മംഗളോദയം
കൊ.വ. 1086 കന്നി
ദോഷം കഥിച്ചിടുകയല്ലുലകിങ്കലോരോ
വേഷങ്ങൾ നാമഹഹ! കണ്ടു വരുന്നതില്ലേ?
ഭോഷത്വമാണതുകളായതിലൊക്കെ നിത്യം
ജോഷം നമുക്കുചിതമെന്നു തികച്ചു ചൊല്ലാം.
അച്ഛൻ കുലപ്രഭവസന്തതിയെപ്പുലർത്താ-
തച്ഛന്നപുത്രരെയെടുത്തു വളർത്തിടുന്നൂ
സ്വച്ഛന്ദചാരികൾ കുമാരകരച്ഛനായി-
ട്ടച്ഛന്നവൈരമൊടു മല്ലിടുമല്ല തല്ലും.
ദായാദരോടു കലഹിയ്ക്കു,മതല്ല ദുഷ്ട -
ജായാവചസ്സു മറയെന്നു മനസ്സിലാക്കും,
തായാടുമാരൊടുമിടഞ്ഞു കുടുംബമൊക്കെ-
പ്പേയാക്കു,മീക്കലിയുഗക്കളി കാൺക കഷ്ടം!!
ചൊല്ലിക്കൊടുപ്പതിനടുത്തവരിട്ടു തമ്മിൽ-
ത്തല്ലിയ്ക്കു,മെന്തിന,വരെപ്പരമാദരിയ്ക്കും,
ചില്ലിയ്ക്കു കോടു കയറിക്കലഹിച്ചൊടുക്കം
വല്ലിയ്ക്കു നില്ക്കുക കഴിച്ചിലിനേവമാക്കും
പൂച്ചൂടി നിന്നു കുഴയും കുയിൽവാണിമാർക്കു -
ള്ളാച്ചൂരിലുൾക്കളമലിഞ്ഞവരോടു കൂടി
മുച്ചൂടുമുള്ള മുതല് തീറു കൊടുത്തു മാര-
പ്പിച്ചൂക്കിലാടി മുടിയുന്നു ജനം നിദാനം.
സായൂജ്യമെന്നു പറയുന്നതു പാരിലിപ്പോൾ
സായുപ്രവീരരുടെ വേഷമെടുക്കലേവം
പായുന്നു മോടികൾ വരുത്തി നിറം വരാഞ്ഞുൾ-
ക്കായുന്നു പട്ടികളെ വീട്ടിൽ വളർത്തിടുന്നൂ.
വെട്ടുന്നു ഹന്ത! മുടി മീശ വടിച്ചു വേഷം
കെട്ടുന്നു ഭാര്യയൊടു കൂടി നടന്നിടുന്നൂ
തട്ടുന്നു നല്ല വിലയേറിയ മദ്യമേറ്റം
മട്ടുന്നു ഹിന്തുമതരീതിയിൽനിന്നു ചിത്തം.
വെട്ടുന്നു കണ്ട തുളസിക്കട, പൂച്ചെടിയ്ക്കു
കെട്ടുന്നു നല്ല തറ വീട്ടിനകത്തശേഷം
കെട്ടുന്നു ചിമ്മിണിവിളക്കുകൾ സന്ധ്യയൂക്കൽ
മുട്ടുന്നു കാപ്പിയുടെ നേരമതാകമൂലം.
കാര്യം നിനപ്പളവു കയ്യു കടിയ്ക്കിലി,ഷ്ട-
ഭാര്യയ്ക്കു തന്റെ മുതലൊക്കെയുഴിഞ്ഞുവെയ്ക്കൽ,
ശൌര്യം നടിയ്ക്കുക, ചുരുട്ടു വലിയ്ക്ക, താന്താൻ
വീര്യം കഥിയ്ക്കുകയിതൊക്കെ നവീനവേഷം.
കുപ്പായമിട്ടു വടിയൊന്നു കരത്തിലേന്തീ-
ട്ടപ്പാവുമുണ്ടിനുടെ തുമ്പു തലയ്ക്കു കെട്ടി
പാപ്പാസ്സുമിട്ടു പല പേച്ചു പറഞ്ഞു ലാത്തു-
മിപ്പാരിലെത്ര യുവഹിന്ദുജനങ്ങൾ നിത്യം!!
തൊട്ടാലുമില്ല കുളിയെന്തിനു ഹന്ത! തീണ്ട -
പ്പെട്ടാലുമില്ല, പല ജാതിമതാദിഭേദം
വിട്ടാണഹോ! ഭുവി ജനങ്ങൾ നടപ്പതിപ്പോൾ
കാട്ടാത്തതെന്തു നിരുപിയ്ക്കുകിലില്ലൊരന്തം.
നല്ലാർകളും നരരുമിങ്ങിനെ രണ്ടു ജാതി-
യല്ലാതെ ഭേദഗതി ജാതിമതത്തിലില്ല
എല്ലാം നിനയ്ക്കിലുലകേകമയം കടുപ്പം!
ചെല്ലാതെ കണ്ടൊരിടമില്ല കലിപ്രഭാവം.
ക്രിസ്ത്യാനി, നായരവനീസുരർ, തീയ്യരെന്നീ
വ്യത്യാസമില്ല തലയും നിലയും നിനച്ചാൽ
ഇത്യാദി കണ്ടുവരുമീക്കലിവൈഭവത്തിൽ
പ്രീത്യാ ലയിയ്ക്കരുതിതൊക്കെമുരച്ച കമ്പം.
കാലത്തുണർന്നു കുളി, ഭക്തിയൊടൊത്തു സന്ധ്യാ-
കാലത്തു സാന്ധ്യവിധി,യാചമനാദികൃത്യം
മാലറ്റു ചെയ്ക, വെറുതേ കളയായ്ക പിച്ച-
ക്കോലം ധരിച്ചു കുലവൃത്തികൾ വിപ്രരാരും.
ആരും ബ്രാഹ്മണരെബ്ഭയപ്പെടണമേ,
പേടിയ്ക്കണം ഭൂസുര-
ന്മാരും സന്ധ്യകളെസ്സദാപി, വളരെ-
സ്സത്താണിതോർത്തീടണം
ഓരുമ്പോൾ ഭയമില്ല സന്ധ്യകളിലീ
വിപ്രർക്കിദാനീം, ഭയം
ചേരുന്നില്ലൊരുവർക്കുമായവരിലും,
കണ്ടോ കലിപ്രാഭവം.