Loading...
Home / സാഹിത്യം / പുതിയവ / കവികള്‍ / 06. നടുവത്തു് മഹന്‍ നമ്പൂതിരി

06. നടുവത്തു് മഹന്‍ നമ്പൂതിരി

ജനനവും വിദ്യാഭ്യാസവും
നടുവത്തു മഹൻ (നാരായണൻ) നമ്പൂരി 1043-ാമാണ്ടു മേടമാസം 17-ആംനു- തിരുവോണംനക്ഷത്രത്തിൽ ജനിച്ചു. നടുവത്തച്ഛൻ, വൈലൂർ ഈശ്വരവാരിയർ, ഇളമന ഇളയതു എന്നിവരോടു സംസ്കൃതത്തിൽ പ്രാഥമികപാഠങ്ങൾ അഭ്യസിച്ചതിനുമേൽ കൊടുങ്ങല്ലൂരേക്കു പോയി. അവിടത്തെ കെങ്കത്തമ്പുരാട്ടി എന്ന വിദുഷിയോടു കാവ്യനാടകാലങ്കാരങ്ങളും കുഞ്ഞിരാമവർമ്മൻതമ്പുരാനോടു വ്യാകരണവും പഠിച്ചു. സാമാന്യം നല്ല വൈദൂഷ്യം ആ ഭാഷയിൽ സമ്പാദിച്ചു.

മുൻഷിപ്പണി
പഠിത്തം കഴിഞ്ഞപ്പോൾ കൊടുങ്ങല്ലൂർ സർക്കാർപള്ളികൂടത്തിൽ മുൻഷിയായി മഹൻ നിയമിക്കപ്പെട്ടു. കൊടുങ്ങല്ലൂർക്കവിതക്കളരിയിൽ അതിനുമുൻപുതന്നെ പയറ്റു മുറകൾ അഭ്യസിച്ചിരുന്ന അദ്ദേഹത്തിന്റെ ആദ്യത്തെ കൃതി സി.പി. അച്ചുതമേനോൻ മന്നാടിയാർക്കെതിരായി പ്രസിദ്ധീകരിച്ച ഉത്തരരാമചരിതത്തിലെ ഒരു ഭാഗമായിരുന്നു. അക്കാലത്തുതന്നെയായിരുന്നു മുദ്രരാക്ഷസം നാടകവും തർജ്ജമ ചെയ്തതു്. സി.പി. യും കുണ്ടൂർ നാരായണമേനോനുമായിരുന്നു ആ തർജ്ജമയുടെ ഭാരം കൈയേറ്റതു്. എങ്കിലും അവർ മറ്റു പല കവികളെക്കൂടി ആ ഉദ്യമത്തിൽ ഭാഗഭാക്കുകളാക്കി. ആ സംഭവത്തെക്കുറിച്ചു മേൽ പ്രസ്താവിക്കാം. വെണ്മണി മഹനെയാണു് നടുവം തന്റെ കവിതാവിഷയത്തിൽ പ്രധാന ഗുരുനാഥനായി കരുതിവന്നതു്. 1073-ൽമാത്രമാണു് അദ്ദേഹം ഗുമാനി കവിയുടെ ഉപദേശശതകത്തിനു സാരോപദേശം എന്ന പേരിലുള്ള ഭാഷാനുവാദം പ്രസിദ്ധപ്പെടുത്തിയതു്. എങ്കിലും വെണ്മണിമഹൻ ജീവിച്ചിരിക്കുമ്പോൾത്തന്നെ അതെഴുതി എന്നുള്ളതിനു

“കല്യൻ നിർമ്മലനായ വെണ്മണി മഹൻനമ്പൂതിരിപ്പാടെനി–
ക്കുല്ലാസാൽ കവിതയ്ക്കു ഗുണമേകീടേണമേ ദൈവമേ.”

എന്ന അതിലെ ഒരു ശ്ലോകാർദ്ധം ജ്ഞാപകമാണു്. 1070-ൽ കൊടുങ്ങല്ലൂർനിന്നു നമ്മുടെ കവിയെ പഴയന്നൂരേക്കു മാറ്റി. അവിടെ അഞ്ചുകൊല്ലം പണി നോക്കി. 1075-ൽ അനുജൻ മരിച്ചപ്പോൾ അച്ഛന്റെ ശുശ്രൂഷയ്ക്കും കുടുംബസ്വത്തുക്കളുടെ ഭരണത്തിനുമായി ഇല്ലത്തേക്കു തിരിച്ചുപോന്നു. നടുവത്തു നിന്നു് ഒരു നാഴിക അകലെയുള്ള പെരഞ്ചേരി വീട്ടിൽനനാനിക്കുട്ടിഅമ്മയായിരുന്നു അദ്ദേഹത്തിന്റെ പത്നി.



അനന്തരജീവിതം
കുടുംബഭരണത്തിൽ മഹൻ ഏറ്റവും സമർത്ഥനായിരുന്നു. 1078-ൽ ആവട്ടത്തൂർ (അഗസ്ത്യപുത്തൂർ) ശിവക്ഷേത്രത്തിന്റെ സാമ്പത്തികസ്ഥിതി നന്നാക്കുവാൻ വേണ്ടി അതിന്റെ ഭരണംകൂടി ഏറ്റെടുക്കുകയും, 1097 വരെ ആ ഭാരം സ്തുത്യർഹമായി നിർവഹിച്ചു പ്രസ്തുത ക്ഷേത്രത്തെ ഋണബാധയിൽനിന്നു നിശ്ശേഷം വിമുക്തമാക്കി, പുതുക്കിപ്പണിയിച്ചു് അവിടെ ധ്വജപ്രതിഷ്ഠ കഴിപ്പിക്കുകയും ചെയ്തു. “ആവട്ടത്തൂരിൽ വാഴും പുരഹരൻ” നടുവത്തില്ലത്തെ ഗ്രാമപരകദേവതയാണു്. കുഞ്ഞിക്കുട്ടൻതമ്പുരാൻ, ശീവൊള്ളി നാരായണൻനമ്പൂരി മുതലായ കവികളുമായി ആദ്യകാലം മുതല്ക്കുതന്നെ കത്തിടപാടു നടത്തിക്കൊണ്ടിരുന്നതിനുപുറമെ പഴയന്നൂരിൽ താമസമായിരുന്നപ്പോഴും പല കൃതികൾ രചിച്ചു വന്നു. മലയാളമനോരമ തുടങ്ങിയ പത്രങ്ങളിലും, രസിക രജ്ഞിനി കവനോദയം മുതലായ മാസികകളിലും അനേകം ലഘുകാവ്യങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ടു്. 1119 മേടം 27-ആംനു- പരലോകപ്രാപ്തനായി. അദ്ദേഹത്തിന്റെ അപ്ഫന്റെ മകൻ നടുവത്തു ശങ്കരൻനമ്പൂരിയും ഒരു നല്ല കവി എന്നു പേരെടുത്തിട്ടുണ്ടു്.

കൃതികൾ
(1) ഉത്തരരാമചരിതം തർജ്ജമ മൂന്നാമങ്കം (1067), (2) രുദ്രാരാക്ഷസം (കൂനേഴവുമായി കൂട്ടുചേർന്നു് -1068), (3) സാരോപദേശശതകം (പ്രകാശനം 1073-ൽ), (4) ഘോഷയാത്രാനാടകം (1071), (5) അംബാസ്തവം (1073), (6) ഗുരുവായൂരപ്പന്റെ കഥ, (7) സ്തവമഞ്ജരി (1100), (8) കാവ്യശകലങ്ങൾ (1101), (9) സന്താനഗോപാലം കാവ്യം (1101), (10) മഹാത്മാഗാന്ധിയുടെ ആശ്രമപ്രവേശം, (11) മഹിഷമർദ്ദനം വഞ്ചിപ്പാട്ടു് (1081), (12) ഗുരുവായൂരപ്പൻ കൈകൊട്ടിക്കളിപ്പാട്ടു്, (13) ഭക്തിലഹരി ഇവയാണു് വടുവംമഹന്റെ പ്രധാന കൃതികൾ.

കവിതാരീതി
നടുവം മഹൻ നല്ല നിഷ്കർഷയോടുകൂടിയാണു് കവിതകൾ എഴുതിക്കൊണ്ടിരുന്നതു്. ശബ്ദസുഖം ധാരാളമുണ്ടു്. നിരർത്ഥകപദങ്ങൾക്കു പ്രവേശമില്ല; വെണ്മണി മഹന്റേയും, അതിൽ കുറേക്കൂടി കവിഞ്ഞ ശീവൊള്ളിയുടേയും രീതിയിൽ ഫലിതം തട്ടിവിടും; രസഭാവങ്ങളിൽ പ്രത്യേകം ശ്രദ്ധപതിപ്പിക്കും; ചിലപ്പോൾ മൃദുലമായും മറ്റു ചിലപ്പോൾ ഗംഭീരമായും സന്ദർഭാനുഗുണമായി തൂലിക വ്യാപരിപ്പിക്കും; ഇങ്ങനെ ശ്ലാഘനീയമായ ഒരു കവിതാപദ്ധതിയിലാണു് അദ്ദേഹം സ്വച്ഛന്ദമായി സഞ്ചരിച്ചിരുന്നതു്.

ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍ - കേരളസാഹിത്യചരിത്രം
(അദ്ധ്യായം 52.02)