Loading...
Home / സാഹിത്യം / ഡയറക്ടറികള്‍ / കൃതികളുടെ ഡയറക്ടറി

കകൃതികളുടെ  ഡയറക്ടറി

 

    1. അക്കർമാശി

      മറാത്തി സാഹിത്യകാരനായ ശരൺകുമാർ ലിംബാളെയുടെ ആത്മകഥയാണ് അക്കർമാശി (മറാഠി: अक्करमाशी). അക്കർമാശി എന്നാൽ ജാതിഭ്രഷ്ടൻ എന്നാണ് അർത്ഥം. സമൂഹത്തെ ദളിതന്റെ വീക്ഷണകോണിൽ നിന്ന് കാണുന്ന പുസ്തകമാണിത്. കാളിയത്ത് ദാമോദരൻ നടത്തിയ ഈ കൃതിയുടെ മലയാള പരിഭാഷയ്ക്ക് വിവർത്തനസാഹിത്യത്തിനുള്ള 2006-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.മഹാരാഷ്ട്ര,കർണാടക സംസ്ഥാനങ്ങളുടെ അതിർത്തി ഗ്രാമത്തിൽ മഹാർജാതിക്കാരുടെ കോളനിയിൽ നാട്, ഭാഷ, അമ്മ, അച്ഛൻ, ജാതി, മതം ഇങ്ങനെ എല്ലാ സംഗതികളിലും ഭാഗ്യഹീനനായി വ്യക്തിത്വം നിഷേധിക്കപ്പെട്ട് ജീവിക്കേണ്ടിവന്ന ശരൺകുമാർ ലിംബാളെയുടെ ആത്മ നൊമ്പരങ്ങളാണ് ഗ്രന്ഥം പറയുന്നത്.ദാരിദ്ര്യം,അനാഥത്വം,ജാതിയുടെ അടിസ്ഥാനത്തിലുള്ള വിവേചനം,എന്നിവയെല്ലാം ഈ കൃതിയിൽ കാണാം

      കടപ്പാട്: വിക്കിപ്പീഡിയ

    2. അക്ബർ

      അക്ബർ ചക്രവർത്തിയുടെ ജീവിതകാലത്തെ ആസ്പദമാക്കി നെതർലന്റ്സ് എഴുത്തുകാരനായ ഡോക്ടർ. പി. എ. എസ്. വാൻ ലിംബർഗ് ബ്രോവർ (ഡച്ച്: Dr. Petrus Abraham Samuel van Limburg Brouwer, ഡോ. പേത്രസ് അബ്രഹാം സാമുവൽ ഫം ലിംബർഗ് ബ്രാവർ) ഡച്ച് ഭാഷയിലെഴുതി 1872-ൽ പ്രസിദ്ധീകരിച്ച ഒരു ചരിത്രനോവലാണ് അക്ബർ. അക്ബറുടെ സ്വഭാവവിശേഷങ്ങളെയും അദ്ദേഹം നടപ്പിൽ വരുത്തിയ പരിഷ്കാരങ്ങളെയും ആ കാലത്തെ ജനങ്ങളുടെ സ്ഥിതിയെയും ഇതിൽ വ്യക്തമായി വിവരിച്ചിരിക്കുന്നു. ചരിത്രപുരുഷന്മാരായ സലിം, അബുൽ ഫസ്ൽ, ഫൈസി, അബ്ദുൽ ഖാദർ ബാദാവുനി, റൂഡോൾഫ് അക്വാവിവ എന്നിവർ ഇതിലെ കഥാപാത്രങ്ങളാണ്. നന്ദിഗുപ്തൻ, ഇരാവതി മുതലായ ചില കല്പിത കഥാപാത്രങ്ങളെയും ഇതിൽ സന്നിവേശിപ്പിച്ചിട്ടുണ്ട്. ചരിത്രത്തിൽനിന്നു ചില്ലറ വ്യതിയാനങ്ങൾ ഉണ്ടെങ്കിലും അക്ബറുടെ ഭരണകാലത്തെ സ്ഥിതിഗതികളുടെ സമഗ്രമായ ഒരു ചിത്രം ഈ ആഖ്യായികയിൽനിന്ന് ലഭിക്കുന്നു. കഥാഖ്യാനത്തിൽ അവക്രതയും പാത്രസൃഷ്ടിയിൽ സ്വാഭാവികതയും ദീക്ഷിച്ചിരിക്കുന്നുവെന്നത് ഇതിന്റെ സവിശേഷതയാണ്. എ.ഡി. 1872-ൽ ആണ് ഈ കൃതി ഡച്ചുഭാഷയിൽ പ്രസിദ്ധപ്പെടുത്തിയത്. 1877-ൽ ഇതിന്റെ ജർമൻ പരിഭാഷയും 1879-ൽ ഇംഗ്ലീഷ് പരിഭാഷയും പുറത്തുവന്നു. ഇംഗ്ലീഷ് പരിഭാഷ വായിക്കാനിടവന്ന വിശാഖംതിരുനാൾ മഹാരാജാവ് ഇതു മുഴുവനും ഭാഷാന്തരീകരിക്കത്തക്ക യോഗ്യതയുള്ളതാകുന്നു എന്നൊരു കുറിപ്പോടുകൂടി 1880-ൽ കേരളവർമ വലിയകോയിത്തമ്പുരാന് അയച്ചുകൊടുക്കുകയും അദ്ദേഹം അത് 1882-ൽ മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിത്തുടങ്ങുകയും ചെയ്തു.1894-ൽ ഈ പരിഭാഷ പ്രസിദ്ധീകരിക്കപ്പെട്ടു. എന്നാൽ ഗ്രന്ഥം പുരോഗമിക്കുന്തോറും ശൈലി കൂടുതൽ ലളിതവും സ്വാഭാവികവുമായിത്തീരുന്നു. ഗ്രന്ഥത്തിന്റെ അവതാരികയിൽ സ്വന്തം ഭാഷാരീതിയെപ്പറ്റി വിവർത്തകൻ ചെയ്തിട്ടുള്ള പ്രസ്താവം ശ്രദ്ധേയമാണ്: സംസ്കൃതത്തെക്കുറിച്ച് വൈമുഖ്യമുള്ളവർ ഉപക്രമം കണ്ടു ബുദ്ധിക്ഷയത്താൽ പുസ്തകം വലിച്ചെറിഞ്ഞുകളയാതെ അല്പം ക്ഷമയോടുകൂടി മേൽ വായിച്ചുനോക്കിയാൽ അങ്ങോട്ടങ്ങോട്ടു സംസ്കൃതപദപ്രയോഗം കുറവാണെന്നു കാണുന്നതു കൂടാതെ തങ്ങളുടെ ശ്രമം നിഷ്പ്രയോജനമായി എന്ന പശ്ചാത്താപത്തിനു യാതൊരു വിധത്തിലും ഇടയില്ലെന്നു അവർക്ക് ഒടുവിൽ നിശ്ചയമായി ബോധപ്പെടുന്നതും ആണ്. തർജുമയാണെങ്കിലും മലയാളത്തിൽ ആദ്യമായി രചിക്കപ്പെട്ട ലക്ഷണയുക്തമായ നോവൽ അക്ബറാണ്. ആദ്യകാലങ്ങളിൽ, പത്രപ്രവർത്തകരും മറ്റും അവശ്യം വായിച്ചിരിക്കേണ്ട ഗ്രന്ഥങ്ങളിലൊന്നായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.

      കടപ്പാട്: വിക്കിപ്പീഡിയ

    3. അഗ്നിസാക്ഷി

      ലളിതാംബിക അന്തർജ്ജനം രചിച്ച മലയാളത്തിലെ പ്രശസ്തമായ നോവലാണ് അഗ്നിസാക്ഷി. ബ്രാഹ്മണ സമുദായത്തിലെ ഒരു സ്ത്രീയുടെ ജീവിതത്തിലെ മൂന്നു ഘട്ടങ്ങളിലൂടെയാണു കഥ പുരോഗമിക്കുന്നത്. ഭാര്യയിൽ നിന്ന് സ്വാതന്ത്ര്യ സമര സേനാനിയും പിന്നീട് സന്യാസിനിയായും മാറുന്ന നായികയുടെ കഥയാണിത്. കഥാകാരിയുടെ തന്നെ അഭിപ്രായത്തിൽ ഏതാണ്ട് നാൽപ്പതു വർഷക്കാലത്തെ സാമൂഹികവും രാഷ്ട്രീയവുമായ പരിവർത്തനങ്ങളുടെ ഓർമ്മക്കുറിപ്പുകൂടിയാണ് ഈ നോവൽ. കേരളീയ സമൂഹത്തിന്റെ സാമൂഹികവും രാഷ്‌ട്രീയവുമായ പരിവർത്തനങ്ങളുടെ കഥയും സാമൂഹിക സ്വാതന്ത്ര്യത്തിനു വേണ്ടി ജീവിതം ബലിദാനമായി കൊടുത്ത മാമ്പള്ളി ഇല്ലത്ത്‌ അഗ്നിസാക്ഷിയായി കുടി കയറിയെത്തിയ തേതിക്കുട്ടിക്കാവിന്റെ കഥയാണ് നോവൽ. മാതൃഭൂമി ആഴ്ചപ്പതിപ്പിൽ നോവൽ ഖണ്ഡഃശ ആദ്യം പ്രസിദ്ധീകരിച്ചു. 1977ൽ പുസ്തക രൂപത്തിൽ പുറത്ത് വന്നു. ഈ നോവലിന് ആദ്യത്തെ വയലാർ അവാർഡ് , കേന്ദ്ര - കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ,ഓടക്കുഴൽ അവാർഡ് എന്നിവ ലഭിച്ചു.

      കടപ്പാട്: വിക്കിപ്പീഡിയ

    4. അച്ഛനും മകളും

      1926ൽ വള്ളത്തോൾ രചിച്ച ഖണ്ഡകാവ്യം ആണ് അച്ഛനും മകളും . ഭർതൃപരിത്യക്തയായ ശകുന്തള പുത്രനു മൊത്ത് കശ്യപാശ്രമത്തിൽ താമസിക്കുമ്പോൾ ശകുന്തളയുടെ പിതാവായ വിശ്വാമിത്രൻ അവിടെ അതിഥിയായി വന്നു. ശകുന്തളയെയും ഭരതനെയും വിശ്വാമിത്രൻ തദവസരത്തിൽ കണ്ടു . ശകുന്തളയെ ദുഷ്യന്തൻ പരിത്യജിച്ചതാണെന്ന് അറിയുന്ന മഹർഷി ക്രുദ്ധനായി രാജാവിനെ ശപിക്കാൻ മുതിർന്നു. ശകുന്തള പിതാവിനെ സാന്ത്വനപ്പെടുത്തി. ഭർതൃസമാഗമവും ചിരകാലദാമ്പത്യജീവിതവും ഉണ്ടാകട്ടെ എന്നനുഗ്രഹിച്ചു വിശ്വാമിത്രൻ തിരിച്ചുപോയി. ഇതാണ് കാവ്യത്തിന്റെ ഇതിവൃത്തം.

      കടപ്പാട്: വിക്കിപ്പീഡിയ

    5. അച്ഛൻ പിറന്ന വീട്

      വി. മധുസൂദനൻ നായ‍ർ രചിച്ച കാവ്യ സമാഹാരമാണ് അച്ഛൻ പിറന്ന വീട്. 2019 ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. നാഗരീകതയ്ക്ക് നടുവിൽ നിന്ന് അച്ഛൻ മക്കളെയുംകൊണ്ട് നടത്തിയ മാനസപര്യടനത്തിൽ കാണുന്ന കാഴ്ച്ചളുടെ ഹൃദ്യമായ വിവരണമാണ് കവിത. മണ്ണും വെള്ളവും ആകാശവും അന്യമായ നഗരത്തിൽ കഴിയുന്ന അച്ഛനും മകളുമാണ് വി.മധുസൂദനൻ നായർ രചിച്ച അച്ഛൻ പിറന്ന വീട് എന്ന കവിതയിലെ പ്രമേയം. ഡി സി ബുക്‌സാണ് ഈ കൃതി പ്രസിദ്ധീകരിച്ചിരിക്കുന്നത്.സംവത്സരച്ചിന്തുകൾ, അച്ഛൻ പിറന്ന വീട്, ഹിമജ്വാല, അടയാളമാഹാത്മ്യം, ആട്ടിൻചോര, കൈവല്യനവനീതം, ഹരിചന്ദനം തുടങ്ങി നിരവധി കവിതകൾ ഈ കൃതിയിൽ സമാഹരിച്ചിരിക്കുന്നു.

      കടപ്പാട്: വിക്കിപ്പീഡിയ

    6. അഞ്ചടി

      സൻമാർഗപ്രതിപാദകങ്ങളായി ഉത്തരകേരളത്തിൽ പ്രചാരത്തിലിരുന്ന ഒരു തരം ചെറിയ പാട്ടുകളാണ് അഞ്ചടികൾ. പഴയ നാടോടിപ്പാട്ടുകളുടേയും ആമുഖം ഇതാണ്. പല പ്രമുഖഗൃഹങ്ങളിലും കുടിയിരുത്തി പൂജിക്കുന്ന ദേവതകളെക്കുറിച്ചുള്ള ഗാനങ്ങളാണ് ഇവ. കാഞ്ഞിരങ്ങാട്ടഞ്ചടി, ചെല്ലൂർ അഞ്ചടി, തിരൂർ അഞ്ചടി, കണ്ണിപ്പറമ്പഞ്ചടി ഇങ്ങനെ അനേകം അഞ്ചടികൾ ഗുണ്ടർട്ടിന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നതായിക്കാണുന്നു. അഞ്ചടി എന്ന പേരിന്റെ ആഗമം എന്തെന്ന് തീർത്തുപറയാൻ നിർവാഹമില്ല.തത്ത-തത്തത്ത എന്ന് അഞ്ച് അടീകളുള്ള താളവട്ടങ്ങളിൽ അവസാനിക്കുന്നതിനാലാണ് ഈ പേരു വന്നത് എന്ന് വാദമുണ്ട്. സ്തുതിപരമായ പദ്യഖണ്ഡങ്ങളാണ് അഞ്ചടികൾ തമിഴിൽ കുറൾ, ചിന്ത്, അളവ്, നെടിൽ, കളിനെടിൽ എന്നിങ്ങനെ അഞ്ചുതരം അടികളുള്ളതിൽ ഏതെങ്കിലുമൊന്ന് അനുസരിച്ച് പാട്ട് എഴുതിയാൽ അത് അഞ്ചടിയാകും എന്ന് ഉള്ളൂർ അഭ്യൂഹിക്കുന്നു. അഞ്ചു പാദങ്ങളോടുകൂടിയ ഗാനങ്ങളാണ് അഞ്ചടികൾ എന്നാണ് ആർ. നാരായണപ്പണിക്കരുടെ അഭിപ്രായം. ഗൃഹദേവതകളെ പുരസ്കരിച്ച് നടത്തുന്ന വെള്ളാട്ട്, തിറ, വെള്ളകെട്ട് മുതലായ കെട്ടിയാട്ടങ്ങൾക്ക് അഞ്ചടികൾ പാടുക പതിവാണ്. അതിന്റെ ഓരോ ഈരടി കഴിയുമ്പോഴും മുഴക്കുന്ന വാദ്യം, കുറേക്കഴിഞ്ഞ് കെട്ടിയാട്ടക്കാരൻ ഉറഞ്ഞുതുടങ്ങുമ്പോൾ മുറുകും; പിന്നെ പാട്ടുണ്ടാവില്ല. ഇത്തരം അഞ്ചടികളിൽ അതതു ദൈവത്തിന്റെയും ദൈവമിരിക്കുന്ന സ്ഥലത്തിന്റെയും പേരുകൾ ചേർത്തു ചൊല്ലും. ഒരേ അഞ്ചടി തന്നെ യഥോചിതം ദൈവനാമവും സ്ഥലനാമവും മാറ്റിച്ചൊല്ലുന്ന സമ്പ്രദായവും ഉണ്ട്. കെട്ടിയാട്ടക്കാരല്ലാത്ത ചിലരും ഉത്സവസ്ഥലത്ത് അഞ്ചടിചൊല്ലും. ചിലപ്പോൾ അത് പൂരപ്പാട്ടിലെപ്പോലെ ചോദ്യോത്തരരൂപത്തിലുള്ള മത്സരപ്പാട്ടുകളായിട്ടായിരിക്കും. ചില അഞ്ചടികളിൽ ബന്ധപ്പെട്ട ക്ഷേത്രത്തിന്റെ ഐതിഹ്യം പ്രതിപാദിച്ചിരിക്കും. കോഴിക്കോട് കല്ലിങ്ങൽ കുടുംബത്തിലെ കുഞ്ഞിക്കോരു മൂപ്പന്റെ അപദാനങ്ങൾ വർണിക്കുന്ന ഒരു അഞ്ചടി ഭാഷാപോഷിണി മാസികയിൽ നരിക്കുനി ഉണ്ണീരിക്കുട്ടിവൈദ്യൻ പ്രസിദ്ധീകരിച്ചിരുന്നതായി (1904) ഉള്ളൂർ സ്മരിക്കുന്നു. തമിഴിലെ സുപ്രസിദ്ധമായ ആചിരിയവിരുത്തത്തിലാണ് അതിന്റെ രചന. മൂപ്പന്റെ സമാധിസ്ഥലത്തെ വണ്ണാൻമാർ ആ പാട്ട് തോറ്റത്തിന്റെ മട്ടിൽപാടിവന്നിരുന്നു

      കടപ്പാട്: വിക്കിപ്പീഡിയ

    7. അടയാളങ്ങൾ

      ഡി.സി ബുക്ക്സ് കോട്ടയം പ്രസിദ്ധികരിച്ച സേതുവിൻറെ നോവലാണ് അടയാളങ്ങൾ. സേതു 1942 ൽ എറണാകുളം ജില്ലയിൽ ചേന്ദമംഗലത്തു ജനിച്ചു .സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ചെയർമാനായിരുന്നു അദ്ദേഹം .നോവൽ കഥ എന്നീ വിഭാഗങ്ങളിൽ 32- ഓളം കൃതികൾ രചിച്ചിട്ടുണ്ട് .കഥയ്ക്കും നോവലിനും ഉള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. അനുദിനം നഗരവൽക്കരണത്തിനു വിധേയമായി കൊണ്ടിരിക്കുന്ന ജീവിത മേഖലയിൽ മനുഷ്യ മനസ്സുകളുടെ ഉത്കണ്ഠയും ആകുലതയും സ്നേഹധമനികൾ അനുഭവിക്കുന്ന വേദനയും ഈ നോവലിൽ വരച്ചു കാട്ടിയിരിക്കുന്നു .ഭൗതിക ലോകത്തിന്റെ ആത്മസംഘർഷങ്ങൾക്ക് നടുവിൽ വ്യക്തിമനസ്സുകൾ സൃഷ്ടികുന്ന വിചിത്രമായ അനുഭവങ്ങൾ അനുവാചക മാസങ്ങളിൽ നവീനമായി അഭിരുചി വിശേഷം സൃഷ്ടിച്ചിരിക്കുന്നു. സബർവാൾ കുടുംബംവക കമ്പനിയിലെ സമർത്ഥയായ എച്ച് .ആർ തലവനാണ് പ്രിയംവദ മേനോൻ ,പകരം വെയ്ക്കാൻ ആളില്ലാത്ത ജോലി ചെയ്തും സ്നേഹത്തോടും സന്തോഷത്തോടും കൂടി മകൾ എം.ബി.എ വിദ്യാർത്ഥിയുമായ നീടുവിനോടൊത്ത്കൂടി കുടുംബജീവിതം നയിക്കുകയായിരുന്നു .ജോലിയുടെ ഭാഗമായി ഗോവയിലൊരു പ്രബന്ധം അവതരിപ്പിക്കുകയും ശേഷം താൻ ഗുരുനാഥന് തുല്യമാദരിക്കുന്ന ഡോ റോയ് ചൗധരിയുമായി മാനസികമായി അടുക്കുന്നു. ഈ അടുപ്പം തൻറെ ഒറ്റ മകളായ നീതുവിന് തീരെ രസിക്കുന്നില്ല.നീതുവിന്റെ ധികാരപരവും നിഷേധാത്മകമായും ഉള്ള സമീപനം പ്രിയംവദയുടെ ഓഫീസ് ജീവിതത്തിനും കുടുംബജീവിതത്തിനും ഭംഗം വരുത്തുന്നു .തന്റെ വീട്ടിലെ നിത്യസന്ദർശകരായ തന്റെ മകളെപ്പോലെ സ്നേഹിക്കുന്ന നീതുവിന്റെ കൂട്ടുകാർ വഴി നീതുവിനെ തിരിച്ച് കൊണ്ടുവരാൻ ആ അമ്മ ശ്രമിക്കുന്നു .നീതു ഹരിനാരായണൻ എന്ന കോളേജിലെ ബുദ്ധി ജീവിയുമായി അടുക്കുന്നു .നീതുവിന്റെ കൂടുകാർ ഉപദേശിച്ചെങ്കിലും ഫലമുണ്ടായില്ല .കൂടാതെ തന്റെ അമ്മയെ അവഗണിച്ച് വിദേശത്ത് താമസമുള്ള അച്ഛൻ രഞ്ജിതുമായി നീതു അടുക്കാൻ ശ്രമിക്കുന്നു .ആത്മസംഘർഷത്തിൽപെട്ട പ്രിയംവദ താൻ കാണുന്ന സ്വപ്നങ്ങളിൽ ഗോവയിലെ സെമിനാറിൽ അവതരിപ്പിച്ച കഥാപാത്രങ്ങൾ കടന്നുവരുന്നു .അവർക്ക് നീതി കിട്ടാൻവേണ്ടി പ്രവർത്തിച്ച നിവേദിത എന്ന പേഴ്സണൽ മാനേജറെ പ്രിയംവദ അന്വേഷിച് കണ്ടെത്തുന്നു. രേവതി എന്ന് യഥാർത്ഥ നാമധേയമുള്ള ആ പെൺകുട്ടിയെ കമ്പനിയിൽ തന്റെ ജൂനിയറായി കൊണ്ടുവരുന്നു .രേവതിയും പ്രിയംവദയും ചേർന്ന് കമ്പനിയിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുന്നു .കമ്പനിയിൽ നിന്ന് ദീർഘകാല അവധിക്കായി പ്രിയംവടാമേനോൻ അപേക്ഷിക്കുന്നു.ഇതിടെയിൽ നീതുവിന് മനം മാറ്റം വരികയും അവരിരുവരും ജന്മനാട്ടിൽ താമസികാനോരുങ്ങുന്നു .ബാക്കി വായനക്കാരുടെ സങ്കല്പത്തിന് വിട്ടുകൊണ്ട് നോവൽ ഇവിടെ അവസാനിക്കുന്നു .നോവലിൽ പല ഭാഗങ്ങളിലും അവതരിപ്പിച്ചിട്ടുള്ള മഴയ്ക്ക് അതീവ ഭംഗിയും വശ്യതയുമുണ്ട്

      കടപ്പാട്: വിക്കിപ്പീഡിയ

    8. അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്

      വി.ടി. ഭട്ടതിരിപ്പാട് രചിച്ച പ്രസിദ്ധമായ ഒരു നാടകമാണ് അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്. ബ്രാഹ്മണ സമൂഹത്തിലെ അനാചാരങ്ങളെ പുറത്തുകാട്ടിയ ഈ നാടകം 1929ലാണ് വി.ടി. രചിച്ചത്. കേരള നവോത്ഥാന പ്രസ്ഥാനത്തിന് വലിയ സംഭാവനകളാണ് ഈ നാടകം നൽകിയത്. 1929 ഡിസംബർ 24 ന് യോഗക്ഷേമ സഭയുടെ 22ാം വാർഷികത്തിൽ തൃശൂരിൽ എടക്കുന്നിയിലായിരുന്നു അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക് എന്ന നാടകത്തിന്റെ ആദ്യ അവതരണം. പിന്നീട് പല സ്ഥലങ്ങളിലും ഈ നാടകം അരേങ്ങേറിയിട്ടുണ്ട്. വി.ടി.യുടെ 80ാം പിറന്നാളിനും (1976) ശതാബ്ദിയ്ക്കുo (1996) മേഴത്തൂരിൽ അവതരിപ്പിച്ചിട്ടുണ്ട്. സംഗീതനാടക അക്കാദമിയുടെ ആഭിമുഖ്യത്തിൽ 1982 ൽ തൃശ്ശൂർ റീജനൽ തിയറ്ററിൽ അവതരിപ്പിച്ചിട്ടുണ്ട്. നാലു വട്ടം വേളി കഴിച്ച വൃദ്ധനായ കർക്കടകാം കുന്നത്ത് നമ്പൂതിരിക്ക് തന്റെ മകൾ തേതിയെ വിവാഹം കഴിച്ചുകൊടുക്കാൻ യാഥാസ്ഥിതികനായ വിളയൂർ അച്ഛൻ നമ്പൂതിരി ആലോചിക്കുന്നു. നിരവധി വിവാഹങ്ങൾ നടത്തിയവർക്കും വൃദ്ധരായവർക്കും മക്കളെ വിവാഹം കഴിച്ച് കൊടുക്കുന്നതാണ് അന്നത്തെ നാട്ടുനടപ്പ്. മുമ്പ് തേതിയുടെ ഇല്ലത്ത് ഓത്തുപഠിക്കാനെത്തിയ മധുരമംഗലത്ത് മാധവൻ, തേതിയുടെയും സഹോദരൻ കുഞ്ചുവിൻെറയും ആത്മസുഹൃത്തായിരുന്നു. തൻെറ വിധിയാണിതെന്ന് കരുതി തേതി ദുഃഖിച്ച്കഴിയുന്നതിനിടയിലാണ് ബാല്യകാലസുഹൃത്തായ മാധവനോടുള്ള അനുരാഗം അവളിൽ നിറയുന്നത്. സഹോദരൻ കുഞ്ചു ഇതുമനസ്സിലാക്കി കോടതിയെ സമീപിക്കുന്നു. പുരോഗമനവാദികളായ ചെറുപ്പക്കാർ വൃദ്ധനുമായുള്ള വിവാഹം തടയാൻ ശ്രമിക്കുമ്പോൾ മറുഭാഗം അതിനനുകൂലമായി നിലകൊള്ളുന്നു. ഒടുവിൽ കോടതിയിൽ നിന്ന് ഇൻജങ്ഷൻ ഓർഡർ വാങ്ങി, മദ്രാസിൽ നിന്ന് നാട്ടിലെത്തിയ മാധവൻ തേതിയെ വിവാഹം ചെയ്യുന്നതോടെ നാടകം അവസാനിക്കുന്നു.

      കടപ്പാട്: വിക്കിപ്പീഡിയ

    9. അനന്തപുരവർണ്ണനം

      14-ആം നൂറ്റാണ്ടിലെ (കൊല്ലവർഷം അഞ്ചും ആറും നൂറ്റാണ്ടുകൾക്കിടയ്ക്ക്) തിരുവനന്തപുരം നഗരത്തെ വർണ്ണിക്കുന്ന ഒരു മണിപ്രവാളകൃതിയാണ്‌ അനന്തപുരവർണ്ണനം. മലയാളത്തിലെ ആദ്യ റിയലിസ്റ്റിൿകാവ്യമെന്ന് അനന്തപുരവർണ്ണനത്തെ വിശേഷിപ്പിക്കുന്നു.അനുഷ്ടുപ്പ് വൃത്തത്തിലാണ്‌ അനന്തപുരവർണ്ണനം എഴുതിയിട്ടുള്ളത്. 190 പദ്യങ്ങളാണുള്ളത്. തിരുവനന്തപുരത്തെ ക്ഷേത്രങ്ങൾ, തീർത്ഥങ്ങൾ, അങ്ങാടി തുടങ്ങിയവയുടെ വർണ്ണനമാണ്‌ ഇതിന്റെ ഉള്ളടക്കം. വിഷ്ണുവിന്റെ ദശാവതാരവും കവി വർണ്ണിക്കുന്നു.അങ്ങാടിയെക്കുറിച്ച് സ്വഭാവോക്തിസുന്ദരമായ വർണ്ണന അന്നത്തെ സാമൂഹികചുറ്റുപാടുകളെക്കുറിച്ച് വിവരംനൽകുന്നതാണ്‌. തുലിംഗർ, മാണ്ഡകർ, കലിംഗർ, ചോനകർ (അറബികളും അവരുടെ സന്തതികളായ മലബാർ മാപ്പിളമാരും), ഗൌഡർ, കുടയാരിയർ (തുളുമലയാള ബ്രാഹ്മണർ), ചോഴിയർ (ചോളനാട്ടിലുള്ളവർ) എന്നിങ്ങനെ കച്ചവടസമൂഹങ്ങളെയും അവർ വിക്രയംനടത്തുന്ന നാനാവിധ സാധനങ്ങളെയും കാശ്, തിരമം, പണം എന്നീ നാണയങ്ങളെയും ഇവിടെ പരാമർശിക്കുന്നു. മരക്കലത്തിൽ (കപ്പലിൽ) പലമാതിരി ചരക്കുകൾ ഇറക്കുമതി ചെയ്യപ്പെട്ടിരുന്നു. ശ്രീപദ്മനാഭക്ഷേത്രം, ശ്രീകണ്ഠേശ്വരക്ഷേത്രം, കാന്തളൂർ ശാല തുടങ്ങിയവയെക്കുറിച്ചുള്ള വർണ്ണനകളാണ്‌ പിന്നീട്. അഗ്രശാലയിലെ കാഴ്ച്ചകൾ ഫലിതരസത്തോടെയാണ്‌ കവി അവതരിപ്പിക്കുന്നത്. ഈ പ്രാചീന കൃതിക്ക് ചരിത്രപരമായ പ്രാധാന്യം ഉണ്ട്. ഇത് സാഹിത്യഭംഗിയുള്ള ഒരു സ്ഥലവർണന എന്ന നിലയ്ക്കു മാത്രമല്ല, അക്കാലത്തെ ഭാഷയുടെയും സാഹിത്യത്തിന്റെയും സ്വഭാവം അറിയാൻ സഹായിക്കുന്ന ഒരു മാതൃക എന്ന നിലയ്ക്കും ശ്രദ്ധാർഹമാണ്. അനന്തപുരവർണ്ണനത്തിൽനിന്നുള്ള ഒരു ശ്ലോകം ലീലാതിലകത്തിൽ ഉദ്ധരിച്ചിട്ടുണ്ട്. ലീലാതിലകത്തിന്റെ കാലം 14-ആം നൂറ്റാണ്ടിന്റെ അന്ത്യപാദമാണ്‌. 14-ആം ശതകത്തിന്റെ ആരംഭത്തിലാണ്‌ അനന്തപുരവർണ്ണനം രചിക്കുന്നതെന്ന് ഉള്ളൂർ പറയുന്നു. എൻ. കൃഷ്ണപിള്ള 14-ആം ശതകത്തിന്റെ ദ്വിതീയപാദത്തിൽ, ഉണ്ണിച്ചിരുതേവീചരിതത്തിനും ഉണ്ണുനീലിസന്ദേശത്തിനും ഇടയ്ക്കുള്ളകാലഘട്ടത്തിൽ എഴിതിയതാണെന്ന് ഇത് വിശദീകരിക്കുന്നു.

      കടപ്പാട്: വിക്കിപ്പീഡിയ

    10. അനർഘനിമിഷം

      വൈക്കം മുഹമ്മദ് ബഷീർ എഴുതിയ ചെറുകഥകളിലൊന്നാണ് അനർഘനിമിഷം. സൂഫിമാർഗ്ഗത്തിന്റെ പലതരത്തിലുള്ള കൈവഴികൾ അവിടെ കാണാൻ സാധിക്കുന്നു. താൻ എന്താണെന്ന് സ്വയം അറിയുന്ന നിമിഷത്തിലൂടെ കടന്നുപോകുന്ന എഴുത്തുകാരന്റെ മാനസിക പിരിമുറുക്കം ഒരുതരത്തിൽ ഒരുനിമിഷത്തിൽ കാണുന്നു. ആ നിമിഷത്തെ അനർഘമായി കാണുകയും ആ ചിന്തയെ എങ്ങോട്ടെന്നില്ലാത്ത യാത്രയെയും ചിത്രീകരിക്കുന്നു. ദൈവസ്മരണകളിൽ നിന്നുണ്ടാവുന്ന പ്രണയത്തിന്റെ അനശ്വര നിമിഷം. ഒരുതരത്തിൽ സൂഫിസ്റ്റിക് കാഴ്ചപ്പാടുകളുടെ അന്തർധാരയാണ് അനർഘനിമിഷം.

      കടപ്പാട്: വിക്കിപ്പീഡിയ

    11. അന്തിത്തിരി

      പൊൻകുന്നം വർക്കി രചിച്ച ഗ്രന്ഥമാണ് അന്തിത്തിരി. 1946ലാണ് ഇത് രചിച്ചത്. 1000 കോപ്പികളുമായാണ് പുസ്തകം പുറത്തിറക്കിയത്. ആലപ്പുഴ കോസ്റ്റൽ പ്രസ്സാണ് പുസ്തകം പ്രിന്റ് ചെയ്തത്. സന്ധ്യയുടെ പുറകിൽ പ്രഭാതം മറഞ്ഞുനിൽക്കുന്നുണ്ട്. പക്ഷെ ഇരുട്ടുകൊണ്ട് കണ്ണുകണ്ടുകൂടാതാകുന്നു. എന്റെ ഈ അന്തിത്തിരി വെളിച്ചത്തിനു വല്ലവർക്കും ഉപകരിക്കുമെങ്കിൽ. എന്ന പ്രസ്താവനയോടെയാണ് ഗ്രന്ഥം ആരംഭിക്കുന്നത്. റേഷൻ, റ്റ്യൂഷൻ, തൊഴിലാളി, നേതാജി, ആ കത്ത്, ക്വിറ്റിൻഡ്യ എന്നിങ്ങനെ 6 കഥകൾ ഇതിലുണ്ട്.

      കടപ്പാട്: വിക്കിപ്പീഡിയ

    12. അന്ധകാരനഴി

      ഇ. സന്തോഷ് കുമാർ എഴുതി 2011-ൽ പുറത്തിറങ്ങിയ മലയാള നോവൽ ആണ് അന്ധകാരനഴി (ISBn : 978-81-8265-093-0). മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ഈ കൃതി മാതൃഭൂമി ബുക്സ് തന്നെയാണ് പുറത്തിറക്കിയത്. അന്ധകാരനഴി കെ.ഷെറിഫിന്റെ വർണചിത്രങ്ങളോടെയാണ് നോവൽ പുറത്തിറക്കിയിട്ടുള്ളത് . 2012-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരത്തിൽ നോവലിനുള്ള പുരസ്കാരം ലഭിച്ചു. കേരളത്തിലെ തീവ്രമായ ഇടതുപക്ഷ രാഷ്ട്രീയ ഗതിമാറ്റങ്ങളെയും അതിൽപ്പെട്ടുലഞ്ഞ ജീവിതങ്ങളേയുമാണ് നോവലിൽ പ്രമേയമാക്കിയിരിക്കുന്നത്. മാതൃഭൂമിയുടെ ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ഈ നോവൽ കേരളത്തിന്റെ കഴിഞ്ഞ ദശകങ്ങളുടെ ചരിത്രപരവും രാഷ്ട്രീയവുമായ വിശകലനമാണ്.

      കടപ്പാട്: വിക്കിപ്പീഡിയ

    13. അപ്‌ഫന്റെ മകൾ

      മുത്തിരിങ്ങോട്ടു ഭവത്രാതൻ നമ്പൂതിരിപ്പാട് (1901-43) രചിച്ച സാമൂഹികനോവലാണ് (1931)അപ്ഫന്റെ മകൾ എന്ന ഈ കൃതി. ചന്തുമേനോന്റെ ഇന്ദുലേഖയ്ക്കും ശാരദയ്ക്കും ശേഷം മലയാളത്തിലെ സാമൂഹികനോവൽ പ്രസ്ഥാനത്തിന് ലഭിച്ച മുഖ്യ സംഭാവനയാണ്. കാല്പനികത്വത്തിന്റെ അതിപ്രസരം ഇതിൽ ഉടനീളം കാണാമെങ്കിലും ജീവിതത്തിന്റെ യഥാർഥമായ ചിത്രീകരണമാണ് ഇതിനെ ശ്രദ്ധാർഹമാക്കുന്നത്. സമീപ ഭാവിയിൽ പ്രായോഗികമാകാൻ പോകുന്ന മിശ്രവിവാഹമെന്ന ആദർശം അപ്ഫന്റെ മകളുടെ സാത്വികാനുരാഗത്തിലും പക്ഷേ, ഇന്നു സ്വജാതീയ വിവാഹം മാത്രമേ കാര്യക്ഷമമായിട്ടുള്ളു എന്ന പ്രായോഗികമൂലതത്ത്വം മധുവിന്റെ (കഥാ നായകന്റെ) ഇട്ടിച്ചിരി സ്വീകരണത്തിലും അടങ്ങിയിട്ടുള്ളതിനാൽ നമ്പൂതിരിമാരുടെ വൈവാഹിക പരിവർത്തനത്തിന്റെ തത്ത്വവും പ്രയോഗവും ഇതിൽ അടങ്ങിയിട്ടുണ്ടെന്നു പറയാം എന്ന് അവതാരികകാരനായ ഇ.എം. ശങ്കരൻ നമ്പൂതിരിപ്പാട് പ്രസ്താവിച്ചിരിക്കുന്നു. ഒരു നോവലിന് വേണ്ട പശ്ചാത്തല വിസ്തൃതിയില്ലെന്നൊരു കുറവു വിമർശകൻമാർക്കു പറയാമെന്നിരുന്നാലും സർവാംഗീണമായ മനോഹാരിതയും ലക്ഷണ സംയോഗവും തികഞ്ഞ ഒരു ഉത്കൃഷ്ടകൃതിയാണിത്. ചിന്തോദ്ദീപകമായ രീതിയിലാണ് നമ്പൂതിരിമാരുടെ സാമൂഹികസ്ഥിതി ഇതിൽ പ്രതിഫലിപ്പിച്ചിട്ടുള്ളത്. ഉത്കൃഷ്ടമായ പാത്രസൃഷ്ടിയും വിദഗ്ദ്ധമായ കഥാഘടനയും കാവ്യഭംഗി കളിയാടുന്ന ഗദ്യശൈലിയും ഇതിനു കാലാതിവർത്തിയായ ആസ്വാദ്യത പ്രദാനം ചെയ്യുന്നു.

      കടപ്പാട്: വിക്കിപ്പീഡിയ

    14. അബൂബക്കറിന്റെ ഉമ്മ പറയുന്നു

      കരിവെള്ളൂർ മുരളി രചനയും സംവിധാനവും നിർവ്വഹിച്ച നാടകമാണ് അബൂബക്കറിന്റെ ഉമ്മ പറയുന്നു. 2002-ൽ തെരുവുനാടകമായി തുടക്കംകുറിച്ച് പിന്നീട് ഏകപാത്ര നാടകമാക്കി അരങ്ങേറുകയായിരുന്നു ഇത്. ഒരു മണിക്കൂർ നീണ്ടുനിൽക്കുന്ന ഈ ഏകപാത്ര നാടകം. ഒരു സ്ത്രീ ഒറ്റയ്ക്ക്‌ ഏറ്റവും കൂടുതൽ വേദികളിൽ അവതരിപ്പിച്ച നാടകം എന്നനിലയിൽ ലോക റെക്കോഡിട്ടു. രജിത മധു എന്ന കലാകാരിയാണ് ഇതിൽ അബൂബക്കറിന്റെ ഉമ്മയായി അരങ്ങിലെത്തുന്നത്. 1943 മാർച്ച്‌ 29-ന്‌ കണ്ണൂർ സെൻട്രൽ ജയിലിൽ തൂക്കിലേറ്റപ്പെട്ട കയ്യൂർ രക്തസാക്ഷികളായ മഠത്തിൽ അപ്പു, കോയിത്താറ്റിൽ ചിരുകണ്ഠൻ, പൊടോര കുഞ്ഞമ്പു നായർ, പള്ളിക്കാൽ അബൂബക്കർ എന്നിവരുടെ സ്മരണയിൽ, രക്തസാക്ഷി അബൂബക്കറിന്റെ ഉമ്മ 60 വർഷത്തെ കേരളത്തിലെ തീക്ഷ്ണമായ രാഷ്ട്രീയ സംഭവങ്ങളോട്‌ പ്രതികരിക്കുന്ന വിധത്തിലാണ്‌ ‘അബൂബക്കറിന്റെ ഉമ്മ പറയുന്നു’ എന്ന ഏകപാത്രനാടകം അവതരിപ്പിക്കുന്നത്‌. ഇന്ത്യയിലെ എല്ലാ പ്രമുഖ നഗരങ്ങളിലും സർവകലാശാലകളിലുമെല്ലാം അബൂബക്കറിൻെറ ഉമ്മ പറയുന്നു അവതരിക്കപ്പെട്ടിട്ടുണ്ട്. പതിനാല് വർഷങ്ങൾക്കു മുൻപ് 2002ലാണ് ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കരിവെള്ളൂർ മുരളി അബൂബക്കറിൻെറ ഉമ്മ പറയുന്നു’ എന്ന നാടകം രചിക്കുന്നത്. കയ്യൂർ രക്തസാക്ഷികളുടെ കഥ വർത്തമാന രാഷ്ട്രീയ സാഹചര്യത്തിൽ പറയുന്ന നാടകം. 30 കലാകാരന്മാർ അഭിനയിച്ച ഈ നാടകത്തിൽ രക്തസാക്ഷിയായ പള്ളിക്കൽ അബൂബക്കറിൻറെ ഉമ്മയായാണ് രജിത മധു വേഷമിട്ടത്. ഇലക്ഷനു വേണ്ടി മാത്രമായിരുന്നു ആ നാടകമെങ്കിലും രജിതയുടെ മനസ്സിൽ നിന്ന് അബൂബക്കറിൻെറ ഉമ്മ ഒഴിഞ്ഞുപോയില്ല. 30 കലാകാരന്മാരെ അണിനിരത്തി ആ നാടകം വീണ്ടും അരങ്ങിലെത്തിക്കുക എന്നത് അസാധ്യവുമായിരുന്നു. അങ്ങനെയാണ് ഏകപാത്രനാടകമായി അതിനെ മാറ്റിയെഴുതുന്നതിനെക്കുറിച്ച് ചിന്തിക്കുന്നത്. അധികം വൈകാതെ കരിവെള്ളൂർ മുരളി തന്നെ വീണ്ടും ആ നാടകം ഏകപാത്ര പരിമിതമായി മാറ്റിയെഴുതി. 2003 ഫെബ്രുവരി 24ന് കണ്ണൂരിൽ നാടകരംഗത്തിന് തന്നെ പുതിയൊരൂർജം പകർന്നു കൊണ്ട് രജിതയുടെ ഏകപാത്ര നാടകം അരങ്ങേറി.

      കടപ്പാട്: വിക്കിപ്പീഡിയ

    15. അംബേദ്കർ സമ്പൂർണ്ണ കൃതികൾ

      ബി. ആർ. അംബേദ്കറുടെ കൃതികളുടെ സമാഹാരത്തിന്റെ എം.പി. സദാശിവൻ നടത്തിയ മലയാള തർജ്ജമയാണ് അംബേദ്കർ സമ്പൂർണ്ണ കൃതികൾ. 40 വാല്യമായാണ് ഈ കൃതി പുറത്തിറക്കിയിരിക്കുന്നത്. അംബേദ്‌കർ തന്റെ ജീവിതകാലത്ത് എഴുതിയതും അദ്ദേഹം പ്രസംഗിച്ചതുമായ കര്യങ്ങളാണ് ഈ കൃതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മഹാരാഷ്ട്രാ സർക്കാർ ആണ് മറാഠിയിൽ ഈ കൃതി പൂർണ്ണമായി പ്രസിദ്ധീകരിച്ചത്. മലയാളത്തിലേയ്ക്ക്, എം. പി. സദാശിവൻ, ഇഗ്നേഷ്യസ് തുടങ്ങിയവർ വിവർത്തനം ചെയ്തു. വിവർത്തനസാഹിത്യത്തിനുള്ള 2003-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത് ഈ പുസ്തകത്തിനായിരുന്നു കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ആണ് ഈ പുസ്തകം പ്രസാധനം ചെയ്തിരിക്കുന്നത്.

      കടപ്പാട്: വിക്കിപ്പീഡിയ

    16. അമ്മകന്യ

      യേശുവിന്റെ അമ്മ വിശുദ്ധമറിയത്തെ കേന്ദ്രീകരിച്ച് പി. മോഹനൻ രചിച്ച മലയാളം നോവലാണ് അമ്മകന്യ. മറിയത്തിന്റെ സ്വയംഭാഷണത്തിന്റെ രൂപത്തിൽ എഴുതപ്പെട്ടിരിക്കുന്ന ഈ കൃതി യേശുവിന്റെ ജീവിതത്തിന്റേയും അതുമായി ബന്ധപ്പെട്ട ദേശകാലങ്ങളുടേയും സ്ത്രീപക്ഷചിത്രം അവതരിപ്പിക്കാൻ ശ്രമിക്കുന്നു. ബൈബിളിനെ അതിന്റെ ചരിത്രസിദ്ധിയോടെ മനസ്സിലാക്കുന്ന നോവൽ എന്ന് ഇതിനെ കെ.പി. അപ്പൻ വിശേഷിപ്പിച്ചിട്ടുണ്ട്. ഡി.സി. ബുക്ക്സ് പ്രസിദ്ധീകരിച്ച ഈ കൃതിയുടെ ആദ്യപതിപ്പിറങ്ങിയത് 2004-ലാണ്. യേശുവിന്റെ രണ്ടു സഹോദരിമാർ ഉൾപ്പെടെയുള്ള സ്ത്രീകഥാപാത്രങ്ങൾക്ക് ഇതിലെ ആഖ്യാനത്തിൽ ഏറെ പ്രാധാന്യമുണ്ട്. അധിനിവേശത്തിനു മുന്നിൽ തകരുന്ന ഒരു നാട്ടിൽ ചിതറിപ്പോകുന്ന മക്കളെക്കുറിച്ചോർത്തു വിലപിക്കുന്ന അമ്മമാരെ അവതരിപ്പിക്കുന്ന കൃതിയെന്നും, സ്ത്രീകഥാപാത്രങ്ങളുടെ കണ്ണീരും നിശ്വാസവും പരാതികളും കൊണ്ടു പണിയപ്പെട്ടിരിക്കുന്ന പുസ്തകം എന്നും മലയാളത്തിലെ കവയിത്രി വി.എം. ഗിരിജ ഇതിനെ വിശേഷിപ്പിച്ചിട്ടുണ്ട്. ബൈബിളിലെ അന്തരീക്ഷം പുനഃസൃഷ്ടിക്കുന്ന മനോഹരമായ ഭാഷ-യുടെ പേരിലും അവർ ഈ കൃതിയെ പുകഴ്ത്തുന്നു. വാഴ്ത്തപ്പെട്ടവളുടെ സാഹിത്യസഞ്ചാരങ്ങൾ എന്ന പ്രബന്ധത്തിൽ ആർ ഭദ്രൻ ഈ കൃതിയെ കെ പി അപ്പന്റെ മധുരം നിന്റെ ജീവിതം, ജോർജ് ഓണക്കൂറിന്റെ ഹൃദയത്തിലൊരുവാൾ എന്നീ കൃതികൾക്കൊപ്പം മലയാളത്തിലെ മൂന്നു മേരിവിജ്ഞാനീയ രചനകളിലൊന്നായി പരിഗണിച്ച് വിലയിരുത്തുന്നു.

      കടപ്പാട്: വിക്കിപ്പീഡിയ

    17. അരനാഴികനേരം

      മലയാള സാഹിത്യകാരനായ പാറപ്പുറത്ത് എഴുതിയ നോവലാണ് അരനാഴികനേരം. 1967-ൽ പ്രസിദ്ധീകരിച്ച ഈ കൃതി, 1968-ലെ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയിട്ടുണ്ട്. വലിയൊരു കുടുംബത്തിലെ വൃദ്ധനും അവശനുമായ കാരണവർ കുഞ്ഞോനാച്ചന്റെ സ്മരണകളിലൂടെയാണ് നോവലിസ്റ്റ് കഥ ഏറെയും പറയുന്നത്. ബൈബിളിൽ നിന്ന് കടംകൊണ്ട പദങ്ങളും ശൈലിയും സമൃദ്ധമായുപയോഗിക്കുന്ന രചനാരീതിയാണ് നോവലിൽ അവലംബിച്ചിരിക്കുന്നത്. സി. പോൾ വർഗ്ഗീസ് Time to Die എന്ന പേരിൽ ഈ നോവൽ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയിട്ടുണ്ട്.

      കടപ്പാട്: വിക്കിപ്പീഡിയ

    18. അലിംഗം

      എസ്.ഗിരീഷ് കുമാർ എഴുതിയ മലയാളം നോവലാണ് അലിംഗം.2018 ലെ ഡി.സി സാഹിത്യ പുരസ്കാരത്തിന് പരീഗണിക്കപ്പെട്ട നോവലാണിത്. സ്ത്രീവേഷങ്ങളിലൂടെ കേരളീയരുടെ മനം കവർന്ന ഓച്ചിറ വേലുക്കുട്ടിയെന്ന നായികാനടൻ്റെ ദ്വന്ദ്വ ജീവിതസംഘർഷങ്ങൾ ആവിഷ്കരിക്കുന്നു. മലയാളനാടകചരിത്രത്തിൽ വ്യക്തിമുദ്ര പതിപ്പിച്ച ഒരു നടൻ്റെ വൈയക്തികജീവിതം ചരിത്രവും ഭാവനയും ഇടകലർത്തി ആവിഷ്കരിക്കുന്നു. ഇന്നും സമൂഹം അകറ്റി നിർത്തുന്ന മൂന്നാം ലിംഗക്കാരുടെ സങ്കീർണമായ ജീവിതാവസ്ഥകളിലേക്കുകൂടി വെളിച്ചം വീശുന്ന നോവൽ. ഓച്ചിറ വേലുക്കുട്ടി, സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞ് ഭാഗവതർ, കുട്ടീശ്വരൻ, ബബ്ബല ഭട്ടർ, എ.പി.ആചാര്യ, ആൻഡ്രൂസ് മാസ്റ്റർ, ആർട്ടിസ്റ്റ് ചെറിയാൻ, സ്വാമി ബ്രഹ്മ വ്രതൻ, കല്യാണി എന്നിവരാണ് കഥാപാത്രങ്ങള്‍.

      കടപ്പാട്: വിക്കിപ്പീഡിയ

    19. അവകാശികൾ

      വിലാസിനി എന്ന തൂലികാനാമമുള്ള എം.കെ. മേനോൻ 1980-ൽ പ്രസിദ്ധീകരിച്ച ബൃഹത് നോവലാണ് അവകാശികൾ.മലയാള നോവൽ രംഗത്തെ ഒരു അപൂർവസൃഷ്ടിയാണ് ഈ ഗ്രന്ഥം.അവകാശികളുടെ രചന ആരംഭിച്ചത് 1970 ജനുവരി ഒന്നാം തീയതിയാണ്.1975ൽ രചന പൂര്തികരിച്ചു.എന്നാൽ പകർത്തി എഴുതി 1980ൽ ഫെബ്രുവരിയിലാണ് പ്രസിദ്ധീകരിച്ചത്.സിംഗപ്പൂരിൽ ജോലി ചെയ്തിരുന്ന കാലത്ത് താൻ കാണുകേയും കണ്ടെതുകെയും ചെയ്ത ജീവിത സത്യങ്ങൾ വാക്കുകളിൽ ആവിഷ്കരിക്കാൻ ആണ് നോവലിസ്റ്റ്‌ ശ്രമിക്കുനത്.4000 പേജുകളായി പരന്നു കിടക്കുന്ന ഈ നോവൽ വായനക്കാരിൽ മടുപ്പ് ഉണ്ടാക്കുനില്ല എന്നതാണ്‌ ഈ നോവലിന്റെ ഏറ്റവും വലിയ ആകർഷണീയത. നാലുഭാഗങ്ങളിലായി ഏതാണ്ട് 4000 പുറങ്ങളുള്ളതാണീ നോവൽ. മലയാളത്തിലെന്നല്ല മററു ഭാരതീയഭാഷകളിലും ഇത്ര ദൈർഘ്യമുള്ള നോവൽ രചിക്കപ്പെട്ടിട്ടില്ല. ഈ നോവലിൽ 40-ഓളം കഥാപാത്രങ്ങൾ പ്രത്യക്ഷപ്പെടുന്നുണ്ട്.എന്നാൽ പത്തോളം കഥാപാത്രങ്ങളുടെ കാഴ്ച്ചപാടിലുടെ ആണ് കഥയുടെ ചുരുളഴിയുന്നത്.നാല് തലമുറകളുടെ കഥയാണ് ഇതിൽ പ്രതിപാദിക്കുന്നത്. നാലഞ്ചുമാസക്കാലംകൊണ്ടാണ് നോവലിൽ വിവരിക്കുന്ന സംഭവങ്ങൾ നടക്കുന്നത്. എങ്കിലും അനേകദശകങ്ങളുടെ കഥ അനാവരണം ചെയ്യപ്പെടുന്നു. പിന്നിട്ട വർഷങ്ങളിലൂടെ മാനസികസഞ്ചാരം നടത്തുന്ന കഥാപാത്രങ്ങളിലൂടെയാണിതു സാധിക്കുന്നത്.ജീവിതം എങ്ങനെ ആണ് എന്ന് പറയലല്ല പക്ഷെ ജീവിച്ചിരിക്കുന്നവർക്ക് ജീവിതം എങ്ങനെ അനുഭവപെടുന്നു എന്ന് പ്രത്യക്ഷവൽകരിച് പ്രദശിപ്പിക്കുകയാണ് നോവലിസ്റ്റ്‌. ഈ നോവൽ ജീവിതത്തിന്റെ പരപ്പ് ചിത്രീകരിക്കാനുമ് മനസ്സിന്റെ അഗാധത അനാച്ചാദനം ചെയ്യുന്നതിനും ശ്രദ്ധിക്കുന്നു. ഒരേ സംഭവത്തെ വിവിധ കഥാപാത്രങ്ങളുടെ കാഴ്ച്ചപാടിലുടെ നോകുമ്പോൾ ഉണ്ടാകുന്ന വ്യതസ്തനങ്ങളായ പ്രതികരണങ്ങൾ ഈ നോവലിൽ വളരെ നന്നായി ആവിഷ്കരിച്ചിരിക്കുന്നു. . ഇ നോവലിന്റെ പശ്ചാത്തലം മലേഷ്യ ആണ്.മലേഷ്യയുടെ തലസ്ഥാനമായ കോലംപുർ കൂടാതെ നോവലിസ്റ്റിന്റെ സാങ്കല്പിക സൃഷ്ടിയായ തന്ചോന്ഗ് ബസാർ എന്നീ നഗരങ്ങളിലാണ് പ്രധാന സംഭവങ്ങൾ നടക്കുന്നത്.മലേഷ്യയിൽ താമസമാക്കിയ മലയാളി കുടുംബത്തിന്റെ പശ്ചാത്തലത്തിൽ വളരെ സരസമായി ഒരു സമൂഹത്തിന്റെ കഥ പറയുന്ന നോവൽ ആണ് ഇത്.ഇന്നത്തെക്കാലത്തെ കുടുംബ ബന്ധങ്ങളുടെ തകർച്ച ല്യ്മ്ഗിക അരാജകത്വം അത് മൂലം ഉണ്ടാകുന്ന പ്രശ്നങ്ങളും പ്രതിസന്ധികളുമാണ് ഈ നോവലിൽ തുറന്നുകാട്ടുന്നത്.അധൃഷ്യപ്രതാപനായ വേലുണ്ണിക്കുറുപ്പിന്റെ വമ്പിച്ച സമ്പത്തു ഭാഗിക്കുന്നതു സംബന്ധിച്ച അവകാശത്തർക്കമാണ് മുഖ്യകഥാതന്തു. അർഥകാംക്ഷയും അവകാശസ്ഥാപനവ്യഗ്രതയും അതിലേക്കായി കൈക്കൊള്ളുന്ന നയോപായകൌശലങ്ങളും മനുഷ്യബന്ധങ്ങളിൽ സൃഷ്ടിക്കുന്ന ഉരസലുകളും ഉലച്ചിലുകളുമാണ് ഇതിൽ ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്. രാജിയുടെയും കൃഷ്ണനുണ്ണിയുടെയും ആത്മബന്ധം ഒരുപകഥയായി ഇതിൽ വികസിപ്പിക്കുന്നു. സന്ധിപ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ഏതാനും മനുഷ്യരുടെ ആന്തരികവ്യക്തിത്വത്തെ നോവലിസ്റ്റ് ഉൾക്കാഴ്ചയോടെ മറ നീക്കികാണിക്കുന്നു. സംഭവത്തിലല്ല, അവ വിവിധ കഥാപാത്രങ്ങളുടെ അന്തരംഗത്തിൽ സൃഷ്ടിക്കുന്ന പ്രതികരണങ്ങളിലാണ് നോവലിസ്റ്റ് ശ്രദ്ധിച്ചിട്ടുള്ളത്. ധൃതരാഷ്ട്രർ, ഗാന്ധാരി, ശകുനി, കുന്തീദേവി, അർജുനൻ, ശ്രീകൃഷ്ണൻ മുതലായ മഹാഭാരതകഥാപാത്രങ്ങളെ അനുസ്മരിപ്പിക്കുന്ന സമുജ്ജ്വലവ്യക്തിത്വം തികഞ്ഞ കഥാപാത്രങ്ങൾ ഈ കൃതിയിലുണ്ട്.

      കടപ്പാട്: വിക്കിപ്പീഡിയ

    20. അസവർണർക്ക് നല്ലത് ഇസ്ലാം

      1936 ൽ കേരള തിയ്യ യൂത്ത് ലീഗ് പ്രസിദ്ധീകരിച്ച ഒരു ഗ്രന്ഥമാണ്‌ അസവർണർക്ക് നല്ലത് ഇസ്ലാം. കേരളകൗമുദി സ്ഥാപക പത്രാധിപരായിരുന്ന കെ. സുകുമാരൻ, എസ്.എൻ.ഡി.പി യോഗം നേതാക്കളായിരുന്ന കെ.പി. തയ്യിൽ, എ.കെ. ഭാസ്കർ, സഹോദരൻ അയ്യപ്പൻ, ഒറ്റപ്പാലം പി.കെ. കുഞ്ഞുരാമൻ എന്നിവർ ചേർന്ന് എഴുതിയതാണ്‌ ഈ പുസ്തകം. അയിത്തത്തിന്റെ നുകത്തിൽ നിന്ന് രക്ഷപ്പെടാൻ ഇസ്ലാം ആണ്‌ നല്ലതെന്ന് ആഹ്വാനം ചെയ്തുകൊണ്ടുള്ളതായിരുന്നു ഈ ഗ്രന്ഥം. ലേഖകർ എല്ലാം ഈഴവ നേതാക്കളായിരുന്നു. ഇ.വി. രാമസ്വാമി നായ്കരുൾപ്പെടെയുള്ളവരുടെ ആശംസകളും ഉദ്ബോധനങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

      കടപ്പാട്: വിക്കിപ്പീഡിയ

    21. അസുരവിത്ത്‌

      എം.ടി വാസുദേവൻ നായരുടെ പ്രസിദ്ധ നോവലാണ്‌ അസുരവിത്ത്‌ .1962-ലാണ് അസുരവിത്ത്‌ പുറത്തിറങ്ങിയത് .മതസൗഹാർദ്ധത്തിന്റെ ഊഷ്മള അനുഭവങ്ങൾ പങ്കുവയ്ക്കുന്ന നോവലാണ്‌ അസുരവിത്തെന്നും കുഞ്ഞരയ്ക്കാർ ആണ് അതിലെ പ്രധാന കഥാപാത്രമെന്നും എം.ടി അഭിപ്രായപ്പെടുന്നു.

      കടപ്പാട്: വിക്കിപ്പീഡിയ

    22. അഴകുള്ള സെലീന

      അഴകുള്ള സെലീന, മലയാള സാഹിത്യരംഗത്തെ ജനപ്രിയ നോവലിസ്റ്റായിരുന്ന മുട്ടത്തുവർക്കി രചിച്ച നോവലായിരുന്നു. 1967 ൽ ഈ നോവൽ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടു. കോട്ടയത്തെ സാഹിത്യ പ്രവർത്തക സഹകരണ സംഘമായിരുന്നു നോവലിന്റെ പ്രസാധകർ. മുട്ടത്തുവർക്കിയുടെ ഈ പ്രശസ്തനോവലിന്റെ ചലച്ചിത്രഭാക്ഷ്യം അതേപേരിൽ 1973 ൽ കെ.എസ്. സേതുമാധവന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയിരുന്നു. നോവലിലെ കഥാപാത്രങ്ങളെ സിനിമയിൽ അവതരിപ്പിച്ചത് പ്രശസ്ത അഭിനേതാക്കളായിരുന്ന പ്രേംനസീർ, ജയഭാരതി, കാഞ്ചന എന്നിവരായിരുന്നു.

      കടപ്പാട്: വിക്കിപ്പീഡിയ

    23. അറബിപ്പൊന്ന്

      എം.ടി. വാസുദേവൻ നായരും എൻ.പി. മുഹമ്മദും ചേർന്നെഴുതിയ നോവലാണ് അറബിപ്പൊന്ന്. രണ്ട് പ്രമുഖ എഴുത്തുകാർ ചേർന്നെഴുതിയ മലയാളത്തിലെ ആദ്യ നോവലാണിത്. ഒരു ചെറിയ പട്ടണത്തിൽ നടക്കുന്ന വലിയ കഥയാണ് ഈ നോവലിന്റെ പ്രമേയം.

      കടപ്പാട്: വിക്കിപ്പീഡിയ

    24. അറിയപ്പെടാത്ത ഇ.എം.എസ്

      പ്രശസ്തനായ കമ്മ്യൂണിസ്റ്റ് നേതാവും കേരളത്തിലെ മുഖ്യമന്ത്രിയുമായിരുന്ന ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ ജീവചരിത്രമാണ് അറിയപ്പെടാത്ത ഇ.എം.എസ്. അപ്പുക്കുട്ടൻ വള്ളിക്കുന്ന്, ഇ.എം.എസുമായി നടത്തിയ അഭിമുഖസംഭാഷണങ്ങളിൽ നിന്നാണ് ഈ പുസ്തകം രചിക്കപ്പെട്ടത്. ഇ.എം.എസിന്റെ ആത്മകഥയിൽ നിന്നും വ്യത്യസ്തമാണ് ഈ ജീവചരിത്ര ഗ്രന്ഥം. സാമൂഹ്യവും രാഷ്ട്രീയവുമായ സംഭവങ്ങളുടെ ഭാഗമായി നിൽക്കുന്ന ഇ.എം.എസിന്റെ വ്യക്തിത്വം ഈ ഗ്രന്ഥത്തിൽ വേറിട്ടു കാണാം. കേരളത്തിലെ ഇടതുപക്ഷ ചിന്തകനും കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനുമായ പി.ഗോവിന്ദപിള്ളയാണ് ഈ പുസ്തകത്തിന് അവതാരിക എഴുതിയത്. മലയാള ജീവചരിത്ര സാഹിത്യത്തിൽ അറിയപ്പെടാത്ത ഇ.എം.എസ് ഒരു വഴിത്തിരിവിനെ കുറിക്കുന്നു എന്ന് പി. ഗോവിന്ദപിള്ള അവതാരികയിൽ എഴുതുന്നു. ഇ.എം.എസ് തന്റെ ആത്മകഥയിൽ പറഞ്ഞതിനേക്കാൾ വിസ്തരിച്ച് കേരളത്തിന്റെ സാമൂഹിക സാമ്പത്തിക ചരിത്രം വിവരിക്കാൻ അറിയപ്പെടാത്ത ഇ.എം.എസ് എന്ന കൃതിയിലൂടെ വള്ളിക്കുന്നിനു കഴിഞ്ഞതായി അവതാരകൻ നിരീക്ഷിക്കുന്നു.

      കടപ്പാട്: വിക്കിപ്പീഡിയ

    25. അറുകൊലക്കണ്ടം

      കെ.കെ. ഗോവിന്ദൻ എഴുതി 1983-ൽ പ്രസിദ്ധപ്പെടുത്തിയ ഒരു മലയാള പുസ്തകമാണ് അറുകൊലക്കണ്ടം. സാധാരണ പുസ്തകത്തിന്റെ പ്രസാധക ക്രമങ്ങളെയും ഉള്ളടക്ക ക്രമീകരണങ്ങളെയും വെല്ലുവിളിക്കുന്ന മലയാളത്തിലെ വിരളമായൊരു രചനയാണിത്. ഗ്രന്ഥകർത്താവ് ഈ പുസ്തകത്തിനെ ഒരു റെഫറൻസ് ഗ്രന്ഥം എന്നാണ് വർഗ്ഗീകരണം നടത്തിയത്. ഗ്രന്ഥകാരൻ എഴുതിയ ഒരു കവിതയും, ആ കവിതയെ കുറിച്ചുള്ള പ്രസിദ്ധരായ പലരുടേയും അഭിപ്രായം ഓരോരുത്തരുടേയും ചിത്രം അടക്കം പ്രസിദ്ധം ചെയ്യുകയായിരുന്നു ഈ പുസ്തകത്തിന്റെ ഉള്ളടക്കം. 640 താളുകൾ ഉള്ള പുസ്തകത്തിലെ 14 താളുകളിലാണ് പ്രധാന ഉള്ളടക്കമായി സാധാരണയായി കണക്കാക്കുന്ന കവിത ഉള്ളത്, മറ്റു 626 താളുകളും കൃതിയുടെ അനുബന്ധ വിവര-വിവരണങ്ങൾക്കുമായി നീക്കി വെച്ചിരിക്കുന്നു. കവിതയുടെ ആസ്വാദനമോ കവിയെപ്പറ്റിയോ എഴുതിയ പ്രമുഖരിൽ ചിലർ ഇവരായിരുന്നു.

      കടപ്പാട്: വിക്കിപ്പീഡിയ

    26. ആ മനുഷ്യൻ നീ തന്നെ

      ഒരു മലയാള കൃതിയാണ് ആ മനുഷ്യൻ നീ തന്നെ. നാടകകൃത്തും നിരൂപകനും അധ്യാപകനും ആയിരുന്ന സി.ജെ. തോമസ് സാഹിത്യ പ്രവർത്തക സഹകരണ സംഘം, ആകാശവാണി എന്നിവയിലും പ്രവർത്തിച്ചിട്ടുണ്ട്. പുസ്തകങ്ങളുടെ മുഖച്ചായ മാറ്റുന്നതിലും,ലളിതമായ രീതിയിൽ കവർ ചിത്രങ്ങൾ വരക്കുന്നതിലും മുൻകയ്യെടുത്തിരുന്ന അദ്ദേഹം വിവർത്തനങ്ങൾ ഉൾപ്പെടെ ഇരുപതിൽ അധികം കൃതികൾ രചിച്ചിട്ടുണ്ട്. അന്വേഷണ കുതുകിയായിരുന്ന സി.ജെ.തോമസ്‌ രചിച്ച ആ മനുഷ്യൻ നീ തന്നെ എന്ന നാടകം തികച്ചും ബൈബിൾ കഥയെ അടിസ്ഥാനമാക്കിയിട്ടുള്ളതാണ്.എങ്കിൽക്കൂടിയും, നാടകത്തിൻറെ ആദ്യവസാനം ബൈബിലിൻറെയോ, ക്രിസ്തീയ മത വിശ്വാസങ്ങളുടെയോ സ്വാധീനം കാണാൻ കഴിയില്ല. സി.ജെ.തോമസ്‌ അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും വെല്ലുവിളിച്ചു. അർദ്ധപ്രതിഭലനവും, വിഷയ ഗാംഭീര്യതയും നിറഞ്ഞു തുളുമ്പുന്ന കൃതികൾ ഏതു ഭാഷയിലും വിരളം ആണ്. ഈ സങ്കൽപ്പത്തിന് വിരാമമിട്ടു കൊണ്ടാണ് സി.ജെ.തോമസിൻറെ ആ മനുഷ്യൻ നീ തന്നെ എന്ന നാടകം പുറത്തിറങ്ങിയത്. ആവർത്തിച്ചു വായിക്കുമ്പോൾ അർദ്ധതലങ്ങളുടെയും, ഭാവങ്ങളുടെയും, ഭാവനകളുടെയും പുതിയ മേഖലകൾ അനാവരണം ചെയ്യാൻ കഴിയുന്ന ഈ നാടകം സി.ജെയുടെ പ്രതിഭയ്ക്ക് ഉദാഹരണം ആണ്, മലയാള സാഹിത്യത്തിനു മുതൽക്കൂട്ടാണ. ഈ നാടകത്തിലെ കഥാപുരുഷൻ ദാവീദ് രാജാവിനെ ഷേക്സ്പിയർ ദുരന്ത നായകന്മാരുടെ മാതൃകയിൽ ആണ് ചിത്രീകരിച്ചിരിക്കുന്നത്. ഇസ്രയേൽക്കാരുമായി യുദ്ധം ചെയ്തു ഫെലിസ്ത്യരുടെ ഉഗ്രയോദ്ധാവിനെ നിഗ്രഹിച്ച ഇടയബാലൻ, അവനായിരുന്നു ദാവീദ്. ദാവീദ് ദൈവത്തെ ആരാധിക്കാൻ ബലിപീഠം പണിതുയർത്തി, അവിടെയാണ് ദാവീദിൻറെ പട്ടണം,ഇസ്രയേൽ, അതിൻറെ പശ്ചച്ചാത്തലത്തിൽ ആണ് നാടക ചിത്രീകരണം. തൻറെ ശതാധിപനായ ഊറിയാവിൻറെ ഭാര്യ ബത്ത്ശേബയെ മോഹിക്കുകയും തൻറെ അഭിലാഷത്തിനു വേണ്ടി ഊറിയാവിനെ കുരുതികൊടുക്കുകയും ചെയ്തു ദാവീദ. അമ്മോന്യരുടെ കൈകളിലേക്ക് ഊറിയാവിനെ ഇട്ടുകൊടുക്കുന്ന ദുഷ്ടനായ ഒരു രാജാവായി ദാവീദ് പരിണമിക്കുന്നു. ഇങ്ങനെയെല്ലാം ആണെങ്കിലും കഥാന്ത്യം നാഥാൻ എന്ന പ്രവാചകൻ ദാവീദിൻറെ മാപ്പർഹിക്കാത്ത കുറ്റം ചൂണ്ടികാണിക്കുന്നു. അവസരത്തിനനുയോജ്യമായി കഥാപാത്രങ്ങളെ സൃഷ്ട്ടിക്കുന്നതിൽ കൂടി ഗ്രന്ഥകർത്താവ് തൻറെ കഴിവ് തെളിയിച്ചിരിക്കുന്നു. സ്വന്തം പുത്രനായ അബ്ശാലോം, പിതാവിന് നേരെ വാളെടുക്കുന്നു. എന്നാൽ കഥാന്ത്യം അയാൾ പരാജിതൻ ആകുന്നു.സൈന്യങ്ങളുടെ യാഹോവയ്ക്ക് ഒരു സങ്കീർത്തനം എന്ന നാടകാന്ത്യമുള്ള ദാവിദിനൻറെ വചനങ്ങൾ അനുവാചകരെ സന്തുഷ്ട്ടരും,ആകർഷണീയമായ ഒരു പര്യവസാനം ഉണ്ടാക്കുവാനും സഹായിക്കുന്നു. കണ്ണ് ഉള്ളത് തുറക്കുവാൻ മാത്രമല്ല, അടക്കുവാൻ കൂടിയാണ് എന്ന് നാടകാരംഭത്തിൽ ദാവീദ് രാജാവ് ഊറിയാവിനോട് പറയുന്നത് സമൂഹത്തോട് പറയാനുള്ളത് കൂടിയാണ്.സോഫക്ലീസിൻറെ ഒതുക്കവും, ഷേക്സ്പിയറിൻറെ വിരിവും ഈ കൃതിയിൽ നമുക്ക് കാണാം. സ്വാർഥനായ ദാവീദിനെയും, രാജ്യസ്നേഹിയായ ഊറിയാവിനെയും നാടകാന്ത്യം വരെ നാം ഓർക്കുന്നു. ഊറിയാവിനു യോവാബും,എലിയാമും നൽകുന്ന ഉപദേശങ്ങൾ ഊറിയ വകവെക്കുന്നില്ല. ബത്ത്ശേബയും, ബത്ത്ശേബയുടെ ചേടിയായ അന്നയും നാടകത്തിൻറെ വഴിത്തിരിവിൽ ഒരു പ്രധാന പങ്കു വഹിക്കുന്നു.യൂദാ എന്ന കൊട്ടാരം ഷണ്ടൻ ദാവീദിൻറെ മനസാക്ഷിസൂക്ഷിപ്പുകാരൻ തന്നെ ആണെന്ന് പറയാൻ കഴിയും. അമ്മോന്യരുടെ ആക്രമണവും, റബ്ബ കീഴടക്കാൻ ഉള്ള ശ്രമവുമെല്ലാം നാടകത്തിൻറെ സത്തയാണ്. പൊതുസമൂഹത്തിന് നല്ലൊരു സന്ദേശം ഈ നാടകത്തിൽക്കൂടി എത്തിച്ചു കൊടുക്കാൻ സി.ജെ.തോമസിന് കഴിയുന്നു.സ്വാർഥതക്കും, അഭിലാഷങ്ങൾക്കും അതിരുകൾ ഉണ്ട് അവ ഭേദിച്ചാൽ ദാവീദിനെ പോലെ ചെറിയൊരു തെറ്റിന് വലിയൊരു പിഴ കൊടുക്കേണ്ടി വരും. എന്നാൽ ഇസ്രയേൽ ജനതയെ പോലെ സമൂഹത്തിനു വേണ്ടി പ്രാർഥിക്കാം യഹോവ അനുഗ്രഹിക്കട്ടെ.

      കടപ്പാട്: വിക്കിപ്പീഡിയ

    27. ആഗ്നേയം

      പി. വത്സലയുടെ പ്രശസ്തമായ ഒരു മലയാളം നോവലാണ്‌ ആഗ്നേയം. 1974 ൽ രചിക്കപ്പെട്ട ഇ നോവൽ എഴുപതുകളിലെ കേരളീയ രാഷ്ട്രീയ പ്രതിസന്ധികളെ ഒരു സ്ത്രീയുടെ കാഴ്ചപ്പാടിൽ നിന്നു കൊണ്ട്‌ ആഖ്യാനം ചെയ്യുന്നു. ജീവിതത്തിൻറെ പ്രതിസന്ധികളെ ശക്തയായി നേരിടുന്ന നങ്ങേമ എന്ന അന്തർജനമാണ് ഈ നോവലിലെ കേന്ദ്ര കഥാപാത്രം. നങ്ങേമ എന്ന വിധവയായ ബ്രാഹ്മണ യുവതി സ്വന്തം കുടുംബത്തെ സംരക്ഷിക്കാനായി തൻറെ സഹോദരിയോടൊപ്പം വയനാട്ടിലേക്ക് പോകുന്നു. പാരമ്പര്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ബ്രാഹ്മണ സമുദായത്തിന്റെ ഒരു ഭാഗമായിട്ടും അതിൽ നിന്നുള്ള എതിർപ്പുകളെ അതിജീവിച്ച് ചെറുതും വലുതുമായ പല ജോലികളും ചെയ്തും മണ്ണിനോട് പട വെട്ടിയും നങ്ങേമ തൻറെ കുടുംബത്തെ സംരക്ഷിക്കുന്നു. ആ കുഗ്രാമത്തിൽ അവൾ സുക്ഷിച്ചു വെച്ച പണം കൊണ്ട് ഭുമി വാങ്ങുകയും അതിൽ കൃഷി ചെയ്യുകയും ചെയ്യുന്നു . കാട്ടാനകളും വന്യമൃഗങ്ങളും പ്രതികൂല കാലാവസ്ഥയും നങ്ങേമയുടെ മുന്നിൽ തടസം സൃഷ്ടിക്കുന്നുവെങ്കിലും അവൾ അവയെ ഒക്കെ മറികടന്നു മുന്നോട്ടു പോകുന്നു . ഉണ്ണി എന്ന നങ്ങേമയുടെ മകനെ കോളേജ് വരെ പഠിപ്പിക്കുന്നു എങ്കിലും കാലാന്തരത്തിൽ അവൻ നക്സൽ ആശയങ്ങളിൽ ആകൃഷ്ടനാകുന്നു. ഉണ്ണി പോലീസ് പിടിയിലാവുകയും ശിക്ഷിക്കപെടുകയും ചെയ്യുന്നത് നങ്ങേമയെ തളർത്തുന്നുവെങ്കിലും ജീവിത സമരത്തിൽ തോറ്റുകൊടുക്കാത്ത ഒരു സ്ത്രീ ശക്തിയായി അവൾ ചുറ്റുമുള്ളവർക്ക്‌ താങ്ങായി ജീവിതം തുടരുന്നു. ഈ നോവൽ എഴുപതുകളുടെ നക്സൽ രാഷ്ട്രീയ പരിസരങ്ങളെ സൂക്ഷ്മമായി അവതരിപ്പിക്കുന്നതോടൊപ്പം തന്നെ നങ്ങേമ എന്ന സ്ത്രീകഥാപത്രത്തിന്റെ ഭാഗത്തുനിന്നും ആ കാലത്തെ അപഗ്രഥിക്കുകയും ചെയ്യുന്നു. ആധുനിക മലയാള സാഹിത്യ നിരൂപകരിൽ പ്രമുഖയായ ഡോ. എം.ലീലാവതി ആഗ്നേയത്തെ ഇങ്ങനെ വിലയിരുത്തുന്നു, ഇന്ന് വരേയ്ക്കും സാഹിത്യത്തിൽ സ്ത്രീകളെ കുറിച്ച് ഉണ്ടായിട്ടുള്ള എല്ലാ നിലവാരമില്ലാത്ത രചനകളെയും ഭസ്മീകരിക്കാൻ നങ്ങേമയിലെ അഗ്നി ധാരാളം മതിയാകും. മത യുദ്ധങ്ങളുടെ തീയിൽ പിറക്കുകയും പിന്നീട് നക്സലിസതിന്റെ അഗ്നിയിലെക്ക് എറിയപ്പെടുകയും ചെയ്യുന്ന ആഗ്നേയം ഒരു നവ ദുരന്തെതിഹസത്തിനു ജന്മം നല്കുന്നു

      കടപ്പാട്: വിക്കിപ്പീഡിയ

    28. ആട്ടപ്രകാരം

      കൂത്ത്, കൂടിയാട്ടം, കഥകളി തുടങ്ങിയ കേരളീയദൃശ്യകലാരൂപങ്ങൾ രംഗത്ത് അവതരിപ്പിക്കുമ്പോൾ ഓരോ കഥാപാത്രവും കാണിക്കേണ്ട ആംഗ്യമുദ്രാഭിനയരീതികളെ വിവരിക്കുന്ന കൃതിയാണ് ആട്ടപ്രകാരം. അഭിനയത്തിൽ ഉപയോഗിക്കപ്പെട്ടുവരുന്ന നാട്യപ്രബന്ധങ്ങളിലെ കഥാപാത്രങ്ങളെ എങ്ങനെയാണ് അവതരിപ്പിക്കേണ്ടതെന്ന നിർദ്ദേശങ്ങൾ ഇത്തരം കൃതികളിൽ അടങ്ങിയിരിക്കുന്നു. നാട്യപ്രബന്ധാദികളിലെ പാഠങ്ങളെയും, അവയെവിട്ട് നടൻ അഥവാ നടി പ്രദർശിപ്പിക്കേണ്ട മനോധർമങ്ങളെയും ആട്ടപ്രകാരഗ്രന്ഥങ്ങൾ സന്ദർഭാനുസരണം വിവരിക്കുന്നു. മലയാളസാഹിത്യചരിത്രത്തിൽ ആദ്യമായുണ്ടായ ഗദ്യകൃതികൾ ആട്ടപ്രകാരങ്ങൾ ആണെന്നു കരുതപ്പെടുന്നു. ആട്ടപ്രകാരം ക്രമദീപിക എന്നിവയുടെ കർത്താവായി കരുതുന്നത് തോലനെ ആണ് ശക്തിഭദ്രന്റെ ആശ്ചര്യചൂഡാമണിയെ അടിസ്ഥാനമായി ഉണ്ടായ ആട്ടപ്രകാരങ്ങളാണ് പര്ണശാലാങ്കo, ശൂർപ്പണഖാങ്കo, അംഗുലീയാങ്കo,അശോകവനികാങ്കം. ഭാഷയിലെ ഏറ്റവും പഴക്കമുള്ള ആട്ടപ്രകാരമാണ് മന്ത്രാങ്കവും മത്തവിലാസവും. ഭാസന്റെ പ്രതിജ്ഞായൗഗന്ധരായണത്തിനുണ്ടായ ആട്ടപ്രകാരമാണ് മന്ത്രാങ്കo. അക്കാലത്തെ മറ്റു മലയാളസാഹിത്യസൃഷ്ടികളിൽ, ചെന്തമിഴിന്റെയോ സംസ്കൃതത്തിന്റെയോ രണ്ടിന്റെയുംകൂടിയോ അതിപ്രസരം പൊതുവേ ദൃശ്യമാണെന്നിരിക്കെ, സ്വതന്ത്രമായ ഒരു വ്യവഹാരഭാഷ സൃഷ്ടിക്കാനുള്ള യത്നം ഈ ആട്ടപ്രകാരങ്ങളിൽ കാണുന്നു എന്നത് എടുത്തുപറയാവുന്ന ഒരു സവിശേഷതയാണ്. പഴയകാലം മുതൽ പ്രചാരത്തിലിരുന്നതും പുതിയതായി ഉണ്ടായിക്കൊണ്ടിരിക്കുന്നവയുമായ പല ആട്ടക്കഥകൾക്കും പുതിയ ആട്ടപ്രകാരങ്ങൾ എഴുതിച്ചേർത്ത് പ്രസിദ്ധീകരിക്കാൻ കേരളകലാമണ്ഡലംപോലെയുള്ള സാംസ്കാരിക സ്ഥാപനങ്ങൾ തുടക്കം കുറിച്ചിട്ടുണ്ട്. കൗടലീയത്തിന്റെ കാലത്തും ഒരു പക്ഷെ അതിനു മുൻപും പിൻപും കേരള ഭാഷയിലുണ്ടായ മിക്ക ഗദ്യ കൃതികളും ഒരിനത്തിൽപ്പെട്ടവയാണ്. കൂടിയാട്ടം എന്ന പേരിൽ കേരളത്തിൽ അഭിനയിച്ചിരുന്ന സംസ്കൃത നാടകങ്ങളിൽ ഓരോ ഭാഗവും അഭിനയിക്കുന്നതെങ്ങനെയാണെന്ന് വിശദവും സൂക്ഷ്മവുമായ നിർദ്ദേശങ്ങൾ നടീ നടന്മാർക്ക് നൽകുന്ന ഗ്രന്ഥങ്ങളാണ് ആട്ടപ്രകാരങ്ങൾ എന്ന് അറിയപ്പെടുന്നത്.കഥാഗതിയിലെ ഓരോ ഘട്ടത്തിലും നടൻ രംഗത്തു നിന്നു എന്തൊക്കെ ചെയ്യണം എന്ന് വിവരിച്ചിട്ടുള്ള ഒരു പ്രാചീന ഗ്രന്ഥമായാണ് അന്നും ഇന്നും ഇത്തരം വിഭാഗത്തിൽപ്പെടുന്നവ അറിയപ്പെടുന്നത്.

      കടപ്പാട്: വിക്കിപ്പീഡിയ

    29. ആത്മകഥ

      സ്വാതന്ത്ര്യാനന്തരകാലത്തെ കേരളസംസ്ഥാനത്തിന്റെ സാമ്പത്തികവും സാമൂഹ്യവുമായ ചരിത്രഗതിയിൽ നിർണ്ണായകസ്വാധീനം ചെലുത്തുവാൻ കഴിഞ്ഞ പ്രമുഖ രാഷ്ട്രീയനേതാക്കളിൽ ഒരാളായ ഗൗരിയമ്മയുടെ ആത്മകഥയാണു കെ.ആർ .ഗൗരിയമ്മ-ആത്മകഥ. ഈ ഗ്രന്ഥത്തിൻറെ ആദ്യഭാഗത്തിന്, ജീവചരിത്രത്തിനും ആത്മകഥയ്ക്കും നൽകുന്ന കേരള സാഹിത്യ അക്കാദമി പുരസ്കാരം 2011-ൽ ലഭിച്ചു.

      കടപ്പാട്: വിക്കിപ്പീഡിയ

    30. ആദികൈലാസയാത്ര

      ഹിമാലയ സഞ്ചാരസാഹിത്യകാരന്മാരിൽ പ്രമുഖനായ ശ്രീ.എം. കെ. രാമചന്ദ്രൻ രചിച്ച കൃതിയാണ് ആദികൈലാസയാത്ര. അദ്ദേഹം നടത്തിയ ആദ്യതത്െ കൈലാസ യാത്രയുടെ അനുഭവ വിവരണമാണ് ഈ കൃതിയിൽ വിവരിച്ചിട്ടുള്ളത്. മങ്തി ക്യാമ്പ് വരെ വാഹനത്തിലും പിന്നീട് കാളീ നദീ തീരത്തുകൂടി ദർഭ, കാപ്ല, ബുധി, ഗുഞ്ജി നാഭി, കുറ്റി ഫാൽകിവാർ വഴി കാൽനടയായും നടത്തിയ യാത്രകളും അതിനിടയിലുണ്ടായ അനുഭവങ്ങളുമാണ് അദ്ദേഹം ഈ കൃതിയിൽ വർണ്ണിച്ചിട്ടുള്ളത്. ഉത്തരാഖണ്ഡ് സംസ്ഥാനത്തിൽ തിബറ്റ്- ചൈന അതിർത്തിയിൽ പിത്തോർഗഡ് ജില്ലയിലാണ് ഛോട്ട കൈലാസ് എന്ന് കൂടി പറയുന്ന ആദികൈലാസം സ്ഥിതിചെയ്യുന്നത്. തിബറ്റിലുള്ള കൈലാസം പോലെ ദിവ്യമായി കരുതുന്ന കുമയൂൺ താഴ്വരയിലെ മറ്റൊരു പർവ്വതമാണ് ആദികൈലാസം. ബേസ് ക്യാമ്പായ ദാർചുലയിൽ നിന്നും 120 കിലൊമിറ്റർ അകലെ ആണു ജോലിങ് ചോങ് എന്ന ക്യാമ്പിനടുത്തുള്ള ആദികൈലാസം.

      കടപ്പാട്: വിക്കിപ്പീഡിയ

    31. ആദിമുദ്രണം ഭാരതത്തിലും മലയാളത്തിലും

      കെ.എം. ഗോവി രചിച്ച ഗ്രന്ഥമാണ് ആദിമുദ്രണം ഭാരതത്തിലും മലയാളത്തിലും. 1999-ൽ വൈജ്ഞാനിക സാഹിത്യത്തിനു നൽകുന്ന കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതി നേടിയിട്ടുണ്ട്. 1973-ൽ രചിക്കപ്പെട്ട മലയാളഗ്രന്ഥസൂചിയുടെ അവതാരികയിലാണു് സംക്ഷിപ്തമായെങ്കിലും കേരളീയമുദ്രണത്തിന്റെ ഉത്ഭവവികാസചരിത്രം ആദ്യമായി രേഖപ്പെടുത്തിക്കാണുന്നതു്. എന്നാൽ ഈ ഗ്രന്ഥത്തിന്റെ നിർമ്മാണത്തിലേർപ്പെട്ടിരിക്കവേ ഇതേ വിഷയത്തിൽ വിശദമായി പുസ്തകരൂപത്തിൽതന്നെ ഒരു സൃഷ്ടിയുണ്ടാകേണ്ടതിന്റെ ആവശ്യം ഗോവിയ്ക്കു ബോദ്ധ്യമായി. 1987-ൽ കൽക്കത്താ ഗ്രന്ഥാലയത്തിലെ ജോലിയിൽനിന്നും വിരമിച്ചതിനു ശേഷം കേരള സാഹിത്യഅക്കാദമിയുടെ ഗ്രന്ഥശേഖരവും കൂട്ടത്തിൽ മറ്റു പല ഗ്രന്ഥാലയങ്ങളും നിർബാധം ഉപയോഗിക്കാനുള്ള അവസരം അദ്ദേഹത്തിനു വന്നുചേർന്നു. ഇതിന്റെ ഫലമായി ലഭിച്ച വിവരങ്ങളാണു് ആദിമുദ്രണം എന്ന ഗഹനവും വസ്തുനിഷ്ഠവുമായ ചരിത്രപുസ്തകം എഴുതാൻ അദ്ദേഹത്തെ സഹായിച്ചതു്. കഴിയാവുന്നത്ര വസ്തുനിഷ്ഠമായി എഴുതാൻ ശ്രമിച്ചുവെങ്കിലും ഗ്രന്ഥകാരനെസംബന്ധിച്ചിടത്തോളം പല പരിമിതികളും ഈ ഗ്രന്ഥത്തിന്റെ രചനയിൽ ഉണ്ടായിരുന്നു. ഗുണ്ടർട്ടിന്റെ കല്ലച്ചുകൾ ഉപയോഗിച്ച് അച്ചടിച്ച പുസ്തകങ്ങളിൽ ഒന്നുപോലും തലശ്ശേരിയിലെ അച്ചുകൂടത്തിൽ പോലുമില്ലെന്നു് അദ്ദേഹം ആമുഖത്തിൽ വിവരിക്കുന്നു. ചരിത്രപ്രധാനവും അപൂർവ്വങ്ങളുമായ പല പുസ്തകങ്ങളും ഒന്നുകിൽ സ്വകാര്യ ഗ്രന്ഥശേഖരങ്ങളിലോ അല്ലെങ്കിൽ വിദേശത്തോ ആണു് അവശേഷിക്കുന്നതു് എന്നതും അദ്ദേഹത്തിന്റെ പരിമിതികളിൽ ഒന്നായിരുന്നു. ബോംബേയിലെ കൂരിയർ പ്രെസ്സ് 1799-ൽ നിർമ്മിച്ച മലയാളം ടൈപ്പുകളുടെ ബ്രോഡ് ഷീറ്റിൽ അച്ചടിച്ച ഒരുപതിപ്പു് സൂക്ഷിച്ചുവെച്ചിട്ടുഌഅതു് നമ്മുടെ നാട്ടിലല്ലെന്നും പ്രത്യുത ലണ്ടനിലെ സെന്റ് ബ്രൈഡ് പ്രിന്റിങ്ങ് ലൈബ്രറിയിലാണെന്നും അദ്ദേഹം ഈ ഗ്രന്ഥത്തിന്റെ ആമുഖത്തിലൂടെ സൂചിപ്പിക്കുന്നുണ്ടു്.

      കടപ്പാട്: വിക്കിപ്പീഡിയ

    32. ആനപ്പൂട

      വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രശസ്ത കൃതിയാണ് ആനപ്പൂട. ഇതൊരു മോഷണത്തിന്റെ കഥയാണ്. കൊലകൊമ്പനായ ഒരാനയുടെ വാലിലെ ഒരു പൂടയാണ് മോഷ്ടിക്കുന്നത്.ബഷീറിന്റെ ക്ലാസ്മേറ്റായ രാധാമണിക്കു വേണ്ടിയാണ് ഇത്രയും വലിയ സാഹസത്തിനു മുതിരുന്നത്.എട്ടോ ഒമ്പതോ വയസുള്ളപ്പോൾ കിടക്കപ്പായയിൽ മൂത്രമൊഴിക്കാതിരിക്കാൻ വേണ്ടി ബഷീറിനെ ആനയുടെ കാലിനടിയിലൂടെ നടപ്പിച്ചിട്ടുണ്ട്. സഹോദരനായ അബ്ദുൾ ഖാദറാണ് കുറ്റവാളിയെങ്കിലും നൂണ്ടത് കഥാകാരനാണ്. ആനപ്പൂട തരണമെന്ന് ആനക്കാരോട് പറയുന്നു. പക്ഷേ ആനക്കാരത് നിരസിക്കുന്നു. ഗന്ത്യന്തരമില്ലാതെ അവസാനം ആന കുളിക്കുന്ന നേരം മുങ്ങാങ്കുഴിയിട്ടു ആനയുടെ വാൽ കടിച്ചു മുറിച്ചു.ആന വിരണ്ടോടി.നടന്ന കഥകളെല്ലാം ഉമ്മയോടും ബാപ്പയോടും പറയുകയും ബാപ്പ ആനക്കാരനോട് പറഞ്ഞ് ആനപ്പൂട വാങ്ങി കൊടുക്കുകയും ചെയ്തു.ബഷീർ അത് രാധാമണിക്ക് നൽകി.ഒരു ആനവാൽ കിട്ടാൻ കഥാകാരൻ നടത്തിയ ഗംഭീരമായ പ്രയത്നനത്തിന്റെ കഥയാണ്.ആനപ്പൂട എന്ന ഗ്രന്ഥത്തിൽ മന്ത്രച്ചരട്, ബാലയുഗപ്രതിനിധികൾ,വത്സരാജൻ,എന്റെ നൈലോൺ കുട,ആശുപത്രിയിലെ മരണം, ഒരു ഭാര്യയും ഭർത്താവും എന്നീ കഥകളും ഉണ്ട്.

      കടപ്പാട്: വിക്കിപ്പീഡിയ

    33. ആനവാരിയും പൊൻകുരിശും

      വൈക്കം മുഹമ്മദ് ബഷീർ എഴുതിയ ഒരു നോവലാണ് ആനവാരിയും പൊൻകുരിശും. ആനവാരിയും പൊൻ‌കുരിശും പണ്ട് വെറും രാമൻ നായരും തോമയും ആയിരുന്നു. അവർക്ക് ഈ ബഹുമതികൾ അവർക്ക് ആരു കൊടുത്തു? ഈ ചോദ്യത്തിനുള്ള ഉത്തരമാണ് ഈ നോവലെന്ന് ബഷീർ പറയുന്നു . സ്ഥലം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സാങ്കൽപ്പിക ഗ്രാമതതിലാണ് കഥ നടക്കുന്നത്.

      കടപ്പാട്: വിക്കിപ്പീഡിയ

    34. ആയിഷ

      വയലാർ രാമവർമ്മയുടെ പ്രസിദ്ധമായ ഖണ്ഡകാവ്യമാണ് ആയിഷ. 1952ലാണ് ഇത് പ്രസിദ്ധീകൃതമായത്. ഒരു മൂന്നാം കക്ഷിയുടെ അനുഭവ /നിരീക്ഷണ വിവരണമായിട്ടാണ് ആയിഷയെന്ന കാവ്യം രൂപപ്പെടുത്തിയിരിക്കുന്നത്. ആയിഷ എന്ന എട്ടൊ പത്തോ വയസ്സുള്ള ബാലിക പാൽ വിൽക്കുന്ന വീടുകളിൽ ഒന്നാണ് നിരീക്ഷന്റേത്. നിഷ്കളങ്ക ബാല്യത്തെ അവതരിപ്പിച്ചുകൊണ്ട് തുടങ്ങുന്ന കാവ്യം പിന്നീടങ്ങോട്ട് വിവരിക്കുന്നത് അടുത്ത പത്തോ അതിലധികമോ വർഷങ്ങളായി നടക്കുന്ന സംഭവ പരമ്പരകളേയാണ്. ബാല്യത്തിൽ വിവാഹിതയാവുകയും, കൗമാരത്തിൽ ഗർഭിണിയായി മൊഴിചൊല്ലപ്പെട്ട്, തെരുവിൽ പ്രസവിച്ച്, കുഞ്ഞിനെ കൊന്നു എന്ന ചെയ്യാത്ത കുറ്റത്തിനു ജയിൽ പോകേണ്ടി വരുന്ന ആയിഷ, ജയിൽക്കാലത്ത് പീഡിപ്പിക്കപ്പെട്ട് ഗർഭിണിയായി പുറത്ത് വരുന്നു. ഇത്തവണ തന്റെ കുഞ്ഞിനെ പൊന്നുപൊലെ നോക്കും എന്നു ശപഥം ചെയ്യുന്നു. അതിനായി അവൾ തെരുവ് വേശ്യയാവുന്നു. സാമാന്യം നല്ല ചുറ്റുപാടിലേക്ക് എത്തിയ ശേഷം വീണ്ടും ജയിലിലാവുന്നു. അവളുടെ പിതാവ് നേരത്തെ തന്നെ കൊലകുറ്റത്തിനു ജയിലാണ്. അച്ഛനാരന്നെറിയാത്ത ബാലനായ റഹീം ലോക്കപ്പിലുള്ള ആയിശ ഉമ്മാന്റെ പുന്നാരമോന്നാവുന്നു. ലോക്കപ്പിൽ നിന്നിറങ്ങുന്ന അദ്രുമാൻ ചെറുമകനേയും കൊണ്ട് നഗരത്തിൽ അലയുന്നിടത്തു വച്ച് നാളെ ഇവർ എന്ത് ചെയ്യും എന്ത് ചെയ്യില്ല എന്ന് ചോദ്യം ഉയർത്തി കൊണ്ട് കാവ്യം അവസാനിക്കുന്നു.

      കടപ്പാട്: വിക്കിപ്പീഡിയ

    35. ആയുസ്സിന്റെ പുസ്തകം

      സി.വി. ബാലകൃഷ്ണൻ എഴുതിയ മലയാളം നോവലാണ്‌ ആയുസ്സിന്റെ പുസ്തകം. 1983 ഏപ്രിൽ മാസം മുതൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഖണ്ഡശ: വെളിച്ചം കണ്ട ഈ കൃതി, പുസ്തകരൂപത്തിൽ ആദ്യമായി പ്രസിദ്ധീകരിച്ചത് 1984-ൽ ആണ്‌. മധ്യതിരുവിതാംകൂറിൽ നിന്നുള്ള ക്രിസ്ത്യാനികളായ കുടിയേറ്റക്കാരുടെ മലബാറിലെ ഒരു ഗ്രാമം പശ്ചാത്തലമാക്കിയാണ്‌ ഇതിലെ കഥ. ആദ്യവസാനം ബൈബിളിനെ പിന്തുടരുന്ന ഭാഷയും ആഖ്യാനശൈലിയും ഈ കൃതിയുടെ ഒരു പ്രത്യേകതയാണ്‌. ജീവിതത്തിൽ തന്നെ ഭൂതാവിഷ്ടരായി തീർന്ന ഗ്രാമീണരുടേയും അവർ അറിഞ്ഞും അറിയാതെയും സൃഷ്ടിക്കുന്ന കെട്ടുപാടുകളുടേയും കഥയെന്നതിനൊപ്പം ആ അസ്വസ്ഥലോകത്തിൽ മനുഷ്യാന്തസ്സ് തേടുന്ന കൗമാരപ്രായക്കാരനായ യോഹന്നാന്റെ പതറിയ അന്വേഷണങ്ങളുടേയും പേരില്ലാത്ത വേദനകളുടേയും പരവശതകളുടേയും കൂടി കഥയെന്ന് ഈ കൃതിയെ പ്രമുഖ കഥാകൃത്ത് സക്കറിയ വിശേഷിപ്പിക്കുന്നു. യോഹന്നാന്റെ മുത്തച്ഛൻ പൗലോ ഒരു ദുർബ്ബലനിമിഷത്തിൽ, അവന്റെ സഹോദരി ആനിയുടെ സുഹൃത്തായിരുന്ന റാഹേൽ എന്ന പെൺകുട്ടിയെ അനാശാസ്യമാം വിധം സ്പർശിച്ചതിനെ തുടർന്നു പൗലോയും മകൻ തോമായും തമ്മിലുണ്ടാകുന്ന ഏറ്റുമുട്ടലിലാണ്‌ നോവലിന്റെ തുടക്കം. അപമാനിതനായ പൗലോ ആത്മഹത്യ ചെയ്യുന്നു. ചെറുബാല്യത്തിലെ അമ്മ തെരേസയെ നഷ്ടപ്പെടുകയും അപ്പനിൽ നിന്ന് അവഗണന മാത്രം നേടുകയും ചെയ്തിരുന്ന യോഹന്നാനെ മുത്തച്ഛന്റെ മരണം കൂടുതൽ ഏകാകിയാക്കി. സഹോദരി ആനി ഇടവകയിലെ അസിസ്റ്റന്റ് വികാരി മാത്യുവിനൊപ്പം പട്ടണത്തിലേയ്ക്ക് ഒളിച്ചോടുകയും, കാമുകി റാഹേൽ കന്യാസ്ത്രിയാവുകയും കൂടി ചെയ്തപ്പോൾ കൂടുതൽ ഒറ്റപ്പെട്ട യോഹന്നാൻ, സുന്ദരിയായ സാറ എന്ന വിധവയിൽ ആശ്വാസം കണ്ടെത്തി. സാറായെ വിവാഹം കഴിക്കാൻ ആഗ്രഹിച്ച തോമാ, മകനും അവളുമായുള്ള സംഗമം കണ്ടെത്തുന്നു. സാറായെ തോമാ കഴുത്തു ഞെരിച്ചു കൊല്ലുന്നതിനെ തുടർന്നുള്ള യോഹന്നാന്റെ വിഹ്വലതയുടെ ചിത്രീകരണത്തിലാണ്‌ നോവൽ സമാപിക്കുന്നത്. പൂച്ചവേട്ടയും പരദൂഷണവും തൊഴിലാക്കിയിരുന്ന പോസ്റ്റ്മാൻ പീറ്റർ, ഗ്രാമത്തിലെ കുമാരന്മാർക്ക് കൊച്ചുപുസ്തകങ്ങളും ലൈംഗികതയിലെ ആദ്യപാഠങ്ങളും കൈമാറിയിരുന്ന ബാർബർ ലോഹിതാക്ഷൻ തുടങ്ങി വ്യത്യസ്തതയുള്ള ഏറെ കഥാപാത്രങ്ങൾ ഈ കൃതിയിലുണ്ട്. സ്കൂൾ അദ്ധ്യാപകനായി കാസർകൊഡ് ജില്ലയിലെ ഒരു ഗ്രാമത്തിൽ കഴിഞ്ഞ കാലത്ത് കണ്ടുമുട്ടിയ മനുഷ്യരാണ്‌ ഈ നൊവലിലെ കഥാപാത്രങ്ങളുടെ മാതൃകകൾ എന്ന് നോവലിസ്റ്റ് വെളിപ്പെടുത്തിയിട്ടുണ്ട്. 1979-ലെ ക്രിസ്മസ് രാത്രിയിൽ കൽക്കത്തയിലെ പ്രശസ്തമായ സെയിന്റ് പോൾസ് കത്തീഡ്രലിൽ, അനേകം പേരുടെ വിരല്പാടുകൾ പതിഞ്ഞ ഒരു പഴയ ബൈബിൾ കയ്യിലെടുത്തതിനെ തുടർന്നുണ്ടായ ഓർമ്മകൾക്കൊപ്പമാണ്‌ ആയുസ്സിന്റെ പുസ്തകം ഒരാശയമായി തന്റെ മനസ്സിൽ രൂപപ്പെട്ടതെന്ന് നോവലിനെഴുതിയ ആമുഖത്തിൽ സി.വി. ബാലകൃഷ്ണൻ വെളിപ്പെടുത്തുന്നു. ഈ നോവൽ ഏറെ ശ്രദ്ധിക്കപ്പെട്ടത് ബൈബിളിന്റെ അഗാധസ്വാധീനമുള്ള അതിലെ ആഖ്യാനശൈലിയുടേയും ഭാഷയുടേയും പേരിലാണ്‌.

      കടപ്പാട്: വിക്കിപ്പീഡിയ

    36. ആരാച്ചാർ

      കെ.ആർ. മീര എഴുതിയ ഒരു മലയാളം നോവലാണു ആരാച്ചാർ. മാധ്യമം ആഴ്ചപ്പതിപ്പിൽ ഖണ്ഡശ്ശഃ പ്രസിദ്ധീകരിച്ച ഈ നോവൽ ഡി സി ബുക്സാണു പുസ്തക രൂപത്തിൽ പ്രസാധനം ചെയ്തിരിക്കുന്നത്. കൊൽക്കത്തയുടെ പശ്ചാത്തലത്തിൽ ഒരു പെൺ ആരാച്ചാരുടെ കഥ പറയുകയാണ് ഈ നോവൽ. സമകാല ഇന്ത്യയുടെ രാഷ്ട്രവ്യവഹാരത്തിന്റെ സൂക്ഷ്മമായ ചില തലങ്ങളെ ചെന്നുതൊടുന്നതും ഇന്ത്യാചരിത്രത്തിൻെറ സംഘർഷങ്ങളെ മുഴുവൻ ഒരു പെൺകുട്ടിയുടെ ജീവിതത്തിന്റെ യുദ്ധരംഗത്തേക്ക് കൊണ്ടുവന്ന് സംഭ്രമിപ്പിക്കുന്നതുമായ ഒരു രചനാതന്ത്രം ഈ നോവലിൽ കെ.ആർ. മീര സ്വീകരിച്ചിട്ടുണ്ടെന്ന് നിരൂപകനായ ടി.ടി. ശ്രീകുമാർ സമർത്ഥിക്കുന്നു. ഈ അർഥത്തിൽ ഒരു പാൻ ഇന്ത്യൻ നോവൽ എന്ന വിശേഷണം ഈ നോവൽ അർഹിക്കുന്നുണ്ടെന്നും ശ്രീകുമാർ പറയുന്നു. ബംഗാൾ പശ്ചാത്തലമാക്കിയ നോവൽ, പരമ്പരകളായി വധശിക്ഷനടപ്പാക്കൽ തൊഴിലാക്കിയ ഒരു കുടുംബത്തിന്റെ കഥപറയുന്നു. നോവലിലെ കേന്ദ്ര കഥാപാത്രമായ ചേതന, തന്റെ പരമ്പരാഗത തൊഴിൽ സ്വായത്തമാക്കാനായി തീവ്രപ്രയത്നം ചെയ്യുന്ന ശക്തയായ ഒരു സ്ത്രീയാണ്. 22 വയസുകാരിയായ ചേതനയുടെ കുടുംബത്തിന്റെ തൊഴിൽ ചരിത്രം 440 BCE വരെ നീണ്ടുകിടക്കുന്നതാണ്. തൊഴിലിനെ സംബന്ധിച്ച് അഹങ്കാരത്തോടടുത്തുനിൽക്കുന്ന ആത്മപ്രതാപം കൊണ്ടുനടക്കുന്ന പ്രസ്തുതകുടുംബത്തിലേക്ക് പുതിയൊരു വധശിക്ഷ കടന്നുവരുമ്പോൾ‌, 451 പേരെ കാലപുരിക്ക് കൈപിടിച്ചയച്ചിട്ടുള്ള 88 വയസായ ചേതനയുടെ പിതാവ് തൊഴിലെടുക്കാനാവാത്ത വിധം വാർദ്ധക്യബാധിതനാണ്. കൈയും കാലും മുറിച്ചുമാറ്റപ്പെട്ട സഹോദരനാലും ഈ തൊഴിലെടുക്കാനാവില്ല. ബാക്കിയുള്ളത് ചേതനയാണ്. ജനിക്കുമ്പോൾത്തന്നെ പൊക്കിൾക്കൊടിയാൽ കുരുക്കുതീർത്തുകൊണ്ട് പുറത്തെത്തിയ ചേതനയുടേത് ആരാച്ചാരുടെ രക്തമാണ്. രാജഭരണത്തിലും ബ്രിട്ടീഷ് ഭരണത്തിലും തിരക്കേറിയ തൊഴിൽ ആയിരുന്നു ആരാച്ചാരുടെത്. എന്നാൽ ജനാധിപത്യത്തിൽ തൂക്കിക്കൊലകൾ കുറഞ്ഞതോടെ ദാരിദ്ര്യത്തിൽ ആയ കുടുംബം മുന്നോട്ട് കൊണ്ടുപോകാൻ വഴിയില്ലാതെ നിൽക്കുമ്പോൾ വീണു കിട്ടുന്ന ഒരു വധശിക്ഷയെ പരമാവധി ഉപയോഗിച്ചു പണമുണ്ടാക്കാനും ചേതനയ്ക്ക് ഒരു ജോലി തരപ്പെടുത്തുവാനും ചേതനയുടെ അച്ഛൻ ശ്രമിക്കുന്നു. ഇന്ത്യയിൽ, അല്ലെങ്കിൽ ലോകത്തിലെ തന്നെ ആദ്യത്തെ വനിതാ ആരാച്ചാർ എന്ന് ചേതനയെ ടെലിവിഷൻ ചാനലുകൾക്ക് മുന്നിൽ അവതരിപ്പിക്കുന്നു. വധശിക്ഷയും അതിനെതിരെയും അനുകൂലമായും ഉള്ള ശബ്ദങ്ങളും വധശിക്ഷയെ മുതലെടുക്കാൻ ശ്രമിക്കുന്ന മാധ്യമങ്ങളും രാഷ്ട്രീയപ്രസ്ഥാനങ്ങളും നോവലിലെ പ്രമേയങ്ങളാണ്. ആരാച്ചാർ എന്ന നോവൽ ഹാങ്ങ് വുമൺ എന്ന പേരിൽ ജെ. ദേവിക ഇംഗ്ലീഷ് ഭാഷയിലേക്ക് പരിഭാഷ ചെയ്തിട്ടുണ്ട്. പെൻഗ്വിൻ ബുക്സിന്റെ രാജ്യാന്തര മുദ്രണമായ ഹാമിഷ് ഹാമിങ്ടൺ ആണ് ഈ പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷയുടെ പ്രസാധകർ. അരുന്ധതി റോയ് ആണു ഇംഗ്ലീഷ് പരിഭാഷ പ്രകാശനം ചെയ്തത് .

      കടപ്പാട്: വിക്കിപ്പീഡിയ

    37. ആലത്തൂർ മണിപ്രവാളം

      വൈദ്യശാസ്ത്രവിഷയം പ്രതിപാദിക്കുന്ന ഒരു പഴയ മണിപ്രവാളകൃതിയാണ് ആലത്തൂർ മണിപ്രവാളം. രസന്യൂനത്വം കൊണ്ട് ലീലാതിലകകാരൻ ഇതിനെ അധമമണിപ്രവാളത്തിൽപ്പെടുത്തുന്നു. അഷ്ടവൈദ്യരിൽ പ്രധാനികളായ ആലത്തൂർ നമ്പിമാരിൽ ഒരാളായിരിക്കണം ഗ്രന്ഥകർത്താവ് എന്ന് ഉള്ളൂർ അഭിപ്രായപ്പെടുന്നു. രചനാചാതുര്യമില്ലാത്ത ഈ കൃതിയിൽ സംസ്കൃതീകൃതഭാഷാപ്രയോഗങ്ങൾ ധാരാളമുണ്ട്.

      കടപ്പാട്: വിക്കിപ്പീഡിയ

    38. ആസന്നമരണചിന്താശതകം

      ഭാഷാപോഷിണിസഭയുടെ 1895ലെ വാർഷികസമ്മേളനത്തിന്റെ ഭാഗമായി നടത്തിയ ദ്രുതകവിതാമത്സരത്തിന് എഴുതിയ നൂറ് ശ്ലോകങ്ങളാണ് കെ.സി.കേശവപിള്ള ആസന്നമരണചിന്താശതകം എന്ന പേരിൽ പ്രസിദ്ധീകരിച്ചത്. ആസന്നമൃത്യുവായ ഒരാളുടെ ഉള്ളിൽ മിന്നി മറയുന്ന വിചാരവികാരങ്ങളായിരുന്നു പരീക്ഷകന്മാർ നല്കിയ വിഷയം. തിരുവന്തപുരത്തുവെച്ചായിരുന്നു സമ്മേളനവും മത്സരവും. കെ.സി.കേശവപിള്ളയോടൊപ്പം അക്കാലത്തെ യുവകവികളായ മൂലൂർ എസ്. പത്മനാഭപ്പണിക്കർ, കൊട്ടാരത്തിൽ ശങ്കുണ്ണി, കട്ടക്കയത്തിൽ ചെറിയാൻ മാപ്പിള, അമ്പലപ്പുഴ മാധവപ്പൊതുവാൾ എന്നിവരും പങ്കെടുത്തിരുന്നു. കെ.സി.കേശവപിള്ളയ്ക്കാണ് അന്ന് സമ്മാനം ലഭിച്ചത്.

      കടപ്പാട്: വിക്കിപ്പീഡിയ

    39. ആൾക്കൂട്ടം

      ആനന്ദിന്റെതായി പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ നോവലാണ് ആൾക്കൂട്ടം.മലയാള നോവൽ സാഹിത്യചരിത്രത്തിലെ ഒരു വഴിത്തിരിവായി കരുതപ്പെടുന്ന പ്രസ്തുത ഗ്രന്ഥം 1970-ൽ പ്രസിദ്ധീകരിക്കപ്പെട്ടു. മലയാള നോവൽ സാഹിത്യചരിത്രത്തിലെ ഒരു വഴിത്തിരിവായി കരുതപ്പെടുന്ന നോവൽ ആനന്ദിന്റെതായി പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ നോവലാണ് ആൾക്കൂട്ടം. മലയാള നോവൽ സാഹിത്യചരിത്രത്തിലെ ഒരു വഴിത്തിരിവായി കരുതപ്പെടുന്ന ഈ നോവൽ 1970ലാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. അന്നുവരെയുണ്ടായിരുന്ന നോവൽസങ്കല്പത്തിനു മാറ്റം വരുത്തുന്നതായിരുന്നു ആനന്ദിന്റെ ഈ നോവൽ. അതുവരെ കഥാപാത്രങ്ങൾ എന്ന ചെറിയ സ്ഥലത്തുനിന്നും സമൂഹം എന്ന വിശാല ഇടത്തിലേക്ക് വികസ്വരമാകുന്ന നോവൽ ഘടനയായിരുന്നുണ്ടായിരുന്നത്. ഒരു കേന്ദ്രത്തിൽനിന്നും വിസ്തൃതിയിലേക്ക് ചലിക്കുന്ന തിരമാലകളുടെ ചക്രവ്യൂഹങ്ങൾ നോവലുകളുടെ പൊതു സ്വഭാവം ആയിരുന്നു. ഈ ഒരു അവസ്ഥയിലേക്കാണ് ആനന്ദിന്റെ നോവലുകൾ വരുന്നത്‌ ആഖ്യാനത്തിൽ നോവൽ പിന്തുടർന്നു വന്ന ഈ യാത്രയുടെ നേരേ വിപരീതദിശയിൽ സഞ്ചരിക്കാനാണ് ആനന്ദ് ശ്രമിച്ചത്. നോവലിന്റെ വ്യക്തികേന്ദ്രിതമോ കുടുംബകേന്ദ്രിതമോ ആയ ഘടനയിൽനിന്നും വിടുതി നേടി വൈവിധ്യം നിറഞ്ഞ സമൂഹത്തെ ഒരേയൊരു ആഖ്യാനകേന്ദ്രമാക്കി എന്നതാണ്ആനന്ദ് ചെയ്ത മാറ്റം. അതായത്, രാഷ്ട്രത്തിന്റെയും സമൂഹത്തിന്റെയും പ്രശ്‌നങ്ങൾ മുഖ്യമായി നിൽക്കുകയും അതിന്റെ സ്വാധീനത്തിൽ കഴിയേണ്ടിവരുന്ന വ്യക്തികൾ കഥാപാത്രങ്ങളാവുകയും ചെയ്യുന്നത് ആനന്ദിന്റെ നോവലുകളിൽ കാണാം. നോവലിന്റെ അകത്തേയ്ക്ക് കടക്കാൻ വിപുലമായ ഈ മേഖലയെക്കുറിച്ചുള്ള സാമാന്യ ബോധം ഉണ്ടായിരിക്കണം. ആൾക്കൂട്ടത്തിന്റെ രചനാവേളയെക്കുറിച്ച് പറയുന്ന ഒരു സന്ദർഭത്തിൽ ആനന്ദ് ഇക്കാര്യം വ്യക്തമാക്കുന്നത് ഇങ്ങനെയാണ്. ‘മനുഷ്യജീവിതത്തെ ആകെ ഉൾക്കൊള്ളുന്ന ഒരു ആശയം ഫിലോസഫി എന്നു പറയാൻ ഭയമാണ് കുറെ നാളായി ഞാൻ തട്ടിയും മുട്ടിയും നോക്കിക്കൊണ്ടിരിക്കുന്നു. നഷ്ടപ്പെട്ടു പോകാതിരിക്കാൻ, അതിനെ ഈയിടെ ഒരു ലേഖനത്തിന്റെ രൂപത്തിലാക്കാൻ ശ്രമിച്ചു. ആൾക്കൂട്ടം അതിന്റെ ഒരു വശമേ ആകുന്നുള്ളൂ.” സമൂഹത്തെ പൊതുവെ ബാധിക്കുന്ന രാഷ്ട്രീയ ദാർശനിക പ്രശ്‌നങ്ങളെ മുഖ്യമാക്കി നിറുത്തുകയും അത് നിരന്തരം അലട്ടുന്ന ഒരുകൂട്ടം മനുഷ്യരെ അവതരിപ്പിക്കുകയുമാണ് ആനന്ദ് ചെയ്തത്. ഒന്നിലധികം കഥാതന്തുക്കളെ പിരിച്ചുകെട്ടിയാണ് ആനന്ദ് ‘ആൾക്കൂട്ടം‘ നിബന്ധിച്ചിരിക്കുന്നത്. ഒരു കഥ ജോസഫിന് രാധയോടു തോന്നുന്ന താൽപര്യമാണ്. മറ്റൊന്ന് ലളിതയോടു സുനിലിനു തോന്നുന്ന സ്‌നേഹമാണ്. പ്രേമിന്റെ കഥ മൂന്നാമത്തേത്. നാലാമത്തേത് സുന്ദറിന്റെ കഥയാണ്. പിന്നെയുമുണ്ട് ഉപകഥകൾ… പ്ലോട്ടുകളുടെ ബാഹുല്യത്തിലും ഇതു മറ്റു നോവലുകളെക്കാൾ മുന്നിട്ടു നിൽക്കുന്നതാണ്. കെ പി അപ്പൻപറഞ്ഞതുപോലെആൾക്കൂട്ടത്തിന്റെ തിരക്കിൽ ശ്വാസംമുട്ടിമരിക്കാൻ വിധിക്കപ്പെട്ടവരുടെ യാതനകൾ അപഗ്രഥിച്ച് അസ്തിത്വവ്യഥ്യയുടെ നീങ്ങിപ്പോകാത്ത നിത്യാധിപത്യത്തെക്കുറിച്ച് ആനന്ദ് തയ്യാറാക്കിയ വിപുലമായ രേഖകളാണ് ആൾക്കൂട്ടം…

      കടപ്പാട്: വിക്കിപ്പീഡിയ

    40. ആൾമാറാട്ടം

      മലയാളത്തിൽ ആദ്യമായി പ്രസിദ്ധപ്പെടുത്തിയ നാടക കൃതിയാണു് ആൾമാറാട്ടം. വില്ല്യം ഷേക്സ്പിയറിന്റെ കോമഡി ഓഫ് എറേർസ് എന്ന ശുഭാന്ത്യ നാടകത്തിന്റെ വിവർത്തനമാണു് ഈ നാടകം. 1866-ൽ കല്ലൂർ ഉമ്മൻ ഫിലിപ്പോസാണ് ഇതിന്റെ പരിഭാഷ നടത്തിയിരിക്കുന്നതു്. മലയാള നാടകപ്രസ്ഥാനത്തിലെ ആദ്യ കൃതിയാണിതു്. 1866 നവംബറിൽ കൊച്ചിയിലെ വെസ്റ്റേൺ സ്റ്റാർ അച്ചുകൂടത്തിലാണ് ഈ കൃതി അച്ചടിച്ചത്.

      കടപ്പാട്: വിക്കിപ്പീഡിയ

    41. ഇടിമിന്നലുകളുടെ പ്രണയം

      മലയാള സാഹിത്യരംഗത്ത് ശ്രദ്ധേയനായ പ്രമുഖ കഥാകൃത്തായ പി.കെ. പാറക്കടവ് രചിച്ച ഒരു മലയാളം ഭാഷാനോവലാണ് ഇടിമിന്നലുകളുടെ പ്രണയം.കേരളത്തിൽ നിന്ന് പാലസ്തീന്റെ പ്രണയവും പോരാട്ടവും പ്രമേയമാക്കി എഴുതിയ ഈ ലഘു നോവൽ അസ്വസ്ഥ പ്രദേശങ്ങളിലെ മനുഷ്യജീവിതത്തെ കുറിച്ചുള്ള ഒരു ഉൾക്കാഴ്ച നൽകുന്നു.ഇതിൻറെ പ്രസാധകർ ഡി.സി. ബുക്സ് ആയിരുന്നു. യുദ്ധങ്ങൾ മനുഷ്യജീവിതത്തിൽ ഉണ്ടാക്കുന്ന വേദന ഏറിയ മുറിവുകളുടെ ഒരു നേർക്കാഴ്ച ഇടി മിന്നലുകളുടെ പ്രണയം ആവിഷ്ക്കരിക്കുന്നുണ്ട്. തങ്ങൾ ജനിച്ചു വളർന്ന സ്വന്തം നാടും ഒപ്പം ഉറ്റവരും ഉടയവരും എല്ലാം ഒന്നും അല്ലാതാകുന്ന അവസ്‌ഥയുടെ ദയനീയതയും നിസ്സഹായതയും ഈ ചെറു നോവലിൽ പറയുന്നുണ്ട്. ഒരോ നിമിഷവും മരണം മുന്നിൽക്കണ്ട് ജീവിക്കുന്ന പച്ചയായ ഒരുപിടി മനുഷ്യരെ ഈ നോവലിൽ കാണാൻ സാധിക്കും. പതിനേഴ് ലഘു അധ്യായങ്ങൾ ആയിട്ടാണ് ഈ നോവൽ പാറക്കടവ് രചിച്ചിട്ടുള്ളത്. ഇസ്രായീൽ പട്ടാളത്തിൽ നിന്നും പാലസ്തീൻ ജനത അനുഭവിക്കുന്ന യാതനകൾ എപ്രകാരം ആണെന്ന് ഈ നോവൽ കാണിച്ചു തരുന്നു. അലാമിയയുടേയ്യും ഫെർനാസിന്റെയ്യും പ്രണയവും ജനങ്ങൾ അനുഭവിക്കുന്ന കൊടിയ പീഡനങ്ങളും പറയുന്ന നോവൽ തന്റെ സ്വരാജ്യം ഏതൊരാൾക്കും എത്രമേൽ പ്രിയപ്പെട്ടതാണ് എന്ന് ബോധ്യപെടുത്തി തരുന്നു. തങ്ങളുടെ രാജ്യത്തിനു വേണ്ടിയുള്ള യുദ്ധത്തിൽ ജനങ്ങൾ എല്ലാരും ഒറ്റക്കെട്ടായ്യി നിന്ന് പോരാടുകയും നിരന്തരം മരിച്ചുവീഴുന്നും ഉണ്ട്. എന്നാൽ അവ ഒന്നും അവരുടെ പോരാട്ട വീര്യത്തെ കുറക്കുന്നില്ല. ഇടി മിന്നലുകളുടെ പ്രണയം അതിനെ ഒപ്പി എടുത്ത് ആവിഷ്‌ക്കരിച്ചിരിക്കുന്നു.

      കടപ്പാട്: വിക്കിപ്പീഡിയ

    42. ഇട്ടിക്കോര

      ടി.ഡി. രാമകൃഷ്ണൻ എഴുതിയ മലയാളം നോവലാണ്‌ ഫ്രാൻസിസ് ഇട്ടിക്കോര. ഒന്നാം അദ്ധ്യായം മാത്രമായി ആദ്യം പാഠഭേദം മാസികയിലും തുടർന്ന് മുഴുവനും ഖണ്ഡശ്ശ: മാധ്യമം ആഴ്ചപ്പതിപ്പിലും വെളിച്ചം കണ്ട മുപ്പത് അദ്ധ്യായങ്ങളുള്ള ഈ കൃതി പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചത് 2009 ഓഗസ്റ്റിൽ ഡി.സി. ബുക്ക്സ് ആണ്‌. മലയാള വായനക്കാരുടെ ഉറക്കം കെടുത്താൻ പോന്ന പ്രഹരശേഷി ഉൾക്കൊള്ളുന്നതെന്ന നിരൂപക പ്രശംസ നേടിയ ഈ നോവലിലെ കേന്ദ്രകഥാപാത്രം, 1456-ൽ കേരളത്തിലെ കുന്നംകുളത്ത് ജനിച്ച്, 1517-ൽ ഇറ്റലിയിലെ ഫ്ലോറൻസിൽ മരിച്ചതായി ചിത്രീകരിക്കപ്പെടുന്ന ഫ്രാൻസിസ് ഇട്ടിക്കൊരയെന്ന ആഗോള കുരുമുളക് വ്യാപാരിയാണ്. ഇട്ടിക്കോരയുടേയും അയാളുടെ പൈതൃകം അവകാശപ്പെടുന്ന പതിനെട്ടാം കൂറ്റുകാർ എന്ന രാഷ്ട്രാന്തര ഗോത്രത്തിന്റേയും കഥയുടെ പശ്ചാത്തലത്തിൽ കേരളീയ, യൂറോപ്യൻ ഗണിതശാസ്ത്രപാരമ്പര്യങ്ങളുടെ ചരിത്രത്തെക്കുറിച്ചുള്ള അന്വേഷണവും, കച്ചവടത്തിന്റെ ദർശനത്തെ അടിസ്ഥാനമാക്കിയുള്ള ആഗോള സമ്പദ്‌-രാഷ്ട്രീയ വ്യവസ്ഥകളുടെ വിമർശനവും ഈ കൃതി ഉൾക്കൊള്ളുന്നു. ഇംഗ്ലീഷ് വിക്കിപീഡിയയിലെ വിവിധ ചരിത്ര/ജീവചരിത്ര ലേഖനങ്ങളിൽ നിന്നുള്ള ഉള്ളടക്കത്തെ ലോഭമില്ലാതെ ആശ്രയിച്ച് കഥ പറയുന്ന രാമകൃഷ്ണൻ, ചരിത്രത്തെ തിരുത്തിയെഴുതാനുള്ള (റീ-റൈറ്റ് ഹിസ്റ്ററി) ഉമ്പർട്ടോ എക്കോയുടെ ആഹ്വാനത്തിന്റെ ജാമ്യത്തിൽ, മരിച്ചുപോയവരും ജീവിച്ചിരിക്കുന്നവരുമായ ലോകപ്രശസ്തരുടെ ചരിത്രത്തെ യാതൊരു കലാബോധവുമില്ലാതെ അപഹസിക്കുകയാണ്‌ ഈ നോവലിൽ ചെയ്യുന്നതെന്ന് വിമർശിക്കപ്പെട്ടിട്ടുമുണ്ട്.

      കടപ്പാട്: വിക്കിപ്പീഡിയ

    43. ഇനി ഞാൻ ഉറങ്ങട്ടെ

      വ്യാസഭാരതത്തിലെ കഥയെയും സന്ദർഭങ്ങളെയും പാത്രങ്ങളെയും ഇതിഹാസത്തിന്റെ അതേ അന്തരീക്ഷത്തിൽ നിലനിർത്തി പി.കെ. ബാലകൃഷ്ണൻ രചിച്ച നോവലാണിത്‌. കർണന്റെ സമ്പൂർണകഥയാണ്‌ ഈ കൃതിയുടെ പ്രധാന ഭാഗം. ദ്രൗപദിയെപ്പറ്റി സ്വകീയമായ ഒരു സമാന്തര കഥാസങ്കൽപം നടത്തി, ആ സങ്കൽപത്തിന്റെ നൂലിഴകളിൽ കർണകഥാദളങ്ങൾ കൊരുത്തെടുത്തിരിക്കുന്നു. 1974-ൽ കേരള സാഹിത്യ അക്കാദമി അവാർഡും 1978-ൽ വയലാർ രാമവർമ്മ സാഹിത്യ അവാർഡും ലഭിച്ച ഇനി ഞാൻ ഉറങ്ങട്ടെ കാലത്തെ അതിജീവിക്കുന്ന പ്രമേയവും ആഖ്യാനമികവുംകൊണ്ട്‌ മലയാളത്തിലെ ശ്രദ്ധേയമായ നോവലാണ്‌.. ഡി.സി. ബുക്സ് ആയിരുന്നു പ്രസാധകർ. ഇംഗ്ലീഷിൽ നൌ ലെറ്റ് മീ സ്ലീപ് എന്ന പേരിലും തമിഴിൽ ഇനി ഞാൻ ഉറങ്ങട്ടും എന്ന പേരിലും കന്നഡയിൽ നാനിന്നു നിദ്രിസുവെ എന്ന പേരിലും ഈ നോവൽ വിവർത്തനം ചെയ്തിട്ടുണ്ട്. ഇംഗ്ലീഷിൽ തന്നെ രണ്ടാമതൊരു വിവർത്തനം ബാറ്റിൽ ബിയോണ്ട് കുരുക്ഷേത്ര എന്ന പേരിൽ ഓസ്‌ഫോർഡ് യൂണിവേഴ്സിറ്റി പ്രസ് 2017-ൽ പ്രസിദ്ധീകരിച്ചു. തന്റെ ജീവിതകഥയുടെ പ്രതിഫലനമായി ദ്രൗപദിയുടെ കാഴ്ചപ്പാടിലൂടെ ഈ നോവൽ കർണ്ണന്റെ കഥ പറയുന്നു. കുരുക്ഷേത്ര യുദ്ധത്തിന്റെ അവസാന ഭാഗത്താണ് നോവൽ ആരംഭിക്കുന്നത്. അർജുനനാൽ കൊല്ലപ്പെട്ട കർണ്ണൻ സ്വന്തം ജ്യേഷ്ഠനാണെന്നറിയുന്ന യുധിഷ്‌ഠിരൻ ജീവിതവിരക്തനാകുന്നു. ഏറ്റവും കൊടിയ ശത്രു മരിച്ചതിൽ സന്തോഷത്തിനു പകരം കണ്ട ഈ ഭാവമാറ്റം ദ്രൗപദിയെ അസ്വസ്ഥയാക്കുന്നു. താൻ മനസ്സിലാക്കിയ ജീവിത സത്യങ്ങൾ തകിടംമറിഞ്ഞ ഈ അസ്വസ്ഥതയിൽ നിന്നാരംഭിക്കുന്ന അന്വേഷണം സൂതനായി ജീവിച്ച മഹാനും ദയാലുവുമായ ഒരു പാണ്ഡവരാജകുമാരന്റെ കഥ വെളിച്ചത്തു കൊണ്ടുവരുന്നു. പാണ്ഡവർക്കവകാശപെട്ട രാജ്യത്തിന്റെ രാജാവാകേണ്ട ജ്യേഷ്ഠസഹോദരനെ, അവർക്കു യുദ്ധത്തിൽ അറിഞ്ഞുകൊണ്ട് ജീവദാനം കൊടുത്ത ഒരു കൂടപ്പിറപ്പിനെ, ചതിയിൽവധിച്ചാണ്‌ തന്റെ പതിമാർ യുദ്ധം ജയിച്ചതെന്ന അറിവ് ദ്രൗപദിയെ സ്വന്തം ജീവിതത്തെ, അതിന്റെ അർത്ഥമില്ലായ്മയെ വീണ്ടും നോക്കിക്കാണാൻ നിർബന്ധിതയാക്കുന്നു. ഏറെ സമാനതകളും വ്യത്യാസങ്ങളുമുള്ള രണ്ടു പ്രധാനകഥാപാത്രങ്ങളുടെ മനോവ്യാപാരങ്ങളിലൂടെ ജീവിതത്തെ ഈ നോവൽ ആഴത്തിൽ നോക്കിക്കാണുന്നു.

      കടപ്പാട്: വിക്കിപ്പീഡിയ

    44. ഇന്ദുമതീസ്വയംവരം

      കോഴിക്കോട് പടിഞ്ഞാറേകോവിലകത്തു അമ്മാമൻ രാജാ 1890-ൽ രചിച്ച മലയാളത്തിലെ ആദ്യകാല നോവലുകളിൽ ഒന്നാണ് ഇന്ദുമതീസ്വയംവരം. ഇതിന്റെ അച്ചടിപ്പുസ്തകം ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശേഖരത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്. 124 താളുകളുള്ള പുസ്തകത്തിൽ 9 അദ്ധ്യായങ്ങളുണ്ട്. കോഴിക്കോട് ഭാരതി പ്രസ്സിലാണ് പുസ്തകം അച്ചടിച്ചിരിക്കുന്നത്. ഇന്ദുലേഖയുടെ പ്രസിദ്ധീകരണത്തിനു ശേഷം ഇതിനോടു സാമ്യമുള്ള ഇതിവൃത്തത്തിൽ മറ്റു പല നോവലുകളും പുറത്തിറങ്ങി. ചെറുവലത്തു ചാത്തുനായരുടെ മീനാക്ഷി (1890), കോമാട്ടിൽ പാടുമേനോന്റെ ലക്ഷ്മീകേശവം (1892), ചന്തുമേനോന്റെ തന്നെ ശാരദ തുടങ്ങിയവ ഇത്തരത്തിലുള്ളതാണ്.

      കടപ്പാട്: വിക്കിപ്പീഡിയ

    45. ഇന്ദുലേഖ

      ലക്ഷണമൊത്ത ആദ്യ മലയാളനോവൽ എന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള കൃതിയാണ് ചന്തുമേനോന്റെ ഇന്ദുലേഖ. 1889-ലാണ് ഇന്ദുലേഖ പ്രസിദ്ധീകരിക്കുന്നത്. ഒരു നായർ കുടുംബത്തിലെ കഥയാണ് ഈ നോവലിന്റെ ഇതിവൃത്തം. നായർ-നമ്പൂതിരി സമുദായങ്ങളിലെ മരുമക്കത്തായവും, ജാതി വ്യവസ്ഥയും നമ്പൂതിരിമാർ പല വേളികൾ കഴിക്കുന്ന സമ്പ്രദായവും അന്നത്തെ നായർ സമുദായച്യുതിയും ഇന്ദുലേഖയുടെയും മാധവന്റെയും പ്രണയകഥയിലൂടെ ചന്തുമേനോൻ അവതരിപ്പിക്കുന്നു. അദ്ദേഹം കൂടി അംഗമായിരുന്ന മലബാർ വിവാഹ കമ്മീഷന്റെ തീരുമാനങ്ങളെ സ്വാധീനിക്കുവാൻ ഈ നോവലിനു സാധിച്ചു. മലയാളത്തിലെ പില്കാല നോവലുകളെ ഒരു വലിയ അളവിൽ ഇന്ദുലേഖ സ്വാധീനിച്ചു.

      കടപ്പാട്: വിക്കിപ്പീഡിയ

    46. ഇന്നലത്തെ മഴ

      എൻ. മോഹനൻ എഴുതിയ നോവലാണ് ഇന്നലത്തെ മഴ. ഈ കൃതിക്ക് 1998-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിക്കുകയുണ്ടായി . ജ്യോതിശ്ശാസ്ത്രജ്ഞൻ, വ്യാകരണപണ്ഡിതൻ, ഭൗതിക ശാസത്രപരിജ്ഞാനി എന്നീ നിലകളിലെല്ലാം പ്രസിദ്ധനായ വരരുചി എന്ന ബ്രാഹ്മണന് ഒരു ചണ്ഡാളസ്ത്രീയിൽ പിറന്ന പന്ത്രണ്ടു മക്കളുടെ ഐതിഹ്യകഥയാണ് ഈ പുസ്തകം. പറയിപ്പെറ്റ പന്തിരുകുലത്തിലെ സന്തതിപരമ്പരകളാണു കേരളീയർ എന്ന ഐതിഹ്യത്തിന്റെ പശ്ചാത്തലത്തിലാണു ഈ നോവൽ എഴുതപ്പെട്ടിരിക്കുന്നത്

      കടപ്പാട്: വിക്കിപ്പീഡിയ

    47. ഇരുട്ടിന്റെ ആത്മാവ്

      എം ടി വാസുദേവൻ നായരുടെ ഒരു ചെറുകഥയാണ് ഇരുട്ടിന്റെ ആത്മാവ്. എം ടിയുടെ തെരഞ്ഞെടുത്ത കഥകൾ എന്ന കഥാസമാഹാരത്തിലാണ് ഈ ചെറുകഥ ഉൾപ്പെട്ടിരിക്കുന്നത്. ഈ കഥയെ അടിസ്ഥാനമാക്കി അതേ പേരിൽ ഒരു ചലച്ചിത്രം പുറത്തിറങ്ങിയിട്ടുണ്ട്. ബുദ്ധി വൈകല്യം സംഭവിച്ച വേലായുധൻ എന്ന ഇരുപത്തൊന്നു വയസ്സുകാരന്റെ കഥയാണിത്.വേലായുധനിലൂടെയാണ് കഥ മുന്നോട്ടു പോകുന്നത്. മറ്റുള്ളവർ അവനെ ഭ്രാന്തനെന്ന് മുദ്ര കുത്തുമ്പോൾ അവൻ തനിക്ക് ഭ്രാന്തില്ലെന്ന് മനസ്സിലാക്കുന്നു. വേലായുധന് ഏറ്റവും ഇഷ്ടം മുത്തശ്ശിയേയും അമ്മുക്കുട്ടിയെയുമാണ്. അവർ അവനെ ചീത്ത പറയുകയോ പരിഹസിക്കുകയോ ചെയ്തിട്ടില്ല. അമ്മാമ്മയും അച്യുതൻ നായരുമെല്ലാം അവനെ നിർദാക്ഷണ്യം മർദിക്കുന്നു. തന്നെ ദ്രോഹിക്കുന്നവരെയെല്ലാം കൊല്ലണമെന്ന് വേലായുധൻ തന്റെ നിഷ്കളങ്ക മനസ്സിൽ ആഗ്രഹിക്കുന്നു. വലിയ ഒരു തറവാടും ഗ്രാമവും നാട്ടുവഴികളും എല്ലാം കഥക്ക് മിഴിവേകുന്നു. ഭ്രാന്ത് ആരോപിച്ചു ചങ്ങലക്കിടപ്പെടുന്ന അവൻ ഒരു ദിവസം അവിടെ നിന്നും രക്ഷപ്പെടുന്നു.അമ്മുക്കുട്ടിയെ കണ്ട് തനിക്ക് ഭ്രാന്തില്ലെന്ന് പറയലാണ് ലക്ഷ്യം. എന്നാൽ അമ്മുക്കുട്ടിയും അവനെ ഭ്രാന്തൻ എന്ന് വിളിക്കുന്നതോടെ വേലായുധൻ തകരുന്നു. തിരിച്ച് വീട്ടിലെത്തുന്ന അവൻ ഉമ്മറത്ത് വടി ഊരിപ്പിടിച്ചു നിൽക്കുന്ന അമ്മാമ്മയോട് എനിക്ക് ഭ്രാന്താണ്.... എന്നെ ചങ്ങലക്കിടൂ എന്ന് പറയുന്നിടത്ത്‌ കഥ അവസാനിക്കുന്നു . ആസ്വാദകന്റെ മനസ്സിനെ വേദനിപ്പിക്കുന്നതാണ് ഈ കഥ.

      കടപ്പാട്: വിക്കിപ്പീഡിയ

    48. ഇവൻ എന്റെ പ്രിയ സി.ജെ

      റോസി തോമസ് തന്റെ ഭർത്താവായ സി.ജെ തോമസിന്റെ ഓർമ്മയ്ക്കായ് എഴുതിയ പുസ്തകമാണ് ഇവൻ എന്റെ പ്രിയ സി.ജെ.. ജീവിച്ചിരിക്കുന്ന ഭാര്യ മൺമറഞ്ഞുപോയ ഭർത്താവിനു നൽകുന്ന പ്രേമോപഹാരം എന്ന് ഗ്രന്ഥകാരി വിശേഷിപ്പിച്ചിരിക്കുന്ന ഈ കൃതി മലയാളത്തിലെ മികച്ച ഓർമ്മപുസ്തകങ്ങളിലൊന്നായി കരുതപ്പെടുന്നു. സി.ജെ.യുടെ ഇവനെന്റെ പ്രിയപുത്രൻ എന്ന നാടകത്തിന്റെ പേരു പിന്തുടരുന്നതാണ് ഇവൻ എന്റെ പ്രിയ സി.ജെ. എന്ന ഗ്രന്ഥനാമം. ഇത് ആദ്യം മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ ഖണ്ഡശഃ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു.

      കടപ്പാട്: വിക്കിപ്പീഡിയ

    49. ഇളയച്ചി

      തയ്യിൽ വീട്ടിലെ ഇളയച്ചിയെ വർണ്ണിക്കുന്ന രണ്ടു കവിതകളാണ് ഇതിലുള്ളത്. ഒന്നാമത്തതിൽ 24-ഉം രണ്ടാമത്തതിൽ 6-ഉം ശ്ലോകങ്ങൾ. അമ്പലപ്പുഴ രാജാവായ ദേവനാരായണന്റെ നിയോഗമനുസരിച്ചാണ് ഒന്നാമത്തെ കാവ്യത്തിന്റെ നിർമ്മിതി. ആ രാജാവിന്റെ പ്രേമഭാജനമായ ഒരു നർത്തകിയാണ് നായിക. രണ്ടാം ഭാഗം സ്വനിയോഗമനുസരിച്ചാണ് എഴുതിയത്. രണ്ടും ഒരാളുടെതാകാം. 15-ആം ശതകത്തിന്റെ പൂർവ്വാർദ്ധമായിരിക്കണം ഇതിന്റെ കാലം‍.

      കടപ്പാട്: വിക്കിപ്പീഡിയ

    50. ഈ വെളിച്ചം നിങ്ങൾക്കുള്ളതാകുന്നു

      ഓംചേരി രചിച്ച മലയാള നാടകമാണ് ഈ വെളിച്ചം നിങ്ങൾക്കുള്ളതാകുന്നു. 1956 ൽ കൊല്ലത്തെ ശ്രീരാമവിലാസം പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചു. 1952ൽ ആലപ്പുഴയിൽ നടന്ന ചരിത്ര പ്രസിദ്ധമായ കയർത്തൊഴിലാളി സമരത്തെ തുടർന്ന് പട്ടിണിയിലായ കുടുംബങ്ങൾക്കായി പണം സ്വരൂപിക്കുന്നതിനായി ഏ.കെ.ജി യുടെ നിർദ്ദേശാനുസരണമാണ് ഈ നാടകം രചിക്കപ്പെട്ടത്. ക്രിസ്തുവിനെ കൈയൊഴിയുന്ന പള്ളിവിട്ട്, തൊഴിലാളികൾക്കിടയിലേക്ക് ഇറങ്ങിച്ചെല്ലുന്ന വികാരിയുടെ കഥയാണ് നാടകം പറഞ്ഞത്. കേരളത്തിൽനിന്നുള്ള മുതിർന്ന എംപിമാർ, അന്ന് ലോക്സഭ പ്രതിപക്ഷനേതാവായിരുന്ന എ.കെ.ജിയുടെ പ്രേരണയിൽ ഡൽഹിയിൽ ഈ നാടകം അവതരിപ്പിച്ചു. മലയാളി തൊഴിലാളി സംഘടന എന്ന സംഘടനയുടെ പേരിലായിരുന്നു അവതരണം. കെ.സി. ജോർജ്, പി.ടി. പുന്നൂസ്, ഇമ്പിച്ചിബാവ, വി. പി. നായർ എന്നിവരോടൊപ്പം റോസ്കോട്ട് കൃഷ്ണപിള്ളയും നാടകത്തിൽ അഭിനയിച്ചു.

      കടപ്പാട്: വിക്കിപ്പീഡിയ

    51. ഉണ്ണിച്ചിരുതേവീചരിതം

      പ്രാചീന മണിപ്രവാളചമ്പുക്കളിൽ ഒന്നാണ്‌ ഉണ്ണിച്ചിരുതേവീചരിതം. രായരമ്പിള്ള എന്ന നർത്തകിയുടെ പുത്രിയായ ഉണിച്ചിരുതേവിയാണ്‌ ഇതിലെ നായിക. ഉണ്ണിച്ചിരുതേവിയിൽ അനുരക്തനായി ദേവേന്ദ്രൻ ഭൂമിയിൽ വരുന്നതും കാഴ്ച്ചകൾ കണ്ട് അവളുടെ ഗൃഹത്തിലെത്തുന്നതുമാണ് പ്രതിപാദ്യം. ശിവനെ സ്തുതിച്ചുകൊണ്ടാണ്‌ കാവ്യം ആരംഭിക്കുന്നത്. ശേഷം വാഗ്ദേവതയെയും ഗണപതിയെയും സ്തുതിച്ച്, അച്ചൻ രചിച്ച മഹാകാവ്യചന്ദ്രോദയത്തിനു മുമ്പിൽ ഒരു മിനുങ്ങിനുതുല്യമാണ് തന്റെ ഗദ്യമെന്ന ആമുഖത്തോടെ പ്രതിപാദനത്തിലേക്ക് കടക്കുന്നു. ആര്യാവൃത്തത്തിൽ എഴുതിയ ഒരു ശ്ലോകമൊഴികെ ദണ്ഡകപ്രായമായ ഗദ്യങ്ങൾ മാത്രമാണ് കാവ്യത്തിനകത്തുള്ളത്. 30 ചമ്പൂഗദ്യങ്ങൾ ഉണ്ട്. പന്നിയൂർ ഗ്രാമക്കാരെ ശകാരിക്കുന്ന കവി ചോകിരം ഗ്രാമക്കാരനാണ് എന്ന് ഊഹിക്കാം. ഗ്രന്ഥത്തിൽ പരാമർശിച്ചിരിക്കുന്ന ചിരുതേവീകാമുകനായ മണിപ്രവാളകവി കവിയുടെതന്നെ പ്രതിരൂപമാകണം. ഗ്രന്ഥാവസാനം ‘മറയഞ്ചേരിക്കേരളമിശ്രാമറവാചാ’ എന്ന പരാമർശംവെച്ച് മറയഞ്ചേരി (മറവഞ്ചേരി) നമ്പൂതിരിമാരിൽ ആരെങ്കിലുമാകാം കവിയെന്ന് പി.വി. കൃഷ്ണൻ നാ‍യർ പറയുന്നു. ഉണ്ണിച്ചിരുതേവിയെക്കുറിച്ച് അച്ചൻ രചിച്ച മഹാകാവ്യത്തെക്കുറിച്ച് കാവ്യാരംഭത്തിൽ പറയുന്നുണ്ട്. ‘അച്ചൻ’ കവിയുടെ അച്ഛനോ അച്ചൻ എന്നു വിളിക്കപ്പെടുന്ന ഏതെങ്കിലും വ്യക്തിയോ ആകാം. പൊയിലം ഗ്രാമത്തിന്റെ വർണ്ണന മുതൽ പ്രകൃതിയും കാർഷികസംസ്കൃതിയും നിറഞ്ഞുനിൽക്കുന്നു ഉണ്ണിച്ചിരുതേവീചരിതത്തിൽ. കമുകുകളെയും അതിൽ ചുറ്റിവളരുന്ന വെറ്റിലക്കൊടികളെയും വർണ്ണിച്ചിരിക്കുന്നു. പൂവാടികളാൽ നിറഞ്ഞതാണ് പൊയിലം. പൊയിലം എന്ന വാക്കുതന്നെ പൊയിൽ (= ഉദ്യാനം) എന്ന വാക്കിൽനിന്നുണ്ടായതാണ്. കൈതകൾ പൂത്തുനിൽക്കുന്ന തോടരികിലെ തോട്ടുവായ്പള്ളിയിലെ തോട്ടം വെറ്റിലക്കൊടി നിറഞ്ഞതാണ്. വയലുകളെയും അതിൽ വിരിഞ്ഞുനിൽക്കുന്ന കുടത്താമരപ്പൂക്കളും വർണ്ണിച്ചിരിക്കുന്നു. ചെമ്പകവും കരിമ്പും തെങ്ങും കരിമ്പനകളും പിലാവും മാവും നെല്ലു തഴച്ച വയലുകളും തോട്ടുവായ്പ്പള്ളിയിലുണ്ട്‍. ഉപമാനങ്ങളിലും ഈ മരുതപ്രദേശത്തിന്റെ പ്രകൃതി പ്രതിബിംബിച്ചിരിക്കുന്നു‍. വർണ്ണനകളാണ് മറ്റു ചമ്പുക്കളെപ്പോലെ ഉണ്ണിച്ചിരുതേവീചരിതത്തിലെയും കാമ്പ്. ആദ്യന്തം അനായാസവും അനവദ്യവുമായി അനുപ്രാസം ദീക്ഷിക്കുന്ന കവി ശബ്ദാർത്ഥാലങ്കാരങ്ങളിൽ കൃതഹസ്തനാണ്.

      കടപ്പാട്: വിക്കിപ്പീഡിയ

    52. ഉണ്ണിയച്ചീചരിതം

      മലയാളഭാഷയിലെ ആദ്യ ചമ്പൂകാവ്യമാണ്‌ ഉണ്ണിയച്ചീചരിതം. പ്രാചീന മണിപ്രവാള ചമ്പുക്കളിൽ ഏറ്റവും പ്രാചീനമെന്നും അറിയപ്പെടുന്ന ഇത് മലയാളഭാഷയിലെ വിലമതിക്കാനാവാത്ത സ്വത്താണ്‌. ഉണ്ണിച്ചിരുതേവീചരിതം, ഉണ്ണിയാടീചരിതം എന്നിവയാണ്‌ മറ്റു പ്രാചീന ചമ്പുക്കൾ. തിരുനെല്ലിക്കു സമീപമുള്ള തിരുമരുതൂർ ക്ഷേത്രത്തിലെ നർത്തകിയായ ഉണ്ണിയച്ചിയാണ്‌ ഉണ്ണിയച്ചീചരിതത്തിലെ നായിക. മണിപ്രവാളത്തിലെഴുതപ്പെട്ട ഈ കൃതി കേരളത്തിലുണ്ടായ ചമ്പുക്കളിൽത്തന്നെ ആദ്യത്തേതാണ്‌.[ക] ഭാഷ, സാഹിത്യം, സാമൂഹികം, ദേശചരിത്രം എന്നിങ്ങനെയുള്ള വിവിധതലങ്ങളിൽ ഈ കൃതിക്ക് സ്ഥാനമുണ്ട്. ഇത് എഴുതപ്പെട്ട കാലത്തെ സാമൂഹികചരിത്രത്തെ നന്നായി പ്രതിഫലിപ്പിക്കുന്ന കൃതിയാണ്‌. തേവർ ചിരികുമാരൻ (ദേവൻ ശ്രീകുമാരൻ) ആണ്‌ ഉണ്ണിയച്ചീചരിതത്തിന്റെ രചയിതാവെന്ന് ഗ്രന്ഥത്തിൽ സൂചിപ്പിച്ചിരിക്കുന്നു. പഴഞ്ചേരി ഭഗവതിയെ സ്മരിക്കുകയും തിരുനെല്ലിക്കു തെക്ക് തൃച്ചർളയും പടിഞ്ഞാറ് തൃപ്പരങ്കുന്നും വടക്ക് ബ്രഹ്മഗിരിയും കിഴക്ക് വള്ളൂർക്കാവും ക്ഷേത്രങ്ങളെക്കുറിച്ച് നല്ല പരിചയമുണ്ടായിരിക്കുകയും ചെയ്യുന്ന കവി വയനാട്ടുകാരനും പുറക്കിഴാ നാട്ടുരാജാവിന്റെ ആശ്രിതനുമായിരുന്നിരിക്കാം എന്നനുമാനിക്കുന്നു. ഈ ഗ്രന്ഥം ഓലയിൽ പകർത്തിയെഴുതിയത് രാമൻ ചിരികുമാരനാണെന്നും കാവ്യത്തിൽ തന്നെ പരാമർശമുണ്ട്. ഉണ്ണിയച്ചീചരിതം ഒരു മണിപ്രവാളകാവ്യമാണ്‌. ഇതെഴുതിയ കാലത്ത് പാട്ട് സാഹിത്യവും പ്രചാരത്തിലുണ്ടായിരുന്നു. പാട്ട് വിവരം കുറഞ്ഞവരുടേതും മണിപ്രവാളം ഉപരിവർഗ്ഗത്തിന്റേതുമായി അറിയപ്പെട്ടിരുന്നു. പാട്ടുകവികൾ പുരാണകഥകളെക്കുറിച്ചുള്ള ഭക്തികാവ്യങ്ങൾ രചിച്ചപ്പോൾ മണിപ്രവാളകവികൾ ശൃംഗാര കവിതകളും സന്ദേശകവിതകളും രചിച്ച് പ്രത്യേക സംസ്കാരത്തിന്റെ വക്താക്കളായിത്തുടർന്നു. സമുദായത്തിലും രാഷ്ട്രീയത്തിലും ഉന്നതസ്ഥാനം ലഭിച്ച നമ്പൂതിരിവർഗ്ഗത്തിന്റെ ഭോഗാലസതയും സാംസ്കാരികച്യുതിയെയും ഈ കാവ്യങ്ങൾ എടുത്തുകാട്ടുന്നു. പുരുഷാർത്ഥങ്ങളിൽ കാമത്തിനു പ്രഥമസ്ഥാനം നൽകിയ മണിപ്രവാളകവികൾ ആഭിജാതരഅയവർക്ക് വേണ്ടി മാത്രം രചിച്ചിരുന്നതായി കാണാം. ആനന്ദാനുഭൂതി കാവ്യരസത്തിന്റെ ഔന്നിത്യമായി കണ്ട ഇവർ സ്ത്രീകളുടെ മുലക്കോട്ടകളിലും ചില്ലിവില്ലുകളിലും കൃസമധ്യമങ്ങളിലും ഭ്രമിച്ചുപോയതായി ചില വ്യാഖ്യാതാക്കൾ കരുതുന്നു.സേലത്ത് അതിയമാനല്ലൂരിൽനിന്ന് കോലത്തുനാട്ടിലും അവിടെനിന്ന് പുറക്കിഴാനാട്ടിലെ തിരുമരുതൂരിലും (വടക്കൻ കോട്ടയത്ത്) എത്തിച്ചേർന്ന നങ്ങയ്യയുടെ പുത്രി അച്ചിയാരുടെ രണ്ടു പെണ്മക്കളിൽ അനുജത്തിയാണ്‌ സുന്ദരിയായ ഉണ്ണിയച്ചി. അവളിൽ ഒരു ഗന്ധർവന്‌ ഉളവാകുന്ന അനുരാഗമാണ്‌ ഉണ്ണിയച്ചീചരിതത്തിലെ പ്രമേയം. ശിവക്ഷേത്രം കൊണ്ട് പ്രസിദ്ധമായ തിരുച്ചരുള എന്ന ദേശത്തെയാണ്‌ കവി ആദ്യം വർണ്ണിക്കുന്നത്. അടിക്കീഴ്, തിരുനെല്ലി തുടങ്ങി അവിടെയുള്ള പുണ്യസ്ഥലങ്ങളെ വർണ്ണിച്ചതിനുശേഷം തിരുമരുതൂരിനെയും വർണ്ണിക്കുന്നു. ഉണ്ണിയച്ചിയിൽ ആകൃഷ്ടനായി ആകാശത്തുനിന്നിറങ്ങിവന്ന ഗന്ധർവനെ ഒരു ചാത്തിരനമ്പൂതിരി (വിദ്യാർത്ഥി) ആ നായികയുടെ പൂർവ്വചരിത്രം അറിയിക്കുന്നു. ശിവനെ വന്ദിച്ച് ഗന്ധർവ്വൻ ആ ചാത്രനോടുകൂടി അവളുടെ വീട്ടിലേക്ക് പോയി. വഴിക്ക് മലയാളരും ചേഴിയരും ആരിയരും കരുനാടകരും കുടശാദികളും പേശുന്ന വാണിയ (കച്ചവടം) ഭാഷാഭൂഷിതയായ അങ്ങാടിയെക്കുറിച്ച് കവി വർണ്ണിക്കുന്നു. ഉണ്ണിയച്ചിയുടെ ഗൃഹത്തിലെ വിവിധവിഭവങ്ങളെ വിസ്തരിക്കുന്ന അദ്ദേഹം പിന്നീട് അവിടെ തിങ്ങിക്കൂടിയ വൈദ്യർ, ജ്യോത്സ്യർ മുതലായവരെ കണക്കിന്‌ അപഹസിക്കുന്നുണ്ട്. ഇതാണ്‌ ലഭ്യമായ ഭാഗത്തെ പ്രതിപാദ്യം. ഇതോടെ കൃതിയുടെ രചനോദ്ദേശ്യം കഴിഞ്ഞു എന്ന് കരുതാവുന്നതാണ്‌.

      കടപ്പാട്: വിക്കിപ്പീഡിയ

    53. ഉണ്ണിയാടീചരിതം

      പതിനാലാം ശതകത്തിന്റെ അവസാനം ഉണ്ടായ ചമ്പൂകാവ്യം. ശൃംഗാരവർണനാ പ്രധാനമായ മണിപ്രവാളകാവ്യമാണിത്. അപൂർണമാണ് ലഭ്യമായിട്ടുള്ള ഗ്രന്ഥം.സ്ത്രീസൗന്ദര്യപ്രശംസയെ കേന്ദ്രമാക്കിക്കൊണ്ട് രചിച്ച വർണനപ്രധാനമായ കാവ്യമാണിത്.14-ാം ശതകത്തിലെ കേരളത്തിലെ സാമൂഹികസ്ഥിതിയിലേക്കു വെളിച്ചം വീശുന്ന കൃതിയാണ് ഇത് . ഉണ്ണിയാടിക്ക് പന്ത്രണ്ടുവയസ്സായപ്പോൾ രാജസദസ്യനായിരുന്ന ദാമോദരച്ചാക്യാർ എഴുതിയ കാവ്യമാണ് ഉണ്ണിയാടീചരിതം. ഓടനാടു വാണിരുന്ന ഇരവികേരളവർമ്മന് ചെറുകര കുട്ടത്തി എന്ന നർത്തകിയിൽ ജനിച്ച പുത്രിയാണ് ഉണ്ണിയാടി. മഹോദയപുരത്തു രാമവർമ്മനുമൊത്തുള്ള ഉണ്ണിയാടിയുടെ വിവാഹം ശിവവിലാസം എന്ന കാവ്യത്തിൽ ഇദ്ദേഹം തന്നെ വർണ്ണിക്കുന്നുണ്ട്. ഒരിക്കൽ പ്രാവൃട്ട് എന്നു പേരുള്ള ഗന്ധർവ സുന്ദരിയുമായി ചന്ദ്രൻ രമിച്ചതറിഞ്ഞ് ചന്ദ്രപത്‌നിയായ രോഹിണി ശപിച്ചതിനാൽ പ്രാവൃട്ട് കായംകുളം രാജാവിന്റെയും ചെറുകര കുട്ടത്തിയുടെയും മകളായി കിയൂർ ക്ഷേത്രത്തിനു സമീപമുള്ള മറ്റത്ത് നരചിങ്ങമണ്ണൂർ കൊട്ടാരത്തിൽ ജനിച്ചുവെന്നാണ് പൂർവകഥ. ഭൂമിയിൽ നിന്നു പുറപ്പെട്ട ഒരു പാട്ടുകേട്ട് ആകൃഷ്ടനായ ചന്ദ്രൻ ആ പാട്ട് ആരുടേതെന്ന് അന്വേഷിച്ചുവരാൻ സുവാകനെയും മതിദീപനെയും നിയോഗിച്ചു. അവർ അഞ്ചാം ദിവസം തിരിച്ചുചെന്ന് ചന്ദ്രനെ വിവരമറിയിച്ചു. അവരുടെ വാക്കുകളിൽ ഭൂലോകം, കേരളം, തൃശൂർ, കൊടുങ്ങല്ലൂർ, ഓടനാട്, കിയൂർ, മറ്റം എന്നീ പ്രദേശങ്ങളെക്കുറിച്ചുള്ള വർണന മനോഹരമായി കവി നിർവഹിച്ചിരിക്കുന്നു. തുടർന്ന് ചെറുകരക്കുട്ടത്തി, ഉണ്ണിയാടി, ഓരോ കാര്യലാഭത്തിനായി നരചിങ്ങമണ്ണൂർ കൊട്ടാരത്തിൽ വന്ന ആളുകൾ, ശൃംഗാര പദ്യരചനയിൽ മുഴുകിക്കഴിയുന്ന കവികൾ തുടങ്ങിയവരെ വർണിച്ചിട്ടുണ്ട് . ഇത്രയും ഭാഗമേ കിട്ടിയിട്ടുള്ളൂ.രചനാസൗഷ്ഠവത്തിൽ ഈ കാവ്യം മികച്ചുനിൽക്കുന്നു. ഗദ്യഭാഗങ്ങളും ശ്ലോകങ്ങളും ഇടകലർത്തിയിരിക്കുന്നു. പലേടത്തും ഗദ്യമാണ് കൂടുതൽ കാണുന്നത്. പിൽക്കാല മലയാള കവിതയിൽ പ്രചാരം നേടിയ വൃത്തങ്ങളുടെ ഛായയുള്ള താളാത്മകഗദ്യവും ഇടയ്ക്കു കാണുന്ന ദണ്ഡകവും ഈ കൃതിയെ ആകർഷകമാക്കുന്നു.

      കടപ്പാട്: വിക്കിപ്പീഡിയ

    54. ഉണ്ണുനീലിസന്ദേശം

      മണിപ്രവാളകൃതികളിൽ മുഖ്യമായ ഒരു കാവ്യമാണ് ഉണ്ണുനീലിസന്ദേശം. ലീലാതിലകത്തിനു മുമ്പെ എഴുതപ്പെട്ടതാണ് ഈ കാവ്യം. മണിപ്രവാളകൃതികളിൽ പഴക്കം കൊണ്ടും കവിത്വം കൊണ്ടും മികച്ചതാണ് ഈ കൃതി. ഒരു സന്ദേശകാവ്യമാണ് ഇത്. വടക്കുംകൂർ രാജ്യത്തിന്റെ തലസ്ഥാനമായ ‘ വടമതിര ’ അഥവാ കടുത്തുരുത്തി എന്ന ദേശത്ത് വസിച്ചിരുന്ന ഉണ്ണുനീലി എന്ന യുവതിക്ക് അവളുടെ പ്രിയതമൻ തിരുവനന്തപുരത്ത് നിന്ന് ഒരു സന്ദേശമയയ്ക്കുന്നതാണ് ഇതിലെ ഇതിവൃത്തം. ഉണ്ണുനീലിയുടെ വീടായ മുണ്ടയ്ക്കൽഭവനത്തിൽ ഒരു രാത്രി പ്രസ്തുത കൃതിയിലെ നായികാനായകന്മാർ കിടന്നുറങ്ങുന്നു, അതായത് ഉണ്ണുനീലിയും പ്രിയതമനും, ആ സമയത്ത് നായകനിൽ കാമാസക്തയായ ഒരു യക്ഷി നായികയറിയാതെ നായകനെ എടുത്തുപൊക്കി ആകാശമാർഗ്ഗം തെക്കോട്ട് പറന്നു. ഏകദേശം തിരുവനന്തപുരത്തായപ്പോൾ നായകൻ ഉറക്കമുണർന്നു, യക്ഷിയെ കണ്ട അയാൾ നരസിംഹമന്ത്രം ജപിക്കുകയും അതിൽ ഭയന്ന യക്ഷി നായകനെ വിട്ട് ഓടിപ്പോവുകയും ചെയ്തു. നായകൻ ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിനു സമീപമാണ് ചെന്നു വീഴുന്നത്. ഈ സമയം അതുവഴി യാദൃച്ഛികമായി വന്ന തൃപ്പാപ്പൂർമൂപ്പ് ആദിത്യവർമ്മയെ നായകൻ കണ്ടുമുട്ടുന്നു. തന്റെ വിഷമാവസ്ഥയെ നാ‍യകൻ രാജാവിനെ വിവരിച്ചു കേൾപ്പിക്കുകയും അദ്ദേഹം വഴി നായികയ്ക്കു സന്ദേശം കൊടുത്തയക്കാൻ തീരുമാനിക്കുകയും ചെയ്യുന്നു. തിരുവനന്തപുരത്തു നിന്നും വടമതിരവരെ യാത്ര ചെയ്യാനുള്ള നിർദ്ദേശങ്ങളാണ് പിന്നീടുള്ള കാവ്യഭാഗത്തിൽ. ഈ കാവ്യസൃഷ്ടിയുടെ നിർമ്മാണകാലം, കവി, നായകൻ തുടങ്ങിയവയെപ്പറ്റി ഇതുവരെ തീർച്ചപ്പെടുത്താൻ സാധിച്ചിട്ടില്ല. മിക്ക ഗവേഷക പണ്ഡിതന്മാരും ഉണ്ണുനീലിസന്ദേശത്തിന്റെ കാലം ക്രി. പി. പതിനാലാം ശതകത്തിന്റെ മൂന്നാം പാദമാണ് എന്നുള്ള നിഗമനത്തോട് യോജിക്കുന്ന അഭിപ്രായമാണ് പ്രകടിപിച്ചിട്ടുള്ളത്. ഇതിന്റെ കാലം കൊല്ലവർഷം 525-നും 540-നും ഇടക്കാകാം എന്നു സാഹിത്യഗവേഷകനായ ഇളംകുളം കുഞ്ഞൻപിള്ള അഭിപ്രായപ്പെട്ടിട്ടുണ്ട്.

      കടപ്പാട്: വിക്കിപ്പീഡിയ

    55. ഉത്തരാചന്ദ്രിക

      ഓടനാട് (കായംകുളം) ചിറവായില്ലത്തെ ദേവദാസിയാണ് ഈ കൃതിയിലെ നായിക. അവർക്ക് കവി നൽകിയ ആഢ്യപ്പേരാണ് ഉത്തരാചന്ദ്രിക. ചിറവായില്ലം ഓടനാട്ടു രാജവംശമല്ല, പ്രത്യേകം ഒരു യാദവശാഖയാണെന്ന് ഇളംകുളം. രാമൻ എന്നാണ് കവിയുടെ പേർ. നായികയുടെ പേര് എല്ലാ പദ്യങ്ങളിലും പരാമർശിക്കുന്നു. വിരഹിയായ കാമുകൻ തന്നോടു കനിയാത്ത കാമുകിയെ വാഴ്ത്തി പ്രീതിപ്പെടുത്താൻ ശ്രമിക്കുകയാണ്. അവളോട് അടുത്ത് പെരുമാറുന്ന തോഴനോട് തനിക്കുവേണ്ടി അവളെ അനുനയിക്കാനും ആവശ്യപ്പെടുന്നു. ഇടപ്പള്ളിയിൽ വെച്ചും ഇതേ കവി അവളെ വർണ്ണിച്ചിട്ടുള്ളതായി കവിതയിൽ പരാമർശിക്കുന്നു. 14-ആം ശതകത്തിന്റെ അവസാനമായിരിക്കണം കൃതിയുടെ കാലം‍.

      കടപ്പാട്: വിക്കിപ്പീഡിയ

    56. ഉത്തരാസ്വയംവരം ആട്ടക്കഥ

      ഇരയിമ്മൻ തമ്പി രണ്ടാമതായി രചിച്ച ആട്ടകഥയാണ് ഉത്തരാസ്വയംവരം. കീചകവധത്തെ തുടർന്നുള്ള അജ്ഞാതവാസകാലത്തിന്റെ അന്ത്യഭാഗത്തെ കഥകളാണ് ഈ ആട്ടകഥയുടെ ഇതിവൃത്തം. കിചകനും ഉപകീചകന്മാരും വധിക്കപ്പെട്ടു എന്നറിഞ്ഞ് ഭയാശങ്കപൂണ്ട സ്വപത്നി സുദേഷ്ണയെ സമാശ്വസിപ്പിക്കുന്ന രംഗമാണ് ആദ്യത്തേത്. രണ്ടാം രംഗം ദുര്യോധനനും ഭാനുമതിയുമായുള്ള ശൃഗാരപ്പദമാണ്. അജ്ഞാതവാസം ചെയ്യുന്ന പാണ്ഡവരെ കണ്ടെത്തുവാനായി ദുര്യോധനൻ നിയോഗിച്ചിരുന്ന ചാരന്മാരിൽ ഒരുവൻ കൌരവസഭയിലെത്തി കീചകന്റെ മരണവൃത്താന്തം അറിയിക്കുന്നു മൂന്നാം രംഗത്തിൽ‍. മഹാബലശാലിയായ കീചകനെ കൊല്ലുവാൻ ഭീമനല്ലാതെ മറ്റാർക്കും സാദ്ധ്യമല്ലെന്നും അതിനുകാരണക്കാരിയായ സ്ത്രീ പാഞ്ചാലിതന്നെ ആയിരിക്കണമെന്നുമുള്ള ദുര്യോധനന്റെ സംശയത്തെ ഭീഷ്മരും ശരിവയ്ക്കുന്നു. അപ്പോൾ പാണ്ഡവരെ പുറത്തുകൊണ്ടുവരുവാനുള്ള ഉപായമായി വിരാടന്റെ ഗോധനം അപഹരിക്കുവാനായി ദുര്യോധനൻ തീരുമാനിക്കുന്നു. നാലാം രംഗത്തിൽ ദുര്യോധനന്റെ സഹായത്താൽ പ്രതാപിയായി കഴിയുന്ന സുശർമ്മാവ് എന്നുപേരായ ത്രിഗർത്തരാജാവ് ദുര്യോധന സവിധത്തിലെത്തുന്നു. ദുര്യോധനൻ വിരാടന്റെ ഗോധനം അപഹരിക്കുവാനായി ത്രിഗർത്തനെ നിയോഗിക്കുന്നു. മറ്റൊരുമാർഗ്ഗത്തിലൂടെ സേനാസമേതം വന്ന് താനും ഗോധനാപഹരണം ചെയ്തുകൊള്ളാം എന്നുപറഞ്ഞ് ദുര്യോധനൻ സുശർമ്മാവിനെ യാത്രയാക്കുന്നു. തുടർന്ന് ത്രിഗർത്തൻ സേനാസമേതനായി മാത്സ്യദേശത്തിലെത്തി ഗോക്കളെ അപഹരിക്കുന്നു. ഇതറിഞ്ഞ് തടുക്കാനെത്തുന്ന വിരാടനെ ത്രിഗർത്തൻ യുദ്ധത്തിൽ ബന്ധിക്കുന്നു. പെട്ടെന്ന് അവിടെയെത്തുന്ന വലലൻ തന്റെ സ്വാമിയെ മോചിപ്പിക്കുകയും സുശർമ്മാവിനെ നേരിടുകയും ചെയ്യുന്നു. വലലൻ യുദ്ധത്തിൽ പരാജയപ്പെടുത്തിയെങ്കിലും കങ്കന്റെ നിദ്ദേശം മാനിച്ച് ത്രിഗർത്തനെ കൊല്ലാതെ വിടുന്നു. സുശർമ്മാവ് അവിടെനിന്നും പാലായനം ചെയ്യുന്നു. വിരാടപുത്രനും സ്ത്രീലമ്പടനുമായ ഉത്തരരാജകുമാരൻ അന്ത:പുരസ്ത്രീകളുകളുമായി സല്ലപിക്കുന്നതാണ് രംഗം അഞ്ചിൽ. വിരാടൻ ത്രിഗർത്തനെ നേരിടാൻ പോയതക്കത്തിന് വൻസേനയുമായി മറ്റൊരുവഴിയ്ക്ക് വിരാടത്തിലെത്തിയ ദുര്യോധനൻ ഗോക്കളെ ഹരിക്കുന്നു. പശുപാലകർ അന്ത:പുരത്തിലെത്തി യുവരാജാവായ ഉത്തരനെ ഈ വിവരം ധരിപ്പിക്കുന്നു. അർജ്ജുനന് കൃഷ്ണൻ എന്നതുപോലെ തേർതെളിക്കുവാനായി യോഗ്യനായ ഒരാളെ കിട്ടിയാൽ പാർത്ഥനെപ്പോലെ വില്ലാളിവീരനായ താൻ കൌരവരെ ക്ഷണത്തിൽ തൊൽപ്പിച്ച് ഗോക്കളെ വിണ്ടെടുക്കുമെന്ന് ഉത്തരൻ നാരീസമക്ഷത്തിൽ വെച്ച് വീരവാദം മുഴക്കുകയും, അങ്ങനെയായാൽ പരാജിതരായ ദുര്യോധനാദികളുടെ പട്ടുവസ്ത്രങ്ങൾ കൊണ്ടുവന്ന് തരാമെന്ന് സ്ത്രീകൾക്ക് വാഗ്ദാനം നൽകുകയും ചെയ്യുന്നു. ആറാം രംഗത്തിൽ പാർത്ഥസദൃശനാണ് താനെന്ന ഉത്തരന്റെ വീമ്പിളക്കൽ കേട്ടറിഞ്ഞ സൈരന്ധ്രി(പാഞ്ചാലി) ബൃഹന്ദളയെ(അർജ്ജുനൻ) സമീപിച്ച് വൃത്താന്തങ്ങൾ അറിയിക്കുന്നു. ഉത്തരന്റെ ജളത്വം ശമിപ്പിക്കാമെന്നും, വിരാടനെ ആപത്തിൽനിന്നും രക്ഷിക്കേണ്ടത് തന്റെ കടമയാണന്നും, അജ്ഞാതവാസകാലം തികഞ്ഞ ഈ അവസരത്തിൽ കൌരവരോട് പകവീട്ടാൻ ഇതൊരു അവസരാണന്നും ആലോചിച്ച ബൃഹന്ദള; ‘ഉത്തരന്റെ തെർ തെളിക്കുവാൻ ഞാൻ വരാം’ എന്ന് അവനെ അറിയിക്കുവാൻ സൈരന്ധ്രിയോട് പറയുന്നു. സൈരന്ധ്രി ഉത്തരമുഖാന്തരം ബൃഹന്നളയുടെ സന്നദ്ധത ഉത്തരനെ അറിയിക്കുന്നു രംഗം 7ൽ. തുടർന്ന് ഉത്തരന്റെ സമീപമെത്തുന്ന ബൃഹന്നള തേർ ഒരുക്കിക്കൊണ്ടുവന്ന് ഉത്തരനെയും കയറ്റി യുദ്ധത്തിനായി പുറപ്പെടുന്നു. എട്ടാം രംഗത്തിൽ ബൃഹന്നളയാൽ അതിവേഗത്തിൽ തെളിക്കപ്പെടുന്ന തേരിൽ സഞ്ചരിക്കവെ ഭയവിഹ്വലനാവുന്ന ഉത്തരൻ തേർ തിരിക്കുവാൻ ആവശ്യപ്പെടുന്നു. എന്നാൽ ബൃഹന്നള അത് കൂട്ടാക്കുന്നില്ല. ക്ഷത്രിയോചിതമായ യുദ്ധവീര്യമില്ലാത്ത ഉത്തരൻ തേരിൽ നിന്നു ചാടി തിരിഞ്ഞോടുന്നു. ബൃഹന്നള അവനെ പിടിച്ചുകൊണ്ടുവന്ന് ക്ഷത്രിയധർമ്മം ഉപദേശിക്കുകയും പരമാർത്ഥം വെളിപെടുത്തുകയും ചെയ്യുന്നു. വില്ലാളിവീരനായ അർജ്ജുനൻ തന്നെയാണ് താനെന്ന് വിശ്വസിപ്പിച്ച് ഉത്തരന് മനോധര്യം പകർന്നിട്ട് ബൃഹന്നള അയാളെ തേരോടിക്കുവാൻ നിയോഗിക്കുന്നു. അജ്ഞാതവാസകാലത്തിനുമുൻപ് ശ്മശാനത്തിലെ ശമീവൃക്ഷത്തിൽ ഒപ്പിച്ചുവെച്ച ഗാണ്ഡീവം ഉത്തരനെകൊണ്ട് എടുപ്പിച്ച ശേഷം ബൃഹന്നള ശ്രീഹനുമാനെ ധ്യാനിക്കുന്നു. കദളീവനത്തിലിരിക്കുന്ന ഹനുമാൻ പെട്ടെന്ന് ധ്യാനത്തിനിന്നും ഉണരുന്നു രംഗം ഒൻപതിൽ. അർജ്ജുനൻ തന്നെ സ്മരിച്ചതാണ് പെട്ടെന്ന് ഉണരുവാനുള്ള കാരണമെന്ന് മനസ്സിലാക്കിയ ഹനുമാൻ ഉടനെ അർജ്ജുനസമീപത്തേയ്ക്ക് പുറപ്പെടുന്നു. പത്താം രംഗത്തിൽ സമീപമെത്തിയ ഹനുമാനോട് ബൃഹന്നള കൌരവരോട് യുദ്ധത്തിന് മുതിരുന്ന തന്റെ തേർകൊടിമരത്തിൽ ഇരുന്നരുളേണമേ എന്ന് അപേക്ഷിക്കുന്നു. വിജയന് വിജയം ആശംസിച്ചുകൊണ്ട് ഹനുമാൻ കൊടിമരത്തിൽ കയറി വസിക്കുന്നു. തുടർന്ന് ബൃഹന്നള ഉത്തരൻ തെളിക്കുന്ന തേരിലേറിചെന്ന് കൌരവരെ പോരിനുവിളിക്കുന്നു രംഗം 11ൽ. പന്ത്രണ്ടാം രംഗത്തിൽ ഞാണോലികേട്ട് എതിരിടാൻ വരുന്നത് അർജ്ജുനനാണന്ന് മനസ്സിലാക്കിയ ദുര്യോധനൻ സഭാവാസികളുമായി കാര്യം ചർച്ച ചെയ്യുന്നു. അർജ്ജുനനെ താൻ വധിക്കുമെന്ന കർണ്ണന്റെ വീരവാദം കേട്ട് സഹിയാഞ്ഞ് കൃപാചാര്യർ പാർത്ഥസദൃശനായി ലോകത്തിൽ മറ്റാരുമില്ലെന്നും കർണ്ണന്റെ വീര്യമെല്ലാം വാക്കിൽ മാത്രമെയുള്ളുവെന്നും മറ്റും പറഞ്ഞ് കർണ്ണനെ പരിഹസിക്കുന്നു. ഇതുകേട്ട് ക്രുദ്ധിച്ച് കർണ്ണൻ കൃപനോട് എതിരിടാനൊരുങ്ങുന്നു. ഭീഷ്മർ ഇടപെട്ട് ഇരുവരേയും ശാന്തരാക്കുന്നു. രംഗം 13ൽ ഉത്തരൻ തെളിക്കുന്ന തേരിലെത്തി കൌരവപ്പടയെ ‍സമീപിക്കുന്ന പാർത്ഥൻ അസ്ത്രങ്ങളാൽ ദോണൻ, ഭീഷ്മർ, കൃപർ എന്നിവരെ വന്ദിച്ചശേഷം ഘോരമായ യുദ്ധം ചെയ്യുന്നു. യുദ്ധാന്ത്യത്തിൽ ബൃഹന്നളയുടെ മോഹനാസ്ത്രപ്രയോഗത്താൽ കൌരപ്പടയെല്ലാം മോഹാലസ്യപ്പെട്ട് വീഴുന്നു. തുടർന്ന് ദുര്യോധനാദികളുടെ പട്ടുവസ്ത്രങ്ങൾ ശേഘരിച്ചുകൊണ്ട് തേർതെളിക്കുന്ന ഉത്തരനോടുകൂടി അപഹരിക്കപ്പെട്ട ഗോവൃന്ദത്തേയും തെളിച്ചുകൊണ്ട് ബൃഹന്നള വിരാടപുരിയിലേയ്ക്ക് മടങ്ങുന്നു. സ്വല്പസമയത്തിനു ശേഷം മോഹാലസ്യം വിട്ടുണരുന്ന ദുര്യോധനാദികൾ ലജ്ജിതരായി ഹസ്തിനാപുരത്തിലേയ്ക്ക് മടങ്ങിപോകുന്നു. പതിനാലാം രംഗത്തിൽ വിരാടനും കങ്കനും ചൂതുകളിച്ചുകൊണ്ടിരിക്കെ ഒരു ദൂതൻ വന്ന് ഉത്തരൻ കൌരവരെ ജയിച്ച് ഗോക്കളെ വീണ്ടെടുത്ത വിവരം ധരിപ്പിക്കുന്നു. ഉത്തരനല്ല ക്ഷത്താവായ ബൃഹന്നളയാണ് ശത്രുക്കളെ ജയിച്ചതെന്ന കങ്കന്റെ അഭിപ്രായം കേട്ട് കോപിക്കുന്ന വിരാടൻ കയ്യിലിരുന്ന പകിടകൾ ആ സന്യാസിയുടെ മുഖത്തേയ്ക്ക് ഏറിയുന്നു. കങ്കന്റെ മുഖത്തുണ്ടായ മുറിവിൽ നിന്നും രക്തം വാർന്നപ്പോൾ സൈരന്ധ്രി ഓടിയെത്തി രക്തം നിലത്തേയ്ക്കു വീഴാതെ തുടച്ചെടുക്കുന്നു. ഉത്തരൻ വിരാടസമീപമെത്തി ഒരു ഇന്ദ്രപുത്രനാണ് ശത്രുക്കളെ പരാജയപ്പെടുത്തിയതെന്നുള്ള വിവരം അറിയിക്കുന്നു രംഗം15ൽ. പതിനാറാം രംഗത്തിൽ വിരാടൻ ജ്യേഷ്ഠനെ ഉപദ്രവിച്ചതറിഞ്ഞ് കോപിഷ്ഠനാകുന്ന വലലനെ കങ്കൻ സമാധാനിപ്പിച്ച് ശന്തനാക്കുന്നു. പാണ്ഡവരും പാഞ്ചാലിയും സ്വരൂപങ്ങളെ ധരിച്ച് വിരാടസന്നിധിയിലെത്തി പരമാർത്ഥാങ്ങൾ അറിയിക്കുന്നു രംഗം 17ൽ‍‍. വിരാടൻ ധർമ്മപുത്രനോട് ആളറിയാതെ താൻ ചെയ്തുപോയ പിഴകൾക്ക് മാപ്പുചോദിക്കുന്നു. ഓപ്പം തന്റെ പുത്രിയായ ഉത്തരയെ അർജ്ജുനനു നൽകാനുള്ള സന്നദ്ധതയും അറിയിക്കുന്നു. ഉത്തരയ്ക്ക് താൻ ഗുരുവും പിതൃസമാനനുമാകയാൽ അവളെ തന്റെ പുത്രനായ അഭിമന്യുവിന് വിവാഹം കഴിച്ചുനൽകണമെന്ന അർജ്ജുനന്റെ അഭിപ്രായത്തോട് വിരാടൻ യോജിക്കുന്നു. പതിനെട്ടാം രംഗത്തിൽ ശ്രീകൃഷ്ണസാന്നിധ്യത്തിൽ ഉത്തരയും അഭിമന്യുവുമായുള്ള വിവാഹം നടക്കുന്നു. ധർമ്മപുത്രൻ ശ്രീകൃഷ്ണനെ സ്തുതിക്കുന്നതാണ് അന്ത്യരംഗത്തിൽ.

      കടപ്പാട്: വിക്കിപ്പീഡിയ

    57. ഉമാകേരളം

      മഹാകവി ഉള്ളൂരിന്റെ മഹാകാവ്യമാണ്‌ ഉമാകേരളം. തിരുവിതാംകൂറിലെ ചരിത്രസംഭവങ്ങളുമായി ബന്ധപ്പെട്ട ഒരു കഥയാണിത്. 19 സർഗ്ഗങ്ങളും രണ്ടായിരത്തിലേറെ ശ്ലോകങ്ങളും ഈ മഹാകാവ്യത്തിൽ ഉണ്ട്. ഉമാകേരളം ആദ്യമായി പ്രസിദ്ധീകരിച്ചത് 1913-ലാണ്‌. കരുമാരപ്പറ്റ വാസുദേവൻ നമ്പുതിരിപ്പാട് 1981-ൽ ഇതിന് ഉപാസന എന്നപേരിൽ വ്യാഖ്യാനം എഴുതിയിട്ടുണ്ട്.

      കടപ്പാട്: വിക്കിപ്പീഡിയ

    58. ഉമ്മാച്ചു

      ഉറൂബ് എന്ന തൂലികാനാമത്തിൽ അറിയപ്പെട്ടിരുന്ന പി.സി. കുട്ടികൃഷ്ണൻ രചിച്ച നോവലാണ് ഉമ്മാച്ചു. 1958-ൽ ആദ്യത്തെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച പുസ്തകമാണിത്. സ്നേഹിക്കുന്ന പുരുഷനെ വിവാഹം കഴിക്കാൻ കഴിയാതെവന്ന സ്ത്രീയുടെ കഥയാണ് എഴുത്തുകാരൻ ഈ പുസ്തകത്തിൽ പറയുന്നത്. 1971ൽ ഈ നോവലിനെ അടിസ്ഥാനമാക്കി ഇതേ പേരിൽ ഒരു മലയാള ചലച്ചിത്രം പുറത്തിറങ്ങി. പി. ഭാസ്കരൻ ആണ് ചിത്രം സംവിധാനം ചെയ്തത്. മധു, ഷീല തുടങ്ങിയവരാണ് മുഖ്യവേഷത്തിൽ അഭിനയിച്ചത്. മദ്ധ്യമലബാറിലെ മുസ്ലീം സാമൂഹികജീവിതചരിത്രത്തിന്റെ വികാരപരമായ വശത്തെ വ്യാഖ്യാനിക്കുന്ന ഈ കൃതിയിലൂടെ ഗ്രാമ വിശുദ്ധിയുള്ള ഉമ്മാച്ചുവും ബീരാനും മായനും ചാപ്പുണ്ണി നായരും ചിന്നമ്മുവും ഹൈദ്രോസും തുടങ്ങിയവരെല്ലാം മലയാള മനസ്സിൽ ഇന്നും മായാത്ത ഓർമ്മകൾ നിലനിർത്തുന്നു. ആയിരത്തി തൊള്ളായിരത്തി അൻപത്തിനാല് ഡിസംബർ മാസത്തിലാണ് ഈ കൃതി ആദ്യമായി പ്രസിദ്ധീകരിച്ചത്. പ്രശസ്ത കഥാകാരൻ എൻ പി മുഹമ്മദിന്റെ ആമുഖ പഠനത്തോടെ കെ ആർ ബ്രദേർസ് കോഴിക്കോട്‌ പ്രസാധകർ ആണ് പ്രസിദ്ധീകരിച്ചത്. 1991 ഒക്ടോബർ മുതൽ ഉമ്മാച്ചു ഡിസി ബുക്സ് പ്രസിദ്ധീകരിക്കുന്നു.

      കടപ്പാട്: വിക്കിപ്പീഡിയ

    59. ഊഞ്ഞാൽ

      വിലാസിനി എന്ന തൂലിക നാമത്തിലറിയപ്പെടുന്ന എം കെ മേനോൻ എഴുതിയ നോവലാണ്‌ ഊഞ്ഞാൽ. വിജയൻ എന്ന പ്രധാന കഥാപാത്രത്തിലൂടെയാണ് ഈ നോവലിൽ കഥ പറയുന്നത്.സിംഗപ്പൂരിൽ നിന്നും നാട്ടിലേക്കു വരുന്ന വിജയൻ, പത്തുവർഷം മുൻപ് സിംഗപ്പൂരിലേക്ക് നാട് വിട്ടതാണ്.ആയാൽ സ്നേഹിച്ചിരുന്ന വിനോദിനിയെ വിവാഹം കഴിക്കണം എന്ന ഉദേശത്തോടു കൂടി വരുന്ന വിജയൻ അവളുടെ വിവാഹം കഴിഞ്ഞു എന്ന വിവരമാണു അറിയുന്നത്. എന്നാൽ പിന്നീടു വിധവയായ വിനോദിനിയെ വിവാഹം കഴിക്കാൻ ,വിജയൻ തീരുമാനിക്കുന്നു.എന്നാൽ സിംഗപ്പൂരിൽ വിജയന് റീത എന്ന സ്ത്രീയുമായുള്ള ബന്ധം വിനോദിനി അറിയുമ്പോൾ, വിവാഹം നടക്കുന്നില്ല. ഈ നോവലിൽ വിജയൻ എന്ന കഥാപാത്രത്തിനു ഒരു പരാജിതന്റെ മുഖം ആണ്, കഥാകൃത്ത്‌ നൽകിയിരിക്കുന്നത് .

      കടപ്പാട്: വിക്കിപ്പീഡിയ

    60. ഊർശ്ലേം യാത്രാവിവരണം

      പരുമല തിരുമേനി എന്ന പേരിൽ അറിയപ്പെടുന്ന ഗീവർഗ്ഗീസ് മാർ ഗ്രീഗോറിയോസ് മെത്രാപ്പോലിത്ത 1895-ൽ താൻ നടത്തിയ യെരുശലേം (ഊർശ്ലേം) സന്ദർശനത്തെക്കുറിച്ച് അതേ വർഷം അച്ചടിച്ചു പ്രസിദ്ധീകരിച്ച കൃതിയാണ് ഊർശ്ലേം യാത്രാവിവരണം. മലയാളത്തിൽ അച്ചടിച്ച ആദ്യത്തെ യാത്രാവിവരണഗ്രന്ഥം ഊർശ്ലേം യാത്രാവിവരണം ആണെന്നു കരുതപ്പെടുന്നു. (മലയാളത്തിലെ ആദ്യ യാത്രാവിവരണഗ്രന്ഥമായ വർത്തമാനപ്പുസ്തകം 1785-ൽ എഴുതപ്പെട്ടെങ്കിലും അച്ചടിച്ചു പ്രസിദ്ധീകരിച്ചത് 1936-ൽ ആണ്.) ബൈബിളിൽ വിവരിക്കപ്പെടുന്ന സ്ഥലങ്ങൾ സന്ദർശിക്കണമെന്നുള്ള ദീർഘനാളത്തെ ആഗ്രഹവും യെരുശലേമിലെ സഭാതലവനായിരുന്ന ഗീവർഗ്ഗീസ് മാർ ഗ്രീഗോറിയോസ് ബാവായുടെ[൧] ക്ഷണവുമാണ് യെരുശലേം സന്ദർശനത്തിന് പരുമല മാർ ഗ്രീഗോറിയോസിനെ പ്രേരിപ്പിച്ചത്. യാത്രാസംഘത്തിൽ മാർ ഗ്രീഗോറിയോസിനെ കൂടാതെ വട്ടശേരിൽ ഗീവറുഗീസ് മല്പാൻ, വെട്ടിക്കൽ കൊച്ചുപൗലോസ് റമ്പാൻ, തുമ്പമൺ കരിങ്ങാട്ടിൽ അച്ചൻ, തെക്കൻപറവൂർ തോപ്പിൽ ലൂക്കോസ് അച്ചൻ, കടമ്പനിട്ട പുത്തൻപുരക്കൽ ഗീവർഗീസ് അച്ചൻ, വിദേശിയായ സ്ലീബാ ശെമ്മാശൻ, പരുമല തോപ്പിൽ ഫിലിപ്പോസ് എന്ന ചെറുപ്പക്കാരനായ സഹായി എന്നിങ്ങനെ മറ്റ് എഴ് ആളുകൾ കൂടിയുണ്ടായിരുന്നു. ഇവരിൽ ആദ്യത്തെ ആറു പേരും 1895 ജനുവരി 28-ന് പരുമലയിൽ നിന്നും യാത്ര പുറപ്പെട്ടു. ശെമ്മാശനും സഹായിയും നേരത്തെ തന്നെ ബോംബെക്ക് തിരിച്ചിരുന്നു. ജലമാർഗ്ഗം യാത്ര ആരംഭിച്ച മാർ ഗ്രീഗോറിയോസും സംഘവും കേരളത്തിലെ പല സ്ഥലങ്ങളും ദേവാലയങ്ങളും സന്ദർശിച്ച് ഫെബ്രുവരി 7-ന് സ്വദേശമായ മുളന്തുരുത്തിയിലും 16-ന് കൊച്ചിയിലും എത്തി. അന്നത്തെ മലങ്കര മെത്രാപ്പോലീത്തയായിരുന്ന ജോസഫ് മാർ ദീവന്ന്യാസോസ് അഞ്ചാമനെ സന്ദർശിച്ച് അനുഗ്രഹങ്ങൾ വാങ്ങിയ സംഘം ഒലവക്കോട് നിന്ന് തീവണ്ടി മാർഗ്ഗം മദ്രാസിലെ ആർക്കോണത്തും അവിടെ നിന്നും മറ്റൊരു തീവണ്ടിയിൽ ബോംബെയിലും എത്തി. ബോംബെയിൽ മാർച്ച് 5-ന് എത്തിയെങ്കിലും കപ്പൽയാത്രക്ക് താമസം നേരിട്ടു. മാർച്ച് 20-ന് തുടങ്ങിയ കപ്പൽയാത്ര 18 ദിവസങ്ങൾക്ക് ശേഷം യോപ്പാ തുറുമഖത്ത് ഏപ്രിൽ 7-ന് പകൽ 11 മണിക്ക് എത്തിയതോടെ അവസാനിച്ചു. അഞ്ചര മണിയോടെ യെരുശലേമിലെത്തിയ സംഘം പതിമൂന്ന് ദിവസങ്ങൾ അവിടെ ചെലവഴിച്ചു. യെരുശലേമിൽ വിവിധ സ്ഥലങ്ങൾ സന്ദർശിക്കുകയും വിശുദ്ധവാര ചടങ്ങുകളിൽ പങ്കെടുക്കുകയും ചെയ്ത സംഘം ഏപ്രിൽ 22-ന് തിരികെ യോപ്പയിൽ എത്തി. മൂന്നു ദിവസം അവിടുത്തെ കോപ്റ്റിക് ദയറായിൽ താമസിച്ച സംഘം ഏപ്രിൽ 25-ന് യോപ്പയിൽ നിന്ന് കപ്പൽ കയറി. മേയ് 13-ന് ബോബെയിൽ കപ്പലിറങ്ങിയ സംഘം മേയ് 17-ന് ഷൊർണ്ണൂരും അവിടെ നിന്ന് പല പ്രദേശങ്ങളും സന്ദർശിച്ച് ജൂൺ 6-ന് പരുമലയിൽ തിരികെയെത്തി.

      കടപ്പാട്: വിക്കിപ്പീഡിയ

    61. എ കംപാരറ്റീവ് ഗ്രാമർ ഓഫ് ദ്രവീഡിയൻ ഓർ സൗത്ത് ഇൻഡ്യൻ ഫാമിലി ഓഫ് ലാംഗ്വേജസ്

      റോബർട്ട് കാൾഡ്വെൽ എഴുതിയ പുസ്തകമാണ് എ കംപാരറ്റീവ് ഗ്രാമർ ഓഫ് ദ്രവീഡിയൻ ഓർ സൗത്ത് ഇൻഡ്യൻ ഫാമിലി ഓഫ് ലാംഗ്വേജസ്. ദക്ഷിണേന്ത്യൻ ഭാഷകൾ ഉൾപ്പെട്ട ദ്രാവിഡഭാഷാ കുടുംബത്തിലെ ഭാഷകളുടെ വ്യാകരണത്തിന്റെ താരതമ്യപഠനവും ആ ഭാഷകളുടെ പാരസ്പര്യത്തെക്കുറിച്ചുള്ള ഗ്രന്ഥകാരന്റെ നിരീക്ഷണങ്ങളുമാണ് ഈ കൃതിയുടെ ഉള്ളടക്കം.ദ്രാവിഡഭാഷകളുടെ താരതമ്യപഠനത്തിനു തുടക്കം കുറിച്ചത് ഈ ഗ്രന്ഥമാണ്. സ്കോട്ട്ലണ്ടുകാരനായ റോബർട്ട് കാൾഡ്വെലിന്റെ ഉപരിപഠനം ഗ്ലാസ്ഗോ സർവകലാശാലയിൽ ആയിരുന്നു. ഭാഷകളുടെ താരതമ്യപഠനത്തിൽ അദ്ദേഹത്തിനു ചെറുപ്പത്തിലെ താത്പര്യം ഉണ്ടായിരുന്നു. 24-ആമത്തെ വയസ്സിൽ മതപ്രചാരണത്തിനായി തമിഴ്നാട്ടിലെത്തിയ അദ്ദേഹം, സുവിശേഷപ്രചാരണത്തിൽ പ്രാദേശികഭാഷയിലെ നൈപുണ്യം ആവശ്യമാണെന്നറിഞ്ഞതോടെ തമിഴ് ഭാഷ ചിട്ടയായി പഠിക്കാൻ തുടങ്ങി. ഈ പഠനത്തിനൊടുവിൽ അദ്ദേഹം വ്യാകരണങ്ങളുടെ താരതമ്യപഠനത്തിലൂടെ ഇന്ത്യൻ ഭാഷകളുടെ ശാസ്ത്രീയവിശകലനത്തിനു മുതൽക്കൂട്ടായിത്തീർന്ന മൗലികസ്വഭാവമുള്ള ചില നിഗമനങ്ങളിൽ എത്തിച്ചേർന്നു. 1856-ൽ പ്രസിദ്ധീകരിച്ച ഈ വിഖ്യാതരചന ആ നിഗമനങ്ങളുടെ രേഖയാണ്. കാൾഡ്വെലിന്റെ ഈ കൃതിയുടെ മലയാളവിവർത്തനം ദ്രാവിഡഭാഷാവ്യാകരണം എന്ന പേരിൽ രണ്ടുഭാഗങ്ങളായി കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, തിരുവനന്തപുരം പ്രസിദ്ധീകരിച്ചിട്ടുണ്ട്. എസ്. കെ. നായരുടേതാണു പരിഭാഷ. 1973 ഡിസംബറിലാണ് ഈ പരിഭാഷയുടെ ഒന്നാംഭാഗത്തിന്റെ ആദ്യപ്രതി പുറത്തിറങ്ങിയത്. തുടർന്ന് 1985ലും 2014ലും പുനഃപ്രസിദ്ധീകരിക്കുകയുമുണ്ടായി. രണ്ടാംഭാഗം 1976ൽ പരിഭാഷപ്പെടുത്തി പുറത്തിറക്കി. 1994, 2014 വർഷങ്ങളിൽ പുനഃപ്രസിദ്ധീകരിച്ചു. സംസ്കൃതത്തിലെയും തമിഴിലെയും അടിസ്ഥാന പദാവലി താരതമ്യം ചെയ്തുകൊണ്ട് ദ്രാവിഡഭാഷകൾ സംസ്കൃതജന്യമല്ല എന്ന് കാൾഡ്വെൽ തെളിയിച്ചു. അന്ന് അറിവുണ്ടായിരുന്ന ദ്രാവിഡ ഭാഷകളായ തമിഴ്, മലയാളം, തെലുഗു, കന്നഡ, തുളു, കുടക്, തോദ, കോത, ഗോണ്ഡ്, ഖോന്ദ്, രാജ്മഹാൽ, ഒറവോൺ എന്നിവയുടെ ഘടനയേയും പരസ്പരബന്ധത്തെയും കുറിച്ച് ഈ പുസ്തകം പരാമർശിക്കുന്നു. ഇവയുടെ ഘടനയും പദാവലിയും പഠനവിധേയമാക്കിക്കൊണ്ട് ദ്രാവിഡഭാഷാകുടുംബത്തിന്റെ പൊതുവായ ധ്വനിവ്യവസ്ഥ, ധാതുക്കളുടെ സവിശേഷതകൾ, ലിംഗവും വചനവും, വിഭക്തി പ്രക്രിയ, നാമവിശേഷണങ്ങൾ എന്നിവ ഒന്നാംഭാഗത്തിൽ കാൾഡ്വെൽ വിശദമായി വിശകലനം ചെയ്തിരിക്കുന്നു. ദ്രാവിഡഭാഷകളുടെ പ്രാചീനതയുടെ ഉദാഹരണമായി തമിഴിലെ പ്രാചീനകൃതികളും ശാസനങ്ങളും ഗ്രന്ഥകാരൻ ചൂണ്ടിക്കാട്ടുന്നു. ദ്രാവിഡഭാഷാവിജ്ഞാനീയം (dravidian linguistics) എന്ന പഠനശാഖയ്ക്ക് തുടക്കമിടുകയായിരുന്നു, ഈ വിശിഷ്ട ഗ്രന്ഥം. ബിഷപ്പ് കാൾഡ്വെല്ലിന്റെ ദ്രാവിഡഭാഷാ വ്യാകരണത്തിന്റെ രണ്ടാംഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത് സംഖ്യകൾ, സർവനാമങ്ങൾ, ക്രിയ എന്നിവയുടെ താരതമ്യപഠനവും ദ്രാവിഡഭാഷാ കുടുംബത്തിന്റെ പദാവലീബന്ധങ്ങളുമാണ്. ആദ്യഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന ധ്വനിഘടന, നാമം, നാവവിശേഷണം എന്നിവയുടെ താരതമ്യപഠനത്തോട് സർവനാമങ്ങളും ക്രിയയും ചേരുമ്പോൾ ദ്രാവിഡഭാഷാ വ്യാകരണത്തിന്റെ അടിസ്ഥാന രൂപം പൂർണമാകുന്നു. കാൾഡ്വെലിന്റെ കാലത്ത് അറിയപ്പെടാതിരുന്ന പല ആദിവാസി ഭാഷകളിൽ നിന്നുള്ള വിവരങ്ങൾ കൂടി വിശകലനത്തിനുപയോഗിച്ചുകൊണ്ട് ആധുനിക കാലത്ത് ഉണ്ടായിട്ടുള്ള വിശദപഠനങ്ങളും കാൾഡ്വെലിന്റെ മാതൃക തന്നെയാണ് പിന്തുടർന്നിട്ടുള്ളത് എന്നത് ഈ ഗ്രന്ഥത്തിന്റെ വൈശിഷ്ട്യം വ്യക്തമാക്കുന്നു. പദാവലീ ബന്ധങ്ങൾ എന്ന ഭാഗത്ത് കാൾഡ്വെൽ ദ്രാവിഡഭാഷാ കുടുംബത്തിനും മറ്റു പല ഭാഷാകുടുംബങ്ങൾക്കുമുള്ള പദതലത്തിലെ സമാനതകൾ ഉൾക്കാഴ്ചയോടെ ചൂണ്ടിക്കാണിക്കുന്നു. ഇന്തോ യൂറോപ്യൻ കുടുംബവുമായി, പ്രത്യേകിച്ച് സംസ്കൃതവുമായി, ദ്രാവിഡ കുടുംബത്തിനുണ്ടായ കൊടുക്കൽ വാങ്ങലുകളെക്കുറിച്ച് കാൾഡ്വെലിന്റെ നിരീക്ഷണങ്ങളും വളരെ പ്രസക്തമാണ്. ദ്രാവിഡത്തിന്റെ സ്വാധീനം ഇന്തോയൂറോപ്യനിലും സംസ്കൃതത്തിലും ഉണ്ടായിട്ടുണ്ടെന്നു തെളിയിക്കാൻ കാൾഡ്വെലിനു കഴിഞ്ഞു.

      കടപ്പാട്: വിക്കിപ്പീഡിയ

    62. എ പ്രോഗ്രസീവ് ഗ്രാമർ ഓഫ് ദി മലയാളം ലാംഗ്വേജ് ഫോർ യൂറോപ്യൻസ്

      ഫ്രോഹൻ മെയർ ഇംഗ്ലീഷിലെഴുതി 1889 ൽ പ്രസിദ്ധീകരിച്ച മലയാള വ്യകരണ ഗ്രന്ഥമാണ് എ പ്രോഗ്രസീവ് ഗ്രാമർ ഓഫ് ദി മലയാളം ലാംഗ്വേജ് ഫോർ യൂറോപ്യൻസ് (A Progressive Grammar of the Malayalam Language for Europeans). ഇരുപത്തൊന്നു പാഠങ്ങളിലായി അക്ഷര സംഖ്യ 18 സ്വരങ്ങളും 36 വ്യഞ്ജനങ്ങളും ചേർന്ന് 54 എണ്ണമുണ്ട്. വട്ടെഴുത്ത്, കോലെഴുത്ത്, ആര്യഎഴുത്ത് മുതലായ ലിപി ഭേദങ്ങയലെക്കുറിച്ച് ഈ ഗ്രന്ഥത്തിൽ പരാമർശമുണ്ട്. പതുവായ ഉദാഹരണങ്ങൾ ആദ്യം നൽകി വ്യാകരണ വിവരണം നടത്തുക എന്നതാണ് ഇദ്ദേഹത്തിന്റെ രീതി. ഗ്രന്ഥാവസാനത്തിൽ സൂചികയും അനുബന്ദങ്ങളും നൽകിയിട്ടുണ്ട്.

      കടപ്പാട്: വിക്കിപ്പീഡിയ

    63. എം.എൻ. റോയ് - സ്വാതന്ത്ര്യാന്വേഷിയായ വിപ്ലവകാരി

      എൻ. ദാമോദരൻ രചിച്ച ജീവചരിത്രഗ്രന്ഥമാണ് എം.എൻ. റോയ് - സ്വാതന്ത്ര്യാന്വേഷിയായ വിപ്ലവകാരി. 1990-ൽ പലവക ഗ്രന്ഥങ്ങൾക്കായി നൽകുന്ന കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതി നേടിയിട്ടുണ്ട്. സി.പി.ഐ യുടെ സ്ഥാപക നേതാവായിരുന്ന മാനവേന്ദ്രനാഥ റോയുടെ (എം.എൻ. റോയ് )ജീവചരിത്രമാണ് പ്രതിപാദ്യവിഷയം

      കടപ്പാട്: വിക്കിപ്പീഡിയ

    64. എട്ടാമത്തെ മോതിരം

      മലയാള മനോരമ പത്രത്തിൻെ പത്രാധിപനായിരുന്ന കെ.എം മാത്യുവിൻറെ ആത്മകഥയാണ് എട്ടാമത്തെ മോതിരം. 2008ലാണ് പ്രസ്തുത പുസ്തകം പുറത്തിറങ്ങിയത്. തൻറെ മാതാവിനാണ് മാത്യും ഈ പുസ്തകം സമർപ്പിച്ചിട്ടുള്ളത്. ഒന്പത് മക്കൾക്കും തൻറെ ആഭരണങ്ങൾ മോതിരമാക്കിയ മാറ്റിയ ശേഷം വീതം ചെയ്തിരുന്നു. എട്ടാമത്തെ കുട്ടിയായതിനാൽ കെ.എം മാത്യുവിന് കിട്ടിയതാവട്ടെ എട്ടാമത്തെ മോതിരവും. ആയതിനാലാണ് ഈ പുസ്തകത്തിന് ഈ പേര് നൽകിയത്.

      കടപ്പാട്: വിക്കിപ്പീഡിയ

    65. എൻമകജെ

      എൻഡോസൾഫാൻ ദുരന്തം ബാധിച്ച കാസർഗോഡിലെ എൻമകജെ എന്ന ഗ്രാമത്തിലെ ദുരിത പൂർവമായ ജന ജീവിതത്തിനെ ആധാരമാക്കി അംബികാസുതൻ മാങ്ങാട് എഴുതിയ നോവലാണ് എൻമകജെ. മനുഷ്യന്റെ അന്ധമായ ഇടപെടലുകളിലൂടെ എന്നെന്നേക്കുമായി നശിച്ചു പോകുന്ന ജൈവ വ്യവസ്ഥയേ പറ്റി നോവൽ വിലപിക്കുന്നു. സാമൂഹികപ്രവർത്തനങ്ങളിൽ നിരന്തരം ഇടപെടുന്നതിനാൽ എൻഡോസൾഫാൻ ദുരിത മേഖലയായ എന്മഗജയിൽ നേരിട്ട് പോകാനും കരളലിയിപ്പിക്കുന്ന ആ ഗ്രാമീണരുടെ ജീവിതാവസ്ഥ നേരിട്ട്കാണാനും ഇടവന്നു. ഇതേ ത്തുടർന്നാണ് ആ ഗ്രാമത്തിന്റെ പേരിൽത്തന്നെ ഒരു നോവൽ പ്രസിദ്ധീകരിക്കാൻ കഥാകാരൻ തീരുമാനിക്കുന്നത്. നാട്ടു വിശ്വാസത്തെപ്പറ്റിയും ആചാരാനുഷ്ഠാനങ്ങളെപ്പറ്റിയും നോവൽ വിശദീകരിക്കുന്നു കാഴ്ച്ചകളുടെ നേരിട്ടുള്ള വിവരണത്തേക്കാളേറെ അവയെ ഭാവനാപരമായാണ് കഥാകാരൻ അവതരിപ്പിക്കുന്നത്.എന്നാൽ ജീവനുള്ളതും അല്ലാതതുമായ നൊമ്പരങ്ങളെ അതേപടി പകർത്താനും അംബികാസുതൻ മാങ്ങാട്ശ്രമിച്ചിട്ടുണ്ട്. എൻഡോസൾഫാൻ വിഷയം പുറം ലോകമറിയുന്നതിനു മുമ്പു തന്നെ നോവലിനാവശ്യമായ വിവര ശേഖരണം പൂർത്തിയായതിനാൽ 2000 2001 കാലങ്ങളിലെ ഗ്രാമാവസ്ഥയാണ് നോവലിൽ പ്രതിപാദിക്കുന്നത്.. സമൂഹത്തിൽ പിന്നോക്കം നില്ക്കുന്ന ഒരു വിഭാഗത്തോട് ഭരണ കൂടം കാണിച്ച ക്രൂരത വിളിച്ചോതുന്നതാണ് ഈ നോവൽ. 25 വർഷം നീണ്ടു നിന്ന വിഷ പ്രയോഗം ഒരു നാടിനെ എല്ലാ രീതിയിലും നിശ്ശബ്ദമാക്കി എന്ന് നോവൽ വിലപിക്കുന്നു.

      കടപ്പാട്: വിക്കിപ്പീഡിയ

    66. എന്റെ ജീവിതം

      ജി. ജനാർദ്ദനക്കുറുപ്പ് രചിച്ച ഗ്രന്ഥമാണ് എന്റെ ജീവിതം. 2006-ൽ ജീവചരിത്രത്തിനും ആത്മകഥയ്ക്കും നൽകുന്ന കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതി നേടിയിട്ടുണ്ട്. കേരളത്തിലെ കമ്മ്യൂണിസ്‌റ്റ്‌ പ്രസ്ഥാനത്തിന്റെയും പുരോഗമന കലാപ്രസ്ഥാനത്തിന്റെയും വളർച്ച; അഭിഭാഷകൻ, സംഘാടകൻ, രാഷ്‌ട്രീയപ്രവർത്തകൻ, നടൻ, തുടങ്ങി വിവിധ മേഖലകളിൽ തന്റെ അനുഭവങ്ങൾ; പട്ടം താണുപിളള, കുമ്പളത്തു ശങ്കുപിളള, സി.കേശവൻ, ടി.എം.വർഗീസ്‌, മന്നത്തു പത്മനാഭൻ, മത്തായി മാഞ്ഞൂരാൻ, ഇ.കെ.ജി, ഇ.എം.എസ്‌, ബേബി ജോൺ, ശ്രീകണ്‌ഠൻനായർ, ചങ്ങമ്പുഴ, മുണ്ടശ്ശേരി, തോപ്പിൽഭാസി, ദേവരാജൻ, കെ.പി.എ.സി തുടങ്ങി വിവിധ വ്യക്തികളും പ്രസ്ഥാനങ്ങളുമായി തനിക്കുണ്ടായിരുന്ന ബന്ധം; അഭിഭാഷകൻ എന്ന നിലയ്ക്കുള്ള അനുഭവങ്ങൾ എന്നിവയൊക്കെ ഈ ഗ്രന്ഥത്തിൽ പ്രതിപാദിക്കുന്നുണ്ട് .

      കടപ്പാട്: വിക്കിപ്പീഡിയ

    67. എന്റെ ജീവിത കഥ

      പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന എ.കെ. ഗോപാലന്റെ ആത്മകഥയാണ് എന്റെ ജീവിത കഥ. കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിൽ പ്രധാന പങ്കു വഹിച്ചയാളാണ് എ.കെ. ഗോപാലൻ. പാവങ്ങളുടെ പടത്തലവൻ എന്നാണ് അനുയായികൾ അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്. സാധാരണക്കാരന്റെ വസന്തം വിരിയുന്നതു കാണാൻ ആഗ്രഹിച്ച ഗോപാലന്റെ ബാല്യം, വിദ്യാഭ്യാസം, പാർട്ടി പ്രവർത്തനം, അതിനുവേണ്ടി അനുഭവിച്ച കഷ്ടപ്പാടുകൾ എന്നിവ വിവരിച്ചിരിക്കുന്നു.

      കടപ്പാട്: വിക്കിപ്പീഡിയ

    68. ഏണിപ്പടികൾ

      തകഴി ശിവശങ്കരപ്പിള്ള രചിച്ച നോവലാണ് ഏണിപ്പടികൾ. നോവൽ സാഹിത്യത്തിനുള്ള 1965-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതിക്ക് ലഭിക്കുകയുണ്ടായി. ഇതേ പേരിൽ ഈ നോവലിനെ ആസ്പദമാക്കി ഒരു ചലച്ചിത്രം നിർമ്മിക്കപ്പെട്ടിട്ടുണ്ട്.

      കടപ്പാട്: വിക്കിപ്പീഡിയ

    69. ഐതിഹ്യമാല

      കേരളത്തിൽ പ്രചാരത്തിലുണ്ടായിരുന്ന പല ഐതിഹ്യങ്ങൾ സമ്പാദിച്ചു ചേർത്ത് എട്ടു ഭാഗങ്ങളിലായി 25 വർഷങ്ങൾക്കിടയിലായി (1909 മുതൽ 1934 വരെ) കൊട്ടാരത്തിൽ ശങ്കുണ്ണി രചിച്ച ബൃഹദ്ഗ്രന്ഥമാണ് ഐതിഹ്യമാല. സാഹിത്യവിദ്യാർത്ഥികൾക്കും ചരിത്രവിദ്യാർത്ഥികൾക്കും ഗവേഷകർക്കും ഒന്നു പോലെ ഉപയോഗപ്രദമായ ഗ്രന്ഥമാണിത്. ഐതിഹ്യമാലയെക്കുറിച്ച് അതിന്റെ അവതാരികയിൽ മലയാളത്തിലെ കഥാസരിത്‌സാഗരം എന്നാണ് അമ്പലപ്പുഴ രാമവർമ്മ വിശേഷിപ്പിച്ചത്‌. അക്കാലത്തെ മലയാളത്തിൽ ചരിത്രവും പുരാണവും ചൊൽക്കേൾവിയും കെട്ടുപിണഞ്ഞു പ്രചരിച്ചിരുന്ന കഥകളെല്ലാം 126 ലേഖനങ്ങളിലായി തന്മയത്വത്തോടെ അവതരിപ്പിച്ചിരിക്കുകയാണ് ഈ ഗ്രന്ഥത്തിൽ. ചെറിയ കുട്ടികൾക്കുപോലും മനസ്സിൽ കൗതുകം വളർത്തുന്ന വിധത്തിലാണ് ഐതിഹ്യമാലയിലെ വർണ്ണനകൾ. എന്നിരുന്നാലും വെറും സങ്കല്പകഥകൾക്കപ്പുറം ഐതിഹ്യമാലയിൽ ചരിത്രം, വേണ്ടത്ര തെളിവുകളില്ലാതെയാണെങ്കിലും, ഇഴപിരിഞ്ഞു കിടക്കുന്നുണ്ട്. പൊതുവേ ചരിത്രരചനാശീലമില്ലായിരുന്ന കേരളീയസമൂഹത്തിൽ ഈ ഗ്രന്ഥം ഇപ്പോഴും ചരിത്രവിദ്യാർ‌ത്ഥികൾക്ക് തള്ളിക്കളയാനാവാത്ത ഒരു അവലംബ ഉപാധിയാണു്. എന്നാൽ ഇതിലെ കെട്ടുകഥകൾ പലതും ചരിത്രമോ ശാസ്ത്രമോ ആയി ബന്ധമില്ലാത്തതാണെങ്കിലും പലരും ഈ കഥകളെ തെറ്റായ അവലംബങ്ങൾ ആയി മറ്റിടങ്ങളിൽ ഉപയോഗിക്കാറുണ്ട്. പണ്ഡിതസമൂഹത്തിനിടയിലും ആഢ്യകുലത്തിന്റെ സൊറപറയൽ വേദികളിലും മാത്രം ഒതുങ്ങിനിന്നിരുന്ന ഐതിഹ്യസാഹിത്യത്തെ സാധാരണക്കാർക്കിടയിലേക്കു കൊണ്ടുവരാൻ ഐതിഹ്യമാല വഹിച്ച പങ്കു വളരെ വലുതാണ്. പിൽക്കാലത്ത് മലയാളത്തിൽ വേരുറപ്പിച്ചിട്ടുള്ള പല കഥാപാത്രങ്ങളും ലിഖിതമായി ആദ്യം പ്രത്യക്ഷപ്പെട്ടത് ഈ കൃതിയിലൂടെയാണ്. ഒരുപക്ഷേ ഐതിഹ്യമാല ഉണ്ടായിരുന്നില്ലെങ്കിൽ പറയിപെറ്റ പന്തിരുകുലവും ആ കുലത്തിലെ ‘പന്തിരു‘നായകന്മാരും കേരളത്തിൽ ഇത്രയും പ്രസിദ്ധമാകുമായിരുന്നില്ല. അതുപോലെത്തന്നെയാണ് ‘കടമറ്റത്തു കത്തനാർ‘, ‘കായംകുളം കൊച്ചുണ്ണി‘, ‘കുളപ്പുറത്തു ഭീമൻ’, എന്നീ വീരനായകന്മാരും ‘പാഴൂർ പടിപ്പുര’, ‘കല്ലൂർ മന’, ‘പാണ്ടൻപുറത്തെ ഉപ്പുമാങ്ങ’ തുടങ്ങിയ സ്ഥല,സാമഗ്രികളും പ്രാദേശികഭേദമന്യേ മലയാളികൾക്ക് പരിചിതമായി തീർന്നത്.

      കടപ്പാട്: വിക്കിപ്പീഡിയ

    70. ഐസ് -196°C

      ജി.ആർ. ഇന്ദുഗോപൻ എഴുതിയ മലയാളത്തിലെ സയൻസ് ഫിക്ഷൻ നോവലാണ് ഐസ്-196°C. ഒരേ മനുഷ്യൻ, ഒരേ ജീവിതകാലത്തു് രണ്ടു ജന്മങ്ങളിലായി കടന്നുപോകുന്ന അപൂർവ്വവും അദ്ഭുതകരവുമായൊരു പരസ്പരപ്രതികാരത്തിന്റെ കഥയാണിത്. കുട്ടിക്കാലത്ത് ഒരേ വീട്ടിൽ താമസിച്ച് ഒരേ ഭക്ഷണം കഴിച്ച് ഒരേ കലാലയത്തിൽ പഠിച്ച് ഒരേ സ്ഥാപനത്തിൽ ജോലി ചെയ്ത ബിന്ദുവും രശ്മിയും എന്ന് പേരായ രണ്ട് പേർ. ഇടക്കാലത്ത് അവർ തമ്മിൽ പിണങ്ങുന്നു. ആ പിണക്കത്തിന്റെ കാരണം അവരുടെ ഒരു കൂട്ടുകാരിയാണ്. അവിടെ നിന്ന് ഒരേ ജീവിതകാലത്തു് രണ്ടു ജന്മങ്ങളിലായി പ്രതികാരത്തിനു ദാഹിച്ചു കഴിയുന്ന, ശാസ്ത്രീയ പിൻബലത്തിൽ കാര്യങ്ങൾ മുന്നോട്ട് പോകുന്ന അത്ഭുങ്ങളാണ് കഥയുടെ ഇതിവൃത്തം. ഭാവി നമുക്കായി കരുതിവച്ചിരിക്കുന്ന ശാസ്ത്രസാങ്കേതികവിദ്യയുടെ അദ്ഭുതലോകമാണു് കഥാഗതിയെ മുന്നോട്ട് നയിക്കുന്നത്. 2003 മുതൽ 2050 വരെയുള്ള കാലഘട്ടം. മലയാളസാഹിത്യത്തിൽ ഐസ്-196°C ഒരു പരീക്ഷണം തന്നെയായിരുന്നു. മനുഷ്യനെയും മനസ്സിനെയും നമ്മെയുമൊക്കെ നിയന്ത്രിക്കാൻ പോകുന്ന ഭാവിയെക്കുറിച്ചുള്ള, നിഷേധിക്കാനാകാത്ത വരുംകാല ശാസ്ത്രസത്യത്തിന്റെ ശക്തിയെക്കുറിച്ചാണ് നോവൽ സംസാരിക്കുന്നത്.നാനോ നോവൽ എന്ന് ടൈറ്റിലിൽ പറയുന്നുണ്ടെങ്കിലും അത് വലിപ്പം കൊണ്ടല്ല മറിച്ച് നാനോടെക്നൊളജി ഉപയോഗിച്ചു കൊണ്ട് ഭാവിയിൽ നടക്കാൻ സാധ്യതയുള്ള വിഷയം പ്രതിപാദിക്കുന്നത് കൊണ്ടാണ്. നോവലിനെ കുറിച്ചുള്ള പഠനം നിർവ്വഹിച്ചിരിക്കുന്നത് ഡോ. കെ. ബാബു ജോസഫ് ആണ്.

      കടപ്പാട്: വിക്കിപ്പീഡിയ

    71. ഒരച്ഛന്റെ ഓർമ്മക്കുറിപ്പുകൾ

      കേരള സാഹിത്യ അക്കാദമിയുടെ ജീവചരിത്ര - ആത്മകഥാവിഭാഗത്തിലെ കൃതികൾക്കുള്ള 2004-ലെ പുരസ്ക്കാരം ലഭിച്ച കൃതിയാണ് ഈച്ചരവാര്യരുടെ ഒരച്ഛന്റെ ഓർമ്മക്കുറിപ്പുകൾ എന്ന ഗ്രന്ഥം. അടിയന്തരാവസ്ഥക്കാലത്ത് കൊല്ലപ്പെട്ട തന്റെ മകന്റെ മരണത്തിന് മുപ്പതോളം വർഷങ്ങൾക്ക് ശേഷം ഈച്ചരവാര്യർ എഴുതിയതാണ് ഒരച്ഛന്റെ ഓർമ്മക്കുറിപ്പുകൾ. അടിയന്തരാവസ്ഥക്കാലത്ത്, കോഴിക്കോട് റീജിയണൽ എഞ്ചിനീയറിംഗ് കോളേജിലെ ഒരു ചടങ്ങിൽ സന്നിഹിതനായിരുന്ന മന്ത്രി കെ. കരുണാകരനെ അവഹേളിക്കുന്ന ഒരു ഗാനമവതരിപ്പിച്ച പി. രാജൻ എന്ന വിദ്യാർത്ഥിയെ നക്സലൈറ്റ് ബന്ധം ആരോപിച്ച് പോലീസ് അറസ്റ്റു ചെയ്തു. തുടർന്ന് കക്കയം പോലീസ് ക്യാമ്പിലുണ്ടായ ലോക്കപ്പ് മർദ്ദനത്തിൽ രാജൻ മരണമടയുകയും, കൊലപാതകത്തിന്റെ തെളിവുകൾ ഇല്ലാതാക്കാനായി അദ്ദേഹത്തിന്റെ മൃതദേഹം നശിപ്പിക്കപ്പെടുകയും ചെയ്തു. കേരള രാഷ്ട്രീയ ചരിത്രത്തിൽ കോളിളക്കമായിത്തീർന്ന ഈ സംഭവം രാജൻ കേസ്‌ എന്നറിയപ്പെടുന്നു. കൊല്ലപ്പെട്ട രാജന്റെ പിതാവായ ഈച്ചര വാര്യർ സത്യം പുറത്ത് കൊണ്ടു വരാൻ ഏറെ ശ്രമിച്ചെങ്കിലും, രാജന്റെ മൃതദേഹത്തിന് എന്തു സംഭവിച്ചു എന്നതിനെ പറ്റി ഇന്നും അവ്യക്തത തുടരുകയാണ്.

      കടപ്പാട്: വിക്കിപ്പീഡിയ

    72. ഒരിടത്ത് ഒരിടത്ത് ഒരു കുഞ്ഞുണ്ണി

      പ്രശസ്ത മലയാളകവി കുഞ്ഞുണ്ണിമാഷിനെ കുട്ടികൾക്ക് പരിചയപ്പെടുത്തുന്ന ബാലസാഹിത്യകൃതിയാണ് ഒരിടത്ത് ഒരിടത്ത് ഒരു കുഞ്ഞുണ്ണി. സിപ്പി പള്ളിപ്പുറം രചിച്ച ഈ കൃതിയിൽ ഒരിടത്ത് ഒരിടത്ത് മുതൽ മരണമില്ലാത്ത കുഞ്ഞുണ്ണി വരെയുള്ള ഇരുപത്തിയാറ് അദ്ധ്യായങ്ങളിലായി കുഞ്ഞുണ്ണി മാഷിന്റെ ജീവിതവും സംഭാവനകളും പ്രതിപാദിക്കുന്നു. 2010-ലെ ഏറ്റവും നല്ല ബാലസാഹിത്യകൃതിക്കുള്ള കേന്ദ്രസാഹിത്യ അക്കാദമിയുടെ പുരസ്ക്കാരം ഈ കൃതിക്ക് ലഭിച്ചു

      കടപ്പാട്: വിക്കിപ്പീഡിയ

    73. ഒരു ആഫ്രിക്കൻ യാത്ര

      സക്കറിയ രചിച്ച ഗ്രന്ഥമാണ് ഒരു ആഫ്രിക്കൻ യാത്ര. മികച്ച യാത്രാവിവരണത്തിനുള്ള 2006-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത് ഈ പുസ്തകത്തിനാണ് ആഫ്രിക്കയുടെ തെക്കേ മുനമ്പായ കേപ്‌ ഓഫ്‌ ഗുഡ്‌ഹോപിൽനിന്ന്‌ വടക്കൻ ഈജിപ്‌തിലെ സീനായ്‌ പ്രവിശ്യ വരെയുള്ള യാത്രയുടെ വിവരണമാണ് പുസ്തകത്തിന്റെ ഉള്ളടക്കം.

      കടപ്പാട്: വിക്കിപ്പീഡിയ

    74. ഒരു കുടയും കുഞ്ഞുപെങ്ങളും

      മുട്ടത്തുവർക്കി കുട്ടികൾക്കുവേണ്ടി എഴുതിയ മലയാളം നോവലാണ് ഒരു കുടയും കുഞ്ഞുപെങ്ങളും. 1961-ലാണ് ഈ നോവൽ ആദ്യം പ്രസിദ്ധീകരിച്ചത്. മാതാപിതാക്കളില്ലാതെ , അമ്മയുടെ സഹോദരിയോടൊപ്പം അനാഥരായി വളർന്ന ബേബി, ലില്ലി എന്നീ കുട്ടികളുടെ കഥ. ബാലസാഹിത്യ രചനയിൽ മുട്ടത്തുവർക്കിയുടെ മാസ്റ്റർപീസ് ആയിരുന്ന ഒരു കുടയും കുഞ്ഞുപെങ്ങളും സ്‌കൂളുകളിൽ ഉപപാഠപുസ്തകമായി പഠിപ്പിക്കപ്പെട്ടു. വിവിധ ഇന്ത്യൻഭാഷകളിലേക്കും റഷ്യൻഭാഷയിലേക്കും വിവർത്തനം ചെയ്യപ്പെട്ട ഈ കൃതി, മലയാളത്തിലെ പ്രധാന ബാലസാഹിത്യകൃതികളിലൊന്നാണ്. മഴയുള്ള ഒരു ദിവസം സ്കൂളിൽ പോവുകയായിരുന്ന ലില്ലിയെ കുടയിൽ കയറ്റാതിരുന്ന പണക്കാരിയായ സഹപാഠി ഗ്രേസിയുടെ നെറ്റി സഹോദരനായ ബേബി എറിഞ്ഞു പൊട്ടിച്ചു. പോലീസിനെ പേടിച്ച ബേബി, മടങ്ങി വരുമ്പോൾ സഹോദരിക്ക് ചില്ലുകൈപ്പിടിയിൽ കുരുവിയുടെ രൂപമുള്ള കുടയുമായി വരാമെന്ന ഉറപ്പു കൊടുത്തശേഷം വീടുവിട്ടിറങ്ങി. പേരമ്മ, മാമ്മിത്തള്ളയുടെ മർദ്ദനം അസഹ്യമായതിനെ തുടർന്ന് പിന്നീടു വീടുവിട്ടുപോയ ലില്ലി ഒരു ഡോക്ടറുടെ വീട്ടിലെത്തി അദ്ദേഹത്തിന്റെ രണ്ടു മക്കൾക്കൊപ്പം വളരുന്നു. നഗരത്തിലെത്തിയ ബേബിയാകട്ടെ, സൗദാമിനി എന്ന സംഗീതാദ്ധ്യാപികയുടെ വീട്ടിൽ എത്തിപ്പെട്ട് വളരുന്നു. ലില്ലിയുടെ സഹോദരനെക്കുറിച്ചറിഞ്ഞ ഡോക്ടർ അവനെ കണ്ടുപിടിക്കാൻ നടത്തിയ ശ്രമങ്ങൾ വിജയിച്ചില്ല. ഡോക്ടറുടെ മക്കളുടെ സംഗീതാദ്ധ്യാപിക ആയിരുന്നു സൗദാമിനി. അവരിൽ നിന്ന് ബേബിയെക്കുറിച്ചറിഞ്ഞ ഡോക്ടർ അവനെ തന്റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്നു. അവിടെ വളർന്ന അവൻ പഠിച്ചു ഡോക്ടറാകുന്നു. ഡോക്ടറുടെ മകൾ മോളിയെ അയാൾ വിവാഹവും കഴിച്ചു. ലില്ലിയെ ഡോക്ടറുടെ മകൻ ജോയിയും വിവാഹം ചെയ്തു. ഡോക്ടർ ബേബിയുടെ ശസ്ത്രക്രിയ ഒരു യുവതിയെ രോഗമുക്തയാക്കി. നന്ദിപ്രകടിപ്പിക്കാനെത്തിയ യുവതിയും ഭർത്താവും നൽകിയ പണം ബേബി വാങ്ങിയില്ല. പകരം ഒരു കുട സമ്മാനമായി ചോദിക്കുകയാണ് അയാൾ ചെയ്തത്. അവർ കുടയുമായി എത്തിയപ്പോൾ അത് ഏറ്റുവാങ്ങാൻ ലില്ലിയും എത്തിയിരുന്നു. സമ്മാനം കൈമാറിയപ്പോൾ, ആ യുവതി ഗ്രേസിയാണെന്നു ബേബി ലില്ലിയെ അറിയിച്ചു. അങ്ങനെ എല്ലാവരുടേയും സന്തോഷത്തിൽ കഥ അവസാനിക്കുന്നു.

      കടപ്പാട്: വിക്കിപ്പീഡിയ

    75. ഒരു തെരുവിന്റെ കഥ

      പ്രശസ്ത സാഹിത്യകാരൻ എസ്. കെ. പൊറ്റക്കാടിന്, 1962-ലെ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്ത നോവലാണ് ഒരു തെരുവിന്റെ കഥ. ഒരു തെരുവിനെ ആസ്പദമാക്കി എഴുതിയ നോവലിൽ, ഈ തെരുവിൽ തന്നെ ജീവിക്കുന്ന ജനവിഭാങ്ങളാണ് കഥാപാത്രങ്ങളായി വരുന്നത്. ഇവരുടെ സന്തോഷവും ദുഃഖവും നിറഞ്ഞ ജീവിതമാണ് ലേഖകൻ ഈ നോവലിലൂടെ വരച്ച് കാണിക്കുന്നത്. 1960-ൽ ആദ്യമായി പ്രസിദ്ധീകരികൃതമായ ഈ കൃതി ഡി. സി. ബുക്ക്സ് 1996 മുതൽ പ്രസിദ്ധീകരിക്കുന്നുണ്ട്. 48 ഭാഗങ്ങളായി വേർതിരിച്ചിരിക്കുന്ന ഈ നോവൽ 290 പേജുകളിലായാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. പ്രശസ്ത സാഹിത്യകാരൻ എസ്. കെ. പൊറ്റക്കാടിന്, 1962-ലെ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിക്കൊടുത്ത നോവലാണ് ഒരു തെരുവിന്റെ കഥ. ഒരു തെരുവിനെ ആസ്പദമാക്കി എഴുതിയ നോവലിൽ, ഈ തെരുവിൽ തന്നെ ജീവിക്കുന്ന ജനവിഭാങ്ങളാണ് കഥാപാത്രങ്ങളായി വരുന്നത്. ഇവരുടെ സന്തോഷവും ദുഃഖവും നിറഞ്ഞ ജീവിതമാണ് ലേഖകൻ ഈ നോവലിലൂടെ വരച്ച് കാണിക്കുന്നത്. 1960-ൽ ആദ്യമായി പ്രസിദ്ധീകരികൃതമായ ഈ കൃതി ഡി. സി. ബുക്ക്സ് 1996 മുതൽ പ്രസിദ്ധീകരിക്കുന്നുണ്ട്. 48 ഭാഗങ്ങളായി വേർതിരിച്ചിരിക്കുന്ന ഈ നോവൽ 290 പേജുകളിലായാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.

      കടപ്പാട്: വിക്കിപ്പീഡിയ

    76. ഒരു ദേശത്തിന്റെ കഥ

      എസ്.കെ. പൊറ്റക്കാടിന്റെ പ്രശസ്തമായ നോവലാണ്‌ ഒരു ദേശത്തിന്റെ കഥ. ഈ കൃതിയ്കാണ് 1980-ൽ ജ്ഞാനപീഠം പുരസ്കാരം ലഭിച്ചത്. ഈ കൃതി തന്നെ 1972-ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരത്തിനും അർഹമായി. ശ്രീധരൻ എന്ന യുവാവ് താൻ ജനിച്ചു വളർന്ന അതിരാണിപ്പാടം ഗ്രാമം സന്ദർശിക്കാനായി എത്തുന്നതും, അവിടെവച്ച്, അയാൾ തന്റെ ബാല്യകാലത്ത് അവിടെ നടന്ന സംഭവങ്ങൾ ഓർക്കുന്നതുമാണ് പ്രമേയം. അതീവ ഹൃദ്യമായ രചനാരീതിയും അവതരണഭംഗിയുമുള്ള ഈ നോവൽ, എഴുത്തുകാരന്റെ ആത്മകഥാംശങ്ങൾ ഉൾപ്പെടുന്നുവെന്ന് കരുതപ്പെടുന്നു.ഒരു ദേശത്തിന്റെ കഥയുടെ ഇംഗ്ലീഷ് വിവർത്തനം Tales of Athiranippadam എന്ന പേരിൽ ഓറിയന്റ് ബ്ലാക്ക് സ്വാൻ പുറത്തിറക്കിയിട്ടുണ്ട്. ശ്രീദേവി.കെ.നായർ രാധിക.പി.മേനോൻ എന്നിവരാണ് വിവർത്തനം നടത്തിയിരിക്കുന്നത്

      കടപ്പാട്: വിക്കിപ്പീഡിയ

    77. ഒരു പുളിമരത്തിൻ കതൈ

      സുന്ദര രാമസ്വാമിയുടെ ഒരു പുളിമരത്തിൻ കതൈ (ஒரு புளியமரத்தின் கதை) എന്ന പുസ്തകത്തിന്റെ ആറ്റൂർ രവിവർമ്മ നടത്തിയ മലയാള തർജ്ജമയാണ് ഒരു പുളിമരത്തിന്റെ കഥ. വിവർത്തനസാഹിത്യത്തിനുള്ള 1997-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത് ഈ പുസ്തകത്തിനായിരുന്നു സു.രാ. എന്ന പേരിൽ അറിയപ്പെടുന്ന സുന്ദര രാമസ്വാമി ആദ്യമായി എഴുതിയ നോവലായിരുന്നു ഒരു പുളിമരത്തിൻ കതൈ. 1966-ലാണ് ഇത് പ്രസിദ്ധീകൃതമായത്. രാജവാഴ്‌ചയിൽനിന്നു ജനാധിപത്യത്തിലേക്കു നീങ്ങുന്ന ചെറിയ നഗരത്തിൽ നടക്കുന്ന സംഭവങ്ങളാണ്‌ ഈ നോവലിന്റെ പ്രതിപാദ്യവിഷയം.

      കടപ്പാട്: വിക്കിപ്പീഡിയ

    78. ഒരു ഭഗവദ്ഗീതയും കുറെ മുലകളും

      വൈക്കം മുഹമ്മദ് ബഷീറിൻെറ പ്രശസ്തമായ കൃതിയാണിത്. 1967 മെയ് ലാണ് ഈ കൃതി ആദ്യമായി പ്രസിദ്ധീകരിച്ചത്. 12 കഥകളടങ്ങുന്ന ഒരു കഥാ സമാഹാരമാണിത്. എ.കെ.ടി.കെ.എം, വാസുദേവൻ നമ്പൂതിരിപ്പാട്,ചങ്ങമ്പുഴ കൃഷ്ണപിള്ള,ജോസഫ് മുണ്ടശ്ശേരി , വൈക്കം മുഹമ്മദ് ബഷീർ എന്നിവരാണ് ഈ കഥയിലെ മുഖ്യ കഥാപാത്രങ്ങൾ. നമ്മുടെ സമൂഹത്തിൽ നിലനില്ക്കുന്ന ജാതി മത ചിന്തയെ പരിഹസിച്ച് ബഷീർ,തന്നെത്തന്നെ കേന്ദ്ര കഥാപാത്രമാക്കി രചിച്ച കഥയാണിത്. മംഗളോദയം പ്രസിദ്ധീകരിച്ച ശ്രീമദ് ഭഗവദ്ഗീതയെന്ന പുസ്തകം, ഒരു ഇസ്ലാം മതവിശ്വാസി ആയതിൻെറ പേരില് ലഭിക്കാതിരിക്കുകയും അതിനെ നിശിതമായി ചോദ്യം ചെയ്യുന്നതുമാണ് കഥാതന്തു.

      കടപ്പാട്: വിക്കിപ്പീഡിയ

    79. ഒരു വിലാപം

      വി.സി. ബാലകൃഷ്ണപ്പണിക്കർ എഴുതിയ മലയാളത്തിലെ പ്രശസ്തമായ വിലാപകാവ്യം. വിഷൂചികാരോഗം പിടിപെട്ടു മരണമടഞ്ഞ പ്രിയയുടെ വിയോഗത്തിൽ വിലപിക്കുന്ന പുരുഷനാണ് വി.സി.ബാലകൃഷ്ണപ്പണിക്കരുടെ കൃതിയിലെ കഥാപാത്രം. സ്രഗ്ധരാ വൃത്തത്തിലെഴുതിയിരിക്കുന്ന ഈ കാവ്യത്തിലെ 27 ശ്ലോകങ്ങളിൽ കവിയുടെ ആത്മനിഷ്ഠയിൽ നിന്ന് ഉടലെടുക്കുന്ന ലൗകികതയും തത്വചിന്തയും വ്യക്തമാണ്. മലയാളത്തിലെ ആദ്യകാല റൊമാൻറിക് പ്രസ്ഥാനത്തിൽ ഈ കൃതിക്ക് പ്രമുഖമായ സ്ഥാനമുണ്ട് . 1908ൽ പടർന്നുപിടിച്ച വിഷൂചികാരോഗത്തിൽ അദ്ദേഹത്തിന്റെ അമ്മയും രണ്ട് അമ്മാവന്മാരും ഒരനുജനും മരണപ്പെട്ടിരുന്നു. അമ്മയുടെ മൃതദേഹത്തിനടുത്ത് നിസ്സഹായനായും ചിലപ്പോൾ നിസ്സംഗനായും ഇരിക്കുന്ന അച്ഛന്റെ രൂപം കവിഹൃദയത്തെ ആഴത്തിൽ സ്വാധീനിച്ചതാണ് ഒരു വിലാപം എന്ന കാവ്യമായി മാറിയത്.

      കടപ്പാട്: വിക്കിപ്പീഡിയ

    80. ഒരു വൈദികന്റെ ഹൃദയമിതാ

      കേരളത്തിൽ, കത്തോലിക്കാ സന്യാസസമൂഹമായ വിൻസെൻഷ്യൻ സഭയിൽ പുരോഹിതനായിരുന്ന കെ.പി.ഷിബു, വൈദികർക്കിടയിലെ മൂല്യച്യുതിയെ സംബന്ധിച്ച ആരോപണങ്ങൾ ഉൾക്കൊള്ളിച്ച് എഴുതിയ ആത്മകഥാപരമായ ഗ്രന്ഥമാണ്‌ ഒരു വൈദികന്റെ ഹൃദയമിതാ. 13 വർഷം വൈദികാർത്ഥിയായും 11 വർഷം വൈദികനായും വിൻസെൻഷ്യൻ സഭയിൽ കഴിഞ്ഞ ഗ്രന്ഥകാരൻ 2010 മാർച്ച് മാസത്തിലാണ്‌ സഭ വിട്ടുപോയത്. പുരോഹിതർക്കും സന്യസ്ഥർക്കുമിടയിൽ ലൈംഗിക അരാജകത്വവും, ആഡംബരജീവിതവും, ധനാസക്തിയും, അധികാരാസക്തിയും കൊടികുത്തിവാഴുകയാണെന്നാണ്‌ ഈ ഗ്രന്ഥത്തിലെ മുഖ്യ ആരോപണം. സ്വവർഗ്ഗരതിയും നീലച്ചിത്രങ്ങളും സന്യാസഭവനങ്ങളുടെ ഭാഗമായി മാറിയെന്നും വൈദികരുടെ കുമ്പസാരത്തിൽ കിട്ടിയ വെളിപ്പെടുത്തലുകളിൽ നിന്ന് അവരിൽ 60 ശതമാനം പേരും വിധവകളോ, കന്യാസ്ത്രികളോ, സമാജവനിതകളോ, സാധാരണ സ്ത്രീവിശ്വാസികളോ പങ്കാളികളായ രതിസംഗമങ്ങളിലൂടെ കടന്നുപോയിട്ടുള്ളവാരാണെന്ന് അനുമാനിക്കാമെന്നും ഗ്രന്ഥകാരൻ പറയുന്നു. 160 പുറങ്ങളുള്ള ഈ കൃതി ആദ്യപതിപ്പിൽ നൂറു പ്രതികൾ മാത്രമാണിറങ്ങിയത്. ഗ്രന്ഥകാരൻ തന്നെയാണ്‌ പ്രസാധകൻ. കേരള സാഹിത്യ അക്കാദമി സെക്രട്ടറി പുരുഷൻ കടലുണ്ടി ആദ്യപതിപ്പിന്റെ പ്രകാശനകർമ്മം നിർ‌വഹിച്ച ഈ കൃതിയ്ക്ക് അവതാരിക എഴുതിയിരിക്കുന്നത് വേലായുധൻ ഇളയിടത്ത് ആണ്‌. മുൻ‌കന്യാസ്ത്രിയായ ജെസ്മിയുടെ ആമേൻ: ഒരു കന്യാസ്ത്രിയുടെ ആത്മകഥ എന്ന വിവാദപരമായ ഗ്രന്ഥത്തിന്റെ പ്രസിദ്ധീകരണത്തിന്‌ ഒരു വർഷത്തിനകം ഇറങ്ങുന്ന ഈ കൃതിയിൽ, കത്തോലിക്കാസഭയിലെ രഹസ്യകൂദാശയായ കുമ്പസാരത്തിൽ ഗ്രന്ഥകാരന്‌ കിട്ടിയതായി പറയപ്പെടുന്ന വിവരങ്ങളെ ആശ്രയിച്ചുള്ള വെളിപ്പെടുത്തലുകളെക്കുറിച്ച് പ്രതികരിച്ച സിറോ മലബാർ സഭയുടെ വക്താവ് ഫാദർ പോൾ തെലേക്കാട്ട്, വിശ്വാസികളുടെ വിശ്വാസത്തെ ഒറ്റിക്കൊടുക്കാൻ തയ്യാറായ ഗ്രന്ഥകാരനെപ്പോലുള്ളവരും ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന പ്രസ്ഥാനമാണ്‌ സഭ എന്ന് ഓർമ്മിപ്പിച്ചു.

      കടപ്പാട്: വിക്കിപ്പീഡിയ

    81. ഒരു സങ്കീർത്തനം പോലെ

      പെരുമ്പടവം ശ്രീധരന്റെ ഒരു നോവലാണ് ഒരു സങ്കീർത്തനം പോലെ. വിശ്വപ്രശസ്ത റഷ്യൻ സാഹിത്യകാരനായിരുന്ന ഫിയോദർ ദസ്തയേവ്‌സ്കിയുടെ ജീവിതത്തിലെ ഒരു ഘട്ടമാണ് പെരുമ്പടവം ഈ നോവലിൽ അവതരിപ്പിച്ചിരിക്കുന്നത്. 1996-ലെ വയലാർ പുരസ്കാരം ഉൾപ്പെടെ 8 പുരസ്കാരങ്ങൾ ഈ കൃതി നേടിയിട്ടുണ്ട്. 1992-ലെ ദീപിക വാർഷിക പതിപ്പിൽ ആദ്യമായി അച്ചടിച്ചു വന്ന ഈ നോവൽ 1993 സെപ്റ്റംബറിൽ പുസ്തക രൂപത്തിലിറങ്ങി. പന്ത്രണ്ട് വർഷത്തിനുള്ളിൽ ഒരു ലക്ഷത്തിലേറെ കോപ്പികൾ വിറ്റഴിഞ്ഞ ഈ നോവൽ ചുരുങ്ങിയ കാലം കൊണ്ട് കൂടുതൽ കോപ്പികൾ വിറ്റഴിഞ്ഞ മലയാള കൃതിയാണ്. ഒ.വി. വിജയന്റെ ഖസാക്കിന്റെ ഇതിഹാസത്തെയും ചങ്ങമ്പുഴയുടെ രമണനെയും മറി കടന്നു നേടിയ ഈ ബഹുമതി മലയാള പുസ്തകപ്രസാധന രംഗത്തെയും മലയാള സാഹിത്യത്തിലെയും ഒരു നാഴികക്കല്ലാണ്. ഇതു വരെ ഈ നോവലിന് 100 പതിപ്പുകൾ ഇറങ്ങിയിട്ടുണ്ട്. ചൂതാട്ടക്കാരൻ എന്ന നോവലിന്റെ രചനയിൽ ഏർപ്പെട്ടിരുന്ന ദസ്തയേവ്‌സ്കിയുടെ അരികിൽ അന്ന എന്ന യുവതിയെത്തുന്നതും തന്നെക്കാൾ വളരെ ചെറുപ്പമായ അന്നയോടു ദസ്തയേവ്‌സ്കിക്കു തീവ്രപ്രണയം തോന്നുന്നതും ഒടുവിൽ ഇരുവരും ജീവിത പങ്കാളികളാകുന്നതും അതിനിടയിലുള്ള അന്തർമുഖനായ ദസ്തയേവ്‌സ്കിയുടെ ആത്മസംഘർഷങ്ങളും ആശങ്കകളുമാണ് ഈ നോവലിന്റെ ഇതിവൃത്തം. അഴിഞ്ഞാട്ടക്കാരനും അരാജകവാദിയുമായി പല എഴുത്തുകാരും വിശേഷിപ്പിച്ചിട്ടുള്ള ദസ്തയേവ്‌സ്കിയെ ഹൃദയത്തിനുമേൽ ദൈവത്തിന്റെ കൈയൊപ്പുള്ള ആൾ ആയിട്ടാണ് പെരുമ്പടവം ഈ നോവലിലൂടെ അവതരിപ്പിക്കുന്നത്. അന്ന ദസ്തയേവ്‌സ്കായയുടെ തന്നെ ഓർമ്മക്കുറിപ്പുകൾ ഈ നോവലിന്റെ രചനയിൽ ഏറെ സഹായകമായി എന്നു പെരുമ്പടവം ഈ നോവലിന്റെ ആമുഖത്തിൽ സൂചിപ്പിച്ചിരിക്കുന്നു. ബൈബിളിലെ ചില സങ്കീർത്തനങ്ങളിൽ ഉള്ളതു പോലെയുള്ള കുറ്റബോധത്തിന്റെയും അനുതാപത്തിന്റെയും ഒരു സ്വരം ദസ്തയേവ്‌സ്കിയുടെ മിക്ക കൃതികളിലും കാണപ്പെടുന്നതു കൊണ്ടാണ് അദ്ദേഹത്തെ മുഖ്യകഥാപാത്രമാക്കിയ തന്റെ നോവലിനു ഒരു സങ്കീർത്തനം പോലെ എന്ന പേര് പെരുമ്പടവം നൽകിയത്. ശില്പഘടനയിലും വൈകാരികതയിലും മികച്ചു നിൽക്കുന്ന ഈ കൃതിയെ മലയാള നോവലിലെ ഒരു ഏകാന്തവിസ്മയം എന്നാണ് മലയാറ്റൂർ രാമകൃഷ്ണൻ വിശേഷിപ്പിച്ചിരിക്കുന്നത്.

      കടപ്പാട്: വിക്കിപ്പീഡിയ

    82. ഒസ്സാത്തി

      എഴുത്തുകാരി ബീന എഴുതിയ ഒരു നോവലാണ് ഒസ്സാത്തി. കേരള മുസ്‌ലിം സമൂഹത്തിൽ നിലനിൽക്കുന്ന ഉച്ചനീചത്വങ്ങളെ വിഷയമാക്കിയാണ് ലേഖനം മുന്നോട്ട് പോകുന്നത്. ഡി.സി ബുക്സ് ആണ് നോവൽ പുറത്തിറക്കിയിരിക്കുന്നത്. 104 പേജുകളുള്ള പുസ്തകം മെയ് 2017 നാണ് ഒന്നാമത്തെ പതിപ്പ് ഇറങ്ങിയത്. വി.കെ. ശ്രീരാമനാണ് നോവലിന് അവതാരിക എഴുതിയിരിക്കുന്നത്. ആശയപരമായ സമത്വത്തെ കവച്ചുവെക്കുന്ന സാമൂഹിക ഉച്ചനീചത്വത്തെ നോവൽ തുറന്നുകാട്ടുന്നുണ്ട്. ഒരു വലിയ തറവാട്ടിലെ മരുമകളായി സൽമ എന്ന പെൺകുട്ടി (സൽമ നാട്ടിലെ ക്ഷുരകന്റെ മകളാണ്) കടന്നുവരുന്നതും, അവരനുഭവിക്കുന്ന അവഗണനയും പ്രയാസങ്ങളുമാണ് നോവലിന്റെ വിഷയം. ഗൾഫ് പ്രവാസവും ഇതിന്റെ പരിസരത്തായി ചർച്ച ചെയ്യപ്പെടുന്നുണ്ട്.

      കടപ്പാട്: വിക്കിപ്പീഡിയ

    83. ഒറോത

      ഒറോതയിലൂടെയാണ്‌ ചെമ്പേരിയുടെ ഉയർച്ചയുടെ കഥ തുടങ്ങുന്നത്‌. കണ്ണൂർ ജില്ലയിലെ കിഴക്കൻ മലയോരത്തുള്ള ചെമ്പേരിയെന്ന കുടിയേറ്റഗ്രാമത്തിന്റെ തുടിപ്പുകളാണ് കാക്കനാടന്റെ ഒറോത എന്ന നോവൽ. മധ്യതിരുവിതാംകൂറിൽ നിന്ന്‌ മലബാർ പ്രദേശത്തേക്കുണ്ടായ കുടിയേറ്റക്കാരുടെ കഥകൂടിയാണിത്. കൊല്ലവർഷം 1099-ൽ തിരുവിതാംകൂറിൽ ഉണ്ടായ വെള്ളപ്പൊക്കവും പിന്നീട് മീനച്ചിലാറിന്റെ കരയിൽനിന്ന് കുറച്ച് കുടുംബങ്ങൾ മലബാറിലേക്ക് കുടിയേറുന്നതിന്റെയും കഥയാണ് ഒറോതയിൽ പറയുന്നത്. സ്നേഹവും ത്യാഗവും കരുത്തും കാട്ടുന്ന ഒറോത ഒരു അസാധാരണ കഥാപാത്രമായി തിളങ്ങി നിൽക്കുന്നു. വെള്ളം ഈ നോവലിലെ ഒരു പ്രധാന വിഷയമാണ്. തൊണ്ണൂറ്റൊമ്പതിലെ വെള്ളപ്പൊക്കത്തിൽനിന്നാണ് റൗഡി പാപ്പനെന്നറിയപ്പെട്ട വെട്ടുകാട് പാപ്പന് ഒറോതയെ കിട്ടിയത്. പാപ്പൻ ഒരു വള്ളമൂന്നുകാരനാണ്; വെള്ളത്തിൽ തൊഴിലെടുക്കുന്നവർ . മീനച്ചിലാറിന്റെ പുത്രിയായ ഒറോതയെ പാപ്പൻ നിധിപോലെ കാത്തു. ഒറ്റാംതടിയായി ജീവിച്ച അയാളിലെ ജലാംശം തന്നെയായിരുന്നു ഒറോത. അധ്വാനമാണ് ഒറോത നിർദ്ദേശിക്കുന്ന ജീവിത വേദാന്തം. പാപ്പനും ഒറോതയുമാണ് ആ ജീവിതവേദാന്തം പൂർണ്ണമായി പ്രായോഗികമാക്കുന്ന രണ്ടു കഥാപാത്രങ്ങൾ . ജാനമ്മ, കുഞ്ഞുവർക്കി, മുത്തുകൃഷ്ണൻ , ഔതക്കുട്ടി, ചേച്ചമ്മ, ഇട്ടിയവിശ, അന്നക്കുട്ടി തുടങ്ങിയ കഥാപാത്രങ്ങളെല്ലാം ഒറോതയ്ക്കും പാപ്പനും മിഴിവുകൂട്ടുന്നവരാണ്. നോവലിന്റെ ആമുഖമായി കാക്കനാടൻ ഇങ്ങനെ പറഞ്ഞിട്ടുണ്ട്: ഒരു ബൃഹദ് രചനയെക്കുറിച്ച് ആലോചിച്ചിരിക്കുന്നതിനിടയിൽ അതിൽനിന്ന് കഥാപാത്രത്തെമാത്രം ചികഞ്ഞെടുത്ത് ആ കഥാപാത്രത്തിന്റെ ഒരു രേഖാചിത്രം വരയ്ക്കണമെന്ന് പെട്ടെന്ന് ഒരിക്കൽ തോന്നി. ആ തോന്നലിന്റെ ഫലമാണ് എന്റെ ഒറോത. ഒരു മികച്ച മനുഷ്യ മാതൃക എന്ന നിലയ്ക്കാണ് കാക്കനാടൻ ഒറോതയെ സൃഷ്ടിച്ചത്.

      കടപ്പാട്: വിക്കിപ്പീഡിയ

    84. ഓർമ്മയുടെ അറകൾ

      വൈക്കം മുഹമ്മദ് ബഷീറിന്റെ ഓർമ്മക്കുറിപ്പുകളുടെ സമാഹാരമാണ് ഓർമ്മയുടെ അറകൾ. ചന്ദ്രിക ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചുവന്ന കുറിപ്പുകൾ 1973-ൽ നാഷണൽ ബുക്സ്റ്റാൾ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചു. ബി.എം. ഗഫൂർ, പി.കെ. മുഹമ്മദ്, ഐ.വി. ശശി, പുനലൂർ രാജൻ, ശ്രീധരൻ, എം.എ. ഹകീം, കെ.കെ. ആമു തുടങ്ങിയവരുമായുള്ള സംഭാഷണത്തിന്റെ പശ്ചാത്തലത്തിലാണ്, അപൂർണ്ണമായ ഈ ആത്മകഥ തുടരുന്നത് .

      കടപ്പാട്: വിക്കിപ്പീഡിയ

    85. ഔട്ട്‌ലൈൻസ് ഓഫ് എ ഗ്രാമർ ഓഫ് ദ മലയാളിം ലാംഗ്വേജ്

      ബ്രിട്ടീഷുകാരനായ എഫ്. സ്പ്രിംഗ് തയ്യാറാക്കിയ മലയാള വ്യാകരണ ഗ്രന്ഥമാണ് ഔട്ട്‌ലൈൻസ് ഓഫ് എ ഗ്രാമർ ഓഫ് ദ മലയാളിം ലാംഗ്വേജ് - Outlines of a Grammar of the Malayalim Language 1839-ലാണ് ഈ പുസ്തകം സ്പ്രിങ് പ്രസിദ്ധീകരിച്ചത്. ഈസ്റ്റിന്ത്യാ കമ്പനിയിൽ ജോലി ചെയ്തിരുന്ന യൂറോപ്യൻ ഉദ്യോഗസ്ഥർക്കു മലയാളഭാഷാ സഹായിയായിട്ടാണ് ഈ ഗ്രന്ഥം രചിച്ചതെന്നു ചരിത്രരേഖകളിൽ പറയുന്നു. ഇംഗ്ലീഷിലാണ് പുസ്തകത്തിന്റെ ഉള്ളടക്കം. മലബാറിന്റെ ആസ്ഥാനമായിരുന്ന തലച്ചേരിത്തുക്കിടി എന്ന തലശേരിയിൽ കോളനി വാഴ്ച കാലഘട്ടത്തിൽ നാട്ടുരാജാക്കന്മാർ, പ്രമാണിമാർ, കമ്പനികാര്യക്കാരായ ഉദ്യോഗസ്ഥർ എന്നിവർ അയയ്ക്കുന്ന ഹർജികൾക്കു ഇംഗ്ളീഷ് കമ്പനി അധികാരികൾ നൽകുന്ന മറുപടികൾ മലയാളത്തിലാക്കി കൊടുത്തിരുന്ന ഉദ്യോഗസ്ഥനായിരുന്നു എഫ്. സ്പ്രിംഗ് എന്നു കരുതപ്പെടുന്നു.

      കടപ്പാട്: വിക്കിപ്പീഡിയ

    86. കണ്ണശ്ശരാമായണം

      പതിനഞ്ചാം ശതകത്തിൽ ജീവിച്ചിരുന്ന നിരണം കവികളിൽ രാമപ്പണിക്കരുടെ രചനകളിൽ ശ്രദ്ധേയമായ ഒന്നാണ് കണ്ണശ്ശരാമായണം. പാട്ടുപ്രസ്ഥാനത്തിൽ രാമചരിതത്തിനു ശേഷമുണ്ടായ കൃതികളിൽ പ്രധാനപ്പെട്ടത് ഈ കൃതിയാണ്. നിരണം വൃത്തങ്ങൾ എന്നറിയപ്പെടുന്ന ദ്രാവിഡ വൃത്തങ്ങളാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. നിരണം തൃക്കപാലീശ്വരം മഹാദേവക്ഷേത്രനടയിലിരുന്നാണ് കണ്ണശ്ശരാമായണം മലയാളത്തിനു സമർപ്പിച്ചതെന്നു വിശ്വസിക്കപ്പെടുന്നു. പ്രാസസമ്പ്രദായ രീതിയായ അന്താദിപ്രാസം ഈ കൃതിയിൽ ഉപയോഗിച്ചിരിക്കുന്നു. മലയാള മനോരമയുടെ സ്ഥാപകനായ വർഗീസ് മാപ്പിള (1857-1704) ആണ് കണ്ണശ്ശ രാമായണം കണ്ടെത്തി ആദ്യം പ്രസിദ്ധീകരിക്കുന്നത്. ഭാഷാപോഷിണിയുടെ ആദ്യ ലക്കങ്ങളിൽ ബാലകാണ്ഡവും അയോധ്യാകാണ്ഡത്തിൽ കുറെ ഭാഗങ്ങളും പ്രസിദ്ധീകരിച്ചു . പിന്നീട് പുസ്‌തകമായി പ്രസിദ്ധീകരിക്കുകയും ചെയ്തു . സാധാരണക്കാർക്ക് വേണ്ടി ആജ്ഞയായ താൻ കഴിവിനൊത്തു രചിക്കുന്ന കൃതി എന്നതായിരുന്നു കവിയുടെ ലക്‌ഷ്യം . മലയാളത്തിലെ ആദ്യ സമ്പൂർണമായ രാമായണമാണ് കൃതി

      കടപ്പാട്: വിക്കിപ്പീഡിയ

    87. കണ്ണീരും കിനാവും

      വി.ടി. ഭട്ടതിരിപ്പാട് രചിച്ച ഗ്രന്ഥമാണ് കണ്ണീരും കിനാവും. 1971-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതിക്കാണു ലഭിച്ചത്. വി ടി -യുടെ ബാല്യം കൗമാരം യവ്വനം പോലെ തന്നെ ബ്രാഹ്മണ സമൂഹം അനാചാരങ്ങളിൽ നിന്ന് പുറത്തു വരുന്നത് വരച്ചു കാട്ടുന്ന ആത്മകഥ പലപ്പോഴും ഒരു ചരിത്ര പുസ്തകമായും ഉയരുന്നത് കാണാം. ‘ഉണ്ണുക, ഉറങ്ങുക, ഗർഭമുണ്ടാക്കുക’, ‘വയ്ക്കുക, വിളമ്പുക, പ്രസവിക്കുക’തുടങ്ങി വിവാദപരമായ പ്രസ്‌താവനകളിൽ മുഖമടച്ചു പ്രഖ്യാപിക്കുന്ന ആഖ്യാന ശൈലി രചനയിൽ അവലംബിച്ചിരിക്കുന്നു.നങ്ങേമയും അമ്മുക്കുട്ടിയും സ്വകാര്യ ജീവിതത്തിലെ വേദനകളും ആത്മകഥാ ലക്ഷണങ്ങൾ പൂർണത്തിൽ എത്തിക്കുമ്പോളും കൃത്യമായ രാഷ്ട്രീയ സാമൂഹിക വീക്ഷണങ്ങൾ അടങ്ങുന്ന ഒരു ചരിത്ര പഠന സഹായി കൂടി ആയി തീരുന്നുണ്ട് പലപ്പോഴും ഈ പുസ്തകം. 1921-ൽ അഹമ്മദാബാദിൽ നടന്ന ഇന്ത്യൻ നാഷനൽ കോൺഗ്രസ്സിൻറെ വാർഷികത്തിൽ ഞാൻ കേരളത്തിൻറെ ഒരു പ്രതിനിധിയായി പങ്കെടുത്തു.എന്നതൊഴിച്ചാൽ അവിടെ സംഭവിച്ച രാഷ്ട്രീയ തീരുമാനങ്ങളെ ബോധപൂർവം ഒഴിവാക്കി തന്റെ കേരളം നവോത്ഥാനം എന്ന ലക്ഷ്യത്തിലേക്കു വി ടി കൃത്യമായി ഒരുക്കുന്നത് ഒരു വിരോധാഭാസമാണ് . ഇന്ത്യയുടെ ചുറ്റുപാടിനേക്കാൾ ഉപരി കേരളം സമൂഹം തന്നെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രവൃത്തി മേഖല എന്നതിന് ഒരു അടിവര മാത്രമാണ് പ്രസ്തുത ഭാഗം വിദ്യാഭ്യാസവിപ്ലവത്തിലും സാമൂഹ്യവിപ്ലവത്തിലും അദ്ദേഹം വഹിച്ച പങ്കിനെക്കുറിച്ചു പറയുന്ന ആത്മകഥാസ്വഭാവമുള്ള ഗ്രന്ഥമാണിത്

      കടപ്പാട്: വിക്കിപ്പീഡിയ

    88. കയർ

      പ്രശസ്ത മലയാളം എഴുത്തുകാരൻ തകഴി ശിവശങ്കരപ്പിള്ള എഴുതിയ നോവലാണ് കയർ. 1978-ൽ പ്രസിദ്ധീകൃതമായ ഈ നോവൽ 1997-ൽ ഇംഗ്ലീഷിലേയ്ക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. ഡി.സി. ബുക്സ് ആയിരുന്നു പ്രസാധകർ. ഏകദേശം 250 കൊല്ലത്തെ സമുദായത്തിന്റെ പരിണാമകഥ ‘കയറി‘ൽ കാണാമെന്ന് തകഴി അവകാശപ്പെട്ടിരുന്നു. ആറു തലമുറയുടേയും ആയിരത്തോളം കഥാപാത്രങ്ങളുടേയും കഥയാണീ നോവൽ. 250 വർഷം മുമ്പ് ഭൂമി അളന്ന് തിരിച്ച് ഉടമസ്ഥാവകാശം നിർണ്ണയിക്കാൻ ഒരു ഉദ്യോഗസ്ഥൻ വരുന്നതുമുതൽ സമീപകാലത്തെ നക്സലൈറ്റ് പ്രസ്ഥാനം വരെയാണ് നോവലിലെ പ്രതിപാദ്യ വിഷയം. കുട്ടനാട്ടിലെ കുറേ നായർ മരുമക്കത്തായ തറവാടുകളുടെ തകർച്ച, നമ്പൂതിരി ബന്ധം, ക്ഷേത്രവും ക്ഷേത്ര കലകളും, പഴയ ആചാരങ്ങളും നിയമങ്ങളും, കൃഷിയുടെ സംസ്‌കാരവും വ്യവസായവും, സ്ത്രീകളോടുള്ള സമീപനം, കർഷകത്തൊഴിലാളികളുടെ വർഗ്ഗചരിത്രം, ജാതിമത വിശ്വാസങ്ങൾ, മതപരിവർത്തനവും ക്രിസ്ത്യൻ സമുദായത്തിന്റെ വളർച്ചയും യന്ത്രവൽക്കരണം, പണത്തിന്റെ ശക്തി, പുലയരുടെ ത്യാഗം, വിവിധ വർഗ്ഗക്കാരുടെ വിദ്യാഭ്യാസം ഇതെല്ലാം വലിയ ഒരു ക്യാൻവാസിൽ വിശദാംശങ്ങളോടെ, വരച്ചുകാണിക്കുകയാണ് തകഴി ചെയ്തിരിക്കുന്നത്. കഴിഞ്ഞുപോയ ആ കാലഘട്ടത്തെ സംഭാഷണരീതിയും ഭാഷയും എഴുത്തിൽ കൊണ്ടുവരാൻ പ്രയാസമായിരുന്നതിനാൽ അതുകൊണ്ട് കുറെയൊക്കെ ‘ഫ്‌ളാഷ് ബാക്കി’ലൊതുക്കിയതായി തകഴി അനുസ്മരിച്ചിട്ടുണ്ട്.

      കടപ്പാട്: വിക്കിപ്പീഡിയ

    89. കരകാണാക്കടൽ

      കരകാണാക്കടൽ, മലയാള ഭാഷയിലെ പ്രശസ്ത ജനപ്രിയ നോവലിസ്റ്റായിരുന്ന മുട്ടത്തുവർക്കിയുടെ ഒരു നോവലായിരുന്നു. ഈ നോവൽ 1966 ൽ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടു. തൃശൂരിലെ കറന്റ് ബുക്സ് ആയിരുന്നു ഈ നോവലിന്റെ പ്രസാധകർ. നഗരത്തിൽ നിന്നും ഉൾനാടൻ ഗ്രാമത്തിലേയ്ക്ക് ഭാര്യയോടും വൃദ്ധമാതാവിനോടും രണ്ടു പെൺകുട്ടികളോടുമൊപ്പം കുടിയേറുന്ന തോമ്മാ എന്ന ദരിദ്രനായ സാധാരണക്കാരനാണ് മുട്ടുത്തുവർക്കിയുടെ ഈ വ്യത്യസ്ത നോവലിലെ കേന്ദ്രകഥാപാത്രം. ഏതു പ്രതിബന്ധങ്ങളെയും കൈക്കരുത്തും മനോബലവും കൊണ്ടു നേരിടാമെന്നുളള ഉറച്ച വിശ്വാസമുണ്ട് അയാൾക്ക്. ഗ്രാമത്തിലെത്തിയതിനുശേഷം അയാൾക്ക് പലവിധത്തിലുള്ള എതിർപ്പുകളെയും നേരിടേണ്ടവന്നു. മൂത്തമകൾ മേരിയ്ക്ക് ഒരു പണക്കാരന്റെ മകനായ ജോയി മേരിയെ സ്നേഹിക്കുന്നു. ഗ്രാമത്തിലെ മറ്റു രണ്ടു പേർകൂടി അവളെ വിവാഹം കഴിക്കുവാൻ ആഗ്രഹിക്കുന്നു. അതിലൊന്നു ഭാര്യ മരിച്ചുപോയ യൂക്കാലി വിൽപ്പനക്കാരൻ കറിയയും മറ്റൊന്ന് പട്ടാളത്തിൽ ജോലി ചെയ്യുന്ന മാത്തുക്കുട്ടിയുമാണ്. എന്നാൽ മേരിയ്ക്കു ജോയിയെ മാത്രം വിവാഹം കഴിക്കുകയുള്ളു എന്നു മനസാ തീരുമാനിച്ചിരിക്കുകയുമാണ്. മകൾക്ക് വിവാഹാലോചനകൾ വന്നു തുടങ്ങിയപ്പോൾ ഒരു രണ്ടാംകെട്ടുകാരനാണന്ന കാരണത്താൽ കറിയയുമായുള്ള ആലോചന ആദ്യംതന്നെ നിരസിക്കപ്പെട്ടു. മത്തായി എന്ന ചെറുപ്പക്കാരനുമായുള്ള ആലോചന നടക്കുകയും സ്ത്രീധനം ഉറപ്പിച്ചു മനസ്സമ്മതവും നടത്തിയിരുന്നു. എന്നാൽ സമയത്തു സ്ത്രധനം നൽകാൻ തോമ്മായ്ക്കു സാധിക്കാതെ വന്നതിനെത്തുടർന്ന് ഇതു മുടങ്ങുകയും മറ്റു വഴികളൊക്കെ അടഞ്ഞതിനാൽ രണ്ടാംകെട്ടുകാരനായ കറിയായ്ക്കു തന്നെ മേരിയെ വിവാഹം കഴിച്ചു കൊടുക്കാമെന്നുള്ള തീരുമാനത്തിലെത്തുന്നു. ഇതിനിടെ മേരി ജോയിയുടെ കുട്ടിയെ ഉദരത്തിൽ വഹിക്കുന്നു. അവൾ തന്നെ വിവാഹം കഴിക്കുവാൻ ജോയിയോട് ആവശ്യപ്പെട്ടുവെങ്കിലും അയാൾ നിർദ്ദാഷണ്യം അവളെ കയ്യൊഴിഞ്ഞു. ഈ വിവരമറിഞ്ഞ് മാതാവ് ബോധരഹിതയായി വീഴുകയും താമസിയാതെ മരണമടയുകയും ചെയ്യുന്നു. അതിനിടെ പട്ടാളത്തിൽനിന്നു മാത്തുക്കുട്ടി എത്തുന്ന വിവരത്തിന് തോമ്മായ്ക്ക് എഴുത്തു കിട്ടുകയും മേരിയെ അയാൾ കല്ല്യാണം കഴിക്കുമെന്നുള്ള പ്രതീക്ഷ തോമ്മായ്ക്കുണ്ടാകുകയും ചെയ്തു. മകളെ വിവാഹവേഷത്തിൽ കാണാൻ അയാൾക്കു ധൃതിയായി. പിതാവിനുവേണ്ടി മേരി വിവാഹത്തിനുള്ള പുടവകൾ അണിയുകയും ഗാനം ആലപിക്കുകയും ചെയ്തു. ആ വേഷമണിഞ്ഞ് അവൾ ജീവൻ ത്യജിക്കുന്നു. തോമ്മാ തനിക്കുള്ള എല്ലാം വസ്തുവകകളും ഉപേക്ഷിച്ച് തന്റെ മാതാവിനോടും ഇളയ മകളോടുമൊപ്പം എങ്ങോട്ടെന്നറിയാതെ തിരിച്ചുപോകുന്നു. ഒപ്പം വിശ്വസ്തനായ നായയും. കാറ്റും കോളും നിറഞ്ഞ കരകാണാക്കടലിൽ ജീവിതമാകുന്ന കടലാസുതോണിയിൽ ഒറ്റപ്പെട്ടുപോയ തോമ്മ എന്ന കഥാപാത്രം ഈ നോവലിനെ ജീവസ്സുറ്റതാക്കുന്നു.

      കടപ്പാട്: വിക്കിപ്പീഡിയ

    90. കരിക്കോട്ടക്കരി

      വിനോയ് തോമസ് രചിച്ച ഒരു നോവലാണ് കരിക്കോട്ടക്കരി. കരിക്കോട്ടക്കരി എന്ന വടക്കൻ കുടിയേറ്റ ഗ്രാമത്തിൻറേയും അവിടത്തെ പുലയ-ക്രിസ്ത്യൻ ജീവിതത്തിൻറേയും കഥയാണ് ഈ നോവലിന്റെ പ്രധാന പ്രമേയം. കുടിയേറ്റ മേഖലയിലെ ജീവിതം സൂക്ഷ്മവും വിശദവുമായി രേഖപ്പെടുത്തുന്നതോടൊപ്പം അവരുടെ സ്വത്വപ്രതിസന്ധിയും പുതിയ രാഷ്ട്രീയ സാഹചര്യത്തിൻറെ ആവിർഭാവവും ആവിഷ്കരിക്കാനുള്ള ശ്രമവും നോവൽ നിർവഹിക്കുന്നുണ്ട്. അധികാരത്തിൽ കുടുംബയോഗം എന്ന ഒന്നാം അധ്യായത്തിൽ അധികാരത്തിൽ കുടുംബത്തിൻറെ ചരിത്രം വിവരിക്കുന്നു. അത് പലപ്പോഴും കേരളചരിത്രവുമായി കൂടിക്കുഴയുന്നുണ്ട്. വേണാട് വാണിരുന്ന അയ്യനടികൾ തിരുവടികൾ ക്രിസ്ത്യാനികൾക്ക് തലക്കാണം, ഏണിക്കാണം, മേനിപ്പൊന്ന്, പൊലിപ്പെന്ന്, ഇരവുചേറ്, കുടനാഴി തുടങ്ങിയ എഴുപത്തിരണ്ട് അധികാരങ്ങളും അവകാശങ്ങളും നൽകിയതിൽ നിന്നാണ് അധികാരത്തിൽ എന്ന കുടുംബപ്പേര് ഉണ്ടായത്. എ.ഡി. 842 ൽ കൊല്ലത്തെ തരിസാപ്പള്ളിയുടെ അധികാരിയായിരുന്ന മാർസപീർ ഈസോയുടെ സഹോദരനായ അഫ്രോത്താണ് അധികാരത്തിൽ ആദിപിതാമഹൻ. പേർഷ്യക്കാരനായ അഫ്രോത്ത് പുണിയാരത്ത് മനയിൽ മണിനങ്ങ എന്ന നമ്പൂതിരി യുവതിയെ രാജകല്പന പ്രകാരം വിവാഹം കഴിച്ചു. വൈദേശികവും തദ്ധേശീയവുമായ രണ്ട് കുലീന പാരമ്പര്യങ്ങളുടെകൂടിച്ചേരലിൽ നിന്ന് അധികാരത്തിൽ കുടുംബം ഉടലെടുത്തു തുടങ്ങിയ പരാമർശങ്ങൾ കേരളചരിത്രം തന്നെയാണ്. അധികാരത്തിൽ തറവാട്ടിൽ ഒരിക്കലും ഉണ്ടായിട്ടില്ലാത്ത വിധം കറുത്തവനായ ഇറാനിമോസ് ജനിച്ചതോടെയാണ് ശരിക്കും കഥതുടങ്ങുന്നത്. കറുത്തവനായ ഇറാണിമോസിൻറെ മാമോടീസാ ദിവസമാണ് അടുത്ത ബന്ധുക്കളേഴിച്ചുള്ള ബന്ധുക്കളും നാട്ടുകാരും ഇറാനിമോസിനെകാണുന്നത്. അന്ന് അവരെല്ലാം രഹസ്യമായി പിറുപിറുത്തു. അയ്യേ ഇതൊരു കരിക്കോട്ടക്കരിക്കാരനാണല്ലോ എന്ന്. ഈ അപമാനം വളർച്ചയുടെ എല്ലാഘട്ടങ്ങളിലും ഇറാനിമോസിനു സഹിക്കേണ്ടിവന്നു. കൂട്ടുകാരനായ സെബാനൊപ്പം കരിക്കോട്ടക്കരിയിൽ പോയതുമുതൽ ഇറാനിമോസ് സ്വത്വാന്വേഷണത്തിൻറെ വഴിയിലായിരുന്നു. കേരളത്തിലെ കുടിയേറ്റ മേഖലയിൽ പ്രമുഖ ഇടമായ ഇരിട്ടി പട്ടണത്തിനടുത്തുള്ള കരിക്കോട്ടക്കരി ഗ്രാമം പരിവർത്തിത ക്രൈസ്തവരുയും പുലയരുടേയുംനാടാണ്. സുൽത്താൻ ഗുഹപോടെ ഭൂമിശാസ്ത്ര പ്രാധാന്യമുള്ള ഇടങ്ങളിലൂടെയുള്ള ഇറാനിമോസിൻറെ സഞ്ചാരം കരിക്കോട്ടക്കരിയുടെ മനോഹാരിതയും സമ്പന്നതയും വായനക്കാരിലെത്തിക്കുന്നു. കരിക്കോട്ടക്കരി ദേവമാതാ പള്ളിയുടെ മുന്നിൽ ഒരുപ്രതിമയായി നിൽക്കുന്ന നിക്കോളച്ചൻ എങ്ങനെയാണ് കരിക്കോട്ടക്കരി എന്ന ഒരുകുടിയേറ്റഗ്രാമം കെട്ടിപ്പടുതതതെന്ന്, അതിന് അദ്ദേഹം അനുഭവിച്ച വേദനയും ത്യഗങ്ങളും വളരെ കൃത്യമായി നിക്കോളച്ചൻ എന്ന അധ്യായത്തിൽ അവതരിപ്പിക്കുമ്പോൾ ഓരോവായനക്കാരനും ഒരു നെരിച്ചോടിലൂടെ കടന്നുപോവേണ്ടിവരുന്നു. തുടർന്നുള്ള ഇറാനിമോസിൻറെ അന്വേഷണങ്ങൾ പരിവർത്തിത ക്രൈസ്തവരുടെ ജീവിത സംഘർഷങ്ങൾ യഥാർഥമായി വരച്ചുകാട്ടുന്നതാണ്.പേരും ആചാരങ്ങളും മാറ്റിയെങ്കിലും നിക്കോളച്ചന് അവരുടെ മനസ്സ് മാറ്റാൻ സാധിക്കുന്നില്ല. കരിക്കോട്ടക്കരിയിലെ ആഭിചാരകർമ്മങ്ങളും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഉദയവും അതിൻറെ ജീവിക്കുന്ന തെളിവുകളാണ്. നിക്കോളച്ചൻറെ നേതൃത്വത്തിൽ നടത്തുന്ന സേവന പ്രവർത്തനങ്ങളിൽ വരെ അവർ ഉള്ളുകൊണ്ടു സംശയാലുക്കളായിരുന്നു. അവസാനം ഇറാനിമോസിൻറെ അന്വേഷണം മൂന്നാംചേരസാമ്രാജ്യത്തലേക്കും ചേരക്കുടിയിലുള്ള തൻറെ മാത്രമല്ല തൻറെ കുടുംബത്തിൻറെ തന്നെ സ്വത്വം വെളിപ്പെടുന്നതിലേക്കും ചെന്നെത്തുന്നു. ഞാനൊരു പുലയനാണ്. ചേരവംശക്കിൻറെ രാജകീയമുദ്രയുള്ള പിലയൻ. നമ്മുടെ മക്കൾ പുലയരായിരിക്കും എന്ന് അഭിമാനിക്കുന്ന ഇറാനിമോസ് കരിക്കോട്ടക്കരിയെയും ഓർക്കുന്നു. പക്ഷേ നഗരവൽക്കരണം പുതിയ കരക്കോട്ടക്കരിയുടെ മുഖച്ഛായയേയും അപ്പോഴേക്കും മാറിയിരുന്നു. മറ്റേതോഗ്രഹം പോലെയായിരിക്കുന്നു കരിക്കോട്ടക്കരി. ഉയർന്ന മൺകൂനകൾക്കിടയിലെ വിശാലമായ കുഴികളിൽ കല്ല് വെട്ട് യന്ത്രങ്ങൾ അലറിന്നു എന്ന് തുടങ്ങുന്ന വിവരണം അക്ഷരാർത്ഥത്തൽ ഇന്നത്തെ കരിക്കോട്ടക്കരിയെ അടയാളപ്പെടുത്തുന്നു. മനുഷ്യൻറെ ദുര പ്രകൃതിയിലേല്പിക്കുന്ന ഇത്തരം മുറിവുകൾ മനസാക്ഷിമരവിക്കാത്തവരുടെ കണ്ണുകൾ ഈറനാക്കും. മൂന്നാംചേരസാമ്രാജ്യം എന്ന അവസാന അധ്യായം കൂടിയിറക്കപ്പെട്ടവർ അവരുടെ അവകാശങ്ങൾനേടിയെടുക്കാൻ നടത്തുന്ന സമരവും അത് തിരിച്ചറയുന്ന അധികാരത്തിൽ കാരണവരുടെ ഏറ്റുപറച്ചിലും ഒരു പുതുയുഗപ്പിറവി ഘോഷിക്കുന്നു. ജന്മംകൊണ്ടും ജീവിതം കൊണ്ടും പുലയരായവരുടെ മാത്രമല്ല ഉപേക്ഷിക്കപ്പെട്ടവരുടെ, അനാഥരാക്കപ്പെട്ടവരുടെ, വിവേചിക്കപ്പെട്ടവരുടെ വേദനിക്കുന്നവരുടെ പ്രസ്ഥാനത്തലേക്കുള്ള ഇറാനിമോസിൻറെ പ്രവേശനം യഥാർതത്തിൽ ഒരു വംശത്തിൻറേയോ നാടിൻറേയോ മാത്രമല്ല മനുഷ്യ ചരിത്രം തന്നെയാണ് ആഖ്യാനം ചെയ്യുന്നത്.

      കടപ്പാട്: വിക്കിപ്പീഡിയ

    91. കരുണ

      ആധുനിക കവിത്രയത്തിലൊരാളായ കുമാരനാശാന്റെ പ്രസിദ്ധ കൃതികളിലൊന്നാണ് കരുണ. വാസവദത്ത എന്ന വേശ്യാസ്ത്രീയ്ക്ക് ഉപഗുപ്തൻ എന്ന ബുദ്ധശിഷ്യനോട് തോന്നുന്ന അനുരാഗത്തിന്റെ കഥ പറയുന്ന കരുണ വഞ്ചിപ്പാട്ട് വൃത്ത(നതോന്നത)ത്തിലെഴുതപ്പെട്ടിട്ടുള്ള ഒരു ഖണ്ഡകാവ്യമാണ്. ഉപഗുപ്തനെ പലവട്ടം ആളയച്ചു ക്ഷണിക്കുമ്പോഴൊക്കെ “സമയമായില്ല” എന്ന മറുപടിയാണ് വാസവദത്തയ്ക്ക് ലഭിച്ചിരുന്നത്. ഒടുവിൽ ഒരു ക്രൂരകൃത്യത്തിന് ശിക്ഷിക്കപ്പെട്ട് കൈയ്യും കാലും ഛേദിച്ചനിലയിൽ ശ്മശാനത്തിൽ തള്ളപ്പെടുന്ന വാസവദത്തയെ ഉപഗുപ്തൻ സന്ദർശിച്ച് അവൾക്ക് ബുദ്ധമത തത്ത്വങ്ങൾ ഉപദേശിച്ചുകൊടുക്കുന്നു. അത് കേട്ട് മനം മാറി ആത്മശാന്തിയോടെ വാസവദത്ത മരിക്കുന്നു. സ്നേഹഗായകനായ കുമാരനാശാന്റെ കരുണാകാവ്യത്തെ ഒരു വേശ്യയുടെ മാനസാന്തരകഥയായിട്ടാണ് മലയാളവിമർശനം കണ്ടിട്ടുള്ളത്. യഥാർത്ഥത്തിൽ ഈ കാവ്യത്തിന്റെ ഭാവകേന്ദ്രം വാസവദത്തയല്ല കരുണയാണ്. തൃഷ്ണ, തൃഷ്ണയുടെ ഫലമായ ദുഃഖം, തൃഷ്ണയുടെ നിരോധം, നിർവാണം എന്നിവയാണ് കരുണയുടെ ക്രിയാഘടന.

      കടപ്പാട്: വിക്കിപ്പീഡിയ

    92. കർണ്ണൻ

      മൃത്യുഞ്ജയ എന്ന പ്രശസ്തമായ മറാത്തി നോവലിന്റെ മലയാള പരിഭാഷയാണ് കർണ്ണൻ. ശിവാജി ഗോവിന്ദ് സാവന്ത് ആണ് മൃത്യുഞ്ജയ എഴുതിയത്. മഹാഭാരത കഥാപാത്രമായ കർണ്ണനിലൂടെയുള്ള ഒരു കഥപറച്ചിൽ രീതിയാണ് കഥാകൃത്ത് ഈ നോവലിൽ സ്വീകരിച്ചിരിക്കുന്നത്. ഭാരതീയ ജ്ഞാനപീഠത്തിന്റെ 1995 -ലെ മൂർത്തിദേവി പുരസ്കാരം ലഭിച്ച കൃതിയാണ് മൃത്യുഞ്ജയ. ഡോ.പി.കെ.ചന്ദ്രൻ , ഡോ.ടി.ആർ.ജയശ്രീ എന്നിവരാണ്, കർണ്ണൻ എന്ന പേരിൽ മലയാളത്തിലേക്കു വിവർത്തനം ചെയ്ത്. കർണ്ണൻ, കുന്തി, ദുര്യോധനൻ, വൃഷാലി, ശോണൻ, ശ്രീകൃഷ്ണൻ എന്നിവരുടെ ആത്മകഥാംശരൂപത്തിലുള്ള വിവരണങ്ങളിലൂടെ കഥ പറഞ്ഞുപോകുന്ന ഒരു രീതിയിലാണ് ഈ നോവൽ എഴുതപ്പെട്ടിട്ടുള്ളത്. പല ഭാരതീയ ഭാഷകളിലേക്കും ഈ കൃതി വിവർത്തനം ചെയ്തിട്ടുണ്ട്. ഈ നോവൽ ഉത്തമപുരുഷ കഥാഖ്യാന രീതിയിലാണ് എഴുതിയിരിക്കുന്നത്. മരണത്തെ മുന്നിൽ കാണുന്ന കർണ്ണൻ സത്യസന്ധമായി തന്റെ കഥ പറയാൻ നിർബന്ധിതനാകുന്നു. കർണ്ണൻ തന്റെ വളർത്തച്ഛനായ അധിരഥന്റെകൂടെ ചമ്പാനഗരിയിൽനിന്നും ഹസ്തിനപുരത്തിലെത്തുന്ന മുതൽ കുരുക്ഷേത്രഭൂമിയിൽ മരിച്ചു വീഴുന്നതുവരെയുള്ള സംഭവങ്ങൾ ആറു കഥാപാത്രങ്ങളുടെ ആത്മകഥാകഥനത്തിലൂടെ വരച്ചുകാണിച്ചിരിക്കുന്നു.

      കടപ്പാട്: വിക്കിപ്പീഡിയ

    93. കർണ്ണഭൂഷണം

      മഹാകവി ഉള്ളൂർ എസ്. പരമേശ്വരയ്യർ രചിച്ച ഒരു കാവ്യകൃതിയാണ് കർണ്ണഭൂഷണം’. മഹാഭാരതത്തിലെ കഥാപാത്രമായ കർണ്ണനേയും അദ്ദേഹത്തിന്റെ കവചകുണ്ഡലങ്ങളേയും ആസ്പദമാക്കിയാണു് ഉള്ളൂർ ഈ കാവ്യം രചിച്ചിരിക്കുന്നതു്. കൊല്ലവർഷം 1104-ൽ ആണു് കർണ്ണഭൂഷണം പ്രസിദ്ധീകരിക്കപ്പെട്ടതു്. കർണ്ണഭൂഷണത്തിന്റെ മുഖവുരയിൽ ഉള്ളൂർ തന്നെ പരാമർശിക്കുന്നതു പ്രകാരം, ബംഗാളി സാഹിത്യത്തിലെ അക്കാലത്തെ പുതിയ പ്രവണതയ്ക്കു സമാന്തരമായി അദ്ദേഹം രചിച്ച കാവ്യപരീക്ഷണമായിരുന്നു കർണ്ണഭൂഷണം. പുരാണങ്ങളിലും മറ്റും താരതമ്യേന ദുഷ്ടസ്വഭാവമുള്ളവരെന്നു് ജനങ്ങളാൽ കരുതപ്പെട്ടുവരുന്ന കഥാപാത്രങ്ങളുടെ നല്ല വശങ്ങളും അവരുടെ വീക്ഷണകോണിൽനിന്നുള്ള കഥാഗതിയും പ്രമേയമാക്കുന്ന ഈ ശൈലി പിന്നീട് ഭാരതീയസാഹിത്യത്തിൽ ധാരാളം എഴുത്തുകാർ ഉപയോഗിച്ചുവന്നിട്ടുണ്ടു്. ആയിടെ പ്രസിദ്ധീകരിച്ചിരുന്ന ഉണ്ണിനമ്പൂരി എന്ന മാസികയിൽ അദ്ദേഹത്തിന്റെ രചനയായ ‘അന്നും ഇന്നും‘ എന്ന ലഘുകൃതി വായിക്കാനിട വന്ന ആസ്വാദകരാണു് അദ്ദേഹത്തിന് ഇത്തരമൊരു കാവ്യം എഴുതാൻ പ്രചോദനം നൽകിയതു്. പുരാണപുരുഷന്മാരിൽ ഒരാളുടെ ഒരപദാനത്തെയെങ്കിലും വിവരിക്കുന്ന ഒരു കാവ്യം രചിക്കണമെന്നു് അവർ അദ്ദേഹത്തോടു് ആവശ്യപ്പെട്ടിരുന്നുവത്രേ.

      കടപ്പാട്: വിക്കിപ്പീഡിയ

    94. കർണ്ണശപഥം ആട്ടക്കഥ

      വി. മാധവൻ നായർ (മാലി) രചിച്ച ആട്ടക്കഥയാണ് കർണ്ണശപഥം. രാത്രി മുഴുവൻ നീണ്ടു നിൽക്കുന്ന ദീർഘനേര ആട്ടക്കഥകൾ കാണികളെ മുഷിപ്പിച്ച കാലത്ത് കഥകളി പരിഷ്കരണം വ്യാപകമായി ചർച്ച ചെയ്യപ്പെട്ടു. ആകാശവാണി സ്റ്റേഷൻ ഡയറക്ടറായി ന്യൂ ഡൽഹിയിൽ ജോലി ചെയ്യുന്ന കാലത്താണ് മാലി ഈ കഥ രചിക്കുന്നത്. 1964 ഏപ്രിൽ 10 ന് ഡൽഹി ഇന്റർനാഷണൽ കഥകളി സെന്ററിലായിരുന്നു ആദ്യ അവതരണം. കഥകളിയിലെ പരീക്ഷണം എന്നു മാലി വിശേഷിപ്പിച്ച കർണ്ണശപഥം അതിലെ പദങ്ങളുടെ ലാളിത്യം, ഭാവ പ്രകടനത്തിന് അനുയോജ്യമായ സംഗീതം, നാടകീയമായ സന്ദർഭം തുടങ്ങിയവയാൽ ജനകീയമായി. 2016 ഓണക്കാലത്ത് ആദ്യാവതരണത്തിന്റെ അൻപതാം വാർഷികം പ്രമാണിച്ച് തൃശ്ശൂർ ആകാശവാണി റേഡിയോ നിലയം ഈ കഥ അവതരിപ്പിച്ചിരുന്നു. കഥകളിയിൽ, പുതുതായി എഴുതപ്പെട്ട കഥകളിൽ ശ്രദ്ധേയമായ ഒന്നായി ഈ കഥ വിലയിരുത്തപ്പെടുന്നു. കുന്തിയും കർണ്ണനും തമ്മിൽ കുരുക്ഷേത്രയുദ്ധത്തിനു മുന്നോടിയായി കണ്ടുമുട്ടുന്ന മഹാഭാരതത്തിലെ സന്ദർഭമാണ് ആട്ടക്കഥയ്ക്ക് ആധാരം. കർണ്ണനും ദുര്യോധനുമായുള്ള ആത്മബന്ധം, ദുര്യോധനനുവേണ്ടി എന്നും നിലകൊള്ളുമെന്നുള്ള കർണ്ണന്റെ ശപഥം എന്നിവയാണ് കർണ്ണശപഥം ആട്ടക്കഥയുടെ ഉള്ളടക്കം. കുന്തി കർണ്ണനെ കാണുന്നതും, അവർ തമ്മിലുള്ള സംവാദവും വളരെ നാടകീയമായി ഇതിൽ ആവിഷ്കരിച്ചിരിക്കുന്നു. മലയാളത്തിലാണ് ഇതിലെ പദങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. രംഗങ്ങൾ വേർതിരിക്കാത്തതും ശ്ലോകങ്ങൾ ഉൾപ്പെടുത്താത്തതും പോരായ്മയായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.

      കടപ്പാട്: വിക്കിപ്പീഡിയ

    95. കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കത

      സമകാലിക മലയാളസാഹിത്യത്തിൽ അസാധാരണമായ ജനപ്രീതി കാരണം ശ്രദ്ധേയമായ നോവലാണ് ആർ. രാജശ്രീ രചിച്ച കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ട് സ്ത്രീകളുടെ കത. ഫേസ്ബുക്കിലെ തന്റെ പേജിൽ എഴുതിത്തുടങ്ങിയ കല്യാണിയുടെയും ദാക്ഷായണിയുടെയും വിശേഷങ്ങൾ വളരെ പെട്ടെന്നുതന്നെ വ്യാപകമായ പ്രചാരം നേടി. അതോടെ തുടർച്ചയായി എഴുതിത്തീർത്ത ഈ കഥാപരമ്പര നോവലായി പരിണമിക്കുകയായിരുന്നു. മാതൃഭൂമി ബുക്സ് പുസ്തകപ്രകാശനത്തിന് നിശ്ചയിച്ച ദിവസത്തിനുമുമ്പ് നോവലിന്റെ ആദ്യപതിപ്പ് മുഴുവനും വിറ്റു തീർന്നു എന്ന അത്യപൂർവ്വ വിശേഷം ഈ നോവലിനുണ്ട്. മലയാളനോവലിന്റെ ചരിത്രത്തിൽ ഈ കൃതിയ്ക്കുള്ള മൌലികമായ സ്ഥാനം ആറ് ഘടകങ്ങളെ അടിസ്ഥാനമാക്കി നിരൂപകനായ ഷാജി ജേക്കബ് എടുത്തു കാണിക്കുന്നുണ്ട്. അത് ചുവടെ പറയും വിധമാണ് : ആറുതലങ്ങളിലാണ് കല്യാണി-ദാക്ഷായണിമാരുടെ കത മലയാളനോവലിലെ സ്ത്രീപക്ഷഭാവനയെ ലാവണ്യവൽക്കരിക്കുതും രാഷ്ട്രീയവൽക്കരിക്കുന്നതും. മലയാളനോവലിൽ തുടക്കം തൊട്ടിന്നോളം പലതോതിലും സമീപനത്തിലും പ്രകടമാകു സ്ത്രൈണകർതൃത്വത്തെ, കാമനകളുടെ ജൈവരാഷ്ട്രീയമായി പുനഃസൃഷ്ടിക്കുന്ന അതീവ ശ്രദ്ധേയമായ വഴിമാറിനടപ്പ് എന്ന നിലയിൽ. ഫേസ് ബുക്ക് എന്ന മാദ്ധ്യമത്തിൽ രചിക്കപ്പെടുകയും പിന്നീട് ഘടനാപരമായും ആഖ്യാനപരമായും പുനർവിന്യസിക്കപ്പെടുകയും ചെയ്ത ആദ്യ മലയാളനോവൽ എന്ന നിലയിൽ. ഭാഷയും ദേശവും തമ്മിലുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിൽ വടക്കൻ മലബാറും തിരുവിതാംകൂറും നോവലിൽ സൃഷ്ടിക്കുന്ന (തിരിച്ചും!) സ്ഥലത്തിന്റെ സാംസ്കാരികഭൂമിശാസ്ത്രം എന്ന നിലയിൽ. ചരിത്രം, ജാതി, രാഷ്ട്രീയം എന്നീ മൂന്ന് വ്യവഹാരങ്ങളെ വിമർശനാത്മകമായിത്തന്നെ നോവലിന്റെ അബോധഘടനയിൽ സന്നിവേശിപ്പിക്കുന്നതിന്റെ പാഠമാതൃകയെന്ന നിലയിൽ. ആണധികാരത്തിനെതിരെയുള്ള യുദ്ധങ്ങളിൽ നാട്ടുവിശ്വാസങ്ങളും പ്രേതസാന്നിദ്ധ്യങ്ങളുമൊക്കെ നടപ്പാക്കുന്ന ജീവിതത്തിന്റെ ഭദ്രലോകങ്ങളുടെ അപനിർമ്മിതിയെന്ന നിലയിൽ. സ്ത്രൈണഭാഷയും ഭാഷണവും, നർമബോധം, ശരീരരാഷ്ട്രീയത്തിന്റെ വ്യഞ്ജനാവ്യതിരേകം തുടങ്ങിയവ പ്രത്യയശാസ്ത്രപരമായ ഊർജ്ജം കൈവരിക്കുന്ന പെണ്ണെഴുത്തിന്റെ കലയെന്ന നിലയിൽ

      കടപ്പാട്: വിക്കിപ്പീഡിയ

    96. കാകസന്ദേശം

      മേഘദൂതത്തെ അനുകരിച്ച് ദേവദാസികളെയും ഗണികകളെയും നായികമാരാക്കി എഴുതപ്പെട്ട നിരവധി നിർജ്ജീവങ്ങളായ സന്ദേശകാവ്യങ്ങളെ ആക്ഷേപിച്ചു നിർമ്മിച്ചതായിക്കരുതാവുന്ന ഒരു ഹാസ്യാനുകരണമാണ്‌ കാകസന്ദേശം. ലീലാതിലകത്തിൽ ഉദ്ധരിച്ച ഒരു ശ്ലോകത്തിൽനിന്ന് പ്രസ്തുതകൃതിയുടെ സാന്നിധ്യം ഊഹിച്ചെടുക്കുകയാണ്‌ സാഹിത്യചരിത്രകാരന്മാർ. സന്ദേശഹരൻ ഒരു കാക്കയായതിനാൽ കാകസന്ദേശം എന്ന പേരിൽ അറിയപ്പെടുന്നു. പോക്കാംചക്രേ, ഊണുറക്കൗ, കേഴന്തി, തുടങ്ങി മലയാളപദങ്ങളോട് സംസ്കൃത വിഭക്തി പ്രത്യയങ്ങൾ ചേർത്ത രൂപങ്ങൾ ഇതിൽ പ്രയോഗിച്ചിട്ടുണ്ട്.

      കടപ്പാട്: വിക്കിപ്പീഡിയ

    97. കാണാപ്പൊന്ന്

      മലയാള സാഹിത്യകാരന്മാരായ പാറപ്പുറത്ത്, കെ. സുരേന്ദ്രൻ എന്നിവർ എഴുതി പൂർത്തികരിച്ച ഒരു നോവലാണ് കാണാപ്പൊന്ന്. 1982 ഡിസംബറിൽ സാഹിത്യപ്രവർത്തക സഹകരണസംഘമാണ് ഈ നോവൽ പ്രസിദ്ധീകരിച്ചത്. ഇരട്ട എഴുത്തുകാർ രചിച്ച നോവൽ എന്ന ഒരു പ്രത്യേകതയും ഇതിനുണ്ട്. ഈ സൃഷ്ടിയുടെ മൂലക്കർത്താവായ പാറപ്പുറത്തിന്റെ മരണാന്തരം അദ്ദേഹത്തിന്റെ സുഹൃത്തും എഴുത്തുകാരനുമായ കെ. സുരേന്ദ്രനാണ് ഈ നോവൽ പൂർത്തീകരിച്ചത്.സുന്ദരിയും ധനികകുടുംബാംഗവുമായ റീബ എന്ന പെൺകുട്ടിക്ക്, ചില പ്രത്യേക പരിതഃസ്ഥിതിയിൽ വിരൂപനായ തോമസ്‌കുട്ടി എന്ന എൻജിനീയറായ യുവാവിനെ, ഏറെ വൈമനസ്യത്തോടെ വിവാഹം കഴിക്കേണ്ടിവരുന്നു. റീബയ്ക്ക് തോമസ് കുട്ടിയോടുള്ള വൈമുഖ്യം അവരുടെ വിവാഹജീവിതത്തിൽ സംഘർഷങ്ങൾ സൃഷ്ടിക്കുന്നു. പിന്നീട്, തോമസ്‌കുട്ടിയുടെ സുന്ദരനായ സൂര്യനാരായണറാവു എന്ന മേലുദ്യോഗസ്ഥനെ പരിചയപ്പെട്ട റീബക്ക് അയാളിലെ കൗടില്യങ്ങൾ ബോദ്ധ്യപ്പെടുമ്പോൾ തോമസ്‌കുട്ടിയുടെ മനസ്സിന്റെ സൗന്ദര്യം തിരിച്ചറിയാൻ സാധിക്കുന്നു.ദീപിക ആഴ്ചപ്പതിപ്പിന് വേണ്ടി പാറപ്പുറത്ത് എഴുതിത്തുടങ്ങിയ ഈ തുടർ നോവലിൽ, റീബ സൂര്യനാരായണറാവുവിനെ പരിചയപ്പെടുന്നതോടെ പാറപ്പുറത്തിന്റെ മരണം സംഭവിക്കുന്നു. അതിനകം പതിന്നാല് അധ്യായങ്ങൾ പിന്നിട്ട ഈ നോവൽ, പാറപ്പുറത്തിന്റെ ഇളയ മകൾ സംഗീതയുടെ സഹായത്തോടെയാണ് കെ. സുരേന്ദ്രൻ പൂർത്തീകരിച്ചത്.

      കടപ്പാട്: വിക്കിപ്പീഡിയ

    98. കാർത്തവീര്യ വിജയം ആട്ടക്കഥ

      കാർത്തികതിരുനാൾ രാമവർമ്മയുടെ സദസ്യനായിരുന്ന പുതിയിക്കൽ കോവിലകത്ത് തമ്പാൻ രചിച്ച ആട്ടക്കഥയാണ് കാർത്തവീര്യവിജയം.കഥകളിരംഗത്ത് സുപ്രധാനമായ സ്ഥാനം ഈ ആട്ടക്കഥയ്ക്കുണ്ട്.കത്തിവേഷത്തിന്റെ പ്രാധാന്യം വർദ്ധമാനമായിക്കൊണ്ടിരുന്ന കാലത്താണ് ഈ കഥയുടെ ആവിർഭാവം. ഹേഹയ രാജ്യത്തെ ശക്തനായ രാജാവായിരുന്നു കാർത്തവീര്യാർജ്ജുനൻ. മാഹിഷ്മതിയായിരുന്നു അദ്ദേഹത്തിന്റെ രാജധാനി. അക്കാലത്ത് രാവണന്റെ ദുർനയങ്ങൾ കൊണ്ട് മഹർഷിമാർ ആകെ വിഷമിച്ചു. നാരദൻ ഇക്കാര്യൻ കാർത്തവീര്യനെ അറിയിക്കുന്നു.രാവണനെ നേരിട്ടുകൊള്ളാമെന്നു കാർത്തവീര്യൻ സമ്മതിയ്ക്കുകയും ചെയ്യുന്നു. പിന്നീട് നാരദൻ പർവ്വതനോടൊപ്പം രാവണനെക്കണ്ട് കാർത്തവീര്യന്റെ അഹങ്കാരം ശമിപ്പിയ്ക്കണമെന്നു അഭ്യർത്ഥിയ്ക്കുന്നു.ഉടൻ രാവണൻ തന്റെ സേനയോടൊപ്പം കാർത്തവീര്യനെ നേരിടാനായി പുറപ്പെടുന്നു. ഇതേസമയം ജലക്രീഡ നടത്തുകയായിരുന്ന കാർത്തവീര്യൻ തന്റെ ആയിരം കൈകൾ ഉപയോഗിച്ച് നർമ്മദയിൽ ജലം തടുത്തുനിർത്തി വെള്ളപ്പൊക്കമുണ്ടാക്കി.ശിവപൂജ നടത്തിക്കൊണ്ടിരുന്ന രാവണന്റെ പൂജാദ്രവ്യങ്ങൾ ഈ പ്രളയത്തിൽ ഒലിച്ചുപോകുന്നു.ഇതിന്റെ കാര്യം തിരക്കിയിറങ്ങിയ രാവണന്റെ മന്ത്രി പ്രഹസ്തൻ കാർത്തവീര്യന്റെ സൈന്യവുമായി ഏറ്റുമുട്ടുന്നു. അനന്തരം രാവണനും കാർത്തവീര്യനും നേരിട്ട് ഏറ്റുമുട്ടുന്നു. യുദ്ധത്തിൽ രാവണനെ കാർത്തവീര്യൻ ബന്ധിച്ച് ചന്ദ്രഹാസം കൈക്കലാക്കി രാജധാനിയിലേയ്ക്കു മടങ്ങുന്നു. പിന്നീട് രാവണനെ പുലസ്ത്യമഹർഷിയുടെ അപേക്ഷപ്രകാരം മോചിപ്പിയ്ക്കുന്നു.

      കടപ്പാട്: വിക്കിപ്പീഡിയ

    99. കാലം

      എം.ടി വാസുദേവൻ നായരുടെ പ്രശസ്ത നോവലാണ്‌ കാലം. 1970ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ഈ നോവലിനാണ് ലഭിച്ചത്. എം.ടിയുടെ ആറാമത്തെ നോവലായ കാലം 1969-ൽ പ്രസിധീകരിക്കപ്പെട്ടു. കഥാനായകനായ സേതുവിന്റെ പതിനഞ്ച് മുതൽ മുപ്പത് വയസ് വരെയുള്ള കാലമാണ് എം.ടി ഈ നോവലിൽ വരച്ചുകാട്ടുന്നത്.

      കടപ്പാട്: വിക്കിപ്പീഡിയ

    100. കാലകേയവധം ആട്ടക്കഥ

      കഥകളിയുടെ തൗര്യത്രികഭംഗി തികഞ്ഞ ആട്ടക്കഥയാണ് കാലകേയവധം. പ്രമാണലക്ഷണങ്ങൾ ഒത്തു് രചനാസൗഭാഗ്യവും രംഗചേതനയും തികഞ്ഞ അപൂർവ്വം ആട്ടക്കഥകളിലൊന്നാണു് ഇക്കഥ. പഴയ തെക്കൻ കളരിയിലും കല്ലുവഴിക്കളരിയിലും കാലകേയവധം പരമപ്രാധാന്യമർഹിക്കുന്ന കഥകളിയായി തുടർന്നുപോരുന്നു. രംഗപരിചരണത്തെ മനസ്സിൽ കണ്ടെന്നവണ്ണം രചിയ്ക്കപ്പെട്ട കണക്കൊത്ത പദങ്ങൾ, പ്രൗഢവും ഗഹനഭാവമാർന്നതുമായ കാവ്യബിംബങ്ങൾ എന്നിവ കാലകേയവധത്തിനെ ആട്ടക്കഥാസാഹിത്യത്തിന്റെ മുൻനിരയിൽ പ്രതിഷ്ഠിയ്ക്കുന്നു. കോട്ടയം കഥകൾ രംഗപ്രചാരം നേടിയതുമുതൽ ഇന്നോളം കാലകേയവധം കളിയരങ്ങിൽ കൊണ്ടാടപ്പെട്ട കഥകളിയാണ്. പാത്രാവിഷ്കരണത്തിൽ മൂലകഥയിൽ നിന്നു വരുത്തിയ മാറ്റങ്ങൾ കാലകേയവധത്തിന്റെ കളിയരങ്ങിനും തൗര്യത്രികശോഭയ്ക്കും മാറ്റുകൂട്ടുന്നതേയുള്ളൂ. ആദ്യവസാനപുരുഷവേഷക്കാർക്കു മുന്നിൽ കാലകേയവധം ഒന്നാം അർജ്ജുനനും, ആദ്യവസാസ്ത്രീവേഷക്കാർക്കു മുന്നിൽ ഉർവ്വശിയും എന്നും വെല്ലുവിളിയായി നിന്ന വേഷങ്ങളാണ്. ഭാവവൈചിത്ര്യം, വിവിധരസാവിഷ്കരണസാദ്ധ്യതകൾ എന്നിവ കാലകേയവധത്തിൽ കലാത്മകമയി സമ്മേളിച്ചിരിക്കുന്നു. കഥകളിയിലെ ചിട്ടപ്രാധാന്യമേറിയ ഒരു ആട്ടക്കഥയാണ് കാലകേയവധം. കോട്ടയം തമ്പുരാനാണ് ഇത് ചിട്ടപ്പെടുത്തിയിരിക്കുന്നത്. മഹാഭാരതത്തിലെ ആരണ്യപർവ്വത്തിൽ നിന്നുമാണ് ഈ കഥ എടുത്തിരിക്കുന്നത്.

      കടപ്പാട്: വിക്കിപ്പീഡിയ

    101. കാവിലെ പാട്ട്

      ഇടശ്ശേരി ഗോവിന്ദൻ നായർ രചിച്ച കവിതാ സമാഹാരമാണ് കാവിലെ പാട്ട്. ഹനുമൽസേവ, തുഞ്ചൻ പറമ്പിൽ, പള്ളിക്കൂടത്തിലേയ്ക്ക് വീണ്ടും, ബിംബിസാരന്റെ ഇടയൻ തുടങ്ങി മുപ്പത്തിമൂന്നു കവിതകളുൾക്കൊള്ളുന്ന ഈ സമാഹാരത്തിന് 1969ൽ കവിതയ്ക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.

      കടപ്പാട്: വിക്കിപ്പീഡിയ

    102. കാറൽമാൻ ചരിതം

      വിദ്വാനും കവിയും നടനുമായിരുന്ന കൊച്ചിക്കാരൻ വറീച്ചനുണ്ണാവി രചിച്ച ചവിട്ടുനാടകമാണ് കാറൽമാൻ ചരിതം. എ.ഡി. എട്ടാം ശതകത്തിൽ ഫ്രാൻസിൽ ജീവിച്ചിരുന്ന വിശുദ്ധ റോമൻ ചക്രവർത്തി കാറൽമാൻ എമ്പ്രദോരും അദ്ദേഹത്തിന്റെ പാരിമാരും കൂടി തുർക്കികളെ തോൽപ്പിച്ചു ക്രിസ്തുമതാവലംബികളാക്കിയതാണ് ഇതിന്റെ ഇതിവൃത്തം. ഇതിൽ പല യുദ്ധ വർണ്ണനകളും പ്രണയരംഗങ്ങളും പാതാളപര്യടനങ്ങളുടെയും ധീരകൃത്യങ്ങളുടെയും അത്ഭുതസംഭവങ്ങളുടെയും വിവരണങ്ങളും ഉണ്ട്. എൺപതോളം കഥാപാത്രങ്ങളുള്ള ഈ നാടകം ഏഴു ദിവസം കൊണ്ടേ മുഴുവനായി അഭിനയിച്ചു തീരുകയുള്ളൂ. വ്യക്തിപ്രഭാവനായ കാറൽമാൻ ചക്രവർത്തിയുടെ മഹിമാതിരേകത്തെ പാടിപ്പുകഴ്ത്തുന്ന വരവു വിരുത്തത്തോടെയാരംഭിക്കുന്ന ഈ ചവിട്ടു നാടകത്തിന് അഞ്ച് ഭാഗങ്ങളാണുള്ളത്.

      കടപ്പാട്: വിക്കിപ്പീഡിയ

    103. കിരാതം ആട്ടക്കഥ

      കഥകളിയിൽ വളരെ പ്രചാരവും ജനപ്രിയതയും ലഭിച്ചിട്ടുള്ള ആട്ടക്കഥയാണ് കിരാതം. മഹാഭാരതം ആരണ്യപർവ്വത്തിലെ ഒരു ഭാഗമാണ് രാമവാര്യർ കിരാതം ആട്ടക്കഥയുടെ പ്രമേയം. അർജ്ജുനനെ പ്രധാന കഥാപാത്രമാക്കിയാണ് ആട്ടക്കഥ രചിക്കപ്പെട്ടിരിക്കുന്നത്. മൂലകഥയുമായി അല്പം വേറിട്ടാണ് ആട്ടകഥ രചിച്ചിരിക്കുന്നത്. സാധാരണയായി മിക്ക ശിവക്ഷേത്രങ്ങളിലും നിർബന്ധമായ പടിത്തരമായി നടത്താറുള്ള ആട്ടകഥകളിലൊന്നാണ് കിരാതം.

      കടപ്പാട്: വിക്കിപ്പീഡിയ

    104. കിർമ്മീരവധം ആട്ടക്കഥ

      കോട്ടയത്തുതമ്പുരാൻ രചിച്ച നാല് ആട്ടക്കഥകളിൽ വച്ച് ഏറ്റവും മനോഹരമായ രണ്ടാമത്തെ ആട്ടകഥയാണ് ‘കിർമ്മീരവധം’. മഹാഭാരതം വനപർവ്വത്തെ അടിസ്ഥാനമാക്കി, ധർമ്മപുത്രനെ നായകനാക്കിക്കൊണ്ടാണ് ഇത് രചിച്ചിരിക്കുന്നത്. പഞ്ചപാണ്ഡവൻമാരുടേയും പാഞ്ചാലിയുടേയും പുറപ്പാടും നിലപ്പദവും കഴിഞ്ഞ് കഥ ആരംഭിയ്ക്കുന്നു. കൌരവരുമായി ചൂതിൽ കളിച്ചു തോറ്റു രാജ്യധനാദികൾ നഷ്ടപ്പെട്ട പാണ്ഡവർ പാഞ്ചാലിയോടും ഗുരുവായ ധൌമ്യമഹർഷിയോടും ഏതാണ്ട് എൺപത്തെണ്ണായിരം ബ്രാഹ്മണരും കൂടി വനവാസത്തിനായി പുറപ്പെട്ടു. അവർ കാമ്യകവനത്തിലെത്തിയപ്പോൾ ചുട്ടുപോള്ളുന്ന വെയിലും ധൂളി നിറഞ്ഞ കാറ്റും ഏറ്റ് തളർന്ന പാഞ്ചാലിയെ കണ്ട് ധർമ്മപുത്രൻ അത്യന്തം വിഷാദിക്കുന്ന രംഗത്തോടേയാണ് കഥയുടെ ഒന്നാം രംഗം ആരംഭിക്കുന്നത്. തന്റെ ഈ അവസ്ഥയിലല്ല മറിച്ച് നമുക്കൊപ്പമുള്ള ബ്രാഹ്മണർക്ക് ഭക്ഷണം നൽകുവാൻ കഴിയാത്തതിനാലാണ് തനിക്ക് ദുഃഖമെന്ന് പാഞ്ചാലി ധർമ്മപുത്രനെ അറിയിക്കുന്നു. ഗുരുവായ ധൌമ്യനെ കണ്ട് ബ്രാഹ്മണർക്ക് ഭക്ഷണം നൽകുന്ന പ്രശ്നം പരിഹരിക്കാൻ മാർഗ്ഗമെന്തെന്ന് ധർമ്മപുത്രൻ ചോദിക്കുന്നു. ധൌമ്യന്റെ ഉപദേശാനുസ്സരണം ആദിത്യസേവ ചെയ്യുന്ന ധർമ്മപുത്രന്റെ മുൻപിൽ, സൂര്യദേവൻ പ്രത്യക്ഷപ്പെട്ട് പ്രശ്നപരിഹാരത്തിനായി അക്ഷയപാത്രം നൽകുന്നു. ‘എല്ലാ ദിവസവും എല്ലാവർക്കും ആവശ്യമുള്ളിടത്തോളം ഭക്ഷണം ഈ പാത്രത്തിൽ നിന്നും ലഭിക്കും. എന്നാൽ അതതുദിവസം പാഞ്ചാലി ഭക്ഷിക്കുന്നതുവരെ മാത്രമെ ഇവ ലഭിക്കുകയുള്ളു’ എന്നു പറഞ്ഞ് അക്ഷയപാത്രം നൽകി സൂര്യൻ മറയുന്നു. ധർമ്മപുത്രൻ അക്ഷയപാത്രം ധൌമ്യനെ കാട്ടുകയും, അദ്ദേഹത്തിന്റെ നിർദ്ദേശാനുസ്സരണം ബ്രാഹ്മണാദികൾക്ക് ഭക്ഷണം നൽകുവാനായി പാത്രം പാഞ്ചാലിയെ ഏൽപ്പിക്കുകയും ചെയ്യുന്നു. ഇങ്ങനെ പാണ്ഡവർ ഭഗവത്‌ഭജനത്തോടെ കാമ്യകവനത്തിൽ കഴിയുമ്പോൾ ഒരുദിവസം, ബന്ധുക്കളും ഭക്തരുമായ പാണ്ഡവരുടെ ദുരവസ്ഥയെ അറിഞ്ഞ് കൃഷ്ണഭഗവാൻ അവരെ ദർശിക്കുവാനായി കുമുദ്വതി എന്ന സൈന്യത്തോടുകൂടി അവിടെയെത്തി. ധർമ്മപുത്രന്റെ സങ്കടങ്ങൾ കേട്ട് അത്യന്തം കോപാകുലനായ ശ്രീകൃഷ്ണൻ ദുര്യോധനാദികളുടെ നിഗ്രഹോദ്ദേശത്തോടെ തന്റെ ചക്രായുധത്തെ ഉപയോഗിക്കാനൊരുങ്ങുന്നു. സംഹാരമൂർത്തിയേപോലെ അവിടെ പ്രത്യക്ഷപ്പെടുന്ന സുദർശ്ശന ചക്രത്തെ കണ്ട് ധർമ്മപുത്രൻ, ശ്രീകൃഷ്ണനെ സമാധാനിപ്പിച്ച് ചക്രായുധത്തെ മടക്കുന്നു. തുടർന്ന് ശ്രീകൃഷ്ണൻ പാണ്ഡവരെ അനുഗ്രഹിച്ച് മടങ്ങിപോകുന്നു. പാണ്ഡവർക്ക് അക്ഷയപാത്രം ലഭിച്ച വാർത്തയറിഞ്ഞ് അസ്വസ്ഥനായ ദുര്യോധനന്റെ പ്രേരണയാൽ ദുർവ്വാസാവ് മഹർഷി പാണ്ഡവരുടെ അടുത്തെത്തുന്നു. ഭക്ഷണത്തിനുമുമ്പ് മഹർഷിയേയും ശിഷ്യരേയും ധർമ്മപുത്രൻ സ്വാഗതം ചെയ്ത് സ്നാനത്തിനയക്കുന്നു.

      കടപ്പാട്: വിക്കിപ്പീഡിയ

    105. കുചേലവൃത്തം വഞ്ചിപ്പാട്ട്

      ഭാഗവതം ദശമസ്കന്ധത്തിലെ കുചേലോപാഖ്യാനത്തെ ആസ്പദിച്ച് രാമപുരത്തുവാര്യർ എഴുതിയ പ്രസിദ്ധമായ വഞ്ചിപ്പാട്ടാണ് കുചേലവൃത്തം വഞ്ചിപ്പാട്ട്. മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ നിർദ്ദേശപ്രകാരമാണ് ഈ കൃതി രചിച്ചതെന്ന് കവി പരാമർശിക്കുന്നു. വഞ്ചിപ്പാട്ട് എന്ന നിലയിൽ ഈ കൃതി മലയാളസാഹിത്യത്തിലും സാംസ്കാരികരംഗത്തും നേടിയ പ്രചാരം അന്യാദൃശമാണ്. കുചേലവൃത്തത്തിന്റെ രചനാകാലത്തെക്കുറിച്ച് കൃത്യമായി അറിയാൻ കഴിഞ്ഞിട്ടില്ല. മാർത്താണ്ഡവർമ്മയുടെ അപദാനമായ കാവ്യത്തിന്റെ പൂർവഭാഗത്തെ ചരിത്രവസ്തുതകളിൽനിന്ന് സാഹിത്യചരിത്രകാരന്മാർ പല നിഗമനത്തിലും എത്തിച്ചേർന്നിട്ടുണ്ട്. മാർത്താണ്ഡവർമ്മ എട്ടുവീട്ടിൽ പിള്ളമാരെ വകവരുത്തിയതിനെക്കുറിച്ചും പദ്മനാഭസ്വാമീക്ഷേത്രത്തിന്റെ നവീകരണത്തെക്കുറിച്ചും ഭദ്രദീപപ്രതിഷ്ഠയെക്കുറിച്ചും ഇതിൽ പരാമർശിക്കുന്നുണ്ട്. മതിലകം ഗ്രന്ഥവരി പ്രകാരം ഭദ്രദീപപ്രതിഷ്ഠ നടന്നത് 919-ലാണ് (1744). അതിനു ശേഷവും മാർത്താണ്ഡവർമ്മയുടെയും വാരിയരുടെയും മരണത്തിനു മുൻപുമാണ് അതിനാൽ കൃതിയുടെ കാലം. രാജസ്തുതിയിൽ 1750-ൽ നടന്ന മുറജപത്തെക്കുറിച്ചുള്ള പരാമർശമില്ലാത്തതിനാൽ 1745-നും 1750-നും ഇടയിലാകാം കാലമെന്ന് കെ.ആർ. കൃഷ്ണപിള്ള അഭിപ്രായപ്പെടുന്നു. എന്നാൽ, വടക്കുംകൂർ അധീനമായ ശേഷം വൈക്കത്ത് ഭജനമിരുന്നു മടങ്ങുമ്പോഴാണ് മാർത്താണ്ഡവർമ്മ രാമപുരത്തു വാരിയരെ തിരുവനന്തപുരത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്നതും വഞ്ചിയിൽ‌വെച്ച് വാരിയർ വഞ്ചിപ്പാട്ട് ചൊല്ലിക്കേൾപ്പിക്കുന്നതും എന്നാണ് ഐതിഹ്യം

      കടപ്പാട്: വിക്കിപ്പീഡിയ

    106. കുട നന്നാക്കുന്ന ചോയി

      എം. മുകുന്ദൻ എഴുതിയ ഒരു നോവലാണ് കുട നന്നാക്കുന്ന ചോയി. മാധ്യമം ആഴ്ചപ്പതിപ്പിൽ തുടർച്ചയായി ഈ നോവൽ പ്രസിദ്ധീകരിച്ചിരുന്നു. മയ്യഴിയിൽ നിന്ന് കപ്പൽ കയറി ഫ്രാൻസിലേക്ക് പോകുന്ന കുടപ്പണിക്കാരൻ ചോയി നാട്ടുകാരനും ചെറിയ കുട്ടിയുമായ മാധവന്റെ കയ്യിൽ ഒരു ലക്കോട്ട് ഏല്പിക്കുന്നു. തന്റെ മരണ ശേഷം മാത്രമേ അത് തുറക്കാവൂ എന്ന ആവശ്യപ്പെട്ടാണ് ചോയി ആ ലക്കോട്ട് മാധവനെ ഏല്പിക്കുന്നത്. നീ നല്ലവനാണെന്നും എനിക്ക് തന്നെ മാത്രമേ വിശ്വാസമുള്ളൂ എന്നും ലക്കോട്ട് നൽകുമ്പോൾ ചോയി മാധവനോട് പറയുന്നുണ്ട്. എന്താണ് ആ ലക്കോട്ടിൽ എന്നറിയാനുള്ള നാട്ടുകാരുടെ ഉദ്വേഗം മുകുന്ദൻ മനോഹരമായി സൃഷ്ടിച്ചിരിക്കുന്നു. ഫ്രഞ്ച്കാർ മയ്യഴി വിട്ട്പോകുന്ന കാലം മുതലാണ് നോവലിലെ കഥ ആരംഭിക്കുന്നത്. ആ കാലങ്ങളിൽ വടക്കൻ കേരളത്തിൽ ധാരാളമായി ഉപയോഗിച്ചിരുന്ന വാക്കുകൾ ഈനോവലിൽ കടന്നു വരുന്നുണ്ട്. ഒന്നിച്ചു മൂത്രമൊഴിക്കുന്നതിൽ രസം കണ്ടെത്തുന്ന രണ്ട് മതസ്ഥരായ രണ്ട് കൂട്ടുകാരുടെ ഒരു രംഗം നോവലിൽ വരുന്നുണ്ട്. അതു പോലെയുള്ള വ്യത്യസ്ത സന്ദർഭങ്ങളാൽ സമ്പന്നമാണ് നോവലിന്റെ ഇതിവൃത്തം. പോയ ആ കാലത്തിൽ നിന്നും ഇന്നത്തെ അസഹിഷ്ണുതയുടെ നവകാലവുമായി താരതമ്യം ചെയ്തു കൊണ്ടാണ് നോവൽ അവസാനിക്കുന്നത്. . പുതിയ കാലത്തോടുള്ള തന്റെ പ്രതിഷേധമാണ് തന്റെ രചന എന്ന് എം. മുകുന്ദൻ അവകാശപ്പെടുന്നു. എഴുത്തുകാരൻ പ്രതിഷേധിക്കേണ്ടത്, തന്റെ രചനകളിലൂടെയാണെന്ന് പ്രസ്താവിച്ച കഥാകാരനാണ് എം.മുകുന്ദൻ. കുട നന്നാക്കുന്ന ചോയി എന്ന കൃതിയിലൂടെ അതു നിർവഹിച്ചിരിക്കുകയാണെന്ന് നിരൂപകർ വിലയിരുത്തുന്നു. സൗമ്യമായി മുന്നോട്ടു പോകുന്ന നോവൽ അതിന്റെ അവസാന നിമിഷങ്ങളിൽ വായനക്കാരെ ആകാംക്ഷയുടെ മുൾമുനയിലെത്തിക്കുന്നു

      കടപ്പാട്: വിക്കിപ്പീഡിയ

    107. കുന്ദലത

      മലയാളനോവലിന്റെ പൂർവ്വരൂപങ്ങളിൽ സുപ്രധാനസ്ഥാനം വഹിക്കുന്ന കൃതിയാണ് അപ്പു നെടുങ്ങാടിയുടെ കുന്ദലത. 1887 ഒക്ടോബറിൽ കോഴിക്കോട്ടെ വിദ്യാവിലാസം അച്ചുകൂടത്തിൽനിന്നാണ് കുന്ദലത പ്രസിദ്ധീകരിക്കുന്നത്. ‘ഇംഗ്ലീഷ് പരിജ്ഞാനമില്ലാത്ത ബഹുജനങ്ങൾക്കും പ്രത്യേകിച്ച് പിടിപ്പതു പണിയില്ലാത്തതിനാൽ നേരം പോകാതെ ബുദ്ധിമുട്ടുന്നവരായ സ്ത്രീകൾക്കും ദോഷരഹിതമായ ഒരു വിനോദത്തിന്നു ഹേതുവായിത്തീരുക’ എന്നതാണ് ഗ്രന്ഥത്തിന്റെ ഉദ്ദേശ്യമെന്ന് മുഖവുരയിൽ പറയുന്നു.

      കടപ്പാട്: വിക്കിപ്പീഡിയ

    108. കുരുമുളക്

      എസ്. കെ. പൊറ്റെക്കാട്ട് രചിച്ച് 1976-ൽ ആദ്യമായി പ്രസിദ്ധീകരിച്ച നോവലാണ് കുരുമുളക്. മനുഷ്യമനസ്സിന്റെ സങ്കീർണതകളും ജീവിതവൈവിദ്ധ്യങ്ങളും ചിത്രീകരിക്കുകയും; ഒരു നാടിന്റെയും കാലഘട്ടത്തിന്റെയും ചരിത്രം പറയുകയും ചെയ്യുന്ന നോവലാണിതെന്ന് പുറം ചട്ടയിൽ വിവരിക്കുന്നുണ്ട്.

      കടപ്പാട്: വിക്കിപ്പീഡിയ

    109. കൂമൻ കൊല്ലി

      പി. വത്സല രചിച്ച നോവലാണ് കൂമൻകൊല്ലി. 1981-ലാണ് ഇത് പ്രസിദ്ധീകൃതമായത്. കൂമൻ കൊല്ലി എന്ന താഴ്വരയിലാണ് കഥ നടക്കുന്നത്. പുറംലോകത്തിന്റെ സ്വാധീനവും അതുമൂലമുണ്ടാകുന്ന മാറ്റങ്ങളും പ്രകൃതിയെയും മനുഷ്യരെയും ചൂഷണം ചെയ്യുന്നതും മറ്റുമാണ് ഈ നോവലിന്റെ പശ്ചാത്തലം.

      കടപ്പാട്: വിക്കിപ്പീഡിയ

    110. കൃഷിഗീത

      കേരളീയ കൃഷിരീതിയെ കുറിച്ച് പരാമർശിക്കുന്ന ആദ്യത്തെ ഗ്രന്ഥമാണ് കൃഷിഗീത. ഇംഗ്ലീഷ്: Krishigeeta. കേരളം സൃഷ്ടിച്ച പരശുരാമൻ തന്നെ കൃഷിയെക്കുറിച്ച് അരുളിച്ചെയ്ത രീതിയിലാണ്‌ കൃഷിഗീത രചിച്ചിരിക്കുന്നത്. വളരെക്കാലം വാമൊഴിയായി നിലനിന്നിരുന്ന കൃഷിയെക്കുറിച്ചുള്ള അറിവ് പിന്നീട് ലിഖിതരീതി പ്രചാരത്തിൽ വന്നശേഷം ഓലയിൽ എഴുതപ്പെടുകയും അച്ചടി തുടങ്ങിയശേഷം ഗ്രന്ഥമാക്കപ്പെട്ടതുമായിരിക്കാം എന്നാണ്‌ കരുതുന്നത്. വിത്തുകളുടെ കൂട്ടത്തിൽ ചീനി മുളക് എന്നും പറങ്കി മുളക് എന്നും പ്രസ്താവം ഉള്ളതിനാൽ പരശുരാമനുമായി ബന്ധമില്ല എന്ന് ചരിത്രകാരന്മാർ കരുതുന്നു. പരശുരാമൻ കൃഷിരീതിയെക്കുറിച്ച് വിവരിക്കുന്ന രീതിയിലാണ് ഇതിന്റെ രചന. എന്നാൽ ഇതിന്റെ യഥാർത്ഥമായ രചയിതാവിനെക്കുറിച്ചോ എഴുതിയ കാലത്തെക്കുറിച്ചോ വ്യക്തമായ യാതൊരു അറിവും ലഭിച്ചിട്ടില്ല 1950ൽ വിദ്വാൻ സി. ഗോവിന്ദവാര്യർ എഡിറ്റു ചെയ്ത് ‘ബുള്ളറ്റിൻ ഓഫ് ദ ഗവർമെന്റ് ഓറിയന്റൽ മാനുസ്ക്രിപ്പ്റ്റ് ലൈബ്രറി ഓഫ് മദ്രാസ്’ ആണ് ഇത് ആദ്യമായി പ്രസിദ്ധീകരിച്ചത്. വൈദേശിക വിത്തുകൾ ഉപേക്ഷിച്ച് മണ്ണിന് ചേർന്നതായ സ്വദേശി വിത്തുകളും കൃഷിരീതികളും സ്വീകരിക്കാൻ കൃഷിഗീത ഉത്‌ബോധിപ്പിക്കുന്നു. പരശുരാമൻ ഗോകർണ്ണത്തു നിന്നും കടലിലേക്ക് മഴുവെറിഞ്ഞ് അത്രയും ഭാഗത്തെ കടൽ പി‌ൻവാങ്ങിയാണ് കേരളമുണ്ടായതെന്നാണ് ഐതിഹ്യം. അദ്ദേഹം ഈ ഭൂമി ബ്രാഹ്മണർക്കായി ദാനം ചെയ്തു. എന്നാൽ ദാനമായി ലഭിച്ച പുതുനിലത്തിൽ എന്ത് കൃഷി ചെയ്യണമെന്നോ, എങ്ങനെ കൃഷി ചെയ്യണമന്നോ ഉള്ള വിവരം ബ്രാഹ്മണർക്ക് അജ്ഞാതമായിരുന്നു. ഇവരെ കൃഷിരീതികൾ പഠിപ്പിക്കാനായി പരശുരാമനാൽ വിരചിതമായ ഗ്രന്ഥമാണ് കൃഷിഗീത എന്നാണ് വിശ്വാസം

      കടപ്പാട്: വിക്കിപ്പീഡിയ

    111. കൃഷ്ണഗാഥ

      ഗാഥാപ്രസ്ഥാനത്തിൽ ഉണ്ടായിട്ടിള്ള ഏറ്റവും പ്രധാനപ്പെട്ട ഗ്രന്ഥങ്ങളിൽ ഒന്നാണ് കൃഷ്ണഗാഥ. ശ്രീകൃഷ്ണന്റെ ജീവിതം ആവിഷ്കരിക്കുന്ന ഭക്തിപ്രധാനമായ ഈ കാവ്യത്തിന്റെ കർത്താവിനെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭ്യമല്ല. ഉത്തരകേരളത്തിൽ വടകരയ്ക്ക് സമീപമുള്ള ചെറുശ്ശേരി ഇല്ലത്തെ ഒരു നമ്പൂതിരിയാണ് ഇതിന്റെ രചയിതാവ് എന്ന് പരക്കെ വിശ്വസിച്ചുപോരുന്നു ശ്രീകൃഷ്ണന്റെ അവതാരം മുതൽ സ്വർഗ്ഗാരോഹണം വരെയുള്ള കഥകളാണ് കൃഷ്ണഗാഥയിലെ പ്രതിപാദ്യം. ഭാഗവതത്തിലെ കാര്യങ്ങൾ ഏകദേശം അതുപോലെ തന്നെ എഴുതിയിരിക്കുന്ന ഈ ഗ്രന്ഥത്തിലും നാല്പത്തേഴ് കഥകളാണുള്ളത്. കൃഷ്ണഗാഥയുടെ രചയിതാവ് ചെറുശ്ശേരി നമ്പൂതിരിയാണെന്ന് വിശ്വസിച്ചുപോരുന്നു. സാഹിത്യപരമായി വളരെ ഔന്നത്യം പ്രകടിപ്പിക്കുന്ന ഈ കൃതിയുടെ ഏറ്റവും വലിയ പ്രത്യേകത സമകാലീകമായ മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമായി പൂർണ്ണമായും മലയാളത്തിലാണ് എന്നതാണ്. അമിതമായി സംസ്കൃത പദങ്ങൾ ഉപയോഗിച്ചിട്ടില്ലാത്ത ഇതിൽ ഉള്ളവ വളരെ ലളിതവുമാണ്

      കടപ്പാട്: വിക്കിപ്പീഡിയ

    112. കേരള കവിതയിലെ കലിയും ചിരിയും

      പ്രസന്നരാജൻ രചിച്ച ഗ്രന്ഥമാണ് കേരള കവിതയിലെ കലിയും ചിരിയും. 1993-ൽ നിരൂപണ-പഠനസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതി നേടിയിട്ടുണ്ട്. ഒ.എൻ.വി. കുറുപ്പ്‌, ജി. കുമാരപിളള, അയ്യപ്പപ്പണിക്കർ, കടമ്മനിട്ട, സച്ചിദാനന്ദൻ, എം.ഗോവിന്ദൻ, ഡി. വിനയചന്ദ്രൻ, എ. അയ്യപ്പൻ, ബാലചന്ദ്രൻ ചുളളിക്കാട്‌ എന്നീ കവികളുടെ കവിതകൾ ഈ ഗ്രന്ഥത്തിൽ അപഗ്രധിക്കുന്നുണ്ട്. കാല്‌പനികതയുടെ അപചയത്തെക്കുറിച്ചും ആധുനികതയുടെ ഉദയത്തെക്കുറിച്ചും ഈ പുസ്തകം അന്വേഷിക്കുന്നു.

      കടപ്പാട്: വിക്കിപ്പീഡിയ

    113. കേരള കൗമുദി (വ്യാകരണം)

      കോവുണ്ണി നെടുങ്ങാടി 1875-ൽ പൂർത്തിയാക്കിയ വ്യാകരണ കൃതിയാണ് കേരള കൗമുദി (വ്യാകരണം). കൂനമ്മാവിലെ അച്ചുകൂടത്തിൽ 1878-ലാണിത് അച്ചടിച്ചത്. 550 പ്രതികളായിരുന്നു ആദ്യം അച്ചടിച്ചത്. 1930 ൽ രണ്ടാം പതിപ്പിറങ്ങി. ഇത് കോഴിക്കോട് രാമകൃഷ്ണ അച്ചുകൂടത്തിലാണ് അച്ചടിച്ചത്. 1 ക 4 അണയായിരുന്നു വില. രണ്ടാമത് ഇറങ്ങിയ 300 പ്രതികൾ മുന്നൂറു രൂപയ്ക്ക് തിരുവിതാംകൂർ സർക്കാർ വിലയ്ക്ക് വാങ്ങി

      കടപ്പാട്: വിക്കിപ്പീഡിയ

    114. കേരള‍ പാണിനീയം

      മലയാള ഭാഷാ വ്യാകരണത്തിലെ പ്രാമാണിക ഗ്രന്ഥമാണ് കേരള‍ പാണിനീയം. എ.ആർ. രാജരാജവർമ്മയാണ് ഈ ഗ്രന്ഥത്തിന്റെ കർത്താവ്. ഇതിന്റെ ആദ്യപതിപ്പ് 1896-ലും പരിഷ്കരിച്ച പതിപ്പ് 1917-ലുമാണ് പുറത്തിറങ്ങിയത്. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ഘട്ടത്തിലും എ.ആർ. രാജരാജവർമ്മയ്ക്ക് സമശീർഷനായ ഒരു വൈയാകരണൻ ഇതര ദക്ഷിണേന്ത്യൻ ഭാഷകളിൽ ഇല്ലായിരുന്നു. പാണിനി എഴുതിയ പാണിനീയത്തിൽ അവഗാഹം നേടിയിരുന്ന അദ്ദേഹം പക്ഷേ, പാണിനീയത്തെ അന്ധമായി പിന്തുടരാതെ മലയാള ഭാഷയുടെ സ്വഭാവത്തിനിണങ്ങുന്ന മട്ടിലാണ് കേരളപാണിനീയം രചിച്ചിരിക്കുന്നത്. സംസ്കൃതത്തിൽ നിന്നല്ല പ്രാചീന തമിഴിൽനിന്നാണ് മലയാളം ഉണ്ടായതെന്ന അഭിപ്രായമാണ് കേരളപാണിനീയത്തിൽ അദ്ദേഹം പ്രകടിപ്പീക്കുന്നത്. തമിഴിൽ നിന്ന് വേർപെട്ട് മലയാളം സ്വതന്ത്രഭാഷയായതിന് ഹേതുവായി കരുതാവുന്ന ആറു നയങ്ങൾ അദ്ദേഹം ഗ്രന്ഥത്തിൽ അവതരിപ്പിക്കുന്നുണ്ട്. കേരള പാണിനീയം ഡോ. റോയ് ആംഗലേയത്തിലേക്ക് തർജ്ജമചെയ്തിട്ടുണ്ട്. കേരളപണിനിയം 8 വിഭാഗങ്ങളും അവയുടെ ഉപവിഭാഗങ്ങളും ഉൾക്കൊള്ളുന്നു:

      കടപ്പാട്: വിക്കിപ്പീഡിയ

    115. കേരള സാഹിത്യ ചരിത്രം

      മലയാള ഭാഷയുടെ ഉല്പത്തി മുതൽ പരിഗണനാർഹമായ വിഷയങ്ങൾ എല്ലാം വളരെ വിശദമായി പ്രതിപാദിക്കുന്ന ഒരു ഗ്രന്ഥമാണ് കേരള സാഹിത്യ ചരിത്രം . ആധുനിക മലയാള കവിത്രയത്തിപ്പെട്ട മഹാകവി ഉള്ളൂർ എസ്. പരമേശ്വരയ്യർ ആണ് ഈ പുസ്തകം രചിച്ചത്. ഏഴു വാല്യങ്ങളിലായി എഴുതപ്പെട്ടിട്ടുള്ള ഈ പുസ്തകം കേരള സർവ്വകലാശാല അഞ്ചു വാല്യങ്ങളായാണ് 1950-ൽ പ്രസിദ്ധീകരിച്ചത്

      കടപ്പാട്: വിക്കിപ്പീഡിയ

    116. കേരളഗൗതമീയം

      സംസ്‌കൃത പണ്ഡിതനും താർക്കികനും കവിയുമായിരുന്ന കുറിശ്ശേരി ഗോപാലപിള്ള രചിച്ച ഒരു തർക്കശാസ്ത്ര ഗ്രന്ഥമാണ് കേരളഗൗതമീയം. 1959-ലാണ് ആദ്യമായി പ്രസാധനം ചെയ്തത്. കൈക്കുളങ്ങര രാമവാര്യരുടെ മുക്താവലിയ്ക്കു ശേഷം ശ്രദ്ധേയമായ തർക്കശാസ്ത്രഗ്രന്ഥമാണിത്. ഈ കൃതിയുടെ രചന കുറിശ്ശേരിയെ കേരളഗൗതമൻ എന്ന വിശേഷണത്തിനർഹനാക്കി. കേരളഭാഷയിൽ ന്യായശാസ്ത്രസംബന്ധമായ ഒരു ആധികാരികകൃതി എന്നതായിരുന്നു കേരളഗൗതമീയത്തിന്റെ രചനയുടെ ഉദ്ദേശ്യം. അന്നംഭട്ടന്റെ തർക്കസംഗ്രഹം, വിശ്വനാഥ പഞ്ചാനനന്റെ കാരികാവലി എന്നിവയിലെ പ്രതിപാദ്യ വിഷയങ്ങൾ ഇതിൽ പ്രതിപാദിയ്ക്കുന്നു. . അന്നത്തെ തിരുവനന്തപുരം സംസ്‌കൃതകോളേജ് പ്രിൻസിപ്പലായിരുന്ന എൻ. ഗോപാലപിള്ളയാണ് അവതാരിക രചിച്ചത്. 1959ൽ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച ഈ ന്യായശാസ്ത്രഗ്രന്ഥത്തിന് ഒരു രണ്ടാംപതിപ്പ് രചയിതാവിന്റെ ജീവിതകാലത്ത് ഉണ്ടായില്ല. 2013-ൽ കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് കേരളഗൗതമീയം പുനഃപ്രസാധനം ചെയ്തു.[3

      കടപ്പാട്: വിക്കിപ്പീഡിയ

    117. കേരളത്തിന്റെ സാംസ്കാരിക ചരിത്രം

      പി.കെ. ഗോപാലകൃഷ്ണൻ രചിച്ച ചരിത്രഗ്രന്ഥമാണ് കേരളത്തിന്റെ സാംസ്കാരിക ചരിത്രം. 1977-ൽ പലവക ഗ്രന്ഥങ്ങൾക്കായി നൽകുന്ന കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതി നേടിയിട്ടുണ്ട്. മലയാള ഭാഷയുടെ ഉൽപ്പത്തിയെപ്പറ്റിയുള്ള അഭിപ്രായങ്ങൾ, മലയാളസംസ്കാരത്തിന്റെ ആദ്യകാലചരിത്രം; തിരുവിതാംകൂറിന്റേതുൾപ്പെടെയുള്ള നാട്ടുരാജ്യചരിത്രം; ശ്രീനാരായണഗുരുവുൾപ്പെടെയുള്ളവർ ആധുനിക കേരളത്തിന്റെ സാംസ്കാരത്തിനു നൽകിയ സംഭാവനകൾ എന്നിവയൊക്കെ ഈ പുസ്തകത്തിൽ പ്രതിപാദിക്കപ്പെടുന്നുണ്ട്.

      കടപ്പാട്: വിക്കിപ്പീഡിയ

    118. കേരളപാണിനീയ ഭാഷ്യം

      സി.എൽ. ആന്റണി രചിച്ച ഗ്രന്ഥമാണ് കേരളപാണിനീയ ഭാഷ്യം. 1974-ൽ നിരൂപണ-പഠനസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതി നേടിയിട്ടുണ്ട്. വ്യാകരണത്തെ സംബന്ധിക്കുന്ന 11 പ്രബന്ധങ്ങളുടെ സമാഹാരമാണ്‌ ഈ ഗ്രന്ഥം. കേരളപാണിനീയത്തിനെ ആധുനിക ഭാഷാശാസ്‌ത്രതത്ത്വങ്ങളുടെ വെളിച്ചത്തിൽ ഗ്രന്ഥകർത്താവ് പഠനവിധേയമാക്കുന്നു .

      കടപ്പാട്: വിക്കിപ്പീഡിയ

    119. കേരളവർമ്മ രാമായണം

      എഴുത്തച്ഛനുശേഷം കിളിപ്പാട്ട് ശാഖയിൽ ധാരാളം കൃതികൾ ഉണ്ടായെങ്കിലും ശ്രദ്ധേയമായവ കുറവാണ്. എഴുത്തച്ഛന്റെ കൃതികൾക്കുള്ള ഗുണപൗഷ്‌കല്യം ഇല്ലെങ്കിലും ഏതാണ്ട് അടുത്തുവരുന്ന കൃതിയാണ് കേരളവർമ്മ രാമായണം. എ.ഡി. 17-ാംനൂറ്റാണ്ടിൽ തിരുവിതാംകൂറിൽ ഉമയമ്മറാണിയെ സഹായിക്കാൻ പോയി, എട്ടുവീട്ടിൽപ്പിള്ളമാരെ നശിപ്പിക്കുകയും ഒടുവിൽ ശത്രുക്കളുടെ കൈകൊണ്ട് തിരുവനന്തപുരത്തു വച്ചുതന്നെ മരിക്കുകയും ചെയ്ത കോട്ടയം കേരളവർമ്മയുടെ കൃതിയാണിത്. വാല്മീകിരാമായണമാണ് മൂലം. പലയിടത്തും തർജ്ജമ സ്വതന്ത്രമാണ്. കിളിയെ സംബോധന ചെയ്യാത്ത കിളിപ്പാട്ടാണിത്.

      കടപ്പാട്: വിക്കിപ്പീഡിയ

    120. കേരളോല്പത്തി

      കേരളത്തിന്റെ ഉല്പത്തി മുതൽ സാമൂതിരിയുടെ കാലം വരെയുള്ള ചരിത്രം എന്ന രീതിയിൽ ക്രോഡീകരിച്ചിട്ടുള്ള ഒരു പ്രാചീന ഗ്രന്ഥമാണ് കേരളോല്പത്തി. കേരളോല്പത്തിയുടെ ഒന്നിലധികം പാഠഭേദങ്ങൾ ലഭ്യമാണ്. എല്ലാത്തിലും പ്രധാനമായി മൂന്നു ഭാഗങ്ങളായാണ് ഈ ഗ്രന്ഥത്തെ ക്രോഡീകരിച്ചിട്ടുള്ളത്. ഹെർമ്മൻ ഗുണ്ടർട്ടാണ് ഈ കൃതി ആദ്യമായി അച്ചടിച്ച് പ്രസിദ്ധീകരിച്ചത്. ഈ പ്രസിദ്ധത്തിന്റെ അവസാന വരിയായി തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛനാണീ കൃതി ആദ്യമായി പറഞ്ഞതെന്നു പ്രസ്ഥാവിച്ചിരിക്കുന്നു. ലഭ്യമായ കേരളോല്പത്തി പാഠങ്ങളിൽ ആദ്യ രണ്ടുഭാഗങ്ങളുടേയും ഉള്ളടക്കവും കാലഗണനയും ഏതാണ്ട് ഒരേപോലെയാണ്. മൂന്നാമത്തെ ഭാഗമായ തമ്പുരാക്കന്മാരുടെ കാലം എന്നതിലാണ് ഈ പാഠങ്ങൾ തമ്മിലുള്ള പ്രധാനമായ വത്യാസം. പെരുമാക്കന്മാരുടെ കാലഘട്ടത്തിനു ശേഷം ഉള്ള ഭരണാധികാരികൾ തങ്ങളുടെ അനിഷേധ്യത നിലനിർത്താനായി മുൻപേ നിലനിന്നിരുന്ന ഐതിഹ്യ രൂപങ്ങളോടു കൂടി താന്താങ്ങളുടെ ചരിത്രത്തെയും കഥകളേയും കൂട്ടിച്ചേർത്തതാണ് അവസാന പാഠത്തിന്റെ വത്യസ്ഥതയ്ക്കു കാരണമായി പറയപ്പെടുന്നത്.പരശുരാമൻ മഴു എറിഞ്ഞ് കടലിൽ നിന്നും കേരളത്തെ ഉദ്ധരിച്ച കഥയോടെയാണ് കേരളോല്പത്തി ആരംഭിക്കുന്നത്. ഈ കഥ കേരളത്തിൽ മാത്രമല്ല ഇന്ത്യയിലെ പടിഞ്ഞാറേ അതിർത്തിയിലെ ഗുജറാത്ത് തീരങ്ങളിൽ തുടങ്ങി കേരളം വരെ പല സ്ഥലങ്ങളിലും ഐതിഹ്യരൂപേണ പരാമർശിക്കപ്പെട്ടിട്ടുണ്ട്. ഈ ഐതിഹ്യം കേരളം ഉൾപ്പെടുന്ന ഭൂപ്രദേശം മുൻപു കടലായിരുന്നെന്നും അത് ഒരു ഭൗമപ്രവർത്തനം മൂലം ഉയർന്നു വന്നതാണെന്നും ഉള്ള ചരിത്ര വസ്തുതയുടെ പരാമർശമായി പരക്കെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. തുടർന്ന് പരശുരാമൻ വീണ്ട ഭൂമിയെ അറുപത്തിനാലു ഗ്രാമങ്ങളാക്കി എന്നും അതിൽ മുപ്പത്തി രണ്ടെണ്ണം മലനാട്ടിലും ബാക്കി മുപ്പത്തിരണ്ടെണ്ണം തുളുനാട്ടിലുമായിട്ടായിരുന്നു എന്നും ഗ്രന്ഥം പ്രസ്ഥാവിക്കുന്നു. ഈ ഗ്രാമങ്ങളെ രാമൻ ബ്രാഹ്മണർക്കു ദാനം ചെയ്തതായും പിന്നീട് അവർക്കു കീഴടങ്ങി രാജ്യപരിപാലനത്തിനായി വെളിനാട്ടിൽ നിന്നും ക്ഷത്രിയനെ കൊണ്ടുവന്നു. ഈ ക്ഷത്രിയരുടെ ചരിത്രമാണ് ഈ ഗ്രന്ഥത്തിൽ തുടർന്നു വിവരിക്കുന്നത്. കേരളോല്പത്തിയിലെ എല്ലാ പാഠങ്ങൾക്കും ഒരേ തരത്തിലുള്ള കാലഗണനയാണ് ഉള്ളത്. എന്നാൽ ഗ്രന്ഥത്തിൽ വിവരിച്ചിരിക്കുന്ന സംഭവങ്ങളെ ആധുനികമായ കാലഗണനാ സമ്പ്രദായങ്ങളുടെ രീതിയിൽ ബന്ധപ്പെടുത്താനുതകാത്ത രീതിയിലാണ് ഈ ഗ്രന്ഥത്തിന്റെ രചന. ഇതിലെ കാലഗണന വളരെ അബദ്ധങ്ങൾ നിറഞ്ഞതാണെന്ന് കരുതപ്പെടുന്നു. ഈ ഗ്രന്ഥമനുസരിച്ച് നോക്കിയാൽ വത്യസ്ഥ കാലഘട്ടങ്ങളിൽ ജീവിച്ചിരുന്നതെന്നു തെളിയിക്കപ്പെട്ട മുഹമ്മദ് നബിയും ചേരമാൻ പെരുമാളും കൃഷ്ണദേവരായരും ഒരേ കാലഘട്ടത്തിൽ ജീവിച്ചിരുന്നവരായി കണക്കാക്കേണ്ടി വരും. ഈ വൈരുദ്ധ്യങ്ങളെ ഗ്രന്ഥത്തിന് ചരിത്രപരമായ മാനങ്ങളില്ല എന്ന അനുമാനത്തിലേക്കു നയിക്കുന്നു. ഈ കൃതിയിൽ പറങ്കികളെ പോലെയുള്ള വിദേശീയരെ കുറിച്ചു പരാമർശിക്കുന്നത് ഈ കൃതിയുടെ രചനാകാലത്തിനെ 17-ആം നൂറ്റാണ്ടിനും 18-ആം നൂറ്റാണ്ടിനും ഇടയിലാക്കി കണക്കാക്കാൻ ഇടവരുത്തുന്നു. എന്നാൽ ഈ പരാമർശങ്ങൾ കൃതിയുടെ അവസാന ഭാഗത്തുള്ളതായതിനാലും ആ ഭാഗം പല പാഠങ്ങൾക്കും പലതായിട്ടുള്ളതു കൊണ്ടും ആ ഭാഗങ്ങൾ പ്രക്ഷിപ്തമായുണ്ടായതായി ഗ്രന്ഥത്തിന്റെ ചരിത്രപ്രാധാന്യത്തെ അംഗീകരിക്കുന്ന ചരിത്രകാരന്മാർ നിരീക്ഷിക്കുന്നു.

      കടപ്പാട്: വിക്കിപ്പീഡിയ

    121. കേശവീയം

      കെ.സി. കേശവപിള്ള രചിച്ച മഹാകാവ്യം ആണ് കേശവീയം. ഭാഗവതത്തിലെ സ്യമന്തകം കഥയുടെ പശ്ചാത്തലത്തിൽ എഴുതിയ ഈ കൃതി കാളിദാസ ശൈലിയായ വൈദർഭിയിലായിരുന്നു. പന്ത്രണ്ടു സർഗങ്ങൾ. ഇതിൽ യമകസർഗവും ചിത്രസർഗവും ദ്വിതീയാക്ഷരപ്രാസനിർബന്ധവും ഒഴിവാക്കിയിട്ടുണ്ട് !!!അധരയുഗളമൽപമായ് വിടർന്നി !!! ട്ടിടയിൽ വിളങ്ങിന ദന്തപംക്തി കണ്ടാൽ !!!അധിക ചപലമായ മർത്ത്യജന്മ - !!!സ്ഥിതിയെ നിനച്ചു ഹസിക്കയെന്നു തോന്നും !!!എന്നു മരണത്തെ വർണിക്കുന്ന കെ.സി. കേശവപിള്ള മഹാകാവ്യ പ്രസ്ഥാനത്തിന്റെ കാൽപനിക - ദാർശനിക ഭാവങ്ങളുടെ പ്രതീകം കൂടിയാണ്.

      കടപ്പാട്: വിക്കിപ്പീഡിയ

    122. കേസരിയുടെ കഥ

      കെ.പി. ശങ്കരമേനോൻ രചിച്ച ഗ്രന്ഥമാണ് കേസരിയുടെ കഥ. 1979-ൽ പലവക ഗ്രന്ഥങ്ങൾക്കായി നൽകുന്ന കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതി നേടിയിട്ടുണ്ട്. ഈ ഗ്രന്ഥത്തിന്റെ 1981-ലെ പതിപ്പിന്റെ അവതാരിക എഴുതിയത് തകഴി ശിവശങ്കരപ്പിള്ളയായിരുന്നു.

      കടപ്പാട്: വിക്കിപ്പീഡിയ

    123. കൈരളിയുടെ കഥ

      മലയാളസാഹിത്യചരിത്രം വിശദീകരിക്കുന്ന പ്രധാനപ്പെട്ട ഗ്രന്ഥങ്ങളിൽ ഒന്നാണു് എൻ. കൃഷ്ണപിള്ള രചിച്ച കൈരളിയുടെ കഥ. 1958 ജൂണിൽ ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടു. മലയാളഭാഷയുടേയും സാഹിത്യത്തിന്റേയും ഉൽ‌പ്പത്തി മുതൽ സമകാലീന അവസ്ഥ വരെ ഇരുപതു നൂറ്റാണ്ടുകളിലായി പരന്നുകിടക്കുന്ന ചരിത്രമാണു് ഈ ഗ്രന്ഥത്തിൽ പ്രതിപാദിക്കുന്നതു്. മറ്റു സാഹിത്യചരിത്രകൃതികളിൽനിന്നു വ്യത്യസ്തമായി തികച്ചും ലളിതമായാണു് കൃഷ്ണപിള്ള ഈ ഗ്രന്ഥം രചിച്ചിട്ടുള്ളതു്. പണ്ഡിതന്മാരായ വായനക്കാരെ സംതൃപ്തരാക്കുവാനല്ല, പകരം സാധാരണക്കാർക്കു് മലയാളഭാഷയുടെ ചരിത്രം എളുപ്പം വായിച്ചു മനസ്സിലാക്കാൻ വേണ്ടിയാണു് ഈ ഗ്രന്ഥമെന്നു് ഗ്രന്ഥകർത്താവുതന്നെ ആമുഖത്തിൽ സമ്മതിക്കുന്നുണ്ട്. നിലവിലുള്ള വിവാദവിഷയങ്ങളായ സിദ്ധാന്തങ്ങളിൽ നിന്നും പരമാവധി ഒഴിഞ്ഞുനിൽക്കാനും തന്റേതായി നൂതനമായ ഉപജ്ഞാനങ്ങളൊന്നും അവതരിപ്പിക്കാതിരിക്കാനും അദ്ദേഹം ശ്രദ്ധിച്ചിട്ടുണ്ടു്. പുസ്തകത്തിന്റെ 9 പതിപ്പുകൾ വരെ ഇറങ്ങിയിട്ടുണ്ട്.

      കടപ്പാട്: വിക്കിപ്പീഡിയ

    124. കൊച്ചരേത്തി

      കേരളത്തിലെ ആദിവാസി സമൂഹമായ മലയൻമാരെ കുറിച്ച് രചിക്കപ്പെട്ട കൃതി.ആഖ്യാനശൈലിയുടെയും ഭാഷയുടെയും പ്രയോഗരീതി കൊണ്ട് മറ്റു രചനകളിൽ നിന്നും വ്യത്യസ്തമാണ് കൊച്ചരേത്തി . പ്രകൃതിയോടുംരോഗങ്ങളോടും കാട്ടുമൃഗങ്ങളോടും ഏറ്റുമുട്ടി ജീവിക്കുന്ന ഇവർക്ക് മനുഷ്യരാൽ ഉണ്ടാകുന്ന ദണ്ഡനകൾ ഇതിൽ ഹൃദയസ്പർശിയായി വിവരിക്കുന്നു നാരായൻ.നിരക്ഷരരായ ആദിവാസി സമൂഹത്തിലേക്ക് അക്ഷര കണ്ണ് സമർപ്പിക്കുന്നതിലൂടെ ഒരു പുതിയ യുഗത്തിന് പ്രഭാവം വായനക്കാരനെ അറിയിക്കുകയാണ് ഗ്രന്ഥകർത്താവ് എഴുത്തിന്റെ വിസ്തൃതമായ രാജ്യത്ത് ചുരുങ്ങിയ കാലം കൊണ്ടു തന്നെ ഒരു ഇരിപ്പിടം സ്വന്തമാക്കിയ നോവലിസ്റ്റാണ് നാരായൻ . സ്വന്തം ജീവിത പരിസരവുമായി ബന്ധപ്പെട്ട അരനൂറ്റാണ്ടിലേറെ പഴക്കമുള്ള ജീവിത സാഹചര്യങ്ങളാണ് കൊച്ചരേത്തി അനാവരണം ചെയ്യുന്നത് കൊച്ചു രാമൻ എന്ന മനുഷ്യനിലൂടെ , കുഞ്ഞിപ്പെണ്ണിന്റെ കണ്ണുനീരിലൂടെ കൊച്ചരേത്തി മനുഷ്യാവസ്ഥയുടെ പുതിയൊരു ഇതിഹാസം രചിക്കുന്നു. നാരായൻ എഴുതിയ നോവലാണ് കൊച്ചരേത്തി. ഈ കൃതിക്ക് 1999-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിക്കുകയുണ്ടായി .1998-ൽ ആണ് ഈ കൃതി പ്രസിദ്ധീകരിച്ചത്. നാരായന്റെ ആദ്യ കൃതി ആണ് കൊച്ചരേത്തി. പ്രകൃതിയോട് മല്ലിട്ടു ജീവിക്കുന്ന കേരളത്തിലെ ആദിവാസി സമൂഹമായ മലയരയന്മാരെ കുറിച്ച് അനുഭവങ്ങളുടെ വെളിച്ചത്തിൽ എഴുതിയ നോവലാണിത്.

      കടപ്പാട്: വിക്കിപ്പീഡിയ

    125. കൊമാല

      സന്തോഷ് ഏച്ചിക്കാനം രചിച്ച ചെറുകഥയാണ് കൊമാല.കേരളത്തിലെ സമീപകാല കർഷക ആത്മഹത്യകൾ ഇതിലെ മുഖ്യപ്രതിപാദ്യവിഷയമാണ്. മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ് കൊമാല ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടത്. 2008-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം 2010-ലെ കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ സാഹിത്യപുരസ്കാരം എന്നിവ ഈ കൃതി നേടിയിട്ടുണ്ട്. ഏറെ ശ്രദ്ധിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്ത കഥയായ കൊമാല, കേരളീയ ജീവിതത്തിലെ വലിയൊരു ദുരന്തത്തെ അടയാളപ്പെടുത്തി എഴുതിയതാണ്. മെക്സിക്കന് എഴുത്തുകാരന് ഹുവാന് റൂള്ഫോയുടെ ‘പെദ്രൊ പാരമോ’ എന്ന നോവലിനെ സാക്ഷിയാക്കി കേരളത്തിലെ സമീപകാല അത്മാഹത്യാ പ്രവണതയെ വരച്ചിടുകയായിരുന്നു.

      കടപ്പാട്: വിക്കിപ്പീഡിയ

    126. കൊളംബ് യാത്രാവിവരണം

      മലയാളത്തിലെ ആദ്യകാല യാത്രാവിവരണങ്ങളിലൊന്നാണ് 1892-ൽ കാരുചിറ ഗീവർഗീസ് ശെമ്മാശൻ (പിൽക്കാലത്ത് ബസേലിയോസ് ഗീവർഗീസ് പ്രഥമൻ) രചിച്ച കൊളംബ് യാത്രാവിവരണം. 1892-ൽ (കൊല്ലവർഷം 1067) അമേരിക്കൻ ഐക്യനാടുകളിലെ വിസക്കൊൻസി കെവാനിയിൽ നിന്നെത്തിയ റേനി വിലാത്തി എന്ന പാതിരിയെ മെത്രാനായി വാഴിക്കുന്നതിന് കേരളത്തിൽ നിന്നും ശ്രീലങ്കയിലെ കൊളംബോയിലേക്ക് പുറപ്പെട്ട പാതിരിസംഘത്തിലെ അംഗമായിരുന്നു ഗീവർഗീസ് ശെമ്മാശൻ. ഇടവം 3 മുതൽ മിഥുനം 4 വരെയുള്ള ഒരു മാസക്കാലത്തെ യാത്രാനുഭവങ്ങളാണ് മൂന്ന് അദ്ധ്യായങ്ങളിലായി ഈ വിവരണത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

      കടപ്പാട്: വിക്കിപ്പീഡിയ

    127. കൗണോത്തര

      കൗണോത്തര എന്ന സുന്ദരിയുടെ പ്രത്യംഗവർണ്ണനയാണ് ഈ കൃതിയിലെ പ്രതിപാദ്യം. കൗണ മീനച്ചിലാറും കൗണഭൂമി തെക്കുംകൂറുമാണ്. തെക്കുംകൂർ രാജവംശത്തിൽപ്പെട്ട ക്ഷത്രിയത്തരുണിയായ ഒരു ദേവദാസിയോ തെക്കുംകൂർ രാജാവിന്റെ കാമിനിയോ ആകാം നായിക ‍. കൗണക്ഷ്മാരമണമണിപ്രദീപം, കവിക്ഷ്മാരമണസുരലതാ എന്നൊക്കെയാണ് കവി വിശേഷിപ്പിക്കുന്നത്. ഉത്രമാത് എന്നും നായിക വിളിക്കപ്പെടുന്നു. മറ്റു കാവ്യങ്ങളിലും ഈ നായികയെ വർണ്ണിച്ചുകാണാം. പൗനരുക്ത്യമില്ലാതിരിക്കാനാണ് താൻ പുതിയ പേരിൽ അവളെ വർണ്ണിക്കുന്നതെന്ന് കവി പറയുന്നു. കാലം 1400-ന് അടുത്തായിരിക്കാം. 2 ഭാഗമായിട്ടാണ് കവിത എഴുതിയിരിക്കുന്നത്. രണ്ടും വെവ്വേറെ കവികളുടെതായിരിക്കണം. ശൈലിയിലും കല്പനയിലും അന്തരം പ്രകടമാണ്. രണ്ടിലും പ്രത്യേകം വന്ദനശ്ലോകങ്ങളും കാണുന്നു‍<. വെൺപലക്ഷ്മാരമണനിയോഗത്താലാണ് ആദ്യകാവ്യം എഴുതിയത്. വെമ്പലനാട് തെക്കുംകൂറും വടക്കുംകൂറും ആകാമെങ്കിലും തെക്കുംകൂർ രാജാവിനോടുള്ള ബന്ധമാണ് രണ്ടുകാവ്യങ്ങളിലും സൂചിപ്പിക്കപ്പെട്ടിട്ടുള്ളത്. കൗണോത്തരയെ സംബോധന ചെയ്യുന്ന 21 പദ്യങ്ങളും തോഴനെ സംബോധന ചെയ്യുന്ന 3 പദ്യങ്ങളും ആണ് ഒന്നാം ഭാഗത്തിൽ. രണ്ടാം ഭാഗത്തിൽ 27 ശ്ലോകങ്ങൾ. അന്ത്യപദ്യമൊഴികെ എല്ലം കൗണോത്തരയെ സംബോധന ചെയ്യുന്നു. ഈ ഭാഗം ആദ്യത്തേതിനെക്കാൾ മനോഹരമാണ്.

      കടപ്പാട്: വിക്കിപ്പീഡിയ

    128. ക്രമദീപിക

      പ്രാചീന സംസ്കൃത നാടകങ്ങൾക്ക്, നടന്മാരുടെ ഉപയോഗത്തിനു വേണ്ടി ക്രമദീപികയെന്നും ആട്ടപ്രകാരങ്ങളെന്നും രണ്ടു ഗ്രന്ഥങ്ങൾ ഉണ്ടായിരുന്നു. നാടകകർത്താവ് പറയാത്തതും നടന്മാർ അവശ്യം അറിഞ്ഞിരിക്കേണ്ടതുമായ ബാഹ്യവിഷയങ്ങളെ ഉപദേശിക്കുന്നതാണ് ക്രമദീപിക. ഇത് ഗദ്യരീതിയിലുള്ളവയാണ്. വേഷവിധാനം, പ്രവേശനരീതി തുടങ്ങിയ ഉപദേശങ്ങളെല്ലാം ഇതിൽപ്പെടുന്നു. ക്രമദീപികകൾ ഇടകലർന്ന ആട്ടപ്രകാരങ്ങളും ആട്ടപ്രകാരങ്ങൾ ഉൾക്കൊളളുന്ന ക്രമദീപികകളുമാണ് അധികം കാണുന്നത്. ശുദ്ധമായ ക്രമദീപികകൾ കാണുന്നത് ആശ്ചര്യചൂഢാമണി, പ്രതിമ, അഭിഷേകം എന്നീ രാമയണ നാടകങ്ങൾക്കാണ്. വേഷവിധാനത്തിനുള്ള സാമഗ്രികൾ, വേഷങ്ങളുടെ പ്രത്യേകതകൾ, നടത്തം, ഇരിപ്പ്, നോട്ടം, രസഭാവാദിപ്രകാശനത്തിൽ അംഗീകരിക്കേണ്ടുന്ന പ്രകാരവിശേഷങ്ങൾ, വാക്കുച്ചരിക്കുമ്പോൾ സ്വീകരിക്കേണ്ടുന്ന സ്വരവിശേഷങ്ങൾ, വിക്കുക, കൊഞ്ഞുക, ഇഴയുക തുടങ്ങിയ ഉച്ചാരണ വൈചിത്ര്യങ്ങൾ, നൃത്തഭേദങ്ങൾ തുടങ്ങി നാട്യാചാര്യൻ ഉപദേശിക്കേണ്ട കാര്യങ്ങളെല്ലാം ക്രമദീപികയിൽ വരുന്നു. കൂടാതെ നടനും മറ്റുമുളള പ്രതിഫലത്തിന്റേയും അവകാശങ്ങളുടേയും വിവരങ്ങളുമുണ്ട്. കേരളീയ നടനകലയുടെ ഒരു അടിസ്ഥാന ശാസ്ത്രമാണ് രാമായണം ക്രമദീപിക

      കടപ്പാട്: വിക്കിപ്പീഡിയ

    129. ക്രിസ്തുദേവാനുകരണം

      വിഖ്യാത റോമൻ കത്തോലിക്കാ സന്യാസിയായിരുന്ന തോമസ് അക്കെമ്പിസ് പതിനഞ്ചാം നൂറ്റാണ്ടിൽ ലത്തീൻ ഭാഷയിൽ എഴുതിയ De imitatione Christi (ആംഗലഭാഷയിൽ ഇമിറ്റേഷൻ ഓഫ് ക്രൈസ്റ്റ്) എന്ന ക്രിസ്തീയ ധ്യാനാത്മക കൃതിയ്ക്കു് മലയാളത്തിലുണ്ടായ നിരവധി പരിഭാഷകളിലൊന്നാണു് ക്രിസ്തുദേവാനുകരണം. 1937-ൽ മയ്യനാട്ട് ഏ. ജോൺ എഴുതിയ ഇതു് ശ്രദ്ധിയ്ക്കപ്പെട്ടതു് അതിലെ ചില പദപ്രയോഗങ്ങൾ വിവാദമായതിന്റെ പേരിലാണു്. 1942-ൽ രണ്ടാം പതിപ്പു് പ്രസിദ്ധീകരിച്ചു. 1990-കളിൽ എറണാകുളം ബ്രോഡ്വേയിലെ സെയിന്റ് പോൾസ് പ്രസാധകർ ഈ കൃതിയുടെ പുനഃപ്രസിദ്ധീകരണം നടത്തി. 1948-ൽ മത്തായിയുടെ സുവിശേഷത്തിന്റെ പരിഭാഷ പ്രസിദ്ധീകരിച്ചും പിന്നീടു് പുതിയനിയമം മുഴുവനായിത്തന്നെ പരിഭാഷ ചെയ്തു് പ്രസിദ്ധീകരിച്ചും വേദപുസ്തക പരിഭാഷാചരിത്രത്തിൽ സ്ഥാനം നേടിയ മയ്യനാട്ട് ജോൺ ഈ പരിഭാഷ നടത്തിയതു് ഇന്ത്യയിൽ നിന്നു സിംഗപ്പൂരിലേക്കുള്ള ഒരു കപ്പൽ‍ യാത്രക്കിടെയാണു്. പിൽക്കാല ലത്തീൻ ഭാഷയിലുള്ള മൂലകൃതിയുടെ ഇംഗ്ലീഷ് വിവർത്തനത്തെ ആധാരമാക്കിയുള്ള പരിഭാഷയാണിതു്.

      കടപ്പാട്: വിക്കിപ്പീഡിയ

    130. ഖസാക്കിന്റെ ഇതിഹാസം

      ഒ.വി. വിജയൻ എന്ന മലയാളസാഹിത്യകാരന്റെ മാസ്റ്റർപീസ് നോവലാണ്‌ ഖസാക്കിന്റെ ഇതിഹാസം. മലയാള നോവൽ സാഹിത്യചരിത്രത്തെ “ഖസാക്ക് പൂർവ്വകാലഘട്ടമെന്നും ഖസാക്കാനന്തരകാലഘട്ടമെന്നും നെടുകേ പകുത്ത കൃതി എന്ന് ഈ നോവൽ വിശേഷിപ്പിക്കപ്പെടുന്നു.. ഒ.വി. വിജയന്റെ ആദ്യത്തെ നോവലായ ഖസാക്കിന്റെ ഇതിഹാസം അതിന്റെ ഭാഷാപരവും പ്രമേയപരവുമായ ഔന്നത്യം കൊണ്ട് മലയാളത്തിൽ ഇന്നേവരെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളതിൽ ഏറ്റവും ശ്രേഷ്ഠമായ കൃതികളിൽ ഒന്നായി പരിഗണിക്കപ്പെടുന്നു. ഒ.വി. വിജയൻ, സക്കറിയ, കാക്കനാടൻ, എം. മുകുന്ദൻ, വി.കെ.എൻ, തുടങ്ങിയ ഒട്ടനവധി മലയാളം എഴുത്തുകാർ ദില്ലിയിൽ താമസമാക്കിയിരുന്ന ഒരു കാലഘട്ടം ഉണ്ടായിരുന്നു. ഇവർ ദില്ലിയിലെ സത്രങ്ങളിലും ചായക്കടകളിലും മറ്റും ഒത്തുകൂടി സാഹിത്യം, രാഷ്ട്രീയം തുടങ്ങിയവ ചർച്ചചെയ്യാറുണ്ടായിരുന്നു. പാരീസിൽ ഒന്നും രണ്ടും ലോകമഹായുദ്ധങ്ങൾക്ക് ഇടക്കുള്ള ഇടവേളയിൽ ഒട്ടനവധി അമേരിക്കൻ എഴുത്തുകാർ താമസിച്ച് സാഹിത്യസംവാദങ്ങളിലും സാഹിത്യരചനയിലും ഏർപ്പെട്ടതിനോട് ഇതിനു സാമ്യം കാണാം. (എസ്രാ പൗണ്ട്, ഏണസ്റ്റ് ഹെമ്മിംഗ്‌വേ തുടങ്ങിയവർ നഷ്ടപ്പെട്ട തലമുറ അഥവാ ലോസ്റ്റ് ജെനെറേഷൻ എന്ന് അറിയപ്പെട്ടു). അന്ന് പ്രമുഖ ഇംഗ്ലീഷ് പത്രങ്ങളിലെ കാർട്ടൂണിസ്റ്റ് ആയിരുന്നു വിജയൻ. വിജയന്റെ സഹോദരിയായ ഒ.വി. ഉഷയുടെ പാലക്കാട്ടെ തസ്രാക്ക് എന്ന സ്ഥലത്തെ വീട്ടിൽ വിജയൻ അവധിക്കാലത്ത് താമസിച്ചിരുന്നു. അവിടത്തെ ഗ്രാമീണപശ്ചാത്തലങ്ങൾ ആണ് വിജയന്റെ കഥയ്ക്ക് അടിവേരുകൾ തീർത്തത്, എങ്കിലും കഥാപാത്രങ്ങൾക്ക് ജീവിച്ചിരുന്ന മനുഷ്യരുമായി സാമ്യമുണ്ടോ എന്ന് വ്യക്തമല്ല. പുസ്തകം എഴുതി പന്ത്രണ്ടുവർഷത്തോളം വിജയൻ കൈയെഴുത്തുപ്രതി പ്രസിദ്ധീകരിക്കാതെ കൊണ്ടുനടന്നു. ദില്ലിയിലെ ഇത്തരം കൂട്ടായ്മകളിൽ വിജയൻ കഥ വായിച്ചുകൊടുക്കാറുണ്ടായിരുന്നു. കഥാന്ത്യത്തിൽ കഥാനായകൻ രവി ഖസാക്ക് ഉപേക്ഷിച്ച് എങ്ങോട്ടെന്നില്ലാതെ പോകുന്നതായിരുന്നു വിജയൻ ഉദ്ദ്യേശിച്ചിരുന്നതെങ്കിലും കാക്കനാടൻ ആണ്, രവി പാമ്പുകടിച്ച് മരിക്കുന്നു എന്ന ആശയം പറഞ്ഞുകൊടുത്തത് എന്ന് കാക്കനാടൻ പിന്നീട് ഒരു അഭിമുഖത്തിൽ അഭിപ്രായപ്പെട്ടു. 1968 ജനുവരി 28 മുതൽ 1968 ആഗസ്ത് 4 വരെ 28 ലക്കങ്ങളായി മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ് ഖസാക്കിന്റെ ഇതിഹാസം ആദ്യമായി പ്രസിദ്ധീകരിക്കുന്നത്. 1969-ൽ സാഹിത്യപ്രവർത്തക സഹകരണസംഘം ഖസാക്കിന്റെ ഇതിഹാസം പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചു 1990-ലാണ് ആദ്യ ഡി. സി. ബുക്സ് എഡിഷൻ പുറത്തുവന്നത്.

      കടപ്പാട്: വിക്കിപ്പീഡിയ

    131. ഗുഡ്ബൈ മലബാർ

      മാവേലിമൻറം, ബസ്പുർക്കാന, നാടുഗദ്ദിക എന്നീ കൃതികളിലൂടെയും കനവ് കൃതികളിലൂടെയും ശ്രദ്ധേയനായ കെ. ജെ. ബേബിയുടെ 2019ൽ ഇറങ്ങിയ നോവലാണ് ഗുഡ്ബൈ മലബാർ. ഈ നോവൽ മലബാറിന്റെ സവിശേഷമായ ചരിത്രസംഭവങ്ങളെ അടയാളപ്പെടുത്തുന്നു. മലബാർ മാന്വൽ എന്ന ഗ്രന്ഥത്തിൻറെ രചിതാവായ വില്യം ലോഗൻറെ ജീവിതവും പ്രവർത്തനങ്ങളുമാണ് നോവലിൻറെ പരാമർശവിഷയം. മലബാർ മാന്വൽ എന്ന കൃതിയെ അവലംബമാക്കി കൊളോണിയൽ കാലഘട്ടത്തിലെ മലബാറിൻറെ ചരിത്രവും സംസ്കാരവും ഭൂമിശാസ്ത്രവും മനുഷ്യജീവിതവുമെല്ലാം സൂക്ഷ്മമായി ആവിഷ്കരിക്കുന്നു ഈ നോവലിൽ. ലോഗൻറെ ഭാര്യ ആനിയുടെ ഓർമ്മകളും പറച്ചിലുകളുമായി ആണ് കഥ മുന്നോട്ടുപോകുന്നത്. മലബാറിലെ ഒരു കാലത്തെ സാമൂഹികരാഷ്ട്രീയജീവിതം ആലേഖനം ചെയ്തിരിക്കുകയാണ് നോവലിസ്റ്റ് ഇവിടെ. ലോഗൻറെ ഔദ്യോഗികജീവിതവും വ്യക്തിജീവിതവും തമ്മിലുള്ള സംഘർഷങ്ങളും നോവലിൽ കടന്നുവരുന്നു. മലബാറിലെ കാർഷികജീവിതസംഘർഷങ്ങൾ മതസംഘർഷത്തിലേക്കു വളരുന്നതെങ്ങനെയെന്നും അതിൽ ബ്രിട്ടീഷ് അധികാരികൾ വഹിച്ച പങ്കെന്തെന്നും ഈ നോവലിൻറെ പരാമർശ വിഷയങ്ങളാണ്. ലോഗൻറെ വൈയക്തികവും ധൈഷണികവും ഔദ്യോഗികവുമായ ജീവിതവും അദ്ദേഹം കാണുകയും അറിയുകയും ചെയ്ത അക്കാലത്തെ മലബാറിലെ ജനജീവിതവും ഊടുംപാവും പോലെ ഈ ആഖ്യാനം നെയ്തെടുക്കാൻ ബേബി ഉപയോഗിക്കുന്നു. അതിലൂടെ ഒരു കാലഘട്ടം അതിൻറെ നാടകീയമായ സംഘർഷങ്ങളും സങ്കടങ്ങളുമായി പുനഃസൃഷ്ടിക്കപ്പെടുന്നു എന്ന് ഈ കൃതിയെ കുറിച്ച് സച്ചിദാനന്ദൻ നിരീക്ഷിക്കുന്നു. ആനിയുടെ കണ്ണിലൂടെയാണ് നോവൽ മുന്നേറുന്നത്. ആ താഴ്വാരങ്ങളിലുള്ള നാനാതരം സസ്യങ്ങളും ജീവികളും ഒരിക്കലും വറ്റാത്ത ഉറവകളും ഉണ്മകളും വരുംതലമുറകൾക്കും കാണാറും കേൾക്കാറുമാകണേയെന്ന് ആനിയും പ്രാർത്ഥിച്ചിരുന്നു എന്നെഴുതുന്നതിലൂടെ ലോഗൻറെ മലബാർ മാന്വലിൻറെ രചനയുടെ പിന്നിലെ ലക്ഷ്യത്തെ കുറിച്ചും സച്ചിദാനന്ദൻ നിരീക്ഷിക്കുണ്ട്. അക്കാലത്തെ ജാതി വ്യവസ്ഥയും ജന്മി - കുടിയാൻ വ്യവസ്ഥകളുമെല്ലാം ഈ നോവലിന്റെ പ്രമേയമാകുുന്നു. മലബാർ സാധാരണ ജനങ്ങളുടെ വിശ്വാസങ്ങളും ജീവിതങ്ങളും എല്ലാം കൂടിക്കലർന്ന മണ്ണാണ്,തലമുറകളിലൂടെ ജനിച്ചുമരിച്ചുപോയ മനുഷ്യരുടെ സ്വപ്നങ്ങളും കണ്ണുനീരും പ്രാർത്ഥനകളും നേർച്ചകളും എല്ലാം അടിഞ്ഞുകൂടിയ മണ്ണാണ്, അദ്ധ്വാനിക്കുന്നവരുടെ വിണ്ടുകീറിയ കാലുകളിലെ വിള്ളലുകളിൽ നിന്നും ഒഴുകിയ ചോരയും കൂടി കലർന്നതാണീ മണ്ണ്, പശിമയുള്ള മണ്ണ് എന്നും,അവരെയും ബഹുമാനിച്ചു ശീലിക്കേണ്ടതുണ്ട് എന്നും തടങ്ങിയ ധാരാളം പരാമർശങ്ങളിലൂടെ നോവൽ സഞ്ചരിക്കുന്ന വഴികളേതെന്ന് വ്യക്തമാക്കുന്നുണ്ട് നോവലിസ്റ്റ്.

      കടപ്പാട്: വിക്കിപ്പീഡിയ

    132. ഗുരുസാഗരം

      ഒ.വി. വിജയൻ പോത്തൻ‌കോട് ശാന്തിഗിരി ആശ്രമത്തിലെ കരുണാകരഗുരുവിനെ പരിചയപ്പെട്ട് ശിഷ്യപ്പെട്ട ശേഷം രചിച്ച പുസ്തകം ആണ് ഗുരുസാഗരം. കരുണാകരഗുരുവിനായി പുസ്തകം സമർപ്പിച്ചിരിക്കുന്നു. ഖസാക്കിന്റെ ഇതിഹാസത്തിലെ ഭാഷ നിരാശയുടേതും ധർമ്മപുരാണത്തിന്റെ ഭാഷ തിളയ്ക്കുന്ന ക്ഷോഭത്തിന്റേതുമാണെങ്കിൽ ഗുരുസാഗരത്തിന്റെ ഭാഷ ശാന്തതയുടേതാണ്. അവസാനകാ‍ലത്ത് ഒ.വി. വിജയന്റെ മനസ്സിനു കൈവന്ന ശാന്തത ഈ പുസ്തകത്തിലും തുടർന്ന് പ്രസിദ്ധീകരിച്ച ചെറുകഥകളിലും കാണാം. പത്രലേഖകനായ കുഞ്ഞുണ്ണിയുടെ ബംഗാളിയായ ഭാര്യയാ‍യ ശിവാനി, ഭാര്യയുടെ സുഹൃത്തായ പിനാകി, എന്നിവരിലൂടെ കഥ പുരോഗമിക്കുന്നു. കുഞ്ഞുണ്ണിക്ക് മകൾ അയക്കുന്ന നൈർമല്യം നിറഞ്ഞ കത്തുകൾ കുഞ്ഞുണ്ണി ഒരു നിധിപോലെ സൂക്ഷിക്കുന്നു. കുഞ്ഞുണ്ണി ഭാര്യയിൽ നിന്നും പിരിഞ്ഞ് ജീവിക്കുന്നു. കൽക്കത്തയിലും ദില്ലിയിലുമായി കഥ പുരോഗമിക്കുന്നു. ബംഗ്ലാദേശ് യുദ്ധവും പ്രാഗ് വസന്തം പോലെയുള്ള അന്താരാഷ്ട്ര സംഘർഷങ്ങളും നോവലിന് അന്തരീക്ഷം സൃഷ്ടിക്കുന്നു. ഒടുവിൽ കല്യാണിക്ക് കാൻസർ ബാധിക്കുന്നു.കല്യാണിയുടെ മരണക്കിടക്കയിൽ വെച്ച് കല്യാണി കുഞ്ഞുണ്ണിയുടെ മകളല്ല, മറിച്ച് സുഹൃത്തായ പിനാകിയുടെ മകളാണ് എന്ന് ശിവാനി പറയുന്നു. രോഗം ബാധിച്ച് മകൾ മരിക്കുന്നു. തന്റെ ഗുരു മകളായിരുന്നു എന്ന് കുഞ്ഞുണ്ണി തിരിച്ചറിയുന്നു.

      കടപ്പാട്: വിക്കിപ്പീഡിയ

    133. ഗൃഹപ്രവേശം

      പാരമ്പര്യത്തിന്റെ പുതുക്കിയെഴുത്തും വിച്‌ഛേദവുമായ കഥകളാണ് അംബികസുതന്റെ ഗൃഹപ്രവേശം എന്ന കഥ. രാമകൃഷ്ണൻ എന്ന വ്യക്തിയിലൂടെയാണ് കഥ തുടങ്ങുന്നത്.ഭാര്യയും ഒരു മകളും അമ്മുമ്മയും അടങ്ങുന്നതാണ് അയാളുടെ കുടുംബം. രാമകൃഷ്ണൻ പുതുതായി പണികഴിപ്പിച്ച വീടിന്റെ ഉമ്മറത്തിരിക്കുകയാണ്.ഇവിടെ നിന്നാണ് കഥയുടെ തുടക്കം. കിട്ടാവുന്നിടത്തുനിന്നെല്ലാം കടം വാങ്ങിയാണ് അയാൾ വീടുപണി പൂർത്തിയാക്കിയത്.അതുകൊണ്ടുതന്നെ ബന്ധുക്കളെയും സുഹൃത്തുക്കളെയും ക്ഷണിക്കാതെയാണ് ഗൃഹപ്രവേശം നടത്തിയത്. അപ്രതീക്ഷിതമായി മൂന്ന് അതിഥികൾ വീട്ടിലേക്കു വരുന്നു. ആരെന്നറിയാതെ ആശങ്കയിൽ നിൽക്കുന്ന സമയം, ഭാര്യ ലളിതയും മകൾ അമിതയും അമ്മുമ്മയുടെ ചെല്ലപ്പെട്ടി തിരയുന്നത്. തലമുറകളായി കൈമാറി വരുന്ന തന്റെ ചെല്ലപ്പെട്ടി നഷ്ട്ടപ്പെട്ടതിൽ അമ്മുമ്മക്ക് സങ്കടം ഉണ്ട്. ഇതിനിടയിൽ വീട്ടിലേക്ക് അതിഥികൾ വന്നു കൊണ്ടേയിരുന്നു. എന്താണ് സംഭവിക്കുന്നതെന്നറിയാതെ ലളിതയും രാമകൃഷ്ണനും അമ്പരന്നിരിക്കുന്നു. അമിത വളരേ സന്തോഷത്തോടെ ഇതെല്ലാം ആസ്വദിക്കുന്നു. നിമിഷ നേരം കൊണ്ട് വീടാകെ ഫർണിച്ചറുകൾ കൊണ്ടും സമ്മാനപ്പൊതികൾ കൊണ്ടും നിറഞ്ഞു. അമിത സായാഹ്ന സന്ധ്യയിൽ വീട്ടിൽ നിറഞ്ഞ സംഗീതത്തോടൊപ്പം നൃത്തം ചെയ്യാൻ തുടങ്ങി. ഇതിനിടയിൽ അമ്മുമ്മയെ അവർക്ക് നഷ്ടപ്പെടുന്നു. പാരമ്പര്യത്തിന്റെ സ്വരൂപമായ അമ്മുമ്മ ഇരുട്ടിലെവിടെയോ നഷ്ട്ടപ്പെട്ടു എന്നതാണ് സത്യം. കഥയുടെ അവസാനത്തിൽ അതിഥികളോടൊപ്പം നൃത്തചുവടുകൾ വയ്ക്കുന്ന അമിതയും ലളിതയും രാമകൃഷ്ണനെയും അവിടേക്കു ക്ഷണിക്കുന്നു. പഴമയെ പാടേ ഉപേക്ഷിക്കുകയും പുതിയതിനെ കണ്ടെത്താൻ ഈ കഥ ശ്രമംനടത്തുകയും ചെയ്യുന്നു. അംബികാസുതന്റെ മികച്ച കഥകളിലൊന്നായി ഈ കഥയെ കാണാം.

      കടപ്പാട്: വിക്കിപ്പീഡിയ

    134. ഗോമന്തകം

      ഗോവ പശ്ചാത്തലമാക്കി കണക്കൂർ ആർ. സുരേഷ് കുമാർ രചിച്ച നോവലാണ് ഗോമന്തകം. 2016-ൽ സൈകതം ബുക്ക്സ് ആണ് ഈ കൃതി പ്രസിദ്ധീകരിച്ചത്. കെ.ആർ. മീര, ഇ. ഹരികുമാർ എന്നിവർ അവതാരിക എഴുതിയിരിക്കുന്നു. ഗോവയുടെ ഒരു പ്രാചീനനാമമാണ് ഗോമന്തകം. കേരളത്തിൽ നിന്നും ജോലിതേടി ഗോവയിലെത്തുന്ന ആകാശ് എന്ന ചെറുപ്പക്കാരന്റെ കഥയാണ് ഈ നോവൽ പറയുന്നത്. ആകാശ് ഗോവയിൽ കണ്ടുമുട്ടുന്ന മലയാളികളും അല്ലാത്തവരുമായ വിവിധ കഥാപാത്രങ്ങളിലൂടെ ഗോവയുടെ പോർച്ചുഗീസ് അധിനിവേശകാലവും മതവിചാരണകളും ഗോമന്തകത്തിന്റെ തനതുസംസ്ക്കാരം നേരിട്ട വെല്ലുവിളികളും മറ്റും ചുരുളഴിയുന്നു.

      കടപ്പാട്: വിക്കിപ്പീഡിയ

    135. ഗോവർധന്റെ യാത്രകൾ

      ആനന്ദ് എഴുതിയ ഒരു മലയാള നോവൽ ആണ് ഗോവർധന്റെ യാത്രകൾ . ഭാരതേന്ദു ഹരിശ്ചന്ദ്രയുടെ, കറുത്ത ഹാസ്യത്താൽ സമൃദ്ധമായ അന്ധേർ നഗരി ചൗപട്ട് രാജ എന്ന നാടകത്തെ അധികരിച്ചാണ് ഗോവർധന്റെ യാത്രകൾ എഴുതപ്പെട്ടിരിക്കുന്നത്. ചരിത്രവും ഭാവനയും കെട്ട് പിണഞ്ഞു കിടക്കുന്നതാണ് നോവലിൻറെ ആഖ്യാന രീതി. ഹരിശ്ചന്ദ്രയുടെ ഗോവർധനൊപ്പം ചരിത്രത്തിൽ നിന്ന്, അലിദോസ്തും, ഹുമയൂണും, മിർസാ ഗാലിബും, മിർസാ മുഹമ്മദ് റിസ്വയും, ഉമ്രാവ് ജാനും, ഗലീലിയോയുമൊക്കെ ഇടയ്ക്കിടെ നോവലിൽ പ്രത്യക്ഷപ്പെടുന്നു, നീണ്ട സംവാദങ്ങളിൽ ഏർപ്പെടുന്നു. ഈ കൃതി ഗീതാ കൃഷ്ണൻ കുട്ടി ഗോവർധൻസ് ട്രാവൽസ് എന്ന പേരിൽ ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തിയിട്ടുണ്ട്. 1997ൽ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു.

      കടപ്പാട്: വിക്കിപ്പീഡിയ

    136. ഗൗരി

      ടി. പത്മനാഭൻ എഴുതിയ ഒരു മലയാളചെറുകഥയാണ് ഗൗരി. യൗവനത്തിന്റേയും മദ്ധ്യവയസ്സിന്റേയും ഇടപ്രായത്തിലുള്ള രണ്ടു വ്യക്തികൾ തമ്മിലുള്ള ആർദ്രവും പക്വവുമായ പ്രണയമാണ് ഈ കഥയുടെ പ്രമേയം. പ്രണയത്തിന്റെ അധരസിന്ദൂരം കൊണ്ടെഴുതിയ കഥ എന്ന് സാഹിത്യനിരൂപകൻ കെ.പി. അപ്പൻ ഇതിനെ വിശേഷിപ്പിച്ചിട്ടുണ്ട്. കലാകൗമുദി വാരികയിലാണ് ഗൗരി വെളിച്ചം കണ്ടത്. താനെഴുതിയ കഥകളെല്ലാം തനിക്കു പ്രിയപ്പെട്ടതാണെങ്കിലും ഗൗരി കേവലം ഒരു കഥയെന്നതിനുപരി, തന്റെ ആത്മാവിന്റെ അംശം തന്നെയാണെന്നു ടി. പത്മനാഭൻ വെളിപ്പെടുത്തിയിട്ടുണ്ട്.ഉയർന്ന ഉദ്യോഗങ്ങളുമായി വ്യത്യസ്ത സ്ഥലങ്ങളിൽ ജീവിക്കുന്ന ഗൗരിയുടേയും, കഥയിൽ പേരുപറയാത്ത പുരുഷസുഹൃത്തിന്റേയും പ്രണയത്തിന്റെ കഥയാണിത്. താന്താങ്ങളുടെ ജോലിസ്ഥലങ്ങളിൽ നിന്ന്, ഒഡീഷയിൽ ഗോപാൽപൂർ എന്ന കടലോരം സന്ദർശിക്കാനെത്തുന്ന അവർ, പ്രഭാതത്തിൽ സൂര്യോദയം കാണാനായി കടലോരത്തു പോകുന്നതാണ് കഥയുടെ സന്ദർഭം. ആറുമാസത്തെ ഇടവേളക്കു ശേഷം പരസ്പരം കാണുകയായിരുന്നു അവർ . ഗൗരി ക്ഷീണിച്ചിരിക്കുന്നതായി കണ്ട അയാൾ അതിന്റെ കാരണം സ്നേഹപൂർവം അന്വേഷിച്ചു. പൊതുവേയുള്ള ഉത്സാഹക്കുറവും, കാലത്തെക്കുറിച്ചും വയസ്സിനെക്കുറിച്ചുമുള്ള ബോധത്തിന്റെ അലട്ടലുമാണ് തന്റെ പ്രശ്നമെന്ന അവളുടെ മറുപടിയിൽ വേദനിച്ചെങ്കിലും അയാൾ അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. ഗൗരിയെക്കുറിച്ച്, പ്രണയത്തിന്റെ അധരസിന്ദൂരം കൊണ്ടെഴുതിയ കഥ എന്ന ശീർഷകത്തിൽ പ്രസിദ്ധമായൊരു ലേഖനം നിരൂപകൻ കെ.പി. അപ്പൻ എഴുതിയിട്ടുണ്ട്. ഈ കഥയെ ലേഖകൻ സംയമനം കൊണ്ട് ആരോഗ്യകരമായിത്തീർന്ന അതിന്റെ കാല്പനികസൗന്ദര്യത്തിന്റെ പേരിൽ പുകഴ്ത്തുന്നു. രാഗചേഷ്ഠകളേയും രതിവിലാസങ്ങളേയും ഒഴിവാക്കുന്ന സ്ത്രീപുരുഷബന്ധത്തിന്റെ പ്രൗഢത വെളിപ്പെടുന്ന കഥ, മൃത്യുദർശനത്തിന്റെ അഗ്നിയിലിട്ടു നീറ്റി പ്രേമത്തെ പരിശുദ്ധമാക്കുന്ന കല-യുടെ മാതൃക എന്നെല്ലാം അതിനെ വിശേഷിപ്പിക്കുന്ന അപ്പൻ, സ്നേഹവും മരണവും കാട്ടുപക്ഷികളെക്കണക്ക് ഇണചേരുന്ന മികച്ച സ്നേഹകാവ്യങ്ങളുടെ ഗണത്തിൽ അതിനെ ഉൾപ്പെടുത്തുന്നു. ഗൗരി ആദ്യം വെളിച്ചം കണ്ട കലാകൗമുദി വാരികയിൽ തന്നെയാണ് ഈ നിരൂപണവും വന്നത്.

      കടപ്പാട്: വിക്കിപ്പീഡിയ

    137. ഗ്രമാത്തിക്കാ മലബാറിക്കാ പോർച്ചുഗീസ്

      ഡോ. ജോൺ ബാപ്റ്റിസ് ആ സാങ്താ തെരേസ (1873-1950) രചിച്ച ഹസ്തലിഖിത ഗ്രന്ഥമാണ് ഗ്രമാത്തിക്കാ മലബാറിക്കാ പോർച്ചുഗീസ്. ഈ ഗ്രന്ഥം BOR/InD/27 എന്ന നമ്പറായി വത്തിക്കാൻ ലൈബ്രറിയിൽ സൂക്ഷിച്ചിരിക്കുന്നു. സുറിയാനി അക്ഷരം കാണുന്ന ഏക മിഷണറിവ്യാകരണമാണിത്. സുറിയാനി ഭാഷയറിയാവുന്നവരെയും പരിഗണിച്ചാണ് ആ ഭാഷയിലും മലയാളപദങ്ങൾ ലിപിമാറ്റം നടത്തിയത്. മലയാള - ലിപികളിലല്ല ഇതിന്റെ രചന. റോമൻ ലിപികളിലേക്കു മലയാളം പരിവർത്തനം ചെയ്ത് സുറിയാനിഭാഷയിലും പോർച്ചുഗീസ്മാഷയിലും അർത്ഥം കൊടുത്തിരിക്കുന്നു. ഇതിൽ. 270 പേജുണ്ട്. ആഞ്ചലോ ഫ്രാൻസിസിനെപ്പോലെ സംഭാഷണഭാഷയുടെ വ്യാകരണമെഴുതാനാണ് ജോൺ ബാപ്റ്റിസ് മെത്രാനും ശ്രമിച്ചത്. മലയാളം വാക്കുകളുടെ ലിപ്യന്തരണം ലത്തീൻ - പോർട്ടുഗീസ് ഭാഷകളിലുണ്ട്. മറ്റു മിഷണറീവ്യാകരണങ്ങളിൽ നിന്നു ഭിന്നമായി ഗണിതശാസ്ത്രസംഖ്യാനാമങ്ങളും ഇതിൽ കാണിച്ചിട്ടുണ്ട്.

      കടപ്പാട്: വിക്കിപ്പീഡിയ

    138. ഗ്രമാത്തിക്കാ ലിംഗ്വേ വുൾഗാരിസ് മലബാറിച്ചേ

      1700 മുതൽ 1712 വരെ കേരള കത്തോലിക്കരുടെ മെത്രാനായിരുന്ന ഇറ്റലിക്കാരനായ ഡോ. ആഞ്ചലോ ഫ്രാൻസിസ് (1650 - 1712) രചിച്ച വ്യാകരണ ഗ്രന്ഥമാണ് ഗ്രമാത്തിക്കാ ലിംഗ്വേ വുൾഗാരിസ് മലബാറിച്ചേ . പോർച്ചുഗീസ് ഭാഷയിലെഴുതിയ ഭാഷാവ്യാകരണമാണിത്. ആ സമയത്ത് അദ്ദേഹം വരാപ്പുഴ രൂപതയുടെ മെത്രാനായിരുന്നു. വാമൊഴിയുടെ വ്യാകരണ നിയമങ്ങളാണിതിലുള്ളത്. പോർച്ചുഗീസ് ഭാഷയിലുള്ള ഈ കൃതിയിൽ 34 പേജ് വ്യാകരണ പാഠമുണ്ട്. മലയാളത്തിലുണ്ടായ ഒന്നാമത്തെ വ്യാകരണ ഗ്രന്ഥമാണിതെന്ന് ഡോ.പി.ജെ. തോമസ് അഭിപ്രായപ്പെടുന്നു. വത്തിക്കാൻ ലൈബ്രറിയിലെ കർദ്ദിനാൾ ബോർജിയാ ഗ്രന്ഥശേഖരത്തിൽ ഈ ഹസ്തലിഖിത രേഖ സൂക്ഷിച്ചിരിക്കുന്നു ( നമ്പർ BOR/InD/2). ഫുൾസ്ക്യാപ് സൈസ് കടലാസിൽ മഷിയിലാണ് എഴുതിയിരിക്കുന്നത്. വ്യാകരണ പാഠം 34 പേജുണ്ട്, മലബാറിലെ സംഭാഷണഭാഷയാണ് ഈ വ്യാകരണരചനയ്ക്കാധാരം, 34 പേജു കൾ കഴിഞ്ഞുള്ള 215 പേജുകൾ മലയാളം - പോർച്ചുഗീസ് ശബ്ദകോശമാണ്. ലത്തീൻ വിവർത്തനവുമുണ്ട്. ആദ്യത്തെ മലയാളനിഘണ്ടുവായി ഈ രണ്ടാംഭാഗം പരിഗണിക്കപ്പെടുന്നു. 1733- ൽ പകർത്തിയെഴുതിയതാണ് വത്തിക്കാൻ ലൈബ്രറിയിൽ സൂക്ഷിക്കുന്ന കോപ്പി. വിഭക്തികൾ (Declensions) എന്ന വിഭാഗത്തോടെയാണു തുടക്കം.. അക്ഷരമാലയോടെ വ്യാകരണപാഠങ്ങൾ തുടങ്ങുന്ന മലയാളഭാഷാ രീതിയല്ല ഇവിടെ സ്വീകരിച്ചിരിക്കുന്നത്. കിട്ടാവുന്നിടത്തോളം പദങ്ങൾ സ്വരൂപിച്ച് പോർച്ചുഗീസ് - ലത്തീൻ ഭാഷകളിൽ അർത്ഥം പറഞ്ഞിരിക്കുന്നു.

      കടപ്പാട്: വിക്കിപ്പീഡിയ

    139. ഗ്രമാത്തിക്കോ മലബാറിക്ക ലത്തീനോ

      ബിഷപ്പ് ആഞ്ചലോ ഫ്രാൻസിസ് രചിച്ച മലയാളം-ലത്തീൻ, ഹസ്തലിഖിത വ്യാകരണ ഗ്രന്ഥമാണ് ഗ്രമാത്തിക്കോ മലബാറിക്ക ലത്തീനോ. പോർച്ചുഗീസ് ഭാഷയിലാണിത്, 1933-ൽ പൗളീനോസ് പാതിരി സമ്പാദനം നടത്തി, ഫ്രാൻസിസ് എസ്.ജെ. പകർത്തിയെഴുതിയ കോപ്പി (BOR/InD/25(A+B)) എന്ന നമ്പറായി വത്തിക്കാൻ ലൈബ്രറിയിൽ സൂക്ഷിച്ചിരിക്കുന്നു. കണ്ടുകിട്ടിയ കൈയെഴുത്തു പ്രതികളിൽ ഏറ്റവും വലുതാണിത്. മലയാളം- പോർച്ചുഗീസ് നിഘണ്ടുവും ഇതിലുണ്ട്.

      കടപ്പാട്: വിക്കിപ്പീഡിയ

    140. ഗ്രാമർ ഓഫ് ദ മലബാർ ലാംഗ്വേജ്

      മലയാളഭാഷാവ്യാകരണത്തെക്കുറിച്ച് ഇംഗ്ലീഷിൽ[ക] എഴുതപ്പെട്ട ആദ്യത്തെ ഗ്രന്ഥമാണ്, ഗ്രാമർ ഓഫ് ദ മലബാർ ലാംഗ്വേജ്. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ബോംബെ ആസ്ഥാനത്തിൽ ഡോക്ടറായിരുന്ന റോബർട്ട് ഡ്രമ്മണ്ട് ആണ് ഈ വ്യാകരണ ഗ്രന്ഥത്തിന്റെ കർത്താവ്. Grammar of the Malabar Language എന്നാണ് ഇംഗ്ലീഷ് പേര്. ഈസ്റ്റിന്ത്യാ കമ്പനിയുടെ മെഡിക്കൽ എസ്റ്റാബ്ലിഷ്മെന്റാണ് ഗ്രാമർ ഓഫ് ദ മലബാർ ലാംഗ്വേജ് പ്രസിദ്ധീകരിച്ചത്.1799-ൽ ബോംബെയിലെ കുറിയർ പ്രിന്റിങ്ങ് ഓഫീസാണ് പുസ്തകം അച്ചടിച്ചത് പുറത്തിറക്കിയത്.കുറച്ചൊക്കെ മലയാളം മുൻപ് തന്നെ പഠിച്ചിരുന്ന റോബർട്ട് ഡ്രമ്മണ്ട് 1796- ൽ കേരളത്തിലെത്തി. വരാപ്പുഴയിലെ ബിഷപ്പ് ലൂയിസിന്റെ അതിഥിയായി താമസിച്ച് വ്യാകരണ പഠനം തുടർന്നു. ഉദ്യോഗസ്ഥനായ തോമസ് മോറിസ് കീറ്റിന്റെ സഹായം ഇക്കാര്യത്തിൽ ഏറെ ഉപയോഗപ്പെടുത്തി. പതിനെട്ടാം നൂറ്റാണ്ടിന്റെ ഒടുവിൽ മൈസൂർ ഇംഗ്ലീഷ് ആധിപത്യത്തിൽ അമർന്നു. അങ്ങനെ മൈസൂരിന്റെ കീഴിലായിരുന്ന മലബാറിലും ഈസ്റ്റിന്ത്യാകമ്പനിയുടെ ഭരണം നിലവിൽ വന്നു.ഈ സാഹചര്യത്തിൽ സാമാന്യ ജനതയുടെ സമ്മതി കരസ്ഥമാക്കാനും അവരെ നയപരമായി കീഴടക്കാനും പറ്റിയ മികച്ച ഉപാധി എന്ന നിലയിൽ മലയാള ഭാഷാ പഠനത്തിന് മുൻഗണന കൈവന്നു.അങ്ങനെയാണ് ഡ്രമ്മണ്ട് ഈസ്റ്റിന്ത്യാകമ്പനിയുടെ ഔദ്യോഗിക വിവർത്തകനായി നിയമിക്കപ്പെടത്. അദ്ദേഹം മലയാളം വാക്കുകൾ മലയാള ലിപിയിൽതന്നെ എഴിതിയിട്ട് അടുത്തു തന്നെ ഇംഗ്ലീഷ് ലിപിയിൽ ലിപ്യന്തരണം ചെയ്ത രൂപം കൊടുക്കുകയാണ് ഈ ഗ്രന്ഥത്തിൽ ചെയ്തിട്ടുള്ളത്. ഉദാ:ശക്തി -shakti.ഈ പുസ്തകത്തിനാവശ്യമായ ഫോണ്ടുകൾ നിർമ്മിച്ചത് ഭെരംജീ ജീജാഭായി എന്ന പാഴ്സിയാണെന്ന് കരുതുന്നു.

      കടപ്പാട്: വിക്കിപ്പീഡിയ

    141. ഘാതകവധം

      മലയാളത്തിലെ ആദ്യകാല നോവലുകളിലൊന്നാണ് 1877-ൽ പുറത്തിറങ്ങിയ ഘാതകവധം. സി.എം.എസ്. മിഷണറി പ്രവർത്തകയായിരുന്ന കോളിൻസ് മദാമ്മ ഇംഗ്ലീഷിൽ രചിച്ച നോവൽ അവരുടെ ഭർത്താവും കോട്ടയം സി.എം.എസ്. കോളേജിന്റെ പ്രിൻസിപ്പലുമായിരുന്ന റിച്ചാർഡ് കോളിൻസാണ് ഘാതകവധം എന്ന പേരിൽ മലയാളത്തിലേക്ക് മാറ്റിയത്. പത്തൊമ്പതാം നൂറ്റാണ്ടിലെ ക്രിസ്ത്യാനി കുടുംബങ്ങളിലെ ജീവിതരീതികൾ പ്രതിപാദിക്കുന്ന സാമൂഹ്യപ്രസക്തിയുള്ള ഈ കൃതിയിലെ മുഖ്യവിഷയം സ്ത്രീധനമാണ്. സ്ലെയർ സ്ലൈൻ എന്ന പേരിൽ ഇംഗ്ലീഷ് ഭാഷയിലാണ് 1859-ൽ കോളിൻസ് മദാമ്മ ഇത് എഴുതിത്തുടങ്ങിയത്. അവരുടെ മരണശേഷം ഭർത്താവായ റിച്ചാർഡ് കോളിൻസ് ഇത് എഴുതിപ്പൂർത്തിയാക്കുകയും 1864-ൽ കോട്ടയം സെമിനാരിയിൽ നിന്ന് പ്രസിദ്ധപ്പെടുത്തിയിരുന്ന വിദ്യാസംഗ്രഹം എന്ന മാസികയിൽ ഇംഗ്ലീഷ് ഭാഷയിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു 1877-ൽ ഘാതകവധം എന്ന പേരിൽ മലയാളപരിഭാഷയും റിച്ചാർഡ് കോളിൻസ് പുറത്തിറക്കി. മലയാളത്തിലെ ആദ്യനോവലായും ഘാതകവധം പരിഗണിക്കപ്പെടാറുണ്ട്.

      കടപ്പാട്: വിക്കിപ്പീഡിയ

    142. ചക്രവാകസന്ദേശം

      14-ആം ശതകത്തിൽ രചിക്കപ്പെട്ട ഒരു മണിപ്രവാളസന്ദേശകാവ്യമാണ്‌ കോകസന്ദേശം. ചക്രവാകസന്ദേശം എന്ന പേരിലും ഈ കൃതി അറിയപ്പെടുന്നു. വിശദമായ മാർഗ്ഗവർണ്ണനകൊണ്ട് ചരിത്രകാരന്മാർക്കും സാഹിത്യഭംഗികൊണ്ട് കാവ്യാസ്വാദകർക്കും വിലപ്പെട്ട കൃതിയാണ് ഇത്. എന്നാൽ കോകസന്ദേശത്തിന്റെ 96 ശ്ലോകങ്ങളേ കണ്ടുകിട്ടിയിട്ടുള്ളൂ. തൃക്കണാമതിലകത്തിന്റെ ഉജ്ജ്വലമായ വർണനയിൽനിന്ന് അതിന്റെ പതനത്തിനുമുൻപുള്ള കാലമാണ്‌ സന്ദേശകാലമെന്ന് ഊഹിക്കാം. കോകസന്ദേശത്തിന് ഉണ്ണുനീലിസന്ദേശംപോലെയോ അതിൽ അല്പംകൂടി അധികമായോ പഴക്കമുണ്ടെന്നും പതിന്നാലാം ശതകത്തിന്റെ ഉത്തരാർദ്ധത്തിലെങ്കിലും ആവിർഭവിച്ചിരിക്കാമെന്നും ഉള്ളൂർ പറയുന്നു. തിരുവഞ്ചിക്കുളത്തെ 17 പദ്യങ്ങളിൽ വിശദമായി വർണ്ണിച്ചിരിക്കുന്നുവെങ്കിലും അത് മാടമന്നന്റെ അധീനത്തിലാണെന്ന് സൂചിപ്പിക്കുന്നതല്ലാതെ അവിടെ ചെന്നാൽ പെരുമ്പടപ്പുമൂപ്പനെ കാണാമെന്ന് പറയുന്നില്ല. പെരുമ്പടപ്പുസ്വരൂപം ആസ്ഥാനം തിരുവഞ്ചിക്കുളത്തൂനിന്ന് കൊച്ചിയിലേക്ക് മാറ്റിയ 1405-ന് ശേഷമാകണം സന്ദർഭമെന്നും ഇളംകുളം കുഞ്ഞൻപിള്ള ഊഹിക്കുന്നു. 1400-നടുത്താണ് കോകസന്ദേശത്തിന്റെ കാലമെന്ന് അദ്ദേഹം തീർച്ചപ്പെടുത്തുന്നു.

      കടപ്പാട്: വിക്കിപ്പീഡിയ

    143. ചണ്ഡാലഭിക്ഷുകി

      മലയാള കവിയായ കുമാരനാശാൻ എഴുതിയ ഒരു ഖണ്ഡകാവ്യമാണ്‌ ചണ്ഡാലഭിക്ഷുകി(1922). ജാത്യാചാരങ്ങളുടെ അർത്ഥശൂന്യത വെളിവാക്കാനാണ് ചണ്ഡാലഭിക്ഷുകിയിലൂടെ കുമാരനാശാൻ ശ്രമിക്കുന്നത്.

      കടപ്പാട്: വിക്കിപ്പീഡിയ

    144. ചന്ദ്രോത്സവം

      മണിപ്രവാള കൃതി. അജ്ഞാത കർതൃകമായ ഒരു കാവ്യം. സംസ്കൃത- മലയാള സമ്മിശ്രമായ ഭാഷയിൽ രചിക്കപ്പെട്ടിരിക്കുന്നു. മലയാള വിഭക്തികൾ ഘടിപ്പിച്ച സംസ്കൃതപദങ്ങളുടെ പ്രാചുര്യത്തിനുപുറമെ സംസ്കൃതത്തിലെ വിഭക്ത്യന്തനാമങ്ങൾ, ക്രിയാപദങ്ങൾ എന്നിവയുടെ പ്രയോഗവും ഈ ഭാഷാരീതിയിൽ കാണാം. ആദ്യകാല മണിപ്രവാളകൃതികൾ എന്നപോലെ ചന്ദ്രോത്‌സവവും സ്ത്രീസൗന്ദര്യത്തെ പ്രകീർത്തിക്കുന്ന കാവ്യമാണ്. ഇതിൽ മേദിനീ വെണ്ണിലാവ് എന്ന ഗണികയുടെ ജനനം, ബാല്യകൗമാരങ്ങൾ, സൗന്ദര്യാതിരേകം എന്നിവ ചിത്രീകരിച്ചതിനു ശേഷം അവൾ ചന്ദ്രദേവന്റെ പ്രീതിക്കായി രാജാക്കന്മാരെയും നാടുവാഴികളെയും ഉൾപ്പെടുത്തി നടത്തുന്ന ഉത്‌സവം (ദേവദാസികളുടെ സംഗമോൽസവം) വിശദമായി വർണിക്കുന്നു. ചന്ദോത്‌സവം ആകെക്കൂടി ഒരു ഹാസ്യകൃതിയാണെന്ന് കുട്ടികൃഷ്ണമാരാരെപ്പോലുള്ള ചില സാഹിത്യനിരൂപകർക്ക് അഭിപ്രായമുണ്ട് . മലയാള ഭാഷയുടെ വികാസപരിണാമ ചരിത്രത്തിൽ അമൂല്യസ്ഥാനം നൽകിയിരിക്കുന്ന മണിപ്രവാള കൃതികളിൽ ഒന്നാണിത്. വലിപ്പത്തിൽ ഗണികസാഹിത്യത്തെയെല്ലാം അതിശയിപ്പിക്കുന്ന 569 ശ്ലോകങ്ങളുടെ സംഘാതമാണ് ചന്ദ്രോത്സവം. പ്രാചീന മണിപ്രവാളത്തിലെ അവസാന കൃതിയാണിത്. യുവജനമുതുകെന്നും പൊന്മണിത്തണ്ടുമേറി വരുന്ന മണിപ്രവാളകൃതിയാണിതെന്ന് പറഞ്ഞുവരുന്നു. കവനോദയം മാസികയിലാണ് ചന്ദ്രോത്സവം ആദ്യമായി പ്രസിദ്ധീകരിച്ചത്.

      കടപ്പാട്: വിക്കിപ്പീഡിയ

    145. ചരകപൈതൃകം

      സംസ്കൃതം അദ്ധ്യാപികയും ഗവേഷകയുമായ മുത്തുലക്ഷ്മി ചരകസംഹിത എന്ന ആയുർവേദഗ്രന്ധം സംസ്കൃതത്തിൽ നിന്ന് മലയാളത്തിലേയ്ക്ക് ചരകപൈതൃകം എന്ന പേരിൽ വിവർത്തനം ചെയ്യുകയുണ്ടായി. വിവർത്തനസാഹിത്യത്തിനുള്ള 2008-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത് ഈ പുസ്തകത്തിനായിരുന്നു .

      കടപ്പാട്: വിക്കിപ്പീഡിയ

    146. ചാവേർപ്പട

      ചലച്ചിത്രസംവിധായകൻ ആയിരുന്ന പി.എം. അബ്ദുൽ അസീസ് 1970കളുടെ തുടക്കത്തിൽ രചിച്ച നാടകമാണ് ചാവേർപ്പട.അസീസിന്റെ ആദ്യകൃതിയാണ്‌ ചാവേർപ്പട എന്ന നാടകം. ആധുനികമലയാളനാടകപ്രസ്ഥാനത്തിലെ ഒരു നാഴികക്കല്ലായി ഈ നാടകത്തെ കണക്കാക്കാം. പ്രേംജി ജി ശങ്കരപ്പിള്ള, മുല്ലനേഴി തുടങ്ങിയവരുടെ സഹകരണത്തോടെ വേദിയിൽ അവതരിപ്പിക്കപ്പെട്ട ചാവേർപ്പട രചനയിലും അവതരണസങ്കേതങ്ങളിലും നൂതനത്വം പുലർത്തി. ഈ നാടകത്തിന് 1974-ൽ കേരള സാഹിത്യ അക്കാദമിയുടെ അവാർഡു ലഭിച്ചു.. 1975-ൽ ഈ നാടകം ദേശീയനാടകോത്സവത്തിൽ അവതരിപ്പിച്ചു. ദേശീയതലത്തിൽ നടന്നിരുന്ന നാഷണൽ തിയേറ്റർ ഫെസ്റ്റിവലിലേക്ക് ആദ്യമായി തിരഞ്ഞെടുത്ത മലയാളനാടകമായിരുന്നു ഇത്.

      കടപ്പാട്: വിക്കിപ്പീഡിയ

    147. ചിത്രകല ഒരു സമഗ്രപഠനം

      ആർ. രവീന്ദ്രനാഥ് രചിച്ച ഗ്രന്ഥമാണ് ചിത്രകല ഒരു സമഗ്രപഠനം. 2002-ൽ വൈജ്ഞാനിക സാഹിത്യത്തിനു നൽകുന്ന കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതി നേടിയിട്ടുണ്ട്. കൽക്കട്ടയിലെ രബീന്ദ്രഭാരതി സർവ്വകലാശാലയിൽനിന്നും ഫൈൻ ആർട്ട്സിൽ എം.എ ബിരുദം നേടിയ ആദ്യ ആൾ ആണ് ആർ. രവീന്ദ്രനാഥ്. 664 പേജുള്ള ചിത്രകല ഒരു സമഗ്രപഠനം, കലയുമായി ബന്ധപ്പെട്ട ഏതാണ് മുഴുവൻ കാര്യങ്ങളും സമഗ്രമായി വിവരിക്കുന്നു. ഇതിന്റെ ആദ്യ പ്രസാധനം 2000 നവംബറിലാണ് നടന്നത്. 650 രൂപയാണ് ആദ്യമായി പുറത്തിറക്കിയപ്പോൾ വിലയിട്ടത്. കവർപ്പേജും ലേയൗട്ടും നിർവഹിച്ചിരുന്നത്, പ്രൊഫസ്സർ ജി സോമനാഥൻ ആയിരുന്നു. കൊല്ലം പള്ളിത്തോട്ടം ടാഗോർ റോഡിലെ രവീന്ദ്ര കലാലയ പബ്ലിക്കേഷൻസ് ആണ് വിതരണം നടത്തിയത്. ഇപ്പോൾ കോട്ടയത്തെ ഡി സി ബുക്സ് ആണ് ഈ ഗ്രന്ഥം പ്രസിദ്ധീകരിക്കുന്നത്. രബീന്ദ്രനാഥ് ടഗോറിനാണ് പുസ്തകം സമർപ്പിച്ചിരിക്കുന്നത്. ഇതിൻ്റെ അവതാരിക എഴുതിയിരിക്കുന്നത് പ്രൊഫ. കാട്ടൂർ ജി. നാരായണപിള്ളയാണ്. പുസ്തകത്തിനു രണ്ടു ഭാഗങ്ങളുണ്ട്. ഒന്നാം ഭാഗത്തിൽ, കലയും ധർമ്മവും, കണ്ണും കാഴ്ച്ചയും, കലയും പ്രകൃതിയും, ഭാരതീയ ചിത്രകലയിൽ രാജാ രവിവർമ്മയുടേയും രബീന്ദ്രനാഥ ടാഗോറിന്റെയും സ്വാധീനം, കേരളത്തിന്റെ ചിത്രകലാപാരമ്പര്യം, ഭാരതീയ ചിത്രകല, സാഞ്ചിയിലെ ബൗദ്ധസ്തംഭം, ഭാരതീയ ചിത്രകല മാറിവരുന്ന പ്രവണതകൾ, ലോകചിത്രകല, വർണ്ണം വിവിധഭാവങ്ങളിൽ, വർണ്ണങ്ങളുടെ പ്രതീകാത്മക ബന്ധങ്ങൾ, നിറങ്ങളുടെ മനശ്ശാസ്ത്രം, വർണ്ണങ്ങൾ പലവിധം, ചൈനയിലെ ചിത്രകല, ജപ്പാനിലെ ചിത്രകല, പേർഷ്യൻ ചിത്രകല, പ്രതീകങ്ങൾ, കൊളാഷ്, കലാമ്യൂസിയങ്ങൾ, രംഗോലി, കാർട്ടൂൺ, വീക്ഷണവികൽപ്പം തുടങ്ങ്യ അനേകം അദ്ധ്യായങ്ങളുണ്ട്. ഭാഗം രണ്ടിലാകട്ടെ, ചിത്രരചനയുടെ വിവിധ രീതികൾ, വർണ്ണരീതികൾ, വിവിധ ചിത്രകലാനുബന്ധവിദ്യകൾ, മറ്റു കലകളുമായി ചിത്രകലയ്ക്കുള്ള ബന്ധം, ചുമർചിത്രകല, ചിത്രകലാദർശനം, മനുസ്യശരീരഘടന തുടങ്ങിയവയും വിവരിച്ചിട്ടുണ്ട്. അവസാനം പാശ്ചാത്യ പൗരസ്ത്യ ചിത്രകാരന്മാരെപ്പറ്റി കുറിപ്പുകൾ അവരുടെ ചിത്രങ്ങളോടെ നൽകിയിരിക്കുന്നു. അവസാനപേജുകളിൽ അറിയപ്പെടുന്ന ആധുനിക ചിത്രകാരന്മാരുടെ ചിത്രങ്ങളും ഭാരതീയമായ അജ്ഞാതകലാകാരന്മാരാൽ വിരചിതമായ ചിത്രങ്ങളും കളറിൽ നൽകിയിട്ടുണ്ട്. ഇത്രയും വിശദമായി ചിത്രകല പ്രതിപാദിക്കുന്ന മറ്റൊരു മലയാള പുസ്തകം ഇതുവരെ ഇറങ്ങിയിട്ടില്ല. ഈ പുസ്തകം ചിതകലാപഠിതാക്കൾക്കുള്ള പാഠപുസ്തകമായി അംഗികാരം നേടിയിട്ടുമുണ്ട്.

      കടപ്പാട്: വിക്കിപ്പീഡിയ

    148. ചിത്രനക്ഷത്രമാല

      1881-ൽ കേരളപാണിനി എ.ആർ.രാജരാജവർമ രചിച്ച കൃതിയാണ് ചിത്രനക്ഷത്രമാല. പഴയ മഹാകാവ്യങ്ങളിൽ കാണുന്ന ചിത്രസർഗം പോലെ ചിത്രാലങ്കാരങ്ങളുടെ സ്വഭാവവിശേഷം ഇതിൽ പ്രകടമാണ്. ഈ ഗ്രന്ഥത്തിന്റെ രണ്ടു ശ്ലോകം മാത്രമേ ഇതുവരെ കണ്ടെടുക്കപ്പെട്ടിട്ടുള്ളൂ എന്ന് ഉള്ളൂർ കേരളസാഹിത്യചരിത്രത്തിൽ പറയുന്നുണ്ട്. ഈ കൃതിയുടെ കൈയെഴുത്തുപ്രതി വിരമിച്ച സംസ്കൃതം അധ്യാപകനായ ഡോ. കെ.എച്ച്.സുബ്രഹ്മണ്യന്റെ പക്കലുള്ളതായി പത്ര വാർത്തകളുണ്ടായിരുന്നു.

      കടപ്പാട്: വിക്കിപ്പീഡിയ

    149. ചിന്താവിഷ്ടയായ സീത

      കുമാരനാശാൻ രചിച്ച ഒരു കാവ്യമാണ് ചിന്താവിഷ്ടയായ സീത. 1914 ൽ എഴുതിത്തുടങ്ങിയ ഈ കാവ്യം 1919 ൽ ആണ് പ്രസിദ്ധീകരിക്കുന്നത്. രാമായണത്തിലെ ഒരു കഥാസന്ദർഭത്തെ സീത പരിപ്രേക്ഷ്യത്തിൽ പുനരവതരിപ്പിക്കുകയാണു ഇതിൽ. രാമായണത്തിൽ നിന്നും വ്യത്യസ്തമായി ഒരു മനുഷ്യസ്ത്രീയുടെ വിചാരതലങ്ങൾ മാറി മാറി വരുന്ന നിലയ്ക്കാണു കവിതയുടെ പോക്ക്. ഡോ . സുകുമാർ അഴീക്കോട് ഇതിനെ വിലയിരുത്തിക്കൊണ്ട് ആശാന്റെ സീതാകാവ്യം എന്നൊരു നിരൂപണം രചിച്ചിട്ടുണ്ട്.

      കടപ്പാട്: വിക്കിപ്പീഡിയ

    150. ചുണ്ടെലി

      വിലാസിനി എന്ന തൂലിക നാമത്തിലറിയപ്പെടുന്ന എം കെ മേനോൻ എഴുതിയ നോവലാണ്‌ ചുണ്ടെലി. മലേഷ്യയിൽ താമസിക്കുന്ന ശശി എന്ന യുവാവിന്റെ കഥയാണ് പറയുന്നത്. സ്വന്തം കൂടുകാരനെ ഒരു പ്രത്യേക സന്ദർഭത്തിൽ കൊന്ന ശശി അതിനു ശേഷം നേരിടുന്ന കുറ്റബോധവും,സ്വയംവിലയിരുത്തകളും ആണ് ഈ നോവലിന്റെ പ്രമേയം. വിലാസിനിയുടെ നോവലുകൾ വെച്ച് നോക്കുമ്പോൾ താരതമ്യേന വലിപ്പം കുറവാണ് ഈ നോവലിന്. കേന്ദ്ര കഥാപാത്രമായ ശശിയുടെ കാഴ്ചപ്പാടിലൂടെ ആണ് കഥ മുന്നോട്ടു പോവുന്നത്. ലോകത്തെ പറ്റിയും, മനുഷ്യൻറെ ചിന്താഗതിയും പിന്നെ തന്റെ കുടുംബത്തിന്റെയും കൂട്ടുകാരുടേയും പറ്റിയുള്ള ചിന്തകൾ കഥയിൽ നിറഞ്ഞു നിൽക്കുന്നു. കൌമാരക്കാരനായ ശശി എന്ന യുവാവ് മെഡിസിൻ പഠിക്കാനായി നാട്ടിൽ പോകുവാനൊരുങ്ങുന്നു. സാഹിത്യം പഠിക്കാൻ താല്പര്യമുള്ള ശശിക്ക്, വീടുക്കാരുടെയും, അവരുടെ സുഹൃത്തുക്കളുടെയും നിർബന്ത്ത്തിനു വഴങ്ങിയാന്നു പോവുന്നത്. എന്നാൽ പോവുന്നതിനു തൊട്ടു മുന്പേ വരെയും അവന് തന്റെ കുടുമ്പത്തെ പറ്റിയും , പ്രത്യേകിച്ചും തന്റെ അച്ഛന്റെ ക്രൂരമായ വാക്കുകൾ കേട്ട് സങ്കടപെടുന്ന അമ്മയെ പറ്റി വേവലാതി പെടുന്നു.നാടിലേക്ക് ഒറ്റക്ക് പോകുവാൻ മടിക്കുന്ന ശശി തന്റെ പഴയ കാര്യങ്ങൾ ഓർക്കുന്നു.തന്റെ കുട്ടുകാർ ആയിരുന്ന സുനിലിനേയും പ്രീതയെയും പറ്റിയും അവരോടൊപ്പം ചിലവഴിച്ച സമയത്തെ പറ്റിയും ഓർക്കുന്നു. മലേഷ്യയിൽ ജീവിച്ചിരുന്ന ശശിയുടെ ഉത്തമ സുഹൃത്ത് ആയിരുന്നു സുനിൽ. എന്നാൽ ഇരുവരുടേയും സ്വഭാവത്തിൽ ഒരുപാടു അന്തരമുണ്ടായിരുന്നു. ഒതുങ്ങിയിരുക്കുന്ന സ്വഭാവമായിരുന്നു ശശിയുടേത്. എന്നാൽ സുനിലാകട്ടെ ജീവിതം ഒരു വിനോദമായി കാണുന്ന ഒരാളായിരുന്നു. ഇവരുടെ കൂട്ടത്തിൽ പെട്ട മൂന്നാമത്തെ ആളായിരുന്നു പ്രീത. ശശിക്ക് പ്രീതയെ ഇഷ്ടമായിരുന്നുവേന്കിലും ശശി അത് പുറത്ത് പറയാതെ മനസ്സിൽ കൊണ്ട് നടന്നു .എന്നാൽ ശശിക്ക്, പ്രീത സുനിലിനെ സ്നേഹിക്കുന്നുയെന്നും, സുനിൽ അവളെ ചതിക്കുകയാണെന്നും തോന്നിയപ്പോൾ ശശിക്ക് സുനിലിനോട് അതീവ അമർഷം തോന്നി. അസൂയ തലക്ക് പിടിച്ച ശശി, സുനിലിനെ വെറുക്കുന്നു. ഒരു ദിവസം ഒരു പൈലടി യന്ത്രത്തിന് മേള്ളിൽ കേറാൻ സുനിൽ ശശിയെ വെല്ലുവിളിക്കുകയും ചെയ്തു. എന്നാൽ ഇടയ്ക്കു വെച്ച് ശശി വീഴുന്നത് പോലെ നാട്യം കാണിച്ചത്‌ കണ്ട് പേടിച്ചു കയറി ചെന്ന സുനിലിനെ ശശി താഴേക്ക്‌ വീഴ്ത്തി. എന്നാൽ ഇത് ഒരു അപകടമായി എല്ലാവരും കരുതിയത്‌ കൊണ്ട്, ശശി നിയമാവലിയിൽ നിന്നും രക്ഷപെടുന്നു.എന്നാൽ അതിനു ശേഷം ചിന്തകൾ അവനെ അലട്ടുന്നു. എന്നാൽ പോകുന്നതിനു മുന്പ്‌ പ്രീത അവൾ ശശിയെ സ്നേഹിച്ചിരുന്നുയെന്നും, ഇടയ്ക്കു വെച്ച് സുനിലിനോട് അടുത്തുവെങ്കിലും,സുനിൽ തന്നെ തടയുകെയും ശശിയോട് അടുക്കുവാൻ ഉപദേശിക്കുകയും ചെയ്തു. ഇത് കേട്ടപോൾ ശശിയുടെ മനസ് ആകെ മാറുന്നു. താൻ വീണ്ടും ഒരു ചുണ്ടെലി ആയി എന്ന ബോധത്തോടെ ശശി നാട്ടിൽ പോവാൻ ഒരുങ്ങുന്നു. ഈ കഥ നടക്കുന്നത് ഒരു ആധുനിക കാലഘട്ടത്തിൽ ആണെങ്കിലും കേന്ദ്ര കഥാപാത്രമായ ശശിയുടെ മനസ്സിലൂടെ കഥാകൃത്ത്‌ നാട്ടിൻപുറത്തെ ജീവിത രീതിയിലേക്ക് കൊണ്ട് പോവുന്നു. അങ്ങനെ രണ്ടു കാലഘട്ടത്തിലെ വേറിട്ട ചിന്താഗതികൾ ഈ നോവലിൽ സമർത്ഥമായി അവതരിപ്പിച്ചിരിക്കുന്നു. തികച്ചും നാട്ടിൻപുറത്ത്കാരനായ ശശിയുടേയും അയാളുടെ സുഹൃത്തായിരുന്ന സുനിലിന്റെയും സ്വഭാവത്തിലെ അന്തരം കഥാകൃത്ത്‌ പ്രത്യേകം എടുത്തു കാണിക്കുന്നു . സ്വന്തം നാട്ടിലെത്താൻ കൊതിക്കുന്ന്ന മറുനാടൻ മലയാളികളുടെ പ്രതീകം ആണ് ശശി . എത്ര സത്ഗുണനായ മനുഷ്യനെങ്കിലും ദുഷ്ചിന്തകൾ മനസ്സിൽ തട്ടിയാൽ അയാൾ തിന്മയുടെ പാതയിലൂടെ സഞ്ചരിക്കും എന്ന് ഈ നോവൽ കാണിക്കുന്നു. സ്വന്തം അനിയത്തി വരെ ചുണ്ടെലി എന്ന് വിളിക്കുന്ന്ന ശശി തന്റെ മനസ്സിൽ അടഞ്ഞ് കൂടിയ അസൂയ കാരണം ഒരു കൊടും കൃത്യം ചെയ്യാൻ തെയ്യാറാവുന്നു. മനുഷ്യ ഹൃദയം എത്ര ചഞ്ചലം ആണ് എന്ൻ ഇത് കാണിക്കുന്നു. ഒരു നിമിഷത്തിലെ എടുത്തു ചാട്ടം ശശിയെ ജീവിതകാലം മൊത്തം വേട്ടയാടി കൊണ്ടിരിക്കും. കുറ്റ കൃത്യം ചെയ്തു കഴിഞ്ഞിട്ടും അവന് ചെയ്തതിന്റെ കുറ്റബോധം അവനെ വിട്ടു പോവുന്നില്ല. തന്റെ കൂട്ടുകാരിയും , വീടുകാരും അവനെ സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവന്റെ മനസ്സ് അവന് ചെയ്ത കുറ്റകൃത്യം അവനെ ഓർമിപ്പിച്ചു കൊണ്ടിരുന്നു . അത് അവന്റെ മുന്നിൽ ഭീകര സത്വങ്ങൾ ആയും ദുർസ്വപ്‌നങ്ങൾ ആയും പ്രത്യക്ഷപ്പെട്ടു മാത്രവുമല്ല തന്റെ ജീവതത്തിൽ നടന്ന പല സങ്കടകരമായ ഓർമകളും അവന് ഓർത്തുകൊണ്ടിരുന്നു ഒരു കുറ്റവാളിയും അയാളുടെ ശിക്ഷയിൽ നിന്നും രക്ഷപെടില്ല . നിയമത്തിന്റെ മുന്നിൽ അയാൾ നിരപരാധി ആണെങ്കിലും സ്വന്തം മനസ്സിന്റെ തടവറയിൽ നിന്ന്നും അയാൾക്ക്‌ രക്ഷയില്ല. മേൽ പറഞ്ഞ വിഷയങ്ങൾ അല്ലാതെ തന്നെ ചില സാമൂഹിക പ്രശ്നങ്ങളും ഈ നോവലിൽ എടുത്തു കാണിക്കുന്നുണ്ട്. ആധുനിക തലമുറയുടെ വ്യതസ്തമായ ജീവിത രീതിയും , മാറുന്ന ജീവിത ബന്ടങ്ങളും ഇതിൽ ഉൾപ്പെടുന്നു. എന്നാൽ പ്രധാനമായും താൻ ഒരു ചുണ്ടെലി അല്ല എന്ന് കാണിക്കുവാൻ വേണ്ടി ശശി ചെയ്ത കുറ്റകൃത്യം കാരണം , അയാൾ തന്റെ ജീവിതത്തിൽ നിന്നും ഭയന്നകലുന്ന ഒരു ചുണ്ടെലിയായി സ്വയം മാറുന്നതാണ് ഇതിൽ പറയപ്പെടുന്നത്,

      കടപ്പാട്: വിക്കിപ്പീഡിയ

    151. ചെകുത്താൻ

      കാരൂർ നീലകണ്ഠപിള്ളയുടെ പ്രസിദ്ധമായ ഒരു ചെറുകഥയാണ് ചെകുത്താൻ.കഞ്ഞിക്കും മരുന്നിനും വകയില്ലാതെ കഴിയുന്നവരാണ് ഉതുപ്പാനും മറിയാമ്മയും . വളർന്നു വരുന്ന മകളെ വിവാഹം കഴിപ്പിച്ചയക്കുന്നതോർത്ത് തീ തിന്നുന്നുകയാണ് അമ്മ മറിയ. അപ്പോഴാണ് അയലത്തെ വൃദ്ധ അവൾക്ക് വഴി കാട്ടുന്നത്. കുമാരിയായ ശോശാമ്മായെ വേശ്യാവൃത്തിക്ക് വഴങ്ങാൻ പ്രോൽസാഹിപ്പിക്കുകയും നിർബന്ധിക്കുകയും ചെയ്യുകയാണ് വൃദ്ധ. നിസ്സഹായാവസ്ഥയിൽ മാതാവ് സമ്മതിക്കുകയും മകൾ വഴങ്ങുകയും ചെയ്യുന്നതാണ് കഥ. കഥയിലെ മൂന്ന് സ്ത്രീകളും തമ്മില്ലുള്ള സംഭാഷണമാണ് കഥയിലുടനീളം. ഈ സംഭാഷണങ്ങളിലൂടെ നാം അവരുടെ അവസ്ഥാവിശേഷങ്ങളും മനോവ്യാധികളും , ഭയങ്ങളും മനസ്സിലാക്കുന്നു. മധ്യകേരളത്തിലെ യഥാസ്ഥിതിക ഗ്രാമീണ ക്രൈസ്തവ സംഭാഷണ ശൈലിയാണ് കഥാകൃത്ത് അവലംബിച്ചിട്ടുള്ളത്. എം.കൃഷ്ണൻ നായർ ഈ കഥയെക്കുറിച്ച് സാഹിത്യവാരഫലത്തിൽ ഇങ്ങനെ എഴുതുകയുണ്ടായി. നവയൗവനം വന്നു നാൾതോറും വളരുന്ന കഥയാണു കാരൂർ നീലകണ്ഠപിള്ളയുടെ “ചെകുത്താൻ”. ഉതുപ്പാനും ഭാര്യയും മക്കളും പട്ടിണിക്കാരാണ്. ഉതുപ്പാനു മറാത്ത രോഗം. ചികിത്സിക്കാൻ പണം വേണം. അടുത്ത വീട്ടിലെ ഒരു വൃദ്ധ ഉതുപ്പാന്റെ സുന്ദരിയായ മകളെ വ്യഭിചരിപ്പിച്ചു പണം കൊടുക്കുന്നു. അതോടൊപ്പം വൃദ്ധയും അതിന്റെ ഒരു ഭാഗം കൈവശപ്പെടുത്തുന്നു. സർവസാധാരണമായ ഈ കഥയ്ക്ക് കാരൂർ ഭാവനകൊണ്ടു മനോഹാരിത വരുത്തി അതിനെ കലാശില്പമാക്കി മാറ്റുന്നു. അടിക്കടി വളരുന്ന കാമിനിയെപ്പോലെയാണ് ഇക്കഥ. ഒടുവിൽ അവൾ പുഷ്പിച്ച് നില്ക്കുന്നു. ശിരസ്സുതൊട്ടു പാദംവരെ ആ കഥാംഗന ചേതോഹരാംഗിതന്നെ.

      കടപ്പാട്: വിക്കിപ്പീഡിയ

    152. ചെമ്മീൻ

      തകഴി ശിവശങ്കരപ്പിള്ള 1956-ൽ എഴുതിയ ഒരു മലയാള നോവലാണ് ചെമ്മീൻ. മത്സ്യതൊഴിലാളിയുടെ മകൾ കറുത്തമ്മയും മത്സ്യ മൊത്തവ്യാപാരിയുടെ മകൻ പരീക്കുട്ടിയും തമ്മിലുള്ള പ്രണയത്തിന്റെ കഥപറയുന്ന നോവലാണിത്. കേരളത്തിൽ തീരപ്രദേശങ്ങളിലെ മുക്കുവക്കുടിലുകളിൽ അക്കാലത്ത് വ്യാപകമായിരുന്നു (എന്നു് നോവലിസ്റ്റ് കരുതുന്ന) സ്ത്രീചാരിത്ര്യവുമായി ബന്ധപ്പെട്ട ഒരു പരമ്പരാഗത വിശ്വാസമാണ് നോവലിന്റെ കഥാതന്തു. വിവാഹിതയായ ഒരു സ്ത്രീ, തന്റെ ഭർത്താവ് മീൻ തേടി കടലിൽ പോയസമയത്ത് വിശ്വാസവഞ്ചന കാട്ടിയാൽ കടലമ്മ ഭർത്താവിനെ കൊണ്ടുപോകും എന്നാണു വിശ്വാസം (താഴെ, വിമർശനങ്ങൾ എന്ന ഭാഗവും കാണുക). തീരപ്രദേശങ്ങളിൽ നിലനിന്ന ഈ ചിന്താഗതിയെയാണ് തകഴി നോവലിൽ ആവിഷ്കരിച്ചത്. പ്രണയത്തിന്റെയും കാവ്യാത്മകതയുടെയും തെന്നൽ പോലെ വായനക്കാര തഴുകിയ തകഴിയുടെ ഈ നോവൽ റിയലിസത്തിൽ നിന്നുള്ള ഒരു തിരിഞ്ഞുനടത്തമായിരുന്നു. മുക്കുവ ജീവിതത്തിന്റെ വൈകാരികതകളെ സൂക്ഷ്മമായി അവതരിപ്പിക്കുന്ന നോവലെന്ന നിലയിൽ ഇത് മികച്ചു നിൽക്കുന്നു. മുക്കുവന്റെ ആചാരങ്ങൾ, വിശ്വാസങ്ങൾ, അനുഷ്ഠാനങ്ങൾ എന്നു തുടങ്ങി ദൈനദിന ജീവിതത്തിലെ പരുക്കൻ യാഥാർത്ഥ്യങ്ങളെ വരെ തകഴി തന്റെ മാന്ത്രികത്തൂലികയാൽ ജീവിപ്പിച്ചു നിർത്തുന്നു.

      കടപ്പാട്: വിക്കിപ്പീഡിയ

    153. ചെല്ലൂർനാഥസ്തവം

      14-ആം ശതകത്തിന്റെ ഉത്തരാർദ്ധത്തിലോ 15-ആം ശതകത്തിന്റെ പൂർവ്വാർദ്ധത്തിലോ ഉണ്ടായ ഒരു മണിപ്രവാള സ്തോത്രകാവ്യമാണ്‌ ചെല്ലൂർനാഥസ്തവം. തളിപ്പറമ്പ് (പെരിഞ്ചെല്ലൂർ) രാജരാജേശ്വരക്ഷേത്രത്തിലെ ശിവനെ സ്തുതിക്കുന്ന 37 ശ്ലോകങ്ങളാണ്‌ ഇതിന്റെ ഉള്ളടക്കം. ചെല്ലൂർ പിരാനേ എന്നവസാനിക്കുന്നു എല്ലാ ശ്ലോകങ്ങളും. മിറുകുക (ഉരുകുക, വറ്റുക), തവം (തപസ്സ്), ഉന്നിക്കുക (ഊഹിക്കുക) തുടങ്ങിയ പഴയ പദങ്ങൾ ഉപയോഗിച്ചിരിക്കുന്നു.

      കടപ്പാട്: വിക്കിപ്പീഡിയ

    154. ചെറിയച്ചി

      14-ആം നൂറ്റാണ്ടിലുണ്ടായ, ദേവദാസീവർണ്ണന വിഷയമായ ഒരു മണിപ്രവാള ലഘുകാവ്യമാണ് ചെറിയച്ചി. ഉദയപുരത്ത് ചെറുകിൽ വീട്ടിലെ നർത്തകീപുത്രിയായ ചെറിയച്ചിയാണ് ഇതിലെ നായിക. ചെറിയച്ചിയുടെ കാമുകന് ചന്ദ്രോദയത്തിലുണ്ടാകുന്ന വിരഹവേദനയാണ് ഇതിലെ പ്രതിപാദ്യം. മാലിനീ വൃത്തത്തിൽ നിബന്ധിച്ച 30 ശ്ലോകങ്ങൾ. ഓരോ ശ്ലോകത്തിലും നായികയുടെ പേർ ഉൾച്ചേർത്തിരിക്കുന്നു. ചെറിയച്ചിയിൽനിന്നുള്ള 4 ശ്ലോകങ്ങൾ ലീലാതിലകത്തിൽ ഉദ്ധരിച്ചിരിക്കുന്നുണ്ട്.

      കടപ്പാട്: വിക്കിപ്പീഡിയ

    155. ജന്മദിനം

      മലയാളത്തിന്റെ വിഖ്യാതനായ കഥാകാരൻ വൈക്കം മുഹമ്മദ് ബഷീർ 1945 ൽ രചിച്ച സരളമായ ഒരു കഥയാണ് ജന്മദിനം. എട്ടോളം കഥകൾ ഉൾപ്പെടുന്ന ജന്മദിനം എന്ന കഥാസമാഹാരത്തിലാണ് ഈ കഥ ഉൾപ്പെടുത്തിയിരിക്കുന്നത്. ബഷീറിന്റെ തന്നെ എഴുതുന്ന രൂപത്തിൽ രചിക്കപ്പെട്ട ഈ കൃതി അദ്ദേഹത്തിന്റെ ഒരു ജന്മദിനത്തെ അനുസ്മരിക്കുന്നു. പുറമെനിന്നു കാണുന്നതിൽ നിന്ന് വ്യത്യസ്തമായി മുഴുപട്ടിണിയിലാകുന്ന ബഷീറിനെയാണ് ജന്മദിനത്തിൽ നാം കാണുന്നത്. ഇടനേരങ്ങളിൽ സന്ദർശനത്തിനായെത്തുന്ന പ്രമുഖർ ഒന്നും തന്നെ അദ്ദേഹത്തിന്റെ വിശപ്പിനെക്കുറിച്ച് ചോദിക്കുന്നില്ല അവരെല്ലാവരും ഗൗരവമാർന്ന സാമൂഹ്യ പ്രശ്നങ്ങളിൽ മുഴുകുന്നു. മനുഷ്യന്റെ അടിസ്ഥാന പ്രശ്നം വിശപ്പാണെന്ന ആശയം മുന്നോട്ട് വക്കുന്നതിന് അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.വിശപ്പകറ്റാനായി എത്തുന്ന കുട്ടികളെ കള്ളനാണയം നൽകി പറ്റിക്കുക വഴി സമകാലിക യുവത്വത്തിന്റെ കപടമുഖം വലിച്ചു ചീന്തുകയാണ് ബഷീർ ചെയ്യുന്നത്. ഒടുവിൽ തന്റെ ജന്മദിനത്തിലെ സുഖനിദ്രയ്ക്ക് വേണ്ടി അയൽപക്കത്തെ ഭക്ഷണം കട്ടെടുക്കുന്നതിലേക്ക് ബഷീർ എത്തുന്നു.ഇത്തരത്തിൽ വിശപ്പ് എന്ന വികാരത്തെ ചിത്രീകരിക്കുന്നതിൽ ബഷീർ വിജയിച്ചിരിക്കുന്നു

      കടപ്പാട്: വിക്കിപ്പീഡിയ

    156. ജീവിത ചിന്തകൾ

      സ്വാതന്ത്ര്യസമരസേനാനിയും മാതൃഭൂമി ദിനപത്രത്തിന്റെ സ്ഥാപകപത്രാധിപരുമായിരുന്ന കെ.പി.കേശവമേനോന്റെ ജീവിതത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ അടങ്ങിയ കൃതിയാണ് ജീവിതചിന്തകൾ. വ്യക്തിജീവിതത്തിൽ നിഴൽവീഴ്ത്തുന്ന പ്രതിസന്ധികളുടെ ഇരുട്ടിനെ ആത്മവിശ്വാസത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും വെളിച്ചവുമായി നേരിടാനാണ് ഗ്രന്ഥകർത്താവ് ഉദ്‌ബോധിപ്പിക്കുന്നത്.പ്രതിസന്ധികളിൽ തളരാതെ ജീവിത്തെ കരുത്തോടെ നേരിടാൻ പ്രചോദിപ്പിക്കുന്ന, ധാരാളം അനുഭവസാക്ഷ്യങ്ങളുള്ള കൃതിയാണ് ജീവിതചിന്തകൾ. ജീവിതത്തെ അതുപോലെ സ്വീകരിച്ച് നന്മയുടെ പ്രകാശം ചൊരിഞ്ഞ് ഔന്നത്യത്തിലേക്ക് ഉയർത്തുവാനും പ്രസാദാത്മകമായി സമീപിക്കാനുമാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. മലയാളത്തിൽ എഴുതപ്പെട്ട സെൽഫ് ഹെൽപ്പ് വിഭാഗത്തിലെ ആദ്യകൃതികളിലൊന്നായി ജീവിതചിന്തകളെ കണക്കാക്കാം

      കടപ്പാട്: വിക്കിപ്പീഡിയ

    157. ജീവിതത്തിന്റെ പുസ്തകം

      കെ.പി. രാമനുണ്ണിയുടെ ഒരു നോവലാണ് ജീവിതത്തിന്റെ പുസ്തകം. 2011-ലെ വയലാർ രാമവർമ സാഹിത്യ പുരസ്കാരം ഈ കൃതിക്കു ലഭിച്ചു. കാഞ്ഞങ്ങാടിന് സമീപമുള്ള ഒരു മുക്കവ ജനതയുടെ ജീവിത പശ്ചാത്തലത്തിലാണ് നോവൽ രചിച്ചിരിക്കുന്നത്. സ്ത്രീപുരുഷബന്ധത്തിന്റെ നീതികളെ നക്ഷത്രദീപ്തിയോടെ രാമനുണ്ണി ഈ നോവലിൽ ആലേഖനം ചെയ്തിരിക്കുന്നു. ഈ പുസ്തകത്തിൽ മുഴുവനും അശ്ലീലമാണെന്ന് നിരൂപകനായ എം.എം. ബഷീർ ആരോപിക്കുന്നു.

      കടപ്പാട്: വിക്കിപ്പീഡിയ

    158. ജീവിതനിഴൽപ്പാടുകൾ

      മലയാള സാഹിത്യത്തിലെ വിഖ്യാത എഴുത്തുകാരനായ വൈക്കം മുഹമ്മദ് ബഷീറിന്റെ ഒരു നോവെല്ലയാണ് ജീവിതനിഴൽപ്പാടുകൾ. 1954-ൽ പ്രസിദ്ധീകരിച്ച ഈ നോവെല്ലയിൽ പതിമൂന്ന് ആദ്യായങ്ങളാണ് ഉള്ളത്. എറണാകുളത്തുവെച്ചാണ് ജീവിതനിഴൽപ്പാടുകൾ എഴുതിയത്. സീതി ബിൽഡിങ്സ് എന്ന പേരിലുള്ള കെട്ടിടത്തിൽ ഒരു അടുക്കള മുറിയിലാണ് അന്ന് ബഷീർ താമസിച്ചിരുന്നത്. മുഹമ്മദ് അബ്ബാസ്, വസന്ദകുമാരി, ജബ്ബാർ എന്നിവരാണ് ഈ കഥയിലെ പ്രധാന കഥാപാത്രങ്ങൾ. മുഹമ്മദ് അബ്ബാസ് എന്ന കഥാനായകൻ ജോലി അന്വേഷിച്ച് ഒരു നഗരത്തിൽ എത്തുന്നതോടെയാണ് കഥയുടെ തുടക്കം. അബ്ബാസിന്റെ ധൂർത്ത് കാരണം ഹോട്ടൽ മുറിയിൽ നിന്നും പുറത്താക്കി വിടുകയും പിന്നീട് ഒരു തെരുവിൽ എത്തിപ്പെടുകയും ചെയ്യുന്നു. കഥാവസാനം ജബ്ബാർ എന്ന സുഹൃത്ത് വഴി വേശ്യയായ വസന്ദകുമാരിയെ അബ്ബാസ് സ്നേഹിക്കുന്നതാണ് കഥാ തന്തു. ജീവിതനിഴൽപ്പാടുകൾ ആദ്യമായി പ്രസിദ്ധപ്പെടുത്തിയത് തിരുവനന്തപുരത്തുനിന്നും പുറപ്പെടുവിച്ചിരുന്നു നവജീവൻ വാരികയിലാണ്. അതിൽ 1939 ജൂൺ മാസത്തിലെ ചില ലക്കങ്ങളിൽ ഈ കഥ പ്രസിദ്ധപ്പെടുത്തി. ഇതിലാണ് ബഷീറിന്റെ കലാപടവം ഞാൻ തെളിഞ്ഞു കാണുന്നത് എന്ന് പി.കേശവദേവ് ജീവിതനിഴൽപ്പാടുകളെ കുറിച്ച് അഭിപ്രായപെട്ടിട്ടുണ്ട്.

      കടപ്പാട്: വിക്കിപ്പീഡിയ

    159. ജീവിതപ്പാത

      മലയാളത്തിലെ നോവലിസ്റ്റും നാടകകൃത്തും. കമ്മ്യൂണിസ്റ്റ് സഹയാത്രികനും പുരോഗമനസാഹിത്യപ്രസ്ഥാനത്തിന്റെ നേതാവുമായിരുന്ന ഗോവിന്ദപിഷാരോടി എന്ന ചെറുകാടിന്റെ ആത്മകഥയാണ് ജീവിതപ്പാത. 1975-ൽ പലവക ഗ്രന്ഥങ്ങൾക്കായി നൽകുന്ന കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതി നേടിയിട്ടുണ്ട്. . കമ്മ്യൂണിസ്റ്റ് പാർട്ടിയെ ശക്തിപെടുത്താൻ കഠിനപ്രയത്നം ചെയ്ത പ്രവർത്തകരിൽ പ്രമുഖനാണ് ഗോവിന്ദ പിഷാരടി അഥവാ ചെറുകാട്. മലയാള സാഹിത്യത്തിന് വിലപ്പെട്ട സംഭാവനകൾ അദ്ദേഹം നൽകിയിട്ടുണ്ട്. ജീവിതപ്പാതയിലെ സഞ്ചാരത്തിനിടയിൽ തെളിഞ്ഞു വരുന്ന ജീവിതരേഖ ഇങ്ങനെയാണ്:മലപ്പുറം ജീല്ലയിലെ പെരിന്തൽമണ്ണ താലുക്കിലെ ചെമ്മലശേരിയിലെ ചെറുകാട് പിഷാരത്താണ് 1914 ഓഗസ്റ്റ്‌ 26-നു ചെറുകാട് ജനിച്ചത്‌. മലപ്പുറം, പെരിന്തൽമണ്ണ, ചെറുകര, കരിങ്ങനാട് എന്നിവിടങ്ങളിലായി പഠനം പൂർത്തിയാക്കി. അതിനു ശേഷം പല കോളേജുകളിലും അധ്യാപകനായി സേവനമനുഷ്ട്ടിച്ചു. ജോലിയിൽ നിന്നും വിരമിച്ച ശേഷം യു.ജി.സി പ്രൊഫസർ ആയി പ്രവർത്തിച്ചു. കൃത്യമായ ബ്രാഹ്മണ ചിട്ടകളിൽ വളർന്നുവന്ന ഗോവിന്ദ പിഷാരടി, ഈശ്വരവിശ്വാസിയും ആയിരുന്നു. കൂട്ടുകുടുംബത്തിലെ ദാരിദ്ര്യവും കഷ്ടപ്പാടുകളും രസകരമായ രീതിയിൽ അദ്ദേഹം വിവരിക്കുന്നു. ആ വീട്ടിലെ ഓരോ അംഗവും തൻറെ ജീവിതത്തിൽ ചെലുത്തിയ സ്വാധീനം വ്യക്തമായ രീതിയിൽ ചെറുകാട് ചൂണ്ടിക്കാണിക്കുന്നു. സംസ്കൃത വിദ്യാഭ്യാസവും, ഉപനയനവും അനുബന്ധ ബ്രാഹ്മണനിയമങ്ങളും പാലിച്ചു വന്ന ആ ബ്രാഹ്മണബാലൻ എപ്പ്രകാരമാണ് വിപ്ലവപ്രസ്ഥാനത്തിലേക്ക് ആകർഷിക്കപ്പെട്ടത് എന്ന് അദ്ദേഹത്തിൻറെ ആത്മകഥ വ്യക്തമാക്കുന്നു. ബാല്യകാലം മുതൽ ജീവിതത്തിൻറെ പകുതിയിൽ കൂടുതൽ കാലവും ജീവിതപ്പാതയിൽ അദ്ദേഹം വരച്ചുകാട്ടുന്നു. ഒരു ആത്മകഥയുടെ എല്ലാ സവിശേഷതകളും ഉൾകൊള്ളുന്ന ഈ കൃതിയുടെ രചനയിൽ ചെറുകാട് സത്യസന്ധതയും സമർപ്പണവും പുലർത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ജീവിതത്തിൻറെ വളരെ കഠിനമായ നിമിഷങ്ങളെപ്പോലും, സ്വകാര്യസന്ദർഭങ്ങളെപ്പോലും ലാഘവത്തോടെ, ലാളിത്യത്തോടെ അനുവാചകന് മുന്നിൽ തുറന്നുവെക്കുന്നു. സ്വന്തം ആത്മകഥയിൽക്കൂടി പുലാമന്തോൾ പുഴയുടെയും, ചെറുകാടിൻറെയും ചരിത്രവും വർത്തമാനവും ആണ് ഗ്രന്ഥകർത്താവു വരച്ചിടുന്നത്. പുസ്തകതിൻറെ ആദ്യ താളുകളുടെ വായനയിൽക്കൂടി അനുവാചകനെ സ്വന്തം ഇല്ലത്തേക്ക് കൊണ്ടുപോകുന്നു. ബ്രാഹ്മണ സമുദായത്തിൽ തന്നെ കീഴ്തട്ടിൽ ഉള്ളവർ അനുഭവിക്കുന്ന ദുരിതങ്ങളും, അവഗണനയും ഇതിൽ വ്യക്തമാക്കുന്നുണ്ട്. ജീവിതപ്പാത എന്നത് പി.ഗോവിന്ദ പിഷാരടിയുടെ ആത്മകഥ മാത്രമല്ല, കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ ചരിത്രരേഖ കൂടിയാണ്. അക്കാലത്തു നടന്നിട്ടുള്ള പാർട്ടി മീറ്റിങ്ങുകളും, സമരങ്ങളും, ഒളിവിൽപ്പോക്കും, രഹസ്യകൂടിക്കാഴ്ച്ചകളും എല്ലാം ഗ്രന്ഥത്തിൽ വിവരിച്ചിരിക്കുന്നു. കേരളത്തിൻറെ ചിന്താഗതിയിലും, രാഷ്ട്രീയനയങ്ങളിലും വന്ന മാറ്റങ്ങൾ അദ്ദേഹം ചൂണ്ടികാണിക്കുന്നു. ജീവിതപ്പാത എന്ന ഈ ആത്മകഥ ഒരു പരിധി വരെ കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ ജീവിതരേഖ കൂടിയാണ്. 1975-ൽ കേരള സാഹിത്യ അക്കാദമി പുരസ്കാരവും 1976-ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരവും നേടിയ ഈ കൃതി മലയാള സാഹിത്യ മേഖലക്ക് എന്നും ഒരു മുതൽക്കൂട്ടാണ്..

      കടപ്പാട്: വിക്കിപ്പീഡിയ

    160. ജ്ഞാനകീർത്തനങ്ങൾ

      ചർച്ച് മിഷൻ സൊസൈറ്റി (സി.എം.എസ്.) പ്രസിദ്ധീകരിച്ച മലയാളത്തിലുള്ള ക്രൈസ്തവഗാനങ്ങൾ അടങ്ങുന്ന ഒരു ചെറുപുസ്തകമാണ് ജ്ഞാനകീർത്തനങ്ങൾ. 1846 ൽ പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകത്തിനു 33 താളുകൾ ഉണ്ട്. കോട്ടയം സി.എം.എസ്. പ്രസിലാണ് പുസ്തകം അച്ചടിച്ചിരിക്കുന്നത്. 1854, 1879 വർഷങ്ങളിലും പുസ്തകം പുനഃപ്രസിദ്ധീകരിക്കപ്പെട്ടു. ഏറ്റവും പ്രാചീനമായ ചില മലയാളം പാട്ടുകൾ ആണ് ഈ പുസ്തകത്തിൽ ഉള്ളത്. ഇതിലെ മിക്കപാട്ടുകളും സി.എം.എസ്. മിഷനറിമാർ ഇംഗ്ലീഷിൽ നിന്നു മലയാളത്തിലേക്ക് പരിഭാഷ ചെയ്തതാവാനാണ് സാദ്ധ്യത. ഇതിലെ മിക്ക പാട്ടുകളും ഇപ്പോൾ ഉപയോഗത്തിലില്ല.

      കടപ്പാട്: വിക്കിപ്പീഡിയ

    161. ജ്ഞാനപീയൂഷം

      1846ൽ, വാഴ്ത്തപ്പെട്ട കുര്യാക്കോസ് ഏലിയാസച്ചൻ കോട്ടയത്തിനടുത്തുള്ള മാന്നാനത്തു സ്ഥാപിച്ച അച്ചുകൂടമായ മാന്നാനം സെൻറ് ജോസഫ്സ് പ്രസ്സിൽ അച്ചടിച്ച ആദ്യ ഗ്രന്ഥമാണ് ജ്ഞാനപീയൂഷം. ഒരു തമിഴ് ക്രൈസ്തവഗ്രന്ഥത്തിന്റെ പരിഭാഷയായിരുന്നു 332 പേജുള്ള ഈ പ്രാർത്ഥനാപ്പുസ്തകം. മലയാളികളായ ക്രൈസ്തവർക്ക് മാതൃഭാഷയിൽ അച്ചടിച്ചു കിട്ടിയ ആദ്യത്തെ ജപപുസ്തകമായിരുന്നു .[2

      കടപ്പാട്: വിക്കിപ്പീഡിയ

    162. ജ്ഞാനപ്പാന

      കേരളത്തിലെ പ്രശസ്ത ഭക്ത കവികളിലൊരാളായിരുന്ന പൂന്താനത്തിന്റെ ഏറ്റവും പ്രസിദ്ധമായ കൃതിയാണ് ജ്ഞാനപ്പാന. ലളിതമായ ശൈലിയിലൂടെ ഭാരതീയ ജീവിതചിന്ത കുറിക്കുകൊള്ളുന്ന രീതിയിൽ ആവിഷ്ക്കരിക്കുന്നു എന്നതാണ് ഈ കൃതിയുടെ മേന്മ. ഐഹികങ്ങളായ ഭ്രമങ്ങളുടെ അർത്ഥശൂന്യതയും ഭഗവത്സ്മരണത്തിന്റെ പ്രാധാന്യവുമാണ് ഇതിൽ കവി പ്രധാനവിഷയമാക്കിയിരിക്കുന്നത്. അതിൽ അന്തർഹിതമായിരിക്കുന്ന ജീവിതവിമർശനം ഇന്നത്തെ വായനക്കാരുടെ മനസ്സിലും പ്രതിധ്വനിക്കാൻ പോന്നവയാണ്. ആറ്റുനോറ്റുണ്ടായ ഓമനപ്പുത്രന്റെ ആകസ്മിക വിയോഗം പ്രാപഞ്ചികനായ ഒരു കവിയിലുണ്ടാക്കിയ അദമ്യദുഃഖത്തിൽ നിന്നും ഉണ്ടായതാണ് ഈ കൃതിയെന്നു വിശ്വസിക്കപ്പെടുന്നു.കൃതി പൂർത്തിയാക്കിയതിനുശേഷം പൂന്താനം മേല്പ്പത്തൂര് ഭട്ടതിരിയെ സമീപിക്കുകയും ജ്ഞാനപ്പാനയിൽ എന്തെങ്കിലും തിരുത്തലുകൾ നടത്തേണ്ടതുണ്ടോ എന്നാരായുകയും ചെയ്തു. മലയാളത്തിലായ കാവ്യം വായിക്കാൻ താല്പര്യമില്ലാത്ത ഭട്ടതിരി ആവശ്യം നിരസിച്ചപ്പോൾ ജ്ഞാനപ്പാനയിൽ ഭഗവാൻ അവതരിക്കുകയും പൂന്താനത്തിന്റെ ഭക്തിയും ഭട്ടതിരിയുടെ വിഭക്തിയും തുല്യമാണെന്നരുളിചെയ്തെന്നും ഐതിഹ്യമുണ്ട്. അനുവാചക ഹൃദയങ്ങളിലേക്ക് ആഴ്ന്നിറങ്ങിയ ഒരു ദാർശനീക കാവ്യം(Penetrating Philosophical Poem) എന്ന നിലയിൽ പ്രസിദ്ധമായ കൃതിയാണിത് ഇത്. ഭക്തിയേയും ജ്ഞാനത്തേയും കർമ്മപാശം കൊണ്ട് ബന്ധിപ്പിച്ച് ശക്തമായ രീതിയിൽ അനുവാചക ഹൃദയത്തിലേക്ക് കവി തന്റെ സന്ദേശം സന്നിവേശിപ്പിക്കുന്നു.

      കടപ്പാട്: വിക്കിപ്പീഡിയ

    163. ഡോൺ ക്വിൿസോട്ട്

      വിശ്വപ്രസിദ്ധമായ സ്പാനിഷ് നോവലാണ്‌ ഡോൺ ക്വിൿസോട്ട് . മിഗ്വെൽ ഡി സെർവാന്റെസ് ആണ് ഈ കൃതിയുടെ രചയിതാവ്. 1547-1616 കാലയളവിൽ ജീവിച്ചിരുന്ന സെർവാന്തെസ് 1605-ലാണ് ഈ നോവലിന്റെ ഒന്നാം ഭാഗം പ്രസിദ്ധീകരിച്ചത്; രണ്ടാം ഭാഗം 1615-ലും. ജനഹൃദയങ്ങളെ വളരെ വേഗം ആകർഷിച്ച ഈ കൃതിയുടെ അഞ്ച് പതിപ്പുകൾ ആദ്യവർഷംതന്നെ പുറത്തിറക്കേണ്ടിവന്നു. ആയിരത്തിലേറെ പേജുകൾ ഉൾക്കൊള്ളുന്ന ഈ നോവലിൽ അറുന്നൂറിലധികം കഥാപാത്രങ്ങൾ അണിനിരക്കുന്നു. ഫാ. തോമസ് നടയ്ക്കൽ മലയാളത്തിലേയ്ക്ക് വിവർത്തനം ചെയ്ത ഈ കൃതിക്ക് 2007-ൽ വിവർത്തനസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിക്കുകയുണ്ടായി.

      കടപ്പാട്: വിക്കിപ്പീഡിയ

    164. തക്ഷൻകുന്ന് സ്വരൂപം

      2015 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരവും, 2016 ലെ വയലാർ പുരസ്കാരവും അടക്കം നിരവധി പുരസ്കാരങ്ങൾക്ക് അർഹമായ യു.കെ. കുമാരൻ രചിച്ച നോവലാണ് തക്ഷൻകുന്ന് സ്വരൂപം. ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ, 1900 മുതൽ 1980 വരെയുള്ള കേരളീയ ജീവിതത്തിന്റെ ആകുലതകളും സന്തോഷങ്ങളും അടയാളപ്പെടുത്തുന്ന കൃതിയാണ് തക്ഷൻകുന്ന്‌ സ്വരൂപം. സ്വാതന്ത്യപൂർവ്വ കേരളം, നവോത്ഥാനാശയങ്ങളുടെ വേരോട്ടം, ദേശീയ പ്രസ്ഥാനം, ഗുരുവായൂർ സത്യഗ്രഹം, കേളപ്പന്റെ സഹനസമരം, വസൂരി ബാധ, സ്വാതന്ത്ര്യലബ്ധി, ആധുനിക കേരള സമൂഹത്തിന്റെ രൂപപ്പെടൽ തുടങ്ങി നിരവധി ചരിത്ര സംഭവങ്ങൾ ഈ നോവലിൽ കടന്നു വരുന്നുണ്ട്. കല്ലുവെട്ടി പാച്ചറുടെ മകനായ രാമറിലൂടെ, അദ്ദേഹത്തിന്റെ എൺപത്‌ വർഷങ്ങൾ നീണ്ട ജീവിതത്തിലൂടെ സംസ്ഥാനത്ത്‌ നവോത്ഥാനാശയങ്ങളുടെ വളർച്ചയാണ്‌ നോവൽ വിവരിക്കുന്നത്‌

      കടപ്പാട്: വിക്കിപ്പീഡിയ

    165. തട്ടകം

      കോവിലൻ എന്ന തൂലികാനാമത്തിലറിയപ്പെടുന്ന വി.വി. അയ്യപ്പൻ എഴുതിയ നോവലാണ് തട്ടകം. ഈ നോവൽ 1995-ൽ പ്രസിദ്ധീകരിച്ചു. ആത്മകഥാപരമായി അവതരിപ്പിച്ചിട്ടുള്ള തട്ടകത്തിൽ സ്വന്തം ദേശമായ കണ്ടാണിശ്ശേരി ഗ്രാമത്തിലെ തലമുറകളുടെ ചരിത്രമാണ് പശ്ചാത്തലമാക്കിയിരിക്കുന്നത്. മൂപ്പിലിശ്ശേരിദേശം ദേവിയുടെ തട്ടകമാണ്. ദേവിയെ ഉപാസിച്ചു പോന്ന പിതാക്കന്മാരുടെയും ബന്ധുക്കുളുടെയും ഗൃഹാതുരതയുണർത്തുന്ന സ്മരണകൾ ദ്രാവിഡത്തനിമയുള്ള ഭാഷയിൽ നാടൻ താളബോധത്തോടെ ഇതിൽ ആഖ്യാനം ചെയ്തിട്ടുണ്ട്. പുരാവൃത്തം, പിതാക്കൾ, ഭിക്ഷു, സ്കൂൾ, നാട്ടായ്മകൾ, സന്തതികൾ എന്നിങ്ങനെ ആറധ്യായങ്ങളായി നോവൽ വിഭജിച്ചിരിക്കുന്നു. കന്നിനെ വാങ്ങാൻ ചന്തയ്ക്ക് പുറപ്പെടുന്ന ഉണ്ണീരി മൂപ്പനിലാണ് ഒന്നാമധ്യായം ആരംഭിക്കുന്നത്. തുടർന്ന് കമ്മളൂട്ടി, കക്കാട്ട് കാരണവർ, താച്ചക്കുട്ടിച്ചേകവർ, ദിഗംബര സന്ന്യാസി തുടങ്ങിയവരെ അവതരിപ്പിക്കുന്നു. ഓർക്കാനും മറക്കാനും വയ്യാത്ത കാലത്ത് മുപ്പിലിശ്ശേരിയിൽ മാനുഷരെല്ലാം ഒന്നുപോലെ ജീവിച്ച കഥയാണ് രണ്ടാമധ്യായമായപിതാക്കളിലേത്. കണ്ടപ്പന്റെയും കാളിയമ്മയുടെയും കഥയാണ് മൂന്നാമധ്യായമായ ഭിക്ഷുവിലുള്ളത്. സ്കൂൾ എന്ന നാലാമധ്യായത്തിൽ അപ്പുക്കുട്ടനെയാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. കുറുമ്പ, താച്ചുക്കുട്ടി, കുഞ്ഞികൃഷ്ണപ്പണിക്കർ, അയ്യപ്പൻ, അമ്മു തുടങ്ങിയവരുടെ വ്യത്യസ്തമുഖങ്ങൾ അഞ്ചാമധ്യായമായ നാട്ടായ്മയിൽ കാണാം. പാവറട്ടി സംസ്കൃത കോളജിൽ കവിയാകാൻ മോഹിച്ച് ചേർന്ന അപ്പുക്കുട്ടൻ സ്വാതന്ത്യ്രസമരത്തിൽ ആകൃഷ്ടനായി പഠിത്തം ഉപേക്ഷിക്കുന്നതും ഗുരുദക്ഷിണയായി സ്വയം ദഹിച്ച് ജീവിതം അവസാനിപ്പിക്കുന്നതും ആറാമധ്യായത്തിൽ വിവരിച്ചിരിക്കുന്നു. താനറിഞ്ഞ ഒരു സമൂഹത്തിന്റെ യഥാർഥ കഥയാണ് കോവിലൻ തട്ടകത്തിൽ അനാവരണം ചെയ്തിരിക്കുന്നത്. നിയതമായ ഒരു ഇതിവൃത്തഘടന ഇതിനില്ല. വിസ്തൃതമായ ഭൂമിശാസ്ത്രത്തിൽ നിരവധി കുടുംബങ്ങളുടെ കഥയിലൂടെയാണ് ഇതിവൃത്തം വികസിക്കുന്നത്. കാലാനുക്രമവും ഇതിലില്ല. ജന്മിത്തമാണ് സാമൂഹിക വ്യവസ്ഥിതി. അനുഭവവും ഐതിഹ്യവും ഭാവനയുമെല്ലാം ഇതിൽ കെട്ടുപിണഞ്ഞു കിടക്കുന്നതു കാണാം. ഉണ്ണീരി മുത്തപ്പൻ എന്ന മിത്താണ് ഇതിലെ പ്രധാന കഥാപുരുഷൻ. ഇതിഹാസമാനമുള്ള ചിത്രങ്ങളാണ് സ്ഥലകാലബന്ധങ്ങളിലൂടെ രൂപപ്പെടുന്നത്. ഗോത്രസ്വത്വങ്ങളുടെ താളക്രമങ്ങളാണ് തട്ടകത്തെ ശ്രദ്ധേയമാക്കുന്ന മറ്റൊരു പ്രധാന ഘടകം.

      കടപ്പാട്: വിക്കിപ്പീഡിയ

    166. തത്ത്വമസി

      ഭാരതീയ ദർശനത്തിലെ പ്രഖ്യാതരചനകളായ ഉപനിഷത്തുകളെ അടിസ്ഥാനമാക്കി സുകുമാർ അഴീക്കോട് രചിച്ച ഗ്രന്ഥമാണു തത്ത്വമസി. വാഗ്‌ഭടാനന്ദഗുരുവിനെ തന്റെ ഗുരുവായും ഗുരുവിന്റെ ആത്മവിദ്യ എന്ന വേദാന്തോപന്യാസസമാഹാരത്തെ തന്റെ വേദോപനിഷദ്പഠനങ്ങൾക്കുള്ള ആദ്യ പാഠമായും കരുതുന്ന അഴിക്കോടിന്റെ പ്രശസ്ത രചനകളിലൊന്നാണിത്. കേന്ദ്ര-കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ, വയലാർ പുരസ്കാരം, രാജാജി പുരസ്കാരം തുടങ്ങി പന്ത്രണ്ട് ബഹുമതികൾ ഈ കൃതിക്ക് ലഭിച്ചിട്ടുണ്ട്. ഉപനിഷത്ത്, ഉപനിഷത്തുകൾ, ഉപസംഹാരം എന്നിങ്ങനെ മൂന്നു ഭാഗങ്ങളായി തത്ത്വമസി ക്രമീകരിച്ചിരിക്കുന്നു. ഉപനിഷത്ത് എന്ന ഒന്നാം ഭാഗത്തിൽ ആത്മാവിന്റെ ഹിമാലയം, എന്താണ് ഉപനിഷത്ത്?, വേദവും ബ്രാഹ്മണങ്ങളും, ആരണ്യകങ്ങൾ, ഉപനിഷത്ത്-ചില വസ്തുതകൾ, ഉപനിഷത്തിന്റെ സന്ദേശം എന്നിങ്ങനെ ആറു അദ്ധ്യായങ്ങളുണ്ട്. ആത്മാവിന്റെ ഹിമാലയം എന്ന ആദ്യ അദ്ധ്യായത്തിൽ ഭാരതീയരും പാശ്ചാത്യരുമായ പണ്ഡിതരുടെ അഭിപ്രായങ്ങളെ കോർത്തിണക്കി കൊണ്ട് ഗ്രന്ഥകാരൻ ഹിമാലയം ഉപനിഷത്തിന്റെ ഭൂമിശാസ്ത്രപശ്ചാത്തലവും ഉപനിഷത്ത് ഹിമാലയത്തിന്റെ ആത്മീയ പശ്ചാത്തലവുമാണെന്ന വിശദീകരണം നൽകുന്നു. ഉപനിഷത്തുകൾ എന്ന രണ്ടാം ഭാഗത്തിൽ ഈശം, കേനം, കഠം, പ്രശ്നം, മുണ്ഡകം, മാണ്ഡൂക്യം, തൈത്തരീയം, ഐതരേയം, ഛാന്ദോഗ്യം, ബൃഹദാരണ്യകം എന്നീ ദശോപനിഷത്തുകളുടെ ദർശനങ്ങൾ ഒരോ അദ്ധ്യായങ്ങളായി വിശദമാക്കപ്പെടുന്നു. ഉപസംഹാരം എന്ന അവസാനഭാഗത്തിലെ വിശ്വദൃഷ്ടിയിൽ, നാളെയുടെ മുമ്പിൽ എന്നിങ്ങനെയുള്ള രണ്ട് അദ്ധ്യായങ്ങളിൽ ആദ്യത്തേതിൽ അനേകം ചിന്തകരുടെ ഉപനിഷത്തുകളോടുള്ള സമീപനവും കാഴ്ചപ്പാടുകളും ഗ്രന്ഥകാരൻ അനുസ്മരിക്കുന്നു. അവരിൽ ദ്വൈത- അദ്വൈത ദർശനങ്ങളുടെ പ്രയോക്താക്കൾ മുതൽ സ്വാമി വിവേകാനന്ദൻ,ടാഗോർ, ഗാന്ധിജി, നെഹ്രു, ഡോ.രാധാകൃഷ്ണൻ തുടങ്ങിയ ആധുനിക ഭാരതീയരും മാക്സ്മുള്ളർ, പോൾ ഡോയ്സൻ തുടങ്ങിയ വിദേശിയരും ഉൾപ്പെടുന്നു. നാളെയുടെ മുമ്പിൽ എന്ന അവസാന അദ്ധ്യായത്തിൽ ഉപനിഷത്തുകളുടെ കാലാതീതമായ പ്രസക്തിയും പ്രാഭവവും ചർച്ച ചെയ്യപ്പെടുന്നു.

      കടപ്പാട്: വിക്കിപ്പീഡിയ

    167. താടകാവധം ആട്ടക്കഥ

      വി. കൃഷ്ണൻ തമ്പിരചിച്ച ആട്ടക്കഥയാണ് താടകാവധം. രാക്ഷസ ചക്രവർത്തിനിയായ താടക തന്റെ രാജ സന്നിധിയിൽ രാജ്യകാര്യങ്ങൾ ചർച്ചചെയ്യുന്നതാണ് ആദ്യഭാഗം.ആര്യന്മാരായ ശത്രുക്കളെ നിഗ്രഹിയ്ക്കുന്നതിനും അവരെ ബന്ധനസ്ഥരാക്കി കൊണ്ടുവരുന്നതിനുമുള്ള കല്പനകൾ പുറപ്പെടുവിയ്ക്കുകയും ചെയ്യുന്നു. മൂന്നാം രംഗത്തിൽ വിശ്വാമിത്രൻ ശ്രീരാമന്റെ ജന്മോദ്ദേശ്യം താപസരെ അറിയിക്കുന്നതായിട്ടാണ് കഥ. നാലാം ഭാഗത്തിൽ ദശരഥന്റെ സഭാമണ്ഡപമാണ്. അസുരനിഗ്രഹത്തിനായുള്ള വിശ്വാമിത്രന്റെ ആവശ്യം പുത്രവിരഹം ഭയന്നു ദശരഥൻ അതിൽ നിന്നു പിന്മാറുവാൻ ശ്രമിയ്ക്കുന്നു. വിശ്വാമിത്രൻ കോപിഷ്ഠനായപ്പോൾ വസിഷ്ഠന്റെ ഉപദേശമനുസരിച്ച് പുത്രന്മാരെ അയച്ചുകൊള്ളാമെന്നു സമ്മതിയ്ക്കുന്നു. ആര്യാലോകാവനത്തിന്നായാര്യധർമ്മ പ്രതിഷ്ഠയ്ക്കായ് ധരിയ്ക്കുവാൻ ധനുസ്സു ഞാനിരിപ്പോളമിതു സത്യം എന്നു രാജകുമാരന്മാരെക്കൊണ്ടു പ്രതിജ്ഞചെയ്യിയ്ക്കുന്നു. ആറാം രംഗത്തിൽ താടക മോഹനിദ്രയിൽപ്പെട്ട രാമനെക്കണ്ട് അനുരാഗവിവശയായിത്തീരുന്നു. വിശ്വാമിത്രൻ രംഗപ്രവേശം ചെയ്ത് കൃത്യനിർവ്വഹണത്തിനു പ്രേരിപ്പിയ്ക്കുന്നു.താടക രാമാന്തികത്തിൽ എത്തി സന്ധി സംഭാഷണം നടത്തുന്നു. പിന്നീടുള്ള കഥാപുരോഗതിയിൽ മുഖം തിരിഞ്ഞുനിന്നു താടകയെക്കാണാതെ ആ കൃത്യം നിർവ്വഹിയ്ക്കുന്നു.

      കടപ്പാട്: വിക്കിപ്പീഡിയ

    168. താമരനല്ലൂർ ഭാഷ

      ജ്യോതിഷത്തിന്റെ മുഹൂർത്തഭാഗത്തെ സംബന്ധിച്ചുള്ള ഒരു പഴയ പ്രമാണഗ്രന്ഥമാണ് താമരനല്ലൂർ ഭാഷ. മണിപ്രവാളത്തിലാണ് ഇത് എഴുതിയിരിക്കുന്നത്. ഇതിൽനിന്ന് ‘ഭാഷാമിശ്രം പൊഴുതുകഥയാമി’ എന്നുള്ള വരികൾ ലീലാതിലകത്തിൽ ഉദ്ധരിച്ചിട്ടുണ്ട്. ‘ചെല്ലൂർ നാരായണൻ നമ്പൂതിരി’ എന്ന പ്രഭുവിനു വേണ്ടിയാണ് ഗ്രന്ഥം നിർമ്മിച്ചതെന്ന് കൃതിയിൽ പറയുന്നു.

      കടപ്പാട്: വിക്കിപ്പീഡിയ

    169. താരാസ്പെഷൽസ്

      1968 - ൽ വൈക്കം മുഹമ്മദ് ബഷീർ എഴുതി ഡി സി ബുക്ക്സ് പ്രസിദ്ധീകരിച്ച നോവലാണ് താരാ സ്പെഷ്യൽസ്. താരാസ്പെഷൽസ് എന്നു തുടങ്ങുന്ന നോവലിൽ മൂന്നു സുഹൃത്തുക്കളുടെ ജീവിതമാണ് പറയുന്നത്.പാപ്പച്ചൻ എന്ന കഥാപാത്രം തന്റെ സുഹൃത്തുക്കളോട് ചേർന്ന് മുതൽ മുടക്കില്ലാതെ ഒരു സിഗരറ്റ് ഫാക്ടറി നിർമ്മിക്കാനാഗ്രഹിക്കുകയും ഫാക്ടറിക്ക് തന്റെ കാമുകിയുടെ പേര് കണ്ടെത്തുകയും ചെയ്യുന്നു.താരാ സിഗരറ്റ് ഫാക്ടറി .എന്നാൽ മാനേജിങ് പാർട്നറായ പോളിയാകട്ടെ തന്റെ കാമുകിയുടെ പേര് നിർദ്ദേശിക്കുന്നുഏലിക്കുട്ടി സിഗരറ്റ് ഫാക്ടറി.പോളിയുടെ അപ്പച്ചന്റെ വകയായ ഒഴിഞ്ഞുകിടക്കുന്ന മുറികളാണ് ഫാക്ടറിക്കായി കണ്ടുവയ്ക്കുന്നത്. എന്നാൽ സിഗരറ്റ് നിർമ്മിക്കാനുള്ള യന്ത്രം തങ്ങളുടെ പഴയ സുഹൃത്തായ പ്രേം രഘുവിന്റെ കയ്യിലുണ്ടെന്ന് മീശറപ്പായി എന്ന സ്മഗ്ളിങ് കച്ചവടക്കാരനിൽ നിന്നറിയുന്നു.ഇതു നേടിയെടുക്കാൻ തന്ത്രപരമായി രഘുവിനെ പാർട്നറാക്കാൻ നിശ്ചയിച്ച് ഇരുവരും രഘുവിന്റെ മതിപ്പുനേടാൻ വേണ്ടി ഗോൾഡ്ഫ്ളേക്ക് പാക്കറ്റുകളുംജോണീവാക്കർ വിസ്കികളുമായി പോകുന്നു.അവിടെ ഗംഭീരമായ വിരുന്നു സൽകാരവും മറ്റും കഴിഞ്ഞ് തിരികെ വരുമ്പോൾ അവർക്കു നൽകുന്ന സമ്മാനങ്ങളിലൊന്ന് അവരാഗ്രഹിച്ച യന്ത്രമാണ്.അതുവരെ അതിനെ പറ്റി രഘു പറയാൻ വേണ്ടി അവർ ആഗ്രഹിച്ചുവെങ്കിൽ ഒടുവിൽ അതവർക്ക് സ്വന്തമായി. താരയ്ക്കും പാപ്പച്ചനും,ഏലിക്കുട്ടിക്കും പോളിക്കും വിവാഹ സമ്മനങ്ങളും രഘു വാഗ്ദാനം ചെയ്യുകയുണ്ടായി .എന്നാൽ മടക്കയാത്രയിലാണ് തങ്ങൾ നളിനിക്കും പ്രേം രഘുവിനും വിവാഹ സമ്മാന വാഗ്ദാനം പോലും ചെയ്തില്ല എന്നോർക്കുന്നത്.അതിലവർ പശ്ചാതപിക്കുകയും ചെയ്യുന്നു.മുതൽമുടക്കാൻ പോലുമില്ലാത്തവൻ യന്ത്രയുടമയായതിലെ വൈരുദ്ധ്യവും വിവാഹം ഒരു ബിസിനസ് ആണെന്ന കാഴ്ചപ്പാടിന്റെ അപഗ്രഥനവും,പ്രണയ സാഫല്യത്തിനും കിടപ്പറപോലുള്ള പ്രസിദ്ധീകരണങ്ങൾക്കുള്ള എതിരാളികളിൽ നിന്നും രക്ഷ നേടാൻ സമരങ്ങളിൽ പങ്കുചേരുന്ന കുതന്ത്രങ്ങളെയും ,എല്ലാവരും നേതാക്കളും കട്ടുമുടിച്ച് പണം നേടാൻ ആഗ്രഹിക്കുന്ന പൊതുജന വാസനയെയും പണക്കാരന്റെയും ദരിദ്രന്റെയും ജീവിതാവസ്ഥകളെയും ആറ് അധ്യായങ്ങൾ ചേർന്ന ഈ സൗഹൃദകഥയിലൂടെ ബഷീർ കാഴ്ചവെക്കുന്നു.

      കടപ്പാട്: വിക്കിപ്പീഡിയ

    170. താവളമില്ലാത്തവർ

      അജീത് കൗറിന്റെ ആത്മകഥയായ ഖാനാബദോശ് (खानाबदोश) എന്ന പുസ്തകത്തിന്റെ വി.ഡി. കൃഷ്ണൻ നമ്പ്യാർ നടത്തിയ മലയാള തർജ്ജമയാണ് താവളമില്ലാത്തവർ. വിവർത്തനസാഹിത്യത്തിനുള്ള 1995-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത് ഈ പുസ്തകത്തിനായിരുന്നു ഖാനാബദോശ് എന്ന ഗ്രന്ഥത്തിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്

      കടപ്പാട്: വിക്കിപ്പീഡിയ

    171. തിരുത്ത്

      എൻ.എസ്‌. മാധവൻ മലയാളത്തിൽ എഴുതിയ ഒരു ചെറുകഥയുടെ പേരാണ് തിരുത്ത്. അയോദ്ധ്യയിലെ ബാബറി മസ്ജിദ് തകർക്കപ്പെട്ടതാണ് ഈ കഥയുടെ പശ്ചാത്തലം. മസ്ജിദ് തകർന്ന 1992 ഡിസംബർ 6-ആം തിയതി വൈകിട്ട്, ഉത്തരേന്ത്യയിലെ ഒരു ഇംഗ്ലീഷ് പത്രത്തിന്റെ കാര്യാലയത്തിൽ, അടുത്ത ദിവസത്തെ പത്രത്തിന്റെ പ്രൂഫ് രൂപപ്പെടുന്നതുമായി ബന്ധപ്പെട്ട് നടക്കുന്ന സംഭവങ്ങളാണ് കഥയിൽ. കേരളത്തിൽ ബാബരി മസ്ജിദിന്റെ തകർച്ചയെ സംബന്ധിച്ച ചർച്ചകളിൽ എൻ.എസ്. മാധവന്റെ ഈ കഥ ഏറെ ശ്രദ്ധിക്കപ്പെട്ടു. അയോദ്ധ്യയിൽ തകർന്നതു തർക്കമന്ദിരം തന്നെയെന്നു വാദിക്കുന്ന ഹിന്ദുത്വപക്ഷപാതികൾ, തിരുത്തിനെ മതമൗലികവാദികൾ മാറോടു ചേർത്ത കഥ എന്നു വിശേഷിപ്പിച്ചു. കാർമൻ, നാലാം ലോകം, വന്മരങ്ങൾ വീഴുമ്പോൾ തുടങ്ങിയ ഉജ്ജ്വലരചനകളുടെ സ്രഷ്ടാവായ മാധവൻ, ഈ കഥയുടെ പേരിൽ സാഹിത്യേതരമായി ആഘോഷിക്കപ്പെടുകയാണുണ്ടായതെന്നും അവർ വിമർശിക്കുന്നു.

      കടപ്പാട്: വിക്കിപ്പീഡിയ

    172. തിരുനിഴൽമാല

      പാട്ടു പ്രസ്ഥാനത്തിലെ പ്രാചീനകൃതികളിൽ ഒന്നാണ് തിരുനിഴൽമാല. തിരുവാറന്മുള അപ്പന്റെ മഹാത്മ്യം പ്രകീർത്തിക്കുന്ന ഈ കൃതിയാണോ, രാമചരിതമാണോ പഴക്കമേറിയത് എന്നാ തർക്കം നിലനിൽക്കുന്നു. രാമചരിതം എന്ന കൃതിയെപ്പോലെ തമിഴിനോട് ഗാഢമായി അടുപ്പമുളള ഭാഷയിൽ എഴുതപ്പെട്ടിരിക്കുന്നു. ആറന്മുള ഗ്രാമത്തിന്റെ പുറംചേരിയായ അയിരൂർ പ്രദേശക്കാരനായ ഗോവിന്ദൻരചിച്ച കാവ്യമാണിതെന്നു വിശ്വസിക്കുന്നു. തിരുനിഴൽമാല ക്രി. വ. 1200-നും 1300-നും ഇടയ്ക്ക് രചിച്ചതാകമെന്നു കാവ്യം സംശോധിച്ചു പ്രസിദ്ധീകരിച്ച (1981) ഡോ. എം. എം പുരുഷോത്തമൻ നായർ അഭിപ്രായപ്പെടുന്നു. ആറന്മുള ദേവന്റെ തിരുനിഴലിന്റെ പ്രകീർത്തനമാണ് ഇതിലെ ഉളളടക്കം. തിരുനിഴൽമാലയുടെ ഒന്നാം ഭാഗത്തിൽ ദേവതാസ്തുതികളും ഭാരതഖണ്ഡം, കേരളോത്പത്തി, ചേരരാജ്യം, അറുപത്തിനാലു ഗ്രാമങ്ങൾ, ആറന്മുളഗ്രാമം തുടങ്ങിയവയും രണ്ടാം ഭാഗത്തിൽ തൂവലുഴിയൽ, നാകൂറ് എന്നിവയും അടങ്ങിയിരിക്കുന്നു. മലയരയർ എന്ന പേരിൽ സമൂഹം ഇന്നറിയുന്ന മലയർ അർപ്പിക്കുന്ന ബലിയുടെ വർണനമാണ് മൂന്നാം ഭാഗത്തിലുളളത്. ഇതാണ് ഈ കൃതിയുടെ മുഖ്യഭാഗം. വിവിധ തരത്തിലുളള ബലികൾ, അതിൽ പങ്കെടുക്കുന്നവർ, പ്രകീർത്തിക്കപ്പെടുന്ന ദേവചരിതങ്ങൾ, കുറത്തിനൃത്തം, നിഴലേറ്റൽ എന്നിവ ഈ ഭാഗത്ത് പ്രതിപാദിച്ചിരിക്കുന്നു. ഉളളടക്കത്തിലും, ഭാഷാശൈലിയിലും ദ്രാവിഡ പാരമ്പര്യം പുലർത്തിയിട്ടുള്ളത് ഇതിന്റെ പ്രത്യേകതയാണ്. സാമൂഹികാചാരങ്ങൾ, ഭൂമിശാസ്ത്രം, ദേശചരിത്രം എന്നിവയിൽ അവഗാഹമുളള ആളായിരുന്നു ഗ്രന്ഥകർത്താവ്. ഭാഷാപരമായി ഈ കാവ്യത്തിനുളള പ്രധാന സവിശേഷത ദ്രാവിഡാക്ഷരമാലയിൽ രേഖപ്പെടുത്തപ്പെട്ട ദ്രാവിഡ പദങ്ങളും സംസ്കൃതപദങ്ങളും ഇതിൽ പ്രയോഗിച്ചിരിക്കുന്നു എന്നതാണ്. സാമാന്യമായി പറഞ്ഞാൽ ഇതിലെ ദ്രാവിഡഭാഷാ പ്രയോഗം രാമചരിതത്തിലെ ഭാഷാപ്രയോഗത്തോട് സാദൃശ്യമുളളതാണ്. അതായത് ദ്രാവിഡാക്ഷരങ്ങളിൽ മാത്രം രേഖപ്പെടുത്തിയിട്ടുളള ദ്രാവിഡപദങ്ങളും സംസ്കൃതപദങ്ങളുമാണ് ഈ കാവ്യത്തിൽ മുഖ്യമായി കാണുന്നത്. എന്നാൽ ദ്രാവിഡ അക്ഷരമാല മാത്രം ഉപയോഗിച്ച് എഴുതപ്പെട്ട ഗ്രന്ഥമല്ല ഇത്. അനുനാസികാതിപ്രസരം, താലവ്യാദേശം, സ്വരസംവരണം എന്നീ വ്യാകരണപരമായ മാറ്റങ്ങൾ സംഭവിച്ചതും സംഭവിക്കാത്തതുമായ ധാരാളം പദങ്ങൾ ഇതിൽ കാണാം. വിരുത്ത രൂപത്തിലുളള ഭാഗങ്ങൾ തമിഴിനോടും മറ്റുളളവ സമകാല ഭാഷണശൈലിയോടുമാണ് പൊരുത്തപ്പെട്ടിരിക്കുന്നത്. ആധുനിക മലയാളഭാഷയോട് അടുത്തു നില്ക്കുന്നതാണ് നാകൂറിലെ ഭാഷ. സംസ്കൃത പദങ്ങൾ വളരെ കുറവാണ് എന്നതും ഒരു പ്രത്യേകതയാണ്. മലയാള ലിപിയിലുളള ഇതിന്റെ താളിയോലഗ്രന്ഥം കണ്ണൂർ ജില്ലയിലെ വെളളൂരിലുളള ചാമക്കാൻ ദേവസ്വത്തിൽ നിന്നാണ് ലഭിച്ചിട്ടുള്ളത്. പാട്ടു ഭാഷയുടെ ലക്ഷണമായി ലീലാതിലകത്തിൽ ചൂണ്ടിക്കാണിച്ചിട്ടുളള ദ്രാവിഡ സംഘാതാക്ഷരനിബദ്ധം ആയ ഭാഷ ഇതിൽ എല്ലായിടത്തും അതേപടി ഉപയോഗിച്ചിട്ടില്ല. അതിനാൽ ഇത് പാട്ടു പ്രസ്ഥാനത്തിൽപ്പെടുന്ന കൃതിയാണെന്ന് തറപ്പിച്ചു പറയുക സാധ്യമല്ല. എന്നാൽ മൂന്ന് ഭാഗങ്ങളായി വിഭജിച്ചിരിക്കുന്ന തിരുനിഴൽമാല പാട്ടായി കണക്കാക്കാവുന്ന കൃതിയാണ്.

      കടപ്പാട്: വിക്കിപ്പീഡിയ

    173. തീക്കടൽ കടഞ്ഞ് തിരുമധുരം

      മലയാളഭാഷയുടെ പിതാവെന്ന് വിശേഷിപ്പിക്കപ്പെടാറുള്ള തുഞ്ചത്തെഴുത്തച്ഛനെ വിഷയമാക്കി സി. രാധാകൃഷ്ണൻ എഴുതിയ ജീവചരിത്രാഖ്യായികയാണ്‌ തീക്കടൽ കടഞ്ഞ് തിരുമധുരം. എഴുത്തച്ഛന്റെ കുടുംബപശ്ചാത്തലത്തേയും വ്യക്തിത്വത്തേയും കുറിച്ച് പ്രചരിച്ചിട്ടുള്ള ധാരണകൾ പലതുമായും ചേർന്നു പോകാത്ത ചിത്രമാണ്‌ ഈ രചനയിൽ രാധാകൃഷ്ണൻ അവതരിപ്പിക്കുന്നത്[ക]. ഈ കൃതി കെട്ടുകഥയല്ലെന്നും ഭാഷാപിതാവിന്റെ ജീവിതത്തെക്കുറിച്ച് കുട്ടിക്കാലത്തും യുവപ്രായത്തിലും മുത്തച്ഛനിലും മുത്തച്ഛിയിലും നിന്നു കിട്ടിയ ചിത്രവും ദീർഘകാലത്തെ അന്വേഷണത്തിൽ കണ്ടെത്തിയ വിവരങ്ങളുമാണ്‌ ഇതിലുള്ളതെന്നും ഗ്രന്ഥകാരൻ പറയുന്നു. എഴുത്തച്ഛൻ തന്റെ കുടുംബത്തിന്റെ പൂർ‌വികന്മാരിൽ ഒരാളായിരുന്നു എന്നും അദ്ദേഹം അവകാശപ്പെടുന്നു. മാതൃഭൂമി ദിനപത്രത്തിന്റെ വാരാന്തപ്പതിപ്പിൽ ഖണ്ഡശ്ശ: വെളിച്ചം കണ്ട തീക്കടൽ കടന്ന് തിരുമധുരം, ആദ്യമായി പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടത്, 2005 ജനുവരി മാസത്തിലാണ്‌. എഴുത്തച്ഛന്റെ ജീവിതത്തിലെ പ്രധാന ഘട്ടങ്ങളുടെ അടിസ്ഥാനത്തിൽ ഗ്രന്ഥത്തെ നാലു ഭാഗങ്ങളായി വിഭജിച്ചിരിക്കുന്നു. ആദ്യത്തെ മൂന്നു ഭാഗങ്ങൾക്ക് അവയിലെ സംഭവങ്ങൾ നടക്കുമ്പോൾ എഴുത്തച്ഛൻ ജീവിച്ചിരുന്ന സ്ഥലങ്ങളെ പിന്തുടർന്ന് താന്നിയൂർ(താനൂർ), തിരുവൂർ(തിരൂർ), ശബരകൊട്ടം(ചമ്രവട്ടം) എന്നീ പേരുകളാണ്‌‌. സാമൂതിരിയുടെ അധികാരകോയ്മയിൽ നിന്നുള്ള എഴുത്തച്ഛന്റെ നാടുകടത്തലിനു ശേഷമുള്ള ജീവിതം വിവരിക്കുന്ന അവസാന ഭാഗത്തിന്‌ മഹാപ്രസ്ഥാനം എന്നാണ്‌ പേര്‌. ഭാഗങ്ങൾ ഓരോന്നും അദ്ധ്യായങ്ങളായും തിരിച്ചിട്ടുണ്ട്. അദ്ധ്യായങ്ങൾക്ക് ഓല എന്നാണ്‌ പേരിട്ടിരിക്കുന്നത്. നാലു ഭാഗങ്ങളിലും കൂടിയുള്ള ഓല-കളുടെ എണ്ണം, എഴുത്തച്ഛൻ രൂപം കൊടുത്തതായി കരുതപ്പെടുന്ന മലയാളം അക്ഷരമാലയിലെ അക്ഷരങ്ങളുടെ സംഖ്യയായ 51 ആണ്‌.

      കടപ്പാട്: വിക്കിപ്പീഡിയ

    174. തെക്കൻകാറ്റ്

      തെക്കൻകാറ്റ് എന്ന നോവൽ മലയാളത്തിലെ ജനപ്രിയ എഴുത്തുകാരിൽ ശ്രദ്ധേയനായിരുന്ന മുട്ടുത്തുവർക്കി എഴുതിയ ഒരു നോവലാണ്. പ്രേമത്തിന്റെ അനശ്വരതയാണ് ഈ മുട്ടത്തുവർക്കി നോവലിന്റെ പ്രമേയം. ബാബു എന്ന ചെറുപ്പക്കാരനും ശോശാമ്മ എന്ന ഗ്രാമീണയുവതിയുമാണ് ഈ നോവലിലെ നായകനും നായികയും. ബാബു ഒരു ഡ്രോയിംഗ് അദ്ധ്യാപകന്റെ പുത്രനാണ്. ഗ്രാമീണ പെൺകുട്ടിയായ അന്നക്കുട്ടിയോട് വിദ്വേഷമുണ്ടായിരുന്ന അവളുടെ സ്നേഹിതരായ മറ്റു പെണ്കുട്ടികൾ അവളുടെ പേരിൽ ഒരു കത്തെഴുതി ബാബുവിന് അയയ്ക്കുന്നു. അന്നക്കുട്ടിക്ക് തന്നെ ഇഷ്ടമാണെന്ന് ബാബു വിചാരിക്കുന്നു. ഇത് അയാളുടെ വീട്ടിലും നാട്ടിലും വലിയ പ്രശ്നങ്ങളുണ്ടാക്കുകയും അയാളുടെ വിദ്യാഭ്യാസംതന്നെ നിലയ്ക്കുകയും ചെയ്തു. ശേഷം അയാൾ തനിക്കു പരിചയമുള്ള തൊഴിലായ ചിത്രരചനയിലേയ്ക്കു തിരിഞ്ഞു. ആ ഗ്രാമത്തിലെ ഒരു ധനികനായ വ്യക്തിയാണ് ചാക്കോ വക്കീൽ. അയാളുടെ സുന്ദരിയായ മകൾ ശോശാമ്മ ഒരു പാട്ടുകാരിയുംകൂടിയാണ്. ഒരു നല്ല കലാകാരനായ ബാബുവിന്റെ ചിത്രരചനയിലുളള പ്രാഗല്ഭ്യത്തിൽ ശോശാമ്മയ്ക്കു നല്ല മതിപ്പാണ്. ഒരിക്കൽ വെള്ളത്തിലകപ്പെട്ടു മുങ്ങിത്താഴാൻതുടങ്ങിയ ശോശാമ്മയെ ബാബു വെള്ളത്തിൽ ചാടി രക്ഷപെടുത്തുന്നു. ക്രമേണ ശോശാമ്മയുടെ ബാബുവിനോടുള്ള ആരാധന പ്രണയത്തിലേയ്ക്കു വഴിമാറി. എന്നാൽ അയാളുടെ മനസ്സിൽ അന്നക്കുട്ടിയെന്ന മറ്റൊരു പെൺകുട്ടിയായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ അന്നക്കുട്ടിയുടെ വിവാഹം ഒരു ധനികനുമായി ഉറപ്പിക്കുകയും വിവാഹത്തിനുശേഷം അവൾ അയാളോടൊപ്പം അകലേയ്ക്കു പോകുകയും ചെയ്തു. ഏറെക്കാലം ദുഃഖിതനായി കഴിഞ്ഞ ബാബു ക്രമേണ ശോശാമ്മയിൽ അനുരക്തനായി. ചാക്കോ വക്കീൽ ഈ ബന്ധത്തെ പല്ലും നഖവുമുപയോഗിച്ച് എതിർക്കുന്നു. എന്നാൽ പിതാവിന്റെ എതിർപ്പു വകവയ്ക്കാതെ ശോശാമ്മ അയാളെ പ്രണയിക്കുകയും അവർ ഗ്രാമത്തിൽ നിന്നു ഒളിച്ചോടി ദൂരെയുള്ള ഒരു ഗ്രാമത്തിൽ ഒന്നിച്ചു താമസിക്കുകയും അവിടുത്തെ പള്ളിയിൽ വച്ചു വിവാഹിതരാകുകയും ചെയ്തു. നാളുകൾ പിന്നിടവേ ശോശാമ്മയ്ക്കു ഒരു കുട്ടിയുണ്ടാവുകയും ചെയ്തു. കൂലിവേലയെടുത്തു കഴിഞ്ഞിരുന്ന അവർക്ക് ഒളിജീവിതം അധികകാലം തുടരാൻ സാധിച്ചില്ല. ശോശാമ്മായുടെ പിതാവ് അന്വേഷിച്ചുപിടിച്ച് അവിടെയെത്തുകയും അവളെ അവിടെനിന്നു പിടിച്ചുകൊണ്ടു പോകുകയും ചെയ്തു. പരസ്പരം വേർപിരിയപ്പെട്ട ദമ്പതികൾ കടുത്ത ദുഃഖത്തിലായി. ഏറെക്കാലങ്ങൾക്കു ശേഷം ചാക്കോ വക്കീൽ മരണമടയുകയും ബാബുവിനെയും കുഞ്ഞിനെയും കണ്ടെത്താൻ അന്നക്കുട്ടി, ശോശാമ്മയെ സഹായിക്കുകയും ചെയ്യുന്നതോടെ നോവൽ അവസാനിക്കുന്നു. ദിവ്യപ്രേമത്തിന്റെ ഉദാത്ത ഭാവങ്ങളും വിരഹവേദനയും കൂടിച്ചേരലുമെല്ലാം ഈ ജീവിതഗന്ധിയായ നോവലിൽ മുട്ടത്തുവർക്കി മനോഹരമായി തുന്നിച്ചേർത്തിരിക്കുന്നു. ഗ്രാമജീവിതത്തിന്റെ നൈർമ്മല്ല്യവും സാധാരണക്കാരന്റെ ഭാഷയും ഈ നോവലിന് കരുത്തുപകരുന്ന ഘടകങ്ങളാണ്.

      കടപ്പാട്: വിക്കിപ്പീഡിയ

    175. തെക്കുംകൂർ റാണി

      തെക്കുംകൂർ രാജവംശത്തിന്റെ പശ്ചാത്തലത്തിൽ കുറുപ്പംവീട്ടിൽ ഗോപാലപിള്ള രചിച്ച ചരിത്രാഖ്യായികയാണ് തെക്കുംകൂർ റാണി.മൂന്നു നോവലുകളാണ് ഈ പശ്ചാത്തലത്തിൽ എഴുതപ്പെട്ടത്.1948 ൽ ഇത് പ്രസിദ്ധീകരിച്ചു.ഈ കൃതിയിൽ തെക്കുംകൂർ ഭരണകാലത്ത് നിലവിലുണ്ടായിരുന്ന യുദ്ധമുറകൾ,സാമൂഹ്യവ്യവസ്ഥിതി,ദത്ത് സമ്പ്രദായം എന്നിവ വിവരിക്കുന്നുണ്ട്.ചെമ്പകശ്ശേരിയുടെ അധീനതയിലാകുന്നതിനു മുൻപ് പുറക്കാട് തുറമുഖം തെക്കുംകൂറിന്റെ അധീനതയിലായിരുന്നെന്ന് ഈ കൃതിയിൽ പ്രസ്താവിക്കുന്നു.

      കടപ്പാട്: വിക്കിപ്പീഡിയ

    176. തേന്മാവ്

      വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രശസ്തമായ ചെറുകഥകളിലൊന്നാണു തേന്മാവ്. പേരു സൂചിപ്പിക്കുന്നതു പോലെതന്നെ ഒരു തേന്മാവിനെക്കുറിച്ചുള്ളതാണു് ഈ ചെറുകഥ. വളരെ ലളിതവും സരസവുമായാണു ബഷീർ ഇതു രചിച്ചിരിക്കുന്നതു്. ഒരു വൃക്ഷത്തോടുള്ള സ്നേഹം വൃക്ഷാരാധനയായി കല്പിക്കപ്പെടുന്നതിലുള്ള ബഷീറിന്റെ അതൃപ്തിയും ഈ കഥയിൽ കാണാവുന്നതാണു്.കഥാകാരൻ തന്നെ കഥാപാത്രമായി വരുന്ന ശൈലി മറ്റു പല ബഷീർ കൃതികളിലെയുംപോലെ തേന്മാവിലും സ്വീകരിച്ചിരിക്കുന്നു. മാത്രമല്ല, കഥാപാത്രത്തെക്കൊണ്ടു കഥ പറയിക്കുകയും ചെയ്തിരിക്കുന്നു. ശരിക്കും കഥയാണോ ജീവിതമാണോ എന്നറിയാതെ വായനക്കാരൻ കുഴങ്ങിപ്പോകുന്നു. തേന്മാവിനെ സ്നേഹിക്കുന്ന രണ്ടു വ്യക്തികൾ - റഷീദും ,അസ്മായും. അവർക്ക് ഒരു തേന്മാവിനോടുള്ള സ്നേഹത്തിന്റെയും, അതിനിടയാക്കിയ സാഹചര്യത്തിന്റെയും കഥയാണിതു്. ഈ തേന്മാവിന്റെ ചരിത്രം റഷീദും ആസ്മായും ബഷീറിനോടു പറയുന്നതാണു കഥാസന്ദർഭം. കഥയിലെ മറ്റൊരു പ്രധാനകഥാപാത്രമാണു യൂസുഫ് സിദ്ദീക്ക്. ഈ കഥ വായിക്കുന്നവരൊക്കെയും ഒരു വൃക്ഷത്തെയെങ്കിലും സംരക്ഷിക്കണമെന്ന സന്ദേശമാണു ബഷീർ നൽകുന്നതു്.

      കടപ്പാട്: വിക്കിപ്പീഡിയ

    177. തോട്ടിയുടെ മകൻ

      കുട്ടനാടിന്റെ ഇതിഹാസകാരനായ തകഴി ശിവശങ്കരപ്പിള്ളയുടെ പ്രശസ്തമായ ഒരു നോവലാണ് തോട്ടിയുടെ മകൻ. ആലപ്പുഴ പട്ടണത്തിലെ തോട്ടികളുടെ നരകതുല്യമായ ജീവിതം പശ്ചാതലമാക്കി രചിച്ചതാണ് ഈ നോവൽ. തൊഴിലാളിവർഗത്തിന്റെ ദുരിതജീവിതം ചിത്രീകരിക്കുകയും അധ്വാനത്തിന്റെയും വിയർപ്പിന്റെയും വില അവർക്കു മനസ്സിലാക്കിക്കൊടുക്കുകയും ചെയ്തതിൽ തകഴിയുടെ ഈ നോവൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. സമൂഹം അറപ്പോടും അവജ്ഞയോടും കണ്ടിരുന്ന ഒരു ജനവിഭാഗം മനുഷ്യരാണെന്നും അവർക്കൊരു ജീവിതമുണ്ടെന്നും കാട്ടിക്കൊടുക്കാൻ തോട്ടിയുടെ മകനു കഴിഞ്ഞു.1947 ലാണ് ഇത് ആദ്യമായി പ്രസിദ്ധീകരിച്ചത്. സ്വന്തം പാട്ടയും മമ്മട്ടിയും ചുടലമുത്തുവിനു കൊടുത്ത്‌, ഒരു നല്ല തോട്ടിയായിത്തീരാൻ ആശിർവദിച്ചശേഷം ഇശക്കുമുത്തു മരിക്കുന്നു. സദാ നീറിപ്പുകയുന്ന അഗ്നിപർവതമായിരുന്നു ചുടലമുത്തുവിന്റെ ഹൃദയം.തന്റെ മകനായ മോഹനൻ ഒരിക്കലും തോട്ടിയായിത്തീരരുതെന്ന ആഗ്രഹം എല്ലായ്‌പോഴും അയാളിൽ കുടികൊണ്ടു. ശ്‌മശാനപാലകനായി മാറുമ്പോൾ അയാൾ അതിരറ്റ്‌ ആഹ്ലാദിക്കുന്നു. നഗരത്തിലാകെ പടർന്നുപിടിച്ച കോളറ ചുടലമുത്തുവിനെയും വിഴുങ്ങുന്നു. മോഹനൻ നിരാശ്രയനായി. കാലത്തിന്റെ കുത്തൊഴുക്കിൽ മോഹനനും തോട്ടിയായി മാറുന്നു. എങ്കിലും അവൻ തന്റെ മുൻതലമുറക്കാരായ ഇശക്കുമുത്തുവിനെയോ ചുടലമുത്തുവിനെയോ പോലെ ആയിരുന്നില്ല.ആലപ്പുഴ പട്ടണത്തിൽ തോട്ടിവേല ചെയ്തു കഴിഞ്ഞ ചുടല മുത്തു അച്ഛന്ടെ ശവംപട്ടികൾ കടിച്ചു കീറുന്നത് കണ്ടവനാണ്.സ്വന്തം വർഗ്ഗത്തിന്റെ അവശത പരിഹരിക്കുന്നതിന്ന് അവൻ തോഴിലാളികളെ സംഘടിപ്പിച്ചു . എങ്കിലും വർഗബോധത്തേക്കാളുപരിയായി അയാളിൽ അന്തർലീനമായി കിടന്നിരുന്നത് തന്റെ തലമുറയുടെ ഭാവിയെ കുറിച്ചുള്ള ചിന്തകളായിരുന്നു .അതയാളെ സ്വാർത്ഥനാക്കി തീർത്തു. അയാൾ സംഘടനയെവഞ്ചിചു അവൻ പണം സമ്പാദിച്ചു.മകനെ പഠിപ്പിച്ചു വലിയവനക്കാൻ ശ്രമിച്ചു.ചുടലമുത്തുവിന്റെ മകൻ മോഹനൻ സ്കൂളിൽ വച്ച് പല തവണ അപമാനിതനാവുന്നുണ്ട്. തോട്ടിയെ മനുഷ്യനായി കാണാൻ സമൂഹത്തിനു കഴിയില്ലെന്ന കയ്പുള്ള സത്യം തകഴി ഇങ്ങനെ വരച്ചിടുന്നു .വിധി വിപര്യയം പോലെ ഒടുവിൽ മോഹനനും തോട്ടിയായിതീരുന്നു തന്നെ അപമാനിച്ചവരോട് പകരം വീട്ടാൻ കരുത്തനാണ് മോഹനൻ. സാമൂഹിക വിപ്ലവത്തിന്ടെ തത്ത്വശാസ്ത്രം അപഗ്രഥിക്കാനുള്ള യത്നം തോട്ടിയുടെ മകനിൽ , ദർശിക്കാം . എന്നിരുന്നാലും തകഴിയുടെ സവർണ മേധാവിത്വബോധം അദ്ദേഹമറിയാതെ തന്നെ നോവലിൽ കടന്നു വരുന്നുണ്ട്. തോട്ടിയുടെ അസ്തിത്വം തോട്ടിപ്പണിയാണിയിലാണെന്ന് നോവൽ സമർത്ഥിക്കുന്നു. അവനൊരിക്കലും മേലാളർ എന്നു പറയപ്പെടുന്ന മനുഷ്യ വിഭാഗത്തിലും സമൂഹത്തിന്റെ മുഖ്യധാരയിലും ഇടമില്ലെന്ന് നോവൽ അബോധപൂർവ്വം പറഞ്ഞു പോകുന്നു. തന്റെ തലമുറകൾ തോട്ടിപ്പണിയിൽ നിന്ന് മുക്തമാകണമെന്ന ചുടലമുത്തുവിന്റെ മോഹം ഒരിക്കലും സഫലമാകാതെ പോകുന്നത് അതുകൊണ്ടാണ്. മോഹനനോടുകൂടി അവന്റെ തലമുറ മൺമറഞ്ഞു പോകുന്നതും അതുകൊണ്ടാണ് . എന്നിരുന്നാലും അവരും മനുഷ്യരാണെന്നും അവർക്കും വികാരവിചാരങ്ങളുണ്ടെന്നുമുള്ള യാഥാർത്ഥ്യത്തെ വായനക്കാരന്റെ മനസ്സിലേക്കും പൊതു സമൂഹത്തിലേക്കും ഇൻജക്റ്റ് ചെയ്യുന്നുണ്ട് തോട്ടിയുടെ മകൻ . വള്ളിയുടേയും ചുടലമുത്തുവിൻെയും മരണം ഒരു ഇടിത്തീ പോലെ അനുവാചകഹൃദയത്തിൽ ആഞ്ഞു പതിക്കുന്നതും അതുകൊണ്ടുതന്നെയാണ്. നോവൽ സാഹിത്യം യാഥാർത്ഥ്യങ്ങളെ തേടിത്തുടങ്ങിയ കാലഘട്ടത്തിലാണ് തോട്ടിയുടെ മകൻ പിറവിയെടുക്കുന്നത് . അയാഥാർത്ഥ്യങ്ങളിൽ നിന്നും നോവലിനെ പറിച്ചെടുത്ത് യാഥാർത്ഥ്യങ്ങളിൽ പ്രതിഷ്ഠിക്കുകയായിരുന്നു തകഴിയിവിടെ. മികച്ച ഒരു ആസ്വാദനതലം കൂടി തോട്ടിയുടെ മകൻ പ്രദാനം ചെയ്യുന്നു. സാമൂഹികാവസ്ഥയുടെ ഇടപെടലുകളും നോവലിനെ സ്വാധീനിക്കുന്നുണ്ട്.

      കടപ്പാട്: വിക്കിപ്പീഡിയ

    178. ദൽഹി ഗാഥകൾ

      എം. മുകുന്ദന്റെ ഒരു നോവലാണ് ദൽഹി ഗാഥകൾ. 3500 തരത്തിലുള്ള പുറംചട്ടകളാണ് ഇതിനുള്ളത്. മനോരമ ദിനപത്രത്തിന്റെ പ്രധാന താളുകളാണ് ഇതിന്റെ പുറംചട്ടകൾ. 2011 നവംബർ 1-ന് പുറത്തിറങ്ങിയ മനോരമദിനപത്രത്തിന്റെ പ്രധാനതാളാണ് 3500-ആമത്തെ പ്രതിയുടെ പുറംചട്ടയായി നൽകിയിരിക്കുന്നത്. ആകെ 496 ഏടുകളാണ് നോവലിനുള്ളത്. 2009-ൽ രചിച്ച് പുറത്തിറക്കിയ പ്രവാസം എന്ന നോവലിനു ശേഷമുള്ള മുകുന്ദന്റെ രചനയാണ് ദൽഹി ഗാഥകൾ. ഡിസി ബുക്സാണ് കൃതി പുറത്തിറക്കിയിരിക്കുന്നത്. ഡൽഹിയെ പ്രമേയമാക്കിയാണ് ഈ കൃതി രചിക്കപ്പെട്ടിട്ടുള്ളത്. യാഥാർഥ്യവും ഫിക്ഷനും ഈ കൃതിയിൽ കെട്ടുപിണഞ്ഞിരിക്കുന്നു. മുകുന്ദൻ തന്റെ നാൽപതുവർഷത്തെ ഡൽഹി വാസത്തിൽ കണ്ട എല്ലാത്തരം കാഴ്ചകളും ഒരു സാധാരണക്കാരന്റെ ദൃഷ്ടിയിൽ ഈ കൃതിയിൽ അവതരിപ്പിക്കുന്നു. 1961-ലാണ് കഥ ആരംഭിക്കുന്നത്. അടിയന്തരാവസ്ഥ, യുദ്ധങ്ങൾ, സിഖ് കൂട്ടക്കൊല, രാജീവ്ഗാന്ധി വധം, സ്ഫോടനപരമ്പരകൾ എന്നിവ ഡെൽഹിയെ എങ്ങനെ ബാധിക്കുന്നു എന്നതിന്റെ നേർക്കാഴ്ചകളാണ് നോവലിന്റെ ഇതിവൃത്തം.

      കടപ്പാട്: വിക്കിപ്പീഡിയ

    179. ദുരവസ്ഥ

      മലബാർ കലാപത്തിന്റെ പശ്ചാത്തലത്തിൽ കുമാരനാശാൻ രചിച്ച ഖണ്ഡകാവ്യമാണ്‌ ദുരവസ്ഥ. കലാപകാരികളിൽനിന്ന് രക്ഷപ്പെട്ട നമ്പൂതിരിയുവതിയായ സാവിത്രി ചാത്തൻ എന്ന പുലയയുവാവിന്റെ കുടിലിൽ എത്തിപ്പെടുന്നതും അവർക്കിടയിൽ പുതിയൊരു ബന്ധം നാമ്പിടുന്നതുമാണ്‌ കവിതയിലെ പ്രമേയം. ജാതിവ്യവസ്ഥയ്ക്കെതിരെ ശബ്ദിക്കുകയും മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരു സോദ്ദേശ്യകൃതിയാണ്‌ ഇത്. ദുരവസ്ഥയെ കേരളത്തിലെ പുരോഗമനസാഹിത്യത്തിന്റെ മുന്നോടിയായി ഇ.എം.എസ്. വിശേഷിപ്പിച്ചിട്ടുണ്ട്.

      കടപ്പാട്: വിക്കിപ്പീഡിയ

    180. ദുര്യോധന വധം ആട്ടക്കഥ

      ദുര്യോധന വധം ആട്ടക്കഥ രചിച്ചിരിയ്ക്കുന്നത് വയസ്കര ആര്യനാരായണൻ മൂസ്സ്(1841-1902) ആണ്. മഹാഭാരതത്തിലെ ചില കഥാസന്ദർഭങ്ങളുടെ ആട്ടക്കഥാരൂപത്തിലുള്ള ആവിഷ്കാരമാണ് ഇത്. ചൂതുകളി, പാണ്ഡവരുടെ വനവാസം, ഭാരതയുദ്ധം എന്നിവ ചിലതാണ്. അസുരശില്പിയായ മായനാൽ നിർ‌മ്മിയ്ക്കപ്പെട്ട പാണ്ഡവരുടെ പുതിയ കൊട്ടാരം കൗരവർ സന്ദർശിയ്ക്കാനായി എത്തുന്നത് മുതലാണ് അരങ്ങത്ത് അവതരിപ്പിയ്ക്കപ്പെടുന്നത്. കൊട്ടാരത്തിന്റെ ശില്പിയായ മായന്റെ കരവിരുതിൽ സ്ഥലജലവിഭ്രാന്തിയിൽ കൗരവർ അകപ്പെട്ടു. സ്ഫടികനിർമ്മിതമായ തറകളെ ജലാശയമെന്നുകരുതി തങ്ങളുടെ വസ്ത്രങ്ങൾ ഉയർത്തി പാദം കൊണ്ട് തപ്പിത്തപ്പിയും അവർ നടന്നു. അല്പസമയം കഴിഞ്ഞപ്പോൾ യഥാർത്ഥമായ ജലാശയം കണ്ട് അത് നിലമാണെന്ന് കരുതുകയും ജലാശയത്തിൽ മുങ്ങിപ്പോവുകയുമുണ്ടായി. ഇത്കണ്ട് ഭീമസേനൻ പരിഹസിച്ച് ഉറക്കെ ചിരിച്ചു, പാഞ്ചാലിയാവട്ടെ മുഖം മറച്ചു. പരിഹാസിതനായ ദുര്യോധനൻ ഹസ്തിനപുരിയിൽ മടങ്ങൈയെത്തി, മാതുലനായ ശകുനിയോട് വിവരമെല്ലാം അറിയിയ്ക്കുകയും ഇതിനു പകരം ചെയ്യണമെന്ന് തീരുമാനിച്ചു. ചൂതുകളിയിൽ സമർത്ഥനായ ശകുനി കള്ളച്ചൂതിൽ പാണ്ഡവരെ തോല്പിച്ച് പാണ്ഡവരുടേതായ രാജ്യം, സേന, ധനം, ശേഷം സഹോദരന്മാരിൽ ഓരോരുത്തരായും അവസാനം പാഞ്ചാലിയെത്തന്നെയും പണയം വെച്ചു. വസ്ത്രാക്ഷേപവും തുടർ‌ന്ന് പാഞ്ചാലിയുടെ ശപഥവും ഇതേത്തുടർ‌ന്ന് വരുന്നു. ഭയപ്പെട്ട ധൃതരാഷ്ട്രർ,പാഞ്ചാലിയുടെ ആവശ്യപ്രകാരം ആയുധഹസ്തരായ പാണ്ഡവരെ തിരികെ നൽകുകയും വ്യവസ്ഥയനുസരിച്ച് 12 വൽസരം വനവാസവും അന്ത്യത്തിലായി ഒരു വർഷം അജ്ഞാതവാസവും നടത്താനായി നിയോഗിതരാവുനു. അജ്ഞാതവാസവും പൂർത്തിയാക്കി തിരിച്ചെത്തിയ പാണ്ഡവർ തങ്ങളുടെ രാജ്യത്തെ തിരിച്ചുചോദിയ്ക്കുന്നതിനായി കൃഷ്ണനെ നിയോഗിയ്ക്കുന്നു. യുദ്ധം അനിവാര്യമെന്നും പാഞ്ചാലിയുടെ ശപഥം നിറവേറ്റപെടുമെന്നും കൃഷ്ണൻ അവരെ അറിയിയ്ക്കുന്നു. ദൂതിനായി ഹസ്തിനപുരിയിലേയ്ക്ക് എത്തിച്ചേരുന്ന കൃഷ്ണന്റെ വരവ് അരങ്ങിൽ അവതരിപ്പിയ്ക്കുന്നത് കാണികളുടെ ഭാഗത്ത്നിന്നും വരുന്നതായാണ്. പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ ആലവട്ടം,വെഞ്ചാമരം,മുത്തുക്കുട എന്നിവയുമായി കൃഷ്ണൻ രംഗത്തെത്തുന്നു. എല്ലാവരാലും ആദരിയ്ക്കപ്പെടുന്ന കൃഷ്ണൻ പാണ്ഡവർ‌ക്കായി രാജ്യം ചോദിച്ചെങ്കിലും സൂചികുത്താനിടം പാണ്ഡവർക്ക് നൽകില്ല എന്ന് അറിയപ്പെടുന്നു.അപ്രകാരം 18 ദിവസത്തോളം നീണ്ട ഭാരതയുദ്ധത്തിന് ഹേതുവാകുന്നു. യുദ്ധത്തിൽ ദുശ്ശാസനൻ രൗദ്രഭീമനാൽ വധിയ്ക്കപ്പെടുകയും പാഞ്ചാലിയുടെ ശപഥം അപ്രക്കരം നിറവേറ്റപ്പെടുകയും ചെയ്യുന്നു. ആട്ടക്കഥയിൽ എഴുതപ്പെട്ട എല്ലാഭാഗങ്ങളും രംഗത്ത് സാധാരണയായി അവതരിപ്പിയ്ക്കാറില്ല. കഥയുടെ ആരംഭത്തിൽ ദുര്യോധനപത്നി ഭാനുമതിയുടെ ഭാഗവും,യുദ്ധത്തിനു മുൻപ് അർ‌ജ്ജുനന് ഹനുമാന്റെ വരദാനവും യുദ്ധസമയത്തെ ഗീതോപദേശവും ഇവയിൽ ചിലതാണ്. ദുര്യോധനവധം എന്ന് പേരെങ്കിലും ദുര്യോധനന്റെ വധം സാധാരണയായി അവതരിപ്പിയ്ക്കാറില്ല. ദുശ്ശാസനന്റെ വധത്തോടെ അവസാനിപ്പിയ്ക്കുകയാണ് പതിവ്. സമ്പൂർണ്ണ ദുര്യോധനവധം എന്ന പേരിൽ ഇതെല്ലാം ഉൾപ്പെടുത്തിയും അവതരിപ്പിച്ച്‌ വരുന്നുണ്ട്. ദുശ്ശാസനവധം അവതരിപ്പിയ്ക്കുന്നത് പ്രത്യേകമായാണ്. ഈ സമയത്ത് 2 മദ്ദളം,2 ചെണ്ട എന്നിവയാണുപയോഗിയ്ക്കുന്നത്.കൂടാതെ ഭീമൻ സാധാരണ വേഷത്തിൽ നിന്നും മാറി, അല്പം ഭയപ്പെടുത്തുന്ന രീതിയിൽ വേഷംകെട്ടി വരുന്നു. ദുശ്ശാസനവധം കഴിഞ്ഞ് അടക്കാനാവാത്ത രൗദ്രത്തോടെ നിൽക്കുന്ന ഭീമനെ കൃഷ്ണൻവന്ന് സമാധാനിപ്പിച്ച് അനുഗ്രഹിയ്ക്കുന്നതാണ് അവസാനരംഗം.

      കടപ്പാട്: വിക്കിപ്പീഡിയ

    181. ദേവീമാഹാത്മ്യം കിളിപ്പാട്ട്

      മാർക്കാണ്ഡേയപുരാണത്തിൽ ഉൾപ്പെടുന്ന ‘ദുർഗ്ഗാസപ്തശതി’ എന്ന പേരിലുള്ള എഴുനൂറു ശ്ലോകങ്ങളാണ് മന്ത്രരൂപേണ ‘ദേവീമാഹാത്മ്യമായത്’. ഈ കൃതിയ്ക്ക് “ചണ്ഡീപാഠം” എന്ന ഒരു പേരുകൂടിയുണ്ട്. ഇതിലെ 700 പദ്യങ്ങൾ 13 അദ്ധ്യായങ്ങളായി ക്രമീകരിക്കപ്പെട്ടിരിക്കുന്നു. ഈ സമ്പത്തിനെ കിളിപ്പാട്ട് രൂപത്തിൽ മലയാളികൾക്ക് പരിചയപ്പെടുത്തിയത് തുഞ്ചത്ത് രാമാനുന്നെഴുത്തച്ഛനാണെന്നു കരുതുന്നു.

      കടപ്പാട്: വിക്കിപ്പീഡിയ

    182. ദ്രൗപദി

      ഹിമാലയസാനുക്കളിൽ കാൽ വഴുതിവീണ ദ്രൗപദി തൻറെ സഖാവായ കൃഷ്ണനയക്കുന്ന സുദീർഘമായ കത്താണ് ഈ കൃതിയുടെ ഉള്ളടക്കം. ഒറിയ ഭാഷയിൽ രചിക്കപ്പെട്ട ഈ കൃതി പ്രതിഭ റായിയെ ജ്ഞാനപീഠത്തിൻറെ മൂർത്തീദേവി പുരസ്കാരത്തിനർഹയാക്കി.കാറും കോളും നിറഞ്ഞ തൻറെ പ്രക്ഷുബ്ധമായ ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കുന്ന ദ്രൗപദിയിലൂടെ അവരുടെ സങ്കീർണ്ണമായ വ്യക്തിത്വംവും ഒപ്പം ഭാരതകഥയും ഗ്രന്ഥകർത്താവിൻറെ കാഴ്ച്ചപ്പാടിലൂടെ ചുരുളഴിയുന്നു. മനുഷ്യചരിത്രത്തിൽ ഏറ്റവും അപമാനിക്കപ്പെടുകയും എന്നാൽ ഏറ്റവും പരിശുദ്ധയായ് കണക്കാക്കപെടുകയും ചെയ്യുന്ന ദ്രൗപദി, തൻറെ അവസ്ഥ മറ്റൊരു സ്ത്രീക്കും ഉണ്ടാവരുതേ എന്നു പ്രാർത്ഥിക്കുമ്പോൾ ,കാലാകാലങ്ങളായി തുടർന്നുകൊണ്ടിരിക്കുന്ന സ്ത്രീപുരുഷ അസമത്വത്തിനെതിരെ ധീരമായി പോരാടുന്ന ആധുനിക വനിതയായി മാറുന്നു.പി മാധവൻ പിള്ളയാണ് ഈ പ്രശസ്ത കൃതി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്.

      കടപ്പാട്: വിക്കിപ്പീഡിയ

    183. ധർമ്മപുരാണം

      ഒ.വി. വിജയൻ രചിച്ച മലയാളത്തിലെ രാഷ്ട്രീയ ആക്ഷേപഹാസ്യ നോവൽ ആണ് ധർമ്മപുരാണം. ധർമ്മപുരിയിലെ ഭരണാധികാരിയായ പ്രജാപതിയെയും അയാളുടെ അശ്ലീലം നിറഞ്ഞ അധികാരപ്രയോഗത്തിന് കൂട്ടുനിൽക്കുന്ന ആശ്രിതരേയും നിസ്സഹായരായ പ്രജകളെയും ചിത്രീകരിക്കുന്ന ഈ നോവലിലെ നായകൻ സിദ്ധാർത്ഥൻ എന്ന ബാലനാണ്. ഞെട്ടിപ്പിക്കുന്ന വിസർജ്ജ്യ, സംഭോഗ ബിംബങ്ങൾ ചേർന്ന ആഖ്യാന ശൈലിയാണ്‌ ഈ രചനയിൽ വിജയൻ സ്വീകരിച്ചിരിക്കുന്നത്. 1977 മുതൽ മലയാളനാടുവാരികയിൽ ഖണ്ഡശ്ശ: വെളിച്ചം കണ്ട ഈ കൃതി പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചത് വർഷങ്ങൾക്കുശേഷം, ഒട്ടേറെ മാറ്റങ്ങളോടെ 1985-ൽ ആണ്‌. 1970-കളുടെ തുടക്കത്തിൽ ഈ കഥയുടെ കേന്ദ്രബിംബങ്ങൾ തന്റെ മനസ്സിൽ മുളയെടുത്തെന്നും 1974 ആയപ്പോൾ നോവൽ ഏറെക്കുറെ എഴുതിക്കഴിഞ്ഞിരുന്നെന്നും നോവലിനെഴുതിയ ആമുഖത്തിൽ ഒ.വി. വിജയൻ പറയുന്നു. അവശേഷിച്ച മിനുക്കു പണികൾ പൂർത്തിയായപ്പോൾ മലയാളനാടുവാരികയിൽ നോവൽ ഖണ്ഡശ്ശ: പ്രസിദ്ധീകരിക്കാൻ നിശ്ചയിക്കുകയും 1975 ജൂലൈ 25 മുതൽ പ്രകാശനം ആരംഭിക്കുമെന്ന് പരസ്യപ്പെടുത്തുകയും ചെയ്തു. എന്നാൽ പ്രകാശനത്തിന്റെ തുടക്കത്തിനായി നിശ്ചയിച്ച ദിവസത്തിനു കൃത്യം ഒരു മാസം മുൻപ് (1975 ജൂൺ 25) ഇൻഡ്യയിൽ ആഭ്യന്തര അടിയന്തരാവസ്ഥ നടപ്പാക്കിയതോടെ ധർമ്മപുരാണം, കലവറയിലേയ്ക്കു സ്ഥലം മാറി. അടിയന്തരാവസ്ഥയുടെ അന്ത്യമായപ്പോൾ, അതിന്റെ അസുഖകരമായ നിരവധി അനുഭവങ്ങൾ തന്റെ കാഴ്ചപ്പാടിനെ വികലമാക്കിയിരുന്നെന്നും, കഥയുടെ പുറംതോടിനെ അവിടെയും ഇവിടെയും ചികഞ്ഞു തുറന്ന് ആ വൈകല്യങ്ങളെയൊക്കെ താൻ അതിനകത്തു കുത്തി നിറച്ചു എന്നും നോവലിസ്റ്റ് ഏറ്റു പറയുന്നു. മലയാളനാടിൽ നോവൽ പ്രസിദ്ധീകരിച്ചു വന്നത് ആ രൂപത്തിലാണ്‌. ഖണ്ഡശ്ശ: ഉള്ള പ്രസിദ്ധീകണം ഉളവാക്കിയ പ്രതികരണങ്ങൾ കണക്കിലെടുത്ത്, നോവൽ പുസ്തകരൂപത്തിൽ ഇറക്കാൻ രചയിതാവ് അമാന്തിച്ചു. ഒടുവിൽ അത് പുസ്തകമായിറക്കിയത്, കഥാഘടനയുടേയും കഥനശൈലിയുടെയും പുതുക്കലിൽ കലാശിച്ച ഒരു ശസ്ത്രക്രിയക്കു ശേഷം 1985-ൽ ആണ്‌. ഇങ്ങനെ വരുത്തിയ മാറ്റങ്ങളിൽ പ്രധാനമായത്, നോവലിലെ നായകനായ സിദ്ധാർത്ഥന്റെ പാത്രപരിണാമമായിരുന്നു. സിദ്ധാർത്ഥനെ ഗുരുവായും അയാളുടെ വിപ്ലവസ്പർശത്തെ ഗുരുപ്രസാദമായും പരിവർത്തനം ചെയ്യുന്നതിനു തന്നെ പ്രേരിപ്പിച്ചത്, തിരുവനന്തപുരത്തെ ശ്രീശാന്തിഗിരി ആശ്രമത്തിലെ കരുണാകരഗുരുവുമായി ഇടക്കാലത്തുണ്ടായ സമ്പർക്കമാണെന്ന് നോവലിസ്റ്റ് പറയുന്നു. നോവലിലെ മുഖ്യകഥാപാത്രവും പ്രതിനായകനുമായിരുന്ന രാഷ്ട്രപതി-യുടെ പേര്‌ പ്രജാപതി എന്നായതും ഈ തിരുത്തിയെഴുത്തിലാണ്‌. ധർമ്മപുരാണത്തിനുണ്ടായ വിമർശനങ്ങൾ മിക്കവയും അതിലെ വിസർജ്ജ്യ, രതി ബിംബങ്ങളുടെ ബാഹുല്യം പരിഗണിച്ചു. ചരിത്രത്തിന്റെ കാരുണ്യം നിറഞ്ഞ വസ്ത്രാക്ഷേപം എന്ന് കെ.പി. അപ്പൻ ഈ പശ്ചാത്തലത്തിൽ ഈ കൃതിയെ വിശേഷിപ്പിക്കുന്നു. പ്രതിക്ഷേധത്തിന്റെ ശിശുസഹജമായ മാർഗ്ഗങ്ങൾ സ്നേഹശൂന്യവും ജീർണ്ണവുമായ രാഷ്ട്രീയ സംസ്കാരത്തിന്റെ ശ്രദ്ധ ആകർഷിക്കാൻ ബോധപൂർ‌വമല്ലാതെ ഉപയോഗിക്കുകയാണ്‌ വിജയൻ ഈ കൃതിയിൽ ചെയ്തതെന്ന് അപ്പൻ കരുതി. അതിനാൽ സരളവും ശിശുസഹജവുമായ പ്രതിക്ഷേധത്തിന്റെ ഭാഗമായ തീട്ടത്തെക്കുറിച്ചുള്ള സ്തോത്രങ്ങൾ സങ്കേതമെന്ന നിലയിലും മനോഭാവമെന്ന നിലയിലും ഈ നോവലിന്റെ കലയിൽ സ്വീകാര്യമാണെന്നും അദ്ദേഹം വാദിച്ചു. എങ്കിലും ഈ നോവലിൽ കാണപ്പെടുന്ന ശവരതിയും മറ്റും നോവലിസ്റ്റിന്റെ സൗന്ദര്യമുള്ള ശിരസ്സിലെ പ്രതിരോധിക്കപ്പെട്ട ജീർണ്ണസ്വപ്നമായിരിക്കാനുള്ള സാധ്യത അദ്ദേഹം തള്ളിക്കളയുന്നില്ല. ധർമ്മപുരാണത്തെ അഴുക്കിൽ ചാലിച്ച ഗീതാദുഃഖം എന്ന് വിശേഷിപ്പിക്കുന്ന വി.രാജകൃഷ്ണൻ, അതിലെ വിസർജ്ജ്യദൃശ്യങ്ങളുടേയും, ലൈംഗികകല്പനകളുടേയും പെരുപ്പം പ്രമേയതലത്തിൽ മാത്രം വിശദീകരിക്കാവുന്നതല്ലെന്ന് കരുതി. വിജയന്റെ ഉപബോധമനസ്സിൽ പരിഹരിക്കപ്പെടാതെ ബാക്കി കിടക്കുന്ന ഈഡിപ്പൽ സംഘർഷങ്ങളുമായും ആനൽ ഇറോട്ടിക്ക് വാസനകളുമായും മദ്ധ്യവയസ്സിലെ ലൈംഗികഭീതിയുമായൊക്കെ ബന്ധപ്പെട്ടു കിടക്കുന്നവയാണ്‌ ഈ ഭാവബദ്ധതകൾ എന്നു അദ്ദേഹം കരുതുന്നു. അരം വരുത്തിയ തെറിപ്പാട്ടിൽ നിന്നു തുടങ്ങി കാരുണ്യത്തിന്റെ ആർദ്രസ്മിതം കാഴ്ചവച്ചവസാനിക്കുന്ന നോവൽ എന്ന് ഈ കൃതിയെ വിശേഷിപ്പിക്കുന്നുമുണ്ട് ഈ വിമർശകൻ നോവലിലെ കഥയുടെ സ്ഥലകാല പശ്ചാത്തലങ്ങളും ചർച്ചചെയ്യപ്പെട്ടിട്ടുണ്ട്. ധർമ്മപുരാണം 1975-77 കാലഘട്ടത്തിൽ ഇന്ത്യയിൽ നടപ്പാക്കപ്പെട്ട ആഭ്യന്തര അടിയന്തരാവസ്ഥയുടെ കഥയാണെന്നും അതിൽ ചിത്രീകരിക്കപ്പെട്ടിരിക്കുന്നത് ഇന്ത്യയിലെ ഭരണകൂടമാണെന്നുമുള്ള ധാരണയെ നോവലിസ്റ്റ് അതിനെഴുതിയ ആമുഖത്തിൽ തള്ളിപ്പറഞ്ഞിട്ടുണ്ട്. പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുന്നതിനു മുൻപ് നടത്തിയ തിരുത്തിയെഴുത്തലുകൾക്കു പുറമേ, കാലികമായ അടയാളങ്ങൾ കഴിവതും എടുത്തുകളയാനായി നാലാം പതിപ്പിൽ നോവൽ വീണ്ടും തിരുത്തിയെഴുതപ്പെട്ടു. എന്നാൽ മേലെഴുത്തുകൾക്കിടയിൽ മൂലകഥ മിക്കവാറും എല്ലാ സന്ദർഭങ്ങളിലും തെളിഞ്ഞുനിൽക്കുന്നതിനാൽ, സമകാലീനരാഷ്ട്രീയത്തിന്റെ അന്യാപദേശത്തെ കാലാതീതമായ ഒരു കഥയാക്കി മാറ്റാനുള്ള ശ്രമം ധർമ്മപുരാണത്തെ ഒരൊറ്റ നോവൽ എന്നതിനുപകരം അനേകം നോവലുകൾ എന്ന രൂപത്തിലാക്കുക മാത്രമാണ്‌ ചെയ്തതെന്ന് നിരൂപകനായ വി.സി.ശ്രീജൻ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ രാഷ്ടീയത്തിലെ ഇന്ദിരായുഗത്തെക്കുറിച്ചുള്ള ഇളവില്ലാത്ത വിധിപ്രസ്താവമായ ധർമ്മപുരാണത്തിൽ വിജയൻ ഉരിച്ചുകാട്ടുന്നത്, രണ്ടാം ലോകമഹായുദ്ധത്തെ തുടർന്ന് ഏഷ്യൻ-ആഫ്രിക്കൻ രാജ്യങ്ങളിൽ ലിബറലിസത്തിന്റെ കപടാവരണമണിഞ്ഞ് രൂപപ്പെട്ട അർത്ഥഫാഷിസ്റ്റ് വ്യവസ്ഥിതിയുടെ വികൃതമാതൃകകളിൽ ഒന്നിനെയാണെന്ന് വി.രാജകൃഷ്ണൻ കരുതുന്നു. എന്നാൽ ബീഭത്സമായ കാമരൂപങ്ങൾ കൊണ്ടു നിറഞ്ഞ ഈ മഹാപുരാണത്തെ കാലത്തിന്റേയും സ്ഥലത്തിന്റേയും ചെറിയ അതിരുകളിൽ തളച്ചിടാൻ സാധ്യമല്ല കെ.പി. അപ്പന്റെ പക്ഷം.

      കടപ്പാട്: വിക്കിപ്പീഡിയ

    184. ധർമ്മരാജാ

      സി.വി. രാമൻപിള്ളയുടെ 1913-ൽ പ്രസിദ്ധീകരിച്ച ഒരു ചരിത്രാഖ്യായികയാണ് ധർമ്മരാജാ. കാർത്തിക തിരുനാൾ രാമവർമ്മ തിരുവിതാംകൂർ ഭരിച്ചിരുന്ന കാലഘട്ടത്തിലാണ് കഥ നടക്കുന്നത്. സി.വി. രാമൻപിള്ളയുടെ മൂന്ന് ചരിത്രാഖ്യായികകളിൽ രണ്ടാമത്തേതാണ് ഇത്. മാർത്താണ്ഡവർമ്മയും രാമരാജാബഹദൂറുമാണ് മറ്റുള്ളവ. എട്ടുവീട്ടിൽ പിള്ളമാരുടെ പിൻഗാമിയായ രണ്ട് ചെറുപ്പക്കാർ രാജാവിനെതിരായി ഗൂഢനീക്കം നടത്തുകയും എന്നാൽ ആ ശ്രമം പരാജയപ്പെടുകയും ചെയ്യുന്നതാണ് ധർമ്മരാജയിലെ കഥ. രാജാകേശവദാസ് എന്ന കേശവപിള്ളയാണ് ഈ കഥയിലെ പ്രധാനകഥാപാത്രം. കേശവപിള്ളയുടെ ചെറുപ്പം മുതൽ സമ്പ്രതി ആകുന്നതു വരെയാണ് ഇതിലെ ഇതിവൃത്തം. ഈ നോവലിന്റെ തുടർച്ചയാണ് രാമരാജാബഹദൂർ. കേരളത്തിലെ വിദ്യാലയങ്ങളിൽ ഈ നോവൽ പത്താം ക്ലാസിലെ മലയാളം ഉപപാഠപുസ്തകമായിരുന്നിട്ടുണ്ട്. ജി.എസ്. അയ്യർ, ഈ നോവലിനെ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്

      കടപ്പാട്: വിക്കിപ്പീഡിയ

    185. ധർമ്മരാജ്യം

      വൈക്കം മുഹമ്മദ് ബഷീർ 1938 ൽ പ്രസിദ്ധീകരിച്ച ലേഖന സമാഹാരമാണ് ധർമ്മരാജ്യം. പുസ്തക രൂപത്തിൽ പ്രസിദ്ധപ്പെടുത്തിയ ബഷീറിന്റെ ആദ്യ കൃതി ഇതായിരുന്നു. തിരുവിതാംകൂറിലെ സർ സി.പി. രാമസ്വാമി അയ്യരുടെ ഭരണത്തിനെതിരെ ബഷീർ എഴുതിയ ലേഖനങ്ങളാണ് ഇതിന്റെ ഉള്ളടക്കം. ഈ പുസ്തകത്തിന്റെ പ്രസാധകനും വിതരണക്കാരനുമെല്ലാം ബഷീർ തന്നെയായിരുന്നു.1938ൽ തിരുവിതാംകൂർ ദിവാൻ രാമസ്വാമി അയ്യർ ഇത് നിരോധിക്കുകയും സർക്കാരിലേയ്ക്ക് കണ്ടുകെട്ടുകയും ചെയ്തു. ബഷീറിനു രണ്ടരവർഷത്തെ കാരാഗൃഹവാസവും വിധിക്കപ്പെട്ടു. നിരോധിക്കപ്പെട്ട് ആറ് പതിറ്റാണ്ടുകൾക്ക് ശേഷം 2008 ൽ പുസ്തകം പുനപ്രസിദ്ധീകരിക്കപ്പെട്ടു.

      കടപ്പാട്: വിക്കിപ്പീഡിയ

    186. നസ്രാണികൾ ഒക്കെക്കും അറിയേണ്ടുന്ന സംക്ഷേപവേദാർത്ഥം

      മലയാളത്തിൽ അച്ചടിച്ച ആദ്യപുസ്തകമാണ് നസ്രാണികൾ ഒക്കെക്കും അറിയേണ്ടുന്ന സംക്ഷേപവേദാർത്ഥം. ഇറ്റാലിയൻ ക്രൈസ്തവ പുരോഹിതനായ ക്ലെമന്റ് പിയാനിയസ് കേരളത്തിൽ വന്ന് മലയാളവും സംസ്കൃതവും പഠിച്ച് എഴുതിയ ഈ കൃതി 1772-ൽ റോമിൽ വച്ച് മലയാള ലിപി മാത്രം ഉപയോഗിച്ച് അച്ചടിച്ചു പ്രസിദ്ധീകരിച്ചു. 1774-ലാണ് ഇതിന്റെ പതിപ്പുകൾ കേരളത്തിലെത്തിയത്. ഗ്രന്ഥത്തിന്റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വിഷയവിവരം ഗ്രന്ഥാവസാനത്തിൽ വിശദമായി ചേർത്തിട്ടുണ്ട്. ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്നതിന്റെ കുറിപ്പ് എന്ന ശീർഷകത്തിൽ വിഷയവിവരം നൽകിയിരിക്കുന്നു. കൂട്ടങ്ങൾ, പാഠങ്ങൾ, കാണ്ഡങ്ങൾ എന്നിങ്ങനെ വിഷയവിഭജനവും നിർവഹിച്ചിരിക്കുന്നു. ഗുരുശിഷ്യ സം‌വാദ രൂപത്തിലാണ്‌ ഗ്രന്ഥരചന. ക്രിസ്തുമതത്തിന്റെ കാതലായ തത്ത്വങ്ങളും വിശ്വാസപ്രമാണങ്ങളും ആത്മീയ കർമ്മങ്ങളുമാണ്‌ പ്രതിപാദ്യം. ക്രിസ്തീയ വേദസാരങ്ങളെ സമഗ്രമായും ലളിതമായും ഗ്രന്ഥകാരൻ വിവരിച്ചിരിക്കുന്നു. ഒരു ദൈവശാസ്ത്രാധ്യാപകന്റെ വിശകലന പാടവം ഗ്രന്ഥത്തിലുടനീളം കാണാം. ചതുര വടിവിൽ ഐകരൂപ്യമുള്ള ലിപികൾ ഉപയോഗിച്ചാണ്‌ നസ്രാണികൾ ഒക്കെക്കും അറിയേണ്ടുന്ന സംക്ഷേപവേദാർത്ഥം അച്ചടിച്ചിരിക്കുന്നത്.

      കടപ്പാട്: വിക്കിപ്പീഡിയ

    187. നളചരിതംആട്ടക്കഥ

      ആട്ടക്കഥാ സാഹിത്യത്തിൽ എന്തുകൊണ്ടും പ്രഥമസ്ഥാനത്തിന് അർഹമായ കൃതി എന്ന് നിരൂപകർ വാഴ്ത്തുന്ന കൃതിയാണ് ഉണ്ണായിവാരിയരുടെ നളചരിതം. ഇതു നാലുദിവസം കൊണ്ട് ആടത്തക്കവണ്ണമാണ് കവി രൂപപ്പെടുത്തിയിട്ടുള്ളത്. മനോഹരമായ ഒരു ദൃശ്യകാവ്യത്തിന്റെയും ശ്രാവ്യകാവ്യത്തിന്റെയും ഗുണഗണങ്ങളെല്ലാം ഇതിൽ പരിലസിക്കുന്നുണ്ട്. മലയാളസാഹിത്യം ആകമാനം പരിശോധിച്ചാലും നളചരിതത്തിന് ഏറ്റവും സമുന്നതമായ സ്ഥാനമാണുള്ളത്. അത് സർവ ലക്ഷണ സമ്പന്നമായ ഒരു സംസ്കൃത നാടകത്തിനു സമമാണെന്ന് പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു. മലയാളത്തിലെ ശാകുന്തളം എന്ന പ്രശംസയും അതിനു ലഭിച്ചിട്ടുണ്ട്. പഞ്ചസന്ധികളുടെ അഭിസംയോഗത്തിലും, രസങ്ങളുടെ അംഗാങ്ഗിഭാവസ്ഫുരണത്തിലും നളചരിതത്തോടു കിടനില്ക്കുന്ന മറ്റൊരാട്ടക്കഥയില്ല. മഹാഭാരതം വനപർവത്തിൽ 52 മുതൽ 79 വരെയുള്ള 28 അധ്യായങ്ങളിലായി വ്യാപിച്ചുകിടക്കുന്ന കഥാഭാഗമായ നളോപാഖ്യാനത്തെ അവലംബിച്ചാണ് വാരിയർ ആട്ടക്കഥയെഴുതിയിട്ടുള്ളത്. മൂലകഥയിൽ നിന്ന് വലിയ വ്യത്യാസമൊന്നും ഉണ്ണായി തന്റെ കഥയിൽ വരുത്തിയിട്ടില്ല. അല്പം ചില സ്ഥലങ്ങളിൽ ചില നിസ്സാര വ്യതിയാനങ്ങൾ വരുത്തിയിട്ടുള്ളത് ഒരു ദൃശ്യകാവ്യമെന്ന നിലയിൽ തന്റെ കൃതിയെ മോടിപിടിപ്പിക്കാനാണ്. അതിൽ വേണ്ടത്ര ഔചിത്യവും അദ്ദേഹം ദീക്ഷിക്കുന്നുണ്ട്. ഒന്നാം ദിവസത്തെ കഥയെ സംബന്ധിച്ചിടത്തോളം ശ്രീഹർഷന്റെ നൈഷധീയ ചരിതം മഹാകാവ്യത്തെയാണ് വാരിയർ പല സ്ഥലത്തും അനുകരിച്ചിരിക്കുന്നത്. മഹാഭാരതത്തിൽ വനപർവ്വത്തിൽ വനവാസക്കാലത്ത് കഷ്ടപ്പെടുന്ന പാണ്ഡവരെ കണ്ട്‌, ബൃഹദശ്വൻ എന്ന മുനി സമാശ്വസിപ്പിക്കാനായി പറഞ്ഞുകൊടുക്കുന്ന കഥയാണ് നളോപാഖ്യാനം. ഇക്കഥയെ അധികരിച്ച് നൈഷധീയചരിതം (നൈഷധം മഹാകാവ്യം) എന്ന് പേരായി സംസ്കൃതത്തിൽ ശ്രീഹർഷൻ എഴുതിയ ഒരു ഉത്തമകാവ്യം ഉണ്ട്. നൈഷധീയചരിതത്തെ അനുകരിച്ചാണ് ഉണ്ണായി വാര്യർ “നളചരിതം” ആട്ടക്കഥ എഴുതിയത്. കലിബാധ അകറ്റാൻ നളൻ, ദമയന്തി, ഋതുപർണ്ണൻ, കാർക്കോടകൻ എന്നിവരുടെ കഥകൾ കേട്ടാൽ മതി എന്ന് മഹാഭാരതത്തിൽ നളോപാഖ്യാനത്തിന്റെ സാരാംശത്തിൽ പറയുന്നു. പാത്രസൃഷ്ടിയിലും കഥാഘടനയിലും സംഭാഷണ നിബന്ധനയിലും മനോവ്യാപാര പ്രതിപാദനത്തിലുമാണ് ഉണ്ണായിയുടെ പാടവം സവിശേഷം നിഴലിക്കുന്നത്. ഒരു നാടകകവിയുടെ സകലവിധ കഴിവുകളോടും കൂടി അദ്ദേഹം ഓരോ കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. തിരഞ്ഞെടുത്തിരിക്കുന്ന കഥാസന്ദർഭങ്ങളെല്ലാം തികഞ്ഞ നാടകീയ ഭംഗിയെ ആവാഹിക്കയും ചെയ്യുന്നു. പാത്ര സൃഷ്ടിയിൽ ഉണ്ണായിക്കു സമന്മാരായ ഇതര കഥകളി ഗ്രന്ഥകാരന്മാർ ഇല്ലതന്നെ. നായികാനായകന്മാർ മുതൽ നിസ്സാര കഥാപാത്രങ്ങൾ വരെ എല്ലാവർക്കും അദ്ദേഹം മിഴിവു വരുത്തിയിട്ടുണ്ട്. അവർക്ക് കഥയോടു ഗാഢബന്ധമുണ്ട്. കഥാഗതിയിൽ നിർണായകമായ പങ്കുമുണ്ട്. കഥ പ്രതിനിധാനം ചെയ്യുന്ന സമഗ്രമായ ധാർമിക ജീവിതത്തിലെ സങ്കീർണസ്വഭാവങ്ങൾ ഉൾക്കൊള്ളുന്ന വ്യക്തികൾ എന്ന നിലയിലും, കഥയുടെ വിവിധഘട്ടങ്ങളിൽ ഒളിവിതറുന്ന തേജഃ പുഞ്ജങ്ങൾ എന്ന നിലയിലും അവർക്ക് ബാഹ്യമായും ആന്തരമായും കഥയോട് അഭേദ്യമായ അടുപ്പമുണ്ട്. വാരിയരുടെ ഭാഷാരീതിയും ഒന്നു പ്രത്യേകമാണ്. സംസ്കൃതവും മലയാളവും യഥേഷ്ടം അദ്ദേഹം കൂട്ടിയിണക്കുന്നു. അവയ്ക്കുതമ്മിൽ ഭേദമേ കല്പിക്കുന്നില്ല. അനാവശ്യമായി, നിരർഥകമായി, ഒരു പദവും അദ്ദേഹം പ്രയോഗിക്കുന്നില്ല. ശബ്ദസൌന്ദര്യത്തിനും അർഥ നിഷ്കർഷയ്ക്കും നളചരിതകാരൻ തുല്യ പ്രാധാന്യം നൽകുന്നു.

      കടപ്പാട്: വിക്കിപ്പീഡിയ

    188. നളോപാഖ്യാനം

      നന്വ്യാന്തമിഴിൽ രചിക്കപ്പെട്ട അജ്ഞാതകർതൃകമായ കൃതിയാണ് നളോപാഖ്യാനം. പതിനാലാം നൂറ്റാണ്ടാണ് ഇതിന്റെ രചനാകാലമെന്ന് കണക്കാക്കുന്നു. നളരാജാവ് ലോകപരിപാകന്മാരെ സന്ദർശിക്കുന്നതു മുതൽ പുഷ്‌ക്കരനിൽ നിന്നും രാജ്യം വീണ്ടെടുത്തു ഭരിക്കുന്നതുവരെയുളള കഥാഭാഗം സംക്ഷിപ്തരൂപത്തിൽ ഈ കൃതിയിൽ വർണ്ണിച്ചിരിക്കുന്നു.

      കടപ്പാട്: വിക്കിപ്പീഡിയ

    189. നാടുഗദ്ദിക

      1970 കാലഘട്ടത്തിലെ ഒരു മലയാള നാടകമാണ് നാടുഗദ്ദിക. കേരളത്തിലെ ഒരു ഗോത്രജനതയുടെ നടുക്കുന്ന ജീവിതയാഥാർഥ്യങ്ങളിലൂന്നി നിന്നുകൊണ്ട്, വേറിട്ട രചനാശൈലിയിലൂടെയും അവതരണരീതിയിലൂടെയും എഴുപതുകളിൽ മലയാളനാടകവേദിയുടെ വ്യാകരണം മാറ്റിമറിച്ച നാടകം എന്ന നിലയിൽ ഇതിന് മലയാള നാടകചരിത്രത്തിൽ സവിശേഷസ്ഥാനമുണ്ട്. ഇതിന്റെ രചനയും സംവിധാനവും നിർവ്വഹിച്ചത് കെ.ജെ. ബേബി ആയിരുന്നു. മലയാളനാടകവേദിയിലെ മേലാളഭാവുകത്വത്തിനെതിരായ കലാപം കൂടിയായിരുന്നു, അത്. അത്തരത്തിൽ മലയാള ദലിത് സാഹിത്യചരിത്രത്തിലും അതിന് വലിയ സ്ഥാനമുണ്ട്. വയനാടൻ ഗോത്രജനസമുദായത്തിന്റെ ഗദ്ദിക എന്ന അനുഷ്ഠാനത്തിൽനിന്ന് രൂപപ്പെട്ടതാണിത്. അങ്ങനെ ഇത് ഫോക്ലോറിനെ എങ്ങനെ സാംസ്കാരിക മുന്നേറ്റത്തിനുള്ള ആയുധമാക്കാം എന്ന അന്വേഷണത്തിന്റെ മാർഗ്ഗത്തിൽ കേരളം നല്കിയ മികച്ച സംഭാവനകളിലൊന്നുമാകുന്നു. വയനാട് സാംസ്കാരികവേദി എന്ന സംഘടനയാണ് 18 കലാകാരന്മാരെ അണിനിരത്തി ഇത് കേരളത്തിലുടനീളം അവതരിപ്പിച്ചത്. കോഴിക്കോട് മുതലക്കുളത്തുവച്ച് സംഘാടകരെ 1981 മേയ് 22-ന് അറസ്റുചെയ്തു. ആദ്യസംരംഭം തടയപ്പെട്ടുവെങ്കിലും പിന്നീട് ഒരു വ്യാഴവട്ടക്കാലത്തിനുശേഷം മഞ്ഞുമലൈ മക്കൾ എന്ന അവതരണസംഘത്തിലൂടെ ബേബിയുടെ നേതൃത്വത്തിൽ നിരവധി പുനരവതരണങ്ങൾ നടന്നു.

      കടപ്പാട്: വിക്കിപ്പീഡിയ

    190. നാട്യകല്പദ്രുമം

      പ്രശസ്ത കൂടിയാട്ടം കലാകാരനായ മാണി മാധവ ചാക്യാർ (1899 - 1990) കൂടിയാട്ടത്തിന്റെ സമസ്ത വശങ്ങളേയും കുറിച്ച് ശാസ്ത്രീയമായി പ്രതിപാദിക്കുന്ന ആധികാരിക ഗ്രന്ഥമാണ് നാട്യകല്പദ്രുമം.1975ലെ കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ കൃതിയാണിത്. ഈ ഗ്രന്ഥത്തിന്റെ അവതാരിക എഴുതിയിട്ടുള്ളത് ഡോ. കെ. കുഞ്ചുണ്ണിരാജ ആണ്.

      കടപ്പാട്: വിക്കിപ്പീഡിയ

    191. നാലുകെട്ട്

      എം.ടി. വാസുദേവൻ നായരുടെ ആദ്യത്തെ നോവലാണ്‌ നാലുകെട്ട്. 1958-ലാണ്‌ ഈ നോവൽ പുറത്തിരങ്ങിയത്. ഈ കൃതി 1959-ലെ കേരള സാഹിത്യ അക്കാദമി അവാർഡ് നേടുകയുണ്ടായി. അഞ്ചു ലക്ഷത്തിലേറെ കോപ്പികൾ വിറ്റഴിക്കപ്പെട്ട ഈ നോവൽ 14 ഭാഷകളിലേക്ക് തർജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്.

      കടപ്പാട്: വിക്കിപ്പീഡിയ

    192. നാലുപേരിലൊരുത്തൻ അഥവാ നാടകാദ്യം കവിത്വം

      സി. അന്തപ്പായിയുടെ നോവലാണു് നാലുപേരിലൊരുത്തൻ അഥവാ നാടകാദ്യം കവിത്വം. സാഹിത്യ രംഗത്തെ വരേണ്യതയെ ചോദ്യം ചെയ്യുന്ന ഈ കൃതി 1893-ൽ പ്രസിദ്ധീകരിച്ചു. ‘നാലുപേരിലൊരുത്തൻ’ ഒരു പ്രഹസനമാണെന്നു് മുണ്ടശ്ശേരി പോലും തെറ്റിദ്ധരിച്ചിട്ടുണ്ടു്. നാലദ്ധ്യായങ്ങളാണു് ഇതിനുള്ളതു്. കഥാഖ്യാനം ഏറെയും സംഭാഷണ രൂപത്തിലാണു്. ഇതുമൂലമാകാം ഇതൊരു നാടകമാണെന്നു പലരും രേഖപ്പെടുത്തുന്നതു്. ഭാഷാ നാടകങ്ങളെ സംബന്ധിച്ച വിമർശനമാണു് ഇതിലുള്ളതു്.

      കടപ്പാട്: വിക്കിപ്പീഡിയ

    193. നിങ്ങളെന്നെ കമ്മ്യുണിസ്റ്റാക്കി

      കെ. പി. എ. സി യുടെ ഒരു സാമൂഹിക രാഷ്ട്രീയ നാടകമാണ് നിങ്ങളെന്നെ കമ്മ്യുണിസ്റ്റാക്കി. തോപ്പിൽ ഭാസി രചിച്ച ഈ നാടകം എൻ. രാജഗോപാലൻ നായരും, ജി. ജനാർദ്ദനക്കുറുപ്പും ചേർന്നാണ് സംവിധാനം ചെയ്തത്. ഈ നാടകത്തിനു വേണ്ടി ഗാനങ്ങൾ എഴുതിയത് കവി ഒ. എൻ. വി കുറുപ്പും, സംഗീത സംവിധാനം നിർവ്വഹിച്ചത് ജി. ദേവരാജനുമാണ്. നാടകരചനാ സമയത്ത് പാർട്ടി പ്രവർത്തനത്തിന്റെ ഭാഗമായി ഒളിവുജീവിതം നയിച്ച തോപ്പിൽ ഭാസി, സോമൻ എന്ന തൂലികാ നാമത്തിലാണ് നാടകം എഴുതിയത്. 1950 -ൽ ആരംഭിച്ച കെ.പി.എ.സി യുടെ രണ്ടാമത്തെ നാടകമായിരുന്നു നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി. എന്റെ മകനാണ് ശരി എന്ന നാടകമായിരുന്നു ആദ്യത്തേത്. ചവറ തട്ടാശ്ശേരിയിലുള്ള സുദർശന തീയറ്ററിൽ 1952 ഡിസംബർ 6 നാണ് നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കിയുടെ ആദ്യ പ്രദർശനം നടന്നത്. പതിനായിരത്തിലധികം വേദികളിൽ അവതരിപ്പിക്കപ്പെട്ട ഈ നാടകം കേരളത്തിലെ കമ്മ്യൂണിസ്റ്റ് മുന്നേറ്റത്തിന് വളരെയേറെ സഹായകമായെന്നും 1957-ൽ ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള കേരളത്തിലെ പ്രഥമ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയ്ക്ക് വഴിയൊരുക്കിയെന്നും കണക്കാക്കപ്പെടുന്നു. ഇന്ത്യയിലെ മറ്റിടങ്ങളിൽ എന്നപോലെ തന്നെ കേരള സമൂഹത്തിൽ നിലനിന്നിരുന്ന ജാതി സമ്പ്രദായത്തെയും ഉച്ചനീചത്വങ്ങളെയും എതിർക്കാനും കീഴാളരുടെ ഉയര്ച്ചക്കും ആഹ്വാനം ചെയ്യുന്നു. പരമുപിള്ള എന്ന ഉയർന്നജാതിയിൽപെട്ട ആൾ കമ്മ്യുണിസ്റ്റ് ആവുന്നതാണ് കഥ. അയാൾ ചെങ്കൊടി കയ്യിലേക്ക് വാങ്ങുമ്പോൾ നാടകം അവസാനിക്കുന്നു.

      കടപ്പാട്: വിക്കിപ്പീഡിയ

    194. നിരണം ഗ്രന്ഥവരി

      താളിയോലയിലെഴുതപ്പെട്ട മലയാള ഭാഷയിലെ ആദ്യ ചരിത്ര ഗ്രന്ഥമാണ് നിരണം ഗ്രന്ഥവരി . 179 താളിയോലകളുടെ രണ്ടു പുറവുമായി എഴുതപ്പെട്ടിട്ടുള്ളതും, നിരണത്തു വെച്ച് പകര്ത്തി എഴുതിയതും, ഇപ്പോൾ തിരുവല്ല മേപ്രാലുള്ള കണിയാന്ത്ര കുടുംബത്തില് സൂക്ഷിച്ചിരിക്കുന്നതുമായ കൈയ്യെഴുത്ത് ഗ്രന്ഥമാണിത്. കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടെ 1829 വരെയുള്ള ചരിത്രമാണ് മുഖ്യപ്രതിപാദ്യ വിഷയം. ഈ പകർപ്പ് 1824-നും 1829-നും ഇടയിൽ എഴുതി പൂർത്തിയാക്കി എന്ന് ആഭ്യന്തരസൂചനകളിൽ നിന്നും മനസ്സിലാക്കാം. 19-20 നൂറ്റാണ്ടുകളിലെ ഭാഗികമായ മറ്റു പല പകർപ്പുകളും ഇതിനുണ്ട്. പ്രത്യേകം പേരൊന്നും നൽകിയിട്ടില്ലാതിരുന്ന ഈ താളിയോല ഗ്രന്ഥത്തിന് 1971-ൽ ജോസഫ് ഇടമറുകാണ് നിരണം ഗ്രന്ഥവരി എന്ന പേരു നൽകിയത്. 1971-ൽ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ കേരള സംസ്കാരം എന്ന കൃതിയിൽ ഈ ഗ്രന്ഥത്തെ നിരണം ഗ്രന്ഥവരി എന്നു പരാമർശിക്കുകയും ഉദ്ധരണികൾ ഉപയോഗിക്കുകയും ചെയ്തു. 1988-ൽ തിരുവനന്തപുരം ഓറിയന്റൽ മാനുസ്ക്രിപ്റ്റ് ലൈബ്രറിയിൽ ഈ താളിയോലഗ്രന്ഥം അക്ഷരമാറ്റം നടത്തി കടലാസിൽ പകർത്തി. 2000 ആഗസ്റ്റിലാണ് നിരണം ഗ്രന്ഥവരി ആദ്യമായി പൂർണരൂപത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടത്. അധ്യായങ്ങളോ ഖണ്ഡികകളോ തിരിക്കാതെ തുടർച്ചയായി എഴുതപ്പെട്ടിട്ടുള്ളതാണ് ഈ താളിയോല ഗ്രന്ഥമെങ്കിലും അതിനെ വിഷയബന്ധിതമായ അധ്യായങ്ങളായി തിരിച്ചാൽ ഒന്നു മുതൽ നാലുവരെ അധ്യായങ്ങൾ ചരിത്രവും അഞ്ചും ആറും അധ്യായങ്ങൾ വിശ്വാസ പഠനങ്ങളും ഏഴാമധ്യായം തോമാശ്ലീഹായെ സംബന്ധിക്കുന്ന ഒരു ഐതിഹ്യവുമാണ്. എട്ടാമധ്യായം പരസ്പരബന്ധമില്ലാത്ത വിജ്ഞാനശകലങ്ങളുടെ ശേഖരവും ഒൻപതാമധ്യായം വജ്രങ്ങളുടെ ലക്ഷണശാസ്ത്രവുമാണ്. ഭാഷാ-ചരിത്രപരമായി ശ്രദ്ധേയമായ ഒരു സ്വകാര്യ കത്താണ് പത്താമധ്യായം. 35 മലയാള കവിതകളുടെ സമാഹാരമാണ് അവസാന ഭാഗം. ചരിത്രം, ബൈബിൾ കഥകൾ, വേദശാസ്ത്രം, തത്ത്വചിന്ത, പഞ്ചാംഗം തുടങ്ങി വിവിധ വിഷയങ്ങളെ പ്രതിപാദിക്കുന്ന മലയാള കവിതകളാണിവ. ഇവയിൽ പലതും ഭാഗികമായി നഷ്ടപ്പെട്ടുപോയി. യഥാർഥത്തിൽ മൂന്നും നാലും അധ്യായങ്ങൾ മാത്രമാണ് മലങ്കര സഭാചരിത്രം. ഒന്നും രണ്ടും അധ്യായങ്ങൾ യഥാക്രമം പഴയനിയമകാലത്തെ യഹൂദചരിത്രവും ആദിമനൂറ്റാണ്ടുകളിലെ ക്രൈസ്തവസഭാ ചരിത്രവുമാണ്. മലങ്കര സഭാചരിത്രത്തിന് ആദിമുതലുള്ള പശ്ചാത്തലവിവരണം എന്ന നിലയിലാണ് അവ ചേർത്തിട്ടുള്ളത്. ഈ അധ്യായങ്ങൾ പാശ്ചാത്യ സുറിയാനി പാരമ്പര്യത്തിലുളള ആഗോളസഭാചരിത്രത്തിന്റെ സംഗ്രഹീത രൂപമാണ്. ആദാമിൽ ആരംഭിച്ച് യേശുക്രിസ്തുവിലൂടെയും, തുടർന്ന് അപ്പോസ്തലന്മാർ‍, പൊതു സുന്നഹദോസുകൾ ഇവയുടെ ചരിത്രം വിവരിച്ച് ഓർത്തഡോക്സ് വിശ്വാസവും പാരമ്പര്യവുമാണ് കലർപ്പില്ലാത്തതും കണ്ണിമുറിയാത്തതും എന്ന് സ്ഥാപിക്കുവാൻ ഗ്രന്ഥകാരൻ ശ്രമിക്കുന്നു. ഇതിന് പാശ്ചാത്യ സുറിയാനി സഭാചരിത്ര ഗ്രന്ഥങ്ങളെ പൂർണമായും ആശ്രയിക്കുന്നു. ഇതിനിടയിൽ പാശ്ചാത്യ സുറിയാനി ചരിത്രങ്ങളിൽ ഉൾപ്പെടാത്ത തോമാശ്ലീഹായുടെ കേരളത്തിലെ പ്രേഷിതവൃത്തി, രക്തസാക്ഷിമരണം മുതലായ പ്രാദേശിക പാരമ്പര്യങ്ങൾ ചേർത്ത് ഓർത്തഡോക്സ് മുഖ്യധാരയുടെ ഭാഗമാണ് മലങ്കര നസ്രാണികൾ എന്ന് സ്ഥാപിക്കാനും ഗ്രന്ഥകാരൻ ശ്രമിക്കുന്നുണ്ട്. അതിനുശേഷമാണ് മൂന്നാമധ്യായത്തിലെ സംഭവങ്ങൾ കൊല്ലവർഷം ഒന്നാം നൂറ്റാണ്ടുമുതൽ ആരംഭിക്കുന്നത്. അഞ്ചാമധ്യായം സുറിയാനി ഭാഷയിലുള്ള ഒരു വിശ്വാസ പാഠത്തിന്റെ മലയാള പരിഭാഷയാണ്. അതിൽ സുറിയാനി വ്യാകരണത്തിന്റെ സ്വാധീനവും പ്രകടമാണ്. ആറാമധ്യായം പാശ്ചാത്യ സുറിയാനി പാരമ്പര്യത്തിൽനിന്നുകൊണ്ട് മലങ്കരസഭയും റോമൻ കത്തോലിക്ക സഭയുമായി അഭിപ്രായവ്യത്യാസമുള്ള ചില സംഗതികളിൽ തങ്ങളുടെ ഭാഗം ന്യായീകരിച്ചു കൊണ്ടുള്ള ഏഴു പ്രബന്ധങ്ങളാണ്. എട്ടാമധ്യായത്തിലെ വൈവിധ്യമാർന്ന വിഷയങ്ങൾ പല സ്രോതസ്സുകളിൽ നിന്നും സംഭരിച്ചതാണ്. അവയിൽ പാശ്ചാത്യ സുറിയാനി ഗ്രന്ഥങ്ങൾ, കൽദായ, ലത്തീൻ പാരമ്പര്യങ്ങൾ, സംസ്കൃത കൃതികൾ, പ്രാചീന മലയാള കൃതികൾ, പ്രാദേശിക ഐതിഹ്യങ്ങൾ, ആയുർവേദം, ഗണിതം, ശകുനശാസ്ത്രം തുടങ്ങിയവ ഉൾപ്പെടുന്നുണ്ട്. നിരണം ഗ്രന്ഥവരിയുടെ മറ്റു പകർപ്പുകളിൽ മൂന്നാമധ്യായംവരെയുള്ള ചരിത്രഭാഗം മാത്രമാണ് ഏറിയും കുറഞ്ഞുമുള്ളത്.

      കടപ്പാട്: വിക്കിപ്പീഡിയ

    195. നിരീശ്വരൻ

      വി.ജെ. ജെയിംസിന്റെ ഒരു പ്രസിദ്ധമായ നോവലാണ് നിരീശ്വരൻ. മിത്തുകൾ ഉണ്ടാകുന്നതെങ്ങനെ എന്നതാണ് ഈ നോവലിന്റെ ഇതിവൃത്തം. സ്വന്തം കൈപ്പിടിയിൽ ഒതുങ്ങാത്ത ആഗ്രഹങ്ങളെ പൂർത്തീകരിച്ചു കിട്ടുമ്പോൾ അതിലൊരു അതീന്ദ്രിയ ശക്തിയുണ്ടെന്നു വിശ്വസിക്കാനാണ് പൊതുവേ ഭാരതീയർക്ക് താൽപര്യം. ഈ ഇഷ്ടത്തെ നോവലിസ്റ്റ് തന്റെ നോവലിൽ ഭംഗിയായി ആവിഷ്കരിക്കുന്നു. ഈശ്വരവിശ്വാസത്തിനു ബദലുണ്ടാക്കൻ ശ്രമിക്കുന്ന ആഭാസന്മാർ അശുഭസമയത്ത് ആഭാസത്തെരുവിൽ നിരീശ്വരനെ പ്രതിഷ്ഠിക്കുന്നിടത്താണ് കഥ ആരംഭിക്കുന്നത്. കുറേനാൾ ഈശ്വരപൂജ ചെയ്തിട്ടും ദുരിതവും ദുഃഖവും മാത്രം ബാക്കിയുള്ള, തെറ്റിധരിക്കപ്പെട്ട ഒരു എമ്പ്രാന്തിരിയെ അവിടെ ആരാധനക്കും ഏൽപ്പിക്കുന്നു. പക്ഷേ തുടർന്ന് ആ തെരുവിൽ ഉണ്ടാകുന്ന എല്ലാ അദ്ഭുതങ്ങളും നിരീശ്വരന്റെ കൃപകൊണ്ടാണെന്ന് പ്രചരിക്കുകയും നിരീശ്വരവിശ്വാസം അവിടെ ബലപ്പെടുകയും ചെയ്യുന്നു. നിരീശ്വരപ്രാർത്ഥനയാൽ ജോലി ഇല്ലാത്തവന് ജോലി ലഭിക്കുന്നു. വേശ്യാവൃത്തിയിലുള്ളവൾക്ക് ഒരു രക്ഷകനെ ലഭിക്കുന്നു. അങ്ങനെ ഈശ്വരൻ എന്ന മിത്തിനെതിരെ നിർമ്മിക്കപ്പെട്ട നിരീശ്വരൻ മറ്റൊരു മിത്തായി തീരുന്നു.

      കടപ്പാട്: വിക്കിപ്പീഡിയ

    196. നിഴൽക്കുത്തു്

      കേരളത്തിലെ പ്രാചീനമായ ഒരു ആഭിചാരക്രിയയായ നിഴൽക്കുത്ത് എന്ന ആശയത്തെ അടിസ്ഥാനമാക്കി കഥകളി പണ്ഡിതനും ചട്ടമ്പി സ്വാമികളുടെ സമകാലീനനും പ്രശിഷ്യനുമായിരുന്ന പന്നിശ്ശേരി നാണു പിള്ള എഴുതി ചിട്ടപ്പെടുത്തിയ കഥകളിയിലെ ഒരു കഥയാണു് നിഴൽക്കുത്തു്. മൂലമഹാഭാരതത്തിൽ നിന്നും തെല്ലു വ്യത്യസ്തമായി, തമിഴ് ശൈലിയിൽ രൂപം കൊണ്ട വേലഭാരതം ആണു് ഇക്കഥയുടെ അടിസ്ഥാനം. കഥയിലെ പ്രാധാന്യമുള്ള വേഷങ്ങളാണു് മലയനും മലയത്തിയും. കഥകളിയുടെ തെക്കൻ ചിട്ടയിൽ വ്യാപകമായ പ്രചാരമുള്ള നിഴൽക്കുത്ത് പ്രമേയം കൊണ്ടും അവതരണം കൊണ്ടും മറ്റു കഥകളിൽ നിന്നും ഏറെ വേറിട്ടുനിൽക്കുന്നു. ഏതു വിധേനയും പാണ്ഡവരെ ഉന്മൂലനാശനം ചെയ്യണമെന്നു നിശ്ചയിച്ചിരുന്ന ദുര്യോധനൻ ലക്ഷ്യനിവൃത്തിയ്ക്കുവേണ്ടി പല വഴികളും നോക്കി. പക്ഷേ, ഒന്നു പോലും വിജയിച്ചില്ല. ഒടുവിൽ ദുർമന്ത്രവാദം കൊണ്ട് അവരെ നശിപ്പിക്കാം എന്നു തീരുമാനിച്ചു. കാട്ടിൽ, ആഭിചാരക്രിയ ചെയ്യാൻ മിടുക്കനായിരുന്ന ഒരു മലയൻ ഉണ്ടായിരുന്നു. അയാൾക്കു് ഒരാളുടെ പ്രതിബിംബം കണ്ണാടിയിൽ കണ്ടിട്ട് ആ പ്രതിബിംബത്തെ വധിക്കുന്നതു വഴി, ആ ആളെത്തന്നെ വധിക്കാനുതകുന്ന വിശേഷപ്പെട്ട മന്ത്രവിദ്യ അറിയാമായിരുന്നു. ദുര്യോധനൻ മലയനെ രാജധാനിയിലെത്താൻ സന്ദേശവാഹകനെ അയച്ചു വിളിപ്പിക്കുന്നു. കൊട്ടാരത്തിൽ , ഭാര്യ ഭാനുമതിയെ സമാശ്വസിപ്പിച്ചുകൊണ്ടിരിക്കുന്ന ദുര്യോധനനു സമീപം, സന്ദേശവാഹകൻ തിരിച്ചെത്തി തന്റെ യാത്രാവിശേഷങ്ങൾ വിവരിച്ചതിനുശേഷം, ക്ഷണിതാവ് ഒരു ദിവസത്തിനുള്ളിൽ എത്തുമെന്നറിയിക്കുന്നു. മലയന്റെ കഴിവുകൾ യഥാർത്ഥമാണോ എന്നു മുൻ‌കൂട്ടി പരീക്ഷിക്കാൻ ദുര്യോധനൻ തീരുമാനിക്കുന്നു. അതിനായി ത്രിഗർത്തൻ എന്ന അനുയായിയെ കവാടത്തിനരികിൽ കാവൽ നിർത്തുന്നു. മലയൻ എത്തുമ്പോൾ ത്രിഗർത്തൻ അയാളോട് എതിരിടുന്നു. മലയനാകട്ടെ, തന്റെ മന്ത്രവിദ്യ ഉപയോഗിച്ച് ത്രിഗർത്തനെ ഒരു ദണ്ഡ് ആക്കി മാറ്റുന്നു. എങ്കിലും, ഉടനെത്തന്നെ അയാൾക്കു പഴയ രൂപം നൽകുകയും, കൊട്ടാരത്തിൽ പ്രവേശിക്കുകയും ചെയ്യുന്നു. ദുര്യോധനൻ മലയനോട് പാണ്ഡവരെ ഛായാവധം ചെയ്യാൻ ആവശ്യപ്പെടുന്നു. മലയൻ ആദ്യം ഈ ആവശ്യം നിരാകരിക്കുന്നു. ഈ നികൃഷ്ടകൃത്യം ഒഴിവാക്കാൻ വേണ്ടി ആനയുടെ മുട്ട തുടങ്ങി അസാദ്ധ്യമായ പല സാമഗ്രികളും അയാൾ ആവശ്യപ്പെടുന്നു. ഇത്ര സങ്കീർണ്ണമായ ഒരു പദ്ധതി വിജയിക്കണമെങ്കിൽ ദുര്യോധനന്റെ സഹോദരിയായ ദുശ്ശളയെ ബലി കൊടുക്കണമെന്നു വരെ അയാൾ നിബന്ധന വെക്കുന്നു. ഒടുവിൽ ക്രോധാക്രാന്തനായ ദുര്യോധനൻ മലയന്റെ തല വെട്ടുമെന്നു ഭീഷണിപ്പെടുത്തുകയും വേറെ വഴിയില്ലാതെ മലയൻ കണ്ണാടി ഉപയോഗിച്ച് പാണ്ഡവരെ മൃതപ്രായരാക്കുകയും ചെയ്യുന്നു. ദുര്യോധനൻ നൽകിയ പലവിധം സമ്മാനങ്ങളുമായി മലയൻ വീട്ടിലേക്കു തിരിക്കുന്നു. പക്ഷേ, വിവരമറിഞ്ഞ് അയാളുടെ ഭാര്യ, മുമ്പ് പാണ്ഡവരുടെ ഒരു ദാസി കൂടിയായിരുന്ന മലയത്തി കോപം സഹിക്കാനാവാതെ, സ്വന്തം മകനെ ഇരുകാലുകളും വിടർത്തിപ്പിളർന്നു് കൊന്നുകളയുന്നു. ഇതോടെ മലയൻ ദുഃഖപരിച്ഛിന്നനായിത്തീർന്നു. മലയത്തി ശ്രീകൃഷ്ണന്റെ സമീപത്തേക്കു് ഓടിച്ചെന്നു് ഉണ്ടായ സംഭവമെല്ലാം വിവരിക്കുന്നു. കൃഷ്ണൻ എല്ലാം കേട്ടറിഞ്ഞ് പാണ്ഡവരേയും മലയന്റെ പുത്രനേയും പുനർജ്ജീവിപ്പിക്കുന്നു. അതിനുശേഷം മലയനേയും മലയത്തിയേയും സമാശ്വസിപ്പിക്കുന്നു.

      കടപ്പാട്: വിക്കിപ്പീഡിയ

    197. നിറമുള്ള നിഴലുകൾ

      മലയാളത്തിലെ ഒരു നോവലാണ് നിറമുള്ള നിഴലുകൾ. വിലാസിനി എന്ന എം.കെ.മേനോന്റെ പ്രഥമകൃതിയാണിത്. രണ്ടാംലോകമഹായുദ്ധകാലത്ത് സിംഗപ്പൂരിൽ താമസിപ്പിച്ചിരുന്ന പോരാളികളുടെ ജീവിതാനുഭവങ്ങളാണ് നിറമുള്ള നിഴലുകളിൽ പശ്ചാത്തലമാക്കിയിരിക്കുന്നത്. സിംഗപ്പൂരിൽ താമസമുറപ്പിച്ച ഒരു കേരളീയകുടുംബത്തിലെ പ്രേമകഥയാണ് ഇതിലെ പ്രമേയം. നാട്ടിൽ നിൽക്കാൻ ഗത്യന്തരമില്ലാതെ മലയായാലെത്തിയ രാഘവൻനായർ അവിടെയും തന്റെ അനിയന്ത്രിത ജീവിതം തുർന്നു. വേലക്കാരി ലക്ഷ്മിയുമായി അവിഹിതബന്ധത്തിലേർപ്പെട്ടു. അതിൽ മുനിസാമി എന്ന പുത്രൻ ഉണ്ടായി. ഈ കൊള്ളരുതായ്കളെല്ലാം ക്ഷമിച്ച് നാട്ടിലെ കാമുകിയായ ദാക്ഷായണി അയാളെ ഭർത്താവായി സ്വീകരിച്ചു. എന്നിട്ടും അയാൾ തന്റെ കുത്സിത പ്രവർത്തനങ്ങൾ അവസാനിപ്പിച്ചില്ല. അവിഹിതബന്ധങ്ങളും ബലാത്സംഗങ്ങളും തുടർന്നുകൊണ്ടേയിരുന്നു. വഞ്ചകനും കൊലപാതകിയുമായ ഭർത്താവിനോട് ദാക്ഷായണിക്കു പൊരുത്തപ്പെട്ടുപോകാൻ കഴിയാതെയായി. എന്നാൽ കാലം അയാൾക്കു കനത്ത തിരിച്ചടി നൽകി. സ്വന്തം ഭാര്യയുടെ മകളായ ഇന്ദിരയെ മുനിസാമി വിവാഹം കഴിച്ചു. ഇതായിരുന്നു വിധി അയാളോടുകാട്ടിയ ക്രൂരമായ പകരം വീട്ടൽ. അനിയന്ത്രിതമായ ലൈംഗികാവേഗമാണ് ഈ അധഃപതനത്തിനെല്ലാം കാരണമായിത്തീർന്നത്. സിംഗപ്പൂർ മലയാളികളുടെ രണ്ടുദശകകാലത്തെ ചരിത്രമാണ് വിലാസിനി ഈ പ്രേമനോവലിൽ അവതരിപ്പിച്ചിരിക്കുന്നത്.ഒപ്പം ജീവിതത്തിൽ നിന്നും അടർത്തിയെടുക്കാവുന്ന നിരവധി കഥാപാത്രങ്ങളെയും അണിനിരത്തിയിട്ടുണ്ട്. വെള്ളക്കാരും, തമിഴരും, മലയാളക്കാരും ജപ്പാൻകാരുമെല്ലാം ഇതിൽ ഉൾപ്പെടുന്നു. വികാരജീവികളും അന്ത: കരണമുള്ളവരുമാണ് ഇവിടെ കഥാപാത്രങ്ങൾ. ജീവിതചിത്രീകരണങ്ങളിൽ പ്രദർശിപ്പിച്ചിട്ടുള്ള സത്യസന്ധത ഈ സവിശേഷമാക്കിയിട്ടുണ്ട്. തന്റെ പിൽക്കാല നോവലുകളിൽ ഏറെ ഫലപ്രദമായി വിലാസിനി ഉപയോഗിച്ച അപാധധാരാ രീതികളുടെ തുടക്കവും ഈ നോവലിൽ സ്പഷ്ടമാക്കുന്നുണ്ട്.

      കടപ്പാട്: വിക്കിപ്പീഡിയ

    198. നീലകണ്ഠതീർഥപാദചരിത്രസമുച്ചയം

      മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത ജീവചരിത്രഗ്രന്ഥമാണ് നീലകണ്ഠതീർഥപാദചരിത്രസമുച്ചയം. പന്നിശ്ശേരി നാണുപിള്ളയും ശ്രീവർധനത്ത് കൃഷ്ണപിള്ളയും ചേർന്ന് രചിച്ചതാണ് ഈ ഗ്രന്ഥം. ചട്ടമ്പി സ്വാമികളുടെ പ്രധാന ശിഷ്യനും ശ്രീനാരായണ ഗുരുവിന്റെ സുഹൃത്തുമായിരുന്ന നീലകണ്ഠ തീർത്ഥപാദർ സനാതന മതസമന്വയത്തിന്റെ വക്താവും യോഗാചാര്യനുമായിരുന്നു. സംസ്‌കൃതം, മലയാളം, തമിഴ് ഭാഷകളിലായി നാല്പത്തിരണ്ടോളം കൃതികൾ രചിച്ചിട്ടുണ്ട്. ആയിരത്തി നാനൂറോളം പേജുകളുള്ള നീലകണ്ഠതീർഥപാദചരിത്രസമുച്ചയത്തെ, മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത ജീവചരിത്രമായി വിശേഷിപ്പിച്ചത് ശൂരനാട് കുഞ്ഞൻപിള്ളയാണ്. മലയാളത്തിലെ ആദ്യത്തെ ദാർശനിക ജീവചരിത്രം, ബൃഹദ്ജീവചരിത്രം എന്നീ നിലകളിലും ശ്രദ്ധേയമാണ് ഈ കൃതി.

      കടപ്പാട്: വിക്കിപ്പീഡിയ

    199. നീലവെളിച്ചം

      വൈക്കം മുഹമ്മദ് ബഷീർ എഴുതിയ പ്രസിദ്ധമായൊരു ചെറുകഥയാണ് നീലവെളിച്ചം. കഥാകൃത്തിന്റെ ജീവിതത്തിലെ അത്ഭുതസംഭവങ്ങളിൽ ഒന്ന് എന്ന ആമുഖത്തോടെ തുടങ്ങുന്ന ഈ കഥ, പ്രേതബാധക്കു കുപ്രസിദ്ധി കിട്ടിയിരുന്ന ഒരു വീട്ടിൽ താമസിക്കേണ്ടിവന്ന ചെറുപ്പക്കാരനായ ഒരെഴുത്തുകാരനും ആ വീടിനെ ആവേശിച്ചിരുന്നതായി വിശ്വസിക്കപ്പെട്ടിരുന്ന പെൺകുട്ടിയുടെ പ്രേതവും തമ്മിൽ രൂപപ്പെടുന്ന ആർദ്രമായ ആത്മബന്ധത്തിന്റെ കഥയാണ്. താമസിക്കാൻ ഇടമന്വേഷിച്ചു നടന്ന പാവപ്പെട്ട എഴുത്തുകാരന്, അവിചാരിതമായി താരതമ്യേന കുറഞ്ഞ വാടകക്കു ഒരു വീട് തരപ്പെടുന്നു. രണ്ടു മാസത്തെ വാടക മുൻകൂർ കൊടുത്ത് പുതിയ വീട്ടിലേക്കു താമസം മാറിയ ശേഷമാണ് അത് പ്രേതബാധയുടെ പേരുദോഷം വീണ വീടാണെന്ന വിവരം അയാൾ അറിഞ്ഞത്. ഭാർഗ്ഗവീനിലയം എന്നു പേരുള്ള ആ ഇരുനിലവീടിനു പിന്നിലെ കിണറ്റിൽ ചാടി, ഭാർഗ്ഗവി എന്ന യുവതി പ്രേമനൈരാശ്യം മൂലം ആത്മഹത്യ ചെയ്തിരുന്നു. ഭാർഗ്ഗവിയുടെ പ്രേതം ആ വീട്ടിൽ താമസിക്കാനെത്തുന്നവരെ, പ്രത്യേകിച്ച് പുരുഷന്മാരെ, ഉപദ്രവിച്ചിരുന്നതായി വിശ്വസിക്കപ്പെട്ടിരുന്നു. ഇതെല്ലാമറിഞ്ഞിട്ടും മറ്റു വഴിയില്ലാത്തതിനാൽ പുതിയ വീട്ടിൽ തന്നെ താമസിക്കാൻ തീരുമാനിച്ച എഴുത്തുകാരൻ, ഭാർഗ്ഗവിയുടെ ആത്മാവിനു ഹൃദയം തുറന്ന് തന്റെ പരാധീനതകൾ പറയുന്നു. താമസിക്കാൻ വേറെ ഇടമില്ലാത്ത തന്റെ അവസ്ഥയും കഴുത്തു ഞെരിച്ചു കൊന്നാൽ ആരും ചോദിക്കാനില്ലാത്ത പാവമാണു താനെന്നും അയാൾ അവളെ അറിയിക്കുന്നു. തനിക്കൊപ്പം അവൾക്കും ആ വീട്ടിലുള്ള അവകാശം അംഗീകരിച്ചു കൊടുക്കുന്ന അയാൾ തന്നെ ഉപദ്രവിക്കാതെ ആ വീട്ടിൽ താമസിക്കാൻ അനുവദിക്കണമെന്ന് അവളോട് അപേക്ഷിക്കുന്നു. അങ്ങനെ പുതിയവീട്ടിൽ താമസം തുടർന്ന എഴുത്തുകാരൻ തന്റെ സംഗീതാസ്വാദനത്തിലും സാഹിത്യസപര്യയിലും പോലും ഭാർഗ്ഗവിയുടെ ആത്മാവിനെ പങ്കാളിയാക്കി. ആ വിധം വളർന്ന നിത്യപരിചയം, അവളുടെ സാന്നിദ്ധ്യം പ്രത്യേകം ശ്രദ്ധിക്കാതിരിക്കാൻ മാത്രം അയാൾക്ക് സാധാരണമായിത്തീർന്നു. അങ്ങനെയിരിക്കെ ഒരു രാത്രി വൈകിയിരുന്ന് വികാരസാന്ദ്രമായ ഒരു കഥ എഴുതിക്കൊണ്ടിരിക്കെ, അയാളുടെ ഹറിക്കേൻ വിളക്ക് കരിന്തിരി കത്തി കെട്ടു. വിളക്കിലൊഴിക്കാൻ എണ്ണയന്വേഷിച്ച് സുഹൃത്തുക്കളുടെ താമസസ്ഥലത്തു പോയ എഴുത്തുകാരൻ, ലോകമെല്ലാം മങ്ങിയ നിലാവിന്റെ അവ്യക്തമായ അത്ഭുതത്തിൽ മുങ്ങിക്കിടക്കേ വീട്ടിലേക്കു മടങ്ങി. അകാരണമായി അനുഭവപ്പെട്ട ദുഃഖത്തിന്റെ ദിവ്യഭാരവും സഹതാപവും (കംപാഷൻ) കൊണ്ട് അയാളുടെ മനസ്സ് അപ്പോൾ നിറഞ്ഞിരുന്നു. ആ അവസ്ഥയിൽ വീടു തുറന്നു മുകളിലെത്തിയ അയാളെ ഒരത്ഭുതം എതിരേറ്റു. ഇരുട്ടിൽ താൻ വിട്ടുപോയ മുറിക്കകത്ത് അത്ഭുതകരമായി നിറഞ്ഞുനിന്ന നീലവെളിച്ചം അയാൾ കണ്ടു. എണ്ണയില്ലാതെ കരിന്തിരി കത്തി കെട്ടുപോയിരുന്ന വിളക്കിൽ അപ്പോൾ രണ്ടിഞ്ചുനീളമുള്ള നീലത്തീനാളം ഉണ്ടായിരുന്നു. എണ്ണയില്ലാതെ അണഞ്ഞുപോയ വിളക്ക് കൊളുത്തിയതാരെന്നും ഭാർഗ്ഗവീനിലയത്തിൽ നീലവെളിച്ചം എവിടന്നുണ്ടായെന്നും ഉള്ള എഴുത്തുകാരന്റെ അതിശയപ്പെടലിൽ കഥ അവസാനിക്കുന്നു.

      കടപ്പാട്: വിക്കിപ്പീഡിയ

    200. നെല്ല്

      പി. വത്സല എഴുതിയ നോവലാണ് നെല്ല്. 1972-ലാണ് ഇത് പ്രസിദ്ധീകൃതമായത്. ഇതിന് കുങ്കുമം പുരസ്കാരം ലഭിച്ചിട്ടുണ്ട്. ആദിവാസി ജീവിതത്തിന്റെ ചൂഷിതാവസ്ഥ സമഗ്രമായി പ്രതിപാദിക്കുന്ന കൃതിയാണിതെന്നാണ് പുറം ചട്ടയിൽ എം. ലീലാവതി നൽകുന്ന വിവരണം. ആദിവാസികളുടെ അന്ധവിശ്വാസങ്ങളും അവരെ ചൂഷണം ചെയ്യുന്ന കുടിയേറ്റക്കാരുടെ കരുനീക്കങ്ങൾ തിരിച്ചറിയാനുള്ള കഴിവില്ലായ്മയും നോവൽ വിശകലനം ചെയ്യുന്നുവത്രേ. ഈ നോവൽ ഒരു ചലച്ചിത്രമായി 1974-ൽ രാമു കാര്യാട്ടിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയിട്ടുണ്ട്. രാമു കാര്യാട്ടും, കെ. ജി. ജോർജ്ജും ചേർന്നാണ് നോവലിനെ ആസ്പദമാക്കി തിരക്കഥ രചിച്ചത്.

      കടപ്പാട്: വിക്കിപ്പീഡിയ

    201. നേരും നുണയും

      വൈക്കം മുഹമ്മദ് ബഷീർ രചിച്ച് വി ടി നന്ദകുമാർ എഡിറ്റ് ചെയ്ത് പുറത്തിറക്കിയ പുസ്തകമാണ് നേരും നുണയും. ബഷീറിന്റേതായിട്ടുള്ള ചോദ്യോത്തരങ്ങൾ, കത്തുകൾ തുടങ്ങിയവ ഉൾക്കൊള്ളുന്നതാണ് ഈ പുസ്തകം. 34 രചനകൾ അടങ്ങിയ സമാഹാരമാണിത്. ബഷീറിൻേറതു മാത്രമായ നർമ്മ രസങ്ങൾ കത്തുകളിലും ചോദ്യങ്ങൾക്കുള്ള മറുപടികളിലും കാണാവുന്നതാണ്.

      കടപ്പാട്: വിക്കിപ്പീഡിയ

    202. ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്

      വൈക്കം മുഹമ്മദ് ബഷീർ എഴുതിയ ഒരു മലയാള നോവലാണ് ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്. 1951-ലാണ് ഈ നോവൽ പ്രസിദ്ധീകരിച്ചത്. മുസ്‌ലിം സമൂഹത്തിൽ നിലനിന്നിരുന്ന അന്ധവിശ്വാസങ്ങൾക്കെതിരിലുള്ള ഒരു കടന്നാക്രമണമായി ഈ നോവൽ മാറുകയുണ്ടായി. ഈ വെളിച്ചത്തിനെന്തു വെളിച്ചം എന്ന ബഷീറിന്റെ വിഖ്യാതമായ പദപ്രയോഗം ഈ നോവലിലാണുള്ളത്. തങ്ങളുടെ കുറവുകൾ മറയ്ക്കാൻ വേണ്ടി ആളുകൾ തങ്ങളുടെ പോയകാല പ്രതാപത്തെക്കുറിച്ച് ഊറ്റം കൊള്ളുന്നതിനെ കളിയാക്കാനായാണ് ബഷീർ ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന് എന്ന പേരിലൂടെ ശ്രമിക്കുന്നത്. ആന ഉണ്ടാർന്ന തറവാട്ടിലെ കാരണവത്തിയായതിനാൽ പട്ടിണിയാണെങ്കിലും മെതിയടിയിട്ട് തത്തി തത്തി നടക്കുന്ന ഉമ്മയെ ഈ നോവലിലെ പ്രധാനകഥാപാത്രമായ മകൾ കുഞ്ഞിത്താച്ചുമ്മ അത് കുയ്യാന (കുഴിയാന) ആയിരുന്നു എന്ന് പറഞ്ഞു പരിഹസിക്കുന്നത് ഈ നോവലിൽ നമുക്ക് കാണാം. കുഞ്ഞുപാത്തുമ്മ ഒരു സാധാരണ ഗ്രാമീണ മുസ്‌ലിം പെൺകുട്ടിയാണ്. നിഷ്കളങ്കയും നിരക്ഷരയുമായ അവൾ നിസ്സാർ അഹമ്മദ് എന്നു പേരായ വിദ്യാസമ്പന്നനും പുരോഗമന ചിന്താഗതിക്കാരനും പട്ടണത്തിൽ വളർന്നവനുമായ ചെറുപ്പക്കാരനുമായി പ്രണയത്തിലാകുന്ന കഥ പറയുന്ന ഈ നോവൽ നിരക്ഷരത അന്ധവിശ്വാസങ്ങൾക്ക് വളക്കൂറുള്ള മണ്ണാണെന്നു പഠിപ്പിക്കുകയും വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെക്കുറിച്ച് വായനക്കാരെ ബോധ്യപ്പെടുത്തുകയും ചെയ്യുന്നു.

      കടപ്പാട്: വിക്കിപ്പീഡിയ

    203. പഞ്ചകന്യകകൾ

      മലയാള കഥാകൃത്ത്‌ എൻ എസ് മാധവൻ രചിച്ച ഒരു കഥാസമാഹാരമാണ് പഞ്ചകന്യകകൾ. പഞ്ചകന്യകമാർ എന്നറിയപ്പെടുന്ന ഭാരതീയ ഇതിഹാസ കഥാപാത്രങ്ങളായ അഹല്യ, ദ്രൗപദി, കുന്തി, താര, ‌മണ്ഡോദരി എന്നിവരെ ആധുനിക കാലത്തേക്കു കൊണ്ടുവന്ന് അവരുടെ ജീവിതം ആവിഷ്കരിക്കുന്ന അഞ്ചു കഥകൾ ഇതിലുണ്ട്. ഇവ കൂടാതെ ആറു കഥകളും ഈ സമാഹാരത്തിൽ ഉൾപ്പെടുന്നു. അഹല്യയെയും മണ്ഡോദരിയെയും അതേ പേരിൽ തന്നെ അവതരിപ്പിച്ചിട്ടുള്ള ഈ കൃതിയിൽ ദ്രൗപദിയെ കിച്നയായും താരയെ താരാ ഫെർണാണ്ടസായും അവതരിപ്പിക്കുന്നു. കുന്തിയുടെ കഥയിൽ ഏണസ്റ്റ് ഹെമിംഗ്വേയും കടന്നുവരുന്നുണ്ട്. ഡി.സി. ബുക്ക്സ് ആണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്.

      കടപ്പാട്: വിക്കിപ്പീഡിയ

    204. പടിഞ്ഞാറൻ കവിതകൾ

      യേറ്റ്‌സ്, ബ്രെഹ്റ്റ്, ഗാബോർ ഗാറേ, ഐറിഷ് കവിയായ ഗബ്രിയേൽ റോസൻ സ്റ്റോക്, സ്പാനിഷ് കവിയായ വീസെയ്‌ന്തേ അലെക്‌സാന്ദ്രേ, ഹങ്കേറിയൻ കവി ഷാന്ദോർ പെത്തഫി, തുടങ്ങിയവരുടെ കവിതകൾ മലയാളത്തിലേയ്ക്ക് സച്ചിദാനന്ദൻ തർജ്ജമ ചെയ്ത ഗ്രന്ഥമാണ് പടിഞ്ഞാറൻ കവിതകൾ. വിവർത്തനസാഹിത്യത്തിനുള്ള 2009-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതിക്ക് ലഭിച്ചിട്ടുണ്ട്.

      കടപ്പാട്: വിക്കിപ്പീഡിയ

    205. പണിതീരാത്ത വീട്

      കെ.ഇ. മത്തായിയുടെ(പാറപ്പുറത്ത്) പ്രശസ്തനോവലാണ്‌ പണിതീരാത്ത വീട്. 1964-ലാണ്‌ ഈ കൃതി പ്രസിദ്ധീകരിക്കുന്നത്. നൈനിത്താളിന്റെ പശ്ചാത്തലത്തിൽ രചിച്ച നോവലിൽ ഭയാശങ്കയും വേദനയും അസംതൃപ്തിയും അനിശ്ചിതത്വവുംകൊണ്ട് ഭാരപ്പെട്ട ഹൃദയവുമായി ജീവിച്ച്, അവസാനം നിരുപാധികമായി വിധിക്കുകീഴടങ്ങി, വ്യാമോഹങ്ങളുടെ പണിതീരാത്ത വീടിന്റെ കൽത്തറയിൽ കബറടക്കപ്പെടുന്ന മനുഷ്യജീവിതമാണ്‌ ആവിഷ്കരിക്കുന്നത്. തന്റെ സൈനികജീവിതത്തിന്റെ വലിയൊരു പങ്ക് നൈനിത്താളിൽ ചെലവഴിച്ച പാറപ്പുറത്ത് തന്റെ അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ്‌ ഈ വ്യത്യസ്തമായ പട്ടാളക്കഥ എഴുതുന്നത്.

      കടപ്പാട്: വിക്കിപ്പീഡിയ

    206. പയ്യന്നൂർപ്പാട്ട്

      പഴക്കം കൃത്യമായി നിർണ്ണയിക്കപ്പെട്ടിട്ടില്ലാത്ത ഒരു പഴയ നാടൻപാട്ടാണ് പയ്യന്നൂർപ്പാട്ട്. ഡോ. ഗുണ്ടർട്ട് പയ്യന്നൂർ പ്രദേശങ്ങളിൽ നിന്നു് ഓലയിൽ പകർത്തിയെഴുതിച്ച ഈ പാട്ടിന് പയ്യന്നൂർപ്പാട്ട് എന്ന് പേരു നൽകുകയായിരുന്നു. ജർമ്മനിയിലെ ട്യൂബിങ്ങൻ സർവ്വകലാശാലാലൈബ്രറിയിൽ സൂക്ഷിച്ചിരിക്കുന്ന ഗുണ്ടർട്ട് ശേഖരത്തിൽനിന്ന് ഡോ. സ്കറിയ സക്കറിയ ഈ കൃതി കണ്ടെടുത്ത് പ്രസിദ്ധീകരിക്കുന്നതോടെയാണ് പയ്യന്നൂർപ്പാട്ടിനെക്കുറിച്ചുള്ള ധാരണ പൂർണ്ണമാകുന്നത്. ഡോ. ഗുണ്ടർട്ട് മദ്രാസ് ജേണൽ ഓഫ് ലിറ്ററേച്ചർ ആൻഡ് സയൻസിൽ പയ്യന്നൂർപ്പാട്ടിന്റെ കഥ വിവരിക്കുകയും 16 വരികൾ ഉദ്ധരിക്കുകയും ചെയ്തിരുന്നു. ഗുണ്ടർട്ട് ഉദ്ധരിച്ച 16 വരികളും ചില തിരുത്തലോടെ കേരളസാഹിത്യചരിത്രത്തിൽ ഉള്ളൂർ എടുത്തുചേർക്കുകയും കൃതിയുടെ പ്രാധാന്യം വ്യക്തമാക്കുകയും ചെയ്തു. ഗുണ്ടർട്ടിന്റെ ശേഖരത്തിലും ഈ കൃതിയുടെ 104 പാട്ടുകളേ ഉണ്ടായിരുന്നുള്ളൂ. പേരൂരിലെ ഒരു കുലീനകുടുംബത്തിൽ പിറന്ന നീലകേശിയാണ്‌ പയ്യന്നൂർപ്പാട്ടിലെ നായിക. അവൾ അഞ്ചാറു വിവാഹം ചെയ്തിട്ടും ഒരു ആൺകുരുപ്പിനെ കിട്ടിയില്ല. ഭിക്ഷുകിയായി ദേശാടനത്തിനിറങ്ങിയ അവൾ നടന്നുനടന്ന് ഏഴിമലയ്ക്കു സമീപം കച്ചിൽപട്ടണത്തിലെത്തി. അവിടത്തെ പ്രധാന വണിക്കായ നമ്പുച്ചെട്ടി (ചോമ്പുച്ചെട്ടിയെന്നും) അവളെ ഭാര്യയായി സ്വീകരിച്ചു. പേരൂരയ്യൻ കോവിലിൽ മൂന്നു രാപ്പകൽ പ്രാർത്ഥിച്ച് നേർച്ചയായി മാതുകൂത്തു കഴിപ്പിച്ചതിന്റെ ഫലമായി നീലകേശി ഗർഭം ധരിച്ചു. പുത്രലബ്ധിയിൽ സന്തോഷിച്ച് പ്രസവത്തിന്റെ നാല്പത്തിയൊന്നാം ദിവസം ചെട്ടി പയ്യന്നൂർമൈതാനത്ത് കൂത്തും സദ്യയും നടത്തി. കൂത്തിന്റെ ഘോഷം കേട്ട് അതുവഴി കപ്പലിൽ പോവുകയായിരുന്ന നീലകേശിയുടെ ആങ്ങളമാർ അവിടെയെത്തിച്ചേർന്നു. ക്ഷേത്രമതിലിൽ കയറിനിന്നുകൊണ്ട് ആഘോഷം കാണുകയായിരുന്ന അവരെ ചിലർ തടസ്സപ്പെടുത്തുകയും ആചാരലംഘനം ചുമത്തുകയുംചെയ്തു. തങ്ങൾ കൂലവാണിയരാണെന്നും നാട്ടുനടപ്പറിയാതെ ചെയ്തുപോയതാണെന്നും നമ്പുച്ചെട്ടിയോട് അവർ സമാധാനം പറഞ്ഞു. ചെട്ടി അവരിൽ ഒരുവന്റെ തലയിൽ വറ്റികൊണ്ടടിക്കുകയും തദനന്തരമുണ്ടായ കലഹത്തിൽ നീലകേശിയുടെ ആങ്ങളമാരെല്ലാം കൊല്ലപ്പെടുകയും ചെയ്തു. ഈ ദാരുണമായ വാർത്തയറിഞ്ഞ നീലകേശി ഭർത്താവിനേയും പുത്രനെയും ഉപേക്ഷിച്ച് വീണ്ടും ഭിക്ഷുകിയായിത്തീർന്നു. മകൻ നമ്പൂതരിയരനെ ചെട്ടി നല്ലവണ്ണം വളർത്തി. അവൻ കപ്പൽപ്പണിയും കപ്പൽക്കച്ചവടവും പഠിച്ചു. കച്ചവടമർമ്മങ്ങൾ അച്ഛനിൽനിന്നും പഠിച്ച നമ്പൂതരിയരൻ കച്ചവടത്തിനായി കപ്പലിറക്കി. ഏഴിമലയുടെ വശത്തുള്ള പുഴയിലൂടെ പൂവെങ്കാപട്ടണം, പൊന്മല തുടങ്ങി പലയിടത്തും ചുറ്റി കപ്പൽ പൊന്നുംകൊണ്ട് കച്ചിൽപട്ടണത്തിൽ തിരിച്ചെത്തുന്നു. അവിടെ പാണ്ടികശാല കെട്ടി മാളികയിലിരുന്ന് ചതുരംഗം കളിക്കെ പ്രാകൃതവേഷത്തിൽ ഒരു സന്യാസിനിയെത്തി ഭിക്ഷ യാചിക്കുന്നു. താൻ പയ്യന്നൂരിൽ നടത്തുന്ന മായക്കൂത്ത് കാണാൻ വരിക എന്നതായിരുന്നു അവരുടെ ആവശ്യം. കൂത്ത് കാണാൻപോകുന്നതിൽനിന്ന് നമ്പുച്ചെട്ടി മകനെ വിലക്കുന്നു. താൻ കൂലവാണിയരെ കൊന്നതിന്റെ പ്രതികാരം ചെയ്യനാണ്‌ ഈ നീക്കം എന്നും കൂത്തിനു പോവുകയാണെങ്കിൽ താൻ മരിച്ചുകളയുമെന്നും ചെട്ടി പറയുന്നു. സമ്മതിച്ചാലും ഇല്ലെങ്കിലും താൻ പോകുമെന്നു പറയുന്ന തരിയരനോട് കോവാതലച്ചെട്ടിയോടും അഞ്ചുവണ്ണക്കാർ, മണിഗ്രാമക്കാർ, പട്ടണസ്വാമിയുടെ കുടുംബക്കാർ തുടങ്ങിയ കച്ചവടസംഘങ്ങളോടും നാലു നഗരത്തിലെയും കുലീനരായ തൊഴിലാളികളോടുമൊപ്പംവേഷപ്രച്ഛന്നനായി കൂത്തിനുപോകാൻ ചെട്ടി നിർദ്ദേശിക്കുന്നു. നിരവധി കച്ചവടസാമഗ്രികളോടെ ചെന്ന് മികച്ച കച്ചവടം നടത്തുന്നതിനായി പയ്യന്നൂരിൽ വിൽക്കുന്ന സാധനങ്ങളുടെ നീണ്ട വിവരണത്തോടെ പയ്യന്നൂർപ്പാട്ടിന്റെ ലഭിച്ചിട്ടുള്ള ഭാഗം അവസാനിക്കുന്നു. അപൂർണ്ണമായ പയ്യന്നൂർപ്പാട്ടിലെ കഥയുടെ തുടർച്ച ഗന്ധർവ്വൻപാട്ട് എന്ന അനുഷ്ഠാനത്തിനുപയോഗിക്കുന്ന നീലകേശിപ്പാട്ടിൽ കാണാം. പ്രതികാരദാഹത്താൽ നീലകേശി നമ്പൂതരിയരനെ ചൂതിലും ചതുരംഗത്തിലും തോല്പിച്ച് വ്യവസ്ഥപ്രകാരം തലയറുത്തുകൊല്ലുന്നതാണ്‌ നീലകേശിപ്പാട്ടിലെ കഥ.

      കടപ്പാട്: വിക്കിപ്പീഡിയ

    207. പരസ്യശരീരം

      ഇ.പി. ശ്രീകുമാർ രചിച്ച ചെറുകഥ എന്ന കഥ ഉൾപ്പെടുന്ന ഒരു ചെറുകഥാസമാഹാരമാണ് പരസ്യശരീരം. 2010-ലെ ചെറുകഥാസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതിക്ക് ലഭിച്ചിട്ടുണ്ട്. . ഡി.സി. ബുക്സ് പ്രസിദ്ധീകരിച്ച ഈ കഥാസമാഹാരം 2008 ഒക്ടോബറിലാണു് ആദ്യമായി പ്രസിദ്ധപ്പെടുത്തിയത്. രണ്ടാമത്തെ പതിപ്പ് 2011 ജൂണിൽ പ്രസിദ്ധീകരിച്ചു. വൃദ്ധജന ബാങ്ക്, ഡെഡ്ലൈൻ, പരസ്യശരീരം, അണുബാധ, പാഴ്, എപ്പിസോഡ്, തെളിവെടുപ്പ്, രക്ഷ, ദാസ്യരസം, ഗ്രീറ്റിങ്സ് എന്നീ ചെറുകഥകളും, രണ്ടു കഥകൾക്കു മദ്ധ്യേ, മരണത്തിന്റെ മാറ്റൊലി എന്നീ കുറിപ്പുകളും, ആഷാമേനോൻ എഴുതിയ ശുഭപന്തുവരാളികൾ നഷ്ടമാവുന്ന സംസ്കൃതി എന്ന അവതാരികയുമാണു് ഈ സമാഹാരത്തിലുള്ളത്.

      കടപ്പാട്: വിക്കിപ്പീഡിയ

    208. പരിണാമം

      എം. പി. നാരായണപിള്ള രചിച്ച ആദ്യ നോവലാണ് പരിണാമം. നായയെ കേന്ദ്ര സ്ഥാനത്ത് നിർത്തി എഴുതിയ ആദ്യ മലയാളനോവലും ഇത് തന്നെ. 1991-ൽ നോവൽ സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരത്തിന് ഈ കൃതി തെരഞ്ഞെടുത്തെങ്കിലും ഗ്രന്ഥകർത്താവ് പുരസ്കാരം സ്വീകരിക്കുകയുണ്ടായില്ല.

      കടപ്പാട്: വിക്കിപ്പീഡിയ

    209. പരിഷ്കാരവിജയം

      വാര്യത്ത് ചോറി പീറ്റർ രചിച്ച മലയാള നോവലാണ് പരിഷ്‌കാരവിജയം....ഒരു പുതിയമാതിരി കഥ. 145 പേജുള്ള ഈ പുസ്തകം, മലയാളത്തിലെ പ്രഥമ ക്രൈസ്‌തവ പരിഷ്‌കരണ നോവലായി ഇത് പരിഗണിക്കപ്പെടുന്നു. 1906(?)ൽ കോട്ടയം സി.എം.എസ്‌ പ്രസ്സിലാണ്‌ ഈ ഗ്രന്ഥം അച്ചടിക്കപ്പെട്ടത്‌. 145 പേജുള്ള ഈ പുസ്തകം കൊച്ചിതീരത്തെ ലത്തീൻ കത്തോലിക്ക സമുദായം പിന്തുടർന്നിരുന്ന ആചാരാനുഷ്ഠാനങ്ങളാണ് നോവലിന്റെ കേന്ദ്ര പ്രമേയം. വധുവിന്റെ വീട്ടുകാർക്ക് കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുന്ന ആഡംബര വിവാഹങ്ങളെ നോവലിൽ വിമർശിക്കുന്നുണ്ട്.

      കടപ്പാട്: വിക്കിപ്പീഡിയ

    210. പറങ്ങോടീപരിണയം

      മലയാളത്തിലെ ആദ്യത്തെ ആക്ഷേപഹാസ്യ നോവൽ എന്ന പദവി അർഹിക്കുന്ന ക്യതിയാണ് പറങ്ങോടീപരിണയം. കിഴക്കേപ്പാട്ടു രാമൻ കുട്ടി മേനോനാണ് കർത്താവ്.മലയാള നോവലിന്റെ തുടക്ക കാലത്ത് സ്ത്രീനാമ തലക്കെട്ടിൽ ധാരാളം നോവലുകൾ ഉണ്ടായി. പരിഷ്ക്കാരം എന്ന പേരിൽ ജീവിതത്തിൽ കടന്നു വന്ന മാറ്റങ്ങളെ എല്ലാവർക്കും ഒരു പോലെ ഉൾക്കൊള്ളാനായില്ല. ഇത്തരത്തിൽ ഒരു പ്രതിഷേധമായിരുന്നു പറങ്ങോടീപരിണയം.കുന്ദലത, ഇന്ദുലേഖ,മീനാക്ഷി,സരസ്വതിവിജയം എന്നീ നോവലുകളെ ആക്ഷേപിച്ചുകൊണ്ടാണ് രാമൻ മേനോൻ ഈ ക്യതി രചിച്ചിട്ടുള്ളത്.1892 ലാണ് ആദ്യ പ്രസിദ്ധീകരണം . കുളത്തിൽ പോയതും നീർക്കോലിയെ കണ്ടതും, ഒരത്ഭുതം,ചെണ്ടകൊട്ടിയത്, ഒരു ആണ്ടിയൂട്ട്, മരുമകൻ വക്കീലായതും മകൾ തിരണ്ടതും, കൊടുങ്ങല്ലൂർഭരണീ, തോക്ക് ഉണക്കിയതും രസക്കയറു മുറിഞ്ഞതും, പറങ്ങോടിയുടെ പരിഭ്രമവും പറങ്ങോടന്റെ പരിങ്ങലും, ഒരു യാത്ര, ഒരു സംഭാഷണം അല്ലെങ്കിൽ പതിനെട്ടാം അധ്യായം, പറങ്ങോടിക്കുട്ടിയുടെ പശ്ചാത്താപം, അവസാനം, എന്നീ പേരുകളിലുള്ള പന്ത്രണ്ട് അദ്ധ്യായങ്ങൾ അടങ്ങിയതാണ് ഈ ക്യതി. തുടക്കം ഇപ്രകാരമാണ് - “ഹിമവത്സേതുപര്യന്തം നീണ്ടുകിടക്കുന്നതായ ഭാരതഖണ്ഡത്തിൽ പണ്ട് രജതമംഗലം രജതമംഗലം എന്നൊരു രാജ്യം.രജതേശ്വരൻ രജതേശ്വരൻ എന്നൊരു രാജാവ്.താമ്രനാഥൻ താമ്രനാഥൻ എന്നൊരു മന്ത്രി.കനകമംഗളാ കനകമംഗളാ എന്നൊരു ഭാര്യ!....” വിമർശനത്തിന്റെ ആക്ഷേപ രസം പകരുന്ന ഈക്യതി ഒരു നൂറ്റാണ്ടിനുമേൽ കഴിഞ്ഞിട്ടും നമ്മിൽ വായനാ കൌതുകം ജനിപ്പിക്കുന്നു.

      കടപ്പാട്: വിക്കിപ്പീഡിയ

    211. പാക്കനാർ തൊള്ളായിരം

      തൊള്ളായിരം പാട്ടുകൾ ഉൾക്കൊണ്ടിട്ടുള്ള ഒരു കാവ്യമാണ് പാക്കനാർ തൊള്ളായിരം. കവിതയ്ക്കു പറയത്തക്ക ഗുണമൊന്നുമില്ലെന്നു ഉള്ളൂർ അഭിപ്രായപ്പെട്ടിട്ടുള്ള ഈ കൃതിയുടെ കുറച്ചു ഭാഗങ്ങൾ ‌പോർത്തുഗീസ് ഗ്രന്ഥകാരനായ ഫെനിഷ്യോ ഉദ്ധരിച്ചിട്ടുണ്ട്. ഇതിൽ കൂടുതലായി ഒരു ഭാഗവും ലഭിച്ചിട്ടില്ല. കൊച്ചി, പുറക്കാടു് എന്നീ സ്ഥലങ്ങളിൽ ഉദ്ദേശം 760-ആണ്ടുമുതൽ പാതിരിയായിരുന്ന, ജേക്കബ്ഫെനിഷ്യോ എന്ന ഒരു പോർത്തുഗീസ് ഗ്രന്ഥകാരൻ പോർത്തുഗീസുഭാഷയിൽ (Livroda Seitados Indios Orientalis), കേരളത്തെപ്പറ്റി രചിച്ച കൃതിയാണ്ʻʻലിവ്രോദ സൈതാദോസ് ഇൻഡിയോസ് ഓറിയെന്റാലിസ്ˮ ഈ ഗ്രന്ഥത്തിൽ പാക്കനാർ തൊള്ളായിരം എന്ന ഗ്രന്ഥത്തെ പ്രമാണീകരിച്ചു് അദ്ദേഹം അനേകം ഹൈന്ദവാചാരങ്ങളെ എതിർക്കുന്നു. ആ പേരിൽ പാക്കനാർ ഒരു ഗ്രന്ഥം രചിച്ചിട്ടുണ്ടെന്നു നാം മറ്റു പ്രകാരത്തിൽ അറിയുന്നില്ല.

      കടപ്പാട്: വിക്കിപ്പീഡിയ

    212. പാട്ടബാക്കി

      1937-ൽ പൊന്നാനി കർഷകസമ്മേളനത്തിൽ അവതരിപ്പിക്കാൻ കെ. ദാമോദരൻ രചിച്ച നാടകമാണ് പാട്ടബാക്കി. 1938-ലാണ് ഇത് അച്ചടിച്ച് പ്രസിദ്ധീകരിക്കുന്നത്. കേരളത്തിലെ കർഷകസംഘപ്രവർത്തനങ്ങളെയും കമ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചയേയും ഈ നാടക അവതരണം സഹായിച്ചിട്ടുണ്ട്. കഥാഘടനയുടെ ലാളിത്യവും ഉള്ളടക്കത്തിന്റെ സത്യാവസ്ഥയും പാട്ടബാക്കിയെ മലയാളത്തിന്റെ ഏറ്റവും വിജയകരമായ രാഷ്ട്രീയനാടകമാക്കിത്തീർത്തു എന്ന് സി.ജെ. തോമസ് അഭിപ്രായപ്പെട്ടു. കിട്ടുന്ന കൂലികൊണ്ട് കുടുംബം പോറ്റാൻ വശമില്ലാത്ത തൊഴിലാളിയായ കിട്ടുണ്ണി. പാട്ടബാക്കി വാങ്ങാൻ വരുന്ന മൂക്കാട്ടിരി മനയ്ക്കലെ കാര്യസ്ഥൻ രാമൻ നായരെ സഹോദരിയെക്കുറിച്ച് അനാവശ്യം പറഞ്ഞതിന് കിട്ടുണ്ണി അടിക്കുന്നു . കാശിരക്കാൻ ചെന്ന കിട്ടുണ്ണിയെ മുതലാളി ഒഴിവാക്കുന്നു. അത്തങ്കുട്ടിയുടെ കടയിൽനിന്ന് കിട്ടുണ്ണി അരി മോഷ്ടിക്കുന്നു. മോഷ്ടാവും ജയിൽപ്പുള്ളിയുമായിത്തീരുന്നു. നിരാധാരയാകുന്ന സഹോദരി കുഞ്ഞിമാളു കാര്യസ്ഥന്റെ കയ്യേറ്റം ചെറുക്കുന്നെങ്കിലും ജന്മി കുടിയിറക്കിയ തന്റെ കുടുംബം നോക്കാൻവേണ്ടി വേശ്യാവൃത്തി സ്വീകരിക്കാൻ നിർബന്ധിതയാവുന്നു. ജയിൽമുക്തനായി വരുന്ന സഹോദരൻ സത്യാവസ്ഥ മനസ്സിലാക്കി അവളെ ചൂഷണത്തിനെതിരായുള്ള പോരാട്ടത്തിൽ പങ്കുചേർക്കുന്നു.

      കടപ്പാട്: വിക്കിപ്പീഡിയ

    213. പാട്ടും നൃത്തവും

      കേരള സാഹിത്യ അക്കാദമിയുടെ സി.ബി. കുമാർ എൻഡോവ്മെന്റ് പുരസ്കാരം നേടിയ ഉപന്യാസ സമാഹാരമാണ് എതിരൻ കതിരവൻ രചിച്ച പാട്ടും നൃത്തവും. കഥകളി, ഭരതനാട്യം, മോഹിനിയാട്ടം, കർണാടിക് – ഫ്യൂഷൻ സംഗീതം, സ്തോത്രഗീതം, മോഡേൺ തിയേറ്റർ, ചുവർ ചിത്രകല തുടങ്ങിയ കലാസാംസ്കാരിക പാരമ്പര്യങ്ങളെ സൂക്ഷ്മപഠനത്തിന് വിധേയമാക്കുന്ന വേറിട്ട പുസ്തകം. പ്രസ്തുത നാട്യ – സംഗീത – ക്ലാസിക്‌ കലാവിഭാഗങ്ങളുടെ വളർച്ചയും ചരിത്രവും പ്രസക്തിയും പരിമിതികളും യുക്തിഭദ്രമായി വിശകലനത്തിന് വിധേയമാക്കുന്ന കൃതിയാണിത്.

      കടപ്പാട്: വിക്കിപ്പീഡിയ

    214. പാണ്ഡവപുരം

      സേതു എഴുതിയ നോവലാണ് പാണ്ഡവപുരം. നോവൽ സാഹിത്യത്തിനുള്ള 1982-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതിക്ക് ലഭിച്ചിട്ടുണ്ട് . ഈ കൃതി 6 ഭാഷകളിലേയ്ക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. മലയാളത്തിലും ബംഗാളിയിലും ഈ നോവലിനെ ആസ്പദമാക്കി ചലച്ചിത്രങ്ങളും നിർമ്മിക്കപ്പെട്ടിട്ടുണ്ട്.

      കടപ്പാട്: വിക്കിപ്പീഡിയ

    215. പാത്തുമ്മായുടെ ആട്

      വൈക്കം മുഹമ്മദ് ബഷീറിന്റെ വളരെ പ്രസിദ്ധമായ ഒരു നോവലാണ്‌ പാത്തുമ്മയുടെ ആട്. 1959-ൽ പ്രസിദ്ധീകരിച്ച ഈ നോവലിന് പെണ്ണുങ്ങളുടെ ബുദ്ധി എന്നൊരു പേരും ഗ്രന്ഥകർത്താവ് നിർദ്ദേശിച്ചിരുന്നു. തന്നെ അലട്ടിയിരുന്ന മാനസിക അസുഖത്തിന് ചികിൽത്സയും വിശ്രമവുമായി വൈക്കത്തിനടുത്ത് തലയോലപറമ്പിലുള്ള തൻറെ കുടുംബ വീട്ടിൽ കഴിയവേ 1954-ൽ ആണ് ബഷീർ ഇത് എഴുതുന്നത്‌. ബഷീറിൻറെ അമ്മയും , സഹോദരങ്ങളും അവരുടെ ഭാര്യമാരും കുട്ടികളും അടങ്ങുന്ന കൂട്ടുകുടുംബം ഒരു ചെറിയ വീട്ടിൽ ഒരുമിച്ചാണ് കഴിഞ്ഞിരുന്നത്. അവിടെ നടക്കുന്ന ദൈനംദിന സംഭവ വികാസങ്ങൾ തന്റെ തനതു ശൈലിയിൽ വിവരിച്ചിരിക്കുകയാണ് ബഷീർ ഈ നോവലിൽ. ആ വീട്ടിലെ ഓരോ കുടുംബാംഗവും എന്ന് വേണ്ട ബഷീറിന്റെ സഹോദരി പാത്തുമ്മ വളർത്തുന്ന ആട് വരെ ഈ നോവലിലെ കഥാപാത്രങ്ങളാണ്.

      കടപ്പാട്: വിക്കിപ്പീഡിയ

    216. പിതാമഹൻ

      വി.കെ.എൻ എഴുതിയ മലയാള നോവൽ ആണ് പിതാമഹൻ . നായർ പ്രമാണിയായ ചാത്തുനായർ സർ ചാത്തുനായർ ആകുന്നതും തുടർന്നു പടിപടിയായി വളർന്നു ഒടുവിൽ കൊച്ചി രാജ്യത്തിന്റെ പ്രധാനമന്ത്രി ആകുന്നതുമായ കഥ പറയുന്ന നോവൽ ഫ്യൂഡലിസത്തില് നിന്ന് ബൂർഷ്വാ ജനാധിപത്യത്തിലേക്കുള്ള കേരളത്തിന്റെ പരിണാമത്തിന്റെ ഉള്ളിൽ മറഞ്ഞു കിടന്നവയെ തുറന്നു കാട്ടുന്നു .ഖജാനാവിൽ ബാക്കിയുള്ള നാല് കോടി രൂപ തനിക്കും വൈസ്രോയിക്കുമായി പങ്കു വെച്ചെടുത്തു രാജ്യഭരണം കൈയൊഴിഞ്ഞു മടങ്ങുന്ന സർ ചാത്തുനായർ എന്നും പ്രസക്തനായ കഥാപാത്രം ആണ്.വി.കെ.എൻ നർമ്മം അതിന്റെ എല്ലാ സൌന്ദര്യതോടെയും ഈ ക്യതിയിൽ വായിക്കാം .

      കടപ്പാട്: വിക്കിപ്പീഡിയ

    217. പുലയപ്പാട്ട്

      എം. മുകുന്ദൻ എഴുതി 2005-ൽ പുറത്തിറക്കിയ മലയാളനോവലാണ് പുലയപ്പാട്ട്. ഉത്തരമലബാറിലെ പുലയരുടെ കഥയാണിത്. സാമൂഹികനീതിക്കുവേണ്ടിയും മാറ് മറയ്ക്കാനുള്ള സ്വാത്രന്ത്യത്തിനും വേണ്ടിയുള്ള പോരാട്ടങ്ങളും അറിയപ്പെടാത്ത കലാപങ്ങളും നോവലിൽ ചിത്രീകരിക്കപ്പെടുന്നു. ഇതിലെ പ്രധാനകഥാപാത്രമായ ഗൗതമന്റെ ജനനത്തേയും ജീവിതത്തേയും ഗൗതമബുദ്ധന്റെ ജീവിതവുമായി താരതമ്യപ്പെടുത്തിക്കൊണ്ടാണ് കഥ പറഞ്ഞുപോകുന്നത്. പ്രശസ്ത സാമൂഹിക-രാഷ്ട്രീയ വ്യക്തിത്വങ്ങളായ ബി.ആർ. അംബേദ്കർ, ഗാന്ധി, അയ്യങ്കാളി, കെ. കേളപ്പൻ, എ.കെ. ഗോപാലൻ തുടങ്ങിയവർ ഇതിലെ കഥാപാത്രങ്ങളായി കടന്നുവരുന്നു.

      കടപ്പാട്: വിക്കിപ്പീഡിയ

    218. പുല്ലേലിക്കുഞ്ചു

      മലയാളത്തിലെ ആദ്യകാല നോവലുകളിലൊന്നാണു് പുല്ലേലിക്കുഞ്ചു. ആർച്ച് ഡീക്കൻ കോശിയാണ് രചയിതാവു്. കേരളത്തിന്റെ പഴയകാല സാമൂഹ്യയാഥാർത്ഥ്യങ്ങളൂം കീഴാള ജീവിത പ്രശ്നങ്ങളും പങ്കുവയ്ക്കുന്ന രചനയായ പുല്ലേലി കുഞ്ചു 1882ൽ പ്രസിദ്ധീകൃതമായി. ഈ ക്യതി ഇപ്പോൾ നോവൽ പഴമ എന്ന പരമ്പരയിൽ ചിന്ത പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ചിട്ടുണ്ടു്. പുല്ലേലികുഞ്ചുപിള്ള, രാമപ്പണിക്കർ എന്നിവരുടെ സംഭാഷണവും ബൈബിൾ വില്പനക്കാരുടെ പ്രസംഗവുമാണു് ഇതിന്റെ ഉള്ളടക്കം. ഒന്നാം ഭാഗത്ത് ജാതിഭേദത്തെക്കുറിച്ചും രണ്ടാം ഭാഗത്ത് ബിംബാരാധനയെക്കുറിച്ചുമുള്ള സംവാദമാണു്. മൂന്നാം ഭാഗത്തു് ബൈബിൾ കച്ചവടക്കാരന്റെ ക്രിസ്തു മഹത്ത്വപ്രസംഗമാണു്. കേരളത്തിലെ ദളിതരുടെ പക്ഷത്തുനിന്നു രചന നടത്തിയ ഈ കൃതി മലയാളത്തിലെ ആദ്യത്തെ ദളിത് സാഹിത്യകൃതിയായും പരിഗണിക്കപ്പെടുന്നു.

      കടപ്പാട്: വിക്കിപ്പീഡിയ

    219. പുസ്തകക്കളികൾ

      എസ്. ശിവദാസ് രചിച്ച ഗ്രന്ഥമാണ് പുസ്തകക്കളികൾ. മികച്ച ബാലസാഹിത്യ കൃതിക്കുള്ള 2007-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത് ഈ പുസ്തകത്തിനാണ്. വിവിധതരം കളികളിലൂടെ കുട്ടികളിലെ വായനാശീലം വർദ്ധിപ്പിക്കുവാൻ ഉപകരിക്കുന്നവിധത്തിലാണ്‌ പുസ്‌തകത്തിന്റെ ഘടന. സാങ്കൽപികമായ അഭിമുഖങ്ങൾ, കഥകളിൽ പുതിയ കഥാപാത്രങ്ങൾ ചേർത്തുളള കളികൾ, പുസ്‌തകങ്ങളുടെ പേര്‌ പറഞ്ഞു കളിക്കൽ തുടങ്ങി പുസ്‌തകവും വായനയുമായി ബന്ധപ്പെട്ട നിരവധി കളികൾ ഉൾപ്പെടുത്തിയിട്ടുണ്ട്

      കടപ്പാട്: വിക്കിപ്പീഡിയ

    220. പൂതനാമോക്ഷം ആട്ടക്കഥ

      ഭാഗവതം ദശമസ്കന്ധത്തിലെ മൂലകഥയെ അടിസ്ഥാനപ്പെടുത്തി അശ്വതി തിരുനാൾ ഇളയതമ്പുരാൻ രചിച്ച ആട്ടക്കഥയാണ് പൂതനാമോക്ഷം ശ്രീകൃഷ്ണാവതാരത്തിന്റെ പശ്ചാത്തലസംഭവങ്ങളാണ് കഥയുടെ ആദ്യഘട്ടം.. മരണ ഭീതി വർദ്ധിച്ച കംസന്റെ ഭീഷണിയെത്തുടർന്നു കൃഷ്ണനെ ആമ്പാടിയിലെത്തിച്ച വസുദേവർ യശോദയുടെ കുട്ടിയെയുമെടുത്ത് തിരികെപോരുന്നു. ദേവകിയുടെ പക്കൽ നവജാതശിശുവിനെ കണ്ടു വധിയ്ക്കാൻ ശ്രമിച്ച കംസന്റെ കയ്യിൽ നിന്നും കുട്ടി തെന്നിക്കുതിച്ച് കംസനെ വധിയ്ക്കുവാൻ അന്തകൻ പിറന്നകാര്യം അശരീരിയായി അറിയിയ്ക്കുന്നു. പരിഭ്രാന്തനായ കംസൻ രാക്ഷസന്മാരെയും പൂതനയെയും കൃഷ്ണനെ വധിയ്ക്കുവാനായി നിയോഗിയ്ക്കുന്നു. അമ്പാടിയിൽ വന്നു കൃഷ്ണനെ വിഷപ്പാലൂട്ടി വധിയ്ക്കുവാൻ ശ്രമിയ്ക്കുന്ന പൂതനയ്ക്ക് ജീവൻ നഷ്ടപ്പെടുന്നു. തുടർന്നു പൂതന മോക്ഷം പ്രാപിയ്ക്കുന്നു. ഈ കഥയിൽ ആദ്യസ്ഥാനവേഷം കംസനാണ്. പൂതന കരിവേഷത്തിൽ ആദ്യം പ്രത്യക്ഷപ്പെടുന്നെങ്കിലും ഗോകുലത്തിൽ പ്രത്യക്ഷപ്പെടുന്നത് മോഹിനി (ലളിത) വേഷത്തിലാണ്.

      കടപ്പാട്: വിക്കിപ്പീഡിയ

    221. പൂതപ്പാട്ട്‌

      മഹാകവി ഇടശ്ശേരി ഗോവിന്ദൻ നായർ എഴുതിയ ഒരു കവിതയാണ് പൂതപ്പാട്ട്. മാതൃത്വത്തിന്റെ മഹത്ത്വം വിളിച്ചോതുന്നും പൂത(ഭൂതം)ത്തിന്റെ വികാരങ്ങൾ പങ്കുവെക്കുന്നതുമായ ഈ കൃതി ഇടശ്ശേരിയുടെ പ്രധാന കവിതകളിലൊന്നായി കണക്കാക്കപ്പെടുന്നു. വടക്കേ മലബാർ (വള്ളുവനാട്) പ്രദേശങ്ങളിൽ കണ്ടുവരുന്ന പൂതൻ എന്ന നാടോടി കലാരൂപവും അതിന്റെ മിത്തുമാണ് കവിതക്ക് ആധാരം. പലവിധമായ സാങ്കൽപിക കഥകളുടെ പൊട്ടിപ്പിരിഞ്ഞും കെട്ടിപ്പിണഞ്ഞും ഉണ്ടായ ഒരു ദേവതാ സങ്കൽപമാണ് ഈ കവിതയിലെ പൂതമെന്ന് ഇടശ്ശേരിതന്നെ വ്യക്തമാക്കിയിട്ടുണ്ട്. മലയാള കവിതകളിൽ ഇത്രയധികം ആവിഷ്കാരങ്ങൾക്ക് പാത്രമായ സാഹിത്യകൃതി ഉണ്ടാവില്ല. പലവിധ നൃത്താിഷ്കരങ്ങൾ. ബാലെ, കഥകളി, കഥാപ്രസംഗം, നിഴൽ നാടകം തുടങ്ങി സാധ്യമായ കലാരൂപങ്ങളിലെല്ലാം പൂതപ്പാട്ട് ആവിഷ്കരിക്കപ്പെട്ടുകഴിഞ്ഞു.

      കടപ്പാട്: വിക്കിപ്പീഡിയ

    222. പൂവൻപഴം

      വൈക്കം മുഹമ്മദ്‌ ബഷീറിന്റെ 1948ൽ പ്രസിദ്ധീകരിച്ച ചെറുകഥാസമാഹാരമാണ് വിഡ്ഢികളുടെ സ്വർഗം . ആറു ചെറുകഥകൾ അടങ്ങിയ സമാഹാരത്തിലെ ഒരു കഥയാണ് പൂവൻപഴം . മൂന്ന് ഭാഗങ്ങളിലായാണ് കഥ അവതരിപ്പിക്കുന്നത്. ഒന്നാമത്തെ ഭാഗത്തിൽ വിവാഹത്തിന് മുമ്പുള്ള കാര്യങ്ങളും, രണ്ടാമത്തേതിൽ വിവാഹശേഷമുള്ള സംഭവങ്ങളും, മൂന്നാമത്തെ ഭാഗത്തു തങ്ങളുടെ വാർദ്ധക്യ കാലവുമാണ് അവതരിപ്പിച്ചിരിക്കുന്നത്. ദാമ്പത്യ ജീവിതത്തിലേ വ്യത്യസ്ത തലങ്ങളെയാണ് കഥ അർത്ഥവത്താക്കുന്നത്. അബ്ദുൽ ഖാദർ , ജമീലാബീവി എന്നിവരാണ് ഇതിലെ കഥാപാത്രങ്ങൾ. താൻ ജോലിചെയ്യുന്ന ബീഡി കമ്പനിയിലെ ഉടമസ്ഥന്റെ മകളായ ജമീലയെ വിവാഹം കഴിക്കുകയും സ്നേഹസാഫല്യം നിറഞ്ഞ അവരുടെ ദാമ്പത്യജീവിതത്തിൽ ജമീലാബീവി ആദ്യമായി തന്റെ ഭർത്താവിനോട് പൂവൻപഴം ആവശ്യപ്പെടുകയും ചെയ്യുന്നു. എന്നാൽ അബ്ദുൽഖാദർ പൂവൻപഴം അന്വേഷിച്ചപ്പോൾ അത് കിട്ടാതെ വരികയും അതിനു പകരം ഓറഞ്ച് വാങ്ങി നൽകുകയും ചെയ്യുന്നു. പൂവൻ പഴത്തിനു പകരം ഓറഞ്ച് വാങ്ങി നൽകിയതിന്റെ പേരിൽ അവരുടെ ഇടയിൽ നടക്കുന്ന സംഭവവികാസങ്ങളെ പെരുപ്പിച്ചു കാണിക്കുകയാണ് കഥ.

      കടപ്പാട്: വിക്കിപ്പീഡിയ

    223. പ്രകൃതിനിയമം

      സി.ആർ. പരമേശ്വരൻ എഴുതിയ നോവലാണ് പ്രകൃതിനിയമം. നോവൽ സാഹിത്യത്തിനുള്ള 1989-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതിക്ക് ലഭിച്ചിട്ടുണ്ട്. ഈ പുസ്തകത്തിൽ നോവലിന്റെയോ കഥപറച്ചിലിന്റെയോ സൗന്ദര്യശാസ്ത്രങ്ങളെ മറികടന്ന്‌ ആകുലതകൾ വെളിപ്പെടുത്തുന്ന ഒരു ദാർശനികന്റെ തലത്തിലേക്ക്‌ എഴുത്തുകാരൻ പരിവർത്തിക്കപ്പെടുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.

      കടപ്പാട്: വിക്കിപ്പീഡിയ

    224. പ്രകൃതിയും മനുഷ്യനും

      കെ.എൻ.ഗണേശ്‌ രചിച്ച വൈജ്ഞാനിക ഗ്രന്ഥമാണ് പ്രകൃതിയും മനുഷ്യനും . 2015 ലെ വൈജ്ഞാനിക ഗ്രന്ഥത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ ഗ്രന്ഥത്തിനു ലഭിച്ചു. പ്രകൃതി മനുഷ്യപാരസ്​പര്യത്തെക്കുറിച്ച് വിവിധ കാലങ്ങളിലായി നിരവധി പണ്ഡിതന്മാർ മുന്നോട്ടുവച്ച ചിന്താധാരകളെ ശ്രദ്ധാപൂർവ്വം പിന്തുടരുകയും അവയെ വിമർശനാത്മകമായി പരിശോധിക്കുകയും ചെയ്യുന്ന ഗ്രന്ഥമാണിത്. കേരള ശാസ്ത്ര സാഹിത്യ പരിഷത്താണ് ഈ ഗ്രന്ഥം പ്രസിദ്ധീകരിച്ചത്.

      കടപ്പാട്: വിക്കിപ്പീഡിയ

    225. പ്രകൃതിശാസ്ത്രം

      മലയാളത്തിൽ അച്ചടിച്ച ആദ്യത്തെ ഭൗതികശാസ്ത്രസംബന്ധിയായ പുസ്തകമാണ് പ്രകൃതിശാസ്ത്രം – A Malayalam Catechism of Physics ക്രൈസ്തവ മിഷനറിയായിരുന്ന റവ: എൽ. ജെ. ഫ്രോണ്മെയർ ആണ് രചയിതാവ്. ആകെ 450 ഓളം താളുകളുള്ള ഗ്രന്ഥത്തിൽ ആദ്യത്തെ 300 താളുകളിൽ ആണ് മലയാളം ഉള്ളടക്കം. അവസാനത്തെ ഏകദേശം 150 താളുകളിൽ ഇംഗ്ലീഷ് ഉള്ളടക്കവുമാണ്. മംഗലാപുരം ബാസൽ മിഷൻ പ്രസ്സിലാണ് പുസ്തകം അച്ചടിച്ചിരിക്കുന്നത്. ചോദ്യോത്തരശൈലിയിലാണ് പുസ്തകത്തിലെ ഉള്ളടക്കം. പുസ്തകം തിരുവിതാം‌കൂർ മഹാരാജാവിന് സമർപ്പിച്ചിരിക്കുന്നു. പുസ്തകത്തിലെ ചിലഭാഗങ്ങൾ കേരളോപകാരി മാസികയിൽ ലേഖനങ്ങളായി വന്നിരുന്നു. അതൊക്കെ ക്രോഡീകരിച്ച് വികസിപ്പിച്ച് പുസ്തകമായി പ്രസിദ്ധീകരിക്കുകയാണ് ഈ പുസ്തകത്തിലൂടെ ഫ്രോണ്മെയർ ചെയ്തിരിക്കുന്നത്. പുസ്തകത്തിൽ എഴുത്തിനൊപ്പം തന്നെ ധാരാളം ചിത്രങ്ങളും ഉണ്ട്. അതിൽ നിന്നും ഏതാണ്ട് 1880-കളിൽ ലെറ്റർ പ്രസ്സിൽ എഴുത്തും ചിത്രവും ഒരുമിച്ച് അടിക്കാനുള്ള സാങ്കേതിക മലയാളത്തിന്നു ലഭ്യമായി എന്നു മനസ്സിലാക്കാം. ഫിസിക്സുമായി ബന്ധപ്പെട്ട ധാരാളം വാക്കുകൾക്ക് ഫ്രോണ്മെയർ ഈ ഗ്രന്ഥത്തിൽ മലയാളം വാക്കുകൾ നിർമ്മിച്ചിട്ടുണ്ട്. ചില ഉദാഹരണങ്ങൾ:- പ്രകൃതിവൎണ്ണന (natural History), പ്രകൃതിശാസ്ത്രം (Physics), പ്രകൃതിവിദ്യ (natural Philosophy), സസ്യവാദശാസ്ത്രം (Botany), മൃഗശാസ്ത്രം (Zoology), കീമശാസ്ത്രം (Chemistry), ധാതുവാദശാസ്ത്രം (ഖനിജശാസ്ത്രം), Mineralogy), കരണനിരൂപണശാസ്ത്രം (Physiology) നീണ്ട ഒരു മുഖവുരയാണ് പുസ്തകത്തിനുള്ളത്.

      കടപ്പാട്: വിക്കിപ്പീഡിയ

    226. പ്രണയസാഗരം

      സുരേഷ് ബാബു ശ്രീസ്ഥ രചിച്ച് മനോജ് നാരായണൻ സംവിധാനം ചെയ്ത കെ.പി.എ.സി.യുടെ അറുപതാമത് നാടകമാണ് പ്രണയസാഗരം. ലിയോ ടോൾസ്റ്റോയിയുടെ അന്നാ കരേനിന എന്ന നോവലിന്റെ സ്വതന്ത്ര ആവിഷ്‌കാരമാണ് നാടകം. തൃശൂർ റീജിയണൽ തിയ്യേറ്ററിലൊരുക്കിയ തോപ്പിൽ ഭാസിനഗറിൽ 2014 ഓഗസ്റ്റ് 18-നാണ് നാടകം ആദ്യ പ്രദർശനം നടത്തിയത്. 2014-ലെ പ്രൊഫഷണൽ നാടകമത്സരത്തിൽ ആറു പുരസ്കാരങ്ങൾ നാടകത്തിനു ലഭിച്ചു. ഭർതൃമതിയായ വീട്ടമ്മയുടെ പ്രണയം കുടുംബ ബന്ധങ്ങളിലുണ്ടാക്കുന്ന വിള്ളലുകളാണ് നാടകത്തിന്റെ ഇതിവൃത്തം. അന്നാകരിനീന എന്ന നോവലിന് കഥകളി ഭാഷ്യം രചിക്കാൻ കേരളകലാക്ഷേത്രം എന്ന കലാകേന്ദ്രത്തിൽ എത്തുന്ന മാധവൻ എന്ന കഥകളി നടന്റെ ജീവിതത്തിൽ അതേ ദുരന്തം സംഭവിക്കുന്നതാണ് പ്രണയസാഗരത്തിന്റെ പ്രമേയം. കഥകളി, കർണ്ണാടക സംഗീതം, നൃത്തം, തോൽപ്പാവക്കൂത്ത് എന്നിവയൊക്കെ നാടകത്തിന്റെ പശ്ചാത്തലമാകുന്നു.

      കടപ്പാട്: വിക്കിപ്പീഡിയ

    227. പ്രരോദനം

      മഹാകവി കുമാരനാശാൻ എഴുതിയ ഒരു ഖണ്ഡകാവ്യമാണ് പ്രരോദനം. ഷെല്ലിയുടെ അഡോണയുടെ മാതൃകയിൽ ആത്മമിത്രവും ഗുരുതുല്യനുമാ‍യിരുന്ന എ.ആർ. രാജരാജവർമ്മയുടെ നിര്യാണത്തെത്തുടർന്നാണ് ആശാൻ വിലാപകാവ്യമായി പ്രരോദനം രചിക്കുന്നത്. ആശാന്റെ തത്ത്വചിന്താപരമായ വീക്ഷണങ്ങൾ ഏറ്റവും കൂടുതൽ കാണപ്പെടുന്ന കൃതിയായി ഇത് വിലയിരുത്തപ്പെടുന്നു.

      കടപ്പാട്: വിക്കിപ്പീഡിയ

    228. പ്രേം പാറ്റ

      വൈക്കം മുഹമ്മദ് ബഷീറിന്റെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ പുസ്തകമാണ്‌ പ്രേം പാറ്റ. 1988 ഫെബ്രുവരി മുതൽ ജൂലായ് 8 വരെ മാതൃഭൂമി വാരികയിൽ ഇത് പ്രസിദ്ധീകരിചു വന്നിരുന്നു . പ്രണയത്തിന്റെ സ്മരണകൾ എഴുതി കാണിക്കുന്ന ബഷീറിന്റെ കൃതിയാണ് പ്രേം പാറ്റ ബഷീറിന്റെ ജീവിത കാലത്ത് ഈ പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടില്ല. മരണത്തിന് ആറു വർഷങ്ങൾക്ക് ശേഷം പ്രേം പാറ്റ പ്രസിദ്ധീകരിച്ചു. ഡി.സി ബുക്സാണ് ഇതിന്റെ പ്രസാധകർ.[

      കടപ്പാട്: വിക്കിപ്പീഡിയ

    229. പ്രേമലേഖനം

      വൈക്കം മുഹമ്മദ് ബഷീറിന്റെ പുസ്തകരൂപത്തിൽ പ്രസാധനം ചെയ്യപ്പെട്ട ആദ്യരചനയാണ് പ്രേമലേഖനം.1942ൽ അദ്ദേഹം ജയിലിൽ കിടക്കുന്ന ഒരവസരത്തിൽ ആണ് ഈ ലഘുനോവൽ എഴുതിയത്. രാജ്യദ്രോഹപരമായി ഇതിൽ ഒന്നും ഇല്ലെങ്കിലും 1944ൽ ഇത് നിരോധിയ്ക്കപ്പെടുകയും ഇതിന്റെ കോപ്പികൾ കണ്ടുകെട്ടപ്പെടുകയും ചെയ്തു. ഹാസ്യാത്മകമായി ചിത്രീകരിയ്ക്കപ്പെട്ട ഒരു പ്രേമകഥയാണ് പ്രേമലേഖനം എന്നു പറയാം. രസകരമായ സംഭാഷണങ്ങളിലൂടെ ബഷീർ യാഥാസ്ഥിതികതയെയും സ്ത്രീധനസമ്പ്രദായത്തെയും കണക്കറ്റു പരിഹസിയ്ക്കുന്നുണ്ട്. 1943 ൽ പൂജപ്പുരയിലെ തിരുവനന്തപുരം സെൻട്രൽ ജയിലിൽ രാജ്യദ്രോഹം ആരോപിയ്ക്കപ്പെട്ട് തടവിൽ കിടക്കുന്ന സമയത്താണ് ബഷീർ ഈ നോവൽ എഴുതിയത്. ദിവാൻ സി.പി.രാമസ്വാമി അയ്യർക്കെതിരെ ലേഖനങ്ങൾ എഴുതി എന്നുള്ളതായിരുന്നു അദ്ദേഹത്തിൽ ആരോപിച്ചിരുന്നു കുറ്റം. മതിലുകൾ എന്ന പ്രേമകഥയ്ക്ക് ആധാരമായ പ്രണയവും ഇതേ തടവുകാലത്താണ് സംഭവിച്ചത്. ജയിലിൽ വെച്ച് സഹതടവുകാരെ കാണിയ്ക്കാനായി അദ്ദേഹം പല കഥകളും എഴുതിയിരുന്നു. എന്നാൽ പുറത്തുവന്നപ്പോൾ ആ കഥകളൊന്നും പുറത്തേയ്ക്കു കൊണ്ടുവരാൻ സാധിച്ചില്ല. പ്രേമലേഖനം മാത്രമാണ് അദ്ദേഹത്തിന് പുറത്തെത്തിയ്ക്കാൻ ആകെ പറ്റിയ കഥ. പ്രത്യേകിച്ച് രാജ്യദ്രോഹപരമായി ഒന്നും ഈ കഥയിൽ ഇല്ലെങ്കിലും 1944ൽ ഈ പുസ്തകം തിരുവിതാംകൂറിൽ നിരോധിയ്ക്കപ്പെടുകയും ഇതിന്റെ കോപ്പികൾ കണ്ടുകെട്ടപ്പെടുകയും ചെയ്തു. സദാചാര വിരുദ്ധമെന്നു മുദ്ര കുത്തിയാണ് തിരുവിതാംകൂർ ഈ കൃതി നിരോധിച്ചത്. 1944 ൽ പ്രേമലേഖനം നിരോധിച്ച സി.പി. 1947 ൽ നാടു വിട്ടെങ്കിലും പിന്നീട് പ്രധാനമന്ത്രിയായ പട്ടം താണു പിള്ളയാണ്, ബഷീറിന്റെ കത്തിന്റെ അടിസ്ഥാനത്തിൽ നിരോധനം നീക്കിയത്.

      കടപ്പാട്: വിക്കിപ്പീഡിയ

    230. പ്രേമ്ജി പാടുന്നു

      സാമൂഹിക പ്രവർത്തകനും കവിയുമായ പ്രേംജിയുടെ കവിതാസമാഹാരം. കറന്റ്ബുക്സായിരുന്നു ഈ പുസ്തകത്തിന്റെ പ്രസാധകർ. ഒന്നാം പതിപ്പ്1968 ലും രണ്ടാം പതിപ്പ്1998 ലും മൂന്നാം പതിപ്പ് 2002 ലും പ്രസിദ്ധീകരിച്ചു. മൂന്നാം പതിപ്പിൽ വി.പി. വാസുദേവൻ എഴുതിയ മുഖവുരയുമുണ്ട്.

      കടപ്പാട്: വിക്കിപ്പീഡിയ

    231. ഫിക്‌ഷന്റെ അവതാരലീലകൾ

      മലയാളത്തിലെ പ്രമുഖസാഹിത്യവിമർശകൻ കെ.പി. അപ്പന്റെ ഒരു കൃതിയാണ് ഫിക്‌ഷന്റെ അവതാരലീലകൾ. ലോകനോവൽ സാഹിത്യത്തിലെ എണ്ണപ്പെട്ട രചനകളിൽ ചിലതിന്റെ അവലോകനവും അവയെ മുൻനിർത്തിയുള്ള സാഹിത്യവിചാരവുമാണ് ഈ കൃതി. അപ്പന്റെ അവസാനത്തെ രചനായായ ഇത് അദ്ദേഹത്തിന്റെ മരണശേഷമാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. ലോകസാഹിത്യത്തിലെ നൂറു നോവലുകൾ പരിചയപ്പെടുത്തുന്ന ഒരു ബൃഹദ്‌രചനയാണ് ഗ്രന്ഥകാരൻ പദ്ധതിയിട്ടിരുന്നതെങ്കിലും അദ്ദേഹത്തിനു പൂർത്തിയാക്കാൻ കഴിഞ്ഞ 25 ലേഖനങ്ങളേ ഈ കൃതിയിലുള്ളു. പ്രമുഖ കഥാകൃത്ത് ടി.പത്മനാഭൻ എഴുതിയ ഓരേയൊരു അപ്പൻ എന്ന അവതാരികയോടെയാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഡി.സി. ബുക്സ് ആയിരുന്നു പ്രസാധക‌ർ.

      കടപ്പാട്: വിക്കിപ്പീഡിയ

    232. ഫുൽമോനിയുടെ കഥ

      ബംഗാളിഭാഷയിൽ എഴുതപ്പെട്ട ഒരു ഗദ്യകൃതിയാണ് ഫുല്മോനിയുടെ കഥ . (ബംഗാളി:ഫൂൽമണി ഒ കരുണോർ ബിബരൺ ) . ഹന കാതറീൻ മുള്ളൻസ് എന്ന പാശ്ചാത്യവനിതയാണ് ഇത് രചിച്ചത് . 1852-ൽ കൽക്കട്ടയിൽ പ്രസിദ്ധപ്പെടുത്തി. 1855-ൽ പ്രസിദ്ധീകരിച്ച `ഡിസ്ക്രിപ്റ്റീവ് കാറ്റലോഗ് ഒഫ് ബംഗാളി വർക്‌സിലാണ് ഇതേക്കുറിച്ചുള്ള ആദ്യത്തെ പരാമർശം. ഇന്ത്യൻ ഭാഷകളിലെ ആദ്യത്തെ നോവലാണിതെന്നു കരുതപ്പെടുന്നു. ( ബങ്കിംചന്ദ്ര ചാറ്റർജിയുടെ ദുർഗേശനന്ദിനി 1865-ലാണ് പ്രസിദ്ധപ്പെടുത്തിയത്). 1853-ൽ ഇംഗ്ലിഷിലേക്കു പരിഭാഷപ്പെടുത്തി. 1958-ൽ മലയാളത്തിൽ ഫുൽമോനി എന്നും കോരുണ എന്നും പേരായ രണ്ടു സ്ത്രീകളുടെ കഥ എന്ന പേരിൽ ഈ ക്യതി പരിഭാഷ ചെയ്തിട്ടുണ്ട് . 1958-ൽ തെലുങ്കിലും, 1959-ൽ കന്നഡ, മറാഠിഭാഷകളിലും പരിഭാഷകൾ ഉണ്ടായി .

      കടപ്പാട്: വിക്കിപ്പീഡിയ

    233. ബകവധം ആട്ടക്കഥ

      കോട്ടയത്തു തമ്പുരാന്റെ ആദ്യകാല ആട്ടക്കഥയാണ് ബകവധം.മഹാഭാരതം ആദ്യ പർവ്വത്തിലെ ജതുഗൃഹാദ്ധ്യായത്തിലാണ് ബകവധം ആട്ടക്കഥ ഉൾപ്പെട്ടിരിയ്ക്കുന്നത്.മൂലകഥയിൽ നിന്നും ഗണ്യമായ വ്യതിയാനമൊന്നും തമ്പുരാൻ ഈ ആട്ടക്കഥയിൽ വരുത്തിയിട്ടില്ല. പാണ്ഡവന്മാരുടെ ബലവീര്യാദികളിൽ അസൂയാലുവായിത്തീർന്ന ദുര്യോധനൻ അവരെ വാരണാവതത്തിലേയ്ക്കു മാറ്റി പാർപ്പിയ്ക്കുവാൻ ധൃതരാഷ്ട്രരോട് അഭ്യർത്ഥിയ്ക്കുന്നു. കൗശലക്കാരനായ ധൃതരാഷ്ട്രർ പാണ്ഡവരെ വാരണാവതത്തിലെ മാഹാത്മ്യങ്ങൾ വർണ്ണിച്ചു കേൾപ്പിക്കുന്നു.ഉത്സവം കാണുന്നതിനായി അവരെ അനുവദിയ്ക്കുകയും ചെയ്യുന്നു. ഒരു അരക്കില്ലം അവിടെ പണികഴിപ്പിച്ച വിവരം വിദുരർ അറിയുകയും അതിൽ നിന്നു രക്ഷപെടാൻ ഒരു രഹസ്യ ഗുഹാമാർഗ്ഗം നിർമ്മിയ്ക്കുകയും ചെയ്യുന്നു. അരക്കില്ലത്തിനു തീകൊടുത്തശേഷം പാണ്ഡവർ രക്ഷപെടുന്നു. അതിൽ കുടുങ്ങിയ യാത്രികരുടെ മൃതദേഹം പാണ്ഡവരുടേതെന്നു തെറ്റിദ്ധരിച്ച കൗരവർ സന്തോഷിയ്ക്കുന്നു. വനത്തിൽ താമസമാക്കിയ പാണ്ഡവരിൽ ഭീമനോട് ഹിഡുംബിയ്ക്ക് അനുരാഗം തോന്നുകയും പിന്നീട് ഭീമനെ വരിയ്ക്കുകയും ചെയ്യുന്നു.ഏകചക്രയിലേയ്ക്കു താമസം മാറ്റിയ പാണ്ഡവർ താമസിച്ചിരുന്ന ബ്രാഹ്മണഗൃഹത്തിൽ ദമ്പതിമാരുടെ വിലാപം കേൾക്കുന്നു. കാരണം അന്വേഷിച്ചപ്പോൾ ബകാസുരനു ഭക്ഷിയ്ക്കേണ്ട വിഭവങ്ങളോടൊപ്പം ഒരാളിനേയും നൽകണമായിരുന്നു. ഇരയായിത്തിരേണ്ടത് ആരെന്നതായിരുന്നു അന്നത്തെ വിലാപത്തിനു കാരണം.കുന്തീദേവി ആ വീട്ടുകാരുടെ പ്രതിനിധിയായി ഭീമനെ അയച്ചുകൊള്ളാമെന്നു ഏൽക്കുന്നു.ബകനെ സമീപിയ്ക്കുന്ന ഭീമൻ അയാളെ വധിയ്ക്കന്നു.

      കടപ്പാട്: വിക്കിപ്പീഡിയ

    234. ബാണയുദ്ധം

      ബാലകവി രാമശാസ്ത്രികൾ രചിച്ച ഒരു ആട്ടക്കഥയാണ് ബാണയുദ്ധം. ബാണയുദ്ധം ആട്ടക്കഥയെ ഒരു തെക്കൻ കഥയായി കരുതിപ്പോരുന്നു. പ്രസ്തുത കഥയുടെ സംഘർഷാത്മകതയും രംഗപുഷ്ടിയും വേഷപ്പൊലിമയും ഏറെ ശ്രദ്ധേയമാണ്. പച്ച, കത്തി, താടി വേഷങ്ങളുടെ സന്നിവേശം കൊണ്ടും ബാണയുദ്ധം ആട്ടക്കഥ ശ്രദ്ധിയ്ക്കപ്പെടുന്നു. അസുരചക്രവർത്തിയായ ബാണന്റെ ഗോപുര ചിത്രീകരണത്തോടെ കഥയ്ക്കു തുടക്കം കുറിയ്ക്കുന്നു.തുടർന്നു ഉഷയും ചിത്രലേഖയും കൂടി നടത്തുന്ന ലീലാവിനോദങ്ങളും കടന്നുവരുന്നു.ശിവ ഭക്തനും മിഴാവു വാദകനുമായ ബാണന്റെ ഗോപുരത്തിനടുത്ത് ശിവൻ തങ്ങിയത് ബാണനെ സംബന്ധിച്ച് വലിയ ബഹുമതിയായി.ഇതേസമയം യൗവനയുക്തയായ പുത്രി ഉഷയ്ക്ക് അനുരൂപനായ വരനെ കണ്ടെത്തുന്നതിനു ബാണൻ ശ്രമങ്ങൾ ആരംഭിച്ചു.ഇതിനിടയ്ക്ക് ഉഷയ്ക്ക് സ്വപ്നദർശനം ഉണ്ടാവുകയും സ്വപ്നത്തിൽ കണ്ട യുവാവിൽ അനുരക്തയാകുകയും ചെയ്തു.തോഴി ചിത്രലേഖ വരച്ചു കാണിച്ച ചിത്രങ്ങളിൽ നിന്നു ആ യുവാവ് അനിരുദ്ധനാണെന്നു മനസ്സിലാക്കുന്നു.മായാവിയായ ചിത്രലേഖ അനിരുദ്ധനെ ഉഷയുടെ സന്നിധിയിൽ എത്തിയ്ക്കുന്നു. തുടർന്നു വിവരമറിഞ്ഞ ബാണൻ അനിരുദ്ധനെ ബന്ധനസ്ഥനാക്കുകയും ചെയ്യുന്നു.വിവരം അറിഞ്ഞ കൃഷ്ണൻ പരിവാരങ്ങളുമായി ബാണപുരത്തേയ്ക്കു പോകുന്നു.കടുത്ത യുദ്ധത്തിൽ ശിവകിങ്കരന്മാരെ പരാജയപ്പെടുത്തിയ കൃഷ്ണൻ ബാണന്റെ കൈകൾ ഛേദിയ്ക്കുന്നു.ശിവന്റെ അപേക്ഷപ്രകാരം ബാണനു നാലു കൈകൾ മാത്രം ശേഷിച്ചു.കൃഷ്ണാദികൾ അനിരുദ്ധനെ വീണ്ടെടുക്കുകയും,ഉഷ-അനിരുദ്ധന്മാരുടെ വിവാഹം മംഗളമായി നടത്തുകയും ചെയ്യുന്നു.

      കടപ്പാട്: വിക്കിപ്പീഡിയ

    235. ബാലഭൂഷണം

      മലയാളത്തിലെ ആദ്യത്തെ ബാലസാഹിത്യകൃതിയാണ് ബാലഭൂഷണം. പാച്ചുമൂത്തത് ആണു് ഇതിന്റെ കർത്താവു്. 1868-ൽ തിരുവനന്തപുരത്തു് നിന്നാണു് ഈ കൃതി പ്രസിദ്ധീകരിച്ചതു്. തമിഴു കലർന്ന മലയാളത്തിലാണ് ഈ ഗ്രന്ഥം എഴുതിയിരിക്കുന്നതു്. കുമതി, സുമതി എന്നീ രണ്ടു കൂട്ടുകാരികൾ തമ്മിലുള്ള സംഭാഷണമാണു് ഇതിലെ പ്രധാന ഭാഗം. കുമതി എന്ന കുട്ടിയുടെ ചോദ്യങ്ങൾക്കു് സുമതി നല്കുന്ന ഉത്തരങ്ങളായിട്ടാണു് ഈ ഗ്രന്ഥം രചിക്കപ്പെട്ടിട്ടുള്ളതു്.

      കടപ്പാട്: വിക്കിപ്പീഡിയ

    236. ബാലാകലേശം

      പ്രമുഖ മലയാള കവിയും നാടകകൃത്തും സാമൂഹ്യപരിഷ്കർത്താവുമായിരുന്ന പണ്ഡിറ്റ് കെ.പി. കറുപ്പൻ എഴുതിയ നാടകമാണ് ബാലാകലേശം. അന്ന് സർക്കാർ ബാലികാ പാഠശാല സംസ്കൃത മുൻഷിയായിരുന്നു കെ.പി. കറുപ്പൻ. 1919 ൽ കൊച്ചി വലിയ തമ്പുരാന്റെ ഷഷ്ട്യബ്ദ പൂർത്തിക്ക് റാവു സാഹിബ് ടി. നമ്പെരുമാൾ ഏർപ്പെടുത്തിയ കവിതാ പരീക്ഷയ്ക്ക് വേണ്ടിയാണിത് രചിക്കപ്പെട്ടത്. മത്സരത്തിൽ കറുപ്പന്റെ ‘ബാലാകലേശം’ എന്ന നാടകത്തിന് ഒന്നാം സമ്മാനം ലഭിച്ചു. സംസ്കൃത നാടകസങ്കേതങ്ങളെ അപ്പാടെ പരിപാലിച്ചുകൊണ്ടോ ആധുനിക നാടകരൂപസങ്കൽപ്പങ്ങളെ സ്വാംശീകരിച്ചുകൊണ്ടോ അല്ലാതെ നാടകരൂപത്തിലെഴുതിയ കൃതിയാണ് “ബാലാകലേശം’. ടി.കെ. കൃഷ്ണമേനോന്റെ മുഖവുരയോടെയാണ് ഈ കൃതി പ്രസിദ്ധീകരിച്ചത്. കൊച്ചി രാജാവിന്റ ഭരണ നേട്ടങ്ങളാണ് ഈ കൃതിയുടെ ഉള്ളടക്കം. കലേശനും ബാലയുമാണ് പ്രധാന കഥാപാത്രങ്ങൾ. നാടകത്തിലെ ഒരു കഥാപാത്രം ഒരു നമ്പൂതിരിയാണ് ‘ കഥയിലെ ആ നമ്പൂതിരിയെ വധശിക്ഷയ്ക്കു വിധിക്കുന്ന ഒരു രംഗമുണ്ട്. അത് ഒരു വലിയ സാമൂഹ്യ തിന്മയായി കെ. രാമകൃഷ്ണപിള്ള ചൂണ്ടിക്കാണിച്ചു. കൊച്ചാലു എന്ന പുലയൻ തീണ്ടൽ അസംബന്ധമാണെന്ന് ഉയർന്ന ജാതിക്കാരുടെ മുഖത്തുനോക്കി ഉച്ചത്തിൽ ഉദ്ഘോഷിക്കുന്ന കൃതിയാണ് ഇത്. ക്ഷുഭിതരായ സവർണർ കൊച്ചാലുവിനെ മതാചാരലംഘനത്തിന്റെപേരിൽ വളഞ്ഞിട്ടുതല്ലി. പുലയനെ തല്ലിയവരെ വധശിക്ഷയ്ക്കും നാടുകടത്തലിനും വിധിക്കുന്നു. നാടകത്തിൽ കൊച്ചാൽ എന്ന പുലയ കഥാപാത്രത്തെക്കൊണ്ട്‌ കുന്നലക്കോൽ എന്ന ന്യായാധിപൻ ‘ജാതിക്കുമ്മി’യുടെ കുറെ ഭാഗങ്ങൾ ചൊല്ലിപ്പിക്കുകയും ചെയ്യുന്നുണ്ട്‌. ഈ കൃതിയുടെ പ്രസിദ്ധീകരണത്തെ സംബന്ധിച്ച് നിരവധി വിവാദങ്ങളുണ്ടായി. കൊച്ചി സാഹിത്യ സമാജത്തിന്റെ അനുമതി കൂടാതെ കൊച്ചി സാഹിത്യ സമാജം വക എന്നു ചേർത്തത് വിവാദമായി. ഇതിനെത്തുടർന്ന് സാഹിത്യ സമാജം, പുസ്തക വിൽപ്പന നിർത്തി വെക്കണമെന്നും ആനുകാലികങ്ങൾക്കോ പത്രങ്ങൾക്കോ അയച്ചു കൊടുത്തിട്ടുണ്ടെങ്കിൽ സമാജം വക എന്നതുപയോഗിക്കരുതെന്നും സമാജം ആവശ്യപ്പെട്ടു. ഇതിന്റെ ചർച്ചയ്ക്കായി ഒരു കമ്മിറ്റിയെ സമാജം നിശ്ചയിക്കുകയും ഈ ഗ്രന്ഥത്തിന് സമാജത്തിൽ നിന്ന് സ്വീകരിക്കത്തക്ക ഗുണങ്ങളില്ലെന്നു കമ്മിറ്റി വിധി അഭിപ്രായപ്പെട്ടു. സ്ത്രീ വിരുദ്ധതയും സാമൂഹ്യ ദൂഷ്യവും ആരോപിച്ച് കമ്മിറ്റി അംഗങ്ങൾ പുസ്തകത്തിൽ നിന്ന് കൊച്ചി സാഹിത്യ സമാജം വക എന്നത് ഒഴിവാക്കാൻ കറുപ്പനോട് ആവശ്യപ്പെട്ടു. ‘വാല’ (മുക്കുവ) സമുദായത്തിൽപ്പെട്ട ആളാണ് എന്ന കാരണത്താൽ നാടകത്തെ നിശിതമായി വിമർശിക്കുകയും ‘വാലനാണോ സാഹിത്യത്തിന് സമ്മാനം കൊടുക്കേണ്ടത് ‘ എന്ന ചോദ്യമുന്നയിച്ചും ബാലാ കലേശം’ എന്ന രചനയുടെ പേര് അദ്ദേഹത്തിന്റെ സമുദായത്തെ ചേർത്താക്ഷേപിച്ച് ‘വാലാകലേശം’ എന്നാക്കിയും സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ള, കറുപ്പനെ ആക്ഷേപിച്ചു. ലോക സ്വഭാവത്തിനും വാസ്തവത്തിനും വിരുദ്ധവുമാണ് ഈ കൃതി എന്നായിരുന്നു കമ്മിറ്റി അംഗമായ കെ. രാമകൃഷ്ണപിള്ളയുടെ അഭിപ്രായം. ഇതിനു കറുപ്പൻ മംഗളോദയം മാസികയിൽ രൂക്ഷമായ മറുപടി നൽകി. ആ അവസരത്തിൽ പനിഞ്ഞിൽ പൊട്ടിയുണ്ടായ ബാലാകലേശം ആകുന്ന ഉമ്പിളുന്ത സാഹിത്യസമാജ ക്ഷേത്രത്തിനുള്ളിലേക്കു കുതിച്ചുചാടുവാൻ തക്കവണ്ണം തൊണ്ടാൻ മാക്രി (പൊക്കാച്ചിത്തവള) ആയിത്തീർന്നതുവരേയുള്ള രൂപവികാരങ്ങളും ലോകപ്രസിദ്ധമാണ് എന്നു രാമകൃഷ്ണപിള്ള, ബാലാകലേശ നാടക ദുസ്തർക്കത്തിൽ മറുപടിയെഴുതി.(കേരളോദയം വാരികയുടെ 1915 ഫെബ്രുവരി, മാർച്ച് മാസങ്ങളിലെ 4 ലക്കങ്ങളിൽ പിള്ള എഴുതിയ മറുപടിയിൽ) കൊച്ചിരാജാവിന്റെ കീഴിലുള്ള സർക്കാർ സർവീസിൽ ജോലിയിലിരിക്കെ എഴുതിയ ‘ബാലാകലേശം’ വായിച്ചശേഷം ഡോ. പൽപ്പു ചോദിച്ചത് ”ഇതെഴുതിയതിനുശേഷവും നിങ്ങളെ സർവീസിൽ വച്ചുകൊണ്ടിരുന്നോ?’ എന്നാണ്. ഇതുമായി ബന്ധപ്പെട്ട സാഹിത്യകാരന്മാരുടെ ചർച്ചകൾ ബാലകലേശവാദം എന്ന പേരിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

      കടപ്പാട്: വിക്കിപ്പീഡിയ

    237. ബാലിദ്വീപ്‌

      പ്രശസ്ത സഞ്ചാര സാഹിത്യകാരനും ജ്ഞാനപീഠ പുരസ്കാരം,കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം, കേരള സാഹിത്യ അക്കാദമി പുരസ്കാരം ജേതാവുമായ എസ് കെ പൊറ്റെക്കാട്ടിന്റെ ഒരു യാത്രാവിവരണമാണ് ബാലിദ്വീപ്‌. 1953 ലാണ് അദ്ദേഹം ബാലിദ്വീപ്‌ സന്ദർശിച്ചത്. അദ്ദേഹം അവിടെ കണ്ട കാഴ്ചകളും, അദ്ദേഹത്തിന്റെ സഞ്ചാര വിവരണങ്ങളും , ബാലിദ്വീപിന്റെയും അവിടത്തെ ജനതയെയും പറ്റിയുള്ള രസകരമായ ചരിത്രവും ആചാരങ്ങളും ഈ പുസ്തകത്തിൽ അദ്ദേഹം പങ്കുവയ്ക്കുന്നു. ഗ്രന്ഥകർത്താവായ എസ് കെ പൊറ്റെക്കാട്ടിന്റെ യാത്രാവിവരണങ്ങൾ കൗതുകമേറിയതാണ് . അദേഹം പല സ്രോതസ്സിൽ നിന്നും ശേഖരിച്ച അറിവ് ഈ പുസ്തകത്തിലൂടെ അദേഹം പകരുന്നു. അദേഹം സന്ദരിച്ച സമയത്ത് അവിടെ ആധുനികത പച്ച പിടിക്കുന്നതേ ഉള്ളു.അത് കൊണ്ടാണേ അദ്ദേഹത്തിന് പല പ്രാചീന ആചാരങ്ങളും കാണുവാൻ കഴിഞ്ഞത്. എന്നാൽ ഇന്ന് അവ അവിടെ കാണണം എന്നില്ല. ബാലിയിലെ ജനതയെ വിട്ടകന്നപ്പോൾ താൻ സൗമ്യതയെയും സൌന്ദര്യത്തെയും മനുഷ്യ സ്നേഹത്തേയും വിട്ടകന്നു പോവുന്നത് പോലെയാണ് എന്നാണ് ഗ്രന്ഥകർത്താവിന് തോന്നിയത്. അത്രയ്ക്ക് മനോഹരമായിരുന്നു ബാലിയിലെ നെൽപ്പാടങ്ങളും ജലസ്രോതസ്സുകളും . ബാലിയിലെ ഹിന്ദു ജനതയുടെ എണ്ണം കുറവായിരുന്നത് കൊണ്ട് അദ്ദേഹത്തിന് പ്രത്യേക സ്വീകരണം പലയിടത്തുനിന്നും ലഭിച്ചിരുന്നു. ഇത് അദ്ദേഹത്തിന്റെ യാത്ര കുറിപ്പിൽ നിന്നും വ്യക്തമാകുന്നു. ബാലിയിലെ ജാതിവ്യവസ്തയും ചില സ്ഥലങ്ങളും കേരളത്തെ പോലെയാണ്. ഈ പുസ്തകത്തിൽ നിന്നും ബാലി ദ്വീപിലെ ജനതയെ പറ്റിയുള്ള ഒരു ചിത്രം ലഭിക്കുന്നു. അവരുടെ വിചിത്രമായ ആചാരങ്ങൾ ഏറെ കൗതുകമേറിയതാണ്. വിവിധ നൃത്തങ്ങളെ പറ്റിയുള്ള വിവരണങ്ങളും, അവിടെ നടന്ന പുപ്പൂത്താൻ എന്ന കൂട്ട ആത്മഹത്യയെ പറ്റിയും ,അവരുടെ വിവാഹ ആചാര രീതികളെ പറ്റിയുമുള്ള വിവരണങ്ങൾ വളരെ നന്നായി അദേഹം വിശദീകരിക്കുന്ന്നു. ആർക്കും മടുപ്പ് വരാത്ത വിധമാണ് ഈ പുസ്തകം ഗ്രന്ഥകർത്താവ് എഴുതിയത്.

      കടപ്പാട്: വിക്കിപ്പീഡിയ

    238. ബാലിവിജയം

      കല്ലൂർ നീലകണ്ഠൻ നമ്പൂതിരിപ്പാട് (1776-1835) രചിച്ച ഒരു ആട്ടക്കഥയാണ് ബാലിവിജയം. രാവണന്റേയും പുത്രൻ മേഘനാദന്റേയും ദ്വിഗ്വിജയങ്ങൾ പശ്ചാത്ത്ലമാക്കിക്കൊണ്ടാണ് ഈ ആട്ടക്കഥ രചിയ്ക്കപ്പെട്ടത്.ബാലിവിജയം ആട്ടക്കഥയ്ക്ക് കവി നൽകിയ ആദ്യത്തെ പേരു രാവണബന്ധനം എന്നായിരുന്നു. ഇന്ദ്രനെ ബന്ധിച്ച് രാവണൻ ലങ്കയിൽ കൊണ്ടുവരികയും ഇന്ദ്രനെ മോചിപ്പിയ്ക്കാൻ ബാലിയും വാനരസേനയും നടത്തുന്ന യുദ്ധവും നാരദന്റെ പ്രവേശനവും കഥയിൽ ഉൾപ്പെടുത്തിയിരിയ്ക്കുന്നു.രാവണനേയും ബാലിയേയും സന്ധിപ്പിയ്ക്കുന്നതിനുള്ള ചുമതലയും നാരദൻ വഹിയ്ക്കുന്നുണ്ട്. രാവണന്റെ അമിത അഹങ്കാരത്തിനു അറുതി വരുത്തുക എന്ന ലക്ഷ്യവും നാരദനുണ്ട്.

      കടപ്പാട്: വിക്കിപ്പീഡിയ

    239. ബാല്യകാല സ്മരണകൾ

      മലയാളി എഴുത്തുകാരി മാധവിക്കുട്ടി എഴുതിയ ഓർമ്മ പുസ്തകമാണ് ബാല്യകാല സ്മരണകൾ. പുന്നയൂർക്കുളത്തെ നാലപ്പാട്ടും, കൽക്കത്തയിലെ ലാൻഡൗൺ റോഡിലെ വസതിയും അവിടെ കണ്ടുമുട്ടുന്ന മനുഷ്യരും, അനുഭവങ്ങളും എല്ലാം അവരുടെ സ്മരണകളിലൂടെ കടന്നു പോകുന്നുണ്ട്. വളർച്ചയുടെ ഏതോ അവസരത്തിൽ നഷ്ട്പ്പെട്ടുപ്പോയ ബാല്യത്തെ ഓർമ്മിച്ചെടുക്കാൻ ശ്രമിക്കുകയാണ് മാധവിക്കുട്ടി. വികൃതി നിറഞ്ഞ ബാല്യത്തിന്റെ ഓർമ്മ വായനക്കാരിൽ ചലനമുണ്ടാകുന്നു. നാളെയെക്കുറിച്ച് ചിന്തകളില്ലാത്ത ബാല്യമാണ്്ഏറ്റവും മനോഹരമായ കാലം എന്ന് ഈ കൃതിയിലൂടെ ഓർമ്മിപ്പിക്കുന്നു. ബാല്യത്തിന്റെ നിരപേക്ഷമായ എല്ലാ ഭംഗിയും ഉൾക്കൊണ്ട്‌ നിലനില്ക്കുന്ന ഒരു വികാരമാണ് ഈ സ്മരണകൾ.

      കടപ്പാട്: വിക്കിപ്പീഡിയ

    240. ബാല്യകാലസഖി

      വിഖ്യാത എഴുത്തുകാരനായ വൈക്കം മുഹമ്മദ് ബഷീറിന്റെ ഒരു നോവലാണ് ബാല്യകാല സഖി. ഈ പുസ്തകത്തിന്റെ ഇതിവൃത്തം കഥാകാരന്റെ തന്നെ ജീവിതത്തിന്റെ ഒരു ഭാഗമാണെന്ന് എം.പി. പോൾ എഴുതിയ അവതാരികയിൽ നിന്നും വ്യക്തമാണ്. അതിപ്രകാരമാണ് ബാല്യകാല സഖി ജീവിതത്തിൽ നിന്നു വലിച്ച് ചീന്തിയ ഒരു ഏടാണ്, വക്കിൽ രക്തം പൊടിഞ്ഞിരിയ്ക്കുന്നു. ഈ ഗ്രന്ഥത്തിനെ കുറിച്ച് അവതാരകനുള്ള അഭിപ്രായം ഇതൊരു പ്രണയകഥയാണെന്നും എന്നാൽ സധാരണയായി പറഞ്ഞുവരുന്നതും കേട്ടുവരുന്നതുമായ ആഖ്യാനരീതിയിൽനിന്നും മാറി അതിദാരുണങ്ങളായ ജീവിതയാഥാർത്ഥ്യങ്ങളെ കൂടി ഉൾക്കൊള്ളിച്ചാണ് ഇത് രചിച്ചിരിയ്ക്കുന്നതെന്നും ആണ്. മജീദിന്റെയും സുഹറയുടെയും ബാല്യ കാല അനുഭവങ്ങൾ വിവരിച്ചു കൊണ്ടാണ് കഥ തുടങ്ങുന്നത് . മജീദിന്റെ ആണുങ്ങൾക്ക് എന്തും ചെയ്യാം എന്ന അവകാശത്തെ കൂര്ത്ത നഖങ്ങളുള്ള സുഹറ ചെറുത്തു തോല്പ്പിക്കുന്നത് ഞാനിനിയും മാന്തും എന്ന് ഭീഷണിപ്പെടുത്തിയാണ് .ഫിഫ്ത് ഫോറത്തിൽ പഠിച്ചിരുന്ന കാലത്ത് സ്വാതന്ത്ര്യസമരത്തിൽ ആവേശം കൊണ്ട് നാടുവിട്ട ബഷീർ, ഏതാണ്ട് പത്ത് വർഷങ്ങൾക്ക് ശേഷമാണ് തിരിച്ചെത്തുന്നത്. അദ്ദേഹത്തിന്റെ ഈ ദേശാടനവേളയിൽ കൽക്കത്തയിലായിരിയ്ക്കുന്ന കാലം. താൻ താമസിയ്ക്കുന്ന ആറ് നിലക്കെട്ടിടത്തിന്റെ ടെറസ്സിൽ വിശ്രമിയ്ക്കുന്ന സമയത്ത് ഉറങ്ങിപ്പോയ ഇദ്ദേഹം എന്തോ ദുസ്വപ്നം കണ്ട് ഞെട്ടി എഴുന്നേറ്റു. അപ്പോൾ ഒരിഞ്ചിന്റെ വ്യത്യാസത്തിൽ തന്റെ മുൻപിൽ അഗാധമായ താഴ്ചയിൽ അദ്ദേഹം നഗരത്തെ കണ്ടു. താൻ മരണത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു എന്ന് അദ്ദേഹം മനസ്സിലാക്കി. വീണ്ടും നിദ്രയിലാണ്ട അദ്ദേഹത്തിന്റെ സ്വപ്നത്തിൽ തന്റെ കളിക്കൂട്ടുകാരിയായ സുഹറ പ്രത്യക്ഷപ്പെട്ടു. താൻ മരിച്ച്‌പോയെന്നും തന്നെ അടക്കം ചെയ്തെന്നും അവൾ പറഞ്ഞു. അങ്ങനെയാണത്രേ തന്റെ കളിക്കൂട്ടുകാരിയുടെ അകാലമരണം അദ്ദേഹം അറിഞ്ഞത്. പിറ്റേന്ന് തന്നെ തന്റെ വിചിത്രങ്ങളായ ഈ അനുഭവങ്ങൾ, ബാല്യകാല അനുഭവങ്ങളോട് കൂടി അദ്ദേഹം രചിച്ചു. ഈ രചന ഇംഗ്ലീഷിലാണ് നടന്നത്. നാട്ടിലെത്തിയശേഷം അതു മാതൃഭാഷയിലേയ്ക്ക് തർജ്ജമ ചെയ്തു. ഈ കഥയിലെ നായകനായ മജീദ്, ബഷീർ തന്നെയും നായിക സുഹറ, അദ്ദേഹത്തിന്റെ ബാല്യകാല സഖിയും ആണ്.

      കടപ്പാട്: വിക്കിപ്പീഡിയ

    241. ബിരിയാണി

      സന്തോഷ് ഏച്ചിക്കാനം രചിച്ച മലയാള ചെറുകഥയാണ് ബിരിയാണി . 2016 ൽ മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ് ഇത് പ്രസിദ്ധീകരിച്ചത്. പണ്ട് തളങ്കരയില് നിന്ന് ദുബായ് വരെ ഉരു ഓടിച്ചു പോയ പാർട്ടിയാണ്.... ജീവിച്ചിരിക്കുന്ന നാലു ഭാര്യമാരിൽ കുഞ്ഞീബിയെ മറന്നു പോയി എന്നല്ലാതെ ഹാജിയുടെ ഓര്മശക്തിക്ക് ഒരു കുഴപ്പവുമില്ല. കലന്തന് നാലല്ല നാല്പത് ഭാര്യമാരെ പോറ്റാനുള്ള കഴിവുണ്ടെന്ന് നാട്ടുകാർക്കറിയാം. എന്നൊക്കെയുള്ള നാടോടിക്കഥയുമായാണ് സന്തോഷ് ഏച്ചിക്കാനം തുടങ്ങുന്നത്. കേരളത്തിൽ ജോലിക്ക് വന്ന ഗോപാൽകൃഷ്ണ യാദവിനെ രാമചന്ദ്രൻ എന്ന കഥാപാത്രം അവിടുത്തെ പുത്തൻപണക്കാരനായ കലന്തൻഹാജിയുടെ വീട്ടിലേക്ക് ഒരു ദിവസത്തെ ജോലി ശരിയാക്കി കൊടുക്കുനൂനു.കലന്തൻഹാജിയുടെ മകൾ റുഖിയയുടെ മകൻ റിസ്വാന്റെ വിവാഹത്തിന് പഞ്ചാബിൽ നിന്ന് നേരിട്ട് ഇറക്കുമതി ചെയ്ത ബസ്മതി അരി കൊണ്ട് ബിരിയാണി നൽകാനുളള അവസരമായി കലന്തൻഹാജി ഇതിനെ കാണുന്നു. ബാക്കിയാകുന്ന ബിരിയാണി കുഴിച്ചിടാനായി ഒരു വലിയ കുഴിയുണ്ടാക്കാൻ ഗോപാൽ യാദവിനോട് ഹാജി ആവശ്യപ്പെടുന്നു.ഇടയ്ക്ക് ഗോപാൽ യാദവിന്റെ മനസ്സ് ഓർമകളിലേക്ക് പോകുന്നുണ്ട്.ഗോപാൽ യാദവിന് നാട്ടിലെ ഷുക്കൂർ മിയയുടെ കടയിൽ വച്ചാണ് ആറുമാസം ഗര്ഭിണിയായ ഭാര്യ മാതംഗി, ബസുമതി അരി കാട്ടിക്കൊടുക്കുന്നത്. അത് വാങ്ങി ചോറു വയ്ക്കാനും വേണ്ടി വരുമാനമില്ല. എന്നാലും കൊതികൊണ്ട് അമ്പത് ഗ്രാം തൂക്കിത്തരാൻ ഷുക്കൂർ മിയാനോട് പറഞ്ഞു. വീട്ടിലെത്തും മുമ്പ് മാതംഗി അത് ചവച്ചരച്ചു തിന്നു, അരിമാവ് പശുവിന്പാലു പോലെ അവളുടെ കടവായിലൂടെ ഒഴുകി വന്നപ്പോൾ അത് തുടയ്ക്കാൻ സമ്മതിക്കാതെ ഗോപാൽ ആ കണ്ണുകളിലേക്ക് നോക്കിനിന്നു. ഒരു പശുക്കുട്ടിയെ കാണുന്നതുപോലെ.എന്നെല്ലാം ഗോപാൽ യാദവ് ഓർക്കുന്നു. നിക്കാഹ് വീട്ടിൽ ചെന്നതും ഒരു ചെറുക്കനാണ് ശ്രീകൃഷ്ണന് ഉത്തരവുകൾ കൊടുക്കുന്നത്. നീളത്തിനും വീതിക്കും ഒരു കുഴിയെടുക്കാനാണ് ചെക്കന് പറയുന്നത്. അവനാണെങ്കിൽ അതിനിടയില് സെല്ഫി എടുക്കലും അത് അസംഖ്യം ഗേള്ഫ്രണ്ട്സിനയച്ചുകൊടുക്കലും. ദം പോട്ടിക്കുകപോലും ചെയ്യാത്ത ബിരായണി വരെ ശ്രീകൃഷ്ണന് അവിടെ ചവിട്ടി നിരപ്പാക്കി കുഴിച്ചു മൂടേണ്ടി വരുന്നു.കഥാന്ത്യത്തിൽ നാം തിരിച്ചറിയുന്നു ഗോപാൽ യാദവിന്റെ മകളായ ബസ്മതി വിശപ്പുമൂലം മരിക്കുകയായിരുന്നു എന്ന്.ഗോപാൽ യാദവ് ഒരു കൈക്കോട്ട് മണ്ണുകൂടി ബസ്മതിക്കുമേൽ കൊത്തിയിട്ടു. പിന്നെ കുറേ ശ്വാസം ഉള്ളിലേക്ക് വലിച്ചെടുത്തു.എന്ന വാചകത്തോടെ കഥ അവസാനിക്കുന്നു.

      കടപ്പാട്: വിക്കിപ്പീഡിയ

    242. ബൈബിൾ വെളിച്ചത്തിന്റെ കവചം

      ബൈബിളിന്റെ സൗന്ദര്യത്തിന്റേയും ആദർശത്തിന്റേയും ആസ്വാദനമായി, മലയാളത്തിലെ പ്രമുഖ സാഹിത്യവിമർശകൻ കെ.പി. അപ്പൻ രചിച്ച പുസ്തകമാണ് ബൈബിൾ വെളിച്ചത്തിന്റെ കവചം. തന്റെ ചിന്തയുടേയും സാഹിത്യ സംസ്കാരത്തിന്റേയും മുഖ്യ സ്രോതസ്സുകളിലൊന്നെന്ന ബൈബിളിന്റെ സ്ഥാനം ഏറ്റുപറയുന്ന ഗ്രന്ഥകാരൻ, ഈ കൃതിയിൽ വേദപുസ്തകത്തെ സമീപിക്കുന്നത് മതേതരമായ കാഴ്ച്ചപ്പാടിലെന്നതിനു പകരം ക്രിസ്തീയസംവേദനത്തിന്റെ വഴി പിന്തുടർന്നാണ്. വായനക്കാർക്ക് മതഭക്തിയുടെ അന്തരീക്ഷം അനുഭവപ്പെടുന്ന കൃതി എന്നും രാത്രിയുടെ നിശ്ശബ്ദസൗന്ദര്യത്തിരുന്ന് ഗ്രന്ഥകാരൻ പ്രാർത്ഥിച്ചുണർത്തിയ വേദമന്ത്രങ്ങളെന്നും, ബൈബിളിന്റെ വെളിച്ചത്തിലേക്കു വായനക്കാരനെ ദത്തെടുക്കുന്ന പുതിയ ജ്ഞാനസ്നാനം എന്നുംഇതു വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. ഈ ലഘുഗ്രന്ഥം ആദ്യം പ്രസിദ്ധീകരിക്കപ്പെട്ടത് 1994-ലാണ്. ലാ ബിബ്ള് ലേസാർമ ദെലാ ലുമിയേർ എന്ന പേരിൽ ഈ പുസ്തകം ഫ്രഞ്ച് ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. നൂറിൽ താഴെ പുറങ്ങളുള്ള ഈ കൃതി രണ്ടു ഭാഗങ്ങൾ അടങ്ങിയതാണ്. ഒന്നാം ഭാഗം 10 അദ്ധ്യായങ്ങളും രണ്ടാം ഭാഗം 4 അദ്ധ്യായങ്ങളും ചേർന്നതാണ്. ബൈബിളുമായുള്ള തന്റെ ആത്മബന്ധം അനുസ്മരിക്കുന്ന ഒരദ്ധ്യായത്തിൽ തുടങ്ങുന്ന ഗ്രന്ഥം അതേവിധത്തിലുള്ള മറ്റൊരദ്ധ്യായത്തിൽ അവസാനിക്കുന്നു

      കടപ്പാട്: വിക്കിപ്പീഡിയ

    243. ഭഗ്നഭവനം

      മലയാളനാടകസാഹിത്യത്തിൽ ഇബ്സനിസ്റ്റ് കാലഘട്ടത്തിനു് തുടക്കം കുറിച്ച നാടകമാണു് ഭഗ്നഭവനം. കൃഷ്ണപിള്ളയുടെ രചനയാണിതു്.1942 ൽ പുറത്തിറങ്ങിയ ഈ രചന എൻ.കൃഷ്ണപിള്ളയെ മറ്റുനാടകങ്ങളിൽ നിന്ന് വ്യത്യസ്തമാക്കി. തന്റെ മൂന്ന് പെണ്മക്കളുടെ ജീവിതത്തിൽ വന്നു ചേർന്ന ദുരന്തത്തിൽ മാധവൻനായർ എന്ന സാധരണ കുടുംബനാഥൻ ഇനി എന്ത് എന്ന ചോദ്യത്തിനു മുന്നിൽ അകപ്പെട്ടുപോകുന്ന കഥയാണ് നാടകകൃത്ത് ഇതിൽ ആവിഷ്കരിക്കുന്നത്.

      കടപ്പാട്: വിക്കിപ്പീഡിയ

    244. ഭാരതഗാഥ

      ഭാരതഗാഥ ചെറുശ്ശേരി ഭാരതം എന്നും അറിയപ്പെടുന്ന ഈ കൃതി ചിറയ്ക്കൽ കോവിലകത്ത് രാമവർമ ഇളയരാജ കൊല്ലവർഷം 1087-ൽ പ്രസാധനം ചെയ്തു. ചെറുശ്ശേരി ഭാരതം എന്നു അറിയപെടുന്നുവെങ്കിലും ഇതിന്റെ കർത്താവ്‌ ചെറുശ്ശേരി നമ്പൂതിരി അല്ല എന്നാണ് പണ്ഡിത നിഗമനം. കോലത്തിരി രാജാവിന്റെ നിർദ്ദേശപ്രകാരം ഏതോ ഒരു നമ്പൂതിരി രചിചതാകാമെന്നു ശ്രീ ഉള്ളൂർ അഭിപ്രായപ്പെടുന്നു. ഭാരതകഥ ഇതിവൃത്തമായി സ്വീകരിച്ചിരിക്കുന്ന ഭാരതഗാഥ, കൃഷ്ണഗാഥയുടെ ഒരു ദുർബലാനുകരണമാണ്. എന്നാൽ സാഹിത്യപരമായി കൃഷ്ണഗാഥയോളം മേന്മ അവകാശപ്പെടാൻ ഇല്ലാത്ത ഒരു കൃതിയാണിത്.

      കടപ്പാട്: വിക്കിപ്പീഡിയ

    245. ഭാരതപര്യടനം

      കുട്ടികൃഷ്ണമാരാരുടെ ഏറെ ചർച്ചയും വിവാദവും ഉണ്ടാക്കിയ കൃതിയാണ്‌ ഭാരതപര്യടനം.1948 ലാണ് ഈ കൃതി പുറത്തിറങ്ങുന്നത്. മഹാഭാരതത്തിലെ പ്രധാനപ്പെട്ട കഥാസന്ദർഭങ്ങളെ ആഴത്തിൽ വിശകലനം ചെയ്യുകയാണ് കൃതി. അമാനുഷർ എന്നു കരുതുന്ന കഥാപാത്രങ്ങളെ മനുഷ്യരായി അവതരിപ്പിച്ചു കൊണ്ട് അവരുടെശക്തി ദൗർബല്യങ്ങൾ മാരാർ തുറന്നു കാണിക്കുന്നു. ഇതിൽ കർണ്ണന്റെ കഥാപാത്ര സൃഷ്ടിയും വിശകലനവും ഏറെ പ്രഖ്യാതമാണ്. ധർമ്മബോധം, ആസ്തിക്യബോധം, യുക്തിബോധം, സൗന്ദര്യബോധം ഇവയുടെ പശ്ചാത്തലത്തിലാണ് ഈ പുനർവായന. കഥാപാത്രപഠനങ്ങളാണ് ഇതിലുള്ളത്. കഥാപാത്രത്തിന്റെ പശ്ചാത്തലത്തിലൂടെ ഇതിവൃത്തം, ഭാവശില്പം, കാവ്യാത്മകമായ രസം ഇവയിലേക്ക് വീക്ഷണങ്ങളെത്തുന്നു. ഇവിടെയുള്ളത് മറ്റു പലയിടത്തും ഉണ്ടായിരിക്കും. എന്നാൽ ഇവിടെ ഇല്ലാത്തത് മറ്റെങ്ങും ഉണ്ടായിരിക്കുകയില്ല. മഹാഭാരതത്തെപ്പറ്റിയുള്ള ഈ വിവരണം മതി ഭാരതകഥയുടെ ഉൾക്കാമ്പും സ്വാധീനവും വിശദീകരിക്കാൻ. ഇത്രയധികം ചർച്ചചെയ്യപ്പെടുകയും ,പുനരാവിഷ്ക്കരിക്കയും, തലമുറകളായി കൈമാറ്റം ചെയ്യപ്പെടുകയും ഉണ്ടായിട്ടുള്ള ഒരു കൃതിയില്ല. മാനവനും ദേവനും പക്ഷികളും മൃഗങ്ങളും ദൈത്യനും ദാനവനും ഒത്തുചേരുന്ന ഈ മഹാകാവ്യത്തിൽ അതിശയോക്തിയുടെ മുഖംമൂടിയിലൂടെ ജീവിതസത്യങ്ങൾ വെളിപ്പെടുന്നു. ധർമ്മമേത് അധർമ്മമേതു ,സുഖമെന്ത് ദുഃഖമെന്തു എന്നറിയാതെ ഉഴലുന്ന ഒരു പിടി അതിമാനുഷർ അഥവാ അതിമാനുഷികതയാൽ അസാമാന്യ വെല്ലുവിളികൾ നേരിടേണ്ടിവരുന്ന മനുഷ്യജന്മങ്ങളും ഈശ്വരന്മാരും ഈ കഥക്ക് നിറം പകരുന്നു. തത്വം,നീതി, ശാസ്ത്രം, ആസ്വാദനം, ഘടന എന്നിവയിൽ അത്യപൂർവമായ മേന്മയുള്ള ഈ കൃതി പലകാലം പരാൽ വാഴ്പ്പെത്തപ്പെട്ടതിൽ അതിശയമില്ല. എന്നാൽ സാമാന്യ വിശകലനങ്ങളിൽ നിന്നും വ്യത്യസ്തമായി ഭാരതപര്യടനത്തെ വേറിട്ടു നിർത്തുന്നത് മാരാരുടെ ധീരമായ ഇടപെടലുകളാണ്. രാമൻ,യുധിഷ്ഠിരൻ തുടങ്ങിയ ഇതിഹാസ കഥാനായകന്മാർ യാതോരൂപ്പക്കെടും പറ്റാതെ ചില്ലലമാരിയിൽ സൂക്ഷിച്ചുവക്കേണ്ട പ്രദർശനവസ്തുക്കലാണന്നും അവരിൽ വല്ല കുറ്റവും കുറവും ഉണ്ടാവാമെന്നു ശങ്കിക്കുന്നതെ പാപമാണെന്നും വിശ്വസിക്കുന്ന ആളുകളുടെ പൊക്കണങ്ങളിൽ ഇതിനു ചില സമാധാനങ്ങളുണ്ടാവാം ;അവർ അത് കൊണ്ട് സംതൃപ്തി കൊള്ളട്ടെ - സഹോദരന്മാർ തമ്മിൽ, ഭാരതപര്യടനം. ഈശ്വരതുല്യരായി കണക്കാക്കപ്പെടുന്നവരുടെ സ്വഭാവ വിശകലനം തന്നെയാണ്, അവരുടെ കുറ്റവും കുറവും മനസ്സിലാകുന്നതാണ് മാരാരുടെ വ്യത്യസ്തത . ദുര്യോധനാദികളായ കഥാപാത്രങ്ങളുടെ മഹത്ത്വങ്ങളും യുധിഷ്ടിരാധികളായ കഥാപാത്രങ്ങളുടെ വ്യതിചലനങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കുകയും അവയെ ശക്തസുന്ദരമായ ഭാഷയിൽ വിശദീകരിക്കുകയും ചെയ്യുന്ന മാരാരുടെ രീതി വിപ്ലവാത്മകമാണ്. കുന്തി ,കർണ്ണൻ ,കൃഷ്ണൻ ,ഭീഷ്മർ,പഞ്ചപാണ്ടവർ, നൂറ്റൊന്നു കൌന്തെയർ തുടങ്ങിയവരുടെ വൈകാരിക നിമ്നോന്നതകളിലൂടെ സഞ്ചരിച്ചുകൊണ്ടു പുതിയ ചിന്താവീഥികൾ മാരാർ വെട്ടിത്തുറക്കുന്നു. മഹാഭാരതകഥ ഇത്തരം പുതു വെളിച്ചത്തിലൂടെ കാണുമ്പോൾ നന്മ , തിന്മ എന്നീ ആശയങ്ങൾക്ക് നിലനിൽപ്പില്ലെന്നും ലോകം മുഴുവൻ ഏവ രണ്ടിന്റെയും സങ്കലനം മാത്രമെന്നും നാം അറിയുന്നു.മഹാഭാരതം വെറുമൊരു കേട്ടുകഥയല്ലെനും ഭാരതത്തിൻറെ ചരിത്രാതീത കാലത്തെപ്പറ്റിയുള്ള അവശേഷിക്കുന്ന അറിവാണന്നുമുള്ള വിദഗ്ദ്ധാഭിപ്രായം നിലനിൽക്കെ, ഭാരതകഥയെ തികച്ചും മനുഷ്യതലത്തിൽ കൊണ്ടുവരാനുള്ള മാരാരെ പോലുള്ള കവികളുടെ പ്രയത്നം തികച്ചും സ്തുത്യർഹമാണ്.

      കടപ്പാട്: വിക്കിപ്പീഡിയ

    246. ഭാരതമാല

      നിരണംകവികളിൽ ഒരാളായ ശങ്കരപ്പണിക്കരുടെ കൃതിയാണ് ഭാരതമാല. മലയാളത്തിലെ ആദ്യത്തെ ഭാരതസംഗ്രഹമാണിത്. ആദ്യം ഭാരതം ദശമസ്കന്ധം കഥയും തുടർന്ന് മഹാഭാരതകഥയും സംഗ്രഹിച്ചു ചേർത്തിരിക്കുന്നു. ഒരുലക്ഷത്തിഇരുപതിനായിരം ശ്ലോകങ്ങളുള്ള മഹാഭാരതം 3163 ശീലുകളിലായി ഒതുക്കിയിരിക്കുന്നു. വളരെ പ്രയാസമേറിയ ഈ കാവ്യയജ്ഞം ശങ്കരപ്പണിക്കർ ഭാഷയുടെ അവികസിത കാലത്ത് ഏറ്റെടുത്തു പൂർത്തിയാക്കിയെന്നത് ഏറെ പ്രാധാന്യമർഹിക്കുന്നു. എഴുത്തച്ഛന്റെ മഹാഭാരതം കിളിപ്പാട്ടിനു മാതൃകയായി വർത്തിക്കുന്നത് ഭാരതമാലയാണ് എന്ന് പ്രൊഫ. എൻ. കൃഷ്ണപിള്ള ഉദാഹരണങ്ങൾ ഉദ്ധരിച്ച്‌ സമർത്ഥിക്കുന്നുണ്ട്. ഭാരതമാല ആദ്യം പ്രസാധനം ചെയ്തപ്പോൾ ശ്രീകൃഷ്ണവിജയം എന്ന സംസ്കൃതകാവ്യത്തിന്റെ കർത്താവായ ശങ്കരനും ശങ്കരപ്പണിക്കരും ഒരാൾതന്നെയായിരിക്കാം എന്ന ഉള്ളൂർ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ ഇതിന് ആധികാരികമായ തെളിവുകൾ ഇല്ലാത്തതിനാൽ കേരളസാഹിത്യചരിത്രത്തിൽ അദ്ദേഹം ഈ അഭിപ്രായം ഉപേക്ഷിച്ചിരിക്കുന്നതുകാണാം.[

      കടപ്പാട്: വിക്കിപ്പീഡിയ

    247. ഭാഷാ ദീപിക

      സ്കൂൾ വിദ്യാർത്ഥികൾക്കായി തിരു-കൊച്ചി സർക്കാരുകളുടെ നിർദേശ പ്രകാരം 1955-ൽ പ്രസിദ്ധീകരിച്ച ഭാഷാവ്യാകരണ ഗ്രന്ഥമാണ് ഭാഷാ ദീപിക. സ്കൂൾ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി രചിച്ച ഈ ഗ്രന്ഥത്തിന് രണ്ടു ഭാഗങ്ങളുണ്ട്. ഒന്നാം പുസ്തകം പ്രൈമറി സ്കൂളുകളിലെ ഉയർന്ന ക്ലാസുകളിലേക്കും മിഡിൽ സ്കൂളുകളിലേക്കും വേണ്ടിയുള്ളതാണു്. രണ്ടാം പുസ്തകം ഹൈസ്കൂൾ ക്സാസ്സുകളിലേക്കും. ഒന്നാം പുസ്തകം ശൂരനാട്ടു കുഞ്ഞൻ പിള്ളയും രണ്ടാം പുസ്തകം ജി. ശങ്കരക്കുറുപ്പുമാണു് തയ്യാറാക്കിയിട്ടുള്ളതു്. വാക്യം, പദവിഭാഗം, വാക്യവിഭാഗം, ക്രിയ, ചിഹ്നനം, നാമം, ക്രിയാവിഭാഗം, സർവ്വനാമം, പ്രകൃതിയും പ്രത്യയവും, ലിംഗം, വചനം, വിഭക്തി, അക്ഷരമാല, വിശേഷണം, സന്ധി, സംസ്കൃത സന്ധിപ്രകരണം, പരാവർത്തനം, വാക്യവിഭാഗം, കാലം, പ്രകാരം, പ്രയോഗം, അനുപ്രയോഗം, നിഷേധം, പെരെച്ചം , വിനെയച്ചം, കേവലം , പ്രയോജകം, തദ്ധിതം, കാരകം, കൃത്തുകൾ, സംക്ഷേപണവും വിപുലനവും, സമാസം, ഉദ്ഗ്രഥനം , ശൈലികൾ, അഭികഥനവും അനുകഥനവും, ലിപിവിന്യാസം, ഭാഷാശുദ്ധി, വ്യാകൃതി, ഉപന്യാസം, ചിഹ്നനം തുടങ്ങിയവയാണ് രണ്ടാം ഭാഗത്തിൽ വിശദമാക്കുന്നത്.

      കടപ്പാട്: വിക്കിപ്പീഡിയ

    248. ഭാഷാ ഭഗവത്ഗീത

      സംസ്കൃതത്തിൽ രചിച്ച ഭഗവദ്ഗീതയെ മലയാളത്തിലേക്ക് വിവർത്തനം ചെയ്തതാണ് ഭാഷാ ഭഗവദ്ഗീത എന്നറീയപ്പെടുന്നത്. ഏകദേശം 600 വർഷങ്ങൾക്കു മുമ്പാണിത് തർജമ ചെയ്തതെന്നു വിശ്വസിക്കുന്നു. നിരണത്ത് മാധവ പണിക്കരാണ് ഇതിന്റെ രചയിതാവ്. മൂലഗ്രന്ഥമായ സംസ്‌കൃതത്തിലെ ഭഗവദ്ഗീതയുടെ പദാനുപദ വിവർത്തനമല്ല ഭാഷാ ഭഗവദ്ഗീത. 700 ശ്ലോകങ്ങളുള്ള ഗീതോപദേശം 300 ഗ്രൂപ്പുകളാക്കി മാറ്റിയിരിക്കുകയാണ് ഇതിൽ. ഇതൊരു പാട്ടുകൃതിയാണ്.

      കടപ്പാട്: വിക്കിപ്പീഡിയ

    249. ഭാഷാകൗടലീയം

      ഭാഷാകൗടലീയം. കൗടല്യന്റെ അർത്ഥശാസ്ത്രത്തിന്റെ വ്യാഖ്യാനരൂപത്തിലുള്ള ഭാഷാന്തരമാണ്‌ ഇത്. അർത്ഥശാസ്ത്രത്തിന്റെ 15 അധികരണങ്ങളിൽ 7 എണ്ണത്തിന്റെ ആഖ്യാനം മാത്രമേ കണ്ടുകിട്ടിയിട്ടുള്ളൂ. ഭാഷയുടെ പഴക്കംകൊണ്ട് ചേരരാജാക്കന്മാർക്ക് പ്രാബല്യമുണ്ടായിരുന്ന ക്രി.പി.9-ആം ശതകത്തിലോ 10 -ആം ശതകത്തിലോ ആയിരിക്കണം ഭാഷാകൗടലീയത്തിന്റെ നിർമ്മിതി എന്ന് ഉള്ളൂർ അനുമാനിക്കുന്നു. അവരിൽ ഏതോ ഒരു രാജാവിന്റെ ആജ്ഞയനുസരിച്ചായിരിക്കണം പ്രസ്തുത ഗ്രന്ഥത്തിന്റെ രചന എന്നും. 11-ആം ശതകത്തിന്റെ ഉത്തരാർദ്ധമോ 12-ആം ശതകത്തിന്റെ പൂർവ്വാർദ്ധമോ ആയിരിക്കാനാണ്‌ ഇടയുള്ളത് എന്നാണ്‌ എൻ. കൃഷ്ണപിള്ളയുടെ പക്ഷം. എന്നാൽ ഡോ.കെ.എം. പ്രഭാകരവാരിയർ 13-ആം നൂറ്റാണ്ടിന്റെ ആദ്യമാണ്‌ ഇതിന്റെ കാലമെന്ന് പ്രസ്താവിക്കുന്നു.

      കടപ്പാട്: വിക്കിപ്പീഡിയ

    250. ഭാഷാഭൂഷണം

      മലയാളത്തിലെ കാവ്യാലങ്കാരങ്ങൾക്ക് നിയതമായ വ്യവസ്ഥകൾ നിർദ്ദേശിച്ചുകൊണ്ട് കേരളപാണിനി എ.ആർ. രാജരാജവർമ്മ 1902-ൽ പ്രസിദ്ധീകരിച്ച അലങ്കാരശാസ്ത്രഗ്രന്ഥമാണ് ഭാഷാഭൂഷണം. സ്വന്തം അദ്ധ്യാപനവൃത്തിയിൽ സഹായകമായി അവശ്യം വേണ്ടിയിരുന്ന ആധികാരികഗ്രന്ഥങ്ങളുടെ അഭാവം മുന്നിർത്തി രാജരാജവർമ്മ, അദ്ദേഹത്തിന്റെ തന്നെ ബി.ഏ.വിദ്യാർത്ഥികൾക്കുവേണ്ടി രണ്ടുവർഷത്തോളം തയ്യാറാക്കിയിരുന്ന കുറിപ്പുകൾ സമാഹരിച്ചാണ് ഭാഷാഭൂഷണം നിർമ്മിച്ചത്. പിൽക്കാലത്ത് മലയാളഭാഷാപഠിതാക്കൾക്ക് ഒഴിച്ചുകൂടാനാവാത്ത പാഠപുസ്തകമായും കാവ്യനിരൂപകർക്ക് ആശ്രയിക്കാവുന്ന ഏറ്റവും ആധികാരികമായ ആകരഗ്രന്ഥമായും ഭാഷാഭൂഷണം തിളങ്ങിനിന്നു. സംസ്കൃതത്തിലുള്ള ഒട്ടുമിക്ക അലങ്കാരഗ്രന്ഥങ്ങളും ഉപയോഗിച്ചിട്ടുണ്ടെങ്കിലും ഭാഷാഭൂഷണത്തിന്റെ പ്രധാന അവലംബങ്ങൾ കുവലയാനന്ദം, അലങ്കാരസർവ്വസ്വം, കാവ്യാലങ്കാരം, കാവ്യപ്രദീപകം, സാഹിത്യദർപ്പണം എന്നീ കൃതികളാണ്. എന്നാൽ ഘടനയിലും ഉൾക്കാമ്പിലും ഇവയിൽനിന്നെല്ലാം തികച്ചും സ്വതന്ത്രമായിത്തന്നെ വേറിട്ടുനിൽക്കുന്ന ഭാഷാഭൂഷണത്തിൽ സംസ്കൃതേതരമായ, മലയാളത്തിനു മാത്രം ബാധകമായ, വിഷയങ്ങളിൽ അദ്ദേഹം സ്വന്തം വ്യുൽപ്പത്തിയുപയോഗിച്ച് പുതിയ മാനകങ്ങളും നിർദ്ദേശിച്ചിട്ടുണ്ട്. മലയാളകാവ്യചരിത്രത്തിലെ ഏറ്റവും പരിണാമഗുപ്തി നിറഞ്ഞ സംഭവമായി അറിയപ്പെടുന്ന ദ്വിതീയാക്ഷരപ്രാസവാദം പ്രകടമായി അരങ്ങേറുന്നതിനും വർഷങ്ങൾക്കു മുന്നേ രാജരാജവർമ്മ അത്തരം പ്രാസവാദങ്ങളുടെ നിരർത്ഥകത ഭാഷാഭൂഷണത്തിലൂടെ ചൂണ്ടിക്കാട്ടി. ഭാഷാഭൂഷണത്തിന്റെ ആദ്യത്തെ പതിപ്പ് കേരളകല്പദ്രുമം അച്ചുകൂടം ആണ് തയ്യാറാക്കിയത്. 1910-ൽ പറയത്തക്ക ഭേദഗതികളൊന്നുമില്ലാതെതന്നെ രണ്ടാം പതിപ്പും പുറത്തിറങ്ങുകയുണ്ടായി.

      കടപ്പാട്: വിക്കിപ്പീഡിയ

    251. ഭാഷാരാമായണചമ്പു

      പുനം നമ്പൂതിരി രചിച്ചതെന്നു കരുതുന്ന ഒരു ചമ്പു കൃതിയാണ് ഭാഷാരാമായണം ചമ്പു. ഭാഷാ ചമ്പുക്കളിൽ സാഹിത്യ ഗുണപൂർണത കൊണ്ടും വലിപ്പം കൊണ്ടും പ്രഥമസ്ഥാനത്തു നിൽക്കുന്ന കൃതിയാണിത്. രാവണോത്ഭവം, രാമാവതാരം, താടകാവധം തുടങ്ങി സ്വർഗാരോഹണം വരെയുള്ള ഇരുപത് പ്രബന്ധങ്ങളാണ് രാമായണം ചമ്പുവിലുള്ളത്. രണ്ടായിരത്തോളം ശ്ലോകങ്ങളും ദണ്ഡകങ്ങളും 150-ൽപരം ഗദ്യങ്ങളും ഉൾക്കൊള്ളുന്ന ഈ ബൃഹത് ഗ്രന്ഥത്തിൽ പുനത്തിന്റെ സൂക്ഷ്മാവലോകന ശക്തി, ഈശ്വരഭക്തി, സ്വതന്ത്രമായ ഭാവന, ഔചിത്യബോധം, മനോധർമ്മ വിലാസം എന്നിവ കാണാൻ സാധിക്കും.

      കടപ്പാട്: വിക്കിപ്പീഡിയ

    252. ഭാസ്കരപട്ടേലരും എന്റെ ജീവിതവും

      സക്കറിയ രചിച്ച ഒരു നോവലാണ് ഭാസ്കരപട്ടേലരും എന്റെ ജീവിതവും. കർണാടകയിലെ നെല്ലാടിയിൽ താമസിക്കുന്ന കാലത്താണ് സക്കറിയ ഈ നോവൽ എഴുതിയത്. വിധേയൻ എന്ന ചലച്ചിത്രം ഈ നോവലിനെ ആസ്പദമാക്കിയാണ് നിർമ്മിച്ചത്. സംവിധായകൻ സുവീരൻ നോവലിനെ നാടകമായി അവതരിപ്പിച്ചു. കുടുകുകാരനായ ഒരു ജന്മിയാണ് നോവലിലെ കേന്ദ്രകഥാപാത്രം. കേരളത്തിൽ നിന്നു കുടിയേറിയ തൊമ്മിയെ കുടകിലെ ജന്മിയായ പട്ടേലർ അടിമയാക്കുന്നതും അയാളുടെ അധ്വാനമെല്ലാം കൈക്കലാക്കുകയും ചെയ്യുന്നതാണ് നോവലിലെ ഇതിവൃത്തം. ക്രൂരനായ ജന്മിയുടെ കൊലപാതകത്തിനുശേഷം തൊമ്മി സ്വതന്ത്രനാകുന്നു.

      കടപ്പാട്: വിക്കിപ്പീഡിയ

    253. ഭാസ്ക്കരമേനോൻ

      മലയാളത്തിലിറങ്ങിയ ആദ്യത്തെ അപസർപ്പകനോവലാണ് രാമവർമ്മ അപ്പൻ തമ്പുരാൻ രചിച്ച ഭാസ്ക്കരമേനോൻ. 1905-ലാണ് ഇത് പുറത്തിറങ്ങിയത്. ഒരു നായർ തറവാട്ടിലെ കാരണവരുടെ കൊലപാതകത്തിന്റെ അന്വേഷണമാണ് ഇതിലെ കഥ. നോവലിന്റെ ശീർഷകകഥാപാത്രമായ ഭാസ്ക്കരമേനോൻ, ബുദ്ധിപരവും ശാസ്ത്രീയവുമായ രീതികളിലൂടെ, ഈ കൊലപാതകം അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥനാണ്. അനുമാനങ്ങളിലെത്താൻ ഭാസ്ക്കരമേനോൻ സ്വീകരിക്കുന്ന രീതികൾ, ഷെർലക് ഹോംസ് ശൈലിയോട് സാദൃശ്യമുള്ളതാണ്.

      കടപ്പാട്: വിക്കിപ്പീഡിയ

    254. ഭൂതാവിഷ്ടർ

      വിഖ്യാത റഷ്യൻ സാഹിത്യകാരനായിരുന്ന ഫയഡോർ ദസ്തയേവ്സ്കി 1872-ൽ രചിച്ച ഡീമൊൺസ് (Бесы, tr. ബെസി) എന്ന നോവലിന്റെ എൻ.കെ. ദാമോദരൻ നടത്തിയ മലയാള തർജ്ജമയാണ് ഭൂതാവിഷ്ടർ. വിവർത്തനസാഹിത്യത്തിനുള്ള 1992-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത് ഈ പുസ്തകത്തിനായിരുന്നു ബെസി എന്ന മൂലകൃതി ഭൂതാവിഷ്ടർ എന്ന അർത്ഥത്തിൽ ദി പൊസ്സസ്സ്ഡ് എന്ന പേരിൽ 1916-ൽ ഇംഗ്ലീഷിലേയ്ക്ക് വിവർത്തനം ചെയ്യപ്പെട്ടു. എന്നാൽ ഈ പേര് അനുചിതമാണെന്ന് ദസ്തയേവ്‌സ്കി കൃതികളെ സൂക്ഷ്മമായി വീക്ഷിക്കുന്ന പണ്ഡിതരുടെ ഇടയിൽ അഭിപ്രായമുണ്ടായി. പിൽക്കാലത്തിറങ്ങിയ ഇംഗ്ലീഷ് പരിഭാഷകൾ ദ ഡെവിൾസ്, ഡീമൊൺസ് എന്നീ പേരുകളാണ് സ്വീകരിച്ചത്. റഷ്യൻ ഭാഷയിൽ ബെസി എന്ന വാക്കിന്റെ അർത്ഥം ദുരാത്മാക്കൾ എന്നാണ്.

      കടപ്പാട്: വിക്കിപ്പീഡിയ

    255. ഭൂമിയുടെ അവകാശികൾ

      വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രശസ്തമായ കഥകളിലൊന്നാണ് ഭൂമിയുടെ അവകാശികൾ. സകല ജീവികൾക്കും ഭൂമിയിൽ ഒരേ അവകാശമാണുള്ളത് എന്ന ആശയം ഈ കഥയിലൂടെ ഇദ്ദേഹം സരസമായി അവതരിപ്പിക്കുന്നു. മനുഷ്യന് ഭൂമിയുടെ മേൽ അധികാരമുണ്ടെന്ന മിഥ്യാധാരണയുടെ പുറത്ത് ചെയ്തു കൂട്ടുന്ന അത്യാചാരങ്ങളോടുള്ള ബഷീറിന്റെ അതൃപ്തിയും ഈ കൃതിയിൽ ദർശിക്കാവുന്നതാണ്. രണ്ടേക്കർ തെങ്ങിൻപറമ്പും അതിലൊരു വീടും സ്വന്തമാക്കിയ കഥാനായകൻ തേങ്ങാ വിൽപ്പനയിലൂടെ സാമ്പത്തിക ഭദ്രതയും മുള്ളുവേലിയുടെയും ഇരുമ്പു ഗേറ്റിന്റെയും ഷാൻ എന്ന ഉശിരൻ നായയുടെയും പിൻബലത്തിൽ സുരക്ഷിതത്വവും ഉറപ്പിച്ചിരിക്കുന്ന വേളയിൽ അദ്ദേഹത്തെ അമ്പരപ്പിച്ചു കൊണ്ട് മുദ്രപ്പത്രങ്ങളിലൊന്നും ഒപ്പു വെക്കാത്തവരും മുള്ളുവേലികളെ മാനിക്കാത്തവരുമായ ഒരു കൂട്ടർ അധികാരത്തോടെ കടന്നു വരുന്നതാണ് കഥയുടെ തുടക്കം. ക്ഷണിക്കപ്പെടാതെ ആഗതരാവുന്ന പക്ഷികളും ചിത്രശലഭങ്ങളും തുടങ്ങി ചിതലുകളും എലികളും കൊടിയ വിഷമുള്ള കരിന്തേളുകളുമടങ്ങിയ ഇക്കൂട്ടർ യഥാർത്ഥത്തിൽ ഭൂമിയുടെ അവകാശികൾ തന്നെയാണ് എന്നു അദ്ദേഹത്തിന് ബോധ്യമാവുന്നതാണ് കഥാസാരം. ആദർശവാദിയായ കഥാനായകനും പ്രായോഗിക ചിന്താഗതിക്കാരിയായ അദ്ദേഹത്തിന്റെ ഭാര്യയും തമ്മിലുള്ള വാദപ്രതിവാദങ്ങളും നിരായുധനായിരിക്കുന്ന മനുഷ്യന്റെ നിസ്സഹായതയെക്കുറിച്ചുള്ള പരാമർശങ്ങളുമൊക്കെ ഈ കഥയെ കൂടുതൽ ഹൃദ്യമാക്കുന്നു. സർവ്വചരാചരങ്ങളോടുമുള്ള വാത്സല്യവും കഥയുടെ ഓരോ മുക്കിലും മൂലയിലും നിറഞ്ഞു നില്കുന്ന്മുണ്ട് ഈ കഥ തേന്മാവ്, നോട്ടിരട്ടിപ്പ്, മോഹഭംഗം, സ്വർണ്ണമാല തുടങ്ങിയ കഥകളോടൊപ്പം ഇതേ തലക്കെട്ടിലും നീലവെളിച്ചവും മറ്റ് പ്രധാന കഥകളും എന്ന കഥാസമാഹാരത്തിലെ 12 കഥകളിലൊന്നായും ഡി.സി. ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. പോൾ മണലിൽ എഡിറ്റ് ചെയ്ത് ഒലിവ് പബ്ലിക്കേഷൻസ് പുറത്തിറക്കിയ ബഷീറിന്റെ ചെറുകഥകൾ -101 പഠനങ്ങൾ എന്ന കൃതിയിൽ ഈ കഥയും പഠനവിധേയമാകുന്നുണ്ട്.

      കടപ്പാട്: വിക്കിപ്പീഡിയ

    256. മകരക്കൊയ്ത്ത്

      വൈലോപ്പിളളി ശ്രീധര മേനോന്റെ പ്രസിദ്ധ കാവ്യ സമാഹാരങ്ങളിലൊന്നാണ് മകരക്കൊയ്ത്ത് . കേരളത്തിന്റെ വൈവിധ്യമാർന്ന സംസ്‌കാരചിഹ്നങ്ങളും താളങ്ങളും സമന്വയിക്കുന്ന എൺപത്‌ കവിതകളുടെ സമാഹാരമാണിത്. 1980 ൽ പ്രസിദ്ധീകരിച്ചു. മകരക്കൊയ്ത്തിലെ കവിതകളിൽ പലതിന്റെയും പശ്ചാത്തലം തൃശൂർ പട്ടണമോ സമീപസ്ഥലങ്ങളോ ആണ്.അങ്ങനെയാവാൻ കാരണം അവിടെയാണ് താൻ വസിക്കുന്നത് എന്നുമാത്രമല്ല മനുഷ്യരെ സ്‌നേഹിക്കുന്നതുപോലെ സ്ഥലങ്ങളെയും സ്‌നേഹിക്കുന്നതുകോണ്ടാണെന്ന് ആമുഖത്തിൽ കവി പറയുന്നു.മനുഷ്യരെയെന്നപോലെ അടുത്ത് പരിചയിക്കുന്ന സ്ഥലങ്ങളേയും ശകാരിക്കുകയും വിമർശിക്കുകയും ചെയ്യുന്നത് തന്റെ ഒരു സവിശേഷമായ മാനസികപ്രവണതയാണെന്നും കവി വെളിപ്പെടുത്തുന്നു.

      കടപ്പാട്: വിക്കിപ്പീഡിയ

    257. മഗ്ദലനമറിയം

      മലയാളഭാഷയിൽ വള്ളത്തോൾ നാരായണമേനോൻ (1878–1958) എഴുതിയ കാവ്യമാണ് മഗ്ദലനമറിയം. യേശുവിന്റെ ശിഷ്യയും സഹചാരിയുമായി ക്രിസ്തീയബൈബിളിന്റെ ഭാഗമായ പുതിയനിയമത്തിലെ സുവിശേഷങ്ങളിൽ പ്രത്യക്ഷപ്പെടുന്ന മഗ്ദലനമറിയത്തിന്റെ കഥയായി സങ്കല്പിക്കപ്പെട്ടാണ് ഇതിനെ രചന. വള്ളത്തോളിന്റെ പ്രമുഖവും ഏറ്റവും മനോഹരവുമായ രചനകളിലൊന്നായി ഇതു കണക്കാക്കപ്പെടുന്നു. കുരിശിൻ ചുവടോളം യേശുവിനെ അനുഗമിച്ചവളും ഉയിർത്തെഴുന്നേല്പിന്റെ ആദ്യസാക്ഷിയായവളുമായി സുവിശേഷങ്ങളിൽ പ്രത്യക്ഷപ്പെടുന്ന മഗ്ദലനയെ മാനസാന്തരം വന്ന കഠിനപാപിനിയായി കാണുന്ന സങ്കല്പം മദ്ധ്യകാല ക്രിസ്തീയതയുടെ വികലസൃഷ്ടിയാണെന്ന് സമ്മതിക്കപ്പെട്ടിട്ടുണ്ടെങ്കിലും ആ ചിത്രവുമായി ചേർന്നു പോകുന്നതാണ് വള്ളത്തോളിന്റെ കാവ്യം. മഗ്ദലനമറിയം അതീവസുന്ദരിയായിരുന്നു എന്ന സാമാന്യസങ്കല്പം തന്റെ കവിതയിൽ വള്ളത്തോളും പിന്തുടരുന്നു. യേശുവിനെ കാണാനായി ഫരിസേയൻ ശിമയോന്റെ വീട്ടിലേക്കു നടന്നു പോകുന്ന അവളെ ആകാശത്തിലെ നക്ഷത്രങ്ങൾ സൂക്ഷിച്ചു നോക്കുന്നതായി വർണ്ണിക്കുന്ന കവി, ഭംഗമാർന്നൂഴിയിൽ വീണുപോയ ഒരു നക്ഷത്രമാണോ മഗ്ദലന എന്നു തിരക്കുന്നു. ദാരിദ്രശുഷ്കമാം പാഴ്ക്കുടിൽ ഒന്നിൽ ജനിച്ചുവളർന്ന ആ രുചിരാംഗി-യെ സാഹചര്യങ്ങൾ വഴിപിഴപ്പിക്കുന്നു. തുടർന്നുള്ള അവളുടെ ജീവിതകഥയിലെ അദ്ധ്യായങ്ങളിൽ ചാരിത്രം എന്ന വാക്കു തന്നെ ഇല്ലായിരുന്നെങ്കിലും ഒടുവിൽ ക്രിസ്തുവാം കൃഷ്ണന്റെ ധർമ്മോപദേശമാം നിസ്തുലകോമളവേണുഗാനം അവൾക്ക് മാനസാന്തരം വരുത്തുന്നതായി വള്ളത്തോൾ സങ്കല്പിക്കുന്നു. ചെയ്യരുതാത്തതു ചെയ്തവളെങ്കിലും ഈയെന്നെത്തള്ളൊല്ലേ തമ്പുരാനേ എന്ന മഗ്ദലനയുടെ യാചന കേട്ട് യേശുവിന്റെ ഹൃദ്സരസ്സ് കൃപാമൃതത്താൽ നിറയുന്നതും ആപ്പപ്പോൾ പാതകം ചെയ്തതിനൊക്കെയും ഇപ്പശ്ചാത്താപമേ പ്രായശ്ചിത്തം എന്ന ന്യായത്തിൽ അവളെ അദ്ദേഹം പാപവിമുക്തയാക്കി പൊയ്ക്കോൾക പെൺകുഞ്ഞേ....ദുഃഖം വെടിഞ്ഞുനീ എന്നു യാത്രയാക്കുന്നതും കവി ചിത്രീകരിക്കുന്നു.

      കടപ്പാട്: വിക്കിപ്പീഡിയ

    258. മഞ്ഞ്‌

      എം.ടി വാസുദേവൻ നായർ രചിച്ച്, ഡി.സി. ബുക്സ് 1964 ൽ പ്രസിദ്ധീകരിച്ച നോവലാണ് മഞ്ഞ് ഇംഗ്ലീഷ്: Manju (Mist) എം.ടി. യുടെ സ്ഥിരം പശ്ചാത്തലമായ വള്ളുവനാടിൽ നിന്നു വ്യത്യസ്തമായി നൈനിറ്റാളാണീ നോവലിന്റെ പശ്ചാത്തലം.1983 ൽ ഈ നോവലിന്റെ ചലച്ചിത്രാവിഷ്കാരവും അദ്ദേഹം നടത്തി. മഞ്ഞിന്റെ കഥ പ്രസിദ്ധനായ നോവലിസ്റ്റായ നിർമൽ വർമ 1956 ൽ രചിച്ച പരിന്ദേ എന്ന കഥയിൽ നിന്ന് മോഷ്ടിച്ചതാണെന്ന ആരോപണം ഉയർന്നിരുന്നു. എന്നിരുന്നാലും എം.ടി യും വർമയും ഈ ആരോപണത്തെ നിഷേധിക്കുകയുണ്ടായി.

      കടപ്പാട്: വിക്കിപ്പീഡിയ

    259. മണലെഴുത്ത്

      സുഗതകുമാരിയുടെ 25ലധികം കവിതകളുടെ സമാഹാരമാണ് മണലെഴുത്ത്. 2012 ലെ സരസ്വതീസമ്മാനം ഈ കൃതിക്കായിരുന്നു. 2006ൽ പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്റെ മൂന്ന് പതിപ്പ് പുറത്തിറങ്ങിയിട്ടുണ്ട്. ഡി.സി.ബുക്സ് ആയിരുന്നു പ്രസാധക‌ർ. വാർദ്ധക്യം, വനിതാ കമ്മീഷൻ, മണലെഴുത്ത്, പാഥേയം, നായ, ശ്യാമമുരളി, നുണ, കടലിരമ്പുന്നു, മരണകവിതകൾ, മഴക്കാലത്തിനു നന്ദി എന്നിവയാണ് സമാഹാരത്തിലെ പ്രധാന കവിതകൾ.

      കടപ്പാട്: വിക്കിപ്പീഡിയ

    260. മതിലുകൾ

      വൈക്കം മുഹമ്മദ് ബഷീർ രചിച്ച പ്രശസ്ത നോവലുകളിലൊന്നാണ് മതിലുകൾ. ‘കൗമുദി ’ ആഴ്‌ചപതിപ്പിന്റെ 1964-ലെ ഓണം വിശേഷാൽ പ്രതിയിലാണ് മതിലുകൾ ആദ്യമായി പ്രസിദ്ധീകരിച്ചത്. മലയാളത്തിലെ പ്രശസ്തമായ ഒരു പ്രേമകഥയാണ് ഇത്. മറ്റ് കൃതികളെപ്പോലെ തന്നെ ആത്മകഥാപരമാണ് ഈ നോവലും. രാഷ്ട്രീയത്തടവുകാരനായി ജയിലിലെത്തുന്ന ബഷീർ അവിടെ നേരിടുന്ന ചില അനുഭവങ്ങളാണു ഈ ലഘുനോവലിൽ ആവിഷ്കരിക്കുന്നത്. ഒരു മതിലിനപ്പുറത്തുള്ള സ്ത്രീ ജയിലിലെ നാരായണി എന്ന സ്ത്രീയുമായി പ്രണയത്തിലാവുകയും എന്നാൽ അതൊരിക്കലും സഫലമാകാതെ പോവുകയും ചെയ്യുന്നു. ഒരു നഷ്ടപ്രണയത്തിന്റെ വേദനയാണു നോവൽ നമുക്ക് പകർന്നുതരുന്നത്. ഇതിലെ നായകൻ ബഷീർ തന്നെയാണ്. അദ്ദേഹം ഇതിലെ നായിക നാരായണിയെ ഒരിയ്ക്കലും കണ്ടുമുട്ടുന്നില്ലെങ്കിലും അവരുമായി അഗാധപ്രണയത്തിലാണ്. രണ്ടുപേരും പരസ്പരം വേർതിരിയ്ക്കപ്പെട്ട ജയിലുകളിൽ ആണ് കഴിയുന്നതെങ്കിലും അവരുടെ പ്രേമത്തിന്റ തീവ്രതയ്ക്ക് അതൊരു ഭംഗവും വരുത്തുന്നില്ല. ഈ നോവലിനെ അടിസ്ഥാനമാക്കി ഇതേ പേരിൽ അടൂർ ഗോപാലകൃഷ്ണൻ 1989-ൽ സിനിമ സംവിധാനം ചെയ്തിട്ടുണ്ട്. മതിലുകൾ എന്ന ബഷീർ നോവലിനെ അടിസ്ഥാനമാക്കി എം.ജെ ഇനാസ് എന്ന ശിൽ‍പി കരിങ്കല്ലിൽ കൊത്തിയെടുത്ത മതിലുകൾ എന്ന ശില്പം പാലക്കാട് സുൽത്താൻകോട്ടയ്ക്കുള്ളിലെ ശില്പ വാടികയിൽ സ്ഥിതി ചെയ്യുന്നു.

      കടപ്പാട്: വിക്കിപ്പീഡിയ

    261. മധുരം നിന്റെ ജീവിതം

      യേശുവിന്റെ അമ്മ മറിയത്തെക്കുറിച്ച് മലയാളത്തിലെ പ്രമുഖ സാഹിത്യവിമർശകൻ കെ.പി. അപ്പൻ രചിച്ച പുസ്തകമാണ് മധുരം നിന്റെ ജീവിതം. മേരിവിജ്ഞാനീയം എന്ന ദൈവശാസ്ത്രശാഖയുടെ ഭാഗമായി മലയാളത്തിൽ പിറന്ന ആദ്യത്തെ രചനയെന്നു വിശേഷിപ്പിക്കപ്പെടുന്ന ഈ കൃതി പ്രസിദ്ധീകരിക്കപ്പെട്ടത് 2006-ൽ ആണ്. മരണശേഷം ഈ കൃതിയുടെ പേരിൽ അപ്പന് 2008-ലെ കേന്ദ്രസാഹിത്യ അക്കാദമി അവാർഡു ലഭിച്ചു. 1994-ൽ പ്രസിദ്ധീകരിച്ച ബൈബിൾ വെളിച്ചത്തിന്റെ കവചം എന്ന കൃതിയിൽ ക്രിസ്തുവിജ്ഞാനീയം മേരിവിജ്ഞാനീയത്തിന്റെ സാന്നിദ്ധ്യത്തിലായിരിക്കും പൂർണ്ണമായിത്തീരുക എന്നും അതിനാൽ മലയാളചിന്തയിൽ മേരിവിജ്ഞാനീയത്തിന്റെ ഇമ്പമുള്ള വാക്കുകൾ അതിവേഗം സൃഷ്ടിക്കപ്പെടേണ്ടിയിരിക്കുന്നു എന്നും അഭിപ്രായപ്പെട്ടിരുന്ന അപ്പൻ തന്റെ ബൈബിൾ വായനയുടെ വെളിച്ചത്തിൽ വിശുദ്ധമറിയത്തെ പരിചയപ്പെടുത്തുകയാണ് ഈ കൃതിയിൽ. ആദ്യത്തെ രണ്ടദ്ധ്യായങ്ങളിൽ ഗ്രന്ഥകാരൻ ബൈബിളിന്റെ സംസ്കാരത്തിലേക്കും വിശുദ്ധമറിയത്തിന്റെ സവിശേഷതകളെ സംബന്ധിച്ച അറിവിലേക്കുമുള്ള തന്റെ പ്രവേശനത്തിന്റെ കഥ പറയുകയും മലയാളത്തിലും ഇതരഭാഷകളിലും സാഹിത്യഭാവനയെ ബൈബിളും മറിയവും സ്വാധീനിച്ച വിധം പരിശോധിക്കുകയും ചെയ്യുന്നു. ഹൈസ്കൂൾ വിദ്യാർത്ഥിയായിരുന്ന തന്നെ സുവിശേഷങ്ങളിലെ സ്ഥലദർശനവുമായി പരിചയപ്പെടുത്തുകയും കന്യാമറിയത്തിന്റെ നല്ല ചിത്രങ്ങൾ തന്റെ മനസ്സിൽ വരച്ചിടുകയും ചെയ്ത ഗിൽബർട്ട് എന്ന പുരോഹിതന്റെ കാര്യം അദ്ദേഹം ഒന്നാം അദ്ധ്യായത്തിൽ എടുത്തു പറയുന്നു . അടുത്ത അദ്ധ്യായത്തിൽ ഗ്രന്ഥകാരൻ, തന്റെ വിമർശനഭാഷയെ രൂപപ്പെടുത്തുന്നതിലും ബുദ്ധിശക്തിയെ ചൈതന്യവത്താക്കുന്നതിലും ബൈബിൾ വഹിച്ച പങ്ക് ഏറ്റു പറയുകയും, മികച്ച കൃതികളെ ധ്യാനത്തോടെ വായിക്കാനുള്ള പ്രേരണ തനിക്കു നൽകിയത് ബൈബിളാണെന്നു വെളിപ്പെടുത്തുകയും ചെയ്യുന്നു. മലയാളസാഹിത്യത്തിൽ വേദപുസ്തകസംബന്ധിയായ പ്രമേയങ്ങൾ പതിവായിരുന്നെങ്കിലും ഏറ്റവും സുന്ദരമായ നക്ഷത്രത്തേക്കാൾ സുന്ദരിയായ കന്യക എന്നു വേഡ്സ്‌വർത്ത് വിശേഷിപ്പിച്ച കന്യാമറിയത്തെ ആരാധനയുടെ പ്രാധാന്യത്തിൽ ഉൾക്കൊള്ളാൻ മലയാളഭാവനക്കു കഴിഞ്ഞില്ലെന്ന പരിതാപത്തിലാണ് ഈ അദ്ധ്യായം സമാപിക്കുന്നത്. ബൈബിളിലേയും ദൈവശാസ്ത്രപാരമ്പര്യത്തിലേയും കലാ-സാഹിത്യസംസ്കാരങ്ങളിലേയും സൂചനകളുടെ വെളിച്ചത്തിൽ മറിയത്തിന്റെ വ്യക്തിത്വത്തിന്റെ വിവിധവശങ്ങളുടെ ആരാധനനിറഞ്ഞ അന്വേഷണമാണ് ഈ കൃതി. മേരീവിജ്ഞാനീയത്തിനു മലയാളത്തിൽ ലഭിച്ച ക്ലാസിക് കൃതി എന്ന് ഈ രചനയെ പുകഴ്ത്തുന്ന ചാത്തന്നൂർ മോഹൻ അതിൽ, മറിയത്തിന്റെ വ്യക്തിത്വത്തിന് മുമ്പിൽ കൂപ്പുകൈകളുമായി നിൽക്കുന്ന അപ്പനെ കാണുന്നു. കന്യാമേരിയെക്കുറിച്ചുള്ള വിശുദ്ധവിശ്വാസങ്ങളെ ചോദ്യങ്ങളില്ലാതെ സ്വീകരിക്കുന്ന ഈ കൃതിയിലെ സമീപനത്തെ വി. വിജയകുമാർ, അപ്പന്റെ വിമർശനാദർശങ്ങൾക്ക് മതാത്മകതയുമായുണ്ടായിരുന്ന ബന്ധത്തിന്റെ പശ്ചാത്തലത്തിൽ വിശദീകരിക്കുന്നു. ഗർഭിണിയായിട്ടും കന്യകയായിരുന്നവൾ, കന്യകയായി തന്നെ പ്രസവിച്ചവൾ, അതിനു ശേഷവും കന്യകയായിരുന്നവൾ എന്ന വിശുദ്ധവൈരുദ്ധ്യങ്ങളിലൂടെ മറിയത്തിന്റെ ജീവിതം കടന്നുപോയി എന്ന അപ്പന്റെ പ്രസ്താവനയെ വലിയ മതവിശ്വാസത്തിന്റെ വരികളായി വിജയകുമാർ കാണുന്നു. വിശുദ്ധമറിയത്തിലെ വൈരുദ്ധ്യങ്ങളെ യുക്തി കൊണ്ട്‌ പരിഹരിക്കാൻ ശ്രമിക്കാതെ, അവ ഉണർത്തുന്ന സന്ദേഹങ്ങളെ വിശുദ്ധവൈരുദ്ധ്യങ്ങൾ എന്ന വാക്കു കൊണ്ട്‌ മറയ്ക്കാനാണ്‌ അപ്പൻ ശ്രമിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കെ.പി. അപ്പൻ യുക്തിയുടെ ആരാധകനായിരുന്നില്ലെന്നും യുക്തിപരമായ വിചിന്തനത്തിലൂടെയുള്ള അർത്ഥോൽപാദനം പൂർണ്ണമല്ലെന്ന ധാരണ അദ്ദേഹത്തിനുണ്ടായിരുന്നെന്നും പറയുന്ന ഈ നിരൂപകൻ, സാഹിത്യകൃതിയുടെ യഥാർത്ഥമൂല്യങ്ങൾ സൌന്ദര്യാത്മകതയുടേതാണെന്നു കരുതിയ അപ്പൻ യുക്തിവിചാരത്തിലൂടെ ഈ മൂല്യവിചാരം അസാദ്ധ്യമാണെന്നു പോലും കരുതിയതായി വാദിക്കുന്നു.

      കടപ്പാട്: വിക്കിപ്പീഡിയ

    262. മയൂരസന്ദേശം

      കേരളവർമ്മ വലിയകോയിത്തമ്പുരാൻ രചിച്ച സന്ദേശകാവ്യം എന്ന വിഭാഗത്തിൽ പെടുന്ന കാവ്യമാണ് മയൂരസന്ദേശം. ആർക്കെങ്കിലും ഉള്ള സന്ദേശം അയക്കുന്ന തരത്തിലുള്ള കാവ്യങ്ങളെയാണ് സന്ദേശകാവ്യങ്ങൾ എന്നു പറയുന്നത്. കേരളവർമ്മ തടവിൽ കിടക്കുമ്പോൾ ഭാര്യയെ പിരിഞ്ഞതിലുള്ള വിഷമത്തിൽ ഭാര്യയ്ക്ക് ഒരു മയിലിന്റെ കൈവശം സന്ദേശം കൊടുത്തയയ്ക്കുന്ന രൂപത്തിലാണ് ഇതിന്റെ രചന. ശ്ലോകം 61 മുതൽ 73 വരെ നായികാവർണ്ണനയാണ്. ആയില്യം തിരുനാൾ മഹാരാജാവിന്റെ അപ്രീതിക്ക് പാത്രമായ കേരളവർമ്മ വലിയകോയിത്തമ്പുരാനെ നാലുവർഷം അനന്തപുരം കൊട്ടാരത്തിലെ കുളപ്പുരമാളികയിൽ ഏകാന്ത തടവിന് ശിക്ഷിച്ചിരുന്നു. ഏകാന്ത തടവാണെങ്കിലും ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ ദർശനത്തിന് അനുവദിച്ചിരുന്നു. ഹരിപ്പാട്ടെ മയിലുകളാണ് അദ്ദേഹത്തിന് മയൂര സന്ദേശമെഴുതാൻ പ്രേരണയായത് എന്നു കരുതുന്നു. ആയില്യം തിരുനാളിന് ശേഷം വിശാഖം തിരുനാൾ അധികാരത്തിൽ വന്നപ്പോൾ തമ്പുരാൻ മോചിതനാവുകയും തുടർന്ന് തിരുവനന്തപുരം കൊട്ടാരത്തിലിരുന്ന് മയൂരസന്ദേശം എഴുതുകയും ചെയ്തു. ഹരിപ്പാടുള്ള അനന്തപുരം കൊട്ടാരത്തിൽ മയൂരസന്ദേശത്തിന്റെ കൈയെഴുത്ത് പ്രതി സൂക്ഷിച്ചിട്ടുണ്ട്. തമ്പുരാൻ എഴുതിത്തുടങ്ങിയ തീയതിയാണ് ഇതിൽ ആദ്യം ചേർത്തിരിക്കുന്നത്. മലയാളവർഷം 1069 മേടം ഒന്നിനാണ്(1895) തുടക്കമിട്ടത്. മിഥുനം അഞ്ചിന് പൂർത്തിയായി.

      കടപ്പാട്: വിക്കിപ്പീഡിയ

    263. മയ്യഴിപ്പുഴയുടെ തീരങ്ങളിൽ

      ഉത്തരകേരളത്തിലെ ഫ്രഞ്ച് അധീന പ്രദേശമായിരുന്ന മയ്യഴി പശ്ചാത്തലമാക്കി ആ നാട്ടുകാരനായ എം.മുകുന്ദൻ എഴുതിയ മലയാളം നോവലാണ്‌ മയ്യഴിപ്പുഴയുടെ തീരങ്ങളിൽ. 1974-ലാണ്‌ ഈ കൃതി പ്രസിദ്ധീകരിക്കപ്പെട്ടത്. അധിനിവേശം രൂപപ്പെടുത്തിയ മയ്യഴിയുടെ രാഷ്ട്രീയ-സാമൂഹ്യചരിത്രങ്ങളും മനോഭാവങ്ങളും ചിത്രീകരിക്കുന്ന ഈ കൃതിയിൽ ഇന്ത്യൻ യൂണിയനിൽ ചേരുക വഴിയുള്ള മയ്യഴിയുടെ വിമോചനത്തെ പിന്തുണച്ചും ഫ്രഞ്ച് ഭരണത്തിന്റെ തുടർച്ചക്കനുകൂലമായുമുള്ള നിലപാടുകൾ സമാന്തരമായി പ്രത്യക്ഷപ്പെടുന്നു. പാമ്പുകടിയേറ്റു മരിച്ച കേളുവച്ചന്റേയും കുറമ്പിയമ്മയുടേയും മകനായിരുന്ന ദാമു റൈട്ടരുടെ മകൻ ദാസനാണ്‌ നോവലിലെ മുഖ്യ കഥാപാത്രം. ഫ്രെഞ്ച് ചരിത്രത്തിലെ വീരനായിക ഴാന്താർക്കിന്റേയും (Jean de Arc), മരണത്തിനും ജനനത്തിനും ഇടയിൽ ആത്മാക്കളുടെ ഇടത്താവളമായ അറബിക്കടലിലെ വെള്ളിയാംകല്ലിന്റേയും കഥകൾ കുറമ്പിയമ്മയിൽ നിന്ന് കേട്ടാണ്‌ അയാൾ വളർന്നത്. ബുദ്ധിമാനായ ദാസൻ, മയ്യഴിയിലെ പഠനത്തിൽ ഇന്റർമീഡിയറ്റ് പരീക്ഷയും, സർക്കാർ സഹായത്തോടെയുള്ള പോണ്ടിച്ചേരിയിലെ പഠനത്തിൽ ബക്കലോറയ പരീക്ഷയും നല്ല നിലയിൽ പാസായി. തുടർന്ന്, മയ്യഴിയിൽ സർക്കാർ ജോലിയോ, ഫ്രാൻസിൽ സർക്കാർ ചിലവിൽ ഉപരിപഠനമോ തെരഞ്ഞെടുക്കാനുള്ള അവസരം ഉണ്ടായെങ്കിലും കമ്മ്യൂണിസ്റ്റും ദേശീയവാദിയുമായിരുന്ന തന്റെ അദ്ധ്യാപകൻ കുഞ്ഞനന്തൻ മാസ്റ്ററുടെ സ്വാധീനത്തിൽ അയാൾ തീരുമാനിച്ചത് മയ്യഴിയെ ഫ്രെഞ്ച് ആധിപത്യത്തിൽ നിന്ന് മോചിപ്പിക്കാനുള്ള സമരത്തിൽ പങ്കെടുക്കാനാണ്‌. അധിനിവേശഭരണവുമായുള്ള പരിചയത്തിൽ വളർന്ന് അതുമായി പലതരം കെട്ടുപാടുകളിൽ ജീവിച്ച മയ്യഴിക്കാരിൽ പലർക്കും, ഫ്രെഞ്ച് ആധിപത്യത്തിനെതിരായുള്ള സമരം അനാവശ്യവും അപകടകരവുമാണെന്ന് തോന്നി. ദാസന്റെ അച്ഛൻ ദാമു റൈട്ടറും മുത്തശ്ശി കുറമ്പിയും മറ്റും ഫ്രെഞ്ച് അധിനിവേശത്തിൽ അസാധാരണമായൊന്നും കണ്ടില്ല. വെള്ളക്കാരനായ ലെസ്ലീസായിപ്പും അയാളുടെ ഭാര്യ മിസ്സിയും കുറുമ്പിയമ്മയുടെ സുഹൃത്തുക്കളായിരുന്നു. പുകയിലപ്പൊടി വലിക്കുന്നത് ശീലമാക്കിയിരുന്ന കുറമ്പിയമ്മയുടെ വീട്ടുവാതിൽക്കൽ കൂടി കുതിരവണ്ടിയിൽ കടന്നുപോയപ്പോഴൊക്കെ, ലെസ്ലീ സായിപ്പ് വണ്ടി നിർത്തി കൊറമ്പിയോട് പൊടിവാങ്ങി വലിച്ചു. ദാസൻ പഠിച്ച് ഉദ്യോഗം നേടി ലെസ്ലീ സായിപ്പിനെപ്പോലെ കേമനാകുന്നതോടെ കുടുംബത്തിന്റെ കഷ്ടപ്പാടുകൾ തീരുമെന്ന് കുറമ്പിയമ്മയും ദാമൂ റൈട്ടറും ഭാര്യ കൗസുവമ്മയും സ്വപ്നം കണ്ടു. അതിനു പകരം അയാൾ തെരഞ്ഞെടുത്ത വഴി കുടുംബത്തിന്‌ കൂടുതൽ ബുദ്ധിമുട്ടുകൾ വരുത്തി വച്ചു. 1948-ലെ മയ്യഴിയുടെ താൽക്കാലിക വിമോചനത്തിൽ പങ്കെടുത്ത ദാസൻ ഫ്രെഞ്ച് അധികാരത്തിന്റെ പുന:സ്ഥാപനത്തോടെ ഒളിവിൽ പോയപ്പോൾ, റൈട്ടർക്ക് രണ്ടു വർഷത്തെ ജയിൽ വാസം അനുഭവിക്കേണ്ടി വരുക പോലും ചെയ്തു. അക്കാലത്ത് റൈട്ടർ കുടുംബം കഴിഞ്ഞത് ഫ്രെഞ്ചു ഭരണത്തിന്റെ ഗുണ്ടയായിരുന്ന അച്ചുവിന്റെ ഔദാര്യത്തിലായിരുന്നു. ജയിൽ മുക്തനായ റൈട്ടർ, മകൾ ഗിരിജയെ വിവാഹം ചെയ്തു കൊടുക്കാനുള്ള അച്ചുവിന്റെ അഭ്യർത്ഥനയ്ക്കു വഴങ്ങി. സഹോദരിക്ക് ഇഷ്ടമില്ലാത്ത ഈ വിവാഹം തടയാനായി വീടു സന്ദർശിച്ച ദാസനെ ദാമു റൈട്ടർ ആട്ടിയിറക്കി. തുടർന്ന് പോലീസിന്റെ പിടിയിലായ അയാൾ പന്ത്രണ്ടു വർഷത്തെ ജയിൽ ശിക്ഷയ്ക്ക് വിധിക്കപ്പെട്ടു. 1954-ൽ മയ്യഴിയുടെ മേലുള്ള ഫ്രെഞ്ച് ആധിപത്യത്തിന്റെ അന്ത്യത്തെ തുടർന്ന് ദാസൻ ജയിൽ മുക്തനായെങ്കിലും ദാമു റൈട്ടർ അയാളുമായി രമ്യപ്പെടാൻ വിസമ്മതിച്ചു. ദാസന്റെ കാമുകി ചന്ദ്രിയെ മറ്റൊരാൾക്കു വിവാഹം ചെയ്തു കൊടുക്കാൻ അവളുടെ മാതാപിതാക്കളും തീരുമാനിച്ചു. വിവാഹ ദിനത്തിൽ അപ്രത്യക്ഷയായ ചന്ദ്രിയെ പിന്നെ ആരും കണ്ടിട്ടില്ല. താമസിയായെ ദാസനും അവളുടെ വഴി പിന്തുടർന്നു. ദാസനും ചന്ദ്രിയും കടലിനു നടുവിൽ വെള്ളിയാങ്കല്ലുകൽക്കു മുകളിലെ തുമ്പികളയി മാറുകയാണു

      കടപ്പാട്: വിക്കിപ്പീഡിയ

    264. മരണത്തിന്റെ നിഴലിൽ

      വൈക്കം മുഹമ്മദ് ബഷീർ എഴുതിയ ചെറുകഥയാണ് മരണത്തിന്റെ നിഴലിൽ. സൂഫിസത്തിന്റെ ബാഹ്യമായ കാഴ്ചപ്പാടുകൾ മാത്രമല്ല, ആന്തരികമായ വശങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് മനുഷ്യ ജന്മം എന്തിന് എന്നും ജീവിതത്തിന്റെ ധർമ്മം എന്ത് എന്നും കണ്ടെത്താൻ ഈ കഥയിലൂടെ കഥാകാരൻ ശ്രമിക്കുന്നു. ആദ്യത്തേയും അവസാനത്തേയും കലാകാരനാണ് പ്രപഞ്ചസ്രഷ്ടാവായ ഈശ്വരൻ എന്ന അടിസ്ഥാന തത്ത്വത്തിലൂന്നിയാണ് ഈ രചന നിർവഹിച്ചിരിക്കുന്നത്.നിരന്തരം യുദ്ധത്തെ ഓർമ്മിപ്പിക്കുന്ന എഴുത്തുകാരൻ പങ്കുവെക്കുന്നത് മാനസികമായി മനുഷ്യ മനസ്സിൽ നടക്കുന്ന സംഘർഷങ്ങളെയാണ്‌ സൂചിപ്പിക്കുന്നത്. മനുഷ്യകുലത്തിന് ഒടുവിൽ കാണാൻ സാധിക്കുന്നത് മരണത്തിന്റെ പൊട്ടിച്ചിരിയാണെന്ന് മനസ്സിലാവുന്നു. ധർമ്മാർത്ഥ കാമ മോക്ഷ ചതുർവർഗ തത്ത്വത്തെ ഈ കൃതിയിൽ ആവിഷ്കരിച്ചിരിക്കുന്നു.സൂര്യോദയത്തിന്റെ താഴെയും മുകളിലും അറിയാൻ കഴിയാത്തതായി പലതുമുണ്ടെന്ന് ആത്മീയമായ രീതിയിൽ അവതരിപ്പിക്കുന്നു.ഈ ലോകം മായ ആണെന്നും പറയുന്നു. ഒടുവിൽ മോക്ഷത്തിന്റെ തീരത്തെത്തുമ്പോൾ നാടുവിട്ടു പോയവരുടെ വാടി തളർന്ന റോസാചെടികൾക്ക് വെള്ളമൊഴിക്കാൻ സാധിക്കുന്നതെന്ന തത്ത്വം സുഫിസ്റ്റിക് മാതൃകയിൽ അവതരിപ്പിക്കുന്നു. മാർക്വെസിന്റെ റിയലിസത്തിന്റെ അംശവും ഇവിടെ കാണാൻ കഴിയും. കലയും ജീവിതവും എന്ത്,എന്തിന്,എന്നതിനുള്ള ഉത്തരം ആത്മീയമായി കണ്ടെത്താൻ ശ്രമിക്കുന്നു ഈ നോവലിലൂടെ.

      കടപ്പാട്: വിക്കിപ്പീഡിയ

    265. മരപ്പാവകൾ

      കാരൂർ നീലകണ്ഠൻ പിള്ളയുടെ ഏറെ പ്രശസ്തമായ ചെറുകഥയാണ് മരപ്പാവകൾ. ആദ്യമായി തമ്മിൽ കണ്ടുമുട്ടുന്ന ഒരു സ്ത്രീയും പുരുഷനും തമ്മിലുള്ള ഒരു ഉടനീള സംഭാഷണമാണ് മരപ്പാവകൾ .ഈ ഒരു സംഭാഷണത്തിലൂടെ വായനക്കാരൻ നളിനി എന്ന സ്ത്രീയെയും അവളുടെ ജീവിത സാഹചര്യങ്ങളേയുംകൂറിച്ച് മനസ്സിലാക്കുന്നു. സെൻസസ് എടുക്കാൻ ഒരു വീട്ടിൽ ചെല്ലുന്ന എന്യൂമറേറ്റർ ആ വീട്ടിൽ അപ്പോൾ ഉണ്ടായിരുന്ന ഏക സ്ത്രീയോട് സെൻസസ് വിവരങ്ങൾ ചോദിച്ചു തുടങ്ങുന്നു. ഉമ്മിണി എന്ന വീട്ടുടമയുടെ മകളായ നളിനിയാണ് എന്യൂമറേറ്റർക്ക് വിവരങ്ങൾ നൽകുന്നത്. ഉദ്യോഗസ്ഥന്റെ ചോദ്യങ്ങളും നളിനിയുടെ നിഷ്കളങ്കവും, ഗ്രാമീണ്യവും നർമ്മകരവുമായ ഉത്തരങ്ങളുമാണ് കഥയെ മുന്നോട്ട് നയിക്കുന്നത്. മലയാളത്തിന്റെ സുവർണ്ണ കഥകൾ എന്ന പേരിൽ എം.കൃഷ്ണൻ നായർ തിരഞ്ഞെടുത്ത പതിനെട്ടു കഥകളടങ്ങുന്ന പുസ്തകത്തിൽ ആദ്യത്തേത് മരപ്പാവകളാണ്

      കടപ്പാട്: വിക്കിപ്പീഡിയ

    266. മലയാള മഹാനിഘണ്ടു

      കേരള സർവകലാശാലയുടെ മേൽനോട്ടത്തിൽ തയ്യാറാക്കപ്പെടുന്ന മലയാളം മലയാളം ഇംഗ്ലീഷ് നിഘണ്ടുവാണ് മലയാള മഹാനിഘണ്ടു. മലയാളം ലക്സിക്കൺ എന്നും പേരുണ്ട്. ആഗമികവും ഭാഷാശാസ്ത്രപരവുമായ തത്ത്വങ്ങളെ ആധാരമാക്കിയാണ് ഈ നിഘണ്ടു നിർമ്മിച്ചിട്ടുള്ളത്. ഡോ. ശൂരനാട് കുഞ്ഞൻപിള്ളയായിരുന്നു സ്ഥാപക എഡിറ്റർ. കേരളസർവകലാശാലയുടെ പ്രസിദ്ധീകരണവിഭാഗമാണ് ഈ നിഘണ്ടുവിന്റെ പ്രസാധനവും വിതരണവും നിർവ്വഹിച്ചുപോരുന്നത്. ഇന്ത്യൻ ഭാഷകളിൽ നടക്കുന്ന നിഘണ്ടുനിർമ്മാണസംരംഭങ്ങളിൽ ഏറ്റവും ബൃഹത്തും ഗഹനവുമായ ഒന്നാണ് മലയാള മഹാനിഘണ്ടു. ആഗമികവും ഭാഷാശാസ്ത്രപരവുമായ തത്ത്വങ്ങളെ അടിസ്ഥാനമാക്കി തയ്യാറാക്കുന്ന ഈ നിഘണ്ടു ഗുണ്ടർട്ടിന്റെ നിഘണ്ടുവിനും ശ്രീകണ്ഠേശ്വരത്തിൻറെ ശബ്ദതാരാവലിക്കും ശേഷം ഭാഷാസാമഗ്രികൾ ആഴത്തിൽ വിശകലനം ചെയ്ത് അർത്ഥവിവരണം നടത്തുന്ന സമ്പൂർണ്ണ നിഘണ്ടുവാണ്. പദങ്ങളെ രൂപപരമായും അർത്ഥപരമായും വിശകലനം ചെയ്യുക, പദത്തിന് ലിപ്യന്തരണം നല്കുക, അതിന്റെ വ്യുല്പത്തി രേഖപ്പെടുത്തുക, ബന്ധപ്പെട്ട ശൈലികൾ പ്രയോഗങ്ങൾ പഴ‍ഞ്ചൊല്ലുകൾ എന്നിവ നല്കുക, ദ്രാവിഡപദങ്ങൾക്ക് സഗോത്രഭാഷയിലെ സമാനരൂപം കൊടുക്കുക, പരകീയപദങ്ങൾക്ക് വ്യുല്പത്തിയും മൂലരൂപവും നിർണ്ണയിക്കുക, വ്യുല്പത്തി വ്യത്യസ്തമായ സമാനരൂപങ്ങളെ കണ്ടെത്തി തരംതിരിച്ചു കാണിക്കുക, സമസ്തപദങ്ങളുടെ ഘടകങ്ങൾ വേർതിരിച്ചു കാണിക്കുക, രൂപഭേദങ്ങളും ലിപിഭേദങ്ങളും ചൂണ്ടിക്കാണിക്കുക, ക്രിയകൾ വർഗ്ഗീകരിച്ച് രൂപാവലി നിർണ്ണയിക്കുക, ക്രിയകളുടെ കാലരൂപങ്ങളും നാമങ്ങളുടെ ലിംഗരൂപങ്ങളും കൊടുക്കുക, സസ്യങ്ങളുടെയും ജന്തുക്കളുടെയും ശാസ്ത്രീയനാമമുൾപ്പെടെയുള്ള വിവരങ്ങൾ നല്കുുക, പ്രചാരലുപ്തപദങ്ങളും അർത്ഥങ്ങളും സൂക്ഷ്മതയോടെ കണ്ടെത്തിക്കൊടുക്കുക, പുരാണേതിഹാസങ്ങൾ പാരമ്പര്യശാസ്ത്രങ്ങൾ തുടങ്ങിയവയിൽ നിന്നുള്ള പ്രത്യേകവിവരണം നല്കുക, പദങ്ങളുടെ വ്യത്യസ്ത അർത്ഥങ്ങൾ ഇഴപിരിച്ച് ഉദാഹരണസഹിതം മലയാളത്തിലും ഇംഗ്ലീഷിലും അർത്ഥവിവരണം നടത്തുക, മലയാളഭാഷയുടെ സമഗ്രമായ വ്യാകരണവിശകലനം നിർവ്വഹിക്കുക ഇങ്ങനെ നിരവധി സവിശേഷതകൾ മലയാള മഹാനിഘണ്ടുവിന് അവകാശപ്പെടാം.

      കടപ്പാട്: വിക്കിപ്പീഡിയ

    267. മലയാളഗ്രന്ഥവിവരം

      ആദിമുദ്രണംമുതൽ 1995 വരെ മലയാളത്തിൽ പ്രസിദ്ധീകരിച്ച 52,000ലധികം പുസ്തകങ്ങളുടെ ഒരു ഇലക്ട്രോണിക് ഗ്രന്ഥസൂചിയാണു്. മലയാളഗ്രന്ഥവിവരം. യൂണിക്കോഡ് അധിഷ്ഠിതമായി മലയാള ലിപിയിൽ വിവരങ്ങൾ തിരയാനുള്ള സംവിധാനമുള്ള ഡിഡിസി രീതിയിലുള്ള ഡിജിറ്റൽ കാറ്റലോഗ് ഉൾച്ചേർത്ത സ്വതന്ത്ര വിവരശേഖരമാണിതു് . കേരളത്തിനകത്തും പുറത്തും നിന്നു് പ്രസിദ്ധീകരിക്കപ്പെട്ട മുഴുവൻ മലയാളപുസ്തകങ്ങളെക്കുറിച്ചുമുള്ള ഈ വിവരശേഖരത്തിന്റെ ക്രോഡീകരണത്തിനു് പ്രധാനമായും വഴിവെച്ചതു് കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച കെ.എം. ഗോവിയുടെ മലയാളഗ്രന്ഥസൂചിയാണു്. 2003 ൽ ഡോ. ആർ . രാമൻനായരും കെ. എച്ച് ഹുസൈനും ചേർന്നുണ്ടാക്കിയ തലശ്ശേരി ബ്രണ്ണൻ കോളേജിലെ 22,000 ത്തോളംവരുന്ന മലയാളഗ്രന്ഥങ്ങളുടെ കാറ്റലോഗും ഇതിൽ ഉൾച്ചേർത്തിട്ടുണ്ട്. . സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് , സെന്റർ ഫോർ സൌത്ത് ഇന്ത്യൻ സ്റ്റഡീസ്, ബീഹൈവ് ഡിജിറ്റൽ കൺസെപ്റ്റ്സ് തുടങ്ങിയ സംഘടനകളുടെ കൂട്ടായ പ്രവർത്തനഫലമായി നിർമ്മിച്ച മലയാളഗ്രന്ഥവിവരം 2009 ഡിസംബർ 10നു് തലശ്ശേരിയിൽ വച്ചാണ് പുറത്തിറക്കിയതു്. മലയാളഗ്രന്ഥവിവരം എന്ന ഡിജിറ്റൽ വിവരവ്യവസ്ഥയുടെ ഈ ഡാറ്റാബേസു് ഏത് ഉപയോക്താവിനും സ്വതന്ത്രമായി ഉപയോഗിക്കാവുന്നതരത്തിൽ ഗ്നൂ_സാർവ്വജനിക_അനുവാദപത്രം v3 അനുമതിയിലും സോഫ്ടു്വെയർ സിസ്റ്റം ഗ്നൂ അഫെറോ സാർവ്വജനിക അനുവാദപത്രം v3 അനുമതിയിലും ആണ് പുറത്തിറക്കിയിരിക്കുന്നതു് . കെ.എം. ഗോവി ചെയർമാനും കെ.എച്ച്. ഹുസൈൻ കൺവീനറുമായ ഒരു ടാസ്ക്ഫോഴ്സാണ് ഇതിൽ പുതിയ വിവരങ്ങൾ ഓരോവർഷവും ഉൾച്ചേർക്കുന്നതു് കേരളസർക്കാരിന്റെ 2009ലെ സംസ്ഥാന ഇഗവർണൻസ് അവാർഡിൽ പ്രാദേശികഭാഷാ വിഭാഗത്തിൽ രണ്ടാം സ്ഥാനം മലയാളഗ്രന്ഥവിവരത്തിനു് ലഭിക്കുകയുണ്ടായി

      കടപ്പാട്: വിക്കിപ്പീഡിയ

    268. മലയാളശാകുന്തളം

      കാളിദാസൻ രചിച്ച അഭിജ്ഞാനശാകുന്തളത്തിന്റെ മലയാള വിവർത്തനമാണ് മലയാളശാകുന്തളം. എ.ആർ. രാജരാജവർമ്മയാണ് മലയാളശാകുന്തളം രചിച്ചിട്ടുള്ളത്. കൈകൊട്ടിക്കളിപ്പാട്ടുകളായും ആട്ടക്കഥകളായും മറ്റും അഭിജ്ഞാനശാകുന്തളം മലയാളത്തിന് പരിചിതമായിരുന്നെങ്കിലും തികഞ്ഞ പരിഭാഷ മലയാളത്തിൽ പ്രചാരത്തിൽ ഇല്ലായിരുന്നു. തുടർന്ന് കേരളവർമ്മ വലിയകോയിത്തമ്പുരാൻ 1882-ൽ കേരളീയഭാഷാ ശാകുന്തളം ഒരു പരിഭാഷ പ്രസിദ്ധീകരിച്ചു. സംസ്കൃതസ്വാധീനം ആ കൃതിയിലും വളരെയധികമായിരുന്നതിനാൽ കേരളവർമ്മയുടെ ഭാഗിനേയനായ എ.ആർ. രാജരാജവർമ ആ കൃതിയിൽ ലഘൂകരണം നടത്തുകയുണ്ടായി. ഈ കൃതി മണിപ്രവാളശാകുന്തളം എന്ന പേരിൽ 1912-ൽ പ്രസാധനം ചെയ്തിരുന്നു. ഇതിലും സംസ്കൃതത്തിനാണ് കൂടുതൽ പ്രാധാന്യം എന്ന ആരോപണമുണ്ടായതിനെ തുടർന്ന് എ.ആർ. രാജരാജവർമ്മ സ്വന്തം നിലയ്ക്ക് എഴുതി 1913-ൽ പ്രസിദ്ധീകരിച്ച കൃതിയാണ് മലയാളശാകുന്തളം. പില്ക്കാലത്ത് രാജരാജവർമ്മ പ്രസ്ഥാനം എന്നറിയപ്പെട്ട രീതിയിലെ മൂലകൃതി ആണിത്.

      കടപ്പാട്: വിക്കിപ്പീഡിയ

    269. മല്ലീനിലാവ്

      9 ശ്ലോകങ്ങളടങ്ങുന്ന ചെറിയ കാവ്യമാണ് മല്ലീനിലാവിനെക്കുറിച്ചുള്ളത്. വിരഹിയായ കാമുകൻ വികാരോദ്ദീപകമായ സന്ധ്യയുടെ ആഗമനത്തെ വർണ്ണിക്കുന്നു. ശൃംഗാരപോഷകമായ പ്രകൃതിവർണ്ണന ഉൾക്കൊള്ളുന്നു ഈ കൃതി. ചെറിയച്ചിയും മല്ലീനിലാവും ഒരേ കവിയുടെ കൃതികളാണെന്ന് ഇളംകുളം അനുമാനിക്കുന്നു. രണ്ടുകാവ്യങ്ങളുടെയും അവസാനപദ്യങ്ങൾ സദൃശമാണ്. ലീലാതിലകകാരൻ തന്നെയാകാം ഈ കവിയെന്ന് അദ്ദേഹം നിഗമനംചെയ്യുന്നു. ലീലാതിലകകാരൻ സംസ്കൃതത്തിൽനിന്ന് തർജ്ജുമചെയ്തുചേർത്ത ശ്ലോകങ്ങളുമായുള്ള സാമ്യമാണ് അദ്ദേഹത്തെ ഈ അഭ്യൂഹത്തിലെത്തിച്ചത്.

      കടപ്പാട്: വിക്കിപ്പീഡിയ

    270. മഹോദയപുരേശചരിതം

      മഹോദയപുരം വാണിരുന്ന കുലശേഖരവർമ്മന്റെ ആസ്ഥാനകവിയായിരുന്ന തോലൻ തന്റെ രാജാവിന്റെ അപദാനങ്ങളെ പാടികൊണ്ട് രാജാവിനെ തന്നെ നായകനാക്കി രചിച്ച മഹാകാവ്യമായിരുന്നു മഹോദയപുരേശചരിതം . നിരർഥകപദം, ദുരാന്വയക്ലിഷ്ടത എന്നിവയില്ലാതെ രചിക്കപ്പെട്ട ഈ കൃതിക്ക് തോലകാവ്യം എന്നും പേരുണ്ട്. ചില പണ്ഡിതന്മാർക്കിടയിൽ അദ്ദേഹം തന്നെയാണ് മൂഷികവംശകർത്തവാണെന്ന് അഭിപ്രായമുണ്ട്. തോലകൃതമായ തോലകാവ്യം ഇന്ന് നഷ്ടപ്പെട്ടുപ്പോയ കൃതികൾക്കിടയിൽ സ്ഥാനം പിടിച്ചിരിക്കുന്നു. വടക്കുംക്കൂറിന്റെയും, ഉള്ളൂരിന്റെയും, കുഞ്ചുണ്ണി രാജയുടേയും മറ്റും വിവരണങ്ങളിൽ നിന്നു മാത്രമേ ഇതിനേകുറിച്ച് വിവരമുള്ളൂ.

      കടപ്പാട്: വിക്കിപ്പീഡിയ

    271. മറക്കാത്ത കഥകൾ

      എസ്.കെ. നായർ രചിച്ച ഗ്രന്ഥമാണ് മറക്കാത്ത കഥകൾ. 1973-ൽ പലവക ഗ്രന്ഥങ്ങൾക്കായി നൽകുന്ന കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതി നേടിയിട്ടുണ്ട്. ഈ കൃതി മലയാള മനോരമ ആഴ്ച്ചപ്പതിപ്പിൽ ഖണ്ഡശഃ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. പിന്നീട് എൻ.ബി.എസ്. പുസ്തകരൂപത്തിൽ പ്രസിദ്ധപ്പെടുത്തി. ഈ ഗ്രന്ഥത്തിന്റെ മൂന്നു വോളിയങ്ങൾ പുറത്തിറങ്ങിയിട്ടുണ്ട്

      കടപ്പാട്: വിക്കിപ്പീഡിയ

    272. മറക്കുടക്കുള്ളിലെ മഹാനരകം

      1930-കളിലെ നമ്പൂതിരിപരിഷ്ക്കരണപ്രസ്ഥാനത്തിന്റെ ഭാഗമായി അവതരിപ്പിക്കപ്പെട്ട ഒരു നാടകമാണ് മറക്കുടക്കുള്ളിലെ മഹാനരകം. എം.ആർ. ഭട്ടതിരിപ്പാട് രചിച്ച ഈ നാടകം, യഥാർത്ഥത്തിൽ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കിയായിരുന്നു. നമ്പൂതിരിമാരുടെ പരമ്പരാഗതജീവിതരീതികളിൽ സ്ത്രീകൾക്കു സഹിക്കേണ്ടിവന്ന അനീതികൾക്കെതിരെ ശബ്ദമുയർത്തുന്ന ഈ നാടകം അക്കാലത്ത് വലിയ കോളിളക്കമുണ്ടാക്കി. അന്യർക്ക് തീരെ പ്രവേശനമില്ലാതിരുന്ന ഇല്ലങ്ങൾക്കുള്ളിലകപ്പെട്ടുപോയ മലയാളബ്രാഹ്മണസ്ത്രീകളെ മർദ്ദിക്കാനും അവരെ കൊലപ്പെടുത്താനുംവരെയുള്ള അധികാരം ഭർത്താവിനു നൽകിയിരുന്ന വ്യവസ്ഥയെക്കുറിച്ച് പുറംലോകമറിയാൻ ഈ നാടകം കാരണമായി.

      കടപ്പാട്: വിക്കിപ്പീഡിയ

    273. മാതംഗലീല

      തിരുമംഗലത്തു നീലകണ്ഠൻ മൂസ്സ് രചിച്ച ആനയുടെ ഉത്പത്തിവിവരങ്ങളും ഗജചികിത്സാക്രമങ്ങളും മറ്റും അടങ്ങിയ സംസ്കൃത ഗ്രന്ഥമായ മാതംഗലീലയുടെ മലയാളം വ്യാഖ്യാനമാണ് മാതംഗലീല ഗജരക്ഷണശാസ്ത്രം. ചെറുവള്ളി നാരായണൻ നമ്പൂതിരി ആണ് ഈ ഗ്രന്ഥത്തിന്റെ രചയിതാവ്. ഗജലക്ഷണ ശാസ്ത്രം എന്ന പ്രാചീന ഗ്രന്ഥത്തെ അടിസ്ഥാനമാക്കിയാണ് മാതംഗലീല എഴുതിയിട്ടുള്ളത്. പാലകാപ്യ മുനി രചിച്ച പാലകാപ്യം (ഹസ്തായുർവേദം) എന്ന ഗ്രന്ഥത്തെ ആസ്പദമായെഴുതിയ മാതംഗലീല എന്ന പുസ്തകത്തിന്റെ മലയാളം വ്യാഖ്യാനമാണ് ഇത്. 2005 ഒക്ടോബറിലാണ് ആദ്യമായി പ്രസിദ്ധീകൃതമായത്. സംസ്കൃത ശ്ലോകങ്ങൾ മലയാളം ലിപിയിലെഴുതിയതും അതിന്റെ അർത്ഥവുമാണ് പുസ്തകത്തിൽ കൊടുത്തിരിക്കുന്നത്

      കടപ്പാട്: വിക്കിപ്പീഡിയ

    274. മാനുഷഹൃദയദർപ്പണം

      ക്രൈസ്തവമതപ്രചരണത്തിന്നു ലോകവ്യാപകമായി ഉപയോഗിക്കുന്ന The Heart Book എന്ന ഗ്രന്ഥത്തിന്റെ മലയാള പരിഭാഷാ ഗ്രന്ഥമാണ് മാനുഷഹൃദയദർപ്പണം . 1850-കളിൽ ബാസൽ മിഷൻ ആണ് ഇത് മലയാളത്തിലേക്ക് മൊഴിമാറ്റം ചെയ്തിരിക്കുന്നത്.ഹെർമ്മൻ ഗുണ്ടർട്ടിന്റെ കല്ലച്ചിലാണ് ഇതിന്റെ ആദ്യത്തെ പതിപ്പ് ഇറങ്ങിയത്. 1926-ൽ ഇതിന്റെ എട്ടാം പതിപ്പ് പുറത്തിറങ്ങി. പിൽക്കാലത്ത് ഇതിന്റെ പേര് തമ്പിയുടെ ഹൃദയം എന്നാക്കി മാറ്റി. ഇപ്പോൾ ഇതാണ് പ്രചരണത്തിലുള്ളത്. പ്രസ്സിന്റെ പേര് പിൽക്കാലത്ത് ബാസൽ മിഷൻ പ്രസ്സ് എന്നത് മാറ്റി കനാറീസ് മിഷൻ പ്രസ്സ് എന്ന് ആക്കിയിട്ടുണ്ടെങ്കിലും അതിന്റെ കാരണം വ്യക്തമല്ല. 1926-ലെ ഇതിന്റെ അച്ചടിപ്പുസ്തകം ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശേഖരത്തിലാണ് ഇപ്പോൾ സൂക്ഷിച്ചിരിക്കുന്നത്.

      കടപ്പാട്: വിക്കിപ്പീഡിയ

    275. മാന്ത്രികപ്പൂച്ച

      വൈക്കം മുഹമ്മദ് ബഷീർ രചിച്ച ലഘുനോവലാണ് മാന്ത്രികപ്പൂച്ച. 1968 ലാണ് ഈ കൃതി പ്രസിദ്ധപ്പെടുത്തിയത്. ബേപ്പൂരിലുള്ള വീട്ടിൽ വച്ചാണ് ഈ കൃതി അദ്ദേഹം രചിച്ചത്. ബഷീറിന്റെ വീട്ടിലെത്തിച്ചേർന്ന ഒരു പൂച്ചയെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. ഈ പൂച്ചയും ബഷീറിന്റെ അയൽക്കാരും തമ്മിലുള്ള വിവിധ ബന്ധങ്ങളും ആണ് കഥാതന്തു. പൂച്ച ആ നാട്ടിലുള്ളവരുടെ ഒരു വിശ്വാസം സംരക്ഷിക്കാൻ നിമിത്തമാവുന്നതാണ് കഥ. ആ കാലത്ത് സമൂഹത്തിൽ നിന്നിരുന്ന വിവിധ അനാചാരങ്ങളെ നർമ്മത്തിൽ പൊതിഞ്ഞ രൂക്ഷ വിമർശനം നടത്താൻ ബഷീർ ഈ കഥ ഉപയോഗപ്പെടുത്തിയിരിക്കുന്നു.

      കടപ്പാട്: വിക്കിപ്പീഡിയ

    276. മാർത്താണ്ഡവർമ്മ

      സി.വി. രാമൻപിള്ളയുടെ 1891-ൽ പ്രസിദ്ധീകരിച്ച ഒരു മലയാള നോവലാണ് മാർത്താണ്ഡവർമ്മ. പരിണാമദിശയിലെത്തിയ രാമ്മവർമ്മ മഹാരാജാവിൻറെ ഭരണകാലം മുതൽ മാർത്താണ്ഡവർമ്മയുടെ സ്ഥാനാരോഹണം വരെയുള്ള വേണാടിന്റെ (തിരുവിതാംകൂർ) ചരിത്രം വിവരിക്കുന്ന ഒരു ഹിസ്റ്റൊറിക്കൽ റൊമാൻസ് ആയിട്ടാണ് പ്രസ്തുത കൃതി അവതരിപ്പിച്ചിരിക്കുന്നത്. കൊല്ലവർഷം 901 – 906 (ക്രി.വ. 1727 – 1732) കാലഘട്ടത്തിലാണ് കഥാഗതി അരങ്ങേറുന്നത്. ശീർഷകകഥാപാത്രത്തെ തിരുവിതാംകൂർ രാജസ്ഥാനഭ്രഷ്ടനാക്കുന്നതിനുവേണ്ടിയുള്ള പത്മനാഭൻതമ്പിയുടെയും എട്ടുവീട്ടിൽപിള്ളമാരുടെയും പദ്ധതികളിൽ നിന്ന് രക്ഷിക്കാൻ ശ്രമിക്കുന്ന അനന്തപത്മനാഭൻ, സുഭദ്ര, മാങ്കോയിക്കൽകുറുപ്പ് എന്നിവരെ ചുറ്റിപറ്റിയാണ് കഥ നീങ്ങുന്നത്. മലയാളത്തിൽ പ്രസിദ്ധീകരിച്ച ആദ്യത്തെ ചരിത്രനോവലും കൂടിയായ പ്രസ്തുത കൃതി മലയാള സാഹിത്യത്തിൽ ചരിത്രാഖ്യായിക എന്നൊരു ശാഖയ്ക്ക് നാന്ദി കുറിച്ചു. തിരുവിതാംകൂർ ചരിത്രകഥ ധർമ്മരാജാ, രാമരാജാബഹദൂർ എന്നീ കൃതികളിൽ തുടരുന്നു. ഈ മൂന്ന് നോവലുകൾ സിവിയുടെ ചരിത്രാഖ്യായികകൾ എന്നറിയപ്പെടുന്നു. ചരിത്രകഥയുടെയും കാല്പനികസാഹിത്യത്തിൻറെയും സമ്മിശ്രമ്മായ മാർത്താണ്ഡവർമ്മ മലയാള സാഹിത്യത്തിൽ ഒരു നാഴികകല്ലായി കണക്കാക്കപ്പടുന്നു.

      കടപ്പാട്: വിക്കിപ്പീഡിയ

    277. മാർപാപ്പാ

      കോട്ടയം സി.എം.എസ്. പ്രസ്സിൽ നിന്നും 1846-ൽ പ്രസിദ്ധീകരിച്ച ഒരു ക്രൈസ്തവമതപ്രചരണ ഗ്രന്ഥമാണ് മാർപാപ്പാ. ഇതിന്റെ ലക്ഷ്യം മാർപാപ്പയോട് വിധേയം പ്രഖ്യാപിച്ചിരിക്കുന്ന വിവിധ കത്തോലിക്ക സഭാംഗങ്ങളാണ്. ഈ രെഖയുടെ വിഷയം മാർപാപ്പ എന്ന പദവി ബൈബിളിനു അനുസരണമാണോ എന്നു പരിശോധിക്കലാണ്. സി.എം.എസ്, എൽ.എം.എസ്, ബാസൽ മിഷൻ തുടങ്ങിയ മിഷനറി സംഘങ്ങൾ പ്രൊട്ടസ്റ്റന്റ് സമൂഹങ്ങൾ ആയതിനാൽ ആ വിധത്തിലാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. പുസ്തകത്തിന്റെ അവസാനം അത് രചിച്ച ആളുടെ പെരായി J.H. എന്നു കൊടുത്തിരിക്കുന്നു. ഇത് സി.എം.എസ് മിഷനറിയായിരുന്ന J. Hawksworth ആണെന്ന് കരുതപ്പെടുന്നു.

      കടപ്പാട്: വിക്കിപ്പീഡിയ

    278. മാലപ്പാട്ട്

      പുണ്യാത്മാക്കളുടെ ജീവാപദാനങ്ങൾ വാഴുത്തുന്ന കീർത്തന കാവ്യ വിഭാഗത്തിൽ പെടുന്ന പാട്ടുകളാണു മാലപ്പാട്ടുകൾ. കേരളത്തിൽ ഇസ്‌ലാമിലെ വ്യത്യസ്ത സൂഫീ മാർഗ്ഗങ്ങൾ (ത്വരീഖത്ത്) ശക്തമായിരുന്ന കാലഘട്ടത്തിലാണ് മാലപ്പാട്ടുകൾ ധാരാളമായി ഉണ്ടായത്. 13 മുതൽ 16 വരെ നൂറ്റാണ്ടുകളിൽ കേരളീയ മുസ്‌ലിംകൾക്കിടയിൽ ശക്തമായ സ്വാധീനം ചെലുത്തിയ സൂഫീ ദർശനങ്ങൾ മാലപ്പാട്ടിന് പ്രചോദനമായി ഭവിച്ചു. തമിഴകത്തെ ശൈവന്മാർക്കിടയിൽ പ്രചാരത്തിലുണ്ടായിരുന്ന ഭക്തികാവ്യങ്ങളുടെ ശൈലി (കോർവ്വ)പിന്തുടർന്നു കൊണ്ടായിരുന്നു അറബി മലയാളത്തിലെ മാലപ്പാട്ടുകൾ രചിക്കപ്പെട്ടത് എന്നഭിപ്രായമുണ്ട്. മാലപ്പാട്ടിന് രണ്ട് ഭാഗങ്ങൾ ഉണ്ട്. ശൈഖിന്റെ (പുണ്യപുരുഷൻ) അപദാനങ്ങളെ വാഴ്ത്തുന്നതാണ് ഒന്നാം ഭാഗം. ശൈഖിനെ മുൻ നിർത്തി ദൈവത്തോട് പ്രാർത്ഥിക്കുന്നതാണ് (ഇടതേട്ടം) രണ്ടാം ഭാഗം (ഇരവ്). അറബി മലയാള സാഹിത്യത്തിലെ കണ്ടെടുക്കപ്പെട്ട ആദ്യത്തെ മാലപ്പാട്ടാണു മുഹിയിദ്ദീൻ മാല. ഖാസി മുഹമ്മദ് ആണ് മുഹിയിദ്ദീൻ മാലയുടെ കർത്താവ്. മുഹിയിദ്ദീൻ മാലയുടെ ചുവടു പിടിച്ച് നൂറുകണക്കിന് മാലപ്പാ‍ട്ടുകൾ അറബി മലയാളത്തിലും മലയാളത്തിലും ഉണ്ടായി. ഇച്ച മസ്താന്റെ ബുഖാരി മാല, കൊടഞ്ചേരി മരക്കാർ മുസ്‌ലിയാരുടെ ബദർ മാല, കെ.ടി. ആസിയയുടെ ഖദീജാ ബീവിയുടെ വഫാത്ത് മാല, മുഹമ്മദ് മറ്റത്തിന്റെ ഖുദ്‌റത്ത് മാല, എം.ബാവക്കുട്ടി മൌലവിയുടെ ലോകനീതി മാല, പി.കെ.ഹലീമയുടെ ചന്ദിര സുന്ദര മാല തുടങ്ങിയ മാലപ്പാട്ടുകൾ പ്രസിദ്ധമാണ്. എം.എൻ.കാരശ്ശേരി വൈക്കം മുഹമ്മദ് ബഷീറിനെ കുറിച്ച് ഒരു ബഷീർ മാലയും പണിതിട്ടുണ്ട്.

      കടപ്പാട്: വിക്കിപ്പീഡിയ

    279. മീശ

      1950കൾക്ക് മുൻപുള്ള കേരളീയ ജാതീയ ജീവിതത്തെ ദളിത് പശ്ചാത്തലത്തിൽ ആവിഷ്‌കരിക്കുന്ന എസ്. ഹരീഷ് രചിച്ച നോവലാണ് മീശ. മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ് മീശ പ്രസിദ്ധീകരിച്ചുവന്നത്. മൂന്നു ലക്കം കഴിഞ്ഞപ്പോൾ ചില ഹിന്ദു സംഘടനകളുടെ പ്രതിഷേധത്തെത്തുടർന്നു പിൻവലിച്ച് രചയിതാവ് മാപ്പ് പറഞ്ഞു. നോവലിലെ രണ്ട് കഥാപാത്രങ്ങൾ തമ്മിൽ നടത്തിയ ഒരു സംഭാഷണത്തിന്റെ ഭാഗം സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഹിന്ദു സ്ത്രീകൾ ലൈംഗികതയ്ക്ക് വേണ്ടിയാണ് കുളിച്ച് നല്ല വസ്ത്രം ധരിച്ച് അമ്പലത്തിൽ പോകുന്നതെന്ന പ്രസ്താവനയാണ് പ്രതിഷേധത്തിന് കാരണമായത്. മാത്രമല്ല നാലഞ്ച് ദിവസം, അതായത് ആർത്തവകാലത്ത് ഇവർ അമ്പലത്തിൽ പോകാതിരിക്കുന്നത് ഇക്കാലത്ത് തങ്ങൾ അതിന് തയ്യാറല്ല എന്നതുകൊണ്ടുമാണ് എന്നാണ് നോവലിൽ പരാമർശിക്കുന്നത്. ആ സംഭാഷണം ക്ഷേത്രവിശ്വാസികൾക്ക് എതിരാണെന്ന് ആരോപിച്ച് യോഗക്ഷേമസഭ, ബി.ജെ.പി., ഹിന്ദു ഐക്യവേദി, എൻ.എസ്.എസ്. തുടങ്ങിയ സംഘടനകൾ രംഗത്ത് വന്നിരുന്നു. ഹിന്ദു സംഘടനകളുടെ ആക്രമണഭീഷണിയേയും കുടുംബാംഗങ്ങളെ അപമാനിക്കാനുള്ള ശ്രമത്തേയും തുടർന്നാണ് എഴുത്തുകാരൻ നോവൽ പിൻവലിച്ചത്. മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ് മീശ പ്രസിദ്ധീകരിച്ചുവന്നത്. പിൻവലിക്കലിനെത്തുടർന്ന് ഡി.സി. ബുക്സ് നോവൽ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചു.

      കടപ്പാട്: വിക്കിപ്പീഡിയ

    280. മുഹ്‌യദ്ദീൻ മാല

      അറബി മലയാള സാഹിത്യത്തിലെ കണ്ടെടുക്കപ്പെട്ട ആദ്യത്തെ കാവ്യമാണ് മുഹ്‌യദ്ദീൻ മാല എന്ന മാലപ്പാട്ട്. കോഴിക്കോട് ഖാളിയും,ഖാദിരിയ്യ സൂഫി യതിയും, അറബി മലയാള ഭാഷാകവിയും, ഗ്രന്ഥകാരനുമായിരുന ഖാദി മുഹമ്മദ് ഇബ്‌നു അബ്ദുൽ അസീസ് ആണ് മുഹ്‌യദ്ദീൻ മാലയുടെ രചയിതാവ്. 1607 ആണ് ഇതിന്റെ രചനാകാലം. എഴുത്തച്ഛൻ അദ്ധ്യാത്മരാമായണം കിളിപ്പാട്ട് എഴുതിയതിനു തൊട്ടു ശേഷമുള്ള കാ‍ലഘട്ടമാണിത്. മുഹ്‌യദ്ദീൻ മാലയുടെ ചുവടു പിടിച്ച് നൂറുകണക്കിന് മാലപ്പാട്ടുകൾ പിന്നീട് അറബി മലയാ‍ളത്തിലുണ്ടായി. ശൈഖ് മുഹ്‌യദ്ദീൻ അബ്ദുൽ ഖാദിർ ജീലാനി എന്ന പ്രമുഖ സൂഫി വര്യന്റെ അപദാനങ്ങളെ വാഴ്‌ത്തുന്നതാണ് മുഹ്‌യദ്ദീൻ മാല.ശൈഖ് അബ്‌ദുൽ ഖാദിർ ജീലാനിയുടെ ഇസ്‌ലാമിക സേവനങ്ങളെ ആദരിച്ചാണ് അദ്ദേഹത്തെ മുഹ്‌യദ്ദീൻ ശൈഖ് എന്നു വിളിക്കുന്നത്. മുഹ്‌യദ്ദീൻ (മുഹ്‌യ് +ദീൻ) എന്നാൽ വിശ്വാസത്തെ പുനരുജ്ജീവിക്കുന്നവൻ എന്നർത്ഥം. ഖാദിരിയ്യ സൂഫി സരണി സ്ഥാപകനായ ഈ സൂഫി സന്യാസിയുടെ ഫുതൂഹുൽ ഗൈബ്, ഗുൻയ, ബഹ്ജ തുടങ്ങിയ ഗ്രന്ഥങ്ങളിലെയും പ്രഭാഷണങ്ങളിലെയും, അയ്‌നിയ്യ, നൂനിയ്യ, ബാഇയ്യ, ഗൗസിയ്യ, ലാമിയ്യ എന്നീ കാവ്യങ്ങളിലെയും വചനങ്ങൾ ആസ്പദമാക്കിയാണ് ഖാസി മുഹമ്മദ് ഈ മാല രചിച്ചിരിക്കുന്നത്. പഴയ കാലങ്ങളിൽ മുസ്ലിം വീടുകളിൽ ഇതു സ്ഥിരമായി പാരായണം ചെയ്യുമായിരുന്നു.മുഹ്യുദ്ധീൻ മാല പാരായണം ചെയ്‌താൽ ദൈവാനുഗ്രഹവും മുഹ്യുദ്ധീൻ ശൈഖിൻറെ സ്നേഹവും ലഭിക്കുമെന്ന വിശ്വാസം രൂഢമായിരുന്നു എന്നാൽ കാലക്രമേണ പ്രതേകിച്ചും 1980 ഉകൾക്ക് ശേഷം മുഹ്‌യ്ദ്ദീൻ മാല വിസ്മൃതിയിൽ ലയിച്ചു. 2007-ൽ മുഹ്‌യദ്ദീൻ മാലയുടെ 400-ആമതു വാർഷികം ആഘോഷിച്ചിരുന്നു. ഗദ്യവും പദ്യവും കോർത്തിണക്കിയ രീതിയിലാണ് മുഹ്യുദ്ധീൻ മാലയുടെ രചന നിർവഹിച്ചിരിക്കുന്നത്. പൊതുവേ മാപ്പിളപ്പാട്ടുകളുടെ ദൈർഘ്യം 150-നും 300 ഇനും ഇടയ്ക്ക് വരികളാണെങ്കിൽ മുഹ്‌യദ്ദീൻ മാലയിൽ 310 വരികളുള്ള മാലയ്ക്കു പുറമേ 152 വരികളിൽ അലിഫ് എന്ന മാണിക്യവും (പ്രാർത്ഥന) , ഗദ്യത്ത്തിലുള്ള പ്രാർത്ഥനയും പദ്യത്തിലുള്ള മുനാജാത്തും(ആത്മസംഭാഷണം) അടങ്ങിയിരിക്കുന്നു.ആത്മസംഭാഷണത്തിൽ അറബി തമിഴ് പദ്യകൃതികളുടെ സ്വാധീനമുണ്ട്. ലാളിത്യത്തിനും ആർജ്ജവത്തിനും മാതൃകയാണു ഇതിലെ ഓരോ വരികളും. “അള്ളാതിരുപേരും സ്തുതിയും സലാവാത്തുംഅതിനാൽ തുടങ്ങുവാൻ അരുൾചെയ്ത വേദാമ്പർ” എന്ന സ്തുതി കീർത്തനത്തിലൂടെ കാവ്യം ആരംഭിക്കുകയും “നല്ലെ സലാവാത്തും നല്ലെ സലാമെയും നിന്റെ മുഹമ്മദിനേകണം നീ അള്ളാ” എന്ന പ്രവാചക കീർത്തനത്തോടെ” അവസാനിക്കുകയും ചെയ്യുന്ന ഈ കാവ്യത്തിൽ വരമൊഴികൾക്ക് പകരം അക്കാലത്തെ വാമൊഴിയാണ്‌ കവി പലപ്പോഴും ഉപയോഗിച്ചു കാണുന്നത്. പുണ്യാത്മാക്കളുടെ ജീവാപദാനങ്ങളാണ് മാലപ്പാട്ടുകളുടെ ഉള്ളടക്കം. മാലപ്പാട്ടുകൾ കീർത്തനകാവ്യ വിഭാഗത്തിൽപ്പെടുന്നവയാണ്. തമിഴകത്തെ ശൈവന്മാർക്കിടയിൽ പ്രചാരത്തിലുണ്ടായിരുന്ന ഭക്തി കാവ്യങ്ങളുടെശൈലി (കോർവ്വ) പിന്തുടർന്നു കൊണ്ടാണ് അറബി മലയാളത്തിലെ കാവ്യങ്ങൾ രചിക്കപ്പെട്ടതെന്ന് അഭിപ്രായമുണ്ട്. സൂഫി കവികൾ സമൂഹത്തിലെ മേൽത്തട്ടുകാരേക്കാൾ ശ്രോതാക്കളായി കണ്ടിരുന്നത് അടിത്തട്ടുകാരായ കീഴാളരെയായിരുന്നു. അതിനാൽ തന്നെ വട്ടെഴുത്ത്‌ ശൈലിയും, തമിഴിലെ സൂഫി കവികൾ സ്വീകരിച്ചിരുന്ന ചെന്തമിഴെന്ന തമിഴ് പുലവന്മാരുടെ ഭാഷാശൈലികളും രചയിതാവിനെയും സ്വാധീനിച്ചിട്ടുണ്ട് . ഒരളവ് വരെ മുഹ്‌യദ്ദീൻ മാലയിലും ഇവ പ്രകടമായി കാണാം. പതിനാറാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ അറബിത്തമിഴിൽ രചിക്കപ്പെട്ട മുഹ്‌യദ്ദീൻ ആണ്ടവർ‌ മാലൈ തുടങ്ങിയ കൃതികളിലൂടെ സൂഫി കവികൾ പുലവരിൽ ഇസ്ലാമികഭക്തിപ്രസ്ഥാനത്തിനു തുടക്കം കുറിച്ചിരുന്നു. പുരാതനകാലത്തെ താളിയോലകൾ , ശിലാശാസനങ്ങൾ എന്നിവയിൽആലേഖനം ചെയ്യപ്പെട്ട പ്രാചീന ഭാഷാചമ്പുക്കളിലും, സന്ദേശകാവ്യങ്ങളിലുമെല്ലാം ഇത്തരം തമിഴ് ചുവ കാണുന്നതിനാൽ മുഹ്‌യദ്ദീൻ മാലയിലെ പല പ്രയോഗങ്ങളും അക്കാലത്തെ വ്യവഹാരഭാഷയിലുണ്ടായിരുന്നതാണെന്ന് അനുമാനിക്കപ്പെടുന്നു. മുത്തും മാണിക്യവും ചേർത്തു കോർക്കുന്നതുപോലെയാണ്‌ മാല കോർക്കുന്നതെന്ന രചയിതാവിൻറെ ഏറ്റു പറച്ചിൽ വിവിധ ഭാഷാ ശൈലിയുടെയും ഗ്രന്ഥങ്ങളുടെയും സ്വാധീനം വ്യക്തമാക്കുന്നുണ്ട്.

      കടപ്പാട്: വിക്കിപ്പീഡിയ

    281. മൃഗചരിതം

      1860-ൽ റവ. ജെ.ജി. ബ്യൂട്ട്‌ലർ രചിച്ച് കോട്ടയം സി.എം.എസ്. പ്രസ് പ്രസിദ്ധീകരിച്ച ജന്തുശാസ്ത്ര ഗ്രന്ഥമാണ് മൃഗചരിതം. ഇതിന്റെ അച്ചടിപ്പുസ്തകം ട്യൂബിങ്ങൻ സർവ്വകലാശാലയിലെ ഗുണ്ടർട്ട് ശേഖരത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്. 167 താളുകളുള്ള ഈ പുസ്തകം 6 പർവ്വങ്ങളായി തിരിച്ചിരിക്കുന്നു. മലയാളം അച്ചടിയിൽ കളർ ചിത്രങ്ങൾ ഉൾപ്പെട്ട ആദ്യത്തെ പുസ്തകമാണ് മൃഗചരിതം. റവ. ജെ.ജി. ബ്യൂട്ട്‌ലർ തൃശൂരിനടുത്തുള്ള കുന്നംകുളം കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന ഒരു സി.എം.എസ്. മിഷനറി ആയിരുന്നു. ഫ്രാൻസെസ് ആനി ബേക്കർ ആണ് ഇതിലെ ചിത്രങ്ങൾ വരച്ചത്. മൃഗങ്ങൾ, പക്ഷികൾ, മീനുകൾ, പുഴുക്കൾ എന്നിവയെ പറ്റിയുള്ള വൈജ്ഞാനിക സാഹിത്യമാണ് പുസ്തകത്തിന്റെ ഉള്ളടക്കം. മുലകുടിപ്പിക്കുന്ന ജന്തുക്കൾ, പക്ഷികൾ, ഇഴജന്തുക്കൾ, മത്സ്യങ്ങൾ, രക്തമില്ലാത്ത ജന്തുക്കൾ, ഇറുക്കുന്ന പുഴുക്കൾ എന്നിങ്ങനെ 6 വിഭാഗങ്ങളാണ് പുസ്തകം. ഗ്രന്ഥകാരൻ നിരവധി മൃഗങ്ങളുടെ ഗ്രാമ്യപദങ്ങളും മറ്റുള്ള നാടൻ പ്രയോഗങ്ങളും കണ്ടെടുത്ത് ഈ കൃതിയിൽ ഉപയോഗിച്ചിരിക്കുന്നു. അതിനാൽ തന്നെ പിൽക്കാലത്ത് ഹെർമ്മൻ ഗുണ്ടർട്ട് തന്റെ നിഘണ്ടുവിൽ മൃഗചരിതം എന്ന പുസ്തകത്തെ ധാരാളം അവലംബമായി ഉപയോഗിച്ചിട്ടുണ്ട്.

      കടപ്പാട്: വിക്കിപ്പീഡിയ

    282. യക്ഷി

      1967-ൽ പ്രസിദ്ധീകൃതമായ മലയാറ്റൂർ രാമകൃഷ്ണന്റെ സൈക്കോളജിക്കൽ ത്രില്ലർ നോവലാണ് യക്ഷി. തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിൽ യക്ഷി വിവർത്തനം ചെയ്യപ്പെട്ടു. പ്രസിദ്ധീകരിച്ച വർഷം തന്നെ യക്ഷി സിനിമയായി. കെ.എസ്‌. സേതുമാധവൻ സംവിധാനം ചെയ്ത ചിത്രത്തിൽ സത്യൻ, ശാരദ എന്നിവർ മുഖ്യവേഷങ്ങൾ അവതരിപ്പിച്ചു. 1993-ൽ ഓഫ് ദ ഷെൽഫ് പരിപാടിയിൽ ബി.ബി.സി. വേൾഡ് സർവീസ്സിൽ 12 ഖണ്ഡങ്ങളായി യക്ഷി പ്രക്ഷേപണം ചെയ്യപ്പെട്ടു. 2011-ൽ പുറത്തിറങ്ങിയ അകം എന്ന മലയാള ചിത്രവും യക്ഷിയെ ആസ്പദമാക്കിയാണ് നിർമിച്ചിരിക്കുന്നത്. ശാലിനി ഉഷ നായർ സംവിധാനം ചെയ്ത ചിത്രത്തിൽ ഫഹദ് ഫാസിൽ, അനുമോൾ എന്നിവർ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചു. നോവലിന് മലയാറ്റൂർ ആദ്യം നിശ്ചയിച്ച ടൈറ്റിൽ മുഖം എന്നായിരുന്നു. പിന്നീട് കവിയും സുഹൃത്തുമായ വയലാർ രാമവർമ്മയുടെ നിർദ്ദേശപ്രകാരമാണ് യക്ഷി എന്ന ടൈറ്റിൽ സ്വീകരിച്ചത്. യക്ഷികളെപ്പറ്റി പഠനം നടത്തുകയാണ് കോളേജു ലക്ചററായ ശ്രീനിവാസൻ. ലാബിലെ ഒരു പരീക്ഷണത്തിനിടെ അയാൾക്ക് സാരമായി പരിക്കേൽക്കുന്നു. മുഖം കരിഞ്ഞ് വിരൂപനായിത്തീരുന്ന അയാളെ എല്ലാവരും വെറുക്കുന്നു. ഈ ഘട്ടത്തിലാണ് അയാൾ രാഗിണിയെ കാണുന്നത്. അതിസുന്ദരിയായ അവൾ വളരെ പെട്ടെന്നുതന്നെ ശ്രീനിവാസനുമായി അടുക്കുന്നു. അവളോടടുക്കുന്തോറും അയാളുടെ മനസ്സിൽ ഒരു സംശയം ഉടലെടുത്തുകൊണ്ടിരുന്നു - ഇവൾ മനുഷ്യസ്ത്രീ തന്നെയോ? അതോ തന്റെ പഠനങ്ങൾക്കു പാത്രമായിട്ടുള്ള ഏതെങ്കിലും ഒരു യക്ഷിയോ? വിവാഹത്തിനു ശേഷവും ഈ സംശയം അയാളെ വിട്ടൊഴിയുന്നില്ല. കഥാപാത്രത്തിന്റെ മനസ്സിൽ തൊന്നുന്ന ഈ വെറും സംശയങ്ങൾ വായനക്കാരനെ സൈക്കഡലിക് വിഭ്രാന്തിയിലേക്കും അനുഭൂതികളിലേക്കും നയിക്കുന്നു. കഥാന്ത്യത്തിൽ മാത്രമാണ് രാഗിണിയെപ്പറ്റി നോവലിസ്റ്റ് പൂർണ്ണമായും വ്യക്തമാക്കുന്നത്.

      കടപ്പാട്: വിക്കിപ്പീഡിയ

    283. യന്ത്രം

      ഭരണയന്ത്രത്തെപ്പറ്റി നമ്മുടെ ഭാഷയിലുണ്ടായ നോവലുകളിൽ മികച്ച ഒന്നാണ് മലയാറ്റൂർ രാമകൃഷ്ണൻ രചിച്ച യന്ത്രം. ബാലചന്ദ്രൻ എന്ന യുവ ഐ.എ.എസ് കാരന്റെ കഥയാണ്‌ യന്ത്രം. ഭരണ യന്ത്രത്തിന്റെ ഭാഗമായി തീരുന്ന ബാലചന്ദ്രൻ, അധികാര രാഷ്ട്രീയത്തിന്റെ അഴുക്കുകൾ നമുക്ക് കാണിച്ചു തരുന്നു. നാട്ടിൻപുറത്തെ നാടൻ സ്കൂളിൽ പഠിച്ച ബാലന്, അവന്റെ മേലുദ്യോഗസ്ഥന്റെ മകളെ വിവാഹം കഴിക്കേണ്ടി വന്നു. അവൾക്ക് തനി നാടനായ ബാലനെ ഉൾകൊള്ളാൻ കഴിയുന്നില്ല. വളരെ വിഷമം ഏറിയ ഒരു ദാമ്പത്യവും ജോലിയിൽ അവനു നേരെയുള്ള കുത്സിത ശ്രമങ്ങളും എല്ലാം ഈ നോവലിൽ ചുരുൾ നിവരുന്നു. എന്നാൽ ജെയിംസ്‌ എന്ന നിശ്ചയ ദാർഢ്യമുള്ള ഒരു മേലുദ്യോഗസ്ഥന്റെ കഥ കൂടിയാണ് ഈ നോവൽ. ആദർശ ശീലനായ, നിശ്ചയ ദാർഢ്യമുള്ള ജെയിംസ്‌ എന്ന മേലുദ്യോഗസ്ഥൻ എല്ലാവരുടെയും ഹൃദയം കവരുന്നു. അതി ജീവനത്തിനായി പെടാ പാട് പെടുമ്പോഴും സ്നേഹിച്ചു വിവാഹം കഴിച്ച ഭാര്യയുമായി അയാൾ അതെല്ലാം സധീരം നേരിടുകയാണ്. ഒരു മനുഷ്യൻ എങ്ങനെ ആയിരിക്കണം എന്ന് ജെയിംസ്‌ നമുക്ക് കാണിച്ചു തരുന്നു.

      കടപ്പാട്: വിക്കിപ്പീഡിയ

    284. യമഗാഥ

      ഋഗ്വേദത്തെ അടിസ്ഥാനമാക്കി എഴുതപ്പെട്ട ഹിന്ദിനാടകം. ഇതിഹാസ കഥയിലെ ഭരണവര്‍ഗത്തിന്റെയും പൗരോഹിത്യത്തിന്റെയും ഉന്മൂലനതന്ത്രങ്ങള്‍ സമകാലിക രാഷ്ട്രീയ സംഭവങ്ങളെ ഓര്‍മിപ്പിക്കുന്നു.

      കടപ്പാട്: വിക്കിപ്പീഡിയ

    285. യമരാവണവിജയം

      യമനും രാവണനും തമ്മിലുണ്ടായ യുദ്ധത്തില്‍ ഇരുപേരും ഒരുപോലെ വിജയം വരിക്കുന്നതാണ് കഥ. രാവണവിജയത്തിന്റെ മാതൃകയില്‍ രചിച്ചത്. ഗ്രന്ഥകാരന്റെ ജീവചരിത്രക്കുറിപ്പും ഉള്‍പ്പെടുന്നു

      കടപ്പാട്: വിക്കിപ്പീഡിയ

    286. യയാതി

      വി.എസ്. ഖണ്ഡേക്കര്‍ എഴുതി 1959ല്‍ പ്രസിദ്ധീകരിച്ച മറാഠി നോവലാണ് യയാതി. ഈ നോവലിന് മഹാരാഷ്ട്ര സംസ്ഥാന പുരസ്‌കാരവും (1960), കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരവും (1960) ജ്ഞാനപീഠവും(1974) ലഭിച്ചു.

      കടപ്പാട്: വിക്കിപ്പീഡിയ

    287. യാത്രാവിവരണങ്ങള്‍ പത്തൊമ്പതാം നൂറ്റാണ്ടില്‍

      1848 മുതല്‍ 1906 വരെ കാലയളവില്‍ എഴുതപ്പെട്ട പത്ത് യാത്രാവിവരണങ്ങള്‍ കണ്ടെത്തി ഉചിതമായ മുഖക്കുറിപ്പും വ്യാഖ്യാനവും നല്‍കി അവതരിപ്പിക്കുന്നു. അക്കാലത്തെ സാഹസികയാത്രകളുടെ വിസ്മയാനുഭവങ്ങള്‍ പകരുന്ന ഗ്രന്ഥം. ഡോ.ബാബു ചെറിയാന്റെ അവതാരിക.

      കടപ്പാട്: വിക്കിപ്പീഡിയ

    288. യുക്തിപ്രകാശം

      21 ഉപന്യാസങ്ങള്‍. ഐന്‍സ്റ്റീന്‍ മഹാനായ നാസ്തികന്‍, മതത്തിന്റെ ശാസ്ത്രീയാടിസ്ഥാനം, സദാചാരത്തിന്റെ രക്തസാക്ഷി, ജോത്സ്യത്തിന്റെ അശാസ്്ത്രീയത, പെണ്ണ്-പുണ്യത്തിന്റെ ശത്രു, മതസന്മാര്‍ഗം, വിവാഹവും പ്രണയവും, സദാചാരം, മതശ്ശാസ്ത്രം, മിസ്റ്റിസിസം തുടങ്ങിയവ. ജോസഫ് മുണ്ടശ്ശേരിയുടെ അവതാരിക

      കടപ്പാട്: വിക്കിപ്പീഡിയ

    289. രക്തസാക്ഷികള്‍

      1941 മുതല്‍ 1950 വരെ ജോലിക്കും കൂലിക്കും ഭക്ഷണത്തിനും ഭൂമിക്കും സ്വാതന്ത്ര്യത്തിനും വേണ്ടി വീരോചിതമായി പോരാടിയ മലബാറിലെ 90 ബഹുജന നേതാക്കളുടെ തൂലികാചിത്രങ്ങള്‍. എ.കെ.ഗോപാലന്റെ അവതാരിക.

      കടപ്പാട്: വിക്കിപ്പീഡിയ

    290. രണ്ടാമൂഴം

      എം.ടി. വാസുദേവൻ നായർ രചിച്ച മലയാളത്തിലെ പ്രശസ്തമായ നോവലാണ് രണ്ടാമൂഴം. മഹാഭാരത കഥ ആസ്പദമാക്കി രചിച്ച ഈ നോവലിൽ ഭീമനാണ് കേന്ദ്രകഥാപാത്രം. അഞ്ചു മക്കളിൽ രണ്ടാമനായ ഭീമന് എല്ലായ്പ്പോഴും അർജ്ജുനനോ യുധിഷ്ഠിരനോ കഴിഞ്ഞ് രണ്ടാമൂഴമേ ലഭിക്കുന്നുള്ളൂ. പാഞ്ചാലിയുടെ കാര്യത്തിലും ഇത് തുടരുന്നു. ഇതാണ് പേരിനു പിന്നിൽ. 1985 ലെ വയലാർ അവാർഡ് നേടിയ നോവലാണ് രണ്ടാമൂഴം. മഹാഭാരതകഥ തന്നെയാണ് രണ്ടാമൂഴത്തിന്റെ കഥയും. എങ്കിലും അതിശക്തനും ലളിതചിന്താഗതിക്കാരനുമായ ഭീമൻ എന്ന മനുഷ്യന്റെ ചിന്തകളും വികാരങ്ങളും ഭീമന്റെ നിത്യജീവിതത്തിൽ സംഭവിക്കുന്ന സംഭവങ്ങളും നോവലിൽ ഭീമന്റെ കണ്ണിലൂടെ വിവരിക്കുന്നു. പലപ്പോഴും സഹോദരന്മാരുടെ ചിന്തകൾ ഭീമന് മനസ്സിലാവുന്നില്ല. കാനനകന്യകയായ ഹിഡിംബിയിലാണോ അതോ രാജകുമാരിയായ ദ്രൗപദിയിലാണോ ഭീമന് കൂടുതൽ പ്രണയം എന്ന് വായനക്കാരന് സംശയം ഉണ്ടാകുന്നു. വായുപുത്രനാണ് എന്ന് വിശ്വസിച്ച് എല്ലാ ആപത്ഘട്ടങ്ങളിലും വായുദേവനെ വിളിച്ചുപോന്ന ഭീമന്റെ പിതൃത്വം കഥാന്ത്യത്തിൽ ചോദ്യം ചെയ്യപ്പെടുന്നു. ശക്തനായ ഒരു മകനെ കിട്ടാൻ വേണ്ടി കാട്ടിൽ നിന്നും ചങ്ങലയഴിഞ്ഞു വന്ന ഒരു കാട്ടാളനെ പ്രാപിക്കേണ്ടി വന്നു എന്ന് കുന്തി ഭീമനോട് പറയുന്നു. വായുപുത്രനെന്ന് അഹങ്കരിച്ചിരുന്ന ഭീമൻ ഒടുവിൽ അവിടെയും തോൽക്കപ്പെടുന്നു. ഒടുവിൽ ഭാരതയുദ്ധത്തിനു ശേഷം മലകയറവേ ഓരോ സഹോദരങ്ങളായി വീണുപോവുന്നു. അവരുടെ പാപങ്ങളാണ് അവരെ വീഴ്ത്തിയതെന്ന യുധിഷ്ഠിരന്റെ വാക്കുവിശ്വസിച്ച് മുന്നോട്ട് നടക്കവേ ദ്രൗപദിയും വീഴുന്നു. ഇതു കണ്ട് ദ്രൗപദിയെ താങ്ങാൻ ഭീമൻ തിരിഞ്ഞുനടക്കുന്നു. മഹാഭാരതത്തിൽ വളരെ അകലെ കാണപ്പെടുന്ന പല കഥാപാത്രങ്ങളും രണ്ടാമൂഴത്തിൽ വളരെ അടുത്ത് നോക്കികാണാൻ കഥാകാരൻ ശ്രമിക്കുന്നു. ഉദാഹരണത്തിന് വിശോകൻ. ഭീമന്റെ സാരഥിയായ വിശോകനെ മഹാഭാരതത്തിൽ വളരെ ചെറുതായി ആണ് കാണിക്കുന്നത്. രണ്ടാമൂഴത്തിൽ കർണ്ണനെ വധിക്കാൻ കിട്ടിയ അവസരത്തിൽ അത് തന്റെ സഹോദരനാണ് എന്ന് പറഞ്ഞ് പിന്തിരിപ്പിക്കുന്നത് വിശോകനാണ്. പണ്ടൊരിക്കൽ കുന്തി ദേവിയെ കാണാൻ ചെന്ന വിശോകൻ കർണ്ണനോട് അവൻ തന്റെ മകനാണ് , മൂത്ത പാണ്ഡവനാണ് എന്ന് പറയുന്നത് വിശോകൻ കേട്ടു. കഥാതന്തുവിൽ വളരെ വലിയ മാറ്റം വരുത്തുന്ന ഒരു സംഭവത്തിൽ പ്രധാനപ്പെട്ട കഥാപാത്രമായി മാറുന്നത് വിശോകനാണ്. അതുപോലെ ബലന്ധര, അത്ര പ്രാധാന്യം ഇല്ലാത്ത ഒരു കഥാപാത്രമാണെങ്കിലും ഭീമന്റെ മനസ്സിൽ ബലന്ധരക്ക് പ്രാധാന്യം കല്പിക്കപ്പെടുന്നു. 1977 നവംബറിൽ മരണം വളരെ സമീപത്തെത്തി പിന്മാറിയ സമയം അവശേഷിച്ച കാലം കൊണ്ട് എങ്ങനെയെങ്കിലും എഴുതിതീർക്കണമെന്ന് ആഗ്രഹിച്ച് എഴുതിയ ഒരു നോവലാണ് രണ്ടാമൂഴം എന്ന് എം.ടി പറയുന്നു.

      കടപ്പാട്: വിക്കിപ്പീഡിയ

    291. രണ്ടിടങ്ങഴി

      തകഴിയുടെ കുട്ടനാടൻ പശ്ചാത്തലത്തിലുള്ള നോവലാണ് രണ്ടിടങ്ങഴി. നോവലിനെ അസ്പദമാക്കി നിർമിച്ച മലയാള ചലച്ചിത്രത്തിന് മികച്ച പ്രാദേശിക ചിത്രത്തിനുള്ള ദേശീയ പുസ്കാരം ലഭിച്ചു. തകഴി തന്നെയാണ് തിരക്കഥയും സംഭാഷണവും എഴുതിയത്. നിർമ്മാണവും സംവിധാനവും പി. സുബ്രഹ്മണ്യം നിർവഹിച്ചു. 1948 ലാണ് ആദ്യ പതിപ്പ് പ്രസിദ്ധീകരിച്ചത്. നിരവധി ഇന്ത്യൻ ഭാഷകളിലേക്കും വിദേശ ഭാഷകളിലേക്കും ഈ കൃതി തർജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്.

      കടപ്പാട്: വിക്കിപ്പീഡിയ

    292. രതിനിർവ്വേദം

      പത്മരാജൻ എഴുതിയ മലയാളം നോവലാണ്‌ രതിനിർവ്വേദം. 1970 മേയിലാണ് ഈ കൃതി പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചത്. 1978-ലും 2011-ലും നോവൽ ചലച്ചിത്രങ്ങളായി ആവിഷ്ക്കരിക്കപ്പെട്ടു. നിഷ്കളങ്കമായ പ്രണയത്തിന്റെയും ശാരീരികാകർഷണത്തിന്റെയും ഉന്മാദങ്ങളിൽപ്പെട്ട് സമൂഹത്തിന്റെ വേലിക്കെട്ടുകളെ മറികടക്കാൻ വെമ്പുന്ന യൗവനത്തിന്റെ ത്വരയാണ് ഗ്രന്ധകാരൻ ഈ നോവലിൽ ചിത്രീകരിക്കുന്നത്. കായംകുളത്തിനടുത്ത് ചെപ്പാട്ടുമുക്ക് എന്ന സാങ്കൽപ്പികഗ്രാമത്തിലാണ് കഥ നടക്കുന്നത്. പപ്പു, രദുവേച്ചി എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങൾ. 1970 മേയിലാണ് വളരെയധികം ശ്രദ്ധിക്കപ്പെട്ട ഈ കൃതി ആദ്യമായി പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചത്. 2005-ൽ ഡി.സി. ബുക്സ് ഗ്രന്ധശാലാപരമ്പരയിലൂടെ ഈ കൃതി വീണ്ടും പ്രസിഡീകരിച്ചു.

      കടപ്പാട്: വിക്കിപ്പീഡിയ

    293. രസികന്‍ തൂലികാചിത്രങ്ങള്‍

      പച്ചക്കുളം വാസുപിള്ള രസികന്‍ എന്ന വിനോദ മാസികയില്‍ എഴുതിയിരുന്ന 17 സാഹിത്യകാരന്മാരുടെ തൂലികാ ചിത്രങ്ങള്‍ സമാഹരിച്ചത്. ഇ.വി.കൃഷ്ണപിള്ള, മള്ളൂര്‍, വി.എസ്.സുബ്രഹ്മണ്യയ്യര്‍, ബി.നാണുപിള്ള, എ.ബാലകൃഷ്ണപിള്ള, സി.വി.ചന്ദ്രശേഖരന്‍, ആര്‍.കൃഷ്ണപിള്ള, മാമ്മന്‍ മാപ്പിള, മന്നം, ടി.കെ.വേലുപ്പിള്ള, ഉള്ളൂര്‍, ഓ.എം.ചെറിയാന്‍ തുടങ്ങിയവരുടെ തൂലികാചിത്രങ്ങള്‍ ഉള്‍പ്പെടുന്നു.

      കടപ്പാട്: വിക്കിപ്പീഡിയ

    294. രാജരാജീയം

      കേരളവര്‍മ വലിയകോയിത്തമ്പുരാന്റെ മയൂരസന്ദേശം, ഭാസന്റെ സ്വപ്‌നവാസവദത്തം, ഉണ്ണായി വാരിയരുടെ നളചരിതം എന്നീ കൃതികളുടെ നിരൂപണപ്രബന്ധങ്ങള്‍. ഓരോ പ്രബന്ധത്തിനും എ. ബാലകൃഷ്ണപിള്ളയുടെ വിമര്‍ശനപരമായ ദീര്‍ഘ മുഖവുര. പിന്നെ അദ്ദേഹത്തിന്റെ തന്നെ അവതാരികയും.

      കടപ്പാട്: വിക്കിപ്പീഡിയ

    295. രാജാ രവിവര്‍മ്മ

      രണ്‍ജിത് ദേശായിയുടെ രാജാ രവിവര്‍മാ എന്ന നോവലിന്റെ പരിഭാഷ. വി. ടി. രവിവര്‍മ്മ നടത്തിയ മലയാള തര്‍ജമ. വിവര്‍ത്തനസാഹിത്യത്തിനുള്ള 1999ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചത് ഈ പുസ്തകത്തിനായിരുന്നു.

      കടപ്പാട്: വിക്കിപ്പീഡിയ

    296. രാത്രി പന്ത്രണ്ടരയ്ക്ക് ഒരു താരാട്ട്

      2019 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയ പി. രാമൻ എഴുതിയ കാവ്യ സമാഹാരമാണ് രാത്രി പന്ത്രണ്ടരയ്ക്ക് ഒരു താരാട്ട്. പ്രകൃതിയോടും സംസ്‌കാരത്തോടുമുള്ള അടക്കാനാവാത്ത അഭിനിവേശമാണ് ഈ സമാഹാരത്തിലെ കവിതയുടെ പൊതുധാര.

      കടപ്പാട്: വിക്കിപ്പീഡിയ

    297. രാമകഥപ്പാട്ട്

      പാട്ടുപ്രസ്ഥാനത്തിലുണ്ടായ ഒരു ജനകീയ കാവ്യമാണ് രാമകഥപ്പാട്ട്. ഇരവിക്കുട്ടിപ്പിള്ളപ്പോര്‌‍, ഉലകുടപെരുമാൾ തുടങ്ങിയ പാട്ടുകളെപ്പോലെ തെക്കൻ നാടൻ പാട്ടുകളിൽ ഒന്നു മാത്രമായാണ് സാഹിത്യചരിത്രകാരന്മാർ രാമകഥപ്പാട്ടിനെയും കരുതിയിരുന്നത്. എന്നാൽ ഇതിന് മഹത്തരമായ ഒരു സ്ഥാനം നൽകിയത് പി.കെ. നാരായണപിള്ളയാ‍ണ്. പണ്ഡിതന്മാർ 14 മുതൽ 17 വരെ ശതകങ്ങൾക്കിടെ കൃതിക്ക് കാലം കല്പിക്കുന്നു. കണ്ണശ്ശനു പിന്നീടാണ്‌ അയ്യപ്പിള്ള ആശാന്റെ കാലം (കൊല്ലം ഏഴാം നൂറ്റാണ്ടെന്ന് ഉള്ളൂർ) എന്ന് കവനരീതികൊണ്ട് മനസ്സിലാക്കാം. കോവളത്തിനടുത്തുള്ള ഔവാടുതുറയിലെ അയ്യപ്പിള്ള ആശാനാണ് രാമകഥപ്പാട്ടിന്റെ കർത്താവ്. അദ്ദേഹം അക്ഷരജ്ഞാനമില്ലാത്ത ഒരു കൃഷിക്കാരനായിരുന്നു എന്നും ഒരു ദിവസം മാടം കാക്കാൻ അനുജനെ നിയോഗിച്ചിട്ട് തിരുവനന്തപുരം പത്മനാഭസ്വാമിക്ഷേത്രത്തിൽ ശീവേലി തൊഴാൻ പോയെന്നും ദീപാരാധന കഴിഞ്ഞ് വെളിയിലിറങ്ങിയപ്പോൾ ഒരു വൃദ്ധനെക്കണ്ട് അദ്ദേഹത്തോട് തനിക്ക് വല്ലതും വേണമെന്ന് അപേക്ഷിച്ചു എന്നും അപ്പോൾ അദ്ദേഹം ഒരു വാഴപ്പഴം കൊടുത്തത് ഭക്ഷിച്ചു എന്നും മാടത്തിലേക്കുള്ള യാത്ര പാട്ടു പാടിക്കൊണ്ടായിരുന്നു എന്നുമാണ്‌ ഐതിഹ്യം.. രാമായണകഥയാണ്‌ രാമകഥപ്പാട്ടിന്റെ ഉള്ളടക്കം. വാല്മീകിരാമായണത്തെയാണ്‌ ഈ കൃതി മാതൃകയാക്കുന്നത്. എ‍ങ്കിലും കഥയിൽ വ്യതിയാനം വരുത്തുകയും ചില നൂതനാംശങ്ങൾ ഉൾപ്പെടുത്തുകയും ചെയ്യുന്നു കവി. കമ്പരാമായണത്തിൽനിന്ന് സ്വീകരിച്ചക്കുന്ന പാതാളരാവണകഥ ഉദാഹരണം. യുദ്ധകാണ്ഡത്തിന്‌ രാമചരിതകാരനെപ്പോലെ അയ്യപ്പിള്ള ആശാനും സാരമായ പ്രാധാന്യം കല്പിക്കുന്നു. ‍രാവണവധത്തോടെയാണ്‌ കൃതി അവസാനിക്കുന്നത്. ഗ്രാമീണജീവിതത്തിൽനിന്ന് രൂപപ്പെടുത്തിയ മിതവും മനോഹരമായ അലങ്കാരകല്പനകൾ രാമകഥപ്പാട്ടിന്റെ പ്രത്യേകതയാണ്‌. വിരുത്തവും പാട്ടുമായുമാണ് കൃതി സംവിധാനം ചെയ്തിരിക്കുന്നത്. ഒന്നോ അതിലധികമോ വിരുത്തവും അതിനെത്തുടർന്ന് ദീർഘമായ പാട്ടും. 279 വിരുത്തവും 3163 പാട്ടുകളുമാണുള്ളത്. ഭക്തിയല്ല , ബഹുജനങ്ങൾക്ക് രസം പകർന്ന് കൊടുക്കുകയാണ് ഈ കൃതിയുടെ ലക്ഷ്യം. വില്ലടിച്ചാൻ പാട്ട് പോലെ ചന്ദ്രവളയമെന്ന വാദ്യ ഉപകരണത്തിന്റെ പ്രയോഗത്തോടെ വിഷ്ണുക്ഷേത്രങ്ങളിൽ രാമകഥാപ്പാട്ട് പാടി വന്നിരുന്നു.. എതുകയും മോനയും അന്ത്യപ്രാസവുമെല്ലാം ഇതിൽ അനായാസമായി പ്രയോഗിച്ചിരുന്നു. ലീലാതിലകത്തിലെ പാട്ടുലക്ഷണത്തെ ഉല്ലംഘിച്ച് സംസ്കൃതാക്ഷരങ്ങൾ സ്വീകരിച്ച് എഴുതപ്പെട്ടതാണ്‌ രാമകഥപ്പാട്ട്. എങ്കിലും സംസ്കൃതത്തിന്റെ സ്വാധീനം കണ്ണശ്ശകൃതികളെ അപേക്ഷിച്ച് ഏറെ കുറവാണ്‌ രാമകഥപ്പാട്ടിൽ. നല്ല തമിഴ് പണ്ഡിതനായിരുന്ന ആശാൻ മലയാംതമിഴിലാണ്‌ രാമകഥ എഴുതിയത് എന്ന് ഉള്ളൂർ അഭിപ്രായപ്പെടുന്നു. മലനാട്ടുതമിഴും സംസ്കൃതവും മാത്രമല്ല ചെന്തമിഴുകൂടി സങ്കലനം ചെയ്തുണ്ടാക്കിയ ഒരു ഭാഷാമിശ്രമാണ്‌ ഇതിലെന്നാണ്‌ എൻ. കൃഷ്ണപിള്ളയുടെ അഭിപ്രായം. രാമചരിതത്തിലെ ഭാഷ തികച്ചും ക്ലാസിൿ രീതിയിലുള്ള ഒരു സമ്മിശ്രമാണെങ്കിൽ ഇത് തെക്കൻ തിരുവിതാംകൂറിലെ നാടോടിത്തമിഴിൽ നാമ്പെടുത്തിട്ടുള്ളതാണെന്ന് ഡോ. കെ.എം. ജോർജ്ജ് വിശകലനംചെയ്യുന്നു അനുനാസികാതിപ്രസരവും താലവ്യാദേശവും ഉള്ള രൂപങ്ങളും ഇല്ലാത്ത രൂപങ്ങളും രാമകഥപ്പാട്ടിൽ കാണാം. ഇതരകൃതികളിൽ കാണാത്ത വിചിത്രമായ വർണ്ണപരിണാമങ്ങളും സന്ധിരൂപങ്ങളും പീഡം, അധിശയം, ജാംഭവാൻ തുടങ്ങിയ തെറ്റായ പദങ്ങളും ആണ്‌ രാമകഥപ്പാട്ടിലെ ഭാഷയുടെ മറ്റു പ്രത്യേകതകൾ

      കടപ്പാട്: വിക്കിപ്പീഡിയ

    298. രാമചന്ദ്രവിലാസം

      മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത മഹാകാവ്യമാണ് അഴകത്ത് പത്മനാഭക്കുറുപ്പ് രചിച്ച രാമചന്ദ്രവിലാസം. മഹാകാവ്യം എന്ന പേരിനെ അർഹിക്കുന്ന ഒരു കാവ്യം മലയാളഭാഷയിൽ ആദ്യമായി ഉണ്ടായത് രാമചന്ദ്രവിലാസമാണെന്ന് ഇതിന്റെ അവതാരികയിൽ എ.ആർ. രാജരാജവർമ്മ പരാമർശിക്കുന്നു. സംസ്കൃതത്തിലെ പ്രമുഖകൃതികളായ രാമായണഭാരതാദികളോട് ബന്ധപ്പെട്ടാണ് മഹാകാവ്യങ്ങൾ ഉത്ഭവിച്ചതെന്ന് ചിലർ കരുതുന്നു. സംസ്കൃത മഹാകാവ്യങ്ങളുടെ ചുവടു പിടിച്ചാണ് മലയാളത്തിലുംമഹാകാവ്യങ്ങൾ രചിക്കപ്പെട്ടത്. നിരൂപകാഭിപ്രായത്തിൽ മലയാള ഭാഷയിലെ ആദ്യ ലക്ഷണമൊത്ത മഹാകാവ്യമാണ് അഴകത്തു പത്മനാഭക്കുറുപ്പിന്റെ രാമചന്ദ്രവിലാസം. 1907 ലാണ് ഈ കൃതി പ്രകാശിതമായത്. ഇരുപത്തിയൊന്ന് സർഗ്ഗവും ഒടുവിലത്തെ പ്രാർത്ഥനാനവകവും ഉൾപ്പെടെ 1832 ശ്ലോകമാണ് ഈ കാവ്യത്തിലുള്ളത്. രാമായണത്തിലെ ഉത്തരകാണ്ഡം ഒഴിച്ചുള്ള കഥയാണ് ഇതിലെ പ്രമേയം. രാമായണ കഥയിലെ ഒരംശവും വിടാതെയാണ് അഴകത്ത് പത്മനാഭക്കുറുപ്പ് ഈ മഹാകാവ്യം രചിച്ചിരിക്കുന്നത്. കവിയുടെ രാമഭക്തിക്ക് നിദർശനമായ ഈ കാവ്യത്തിന്റെ രചനയ്ക്ക് അധ്യാത്മരാമായണം, വാല്മീകിരാമായണം, ഭോജന്റെ രാമായണം ചമ്പു തുടങ്ങിയ കാവ്യങ്ങളോട് കടപ്പാടുണ്ട്. മഹാകാവ്യ ലക്ഷണങ്ങളിൽ പ്രധാനമാണ് ചിത്ര സർഗ്ഗം.സംസ്കൃത മഹാകാവ്യങ്ങളുടെ ചുവടു പിടിച്ചാണ് ഇവിടെയും ചിത്രസർഗ്ഗം നിബന്ധിച്ചിരിക്കുന്നത്.

      കടപ്പാട്: വിക്കിപ്പീഡിയ

    299. രാമചരിതം

      പാട്ടുപ്രസ്ഥാനത്തിലെ ഏറെ പ്രാചീനമായ ഒരു കൃതിയാണ്‌ രാമചരിതം. രാമായണം യുദ്ധകാണ്ഡത്തെ അടിസ്ഥാനമാക്കിയാണ്‌ രാമചരിതം എഴുതിയിട്ടുള്ളത്. കണ്ടെടുക്കപ്പെട്ടതിൽ മലയാളഭാഷയിലെ ആദ്യത്തെ കൃതിയായി ചിലർ ഇതിനെ കാണുന്നു. മറ്റു ചിലരുടെ അഭിപ്രായത്തിൽ തിരുനിഴൽമാലയാണ് ആദ്യമുണ്ടായത്. രാമചരിതകർത്താവ് ഒരു ചീരാമകവി ആണെന്ന് ഗ്രന്ഥാവസാനത്തിൽ സൂചിപ്പിക്കുന്നുണ്ട്. ചീരാമൻ എന്നത് ശ്രീരാമൻ എന്ന പദത്തിന്റെ തദ്ഭവമാണെന്നും അദ്ദേഹം ക്രി.പി. 1195 മുതൽ 1208 വരെ തിരുവിതാംകൂർ ഭരിച്ച മണികണ്ഠ ബിരുദാലങ്കൃതനായ ശ്രീ. വീരരാമവർമ്മാവാണെന്നുമാണ് ഉള്ളൂരിന്റെ അഭിപ്രായം. ആദ്യന്തങ്ങളിലെ പദ്മനാഭസ്തുതിയും ക്രി.പി. 1120-1200 വർഷങ്ങൾക്കിടയിൽ ജീവിച്ച കമ്പരെ രാമചരിതകാരൻ ഉപജീവിക്കുന്നുവെന്നതും തെളിവായി അദ്ദേഹം നിരത്തുന്നു. രാമചരിതം നിർമ്മിച്ചത് തിരുവിതാംകൂറിലെ ഒരു മഹാരാജാവാണെന്നും അതിൽ യുദ്ധകാണ്ഡകഥ മാത്രം വർണിച്ചത് തന്റെ യോദ്ധാക്കളുടെ ഹൃദയോത്തേജനത്തിനു വേണ്ടിയാണെന്നും ഒരൈതിഹ്യവും ഉള്ളൂർ ചൂണ്ടിക്കാട്ടുന്നു. തെക്കൻ തിരുവിതാംകൂറിലെ ഏതോ പണ്ഡിതൻ രചിച്ചതാകാമെന്ന് ആറ്റൂരും അഭിപ്രായപ്പെടുന്നു. ലീലാതിലകം ലക്ഷണപ്രകാരം (ദ്രമിഡസംഘാതാക്ഷരനിബദ്ധ-യെതുകമോന വൃത്തവിശേഷയുക്തം പാട്ടു) പാട്ടുസാഹിത്യത്തിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് രാമചരിതം. എതുകയും മോനയും കണിശമായി പാലിക്കുന്നു. ചിലയിടങ്ങളിൽ അന്താദിപ്രാസവും കാണാം. 1814 പാട്ടുകളെ 164 പടലങ്ങളിലായി ഉൾക്കൊള്ളിച്ചിരിക്കുന്നു. മിക്കവാറും പടലങ്ങളിൽ 11 പാട്ടുകളാണുള്ളത്. 12 വീതം പാട്ടുകളുള്ള 14ഉം 10 വീതം പാട്ടുകളുള്ള 4ഉം പടലങ്ങളുണ്ട്. ഓരോ പരിച്ഛദത്തിലും 11 പാട്ടുകൾ വീതം ഉൾപ്പെടുത്തുക എന്നുള്ളത് ചില നായനാർമാരുടെയും ആഴ്വാന്മാരുടെയും ശൈലിയുടെ അനുകരണമാണെന്ന് ഉള്ളൂർ‍. യുദ്ധകാണ്ഡമാണ് രാമചരിതത്തിലെ പ്രതിപാദ്യമെങ്കിലും യുദ്ധകാണ്ഡത്തിന്റെ ഭൂമികയിൽ രാമായണകഥയെ സംഗ്രഹിക്കുകയാണ് രാമചരിതകാരൻ. ശ്രീരാമന്റെ ചിത്രകൂടവാസം മുതലുള്ള ഇതിവൃത്തം ഹനുമാൻ ഭരതനോട് പറയുന്ന രാമായണഭാഗത്തെ കവി 120 മുതൽ 155 വരെ പടലങ്ങളിലാണ് വിസ്തരിക്കുന്നത്. കമ്പരുടെയും വാല്മീകിയുടെയും സ്വാധീനം രാമചരിതത്തിൽ പ്രകടമാണ്. അദ്ധ്യാത്മരാമായണത്തിന്റെ സ്വാധീനത്തെക്കുറിച്ച് ഭിന്നാഭിപ്രായങ്ങളുണ്ട്.[

      കടപ്പാട്: വിക്കിപ്പീഡിയ

    300. രാമരാജാബഹദൂർ

      സി.വി. രാമൻപിള്ളയുടെ മൂന്നാമത്തെ ചരിത്രാഖ്യായികയാണ് 1918-ൽ പ്രസിദ്ധീകരിച്ച രാമരാജാബഹദൂർ. ധർമ്മരാജയുടെ തുടർച്ചയായാണ് ഈ ഗ്രന്ഥം രചിക്കപ്പെട്ടിട്ടുള്ളത്. രാമൻപിള്ള 61-ആം വയസ്സിലാണ് ഈ ഗ്രന്ഥം രചിച്ചത്. 1918, 1919 കളിലായി ഗ്രന്ഥം രണ്ടു ഭാഗങ്ങളിലായാണ് പ്രസിദ്ധപ്പെടുത്തിയത്. സി.വി. രാമൻപിള്ളയുടെ മൂന്നാമത്തെ ചരിത്രാഖ്യായികയാണ് 1918-ൽ പ്രസിദ്ധീകരിച്ച രാമരാജാബഹദൂർ. ധർമ്മരാജയുടെ തുടർച്ചയായാണ് ഈ ഗ്രന്ഥം രചിക്കപ്പെട്ടിട്ടുള്ളത്. രാമൻപിള്ള 61-ആം വയസ്സിലാണ് ഈ ഗ്രന്ഥം രചിച്ചത്. 1918, 1919 കളിലായി ഗ്രന്ഥം രണ്ടു ഭാഗങ്ങളിലായാണ് പ്രസിദ്ധപ്പെടുത്തിയത്. തിരുവിതാംകൂറും ടിപ്പുസുൽത്താനുമായുള്ള യുദ്ധമാണ് ഈ കഥയിലെ ഇതിവൃത്തം. യുദ്ധത്തിൽ തോൽവിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന തിരുവിതാംകൂർ, പെരിയാറിലെ വെള്ളപ്പൊക്കം മൂലം ടിപ്പുവിന്റെ സേനക്കുണ്ടായ നാശനഷ്ടങ്ങൾ മൂലം രക്ഷപ്പെടുന്നതാണ് കഥ. ദിവാൻ സ്ഥാനത്തേക്കെത്തിയ രാജാകേശവദാസാണ് നായകകഥാപാത്രം.

      കടപ്പാട്: വിക്കിപ്പീഡിയ

    301. രാവണോദ്ഭവം ആട്ടക്കഥ

      രാവണനെ നായകനാക്കി കഥകളിക്കു വേണ്ടി ചിട്ടപ്പെടുത്തിയിട്ടുള്ള ഒരു ആട്ടക്കഥയാണ് രാവണോത്ഭവം. കല്ലേക്കുളങ്ങര രാഘവപ്പിഷാരടിയാണ് ഈ ആട്ടക്കഥയുടെ രചയിതാവ്. രാവണോത്ഭവം കഥകളി വളരെ അപൂർവമായി അരങ്ങത്തു കാണാറുള്ള ഒരു കഥയാണ്. പക്ഷേ അഭിനയത്തിനും മേളക്കൊഴുപ്പിനും ധാരാളം സാധ്യതയുള്ള ഒന്നാണിത്. മൂന്ന് ചുവന്നതാടി വേഷങ്ങൾ ഒന്നിച്ച് അരങ്ങത്തെത്തുന്നതും ഈ കഥയുടെ പ്രത്യേകതയാണ്. മാലി സുമാലി മാല്യവാൻ എന്നീ അസുരന്മാർ ഭൂമിയും പാതാളവും അടക്കി വാഴുന്നകാലം. സം ന്യാസികളേയും സ്ത്രീകളേയും എല്ലാം അവർ യഥേഷ്ടം ഉപദ്രവിക്കാൻ തുടങ്ങിയപ്പോൾ സംന്യാസിമാർ പരാതിയുമായി വൈകുണ്ഠത്തിൽ എത്തി വിഷ്ണുഭഗവാനെ കണ്ട് സങ്കടം ഉണർത്തിച്ചു. ഇവരിൽ നിന്നു എങ്ങനെയെങ്കിലും ഞങ്ങളെ രക്ഷിക്കണം എന്നു ഇവർ ഭഗവാനോടു കേണപേക്ഷിച്ചു. അപ്പോൾ ഭഗവാൻ അവരുടെ മരണം അടുത്തു തന്നെ ഉണ്ടാവുമെന്ന് പറഞ്ഞ് അവരെ സമാധാനിപ്പിച്ചയച്ചു. തുടർന്ന് നാരദ മഹർഷി ഈ വിവരം അറിഞ്ഞു മാല്യവാന്റെ കൊട്ടാരത്തിൽ എത്തി വിഷ്ണു ഭഗവാൻ മാല്യവാനെ അടുത്തു തന്നെ കൊല്ലുന്നതായിരിക്കും എന്നു അറിയിച്ചു. ഇതിനു കാരണക്കാരൻ ദേവേന്ദ്രനാണെന്നും കൂട്ടിത്തല്ലിക്കുന്നതിൽ സന്തോഷം കണ്ടെത്തുന്ന നാരദൻ മാല്യവാനെ അറിയിക്കുന്നു. ക്രുദ്ധനായ മാല്യവാൻ സഹോദരന്മാരായ മാലി സുമാലി ഇവരുമായി ആലോചിച്ച് ദേവേന്ദ്രനുമായി യുദ്ധത്തിനു പുറപ്പെടുന്നു. ഇന്ദ്രലോകത്ത് പൊരിഞ്ഞ യുദ്ധം തന്നെ നടന്നു. അവസാനം ഇന്ദ്രൻ തോല്പിക്കപ്പെടുമെന്നു തീർച്ചയായപ്പോൾ വിഷ്ണുഭഗവാൻ മാലിയുടെ കഴുത്തറുത്ത് കൊന്നു. ജീവനിൽ പേടിച്ച് സുമാലിയും മാല്യവാനും പാതാള ലോകത്തിലേക്കു ഒളിച്ചോടി. വിശ്രവസ്സിന്റെ മകനായ കുബേരൻ തന്റെ അച്ഛന്റെ അനുവാദത്തോടുകൂടി രാക്ഷസന്മാർ ഉപേക്ഷിച്ച ലങ്കയിൽ താമസം ആയി. പുഷ്പക വിമാനം സ്വന്തമായി ലഭിച്ച കുബേരൻ രാജകീയമായി അവിടെ താമസിച്ചു. സുമാലിയുടെ മകളായ കൈകസി വിശ്രവസ്സു മഹർഷിയെ ശുശ്രൂഷിച്ചു അദ്ദേഹത്തിന്റെ ഭാര്യാപദം സ്വീകരിക്കുന്നു. കൈകസിയിൽ വിശ്രവസ്സിനു രാവണൻ, കുംഭകർണ്ണൻ, വിഭീഷണൻ എന്നീ പുത്രന്മാരും ശൂർപ്പണഖ എന്ന പുത്രിയും ഉണ്ടാകുന്നു. ഒരു ദിവസം രാവണൻ തന്റെ അമ്മയുടെ മടിയിൽ കിടക്കുന്ന സമയത്ത് അമ്മയുടെ കണ്ണിൽ നിന്ന് ഒരു തുള്ളി കണ്ണീർ മുഖത്ത് വീഴുന്നു. അമ്മയുടെ കണ്ണീരിന്റെ കാരണം അന്വേഷിച്ച രാവണൻ തന്റെ മക്കളുടെ ദുർഗതിയും കുബേരന്റെ ഐശ്വര്യവും ആണ് കാരണം എന്ന് മനസ്സിലാക്കുന്നു. തന്റെ രണ്ടു സഹോദരന്മാരുമായി താൻ ഉടൻ തന്നെ തപസ്സിനു പോകുന്നു എന്ന് പറഞ്ഞു രാവണൻ കുംഭകർണ്ണനെയും വിഭീഷണനെയും കൂട്ടി ബ്രഹ്മാവിനെ തപസ്സു ചെയ്യാൻ ഗോകർണ്ണത്തിൽ എത്തുന്നു. ഘോരമായ തപസ്സു കൊണ്ടൊന്നും ബ്രഹ്മാവ്‌ പ്രീതനാകുന്നില്ല എന്ന് കണ്ടു രാവണൻ തന്റെ പത്ത് തലകൾ ഓരോന്നായി അറുത്ത് ഹോമിക്കുന്നു. ആദ്യത്തെ തല അറുത്തു ഹോമിച്ചു,ആയിരം വർഷങ്ങൾ കഴിഞ്ഞിട്ടും ഒന്നും സംഭവിക്കുന്നില്ല, രണ്ട്, മൂന്ന്, നാല് അങ്ങനെ ഒൻപതു തലകളും ഹോമിച്ചു കഴിഞ്ഞു. ഏതായാലും ഇനി പിൻവാങ്ങുന്ന പ്രശ്നം ഇല്ലെന്നു തീരുമാനിച്ചു, ഭക്തൻ ജീവത്യാഗം ചെയ്താലും പ്രത്യക്ഷപ്പെടാത്ത ബ്രഹ്മാവിനു ദുഷ്കീർത്തി ഉണ്ടാക്കുവാൻ വേണ്ടി തന്റെ പത്താമത്തെ തലയും അറുത്തു ജീവത്യാഗം ചെയ്യാൻ തുടങ്ങുമ്പോൾ ഗത്യന്തരമില്ലാതെ ബ്രഹ്മാവ്‌ പ്രത്യക്ഷപ്പെടുന്നു.അല്പം കോപത്തിലും അതിൽ കൂടുതൽ പുച്ഛത്തോടെയും ബ്രഹ്മാവിനെ സ്വീകരിച്ച രാവണൻ സമസ്ത ലോകവും ജയിച്ചു സമ്പത്തും കീർത്തിയും സ്വായത്തമാക്കുന്നതിനുള്ള വരവും ഒരു മനുഷ്യനാൽ അല്ലാതെ ആരാലും വധിക്കപ്പെടുകയില്ല എന്ന വരവും വാങ്ങുന്നു. തന്റെ സഹോദരന്മാർക്കും ഇഷ്ടവരങ്ങൾ കൊടുക്കണമെന്ന് അപേക്ഷിച്ചു ബ്രഹ്മാവിനെ യാത്രയാക്കുന്നു. ഇന്ദ്രപദം ആഗ്രഹിച്ച കുംഭകർണ്ണനു അബദ്ധതിൽ നിദ്രാപദവും തന്റെ ആഗ്രഹം അനുസരിച്ച് വിഷ്ണുഭക്തി വിഭീഷണനും കിട്ടുന്നു. എന്നാൽ ഇവരുടെ ബുദ്ധിമോശത്തെ പറ്റി അറിഞ്ഞ രാവണൻ ക്രുദ്ധനായി ഇനി രാക്ഷസരാജ്യം ഭരിക്കാൻ ഞാൻ മാത്രം മതി എന്ന് ഘോഷിച്ചു ലങ്കയിൽ വന്നു ഭാവി പരിപാടി ആസൂത്രണം ചെയ്യുന്നു.

      കടപ്പാട്: വിക്കിപ്പീഡിയ

    302. രാഷ്ട്രപിതാവ്

      കെ.പി. കേശവമേനോൻ രചിച്ച ഗ്രന്ഥമാണ് രാഷ്ട്രപിതാവ്. 1969-ൽ പലവക ഗ്രന്ഥങ്ങൾക്കായി നൽകുന്ന കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതി നേടിയിട്ടുണ്ട്. മഹാത്മാ ഗാന്ധിയുടെ ജീവിതമാണ് പ്രതിപാദ്യവിഷയം.

      കടപ്പാട്: വിക്കിപ്പീഡിയ

    303. രുക്മിണി സ്വയംവരം ആട്ടക്കഥ

      അശ്വതി തിരുനാൾ‍ (1756-1794) മഹാഭാരതത്തിലെ ചില ഉപകഥകളെ ആധാരമാക്കി രചിച്ച ആട്ടക്കഥ. ആദ്യം സംസ്കൃതനാടകമായി രചിച്ച രുക്മിണീ സ്വയംവരം, പിന്നീട് സാധാരണ ആസ്വാദകർക്കും പ്രയോജനപ്പെടുന്നതിനായി ആട്ടക്കഥയാക്കി രചിക്കുകയായിരുന്നു.കുണ്ഡിനപുരിയിലെ ഭീഷ്മകരാജാവിന്റെ മകളായ രുക്മിണി മഹാലക്ഷ്മിയുടെ അവതാരമാണ്. അവൾ ചെറുപ്പത്തിലേ കേശവനെ കാന്തനായി മനസാ വരിച്ചിരുന്നു. പക്ഷെ മാധവവിദ്വേഷിയായ രുഗ്മി എന്ന അവളുടെ സഹോദരൻ തന്റെ സുഹൃത്തും ചേദി രാജാവുമായ ശിശുപാലനു രുക്മിണിയെ നൽകാനുറച്ചു. പുറപ്പാടും നിലപ്പദവും കഴിഞ്ഞ് കഥ ആരംഭിയ്ക്കുന്നു. രംഗം ഒന്നിൽ വിദർഭരാജധാനിയാണ്. ഭീഷ്മകൻ പത്നിയുമായി ഉല്ലസിച്ച് ഇരിക്കുന്നു. രംഗം രണ്ടിൽ നാരദമുനി ഭീഷ്മകസമീപം എത്തുന്നു. മുനിയെ ആദരിച്ചിരുത്തി രുക്മിണിയുടെ വരൻ ആരാകണം എന്ന് ഭീഷ്മകൻ, നാരദനോട് ചോദിക്കുന്നു. ശ്രീകൃഷ്ണൻ തന്നെ എന്ന് നാരദൻ മറുപടി പറയുന്നു. രംഗം മൂന്നിൽ ഭീഷ്മകന്റെ മകൻ രുഗ്മി ഭീഷ്മകനോട് ശ്രീകൃഷ്ണൻ യാദവൻ ആണ് ക്ഷത്രിയർക്ക് യാദവരുമായി ബന്ധം പറ്റില്ല എന്നെല്ലാം പറയുന്നു. മാത്രമല്ല ചേദിരാജാവായ ശിശിപാലനു രുക്മിണിയെ നൽകാൻ ആയി ആവശ്യപ്പെടുന്നു. വാസുദേവനോട് വൈരമരുത് എന്ന് ഭീഷ്മകൻ മകനെ ഉപദേശിക്കുന്നു. രംഗം നാലിൽ രുക്മിണി “ചേദിരാജാവായ ശിശുപാലനാണു തന്നെ നൽകാൻ പോകുന്നത് “ എന്ന് സ്നേഹമുള്ള ഒരു സഖി രഹസ്യമായി പറഞ്ഞറിഞ്ഞ രുക്മിണി സങ്കടം സഹിക്കാനാവാതെ കണ്ണുനീരിൽ കുളിച്ച കുചകുംഭങ്ങളോടെ ശ്രീകൃഷ്ണനെ ഓർത്ത് വിലപിച്ചു. രംഗം അഞ്ചിൽ വിശേഷപ്പേട്ട ആഭരണങ്ങളെല്ലാം ഉപേക്ഷിച്ചു ഇപ്രകാരം വല്ലാതെ കരഞ്ഞു കൊണ്ടിരുന്ന രുക്മിണി ദയാലുവായ ഒരു ബ്രാഹ്മണനെ തന്റെ അരികിലേക്കു വരുത്തി. ആ മത്തേഭഗാമിനി അദ്ദേഹത്തിന്റെ കാല്ക്കൽ നമസ്കരിച്ച് സങ്കടത്തോടെ തന്റെ സ്ഥിതി ശ്രീകൃഷ്ണനെ അറിയിക്കാൻ ആവശ്യപ്പെട്ടു. രുക്മിണിയെ സമാശ്വസിപ്പിച്ച് ബ്രാഹ്മണൻ സന്തോഷപൂർവ്വം ശ്രീകൃഷ്ണ സമീപത്തേയ്ക്ക് യാത്രയാവുന്നു. രംഗം ആറിൽ ദ്വാരക ആണ്. ബ്രാഹ്മണൻ കൃഷ്ണനോട് ചെന്ന് കാര്യങ്ങൾ പറയുന്നു. ശ്രീകൃഷ്ണൻ രുക്മിണിയെ കൊണ്ട് പോരാനായി തേര് കൊണ്ടുവരാൻ ആജ്ഞാപിക്കുന്നു. ബ്രാഹ്മണനും കൃഷ്ണനും കൂടി തേരിൽ കേറി പോകുന്നു. രംഗം ഏഴിൽ ശ്രീകൃഷ്ണൻ എത്തിയ വിവരം ബ്രാഹ്മണൻ രുക്മിണിയെ അറിയിക്കുന്നു. രുക്മിണി ബ്രാഹ്മണനെ വന്ദിച്ചു യാത്രയാക്കുന്നു. രംഗം എട്ടിൽ ശ്രീകൃഷ്ണൻ ഭീഷ്മകനെ കാണുന്നു. രുക്മിണിയുടെ വിവാഹം കാൺമാനായി വന്നതാണെന്ന് കൃഷ്ണൻ അറിയിക്കുന്നു. രംഗം ഒമ്പതിൽ ചേദിരാജധാനി ആണ്. ശ്രീകൃഷ്ണൻ വിദർഭയിൽ എത്തിയതറിഞ്ഞ ശിശിപാലൻ സഭയിൽ വന്ന് മറ്റുള്ളവരുമായി ഇനി എന്ത് വേണം എന്ന് ആലോചിക്കുന്നു. രംഗം പത്തിൽ ബ്രാഹ്മണർ തമ്മിൽ സംസാരിക്കുന്നതാണ്. ശേഷം എല്ലാവരും രുക്മിണിയുടെ വിവാഹമഹോത്സവത്തിനായി പുറപ്പെടുന്നു. രംഗം പതിനൊന്നിൽ വിദർഭരാജധാനിയിൽ രുക്മിണിയുടെ വിവാഹമണ്ഡപം ആണ്. സാരിനൃത്തത്തോടേ പ്രവേശിക്കുന്ന രുക്മിണി വേദിയിൽ ബ്രാഹ്മണൻ പൂജിയ്ക്കുന്ന ദേവീവിഗ്രഹത്തെ തൊഴുത് മാറി നിൽക്കുന്നു. ശേഷം രുക്മിണി ബ്രാഹ്മണനിൽ നിന്നും വരണമാല്യം വാങ്ങി കൃഷ്ണനെ മാല ഇട്ടു വരിക്കുന്നു. കൃഷ്ണൻ രുക്മിണിയുടെ കരം ഗ്രഹിച്ചു തേരിൽക്കയറി യാത്രയാവുന്നു. ഭീരു വരണവൃത്താന്തം ശിശുപാലനെ അറിയിക്കുന്നു. ശിശുപാലൻ ക്രുദ്ധനായി, കൃഷ്ണനെ അന്വേഷിച്ചു വരുന്നു. അവർ തംമിൽ യുദ്ധം തുടങ്ങുന്നു. യുദ്ധത്തിൽ ശിശുപാലൻ കൃഷ്ണന്റെ ശരവർഷമേറ്റ് തോറ്റോടുന്നു. കൃഷ്ണൻ രുക്മിണി സമേതനായ് തേരിലേറി യാത്രയാവുന്നു. രംഗം പന്ത്രണ്ടിൽ ഭീരു, രുഗ്മിയോട് ചെന്ന് വാർത്തകൾ അറിയിക്കുന്നു. രുഗ്മി ശ്രീകൃഷ്ണനെ വധിക്കാനായി വാളെടുത്ത് പുറപ്പെടുന്നു. രംഗം പതിമൂന്നിൽ രുഗ്മിയും ശ്രീകൃഷ്ണനും തമ്മിൽ യുദ്ധം. രുഗ്മി തോൽക്കുന്നു. രുഗ്മിയെ വധിക്കാൻ പുറപ്പെടുന്ന ശ്രീകൃഷ്ണനെ രുക്മിണി തടയുന്നു. ശ്രീകൃഷ്ണൻ രുഗ്മിയെ വിട്ടയക്കുന്നു. രംഗം പതിനാലിൽ ദ്വാരക ആണ്. ശ്രീകൃഷ്ണനെ തടയുന്നവരെ നേരിടാനായി ബലരാമൻ തയ്യാറാകുന്നു. എന്നാലതിന്റെ ആവശ്യമില്ല കൃഷ്ണൻ തന്നെ എല്ലാവരേയും തോൽപ്പിക്കുമെന്ന് സാത്യകി ബലരാമനോട് പറയുന്നു. രംഗം പതിനഞ്ചിൽ ജരാസന്ധൻ വന്ന് ശ്രീകൃഷ്ണനോടെതിരിടുന്നു. തുടർന്ന് യുദ്ധം. യുദ്ധത്തിൽ ജരാസന്ധനും ഭീരുവും കൃഷ്ണന്റെ ശരവർഷമേറ്റ് തോറ്റോടുന്നു. കൃഷ്ണൻ രുക്മിണി സമേതനായ് തേരിലേറി യാത്രയാവുന്നു. രംഗം പതിനാറിൽ ശ്രീകൃഷ്ണനും രുക്മിണിയും ദ്വാരകയിൽ സ്വസ്ഥമായി വസിക്കുന്നതോടെ രുഗ്മിണീസ്വയംവരം കഥ സമാപിക്കുന്നു.

      കടപ്പാട്: വിക്കിപ്പീഡിയ

    304. രൂപഭദ്രത

      കല എന്തിനുവേണ്ടി, രൂപഭദ്രതയെന്നാല്‍, റിയലിസം മുന്നോട്ട് എന്നീ മൂന്നുവിഭാഗങ്ങളിലായി കലയുടെ രൂപഭാവങ്ങളെപ്പറ്റി ചര്‍ച്ചചെയ്യുന്നു. പുരോഗതിയും മലയാളസാഹിത്യവും, ജീദ്, സറ്റീഫന്‍ സ്‌പെന്‍ഡര്‍ എന്നിവരുടെ കുറിപ്പുകള്‍ അനുബന്ധമായി.

      കടപ്പാട്: വിക്കിപ്പീഡിയ

    305. രൂപരേഖ

      പതിനഞ്ച് ഉപന്യാസങ്ങളുടെ സമാഹാരം. സൗന്ദര്യബോധം, സാഹിത്യത്തിലെ സത്യം, ക്ലാസിക്കല്‍ റിയലിസം, സിംബോളിസം, മിസ്റ്റിസിസം, സാഹിത്യവും മസോക്കിസവും, ആക്ഷേപഹാസ്യം, ലഘൂപന്യാസങ്ങള്‍, സന്ധിശില്പം, ജനകീയ സാഹിത്യം, അനുഭൂതി, ഛായാശ്ലോകങ്ങള്‍, എഴുത്തുകള്‍, പാത്രസൃഷ്ടി, സാഹിത്യത്തിലെ ജീവിതം എന്നീ ലേഖനങ്ങള്‍.

      കടപ്പാട്: വിക്കിപ്പീഡിയ

    306. രോഗവും സാഹിത്യഭാവനയും

      മലയാളത്തിലെ സാഹിത്യവിമർശകൻ കെ.പി. അപ്പന്റെ കൃതികളിലൊന്നാണ് രോഗവും സാഹിത്യഭാവനയും. കുഷ്ഠം മുതൻ എയ്ഡ്സ് വരെയുള്ള വിവിധതരം രോഗാവസ്ഥകൾ കാലാകാലങ്ങളിൽ സാഹിത്യലോകത്തിലെ പ്രതിഭകളേയും പ്രസ്ഥാനങ്ങളേയും പ്രചോദിപ്പിക്കുകയും സ്വാധീനിക്കുയും ചെയ്തതെങ്ങനെ എന്ന അന്വേഷണമാണ് ഈ കൃതി. മനുഷ്യനിൽ വേദനയായി നിറയുന്ന രോഗം, സാഹിത്യഭാവനയേയും സർഗശേഷിയേയും ദീപ്തമാക്കുക കൂടി ചെയ്യുന്നെന്ന് ഗ്രന്ഥകാരൻ ചൂണ്ടിക്കാട്ടുന്നു. അർബുദരോഗം ബാധിച്ചുള്ള അപ്പന്റെ മരണത്തിനു നാലു വർഷം മുൻപ് 2004-ലാണ് ഇതു പ്രസിദ്ധീകരിക്കപ്പെട്ടത്.[൧]. ഡി.സി.ബുക്സ് ആയിരുന്നു പ്രസാധക‌ർ. ഏഴു ലേഖനങ്ങൾ ചേർന്ന ഈ ലഘുഗ്രന്ഥം രോഗങ്ങൾ സാഹിത്യപ്രസ്ഥാനങ്ങളുടെ മേൽ ചെലുത്തിയ സ്വാധീനത്തിന്റെ പഠനത്തിൽ തുടങ്ങി മരണത്തെക്കുറിച്ചുള്ള ആത്മകഥാംശം കലർന്ന പരിചിന്തനത്തിൽ അവസാനിക്കുന്നു.

      കടപ്പാട്: വിക്കിപ്പീഡിയ

    307. ലജ്ജ

      തസ്ലീമ നസ്രിന്‍ എന്ന ബംഗ്ലാദേശി എഴുത്തുകാരിയുടെ ബംഗാളി നോവലാണ് ലജ്ജ. 1993ലാണ് ഈ നോവല്‍ പുറത്തിറങ്ങിയത്. ബംഗ്ലാദേശിലും ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിലും ഈ നോവല്‍ നിരോധിക്കപ്പെട്ടു. ഇതിന്റെ പ്രസിദ്ധീകരണത്തെത്തുടര്‍ന്ന് ലഭിച്ച വധഭീഷണികള്‍ മൂലം തസ്ലീമയ്ക്ക് ബംഗ്ലാദേശ് വിടേണ്ടി വന്നു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ജനങ്ങള്‍ക്കാണ് തസ്ലീമ ഈ നോവല്‍ സമര്‍പ്പിച്ചിരിക്കുന്നത്. 1992ലെ ബാബരി മസ്ജിദ് തകര്‍ത്ത സംഭവവും അതെത്തുടര്‍ന്ന് ഉണ്ടായ വര്‍ഗ്ഗീയകലാപവുമാണ് നോവലിന്റെ ഇതിവൃത്തം. പ്രസിദ്ധീകരിച്ച് ആറുമാസത്തിനുള്ളില്‍ അരലക്ഷം കോപ്പികള്‍ വിറ്റുപോയി. മലയാളം ഉള്‍പ്പെടെ പല ഭാഷകളിലേക്കും ഇത് വിവര്‍ത്തനം ചെയ്യപ്പെട്ടു.

      കടപ്പാട്: വിക്കിപ്പീഡിയ

    308. ലണ്ടന്‍ ഡയറി

      തദ്ദേശ സ്വയംഭരണം സംബന്ധിച്ച പരിശീലനത്തിന് ലണ്ടനില്‍ ആറുമാസം താമസിച്ച ഗ്രന്ഥകാരി സ്വന്തം അനുഭവങ്ങളുടെ വെളിച്ചത്തില്‍ ഇംഗ്ലീഷുകാരുടെ ജീവിതരീതിയെക്കുറിച്ചും ഇംഗ്ലണ്ടിലെ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിലുള്ള വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍ എന്നീ കാര്യങ്ങളെപ്പറ്റിയും ഉള്ള ലഘുവിവരണം നല്‍കുന്നതാണ് ഈ കൃതി.

      കടപ്പാട്: വിക്കിപ്പീഡിയ

    309. ലന്തൻബത്തേരിയിലെ ലുത്തിനിയകൾ

      എൻ.എസ്‌. മാധവൻ എഴുതിയ ഒരു മലയാളം നോവലാണ്‌ ലന്തൻബത്തേരിയിലെ ലുത്തിനിയകൾ. 2003-ൽ ആദ്യ പതിപ്പ് പുറത്തിറങ്ങിയ ഈ കൃതി എൻ.എസ് മാധവന്റെ ആദ്യ നോവലാണ്‌. 2004-ലെ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ നോവൽ നേടിയിട്ടുണ്ട്. ലിറ്റനീസ് ഒഫ് ദ ഡച്ച് ബാറ്ററി(Litanies of the Dutch Battery) എന്ന പേരിൽ രാജേഷ് രാജമോഹൻ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ ഈ കൃതി, 2007-ലെ മാൻ ഏഷ്യൻ സാഹിത്യ സമ്മാനത്തിന്റെ ലോങ്ങ് ലിസ്റ്റിൽ ഉൾപ്പെടുത്തി.

      കടപ്പാട്: വിക്കിപ്പീഡിയ

    310. ലളിതാംബിക അന്തര്‍ജനത്തിന്റെ കഥകള്‍ സമ്പൂര്‍ണം

      131 കഥകളുടെ സമാഹാരമാണ് ലളിതാംബിക അന്തര്‍ജനത്തിന്റെ കഥകളുടെ സമ്പൂര്‍ണ സമാഹാരത്തിലുള്ളത്. ലളിതാംബിക അന്തര്‍ജനത്തിന്റെ ശതാബ്ദി വേളയിലാണ് ഈ സമാഹാരം പ്രസിദ്ധീകരിച്ചത്. പ്രസാധക കുറിപ്പില്‍ രവി ഡി.സി ഇങ്ങനെ പറയുന്നു: ”മലയാള ചെറുകഥാ സാഹിത്യത്തിന്റെ അമ്മയാണ് ലളിതാംബിക അന്തര്‍ജനം. ഇരുപതാംനൂറ്റാണ്ടിന്റെ പൂര്‍വദശകങ്ങളില്‍ കേരള സമൂഹത്തിലുണ്ടായ നവോത്ഥാനത്തിന്റെ ഉത്തമസൃഷ്ടികളിലൊരാളാണ് അവര്‍. ഒരു സ്ത്രീ സ്വന്തം അനുഭവ മണ്ഡലത്തെ കേന്ദ്രീകരിച്ച് പുരുഷന്മാര്‍ക്ക് അപ്രാപ്യമായ തലങ്ങളിലെ സ്ത്രീജീവിതത്തെ ആവിഷ്‌കരിക്കുന്നതിന്റെ ആദ്യകാല കാഴ്ചകള്‍ ലളിതാംബിക അന്തര്‍ജനത്തിന്റെ രചനകളില്‍ കാണാം. തിരസ്‌കൃതയും പീഡിതയുമായ പെണ്ണിന്റെ ദുരന്തങ്ങളുടെ വേദനാജനകമായ അവസ്ഥയെ അവതരിപ്പിക്കുകയും അതിലൂടെ ആ അവസ്ഥയെ സൃഷ്ടിച്ച സാമൂഹിക സംവിധാനത്തെ നിശിതമായി വിമര്‍ശിക്കുകയുമായിരുന്നു അവര്‍ ചെയ്തത്.”

      കടപ്പാട്: വിക്കിപ്പീഡിയ

    311. ലീല

      കുമാരനാശാൻ രചിച്ച ഖണ്ഡകാവ്യമാണ് ലീല. 1914-ലാണ് ഈ കൃതി പ്രസിദ്ധീകരിക്കപ്പെട്ടത്.മരണത്തിനുപോലും വേർപെടുത്താനാകാത്ത ദിവ്യപ്രണയമാണ് ലീലയുടെയും മദനന്റെയും പ്രണയകഥയിലൂടെ കുമാരനാശാൻ വരച്ചുകാട്ടുന്നത്. പേർഷ്യൻ കവിയായ നിസാമി ഗംജവിയുടെ ലൈലാ മജ്നുവിനെ ഇതിവൃത്തം സ്വീകരിച്ചാണ് കുമാരനാശാൻ ലൈല രചിച്ചത്.

      കടപ്പാട്: വിക്കിപ്പീഡിയ

    312. ലീലാതിലകം

      മണിപ്രവാള (മലയാള) ഭാഷയുടേയും സാഹിത്യത്തിന്റേയും പ്രഥമ ലക്ഷണഗ്രന്ഥമാണ് ലീലാതിലകം. രചയിതാവ് അജ്ഞാതനാണെങ്കിലും ലീലതിലകകാരൻ എന്ന പേരിൽ ഭാഷാ-സാഹിത്യ ചർച്ചകളിൽ പരാമർശിക്കപ്പെടുന്നു. സംസ്കൃത ഭാഷയിലാണ് ഈ ഗ്രന്ഥം രചിച്ചിട്ടുള്ളത്. പതിനാലാം നൂറ്റാണ്ടിന്റെ ഒടുവിലാണ് ഗ്രന്ഥരചന എന്നു കരുതുന്നു .ആറ്റൂർ കൃഷ്ണപ്പിഷാരോടി 1917 (കൊല്ലവർഷം 1092) ൽ ലീലാതിലകം പൂർണ്ണമായും മലയാളത്തിലേക്ക് വിവർത്തനം ചെയ്ത് മൂലത്തോടൊപ്പം പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചു. 1955 ൽ ഈ പുസ്തകം ഇളംകുളം കുഞ്ഞൻപിള്ള വ്യാഖ്യാനസഹിതം മലയാളത്തിൽ പ്രസിദ്ധീകരിച്ചു. പാട്ട്, മണിപ്രവാളം, കേരളഭാഷ, നമ്പ്യാന്തമിഴ് എന്നിവയെപ്പറ്റിയുള്ള ആധികാരിക പരാമർശം കാണപ്പെടുന്ന ഗ്രന്ഥമാണിത്. മലയാള ഭാഷയുടെ സ്വതന്ത്രാസ്തിത്വത്തെപ്പറ്റിയുള്ള പ്രഥമ നിരീക്ഷണവും ലീലാതിലകകാരന്റേതാണ്. എട്ടു ശില്പങ്ങളാണ് (അദ്ധ്യായങ്ങൾ) ഈ ഗ്രന്ഥത്തിനുള്ളത്. 151 സൂത്രങ്ങളിലായി അവയുടെ വൃത്തികളോടു കൂടിയാണ് ഗ്രന്ഥം രൂപകല്പന ചെയ്തിട്ടുള്ളത്. ഇളംകുളത്തിന്റെ വിഭജനപ്രകാരം ഓരോ ശില്പത്തിലേയും ഉള്ളടക്കം താഴെക്കൊടുക്കും പ്രകാരമാണ്. ഒന്നാം ശില്പത്തിൽ ശില്പനിരൂപണം, മണിപ്രവാള ലക്ഷണം, കേരളരും ദ്രമിഡരും, നച്ചിനാർക്കിനിയാരുടെ മതം, തമിഴ് മലയാള രൂപങ്ങൾ, മണിപ്രവാളലക്ഷണം എന്നിങ്ങനെ ഏഴ് വിഷയങ്ങൾ ചർച്ച ചെയ്യപ്പെടുന്നു. രണ്ടാം ശില്പത്തിൽ ശില്പനിരൂപണം, ഭാഷാഭേദം, സംസ്കൃതീകൃത ഭാഷ, അധികാക്ഷരങ്ങൾ, സംസ്കൃതശബ്ദങ്ങൾ, വിഭക്തി, ലിംഗം, വചനം, ക്രിയ, പുരുഷപ്രത്യയം എന്നിങ്ങനെ വിഷയങ്ങൾ ചർച്ച ചെയ്യപ്പെടുന്നു. മൂന്നാം ശില്പത്തിൽ ശില്പനിരൂപണം, സ്വരസന്ധി, സ്വരവ്യഞ്ജനസന്ധി, വ്യഞ്ജനസന്ധി, ചിലപ്രയോഗങ്ങൾ എന്ന് വിഭജിച്ചിരിക്കുന്നു. നാലാം ശില്പം ദോഷവിചാരമാണ്. ശില്പനിരൂപണം, ഇരുപത് ദോഷങ്ങൾ, അപശബ്ദം, അവാചകം, കഷ്ടം, വ്യർത്ഥം, അനിഷ്ടം, ഗ്രാമ്യം, പുനരുക്തം, പരുഷം, വിസന്ധി, രീതിധുതം, ന്യൂനപദം, അസ്ഥാനപദം, ക്രമഭംഗം, വൃത്തഭംഗം, ദുർവൃത്തം, സാമാന്യം, ശുഷ്കാർഥം, അസംഗതം, വികാരാനുപ്രാസം, ദോഷങ്ങളുടെ ഗുണത്വം, രസദോഷങ്ങൾ, സ്ത്രീകൾക്ക് പേരിടൽ എന്നീ വിഷയങ്ങൾ ഈ ഭാഗത്ത് ചർച്ച ചെയ്യപ്പെടുന്നു. അഞ്ചാമത്തെ ശില്പത്തിൽ ശില്പനിരൂപണം, ഗുണങ്ങൽ നാലുമാത്രം, ശ്ലേഷം, മാധുര്യം, പ്രസാദം, സമത, പരിമളചർച്ച മുതലയവയെപ്പറ്റി പ്രതിപാദിക്കുന്നു. ആറാം ശില്പം ശബ്ദാലങ്കാര വിവരണമാണ്‌. ശില്പനിരൂപണം, ഗുണവും അലങ്കാരവും, അനുപ്രാസം, മുഖാനുപ്രാസം, പദാനുപ്രാസം, വർണ്ണാനുപ്രാസം, ലാടാനുപ്രാസം, യമകം, ശ്ലേഷം, സശബ്ദശക്തിമൂലധ്വനിയും ശ്ലേഷവും മുതലായ വിഭജനങ്ങൾ. ഏഴാം ശില്പം അർത്ഥാലങ്കാര ചർച്ചയാണ്. ഉപമ, ഉപമേയോപമ, സ്മരണം, രൂപകം, സംശയം, ഭ്രാന്തി, അപഹ്നുതി, വ്യത്രേകം, ദീപകം, പ്രതിവസ്തൂപമ, ദൃഷ്ടാന്തം, ഉല്പ്രേക്ഷ, അതിശയോക്തി, അന്യാപദേശം, ക്രമം, ആക്ഷേപം, പരിവൃത്തി, ശ്ലേഷം, സ്വഭാവോക്തി, ഹേതു, അർത്ഥാന്തരന്യാസം, വിരോധം, വിഭാവന, വിശേഷോക്തി, അസംഗതി, ഉദാത്തം, പരിസംഖ്യ, അർത്ഥാപത്തി, സങ്കരം മുതലായ അലങ്കാരങ്ങളെപ്പറ്റിയുള്ള വിവരണം. എട്ടാം ശില്പത്തിൽ രസവിചാരമാണ്. ശില്പനിരൂപണം, വ്യംഗ്യഭേദം, രസം, ഭാവങ്ങൾ, ശൃംഗാരം, ഹാസ്യം, വീരം, അത്ഭുതം, ബീഭത്സം, രൗദ്രം, കരുണം, ശാന്തം എന്നിവ വിശദീകരിക്കപ്പെടുന്നു.

      കടപ്പാട്: വിക്കിപ്പീഡിയ

    313. ലെയ്ക്ക

      കോട്ടയം ഡിസി ബുക്സ് പ്രസിദ്ധികരിച്ച ബഹിരാകാശ ഗവേഷണമായി ബന്ധപെട്ടെഴുതിയ മലയാളത്തിലെ ആദ്യ ശാസ്ത്രനോവലാണ് ലെയ്ക്ക .ലെയ്ക്ക എന്ന് പേരിട്ടിരികുന്നത് സോവിയറ്റ്‌ യുനിയൻ അവരുടെ ബഹിരാകാശപര്യവേഷണത്തിനായായി തിരഞ്ഞെടുത്ത ആറ്‌ കിലോഗ്രാം ഭാരമുള്ള പെൺതെരുവുനായക്കാണ് .തിരുവനന്തപുരം വിക്രംസാരാഭായ് ബഹിരാകാശകേന്ദ്രത്തിലെ മെക്കാനിക്കൽ എഞ്ചിനീയർ ശ്രീമാൻ ജെയിംസ്‌ വി ജെ ആണ് ഗ്രന്ഥകർത്താവ് .എഴുത്തുകാരന്റെ ഭാഷയിൽ ഈ പുസ്തകം ഒരു ചരിത്രം ,കഥ ,ശാസ്ത്രം എന്നീ മൂന്നുമായിട്ടും കരുതാം .ബഹിരാകാശം ശൂന്യമല്ല, അതൊരു നിറവാണ് എന്നും ആ നിറവിന്റെ അന്വേഷണവുമാണ് ലെയ്ക്കയെന്നു ശ്രീ ജെയിംസ്‌ സമർപ്പിക്കുന്നു . ഗ്രന്ഥകർത്താവ് അദ്ദേഹത്തിന്റെ ഔദ്യോഗിക കൃത്യനിർവഹന്നത്തിന്റെ ഭാഗമായി ഒരു ഇന്റ്ർനാഷണൽ ഏറോസ്പേസസ് സെമിനാറിൽ പങ്കെടുത്ത് തിരികെവരുമ്പോൾ ഫ്രാൻസിലെ ഡിഗാൾ എയർപോർട്ട് ലോഞ്ചിൽവച്ച് ഗ്ലാവ്കോസ്മോസ് ബഹിരാകാശ സംഖടനയിലെ ശാസ്ത്രജ്ഞനെയും(ഡെന്നിസ്സെവിച് എന്ന് നാമകരണം ചെയ്തിരിക്കുന്നു) ഭാര്യ നടാഷെയെയും യാദൃച്ഛികമായി നിയോഗം പോലെ പരിചെയപെടുന്നു .എഴുതുക്കാരനോടൊപ്പം ഭാര്യയും മൂന്നര വയസ്സുള്ള മകളുമുണ്ടായിരുന്നു .ഡെന്നിസ്സെവിച്ചും ഭാര്യ നടാഷയും ഏതോ അദൃശ്യശക്തിയാൽ മകളുമായി വളരെ അടുക്കുന്നു .ഡെന്നിസ്സെവിച്ച് ഇന്ത്യയുടെ സാംസ്കാരിക പാരമ്പര്യത്തിൽ അഭിമാനമുള്ള ആളായിരുന്നു .രണ്ടുകൂട്ടരും അവരുടെ നാട്ടിലേക്ക് തിരിക്കുന്നു . പിന്നീട് ലഭിച്ച , ഡെന്നിസേവ്വിചിന്റെ ഭാര്യ നടാഷ അയച്ച റഷ്യൻ തപാലിന്റെ വിവർത്തനമാണ് ഈ നോവലിൻറെ ഉള്ളടക്കം .ഒരു ഫ്ലാഷ്ബാക്കായി ഡെന്നിസ്സെവിച്ചിന്റെ ബഹിരാകാശ ഗവേഷണ ജീവിതവും , മകളുമായുള്ള ഹൃദ്യബന്ധവും ,ലെയ്ക്ക എന്ന നായയുടെ ബഹിരാകാശത്തിൽ പോകാനുള്ള പരിശീലനവും ,പരീക്ഷണങ്ങളും ,മകളോടും ലെയ്ക്കയോടുമുള്ള സ്നേഹവും അടുപ്പവും എല്ലാം നാടകീയമായി കൃതിയിൽ അവതരിപ്പിച്ചിരിക്കുന്നു .ഒരു സസ്പെൻസ് പോലെ ലെയ്ക്കയുടെ വിയോഗവും ഇതിൽ ഡെന്നിസേവിച്ചിന്റെ നാല് വയസ്സുള്ള മകളുടെ(പ്രിയങ്ക) ഹൃദയംതകർന്നുള്ള മരണവും മനസ്സിൽ തട്ടുംവിധം നോവലിൽ പ്രതിവാദിച്ചിരിക്കുന്നു . ഈ പുസ്തകത്തിൽ ശാസ്ത്രകാരന്റെ ബുദ്ധിയും ,സ്നേഹവും ,വിദ്വേഷവും ,കുറ്റബോധവും ,ആത്മിയതയും മാനുഷികതയോടുള്ള കടപ്പാടും എല്ലാം അതിനിപുണതയോടെ അവതരിപ്പിച്ച് വായനക്കാരനെ പ്രത്യേക മാനസികാവസ്ഥയിലേക്കെത്തിക്കുന്നു . സോവിയറ്റ്‌യുണിയന്റെയും ,അമേരിക്കയുടെയും ബഹിരാകശമേൽകോയ്മെക്കുവേണ്ടിയുള്ള ശീതസമരത്തിന്റെ ഭാഗമായുള്ള മത്സരമാണ് കഥയ്‌ക്കാസ്പദം . രണ്ടാംലോകമഹായുദ്ധത്തിൽ പരാചിതരായ ഹിറ്റ്ലരുടെ ജർമ്മനിയിൽന്നിന്നും വി-2 റോക്കറ്റിന്റെ സാങ്കേതികജ്ഞാനവും ,വിദഗ്ദ്ധരെയും സോവിയറ്റ്‌യുണിയനും അമേരിക്കയും പങ്കിട്ടെടുത്തു .രണ്ടുകൂട്ടരും രഹസ്യമായി പരസ്പരം ചാരപ്പണിചെയ്തും 1957-1958 ജിയോ ഫിസിക്സ്‌ വർഷം ഭൂമിയെവലയംവയ്ക്കുന്ന കൃതൃമോപഗ്രഹം ഉണ്ടാക്കാൻ മത്സരിക്കുന്നകാലം .സോവിയറ്റ്‌ യുണിയന് അല്പം മേൽകോയ്മകിട്ടി .1957 ഒക്റ്റോബർ 4-ആം തീയതി സ്പുട്നിക്ക്-1 ഉപഗ്രഹം അവർ വിക്ഷേപിച്ച് ലോകത്തെ അമ്പരപ്പിച്ചു .തുടർന്ന് റഷ്യൻ പ്രസിഡന്റ്‌ ക്രുഷ്ചേവ് ഒക്ടോബർ വിപ്ലവത്തിന്റെ 40-ആം വാർഷിക ദിനമായ നവംബർ 7-ഇനുമുമ്പ് മനുഷ്യനെ ബഹിരാകാശത്തേക്ക് എത്തിക്കുന്നതിന് മുമ്പ് നായയെ വഹിച്ചുകൊണ്ടുള്ള സ്പുട്നിക്-2 പരീക്ഷണം വിക്ഷേപ്പിക്കാൻ അന്ത്യശാസനം നൽകി . പരീക്ഷണത്തിനായി അതിനിപുണയായ ലെയ്ക്കയെ തെരുവിൽ നിന്നും സമർതഥരായ നാലു പട്ടിപിടുത്തക്കാർ പാടുപെട്ട് പിടിച്ചു. തെരുവിലെ ഭാരം കുറഞ്ഞ പെൺപട്ടിയെ ഇതിനു തിരഞ്ഞെടുത്ത യുക്തി അതിന്റെ പട്ടിണി ,പ്രതികൂല സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുള്ള കഴിവ്, സഹിഷുണത എന്നിവ കൊണ്ടാണ് .പത്ത് ദിവസത്തെ, തിരിച്ചുകൊണ്ടുവരാനുള്ള സാങ്കേതികവിദ്യ അറിവില്ലാത്തതിനാൽ, പരീക്ഷണത്തിനാണ് നായയെ അയക്കാൻ തീരുമാനിച്ചത്. നായയുടെ ശ്വാസകോശവ്യവസ്ഥയും,രക്തചംക്രമണ വ്യവസ്ഥയും മനുഷ്യനോട് സാമ്യമുള്ളതുകൊണ്ടാണ് തിരഞ്ഞെടുത്തത് .ഗ്രന്ഥകർത്താവിന്റെ ഭാഷയിൽ മരണശിക്ഷക്ക് വിധിച്ച കുറ്റവാളിക്കു കിട്ടുന്ന നല്ലഭക്ഷണം ,സ്വാതന്ത്ര്യം എന്നിവയും മിണ്ടാപ്രാണിയായ ലെയ്ക്കെക്ക് നിഷേധിച്ചതായി പറയുന്നു .ബഹിരാകാശയാത്രയിൽ ജെലാറ്റിൻ ഭക്ഷണമാണ് നൽകുന്നത് . ചലനസ്വാതന്ത്ര്യംപാടെ നിരോധിച്ചിട്ടുണ്ട് .പേലോടിന്റെ ഉള്ളറയിൽ ബന്ധിച്ചാണ് കാനിസ്റ്റെറിനുള്ളിൽ ലെയ്ക്കയെ അടച്ചിരുന്നത് .പേടക്കത്തിൽ നിന്നും ഭൂമിയിലേക്ക്‌ നായയുടെ ഹൃദയമിടുപ്പിന്റെയും ,ശരീരതാപത്തിന്റെയും ,ബ്ലഡ്‌ പ്രഷറിന്റെയും ,ശ്വാസഗതിയുടെയും വിവരം മാത്രമേ അയച്ചിരിന്നുള്ളു . പരിശീലനങ്ങളുടെ ഭാഗമായി ശാസ്ത്രജ്ഞൻ ലെയ്ക്കയുമായി നല്ലവണ്ണം അടുക്കുകയും ഹൃദയബന്ധം സ്ഥാപിക്കുകയും ചെയുന്നത് നോവലിസ്റ്റ്‌ അവതരിപ്പിക്കുന്നു .തന്റെ മകളോട് കഥയായി ലെയ്ക്കയുടെ കാര്യം പറയുകയും ക്രമേണ മകളും ലെയ്ക്കയോട് വളരെയധികം അടുക്കുന്നു അതൊരു ദുരന്തത്തിലേയ്ക്ക് നീങ്ങുന്നതും താദാത്മിയതോടെ പുസ്തകത്തിൽ പ്രതിവാദിക്കുന്നു .ശാസ്ത്രജ്ഞൻറെ ഈ ഹൃദയബന്ധം കുറവായി മറ്റ് സഹപ്രവർത്തകർ കാണുന്നത് നമ്മെ വേദനപിക്കുന്നു . പ്രിയങ്ക വീട്ടിൽ ലെയ്ക്കയുടെ പടങ്ങളും പ്രതിമകളുമുണ്ടാക്കി വിക്ഷേപണശേഷമുള്ള തിരിച്ചുവരവിൽ സ്വാഗതം ചെയ്യാൻ കാത്തിരിക്കുന്നു .റോക്കറ്റ് വിക്ഷേപണശേഷം വീട്ടിലെത്തുന്ന ശാസ്ത്രഞനോട് ലെയ്ക്കയുടെ തിരിച്ചുവരവിനെപറ്റി ആരായുന്ന മകളോട് അദ്ദേഹം ഉത്തരമില്ലാതെ കുറ്റബോധത്തോടെ തലകുനിച്ചു നിൽകുന്ന രംഗം മനസ്സിനെ സ്പർശിക്കുന്നു .ലെയ്ക്ക തിരിച്ചുവരില്ലെന്നുള്ള നടാഷയുടെ മറുപടിയിൽ മനം നൊന്തു പ്രിയങ്ക ഏതോ ശക്തിയുടെ വിളിയെന്നോണം ഈ ലോകത്തിൽ നിന്നും വിട പറയുന്നതും ഹ്രദയഭേദകമാണ് .

      കടപ്പാട്: വിക്കിപ്പീഡിയ

    314. ലേഖനമാല

      അമ്പത്തൊന്ന് ലേഖനങ്ങളുടെ സമാഹാരം. 1924ല്‍ ആദ്യപതിപ്പ് ഇറങ്ങി. ശബ്ദാധ്യയനം, ആധുനികഭാഷാ നാടകങ്ങള്‍, കപ്പലും കടല്‍വഴി യാത്രയും, പുരോഗമനസാഹിത്യം, രവിവര്‍മകോയിത്തമ്പുരാന്‍, പ്രാചീനാര്യാവര്‍ത്തത്തിലെ ചില വിശ്വവിദ്യാലയങ്ങള്‍, ചട്ടമ്പിസ്വാമി, പത്രപ്രവര്‍ത്തനത്തെപ്പറ്റി, സാങ്കേതികശബ്ദങ്ങള്‍ തുടങ്ങിയ ഉപന്യാസങ്ങള്‍. ഉള്ളൂരിന്റെ അവതാരിക.

      കടപ്പാട്: വിക്കിപ്പീഡിയ

    315. ലേഖാവതി

      പതിമൂന്ന് ഉപന്യാസങ്ങള്‍. കാവ്യവും കാവ്യകാരനും, വാല്മീകി രാമായണത്തിലെ ഉത്തരകാണ്ഡം, ആശാന്റെ സ്‌നേഹസന്ദേശങ്ങള്‍, ടാഗോര്‍-ഗാന്ധി സംവാദം, പൂര്‍വസ്മൃതി പോലെ വേണോ ഇപ്പോഴും നടപടി, നാം ഉണരുകയായി, അഭിനവചാതുര്‍വര്‍ണ്യം, എന്റെ ബാല്യത്തില്‍, നിനവണി, കര്‍മ്മാകര്‍മ വിചാരം തുടങ്ങിയ പ്രബന്ധങ്ങള്‍. കോയിപ്പള്ളി പരമേശ്വരക്കുറുപ്പിന്റെ അവതാരിക.

      കടപ്പാട്: വിക്കിപ്പീഡിയ

    316. ലോകസംഭവം

      മഹാഭാരതം, ഹരിവംശം, പത്മപുരാണം തുടങ്ങിയവയില്‍നിന്ന് സംഗ്രഹിച്ച വിവരങ്ങളടങ്ങുന്ന പ്രാചീനകൃതി. ഭൂമണ്ഡലത്തിന്റെ ഉല്പത്തി, സപ്തദ്വീപങ്ങള്‍, സപ്തസാഗരങ്ങള്‍, ഭാരതത്തിന്റെ സ്ഥാനം, ദേവന്മാരുടെയും അസുരന്മാരുടെയും ഇതര ജീവജാലങ്ങളുടെയും ഉത്ഭവം, കാലദൈര്‍ഘ്യം, സൂര്യവംശ ചന്ദ്രവംശ പരമ്പരകള്‍ തുടങ്ങിയവ വിവരിക്കുന്ന കൃതി.

      കടപ്പാട്: വിക്കിപ്പീഡിയ

    317. വരിക ഗന്ധർവ ഗായകാ!

      മലയാള ചലച്ചിത്രഗാനമേഖലയിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ ഗായകനും സംഗീതസംവിധായകനുമായ എം. ജയചന്ദ്രൻ രചിച്ച പുസ്തകമാണ് വരിക ഗന്ധർവ ഗായകാ. തന്റെ സംഗീത ഗുരുവായ ദേവരാജൻ മാസ്റ്ററുടെ ഓർമയ്ക്കായ് ജയചന്ദ്രൻ രചിച്ച പുസ്തകമാണിത്. ദേവരാജൻ മാസ്റ്ററുടെ വ്യക്തിത്വത്തിന്റെ വിവിധഭാവങ്ങൾ സൂക്ഷ്മമായി തുറന്നുകാട്ടാൻ ഈ ഗ്രന്ഥത്തിന് കഴിഞ്ഞു. മലയാളികളുടെ പല ഇഷ്ടഗാനങ്ങളുടേയും രചനാസന്ദർഭങ്ങൾ ഈ പുസ്തകം വിശദമായി വിവരിക്കുന്നു.

      കടപ്പാട്: വിക്കിപ്പീഡിയ

    318. വര്‍ത്തമാനപ്പുസ്തകം

      മലയാള ഭാഷയിലെ ഒന്നാമത്തെ സഞ്ചാരസാഹിത്യ കൃതിയാണിത്. കരിയാട്ടില്‍ മാര്‍ യൗസേപ്പു മെത്രാപ്പൊലീത്തയുടെ റോമാ യാത്രാ വിവരണമാണിത്. ഒന്നാംഭാഗമാണ് 1778ല്‍ പ്രസിദ്ധീകരിച്ചത്. ചാത്തനാത്ത് അച്യുതനുണ്ണിയും സാമുവല്‍ ചന്ദനപ്പള്ളിയും ചേര്‍ന്ന് ‘ വര്‍ത്തമാനപ്പുസ്തകത്തിന് ഒരവതാരിക’ എന്ന പഠനഗ്രന്ഥം 1936ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

      കടപ്പാട്: വിക്കിപ്പീഡിയ

    319. വംശചിഹ്നങ്ങൾ

      സി.ആർ. പരമേശ്വരൻ രചിച്ച സാഹിത്യവിമർശന ഗ്രന്ഥമാണ് വംശചിഹ്നങ്ങൾ. 2015 ലെ സാഹിത്യ വിമർശനത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ ഗ്രന്ഥത്തിനു ലഭിച്ചു. 1990 മുതൽ 2008 വരെ സി ആർ പരമേശ്വരനെഴുതിയ 12 തിരഞ്ഞെടുത്ത ലേഖനങ്ങളുടെ സമാഹാരമാണിത്. ഡി.സി. ബുക്സാണ് പ്രസാധകർ. പരമേശ്വരനുമായി താഹാ മാടായിയുടെ ‘ശുഭാപ്തി വിശ്വാസം എന്ന ആത്മ വഞ്ചന’ എന്ന അഭിമുഖവും ഈ പുസ്തകത്തിലുണ്ട്.

      കടപ്പാട്: വിക്കിപ്പീഡിയ

    320. വഴിയമ്പലങ്ങൾ

      പ്രശസ്ത മലയാളം സാഹിത്യകാരൻ ബാബു ഭരദ്വാജിന്റെ പുസ്തകമാണ് പ്രവാസിയുടെ വഴിയമ്പലങ്ങൾ. വാരാദ്യ മാധ്യമത്തിൽ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ച പ്രവാസിയുടെ വഴിയമ്പലങ്ങൾ കോഴിക്കോട്ടെ പ്രതീക്ഷ ബുക്സ് ആണ് പുറത്തിറക്കിയിരിക്കുന്നത്. പ്രവാസത്തിന്റെ നോവും നനവും പകർത്തുന്ന ഈ പുസ്തകം അനുവാചക ലോകം ഇരു കൈയും നീട്ടിയാണ് സ്വീകരിച്ചത്. പ്രണയം, വിരഹം, ദാരിദ്ര്യം, കലാപം, കലഹം തുടങ്ങിയവയൊക്കെ തന്റേതായ ശൈലിയിൽ വരച്ചിട്ടിരിക്കുന്നു ഇതിൽ ഗ്രന്ഥകാരൻ. പാരമ്പര്യ സഞ്ചാരാഖ്യാനങ്ങളിൽ നിന്ന് മാറി തനതായ ശൈലി സ്വീകരിച്ച ഗ്രന്ഥകർത്താവ് വായനക്കരനെ തന്റെ അനുഭവങ്ങൾ ആക്കി അനുഭവിപ്പിച്ച്കൊണ്ടാണ് മുന്നോട്ട് പോകുന്നത്.

      കടപ്പാട്: വിക്കിപ്പീഡിയ

    321. വാമൊഴികള്‍ വരമൊഴികള്‍

      ഒ.എന്‍.വിയുടെ ലേഖനങ്ങളുടെയും അനുസ്മരണങ്ങളുടെയും അവതാരികകളുടെയും പ്രഭാഷണങ്ങളുടെയും അഭിമുഖങ്ങളുടെയും സമാഹാരം. ചിന്തയുടെ തെളിവെളിച്ചം തൂവുന്ന അപൂര്‍വതയുള്ള നിരീക്ഷണങ്ങള്‍. പ്രഭാവര്‍മയുടെ അവതാരിക.

      കടപ്പാട്: വിക്കിപ്പീഡിയ

    322. വായനശാലയില്‍

      നാലു ഭാഗങ്ങളിലായി പല പതിപ്പുകള്‍ ഇറങ്ങിയ വായനശാല നിരവധി കൃതികളുടെ നിരൂപണങ്ങളാണ്. രമണന്‍, കലയും കാലവും, തോട്ടിയുടെ മകന്‍, സാഹിത്യപഞ്ചാനനന്‍, രാജാങ്കണം, മുത്തുകള്‍, കേരളം-മലയാളികളുടെ മാതൃഭൂമി, സ്പന്ദിക്കുന്ന അസ്ഥിമാടം, കണ്ണുനീര്‍ത്തുള്ളി, ഭാസ്‌കരമേനോന്‍, അപ്പന്‍തമ്പുരാന്റെ അവതാരികകള്‍, ലീല, പ്രരോദനം, മീന്‍കാരി, കൂട്ടുകൃഷി, എ.ബാലകൃഷ്ണപിള്ള, ഉയരുന്ന യവനിക, നല്ലഭൂമി, ഓണപ്പാട്ടുകാര്‍, ചെമ്മീന്‍, ഇതുഭൂമിയാണ്, സ്വാതന്ത്ര്യത്തിലേക്ക്, രാമചരിതം, ചൈനയിലെ ഒരു യാത്ര, വേരുകള്‍, അരനാഴികനേരം, ഇ.എം.എസിന്റെ ആത്മകഥ, തിരുശേഷിപ്പ്, ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു, തകഴിയുടെ കഥകള്‍ തുടങ്ങിയ കൃതികളെ നിരൂപണം ചെയ്യുന്നു.

      കടപ്പാട്: വിക്കിപ്പീഡിയ

    323. വാരാണസി

      രണ്ടാമൂഴത്തിനു ശേഷം എം.ടി. വാസുദേവൻ നായർ എഴുതിയ നോവലാണ് വാരാണസി. സമകാലീന മലയാളം വാരികയിൽ ഖണ്ഡശയായി പ്രസിദ്ധീകരിച്ച ഈ നോവൽ, പുസ്തമായി ഇറക്കിയിരിക്കുന്നത് കറണ്ട് ബുക്ക്സ് ആണ്. എം.ടിയുടെ പുറത്തിറങ്ങിയിട്ടുള്ള നോവലുകളിൽ, നിലവിൽ ഏറ്റവും ഒടുവിലത്തേത് ആണ് ഇത്. ആത്മീയ ജീവിതത്തിൻ്റെ യാഥാർത്ഥ്യങ്ങളെ ഭാരതീയമായ കരുത്തോടെ, ഒരു ഗുഹാ ചിത്രത്തിൻ്റെ ചാതുരിയോടെ അവതരിപ്പിക്കുകയാണ് എം.ടി. കാലത്തിൻ്റെ ഭിന്നമുഖങ്ങളെ മനുഷ്യരോടടുപ്പിച്ച് തികച്ചും ദാർശനികമായ ഒരവലോകനം ഇതിൽ നടക്കുന്നുണ്ട്. ജീവിതത്തിെലെ പ്രതിസന്ധികളിൽ നിന്ന് ഒളിച്ചോടിെ വാരാണസിയിലെത്തുന്ന എന്ന സുധാകരൻ എന്ന മലയാളി വർഷങ്ങൾക്കു ശേഷം വീണ്ടും അതേ ബിന്ദുവിൽ എത്തി നിൽക്കുമ്പോൾ ഭൂതകാലത്തിൽ നിന്നു പതിരും കതിരും പെറുക്കിയെടുക്കുന്നു. സ്നേഹത്തിൻ്റെ അർത്ഥവും രതിയും യുവത്വവും ഭക്തിയും ജീവിതത്തിൻ്റെ വൈരുധ്യങ്ങളും സങ്കീർണതകളുമെല്ലാം ഉടലോടെ ത്രസിച്ചുണരുകയാണ് ഇവിടെ. ഒടുവിൽ തീവ്ര വികാരങ്ങളെ ഗർഭം ധരിക്കുന്ന നിസ്സംഗതയുമായി ആത്മ പിണ്ഡം സമർപ്പിച്ച് മാറ്റൊരു ഇടത്താവളത്തിലേയ്ക്ക് പോകാൻ തയ്യാറെടുക്കുന്നു. വാരാണസിയിൽ സുധാകരൻ ഗംഗയിലൂടെയല്ല,മറിച്ച് കാലത്തിൻ്റെ പക്വതയിൽ തണുത്തുപോയ ഓർമ്മകളിലൂടെയാണ് ആത്മശുദ്ധീകരണം നടത്തുന്നത്. വായിച്ചു നിർത്തുമ്പോൾ തെറ്റും ശരിയും ഇഴപിരിഞ്ഞ് കിടക്കുന്ന ജീവിത്തിേലേയ്ക്കു പാവനസ്നേഹത്തിെൻ്റെ അവാച്യമായ ദർശനം വായനക്കാർക്കു പകർന്നുകൊടുക്കുന്ന വിധം മാന്ത്രികവും കാവ്യാത്മകവുമായ എം.ടിയുടെ ഭാഷ വികസിക്കുന്നുണ്ട്.

      കടപ്പാട്: വിക്കിപ്പീഡിയ

    324. വാല്മീകിയുടെ ലോകത്തില്‍

      വാല്മീകിയുടെ ലോകത്തേക്ക് പുതിയ വെളിച്ചം വീശുന്ന ആറു പ്രബന്ധങ്ങള്‍. വിഹതമായ ശ്രീരാമാഭിഷേകം, ദശരഥന്റെ മരണവും ഭരതന്റെ പ്രത്യാഗമനവും, ഭരദ്വാജന്റെ സല്‍ക്കാരം, രാമലക്ഷ്മണന്മാര്‍ ചിത്രകൂടത്തില്‍ നിന്ന് ഭരതന്റെ വരവ് കാണുന്നത്, ജാപാലിയുടെ തത്വോപദേശം, ഹനുമാന്റെ ചാട്ടം എന്നിങ്ങനെ. 1939 കാലങ്ങളില്‍ എം.എം.വര്‍ക്കിയുടെ പത്രാധിപത്യത്തില്‍ നടന്നിരുന്ന കേരളകൗമുദി വാരികയില്‍ പ്രസിദ്ധീകരിച്ചിരുന്നവയാണ് ഈ പ്രബന്ധങ്ങള്‍.

      കടപ്പാട്: വിക്കിപ്പീഡിയ

    325. വാസനാവികൃതി

      മലയാളത്തിലെ ആദ്യത്തെ ചെറുകഥയാണ് വേങ്ങയിൽ കുഞ്ഞിരാമൻ നായനാർ രചിച്ച വാസനാവികൃതി.1891ൽ വിദ്യാവിനോദിനി മാസികയിലാണ് ഇത് പ്രസിദ്ധീകരിച്ചത്. പാത്രസ്വഭാവപ്രധാനവും കർമ്മഫലത്തിന്റെ അനിവാര്യതയെ ആലോചനാമൃതമാക്കി നർമ്മബോധത്തോടെ ചിത്രീകരിക്കുന്നതുമായ സരസകഥയാണിത്. പാരമ്പര്യവശാൽ കള്ളനായ ഇക്കണ്ടക്കുറുപ്പാണ് ഈ കഥയിലെ നായകൻ. “രാജ്യശിക്ഷ അനുഭവിച്ചിട്ടുള്ളതിൽ എന്നെപ്പോലെ ഭാഗ്യഹീനന്മാരായി മറ്റാരും ഉണ്ടായിട്ടില്ല..” എന്ന കഥാനായകന്റെ ആത്മഗതത്തോടെയാണ് ഈ ചെറുകഥ ആരംഭിക്കുന്നത്. മോഷണക്കുറ്റമാരോപിച്ച് 6 മാസം തടവും 12 അടിയും ശിക്ഷയേറ്റു വാങ്ങി കസ്റ്റഡിയിൽ നിന്ന് പുറത്തു വരുന്ന ഇക്കണ്ടക്കുറുപ്പ് മോഷണവൃത്തി ഉപേക്ഷിച്ച് ഒരു നല്ല ജീവിതം തുടങ്ങുവാനുള്ള തീരുമാനമെടുക്കുന്നതോടെ നർമ്മരസത്തിൽ ചാലിച്ച ഈ കഥ അവസാനിക്കുന്നു.

      കടപ്പാട്: വിക്കിപ്പീഡിയ

    326. വാസുദേവസ്തവം

      പഴയ മണിപ്രവാളത്തിലുണ്ടായ ഒരു സ്തോത്രകാവ്യമാണ്‌ വാസുദേവസ്തവം (ശ്രീകൃഷ്ണസ്തവം എന്നും). ശ്രീകൃഷ്ണന്റെ ശൈശവം മുതൽ കംസവധം വരെയുള്ള ഉപാഖ്യാനമാണ്‌ ഇതിലെ പ്രതിപാദ്യം. രഥോദ്ധത വൃത്തത്തിലുള്ള 98 ശ്ലോകങ്ങളാണ്‌ വാസുദേവസ്തവത്തിലുള്ളത്. ഇതിന്റെ രചയിതാവിനെക്കുറിച്ചോ ദേശകാലങ്ങളെക്കുറിച്ചോ കൃതിയിൽ സൂചനയില്ല. കൃതി പ്രസിദ്ധീകരിച്ച പി.കെ. നാരായണപിള്ള ഇതിന്റെ കാലം 1450-നു മുൻപാണെന്ന് തീർച്ചപ്പെടുത്തി. കൃതിയുടെ കാലം ഉണ്ണിയച്ചീചരിതത്തിനു പിൻ‍പും ഉണ്ണുനീലിസന്ദേശത്തിനു മുൻപുമായിരിക്കണമെന്ന് ഉള്ളൂരും കേരളസാഹിത്യചരിത്രത്തിൽ പറയുന്നു. പഴയപ്രയോഗങ്ങളും സംസ്കൃതീകൃതഭാഷാരൂപങ്ങളും ഭാഷാപദങ്ങളും യാതൊരു ഭേദവുംകൂടാതെ സന്ധിചെയ്യുകയും സമാസിക്കുന്ന രീതിയും നോക്കുമ്പോൾ പതിനാലാംശതകത്തിന്റെ തുടക്കത്തിൽത്തന്നെ നിർമ്മിക്കപ്പെട്ടിരിക്കണമെന്നാണ്‌ എൻ. കൃഷ്ണപിള്ളയുടെ അഭ്യൂഹം . ഇതേ അഭിപ്രായംതന്നെയാണ്‌ ഇളംകുളം കുഞ്ഞൻപിള്ളയുടേതും. 1948-ൽ പി.കെ. നാരായണപിള്ളയാണ്‌ കേരള സർവകലാശാലാ ഹസ്തലിഖിതഗ്രന്ഥശാലയിൽനിന്ന് ഈ കൃതി ശ്രീവാസുദേവസ്തവം എന്ന പേരിൽ പ്രസിദ്ധീകരിക്കുന്നത്. കൃതിക്ക് കർത്താവ് നൽകിയ പേർ അജ്ഞാതമാണ്‌. തെക്കേ മലബാറിലെ കൂടല്ലൂർ മനയ്ക്കൽനിന്നാണ്‌ ഇതിന്‌ മാതൃകയായ താളിയോലഗ്രന്ഥം കിട്ടിയത്.

      കടപ്പാട്: വിക്കിപ്പീഡിയ

    327. വാഴക്കുല

      ചങ്ങമ്പുഴ കൃഷ്ണപിള്ള രചിച്ച കവിതയാണ് വാഴക്കുല. ‘മലയപ്പുലയനാ മാടത്തിന്‍മുറ്റത്തു മഴ വന്ന നാളൊരു വാഴ നട്ടു’ എന്നു തുടങ്ങുന്ന കവിത രക്തപുഷ്പങ്ങള്‍ എന്ന സമാഹാരത്തിലാണ്. ജന്മി-കുടിയാന്‍ വ്യവസ്ഥയ്‌ക്കെതിരായ കവിയുടെ രോഷമാണ് ഈ കവിതയില്‍.

      കടപ്പാട്: വിക്കിപ്പീഡിയ

    328. വി.പി.മുഹമ്മദിന്റെ കഥകള്‍

      സമൂഹത്തിന്റെയും സമുദായത്തിന്റെയും അനീതികളെയും കാപട്യങ്ങളെയും കലാത്മകമായി അവതരിപ്പിച്ച 25 കഥകളുടെ സമാഹാരം. ലളിതമായ ഭാഷാശൈലി, നേരിട്ടുള്ള ആഖ്യാനരീതി, ഹാസ്യകഥനനൈപുണി എന്നിവകൊണ്ടെല്ലാം വേറിട്ടുനില്‍ക്കുന്ന രചനകള്‍.

      കടപ്പാട്: വിക്കിപ്പീഡിയ

    329. വിചാരകൗതുകം

      നമ്മുടെ പഴഞ്ചൊല്ലുകള്‍, മലയാളിയുടെ ആഹാരവും വസ്ത്രവും, നമ്മുടെ ജലവാഹനങ്ങള്‍, ലിപി പരിഷ്‌കാരം, ഭാഷയുടെ അവകാശവാദങ്ങള്‍, സ്വതന്ത്രഭാരതത്തിലെ വിദ്യാഭ്യാസപുരോഗതി, ആരാണീ നിരൂപകന്‍, മഗ്ദലനമറിയം, ആധുനിക ജീവചരിത്രവും ലിറ്റന്‍ സ്ട്രാട്ട്ചിയും, ബുദ്ധിപരീക്ഷകള്‍ തുടങ്ങിയ പ്രബന്ധങ്ങള്‍.

      കടപ്പാട്: വിക്കിപ്പീഡിയ

    330. വിചാരമഞ്ജരി

      കലാസാഹിത്യ വിഷയങ്ങളെക്കുറിച്ച് 14 ഉപന്യാസങ്ങള്‍. ജ്യേഷ്ഠത്തിയുമല്ല, അമ്മയുമല്ല, സമാന ശബ്ദകോശം, നമ്മുടെ നാടോടിക്കഥകള്‍, കഥകളിയുടെ പരിണാമ ചരിത്രം, ആട്ടക്കഥയും നാടകങ്ങളും, കലാകാരനും രാഷ്ട്രീയവും, സഹൃയത്വം, മലയാളനാടകങ്ങള്‍, മലയാളവും തമിഴും തുടങ്ങിയ ലേഖനങ്ങള്‍.

      കടപ്പാട്: വിക്കിപ്പീഡിയ

    331. വിചാരമാധുരി

      1935 മുതല്‍ 1048 വരെയുള്ള കാലത്ത് എഴുതിയ 14 ഉപന്യാസങ്ങളുടെ സമാഹാരം. ഉറങ്ങുന്നതിനുള്ള സമയം, കുറുക്കുവഴികള്‍, നിയമദാസന്മാര്‍, ദുരിതാശ്വാസവാരം, അരമണിക്കൂര്‍ ആകാശത്തില്‍, ഉപദേഷ്ടാക്കള്‍, കേവലം അനാവശ്യമായ ഒരാവശ്യം. എന്റെ മകന്റെ കത്ത്, കളിയും കാര്യവും തുടങ്ങിയ ഉപന്യാസങ്ങള്‍. പി.ദാമോദരന്‍ പിള്ളയുടെ അവതാരിക.

      കടപ്പാട്: വിക്കിപ്പീഡിയ

    332. വിചാരവിപ്ലവം

      1936 മുതല്‍ 1943 വരെ പ്രസിദ്ധപ്പെടുത്തിയ 22 ഉപന്യാസങ്ങള്‍ സമാഹരിച്ചത്. യുക്തിവാദം, മതവും സന്മാര്‍ഗബോധവും, മാനസികമായ അടിമത്തം, പുരോഹിതന്‍-പോലീസ്-പട്ടാളം, സ്ത്രീകളുടെ പാരതന്ത്ര്യം, മനുഷ്യശരീരത്തിലെ ധാതുദ്രവ്യങ്ങള്‍, റഷ്യയിലെ സ്ത്രീകള്‍, മതാധികാരികളും യുദ്ധവും, കപിലന്‍, വാള്‍ട്ടയര്‍ തുടങ്ങിയ ലേഖനങ്ങള്‍.

      കടപ്പാട്: വിക്കിപ്പീഡിയ

    333. വിചാരവീഥി

      പഴഞ്ചൊല്ലുകള്‍, കവിതയും തത്വചിന്തയും, വായ്‌മൊഴി, കോവിലകവും കുപ്പപ്പാടവും, കുട്ടിക്കഥകളുടെ കോമളത്വം തുടങ്ങിയ ഉപന്യാസങ്ങളുടെ സമാഹാരം. കൈരളീദര്‍പ്പണം, പ്രബന്ധലതിക, പ്രബന്ധസമാഹാരം എന്നീ കൃതികളും അദ്ദേഹത്തിന്റേതായി ഉണ്ട്.

      കടപ്പാട്: വിക്കിപ്പീഡിയ

    334. വിചിത്രവിജയം

      മഹാകവി കുമാരനാശാന്‍ എഴുതിയ വിഖ്യാതനാടകം. വൈകാരിക സംഘര്‍ഷങ്ങളും ഉജ്ജ്വല മുഹൂര്‍ത്തങ്ങളും നിറയുന്ന ഈ നാടകം മനുഷ്യജീവിതത്തിന്റെ ആന്തരിക സ്ഥലികളെ പ്രകാശപൂര്‍ണമാക്കുന്നു.

      കടപ്പാട്: വിക്കിപ്പീഡിയ

    335. വിജ്ഞാനമണ്ഡലം

      മലയാള സാഹിത്യത്തെക്കുറിച്ച് 12 ഉപന്യാസങ്ങള്‍. അലങ്കാരം, മലയാളികളും സംസ്‌കൃത ഭാഷാഭ്യസനവും, വിദ്യാര്‍ഥികളും സാഹിത്യചിന്തയും, മിസ്റ്റിക് കവിത, പുരോഗമന സാഹിത്യം, നാലപ്പാടന്റെ ചെറുപ്പത്തിലെ കവിതകള്‍, വള്ളത്തോളും ഞാനും തുടങ്ങിയ ലേഖനങ്ങള്‍.

      കടപ്പാട്: വിക്കിപ്പീഡിയ

    336. വിത്തും വൃക്ഷവും

      എം.ടി, ബഷീര്‍, കേസരി, ലളിതാംബിക അന്തര്‍ജനം, ബാലാമണിയമ്മ, ഇടശ്ശേരി, കടമ്മനിട്ട, അയ്യപ്പപ്പണിക്കര്‍, എം.സുകുമാരന്‍, സാറാജോസഫ്, ആര്‍. രാമചന്ദ്രന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട് എന്നിവരുടെ സാഹിത്യസംഭാവനകളെ വിലയിരുത്തുന്ന പഠനങ്ങള്‍.

      കടപ്പാട്: വിക്കിപ്പീഡിയ

    337. വിദൂഷകക്കൂത്ത്

      സാന്ദ്രമായ അഭിനയമുഹൂര്‍ത്തങ്ങള്‍ നിറഞ്ഞ കൂടിയാട്ടം എന്ന ക്ലാസിക്കല്‍ കലയെ സാധാരണ ആസ്വാദകമനസ്സിലേക്ക് ഹൃദ്യതയോടെ പകരുന്നതിന് സഹായിക്കുന്ന കൃതി. കലാസ്‌നേഹികള്‍ക്കും സംസ്‌കാരപഠിതാക്കള്‍ക്കും പ്രയോജനപ്പെടുന്ന കൃതി.

      കടപ്പാട്: വിക്കിപ്പീഡിയ

    338. വിദൂഷകന്‍

      വിശ്വസാംസ്‌കാരിക പൈതൃകത്തിലെ ശ്രേഷ്ഠകലയാണ് കൂടിയാട്ടം. വിദൂഷക കഥാപാത്രത്തിന് കൂടിയാട്ടം അവതരണത്തില്‍ സവിശേഷ പ്രാധാന്യമുണ്ട്. വിദൂഷകന്റെ സ്ഥാനവും കര്‍ത്തവ്യവും അവതരണത്തിലെ സമ്പ്രദായഭേദങ്ങളും പുറപ്പാടുമെല്ലാം വിശദമായി പ്രതിപാദിക്കുന്നു. പി.ടി.നരേന്ദ്രമേനോന്റെ അവതാരിക.

      കടപ്പാട്: വിക്കിപ്പീഡിയ

    339. വിനോദവും വിജ്ഞാനവും

      1932 മുതല്‍ 50 വരെയുള്ള കാലത്ത് പത്രങ്ങളില്‍ പ്രസിദ്ധീകരിച്ചിരുന്ന ലേഖനങ്ങള്‍ സമാഹരിച്ചത്. അഞ്ചലോട്ടക്കാരന്‍, കഷണ്ടി, പേരുകളുടെ വൈചിത്ര്യം, എന്റെ പൊടിവലി എന്നിങ്ങനെ പോകുന്നു അവ. സി.എച്ച്.കുഞ്ഞപ്പയുടെ അവതാരിക.

      കടപ്പാട്: വിക്കിപ്പീഡിയ

    340. വിപ്ലവകാരിയായ ആനന്ദതീര്‍ഥന്‍

      നവോത്ഥാന മുന്നേറ്റം സൃഷ്ടിച്ച മഹാപ്രതിഭകളില്‍ അനന്യമായ വ്യക്തിത്വത്തിന് ഉടമയായ സ്വാമി ആനന്ദതീര്‍ഥന്റെ ജീവചരിത്രം. അയിത്തത്തിനും അനാചാരങ്ങള്‍ക്കും അധികാര വ്യവസ്ഥക്കും എതിരെ പ്രക്ഷോഭങ്ങള്‍ നയിച്ച സന്ന്യാസിയുടെ പ്രവര്‍ത്തനങ്ങളുടെ രൂപരേഖ.

      കടപ്പാട്: വിക്കിപ്പീഡിയ

    341. വിവേകാനന്ദ സാഹിത്യസര്‍വസ്വം

      7 വാല്യങ്ങളിലായി പ്രസാധനം. ഈശ്വരാനന്ദസ്വാമിയാണ് പ്രസാധനം ചെയ്തത്. സംസ്‌കൃതം, ബംഗാളി, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍നിന്ന് വിവര്‍ത്തനം ചെയ്തത്. സിസ്റ്റര്‍ നിവേദിതയുടെ അവതാരിക. യോഗത്രയം, ജ്ഞാനയോഗം, ഉത്തിഷ്ഠഭാരത, തത്ത്വാന്വേഷണം, കത്തുകള്‍, സംഭാഷണങ്ങള്‍, മഹച്ചരിതങ്ങളും കവിതയും മറ്റും എന്നിവയാണ് വാല്യങ്ങള്‍. വിവേകാനന്ദ ജന്മശതാബ്ദി സ്മാരകമായി പ്രസിദ്ധീകരിച്ചത്.

      കടപ്പാട്: വിക്കിപ്പീഡിയ

    342. വിവേചനം

      ചങ്ങമ്പുഴയും കവിതയും, കഥയുടെ കഥ, നോവലും മനുഷ്യമനസ്സും, ദേശീയപ്രസ്ഥാനവും മലയാള സാഹിത്യവും, യവനമനസ്സ്, ഇടശ്ശേരിയുടെ കവിത, ആധുനികനോവലിലെ പാത്രസൃഷ്ടി, റിയലിസവും നാച്ചുറലിസവും, ഇംപ്രഷനിസ്റ്റിക് നിരൂപണം, റോറിച്ചിന്റെ മുക്തിമാര്‍ഗം എന്നീ ലേഖനങ്ങള്‍.

      കടപ്പാട്: വിക്കിപ്പീഡിയ

    343. വിശുദ്ധപാപങ്ങളുടെ ഇന്ത്യ

      അരുൺ എഴുത്തച്ഛൻ എന്ന പത്രപ്രവർത്തകൻ രചിച്ച് ഡി.സി. ബുക്സ് മേയ് 2016 ന് പ്രസിദ്ധീകരിച്ച സഞ്ചാരസാഹിത്യ കൃതിയാണ് വിശുദ്ധപാപങ്ങളുടെ ഇന്ത്യ .മലയാള മനോരമ പത്തനംതിട്ട ബ്യൂറോയിൽ സീനിയർ റിപ്പോർട്ടറായ അരുൺ എഴുത്തച്ഛൻ, കർണാടകയിലെ ദേവദാസികളുടെ അവസ്ഥയെ കുറിച്ചുള്ള പഠനത്തിന് നാഷണൽ ഫൌണ്ടേഷൻ ഫോർ ഇന്ത്യയുടെ 2016 - 2017 വർഷത്തെ ദേശിയ മാധ്യമ ഫെല്ലോഷിപ്പ് നേടിയിട്ടുണ്ട് . അന്ധവിശ്വാസങ്ങളും അനാചാരങ്ങളും സ്ത്രീകളെ അടിമകളാക്കുന്ന ചരിത്രത്തിന്റെ തുടർച്ചകൾ തേടിനടന്ന ഒരു മാധ്യമപ്രവർത്തകന്റെ അനുഭവങ്ങൾ. എട്ടുവർഷത്തോളം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ച് ദേവദാസികളെയും ലൈംഗികതൊഴിലാളികളെയും നേരിട്ടുകണ്ട് തയ്യാറാക്കിയ പുസ്തകം ആണിത് . ദീർഘനാൾ എടുത്ത്‌ ഒട്ടനവധി നാടുകളിലൂടെ നടത്തിയ ഈ സഞ്ചാരത്തിനിടെ കണ്ടതും കേട്ടതും അനുഭവിച്ചതുമായ യാത്രാനുഭവങ്ങളെ ഒരു മാധ്യമപ്രവർത്തകൻറെ അച്ചടക്കത്തോടെ വളച്ചൊടിക്കലോ നിറം പിടിപ്പിക്കലുകളോ ഭാവനാ പൂർണമായ പൊലിപ്പിച്ച്‌ കാട്ടലോ പക്ഷം പിടിക്കലോ ഇല്ലാതെ കേവലം റിപ്പോർട്ട്‌ ചെയ്യുക മാത്രമാണ് അരുൺ എഴുത്തച്ഛൻ ഇവിടെ ചെയ്യുന്നത്‌ . ആചാരങ്ങളുടെ പേരിൽ ലൈംഗികത്തൊഴിലിൽ എത്തിപ്പെട്ട പെൺ ജീവിതങ്ങളിലൂടെയുള്ള യാത്രയാണ് പത്രപ്രവർത്തകനായ അരുൺ എഴുത്തച്ഛന്റെ ഈ പുസ്തകം. കർണ്ണാടകയിലെ യെല്ലമ്മാൾ എന്ന ക്ഷേത്രങ്ങളിൽ ഒരു കാലത്ത് ദേവദാസിയാക്കപ്പെട്ട പെൺകുട്ടികൾ പിന്നീട് ലൈംഗികത്തൊഴിലിൽ എത്തിപ്പെടുന്നതും, ആചാരങ്ങളുടെ പേരിൽ ഇന്ത്യയുടെ മറ്റുഭാഗങ്ങളിലും സ്ത്രീകൾ നേരിടുന്ന ചൂഷണങ്ങളുമെല്ലാം പ്രതിപാദിക്കുന്നതാണ് വിശുദ്ധ പാപങ്ങളുടെ ഇന്ത്യ. കൽക്കത്തയിലെ സോനാഗച്ചി, മുംബൈയിലെ കാമാത്തിപുരം എന്നിവിടങ്ങളിലെല്ലാം ഉള്ള ലൈംഗിക തൊഴിലിൽ ഏർപ്പെട്ട സ്ത്രീകളുമായി നടത്തിയ സംഭാഷണങ്ങളും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 2014ൽ സുപ്രീംകേടതി ഇടപെട്ട് നിരോധിച്ച ദേവദാസി സമ്പ്രദായവും, ഡാൻസ് ബാറുകളും ഇപ്പോഴും നിയമവിരുദ്ധമായി നടക്കുന്നുണ്ടെന്നുള്ള സത്യവും ഈ പുസ്തകത്തിൽ നിന്നും വായിച്ചെടുക്കാം. എട്ടുവർഷത്തോളം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ച് ദേവദാസികളെയും ലൈംഗികതൊഴിലാളികളെയും നേരിൽ കണ്ട് തയ്യാറാക്കിയതാണ് ഈ പുസ്തകം. നർത്തകികളൊഴിഞ്ഞ മംഗലാപുരം, ഉച്ചംഗിമലയിലെ കറുത്ത പൗർണ്ണമികൾ തുടങ്ങി അവസാനിക്കുന്നില്ല അന്വേഷണങ്ങൾ എന്നിങ്ങനെ 15 ഭാഗങ്ങളിലായി അരുൺ തന്റെ യാത്രാനുഭവങ്ങൾ കുറിച്ചിടുന്നത്.

      കടപ്പാട്: വിക്കിപ്പീഡിയ

    344. വിശ്വദര്‍ശനം

      മലയാളത്തിലെ നിസ്തുലമായ ഒരു കാവ്യമാണ് മഹാകവി ജി.ശങ്കരക്കുറുപ്പിന്റെ വിശ്വദര്‍ശനം. ഒരു സന്ധ്യാവേളയിലെ പ്രകൃതിധ്യാനം കവിയുടെ മുന്നില്‍ തുറന്നുകൊടുക്കുന്ന ദര്‍ശനത്തിന്റെ അപാരതയാണ് അനുഭവപ്പെടുത്തുന്നത്. അനന്തവികസ്വരമായ പ്രപഞ്ചാദികന്ദത്തെ പിന്തുടരുന്ന കവി, വിശ്വപ്രകൃതിയുടെ ഓരോ അടരും ഭേദിച്ച് പ്രപഞ്ചചേതനയുടെ ഭീകരമനോഹരദര്‍ശനം സാധ്യമാക്കുന്നതായി ജിയുടെ കവിതകളെക്കുറിച്ച് ആഴത്തില്‍ പഠിച്ചിട്ടുള്ള ഡോ.ഡി.ബഞ്ചമിന്‍ പറയുന്നു. ആ മഹാപ്രഭാവത്തിന്റെ സന്നിധിയില്‍ നില്‍ക്കുമ്പോള്‍, താനും താനുള്‍പ്പെടുന്ന മാനുഷ്യകവും എത്ര നിസ്സാരവും ക്ഷുദ്രവുമാണെന്ന് കവി മനസ്സിലാക്കുന്നു. ഗോളാന്തര യാത്ര നടത്തിയ മനുഷ്യന്റെ അഹന്തയും അവന്റെ വെല്ലുവിളികളും വീമ്പിളക്കലുകളും കവിയില്‍ ആത്മനിന്ദ ഉളവാക്കുന്നു. ”പോഴിയായ് തെണ്ടിച്ചുറ്റി നടക്കുന്ന വെറുമൊരു ജിപ്‌സിപ്പെണ്ണാണ്” ഊഴിയെന്നും അതിന്റെ ഉത്തരീയത്തില്‍ കെട്ടിയിരിക്കുന്ന നിസ്സഹായനായ ശിശു മാത്രമാണ് താനെന്നും കവി തിരിച്ചറിയുന്നു.

      കടപ്പാട്: വിക്കിപ്പീഡിയ

    345. വിശ്വവിഖ്യാതമായ മൂക്ക്

      വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രശസ്തമായ കഥകളിലൊന്നാണ് വിശ്വവിഖ്യാതമായ മൂക്ക്. ആക്ഷേപഹാസ്യത്തിൽ പൊതിഞ്ഞ സാമൂഹികവിമർശനമായാണ് ഈ കഥ ബഷീർ പറയുന്നത്. ഒരു സാധാരണ പാചകതൊഴിലാളിക്ക് ഒരു ദിവസം മൂക്കിന് നീളം വയ്ക്കുന്നതും അതിനെത്തുടർന്നുണ്ടാവുന്ന സംഭവപരമ്പരകളുമാണ് ഈ കഥയിലെ ഇതിവൃത്തം. മൂക്ക് എന്ന വിഷയത്തിലൂടെ സമൂഹത്തിലെ പൊള്ളത്തരങ്ങളെ ഹാസ്യാത്മകമായി നോക്കിക്കാണുകയാണ് ബഷീർ ഈ കഥയിലൂടെ.

      കടപ്പാട്: വിക്കിപ്പീഡിയ

    346. വിശ്വവിജയം

      തിരുവിതാംകൂര്‍ ക്ഷേത്രപ്രവേശന വിളംബരം (1937) സംബന്ധിച്ച പ്രസിദ്ധീകരണം. രേഖകള്‍, പത്രാഭിപ്രായങ്ങള്‍, പ്രഭാഷണങ്ങള്‍, കവിതകള്‍ എന്നിവ സമാഹരിച്ചത്. ചില ഇംഗ്ലീഷ് ലേഖനങ്ങളുമുണ്ട്.

      കടപ്പാട്: വിക്കിപ്പീഡിയ

    347. വിശ്വാസത്തിന്റെ കാണാപ്പുറങ്ങൾ

      കെ.ബാലകൃഷ്ണ കുറുപ്പ് രചിച്ച് മാതൃഭൂമി പബ്ലിഷിംഗ് കമ്പനി 15 മേയ് 1998 ൽ പ്രസിദ്ധികരിച്ച പുസ്തകമാണ് വിശ്വാസത്തിന്റെ കാണാപ്പുറങ്ങൾ. വേദകാലഘട്ടം മുതൽ ഭക്തിപ്രസ്ഥാനം ​വരെയുള്ള ചരിത്രത്തിന്റെ വിവിധഘട്ടങ്ങളെക്കുറിച്ച് പരക്കെ അവലംബിച്ച് പോരുന്ന ധാരണകളെ എൺപതിലേറെ ആധികാരിക ഗ്രന്ഥങ്ങളുടെ സഹായത്തോടെ പുനർവായിക്കുകയാണു് കൃതിയിലെ എട്ട് ഉപന്യാസങ്ങളിലൂടെ ലേഖകൻ

      കടപ്പാട്: വിക്കിപ്പീഡിയ

    348. വീട്ടുമുറ്റത്തെ ശാസ്ത്രം

      പ്രശസ്ത ബാലസാഹിത്യകാരനായ സി.ജി ശാന്തകുമാര്‍ രചിച്ചതാണ് ഈ ഗ്രന്ഥം. അറിവിന്റെ ആദ്യാക്ഷരങ്ങള്‍ അമ്മയില്‍നിന്നെന്നപോലെ ശാസ്ത്രസത്യങ്ങള്‍ പ്രകൃതിയില്‍നിന്നു തന്നെ പഠിച്ചുതുടങ്ങണം. പുസ്തകത്തിലെ മരവിച്ച അക്ഷരങ്ങളില്‍ നിന്നല്ല, അന്വേഷണത്തിലൂടെയും അനുഭവത്തിലൂടെയുമാണ് അവ ആര്‍ജിക്കേണ്ടത്. യഥാര്‍ഥ ശാസ്ത്രപഠനം ആരംഭിക്കേണ്ടത് സ്വന്തം വീട്ടുമുറ്റത്തുനിന്നാണെന്ന് ഈ കൃതി നമ്മോടു പറയുന്നു. ആദ്യപതിപ്പ് 2003ല്‍. തൃശൂരിലെ ഗ്രീന്‍ബുക്‌സ് ആണ് പ്രസാധകര്‍. ആമുഖത്തില്‍ സി.ജി.ശാന്തകുമാര്‍ ഇങ്ങനെ പറയുന്നു: ‘ മാതാപിതാക്കളില്‍നിന്നും മറ്റു കുടുംബാംഗങ്ങളില്‍നിന്നുമാണ് കുട്ടി ഭാഷ ഉപയോഗിക്കാന്‍ വശമാക്കുന്നത്. അധ്യാപിക പിന്നീടേ വരുന്നുള്ളൂ. നടക്കാന്‍ പഠിച്ച കുട്ടി കഷ്ടപ്പെട്ട് ഉമ്മറപ്പടിയിറങ്ങി മുറ്റത്തു കാല്‍കുത്തി ചുറ്റുപാടും നോക്കുമ്പോള്‍ ചന്ദ്രനില്‍ ആദ്യം കാല്‍കുത്തിയ മനുഷ്യന്റെ ഉത്കണ്ഠയും അത്ഭുതവും ആകാംക്ഷയുമാണവനുണ്ടാകുക. കണ്ണ്, ചെവി, സ്പര്‍ശനം, ഗന്ധം എന്നിവയില്‍കൂടി അവന്‍ ആ അത്ഭുതത്തെ അറിയാന്‍ ശ്രമിക്കുന്നു. പ്രകൃതിപഠനവും ശാസ്ത്രപഠനവും ഇവിടം മുതല്‍ ആരംഭിക്കുന്നു. ചുറ്റുപാടുകളുമായി പരമാവധി ബന്ധപ്പെടാന്‍ അവസരം നല്‍കലാണ്, ഈ പഠനം സഫലമാക്കാനുള്ള എറ്റവും പുതിയ മാര്‍ഗം.’

      കടപ്പാട്: വിക്കിപ്പീഡിയ

    349. വീണപൂവ്

      മലയാളത്തിലെ പ്രശസ്ത കവിയായ കുമാരനാശാൻ രചിച്ച ഖണ്ഡകാവ്യമാണ് വീണപൂവ്. 1907 ഡിസംബറിൽ ‘മിതവാദി’ പത്രത്തിലാണ് ഈ ഖണ്ഡകാവ്യം ആദ്യമായി പ്രസിദ്ധീകരിച്ചത്. മലയാള കാവ്യാന്തരീക്ഷത്തിൽ തികച്ചും നൂതനമായൊരു അനുഭവമായിരുന്നു വീണപൂവ് എന്ന ഖണ്ഡകാവ്യം. പൂവിന്റെ ജനനം മുതൽ മരണം വരെയുള്ള അതീവസൂക്ഷ്മങ്ങളായ ഘട്ടങ്ങൾ മനുഷ്യജീവിതത്തിന്റെ നൈമിഷികതയെ ഓർമ്മിപ്പിച്ചുകൊണ്ട് കേവലം നാല്പത്തിയൊന്ന് ശ്ലോകങ്ങളിലൂടെ ചിത്രീകരിച്ചിരിക്കുന്നു. തുടർന്ന് അക്കാലത്തെ ഏറ്റവും പ്രധാനപ്പെട്ട സാഹിത്യമാസികയായ ഭാഷാപോഷിണിയിലും അത് പ്രസിദ്ധീകരിച്ചു. അതോടെ ശ്രദ്ധേയനായ കവി എന്ന നിലയ്ക്ക് ആശാന്റെ സ്ഥാനം ഉറച്ചു. വീണപൂവിന്റെ പ്രസിദ്ധീകരണത്തോടുകൂടി ലഭിച്ച അംഗീകാരം ആശാനിലെ കവിക്ക് കൂടുതൽ പ്രചോദനമരുളി. വീണപൂവിനെ തുടർന്ന് രചിച്ച “തീയക്കുട്ടിയുടെ വിചാരം‘ അദ്ദേഹത്തിന്റെ സാമൂഹികബോധത്തിന്റെ പ്രതിഫലനമായിരുന്നു.

      കടപ്പാട്: വിക്കിപ്പീഡിയ

    350. വീരകേരളം മഹാകാവ്യം

      ഇങ്ങിനി തിരിച്ചുവരാത്തവണ്ണം അന്യം നിന്നു എന്നു കരുതപ്പെടുന്ന മലയാള മഹാകാവ്യശാഖയിലേക്ക് അവസാനമായി മുതൽക്കൂട്ടായ മഹാകാവ്യം ആണ് വീരകേരളം മഹാകാവ്യം. കൈതക്കൽജാതവേദൻ ആൺ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ മഹാകവി. വിപുലവും സാരവത്തുമായ അവതാരികയോടെആർ രാമചന്ദ്രൻ നായർ ഇതിനെ പരിചയപ്പെടുത്തുന്നു. പതിനാലു സർഗ്ഗങ്ങളും 1145 ശ്ലോകങ്ങളും ഉൾക്കൊള്ളുന്ന പ്രൗഢസുന്ദരമായ ഈ മഹാകാവ്യത്തിൽ മലയാളത്തിന്റെ വീരകേരളസിംഹം കേരളവർമ്മ പഴശ്ശിരാജയുടെ ചരിത്രമാൺ വർണ്ണികകപ്പെട്ടിട്ടുള്ളത്. ദേശഭക്തിയാൺ ഈ കൃതിയുടെ മുഖമുദ്ര. നാട് ആക്രമിച്ച റ്റിപ്പുവിനോടും ബൃട്ടിഷുകാരോടും ദേശാഭിമാനികളായ കുറിച്യരുടെയും നായർ പടയാളികളുടെയും സഹായത്തോടെ എതിരിടുന്ന താണ് ഇതിവൃത്തം 14 സർഗ്ഗങ്ങളാണ് വീരകേരളത്തിലുള്ളത്. ഭിന്നവൃത്തങ്ങളാകണം സർഗ്ഗങ്ങൾ എന്ന ലക്ഷണം സാർത്ഥകമാക്കിക്കൊണ്ട് 14 വൃത്തങ്ങളിലായാണ് ഇത് രചിക്കപ്പെട്ടിട്ടുള്ളത്.

      കടപ്പാട്: വിക്കിപ്പീഡിയ

    351. വീരവിലാസം

      വടക്കന്‍പാട്ടിലെ വീരനായകന്മാരുടെ കഥ. ഈ പതിപ്പില്‍ ചന്തുണ്ണി എന്ന ഒരു കഥയും കോമന്‍ നായര്‍ എന്ന കഥയുടെ കൂടെ ചേര്‍ത്തിരിക്കുന്നു. എം.ഡി.രാഘവന്റെ അവതാരിക.

      കടപ്പാട്: വിക്കിപ്പീഡിയ

    352. വെയ്റ്റിങ്ങ് ഫോര്‍ ഗോദോ

      സാമുവല്‍ ബെക്കറ്റ് എഴുതിയ അസംബന്ധനാടകമാണ് വെയ്റ്റിങ്ങ് ഫോര്‍ ഗോദോ (ഗോദോയെ കാത്ത്). ആരെന്നറിയാത്ത ഗോദോ എന്നയാള്‍ക്കു വേണ്ടി സുഹൃത്തുക്കളായ വ്‌ലാദിമിര്‍, എസ്ട്രാഗന്‍ എന്നിവരുടെ അനന്തവും ഫലശൂന്യവുമായ കാത്തിരിപ്പാണ് ഇതില്‍ ചിത്രീകരിക്കപ്പെടുന്നത്. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ശ്രദ്ധേയമായ ഇംഗ്ലീഷ് ഭാഷാനാടകമായി ഇതു കരുതപ്പെടുന്നു.ബെക്കെറ്റ് ഫ്രഞ്ചു ഭാഷയില്‍ എഴുതിയ മൂലരചനയ്ക്ക് അദ്ദേഹം തന്നെ നിര്‍വഹിച്ച ഇംഗ്ലീഷ് പരിഭാഷയുടെ പേരാണ് വെയ്റ്റിങ്ങ് ഫോര്‍ ഗോദോ. രണ്ടംഗങ്ങളുള്ള ഒരു ശുഭദുരന്തനാടകം എന്ന ഉപശീര്‍ഷകവും അദ്ദേഹം ഇംഗ്ലീഷ് പരിഭാഷയില്‍ സ്വീകരിച്ചിട്ടുണ്ട്. ഫ്രഞ്ചിലെ മൂലരചന 1948 ഒക്ടോബര്‍ 9നും 1949 ജനുവരി 29നും ഇടയ്ക്ക് എഴുതിയതാണ്. പാരിസില്‍ നടന്ന ആദ്യാവതരണം 1953 ജനുവരി 5നായിരുന്നു. നാടകത്തില്‍ പോസോ എന്ന കഥാപാത്രത്തിന്റെ വേഷമിടുകകൂടി ചെയ്ത റോജര്‍ ബ്ലിന്‍ ആയിരുന്നു രംഗാവതരണം നടത്തിയത്.

      കടപ്പാട്: വിക്കിപ്പീഡിയ

    353. വെറോനിക്ക മരിക്കാന്‍ തീരുമാനിക്കുന്നു

      വെറോനിക്ക എന്ന 24 വയസ്സുകാരി സ്ലൊവേനിയന്‍ പെണ്‍കുട്ടിയെ കേന്ദ്ര കഥാപാത്രമാക്കി പൗലോ കൊയ്‌ലോ 1998ല്‍ രചിച്ച വേറോനിക്ക ഡിസൈഡ് ടുഡെ എന്ന നോവലിന്റെ മലയാള പരിഭാഷയാണ് വെറോനിക്ക മരിക്കാന്‍ തീരുമാനിക്കുന്നു. ഭ്രാന്തിനെക്കുറിച്ച് ചര്‍ച്ചചെയ്യുന്ന ഈ പുസ്തകം പരോക്ഷമായി കൊയ്‌ലോയുടെ വിവിധ ഭ്രാന്താലയങ്ങളിലേ അനുഭവങ്ങളേകുറിച്ചാണ്. ഉന്മാദത്തിന്റെ അര്‍ത്ഥതലങ്ങള്‍ തേടിക്കൊണ്ട് ജീവിതത്തിന്റെ മനോഹാരിതയെ മരണത്തിന്റെ മുനമ്പില്‍നിന്ന് തിരിച്ചറിയുന്ന വെറോനിക്കയുടെയും എഡ്വേഡിന്റെയും പ്രണയമാണ് ഈ നോവലില്‍. നാല്‍പ്പത്തഞ്ചു ഭാഷകളിലേക്ക് ഈ കൃതി വിവര്‍ത്തനം ചെയ്യപ്പെട്ടു.

      കടപ്പാട്: വിക്കിപ്പീഡിയ

    354. വേണാടിന്റെ വീരചരിതം

      തിരുവനന്തപുരം കമലാലയ 1937ല്‍ പ്രസിദ്ധീകരിച്ചതാണ് മഹാദേവ് ദേശായിയുടെ എപ്പിക് ഓഫ് ട്രാവന്‍കൂര്‍ എന്ന ഗ്രന്ഥത്തിന്റെ പരിഭാഷ. സി.നാരായണപിള്ളയും കെ.പി.ശങ്കരമേനോനും വിവര്‍ത്തനം ചെയ്തത്. തിരുവിതാംകൂര്‍ ക്ഷേത്രപ്രവേശന വിളംബരത്തെ അധികരിച്ചുണ്ടായ കൃതി. ഒന്നാംഭാഗത്തില്‍ വിളംബരത്തിന്റെ പ്രാരംഭസംഗതികളും, രണ്ടാംഭാഗത്തില്‍ വിളംബരത്തിനുമുമ്പ് ഗാന്ധിജി എഴുതിയ ലേഖനങ്ങളും ചെയ്ത പ്രസംഗങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നു. വിളംബരത്തിനുശേഷം ഗാന്ധിജി എഴുതിയ ലേഖനങ്ങളും നടത്തിയ പ്രസംഗങ്ങളും അനുബന്ധമായി.

      കടപ്പാട്: വിക്കിപ്പീഡിയ

    355. വേദശബ്ദ രത്‌നാകരം

      ബൈബിള്‍ നിഘണ്ടു, ആദ്യപതിപ്പ്. 1997 ഡിസംബര്‍. ബൈബിളിനെപ്പറ്റി മലയാളത്തില്‍ ഇറങ്ങിയ ഏറ്റവും മികച്ച റഫറന്‍സ് ഗ്രന്ഥം. മതങ്ങളുടെ ഉത്ഭവ വികാസങ്ങളുടെയും കയറ്റിറക്കങ്ങളുടെയും മാനവ ധാര്‍മ്മികതയുടെയും പുരോഗതിയുടെയും ഇതിഹാസമാണ്. അത്തരത്തിലുള്ള മഹോന്നതമായ ഇതിഹാസമാണ് പഴയ നിയമം, പുതിയ നിയമം, അപ്പോക്രീഫ എന്നീ മൂന്നു വിഭാഗങ്ങള്‍ അടങ്ങിയ ബൈബിള്‍. പക്‌ഷേ, ഏതു ക്‌ളാസിക്കുകളെയും പോലെ ബൈബിള്‍ വായിച്ചു മനസ്‌സിലാക്കാന്‍ വ്യാഖ്യാനങ്ങളും വിശദീകരണങ്ങളും ആവശ്യമാണ്. അതിലെ ശബ്ദങ്ങളും പ്രയോഗങ്ങളും മണ്‍മറഞ്ഞ ചരിത്രയുഗങ്ങളുമായി സംവദിക്കുന്നവയുമാണ്. ബൈബിള്‍ പദങ്ങളിലൂടെ ക്രൈസ്തവ സഭാചരിത്രത്തിലേക്കും വേദശാസ്ത്രങ്ങളിലേക്കും പ്രതേ്യകിച്ച് കേരള ക്രൈസ്തവ സമൂഹത്തിലേക്കും അനുവാചകരെ കൂട്ടിക്കൊണ്ടു പോകുന്നതാണ് ഈ ബ്യഹദ്ഗ്രന്ഥം.

      കടപ്പാട്: വിക്കിപ്പീഡിയ

    356. വേദാന്തം നാരായണഗുരു

      വേദാന്തം ദാര്‍ശനികമായ ഒരു പ്രസ്ഥാനമായി രൂപം കൊണ്ടത് ബാദരായണന്റെ ബ്രഹ്മസൂത്രം രചിക്കപ്പെട്ടതോടെയാണെന്ന് പറയാം. ബാദരായണനുശേഷം ആദ്യമായി സൂത്ര ശൈലിയില്‍ വേദാന്ത രഹസ്യം വെളിപ്പെടുത്തിയത് നാരായണഗുരു മാത്രമാണ്. ശങ്കാചാര്യര്‍ തുടങ്ങി ഇരുപത്തിയൊന്ന് ആചാര്യന്‍മാര്‍ ബ്രഹ്മസൂത്രത്തിന് വ്യത്യസ്തങ്ങളായ വ്യാഖ്യാനങ്ങളെഴുതി. ഇതുമൂലം ബാദരായണന്റെ തനതായ സത്യദര്‍ശനം എന്തെന്നറിയാതെ ജിജ്ഞാസുക്കള്‍ കുഴഞ്ഞു. കലങ്ങിയ വെള്ളത്തില്‍ മീന്‍ പിടിക്കുന്നതിനു പകരം കലക്കത്തെ തെളിക്കുകയാണ് നാരായണഗുരു ചെയ്തത്. ചിന്താചരിത്രത്തിലെ ഒരു പരിവര്‍ത്തന ഘട്ടത്തെ കുറിക്കുന്നതാണ് ഗുരുവിന്റെ ‘വേദാന്തസൂത്രം’ ഇതിന്റെ വ്യാഖ്യാനത്തിന് പുരോവചനമായി എഴുതിയതാണ് ‘ വേദാന്തം നാരായണ ഗുരുവരെ’. ശങ്കരാചാര്യര്‍, രാമാനുജാചാര്യര്‍, മധ്വാചാര്യര്‍ എന്നിവരുടെ ദര്‍ശനങ്ങളെയും അവയിലെ തര്‍ക്കവിഷയങ്ങളെയും നാരായണഗുരുവിന്റെ ദര്‍ശനത്തിന്റെ വെളിച്ചത്തില്‍ തട്ടിച്ചുനോക്കി വിലയിരുത്തുന്ന പഠനമാണിത്. വേദാന്തത്തിലെ സാങ്കേതിക സംജ്ഞകളുടെ ലളിതവിവരണവുമുണ്ട്.

      കടപ്പാട്: വിക്കിപ്പീഡിയ

    357. വേരുകൾ

      1966-ൽ പ്രസിദ്ധീകൃതമായ മലയാറ്റൂർ രാമകൃഷ്ണന്റെ ആത്മകഥാസ്പർശമുള്ള നോവലാണ് വേരുകൾ. മലയാറ്റൂരിന്റെ ഏറ്റവും മികച്ച കൃതികളിലൊന്നായി വേരുകൾ പരക്കെ വിലയിരുത്തപ്പെടുന്നു. 1967-ലെ കേരള സാഹിത്യ അക്കാദമി അവാർഡിന് ഈ കൃതി അർഹമായി.ദൈന്യത മുറ്റിനിന്ന ജീവിതസാഹചര്യത്തിൽ വളർന്ന്‌, ഐ.എ.എസ്‌ നേടി സൗഭാഗ്യങ്ങളിൽ എത്തിച്ചേർന്ന രഘു, സമ്പന്നന്റെ മകളായ ഗീതയെ വിവാഹം കഴിച്ചതോടെ തന്റെ കീഴടങ്ങലിന്‌ തുടക്കം കുറിച്ചു എന്ന സത്യം വേദനയോടെ മനസ്സിലാക്കുന്നു. നഗരത്തിലെ അന്തസ്സ്‌ നിറഞ്ഞ ജീവിതത്തെ പിൻതളളി, ഗീതയുടെ താല്‌പര്യങ്ങളെ എതിർത്ത്‌ പിതാവിന്റെയും പിതാമഹൻമാരുടെയും ഓർമ്മകൾ പേറിനില്‌ക്കുന്ന ഗ്രാമത്തിലേക്ക്‌, അതിന്റെ വിശുദ്ധിയിലേക്ക്‌ ഏകനായവി മടങ്ങാൻ തീരുമാനിക്കുന്നു. അത്‌ വെറുമൊരു യാത്രയായിരുന്നില്ല. സ്വാതന്ത്ര്യത്തിലേക്കുളളതായിരുന്നു ആ യാത്ര. പാരമ്പര്യങ്ങളിലേക്കും മൂല്യങ്ങളിലേക്കും സ്‌നേഹത്തിലേക്കുമുളള മടക്കയാത്ര. കേരളത്തിലുള്ള ഒരു തമിഴ് അയ്യർ കുടുംബത്തിന്റെ കഥയാണ് വേരുകൾ പറയുന്നത്. രഘുവാണ് ഈ കഥയിലെ മുഖ്യകഥാപാത്രം. നഗരത്തിൽ തനിക്കും കുടുംബത്തിനും താമസിക്കാൻ ഒരു വലിയ സൗധം പണിതുയർത്താൻ പണം ശേഖരിക്കുന്നതിനു വേണ്ടി തന്റെ വസ്തുക്കൾ വിൽക്കാൻ രഘു നാട്ടിലേക്ക് പോകുന്നു. തന്റെ ഭാര്യയുടെ നിർബന്ധത്തിനു വഴങ്ങിയാണ് പൂർണ്ണമനസ്സോടെയല്ലെങ്കിലും രഘു വസ്തുക്കൾ വിൽക്കാൻ തീരുമാനിക്കുന്നത്. എന്നാൽ നാട്ടിൽ വളരെക്കാലത്തിനു ശേഷം എത്തുന്ന അയാളുടെ മനസ്സിലേക്ക് പഴയകാല ഓർമ്മകൾ കടന്നുവരുന്നു. ഒടുവിൽ മനുഷ്യർക്കും മരങ്ങൾക്കും വേരുകൾ മണ്ണിലാണ് എന്ന സത്യം മനസ്സിലാക്കിയ അയാൾ ഒന്നിനും വേണ്ടി തന്റെ വസ്തുക്കൾ വിൽക്കില്ല എന്ന ദൃഢനിശ്ചയത്തോടെ തിരിച്ചുപോകുന്നു.

      കടപ്പാട്: വിക്കിപ്പീഡിയ

    358. വേരുകള്‍

      1967ല്‍ പ്രസിദ്ധീകരിച്ച മലയാറ്റൂര്‍ രാമകൃഷ്ണന്റെ ആത്മകഥാസ്പര്‍ശമുള്ള നോവലാണ് വേരുകള്‍. 1967ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡിന് ഈ കൃതി അര്‍ഹമായി. കേരളത്തിലെ ഒരു തമിഴ് അയ്യര്‍ കുടുംബത്തിന്റെ കഥയാണ് വേരുകള്‍ പറയുന്നത്. രഘുവാണ് ഈ കഥയിലെ മുഖ്യകഥാപാത്രം. നഗരത്തില്‍ തനിക്കും കുടുംബത്തിനും താമസിക്കാന്‍ ഒരു വലിയ സൗധം പണിതുയര്‍ത്താന്‍ പണം ശേഖരിക്കുന്നതിനുവേണ്ടി തന്റെ വസ്തുക്കള്‍ വില്‍ക്കാന്‍ രഘു നാട്ടിലേക്ക് പോകുന്നു. തന്റെ ഭാര്യയുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് പൂര്‍ണമനസ്സോടെയല്ലെങ്കിലും രഘു വസ്തുക്കള്‍ വില്‍ക്കാന്‍ തീരുമാനിക്കുന്നത്. എന്നാല്‍ നാട്ടില്‍ വളരെക്കാലത്തിനുശേഷം എത്തുന്ന അയാളുടെ മനസ്സിലേക്ക് പഴയകാല ഓര്‍മ്മകള്‍ കടന്നുവരുന്നു. ഒടുവില്‍ മനുഷ്യര്‍ക്കും മരങ്ങള്‍ക്കും വേരുകള്‍ മണ്ണിലാണ് എന്ന സത്യം മനസ്സിലാക്കിയ അയാള്‍ ഒന്നിനും വേണ്ടി തന്റെ വസ്തുക്കള്‍ വില്‍ക്കില്ല എന്ന ദൃഢനിശ്ചയത്തോടെ തിരിച്ചുപോകുന്നു.

      കടപ്പാട്: വിക്കിപ്പീഡിയ

    359. വേലാംപിള്ളസാറിന്റെ വീട്

      കോളേജ് വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി മാതൃഭൂമി ആഴ്ചപ്പതിപ്പ് സംഘടിപ്പിച്ച സാഹിത്യമത്സരത്തില്‍ ഒന്നാം സമ്മാനം ലഭിച്ച ഏകാങ്കനാടകവും അതിന്റെ വികാസരൂപവും. മലയാള നാടകവേദിക്ക് ഈ നാടകം ഒരു മുതല്‍കൂട്ടാണ്. പുതിയ നാടകസങ്കേതങ്ങളും ചിന്താ പദ്ധതിയും പ്രേക്ഷകന്റെ അഭിരുചിയും കൂട്ടിക്കലര്‍ത്തി സൂക്ഷ്മതയോടെ രചന നിര്‍വഹിച്ച വേലാംപള്ളിസാറിന്റെ വീട് നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. രംഗാവതരണത്തിനും സുഗമപാരായണത്തിനും ഒരുപോലെ വഴങ്ങുന്ന നാടകം.

      കടപ്പാട്: വിക്കിപ്പീഡിയ

    360. വൈശികതന്ത്രം

      കിട്ടിയിട്ടുള്ളതിൽ ഏറ്റവും പ്രാചീനമായ മണിപ്രവാളകാവ്യമാണ്‌ വൈശികതന്ത്രം. വേശ്യാവൃത്തിയെ പ്രതിപാദിക്കുന്ന ഈ കാവ്യത്തിന്റെ കർത്താവിനെപ്പറ്റി ഒരു വിവരവുമില്ല. മന്ത്രാങ്കം ആട്ടപ്രകാരത്തിൽ ഇതിൽനിന്നുള്ള അനേകം ശ്ലോകങ്ങൾ എടുത്തുചേർത്തിട്ടുള്ളതിനാൽ കവി മന്ത്രാങ്കം വിരചിതമായ ക്രി.വ. 11-ആം ശതകത്തിനു മുമ്പ് ജീവിച്ചിരുന്നിരിക്കണം എന്ന് ഉള്ളൂർ അഭിപ്രായപ്പെടുന്നു. 13-ആം നൂറ്റാണ്ടിന്റെ പൂർവാർദ്ധമാണ്‌ ഇതിന്റെ രചനാകാലമെന്നാണ്‌ ഇളംകുളം കുഞ്ഞൻപിള്ളയുടെ അഭിപ്രായം. പല വൃത്തങ്ങളിലായി എഴുതിയ 260-ൽപ്പരം ശ്ലോകങ്ങളാണ്‌ വൈശികതന്ത്രത്തിലുള്ളത്. അനംഗസേന (അനംഗവല്ലി എന്നും) എന്ന യുവതിയായ വേശ്യയ്ക്ക് അവളുടെ അമ്മൂമ്മ സ്വകുലധർമ്മത്തെ ഉപദേശിക്കുന്നതാണ്‌ ഇതിന്റെ ഉള്ളടക്കം. ലീലാതിലകത്തിൽ ഈ കൃതിയിലെ ഏതാനും ശ്ലോകങ്ങൾ ഉദ്ധരിച്ചിട്ടുണ്ട്.

      കടപ്പാട്: വിക്കിപ്പീഡിയ

    361. വോൾഗ മുതൽ ഗംഗ വരെ

      പ്രസിദ്ധ ഹിന്ദി സാഹിത്യകാരനായ രാഹുൽ സംകൃത്യായൻ എഴുതിയ വോൾഗ സെ ഗംഗ (वोल्गा से गंगा) എന്ന കൃതിയുടെ മലയാള പരിഭാഷയാണ് വോൾഗ മുതൽ ഗംഗ വരെ. ഒട്ടേറെ ഇന്ത്യൻ ഭാഷകളിൽ പരിഭാഷപ്പെടുത്തി ലക്ഷക്കണക്കിന്‌ കോപ്പികൾ വിറ്റഴിഞ്ഞ ഈ പുസ്തകത്തിന്റെ മലയാള പരിഭാഷ നിർവഹിച്ചത് ഇ .കെ.ദിവാകരൻ പോറ്റിയാണ്. ചിന്ത പബ്ലിഷേഴ്സ് ആണ് പ്രസാധകർ. ഇൻഡോ -യൂറോപ്യൻ ജനവർഗത്തിന്റെ പരിണാമകഥ ഇരുപത് വലിയ കഥകളുടെ രൂപത്തിലാണ് പുസ്തകത്തിൽ സരളമായി പ്രതിപാദിക്കുന്നത്. എല്ലാ കഥകളും ചേർന്ന് ഒരു നോവലിന്റെ വായനാസുഖം നൽകുകയും നൽകുകയും ചെയ്യുന്നു.

      കടപ്പാട്: വിക്കിപ്പീഡിയ

    362. വോൾഗയിൽ മഞ്ഞുപെയ്യുമ്പോൾ

      പുനത്തിൽ കുഞ്ഞബ്ദുള്ള രചിച്ച ഗ്രന്ഥമാണ് വോൾഗയിൽ മഞ്ഞുപെയ്യുമ്പോൾ. മികച്ച യാത്രാവിവരണത്തിനുള്ള 2001-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത് ഈ പുസ്തകത്തിനാണ് കമ്യൂണിസത്തിനു ശേഷമുള്ള റഷ്യയിലൂടെയുള്ള യാത്രയുടെ വിവരണമാണ് ഇതിവൃത്തം.

      കടപ്പാട്: വിക്കിപ്പീഡിയ

    363. ശതമുഖരാമായണം

      എഴുത്തച്ഛന്‍ എഴുതിയതെന്നു വിശ്വസിക്കുന്ന കൃതിയാണ് ശതമുഖരാമായണം. വി. നാഗം അയ്യയുടെ ട്രാവന്‍കൂര്‍ മാനുവല്‍ എന്ന കൃതിയില്‍ പരാമര്‍ശിക്കുന്നത് പ്രകാരമാണിത്. പക്ഷേ ഇത് എഴുത്തച്ഛനല്ല എഴുതിയതെന്നത് ഏകദേശം തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും പറയുന്നു. സീതാവിജയം എന്നും പേരുള്ള ഈ കൃതി കിളിപ്പാട്ട് രീതിയിലാണ്. ഈ കൃതിയെ നാലു പാദങ്ങളായി വിഭജിച്ചിരിക്കുന്നു. രാമായണം എന്നു പേരെങ്കിലും, വാല്മീകി എഴുതിയ രാമായണ കഥയല്ല ഇതില്‍ പ്രതിപാദിക്കുന്നത്. രാവണനെ വധിച്ചു രാമന്‍ അയോധ്യയില്‍ തിരിച്ചുവന്നതിനു ശേഷം ശതാനനന്‍ എന്ന അസുരനെപ്പറ്റി അശരീരിവാക്യം ഉണ്ടാകുകയും തുടര്‍ന്ന് അഗസ്ത്യമുനിയുടെ നിര്‍ദ്ദേശപ്രകാരം, ശതാനനനെ നിഗ്രഹിക്കുന്ന കഥയാണ് ഇതില്‍. കാശ്യപമുനിക്ക് ദനു എന്ന ഭാര്യയിലുണ്ടായ മകനാണ് ശതാനനന്‍.

      കടപ്പാട്: വിക്കിപ്പീഡിയ

    364. ശബ്ദങ്ങള്‍

      വൈക്കം മുഹമ്മദ് ബഷീര്‍ എഴുതിയ നോവലാണ് ശബ്ദങ്ങള്‍. 1947ലാണ് നോവല്‍ പുറത്തിറങ്ങിയത്. യുദ്ധം, അനാഥത്വം, രോഗം, വിശപ്പ്, വ്യഭിചാരം തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നു. സൈനികനും എഴുത്തുകാരനും തമ്മിലുള്ള സംഭാഷണത്തിന്റെ രൂപത്തിലാണ് രചന. സൈനികന്‍ എഴുത്തുകാരനെ സമീപിച്ച് തന്റെ ജീവിതകഥ പറയുന്നു. എഴുത്തുകാരന്‍ അതെല്ലാം കുറിച്ചെടുക്കുകയും സൈനികനോട് സംശയങ്ങള്‍ ചോദിക്കുകയും ചെയ്യുന്നു. ഇതിവൃത്തം ഇതാണ്: നാല്‍ക്കവലയില്‍ ആരോ ഉപേക്ഷിച്ചുപോയ കുഞ്ഞിനെ ഒരു പൂജാരി ദത്തെടുക്കുന്നു. കുഞ്ഞ് മുതിര്‍ന്നപ്പോള്‍ സൈന്യത്തില്‍ ചേര്‍ന്ന് രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുക്കുന്നു. സിഫിലിസ് രോഗവുമായാണ് മിക്ക സൈനികരും നാട്ടില്‍ അക്കാലത്ത് തിരിച്ചെത്തിയത്. എന്നാല്‍ കഥയിലെ സൈനികന് അതുണ്ടായില്ല. സൈനികന്റെ ധീരത ഉപജീവനം കണ്ടെത്താന്‍ തുണയാകുന്നു. ലൈംഗികതയെപ്പറ്റിയുള്ള അയാളുടെ ജിജ്ഞാസയും മറ്റൊരാളുടെ ചതിയും മദ്യലഹരിയില്‍ ആദ്യമായി സ്വവര്‍ഗ്ഗരതിയിലേക്ക് നയിക്കുന്നു. അതിലൂടെ അയാള്‍ രോഗിയാകുന്നു. ഈ നോവല്‍ അശ്ലീലമാണെന്ന പേരില്‍ ധാരാളം എതിര്‍പ്പുകള്‍ നേരിട്ടിരുന്നു. അക്കാലത്തെ സാഹിത്യാസ്വാദകരെ ഞെട്ടിച്ച ഒരു നോവലാണിത്.

      കടപ്പാട്: വിക്കിപ്പീഡിയ

    365. ശബ്ദതാരാവലി

      ഇരുപതാം നൂറ്റാണ്ടിനൊടുവിൽ വരെയുള്ള മലയാളഭാഷയുടെനിഘണ്ടുക്കളിൽ പൊതുവേ സർവ്വസമ്മതമായി ഏറ്റവും ആധികാരികമായി കണക്കാക്കപ്പെടുന്ന മലയാള നിഘണ്ടു ആണ് ശബ്ദതാരാവലി. 2200-ൽ പരം താളുകളുള്ള ഈ ഗ്രന്ഥം മലയാള പദങ്ങളുടെ അർത്ഥത്തെ സംബന്ധിച്ചിടത്തോളം അവസാന വാക്കായി കണക്കാക്കപ്പെടുന്നു. ശ്രീകണ്ഠേശ്വരം പദ്മനാഭപിള്ളയാണ് ഈ നിഘണ്ടുവിന്റെ രചയിതാവ്. ഇരുപത് വർഷം കൊണ്ട് പൂർത്തീകരിച്ച ഈ ഗ്രന്ഥത്തിന്റെ ആദ്യപതിപ്പിന്റെ ആദ്യലക്കം 1917-ലാണ് പുറത്തിറങ്ങിയത്. ശ്രേയൽക്കരമായി സ്വന്തം ജീവിതം നയിക്കാവുന്ന ഒരാൾ അതിനൊക്കെയുപരി സ്വാർത്ഥലാഭങ്ങളില്ലാതെ ഭാഷയ്ക്കുവേണ്ടി ഒരു ജീവിതം മുഴുവൻ ഉഴിഞ്ഞുവെക്കാൻ സന്നദ്ധത പ്രകടിപ്പിച്ചതിന്റെ ഉത്തമോദാഹരണമായി ഈ മഹത്കൃതിയെ കണക്കാക്കാം.

      കടപ്പാട്: വിക്കിപ്പീഡിയ

    366. ശാരദ

      ഒയ്യാരത്ത് ചന്തുമേനോൻ രചിച്ച നോവലാണ് ശാരദ. 1892ലാണ് ഇത് പ്രകാശിതമായത്. ഈ നോവലിന്റെ രണ്ടാംഭാഗം ഏഴുതികൊണ്ടിരിക്കുന്നിടെ ചന്തുമേനോൻ മരിച്ചതിനാൽ (1899) അപൂർണ്ണനോവലായി ഇതിനെ കണക്കാക്കുന്നു.

      കടപ്പാട്: വിക്കിപ്പീഡിയ

    367. ശാസ്ത്രം ചരിത്രത്തിൽ

      ജോൺ ഡെസ്മണ്ട് ബെർണലിന്റെ സയൻസ് ഇൻ ഹിസ്റ്ററി (Science in History) എന്ന പുസ്തകത്തിന്റെ എം.സി. നമ്പൂതിരിപ്പാട് നടത്തിയ മലയാള തർജ്ജമയാണ് ശാസ്ത്രം ചരിത്രത്തിൽ. വിവർത്തനസാഹിത്യത്തിനുള്ള 2002-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത് ഈ പുസ്തകത്തിനായിരുന്നു ശാസ്ത്രവും സമൂഹവും തമ്മിലുള്ള പാരസ്പര്യബന്ധത്തിന്റെ ചരിത്രത്തെ മുഴുവനായി അപഗ്രഥിക്കാനുള്ള ആദ്യ ശ്രമമായിരുന്നു ഈ പുസ്തകം. നാലു ഭാഗങ്ങളാണ് ഇതിനുള്ളത്. കേരള ശാസ്ത്രസാഹിത്യ പരിഷത്താണ് പുസ്തകം മലയാളത്തിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

      കടപ്പാട്: വിക്കിപ്പീഡിയ

    368. ശാസ്ത്രചരിത്രം ജീവചരിത്രങ്ങളിലൂടെ

      കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച, വിവിധ ശാസ്ത്രശാഖകളിലെ പ്രമുഖരായ ഇരുന്നൂറോളം ശാസ്ത്രഞ്ജരുടെ ലഘു ജീവച്ചരിത്രങ്ങളുടെ സമാഹാരമാണ് ശാസ്ത്രചരിത്രം ജീവചരിത്രങ്ങളിലൂടെ. പ്രൊഫ. എം. ശിവശങ്കരൻ ആണ് എഡിറ്റർ. പതിനാറ് ലേഖകർ ചേർന്നാണ് ഇതിൻറെ ഉള്ളടക്കം തയ്യാറാക്കിയിരിക്കുന്നത്. ശാസ്ത്രഞ്ജരുടെ ജീവച്ചരിത്രങ്ങളിലൂടെ ശാസ്ത്രത്തിൻറെ വികാസപരിണാമങ്ങളുടെ ചരിത്രമാണ് ഈ പുസ്തകത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. മുഖ്യമായും അടിസ്ഥാനശാസ്ത്രങ്ങളുടെ വികാസത്തിന് സംഭാവന നൽകിയ ശാസ്ത്രഞ്ജരുടെ ജീവചരിത്രം മാത്രമാണ് ഈ പുസ്തകത്തിൽ പ്രതിപാദിക്കുന്നത്. ഗണിതം - ജ്യോതിശാസ്ത്രം, ഭൗതികാശാസ്ത്രം, രസതന്ത്രം, ഭൂവിജ്ഞാനീയം, ജീവശാസ്ത്രം, ജൈവരസതന്ത്രം എന്നിങ്ങനെ ആറുവിഷയങ്ങള്ളായാണ് ഉള്ളടക്കം ക്രമീകരിച്ചിട്ടുള്ളത്. ജനന വർഷത്തെ അടിസ്ഥാനമാക്കിയാണ് ശാസ്ത്രഞ്ജരുടെ ജീവച്ചരിത്രത്തിൻറെ ക്രമം നിശ്ചയിച്ചിട്ടുള്ളത്. 1991 ലാണ് പുസ്തകത്തിൻറെ ആദ്യ പതിപ്പിറങ്ങിയത്.

      കടപ്പാട്: വിക്കിപ്പീഡിയ

    369. ശാസ്ത്രത്തിന്റെ വിശ്വാവലോകനം

      കൃഷ്ണചൈതന്യ എന്ന കെ. കൃഷ്ണന്‍ നായര്‍ എഴുതിയ കൃതി. ഇതൊരു വൈജ്ഞാനിക വിശ്വദര്‍ശനം. ഭൂമിയുമായി ആദ്യപരിചയം, ഭൂമിയുടെ പരിവര്‍ത്തനങ്ങള്‍, ഭൂമാതിന്റെ ഭീമശില്പം, വസുധയുടെ വയസ്സ്, ഭൂചക്രവാളത്തിനപ്പുറത്ത്, സൗരയൂഥം, അന്തരിച്ച ഗ്രഹങ്ങളുടെ പ്രേതങ്ങള്‍, സൗരയൂഥത്തിനപ്പുറം മുതലായ ലേഖനങ്ങള്‍.

      കടപ്പാട്: വിക്കിപ്പീഡിയ

    370. ശിലാപത്മം

      പ്രതിഭ റായ് രചിച്ച ശിലാപദ്മ എന്ന പുസ്തകത്തിന് പി. മാധവന്‍പിള്ള നടത്തിയ മലയാള തര്‍ജമയാണ് ശിലാപത്മം. വിവര്‍ത്തനസാഹിത്യത്തിനുള്ള 1996ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചത് ഈ കൃതിക്കായിരുന്നു

      കടപ്പാട്: വിക്കിപ്പീഡിയ

    371. ശിശുപാല വധം

      സംസ്‌കൃതത്തിലെ പഞ്ചമഹാകാവ്യങ്ങളില്‍ പ്രമുഖമായ ശിശുപാല വധത്തിന്റെ മലയാള പരിഭാഷ. ‘മാഘം’ എന്ന് പ്രശസ്തിയാര്‍ജിച്ച സംസ്‌കൃതകാവ്യത്തിന് സമ്പൂര്‍ണമായ വ്യാഖ്യാനവും മലയാളത്തില്‍ ആദ്യമായി ഈ കൃതിയിലാണുള്ളത്. രസജ്ഞ, ഭാഷാ വ്യാഖ്യാനം നിര്‍വഹിച്ചിരിക്കുന്നത് ഒറവങ്കര നാരായണന്‍ നമ്പൂതിരിയാണ്. അവതാരിക: കെ.വി വാസുദേവന്‍ നമ്പൂതിരി.

      കടപ്പാട്: വിക്കിപ്പീഡിയ

    372. ശുകസന്ദേശം

      കേരളത്തിൽ നിന്നുണ്ടായിട്ടുള്ള പ്രധാന സംസ്കൃതസന്ദേശകാവ്യങ്ങളിൽ ഒന്നാണ്‌ ലക്ഷ്മീദാസന്റെ ശുകസന്ദേശം. ഒരു വിദേശസഞ്ചാരം കഴിഞ്ഞാണ് കവി ശുകസന്ദേശം നിർമ്മിച്ചതെന്നും കവിതന്നെയാണു് നായകൻ എന്നും വരവർണ്ണിന്യാദി വ്യാഖ്യകളിൽ തുറന്നു പ്രസ്താവിച്ചിട്ടുള്ളതായി ഉള്ളൂർ വിലയിരുത്തുന്നു. ഈ കൃതിയിൽ ശ്രീപത്മനാഭസ്വാമിക്ഷേത്രത്തെ വർണ്ണിക്കുന്നുമുണ്ടു്. ചരിത്രസംബന്ധമായി ഈ കൃതിയുടെ പൂർവ്വഭാഗത്തിൽനിന്നു നമുക്കു നിരവധി അമൂല്യങ്ങളായ അറിവുകൾ ലഭിക്കുന്നതായി നിരൂപകർ വിലയിരുത്തിയിട്ടുണ്ട്. സ്വഭാവഗംഭീരമായ രചനാവൈഭവംകൊണ്ടും അനുവാചകന്മാർക്ക് അവരുടെ ബുദ്ധിശക്തിക്കനുഗുണമായി സമുല്ലസിക്കുന്ന അർത്ഥസൗന്ദര്യംകൊണ്ടും ഹൃദയങ്ഗമമായ ശബ്ദാർത്ഥാലങ്കാരപൌഷ്കല്യം കൊണ്ടും ശുകസന്ദേശം സർവ്വതിശായിയായ രാമണീയകകാഷ്ഠയെ അധിഷ്ഠാനം ചെയ്യുന്നു എന്നു പി. എസ്സ്. അനന്തനാരായണശാസ്ത്രി പ്രസ്താവിച്ചിട്ടുണ്ട്. ചിലർ ക്രി.പി. 112-ലാണ് പ്രസ്തുതഗ്രന്ഥത്തിന്റെ നിർമ്മാണം എന്നും ʻʻദൂരനീതസ്സതസ്യാഃˮ എന്ന ഭാഗം കലിദിനസംഖ്യയെ കുറിക്കുന്നു എന്നു സങ്കല്പിച്ചു കൊണ്ടു മറ്റു ചിലർ കൊല്ലം 666-ൽ ആണു് അതിന്റെ രചനയെന്നും വാദിക്കുന്നു. ഈ രണ്ടു പക്ഷവും ശരിയല്ല എന്നും ക്രി.പി. പത്താം ശതകത്തിലോ പതിനൊന്നാം ശതകത്തിലോ ഉള്ള ഒരു കൃതിയായിരിക്കും ശുകസന്ദേശം എന്നാണ് ഉള്ളൂരിന്റെ അഭിപ്രായം

      കടപ്പാട്: വിക്കിപ്പീഡിയ

    373. ശ്യാമമാധവം

      പ്രശസ്ത കവി പ്രഭാ വർമ്മയുടെ നിരവധി പുരസ്ക്കാരങ്ങൾ നേടിയിട്ടുള്ള കൃതിയാണ് ശ്യാമമാധവം.ഡി സി ബുക്സ് ആണു ഈ കൃതി പുറത്തിറക്കിയത്. ഈ കൃതി ഒരു ഖണ്ഡകാവ്യമാണ്.കൃഷ്‌ണായനം മുതൽ ശ്യാമമാധവം വരെ പതിനഞ്ച്‌ അധ്യായങ്ങളാണ്‌ ഉള്ളത്‌. ഖണ്ഡകാവ്യമെന്നു വിളിക്കപ്പെടുന്നുവെങ്കിലും ഈ കാവ്യത്തിനു ഒരു ബൃഹദാഖ്യായികയുടെ എല്ലാ ഗുണവിശേഷങ്ങളുമുണ്ട്.തികച്ചും വ്യത്യസ്തമായ ഒരു കാവ്യാനുഭവം പകർന്നു തരുന്ന ഈ ദീർഘകാവ്യം 2012ൽ പുറത്തിറങ്ങിയ മികച്ച പുസ്തകങ്ങളിൽ ഒന്നായി വിലയിരുത്തപ്പെടുന്നു. ശ്യാമമാധവം എന്ന കവിത വ്യാസ മഹാഭാരതത്തെ അടിസ്ഥാന പാഠമായി സ്വീകരിച്ചുകൊണ്ടുള്ള ഒരു കാവ്യഭാരതപര്യടനമാണ്. വേടന്റെ അമ്പേറ്റ് മരിക്കുന്നതിന് തൊട്ടുമുമ്പുള്ള നിമിഷങ്ങളിൽ കൃഷ്ണന്റെ മനസ്സിലൂടെ കടന്നുപോകുന്ന പോയകാല ജീവിതചിത്രങ്ങളാണ് പ്രഭാവർമ്മയുടെ ശ്യാമമാധവത്തിന്റെ പ്രമേയം. വൃത്ത - താള ഭംഗികളോടെ, കാവ്യബിംബ സന്നിവേശത്തോടെ, അതിമനോഹരമായ ആവിഷ്കാരരീതിയാണ് ഈ കവിതയിലുള്ളത്. ഇതിഹാസ പുരാണങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ശ്രീകൃഷ്ണനു പകരം പാപബോധത്താൽ നീറുന്ന മറ്റൊരു കൃഷ്ണനെ പ്രഭാവർമ്മ ഈ കാവ്യാഖ്യായികയിലൂടെ അനാവരണം ചെയ്യുന്നു. മാനവരാശിയെ എന്നും അലട്ടുന്ന യുദ്ധവും സമാധാനവും എന്ന പ്രശ്‌നമാണ് സങ്കീർണ വ്യക്തിത്വമുള്ള ശ്രീകൃഷ്ണനെന്ന ഇതിഹാസ കഥാപാത്രത്തിന്റെ മനസ്സ് അനാവരണംചെയ്യുന്നതിലൂടെ ശ്യാമമാധവം ആവിഷ്‌കരിക്കുന്നത്. പാഴായിപ്പോയ ഒരു ജന്മമായിരുന്നു തന്റേതെന്ന് ഓരോ സംഭവങ്ങളെക്കുറിച്ചും വിശകലനം ചെയ്തുകൊണ്ട് പരിതപിക്കുകയാണ് ശ്യാമമാധവത്തിലെ കൃഷ്ണൻ .

      കടപ്പാട്: വിക്കിപ്പീഡിയ

    374. ശ്രീകൃഷ്ണകർണ്ണാമൃതം

      വില്വമംഗലത്തു സ്വാമിയാർ ലീലാശുകൻ എന്ന നാമത്തിൽ എഴുതിയ സംസ്കൃത കാവ്യമാണ് ശ്രീകൃഷ്ണകർണ്ണാമൃതം. കൃഷ്ണന്റെ ലീലകൾ ശുക മഹർഷിയെപ്പോലെ വിശദമായി പറഞ്ഞതിനാലാവണം ലീലാശുകൻ എന്ന് അദ്ദേഹം അറിയപ്പെട്ടത്‌. വില്വമംഗലത്തിന്റെ കൃതികളിൽ പ്രഥമഗണനീയമായിട്ടുള്ള സംസ്കൃത കൃതിയാണിത്’. മൂന്നുറ്റിമൂന്നു (ശ്ലോകത്രയാധികശതത്രയം) പദ്യങ്ങളുള്ള ഈ കൃതി വില്വമംഗലത്തിന്റെ ഭക്തിപാരവശ്യം, പദഘടനാവൈഭവം, പ്രസാദപാരമ്യം, ഹൃദയദ്രവീകരണചണമായ ഉല്ലേഖവൈചിത്ര്യം, മുതലായി അഭൗമങ്ങളായുള്ള പല മഹാകവിസിദ്ധികൾക്കും ഉദാഹരണമാണെന്ന് ഉള്ളൂർ കേരള സാഹിത്യ ചരിത്രത്തിൽ ചൂണ്ടിക്കാട്ടുന്നു. കർണ്ണാമൃതത്തിനു പാപയല്ലയസൂരിയുടേയും രാമചന്ദ്രബുധേന്ദ്രന്റേയും വ്യാഖ്യാനങ്ങൾക്കു പുറമേ ഗോപാലൻ, വൃന്ദാവനദാസൻ, ശങ്കരൻ, ബ്രഹ്മദത്തൻ മുതലായ വേറേയും പല പണ്ഡിതന്മാരുടേയും വ്യാഖ്യാനങ്ങളുണ്ടു്

      കടപ്പാട്: വിക്കിപ്പീഡിയ

    375. ശ്രീനാരായണഗുരുസ്വാമി

      1857 മുതല്‍ 1928 വരെ ജീവിച്ചിരുന്ന നവോത്ഥാന നായകന്‍ ശ്രീനാരായണഗുരുവിന്റെ ആദ്യജീവചരിത്രങ്ങളില്‍ ഒന്ന്. അനുബന്ധത്തില്‍ സ്വാമികളുടെ പ്രധാന പദ്യകൃതികളും സംഭാഷണങ്ങളും ചേര്‍ത്തിരിക്കുന്നു. ‘ഒരുജാതി ഒരുമതം ഒരു ദൈവം മനുഷ്യന്’ എന്നതിനെപ്പറ്റി നാരായണഗുരുവുമായി സി.വി.കുഞ്ഞുരാമന്‍ നടത്തിയ അഭിമുഖ സംഭാഷണം ഉള്‍പ്പെടുത്തിയിട്ടുണ്ട്.

      കടപ്പാട്: വിക്കിപ്പീഡിയ

    376. ശ്രീയേശുചരിതം

      കട്ടക്കയത്തിൽ ചെറിയാൻമാപ്പിള ബൈബിളിനെ ആധാരമാക്കി മലയാളഭാഷയിൽ രചിച്ച മഹാകാവ്യമാണ് ശ്രീയേശുചരിതം. ലോകസൃഷ്ടിമുതൽ ബൈബിൾ കഥയും കോൺസ്റ്റന്റൈൻ ചക്രവർത്തി ക്രിസ്തുമതം സ്വീകരിക്കുന്നതുവരെയുള്ള ചരിത്രവും ഉൾപ്പെട്ടതാണ് ഈ കാവ്യം. 24 സർഗങ്ങളും 3,719 പദ്യങ്ങളും ഉണ്ടീ കാവ്യത്തിൽ.

      കടപ്പാട്: വിക്കിപ്പീഡിയ

    377. സത്യവാദഖേടം

      1863 ൽ ജോർജ്ജ് മാത്തൻ രചിച്ച സത്യസന്ധതയെപ്പറ്റിയുള്ള ഒരു പ്രബന്ധമാണ് സത്യവാദഖേടം. ആയില്യം തിരുനാൾ മഹാരാജാവിന്റെ കാലത്ത് തിരുവിതാംകൂറിൽ നടന്ന ഗ്രന്ഥരാചനാ മത്സരത്തിൽ സത്യവാദഖേടം എന്ന ഗ്രന്ഥം സമ്മാനാർഹിതമായി. സർക്കാർ ഈ പ്രബന്ധം പ്രസിദ്ധപ്പെടുത്തുവാൻ ആലോചിച്ചു എങ്കിലും അന്യമതവിശ്വാസങ്ങൾക്ക് യോജിക്കാനാവാത്ത ചില ആശയങ്ങൾ പ്രബന്ധത്തിൽ ഉള്ളതിനാൽ പ്രസിദ്ധപ്പെടുത്തിയില്ല, പിന്നീട് സ്വന്തം നിലയിൽ പ്രസിദ്ധീകരിച്ചു

      കടപ്പാട്: വിക്കിപ്പീഡിയ

    378. സദാരാമ

      മഹാകവി കെ.സി. കേശവപിള്ള രചിച്ച മലയാളത്തിലെ ആദ്യത്തെ സംഗീതനാടകമാണ് സദാരാമ. തമിഴിലെ സംഗീതനാടകങ്ങൾ കേരളത്തിൽ വിപുലമായി പ്രചാരം നേടിയതിനെത്തുടർന്ന് ആ രൂപത്തിൽ അവതരിപ്പിക്കുന്നതിനുവേണ്ടി കേശവപിള്ള സദാരാമ രചിച്ചു. ഒരു തമിഴ്‌നാടകത്തിലെ കഥയെ ഉപജീവിച്ചെഴുതിയ നാടകമാണ് ഇത് . മുഖ്യകഥാപാത്രങ്ങൾക്ക് അരങ്ങത്തുനിന്ന് ശാസ്ത്രീയ ശൈലിയിൽ ആലപിക്കാവുന്ന ഗാനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് തയ്യാറാക്കിയ ഈ കൃതി അക്കാലത്ത് കേരളീയരെ ആകർഷിച്ചു. അതിലൂടെ സംഗീതനാടകം നാട്ടിൽ പരക്കുകയും ചെയ്തു.

      കടപ്പാട്: വിക്കിപ്പീഡിയ

    379. സന്താനഗോപാലം

      പൂന്താനം നമ്പൂതിരി രചിച്ച വളരെ പ്രസിദ്ധമായ ഒരു പാനപ്പാട്ടാണ് സന്താനഗോപാലം. നാലു ഭാഗങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്ന ഈ കൃതി കുമാരഹരണം പാനയെന്നും അറിയപ്പെടുന്നു. തനിക്കുണ്ടായിരുന്ന ഒൻപതു സന്താനങ്ങളും ചരമം പ്രാപിച്ചതിൽ അതീവ ദുഖിതനായ ഒരു ബ്രാഹ്മണൻ ശ്രീ കൃഷ്ണനെ സങ്കടം ബോധിപ്പിക്കുന്നു.

      കടപ്പാട്: വിക്കിപ്പീഡിയ

    380. സഫലമീയാത്ര

      ആധുനികമലയാളകവിതയിലെ പ്രമുഖനായ കവിയായ എൻ.എൻ. കക്കാടിന്റെ വളരെ പ്രശസ്തമായ കവിതാസമാഹാരമാണ് സഫലമീയാത്ര. അമ്പത്തിനാലു കവിതകളും, ഒരു കാവ്യ നാടകവും ഉൾപ്പെടുന്ന പുസ്തകമാണിത്. പ്രശസ്തനായ എഴുത്തുകാരൻ എൻ.വി.കൃഷ്ണവാര്യർ ആണ് ഈ സമാഹാരത്തിനു മുഖവുര എഴുതിയിരിക്കുന്നത്. ഇതിലെ കവിതകൾ അദ്ദേഹത്തിന്റെ കവിയുടെ ജീവിതത്തിന്റെ തന്നെ ഒരു ആഖ്യാനമായി പറയപ്പെടുന്നു.

      കടപ്പാട്: വിക്കിപ്പീഡിയ

    381. സരസ്വതീവിജയം

      മലയാളത്തിലെ ആദ്യകാലനോവലുകളിൽ ഒന്നാണ് പോത്തേരി കുഞ്ഞമ്പു എഴുതിയ സരസ്വതീവിജയം. 1892 ജനുവരി 1-നാണ് ഇത് പ്രസിദ്ധീകരിച്ചത്. ജാതിനിർണ്ണയത്തിന്റെ ക്രൂരതകൾ എടുത്തുകാട്ടാനും അധസ്ഥിതവിഭാഗങ്ങളെ ആധുനികവിദ്യാഭ്യാസത്തിലൂടെ ഉദ്ധരിക്കാനും വേണ്ടിയാണ് അദ്ദേഹം ഈ നോവൽ എഴുതിയത്. യാഥാസ്ഥിതികനും അതിസമ്പന്നനുമായ കനശേഖരയില്ലത്ത് കുബേരൻ നമ്പൂതിരി പാടത്തുനിന്ന് ശ്രുതിമധുരമായ ഗാനം കേട്ട് ആകൃഷ്ടനാകുകയും ഗായകനെ അന്വേഷിക്കാൻ കാര്യസ്ഥനായ രാമൻ‌കുട്ടി നമ്പ്യാരോട് ആവശ്യപ്പെടുകയും ചെയ്യുന്നു. തന്റെ പറമ്പിലെ കുടികിടപ്പുകാരനായ മരത്തൻ എന്ന പുലയക്കുട്ടിയാണ് പാടിയതെന്നറിയുന്ന നമ്പൂതിരി കോപാന്ധനാകുന്നു. മരത്തനെ ചവിട്ടി ബോധംകെടുത്തിയ നമ്പ്യാരെ മനുസ്മൃതിയും രാമായണത്തിലെ ശംബൂകവധവും ഉദ്ധരിച്ച് അയാൾ പ്രശംസിക്കുകയും പാരിതോഷികം നൽകുകയും ചെയ്യുന്നു. മരത്തനെ ചവിട്ടിയിട്ടിടത്ത് ഒരു അജ്ഞാതജഡം കാണപ്പെട്ടതോടെ അത് മരത്തനാണെന്ന് ഉറയ്ക്കുകയും ആ പ്രദേശത്തെ മുസ്ലീങ്ങൾ അംശം അധികാരിക്ക് പരാതിനൽകുകയും ചെയ്യുന്നു. കുബേരൻ നമ്പൂതിരി ഇടപെട്ട് ആ പരാതി തമസ്കരിച്ചെങ്കിലും അവർ അഞ്ചരക്കണ്ടിയിലെ ജോസഫ് സായിപ്പു വഴി പരാതി സബ് ഇൻസ്പെക്ടർക്കും മജിസ്ത്രേട്ടിനും എത്തിക്കുന്നു. രാമൻ‌കുട്ടി നമ്പ്യാർ 15 വർഷത്തെ തടവിന് വിധിക്കപ്പെടുകയും നമ്പൂതിരി വിശ്വസ്തഭൃത്യനായ കുപ്പൻ ‍പട്ടരോടൊപ്പം ഒളിവിൽപ്പോവുകയും ചെയ്യുന്നു. നമ്പൂതിരി ഒളിവിലായതോടെ ശത്രുവായ ഭവശർമ്മൻ നമ്പൂതിരി നമ്പൂതിരിയുടെ മകൾ സുഭദ്രയ്ക്ക് ജാരസംസർഗ്ഗമുണ്ടെന്ന് അപവാദം പരത്തുകയും കുമ്പയെന്ന വാല്യക്കാരിയുടെ മൊഴിയോടെ സ്മാർത്തവിചാരം നടത്തി അവളെ ഭ്രഷ്ടയാക്കുകയും ചെയ്യുന്നു. സുഭദ്രയെയും മക്കളെയും ബാസൽ മിഷൻ‌കാർ കൂട്ടിക്കൊണ്ടുപോയി വിദ്യാഭ്യാസം നൽകി, സുഭദ്രയെ ഒരു വിദ്യാലയത്തിലെ ഉപാദ്ധ്യാപികയാക്കുന്നു. ബ്രാഹ്മണേതരസാഹചര്യങ്ങളിൽ പതിനഞ്ചുവർഷം ഒളിവിൽ കഴിഞ്ഞ കുബേരൻ നമ്പൂതിരി കാശിയിൽ‌വെച്ച് അറസ്റ്റുചെയ്യപ്പെട്ട് തലശ്ശേരി സെഷൻ കോടതിയിൽ വിചാരണയ്ക്കു വിധേയനാകുന്നു. യേശുദാസൻ എന്ന ജഡ്ജിയാണ് നമ്പൂതിരിയെ വിചാരണ ചെയ്യുന്നത്. ഈ യേശുദാസൻ പഴയ മരത്തനായിരുന്നു. നാടുവിട്ട ശേഷം കോഴിക്കോട്ടുള്ള ഒരു പാതിരിയുടെ സഹായത്തോടെ ബീ.ഏ ജയിച്ച് പല ഉദ്യോഗങ്ങളിലിരുന്ന് ആ പദവിയിലെത്തിയതാണ്. സുഭദ്രയുടെ മകൾ സരസ്വതിയെ മരത്തൻ വിവാഹംകഴിക്കുകയും ചെയ്തിരുന്നു. കൊലക്കേസിന്റെ വിചാരണയിൽ യേശുദാസൻ നമ്പൂതിരിയെ മോചിപ്പിക്കുകയും രാമൻ‌കുട്ടിയെ വിട്ടയയ്ക്കുകയും ചെയ്യുന്നു. സുഭദ്രയുടെ ഭർത്താവ് യജ്ഞൻ നമ്പൂതിരിക്ക് അവളെ തിരിച്ചുകിട്ടുന്നു; അയാൾ ക്രിസ്തുമതം സ്വീകരിക്കുന്നു. ദുഷ്ടതകൾ മറന്ന് കുബേരൻ നമ്പൂതിരി മുതല്പേർ ജാതിവിദ്വേഷം വെടിഞ്ഞ് സസന്തോഷം ജീവിക്കുകയും യേശുദാസൻ സരസ്വതിക്കൊപ്പം മദിരാശിക്കു പോകുകയുമാണ്‌ കഥാന്ത്യത്തിൽ.

      കടപ്പാട്: വിക്കിപ്പീഡിയ

    382. സാകേതം

      ലങ്കാലക്ഷമി, കാഞ്ചനസീത എന്നീ നാടകങ്ങളുടെ രചയിതാവായ സി.എൻ. ശ്രീകണ്ഠൻ നായർ രചിച്ച ഒരു ശാപകഥയുടെ നാടകീയ ആവിഷ്കാരമാണ് സാകേതം. ഈ നാടകത്തിലെ പ്രധാന കഥാപാത്രങ്ങൾ ദശരഥൻ, വസിഷ്ടൻ, സുമന്ത്രർ, ശ്രീരാമൻ, ലക്ഷ്മണൻ, സുത്രധാരൻ, കൗസല്യ, കൈകേയി, സീത, മന്ഥര എന്നിവരാണ്. അനുവാചകരുടെ മനസ്സിൽ പുരാണത്തിന്റെ സത്ത എന്നും നിലനിൽക്കുന്ന തരത്തിൽ ആകർഷണീയമായ ഒരു രചനയാണ് അദ്ദേഹം നിർവ്വഹിച്ചിരിക്കുന്നത്. പുരാണകഥയെ അടിസ്ഥാനമാക്കി രചിച്ചിരിക്കുന്ന ഈ നാടകം വായനക്കാരുടെ മുൻപിൽ ഒരു നാടകവേദി തന്നെ തുറന്നു കൊടുക്കുന്നു. 1969-ൽ മാർച്ച്‌13-നും 1975 ഫെബ്രുവരി 7-നും ഏതാനും കലാകാരികളും കലാകാരന്മാരും ചേർന്ന് രംഗത്ത് എത്തിക്കുകയുണ്ടായി. ഗ്രന്ഥകാരന്റെ വർണനാമികവും, കലാബോധവും പരമാവധി പ്രതിഫലിക്കുന്ന കൃതികൾ നമുക്ക് കണ്ടെത്താൻ കഴിയും. അത്തരത്തിൽ ഗ്രന്ഥകാരന്റെ മികവ് ഏറെക്കുറെ പ്രതിഫലിക്കുന്ന കൃതിയാണ് സാകേതം. അയോധ്യ വാണരുളിയിരുന്ന ദശരഥ മഹാരാജാവിനു പുത്രാ സൗഭാഗ്യം ലഭിക്കാതെ വന്നപ്പോൾ ഒരു യാഗം നടത്തി അദ്ദേഹം അത് നേടിയെടുത്തു.കൌസല്യക്ക്‌ രാമനും കൈകേയിക്ക് ഭരതനും സുമിത്രക്ക് ലക്ഷ്മണ-ശത്രുഖ്നന്മാരും ജനിച്ചു.നവയൌവനത്തിൽ മിഥിലാധിപനായ ജനകന്റെ പുത്രിമാരെ അവർ വേൾക്കുകയും ചെയ്തു.രാമന് യൌവരാജ്യം നൽകാനുള്ള അഭിഷേകത്തിന്റെ ഒരുക്കങ്ങളോട് കൂടിയാണ് നാടകത്തിന്റെ തുടക്കം.മനുഷ്യ മനസ്സിനു ഒരു നിമിഷത്തേക്കെങ്കിലും ഉണ്ടായി പോകുന്ന ചാന്ജല്യവും,അതിന്റെ ഫലമായി നേരിടേണ്ടി വരുന്ന പ്രശ്നങ്ങളും ,അവ നമ്മളെ നയിക്കുന്ന ധർമ്മസങ്കടങ്ങളിലേക്കുമാണ് നാടകത്തിന്റെ യാത്ര.ദശരഥൻ രാമനെ ഉപദേശിക്കുന്നത് ഇങ്ങനെയാണ് മകനെ സ്വന്തം മനസ്സിനെ കീഴടക്കുക,സാമ്രാജ്യങ്ങൾ സ്വയം കീഴടങ്ങും.എന്നാൽ ഉപദേഷ്ടാവിന് തന്നെ, ഒരു നിമിഷത്തേക്കെങ്കിലും, തന്റെ മനസ്സിനെ കീഴടക്കാൻ കഴിഞ്ഞില്ല,തൻറെ മനസ്സില്ലെ ആഗ്രഹങ്ങളെ,ചാപല്യങ്ങളെ,അഭിലാഷങ്ങളെ.അതിനു മുൻപിൽ കീഴടങ്ങിയത് സ്വന്തം മനസാക്ഷിയാണ്.അങ്ങനെ ദശരഥനോടൊപ്പം അനുവാചകരും കുറ്റബോധത്തിൻറെയും,ധര്മ്മസങ്കടത്തിന്റെയും ചുഴികളിലേക്ക് വലിച്ചെറിയപ്പെടുന്നു.അങ്ങനെ കിരീടത്തിന്റെ ഭാരം ഭരതനും,കാടിന്റെ ഭംഗി രാമനും അനുഭവിക്കാനായി പുറപ്പെട്ടു.പുത്രാ ശോകത്താൽ ദശരഥനും മരിക്കും എന്ന ശാപം ഈ അവസരത്തിൽ ഗ്രന്ധകാരൻ നമ്മെ ഓർമ്മപ്പെടുത്തുന്നു.ദശരഥന്റെ പുത്രശോകത്തിന്റെ കണ്ണീരിനു കടൽവെള്ളത്തിന്റെ ഉപ്പും,ദുഃഖത്തിനു കടലിന്റെ ആഴവും ഉണ്ടായിരുന്നു.കുറ്റബോധത്തിന്റെ അന്ധകാരത്തിലേക്ക് അയാൾ സ്വയം വലിച്ചെറിയപ്പെടുന്നു.ഒരിക്കലെങ്കിലും തന്റെ മനസാക്ഷിയോട് നീതി പുലർത്തുവാൻ വേണ്ടി,പശ്ച്ചാത്താപത്തിന്റെയും,ധര്മ്മസങ്കടത്തിന്റെയും ഇടനാഴികളിൽ നിന്നും രക്ഷ നേടുന്നതിന് വേണ്ടി സ്വയം മരണത്തിന്റെ കൈകളിലേക്ക് അദ്ദേഹം നടന്നു കയറുന്നു.സത്യസന്ധനും,നീതിമാനും അതിലുപരി പ്രജാസ്നേഹിയും ആയിരുന്ന ദശരഥ മഹാരാജാവിന്റെ അന്ത്യം ദുരിതപൂർണവും,അനുകമ്പാജനകവും ആയിരുന്നു.ഈ പുരാണകഥയുടെ നാടകീയവിഷ്കാരത്തിലുടെ ഗ്രന്ഥകാരൻ മനുഷ്യമനസ്സിനു ഒരു നിമിഷത്തേക്കെങ്കിലും ഊണ്ടാകുന്ന ചാന്ജ്ല്യവും അമിത ആഗ്രഹങ്ങളും,ഇവ മർത്ത്യന് നൽകുന്ന കല്ലും,മുള്ളും നിറഞ്ഞ ധര്മാസങ്കടത്തിന്റെ പാതയും തുടർന്ന് എത്തിച്ചേരുന്ന കുറ്റബോധവും അവസാന വാസസ്ഥലമായ മരണവും ആകര്ഷകമായ ഭാഷയിലും വർണന മികവോടെയും നമുക്ക് മുന്നിൽ അവതരിപ്പിക്കുന്നു.ഈ കഥാതന്തുവിലുടെ അനുവാചകർക്ക് ലഭിക്കുന്ന സന്ദേശം,സ്വന്തം മനസ്സിനെ ജയിച്ചവൻ ഈ ഉലകം ജയിച്ചു.

      കടപ്പാട്: വിക്കിപ്പീഡിയ

    383. സാഹിതീകൗതുകം

      കുറ്റിപ്പുഴ ക്യഷ്ണപിള്ളയുടെ ലേഖന സമാഹാരമാണു് സാഹിതീകൗതുകം. ആദ്യപതിപ്പു് 1965ൽ നാഷണൽ ബുക്ക്സ്റ്റാൾ പുറത്തിറക്കി. കുറ്റിപ്പുഴയുടെ നിരീക്ഷണപാടവവും അഭിപ്രായ ധീരതയും പ്രകടമാക്കുന്ന എട്ടുലേഖനങ്ങൾ ഈ ക്യതിയിലുണ്ടു്. മഹാകവി കുഞ്ഞിക്കുട്ടൻ തമ്പുരാനെ പരിചയപ്പെടുത്തുന്നതാണു് ആദ്യ ലേഖനം. തമ്പുരാന്റെ ജീവിതത്തിലേയ്ക്കും സാഹിത്യസംഭാവനകളീലേയ്ക്കും ഈലേഖനം വെളിച്ചം വീശുന്നു. വള്ളത്തോൾ നാരായണമേനോന്റെ കാവ്യലോകമാണ് ‘വള്ളത്തോൾ’ എന്ന അടുത്ത ലേഖനത്തിൽ അവതരിപ്പിക്കുന്നതു്. കണ്ണശ്ശകവികളിൽ പ്രമുഖനായ മാധവപ്പണിക്കരുടെ ഭഗവദ്ഗീതയുടെ വ്യാഖ്യാനമാണു് മൂന്നാമത്തെ ലേഖനം. ഭാരതീയ സാഹിത്യചിന്തയാണു് ‘ഭാരതീയ സാഹിത്യം’ എന്ന പേരിലുള്ള അടുത്ത ലേഖനം. വള്ളത്തോളിന്റെ രണ്ടു കവിതകൾ തുടർന്നു പരിചയപ്പെടുത്തുന്നു. ടാഗൂർ മലയാളത്തിൽ എന്ന ലേഖനവും ടാഗൂരിന്റെ ‘സന്ന്യാസി‘, ‘ടാഗൂർ സുത്രങ്ങൾ‘ എന്നിവയുടെ വിവർത്തനവുമാണ് തുടർന്നുള്ളവ. സാഹിത്യപ്രേമികൾക്കും സാഹിത്യവിദ്യാർത്ഥികൾക്കും വളരെപ്രയോജനപ്പെടുന്ന ഒരു ഗ്രന്ഥമാണിത്.

      കടപ്പാട്: വിക്കിപ്പീഡിയ

    384. സുകുമാരി

      മലയാളത്തിലെ ആദ്യകാല നോവലുകളിലൊന്നാണ് 1897-ൽ പുറത്തിറങ്ങിയ സുകുമാരി. ബാസൽ മിഷൻ പ്രസ്സ് മംഗലാപുരത്തു നിന്നും പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ രചയിതാവ് ജോസഫ് മൂളിയിൽ ആണ്. കേരളത്തിലെ ജർമ്മൻ മിഷൻ വേലയുടെ ആരംഭകാലത്തെ വർണ്ണിക്കുന്ന ഒരു കഥ എന്നാണ് രചയിതാവ് ഇതിനെ വിശേഷിപ്പിക്കുന്നത്. കീഴ്ജാതിയിൽനിന്ന് ക്രിസ്തുമതം സ്വീകരിച്ച ഒരുവൻ ലിംഗക്രമത്തിന്റെ വക്താവായി നോവലിൽ എഴുതപ്പെട്ടിരിക്കുന്നു. ജാതിവ്യത്യാസത്തെയും അസമത്വത്തെയും ന്യായീകരിച്ച ജാതിക്രമവുമൊക്കെ നോവലിൽ ഇതിവൃത്തമാകുന്നു.

      കടപ്പാട്: വിക്കിപ്പീഡിയ

    385. സുഗന്ധോദ്യാനം

      ഷെയ്ക് നഫ്‌സാവി രചിച്ച് 15-ആം നൂറ്റാണ്ടിൽ പുറത്തിറങ്ങിയ അറേബ്യൻ കൃതിയാണ് ദി പെർഫ്യൂംഡ് ഗാർഡൻ. ഇതിന്റെ മലയാള പരിഭാഷ സുഗന്ധോദ്യാനം എന്ന പേരിൽ അറിയപ്പെടുന്നു. രതിസാഹിത്യത്തിലെ ക്ലാസിക്കുകളിലൊന്നായി ഇത് വിശേഷിപ്പിക്കപ്പെടുന്നു. 15-ആം നൂറ്റാണ്ടിൽ അറേബ്യയിൽ നിലനിന്നിരുന്ന ലൈംഗികാചാരങ്ങളുടെ വിവരണങ്ങളും കഥകളുമാണ് ഉള്ളടക്കം. ഒപ്പം രതിസിദ്ധാന്തങ്ങളും രതിമുറകളും ഉൾക്കൊള്ളുന്നു. എം.ടി.എൻ. നായർ ആണ് കൃതി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിരിക്കുന്നത്. ഇംഗ്ലിഷ്, ഫ്രഞ്ച് തുടങ്ങിയ ഭാഷകളിലും കൃതിയുടെ പരിഭാഷകൾ പുറത്തിറങ്ങിയിട്ടുണ്ട്.

      കടപ്പാട്: വിക്കിപ്പീഡിയ

    386. സുന്ദരികളും സുന്ദരന്മാരും

      പി.സി. കുട്ടിക്കൃഷ്ണൻ (ഉറൂബ്) രചിച്ച നോവലാണ് സുന്ദരികളും സുന്ദരന്മാരും. 1960ൽ നോവലിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതിയ്ക്ക് ലഭിച്ചു. 1954ൽ മാതൃഭൂമി വാരികയിലാണ് ആദ്യമായി പ്രസിദ്ധീകരിച്ചത്. പിന്നീട് സുശീല മിശ്ര ഈ കൃതിയെ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തുകയുണ്ടായി. മലബാർ കലാപം നടന്നതിനു ശേഷമുള്ള കാലഘട്ടത്തിലെ മൂന്ന് തലമുറകളിലെ കഥാപാത്രങ്ങളെക്കുറിച്ചാണ് ഈ നോവലിൽ പറയുന്നത്.

      കടപ്പാട്: വിക്കിപ്പീഡിയ

    387. സുഭാഷിതരത്നാകരം

      മഹാകവി കെ.സി. കേശവപിള്ള രചിച്ച് കൊല്ലവർഷം 1075-ൽ പ്രസിദ്ധീകരിച്ച വിശിഷ്ട ഗ്രന്ഥമാണ് സുഭാഷിത രത്നാകരം. സംസ്കൃതം, ഇംഗ്ളീഷ് മുതലായ ഭാഷകളിൽ നിന്ന് തർജമ ചെയ്തതും കവി സ്വന്തമായി നിർമ്മിച്ചതുമായ പദ്യങ്ങളാണ് ഈ പുസ്തകത്തിലെ ഉള്ളടക്കം. ഇതിൽ നിന്ന് നൂറു പദ്യങ്ങൾ പ്രത്യേകമെടുത്ത് നീതിവാക്യങ്ങൾ എന്ന പേരിൽ തിരുവിതാംകൂറിലെ വിദ്യാലയങ്ങളിൽ പാഠപുസ്തകമാക്കിയിരുന്നു.അക്കാലത്തു തന്നെ രണ്ടു പതിപ്പുകൾ പുറത്തിറക്കി. പദ്യങ്ങളിലധികവും നീതിവാക്യങ്ങൾ എന്ന പേരിൽ ഭാഷാപോഷിണി മാസികയിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ശ്രീമൂലം തിരുനാൾ മഹാരാജാവിന്റെ പക്കൽ നിന്ന് കവിക്ക് ഈ കൃതിയുടെ പേരിൽ വീരശൃംഖല ലഭിച്ചിട്ടുണ്ട്.

      കടപ്പാട്: വിക്കിപ്പീഡിയ

    388. സൗപർണിക

      ആർ. നരേന്ദ്രപ്രസാദ് രചിച്ച നാടകമാണ് സൗപർണിക. കേരള സംഗീത നാടക അക്കാദമി 1981 ഡിസംബർ 18 നു സംഘടിപ്പിച്ച ദക്ഷിണമേഖലാ മത്സരത്തിലാണ് സൗപർണിക ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. 1982 ഫെബ്രുവരി 26 നു തൃശ്ശൂരിൽ നടന്ന സംഗീത നാടക അക്കാദമി മത്സരത്തിൽ, മികച്ച അവതരണം (നാട്യഗൃഹം) , മികച്ച രചന, മികച്ച സംവിധാനം (ആർ. നരേന്ദ്ര പ്രസാദ്‌), മികച്ച നടി (ലീലാ പണിക്കർ), മികച്ച രണ്ടാമത്തെ നടൻ (എം. കെ. ഗോപാലകൃഷ്ണൻ) എന്നിവയ്ക്കുള്ള പുരസ്കാരങ്ങൾ സൗപർണിക കരസ്ഥമാക്കി. 1985-ൽ നാടകരചനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതി നേടിയിട്ടുണ്ട്. . ഭ്രമാത്മകസാഹിത്യത്തിന്റെ (ഫാന്റസി) വിശേഷലക്ഷണങ്ങളോട് കൂടിയ രചനയാണ് സൗപർണിക. സൗപർണിക എന്ന പേരോട് കൂടിയ യക്ഷി എങ്ങനെ ഒരേ സമയം ഒരു നമ്പൂതിരി കുടുംബത്തിന്റെ വരദായിനിയായും നാശകാരിണിയായും വർത്തിക്കുന്നു എന്നതാണ് പ്രസ്തുത നാടകത്തിന്റെ അടിസ്ഥാനതന്തു. ഐതിഹ്യമാലയിലെ വെണ്മണി നമ്പൂരിപ്പാടന്മാർ എന്ന കഥയെ ആസ്പദമാക്കി, എന്നാൽ ആധുനിക നാടക സങ്കേതങ്ങൾ ഉപയോഗിച്ച് രചിക്കപ്പെട്ട കൃതിയാകുന്നു സൗപർണിക. പ്രാചീന ഭാരതത്തിലെ ആര്യ-അനാര്യ സംഘട്ടനങ്ങളെ പ്രതീകാത്മകമായി അടയാളപ്പെടുത്തുന്നു കൂടിയുണ്ട് സൗപർണിക. അനാര്യയായ യക്ഷിയും ആര്യകുലജാതരെന്നവകാശപ്പെടുന്ന നമ്പൂതിരിമാരും തമ്മിലുള്ള സംഘർഷത്തെ കുടുംബം, പ്രണയം എന്നിവയുടെ വീക്ഷണ കോണിലൂടെ നോക്കിക്കാണുന്നുണ്ട് ഈ നാടകം.

      കടപ്പാട്: വിക്കിപ്പീഡിയ

    389. സ്ഥലത്തെ പ്രധാന ദിവ്യൻ

      വൈക്കം മുഹമ്മദ് ബഷീർ എഴുതിയ ആക്ഷേപഹാസ്യനോവലാണ് സ്ഥലത്തെ പ്രധാനദിവ്യൻ. ബഷീറിന്റെ പ്രശസ്തരായ സ്ഥിരം കഥാപാത്രങ്ങളായ ആനവാരി രാമൻ നായർ,പൊൻകുരിശു തോമ,ഒറ്റക്കണ്ണൻ പോക്കർ, എട്ടുകാലി മമ്മൂഞ്ഞ്, മണ്ടൻ മുത്തപ തുടങ്ങിയ കഥാപാത്രങ്ങളെ വെച്ച് സാമൂഹ്യ-രാഷ്ട്രീയ വിമർശനമാണ് ബഷീർ ഈ നോവലിലൂടെ നടത്തുന്നത്. കണ്ടമ്പറയനാണ് സ്ഥലത്തെ പ്രധാന ദിവ്യനായി വിശേഷിപ്പിക്കപ്പെടുന്നത്.

      കടപ്പാട്: വിക്കിപ്പീഡിയ

    390. സ്മാരകശിലകൾ

      പുനത്തിൽ കുഞ്ഞബ്ദുള്ള രചിച്ച നോവലാണ് സ്മാരകശിലകൾ. നോവൽ സാഹിത്യത്തിനുള്ള 1978-ലെ കേരള സാഹിത്യ അക്കാദമി അവാർഡും 1980-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും ലഭിച്ച കൃതിയാണിത്. പുനത്തിലിന്റെ മികച്ച കൃതിയായി സ്മാരകശിലകൾ കണക്കാക്കപ്പെടുന്നു. വടക്കൻ മലബാറിലെ സമ്പന്നമായ അറയ്ക്കൽ തറവാടും അതിനെ ചുറ്റിപ്പറ്റിയുള്ള ഒരു വിഭാഗം ജനങ്ങളുടെയും കഥയാണ് ഈ നോവൽ പറയുന്നത്. ഖാൻ ബഹദൂർ പൂക്കോയ തങ്ങൾ, കുഞ്ഞാലി, പൂക്കുഞ്ഞീബി ആ‌റ്റബീ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങൾ. ഈ നോവലിന് അവതാരിക എഴുതിയത് പ്രശസ്ത സാഹിത്യകാരൻ കോവിലൻ ആണ്.

      കടപ്പാട്: വിക്കിപ്പീഡിയ

    391. സ്വർഗ്ഗം തുറക്കുന്ന സമയം

      എം.ടി. വാസുദേവൻ നായർ രചിച്ച ചെറുകഥയാണ് സ്വർഗ്ഗം തുറക്കുന്ന സമയം. 1986-ലെ ചെറുകഥാസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതി നേടിയിട്ടുണ്ട്.

      കടപ്പാട്: വിക്കിപ്പീഡിയ

    392. ഹരിശ്ചന്ദ്രചരിതം ആട്ടക്കഥ

      പേട്ടയിൽ രാമൻപിള്ള ആശാൻ രചിച്ച ആട്ടക്കഥയാണ് ഹരിശ്ചന്ദ്രചരിതം ആട്ടക്കഥ. സൂര്യവംശരാജാവായ ത്രിശങ്കുവിന്റെ പുത്രനാണ് ഹരിശ്ചന്ദ്രൻ.ഒരിക്കൽ ഇന്ദ്രസദസ്സിൽ വച്ച് വസിഷ്ഠനും വിശ്വാമിത്രനും ഒരു വാദത്തിൽ ഏർപ്പെട്ടു.ഹരിശ്ചന്ദ്രൻ കള്ളം പറയുമെന്നു വിശ്വാമിത്രനും സത്യം മാത്രമേ പറയുകയുള്ളൂ എന്നു വസിഷ്ഠനും തർക്കിച്ചു.തന്റെ വാദം ലക്ഷ്യത്തിലെത്തിയ്ക്കുനതിനു വേണ്ടി വിശ്വാമിത്രൻ പല വഴികളും നോക്കുന്നു. തന്റെ യജ്ഞത്തിനു ധനം വേണമെന്ന ആവശ്യവുമായി ഹരിശ്ചന്ദ്രനെ ചെന്നുകാണുന്നു. ഒരു വീരൻ ആനപ്പുറത്തു നിന്നു മുകളിലേയ്ക്കു കല്ലെറിഞ്ഞാൽ അത്രയും ഉയരത്തിൽ ധനമായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. കൂടാതെ രാജ്യത്തെ വിളകളും വിഭവസമൃദ്ധിയും നശിപ്പിയ്ക്കുവാൻ വിശ്വാമിത്രൻ ശ്രമിയ്ക്കുന്നു.എങ്കിൽപ്പോലും വിശ്വാമിത്രന്റെ ശ്രമങ്ങളെ ഹരിശ്ചന്ദ്രനു അതിജീവിയ്ക്കാൻ ആയില്ല.വാക്കുപാലിയ്ക്കുവാനും കടം വീട്ടുവാനും അദ്ദേഹം രാജ്യം വിട്ടു പോകുന്നു. വനത്തിൽ അലഞ്ഞുതിരിയേണ്ടി വന്ന ഹരിശ്ചന്ദ്രനു വീണ്ടും പരീക്ഷണങ്ങളെ അതിജീവിയ്ക്കേണ്ടി വന്നു. അഗ്നിദേവനെ ധ്യാനിച്ച് കാട്ടുതീയിൽപ്പെടുത്താനും വിശ്വാമിത്രൻ ശ്രമിച്ചു.അദ്ദേഹത്തിനു ഭാര്യയെയും മകനേയും വിൽക്കേണ്ടി വരുന്നു. അഗ്നിദേവൻ വേഷപ്രശ്ഛന്നനായി വന്നു ഭാര്യ ചന്ദ്രമതിയെ വിലയ്ക്കുവാങ്ങി. വീരബാഹുവിന്റെ(യമൻ) ചുടുകാടിന്റെ കാവൽക്കാരനായി മാറിയ ഹരിശ്ചന്ദ്രൻ തന്നെത്തന്നെ വിൽക്കുവാൻ തീരുമാനിയ്ക്കുന്നുണ്ട്. ഇതിനിടെ പുത്രൻ സർപ്പദംശനമേറ്റു കൊല്ലപ്പെടുന്നു. ശവം സംസ്ക്കരിയ്ക്കാൻ ഹരിശ്ചന്ദ്രൻ ചന്ദ്രമതിയോടു പണം ആവശ്യപ്പെടുന്നു. അതിന്റെ കൂലിയായി തന്റെ മംഗല്യസൂത്രം അഴിച്ചുനൽകി. കൊലക്കുറ്റം ആരോപിച്ച് ചന്ദ്രമതിയെ മരണശിക്ഷയ്ക്കു വിധിയ്ക്കുന്നു. ഹരിശ്ചന്ദ്രൻ തന്നെയാണ് ശിക്ഷനടപ്പാക്കേണ്ട ചുമതല. വാളോങ്ങുന്നുണ്ടെങ്കിലും ആ ഖഡ്ഗം പൂമാലയായി മാറി.മരിച്ച കുട്ടി പുനർജ്ജീവിയ്ക്കുന്നു.അഗനിദേവനും യമനും സത്യം വെളിപ്പെടുത്തുന്നു. ഹരിശ്ചന്ദ്രനു രാജ്യവും ക്ഷേമാശ്വൈര്യങ്ങളും വീണ്ടുകിട്ടുന്നു.

      കടപ്പാട്: വിക്കിപ്പീഡിയ

    393. ഹിഗ്വിറ്റ

      കഥാകൃത്തും നോവലിസ്റ്റുമായ എൻ.എസ്‌. മാധവൻ എഴുതിയ ഒരു മലയാളം ചെറുകഥയാണ് ഹിഗ്വിറ്റ. ഹിഗ്വിറ്റ എന്ന പേരിൽ തന്നെ, ഈ കഥ ഉൾപ്പെടുത്തിയിട്ടുള്ള മാധവന്റെ കഥാസമാഹാരത്തിന് 2009-ലെ മുട്ടത്തുവർക്കി പുരസ്കാരം ലഭിച്ചിട്ടുണ്ട് 1995-ൽ ചെറുകഥാസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത് ഈ കൃതിക്കാണ്. ഗോൾമുഖം വിട്ട് കളിക്കളത്തിലിറങ്ങി കളിക്കുന്ന അപകടകരമായ ശൈലി സ്വീകരിച്ച് സ്വന്തം ടീമിന് നേട്ടങ്ങളും ചിലപ്പോഴൊക്കെ തിരിച്ചടികളും നേടി പ്രസിദ്ധനായ കൊളംബിയൻ ഫുട്ബോൾ ടീം ഗോൾകീപ്പർ, റെനെ ഹിഗ്വിറ്റയുടെ (José René Higuita Zapata) പേരാണ് കഥയ്ക്ക്. കഥയിലെ മുഖ്യകഥാപാത്രമായ പുരോഹിതൻ ഗീവർഗീസച്ചൻ, പഴയ ഫുട്ബോൾ കളിക്കാരനും ഫുട്ബോൾ പ്രേമിയുമാണ്. അദ്ദേഹം കഥയിൽ പെരുമാറുന്ന രീതിക്ക് ഹിഗ്വിറ്റയുടെ കേളീശൈലിയോട് സാമ്യമുണ്ട്. ഫുട്ബോളുമായി ബന്ധപ്പെട്ട പദാവലിയും ബിംബങ്ങളും ഈ കഥയിൽ ഏറെയുണ്ട്. ഗോൾമുഖം വിട്ട് കളിക്കളത്തിലിറങ്ങി കളിക്കുന്ന അപകടകരമായ ശൈലി സ്വീകരിച്ച് സ്വന്തം ടീമിന് നേട്ടങ്ങളും ചിലപ്പോഴൊക്കെ തിരിച്ചടികളും നേടി പ്രസിദ്ധനായ കൊളംബിയൻ ഫുട്ബോൾ ടീം ഗോൾകീപ്പർ, റെനെ ഹിഗ്വിറ്റയുടെ (José René Higuita Zapata) പേരാണ് കഥയ്ക്ക്. കഥയിലെ മുഖ്യകഥാപാത്രമായ പുരോഹിതൻ ഗീവർഗീസച്ചൻ, പഴയ ഫുട്ബോൾ കളിക്കാരനും ഫുട്ബോൾ പ്രേമിയുമാണ്. അദ്ദേഹം കഥയിൽ പെരുമാറുന്ന രീതിക്ക് ഹിഗ്വിറ്റയുടെ കേളീശൈലിയോട് സാമ്യമുണ്ട്. ഫുട്ബോളുമായി ബന്ധപ്പെട്ട പദാവലിയും ബിംബങ്ങളും ഈ കഥയിൽ ഏറെയുണ്ട്. തെക്കൻ ദില്ലിയിൽ, കുറച്ചു മലയാളികളും ബിഹാറിൽ നിന്നെത്തിയ ഏതാനും ആദിവാസിപ്പെണ്ണുങ്ങളും മറ്റും ഇടവകക്കാരായ ഒരു പള്ളിയിലെ വികാരിയായിരുന്നു കേരളീയനായ ഗീവർഗീസച്ചൻ. ഒരു കായികാദ്ധ്യാപകന്റെ മകനായ അദ്ദേഹം സ്കൂൾ വിദ്യാഭ്യാസകാലത്ത് ഫുട്ബോളിൽ ഏറെ തിളങ്ങി. പിതാവിന്റെ മരണത്തെ തുടർന്ന് കളി നിർത്തിയെങ്കിലും പൗരോഹിത്യത്തിലേക്കുള്ള വിളി സ്വീകരിച്ചുകഴിഞ്ഞും ഗീവർഗീസ് ആ കളിയിലുള്ള താത്പര്യം നിലനിർത്തി. ടെലിവിഷനിൽ ലോകകപ്പുമത്സരം കാണുന്നതും കളിക്കാരുടെ ശൈലിയെ അപഗ്രഥിക്കുന്നതും അദ്ദേഹം പതിവാക്കിയിരുന്നു. ഗീവർഗീസച്ചന്റെ ഇടവകക്കാരിൽ ഒരാളായിരുന്നു ആദിവാസി ലൂസി മരണ്ടി. പഞ്ഞമാസങ്ങളിൽ ആദിവാസിപ്പെൺകുട്ടികളെ ജോലി വാഗ്ദാനം ചെയ്തു ദില്ലിയിലേക്ക് കൊണ്ടുവരുക പതിവാക്കിയിരുന്ന ജബ്ബാർ എന്നയാളാണ് ലൂസിയെ അവിടെയെത്തിച്ചത്. പറഞ്ഞിരുന്നതുപോലെ അയാൾ അവൾക്ക് ഒരു വീട്ടിൽ ജോലി വാങ്ങിക്കൊടുത്തെങ്കിലും അയാളുടെ പ്രധാന പദ്ധതി മറ്റൊന്നായിരുന്നു. അതനുസരിച്ച്, ജോലിചെയ്തിരുന്ന വീട്ടിൽ നിന്ന് സൂത്രത്തിൽ വിളിച്ചിറക്കി ഒരുദിവസം അയാൾ അവളെ വലിയ ഹോട്ടലുകളിലൊന്നിൽ ഒരു സേഠിന്റെ മുറിയുടെ വാതിൽക്കൽ എത്തിച്ചു. കാര്യം മനസ്സിലാക്കിയപ്പോൾ രക്ഷപെട്ടോടാൻ ശ്രമിച്ച അവളെ പിടികൂടി സ്വന്തം വീട്ടിൽ കൊണ്ടുപോയി അയാൾ പീഡിപ്പിച്ചെങ്കിലും അവിടെ നിന്ന് രക്ഷപെട്ട് അവൾ അയാൾ അറിയാത്ത മറ്റൊരു വീട്ടിൽ ജോലി സമ്പാദിച്ചു. താമസിയാതെ ആ വീട് കണ്ടെത്തിയ ജബ്ബാർ അവിടേയും ശല്യവും ഭീഷണിയും തുടർന്നപ്പോൾ ലൂസി ഗീവർഗീസച്ചന്റെ സഹായം തേടി. പലവട്ടം പരാതിയുമായി സമീപിച്ച അവളോട് എല്ലാം ശരിയാകും ലൂസി എന്നും മറ്റുമുള്ള ഒഴുക്കൻ ആശ്വാസവചനങ്ങൾ പറയുകയും, പോലീസിൽ പരാതി പറയാൻ ഉപദേശിക്കുകയുമല്ലാതെ മറ്റൊന്നും ചെയ്യാൻ അദ്ദേഹത്തിനായില്ല. പോലീസിനെയാകട്ടെ അവൾ ജബ്ബാറിനേക്കാൾ ഭയന്നിരുന്നു. നിസ്സഹായത നൽകിയ ആത്മസംഘർഷത്തിനിടയിലും ഫുട്ബോൾ പ്രേമിയായ ഗീവർഗീസച്ചൻ ടെലിവിഷനിൽ ഫുട്ട്ബോൾ കളികണ്ട് വിശകലനം ചെയ്യുന്നത് നിർത്തിയിരുന്നില്ല. പെനാൽറ്റി കിക്ക് കാത്തുനിൽക്കുന്ന ഗോളിയുടെ ഏകാന്തത [ക] എന്ന ജർമ്മൻ നോവലിനെക്കുറിച്ച് സാഹിത്യസ്നേഹിയായ മറ്റൊരു പുരോഹിതനിൽ നിന്ന് കേട്ടപ്പോൾ മുതൽ കളിയിൽ ഗോൾകീപ്പറുടെ പങ്കിനെ പലവിധത്തിൽ സങ്കല്പിച്ചെടുക്കാൻ ശ്രമിച്ച ഗീവർഗീസച്ചൻ കൊളംബിയൻ ഗോളി ഹിഗ്വിറ്റയുടെ സാഹസികത നിറഞ്ഞ ശൈലി പ്രത്യേകം ശ്രദ്ധിക്കാൻ തുടങ്ങി. ഗോളികളുടെ സ്ഥായിധർമ്മമായ ദൃക്സാക്ഷിത്വത്തം കൊണ്ട് തൃപ്തിപ്പെടാതെ പുതിയ അക്ഷാംശങ്ങൾ കണ്ടെത്തുന്ന കപ്പിത്താനെപ്പോലെ മൈതാനത്തിന്റെ മധ്യത്തിലേക്ക് പന്ത് ഇടം‌വലം പായിച്ച് കുതിക്കുന്ന ഹിഗ്വിറ്റ അദ്ദേഹത്തെ ആകർഷിച്ചു. അടുത്ത തവണ ജബ്ബാറിനെക്കുറിച്ച് പരാതിയുമായെത്തിയ ലൂസി, അയാൾ തന്റെ മുഖത്ത് ആസിഡ് ബൾബെറിയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും അതിനാൽ അയാൾ പറയുന്നിടത്തേക്ക് ഒപ്പം ചെല്ലാൻ തീരുമാനിച്ചിരിക്കുന്നുവെന്നും അറിയിച്ചു. അതുകേട്ട ഗീവർഗീസച്ചൻ, ഹിഗ്വിറ്റയെ അനുകരിച്ച് ഗോൾമുഖം വിട്ട് മൈതാനത്തേക്കു കടന്നു കളിക്കാൻ തീരുമാനിച്ചു. സ്വന്തം മുറിയിൽ പോയി പുരോഹിതന്റെ ളോഹയും ജപമാലയും ഊരിവച്ച് സാധാരണവസ്ത്രത്തിൽ മടങ്ങിയെത്തിയ അദ്ദേഹം, സ്കൂട്ടറിനു പിന്നിൽ ലൂസിയെ ഇരുത്തി ജബ്ബാറിന്റെ താമസസ്ഥലത്തെത്തി വാതിലിൽ മുട്ടി. ലൂസിയെ കണ്ട് സന്തോഷിച്ച് അവളോട് വീട്ടിലേക്ക് കയറാൻ ആവശ്യപ്പെട്ട ജബ്ബാറിനെ അദ്ദേഹം അടിച്ചവശനാക്കി. മൈതാനമദ്ധ്യത്തിലെ ഇടപെടൽ കഴിഞ്ഞ് യാതൊരു ഗൃഹാതുരത്വവും ഇല്ലാതെ തനിക്കു ചുമതലപ്പെട്ട ഗോൾ മുഖത്തേക്ക് മടങ്ങുന്ന ഹിഗ്വിറ്റയെപ്പോലെ, ലൂസിയെ അവൾ ജോലിചെയ്തിരുന്ന വീട്ടിൽ ഇറക്കി വിട്ടിട്ട് നിർവികാരനായി സ്വന്തം മുറിയിലേക്കു മടങ്ങുന്ന ഗീവർഗീസച്ചനെ ചിത്രീകരിച്ചാണ് കഥ അവസാനിക്കുന്നത്.

      കടപ്പാട്: വിക്കിപ്പീഡിയ

    394. ഹേമന്തത്തിലെ പക്ഷി

      എസ്. രമേശൻ രചിച്ച കവിതാ സമാഹാരമാണ് ഹേമന്തത്തിലെ പക്ഷി .കേരള സാഹിത്യ അക്കാദമിയുടെ 2015ലെ കവിതക്കുള്ള അവാർഡ് ഈ സമാഹാരത്തിനായിരുന്നു. 2014ൽ നാഷണൽ ബുക്ക് സ്റ്റാളാണ് ഹേമന്തത്തിലെ പക്ഷി പ്രസിദ്ധീകരിച്ചത്. കേരള സാഹിത്യ അക്കാദമിയുടെ 2015ലെ കനകശ്രീ എൻഡോവ്‌മെന്റ് അവാർഡ്. 2015ലെ അബുദാബി ശക്തി അവാർഡ് കവിതയ്ക്കുള്ള പുരസ്കാരം

      കടപ്പാട്: വിക്കിപ്പീഡിയ

    395. ഹൈമവതഭൂവിൽ

      മലയാളസാഹിത്യകാരൻ എം.പി. വീരേന്ദ്രകുമാറിന്റെ ഒരു യാത്രാവിവരണമാണ് ഹൈമവതഭൂവിൽ. 2010-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ കൃതിയുമാണിത്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവുമാണ് ഈ കൃതിയ്ക്ക് ലഭിച്ചത്. മലയാളത്തിൽ നിന്നും ആദ്യമായാണ് ഒരു യാത്രാവിവരണത്തിന് ഈ പുരസ്കാരം ലഭിക്കുന്നത്. 2007-ലാണ് ഈ കൃതിയുടെ ആദ്യപതിപ്പ് പുറത്തിറങ്ങിയത്. 2013 ആദ്യം യാത്രാവിവരണത്തിന്റെ മുപ്പത്തിയഞ്ചാം പതിപ്പ് പുറത്തിറങ്ങി. 2016 ലെ മൂർത്തീദേവി പുരസ്കാരം ഹൈമവതഭൂവിൽ നേടി.

      കടപ്പാട്: വിക്കിപ്പീഡിയ

    396. റമ്പാൻ ബൈബിൾ

      മലയാളത്തിൽ വിവർത്തനം ചെയ്ത് പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ ബൈബിളാണ് റമ്പാൻ ബൈബിൾ എന്ന പേരിൽ അറിയപ്പെടുന്നത്.[൧] വിശുദ്ധ വേദപുസ്തകം എന്ന പേരിൽ 1811-ൽ ബോംബെയിലെ കൂറിയർ പ്രസിൽ നിന്നും അച്ചടിച്ചിറക്കിയ ഈ ഗ്രന്ഥത്തിൽ നാലു സുവിശേഷങ്ങൾ മാത്രമാണടങ്ങിയിരുന്നത്. ബൈബിൾ സാധാരണക്കാർക്ക് വായിക്കാൻ ഈ പരിഭാഷ സഹായിച്ചു. മുഖ്യവിവർത്തകൻ കായംകുളം ഫിലിപ്പോസ് റമ്പാൻ ആയിരുന്നതിനാലാണ് ഈ പരിഭാഷയ്ക്ക് റമ്പാൻ ബൈബിൾ എന്ന പേരു ലഭിച്ചത്. ഇംഗ്ലീഷ് വേദപ്രചാരകൻ ഡോ. ക്ലോഡിയസ് ബുക്കാനന്റെ ഉത്സാഹത്താൽ നിർവഹിക്കപ്പെട്ട വിവർത്തനം ആയതിനാൽ ബുക്കാനൻ ബൈബിൾ, കൂറിയർ പ്രസിൽ അച്ചടിച്ചതിനാൽ കൂറിയർ ബൈബിൾ എന്നീ പേരുകളിലും ഈ പരിഭാഷ അറിയപ്പെടുന്നുണ്ട്. മലയാളഭാഷയുടെ ചരിത്രത്തിൽ ഏറെ പ്രാധാന്യമുള്ള കൃതിയായി റമ്പാന്റെ ബൈബിൾ പരിഭാഷയെ കാണുന്നവരുണ്ട്. രണ്ടു നൂറ്റാണ്ടിലധികം പഴക്കമുള്ള ഈ കൃതിയിലെ ഭാഷയാണ് മലയാളത്തിലെ മാനകഗദ്യശൈലിയായി പിന്നീട് വികസിച്ചതെന്നും എഴുത്തച്ഛൻ മലയാളത്തിലെ കാവ്യഭാഷയുടെ മനനീകരണത്തിനു തുടക്കം കുറിച്ചതു പോലെ ഗദ്യഭാഷയുടെ മാനനീകരണത്തിനു തുടക്കമിട്ടത് കായംകുളം പീലീപ്പോസ് റമ്പാനാണെന്നും വേദശബ്ദരത്നാകരം എന്ന മലയാളം ബൈബിൾ നിഘണ്ടുവിന്റെ കർത്താവായ ഡി. ബാബു പോൾ അഭിപ്രായപ്പെട്ടിട്ടുണ്ട്.

      കടപ്പാട്: വിക്കിപ്പീഡിയ

    397. റാണി

      തിരുനല്ലൂർ കരുണാകരൻ ഏഴുതി 1955ൽ പ്രസിദ്ധീകരിച്ച ഒരു പ്രേമ/ദുരന്ത കാവ്യമാണ് റാണി. തിരുനെല്ലൂരിന്റെ ഏറ്റവും കീർത്തികേട്ട രചനയായി പറയപ്പെടാറുള്ള കൃതിയും ഇതാണ്. ചങ്ങമ്പുഴയുടെ രമണനു ശേഷം, മലയാളത്തിൽ ഏറ്റവും വായിക്കപ്പെട്ടതും ചൊല്ലപ്പെട്ടതുമായ പ്രേമകാവ്യം എന്ന് റാണി വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്. 1955ലെ കേരള കൗമുദി ഓണപതിപ്പിലാണ് റാണി പ്രസിദ്ധീകൃതമായത്. അഷ്ടമുടിക്കായലും അതിനെചുറ്റിപറ്റിയുള്ള ജീവിതങ്ങളുമാണ് കവി ചിത്രീകരിക്കുന്നത്. കായലിന്റെ വർണ്ണനയാണ് കവിത ശ്രദ്ധയാർജ്ജിക്കാനുള്ള പ്രധാന കാരണങ്ങളിൽ ഒന്ന്. കഥയിൽ ചുരുക്കം കഥാപാത്രങ്ങളേയുള്ളൂ . അതിലൊന്ന് കായൽ തന്നെയാണെന്ന് നിരൂപകർ ചൂണ്ടിക്കാട്ടുന്നു. കയർതൊഴിലാളിയായ റാണിയും, വള്ളക്കാരനായ നാണുവും തമ്മിലുള്ള പ്രേമമാണ് ഇതിവൃത്തം. പാവപ്പെട്ട തൊഴിലാളികളുടെ ആശകളും സ്വപ്നങ്ങളും കവി വിവരിക്കുന്നു. സഫലമാകാതെ പോകുന്ന സ്വപ്നവും ദുരന്താന്ത്യവുമാണ് റാണിയിൽ കാണുക.

      കടപ്പാട്: വിക്കിപ്പീഡിയ