പത്തൊമ്പതാം നൂറ്റാണ്ടിലും ഇരുപതാംനൂറ്റാണ്ടിന്റെ തുടക്കത്തിലും വ്യാകരണപരവും കോശപരവും ബോധനപരവുമായ ഭാഷാചിന്തകൾ മലയാളത്തിൽ ശക്തമായിരുന്നു. ഇവിടെ ഭാഷാപഠനത്തിന് അസ്തിവാരമൊരുങ്ങിയത് അങ്ങനെയാണ്. സർവ്വകലാശാലാതലത്തിലുള്ള പഠനവുമായി കൊളുത്തപ്പെട്ടതോടെ ഭാഷാവിജ്ഞാനീയത്തിന്റേയും ആധുനികഭാഷാശാസ്ത്രത്തിന്റേയും ഭാഷാഭേദവിജ്ഞാനത്തിന്റേയും സാമൂഹികഭാഷാശാസ്ത്രത്തിന്റെയും മണ്ഡലങ്ങളിലൂടെ ഈ പഠനമണ്ഡലം വളർന്നു. ഇപ്പോൾ വളരെ സജീവമായ ഭാഷാസൂത്രണചിന്തകളും വിമർശനാത്മകസമീപനങ്ങളുമൊക്കെ ഈ പഠനമേഖലയെ ഉത്സാഹഭരിതമാക്കുന്നുണ്ട്. ഇതിൽനിന്ന് ഊർജ്ജം സ്വീകരിച്ചും, പുതിയ കാലത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന ആലോചനകളേയും അപഗ്രഥനങ്ങളേയും കൂടുതൽ ഉത്സാഹിപ്പിക്കുന്നതിന് ഉദ്ദേശിച്ചും, ഭാഷാചിന്ത എന്ന പേരിൽ ഒരു പംക്തി താളിളക്കത്തിൽ ആരംഭിക്കുകയാണ്. ശ്രദ്ധാപൂർവ്വം തയ്യാറാക്കിയ പ്രബന്ധങ്ങളും ലേഖനങ്ങളുമായിരിക്കും ഇതിലെ ഉള്ളടക്കം.
ഭാഷാപഠനത്തിന്റെ മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ഡോ. ടി ബി വേണുഗോപാലപ്പണിക്കരുടെ ഒരു പ്രബന്ധവുമായാണ് ഈ സംരംഭം തുടങ്ങുന്നത്. ഡോ. സി രാജേന്ദ്രൻ, ഡോ. പി മാധവൻ എന്നിവരുടെ ആലോചനകൾ തൊട്ടുപിന്നാലെ വരും. അവരെയൊക്കെ പിൻപറ്റിയും സ്വതന്ത്രമായും