മംഗളോദയം
കൊ.വ. 1085 വൃശ്ചികം
പുരുവേദാന്തസിദ്ധാന്ത-
പ്പൊരുളെന്നു പുകൾന്നവൻ
ഗുരുഗോവിന്ദനാനന്ദ-
ക്കരു കാക്കട്ടെ നമ്മളെ.
നരരായിപ്പിറന്നേവം
നരകത്തിൽക്കളിക്കുവോർ
കരകേറാൻ ചിദാനന്ദ-
പരനെത്തന്നെയോർക്കണം.
കാണുന്നതൊന്നുമിങ്ങില്ലെ-
ന്നാണുറക്കേണ്ട,തെങ്കിലോ
താണുപോകാതുയർച്ചക്കു
കാണും മാർഗ്ഗം ജനങ്ങളേ!
മായാമയനുറക്കത്തി-
ലായാൽത്തീർന്നൂ ചരാചരം
പോയാക്ഷണത്തിലടയു-
മായാളിലടവല്ലിത്.
ചുട്ടികത്തിച്ചുടൻ വേഷം
കെട്ടിച്ചിന്നിട്ടു നമ്മളെ
കൊട്ടിപ്പാടിക്കളിപ്പിച്ചു
വിഡ്ഢിയാക്കുന്നു മാധവൻ
വേഷം നന്നാകുവാനാരോ
ഭോഷത്വം നമ്മൾ കാട്ടിടും
ശേഷശായിത്തിരിപ്പാണെ-
ന്നീഷലില്ലറിയില്ലൊരാൾ
കലാശമവതാളത്തിൽ-
ക്കലാശിക്കുന്നു നമ്മളും
ബലാലിക്കളിയിൽപ്പാപ-
കലാപം ഫലമായ്വരും.
കടിഞ്ഞാണിട്ട കുതിര-
പ്പടി നമ്മളെയീശ്വരൻ
പിടികൂടി വലക്കുന്നു
വെടിയല്ലുള്ളതാണിത്.
ദിനംതോറും മരിക്കുന്നു
ജനം കാണുന്നു നമ്മളും
നിനക്കില്ലെങ്കിലും ചാക്കു-
ണ്ടെനിക്കെന്നുള്ള വാസ്തവം.
ഒരു രാപ്പകൽ പോകുമ്പോ-
ളൊരുനാഴികയെങ്കിലും
ഗുരുവാം ചിന്മയൻ തൃക്കാൽ
കരുതാത്തതതിക്രമം.
ആരാണാ,രുടെയാണി,ഷ്ട-
ന്മാരാ,രെങ്ങുന്നുവന്നുനാം
പോരാ പോകുന്നതെങ്ങോട്ടെ-
ന്നാരാണോർക്കുന്നതൂഴിയിൽ.
കുഡുംബം കാക്കലും മറ്റു
കുഡുംബങ്ങൾ മുടിക്കലും
മിടുക്കാവില്ലൊരുത്തർക്കു -
മൊടുക്കം നില തെറ്റിടും
പുത്രമിത്രകളത്രാദി
യെത്ര നിസ്സാരമോർക്കുകിൽ
എത്രനാൾ നിൽക്കുമതിലെ-
ന്തിത്രസക്തിക്കു കാരണം?
വഴിക്കുവഴി നാം വീട്ടിൽ
ക്കഴിക്കുംകാര്യമോർക്കുകിൽ
വഴിയമ്പലമേറുന്ന
വഴിപോക്കർകണക്കു താൻ.
മരിച്ചാൽപ്പണമുള്ളോനും
ദരിദ്രനുമൊരാശ്രയം
ദുരിതം, സുകൃതം, രണ്ടും
സ്മരിക്കേണമിതേവനും.
ഇഷ്ടബന്ധുക്ക,ളാബ്ഭാര്യ
തൊട്ട കൂട്ടരശേഷവും
കഷ്ടമേ പട്ടടക്കാട്ടി -
ലിട്ടെറിഞ്ഞു നടന്നിടും.
ഞാനെന്നുള്ളൊരഹംഭാവം
ജ്ഞാനമില്ലായ്കകാരണം
മാനവർക്കിതുതാൻ മുഖ്യ-
സ്ഥാനമാപത്തിനോർക്കണം.
മക്കളേയും ഭാര്യയേയും
പയ്ക്കളേയും നിനക്കൊലാ
ഉൾക്കളേ ജഗദീശന്റെ
നൽക്കളേബരമോർക്കുവിൻ
തിരക്കാണിന്നു, ഭഗവൽ-
സ്മരണം നാളെയെന്നു നാം
കരുതായ്ക, മരിച്ചീടു-
ന്നൊരുനാളാർക്കറിഞ്ഞിടാം.
സംസാരിയാതിരുന്നുള്ളിൽ
കംസാരിയെ നിനക്കുകിൽ
സംസാരം നീങ്ങുമെന്നുള്ളാ-
സ്സംസാരം നിങ്ങളോർക്കണം
തനിയേ ജഗദാധാര-
ക്കനിയെക്കരുതീടുകിൽ
ജനിത്രീജഠരപ്രാപ്തി
യിനി വേണ്ടിവരാ ദൃഢം.
ഞാനിപ്പറഞ്ഞ തത്വങ്ങൾ
മാനിച്ചേവം നടക്കുകിൽ
ഹാനി പറ്റില്ല ജനതേ!
ധ്യാനിക്കുക പരാൽപരം.
സൃഷ്ടിച്ചുള്ള ചരാചരങ്ങൾ മുഴുവൻ
കല്പാന്തകാലങ്ങളിൽ
ചുട്ടിച്ചാനുദരത്തിനുള്ളിലവനം
ചെയ്യുന്നചിൽക്കാതലേ!
കെട്ടിച്ചുറ്റിവലിച്ചിടുന്നൊരു മഹാ-
സംസാരപാശം ഭവാൻ
പൊട്ടിച്ചാർത്തിയകറ്റണം കരുണയാ
കാർവ്വർണ്ണ! കാത്തീടണം.