-
അടച്ചുതുറപ്പാട്ട്
മുൻപ് മാർ തോമാ നസ്രാണികളുടെ വിവാഹാഘോഷത്തിന്റെ ഭാഗമായി കല്യാണം കഴിഞ്ഞ് നാലാംദിവസത്തെ അടച്ചുതുറ എന്ന ചടങ്ങിൽ പാടിവന്നിരുന്ന ഗാനമാണ് അടച്ചുതുറപ്പാട്ട്. മണവാളൻ കുളിച്ച് ഊണുകഴിഞ്ഞ് തോഴരുമായി മണവറയിൽ കയറി കതകടച്ചിരിക്കും. അപ്പോൾ അമ്മാവിയമ്മ (വധുവിന്റെ അമ്മ) പലതരം പാട്ടുകൾ പാടി, വാതിൽ തുറക്കാൻ വിനീതയായി അപേക്ഷിക്കും. പലതരം ദാനങ്ങൾ ചെയ്യാമെന്ന് പറഞ്ഞതിനുശേഷമേ മണവാളൻ വാതിൽ തുറക്കുകയുള്ളു. ഇങ്ങനെ അമ്മാവിയമ്മയെ വളരെ വിഷമിപ്പിക്കാതെ കല്യാണം ഭംഗിയാവുകയില്ലെന്നായിരുന്നു വിശ്വാസം. **കടപ്പാട്: വിക്കിപ്പീഡിയ"
-
അയനിപ്പാട്ട്
കേരളത്തിലെ ക്രൈസ്തവരുടെ കല്യാണപ്പാട്ടുകളിലൊന്നാണ് അയനിപ്പാട്ട്. കേരളക്രൈസ്തവ ചരിത്രത്തിലെ നാൾവഴികളാണ് ഇതിന്റെ ഉള്ളടക്കം. ഞായറാഴ്ചകളിൽ മാത്രമാണ് പണ്ട് കേരളത്തിലെ ക്രൈസ്തവർ വിവാഹം നടത്തിയിരുന്നത്. അന്നേ ദിവസം മണവാളന്റെ സഹോദരി ഒരു പാത്രത്തിൽ താലിയും മന്ത്രകോടിയും ഒപ്പം മറ്റൊരു പാത്രത്തിൽ അയനിയപ്പവുമായി ദേവാലയത്തിലേക്ക് യാത്രയാകുന്നു. ചില പ്രദേശങ്ങളിൽ ഇതോടൊപ്പം വാദ്യഘോഷങ്ങളും അകമ്പടിയായി ചേരുന്നു. ഈ അവസരത്തിൽ ആലപിക്കുന്ന ഗാനമാണ് അയനിപ്പാട്ട്. പതിനഞ്ചാം നൂറ്റാണ്ടിന്റെ അവസാനം, അതായത് 1490-ൽ കൊടുങ്ങല്ലൂർ ദേശത്തു നിന്നും യൗസേപ്പ്, മത്തായി, ഗീവർഗീസ് എന്നിവർ കൽദായ സുറിയാനി പാത്രിയർക്കീസിന്റെ പക്കലെത്തി പരിഭവം അറിയിച്ചതിന്റെ ഫലമായി അദ്ദേഹം മാർത്തോമ്മാ, മാർ യോഹന്നാൻ എന്ന രണ്ടു മെത്രാൻമാരെ ആദ്യവും തുടർന്ന് യാക്കോബ്, ദനഹാ, യബ് ആലാഹാ എന്നീ മറ്റു മൂന്നു മെത്രാൻമാരെയും ഭാരതത്തിലേക്ക് അയച്ചു. ഇങ്ങനെ ബാഗ്ദാദിൽ നിന്നും കേരളത്തിലെത്തിയ അഞ്ചു മെത്രാൻമാരെയാണ് ഗാനത്തിൽ വർണ്ണിക്കുന്നത്. ഇതിൽ യോഹന്നാൻ മെത്രാൻ ഉദയംപേരൂർ പള്ളിയിലായിരുന്നു താമസിച്ചിരുന്നത്. ഇങ്ങനെ ക്രൈസ്തവസഭാചരിത്രം ഉൾപ്പെടുത്തിയാണ് ഗാനം ആലപിക്കുന്നത്. **കടപ്പാട്: വിക്കിപ്പീഡിയ"
-
അയ്യപ്പൻ വിളക്ക്
ശബരിമല ശാസ്താവുമായി ബന്ധപ്പെട്ട ഒരു ആചാര കലയാണ് അയ്യപ്പൻ വിളക്ക്. അയ്യപ്പന്റെ ജനനവും, പന്തളം കൊട്ടാരത്തിലെ ബാല്യവും കൗമാരവും പുലിപ്പാൽ തേടിയുള്ള യാത്രയും വാവരുമായുള്ള ചങ്ങാത്തവും, മഹിഷിയുമായുള്ള യുദ്ധവും, ശബരിമലയിലേക്കുള്ള യാത്രയും എല്ലാം പാട്ടിന്റെ ഈരടികളോടെ ഇതിൽ അവതരിപ്പിക്കുന്നു. അയ്യപ്പൻ വിളക്കിന് പാട്ടിനാണ് പ്രാധാന്യമെങ്കിലും അതിൽ തന്നെ കാണിപ്പാട്ട്, കാൽ വിളക്ക്, അരവിളക്ക്, മുഴുവൻ വിളക്ക് എന്നിങ്ങനെയുള്ള വിഭാഗങ്ങളുണ്ട്. കാണിപ്പാട്ടിൽ അയ്യപ്പന്റെ കോമരം (വെളിച്ചപ്പാട്) തുള്ളി വന്നു കല്പനകൾ നൽകുന്നു. ഈ ചടങ്ങിൽ അയ്യപ്പന് മാത്രമാണ് ചെറിയൊരു ക്ഷേത്രം പണിയുന്നത്. കാൽ വിളക്കിൽ അയ്യപ്പനും ഭഗവതിക്കും ക്ഷേത്രമുണ്ട്. അരവിളക്കിനു അയ്യപ്പനും ഭഗവതിക്കും ക്ഷേത്രങ്ങളും വാവർക്ക് പള്ളിയും പണിയുന്നു. മറ്റുള്ളവർക്ക് സ്ഥാനം കണ്ടു പ്രതിഷ്ഠിക്കുന്നു. കാണിപ്പാട്ട്, കാൽ വിളക്ക്, അരവിളക്ക്, തുടങ്ങിയവ വീടുകളിൽ നടത്താവുന്നതാണ്. എന്നാൽ മുഴുവൻ വിളക്ക് എന്നത് ദേശവിളക്കായാണ് നടത്താറ്. ദേശവിളക്കിനു് അയ്യപ്പൻ, ഭഗവതി, ഭൂതഗണങ്ങളായ കൊച്ചു കടുത്ത, കരിമല, എന്നിവർക്ക് ക്ഷേത്രങ്ങളും വാവർക്ക് പള്ളിയും പണിയുന്നു. കൂടാതെ അയ്യപന്റെ ക്ഷേത്രത്തിനു മുൻപിൽ മണി മണ്ഡപവും ഗോപുരവും തീർക്കുന്നു. നാഗരാജാവിനും ഗണപതിക്കും സരസ്വതിക്കും പീഡാചാരമാണ്. വൈകുന്നേരം തുടങ്ങുന്ന അയ്യപ്പൻ വിളക്ക് പിറ്റേന്ന് പുലർച്ചയോടെയാണ് അവസാനിക്കുന്നത്. അയ്യപ്പൻ വിളക്ക് എന്നാണു പേരെങ്കിലും പാലക്കൊമ്പ് എഴുന്നള്ളിക്കുന്നതും പുലർച്ചക്കുള്ള പൂജയും ഭഗവതിക്കാണ്. വാഴപ്പോള, മുളയാണി, ഈർക്കലി ആണി, കുരുത്തോല, തോരണങ്ങൾ എന്നിവ ഉപയോഗിച്ചു കലാകാരന്മാരുടെ വൈദഗ്ദ്ധ്യവും ഉപയോഗിച്ചാണ് അയ്യപ്പൻ വിളക്കിനു ക്ഷേത്രങ്ങൾ പണിയുന്നത്. കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂർ തന്നെയാണ് അയ്യപ്പൻ വിളക്കിന്റെ ഈറ്റില്ലം എന്ന് പറയാവുന്നത്. കൂടാതെ പാലക്കാട്, ഏറണാകുളം ജില്ലകളിലെ ചില പ്രദേശങ്ങളിലും അയ്യപ്പൻ വിളക്ക് കണ്ടുവരുന്നുണ്ടെങ്കിലും തനതായ പൂജയും പാട്ടുകളുമായി അയ്യപ്പൻ വിളക്ക് കണ്ടുവരുന്നത് തൃശൂർ ജില്ലയിലെ പ്രദേശങ്ങളിലാണ്. ഏകദേശം ഇരുപതു പേരെങ്കിലും അയ്യപ്പൻ വിളക്കിനു ക്ഷേത്രം പണിയുന്നതിനും പാടുന്നതിനും അയ്യപ്പന്റെയും മറ്റും വേഷങ്ങൾ കെട്ടി ആടുന്നതിനും ഒരു സംഘത്തിൽ വേണം. ഗണപതി, ഗുരു, പന്തൽ, സരസ്വതി തുടങ്ങിയവർക്ക് സ്തുതി പാടി അസുരനായ ശൂർപകന്റെ ചരിത്രം പാടിയാണ് അയ്യപ്പൻ വിളക്കിലെ പാട്ട് ആരംഭിക്കുന്നത്. പാലകൊമ്പ് എഴുന്നള്ളിക്കൽ, പാട്ട്, അയ്യപ്പനും വാവരുമായുള്ള വെട്ടുതടവ്, കണലാട്ടം, എന്നീ ചടങ്ങുകൾക്ക് ശേഷം ഗുരുതിയോടെ ചടങ്ങുകൾ അവസാനിക്കുന്നു. **കടപ്പാട്: വിക്കിപ്പീഡിയ"
-
ഉടുക്കുപാട്ട്/ശാസ്താാം പാട്ട്/അയ്യപ്പൻപാട്ട്
ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് മണ്ഡലകാലത്ത് (വൃശ്ചികം 1 മുതൽ ധനു 11 വരെ) കെട്ടു നിറയോടോപ്പം കേരളത്തിൽ അയ്യപ്പഭക്തന്മാർ നടത്തുന്ന ഒരു അനുഷ്ഠാന കലയാണ് ശാസ്താം പാട്ട്. ശബരിമലയ്ക്കു പോകുന്ന കന്നി അയ്യപ്പന്റെ കെട്ടുനിറ അയ്യപ്പൻ പാട്ടിന്റെ അകമ്പടിയോടെ വേണം എന്നാണ് വെയ്പ്. ഒരു ദിവസം വൈകീട്ടു മുതൽ അടുത്ത ദിവസം രാവിലെ വരെയോ അല്ലെങ്കിൽ രാവിലെ തുടങ്ങി സന്ധ്യ വരെയോഅയ്യപ്പൻ പാട്ട് ആവാം. പാട്ടിനു ആരെയും ക്ഷണീക്കാറില്ല. അറിയിക്കുക മാത്രം ചെയ്യും. പൂജാ വേദി കുരുത്തോല വാഴപ്പിണ്ടീ മുതലായവ കൊണ്ട് അലങ്കരിച്ചിരിക്കും. അനുഷ്ഠാനപരമായ ഈ കല തണ്ടാൻ സമുദായക്കാർ കൈകാര്യം ചെയ്യുന്നു. കൊല്ലം ജില്ലയിലെ ഉദയ മാർത്താണ്ഡപുരം, മുണ്ടയ്ക്കൽ എന്നീ സ്ഥലങ്ങളിൽ ഈ കലയ്ക്ക് നല്ല പ്രചാരമുണ്ട്. അയ്യപ്പൻപാട്ട്, ഉടുക്കുകൊട്ടിപാട്ട് എന്നീ പേരുകളിലും അറിയപ്പെടുന്നു. ശാസ്താവിന്റെ ജനനത്തിന് മുമ്പുള്ള പന്തളത്ത് രാജാവിന്റെയും കുടുംബത്തിന്റെയും കഥ ,അയ്യപ്പന്റെ ജനനം മുതൽ സ്വർഗാരോഹണം വരെയുള്ള കഥ, വാവരുടെ ജനനം, ദേവാസുരയുദ്ധം, പാലാഴിമഥനം എന്നീ കഥകളും കൂടാതെ സുബ്രമണ്യസ്തുതി സരസ്വതി വന്ദനം, പുലിസേവം എന്നിങ്ങനെ അയ്യപ്പസ്വാമി ആയി ബന്ധം ഉള്ള മറ്റുകഥകളും ഉൾപെടുത്തിയിട്ടുള്ളതാണ് ശാസ്താം പാട്ട്. വാവർ കടുത്ത കായികാഭ്യാസിയും കരുത്തനും പ്രസിദ്ധനുമായിരുന്നു എന്നും ഇതിൽ പരാമർശമുണ്ട്. പൂജാ വേദി കുരുത്തോല കൊണ്ടും വാഴപ്പിണ്ടി കൊണ്ടൂം വളരെ മനോഹരമായി അലങ്കരിക്കുന്നു. അലങ്കരിച്ച പീഠങ്ങളിൽ വെള്ള വിരിച്ച് വിളക്കു വച്ച്, ശാസ്താവ്, ദേവി എന്നിവരെ ആവാഹിക്കുന്നു. അടുത്തുള്ള പന്തലിൽ ഏഴോ ഒൻപതോ പീഠങ്ങൾ ഉണ്ടാവും. ഗണപതി, സുബ്രമണ്യൻ, കടൂത്ത, വാവര് തുടങ്ങിയവർക്കാണീ പീഠങ്ങൾ. പീഠത്തിനു മുന്നിലെ ഇലയിൽ അവിലും മലരും വയ്ക്കും. ആദ്യപൂജ കഴിഞ്ഞാണ് പാട്ടു തുടങ്ങുക. വാദ്യം ഉടുക്കാണ്. ഒരാൾ പാടും മറ്റുള്ളവർ ഏറ്റു പാടും. പ്രമേയം അയ്യപ്പചരിതം. പ്രമേയം ഏഴു ശേവങ്ങൾ ( സേവകങ്ങൾ) ആയി അവതരിപ്പിക്കുന്നു. പാണ്ടീശ്ശേവം, പുലിശ്ശേവം, വേളീശ്ശേേവ്വം, പന്തളശ്ശേവം, ഈഴശ്ശേവം, വേളാർശ്ശേവം, ഇളവരശ്ശുശേവം എന്നിങ്ങനെയാണവ. പാണ്ടീശ്ശേവ്വം, പൂങ്കൊടീശ്ശേവം, ഇവർശ്ശേവം, ഈഴുവസ്സേവ്വം, വേളിശ്ശെവം, വാവരുശ്ശേവം എന്നു മറ്റൊരു തരം വിഭജനവും ഉണ്ട്. ഒരോഘട്ടത്തിനും വിഭിന്ന താളങ്ങളും ഉണ്ട്. ഏകം, രൂപകം, ചെമ്പട, മർമം, കാരിക, കുംഭം, ചൂഴാരി, മുത്താളം, തെരളി എന്നിവയണ് താളങ്ങൾ. ഈ കലാപ്രകടനത്തിന് ചുരുങ്ങിയത് അഞ്ച് പേരെങ്ങിലും ഒരു സംഘത്തിൽ വേണം. എല്ലാവർക്കും ഉടുക്ക് ഉണ്ടായിരിക്കണം. പന്തലിൽ പീഠവും നിലവിളക്കും ഗണപതിയൊരുക്കവും വയ്ക്കും. ഗണപതിയെയും സരസ്വതിയെയും സ്തുതിച്ച് പാടിയതിനു ശേഷമേ മറ്റ് ദേവന്മാരെ പറ്റി പാടാവൂ എന്ന നിയമമുണ്ട്. ആദ്യം ഗുരുവിനെ തൊട്ടുതൊഴുത്, ഗണപതിയെ സ്മരിച്ച് ഗണപതി താളം കൊട്ടിയതിന് ശേഷം പാട്ടാരംഭിക്കുന്നു. ഈ പാട്ടുകളെല്ലാം ചിട്ടപ്പെടുത്തിയതായിരിക്കും. പാട്ടും താളവും ഒരേ വ്യക്തി തന്നെയാണ് അവതരിപ്പിക്കുന്നത്. മറ്റുള്ളവർ അത് ഏറ്റുപാടുകയും കൊട്ടുകയും ചെയ്യുന്നു. പാട്ടിനോടൊപ്പം അയ്യപ്പഭക്തന്മാർ തുള്ളുകയും, ചിലപ്പോൾ വിറകിട്ട് കത്തിച്ച് എരിഞ്ഞടങ്ങിയ കനലിൽ ഇറങ്ങുകയും ചെയ്യും. ഉടുക്ക് ആണ് വാദ്യോപകരണം. രാത്രി കാലങ്ങളിൽ പ്രത്യേകം സജ്ജമാക്കിയ പന്തലിൽ ശാസ്താം പാട്ട് നടത്തുന്നു. ഈ കലയെ കുറിച്ച് വളരെ സമഗ്രമായി പ്രതിപാദിക്കുന്ന ഒരേ ഒരു ഗ്രന്ഥമേ നിലവിലുള്ളൂ ,അതാണ് എം. ആർ.സുബ്രഹ്മണ്യൻ മാസ്റ്റർ എഴുതിയ സ്വാമിയുടെ വിളക്കനുഷ്ടാനം. ഈ കലയെ കുറിച്ച് (താളം, പാട്ടുകൾ, ചടങ്ങുകൾ, അമ്പല നിർമ്മാണം) അറിയാനാഗ്രഹിക്കുന്നവർക്ക് ഈ പഠനഗ്രന്ഥം വളരെ സഹായകമാകും. **കടപ്പാട്: വിക്കിപ്പീഡിയ"
-
അർജുനനൃത്തം
കോട്ടയം ജില്ലയിൽ ഒരു കാലത്ത് പ്രചാരത്തിലിരുന്നതും, ഇപ്പോൾ ചില പ്രദേശങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കുന്നതുമായ ഒരു കലാരൂപമാണ് അർജ്ജുനനൃത്തം. മഹാഭാരത കഥയുമായി ബന്ധപ്പെട്ട ഈ കലാരൂപം, അനുരഞ്ജനകല, അനുഷ്ഠാനകല, ആയോധനകല, മയിൽപ്പീലിതൂക്കം എന്നീ പേരുകളിലും അറിയപ്പെടുന്നു. ദേവീ ക്ഷേത്രങ്ങളിൽ തൂക്കം എന്ന നേർച്ച ഉത്സവത്തിന്റെ ഭാഗമായിട്ടാണ് ഈ കലാരൂപം അവതരിപ്പിച്ച് വരുന്നത്. ഇതിന് കേരളത്തിലെ ഭദ്രകാളി ക്ഷേത്രങ്ങളോടൊപ്പം പഴക്കമുണ്ട്. ഒറ്റയ്ക്കും രണ്ടുപേർ ചേർന്നും നൃത്തം നടത്തുന്നു. പുരാണകഥകളെ ആസ്പദമാക്കിയുള്ള പാട്ടുകൾ ഉപയോഗിക്കുന്നു. പാട്ടുകൾക്ക് കവിത്തങ്ങൾ എന്ന് പേർ. നൃത്തവും കവിത്തങ്ങളും താളപ്രധാനമാണ്. പല വർഗ്ഗങ്ങളിലായി വളരെ താളങ്ങൾ ഉണ്ടാകും. ഓരോ താളങ്ങൾക്കും അനുയോജ്യമായവയാണ്. കവിത്തങ്ങൾ. ഇവയ്ക്കെല്ലാം പ്രത്യേക ശാസ്ത്രങ്ങളുണ്ട്. താളങ്ങളുടെ മാത്രകൾ, പ്രയോഗരീതി മുതലായവ കാണികളെ പറഞ്ഞു കേൾപ്പിച്ചതിനു ശേഷമാണ് പ്രയോഗിക്കുക. ഒരു രാത്രി മുഴവൻ പ്രകടനം നീണ്ടുനിൽക്കും. പ്രത്യേകം പണികഴിപ്പിച്ചിട്ടുള്ള ചാടുകളിൽ കയറിനിന്നാണ് നൃത്തം ചെയ്യുക. മുഖത്ത് പച്ചതേച്ച് പ്രത്യേകതരം കിരീടം വെക്കുന്നു. ചെമന്ന കുപ്പായവും കടകം തുടങ്ങിയ ആഭരണങ്ങളും അണിയുന്നു. കാലിൽ കച്ചമണി കെട്ടും. കഥകളിയുടെ ഉടുത്തുകെട്ടിൻരെ സ്ഥാനത്ത് മയിൽപ്പീലി ഉടുത്തുകെട്ടുന്നു. ഇങ്ങനെ മയിൽപ്പീലി നൃത്തം എന്ന പേർ വന്നു. പ്രകടന സമയം രാത്രി. കത്തിച്ചുവച്ച നിലവിളക്കിൻറെ പ്രകാശത്തിലാണ് പ്രകടനം. ഇപ്പോൾ വിളക്കിനുപുറമെ ആലക്തിക ദീപങങളും ഉപയോഗിച്ചുവരുന്നു. പാണ്ഡവന്മാരിൽ അർജ്ജുനൻ നൃത്തഗീതങ്ങളിൽ സമർത്ഥനാണല്ലോ. അദ്ദേഹം ഭദ്രകാളിയെ പ്രസാദിപ്പിക്കാൻ നൃത്തം ചെയ്തു സ്തുതിച്ചു എന്ന സങ്കൽപ്പം ഈ നൃത്തത്തിന് അടിസ്ഥാനമെന്ന് ഊഹിക്കപ്പെടുന്നു. കളരിയഭ്യാസം ആവശ്യമായ കലാരൂപമാണ് ഇത്. കഥകളിയിലേപ്പോലെ ചുട്ടിയും, മിനുക്കും, മുഖത്തെഴുത്തും നടത്തിയ നർത്തകർ മയിൽപ്പീലി പോലെ മെടഞ്ഞ പാവാടയും, മെയ്യാഭരണങ്ങളും അണിഞ്ഞ് ദ്രുതതാളത്തിൽ നൃത്തം ചെയ്യുന്നു. പുരാണകഥാഭാഗങ്ങൾ ഉൾക്കൊള്ളുന്നതും, ശ്രുതിമധുരവുമായ ഗാനങ്ങൾ ആലപിക്കുന്നത് നർത്തകർ തന്നെയാണ്. മദ്ദളവും ഇലത്താളവും ചെണ്ടയും ആണ് മുഖ്യ വാദ്യങ്ങൾ.**കടപ്പാട്: വിക്കിപ്പീഡിയ"
-
അലാമിക്കളി
കാസർഗോഡ് ജില്ലയിലെ ചില പ്രദേശങ്ങളിലും കർണാടകയിലെ മംഗലാപുരം പ്രദേശങ്ങളിലും കണ്ടുവന്നിരുന്ന ഒരു നാടോടി കലാരൂപമാണ് അലാമികളി. ഹിന്ദുമുസ്ലീം മതസൗഹാർദത്തിന്റെ പാഠങ്ങൾ ഉൾക്കൊള്ളുന്ന ഒരു കലാരൂപമായിരുന്നു ഇത്. മുസ്‌ലിം ചരിത്രത്തിലെ ഒരു പ്രധാന അദ്ധ്യായമായ കർബല യുദ്ധത്തിന്റെ അനുസ്‌മരണാർത്ഥമാണ് മുസ്ലീം മതസ്‌ഥർ മുഹറമാഘോഷിക്കുന്നത്. ഈ സ്മരണ തന്നെയാണ് അലാമികളിയിലൂടെയും പ്രതിധ്വനിക്കുന്നത്. മുസ്ലീങ്ങളിലെ ഹനഫി വിഭാഗത്തിൽപ്പെട്ട ഫക്കീർമാരായ-അലാമികൾ- അവതരിപ്പിച്ചിരുന്ന കളിയായിരുന്നു അലാമിക്കളി. അലാമി വേഷം ധരിച്ച് ചടങ്ങിനെ വർണ്ണാഭമാക്കുന്നത് ഹിന്ദുമത വിഭാഗത്തിൽപ്പെട്ടവരാണ്. ഈ ചടങ്ങുകളുടേയെല്ലാം കാർമ്മികത്വം വഹിക്കുന്നത് മുസ്ലീംമതത്തിലെ പ്രമാണിമാരും ആയിരിക്കും. ഹസ്രത്ത് ഇമാം ഹുസൈന്റെ നേതൃത്വത്തിൽ ഏകാധിപതിയായ യസീദിന്റെ ദുർഭരണത്തിനെതിരേ ധർമ്മയുദ്ധം നടക്കുകയുണ്ടായി. യുദ്ധത്തിൽ ശത്രുസൈന്യങ്ങൾ കരിവേഷമണിഞ്ഞ് ഹുസൈന്റെ കുട്ടികളേയും മറ്റും ഭയപ്പെടുത്തുന്നു. ഇതിന്റെ ഓർമ്മ നിലനിർത്തുന്നതാണ് അലാമിവേഷങ്ങൾ. അതികഠിനമായ യുദ്ധത്തിനിടയിൽ തളർന്നുപോയ ഹുസൈന്റെ ആൾക്കാർ ദാഹജലത്തിനായി ഉഴറി നടന്നപ്പോൾ യസീദിന്റെ സൈന്യം കിണറിനു ചുറ്റും അഗ്നികുണ്ഡങ്ങൾ നിരത്തി അവർക്കു ദാഹജലം നിഷേധിക്കുന്നു. യുദ്ധരംഗത്തെ ഈ സംഭവവികാസങ്ങൾ അലാമികളിയിൽ അനുസ്‌മരിക്കുന്നുണ്ട്. അലാമികളിയുടെ സമാപന ചടങ്ങുകളിൽ പ്രധാനപ്പെട്ട ഒന്നാണ് അഗ്നികുണ്ഡമൊരുക്കലും തീക്കനലിൽ കിടന്നുരുളലുമൊക്കെ. അന്നു യുദ്ധരംഗത്തു മൃതിയടഞ്ഞ സേനാനികളെ ബഹുമാനിക്കാൻ കൂടിയാണിതു ചെയ്യുന്നത്. യുദ്ധത്തിനൊടുവിൽ ഹുസൈൻ ക്രൂരമായി വധിക്കപ്പെട്ടു, ശരീരഭാഗങ്ങൾ ഛേദിക്കപ്പെട്ടു. അദ്ദേഹത്തിന്റെ ഭൗതികശരീരം അടക്കാൻ ശ്രമിച്ച യസീദിന്റെ ആൾക്കാൾ ഹുസൈന്റെ കൈകൾ മണ്ണിൽ മൂടാനാവതെ വലയുന്നു. എത്ര ശ്രമിച്ചിട്ടും ആ കരങ്ങൾ മണ്ണിൽ താഴാതെ തന്നെ നിന്നപ്പോൾ ശത്രുക്കൾ പകുതിമാത്രം അടക്കം ചെയ്തു രക്ഷപ്പെടുകയായിരുന്നു. അലാമികളിയുടെ പ്രധാന ഇനങ്ങളിൽ ഒന്നായ വെള്ളിക്കരം എഴുന്നെള്ളിപ്പ് ഇതിന്റെ അനുസ്മരണമാണ്. കാസർഗോഡു ജില്ലയിൽ കാഞ്ഞങ്ങാടിനടുത്ത് അലാമിപ്പള്ളി എന്നൊരു സ്ഥലമുണ്ട്. പ്രധാനമായും അലാമിക്കളി അരങ്ങേറിയിരുന്നത് അവിടെ ആയിരുന്നു. കാസർഗോഡു ജില്ലയിൽ തന്നെ അലാമിപ്പള്ളി കൂടാതെ ചിത്താരി, കോട്ടികുളം, കാസർഗോഡ് എന്നിങ്ങനെ മുസ്ലീങ്ങൾ അധിമായി താമസിച്ചു വരുന്ന വിവിധ സ്ഥലങ്ങളിൽ അലാമിക്കളി അരങ്ങേറിയിട്ടുണ്ട്. അലാമിപ്പള്ളിയാണ് അലാമിക്കളിയുടെ പ്രധാന കേന്ദ്രം. അലാമികൾക്കിവിടെ ആരാധനയ്‌ക്കായി പള്ളിയൊന്നുമില്ല; പകരം അഗ്നികുണ്ഡത്തിന്റെ ആകൃതിയിൽ ഒരു കൽത്തറ മാത്രമാണുള്ളത്. ഹിന്ദുസ്ഥാനിഭാഷ സംസാരിക്കുന്ന ഹനഫി വിഭാഗത്തിൽപെട്ട മുസ്ലീങ്ങളാണ് അലാമി ചടങ്ങുകൾക്ക് നേതൃത്വം വഹിച്ചതും അതു സംഘടിപ്പിച്ചു വന്നതും. തുർക്കൻമാരെന്നും സാഹിബൻമാരെന്നും ഇവർ അറിയപ്പെടുന്നു. അലാമിപ്പള്ളിയിലും പരിസരപ്രദേശങ്ങളിലുമായി ഇന്നും ഇവർ ജീവിച്ചുപോരുന്നു. ടിപ്പുവിന്റെ പടയോട്ടകാലത്തായിരുന്നു തുർക്കൻമാരുടെ വരവ്. ഇവർ പുതിയോട്ട (പുതിയ+കോട്ട = കാഞ്ഞങ്ങാടിന്റെ ഭാഗമായ മറ്റൊരു സ്ഥലനാമം)യുടെ പരിസര പ്രദേശങ്ങളിലും കോട്ടയ്‌ക്കകത്തും അന്ന് താമസമുറപ്പിച്ചു. തുർക്കൻമാരുടെ ആയോധനകല വളരെ പ്രസിദ്ധമായതിനാൽ ആദരസൂചകമായിട്ടാണിവരെ സാഹിബൻമാർ എന്നു വിളിച്ചു പോന്നത്. ടിപ്പുവിൽ നിന്നും കോട്ട കമ്പനിപ്പട്ടാളം കൈവശപ്പെടുത്തിയപ്പോൾ പരിസരപ്രദേശത്ത് താമസമുറപ്പിച്ച തുർക്കൻമാർക്ക് ആ സ്ഥലങ്ങളൊക്കെ ദർക്കാസായി പതിച്ചു കിട്ടി. പിന്നീട് ഉപജീവനത്തിനു വഴിയില്ലാതെ വളരെയേറെ കഷ്ടപ്പെടേണ്ടി വന്ന തുർക്കൻമാരിൽ പലരും തിരിച്ചു പോവുകയോ മറ്റു പണികളിൽ ഏർപ്പെടുകയോ ചെയ്തു. അതിലൊരു കുടുംബം അന്നു നാടുവാഴി ഭൂപ്രഭുക്കളായിരുന്നു ഏച്ചിക്കാനക്കാരുടെ കാട്ടുകാവൽക്കാരായി. ഫക്കീർ സാഹിബിന്റെ ആ കുടുംബപരമ്പരയിലെ പ്രതാപശാലിയായിരുന്ന റസൂൽ സാഹിബാണ് അലാമിക്കളി അവസാനമായി സംഘടിപ്പിച്ചത്. മുഹറം ഒന്നിന് ഫക്കീർ സാഹിബിന്റെ വീട്ടിൽ നിന്നും കൈരൂപം പ്രത്യേക പ്രാർത്ഥനയോടെ പുതിയോട്ടയിലുള്ള സങ്കല്പസ്ഥാനത്ത് എത്തിക്കുന്നതോടെയാണ് ചടങ്ങുകൾ തുടങ്ങുന്നത്. രോഗശമനത്തിനും ആത്മസാക്ഷാത്‌കാരത്തിനുമായി നേർച്ച നേർന്നവർ സ്ത്രീപുരുഷഭേദമന്യേ അലാമിത്തറയിൽ എത്തുന്നു. അലാമിപ്പള്ളിയിലെ കൈരൂപം ദർശിച്ച് അവർ ഒന്നരപ്പണം വീതം കാണിക്ക വെച്ചിരുന്നു. തീർത്ഥമായി ഫക്കീറിൽ നിന്നും നാടയാണു വാങ്ങിച്ചിരുന്നത്. അലാമികൾ കഴുത്തിലോ കൈകളിലോ അണിയുന്ന ചരടാണു നാട. നാട വാങ്ങുന്നതോടു കൂടിയാണ് അലാമികൾ രൂപം കൊള്ളുന്നത്. മുഹറം പത്തിനാണ് ചടങ്ങുകൾ അവസാനിക്കുന്നത്. പത്താം നിലാവെന്നാണ് ഈ ദിവസം അറിയപ്പെടുന്നത്. അലാമികളും വ്രതമനുഷ്‌ഠിച്ചിരിക്കുന്ന സ്ത്രീകളും അന്നേ ദിവസം അലാമിത്തറയിൽ എത്തുന്നു. മുൻകൂട്ടി തയ്യാറാക്കിയ അഗ്നികുണ്ഡം അവിടെ എരിങ്ങുകൊണ്ടിരിക്കും. മുമ്പെത്തെ വർഷത്തെ അഗ്നികുണ്ഡത്തിന്റെ ചാരം ഒരിക്കലും അവിടേനിന്നും നീക്കം ചെയ്യാറില്ല. അഗ്നികുണ്ഡത്തിൽ നിന്നും തീക്കനൽ വാരിയെടുത്ത് ഒരു ചെപ്പിനകത്താക്കി ആ ചാരത്തിൽ നിക്ഷേപിക്കും. അടുത്ത വർഷം അഗ്നികുണ്ഡമൊരുക്കാനുള്ള തീ ഈ ചെപ്പിനുള്ളിൽ നിന്നുമാണത്രേ എടുക്കാറുള്ളത്. ഫക്കീർ കുടുംബത്തിലെ അവകാശി അഗ്നികുണ്ഡത്തിൽ നിന്നും കൈനിറയെ കനലുകൾ വാരി ഉയർത്തി പിടിച്ച് ഏറെ നേരം ദുആ ഉരയ്‌ക്കും (പ്രാർത്ഥന നടത്തും). ശേഷം കനൽകട്ടകൾ അവിടെ തന്നെ നിക്ഷേപിക്കുന്നു. അലാമികളും സഹായികളും കൂടി ഈ പ്രാർത്ഥനയ്‌ക്കു ശേഷം നിക്ഷേപിച്ച കനൽകട്ടകളെ അഗ്നികുണ്ഡത്തിലെ കനൽകട്ടകളുമായ് ചേർത്ത് ഏറെ നേരം ഇളക്കുന്നു. തുടർന്ന് അതിൽ നിന്നും കനലുകളെടുത്ത് വാരിവിതറി അതിൽ കിടന്നുരുണ്ട് പ്രദക്ഷനം വെക്കുന്നു. വ്രതമെടുത്ത സ്ത്രീകൾ തലയിൽ നിറകുടവും ധരിച്ച് അഗ്നികുണ്ഡത്തിനരികെ ഇരിക്കുന്നുണ്ടാവും. ഫക്കീർ ഇവരുടെ തലയിൽ തീ കോരിയിടും. പിന്നീട് മയിൽപ്പീലി കൊണ്ട് തീക്കട്ടകൾ ഉഴിഞ്ഞുമാറ്റും. ചടങ്ങുമായി ബന്ധപ്പെട്ട് ആർക്കും തന്നെ പൊള്ളലേറ്റ ചരിത്രം ഉണ്ടായിട്ടില്ല. നേരം പുലരും വരെ ചടങ്ങുകൾ നീണ്ടു നിൽക്കും. പുലർച്ചയ്‌ക്കു ശേഷം ചടങ്ങുകൾക്ക് സമാപനം കുറിക്കുകയായി. ഇതിന്റെ ഭാഗമായി വെള്ളിക്കരങ്ങൾ എഴുന്നെള്ളിച്ചുകൊണ്ട് അടുത്തുള്ള അരയിപ്പുഴയിൽ പോയി കുളിച്ച് ദേഹശുദ്ധി വരുത്തുന്നു. അവിടെ നിന്നും വെള്ളിക്കരം ഫക്കീർപുരയിൽ കൊണ്ടുവന്നശേഷം എല്ലാവരും പിരിയുന്നു. അലാമി വേഷം കെട്ടുന്നത് ഹിന്ദുമതത്തിൽ പെട്ടവർ മാത്രമാണ്. ദേഹം മുഴുവൻ കരിയും അതിൽ വെളുത്ത പുള്ളികളുമാണ് അലാമികളുടെ വേഷം. കഴുത്തിൽ പഴങ്ങളും ഇലകളും കൊണ്ടുള്ള മാലയും ഉണ്ടാവും. മുണ്ടനാരുകൊണ്ട് താടിമീശയും വെച്ചിട്ടുണ്ടാവും. കൂടാതെ മുട്ടുമറയാത്ത വഴക്ക്‌മുണ്ടും തലയിൽ കൂർമ്പൻ പാളത്തൊപ്പിയും അതിൽ ചുവന്ന ചെത്തിപ്പൂവും വെച്ചിട്ടുണ്ടാവും. നാട്ടിൻപുറങ്ങളിലേക്ക് അലാമികൾ കൂട്ടം ചേർന്നാണു പോവുക. കോലടിച്ച്, മണികിലുക്കി ആഘോഷമായാണു യാത്ര. തോളിലൊരു മാറാപ്പും കൈയിലൊരു മുരുഡയും(അകം കുഴിഞ്ഞ ചെറിയൊരു പാത്രം) ഉണ്ടായിരിക്കും. അലാമികൾ ചെരിപ്പു ധരിക്കാറില്ല. അഞ്ചോ അഞ്ചിലധികമോ ഉള്ള സംഘങ്ങളായാണ് അലാമികൾ സഞ്ചരിക്കുന്നത്. ഓരോ വീട്ടിലും അലാമികൾ ഭിക്ഷയ്‌ക്കെത്തുന്നു. തോളിലെ മാറപ്പിറക്കിവെച്ച് മുറ്റത്ത് താളനിബദ്ധമല്ലാതെ ഇവർ നൃത്തം ചവിട്ടുന്നു. ഇവർ പാടുന്ന നാടൻ പാട്ടുകൾക്ക് പ്രത്യേകം ശീലുകളും രീതികളും ഉണ്ട്. ലസ്സോലായ്‌മ... ലസ്സോ ലായ്‌മ ലായ്‌മ ലായ്‌മലോ... എന്നായിരിക്കും എല്ലാപാട്ടിന്റേയും തുടക്കവും ഒടുക്കവും. പാട്ടിനു പുറമേ വായിൽ തോന്നുന്നതൊക്കെയും പാട്ടുരൂപത്തിൽ അവതരിപ്പിക്കുന്നു. പരസ്പരമുള്ള സംഭാഷണങ്ങൾ പോലും ഇങ്ങനെ പാട്ടുരൂപത്തിലാവും. വീട്ടുമുറ്റത്ത് ഭിക്ഷയ്‌ക്കു വരുന്ന അലാമി ദേവറുകളെ ആരും തന്നെ വെറുംകൈയോടെ അയക്കറില്ല. നിറഞ്ഞമനസ്സോടെ തന്നെ അലാമികൾക്കവർ ഭിക്ഷ നൽകുന്നു. കൊടുക്കുന്നതെന്തുതന്നെയായാലും അലാമികൾ അതു വാങ്ങിക്കുന്നു. ഊരുചുറ്റുന്ന അലാമികൾക്ക് നാളികേരമിടാം, ചക്കപറിക്കാം... അലാമികൾ തൊട്ട കായ്‌ഫലങ്ങൾ വരുംവർഷങ്ങളിൽ ഇരട്ടി വിളവുതരുമെന്നു വിശ്വസിച്ചുപോന്നിരുന്നു. പോകുന്ന പോക്കിൽ ചെമ്പകമരങ്ങളും പാലമരക്കൊമ്പുകളും അലാമികൾ കൊത്തിമുറിച്ചിടും. വരുന്ന വഴി ഈ മരക്കൊമ്പുകൾ തലയിലേറ്റിയാണ് അലാമികൾ അലാമിപ്പള്ളിയിൽ എത്തുക. ഈ പച്ചവിറകുകളുപയോഗിച്ചാണ് പത്താം ദിവസത്തേക്കുള്ള അഗ്നികുണ്ഡമൊരുക്കുന്നത്. കത്തുവാൻ പ്രയാസമുള്ള പച്ച വിറകുകൾ ആളിപ്പടർന്നു കത്തുന്നത് അലാമികളുടെ ശക്തിവിശേഷമായി കാണികൾ വിശ്വസിച്ചു പോന്നിരുന്നു. ഹുസൈന്റെ കരത്തെ അനുസ്മരിപ്പിക്കുന്ന വെള്ളിക്കരത്തിന് ഹിന്ദുക്കളുടെ ഇടയിൽ മറ്റൊരു വിശ്വാസവും നിലവിലുണ്ട്. ഒരിക്കൽ കടൽ വളരെ പ്രക്ഷുബ്‌ധമായി കാണപ്പെട്ടു. കാറ്റും കോളും വെള്ളിടിയുമുള്ള ആ മൂവന്തിനേരത്ത് നാട്ടുകാരെല്ലാം കടപ്പുറത്ത് സന്നിഹിതരായി. അപ്പോൾ ഏവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് സമുദ്രാഗാധതയിൽ നിന്നും മഹാവിഷ്‌ണുവിന്റെ രൂപം പൊങ്ങിവന്നുവത്രേ. അവസാനമായി അവിടേക്കെത്തിയ സാഹിബുമാർക്ക് സമുദ്രത്തിലേക്കു താഴ്‌ന്നു പോകുന്ന മഹാവിഷ്‌ണുവിന്റെ കരം മാത്രമേ കാണാൻ സാധിച്ചിരുന്നുള്ളൂ. ഉടനേ അവർ നീന്തിച്ചെന്ന് ആ കരപ്പത്തിയിൽ പിടിച്ചു. വെള്ളിയിൽ തീർത്ത അതി വിശിഷ്ടമായ കരം അങ്ങനെ അവർക്കു കിട്ടി. ഈ സങ്കല്പത്തിന്റെ അടിസ്ഥാനത്തിലാണ് മുസ്ലീങ്ങൾ വെള്ളിക്കരത്തിന് അവകാശികളായി തീർന്നതും പൂജ നടത്തുന്ന കർമ്മികളായി തീർന്നതും. മുസ്ലീങ്ങൾ അലാമിവേഷം കെട്ടാറില്ല, മറിച്ച് അതിന്റെ കാർമ്മികത്വത്തിലാണ് അവരുടെ പങ്കാളിത്തം. **കടപ്പാട്: വിക്കിപ്പീഡിയ"
-
അവിട്ടത്തല്ല്
ഓണക്കാല വിനോദങ്ങളിൽ ഏറ്റവും പഴക്കമേറിയ ഇനമാണ് ഓണത്തല്ല്. ഓണപ്പട, കൈയ്യാങ്കളി എന്നും ഇതിന് പേരുണ്ട്. എ.ഡി. രണ്ടാമാണ്ടിൽ മാങ്കുടി മരുതനാർ രചിച്ച മധുരൈ കാഞ്ചിയിൽ ഓണത്തല്ലിനെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. ഇന്ദ്രവിഴ അഥവാ ഇന്ദ്രന്റെ വിജയം എന്നതിനെക്കുറിച്ച് മുമ്പ് സൂചിപ്പിച്ചു വല്ലൊ.ബൗദ്ധരെ ആയുധമെടുത്തു പരാജയപ്പെടുത്തിയതിന്റെ സൂചനയാണ് ഇത്. കാലം മാറിയപ്പോൾ വിജയത്തിന്റെ ഓർമ ഒരു കലയാക്കി മാറ്റി. പിൽക്കാലത്ത് നാട്ടിൻപുറങ്ങളിൽ സാധാരണക്കാരും ഇതഭ്യസിച്ചു തുടങ്ങി. തല്ല് പരിശീലിപ്പിക്കുന്ന കളരികളും ഉത്ഭവിച്ചു തുടങ്ങി. മൈസൂർ ആക്രമണകാലം വരെ മലബാറിലും ബ്രിട്ടീഷ് ഗവൺമെന്റിന്റെ ആയുധനിയമം വരുംവരെ തിരുവിതാംകൂറിലും കൊച്ചിയിലും ഓണത്തല്ല് ആചരിച്ചുപോന്നിരുന്നു. ഈയടുത്ത കാലം വരെ മുടങ്ങാതെ ഓണത്തല്ല് നടത്തിയത് തൃശൂരിനടുത്ത് കുന്നംകുളത്തുമാത്രം. കൈ പരത്തിയുള്ള അടിയും തടവും മാത്രമേ ഓണത്തല്ലിൽ പാടുള്ളൂ. മുഷ്ടിചുരുട്ടി ഇടിക്കയോ ചവിട്ടുകയോ അരുത്. വ്യവസ്ഥതെറ്റുമ്പോൾ തല്ലുകാരെ പിടിച്ചുമാറ്റുവാൻ റഫറി (ചായികാരൻമാർ അല്ലെങ്കിൽ ചാതിക്കാരൻമാർ) ഉണ്ട്. നിരന്നു നിൽക്കുന്ന രണ്ടു ചേരിക്കാർക്കും നടുവിൽ 14 മീറ്റർ വ്യാസത്തിൽ ചാണകം മെഴുകിയ കളത്തിലാണ് തല്ലു നടക്കുക. ഇതിന് ആട്ടക്കളം എന്നു പറയുന്നു. തല്ലു തുടങ്ങും മുൻപ് പരസ്പരം ഉപചാരം ചെയ്യുകയും ഗുരുക്കൻമാരെ വണങ്ങുകയും ചെയ്യുന്നു. ഇതിന് ചേരികുമ്പിടുക എന്ന് പറയുന്നു. ഏതെങ്കിലും ഒരു ചേരിയിൽ നിന്ന് പോർവിളി മുഴക്കി ഒരാൾ ആട്ടക്കളത്തിലിറങ്ങുന്നു. തുല്യശക്‌തിയുള്ള ഒരാൾ എതിർചേരിയിൽ നിന്നും ഇറങ്ങും. തറ്റുടുത്ത് ചേല മുറുക്കി ഹയ്യത്തടാ എന്നൊരാർപ്പോടെ നിലം വിട്ടുയർന്ന് കളംതൊട്ട് വന്ദിച്ച് ഒറ്റക്കുതിപ്പിൽ രണ്ടുതല്ലുകാരും മുഖത്തോടു മുഖം നോക്കി നിന്ന് ഇരുകൈകളും കോർക്കും. പിന്നെ കൈകൾ രണ്ടും ആകാവുന്നത്ര ബലത്തിൽ കോർത്ത് മുകളിലേക്കുയർത്തി താഴേക്ക് ശക്‌തിയായി വലിച്ചു വിടുവിക്കും. അതോടെ തല്ലു തുടങ്ങുകയായി. ഒപ്പം ആർപ്പുവിളികളും. തല്ലു തുടങ്ങിയാൽ ഏതെങ്കിലും ഒരു പക്ഷത്തിന് വിജയം കിട്ടാതെ കളം വിട്ടു പോകരുതെന്ന് നിയമമുണ്ട്. ഓണത്തല്ലുകാർക്കിടയിൽ ഒരു വീരനായകനുണ്ട്. കാവശ്ശേരി ഗോപാലൻ നായർ. സ്വന്തം ദേഹത്ത് എതിരാളിയുടെ കൈ ഒരിക്കൽപോലും വീഴിക്കാതെ നാൽപതുകൊല്ലം തല്ലി ജയിച്ചയാളാണ് ഇദ്ദേഹം. കടമ്പൂർ അച്ചുമൂത്താനും പ്രസിദ്ധനാണ്. ഇയാൾ ആദ്യമായി പരാജയമറിഞ്ഞത് അമ്പത്തഞ്ചാമത്തെ വയസ്സിൽ കാമശ്ശേരി ഗോപാലൻ നായരോടാണ്. ഇരുവരും ആ കളിയോടെ എന്നെന്നേക്കുമായി കളം വിട്ടു. വരവൂർ സെയ്‌താലി, എടപ്പാൾ ഗോപാലൻ, പാത്തുക്കുടി ഉടൂപ്പ് തുടങ്ങിയവരും പേരുകേട്ട ഓണത്തല്ലുകാരാണ്. **കടപ്പാട്: വിക്കിപ്പീഡിയ"
-
അറബനമുട്ട്
ഉത്തരകേരളത്തിലെ മുസ്ലിംകൾക്കിടയിൽ പ്രചാരത്തിലുള്ള ഒരു പുരാതന ഒരനുഷ്ഠാനകലാരൂപമാണ് അറബനമുട്ട്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ ഏറെ പ്രചാരമുള്ള ഈ കലാരൂപം മത്സരവേദികളിലും അവതരിപ്പിച്ചുവരുന്നു. അറബന എന്ന വാദ്യോപകരണം കൈ കൊണ്ട് മുട്ടിയാണ് കളിക്കുന്നത്. റാത്തിബുകൾക്ക് താളപ്രയോഗത്തിനാണ് അറബന ഉപയോഗിക്കുന്നത്.അറബന അവതരിപ്പിക്കുന്നത് മാപ്പിള സമുദായക്കാരുടെ വീടുകളിൽ അനുഷ്ഠിച്ചിരുന്നു റാത്തീബ് വേളകളിൽ ആയിരുന്നു. അതിനെ കൂടുതൽ ജനകീയമാക്കാൻ വേണ്ടി ഇരുപതാം നൂറ്റാണ്ടിന്റെ അവസാനങ്ങളിൽ ഇതൊരു മത്സരയിനമായി സ്കൂൾ കലോത്സവങ്ങളിൽ അരങ്ങേറി. റാത്തീബ് വേളകളിൽ അവതരിപ്പിക്കുന്നതിന് അറബന രിഫാഈ റാത്തീബ് മുട്ട് എന്നും കലാരൂപമായി അവതരിപ്പിക്കുന്നതിനു അറബന കളിമുട്ട് എന്നുമാണ് പറയുന്നത്. പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കേരളത്തിൽ പടർന്നുപിടിച്ച വസൂരി രോഗത്തെ തടയാൻ മലബാറിലെ മുസ്ലിം വീടുകളിൽ അറബന മുട്ടി റാത്തീബ് അവതരിപ്പിച്ചിരുന്നു. കുത്ത്റാത്തീബും അറബനയും വീടുകളിൽ അരങ്ങേറുമ്പോൾ അഹമ്മദ് രിഫാഈ ഷെയ്ഖ് ഹാളിർ (പ്രത്യക്ഷപ്പെടുക) ആവുകയും രോഗ കാരണമായ വസ്തുക്കൾ രിഫാഈ ഷെയ്ഖ് ന്റെ ശക്തി മൂലം ആ വീട്ടിലേക്ക് വരികയില്ലെന്ന് വിശ്വസിച്ചവരായിരുന്നു അക്കാലത്തെ മാപ്പിള വിഭാഗം. അനേകം വീടുകളിൽ ഇതുപോലെ കുത്ത്റാത്തീബും അറബനയും അരങ്ങേറിയതോടെ ഇത് കൂടുതൽ ജനകീയമാവുകയും പിന്നീട് ഇതൊരു കലാരൂപമായി മാറുകയും ചെയ്തു. കുത്ത്റാത്തീബ് അവതരിപ്പിക്കുന്ന വേളകളെ കൂടുതൽ ഭയാനകമാക്കാൻ വേണ്ടിയാണ് അറബന മുട്ടുന്നത്. താളാത്മകമായ ബൈത്തുകൾക്കകമ്പടിയായാണ് അറബന മുട്ടിയിരുന്നത്. അറബനയിലെ ബൈത്തുകളിൽ രിഫാഈ ഷെയ്ഖ് ന്റെയും പ്രവാചകൻ മുഹമ്മദ് നബിയുടെയും കീർത്തനങ്ങളും കഴിവുകളുമാണ് പരാമർശിക്കുന്നത്.**കടപ്പാട്: വിക്കിപ്പീഡിയ"
-
ആണ്ടി
തലപ്പിള്ളി, വള്ളുവനാട് പ്രദേശങ്ങളിലെ ദേവീക്ഷേത്രോത്സവങ്ങളോടനുബന്ധിച്ച് പാണൻ സമുദായത്തിലെ സ്ത്രീകൾഭഗവതിയെ സ്തുതിച്ചുകൊണ്ട് തട്ടകങ്ങളിലെ വീടുവീടാന്തരം കളിക്കുന്ന ഒരു പ്രാചീന നാടൻകലാരൂപമാണ് ആണ്ടി. മുതിർന്ന സ്ത്രീ തുടികൊട്ടി പാടുന്നതിനനുസരിച്ച് പത്തു വയസ്സിനു താഴെയുള്ള പെൺകുട്ടി താളത്തിൽകളിക്കുന്നു. പെൺകുട്ടിയുടെ മുഖം അരിമാവുകൊണ്ട് അണിഞ്ഞിരിക്കും. തലമുടി ചുവന്ന നിറമുള്ള തുണികൊണ്ട് മറച്ചിരിക്കും. ഇതിന്റെ പാട്ട് സാമാന്യം നല്ല ദൈർഘ്യമുള്ളതാണെങ്കിലും, മിക്കവാറും കളിക്കാർ ശരിക്കുള്ളതിന്റെ ചെറിയൊരുഭാഗം മാത്രമേ ആലപിക്കാറുള്ളൂ. **കടപ്പാട്: വിക്കിപ്പീഡിയ"
-
ആര്യന്മാലാനാടകം
പാലക്കാട് ജില്ലൽ പ്രചാരമുള്ള ഒരു നാടോടി നാടക കലാരൂപമാണ് ആര്യന്മാലാ നാടകം. ആര്യമാലയാട്ടം,ആര്യമാലക്കളി,ആര്യമാലക്കൂത്ത് എന്നീ പേരുകളിലും അറിയപ്പെടുന്ന ഈ കലാരൂപം തമിഴ് നാടിനോടു ചേർന്നു കിടക്കുന്ന ചിറ്റൂർ, തത്തമംഗലം, എലവഞ്ചേരി, നെന്മാറ ബ്ലോക്ക്, പെരുമാട്ടി, പുതുശ്ശേരി പ്രദേശങ്ങളിലും പല്ലശ്ശനയിലെ അണ്ണക്കോട് തല്ലൂമന്ന് പ്രദേശങ്ങളിലും എലവഞ്ചേരിയിലും പടിഞ്ഞാമുറി കമ്മാന്തറയിലും പനങ്ങാട്ടിരിയിലും പാരമ്പര്യമായി അവതരിപ്പിച്ചു വരുന്നു. അപൂർവ്വമായി കൊല്ലം ജില്ലയിലും ഇതിന്റെ അവതാരകരുണ്ട്. തമിഴ് സംഗീത നാടക പാരമ്പര്യത്തിലാണ് ഇത് ചിട്ടപ്പെടുത്തിയിട്ടുള്ളത്. കൊയ്ത്തു കഴിഞ്ഞ പാടങ്ങളിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിലാണ് ഈ കലാരൂപം അരങ്ങേറുന്നത്. പാണ സമുദായക്കാരാണ് ഇത് അവതരിപ്പിക്കുന്നത്. മകരം, കുംഭം, മീനം മാസങ്ങളിൽ രാത്രി കാലങ്ങളിലാണ് ഇതിന്റെ അവതരണം. നാലു മൂലയിലും കാൽ നാട്ടി അതിനു മീതെ അലകു കുത്തി, ഓലയോ പരമ്പോ കൊണ്ട് പന്തൽ തയ്യാറാക്കുന്നു. പന്തലിന്നുള്ളിൽ ഉരൽ കമിഴ്ത്തിയിട്ട് നിലവിളക്ക് കത്തിച്ചു വെയ്ക്കും. നിലവിളക്കിന്റെ സാന്നിദ്ധ്യത്തിലാണ് നാടക അവതരണം. സംഭാഷണവും പാട്ടും ചവിട്ടും ഒക്കെയുള്ള നാടോടി നാടമാണിത്. പാട്ടിലെ ഭാഷ തമിഴ് കലർന്ന മലയാള ഭാഷയാണ്. ചെറിയ ചെണ്ട, ഇലത്താളം എന്നിവയാണ് വാദ്യോപകരണങ്ങൾ**കടപ്പാട്: വിക്കിപ്പീഡിയ"
-
ഇരുളർനൃത്തം/ഏലേലക്കരടി/കരടിയാട്ടം
പാലക്കാട് ജില്ലയിലെ അട്ടപ്പാടി(അഗളി) മേഖലയിലെ ഇരുളർ എന്ന ആദിവാസി വിഭാഗത്തിന്റെ നൃത്തമാണ് ഏലേലക്കരടി. കരടിയാട്ടം എന്നും ഇതിന് പേരുണ്ട്. സമൂഹത്തിലെ എല്ലാവരും ഇതിൽ സ്ത്രീ-പുരുഷഭേദമന്യേ പങ്കെടുക്കുന്നു. വീരരസം പ്രകടിപ്പിക്കുന്ന സംഘനൃത്തമാണിത്. ഇതിന് അഞ്ഞൂറിലേറെ വർഷത്തെ പഴക്കമുണ്ടെന്നു കരുതുന്നു. മല്ലീശ്വരൻ ക്ഷേത്രത്തിൽ ശിവരാത്രി ദിവസം ഈ നൃത്തം അവതരിപ്പിക്കറുണ്ട്. ദൈവപ്രീതിക്കും മരിച്ചവരുടെ ആത്മശാന്തിക്കും, വേണ്ടിയാണ് ഉത്സവകാലത്ത് കരടിയാട്ടം അവതരിപ്പിക്കുന്നത്. പത്തു പതിമൂന്നു പേർ ചേർന്നാൺ ഈ നൃത്തം അവതരിപ്പിക്കുക ‘ഏലേലെ ..കരടി ഏലേലെ..‘ എന്നിങ്ങനെ പാടിക്കൊണ്ട് വട്ടത്തിൽ സ്ത്രീപുരുഷന്മാർ ഇടകലർന്ന് നിന്ന് ചുവടുവെച്ച് കളിക്കും. വേഷവിധാനങ്ങൾ ഒന്നുമില്ല. ആദിവാസി ചെണ്ട മാത്രമാണ് വാദ്യമായി ഉപയോഗിക്കുന്നത്. നടുവിൽ തീ കൂട്ടി അതിനു ചുറ്റുമാണ് പാടിക്കളിക്കുന്നത്.ചിലപ്പോൾ പകലും കളി നടക്കാറുണ്ട്. കാവുന്റിക്കൽ ബിണ്ണൻ കേളു മൂപ്പൻ, മുട്ടി മൂപ്പൻ ,കടമ്പാറ ഊരിലെ നാട്ടുമൂപ്പൻ എന്നിവർ ഏലേലക്കരടി നൃത്തത്തിലെ പഴയകാല ആശാന്മാരായിരുന്നു. മനുഷ്യനും കാട്ടുകരടിയും തമ്മിലുള്ള ഏറ്റുമുട്ടലാണ് നൃത്തത്തിന്റെ പ്രമേയം. നിത്യജീവിതത്തിൽ ഇരുളർ നേരിടുന്ന കൊടിയ ദുരന്തമായിരിക്കണം കരടിയുടെ ശല്യം. സ്വന്തം ആവാസ കേന്ദ്രത്തിലേക്ക് കരടി വരുന്നതും അതിനെ ചെറുക്കുന്നതും, അതുമായി ഏറ്റുമുട്ടുന്നതും കൊല്ലുന്നതുമെല്ലാം വിവിധ ഘട്ടങ്ങളായി നൃത്തത്തിൽകൂടെ അവതരിപ്പിക്കുന്നു. താളാത്മകമായ ചുവടുകൾക്കു പുറമേ അലർച്ചകളും അട്ടഹാസങ്ങളും പോരിനു വിളികളും നൃത്തത്തിന്റെ ഭാഗമാണ്. **കടപ്പാട്: വിക്കിപ്പീഡിയ"
-
ഊരാളിക്കൂത്ത്
ഇടുക്കി ജില്ലയിലെ പ്രധാന ആദിവാസി ഗോത്രമായ ഊരാളി സമൂഹത്തിലെ ഒരു കലാരൂപമാണ് ഊരാളിക്കൂത്ത്. കാട് വെട്ടുമ്പോഴും നിലമൊരുക്കി കൃഷിയിറക്കുമ്പോഴും വിളവെടുക്കുമ്പോഴും മരണാനന്തരചടങ്ങിലും കാത്കുത്ത്- തിരണ്ടുകല്യാണത്തിനുമാണ് ഊരാളികൂത്ത് നടത്തിയിരുന്നത്. ജീവിതവും സംസ്കാരവുമായി ബന്ധപ്പെട്ട എട്ട് ചുവടുകളാണ് കൂത്തിലുള്ളത്. വായ്പാട്ടിനൊപ്പം മത്താളം, കിന്നീരം, ജാലറി തുടങ്ങിയ വാദ്യോപകരണങ്ങളും ഉപയോഗിക്കുന്നു. 12 സ്ത്രീകളാണ് നൃത്തം ചെയ്യുക. 11 പുരുഷന്മാർ വായ്പാട്ട് പാടും.**കടപ്പാട്: വിക്കിപ്പീഡിയ"
-
ഏഴുവട്ടംകളി
പാലക്കാട് ജില്ലയിൽ ചിറ്റൂർ താലൂക്കിൽ പല്ലശ്ശന ദേശത്തും തത്തമംഗലത്തും പ്രചാരമുള്ള കലാരൂപമാണ് ഇത്. ഈ അനുഷ്ഠാനപരമായ കല പാണസമുദായക്കാർ കൈകാര്യം ചെയ്യുന്നു. പതിനെട്ടു വയസ്സു മുതൽ അറുപതു വയസ്സുവരെ പ്രായമുള്ളവർ ഇതിൽ പങ്കെടുക്കും. കുടകെട്ട്, നെയ്ത്ത്, കൂലിപ്പണി എന്നീ തൊഴിലുകൾ ചെയ്യുന്നവരാണ് ഈ കലാകാരന്മാർ. പത്തുപേർ ചേർന്നാണ് പ്രദർശനം നടത്തുന്നത്. കുറഞ്ഞത് ഏഴു പേരെങ്കിലും വേണം. ഉഗ്രമൂർത്തിയായ കാളിയെ പ്രീതിപ്പെടുത്താൻ ഉദ്ദേശിച്ചുകൊണ്ടുള്ളതാണ് ഈ കല. താളത്തിനൊപ്പിച്ച് ചുവടുവെച്ചു കളിക്കുന്നു. വൃത്താകൃതിയിൽ നിന്ന് ഭദ്രകാളിയെ സ്തുതിച്ച് പാട്ടുപാടും. കളിയിൽ ഏഴ് എടുപ്പുണ്ട്. അതുകൊണ്ടാണ് ഏഴുവട്ടംകളി എന്നു പറയുന്നത്. കുളിച്ച് കുറിയിട്ട് അരയിൽ തോർത്തുമുണ്ടു കെട്ടിയാണ് കളി. സ്ത്രീകളും കളിയ്ൽ പങ്കുചേരാറുണ്ട്. ചടുലമായ നൃത്തവും ഇടയ്ക്കുണ്ടാകും. ചെണ്ട, ഇലത്താളം എന്നീ വാദ്യോപകരണങ്ങൾ ഉപയോഗിക്കുന്നു. രാത്രി ഏഴുമണിക്കും പത്തു മണിക്കും ഇടയ്ക്കുള്ള സമയമാണ് പ്രദർശിപ്പിക്കുക. കുരുത്തോലകൾ തൂക്കിയ മണ്ഡപം. മണ്ഡപത്തിൽ ദൈവം ഇത്രയുമാണ് അരങ്ങൊരുക്കൽ. വലിയ നിലവിളക്കു കത്തിച്ചുവെച്ച് കളി നടത്തുന്നു. പ്രത്യേക വേഷമില്ല. കുപ്പായം ഉപയോഗിക്കുക പതിവില്ല. ചമയവുമില്ല.**കടപ്പാട്: വിക്കിപ്പീഡിയ"
-
ഐവർകളി
പ്രധാനമായും കാളീചരിതം പ്രതിപാദിച്ച് വള്ളുവനാടൻ പ്രദേശങ്ങളിൽ അവതരിപ്പിയ്ക്കപ്പെടുന്ന അനുഷ്ഠാനകലയാണ് ഐവർകളി. പാണ്ഡവർകളി, ഐവർനാടകം, തട്ടിന്മേൽകളി, കണ്ണിൽകുത്തിക്കളി എന്നും പേരുകളുണ്ട്. ഗുരുക്കന്മാരിൽ നിന്നും പകർന്നുകിട്ടിയ ചുവടുകളും കൈമുദ്രകളും തലമുറകളായി കൈമാറിവന്ന താളിയോലഗ്രന്ഥങ്ങളിലെ കീർത്തനങ്ങളും അഭ്യസിച്ചതിനു ശേഷമാണ് കളിക്കാർ തട്ടിലേറുന്നത്. ഇവർക്ക് വ്രതം നിർബന്ധമാണ്. രാമായണത്തിലേയോ ഭാരതത്തിലേയോ കഥകൾ പ്രമേയമാക്കിയാണ് ഈ കളി. ഇതിലെ പാട്ടുകൾ ചമ്പൂഗദ്യം പോലെ നീട്ടിച്ചൊല്ലുന്നവയാണ്. ക്ഷേത്ര മതലിനു വെളിയിൽ മൂന്നോ നാലോ അടി ഉയരത്തിൽ കെട്ടിയുണ്ടാക്കിയ തറയിലാണ് കളി അരങ്ങേറുന്നത്. ഇതാണ് തട്ടിന്മേൽ കളി എന്ന പേരുവരാൻ കാരണം. കാളീഭക്തനായ കർണ്ണനെ പാണ്ഡവർ വധിച്ചതറിഞ്ഞ് രൗദ്രവേഷം പൂണ്ട് പാണ്ഡവരെ നശിപ്പിക്കാൻ പുറപ്പെട്ട ഭദ്രകാളിയെ തൃപ്തിപ്പെടുത്താൻ ശ്രീകൃഷ്ണൻ പാണ്ഡവർക്ക് ഉപദേശിച്ച് കൊടുത്തതാണ് ഈ അനുഷ്ഠാനം എന്ന് ഐതിഹ്യം. കാളീകോപം തിരിച്ചറിഞ്ഞ ശ്രീകൃഷ്‌ണൻ പാണ്ഡവന്മാരെ വരുത്തി ദേവിയെ സ്‌തുതിച്ച് പാട്ടുപാടി കളിച്ചു ദേവീപ്രീതിനേടണമെന്നു നിർദ്ദേശിച്ചു. ശ്രീകൃഷ്‌ണൻതന്നെ നടുവിൽ വിളക്കായി നിന്നുകൊണ്ട് പാട്ടുപാടിക്കൊടുത്തു പാണ്ഡവന്മാരെ കളിപ്പിച്ചു. ഇതിന്റെ ഫലമായി ദേവി പ്രസാദിച്ച് പാണ്ഡവരെ അനുഗ്രഹിച്ചു എന്നാണ് ഐതിഹ്യം. ഭദ്രകാളിസ്‌തുതിക്കു പുറമേ ശ്രീകൃഷ്‌ണചരിതവും രാമായണവും ഐവർകളിപ്പാട്ടിനു വിഷയമാകാറുണ്ട്. സീതാവിരഹത്താൽ ദുഃഖിതനായ രാമനെ സന്തോഷിപ്പിക്കാൻ സുഗ്രീവാദികൾ നടത്തിയ വിനോദമാണ് എന്നും കഥയുണ്ട്. വേല, താലപ്പൊലി ഇവയോടനുബന്ധിച്ചാണ് ഇത് അവതരിപ്പിക്കുക. ആശാരി,മൂശാരി,കരുവാൻ,തട്ടാൻ,വേലക്കുറുപ്പ് (കല്ലാശാരി)എന്നീ 5 കൂട്ടർ പാടിക്കളിയ്ക്കുന്നതുകൊണ്ടാണ് ഇപ്രകാരം പേർവന്നത്. ഐങ്കുടിക്കമ്മാളർക്കു പുറമേ വേട്ടുവരും കണിയാന്മാരും ഇത് കളിക്കാറുണ്ട്. മധ്യതിരുവിതാംകൂറിൽ ഈഴവരും ഈ കളി നടത്താറുണ്ട്. തറയിൽ മുളംപന്തലിട്ട് കുരുത്തോലകൊണ്ട് തോരണം തൂക്കുന്നു. എഴുതിരിയിട്ട വിളക്കിനുമുമ്പിൽ (ചിലപ്പോൾ ഐന്തിരി) നാക്കിലയിൽ അരി, പൂവ്, നാളീകേരം എന്നിവവച്ച് പ്രാരംഭ ചടങ്ങെന്നോണം വിളക്കിനെ വന്ദിച്ച് തൊഴുകയ്യോടെ ചുവട്‌വെയ്ക്കുന്നു. അഞ്ചോ, ഏഴോ, ഒൻപതോ, പതിനൊന്നോ കളിക്കാരാണ് ഉണ്ടാവുക. കരചരണങ്ങളുടേയും മെയ്യഭ്യാസത്തിന്റേയും വേഗതയനുസരിച്ച് ചലനങ്ങളെ ഒന്നാംചുവടെന്നും രണ്ടാംചുവടെന്നും തുടങ്ങി എട്ട് ചുവടുകൾ വരെ തിരിച്ചിരിയ്ക്കുന്നു. ഈ നൃത്തനാടകം വട്ടക്കളി, പരിചകളി, കോൽക്കളി എന്നിങ്ങനെ സന്ദർഭാനുസരണം തിരിയ്ക്കപ്പെട്ടിരിയ്ക്കുന്നു. തരിച്ചിലമ്പു പിടിപ്പിച്ച ചെറുകോലുകൾ കുലുക്കിയുള്ള നൃത്തം പ്രധാനമാണ്. ഐവർനാടകം തികച്ചും ഗാനപ്രധാനമായൊരു ദൃശ്യകലാരൂപമാണ്. ഈ കളിയ്ക്കുവേണ്ടി താളം പിടിയ്ക്കാൻ കുഴിത്താളവും പൊന്തിയുമാണ് ഉപയോഗിയ്ക്കുന്നത്. 927-ൽ മംഗളോദയം പ്രസ്സിൽനിന്നു പ്രസിദ്ധീകരിച്ച പാട്ടുകൾ എന്ന പേരിലുള്ള ഗ്രന്ഥാവലിയിൽ ഐവർ കളിപ്പാട്ടും ഉൾപ്പെടുത്തിയിട്ടുണ്ട്. രാമായണ ഭാരതേതിഹാസകഥകളെ ആസ്‌പദമാക്കി രചിച്ചിട്ടുള്ള ഒളരിക്കരപ്പാട്ട് നമ്പോർക്കാവിലെപ്പാട്ട് തുടങ്ങിയ ഏറെ ജനപ്രീതിനേടിയ ഐവർകളിപ്പാട്ടുകളാണ്. ശേഖരിച്ച ഐവർകളിപ്പാട്ടുകളിൽ മിക്കവയും തൃശൂർ ജില്ലയിൽ നിന്നായതിനാൽ ഈ പ്രദേശത്തെ ഐങ്കുടിക്കമ്മാളരുടെ പ്രാദേശിക ഭാഷാസ്വരൂപം ഈ പാട്ടുകളിൽ പ്രകടമാണ്. കാളീചരിതങ്ങൾക്കു പുറമേ രാമായണം, മഹാഭാരതം, കല്യാണസൗഗന്ധികം, ശ്രീകൃഷ്ണകഥകൾ, നള-ദമയന്തി കഥകളും ഇതിൽ അവതരിപ്പിയ്ക്കപ്പെട്ടുപോരുന്നു. **കടപ്പാട്: വിക്കിപ്പീഡിയ"
-
ഒപ്പന
ഒപ്പന കേരളത്തിലെ വിശേഷിച്ചും മലബാറിലെ മുസ്ലീം സമൂഹത്തിൽ നിലനിൽക്കുന്ന ജനകീയ കലാരൂപമാണ്. വിവാഹാഘോഷങ്ങളുടെ ഭാഗമായുള്ള സംഘനൃത്തമാണിത്. സാധാരണ ഗതിയിൽ സ്ത്രീകളാണ് ഒപ്പന അവതരിപ്പിക്കുന്നത്. എന്നാൽ പുരുഷന്മാരും ഈ നൃത്തം അവതരിപ്പിക്കാറുണ്ട്. കോഴിക്കോട്, കണ്ണൂർ ,മലപ്പുറം തുടങ്ങി ഉത്തരകേരളത്തിലെ മുസ്ലീം വീടുകളിലാണ് ഒപ്പന പ്രധാനമായും നിലനിൽക്കുന്നത്. അബ്ബന എന്ന അറബി വാക്കിൽ നിന്നാണ് ഒപ്പന എന്ന പേരുണ്ടായത് വിവാഹത്തലേന്നാണ് ഒപ്പനയ്ക്ക് അരങ്ങൊരുങ്ങുന്നത്. പത്തോ പതിനഞ്ചോ പേരുൾപ്പെടുന്ന സംഘമാണ് ഇതവതരിപ്പിക്കുന്നത്. സ്വർണ്ണാഭരണ വിഭൂഷിതയായി മധ്യത്തിലിരിക്കുന്ന വധുവിനു ചുറ്റും സഖിമാർ നൃത്തച്ചുവടുകൾ വച്ച് ഒപ്പന കളിക്കുന്നു. വിവിധ താളത്തിൽ പരസ്പരം കൈകൾക്കൊട്ടി ലളിതമായ പദചലനങ്ങളോടെയാണ് ഈ നൃത്തരൂപം അരങ്ങേറുന്നത്. ഹാർമോണിയം, തബല, ഗഞ്ചിറ, ഇലത്താളം എന്നിവയുടെ അകമ്പടിയോടെ പിന്നണി പാടാനും ഏതാനും പേർ അണിനിരക്കും. അറബി നാടോടി ഗാനങ്ങളുടെ താളം പിൻപറ്റി മലബാറിൽ ഉടലെടുത്ത മാപ്പിളപ്പാട്ടുകളാണ് സാധാരണ ഗതിയിൽ ഒപ്പനയ്ക്കിടയിൽ ആലപിക്കുന്നത്. ജീവിതത്തിന്റെ ഭാഗമാകാൻ പോകുന്ന മണവാളന്റെ ഗുണഗണങ്ങൾ മണവാട്ടിക്കു മുന്നിലവതരിപ്പിക്കുന്ന വിധത്തിലാണ് ഒപ്പനപ്പാട്ടുകൾ തയ്യാറാക്കുന്നത്. നിക്കാഹിനായി വധുഗൃഹത്തിലേക്കു പുറപ്പെടും മുൻപ് വരന്റെ വീട്ടിലും ചിലപ്പോൾ ഒപ്പന അരങ്ങേറാറുണ്ട്. ഇവിടെ പക്ഷേ നൃത്തമവതരിപ്പിക്കുന്നത് പുരുഷന്മാരായിരിക്കും. മധ്യത്തിലിരിക്കുന്നത് മണവാളനും.**കടപ്പാട്: വിക്കിപ്പീഡിയ"
-
ഓണംകളി
തൃശൂർ ജില്ലയിൽ പൊതുവേ ഓണത്തോടനുബന്ധിച്ച് നടന്നു വരുന്ന ഒരു ഗാന-നൃത്തകലയാണിത്. രാമായണത്തേയും മറ്റു ഹിന്ദുമതപുരാണങ്ങളേയും ആസ്പദമാക്കി നാടൻപാട്ടിന്റെ ശീലിൽ തയ്യാറാക്കിയ പാട്ടിനനുസരിച്ച് ചുവടുകൾ വച്ചാണ് ഈ നൃത്തം നടത്തുന്നത്. പത്തോ പതിനഞ്ചോ പുരുഷന്മാർ ചേർന്നാണ് ഓണം കളി അവതരിപ്പിക്കുന്നത്. പാട്ടുകാരൻ പാടുന്നതിനനുസരിച്ച് കളത്തിനു നടുവിലുള്ള തൂണിനു ചുറ്റും സംഘാങ്ങൾ വൃത്താകൃതിയിൽ നിരന്ന് ചുവടുവക്കുന്നതോടൊപ്പം പാട്ടുകാരന്റെ പാട്ടിന്റെ പല്ലവി ഏറ്റുപാടുകയും ചെയ്യുന്നു. ഒരു പാട്ട് ഏകദേശം 10 മുതൽ 15 മിനിറ്റ് വരെ നീണ്ടു നിൽക്കും. താരതമ്യേന അയഞ്ഞ താളത്തിൽ തുടങ്ങുന്ന പാട്ട് അന്ത്യത്തോടടുക്കുമ്പോൾ മുറുകി ദ്രുതതാളത്തിൽ അവസാനിക്കുന്നു. ഒന്നിലധികം സംഘങ്ങളെ പരസ്പരം മൽസരിപ്പിച്ച് നടത്തുന്ന ഓണംകളി മൽസരങ്ങളും നടന്നു വരാറുണ്ട്.**കടപ്പാട്: വിക്കിപ്പീഡിയ"
-
ഓണപ്പൊട്ടൻ/ഓണേശ്വരൻ
വടക്കേ മലബാറിൽ ഓണത്തോടനുബന്ധിച്ച് അവതരിപ്പിക്കപ്പെടുന്ന തെയ്യരൂപമാണ് ഓണപ്പൊട്ടൻ. ഓണേശ്വരൻ എന്നും പേരുണ്ട്. ഓണത്തെയ്യത്തിൽത്തന്നെ സംസാരിക്കാത്ത തെയ്യമാണ് ഇത്. വായ് തുറക്കാതെ തന്നെ തെയ്യം കാണിക്കുന്നതിനാൽ ഓണപ്പൊട്ടൻ എന്ന് അറിയപ്പെടുന്നു. കോഴിക്കോട് , കണ്ണൂർ ജില്ലകളിലെ ഉൾപ്രദേശങ്ങളിലാണ് ഇത് കൂടുതലായും കണ്ടുവരുന്നത്. മലയസമുദായക്കാർക്ക് രാജാക്കൻമാർ നൽകിയതാണ് വേഷം കെട്ടാനുള്ള അവകാശം. ഓണത്തെയ്യത്തെപ്പോലെ ചിങ്ങത്തിലെ ഉത്രാടത്തിനും തിരുവോണത്തിനുമാണ് ഓണേശ്വരൻ വീടുതോറും കയറിയിറങ്ങുന്നത്.ഓണപ്പൊട്ടൻ ഓരോവീടുകളിലുമെത്തി ഐശ്വര്യം നൽകുന്നു എന്നാണ് വിശ്വാസം. മുഖത്ത് ചായവും കുരുത്തോലക്കുടയും കൈതനാരുകൊണ്ട് തലമുടിയും കിരീടം, കൈവള, പ്രത്യേകരീതിയിലുള്ള ഉടുപ്പ് എന്നീ ആടയാഭരണങ്ങളുമാണ് ഓണപ്പൊട്ടന്റെ വേഷവിധാനം. ഓണപ്പൊട്ടൻ ഒരിക്കലും കാൽ നിലത്തുറപ്പിക്കില്ല. താളം ചവിട്ടുകയും ഓടുകയും ചെയ്‌തുകൊണ്ടേയിരിക്കും. ദക്ഷിണയായി അരിയും പണവുമാണ് ലഭിക്കാറ്. ഓണപ്പൊട്ടനും മണിയൊച്ചയും ഓണം വരുന്നു എന്ന സന്ദേശം നൽകാറുണ്ട്.**കടപ്പാട്: വിക്കിപ്പീഡിയ"
-
കണ്യാർകളി
പാലക്കാട് ജില്ലയിലെ നായർ സമുദായത്തിന്റെ ഒരു അനുഷ്ഠാന കലയാണ് കണ്യാർകളി. പാലക്കാട് ജില്ലയിൽ മാത്രം പ്രചാരമുള്ള ഒരു കലാരൂപമാണിത്. എല്ലാ കൊല്ലവും മേടമാസത്തിലാണ് കണ്യാർകളി നടക്കാറുള്ളത്. വിഷുവേല കഴിഞ്ഞ ശേഷം ആഴ്ചപ്പാങ്ങും നാളും നോക്കിയിട്ടേ കളി കുമ്പിടാറുള്ളു. കളി അവസാനിപ്പിക്കുന്നതിനും പ്രത്യേകം ദിവസങ്ങളുണ്ട്. ഉർവ്വരാ ആരാധനാപരമാണ് കണ്യാർകളി. ഭഗവതി ക്ഷേത്രങ്ങളിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിൽ വെച്ചാണ് കളിക്കുന്നത്. വിളക്കിനു ചുറ്റുമായി പാടി കൊണ്ടാണ് കളി. ചിലയിടങ്ങളിൽ മൂന്നും ചിലയിടങ്ങളിൽ നാലും ദിവസങ്ങളിലായിട്ടാണ് ഇത് നടത്തി വരുന്നത്. ഈ നാടൻകല താണ്ഡവത്തിന്റേയും ലാസ്യത്തിന്റേയും രസങ്ങൾ ഉൾക്കൊള്ളുന്നു. പരദേവതകളുടെ പ്രീതിക്ക് വേണ്ടി ഉത്സവങ്ങളോട് അനുബന്ധിച്ച് ക്ഷേത്രങ്ങളിലോ പരിസരങ്ങളിലോ ആണ് നടത്തുന്നത്. ചെണ്ട, മദ്ദളം, ചേങ്ങില, കുറുങ്കുഴൽ, ഇലത്താളം തുടങ്ങിയ വാദ്യോപകരണങ്ങൾ ഉപയോഗിയ്ക്കുന്നു. ക്ഷേത്രത്തിലെ വെളിച്ചപ്പാട് ആദ്യവും ശേഷം കളിയാശാനും പന്തലിൽ പ്രവേശിക്കുന്നു. ദ്രുതം, അതിദ്രുത, ഇടമട്ട് എന്നിവയാണ് പ്രധാന കലാശങ്ങൾ. വട്ടക്കളി, പൊറാട്ടു കളി എന്നിങ്ങനെ രണ്ടു തരം കളികളുണ്ട്. ഈശ്വര പ്രീതിയ്ക്കായുള്ള അനുഷ്ഠാന കലയാണ് വട്ടക്കളി എങ്കിൽ നാടോടി നാടക അവതരണമാണ് പൊറാട്ടു കളി. വട്ടക്കളിയ്ക്ക് ഗ്രാമത്തിലെ എല്ലാ പ്രായത്തിലുമുള്ളവർ ഒന്നിച്ച് ആവേശ പൂർവ്വം പാടി, ചുവടു വെച്ച് കളിപ്പന്തലിലേയ്ക്ക് കടന്നു വരും. ഇവരെ നയിച്ചു കൊണ്ട് പള്ളിവാളും ഒറ്റച്ചിലമ്പും കയ്യിലേന്തി വെളിച്ചപ്പാടുമുണ്ടായിരിക്കും. മൂന്നു തവണ പ്രദക്ഷിണം വെച്ച് കരക്കാർ പൊറാട്ടു വേഷക്കാർക്കു വേണ്ടി കളിപ്പന്തൽ ഒഴിഞ്ഞു കൊടുക്കുന്നു. ഒന്നാം കളി ആണ്ടിക്കൂത്ത്. ഇതിൽ ഗണപതി, സരസ്വതി സ്തുതികളും ശേഷം സുബ്രഹ്മണ്യ ഭക്തരായ ആണ്ടികൾ ഭിക്ഷാടനത്തിനായി വരുന്ന ഭാഗവും അവതരിപ്പിക്കുന്നു. രണ്ടാം ദിവസത്തെ കളി വേദാന്തം,തത്ത്വചിന്ത എന്നിവ ഉൾക്കൊള്ളിച്ച് തിരുവള്ളുവരുടെ ജ്ഞാനോപദേശങ്ങൾ അവതരിപ്പിയ്ക്കുന്നതിനാൽ വള്ളോൻ എന്ന പേരിൽ അറിയപ്പെടുന്നു. മൂന്നാം ദിവസത്തെ കളി മലമ എന്നും അറിയപ്പെടുന്നു. ക്ഷേത്രത്തിനു മുന്നിൽ കെട്ടിയുണ്ടാക്കുന്ന ഒൻപതു കാൽ പന്തലിലാണ് കളി നടക്കുന്നത്. കുരുത്തോല, മാവില, കണിക്കൊന്ന തുടങ്ങിയവ ഉപയോഗിച്ച് പന്തൽ അലങ്കരിയ്ക്കുന്നു. പന്തലിനു മുകളിൽ 102 നിരത്തിട്ട് പരമ്പുകളിട്ട് മൂടുന്നു. കുനിശ്ശേരി കുമ്മാട്ടി ഉത്സവത്തിന്റെ തലേ ദിവസം കണ്യാർകളി നടക്കാറുണ്ട്. ഈ പ്രദേശം പണ്ടു കാലത്ത് കൊങ്ങനാടിന്റെ നിരന്തരമായ ആക്രമണ ഭീഷണിയിലായിരുന്നു. കണ്യാർകളിയുടെ ഉൽഭവം ഈ പ്രദേശത്ത് അന്ന് പരിശീലിച്ചിരുന്ന ആയോധന കലകളിൽ നിന്നാണ്. ആയോധന കലകളുടെ പരിശീലനത്തിന് വീര്യം കൂട്ടുവാനും നിറം പകരുവാനും നൃത്തവും ഹാസ്യവും പരിശീലനത്തിൽ ഇടകലർത്തിയിരുന്നു. കളരിപ്പയറ്റിന്റെ ചടുല നീക്കങ്ങളും നാടോടി നൃത്തങ്ങളുടെ താളാത്മകതയും ഈ കലാരൂപത്തിൽ ഒത്തു ചേരുന്നു. മാർച്ച് - ഏപ്രിൽ മാസങ്ങളിലാണ് ക്ഷേത്രങ്ങളിലും തറകളിലും കണ്യാർകളി നടത്തുന്നത്. നൃത്തത്തിന് അകമ്പടിയായി നാടോടി പാട്ടുകളും വാദ്യോപകരണങ്ങളും ഉണ്ടാവും. പുള്ളോട് കിഴക്കഞ്ചേരി, വടക്കഞ്ചേരി , കൊന്നഞ്ചേരി, ആയക്കാട്, മംഗലം, കുഴൽമന്ദം, പെരുവെമ്പ്, ചിറ്റിലഞ്ചേരി, മേലാർക്കോട്, എത്തനൂർ, കുത്തനൂർ, ആലത്തൂർ, നെന്മാറ, പുതുക്കോട്, ഋഷിനാരദ മംഗലം, പുതിയങ്കം , കാട്ടിരി, കാവശ്ശേരി, കുനിശ്ശേരി, പ്ലാവൂർ, മഞ്ഞളൂർ, മുരിങ്ങമല, കൊടുവായൂർ, കരിപ്പോട്, മാത്തൂർ, കൊല്ലങ്കോട്, എലവഞ്ചേരി, വട്ടേക്കാട്, അയിലൂർ, തിരുവഴിയാട്, ചിറ്റൂർ, വടവന്നൂർ, തത്തമംഗലം, പല്ലശ്ശന, മുടപ്പല്ലൂർ എന്നീ ഗ്രാമങ്ങളിലാണ് എല്ലാ കൊല്ലവും മുടങ്ങാതെ കളി നടത്തി വരാറുള്ളത്. ചില സ്ഥലങ്ങളിൽ കണ്യാർകളി എന്ന പേരിലല്ല, കളിയിലെ പ്രസിദ്ധ പൊറാട്ടു വേഷങ്ങളുടെ പേരിലായിരിയ്ക്കും കളി നടക്കുന്നത്. പാലക്കാടൻ ഗ്രാമങ്ങളിൽ മീനം, മേടം മാസങ്ങളിൽ പുതിയ കൃഷി ഇറക്കുന്നതിനു മുൻപ്, ജനങ്ങൾ വിശ്രമിക്കുന്ന കാലത്താണ് ഈ കല അവതരിപ്പിക്കപ്പെടുന്നത്. ഐശ്വര്യം നിറഞ്ഞ ഒരു വർഷത്തേയ്ക്കുള്ള തങ്ങളുടെ പ്രാർത്ഥനയാണ് ഇതിലൂടെ ഇവർ ഉദ്ദേശിക്കിന്നത്. ഇതിനു തെളിവായി കളി അവസാനിക്കുന്ന സമയത്ത് പൂവാരൽ എന്ന ഒരു ചടങ്ങും നടത്തി വരുന്നു. ഈ ചടങ്ങിൽ ദേവിയെ വന്ദിക്കാനായി ഉപയോഗിക്കുന്ന അരിയും പൂവും ഭസ്മവും ഒരു വർഷക്കാലം ഈ ദേശക്കാർ സൂക്ഷിക്കുന്നു. അവതരണത്തിനു മുൻപേ ദേശക്കാരെല്ലാം കൂടി തീരുമാനിച്ച് പരിശീലനം തുടങ്ങുന്നതിനുള്ള ദിവസം നിശ്ചയിക്കുന്നു. അഭ്യസിപ്പിക്കുന്നത് നട്ടുവനാണ്. ഭാഷാ ശുദ്ധി, മെയ് വഴക്കം എന്നിവ ഈ കലാരൂപത്തിനു നിർബന്ധമാണ്. പരിശീലനം ആരംഭിക്കുന്ന ഈ ചടങ്ങാണ് കളി കുമ്പിടൽ. ഇടക്കളിയായും ഇതിനെ കരുതുന്നു. വേണ്ടത്ര പരിശീലനം നേടിയെന്ന് ഉറപ്പായാൽ പിന്നെ വേദി നിശ്ചയിക്കലായി. ഒരു കണ്യാർകളി സംഘത്തിൽ 6 മുതൽ 20 വരെ കലാകാരന്മാരുണ്ടാകും. രാത്രിയിലാണ് ഈ കലാരൂപം അവതരിപ്പിക്കുന്നത്. കേളികൊട്ട് കഴിഞ്ഞാൽ താളവട്ടം എന്ന പേരിൽ അറിയപ്പെടുന്ന അരങ്ങത്ത് പ്രവേശിക്കൽ നടക്കുന്നു. വായ്ത്താരി ചൊല്ലിക്കൊണ്ട് ആശാൻ മുന്നിലും പിറകേ ശിഷ്യന്മാരുമായാണ് പ്രവേശിക്കുന്നത്. പീഠവും വാളും എടുത്താണ് അരങ്ങത്ത് പ്രവേശിയ്ക്കുന്നത്. അടുത്ത ചടങ്ങ് നമസ്കാരമാണ്. ഭൂമിയേയും വാദ്യങ്ങളേയും ദീപത്തേയും ശേഷം ആശാനേയും പ്രണമിക്കുന്നതോടെ ഒന്നാം ഘട്ടം അവസാനിക്കുന്നു. ശേഷം ശിവ പാർവതി സ്തുതിയും മറ്റു ചില ദേവീ സ്തുതികളും ചെയ്ത് ഗുരുവായൂരപ്പന്റെ കുമ്മിയടിയും കഴിഞ്ഞാലാണ് ആണ്ടിക്കൂത്ത് സമാപിക്കുന്നത്. വേദാന്തത്തിലും ആത്മീയതയിലും ഊന്നിയുള്ള വള്ളോൻ പാട്ടുകളാണ് രണ്ടാം ദിവസം പ്രധാനം. ത്രിമൂർത്തികളെ മൂന്നു വള്ളികളായും പുരുഷാർത്ഥങ്ങളെ നാലു വള്ളികളായും സൂചിപ്പിക്കുന്നു. പ്രധാനമായും ഏഴു പേരേയാണ് അവതരിപ്പിക്കുന്നത്. തിരുവള്ളുവർ, അവിട്ടുവൻ, പൂലുവൻ, പാക്കനാർ, പറയനാർ, കവറൈ, ചക്കിലിയൻ എന്നിങ്ങനെ .അവസാന ദിവസമാണ് മലമക്കളി. ഈ ദിവസ കളിയിൽ ദേവ സ്തുതികൾ പ്രധാനമാണ്. വെളിച്ചപ്പാടുകൾ ഈ ദിവസം അരങ്ങത്ത് വരുന്നു. സ്ത്രീ വേഷങ്ങളേയും ഈ ദിവസം അരങ്ങത്ത് കാണാം. കണ്യാർകളിയിലെ അവസാന ചടങ്ങായ പൂവാരലിൽ അലങ്കരിച്ചു വെച്ചിരിക്കുന്ന പുഷ്പങ്ങളെല്ലാം പറിച്ചെടുത്ത് സ്തുതിച്ച് പീഠത്തിൽ വെച്ച് പാട്ടു കൊട്ടിലിൽ പീഠത്തെ കുടിയിരുത്തി കളിയരങ്ങ് അവസാനിക്കുന്നു. കാലത്തിനൊത്ത് നൃത്തവും അഷ്ടകലാശവും എടുത്ത് വേഷക്കാരും വാദ്യക്കാരും ക്ഷീണിക്കുമ്പോൾ വിരസത ഒഴിവാക്കാനായി പുറാട്ടുകൾ രംഗത്ത് വരുന്നു. കൂട്ടപ്പുറാട്ടുകളായും ഒറ്റപ്പുറാട്ടുകളായും ചിട്ടപ്പെടുത്തിയ അവതരണം ഇവർ നടത്തുന്നു.**കടപ്പാട്: വിക്കിപ്പീഡിയ"
-
കതിരുകാള നൃത്തം
ദക്ഷിണകേരളത്തിലെ നെൽക്കൃഷിക്കാർക്കിടയിൽ നിലവിലുള്ള ഒരു കാർഷികനൃത്തമാണ് കതിരുകാള നൃത്തം . നെൽക്കതിർകൊണ്ട് കാളയുടെ മാതൃകയുണ്ടാക്കി, കെട്ടുകാഴ്‌ചയായി വാദ്യഘോഷത്തോടുകൂടി എഴുന്നള്ളിക്കുന്നു. കൃഷിക്കും ഗോസംരക്ഷണത്തിനും ഇത് നല്ലതാണെന്നാണ് പ്രാചീന വിശ്വാസം. ചില ക്ഷേത്രങ്ങളിലെ ഉൽസവങ്ങളോടനുബന്ധിച്ചാണ് കതിരുകാളകളെ കെട്ടിയാടുന്നത്. കാളയുടെ രൂപമുണ്ടാക്കി നെൽക്കതിരുകൾ കൊണ്ട് പീലികൾ പോലെ കെട്ടിയാണ് കതിരുകാളയെ ഒരുക്കുന്നത്. ക്ഷേത്രത്തിൽ നിന്ന് പൂജിച്ച കതിരുകളാണ് ഇതിന് ഉപയോഗിക്കുന്നത്. സ്വന്തം നാട്ടിലെ കതിരുകളാണ് ഉപയോഗിക്കുന്നത് എന്നതിനാൽ, കൃഷി മുടങ്ങാതിരിക്കാൻ ഗ്രാമീണർ ശ്രദ്ധിക്കുന്നു. ചെണ്ടമേളങ്ങളുടെ അകമ്പടിയോടെ നാലുപേർ കൈയേണിയിൽ ഈ കാളയെ തോളത്തു വച്ച് നടക്കുന്നു. മേളത്തിനൊത്ത് നൃത്തം ചെയ്യുന്നു. നാട്ടുവഴികളിലൂടെ നൃത്തസംഘം ഓരോ വീട്ടിലുമെത്തുന്നു. മുറ്റത്ത് അൽപ നേരം നൃത്തം ചവിട്ടുന്നു. വീട്ടുകാർ നൽകുന്ന കാണിക്ക സ്വീകരിക്കുന്നു.**കടപ്പാട്: വിക്കിപ്പീഡിയ"
-
കരിങ്കാളി
പറയസമുദായത്തിൽ പെട്ടവർ വേഷം കെട്ടുന്ന ഒരു അനുഷ്ടാനകലാരൂപമാണ് കരിങ്കാളി. തെക്കേ മലബാർമേഖലയിലുള്ള കാവുകളിലെയും അമ്പലങ്ങളിലെയും പൂരങ്ങളോടും വേലകളോടും അനുബന്ധിച്ചാണ് കരിങ്കാളി സാധാരണ കാണുന്നത് . കരിങ്കാളി കെട്ടുന്നതിന് ചിട്ടയുള്ള വ്രതം ആവശ്യമായി ഗണിക്കപ്പെടുന്നു. ചെണ്ടയുടെ താളത്തോടെ ഉത്സവപ്പറമ്പിൽ എത്തുന്ന കരിങ്കാളികൾ ആ താളത്തിൽ വെളിച്ചപ്പെടുകയും ചെയുന്നു. എന്നാൽ ഇവർ പ്രധാനക്ഷേത്രങ്ങളുടെ അടുത്ത് പോവാറില്ല. പകരം ക്ഷേത്രത്തിൽ നിന്ന് അകലെ താല്കാലികമായി നിർമ്മിച്ച കുരുത്തോലമണ്ഡപത്തിൽ ചടങ്ങുകൾ അവസാനിപ്പിക്കുന്നു. കറുപ്പ്,ചുവപ്പ്,വെളുപ്പ് എന്നിവ ഇടകലർന്ന ഉടയാടയാണ് കരിങ്കാളി അരയിൽ അണിയുന്നത് . കാലിൽ ചിലമ്പ് ധരിച്ചിരിക്കും. വലത്തെ കയ്യിൽ പള്ളിവാൾ പിടിച്ചിരിക്കും. ഇടത്തെ കയ്യിൽ കുരുത്തോലകൊണ്ട് ഉണ്ടാക്കിയ ഗദ ഉണ്ടാവും . പിച്ചളകൊണ്ട് ഉണ്ടാക്കിയ കൃത്രിമമുലകളും തലയിൽ കിരീടവും ഉണ്ട് . മുകൾ ഭാഗം കൂർത്ത ആകൃതിയുള്ള കിരീടം കുരുത്തോലകളാൽ അലങ്കരിച്ചിരിഒക്കും. ചരടുകൾ കൊണ്ടുള്ള കൃത്രിമക്കണ്ണടയും കുരുത്തോല കൊണ്ടുല്ല കൃത്രിമമൂക്കും ഈ വേഷത്തിന്റെ പ്രത്യേകതയാണ്. കരിങ്കാളി കെട്ടിനോടനുബന്ധിച്ച് കോഴികളെ പരസ്യമായി ബലിനല്കുന്നു . വെളിപ്പെട്ട ശേഷം കിരീടം അഴിച്ചുവെച്ച് കരിങ്കാളികൾ കോഴികളെ തലയറുത്ത് ചോരകുടിക്കുന്നു. മലപ്പുറം ജില്ലയിലെ മൂക്കുതലകണ്ണേങ്കാവ് കരിങ്കാളി കെട്ടലിനു പ്രസിദ്ധമാണ്. അഞ്ഞൂറോളം കരിങ്കാളികൾ ഇവിടെ വഴിപാട് ആയി എത്തുന്നു.**കടപ്പാട്: വിക്കിപ്പീഡിയ"
-
കളമെഴുത്ത്
വിരലുകൾ ഉപയോഗിച്ച് അഞ്ച് നിറമുള്ള അഞ്ച് തരം പൊടികൊണ്ട് ദേവീദേവന്മാരുടെ രൂപങ്ങൾ നിലത്തു വരയ്ക്കുന്ന സമ്പ്രദായമാണ് കളമെഴുത്ത്. ചുമർചിത്രകലയുടെ ആദ്യരൂപമായാണ് കളമെഴുത്ത് അറിയപ്പെടുന്നത്. കളമെഴുത്തും പാട്ട്, മുടിയേറ്റ്, ഭദ്രകാളിത്തീയാട്ട്, അയ്യപ്പൻ തീയാട്ട്, കോലം തുള്ളൽ, സർപ്പംതുള്ളൽ തുടങ്ങിയ അനുഷ്ഠാനകലകളിലൊക്കെ കളമെഴുത്ത് ഒഴിച്ചുകൂടാനാവാത്തതാണ്. കാളി, ദുർഗ്ഗ, അയ്യപ്പൻ, യക്ഷി, ഗന്ധർവൻ, നാഗങ്ങൾ തുടങ്ങിയ മൂർത്തികളെയാണ് കളമെഴുത്തിൽ മുഖ്യമായി ചിത്രീകരിക്കുന്നത്. കളമെഴുതുന്നത് കുലവൃത്തിയായി സ്വീകരിച്ച പല സമുദായക്കാർ ഇന്നും കേരളത്തിലുണ്ട്. കളമെഴുത്തുപാട്ടിനും മുടിയേറ്റിനും കളം വരയ്ക്കുന്നത് കുറുപ്പന്മാരാണ്. അയ്യപ്പൻ തീയാട്ടിനു കളമെഴുതുന്നവർ തീയ്യാടി നമ്പ്യാർമാരും ഭദ്രകാളി തീയാട്ടിനു കളം വരയ്ക്കുന്നത് തീയാട്ട് ഉണ്ണികളും നാഗക്കളമെഴുതുന്നത് പുള്ളുവന്മാരും കോലംതുള്ളലിനു കണിയാന്മാരും ആണ്. മന്ത്രവാദക്കളമെഴുതുന്നത് വണ്ണാന്മാരാണ്. പഞ്ചവർണ്ണം എന്ന് പറയുന്ന പ്രകൃതിദത്തമായ അഞ്ച് തരം പൊടികളാണ് കളമെഴുത്തിനു ഉപയോഗിക്കുന്നത്. വെള്ള, കറുപ്പ്, പച്ച, മഞ്ഞ, ചുവപ്പ് എന്നിവയാണ് അഞ്ചു നിറങ്ങൾ. ഉമിക്കരി (കറുപ്പ്), അരിപ്പൊടി (വെള്ള), മഞ്ഞൾപ്പൊടി (മഞ്ഞ), നെന്മേനിവാകയുടെ പൊടി (പച്ച), മഞ്ഞളും ചുണ്ണാമ്പും അരിപ്പൊടിയും ചേർത്ത മിശ്രിതം (ചുവപ്പ്) എന്നിവയുപയോഗിച്ചാണ് ഈ നിറങ്ങൾ തയ്യാറാക്കുന്നത്. ഈ നിറങ്ങളെ ഓരോ ലോഹങ്ങളുമായും ബന്ധപ്പെടുത്തിയിട്ടുണ്ട്. മഞ്ഞനിറം സ്വർണ്ണത്തേയും, പച്ചനിറം നാകത്തേയും, ചുവപ്പുനിറം ചെമ്പിനേയും, കറുപ്പ് ഇരുമ്പിനേയും, വെള്ള വെള്ളിനിറത്തേയും പ്രതിനിധീകരിക്കുന്നു. ചുരുങ്ങിയത് രണ്ട് പേരെങ്കിലും കളമെഴുത്തിനു വേണം. ഇഷ്ടദേവതയെ മനസ്സിൽ ധ്യാനിച്ച ശേഷമാണ് കളമെഴുത്ത് ആശാൻ കളം വരച്ച് തുടങ്ങുന്നത്. ആദ്യം ഒരു നേർ വര വരയ്ക്കുകയാണ് ചെയ്യുന്നത്. ഇതിനെ “ബ്രഹ്മസൂത്രം“ എന്നാണ് കളമെഴുത്തുകാർ പറയുന്നത്. ശേഷം അരിപ്പൊടിയോ കറുത്തപൊടിയോ ഉപയോഗിച്ച് ശരീരാവയവങ്ങൾ വരച്ച് തുടങ്ങും. മുഖം, കഴുത്ത്, മാറ്, കിരീടം എന്നിവ ഒരാളും ഉദരം, കൈകാലുകൾ എന്നിവ മറ്റൊരാളും വരയ്ക്കുകയാണ് പതിവ്.**കടപ്പാട്: വിക്കിപ്പീഡിയ"
-
കളരിപ്പയറ്റ്
കേരളത്തിന്റെ തനത് ആയോധനകലയാണ് കളരിപ്പയറ്റ്. കേരളത്തിലും തമിഴ്നാടിന്റെ ചില ഭാഗങ്ങളിലും ഈ പുരാതനമായ ആയോധന മുറ അഭ്യസിച്ചു വരുന്നു. കരാട്ടെ,കുങ് ഫു തുടങ്ങിയ ആയോധന സമ്പ്രദായങ്ങളോട് കിടപിടിക്കത്തക്കവിധത്തിൽ ശാസ്ത്രീയമായി ചിട്ടപ്പെടുത്തപ്പെട്ടതും ക്രമാനുഗതമായ പരിശീലനം കൊണ്ട് ആത്മരക്ഷയ്ക്കൊപ്പം ശാരീരികവും മാനസികവുമായ കഴിവുകളെ പരിപോഷിപ്പിക്കുന്നതുമായ സമഗ്രമായൊരു കായികകലയാണ് കളരിപ്പയറ്റ്. കേരളത്തിൽ നായർ സമുദായമാണ് പ്രധാനമായും കളരിപ്പയറ്റ് അനുവർത്തിച്ചു വന്നിരുന്നത്. തെക്കൻ കേരളത്തിൽ നാടാർ സമുദായവും ഉത്തര കേരളത്തിൽ തീയർ സമുദായവും പരമ്പരാഗതമായി കളരി അനുവർത്തിച്ചു വന്നിരുന്നു. നായർ ഈഴവ പടയാളികളും നല്ല കളരി അഭ്യാസികൾ ആയിരുന്നു. ഇരുപതാം നൂറ്റാണ്ടോടുകൂടി പ്രതാപം നഷ്ടപ്പെട്ടുപോയ കളരിപ്പയറ്റിനു പുതുജീവൻ നൽകുക എന്ന ലക്ഷ്യത്തിനു വേണ്ടി കോട്ടക്കൽ കണാരൻ ഗുരുക്കൾ എന്ന ഗുരുക്കൾ നിലവിലുണ്ടായിരുന്ന വടക്കൻ സമ്പ്രദായങ്ങൾ എല്ലാം പഠിക്കുകയും പിന്നീട് തലശ്ശേരിയിൽ സ്വന്തമായി കളരി സ്ഥാപിക്കുകയും ചെയ്തു. തെയ്യം, പൂരക്കളി, മറുത്ത് കളി, കഥകളി, കോൽകളി, വേലകളി, തച്ചോളികളി, തുടങ്ങിയ കേരളത്തിലെ പല പരമ്പരാഗത കലാരൂപങ്ങളും കളരിപ്പയറ്റിൽ നിന്ന് പലതും കടം കൊണ്ടിട്ടുണ്ട്. കഥകളിയിൽ കലാകാരന്റെ ശരീരത്തിന് മെയ്‌വഴക്കം വരുത്തുന്ന സമ്പ്രദായം ഇത്തരത്തിലുള്ളതാണ് . ഫ്യൂഡലിസം ഏറ്റവും ശക്തമായിരുന്ന മധ്യകാലകേരളമാണ് കളരിപ്പയറ്റിന്റെ പ്രതാപകാലം . നൂറ്റാണ്ടിലേറെ നീണ്ടുനിന്ന വൈദേശികാധിപത്യത്തോടൊപ്പം ജന്മിത്തത്തിന്റെ തകർച്ചയും ആധുനിക ആയുധങ്ങളുടെ വരവും മാറിയ യുദ്ധമുറകളുമെല്ലാം ഈ ആയോധന കലയുടെ പ്രാധാന്യം കുറച്ചു . കരാട്ടെ, കുങ് ഫു തുടങ്ങിയ കായികകലകളിൽ നിന്നും വ്യത്യസ്തമായി കളരിപ്പയറ്റിന് ഇക്കാലത്ത് വേണ്ടത്ര പരിഗണന ലഭിക്കാത്ത അവസ്ഥയുണ്ട് . **കടപ്പാട്: വിക്കിപ്പീഡിയ"
-
കാക്കാരിശ്ശിനാടകം/കാക്കാലച്ചിനാടകം/കാക്കാരുകളി
കേരളത്തിലെ നാടോടികളായ കാക്കാലന്മാർ പരമ്പരാഗതമായ രീതിയിൽ അവതരിപ്പിച്ചു വരുന്ന ആക്ഷേപഹാസ്യനാടകമാണ് കാക്കരിശ്ശിനാടകം. സംഗീതം, സംഭാഷണം, നൃത്തം, ആംഗികാഭിനയം തുടങ്ങിയവ ഉൾച്ചേർന്ന കലാരൂപമാണ് കാക്കാരിശ്ശി നാടകം. മധ്യതിരുവതാംകൂറിനു തെക്കോട്ടുള്ള പ്രദേശങ്ങളിൽ നിലനിന്നു പോന്നിരുന്ന ഒരു നാടൻ കലയാണിത്. മധ്യതിരുവതാംകൂറിൽ പാണന്മാർ, കമ്മാളന്മാർ എന്നിവരും, തെക്ക് ഈഴവരും കുറവരുമാണ് ഇവ അവതിരിപ്പിക്കുന്നതു്. കാക്കാരിശ്ശികളി, കാക്കാലച്ചിനാടകം, കാക്കാരുകളി എന്നും കേരളത്തിൻറെ ചിലഭാഗങ്ങളിൽ അറിയപ്പെടുന്നു.[2]ശിവൻ, പാർവതി, ഗംഗ തുടങ്ങിയ പുരാണ കഥാപാത്രങ്ങളള അടിസ്ഥാനമാക്കിയാണ് നാടകങ്ങൾ അരങ്ങേറുന്നത്. ഇവർ സമൂഹത്തിലെ ഏറ്റവും താഴ്ന്ന സമുദായമായ കാക്കാലന്മാരുടെ ഇടയിൽ ജനിക്കുന്നതായാണ് കഥയുടെ പ്രധാന ചട്ടക്കൂട്. ഇതിനോട് അനുദിനത്തിലെ കഷ്ടപ്പാടുകളും വിഷമതകളും മനുഷ്യന്റെ വിവിധഭാവങ്ങളും ചേർത്താണ് കഥയുടെ മറ്റു ഭാഗങ്ങൾ രൂപപ്പെടുത്തുന്നത്. മൂന്ന് പ്രധാന തരങ്ങളിലാണ് കാക്കരശ്ശി നാടകം അവതരിപ്പിച്ചു വരുന്നത്. കുറവർ, ഈഴവർ, നായന്മാർ എന്നീ സമുദായങ്ങൾ ഇന്ന് ഈ നാടകരൂപം അവതരിപ്പിക്കുന്നുണ്ടെങ്കിലും ആദ്യകാലങ്ങളിൽ കാക്കാലർ എന്ന നാടോടിവർഗ്ഗമാണ് ഈ കലാരൂപം അവതരിപ്പിച്ചിരുന്നത്. അവരിൽ നിന്നാണ് കാക്കാരിശ്ശി എന്ന പേരു ലഭിക്കുന്നത്. ഈ കലാരൂപത്തിന്റെ ഉത്ഭവം തമിഴ്‌നാട്ടിൽ നിന്നാണ്. മലവേടർ അവതരിപ്പിക്കുന്ന കാക്കാരിശ്ശി വേടരുകളി എന്നറിയപ്പെടുന്ന (തമിഴ്) ഒന്നിൽ നിന്നാണ് ഉത്ഭവം കൊണ്ടത്. കുറവൻ അവതരിപ്പിക്കുന്നതിന്റെ പൂർവ രൂപമാകട്ടെ കുറത്തികളിയും. എന്നാൽ മേൽ പറഞ്ഞ പൂർവരൂപങ്ങളിൽ നിന്ന് കാക്കാരിശ്ശികളിയിലേക്കുള്ള പരിണാമം എങ്ങനെയായിരുന്നു എന്ന് വ്യക്തമായ അറിവില്ല. ഗ്രാമപ്രദേശങ്ങളിൽ മാത്രം ഒതുങ്ങി നിന്നിരുന്ന ഈ കലാരൂപം നഗരങ്ങളിലുള്ളവരേയും ആകർഷിക്കുകയും കൂടുതൽ അന്യജാതിക്കാർ ഈ കലാരൂപത്തെ വളർത്താൻ സഹായിക്കുകയും ചെയ്തിട്ടുണ്ട്.**കടപ്പാട്: വിക്കിപ്പീഡിയ"
-
കാളിയൂട്ട്
കുംഭ മാസത്തിലെ മൂന്നാമത്തെ വെള്ളിയാഴിച്ച നാളിൽ നടക്കുന്ന ഒരു അനുഷ്ഠാനകലയാണ് കാളിയൂട്ട്, കാളിനാടകം എന്നും പറയാറുണ്ട്. . കാളിയും ദാരികനും തമ്മിലുള്ള യുദ്ധമാണ് ഇതിന്റെ ഇതിവൃത്തം. കാളിയൂട്ട് മഹോത്സവമായി ആഘോഷിക്കുന്നു. കുംഭ മാസത്തിലെ മൂന്നാമത്തെ വെള്ളിയാഴ്ച ശാർക്കര ക്ഷേത്രത്തിൽ നടക്കുന്ന പ്രധാനപ്പെട്ട ഒരു ഉത്സവം ആണ് കാളിയൂട്ട്. ജനങ്ങൾക്ക് ദുരിതങ്ങൾ സമ്മാനിച്ച് ജനങ്ങളെ പൊറുതി മുട്ടിച്ചു കൊണ്ടിരുന്ന ദാരികനെ നിഗ്രഹിച്ച്, ജനങ്ങൾക്ക് സമാധാനവും ഐശ്വര്യവും പ്രധാനം ചെയ്യുന്നതാണ് ഇതിന്റെ പൊരുൾ. തിരുവിതാംകൂർ ഭരണാധികാരി ആയിരുന്ന മാർത്താണ്ഡ വർമ്മ മഹാരാജാവ്, കായംകുളം രാജാവും ആയി യുദ്ധത്തിനു പുറപ്പെടും മുൻപ് ശർക്കര ക്ഷേത്രത്തിൽ വെച്ച് നേർച്ച ആയി നടത്താമെന്ന് ഏറ്റു പറഞ്ഞു തുടങ്ങിയതാണ് കാളിയൂട്ട്. ആ യുദ്ധത്തിൽ ജയിച്ച് കായംകുളം കൂടി തിരുവിതംകൂറിനോട് ചേർത്തതിനു ശേഷം വർഷാവർഷം നടത്തി വരുന്ന ഒരു ഉത്സവമാണ് കാളിയുട്ട്. കാളിയുട്ടിനു തലേദിവസം ദാരികനെ അനേഷിച്ചു ദേവി എല്ലകരകളിലും പോകുന്ന ചടങ്ങാണ് മുടിയുഴിച്ചിൽ എന്ന് അറിയപെടുന്നത്. അന്ന് ദാരികനെ നിലത്തിൽ പോരിനു വെല്ലുവിളികുകയും അതു അനുസരിച്ച് പിറ്റേന്ന് വെള്ളിയാഴിച്ച ശാർകര മൈതാനത്ത് നിലത്തിൽ പോര് നടത്തുകയും അവസാനം പ്രതീകാത്മകമായി കുലവാഴയും കുംബളവും വെട്ടി വിജയാഹ്ലാദത്തോടെ നൃത്തം ചവുട്ടി, ഈ സന്തോഷ വർത്തമാനം പരമശിവനെ അറിയിക്കാൻ കൈലാസത്തിലേക്ക് പോയി അവിടെ വെച്ച് ആനന്ത നൃത്തം ചവുട്ടി തീരുന്നതാണ് സങ്കൽപം. ഒൻപതു ദിവസത്തെ ആചാരനുഷ്ടാനങ്ങളോടെ അത്യധികം ആർഭാടമായാണ് ഇന്നും കാളിയൂട്ട് നടത്തുന്നത്. മതമൈത്രിക്കു ഒരു മഹിതോദാഹരണം ആണ് ശ്രീ ശാർക്കരദേവീ ക്ഷേത്രം. മുടിയുഴിച്ചിൽ ദിവസം നാട്ടുകാർ ദേവിക്ക് അർപ്പിക്കുന്ന നെൽപ്പറ ശേഖരിക്കുന്നതിനുള്ള അവകാശം ഇന്നും ഒരു മുസ്ലിം കുടുംബത്തിനാണ്. അതുപോലെ മീനമാസത്തിലേ ഭരണി നാളിൽ നടക്കുന്ന ഗരുഡൻ തുകത്തിനു വില്ല് വലിക്കാൻ ഉപയോഗിക്കുന്ന കയർ നൽകുവാനുള്ള അവകാശം ഇപ്പോഴും ഒരു ക്രിസ്ത്യൻ കുടുംബത്തിനാണ്. കാളിയൂട്ടിന് കുറിപ്പ് കുറിച്ചു കഴിഞ്ഞാൽ പിന്നെ ഒമ്പത് ദിവസം സാമൂഹിക അനാചാരങ്ങളെ കളിയാക്കുന്ന പലവിധ കഥകളായി കാളീ നാടകം അരങ്ങേറും. ഓരോ ദിവസവും സമയം കൂട്ടിക്കൂട്ടി ഒമ്പതാം ദിവസം പുലരും വരെ നീളുന്നവിധമാണ് കാളീനാടക ചടങ്ങുകൾ നടക്കുക. ക്ഷേത്രമതിൽക്കെട്ടിനകത്തുള്ള തുള്ളൽ പുരയിലാണ് ഇത് നടക്കുന്നത്. വെള്ളാട്ടം കളി, കുരുത്തോലയാട്ടം, നാരദൻ പുറപ്പാട്, നായർ പുറപ്പാട്, ഐരാണി പുറപ്പാട്, കണിയാരു പുറപ്പാട്, പുലയർ പുറപ്പാട്, മുടിയുഴിച്ചിൽ, നിലത്തിൽ പോര് എന്നിവയാണ് കാളിയൂട്ടിലെ ഒമ്പത് ദിവസത്തെ പ്രധാന ചടങ്ങുകൾ.**കടപ്പാട്: വിക്കിപ്പീഡിയ"
-
കുതിരകളി
ഒരു അനുഷ്ടാന കലയാണ് കുതിരകളി. മുളകൊണ്ടും കുരുത്തോലകൊണ്ടും കുതിരയെ ഉണ്ടാക്കുന്നു. അതും ചുമലിലേറ്റിക്കൊണ്ട് താളത്തിനനുസരിച്ച് പാട്ടുപാടിക്കളിക്കും. സാധാരണയായി ചെറിയ ചെണ്ട വാദ്യോപകരണമായി ഉപയോഗിക്കുന്നു.**കടപ്പാട്: വിക്കിപ്പീഡിയ"
-
കുത്തിയോട്ടം
ക്ഷിണകേരളത്തിലെ ഭഗവതീക്ഷേത്രങ്ങളിൽ നടക്കുന്ന ഒരു ദ്രാവിഡ അനുഷ്ഠാനകലയാണ് കുത്തിയോട്ടം. ചെട്ടികുളങ്ങര ശ്രീഭഗവതി ക്ഷേത്രം, ആറ്റുകാൽ ശ്രീഭഗവതി ക്ഷേത്രം തുടങ്ങി പല ശാക്തേയക്ഷേത്രങ്ങളിലും കുത്തിയോട്ടം നടത്തിവരുന്നു. ഭക്തജനങ്ങൾ ആദിപരാശക്തിക്ക് വഴിപാടായി നടത്തുന്ന ഒന്നാണ് ഇത്. ചെട്ടികുളങ്ങരയുടെ പരിസരപ്രദേശങ്ങളിൽ നിരവധി കുത്തിയോട്ടസംഘങ്ങളും ആശാന്മാരും ഉണ്ട്. പ്രധാനമായും ബാലന്മാരെയാണു പരിശീലനം നല്കുന്നത്. ചിലയിടങ്ങളിൽ പുരുഷന്മാരും കുത്തിയോട്ടത്തിൽ പങ്കെടുക്കാറുണ്ട്. പ്രത്യേക രീതിയിൽ ചിട്ടപ്പെടുത്തിയ പാട്ടുകൾ കുത്തിയോട്ടത്തിനു പാടുന്നു. ഒരു കുത്തിയോട്ടം വഴിപാടായി നടത്തുന്നതിനു ലക്ഷങ്ങൾ വേണ്ടി വരുന്നു. കുത്തിയോട്ടത്തിൽ ആൺകുട്ടികൾക്ക് എല്ലാ അനുഷ്ഠാനപരമായ ചടങ്ങുകളും ഒരാഴ്ചകൊണ്ട് (ശിവരാത്രി മുതൽ ഭരണി ദിവസം വരെ) പഠിപ്പിച്ചുകൊടുക്കുന്നു. ഈ കാലയളവിൽ കുട്ടി വ്രതാനുഷ്ഠാനം ചെയ്യണം. ഈ ഏഴു ദിവസവും പരിശീലനം നടത്തുന്ന ഗൃഹത്തിൽ വരുന്ന എല്ലാ ആളുകൾക്കും സദ്യ ഉണ്ടാകും, പിന്നീട് ക്ഷേത്രത്തിലേക്കുള്ള ഘോഷയാത്ര അങ്ങനെയാണ് ചെലവ് ലക്ഷങ്ങൾ വേണ്ടി വരുന്നത്. കുംഭഭരണി ദിവസം രാവിലെ ചൂരൽ മുറിയലിന് ശേഷം ആൺകുട്ടിയെ ഘോഷയാത്രയായി ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുന്നു. ബാലന്മാരെ ഒരുക്കി തലയിൽ കിന്നരിവച്ച തൊപ്പി, മണിമാല, കയ്യിൽ മടുവും കാപ്പും എന്നിവ ധരിപ്പിച്ച ശേഷം ദേഹമാസകലം കളഭം പൂശി തറ്റുടുപ്പിച്ച് അതിനു മുകളിലായി വാഴയില വാട്ടിക്കെട്ടി അരമണി ചാർത്തി, ഇരുകൈകളും ശിരസിനു മുകളിൽ ചേർത്തു പിടിച്ച് കയ്യിൽ പഴുക്കാപ്പാക്ക് തറച്ച കത്തി പിടിപ്പിക്കും. പിന്നീട് കുട്ടികളുടെ അരയിൽ സ്വർണ്ണമോ, വെള്ളിയോ കൊണ്ടു നിർമ്മിച്ച നൂൽ പുറമേ ചുറ്റുകയോ അല്ലെങ്കിൽ തൊലിക്കുള്ളിൽ കൂടി കൊരുത്തു കെട്ടുകയോ ചെയ്യുന്നു. ഇതാണ് ചൂരൽ മുറിയൽ എന്ന ചടങ്ങ്. തൊലിക്കുള്ളിൽ കൂടി കൊരുക്കുന്നത് ചെറിയ മുറിവും വേദനയും ഉണ്ടാക്കുമെന്നതിനാൽ ഏറെ വിവാദമായ ഒരു ചടങ്ങ് ആണിത്. വെഞ്ചാമരം കൊണ്ടു വീശിയും പനിനീർ തളിച്ചും ഘോഷയാത്രയായാണ് ബാലന്മാരെ ക്ഷേത്രത്തിലേക്ക് കൊണ്ടുവരുന്നത്. ലോഹനൂൽ ഊരിയെടുത്ത് ഭഗവതിക്ക് സമർപ്പിക്കുന്നതോടെ കുത്തിയോട്ടം അവസാനിക്കും. ആറ്റുകാലിൽ ബാലന്മാർ അഞ്ചുദിവസം ക്ഷേത്രസന്നിധിയിൽ വ്രതാനുഷ്ഠാനത്തോടെ താമസിക്കുകയും പൊങ്കാല ദിവസം നടത്തുന്ന ചൂരൽമുറിയലിന് ശേഷം ഘോഷയാത്രയിൽ പങ്കെടുക്കുകയും ചെയ്യുന്നു. ഐശ്വര്യത്തിനും ഉയർച്ചക്കും വേണ്ടിയാണ് ഈ വഴിപാട് നടത്തുന്നത് എന്നാണ് വിശ്വാസം. കൊല്ലം ജില്ലയിലെ പല ക്ഷേത്രങ്ങളിലും കുത്തിയോട്ടം എന്ന പേരിൽ പുരുഷന്മാർ നിലവിളക്ക് കൊളുത്തി വച്ചു ചുറ്റും കൂടിനിന്ന് പ്രത്യേകം ചിട്ടപ്പെടുത്തിയ ദേവീസ്തുതികൾ പാടി നൃത്തം ചെയ്യുന്നു. ഇവിടങ്ങളിൽ ചൂരൽമുറിയൽ പോലെയുള്ള ആചാരം നിലവിലില്ല. മഹിഷാസുരനുമായുള്ള യുദ്ധത്തിൽ ദേവിയുടെ വിജയം ആഘോഷിക്കുന്ന പരാശക്തിയുടെ ഭടന്മാർ ആണ് കുത്തിയോട്ടക്കാർ എന്നാണ് സങ്കല്പം. സ്വർണ്ണം- വെള്ളിനൂൽ തൊലിക്കുള്ളിൽക്കൂടി കൊരുക്കുന്നത് (ചൂരൽമുറിയൽ) കുട്ടികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നുവെന്നും, അത് കടുത്ത ബാലപീഡനം ആയതിനാൽ കേരള ഹൈക്കോടതി ഈ ചടങ്ങ് നടത്തുന്നത് നിരോധിച്ചു. ആറ്റുകാൽ ക്ഷേത്രത്തിലെ കുത്തിയോട്ടം ആൺകുട്ടികൾക്ക് നേരെയുള്ള കൊടുംപീഡനമാണെന്നും ആചാരം മുൻനിർത്തി മാതാപിതാക്കളെ പോലും കാണാൻ അനുവദിക്കാതെ കുട്ടികളെ അഞ്ചുദിവസം പീഡിപ്പിക്കുകയാണെന്നും ഡിജിപി ആർ ശ്രീലേഖ പറയുകയുണ്ടായി.**കടപ്പാട്: വിക്കിപ്പീഡിയ"
-
കുമ്മാട്ടി
തൃശൂർ, പാലക്കാട്, വയനാട് തുടങ്ങിയ ജില്ലകളിൽ പ്രചാരത്തിലുള്ള ഒരു നാടൻ കലാരൂപമാണ് കുമ്മാട്ടി. തൃശൂർ നഗരത്തിനു ചുറ്റുമുള്ള ദേശക്കാർ ഓണത്തോടനുബന്ധിച്ച് ആഘോഷിക്കുന്നു. പാലക്കാട്, വയനാട് ജില്ലകളുടെ ചില ഭാഗങ്ങളിൽ കുമ്മാട്ടി ദേവപ്രീതിക്കായും വിളവെടുപ്പിനോട് അനുബന്ധിച്ചും ആഘോഷിക്കുന്നുണ്ട്. ഈ ഭാഗങ്ങളിൽ ഓണത്തപ്പനെ വരവേൽക്കാനായും കുമ്മാട്ടി ആഘോഷിക്കുന്നുണ്ട്. കാലദോഷം തീർക്കാനും കുട്ടികളെ ആഹ്ലാദിപ്പിച്ച് അവർക്ക് നന്മനേരാനുമെത്തുന്ന കുമ്മാട്ടിക്കൂട്ടങ്ങൾക്ക് പിന്നിലെ ഐതിഹ്യം ശിവനും അർജ്ജുനനുമായി ബന്ധപ്പെട്ടതാണ്. പാണ്ഡവരുടെ വനവാസകാലത്ത് യുധിഷ്ഠിരൻ അനുജനായ അർജ്ജുനനോട് ശത്രുസംഹാരത്തിനായി വിശിഷ്ട ആയുധങ്ങൾ തപസുചെയ്ത് നേടാൻ നിർദ്ദേശിച്ചു. അതനുസരിച്ച് അർജ്ജുനൻ ഹിമാലയത്തിലെത്തി ദേവേന്ദ്രൻ, ശിവൻ, യമൻ, വരുണൻ എന്നീ ദേവൻമാരെ കണ്ട് വരം സ്വന്തമാക്കി. ഇതിൽ ശിവനെ പ്രത്യക്ഷപ്പെടുത്താൻ കഠിനമായ തപസ്സു ചെയ്യേണ്ടിവന്നു. ശിവന്റെ പക്കലുള്ള പാശുപതാസ്ത്രമായിരുന്നു അർജ്ജുൻ വരമായി ആഗ്രഹിച്ചത്. എന്നാൽ ഈ വരം നല്കുന്നതിന് മുമ്പായി അർജ്ജുനന്റെ സാമർഥ്യം പരീക്ഷിക്കാൻ ശിവൻ തിരുമാനിച്ചു. അതിനു ശേഷം മാത്രമേ അസ്ത്രദാനം നല്കൂ എന്ന് നിശ്ചയിച്ചു. ശിവൻ കാട്ടാളരൂപം ധരിച്ച് അർജ്ജുനന്റെ മുമ്പിലെത്തി. പാർവ്വതി കാട്ടാളത്തിയുമായി. മായാവിദ്യയിലൂടെ ഒരു കാട്ടുപന്നിയെ സമാധിസ്ഥനായ അർജ്ജുനന്റെ മുമ്പിലൂടെ ഓടിച്ചു. പെട്ടെന്ന് കണ്ണുതുറന്ന അർജ്ജുനൻ വില്ലുകുലച്ച് പന്നിയ്ക്ക് പിന്നാലെ ഓടി. കിരാതരൂപിയായ ശിവൻ മറ്റൊരു വഴിയിലൂടെ പന്നിയെ പിന്തുടർന്നു. ഒരിടത്ത് വച്ച് ഇരുവരും വില്ലുകുലയ്ച്ചു. രണ്ട് ശരങ്ങളും ഒരേ സമയം പന്നിയുടെ ദേഹത്ത് പതിച്ചു. പ്രാണവേദനകൊണ്ട് പുളഞ്ഞ് പന്നി ചത്തുവീണു. താനയച്ച അമ്പാണ് ആദ്യം പന്നിയ്ക്ക് മേൽ കൊണ്ടെതെന്ന് പറഞ്ഞ് അർജ്ജുനൻ പന്നിയ്ക്ക് മേൽ അവകാശവാദം ഉന്നയിച്ചു. ആ വാദത്തെ ഖണ്ഡിച്ച് കിരാതനും അവകാശവാദമുന്നയിച്ചു. തർക്കം മുറുകിയപ്പോൾ തങ്ങളിൽ ആരാണ് കേമൻ എന്ന് യുദ്ധത്തിലൂടെ തിരുമാനിക്കാം എന്ന ധാരണയിലെത്തി. അല്പസമയത്തിനകം അവിടം ഒരു യുദ്ധഭൂമിയായി. തുല്യശക്തികളായ ശിവനും അർജ്ജുനനും തമ്മിൽ പൊരിഞ്ഞ യുദ്ധം നടന്നു. ദിവ്യാസ്ത്രങ്ങൾ പ്രയോഗിച്ച് തങ്ങളുടെ കഴിവുകൾ കാട്ടി. ഏറെ നേരം നീണ്ടയുദ്ധത്തിനൊടുവിൽ അർജ്ജുനൻ നിരായുധനും നിസ്സഹായനുമായി. കേവലമൊരു കാട്ടാളനോട് അടിയറവുപറയേണ്ടിവന്നതിൽ അർജ്ജുനൻ ദുഃഖിച്ചു. പെട്ടെന്ന് ശിവൻ കിരാതരൂപം വെടിഞ്ഞ് സ്വരൂപം കൈക്കൊണ്ട് അർജ്ജുനനെ അനുഗ്രഹിച്ചു. വിഷമിക്കേണ്ടതില്ല. കിരാതരൂപത്തിൽ വന്ന് നിന്നെ പരീക്ഷിക്കുകയായിരുന്നു എന്നും പരീക്ഷണത്തിൽ അർജ്ജുനൻ വിജയിച്ചു എന്നും പറഞ്ഞ് ദിവ്യശ്കതിയുള്ള പാശുപതാസ്ത്രം സമ്മാനിച്ചു. അർജ്ജുനൻ ആദരപൂർവ്വം പാശുപതാസ്ത്രം വാങ്ങി ശിവനെ നമസ്കരിച്ചു. അപ്പോഴേയ്ക്കും ശിവന്റെ അസംഖ്യം ഭൂതഗണങ്ങൾ അവിടെയെത്തി. അവർ ശിവനേയും പാർവ്വതിയേയും സന്തോഷിപ്പിക്കാൻ അമ്പും വില്ലും കൊട്ടി നൃത്തം ചെയ്തു. അനന്തരം ശിവനും പാർവ്വതിയും അപ്രത്യക്ഷരായി. വളരെ കാലത്തിന് ശേഷം ശിവൻ പാർവ്വതീസമേതനായി തൃശ്ശൂർ വടക്കുംനാഥക്ഷേത്രത്തിൽ കുടികൊണ്ടു. ഭൂതഗണങ്ങളുടെ പഴയ നൃത്തവും പാട്ടും ഒരിക്കൽ കൂടി കേൾക്കണമെന്ന് പാർവ്വതിക്ക് മോഹമുണ്ടായി. ആ നിമിഷം ഭൂതഗണങ്ങളെ വരുത്തി നൃത്തം ചെയ്യാനാവശ്യപ്പെട്ടു. താളാത്മകമായ പാട്ടും നൃത്തവും ഭഗവതിക്ക് ഏറെ ഇഷ്ടപ്പെട്ടു. നൃത്തം തീർന്നതും പാർവ്വതി ഭൂതഗണങ്ങൾക്ക് പട്ടും വളയും സമ്മാനിച്ചു. അതിന് ശേഷം ശിവൻ ഭൂതഗണങ്ങളോട് ഇങ്ങനെ നിർദ്ദേശിച്ചു. ഏറെ ഹൃദ്യമായ നിങ്ങളുടെ ആട്ടവും പാട്ടും ചെയ്ത് നിങ്ങൾ ജനങ്ങളെ സന്തോഷിപ്പിക്കണം. ഒരു കാലത്തും വിസ്മരിക്കാതെ അവർ ഈ കലയെ സംരക്ഷിച്ചുകൊള്ളും. ഓണക്കാലത്ത് എന്റെ പ്രിയഭക്തനായ മഹാബലി കേരളീയരെ കാണാനായി ഇവിടെയെത്തും. അപ്പോൾ നിങ്ങൾ ഭക്തരുടെ ഭവനങ്ങൾ സന്ദർശിച്ച് നൃത്തവും പാട്ടുംകൊണ്ട് അവരെ ആനന്ദിപ്പിക്കണം. അങ്ങനെയാണ് കുമ്മാട്ടിക്കളിയ്ക്ക് തൃശ്ശൂരിലും പരിസരങ്ങളിലും പ്രചാരമുണ്ടായതെന്ന് ഐതിഹ്യം. കുനിശ്ശേരി പൂക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ കുമ്മാട്ടി മഹോത്സവത്തിനു പിന്നിലും ഒരു ഐതിഹ്യമുണ്ട്. കോഴിക്കോട്ടെ സാമൂതിരി രാജാവ് തന്നെ കരുത്തുറ്റ സൈന്യത്തെ ഉപയോഗിച്ച് സമീപപ്രദേശങ്ങലെല്ലാം കീഴടക്കി. സാമൂതിരിയുടെ ശക്തിയിൽ മിക്ക രാജ്യങ്ങളും വീണ് രാജ്യവിസ്ത്രതി പലമടങ്ങ് വർദ്ധിച്ചു. സാമൂതിരിപ്പടയെ ചെറുക്കാനാവാതെ മിക്കരാജാക്കന്മാരും പാലായനം ചെയ്തു. ഇതൊന്നും മതിയാവാതെ സാമൂതിരി കുനിശ്ശേരിയിലേയ്ക്ക് പടനയിച്ചു. കുനിശ്ശേരിയിലെ നാടുവാഴി ധീരനും സാഹസികനുമായതിനാൽ അടിയറവ് പറയാതെ പൊരുതാൻ തിരുമാനിച്ചു. ഉശിരുള്ള ഭടന്മാരും നാട്ടുകാരും ഒന്നടങ്കം നാടുവാഴിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. കുനിശ്ശേരി സൈന്യവും സാമൂതിരിപ്പടയും തമ്മിൽ രൂക്ഷയുദ്ധം നടന്നു. മൂന്നുനാലുദിവസം കഴിഞ്ഞിട്ടും സാമൂതിരിപ്പടയ്ക്ക് പുരോഗതിയുണ്ടാക്കാൻ കഴിഞ്ഞില്ല. ഇത് സാമൂതിരിയെ അമ്പരപ്പിച്ചു. ഒരു ജോതിഷിയെ വരുത്തി പ്രശ്നം വെപ്പിച്ചുനോക്കി, കവടിനിരത്തി കണക്കുകൂട്ടി ജോതിഷി പറഞ്ഞു കുനിശ്ശേരിരാജ്യത്തെ കാക്കുന്നത് ശക്തയായ പൂക്കുളത്തമ്മയാണ്. അമ്മയുടെ അദൃശ്യശക്തിയ്ക്കുമുമ്പിൽ ആർക്കും ഒന്നും ചെയ്യാൻ പറ്റില്ല. ദേവിയെ ശരണം പ്രാപിയ്ക്കുകയേ രക്ഷയുള്ളൂ. ഒരു നാട്ടുരാജ്യത്തോട് തോറ്റുമടങ്ങുക എന്നത് നാണക്കേടാണെന്ന് കൂടുതൽ ചിന്തിച്ച് സാമൂതിരിയ്ക്ക് തോന്നി. ഇതുവരെ പരാജയമറിഞ്ഞിട്ടില്ലാത്ത താൻ തോറ്റ് പിന്മാറിപ്പോയാൽ പ്രജകൾ തന്നെ വിലവയ്ക്കില്ലെന്ന് തോന്നി. അഭിമാനം കാക്കാനായി ആ രാത്രി സാമൂതിരി പൂക്കുളത്തിയമ്മയുടെ നടയിലെത്തി ഉള്ളൂചുട്ട് പ്രാർഥിച്ചു. തന്റെ അഭിമാനം കാക്കണമെന്നും കുനിശ്ശേരിപ്പടയോട് കനിയരുതെന്നും അപേക്ഷിച്ചു. നാളെ യുദ്ധം തോറ്റാൽ ഈ നടയിലെത്തി ശിരസ്സു ഛേദിയ്ക്കുമെന്നും ജയിച്ചാൽ അമ്മയ്ക്ക് മതിവരോളം പൂജകളും നിവേദ്യങ്ങളും നടത്താം എന്നും പ്രാർഥിച്ചു. രാജാവിനോട് പൂക്കുളത്തിയമ്മയ്ക്ക് സഹതാപം തോന്നി. സാമൂതിരിയുടെ അപേക്ഷകേട്ട് കുനിശ്ശേരിപ്പടയ്ക്കു് നേരെ ഭഗവതി കണ്ണടച്ചു. ഇത് അവരുടെ സൈന്യത്തെ നിഷ്ക്രിയരാക്കി. നിമിഷങ്ങൾക്കൊണ്ട് സാമൂതിരിപ്പട കുനിശ്ശേരിസേനയെ കീഴടക്കി. പൂക്കുളത്തിയമ്മ സ്വന്തം നാടിനെ ഒറ്റിക്കൊടുത്തു. പരാജയം ഉറപ്പായ നാടുവാഴി വജ്രം വിഴുങ്ങി ആത്മഹത്യചെയ്തു. തന്നെ സഹായിച്ചതിന് നന്ദിസൂചകമായി സാമൂതിരി എല്ലാവർഷവും പൂക്കുളത്തിയമ്മയുടെ പിറന്നാളാഘോഷത്തിന് കുനിശ്ശേരി സന്ദർശ്ശിച്ചു. ആ ആഘോഷം പിന്നീട് കുമ്മാട്ടി മാമാങ്കം എന്നറിയപ്പെട്ടു. ഒരു വർഷം ദേഹാസ്വാസ്ഥ്യം മൂലം സാമൂതിരിയ്ക്ക് ഉത്സവത്തിന് എത്താനായില്ല. പകരം ഒരു ഒടിയനെ തന്റെ വേഷത്തിൽ കുനിശ്ശേരിയ്ക്കയച്ചു. ഒടിയൻ ഭഗവതിയുടെ തിരുനടയിലെത്തി ഉത്സവത്തിൽ സംബന്ധിച്ചു. പക്ഷേ പൂക്കുളത്തമയ്ക്ക് സാമൂതിരിയുടെ ഈ ആൾമാറാട്ടം കണ്ടുപിയ്ക്കാൻ പറ്റിയിട്ടില്ലെന്നത് കൗതുകകരമാണ്. പുല്ലിൽ നെയ്ത വസ്ത്രം ധരിച്ചാണ് കുമ്മാട്ടിക്കളിക്കാർ ചുവടു വക്കുന്നതു്. കുമ്മാട്ടിക്കളിക്കാർ വീടുകൽ കയറിയിറങ്ങി ജനങ്ങളെ പ്രീതിപ്പെടുത്തി ഉപഹാരങ്ങൾ സ്വീകരിക്കും. ചെണ്ടയാണ് പ്രധാന പിന്നണി വാദ്യം. കൂടാതെ തകിൽ,ചേങ്ങില, നാദസ്വരം എന്നിവയും ഉപയോഗിക്കുന്നു. കുമ്മാട്ടികൾക്ക് ഭംഗിയുള്ള മുഖംമൂടിയാണ് ഉപയോഗിക്കുന്നത്. ആദ്യകാലങ്ങളിൽ കമുകിൻപാളകളായിരുന്നു മുഖാവരണത്തിന് ഉപയോഗിച്ചിരുന്നത്. പക്ഷേ ഇന്ന് കമുകിൻപാളകൾക്ക് ക്ഷാമം അനുഭവിക്കുന്നുണ്ട്. അതുകൊണ്ട് ഇപ്പോൾ മുരിക്ക് പോലെയുള്ള ഭാരം കുറഞ്ഞ തടി ഉപയോഗിച്ചാണ് മുഖംമൂടി ഉണ്ടാക്കുന്നത്. ഒറ്റമുഖത്തിന് പതിനഞ്ച് കിലോയോളം തൂക്കം വരും.മുമ്പ് പാളയിൽ കരിയും ചെങ്കല്ലും ഉപയോഗിച്ച നിറങ്ങളാണെങ്കിൽ ഇന്ന് നിറങ്ങൾക്കും മാറ്റം സംഭവിച്ചിരിക്കുന്നു. പണ്ട് പ്രകൃതി ദത്തമായ നിറങ്ങളായിരുന്നു ഉപയോഗിച്ചിരുന്നത്. ഇന്ന് അതിൻറെ സ്ഥാനത്ത് സാധാരണ നിറങ്ങൾ ഉപയോഗിക്കുന്നു.ശിവൻ,ഹനുമാൻ, സുഗ്രീവൻ,ബാലി, അപ്പൂപ്പൻ,അമ്മൂമ്മ, കാട്ടാളൻ, കാലൻ, ഗരുഡൻ, ഗണപതി, കാളി, തെയ്യം, ശ്രീകൃഷ്ണൻ, ബ്രഹ്മാവ്, തള്ള എന്നിങ്ങനെയാണ് പ്രധാന വേഷങ്ങൾ. പല കുമ്മാട്ടിസംഘങ്ങളും പൈതൃകമായി ലഭിച്ച മുഖം മൂടികളാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. പ്ലാവിന്റെ വേര് നെല്ലിലും എണ്ണയിലും ഇട്ട് പുഴുങ്ങി സ്ഫുടം ചെയ്താണ് പരമ്പരാഗതമായി കുമ്മാട്ടി മുഖങ്ങൾ നിർമ്മിച്ചിരുന്നത്.കാരപ്പുറത്ത് രാമൻ നായരും മാധവൻ നായരും ഗോവിന്ദൻകുട്ടി നായരുമാണ് ഈ മുഖങ്ങളുടെ ശിൽപികൾ. എന്നാൽ ഇന്ന് മൂന്ന് മാസത്തിലേറെ സമയമെടുത്ത് കുമിഴിന്റെ തടി കടഞ്ഞെടുത്താണ് പുതിയ കുമ്മാട്ടി മുഖങ്ങൾ തീർക്കുന്നത്. പതിനായിരം മുതൽ ഇരുപതിനായിരം വരെ ഇതിന് ചെലവാകുന്നു. ശരീരം മുഴുവനും കുമ്മാട്ടിപ്പുല്ല് (പർപ്പിടകപ്പുല്ല്),വാഴയില ഇവയിൽ ഏതെങ്കിലും വച്ച് കെട്ടി ചെണ്ടയുടെ താളത്തിനൊത്താണ് കുമ്മാട്ടികൾ കളിക്കുക. ദേഹമാസകലം പുല്ലുകൊണ്ട് മൂടി പേടിപ്പിക്കുന്ന രൂപത്തിലാണ് കുമ്മാട്ടികൾ വരുക. ആറരയടിയുള്ള ഒരാൾക്ക് കുമ്മാട്ടിവേഷം കെട്ടാൻ ഏകദേശം ഒരു കിന്റൽ പുല്ലുവേണ്ടിവരും എന്നാണ് ശരാശരി കണക്ക്. ഓണമാവാറായൽ കുമ്മാട്ടിസംഘങ്ങളുടെ പ്രഥമ ജോലി എന്നത് കുമ്മാട്ടിപ്പുല്ലുള്ള സ്ഥലങ്ങൾ തേടിപ്പിടിയ്ക്കുക എന്നതാണ്. കുമ്മാട്ടികളിയുടെ നിലനില്പ്പ് തന്നെ ഈ കുമ്മാട്ടിപ്പുല്ലിനെ ആശ്രയിച്ചാണ് എന്ന് പറയാം. കുമ്മാട്ടിപ്പുല്ല് ഔഷധഗുണമുള്ളതാണ്. ഇത് ശരീരത്തോട് ചേർത്ത് കെട്ടുമ്പോൾ സുഗന്ധമുണ്ടാകുന്നു. അത് കൂടുതൽ ഓക്സിജൻ പ്രവഹിപ്പിക്കും. മണിക്കൂറുകളോളം കുമ്മാട്ടിക്കളിയിൽ വേഷം കെട്ടണമെങ്കിൽ ഈ പുല്ല് അതുകൊണ്ട് അത്യാവശ്യമാണ്. മറ്റ് സാധാരണപുല്ലാണ് കെട്ടുന്നതെങ്കിൽ വരിഞ്ഞുമുറുക്കി കെട്ടിയാൽ ശ്വാസം വിടാൻ തന്നെ പ്രയാസമാണെന്നതിനോടൊപ്പം അസഹ്യമായ ചൊറിച്ചിലും ഉണ്ടാകുന്നു.പുല്ല് അങ്ങോട്ടുമിങ്ങോട്ടും പിരിച്ച് വെച്ച് ഒരു പ്രത്യേകതരത്തിലാന് കുമ്മാട്ടി വേഷം കെട്ടുക.**കടപ്പാട്: വിക്കിപ്പീഡിയ"
-
കുമ്മികളി
ഒരു പ്രത്യേക ഈണത്തിലുള്ള പാട്ടുകൾ പാടി പ്രത്യേക രീതിയിൽ തമിഴ്നാട്ടിലും കേരളത്തിലും സ്ത്രീകൾ നടത്താറുള്ള നൃത്തരൂപത്തെ കുമ്മി എന്നു പറയുന്നു. ഇതിന് കുമ്മിയടിക്കുക എന്നും പറയും. കഥകളിയിൽ ഈ രീതിയിലുള്ള നൃത്തം ഉൾപ്പെടുത്തിയിട്ടുണ്ട്. സ്വതേ നാടൻ നൃത്തരൂപമാണ് കുമ്മി. കുമ്മിക്ക് പാടാറുള്ള പാട്ടുകൾ അടങ്ങുന്ന ഒരു ഗാനസഞ്ചയംതന്നെ കുമ്മിപ്പാട്ടുകൾ എന്ന പേരിൽ ഉണ്ട്. പഴയ തമിഴകത്ത് രൂപം കൊണ്ട അതിപ്രാചീനമായ ഈ നൃത്തം വാദ്യങ്ങൾ രൂപപ്പെടും മുമ്പേതന്നെ നിലവിലിരുന്നു. വാദ്യങ്ങളില്ലാതെ കൈകൊട്ടി താളമിട്ടുകൊണ്ടാണ് നൃത്തം നടക്കുന്നത്. കുടുംബവിശേഷങ്ങൾക്കും കൊയ്ത്തുത്സവങ്ങൾക്കുമൊക്കെ പണ്ട് കുമ്മിയാട്ടം നടത്തിയിരുന്നു.**കടപ്പാട്: വിക്കിപ്പീഡിയ"
-
കുറത്തിയാട്ടം
കേരളത്തിലെ ഒരു ഗ്രാമീണകലാരൂപമാണ് കുറത്തിയാട്ടം. വടക്കൻ കുറത്തിയാട്ടം, തെക്കൻ കുറത്തിയാട്ടം എന്നിവയാണ് ഇതിന്റെ വകഭേദങ്ങൾ. വടക്കൻ കുറത്തിയാട്ടത്തിൽ ഗദ്യസംഭാഷണത്തേക്കാൾ ഗാനങ്ങൾക്കാണ് പ്രാധാന്യം. കുറവൻ, കുറത്തി, നാട്ടുപ്രമാണി,വൃദ്ധൻ എന്നിവരാണ് ഇതിലെ പ്രധാനകഥാപാത്രങ്ങൾ. തൃശ്ശൂർ പൂരം കാണുവാൻ ചെന്ന കുറവനും കുറത്തിയും തിക്കിലും തിരക്കിലും പെട്ട് കാണാതാകുകയും അവസാനം അന്വേഷിച്ചു കണ്ടെത്തുകയും ചെയ്യുന്നതാണ് വടക്കൻ കുറത്തിയാട്ടത്തിന്റെ ഇതിവൃത്തം. കുറത്തി, കുറുവൻ, മുത്തിയമ്മ എന്നിവരാണ് ഇതിലെ പ്രധാനകഥാപാത്രങ്ങൾ. പാർവതിയുടെയും മഹാലക്ഷ്മിയുടെയും സങ്കല്പത്തിലുള്ള കുറത്തിവേഷങ്ങൾ രംഗത്തുവന്ന് ഭർത്താക്കൻമാരുടെ കുറ്റം പറയുകയും തർക്കത്തിലാകുകയും ചെയ്യുന്നു. അവസാനം സരസ്വതീ സങ്കല്പത്തിലുള്ള കുറത്തിയെത്തി ഇവരുടെ തർക്കം പരിഹരിക്കുന്നതാണ് ഇതിന്റെ കാതൽ. കുറവന്റെ മാതാവായ മുത്തിയമ്മ പ്രേക്ഷകരെ ചിരിപ്പിക്കുന്ന ഒരു ഹാസ്യകഥാപാത്രമാണ്.**കടപ്പാട്: വിക്കിപ്പീഡിയ"
-
കൂടിയാട്ടം
ലോകപൈതൃകമായി യുനെസ്കോ അംഗീകരിച്ച ആദ്യത്തെ ഭാരതീയ നൃത്തരൂപമാണ് കൂടിയാട്ടം. അഭിനയകലയ്ക്ക് നൃത്തത്തേക്കാൾ പ്രാധാന്യം നൽകുന്നതിനാൽ കൂടിയാട്ടത്തിനെ “അഭിനയത്തിന്റെ അമ്മ” എന്നും വിശേഷിപ്പിക്കുന്നു. കൂടിയാട്ടത്തിന്റെ ഇപ്പോഴുള്ള രൂപത്തിന് എണ്ണൂറ് വർഷങ്ങളുടെ പഴക്കമേയുള്ളു. ഏറ്റവും പ്രാചീനമായ സംസ്കൃതനാടകരൂപങ്ങളിലൊന്നാണിത്. പൂർണരൂപത്തിൽ ഒരു കൂടിയാട്ടം അവതരിപ്പിക്കാൻ 41 ദിവസം വേണ്ടിവരും. സംസ്കൃത നാടകങ്ങളും കേരളത്തിലെ പ്രാചീനമായ അഭിനയരീതികളും സമ്മേളിച്ച ഒരു ദൃശ്യകലയാണ് കൂടിയാട്ടം. നായകനും നായികയും കൂടി രംഗപ്രവേശം ചെയ്യുന്നതുകൊണ്ടോ നായകനും വിദൂഷകനും കൂടിച്ചേരുന്നതുകൊണ്ടോ ആയിരിക്കാം ഇതിന് കൂടിയാട്ടം എന്ന പേരുണ്ടായതെന്ന് കരുതുന്നു. ഏതായാലും ചാക്യാർ ഏകാഭിനയമായി അരങ്ങത്ത് വന്ന് ആടുന്ന രൂപത്തിൽനിന്ന് ഒന്നിൽ കൂടുതൽ നടന്മാർ കൂടി ആടുന്ന രംഗാവിഷ്കാരം എന്ന നിലക്കു വളർച്ച പ്രാപിച്ചപ്പോഴാകണം ഈ പേർ നിലവിൽ വന്നത്. സംസ്കൃത നാടകങ്ങളും കേരളത്തിലെ പ്രാചീനമായ അഭിനയരീതികളും സമ്മേളിച്ച ഒരു ദൃശ്യകലയാണ് കൂടിയാട്ടം. നായകനും നായികയും കൂടി രംഗപ്രവേശം ചെയ്യുന്നതുകൊണ്ടോ നായകനും വിദൂഷകനും കൂടിച്ചേരുന്നതുകൊണ്ടോ ആയിരിക്കാം ഇതിന് കൂടിയാട്ടം എന്ന പേരുണ്ടായതെന്ന് കരുതുന്നു. ഏതായാലും ചാക്യാർ ഏകാഭിനയമായി അരങ്ങത്ത് വന്ന് ആടുന്ന രൂപത്തിൽനിന്ന് ഒന്നിൽ കൂടുതൽ നടന്മാർ കൂടി ആടുന്ന രംഗാവിഷ്കാരം എന്ന നിലക്കു വളർച്ച പ്രാപിച്ചപ്പോഴാകണം ഈ പേർ നിലവിൽ വന്നത്. ബി സി നാലാം നൂറ്റാണ്ടിനും ക്രി വ ആറാം നൂറ്റാണ്ടിനും ഇടയിലായിരുന്നു സംസ്കൃതനാടകത്തിന്റെ സുവർണ്ണ കാലം. ബി സി 2-ആം നൂറ്റാണ്ടിൽ ഭരതമുനി രചിച്ച നാട്യശാസ്ത്രവും പിൽക്കാലത്തെ ഭാസൻ, കാളിദാസൻ തുടങ്ങിയ ശ്രേഷ്ഠ നാടകകൃത്തുക്കളും അക്കാലത്തെ നൃത്ത്യ-നാട്യ കലകളുടെ അഭിവൃദ്ധി സൂചിപ്പിക്കുന്നു. ഭരതമുനിയുടെ ശിഷ്യന്മാരായ കോഹലൻ, ദത്തിലൻ തുടങ്ങിയവർ അദ്ദേഹത്തിന്റെ സമ്പ്രദായം പിന്തുടർന്നു എങ്കിലും പ്രാദേശിക ഭാഷകളുടെയും കലാരൂപങ്ങളുടെയും വികാസത്തോടെ സംസ്കൃത നാടക രംഗം 11-ാം നൂറ്റാണ്ടിന്റെ മധ്യത്തോടെ ക്ഷയിച്ചു. കേരളത്തിലെ സംസ്കൃതനാടകരംഗം വടക്കേഇൻഡ്യയിൽ സംഭവിച്ച സാമൂഹ്യ-രാഷ്ട്രീയമാറ്റങ്ങളുമായി ബന്ധമില്ലാതെ പഴയരീതിയിൽത്തന്നെ തുടർന്നു. ക്രി വ 7 ആം നൂറ്റാണ്ടിൽ രചിക്കപ്പെട്ട മത്തവിലാസംആണ് തെക്കേ ഇൻഡ്യയിൽ രചിക്കപ്പെട്ട ആദ്യത്തെ സംസ്കൃതനാടകം. കേരളത്തിൽ രചിക്കപ്പെട്ട ആദ്യത്തെ സംസ്കൃതനാടകം ആശ്ചര്യചൂഡാമണി ആണെന്നും രണ്ടാമത്തേത് നീലകണ്ഠകവിയുടെ കല്ല്യാണസൗഗന്ധികം ആണെന്നും വിശ്വസിച്ചുപോരുന്നു. ചേരസാമ്രാജ്യത്തിന്റെ കേന്ദ്രീകൃത ഭരണവ്യവസ്ഥ തകർന്നതോടെ അധികാരം കൈയ്യാളിയ നാട്ടുക്കൂട്ടങ്ങളുടെ നേതൃത്വം ഗ്രാമങ്ങൾക്കായി. ക്ഷേത്രങ്ങളെ ചുറ്റിപ്പറ്റി നിലയുറപ്പിച്ച ഗ്രാമജീവിതവും, ബ്രാഹ്മണർ ക്ഷത്രിയരോട് അനുഗ്രഹം വഴിയും, സമൂഹത്തിലെ ഉപരിശ്രേണിയിൽപ്പെട്ട മറ്റു ജാതികളിലുള്ളവരോട് സംബന്ധം വഴിയും ഉണ്ടാക്കിയ സഖ്യം ഒരു പുതിയ സമൂഹത്തെ സൃഷ്ടിച്ചു. വൈദികധർമ്മം പ്രചരിപ്പിക്കുന്നതിനുള്ള കഥകൾ വാചികമായി അവതരിപ്പിക്കുന്നതിലും അധികം ഭംഗിയായി ഒരു നടന്. അഭിനയിച്ചു ഫലിപ്പിക്കുവാനാകും എന്ന തിരിച്ചറിവാണ് നാടകത്തെ ആശയപ്രചാരണത്തിനുള്ള പറ്റിയ ഉപകരണമാക്കുവാൻ ഇക്കൂട്ടരെ പ്രേരിപ്പിച്ചത്. മഹേന്ദ്രവർമ്മൻ എഴുതിയ മത്തവിലാസം, ഭഗവദജ്ജുകം മുതലായ പ്രഹസനങ്ങളെ ഏഴാം നൂറ്റാണ്ടു മുതൽക്കുതന്നെ കേരളത്തിലെ ക്ഷേത്രങ്ങളിൽ കൂടിയാട്ടമായി അവതരിപ്പിച്ചിരുന്നു. കൂടിയാട്ടം പ്രചുരപ്രചാരത്തിൽ വന്ന കൊല്ലവർഷാരംഭത്തിൽതന്നെ ഇതിൽ വിവരിക്കുന്ന രീതിയിലുള്ള കഥ ആടിക്കാണിക്കുവാൻ തുടങ്ങിയിരുന്നുവെന്നാണ് ശങ്കുഅയ്യരുടെ അഭിപ്രായം. ബൗദ്ധരെ പരിഹസിക്കുന്നതിനു വേണ്ടിയാണ് ഇത്തരം കഥകൾ നിർമ്മിച്ചിരുന്നതെന്നും പറയപ്പെടുന്നു. അങ്ങനെ ബ്രാഹ്മണമതത്തിൻറെ പ്രചാരണം നടത്തുന്ന സാംസ്കാരിക ഉപാധികളായി ഇവയെ പരിവർത്തനം ചെയ്യുകയും ചെയ്തിരുന്നു. ക്രി.വ. 11-ആം നൂറ്റാണ്ടിൽ നാടുവാഴിയും നാടകകൃത്തുമായിരുന്ന കുലശേഖരവർമ്മൻ നാടകസാഹിത്യത്തിന്റെ (ഗ്രന്ഥപാഠം) കൂടെത്തന്നെ അതിന്റെ അവതരണവും(രംഗപാഠം) എങ്ങനെ വേണം എന്ന് “വ്യംഗ്യവ്യാഖ്യ“ എന്ന കൃതിയിൽ നിഷ്കർഷിച്ചിരുന്നു. അക്കാലത്ത് പ്രചാരത്തിലിരുന്ന രീതികളിൽ നിന്ന് വിഭിന്നമായി, നേത്രാഭിനയത്തിലൂടെ കൂടുതൽ നാടകീയത കൈവരിക്കുവാനും അതിലൂടെ ആസ്വാദനം തന്നെ ഒരു കലയാക്കി മാറ്റുവാനും ശ്രമിച്ചു. കുലശേഖരവർമ്മൻ രചിച്ച സംസ്കൃത നാടകങ്ങളാണ് സുഭദ്രാധഞ്ജയം, തപതിസംവരണംഎന്നിവ. കുലശേഖരവർമ്മനു ശേഷവും നടന്മാർ നേത്രാഭിനയരീതി തന്നെ പിന്തുടർന്നു. ഭാസന്റെ കൃതികളും, അതിനോടു സാമ്യമുള്ളവയായിരുന്ന “ഭഗവദജ്ജുകം”, “മത്തവിലാസം”, “ആശ്ചര്യചൂഡാമണി”, “കല്ല്യാണസൗഗന്ധികം” തുടങ്ങിയവയും നേത്രാഭിനയരീതിക്ക് ഉതകുന്നവയായിരുന്നു. കാണികൾ പുതിയ അഭിനയരീതികൾ ഇഷ്ടപ്പെടുകയും അഭിനയം കൂടുതൽ നൃത്താധിഷ്ഠിതമാവുകയും ചെയ്തു. കുലശേഖരവർമ്മനുശേഷം അധികം വൈകാതെതന്നെ സംസ്കൃതനാടകം കൂടിയാട്ടമായി രൂപം പ്രാപിച്ചു എന്നാണ് കരുതപ്പെടുന്നത്. ചാക്യാർകൂത്തിലെയും കൂടിയാട്ടത്തിലെയും ഭാഷയിലും വേഷത്തിലും മറ്റും കേരളതീരത്തെ നാടൻ കലാരൂപങ്ങളുടെ വ്യക്തമായ സ്വാധീനം കാണുന്നതുകൊണ്ട് സി,ഇ, പത്താം നൂറ്റാണ്ടിനും മുമ്പേതന്നെ ഇവിടെ സജീവമായിക്കഴിഞ്ഞിരുന്ന സാമൂഹ്യ-രാഷ്ട്രീയ മാറ്റങ്ങൾക്ക് അനുപൂരകമായി സംസ്കൃതനാടകങ്ങൾ രംഗത്തവതരിപ്പിക്കാൻ ഇവിടത്തെ കലാപാരമ്പര്യങ്ങൾ ഉപയോഗപ്പെടുത്തി നടത്തിയ ശ്രമമാണ് കൂടിയാട്ടത്തിന്റെ ആവിർഭാവത്തിന് നിദാനം എന്നൊരു വീക്ഷണവും കലാചരിത്രകാരന്മാർക്കിടയിൽ നിലവിലുണ്ട്. സംസ്കൃതനാടകങ്ങളിൽ നിന്ന് നേരിട്ടുണ്ടായതല്ല കൂടിയാട്ടം എന്നാണ് അവരുടെ പക്ഷം. നാടകമെന്ന കലാരൂപത്തിന്റെ സംഭാഷണാഭിനയപ്രധാനങ്ങളായ പ്രാഗ്രൂപങ്ങൾ കേരളതീരത്തെ നാടൻ കലകളൂടെ കൂട്ടത്തിൽ അക്കാലത്തേ ഉണ്ടായിരുന്നുവെന്നും, ദിർഘകാലമായി ഉത്തരേന്ത്യൻ പാരമ്പര്യങ്ങളിൽ നിന്ന് ഭൂമിശാസ്ത്രപരമായിത്തന്നെ വേറിട്ടു നിന്നിരുന്ന ഈ പ്രദേശത്തുനിന്ന് ആ നാടൻകലാരൂപങ്ങളെ ആശ്രയിച്ച് ഉണ്ടായ തനതുസംഭാവനയാണ് കൂടിയാട്ടമെന്നും, അതിന്റെ രൂപീകരണത്തിൽ മുഖ്യധാരാസമൂഹത്തിലെ എല്ലാ ശക്തികളും പങ്കുകൊണ്ടിരുന്നു എന്നും, അക്കാലത്ത് ഇത് സാമൂഹ്യവിമർശനധർമ്മവും നിർവഹിച്ചിരുന്നു എന്നും ഈ വാദം മുന്നോട്ടു വക്കുന്നവർ പറയുന്നു. പ്രതിജ്ഞായൗഗന്ധരായണവും ഭഗവദ്ദജ്ജുകവും മത്തവിലാസവും പോലുള്ള നാടകങ്ങൾക്ക് അന്നും രംഗാവിഷ്കാരം കിട്ടിയിരുന്നതുകൊണ്ട്. ബ്രാഹ്മണാധിപത്യം സമൂഹത്തിൽ വേരൂന്നുന്നതിനുമുമ്പേതന്നെ അതുണ്ടായിക്കഴിഞ്ഞിരുന്നു എന്നും അവർ വാദിക്കുന്നു. ക്രി വ. 12-14 നൂറ്റാണ്ടുകൾക്കിടയിൽ കൂടിയാട്ടത്തിന്റെ രംഗവേദി ക്ഷേത്രത്തിന്റെ ഭാഗമായിക്കഴിഞ്ഞിരുന്നു. നാടകത്തിൽ അനുഷ്ഠാനാംശങ്ങൾക്ക് പ്രാധാന്യമേറിയതും, കൂത്തമ്പലങ്ങൾ നിർമ്മിക്കേണ്ടി വന്നതും ഈ സാഹചര്യത്തിലാണ്. കേരളത്തിലെ പ്രധാന കൂത്തമ്പലങ്ങളെല്ലാം 15,16 നൂറ്റാണ്ടുകളിൽ നിർമ്മിക്കപ്പെട്ടവയാണ്. കേരളത്തിൽ കൂടിയാട്ടം ക്ഷേത്രപരിസരങ്ങളിൽ വച്ചുമാത്രം (കൂത്തമ്പലങ്ങൾ ഉണ്ടെങ്കിൽ അവിടെ ഇല്ലെങ്കിൽ ക്ഷേത്രമതിൽക്കകത്ത്) അവതരിപ്പിക്കാനേ അനുവാദമുണ്ടായിരുന്നുള്ളൂ. പറക്കുംകൂത്ത് മുതലായ ചില ഭാഗങ്ങൾ മാത്രം സൗകര്യത്തിനുവേണ്ടി അമ്പലങ്ങൾക്കുപുറത്ത് പറമ്പുകളിൽ നടത്താറുണ്ടായിരുന്നു. പുരുഷവേഷം കെട്ടാൻ ചാക്യാർക്കും സ്ത്രീവേഷം കെട്ടാൻ നങ്ങ്യാരമ്മമാർക്കും മാത്രമേ അനുവാദമുണ്ടായിരുന്നുള്ളു. മിഴാവ് കൊട്ടുന്നത് നമ്പ്യാർ ആയിരിക്കണം. അഭിനയിക്കാൻ പോകുന്ന കഥ ഗദ്യത്തിൽ പറയുന്നതും നമ്പ്യാർ തന്നെ. രംഗത്തു പാട്ടുപാടി താളം പിടിക്കുന്നതും അപ്രധാന കഥാപാത്രങ്ങളുടെ സംഭാഷണവരികൾ ചൊല്ലുന്നതും നങ്ങ്യാരമ്മമാരാണ്. പ്രശസ്ത ചാക്യാർകൂത്ത്-കൂടിയാട്ടം കലാകാരനായ യശഃശരീരനായ (ഗുരു, നാട്യാചാര്യ, വിദൂഷകരത്നം‘ പത്മശ്രീ) മാണി മാധവ ചാക്യാർ ആണ് ചാക്യാർ കൂത്തിനെയും കൂടിയാട്ടത്തെയും അമ്പലത്തിന്റെ മതിൽകെട്ടുകൾക്ക് അകത്തുനിന്ന് സാധാരണക്കാരുടെ അടുത്തേക്ക് കൊണ്ടുവന്നത്. അദ്ദേഹം ആധുനിക കാലത്തെ ഏറ്റവും മഹാനായ കൂത്ത്-കൂടിയാട്ടം കലാകാരനായി കരുതപ്പെടുന്നു. കുലവാഴ, കുരുത്തോല, വെള്ളവസ്ത്രം, പട്ട് കരിക്കിൻകുല, പൂക്കൾ, നിറപറ, നിലവിളക്ക്, എന്നിവ കൊണ്ട് അരങ്ങും അരങ്ങിന്റെ തൂണുകളും മേൽഭാഗവും അലങ്കരിക്കുന്നു. അരങ്ങിലെ നിലവിളക്കിൽ മൂന്ന് തിരികളാണ് കത്തിക്കുക. നടന് അഭിമുഖമായി രണ്ടു തിരിയും സദസ്യർക്ക് അഭിമുഖമായി ഒരു തിരിയും എന്നരീതിയിലാണ് ഇവ വിന്യസിക്കുക. ഈ തിരിനാളങ്ങൾ ത്രിമൂർത്തികളെ സൂചിപ്പിക്കുന്നു. നിലവിളക്കിന്റെ വലതുഭാഗത്താണ് നിറപറയും അഷ്ടമംഗല്യത്തട്ടും വയ്ക്കുക. അണിയറയ്ക്കുമുമ്പിലുള്ള മൃദംഗപദമെന്നുവിശേഷിപ്പിക്കപ്പെടുന്ന സ്ഥാനത്ത് രണ്ട് മിഴാവുകൾ സ്ഥാപിച്ചിട്ടുണ്ടാവും. വലത്തേ മിഴാവിനു മുമ്പിലായി അല്പം വലത്തോട്ടുമാറി മടക്കിയിട്ട വസ്ത്രത്തിലാണ് നങ്ങ്യാർ ഇരിക്കുക. ഇടതുവശത്തുള്ള മിഴാവിന് ചേർന്നാണ് മറ്റു വാദ്യക്കാരുടെ നല. രംഗമധ്യത്തിലായി നടനിരിക്കാനുള്ള പീഠം ഉണ്ടാവും. കൂടിയാട്ടം തുടങ്ങുന്നു എന്ന അറിയിപ്പ് നൽകുന്ന ചടങ്ങ്. മിഴാവിനു പുറമെ കുഴിത്താളം, തിമില, ഇടയ്ക്ക,ശംഖ്, കൊമ്പ്, കുഴൽ എന്നീ വാദിത്രങ്ങളും ഉപയോഗിക്കാറുണ്ട്. കഥകളിയിൽ ഇതിനുസമാനമായതാണ് കേളികൊട്ട് എന്ന ചടങ്ങ്. നമ്പ്യാർ മിഴാവിൽ കൊട്ടുന്ന ചടങ്ങ്. ഗോഷ്ഠി എന്ന വാക്കിന് സഭ എന്നാണർത്ഥം. സഭ(സദസ്സ്)യെ ഉദ്ദേശിച്ചുള്ള വാദ്യപ്രകടനമാണിത്. നമ്പ്യാർ മിഴാവ് കൊട്ടുന്നതിനനുസരിച്ച് നങ്ങ്യാർ പാടുന്ന ചടങ്ങ്. ഗണപതി, സരസ്വതി, ശിവൻ എന്നിവരെ സ്തുതിച്ചുകൊണ്ടുള്ള ഗീതങ്ങളാണ് ആലപിക്കുന്നത്. ദേവൻമാരെ സന്തോഷിപ്പിക്കുന്നതിനായി സൂത്രധാരൻ രംഗപ്രവേശം ചെയ്യുന്ന ചടങ്ങ്. ചാക്യാർ അരങ്ങത്തുവരുന്ന വന്ദനനൃത്തമായ ക്രിയാനാന്ദി അഥവാ രംഗപൂജ, ഈശ്വരനെ സ്തുതിക്കുന്ന ശ്ലോകനാന്ദി എന്നിങ്ങനെ നാന്ദി നിർവ്വഹണം രണ്ടുതരത്തിലുണ്ട്. മിഴാവ് കൊട്ടിക്കഴിഞ്ഞ് നങ്ങ്യാർ അണിയറയിൽ നിന്ന് തീർത്ഥജലം കൊണ്ടുവന്ന് അരങ്ങത്ത് തളിക്കും. നാന്ദീശ്ലോകം ചൊല്ലിയതിനുശേഷമാണ് തീർത്ഥം തളിക്കുക. ഈ ക്രിയയെയാണ് അരങ്ങുതളിക്കൽ എന്നു പറയുന്നത്. രാവണനാണ് കഥാനായകനെങ്കിൽ ശ്ലോകനാന്ദിയിലൂടെ നായകനെ സ്തുതിക്കില്ല. മറിച്ച് സീത ശ്രീരാമൻ എന്നിവരെയാണ് സ്തുതിക്കുക. നാന്ദിക്കുശേഷം സൂത്രധാരൻ പ്രവേശിച്ച് ഒരു പ്രത്യേകരീതിയിൽ നൃത്തംവയ്ക്കുകയും ആടുകയും ചെയ്യുന്നു. ഇതിനെയാണ് ക്രിയചവിട്ടുക എന്നു പറയുന്നത്. ഒന്നാം രംഗത്തിൽ നടൻ ആദ്യമായി പ്രവേശിക്കുന്ന ചടങ്ങ്. തലേദിവസം നാന്ദിക്കുശേഷം സൂത്രധാരൻ നിർദ്ദേശിച്ച കഥാപാത്രമായിരിക്കും ഇത്. സാധാരണഗതിയിൽ കഥയിലെ നായകനായിരിക്കും ആദ്യം പ്രവേശിക്കുക. അപ്പോൾ വാദിത്രമായി രണ്ട് മിഴാവും പഞ്ചവാദ്യവുമുണ്ടാകും. നായകൻ പ്രവേശിച്ചാലും ശരിയായ കഥാഭിനയം ആരംഭിക്കില്ല. ഏതങ്കമാണോ അഭിനയിക്കാൻ പോകുന്നത് അതിന്റെ മുഖവുരമാത്രമേ അയാൾ അഭിനയക്കുകയുള്ളൂ. കഥയുടെ ആമുഖം അവതരിപ്പിച്ച് പ്രേക്ഷകരെ കഥയിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന പ്രക്രിയയാണ് നിർവ്വഹണം. ഒരങ്കത്തിലേക്ക് ആദ്യം വരുന്ന ഏത് കഥാപാത്രവും നിർവ്വഹണം അഭിനയിക്കണം. രണ്ട് കഥാപാത്രങ്ങൾ ഒരുമിച്ചു വരുന്നുണ്ടെങ്കിൽ രണ്ടുപേർക്കും നിർവ്വഹണമുണ്ട്. എന്നാൽ ഇടയ്ക്ക് പ്രവേശിക്കുന്ന കഥാപാത്രങ്ങൾ ഇതുചെയ്യേണ്ടതില്ല. ഉദാഹരണത്തിന്, സുഭദ്രാധനഞ്ജയമാണ് ആടുന്നതെങ്കിൽ അർജ്ജുനനും വിദൂഷകനും നിർവ്വഹണമുണ്ട്. സുഭദ്രയ്ക്കില്ല. നിർവ്വഹണം തീരുന്നതോടെ രണ്ടാം ദിവസത്തെ കളിയും തീരുന്നു. കഥാവതരണത്തിനുശേഷം മംഗളശ്ലോകം ചെയ്യുന്നത് നായകനടനാണ്. ക്ഷേത്രവളപ്പിൽ കൂത്തമ്പലം എന്ന പേരിൽ പണിതിട്ടുള്ള സഭാമന്ദിരത്തിലാണ് കൂടിയാട്ടം പരമ്പരാഗതമായി അവതരിപ്പിക്കുന്നത്. കൂത്തമ്പലത്തിൽ കുലവാഴ, കുരുത്തോല, നിറപറ, അഷ്ടമംഗല്യം മുതലായ അലങ്കാരങ്ങളോടെ അരങ്ങ് സജ്ജമായിരിക്കും. വലിയ നിലവിളക്ക് എണ്ണ നിറച്ച് രംഗത്ത് കത്തിച്ചുവച്ചിട്ടുണ്ടാവും. നിലവിളക്കിൽ മൂന്ന് തിരി കത്തിക്കുന്നു. ത്രിമൂർത്തികളുടെ സാന്നിധ്യം സൂചിപ്പിക്കുന്നതാണ് ഈ മൂന്ന് തിരി. രണ്ട് തിരിനാളം നടൻറെ നേർക്കും ഒന്ന് സദസ്യരുടെ നേർക്കുമാണ് കൊളുത്തേണ്ടത്. മിഴാവ്, കുഴിത്താളം, ഇടക്ക, കൊമ്പ്, ശംഖ് എന്നീ ദേവവാദ്യങ്ങൾ ചേർത്തുള്ള മേളമാണ് ആദ്യം. പിന്നീട് വിദൂഷകവേഷം ധരിച്ച ചാക്യാർ രംഗത്ത് പ്രവേശിക്കുകയും കഥാസന്ദർഭത്തെ വിവരിക്കുകയും ചെയ്യുന്നു. തുടർന്ന് കഥാപാത്രങ്ങൾ തിരശ്ശീല താഴ്ത്തി പ്രവേശിക്കുകയും കഥ ആടുകയും ചെയ്യുന്നു. **കടപ്പാട്: വിക്കിപ്പീഡിയ"
-
കൃഷ്ണനാട്ടം
കേരളത്തിന്റെ തനതുകല എന്ന് വിശ്വപ്രസിദ്ധിയാർജ്ജിച്ച കഥകളിയുടെ മൂലകലയും കേരളീയമായ ആദ്യത്തെ നൃത്തനാടകവുമാണ് കൃഷ്ണനാട്ടം. കൃഷ്ണഗീതിയെ അഷ്ടപദി എന്നു പറയുമ്പോലെ കൃഷ്ണനാട്ടത്തെ അഷ്ടപദിയാട്ടം എന്നും പറയുന്നു. ഗുരുവായൂർ ക്ഷേത്രത്തിൽ ഒരു പ്രധാന വഴിപാടായി കൃഷ്ണനാട്ടം നടത്താറുണ്ട്. എട്ടുദിവസത്തെ കളിയാണ് കൃഷ്ണനാട്ടം. എട്ടുനാഴി എണ്ണ, എട്ടുതിരി, എട്ടു കുട്ടികൾ , എട്ടുനാഴിക നേരത്തെ കളി, എട്ടു അരങ്ങു പണം എന്നിങ്ങനെ എട്ടു ചേർന്നുള്ള കണക്കുകളാണ് കൃഷ്ണനാട്ടത്തിനുള്ളത്. കോഴിക്കോട് സാമൂതിരിയായിരുന്ന മാനവേദൻ(1595-1658 കൃ.വ.) രചിച്ച കൃഷ്ണഗീതിയെന്ന കാവ്യത്തിൽ നിന്ന് ഉടലെടുത്ത കലാരൂപമാണ് കൃഷ്ണനാട്ടം. 12-ആം നൂറ്റാണ്ടിലെ ബംഗാളി ഭക്തകവിയായ ജയദേവന്റെ ഗീതാഗോവിന്ദത്തിനു ചുവടുപിടിച്ചു രചിക്കപ്പെട്ട കൃഷ്ണഗീഥിയുടെ ദൃശ്യാവിഷ്കാരം 300 -ൽ പരം വർഷങ്ങൾക്ക് ശേഷമാണ് ഇന്നു കാണുന്ന കൃഷ്ണനാട്ടം ആകുന്നത്. ശ്രീകൃഷ്ണൻറെ അവതാരം മുതൽ സ്വർഗ്ഗാരോഹണം വരെയുള്ള ലീലകൾ എട്ടു കഥകളായിട്ടാണ് അവതരിപ്പിച്ചുവരുന്നത്. എട്ടു രാത്രികൾ കൊണ്ട് ആടി തീർക്കാവുന്ന രീതിയിലാണ് കൃഷ്ണനാട്ടം രൂപകല്പന ചെയ്തിരിക്കുന്നത്. ഇവ ക്രമപ്രകാരം അവതാരം, കാളിയമർദ്ദനം, രാസക്രീഡ, കംസവധം, സ്വയംവരം, ബാണയുദ്ധം, വിവിദവധം, സ്വർഗാരോഹണം എന്നിവയാണ്. ശുഭസൂചകമല്ലാത്തതു കാരണം എല്ലായ്പ്പോഴും സ്വർഗ്ഗാരോഹണത്തിനു ശേഷം അവതാരം കൂടി ആടാറുണ്ട്. കൂട്ടിയാട്ടത്തിൽ നിന്ന് അലങ്കാരവും വസ്‌ത്രരീതികളും സ്വാംശീകരിച്ച കൃഷ്ണനാട്ടത്തിലെ പ്രധാന വാദ്യോപകരണങ്ങളാണ്. ശുദ്ധമദ്ദളം, തൊപ്പിമദ്ദളം, ശംഖ്, ഇലത്താളം എന്നിവ. കഥകളിയുടെ പല അംശങ്ങളും കൃഷ്ണനാട്ടത്തിൽ നിന്നു സ്വീകരിച്ചതാണ് (ഒന്നിൽ കൂടുതൽ പിൻപാട്ടുകാർ, കിരീടാലങ്കാരം ഇത്യാദി). കൃഷ്ണാട്ടത്തിലെ രംഗാവതരണച്ചടങ്ങുകൾ കഥകളിയെപ്പോലെയാണെന്ന് പറയാം. കേളി, അരങ്ങുകേളി, തോടയം, പുറപ്പാട് എന്നീ ആദ്യ ചടങ്ങുകൾ കൃഷ്ണനാട്ടത്തിനും ഉണ്ട്. കൃഷ്ണനാട്ടത്തിൽ മിനുക്ക് വേഷത്തിലുള്ള സ്ത്രീവേഷങ്ങളാണ് പുറപ്പാട് അവതരിപ്പിക്കുന്നത്. കഥയിലെ ആദ്യരംഗം തന്നെയാണ് പുറപ്പാട്. രംഗാവതരണസമ്പ്രദായങ്ങളിലും കഥകളിയിൽനിന്ന് കൃഷ്ണനാട്ടത്തിനു പല വ്യത്യാസങ്ങളും ഉണ്ട്. കഥകളിയിൽ നടൻ നിലവിളക്കിനു മുമ്പിലേക്ക് പോകാറില്ല. പക്ഷേ കൃഷ്ണനാട്ടത്തിൽ വിളക്കിനെ ചുറ്റിയുള്ള നൃത്തം പതിവുണ്ട്. കൃഷ്ണനും യവനനും, കൃഷ്ണനും മല്ലന്മാരും തമ്മിലുള്ള രംഗങ്ങളിലും രാസക്രീഡയിലും കാളിയമർദ്ദനത്തിലും വിളക്കിന് മുമ്പിലേക്ക് വന്നുള്ള നൃത്തമാണ് സംവിധാനം ചെയ്തിട്ടുള്ളത്. കൃഷ്ണനാട്ടം പ്രധാനമായും ലാസ്യപ്രധാനമാണെങ്കിലും കൃഷ്ണനും മല്ലന്മാരും തമ്മിലുള്ള രംഗം താണ്ഡവപ്രധാനമാണ്. കൃഷ്ണനാട്ടത്തെപ്പറ്റിയുള്ള പല ഐതിഹ്യങ്ങളും അതിന്റെ ദിവ്യത്വം വർദ്ധിപ്പിക്കുന്നവയാണ്. ശ്രീകൃഷ്ണദർശനത്തിനു വേണ്ടി മാനവേദൻ വില്വമംഗലത്തോട് അഭ്യർത്ഥിച്ചുവെന്നും, അങ്ങനെ ഗുരുവായൂർ മതിൽക്കകത്ത് ഇപ്പോഴുള്ള കൂത്തമ്പലത്തിന്റെ ഭാഗത്തുണ്ടായിരുന്ന ഇലഞ്ഞിമരച്ചുവട്ടിൽ ഉണ്ണിക്കൃഷ്ണന്റെ ദർശനം രാജാവിനുണ്ടായെന്നും ആർത്തിയോടെ ആലിംഗനം ചെയ്യാനാഞ്ഞപ്പോൾ ഭഗവാൻ അപ്രത്യക്ഷമായെന്നുമാണ് ഐതിഹ്യം. വില്വമംഗലം ദർശനം തരാനേ പറഞ്ഞിട്ടുള്ളുവെന്ന അശരീരി അപ്പോൾ കേട്ടു. ഭക്തനായ മാനവേദരാജാവിന് ഭഗവാന്റെ ഒരു പീലിത്തിരുമുടി കൈയ്യിൽ കിട്ടുകയും ആ പീലിത്തിരുമുടികൊണ്ട് കൃഷ്ണന്റെ കിരീടം ഉണ്ടാക്കിയെന്നും അതുപയോഗിച്ച് അഭിനയിക്കത്തക്കവണ്ണം കൃഷ്ണഗീതി രചിച്ചുവെന്നുമുള്ള ഐതിഹ്യം ഈ കലയുടെ ഭക്തിഭാവത്തെ കാണിക്കുന്നു. ഭഗവാൻ പ്രത്യക്ഷപ്പെട്ട ഇലഞ്ഞിമരത്തിന്റെ ഒരു കൊമ്പ് ഉപയോഗിച്ച് തമ്പുരാൻ സ്വന്തം കൈകൊണ്ട് നിർമ്മിച്ച ബാലഗോപാലവിഗ്രഹം മുമ്പിൽ വച്ച് പൂജിക്കുകയും, ആ വിഗ്രഹത്തെ സംബോധന ചെയ്തു കൃഷ്ണഗീതി എഴുതുകയും ചെയ്തു. കൃഷ്ണനാട്ടത്തിലെ കിരീടങ്ങളും പൊയ് മുഖങ്ങളും ആഭരണങ്ങളും എല്ലാം ആ ഇലഞ്ഞിമരംകൊണ്ട് നിർമ്മിച്ചതാണ് എന്നാണ് ഐതിഹ്യം.**കടപ്പാട്: വിക്കിപ്പീഡിയ"
-
കേത്രാട്ടം
വള്ളുവനാട്ടിലെ പറയസമുദായക്കാരുടെ അനുഷ്ഠാനകലാരൂപമാണ് കേത്രാട്ടം. ക്ഷേത്രപാലകന്‍ എന്നാണ് കേതൃ എന്ന വാക്കിന്റെ അര്‍ത്ഥം. ഉത്സവം തുടങ്ങിയാല്‍ വീടിനും വീട്ടുകാര്‍ക്കും കന്നിനും കന്നുകാലികള്‍ക്കും നാടിനും നാട്ടുകാര്‍ക്കും ഐശ്വര്യം വന്നുചേരാന്‍ മഞ്ഞള്‍കുറിയുമായി വയലിലേക്കിറങ്ങി വിത്തിടുന്ന കേതൃ രൂപങ്ങള്‍ കാര്‍ഷിക സംസ്‌കൃതിയുടെ പ്രതീകമാണ്. കാളി ദാരികയുദ്ധവും അവതരിപ്പിച്ചാണ് കേത്രാട്ടം അവസാനിക്കുന്നത്. അസുര രാജാവായ ദാരികന്റെ ചെയ്തികളില്‍ സഹികെട്ട് ദേവന്‍മാര്‍ പരമശിവനെ സമീപിക്കുകയും ശിവന്‍ കാളിയായി അവതരിച്ച് ഭൂമിയെന്തെന്നറിയാത്ത ദാരികനെ വേതാളത്തിന്റെ നാവില്‍ വെച്ച് തലയറുത്ത് വധിച്ചെന്നാണ് പുരാവൃത്തം.**കടപ്പാട്: വിക്കിപ്പീഡിയ"
-
കേരള നടനം
ഗുരു ഗോപിനാഥ് കഥകളിയെ അടിസ്ഥാനപ്പെടുത്തി ചിട്ടപ്പെടുത്തിയ നാട്യരൂപമാണു് കേരളനടനം. കേരളനടനം സർഗ്ഗാത്മക നൃത്തമാണ്. അതേ സമയം അതിന്റെ അടിസ്ഥാനം ശാസ്ത്രീയമാണ്. കഥകളിയെ അടിസ്ഥാനപ്പെടുത്തി ഉണ്ടാക്കിയ കഥകളി നടനമാണ് കേരളനടനമായി വളർന്നത്. ശാസ്ത്രീയമായ സർഗ്ഗാത്മക നൃത്തം, ഒരു പക്ഷേ കേരള നടനം മാത്രമായിരിക്കും. ഗുരു ഗോപിനാഥും രാഗിണി ദേവിയും ഉണ്ടാക്കിയെടുത്ത നൃത്തരൂപമാണെങ്കിലും അത് ഇന്ത്യൻ നൃത്തകലയുടെ ക്ലാസ്സിക്കൽ പാരമ്പര്യത്തിൽ വേരുറച്ച് നിൽക്കുന്നു. കേരളനടനം ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള കലാസ്വാദകർക്ക് കാണിച്ചു കൊടുത്തത് ഇന്ത്യൻ നൃത്തകലയുടെ സാർവലൌകിക ഭാഷയാണ്. ഹൈന്ദവ പുരാണേതിഹാസങ്ങൾ മാത്രമല്ല, മനുഷ്യനെക്കുറിക്കുന്ന, സമൂഹത്തെ കുറിക്കുന്ന ഏതു വിഷയവും ഇന്ത്യൻ നൃത്തകലയ്ക്ക് വഴങ്ങും എന്ന് ആദ്യമായി തെളിയിച്ചത് ഗുരു ഗോപിനാഥും അദ്ദേഹമുണ്ടാക്കിയ കേരള നടനവുമായിരുന്നു. നവകേരളം, ഗാന്ധിസൂക്തം, ചണ്ഡാലഭിക്ഷുകി, ചീതയും തമ്പുരാട്ടിയും, സിസ്റ്റർ നിവേദിത എന്നിവ ആധുനികമായ സാമൂഹിക പ്രമേയങ്ങളാണ് കൈകാര്യം ചെയ്യുന്നത്. ശ്രീയേശുനാഥ വിജയം ബാലെ, ദിവ്യനാദം, മഗ്‌ദലനമറിയം എന്നിവയിൽ ക്രിസ്തീയ പ്രമേയങ്ങളാണ് നൃത്തരൂപത്തിലാക്കിയത്. ഈ പരീക്ഷണങ്ങളിലൂടെ ഭാരതീയ നൃത്തകലയുടെ, മുദ്രകളുടെ അനന്തസാദ്ധ്യതകളെ ഗുരു ഗോപിനാഥ് തുറന്നു കാട്ടി. ശിഷ്യന്മാരായ ഗുരു ഗോപാലകൃഷ്ണൻ, കേശവദാസ്, ഡാൻസർ തങ്കപ്പൻ, ഡാൻസർ ചെല്ലപ്പൻ, ഭവാനി ചെല്ലപ്പൻ, ഗുരു ചന്ദ്രശേഖർ, പ്രൊഫ.ശങ്കരൻ കുട്ടി തുടങ്ങി ഒട്ടേറെ പേരുടെ പ്രയത്നവും കേരള നടനത്തിന്റെ വളർച്ചയ്ക്ക് സഹായകമായിട്ടുണ്ട്. മുപ്പതുകളിൽ കേരളനടനം പ്രചരിച്ചതോടെ കേരളത്തിലും, ഇന്ത്യയിലും തരംഗം തന്നെ ഉണ്ടായി. ജാതിമതഭേദമന്യേ, സ്ത്രീ പുരുഷഭേദമന്യേ ധാരാളം പേർ നൃത്തം പഠിക്കാനും നർത്തകരാവാനും തയ്യാറായി. അമേരിക്കൻ നർത്തകിയായ ഇസ്തർ ഷെർമാൻ എന്ന രാഗിണി ദേവി (പ്രമുഖ നർത്തകി ഇന്ദ്രാണീ റഹ്‌മാന്റെ അമ്മ) യാണ് കേരള നടനത്തിന്റെ പിറവിക്ക് ആധാരമായ ആശയം മുന്നോട്ട് വച്ചത് . 1931 ലാണിതുണ്ടായത്. അതിന് സഹായിയായി അവർക്ക് ലഭിച്ചത് , കലാമണ്ഡലത്തിൽ കഥകളി വടക്കൻ ചിട്ടയിൽ ഉപരിപഠനം നടത്തുകയായിരുന്ന കപ്ലിങ്ങാടൻ ചിട്ടക്കരനായ കഥകളിക്കാരൻ ചമ്പക്കുളം ഗോപിനാഥപിള്ള എന്ന ഗുരു ഗോപിനാഥായിരുന്നു. മണിക്കൂറുകളും ദിവസങ്ങളും നീളു ന്ന കഥകളിയെ ഒന്നോ രണ്ടോ മണിക്കൂറിൽ ഒരുക്കി വൻ നഗരങ്ങളിൽ അവതരിപ്പിക്കാനാവുമോ എന്നതായിരുന്നു അവരുടെ ശ്രമം. അങ്ങനെ, 1931 ഡിസംബറിൽ ബോംബെ ഓപ്പറാ ഹാളിൽ രാഗിണി ദേവിയും ഗോപിനാഥും ചേർന്ന് കഥകളിനൃത്തം എന്ന പേരിൽ പരീക്ഷിച്ചുനോക്കിയ നൃത്ത പ്രകടനത്തിൽ നിന്നാണ് കേരള നടനത്തിന്റെ തുടക്കം. രാഗിണി ദേവിയിൽ നിന്ന് ആധുനിക തിയേറ്റർ സങ്കൽപത്തെക്കുറിച്ച് കിട്ടിയ ധാരണകളും പാഠങ്ങളും ഉൾക്കൊണ്ടാണ് , കഥകളിയിലെ ശാസ്ത്രീയത ചോർന്നുപോകാത്ത പുതിയൊരു നൃത്തരൂപം ഉണ്ടാക്കാൻ തനിക്കു കഴിഞ്ഞതെന്ന് ഗുരു ഗോപിനാഥ് എന്റെ ജീവിത സ്‌മരണകൾ എന്ന ആത്മകഥയിൽ പറയുന്നുണ്ട്.**കടപ്പാട്: വിക്കിപ്പീഡിയ"
-
കേളീപാത്രം
കേരളത്തിലെ കോലത്തുനാട്ടിൽ മുൻകാലങ്ങളിൽ നിലവിലിരുന്ന ഒരു അനുഷ്ഠാനകലയാണ് കേളീപാത്രം. ബ്രഹ്മാവിന്റെ തലയോടാണെന്ന സങ്കല്പത്തിൽ കയ്യിൽ ഭിക്ഷാപാത്രവും പുഷ്പമാലയും ഭസ്മവും അണിഞ്ഞ് സന്യാസിവേഷത്തിൽ വീടുകൾ സന്ദർശിക്കുന്ന ചടങ്ങാണിത്. ചോയി ഗുരിക്കൾ അല്ലെങ്കിൽ യോഗി സമുദായത്തിൽ പെട്ടവരാണ് കേളിപാത്രം വേഷം അണിയാറുള്ളത്. കേളീപാത്രം കേളിയാത്രം എന്നും പ്രാദേശികമായി അറിയപ്പെടാറുണ്ട്. ഇത് ഒരു “വീടോടി“ കലാരൂപമാണ്. ഗ്രാമത്തിലെ പ്രധാന ക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന കേളീപാത്രം ആ പ്രദേശത്തെ വീടുകളിലെല്ലാം പോവുകയും അവിടെ ഭിക്ഷ നടത്തുകയും പതിവാണ്. ഊർവരാധനയുമായി ബന്ധപ്പെട്ട ഒരു കലയായ ഇത് ഇന്ന് നാശോന്മുഖമാണ്. കേളീപാത്രത്തിന്റെ പുരാവൃത്തം ശിവനുമായി ബന്ധപ്പെട്ടതാണ്. ബ്രഹ്മഹത്യാപാപത്തിൽ നിന്നും മുക്തി നേടാനായി ശിവൻ ഭിക്ഷാടനം നടത്തിയിരുന്നെന്നും, അതിലൂടെ പാപമുക്തി നേടിയ ശിവൻ കപാലം ‘യോഗി’യെ ഏൽപ്പിച്ചുവെന്നുമാണ് വിശ്വാസം. അതിരാവിലെ നാട്ടിലെത്തി, ക്ഷേത്രക്കുളത്തിൽ കുളിച്ച് തൊഴുത് വസ്ത്രം മാറും. ആദ്യം വെള്ളവസ്ത്രമുടുത്ത് അതിന്മേൽ ചുവന്ന പട്ടുടുക്കും. തലയിൽ പാമ്പിന്റെ ചിത്രമുള്ള തലപ്പാവ്, ഒരു കൈയ്യിൽ ഭിക്ഷാപാത്രവും വടിയും, മറ്റേക്കൈയ്യിൽ കൈമണിയും ഉണ്ടാകും. വേഷമണിഞ്ഞു കഴിഞ്ഞാൽ മൗനിയായി മണി മുഴക്കി കൊണ്ടേ സഞ്ചരിക്കൂ. കേളിപാത്രത്തിന്റെ മണിയൊച്ച കേട്ടാൽ ആളുകൾ വഴിമാറി കൊടുക്കും. വീടുകളിലെത്തിയാൽ നാലു ദിക്കും നോക്കി, 3 പ്രദക്ഷിണം വെക്കും. ഒരോ പ്രദക്ഷിണത്തിനു ശേഷവും വീട്ടുകാരി ഭിക്ഷാപാത്രത്തിൽ അരിയിടും. തുടർന്ന് അടുത്ത വീട്ടിലേക്കായി സഞ്ചരിക്കും. ഒറ്റക്കാണ് കേളീപാത്രമുണ്ടാവുക, അകമ്പടിയായി വാദ്യമൊന്നുമില്ല, മണിമുഴക്കം മാത്രം. വെയിൽ മൂക്കുന്നതിനു മുൻപു തന്നെ ഭിക്ഷാടനം നിർത്തി, വേഷം അഴിച്ചു മാറ്റി സ്ഥലംവിടും. ബാക്കി സഞ്ചാരം അടുത്ത ദിവസം മാത്രം. സാധാരണ ഒരു ഗ്രാമത്തിലെ മുഴുവൻ വീടുകളും ഭിക്ഷാടനം നടത്തി തീർക്കാൻ ഒരാഴ്ചയോളം എടുക്കാറുണ്ടായിരുന്നു.**കടപ്പാട്: വിക്കിപ്പീഡിയ"
-
കോതാമൂരിയാട്ടം
അത്യുത്തരകേരളത്തിൽ പ്രത്യേകിച്ചും കോലത്തുനാട്ടിൽ നിലനിന്നിരുന്ന ഒരനുഷ്ഠാനകലയാണ് കോതാമ്മൂരിയാട്ടം അഥവാ കോതാരിയാട്ടം. കോലത്തുഗ്രാമങ്ങളിൽ തുലാം, വൃശ്ചികമാസങ്ങളിലായി തെയ്യംകലാകാരന്മാരായ മലയസമുദായക്കാർ ആണു ഈ നാടോടിനൃത്തകല ആടിയിരുന്നത്. ഉർവരതാനുഷ്ഠാനങ്ങളുമായി ഏറെ അടുത്തു നിൽക്കുന്ന കോതാമ്മൂരി ഒരു “വീടോടി“ കലാരൂപമാണ്. ഗ്രാമത്തിലെ പ്രധാന ക്ഷേത്രത്തിൽ നിന്നും ആരംഭിക്കുന്ന കോതാമ്മൂരി ആ പ്രദേശത്തെ വീടുകളിലെല്ലാം പോവുകയും അവിടെ കോതാമ്മൂരിയാട്ടം നടത്തുകയും പതിവാണ്. ഊർവരാധനയുമായി ബന്ധപ്പെട്ട ഒരു കലയാണ് ഇത്. നാശോന്മുഖമായിക്കൊണ്ടിരിക്കുന്ന നാടൻ കലാരൂപങ്ങളിലൊന്നാണിത്. ഗോദാവരി എന്ന ശബ്ദത്തിന്റെ നാടൻ ഉച്ചാരണമായ കോതാരി എന്നാൽ പശു അഥവാ പശുക്കൂട്ടം എന്നർത്ഥം. കോതാരിയാട്ടം പരിഷ്കരിക്കപ്പെട്ട് കോതാമൂരിയാട്ടം ആയി.ഗോദാവരി തീരത്തുനിന്നും വടക്കൻ കേരളത്തിൽ എത്തിചേർന്ന ഗോപാലന്മാർ അഥവ കോലയാന്മാർ ആരാധിച്ചു പോന്നിരുന്ന ദിവ്യയായ പശുവായിരിക്കാം കോതാമൂരി ആയത്.കന്നുകാലികൾക്കും, സന്താനങ്ങൾക്കും, കൃഷിക്കും ബാധിച്ചിരിക്കുന്ന ആധി വ്യാധികൾ ഏറ്റ് വാങ്ങി ക്ഷേമം പ്രദാനം ചെയ്യാൻ ഉദ്ദേശിച്ചു കൊണ്ടുള്ളതാണ് കോതാമൂരിയുടെ ഗൃഹ സന്ദർശനം.‘ഈ സ്ഥലം നന്നായി കുളിർത്തിരിക്ക,കന്നോട് കാലി ഗുണം വരിക,പൈതങ്ങളൊക്കയും ഏറ്റം വാഴ്ക’എന്നിങ്ങനെയാണു സംഘം പാടി പൊലിക്കാറ്.“കൊയ്ത്ത് തീരുന്നതിനു മുമ്പ് കോതാമൂരികെട്ടിയാടണം” എന്ന് മലയർക്കിറ്റയിൽ ഒരു ചൊല്ലുണ്ട്.കർഷകർ നെല്ലളന്ന് പത്തായത്തിലിടും മുമ്പ് ചെന്നാലേ കാര്യമായി വല്ലതും ലഭിക്കൂ. സ്വർഗ്ഗത്തിൽനിന്നും ഐശ്വര്യം വർദ്ധിപ്പിക്കാനായി ഇന്ദ്രന്റെ നിർദ്ദേശപ്രകാരം ഭൂമിയിലേക്ക് വന്ന കാമധേനുവിന്റെയും അനുചരന്മാരുടെയും അനുഗ്രഹകഥകളാണ് അടിസ്ഥാനം. കോതാരി എന്നാൽ കാമധേനു തന്നെയെന്നാണ് വിശ്വാസം. ശ്രീകൃഷ്ണസ്തുതിയിൽനിന്നും തുടങ്ങി തൃച്ചംബരത്തപ്പൻ, അഗ്രശാലാമാതാവ് എന്നിവരേയും സ്തുതിയ്ക്കുന്നു. ഈ കലയിലെ മുഖ്യഭാഗം പനിയരെന്ന വേഷങ്ങൾക്കാണ്. ഹാസ്യാത്മകവേഷം കൈകാര്യം ചെയ്യുന്നത് ഇവരാണ്. കോതാരിപ്പശുവിന്റെ പരിചാരകരാണത്രേ പനിയന്മാർ. ആദ്യവസാവേഷക്കരാണ് ഇവർ. ഗൃഹനായകനേയും നായികയേയും സ്തുതിച്ച് പുകഴ്ത്തി സ്വാധീനിച്ച് പ്രതിഫലത്തുക വാങ്ങുക എന്നതാണ് ഇവരുടെ കടമ. എന്തുംപറയാനുള്ള ഇവരുടെ സ്വാതന്ത്ര്യം കണ്ണാമ്പാള കെട്ടിയ പനിയന്മാരെപ്പോലെ എന്നൊരു ശൈലിയ്ക്ക് വഴിവെച്ചു . വരുന്ന വർഷത്തേയ്ക്കുള്ള അനുഗ്രഹാശിസ്സുകൾ നൽകുന്നതാണ് വാണാളും വർക്കത്തും -മെച്ചപ്പെട്ട നാളുകളും സമ്പത്തും-പറയൽ. ഇതിനു വേണ്ടി പ്രത്യേകം അരിയോ നെല്ലോ ഇവർ ചോദിച്ചുവാങ്ങും. തുലാമാസം 10-ആം തീയതിയാണ് കോതാമ്മൂരിയാട്ടം ആരംഭിക്കുക.മലയസമുദായക്കാരാണ് സാധാരണ കോതാമൂരി കെട്ടുക. ഒരു സംഘത്തിൽ ഒരു കോതാമ്മൂരി തെയ്യവും (ആൺകുട്ടികളാണ് ഈ തെയ്യം കെട്ടുക) കൂടെ രണ്ട് മാരിപ്പനിയന്മാരുമുണ്ടാകും. ചില സംഘങ്ങളിൽ 4 പനിയന്മാരും ഉണ്ടാകാറുണ്ട്. കോതാമ്മൂരി തെയ്യത്തിനു അരയിൽ ഗോമുഖം കെട്ടിവച്ചിട്ടുണ്ടാകും. സാധാരണ തെയ്യങ്ങൾക്കുള്ളതു പോലെ മുഖത്തെഴുത്തും ചമയങ്ങളും ഈ തെയ്യത്തിനുമുണ്ടാകും. പനിയന്മാൻക്ക് മുഖപ്പാളയും, അരയിൽ കുരുത്തോലയും, പൊയ്ക്കാതുകളും ഉണ്ടാകും. ഇവരെ കൂടാതെ വാദ്യസംഘവും, പാട്ടുപാടുന്നതിൽ നയിക്കുന്നതിനായി സ്ത്രീകളും ഇവരുടെ കൂടെയുണ്ടാകും. ഓരോ വീട്ടിലും ഈ സംഘം ചെല്ലുകയും കോതാമ്മൂരിയാട്ടം നടത്തുകയും ചെയ്യും. ചിലയിടങ്ങളിൽ ഗോക്കളെക്കുറിച്ചുള്ള പാട്ടുപാടി ആല (കാലിത്തൊഴുത്ത്)യ്ക്കു ചുറ്റും കോതാമ്മൂരിയാട്ടം നടത്താറുണ്ട്. അരമണിക്കൂറിലധികം ഓരോ വീട്ടിലും കോതാമ്മൂരിയാട്ടത്തിനു ചെലവഴിക്കേണ്ടിവരുന്നതുകൊണ്ട് ഗ്രാമത്തിലെ വീടുകളിലെല്ലാം കയറിയിറങ്ങാൻ 10 മുതൽ 15 ദിവസം വരെ എടുക്കാറുണ്ട്. കോതാമ്മൂരി വരുമ്പോൾ വീടുകളിൽ സ്വീകരിക്കുന്നതിനായി വിളക്കും തളികയും നിറനാഴിയും മുറത്തിൽ നെൽവിത്തും ഒരുക്കി വെക്കും. വീട്ടിൽ എത്തിയ ഉടൻ തന്നെ കോതാമ്മൂരിയും പനിയന്മാരും ഇതിനു വലംവെക്കും. തുടർന്ന് പാട്ടുകൾ പാടും. കോതാരിയാട്ടത്തിൽ കോതരിയ്ക്ക് പുറമേ രണ്ട് പനിയന്മാരും ഒരു കുരിയ്ക്കളും ഒന്നോരണ്ടോ വാദ്യക്കാരും ഉണ്ടാകും. കോതാരി വേഷം കെട്ടുന്നത് ഒരു ആൺകുട്ടി ആയിരിക്കും. തലയിൽ ചെറിയ കിരീടം വെച്ച് , മുഖത്ത് ചായം തേച്ച് , കണ്ണെഴുതി, അരയിൽ കോതാരിത്തട്ട് ബന്ധിക്കുന്നു.**കടപ്പാട്: വിക്കിപ്പീഡിയ"
-
കോൽക്കളി
കേരളത്തിലെ വിവിധ സമുദായക്കാരുടെ ഇടയിൽ പ്രചാരത്തിലുള്ള ഒരു നാടൻ വിനോദമാണ്. കോൽക്കളി, കോലടിക്കളി, കമ്പടിക്കളി എന്നിങ്ങനെ പല പേരുകൾ ഉണ്ട്. എന്നാൽ മലബാറിലെ മുസ്ലീങ്ങളുടെയും ഹിന്ദുക്കളുടെയും ക്രിസ്ത്യാനികളുടെയും കോൽക്കളികൾ തമ്മിൽ പ്രകടമായ വ്യത്യാസങ്ങളുണ്ട്. വന്ദനക്കളി, വട്ടക്കോൽ, ചുറ്റിക്കോൽ, തെറ്റിക്കോൽ, ഇരുന്നുകളി, തടുത്തുകളി, താളക്കളി, ചവിട്ടിച്ചുറ്റൽ, ചുറഞ്ഞു ചുറ്റൽ, ചിന്ത്, ഒളവും പറവും തുടങ്ങി അറുപതോളം ഇനങ്ങൾ കോൽക്കളിയിൽ ഉണ്ട്. പ്രധാനമായും പുരുഷന്മാർ ആണ് കോൽക്കളിയിൽ പങ്കെടുക്കാറുള്ളതെങ്കിലും സ്ത്രീകളും പെൺകുട്ടികളും ഇതിൽ പങ്കു ചേരാറുണ്ട്. ഇതിനെ “കോലാട്ടം“ എന്നു പറയുന്നു. സാധാരണഗതിയിൽ എട്ടൊ പത്തോ ജോഡി യുവാക്കൾ പ്രത്യേക വേഷവിധാനത്തോടെ ഇതിൽ പങ്കെടുക്കുന്നു. ചിലങ്കയിട്ടതൊ ഇടാത്തതൊ ആയ കമ്പുകൾ കോൽ കളിക്കാർ ഉപയോഗിക്കും. നൃത്തം ചെയ്യുന്നവർ (കോൽകളിക്കാർ) വട്ടത്തിൽ ചുവടുവെച്ച് ചെറിയ മുട്ടുവടികൾ കൊണ്ട് താളത്തിൽ അടിക്കുന്നു. നൃത്തം പുരോഗമിക്കുന്നതനുസരിച്ച് കോൽകളിക്കാരുടെ ഈ വൃത്തം വലുതാവുകയും ചുരുങ്ങുകയും ചെയ്യുന്നു. അകമ്പടിഗാനം പതിയെ ഉയർന്ന് നൃത്തം തീരാറാവുന്നതോടേ ഉച്ചസ്ഥായിയിലാവുന്നു. കണ്ണൂർ അറക്കൽ അലി രാജാവിന്റെ സ്ഥാനാരോഹണത്തിനായി , കളരി അഭ്യാസിയും സംഗീത താള ബോധങ്ങളിൽ കഴിവുമുണ്ടായിരുന്ന ഹൈന്ദവ മുക്കുവ വിഭാഗത്തിൽപെട്ട പൈതൽ മരക്കാൻ 1850 കളിൽ ചിട്ടപ്പെടുത്തിയതാണ് ഇന്നത്തെ കോൽക്കളിയെന്ന് വിലയിരുത്തപ്പെടുന്നു. ക്ഷേത്രകലകൾ അവതരിപ്പിച്ച് പരിചയമുള്ള മരക്കാൻ താളങ്ങളുടെ അകമ്പടിയോടെ പുതിയ ഒരു കലക്ക് രൂപം നൽകുകയായിരുന്നു. കഥകളി, കോൽകളി, വേലകളി, തച്ചോളികളി, തുടങ്ങിയ കേരളത്തിലെ പല രംഗകലാരൂപങ്ങളും അവയുടെ പരിണാമത്തിൽ കളരിപ്പയറ്റിൽ നിന്ന് പലതും കടം കൊണ്ടിട്ടുണ്ട്. കഥകളിയിൽ കലാകാരന്റെ ശരീരത്തിന് മെയ്‌വഴക്കം വരുത്തുന്ന സമ്പ്രദായം കളരിപ്പയറ്റിൽ നിന്ന് കടം കൊണ്ടതാണ്. കോൽകളിയിലെ പല വടിവുകളും നൃത്തച്ചുവടുകളും പദവിന്യാസവും കളരിപ്പയറ്റിൽ നിന്ന് കടംകൊണ്ടതാണ്. ഇന്ത്യയിലെ ഏകദേശം എല്ലാ സംസ്ഥാനങ്ങളിലുമായി കോൽക്കളിയുടെ വിവിധ വകഭേദങ്ങൾ കാണാൻ സാധിക്കും. വർണ സുന്ദരമായ നാടോടി വസ്ത്രങ്ങളണിഞ്ഞ് ആഘോഷദിനങ്ങളിൽ സ്ത്രീ പുരുഷ ഭേദമന്യെ ആളുകൾ ഈ കലാരൂപത്തിൽ ഏർപ്പെടാറുണ്ട്. കോലുകൾ പരസ്പരം കൂട്ടിയടിച്ചും അടുത്തയാളുടെ കോലുമായി കോർത്തടിച്ചും ഈ വിനോദത്തിൽ ഏർപ്പെടുന്നു.ഗുജറാത്തിലെെ ദാണ്ഡിയ, രാജസ്ഥാനിലെ ഘുമർ തുടങ്ങിയവ ഏതാനും ചില ഉദാഹരണങ്ങ്ളാണ്. എന്നാൽ ഇതിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തമാർന്നതാണ് കേരളത്തിലെ കോൽക്കളി .ചടുലമായ താളങ്ങളും ചുവടുകളും ആണ് മറ്റുള്ളവയിൽ നിന്നും ഇതിനെ വ്യത്യസ്തമാക്കുന്നത്. ഇന്ന് ക്ഷേത്രാനുഷ്ഠാനവും ഉത്സവത്തിനും മാത്രമായി ഹൈന്ദവ കോൽക്കളി മാറിക്കഴിഞ്ഞു. എന്നാൽ ദിനംപ്രതി വികസിക്കുന്നതും താളവും ചുവടും പാട്ടും നിരന്തരം പുരോഗമിക്കുന്നതും മാപ്പിള കോൽക്കളിയിലാണ്.**കടപ്പാട്: വിക്കിപ്പീഡിയ"
-
ക്യാതം കളി
ചങ്ങാനാശ്ശേരി, കോട്ടയം, പൊൻകുന്നം, റാന്നി, വൈക്കം എന്നിവിടങ്ങളിലെ വനത്തിനോട് ചേർന്ന പ്രദേശങ്ങളിൽ ജീവിക്കുന്ന വേടന്മാരുടെ അനുഷ്ടാന കലാരൂപമാണ് ക്യാതം കളി. കളിസംഗത്തിൽ സ്ത്രീകളും പുരുഷന്മാരും അടങ്ങിയിരിക്കും. പ്രത്യേകിച്ച് പ്രായപരിധിയില്ല. ഈ കളിക്ക് നാന്നൂറ്റമ്പതു വർഷത്തിലേറെ പഴക്കമുണ്ടെന്ന് പറയപ്പെടുന്നു. നാലു കളിക്കാരും രണ്ടു പാട്ടുകാരും ഉൾപ്പെട്ടതാണ് കളിസംഘം. രണ്ടു പാട്ടുകാർ ഉടുക്കുകളുമായി രംഗത്തുവന്ന് പാടാൻ തുടങ്ങുന്നു. പാർവ്വതിയുടെ വേഷമണിഞ്ഞ ഒരു സ്ത്രീ മേളത്തിനൊപ്പം നൃത്തം ചെയ്യുന്നു. പാട്ടുകാർ പാട്ടിലൂടെ ശിവനെ വിളിക്കുമ്പോൾ ശിവന്റെ വേഷമിട്ട ആൾ രംഗപ്രവേശം ചെയ്ത് നൃത്തം ചെയ്യുന്നു. നൃത്താവസാനം രണ്ടു സ്ത്രീകൾ പ്രവേശിച്ചു മുടിയാട്ടം നടത്തുന്നു. ശിവൻ സന്തുഷ്ടനായി മുടിയാട്ടക്കാരെ അനുഗ്രഹിച്ച് പാർവ്വതിയോടൊപ്പം രംഗത്തുനിന്ന് പോകുന്നു. അരയിലും മാറത്തും പുലിത്തോൽ, കൈകാലുകളിൽ തളകൾ, കൈയ്യിൽ ശൂലം, കഴുത്തിൽ സർപ്പം ഇത്യാദി ശിവന്റെ വേഷം. മഞ്ഞച്ചേലയും ചുവന്ന ബ്ലൗസും ആഭരണങ്ങളും ആണ് പാർവ്വതിക്ക്. ആട്ടക്കാരികൾക്ക് വെള്ള മുണ്ടും വെള്ള ബ്ലൗസും. ഉടുക്കുകളാണ് പ്രധാന വാദ്യോപകരണങ്ങൾ. ഒപ്പം മദ്ദളം, ചെണ്ട, കിണ്ണം എന്നിവയും ഉപയോഗിക്കും. ദീപവിധാനത്തിന് ഒരു നിലവിളക്ക് മാത്രമേ ആവശ്യമുള്ളൂ. കുടുംബങ്ങളിലെ ദോഷപരിഹാരത്തിനാണ് ഇത് നടത്തുന്നത് എന്നാണ് വിശ്വാസം. ധനുമാസത്തിലെ അത്തം മുതൽ ഈ കളി, വേടന്മാർ നാട്ടിൻപുറങ്ങളിലെ സകല വീടുതോറും നടത്തിവരുന്നു.**കടപ്പാട്: വിക്കിപ്പീഡിയ"
-
ഗദ്ദിക
ഒരു ഗോത്രവർഗ്ഗ കലാരൂപമാണ് ഗദ്ദിക. പട്ടികവർഗ്ഗ വിഭാഗങ്ങളിൽ വളരെയേറെ പിന്നാക്കം നിൽക്കുന്ന അടിയ ഗോത്ര വിഭാഗത്തിന്റെ അനുഷ്ഠാന കലാരൂപമാണ് ഗദ്ദിക. നന്മയുടെ വരവിന് സ്വാഗതം പറയുന്ന നൃത്തരൂപമാണിത്. ഗദ്ദിക രണ്ട് തരമുണ്ട്. നാട്ടുഗദ്ദികയും പൂജാ ഗദ്ദികയും. നാട്ടുഗദ്ദിക പൊതു ഇടങ്ങളിൽ അവതരിപ്പിക്കാറുണ്ട്. എന്നാൽ, പൂജാഗദ്ദിക ആചാരപരമാണ്. രോഗമുക്തി നേടുന്നതിനും സുഖപ്രസവത്തിനും മറ്റുമായി വിശ്വാസികൾ നേർന്ന നേർച്ച പൂർത്തീകരിക്കുന്നതിനാണ് ഇത് അനുഷ്ഠിക്കുന്നത്. സ്ത്രീകളും പുരുഷന്മാരും ചേർന്ന സംഘമാണ് നൃത്തം അവതരിപ്പിക്കുന്നത്. പുരുഷന്മാർ താളം കൊട്ടുകയും പാടുകയും ചെയ്യുമ്പോൾ സ്ത്രീകൾ നൃത്തം ചെയ്യുന്നു. മലയാളവും കന്നടയും കലർന്ന ഗോത്രഭാഷയിലാണ് ഗാനം. തുടിയുടെ ധൃത താളത്തിലാണ് നൃത്തം ചെയ്യുന്നത്. പല ആദിവാസി നൃത്ത ഇനങ്ങളിലും പ്രകടമാവുന്നതു പോലെ, ഇതിലും, നർത്തകർ ഭാഗികമായി കുനിഞ്ഞ് നൃത്തം ചെയ്യുന്നു.ഗോത്ര കലാരൂപമായ ഗദ്ദികയുടെ കുലപതി പി.കെ കാളനാണ്. പി.കെ കാളന്റെ മരണ ശേഷം പി.കെ. കരിയൻ മൂപ്പനുമാണ് ഈ കലാരൂപം അവതരിപ്പിച്ചു വരുന്നത്.**കടപ്പാട്: വിക്കിപ്പീഡിയ"
-
ഗരുഡൻ തൂക്കം
കേരളത്തിലും തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലുമുള്ള ചില പഴക്കംചെന്ന ക്ഷേത്രങ്ങളിൽ പരമ്പരാഗതമായി നടന്നുവരുന്ന ഒരു അനുഷ്ഠാനമാണ് ഗരുഡൻ തൂക്കം അഥവാ തൂക്കം. ദേവിയെ വാത്സല്യനിധിയായ മാതാവായി സങ്കല്പിച്ച് ആരാധിക്കുന്ന സമ്പ്രദായത്തോട് ബന്ധപ്പെട്ട ഒരനുഷ്ഠാനമാണ് തൂക്കം. പിഞ്ചുകുഞ്ഞുങ്ങൾക്ക് ദേവിയുടെ സംരക്ഷണം സിദ്ധിക്കുന്നതിനും മാതാപിതാക്കൾക്ക് പുത്രലാഭം ഉണ്ടാകുന്നതിനും വേണ്ടിയാണ് ഇത് നടത്തപ്പെടുന്നത് എന്ന് പഴമക്കാർ പറയുന്നു. വളരെ ചെറിയ ശ്രീകോവിലും അതിനുചുറ്റും വിശാലമായ മുറ്റവുമുള്ള ക്ഷേത്രങ്ങൾക്ക് അനുയോജ്യമായ അനുഷ്ഠാനമാണ് തൂക്കം. ശ്രീകോവിലിന്റെ പാർശ്വത്തിൽ നിന്ന് പുറത്തേയ്ക്ക് നീണ്ടു നിൽക്കുന്ന ഒരു തടിയുടെ അഗ്രത്തോട് രണ്ടോ അതിലധികമോ പുരുഷന്മാരെ ബന്ധിച്ചതിനുശേഷം ആ തടിയുടെ അഗ്രഭാഗം ഉത്തോലകതത്വം അനുസരിച്ച് ഉയർത്തി ക്ഷേത്രത്തിനെ പ്രദക്ഷിണം വയ്പിക്കുന്ന ചടങ്ങാണ് തൂക്കത്തിൽ അന്തർഭവിച്ചിരിക്കുന്നത്. അതിനു തക്ക ക്ഷേത്രഘടനയും പരിസരവുമുള്ള ഗ്രാമീണ ക്ഷേത്രങ്ങളിലേ തൂക്കം നടത്താറുള്ളൂ. കൊല്ലങ്കോട്, ശാർക്കര നഗരൂർ , മാവേലിക്കോണം ഭഗവതീ ക്ഷേത്രം എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളിൽ തൂക്കക്കാരനെ തൂക്കിയിടാൻ സജ്ജീകരിക്കുന്ന തടികൊണ്ടുള്ള സംവിധാനത്തെ വില്ല് എന്നാണ് പറയാറുള്ളത്. ഈ ക്ഷേത്രങ്ങളുടെ തൂക്കത്തിൽ വില്ലിലെ കൊളുത്ത് തൂക്കക്കാരന്റെ ചർമത്തിനുള്ളിലേക്ക് കുത്തിക്കയറ്റുന്നില്ല. അതിനാൽ അക്ഷരാർഥത്തിൽ ഇവിടെ രക്തബലി നടക്കുന്നില്ല. എങ്കിലും തൂക്കക്കാരനെ വില്ലിൽ നിന്ന് തൂക്കിയിടുന്ന അവസരത്തിൽ അയാളുടെ മുതുകിൽ സൂചികൊണ്ടോ മറ്റോ കുത്തി അല്പം രക്തം പുറത്തു കൊണ്ടുവരാറുണ്ട്. രക്തബലിക്കു പകരമുള്ള ഏർപ്പാടായി ഇതിനെ കണക്കാക്കാം. അതിനാൽ ശരീരത്തിൽ കൊളുത്ത് കുത്തിക്കയറ്റി രക്തബലി നടത്തിയിരുന്ന പ്രാചീന സമ്പ്രദായം ഉപേക്ഷിക്കപ്പെട്ടപ്പോൾ നിലവിൽ വന്ന പുതിയ സമ്പ്രദായമായിരിക്കാം കൊല്ലങ്കോട്ടും ശാർക്കരയിലും നിലനിൽക്കുന്നത്. തൂക്കക്കാരന്റെ ശരീരത്തിന്റെ മധ്യഭാഗത്ത് കച്ച ചുറ്റിക്കെട്ടി അത് വില്ലിലെ കൊളുത്തിൽ കടത്തിയാണ് തൂക്കക്കാരനെ ഇവിടെ തൂക്കിയിടാറുള്ളത്. തൂക്കക്കാരെ തിരഞ്ഞെടുക്കുന്നത് ക്ഷേത്രത്തിന്റെ നടത്തിപ്പുകാരാണ്. തൂക്കക്കാരിൽ ഓരോ ആളും ഓരോ ശിശുവിനെ കൈകളിൽ ഭദ്രമായി വഹിച്ചു കൊണ്ടായിരിക്കും തൂങ്ങിക്കിടക്കുക. ആ ശിശുക്കളുടെ മാതാപിതാക്കൾ നടത്തുന്ന നേർച്ചയുടെ അടിസ്ഥാനത്തിലാണ് തൂക്കം തീരുമാനിക്കപ്പെടുന്നത്. എത്ര ശിശുക്കളുടെ വഴിപാടായി മാതാപിതാക്കൾ തൂക്കം നേരുന്നുവോ അത്രയും തൂക്കക്കാർ തിരഞ്ഞെടുക്കപ്പെടും. ആ തൂക്കക്കാർ തൂക്കം നടത്തുന്നതിന് 7 ദിവസം മുമ്പു മുതൽ ക്ഷേത്രത്തിൽ നിന്നു നൽകുന്ന ആഹാരം മാത്രം കഴിച്ച് ക്ഷേത്രത്തിൽ തന്നെ കഴിഞ്ഞുകൂടണമെന്ന് നിർബന്ധമുണ്ട്. ഇപ്രകാരം വ്രതം അനുഷ്ഠിച്ചു കഴിഞ്ഞാൽ തൂക്കക്കാർ തൂക്കദിവസം രാവിലെ കുളികഴിഞ്ഞ് ശുദ്ധമായ ശരീരത്തോടു കൂടിയാണ് തൂക്കത്തിന് എത്തിച്ചേരുന്നത്. കൊല്ലങ്കോട്ടും ശാർക്കരയിലും തൂക്കം നടത്തുന്നത് മീനമാസത്തിലെ ഭരണി നക്ഷത്രദിവസമാണ്. മാവേലിക്കോണം ഭഗവതീ ക്ഷേത്രത്തിൽ കുംഭമാസത്തിലെ കാർത്തികയിലും .തൂക്കക്കാരെ കച്ചകൊണ്ട് ബന്ധിച്ച് തൂക്കക്കാവിലെ കൊളുത്തിൽ തൂക്കിയിട്ടുകഴിഞ്ഞാൽ ഓരോ തൂക്കക്കാരന്റെ കൈയിലും ഓരോ ശിശുവിനെ ഏല്പിക്കും. ആ തൂക്കക്കാരനേയും ശിശുവിനേയും വഹിക്കുന്ന തൂക്കവില്ല് ഏകദേശം 30-ൽപരം അടിയോളം ഉയർത്തപ്പെടും. തൂക്കവില്ലിന്റെ മറ്റേ അറ്റം രഥം എന്നു വിശേഷിപ്പിക്കപ്പെടുന്ന ഒരു ഉപകരണത്തിൽ ഘടിപ്പിച്ചിരിക്കും. ഭക്തന്മാർ ചേർന്ന് ആ രഥത്തെ മുന്നോട്ടു തള്ളി ക്ഷേത്രത്തിന് ചുറ്റും നയിക്കുന്നു. അങ്ങനെ തൂക്കവില്ല് ഒരു പ്രദക്ഷിണം വച്ചു കഴിഞ്ഞാൽ അതിന്റെ അഗ്രം താഴ്ത്തുകയും ശിശുവിനേയും തൂക്കക്കാരനേയും ബന്ധനത്തിൽ നിന്ന് മാറ്റുകയും ചെയ്യും. ഇതിനേത്തുടർന്ന് മറ്റൊരു തൂക്കക്കാരനേയും ശിശുവിനേയും വഹിച്ചുകൊണ്ട് തൂക്കവില്ല് വീണ്ടും ഉയരും. ഇപ്രകാരം ഒരു തൂക്കത്തിന് എത്ര നേർച്ചക്കാർ ശിശുക്കളെ കൊണ്ടുവരുന്നു എന്നതിനെ അനുസരിച്ച് അത്രയും തവണ തൂക്കം നടക്കുന്നു. കൊല്ലങ്കോട്ടെ ക്ഷേത്രത്തിലെ തൂക്കത്തിന് സമാന്തരങ്ങളായ രണ്ട് വില്ലുകൾ ഉപയോഗിക്കുന്നു. ഓരോ വില്ലിന്റെയും അഗ്രഭാഗത്ത് കുറുകെ ഓരോ തടിക്കഷണങ്ങൾ ഘടിപ്പിച്ചിട്ടുണ്ടായിരിക്കും. ആ തടിക്കഷണത്തിന്റെ ഇരുഭാഗത്തുനിന്നുമായി ഓരോ വില്ലിനോടും രണ്ട് തൂക്കക്കാരെ ബന്ധിക്കുന്നു. അവരുടെ കൈയിൽ 4 ശിശുക്കളേയും ഏല്പിക്കുന്നു. അങ്ങനെ ഒരു തവണ വില്ല് പ്രദക്ഷിണം വയ്ക്കുമ്പോൾ 4 തൂക്കക്കാരും 4 ശിശുക്കളുമായിരിക്കും തൂക്കത്തിൽ പങ്കെടുക്കുന്നത്. ഈ രൂപത്തിലുള്ള തൂക്കത്തെ പിള്ളത്തൂക്കം എന്നാണ് പറയുന്നത്. പിള്ള എന്ന പദത്തിന് ശിശു എന്നർഥം. മൂന്ന് മാസം മുതൽ ഒരു വയസ്സുവരെ പ്രായമുള്ള ശിശുക്കളെയാണ് തൂക്കത്തിന് സമർപ്പിക്കാറുള്ളത്. ആ ശിശുക്കൾ, അഥവാ അവരുടെ മാതാപിതാക്കൾ ആണ് നേർച്ചക്കാർ. ശാർക്കര ക്ഷേത്രത്തിലെ തൂക്കത്തിന് ഒരു വില്ല് മാത്രമേ ഉപ യോഗിക്കുന്നുള്ളൂ. അതിനാൽ ഒരേ സമയത്ത് രണ്ട് തൂക്കക്കാരും രണ്ട് ശിശുക്കളുമാണ് തൂക്കത്തിൽ പങ്കാളികളാകുന്നത്.**കടപ്പാട്: വിക്കിപ്പീഡിയ"
-
ഗരുഡന്‍ പറവ
മദ്ധ്യതിരുവിതാംകൂറിലെ ചില ക്ഷേത്രങ്ങളിൽ നടത്തിവരുന്ന ഒരു അനുഷ്ഠാന കലയാണ് ഗരുഡൻ പറവ. ഭദ്രകാളിയെ പ്രീതിപ്പെടുത്തുവാൻ വേണ്ടിയാണ് ഗരുഡൻപറവ എന്ന നൃത്തം നടത്താറുള്ളത്. ഗരുഡന്റേതു പോലെ കൊക്കും, ചിറകും, ശരീരത്തിൽ വച്ച് പിടിപ്പിച്ച്, ഒരു പക്ഷിയുടെ രൂപഭാവത്തോടെയാണ് കലാകാരന്മാർ എത്തുന്നത്. ഇങ്ങനെ ഗരുഡവേഷം അണിഞ്ഞെത്തുന്ന നർത്തകർക്ക് താളം പകരാനായി ചെണ്ട, മദ്ദളം, ഇലത്താളം തുടങ്ങിയ വാദ്യങ്ങളും ഉണ്ടാകും. ധനുമാസത്തിലാണ് ഈ അനുഷ്ഠാന കല നടത്തിവരുന്നത്. ഈ കലയുമായി ബന്ധപ്പെട്ട ഒരു ഐതിഹ്യ കഥ ഇങ്ങനെയാണ്; ദാരിക വധത്തിനുശേഷം രക്തദാഹിയായി കലിതുള്ളി നിന്ന ഭദ്രകാളിയുടെ കോപം ശമിപ്പിക്കുന്നതിനു വേണ്ടി, വിഷ്ണു തന്റെ വാഹനമായ ഗരുഡനെ ദേവിയുടെ സമീപത്തേക്ക് അയക്കുകയുണ്ടായി. ഗരുഡൻ കാളിയെ സന്തോഷിപ്പിക്കാനായി കാളിയുടേ മുൻപിൽ നൃത്തം ചെയ്യുകയും, അതിനു ശേഷം കാളിക്ക് ഗരുഡൻ തന്റെ രക്തം അർപ്പിച്ചുവെന്നും ഐതിഹ്യം പറയുന്നു. ഗരുഡന്റെ രക്തം പാനം ചെയ്തതിനുശേഷമേ കാളിയുടെ കോപം അടങ്ങിയുള്ളൂ എന്നുമാണ് ഐതിഹ്യ കഥ.**കടപ്പാട്: വിക്കിപ്പീഡിയ"
-
ചപ്പകെട്ട്
ഉത്തര കേരളത്തിലെ ശാലിയ സമുദായത്തിൽപ്പെട്ടവർ വിഷുദിവസം വൈകിട്ട് നടത്തുന്ന അനുഷ്ഠാനപരമായ ഒരു ആഘോഷമാണ് ചപ്പകെട്ട്. ശിവൻ, പാർവതി, സഹായി എന്നിവരുടെ വേഷങ്ങളാണ് ചപ്പക്കെട്ടിൽ അവതരിപ്പിക്കുന്നത്. ഭവനങ്ങളിൽ ക്ഷേമം അന്വേഷിക്കാനായി ശിവപാർവതിമാർ വേഷപ്രച്ഛന്നരായി എത്തുന്നെന്നാണ് ഈ അനുഷ്ഠാനത്തിലെ സങ്കല്പം. ഉണങ്ങിയ വാഴയിലകൾ (വാഴച്ചപ്പ്) ദേഹത്തു വെച്ചുകെട്ടിയാണ് ശിവനും പാർവതിയും എത്തുക. ഈ വാഴയിലകൊണ്ടുതന്നെ കിരീടമുണ്ടാക്കി തലയിൽ അണിയുകയും മുഖത്ത് ചകിരികൊണ്ടുള്ള മീശ പതിക്കുകയും ചെയ്യുന്നു. വെള്ളരിക്ക വട്ടത്തിൽ മുറിച്ചെടുത്ത് കാതിൽ ആഭരണമായി അണിയുന്നു. പടക്കങ്ങൾ പൊട്ടിച്ചും ആർപ്പ് വിളിച്ചും നിരവധി ആളുകൾ ഇവരെ അനുഗമിക്കും. വീട്ടിലെത്തുന്ന സംഘത്തെ നിലവിളക്ക് കത്തിച്ചുവെച്ചും കണിവെള്ളരിക്ക, നാളികേരം എന്നിവ താലത്തിൽവെച്ചും സ്വീകരിക്കുന്നു. വീടുകളിൽ നിന്നും സ്വീകരിക്കുന്ന വസ്തുക്കൾ ക്ഷേത്രത്തിൽ തിരിച്ചെത്തിയശേഷം അവർക്കുതന്നെ തിരികെ നൽകും കോഴിക്കോട്ടെ പത്മശാലിയ സമുദായത്തിൻറെ തനതായ അനുഷ്ടാന ചടങ്ങുകളിലൊന്നാണ് ചപ്പുകെട്ട്. പണ്ടാട്ടി വരവ്, യോഗി പുറപ്പാട് എന്നിങ്ങനെയും ഈ ആചാരത്തിനു പേരുകളുണ്ട്. വാഴയുടെ ഉണക്കയില ശരീരം മുഴുവൻ പൊതിഞ്ഞുകെട്ടുന്ന വേഷമായതുകൊണ്ടാണ് ഇതിനെ ചപ്പുകെട്ട് എന്ൻ വിളിയ്ക്കുന്നത്. ശിവനും പാർവതിയും വേഷംമാറി ജനങ്ങളുടെ ഇടയിൽ ക്ഷേമാന്വേഷണത്തിന് എത്തുന്നു എന്നതാണ് ഇതിനു പിറകിലുള്ള ഐതിഹ്യം. ശിവനും പാർവതിയും സഹായിയും എന്ന രീതിയിൽ മൂന്നുപേർ വേഷം കെട്ടും. ഒരാൾ യോഗിയാണ് എന്നാണ് സങ്കൽപം. ഈ യോഗി ജനങ്ങൾക്ക് അസുഖങ്ങൾക്ക് മരുന്ന് കുറിച്ചുകൊടുക്കുകയും സ്വന്തമായ രീതിയിൽ പച്ചമരുന്നുകൾ വിതരണംചെയ്യുകയും ചെയ്യാറുണ്ട്. സ്ഥലത്തെ പ്രധാന ക്ഷേത്രങ്ങളിൽ നിന്നാണ് പണ്ടാട്ടി വരവ് യാത്രതിരിയ്ക്കുക. പിന്നീട് തെരുവുകളിലെ വീടുകൾ തോറും കയറിയിറങ്ങുന്ന പണ്ടാട്ടികൾ വഴിയിൽ കാണുന്നവരെയും അനുഗ്രഹിയ്ക്കും. പണ്ടാട്ടി വീടുകളിൽ എത്തുന്നതിനു മുമ്പ് ചാണകം തളിച്ച് വീടും പരിസരവും ശുദ്ധി വരുത്തും. കൊളുത്തിവെച്ച നിലവിളക്കിന്റെ കൂടെ നിറനാഴി, കണിവെള്ളരി, നാളികേരം എന്നിവ വെച്ചാണ് ഇവരെ സ്വീകരിയ്ക്കുക. പണ്ടാട്ടി തൻറെ വടി കൊണ്ട് വീടുകളുടെ ജനൽ, വാതിൽ, ചുവർ എന്നിവയിൽ അടിച്ച് ശബ്ദമുണ്ടാക്കും. ഈ സമയത്ത് പണ്ടാട്ടിയെ അനുഗമിയ്ക്കുന്നവർ ചക്കക്കായ് കൊണ്ടുവാ മാങ്ങാക്കായ് കൊണ്ടുവാ, ചക്കേം മാങ്ങേം കൊണ്ട്വാ എന്നിങ്ങനെ ആർപ്പ് വിളിച്ച് പടക്കങ്ങൾ പൊട്ടിച്ച് കൊഴുപ്പ് കൂട്ടും. വട്ടത്തിൽ മുറിച്ച വെള്ളരി കൊണ്ട് കാതിൽ ഒരു ആഭരണവും, ചകിരി കൊണ്ടുള്ള മീശയും വാഴ കൊണ്ടുള്ള കിരീടവുമാണ് ചപ്പകെട്ടുകാരുടെ കോലത്തിൻറെ രൂപ സവിശേഷത.**കടപ്പാട്: വിക്കിപ്പീഡിയ"
-
ചവിട്ടുകളി (ചെറുമക്കളി)
മലപ്പുറം ജില്ലയിൽ പൊന്നാനി, തിരൂർ, പെരിന്തൽമണ്ണ എന്നീ താലൂക്കുകളിൽ പ്രചരിച്ചുവരുന്ന ഒരു കലാരൂപമാണ് ചവിട്ടുകളി. ചെറുമക്കളി എന്ന പേരിലും ഇത് അറിയപ്പെടുന്നു. ഇത് ചെറുമക്കളുടെ അല്ലെങ്കിൽ പുലയരുടെ ഒരു കലാപ്രകടനമാണ്. അമ്പലത്തിലെ ഉത്സവത്തോടനുബന്ധിച്ചും ഓണം, വിഷു തുടങ്ങിയ വിശേഷാവസരങ്ങളിലും ഈ കലാരൂപം സാമൂഹ്യവിനോദമായി ആവിഷ്കരിച്ചുപോരുന്നു. ഇതിന് നാന്നൂറ് വർഷത്തോളം പഴക്കമുണ്ടെന്ന് കരുതപ്പെടുന്നു. പത്തു മുതൽ പതിനാറ് വയസ്സുവരെ പ്രായമുള്ളവർ ഇതിൽ പങ്കെടുക്കുന്നു. ഇത് ആവിഷ്കരിക്കാൻ പത്തോ പതിനാറോ പേർ വേണം. കളിക്കാർ വട്ടത്തിൽ നിന്നാൽ സംഘനേതാവ് ഒരു പാട്ടിന്റെ വരികൾ ആലപിക്കും. മറ്റുള്ളവർ അതേറ്റുപാടും. രണ്ടു പ്രാവശ്യം പാടിക്കഴിഞ്ഞാൽ ഒരു സവിശേഷ താളക്രമത്തിൽ വട്ടമിട്ട് കയ്യാംഗ്യത്തോടെ നൃത്തം ചവിട്ടുകയായി. പാട്ടിന്റെ അവസാനഘട്ടമാകുമ്പോൾ നൃത്തത്തിന് ചടുലത കൂടും. താളക്രമം മിക്കവാറും ഒന്നുതന്നെയായിരിക്കും. എന്നാൽ ചുവടുവെപ്പുകൾ വട്ടത്തിലും കുറുകെയുമുണ്ട്. വാദ്യോപകരണങ്ങളോ ദീപവിതാനങ്ങളോ ഇല്ല. മുണ്ടു മടക്കിക്കുത്തി തലയിൽ തോർത്തുകൊണ്ട് ഒരു കെട്ടുകെട്ടിയാൽ വേഷവിധാനമായി. ഒരു മണിക്കൂറോളം കലാപ്രകടനം നീണ്ടുനിൽക്കും. കൃഷിയും കൂലിപ്പണിയുമാണ് ഇതിലെ കലാകാരന്മാരുടെ തൊഴിൽ.**കടപ്പാട്: വിക്കിപ്പീഡിയ"
-
ചവിട്ടുനാടകം
കേരളത്തിലെ ലത്തീൻ ക്രൈസ്തവരുടെ ഇടയിൽ പ്രചാരത്തിലുണ്ടായിരുന്ന ഒരു കലാരൂപമാണ് ചവിട്ടു നാടകം. കൊടുങ്ങല്ലൂരിനു വടക്കു ചാവക്കാട് മുതൽ തെക്കു കൊല്ലം വരെയുള്ള തീരപ്രദേശങ്ങളിലെ ലത്തീൻ കാതോലിക്കരുടെ ഇടയിലാണ് ചവിട്ടു നാടകത്തിനു പ്രചാരം. മദ്ധ്യകാല യൂറോപ്പിലെ നാടകരൂപങ്ങളെ ഉള്ളടക്കത്തിലും അവതരണത്തിലും അനുകരിച്ച് രൂപപ്പെടുത്തിയതാണ് ഈ ദൃശ്യകലാരൂപം. യൂറോപ്പിലെ വിഖ്യാതമായ കഥകളെ ചവിട്ടുനാടക ചുവടികളായി സ്വീകരിച്ചെങ്കിലും ഭാഷ ചെന്തമിഴ് ആയിരുന്നു. അവയിൽത്തന്നെ പോർച്ചുഗീസ് പ്രാധാന്യമുള്ള കൊച്ചിയും കൊടുങ്ങലൂരുമാണ് ഈ കലാരൂപത്തിന്റെ മൂലത്തറവാടുകൾ. ഉദയംപേരൂർ സൂനഹദോസിനു ശേഷം മാർത്തോമാ ക്രിസ്ത്യാനികൾ റോമൻ കാതോലിക്കരായതോടെ ചവിട്ടു നാടകങ്ങൾ തീരദേശങ്ങളിൽ നിന്നും തുറമുഖങ്ങളിൽ നിന്നും ഉൾനാടുകളിലേക്കു പ്രചരിച്ചു. കഥകളിയുടെ ആവിർഭാവത്തിനു ഉദ്ദേശം ഒരു നൂറ്റാണ്ടു മുമ്പ് പോർച്ചുഗീസുകാരുടെ വരവിനുശേഷമാണ് ഈ കല കേരളത്തിൽ രൂപം കൊണ്ടത്. ഉദയംപേരൂർ സുനഹദോസിനു ശേഷം ക്രൈസ്തവേതരമായ വിശ്വാസാനുഷ്ഠാനങ്ങളിൽ നിന്നും ലത്തീൻ പുതുവിശ്വാസികളെ അകറ്റി നിറുത്താനായി പല നിയമങ്ങളും കർശനമായി പാലിക്കുവാൻ പുരോഹിതനെ നിശ്ചയിച്ചു. കേരളീയമായ ആഘോഷങ്ങളിലും കലാരൂപങ്ങളിലും ലത്തീൻ പുതുവിശ്വാസികൾ താല്പര്യം കാണിക്കുന്നതു തടയാൻ പുതിയ ആഘോഷങ്ങളും കലാരൂപങ്ങളും വൈദികർ ചിട്ടപ്പെടുത്തി. ക്രൈസ്തവപുരാവൃത്തങ്ങൾ ആധാരമാക്കിയുള്ള നാടകരൂപം ഇതിന്റെ ഭാഗമായാണ് സൃഷ്ടിക്കപ്പപ്പെട്ടത്. കാറൽസ്മാൻചരിതം, ജനോവാചരിതം എന്നിങ്ങനെയുള്ള ഏതാനും നാടകങ്ങളാണ് അവതരണത്തിനായി എഴുതപ്പെട്ടത്. യുദ്ധം,വധം, നായാട്ടു എന്നിവ യവന നാടകങ്ങളിൽ നിഷിദ്ധമാണ്, അതുകൊണ്ട് ചവിട്ടുനാടകങ്ങൾ പാശ്ചാത്യകലയുടെ അനുകരണങ്ങളാണെന്നു പറയാനാവില്ല എന്നും അഭിപ്രായമുണ്ട്. ഉദയമ്പേരൂർ സൂനഹദോസിനു മുൻപുതന്നെ മിഷണറിമാർ കേരളത്തിലെത്തിച്ചേർന്നിരുന്നു. യൂറോപ്യൻ ജ്ഞാനോദയത്തിന്റെ മഹാസിദ്ധികളായ അച്ചുകൂടവും, ചിത്രകലയും,കാവ്യനാടകാദികളുമെല്ലാം ഇവിടെ വ്യാപരിച്ചിരുന്നു. മുന്നൂറു വർഷം മുൻപു ജീവിച്ചിരുന്ന ചിന്നത്തമ്പി അണ്ണാവി എന്നയാളാണ് ഈ കലാരൂപം ചിട്ടപ്പെടുത്തിയതെന്നും തമിഴ്നാട്ടുകാരനായിരുന്ന അദ്ദേഹം കേരളത്തിലെത്തി കൊച്ചിയിലും കൊടുങ്ങല്ലൂരിലും പതിനേഴു വർഷത്തോളം താമസിച്ചശേഷം തിരിച്ചു പോയെന്നും പറയപ്പെടുന്നു. തുള്ളലിന്റെ ചരിത്രത്തിൽ കുഞ്ചൻ നമ്പ്യാരുടെ സ്ഥാനം തന്നെയാണ് ചവിട്ടുനാടകത്തിന്റെ കാര്യത്തിൽ അണ്ണാവിക്കുള്ളതെന്നു ചിലർ ചൂണ്ടിക്കാണിക്കുന്നു. അണ്ണാവി ക്രിസ്തീയവേദപ്രചാരകനായിരുന്നു എന്നും വാദമുണ്ട്.തമിഴുകലർന്ന ഭാഷയാണ് ചവിട്ടുനാടകങ്ങളിൽ അധികവും ഉപയോഗിക്കുന്നത്. പലകകൾ നിരത്തിയ അരങ്ങുകളിൽ അവതരിപ്പിക്കുന്നതിനാലാകണം തട്ടുപൊളിപ്പൻ എന്നും ഇതിനു പേരുണ്ട്. ചവിട്ടുനാടകം പ്രധാനമായും താണ്ഡവപ്രധാനമാണ് ചുവടുകൾ അടിസ്ഥാനപരമായി 12 എണ്ണമായി തരംതിരിച്ചിരിയ്ക്കുന്നു. സൽക്കഥാപാത്രങ്ങൾക്കും,ക്രൌര്യസ്വഭാവമുള്ള കഥാപാത്രങ്ങൾക്കും പ്രത്യേകം ചുവടുകൾ നിഷ്കർഷിച്ചിരിയ്ക്കുന്നു. വേഷവിധാനമാകട്ടെ കണ്ണഞ്ചിപ്പിയ്ക്കുന്നതും ഭംഗിയും, മേന്മയും ഉള്ളതുമാണ്. പടയാളികളുടെ വേഷങ്ങൾ പഴയ ഗ്രീക്കൊ-റോമൻ ഭടന്മാരെ ഓർമ്മിപ്പിയ്ക്കുന്നതുമാണ്. ആദ്യത്തെ ചവിട്ടുനാടകം’ കാറൽമാൻ ചരിതം’ ആണെന്നു കരുതുന്നവരുണ്ട് . ചവിട്ടുനാടകങ്ങൾ അച്ചടിയ്ക്കപ്പെട്ടിട്ടില്ല, മറിച്ച് കൈയ്യെഴുത്തുപ്രതികൾ, ചുവടികൾ ആയി സൂക്ഷിയ്ക്കപ്പെട്ടുവരുന്നതാണ്.**കടപ്പാട്: വിക്കിപ്പീഡിയ"
-
ചാക്യാർ കൂത്ത്
കേരളത്തിലെ അതിപ്രാചീനമായ ഒരു രംഗകലയാണ് ചാക്യാർക്കൂത്ത്. കൂത്ത് പരമ്പരാഗതമായി ചാക്യാർ സമുദായത്തിലെ അംഗങ്ങളാണ് അവതരിപ്പിക്കുക. അതുകൊണ്ട് ചാക്യാന്മാരുടെ കൂത്ത് എന്ന അർത്ഥത്തിലാണ് ഈ പേർ നിലവിൽ വന്നത്. ഇത് ഒരു ഏകാംഗ കലാരൂപമാണ്. ഒന്നിൽ കൂടുതൽ ചാക്യാന്മാർ ചേർന്ന് സംസ്കൃതനാടകങ്ങൾ അവതരിപ്പിക്കുന്നതിനെ കൂടിയാട്ടം എന്നും വിളിക്കുന്നു. ഭാസൻ തുടങ്ങിയ മഹാകവികളുടെ സംസ്കൃത നാടകങ്ങളെ ഉപജീവിച്ച് നാട്യശാസ്ത്രവിധിപ്രകാരം അഭിനയിക്കപ്പെടുന്ന കലാരൂപമാണ് ഇത്. കേരളക്കരകൂടി ഉൾപ്പെടുന്ന പഴയ തമിഴകത്ത് നിലവിലുണ്ടായിരുന്ന കൂത്ത് എന്ന കലാരൂപം പരിണമിച്ചുണ്ടായതാണ് ചാക്ക്യാർകൂത്ത് എന്ന് പ്രൊ. ഇളംകുളം കുഞ്ഞൻപിള്ള നിരീക്ഷിക്കുന്നുണ്ട്. എ.ഡി രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ചേരൻ ചെങ്കുട്ടുവൻ എന്ന രാജാവ് ഉത്തരദിഗ്വിജയം കഴിഞ്ഞ് മടങ്ങിവന്നപ്പോൾ വടക്കൻ പറവൂരുകാരനായ ഒരു ചാക്യാർ (കൂത്തച്ചാക്കൈയൻ) ത്രിപുരദഹനം കഥയാടി അദ്ദേഹത്തെ രസിപ്പിച്ചുവെന്ന് ഇളംകോവടികളുടെ ചിലപ്പതികാരത്തിൽ വർണിച്ചിട്ടുണ്ട്.കുലശേഖരപ്പെരുമാളിന്റെ കാലത്താണ് ഏതാനും പരിഷ്കരണങ്ങൾക്കു ശേഷം കൂത്ത് ഇന്നത്തെ രൂപത്തിലായത്. ചാക്ക്യാന്മാരും അവരുടെ കലാസപര്യകളും നൂറ്റാണ്ടുകൾക്കു മുമ്പ് വടക്കൻ കേരളത്തിലെ പെരിഞ്ചെല്ലൂർ പ്രദേശത്ത് മാത്രമാണ് ഉണ്ടായിരുന്നതെന്നും തുടർന്നുള്ള പതിനെട്ട് ചാക്ക്യാർ കുടുംബങ്ങൾ അവിടെ നിന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കുടിയേറിയതാണെന്നും പറയപ്പെടുന്നുണ്ട്. ചാക്യാർകൂത്തിൽ നൃത്തത്തിൻറെ അംശം വളരെ കുറവാണ്. വേഷവിതാനവും മുഖഭാവങ്ങളും മറ്റു ശരീരഭാഷകളും ആണ് ചാക്യാർക്കൂത്തിലെ ആശയസംവേദനത്തിൽ വലിയ പങ്കുവഹിക്കുന്നത്. പരമ്പരാഗതമായി ക്ഷേത്രങ്ങളിലെ കൂത്തമ്പലങ്ങളിലാണ് ചാക്യാർകൂത്ത് അവതരിപ്പിക്കാറുള്ളത്. കലാകാരൻ ക്ഷേത്രത്തിലെ പ്രതിഷ്ഠയോട് ഒരു പ്രാർത്ഥനചൊല്ലി കൂത്തു തുടങ്ങുന്നു. ഇതിനുശേഷം സംസ്കൃതത്തിൽ ഒരു ശ്ലോകം ചൊല്ലി അതിനെ മലയാളത്തിൽ നീട്ടി വിശദീകരിക്കുന്നു. തുടർന്നുള്ള അവതരണം പല സമീപകാലസംഭവങ്ങളെയും സാമൂഹികചുറ്റുപാടുകളെയും ഒക്കെ ഹാസ്യം കലർന്ന രൂപത്തിൽ പ്രതിപാദിക്കുന്നു. കൂത്തു കാണാനിരിക്കുന്ന കാണികളെ കളിയാക്കിയും ചാക്യാർക്ക് മറ്റുള്ളവരെ ചിരിപ്പിക്കാം. ഈ കളിയാക്കലുകൾക്കെതിരെ സദസ്സിൽനിന്ന് യാതൊരുവിധ പ്രതിഷേധങ്ങളും ഉണ്ടായിക്കൂടാ എന്ന അലിഖിതനിയമവും നിലവിലുണ്ടായിരുന്നു. ഇങ്ങനെ കളിയാക്കുന്നതിനിടെ അധികാരസ്ഥാനങ്ങളെയും ചാക്യാന്മാർ വിമർശിക്കുക പതിവായിരുന്നു. അതേത്തുടർന്ന് രാജകോപം കാരണം പിൽക്കാലത്ത് പ്രവാസികളായിമാറേണ്ടിവന്ന ചാക്യാന്മാരും ചരിത്രത്തിലുണ്ട്. ചാക്യാർക്കൂത്തിൽ രണ്ട് വാദ്യോപകരണങ്ങൾ മാത്രമേ ഉപയോഗിക്കുന്നുള്ളൂ - മിഴാവും ഇലത്താളവും. അവതരണം തുടങ്ങുന്നതിൻറെ മുന്നോടിയായി മിഴാവുമെച്ചപ്പെടുത്തുന്നു. പിന്നെ നടൻ വിളക്കിനു നേരെ നിന്ന് ചാരി എന്ന നൃത്തം ചെയ്യുന്നു. പിന്നീട് വിദൂഷക സ്തോഭം നടിക്കലാണ്. പിന്നീട് ഇഷ്ടദേവ പ്രാർത്ഥനയും പീഠികയുമാണ്. പീഠിക പറഞ്ഞുകഴിഞ്ഞാൽ പിന്നെ സദസ്യർക്ക് ആശിസ്സ് പ്രാർത്ഥിക്കും. അന്നത്തെ കഥയെ ആശ്രയിച്ചാണ് ആശീർവാദത്തിൽ രക്ഷാപുരുഷനെ നിശ്ചയിക്കുന്നത്. ഉപക്രമം കഴിഞ്ഞാൽ സംക്ഷേപത്തിൽ കഥാസന്ദർഭം വ്യക്തമാക്കും. സംക്ഷേപം പറഞ്ഞ് ശ്ലോകത്തിനോട് ബന്ധം വരുത്തി ശ്ലോകം ചൊല്ലി. ആകാംക്ഷാക്രമത്തിൽ പദങ്ങൾ അവതരിപ്പിച്ച് സവിസ്തരം വ്യാഖ്യാനിക്കുന്നു. മിഴാവുമെച്ചപ്പെടുത്തുന്നതു മുതൽ സംക്ഷേപം കഴിയുന്നതുവരെയുള്ളത് പൂർവ രംഗമാണ്.അതു കഴിഞ്ഞാൽ പ്രബന്ധങ്ങളിലെ ഗദ്യങ്ങളും പദ്യങ്ങളും അവതരിപ്പിച്ച് വ്യാഖ്യാനിക്കുന്നു. ഇതാണ് കൂത്തിലെ പ്രധാനഭാഗം. **കടപ്പാട്: വിക്കിപ്പീഡിയ"
-
ചിക്കാട്ടം
ഇടുക്കിയിലെ മറയൂരിലെ ആദിവാസി വിഭാഗത്തിന്റെ തനതു കലാരൂപമാണ് ചിക്കാട്ടം. മലപുലയ ആദിവാസിവിഭാഗത്തിൽപെട്ടവരാണ് മലപുലയാട്ടം എന്നുമറിയപ്പെടുന്ന ചിക്കാട്ടം അവതരിപ്പിക്കുന്നത്. വിവാഹം, ജനം മരണം, ഋതുമതിയാകൽ, ഉത്സവങ്ങൾ തുടങ്ങിയ എല്ലാ സന്ദർഭങ്ങളിലും ഇവർചിക്കാട്ടം അവതരിപ്പിക്കാറുണ്ട്. മരണത്തിന് താളത്തിന് വ്യത്യാസമുണ്ടാകുമെന്നുമാത്രം. വെള്ളമുണ്ടും, ബനിയനും തലയിൽ തോർത്തുമുണ്ട് കെട്ടിയുമാണ് പുരുഷന്മാർ പങ്കെടുക്കുന്നത്.സ്ത്രീകൾ പരമ്പരാഗതവേഷമായ കൊറക്കെട്ട് ധരിച്ചാണ് പങ്കെടുക്കുന്നത്.ഒറ്റചേലകൊണ്ട് അരയുംമാറും മറച്ച് തോളിന്റെ വലതുവശത്ത് കെട്ടുന്നതാണ് കൊറക്കെട്ട്.കഴുത്ത് നിറയെ മാലകൾ ധരിക്കും. വിവാഹിതരായ സ്ത്രീകൾ കറുത്തനിറത്തിലുള്ള പാശിമാല അണിയും. ചിക്കുവാദ്യമെന്ന വാദ്യ ഉപകരണമാണ് പ്രധാനമായി ഉപയോഗിക്കുന്നത്. രണ്ട്കമ്പ് ഉപയോഗിച്ചാണ് വാദ്യം മുഴക്കുന്നത്.ആട്ടം തുടങ്ങി അവസാനിക്കുംവരെ ചിക്കുവാദ്യം പ്രയോഗിക്കും. ആട്ടത്തെ പൂർണമായ തോതിൽ നിയന്ത്രിക്കുന്നത് ചിക്കുവാദ്യമാണ്. കിടിമിട്ടിയാണ് മറ്റൊരു പ്രധാനവാദ്യം. മൂന്നോളം കിടിമിട്ടി വാദ്യക്കാർ ഒരു സംഘത്തിലുണ്ടാകും. ദ്രാവിഡവാദ്യ ഉപകരണമായ തകിലിനോട് സാമ്യമുള്ള ഉപകരണം ആട്ടത്തിൽ ഉപയോഗിക്കുന്നുണ്ട് കട്ടവാദ്യം എന്നാണ് ഇവർ ഇതിനെ നാമകരണം ചെയ്തിരിക്കുന്നത്.ഉടുക്കിന്റെ ഇരട്ടി വലിപ്പമുള്ള ഉറുമി എന്ന് പറയുന്ന വാദ്യവും ഒന്നര അടിനീളമുള്ള കുഴലും കൂടിചേർന്നതാണ് ഈ കലാരൂപത്തിലെ മറ്റ് വാദ്യങ്ങൾ. കുടിയിലെ പ്രധാന ഉത്സവമായ മാരിയമ്മൻ നോമ്പ് ദിവസങ്ങളിൽ പുലരുവോളം ഇവർ ആട്ടം അവതരിപ്പിക്കാറുണ്ട്.വൈകിട്ട് ആരംഭിക്കുന്ന ആട്ടംനേരം പുലരുമ്പോഴാണ് അവസാനിക്കുന്നത്.ആണുങ്ങളും പെണ്ണുങ്ങളും ഇടകലർന്നാടും. കുഴലിലൂടെ നാടൻ പാട്ടുകളായ വിറക് കാട്ട്പാട്ട്, മലപ്പാട്ട്, മാട്ട്പാട്ട് എന്നിവ വായിക്കുന്നതാണ് സംഗീതം,വായ്പാട്ട് മലപുലയ ആട്ടത്തിൽ ഉപയോഗിക്കാറില്ല. ചിക്ക് ആട്ടം പലതവണ കേരളത്തെ പ്രതിനിധീകരിച്ച് ഇന്ത്യൻ ഇന്റർ നാഷണൽ ട്രെയ്ഡ് ഫെയറിലും ഇന്ത്യയിലെ വിവിധസ്ഥലങ്ങളിലും അവതരിപ്പിച്ചിട്ടുണ്ട്. 30 അംഗങ്ങൾ അടങ്ങിയസംഘം ഇന്ന് ഒരു ട്രൂപ്പായി സംഘടിച്ച് കേരളത്തിൽ പലമേഖലകളിലും ചിക്ക് ആട്ടം അവതരിപ്പിച്ചു വരുന്നു.**കടപ്പാട്: വിക്കിപ്പീഡിയ"
-
ചിമ്മാനക്കളി
ഉത്തര കേരളത്തിലെ കൃഷിയുമായി ബന്ധപ്പെട്ട് പുലയ സമുദായം രൂപപ്പെടുത്തിയെടുത്ത ഗ്രാമീണനാടകമാണ് ചിമ്മാനക്കളി. പുലയർ പാടിവരാറുള്ള “ചോതിയും പിടയും” എന്ന ദീർഘമായ പാട്ടിലെ കഥാഭാഗമാണ് ഇതിനവലംബം. പുലയ വിഭാഗത്തിന്റെ ചരിത്രവും ദൈന്യതകളും ജീവിതത്തിന്റെ അനിശ്ചിതത്വങ്ങളും പാട്ടിനോടൊപ്പം നൃത്ത–അഭിനയ രൂപത്തിൽ ആവിഷ്കരിക്കുന്നു. നർമ്മരസമൂറുന്ന പാട്ടുകളും സംഭാഷണങ്ങളും ഉണ്ടാകും. തുടിയാണ് വാദ്യം. മാവിലൻ , മാവിലത്തി, മാപ്പിള തുടങ്ങിയവർ കഥാപാത്രങ്ങളാണ്.കണ്ണൂർ ജില്ലയിലെ പഴയങ്ങാടി, മാട്ടൂൽ പ്രദേശത്ത് മാത്രമേ ചിമ്മാനക്കളി നിലവിലുള്ളൂ. കാഞ്ഞൻ പൂജാരിയുടെ മകൻ കെ. കുമാരനും സംഘവുമാണ് ഈ കലാരൂപത്തിന്റെ പ്രായോജകർ.ഡോ.എം.വി വിഷ്ണുനമ്പൂതിരി ചിമ്മാനക്കളി എന്ന പേരിൽ പഠനഗ്രന്ഥം പുറത്തിറക്കിയിട്ടുണ്ട്.**കടപ്പാട്: വിക്കിപ്പീഡിയ"
-
ചൂട്ടുകളി
കേരളത്തിൽ മലബാർ പ്രദേശത്തുള്ള കാവുകളിൽ തിറയാട്ടത്തോടോപ്പം നടത്തുന്ന അനുഷ്ടാനകലാപ്രകടനമാണ് ചൂട്ടുകളി. നൃത്തവും ആയോധന മുറകളും മിശ്രണം ചെയ്ത ഒരു കലാപ്രകടനമാണിത്. പുരുഷൻമാർ മാത്രമേ ചൂട്ടുകളി അവതരിപ്പിക്കാറുള്ളൂ. അഞ്ചോ അതിലധികമോ ആളുകൾ ചൂട്ടുകറ്റകൾ കത്തിച്ച് നിയതമായ ചുവടുകളോടെ തിറകോലങ്ങളോടൊത്ത് നൃത്തം ചെയ്യുന്നു. രാത്രിയിലാണ് തിറയാട്ടവും ഒപ്പം ചൂട്ടുകളിയും അരങ്ങേറുന്നത് ചെണ്ടയുടെ ദ്രുതതാളത്തിനൊപ്പം ചടുലമായി നൃത്തചെയ്യുകയും ആയോധനമുറകൾ പ്രദർശിപ്പിക്കുകയും ചെയ്യും.**കടപ്പാട്: വിക്കിപ്പീഡിയ"
-
ചോഴി
മദ്ധ്യകേരളത്തിൽ പ്രചാരത്തിലുള്ള പ്രകടന കലാരൂപമാണ് ചോഴിക്കളി. കുടച്ചോഴി, തിരുവാതിരച്ചോഴി എന്നിങ്ങനെ രണ്ട് തരത്തിലുള്ള ചോഴികളുണ്ട്. ധനുമാസത്തിലെ മകയിരം നാളിൽ നടത്തപ്പെടുന്ന നായർ സമുദായക്കാരുടെ ഒരു പ്രാചീന കളിയാണ് തിരുവാതിരച്ചോഴി. പാലക്കാട് ജില്ലയിലെ ചില പ്രദേശങ്ങളിലാണ് കുടച്ചോഴി നിലവിലുള്ളത്. വാഴയുടെ ഉണങ്ങിയ ഇലകൾ കൊണ്ടു ശിവന്റെ ഭൂതഗണങ്ങളായി വേഷം കെട്ടിയ കുട്ടികളും, മുത്തിയമ്മ, പട്ടർ, ചിത്രഗുപ്തൻ, കാലൻ എന്നിവരായി വേഷമിട്ട മുതിർന്നവരും, ചെണ്ടക്കാർ, കൊമ്പുകാർ എന്നിവരുമാണ് ചോഴിക്കളിയിൽ പങ്കാളികൾ. തൃശൂർ ജില്ലയിലെ തലപ്പിള്ളി താലൂക്കിലും, പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്ക് ഉൾപ്പെടുന്ന പ്രദേശങ്ങളിലും വ്യാപകമായി ചോഴി കളിച്ചുവരുന്നു. മുത്തിയമ്മ കുട്ടികളുടെ നടുക്കുനിന്ന് തമാശകലർന്നപാട്ടുകൾ ആലപിക്കും. കുട്ടികൾ അതിനനുസരിച്ച് താളം പിടിക്കും.കാലനും ചിത്രഗുപ്തനും ഉച്ചത്തിൽ അലറിവിളിച്ച് രംഗത്ത് പ്രവേശിക്കുന്നു. അഭിനേതാക്കൾ വീടുവീടാന്തരം കയറിയിറങ്ങി നൃത്തം ചെയ്യുന്നു. ചോഴിയുടെ വസ്ത്രധാരണരീതി ഉണങ്ങിയ വാഴയില ദേഹത്തുമുഴുവനായി കെട്ടുകയും രണ്ട് കുഴൽവാദ്യസഹിതവും ആയിരിക്കും. കാലൻ, ചിത്രഗുപ്തൻ എന്നിവർ കറുത്തവസ്ത്രങ്ങളും മുഖംമൂടികളും ദംഷ്ട്രകളും ധരിച്ച് ഭീകരമായ പശ്ചാത്തലം ജനിപ്പിക്കുന്നു.**കടപ്പാട്: വിക്കിപ്പീഡിയ"
-
തച്ചോളിക്കളി
കേരളത്തിലെ ലോകനാർകാവ് ഭഗവതീ ക്ഷേത്രത്തിലെ 41 ദിവസം നീണ്ടുനിൽക്കുന്ന മണ്ഡല ഉത്സവത്തോട് അനുബന്ധിച്ച് നടത്തുന്ന ഒരു നാടോടി കലയാണ് തച്ചോളികളി. വടകരയിൽ നിന്ന് 5 കി.മീ അകലെയാണ് ലോകനാർകാവ് ഭവവതീക്ഷേത്രം. ഉത്സവത്തോട് അനുബന്ധിച്ചു നടക്കുന്ന ഈ നൃത്തത്തിന് കളരിപ്പയറ്റുമായി വളരെ സാമ്യമുണ്ട്. കഥകളി, കോൽകളി, വേലകളി, തച്ചോളികളി, തുടങ്ങിയ കേരളത്തിലെ പല രംഗകലാരൂപങ്ങളും അവയുടെ പരിണാമത്തിൽ കളരിപ്പയറ്റിൽ നിന്ന് പലതും കടം കൊണ്ടിട്ടുണ്ട്. കഥകളിയിൽ കലാകാരന്റെ ശരീരത്തിന് മെയ്‌വഴക്കം വരുത്തുന്ന സമ്പ്രദായം കളരിപ്പയറ്റിൽ നിന്ന് കടം കൊണ്ടതാണ്. തച്ചോളികളിയിലെ പല വടിവുകളും നൃത്തച്ചുവടുകളും പദവിന്യാസവും കളരിപ്പയറ്റിൽ നിന്ന് കടംകൊണ്ടതാണ്.**കടപ്പാട്: വിക്കിപ്പീഡിയ"
-
തലയാട്ടം
ഒരു കേരളീയ നാടോടി നൃത്തമാണ് തലയാട്ടം. പുലയസമുദായത്തിലെ ഉപവിഭാഗമായ തണ്ടപ്പുലയരാണ് ഇത് സാധാരണയായി അവതരിപ്പിച്ചു വരുന്നത്. സാംബവർ, വേട്ടുവർ, ഉള്ളാടർ തുടങ്ങിയ സമുദായക്കാരുടെയിടയിലും ഇത് നിലനില്ക്കുന്നുണ്ട്. തെക്കേ മലബാർ, കൊച്ചി, ചേർത്തല എന്നിവിടങ്ങളിൽ തലയാട്ടം എന്ന പേരിലും, മാവേലിക്കര, പന്തളം, പത്തനംതിട്ട, ചെങ്ങന്നൂർ, വൈക്കം, കോട്ടയം, ഇടുക്കി, ചങ്ങനാശ്ശേരി, ആലപ്പുഴ, കൊല്ലം തുടങ്ങിയ പ്രദേശങ്ങളിൽ മുടിയാട്ടം എന്ന പേരിലുമാണ് ഇത് അറിയപ്പെടുന്നത്. താളമേളത്തോടുകൂടിയ നൃത്താഭിനയമാണിത്. പാട്ടുപാടിക്കൊണ്ട് വാദ്യങ്ങൾ മുഴക്കുമ്പോൾ സ്ത്രീകൾ കഴുത്തിന്റെ മുകൾ ഭാഗം വട്ടത്തിൽ ചലിപ്പിച്ചും തലമുടി ചുഴറ്റിയും നൃത്തം ചെയ്യുകയാണ് പതിവ്. നിന്നുകൊണ്ടു മാത്രമല്ല, താളത്തിൽ ചുവടുവച്ചു നടന്നും വട്ടത്തിൽ നടന്നും തലയാട്ടം നടത്താറുണ്ട്. മുതിർന്ന സ്ത്രീകളും കൌമാരപ്രായത്തിലെത്തിയ പെൺകുട്ടികളും ഈ നൃത്തമവതരിപ്പിക്കാറുണ്ട്. പാട്ടുപാടുന്നതും മേളം മുഴക്കുന്നതും പുരുഷന്മാരാണ്. മദ്ദളം, പറ, മരം, കരു, കൊക്കേരോ എന്നിവയാണ് പിന്നണി വാദ്യങ്ങൾ. ചിലയിടങ്ങളിൽ ഓട്ടുകിണ്ണമോ കൈമണിയോ മാത്രമേ ഉപയോഗിക്കാറുള്ളൂ. പാട്ടുകൾ ദേവതാസ്തുതിപരമായവയാണ്. ഉത്സവസന്ദർഭങ്ങളിലും തിരണ്ടുകല്യാണത്തിനുമാണ് ഇതവതരിപ്പിക്കുന്നത്. ഋതുമതിയായ പെൺകുട്ടി തലയാട്ടം നടത്തിയാലേ ശുദ്ധയാവുകയുള്ളൂ എന്ന വിശ്വാസമാണ് തിരണ്ടുകല്യാണത്തിന്റെ ഭാഗമായി ഈ നൃത്തമവതരിപ്പിക്കുന്നതിനുള്ള കാരണം. തണ്ടപ്പുലയ സമുദായത്തിലെ പെൺകുട്ടികൾ ഋതുമതികളായിക്കഴിഞ്ഞാൽ പതിനഞ്ചാം ദിവസമാണ് തിരണ്ടുകുളി നടത്തുക. കുളി കഴിഞ്ഞെത്തുന്ന കന്യക മുറ്റത്ത് കിഴക്കോട്ടു തിരിഞ്ഞിരിക്കണം. അപ്പോൾ മന്ത്രവാദികളും പാട്ടുകാരും ഇരുവശങ്ങളിലുമായി നിരന്ന് പാട്ടുതുടങ്ങും. അതോടെ കന്യക തലയാട്ടം തുടങ്ങുന്നു. ബോധമറ്റ് വീഴുംവരെ തലയാട്ടം നടത്തണമെന്നതാണ് ആചാരം.**കടപ്പാട്: വിക്കിപ്പീഡിയ"
-
തിടമ്പ്നൃത്തം
കേരളത്തിൽ കാസർഗോഡ്, കണ്ണൂർ,കോഴിക്കോട് തുടങ്ങിയ മലബാർ ഭാഗങ്ങളിൽ പ്രസിദ്ധിയാർജ്ജിച്ച പ്രധാനപ്പെട്ട ഒരു കലാരൂപമാണ് തിടമ്പു നൃത്തം. ക്ഷേത്രകലകളുടെ വിഭാഗത്തിൽ പെടുത്താവുന്ന ഒരു നൃത്തരൂപമാണ് ഇത്. 600വർഷങ്ങളിലേറേ പഴക്കം ഈ കലാരൂപം അവകാശപ്പെടുന്നു. പ്രധാനമായും കേരള ബ്രാഹ്മണരായ നമ്പൂതിരിമാരും, അമ്പലവാസി വിഭാഗക്കാരായ മാരാന്മാരും ആണ് അവതരിപ്പിക്കുന്നത്. നമ്പൂതിരിമാരുടെ സഹായികളായി നമ്പീശൻ, വാരിയർ, ഉണ്ണിത്തിരി സമുദായക്കാരും പങ്കുചേരുന്നു. കണ്ണൂർ, കാസർകോട് ജില്ലകളിൽ പ്രചാരത്തിലുള്ള ഒരു ക്ഷേത്രനൃത്തകല. ക്ഷേത്രത്തിലെ ശീവേലിയോടനുബന്ധിച്ച് ദേവീദേവന്മാരുടെ വിഗ്രഹം (തിടമ്പ്) എഴുന്നള്ളിക്കുന്ന വേളയിൽ ഈ തിടമ്പ് തലയിലേറ്റി നൃത്തം വയ്ക്കുന്നതാണ് തിടമ്പുനൃത്തം. നമ്പൂതിരി സമുദായത്തിൽപ്പെട്ടവരാണ് ഇത് അവതരിപ്പിക്കുന്നത്. അപൂർവമായി എമ്പ്രാന്തിരിമാരും തുളു ബ്രാഹ്മണരും തിടമ്പുനൃത്തം ചെയ്യുന്നവരാണ്. പുരുഷന്മാരാണ് ഇത് അവതരിപ്പിക്കുന്നത്. തിടമ്പുനൃത്തം ചെയ്യുന്ന നമ്പൂതിരിക്കുപുറമേ ഏഴുവാദ്യക്കാരും രണ്ടു വിളക്കു പിടിക്കുന്നവരും ഉണ്ടായിരിക്കും. മാരാർ, പൊതുവാൾ എന്നീ സമുദായക്കാരാണ് വാദ്യക്കാർ. ക്ഷേത്രത്തിൽ പൂവും മാലയും ഒരുക്കുന്ന നമ്പീശൻ, പുഷ്പകൻ, വാര്യർ, ഷാരോടി, ഉണ്ണിത്തിരി എന്നീ സമുദായക്കാർക്കാണ് വിളക്കുപിടിക്കാനുള്ള അവകാശം. കുംഭം, മീനം എന്നീ മാസങ്ങളിലാണ് തിടമ്പുനൃത്തം അവതരിപ്പിക്കാറുള്ളത്. കൊട്ടിയുറച്ചിൽ എന്ന ചടങ്ങോടുകൂടിയാണ് നൃത്തം ആരംഭിക്കുന്നത്. നൃത്തം ചെയ്യുമ്പോൾ നർത്തകൻ ഒരു കൈകൊണ്ട് തിടമ്പിന്റെ പീഠഭാഗം പിടിക്കുകയും മറ്റേക്കൈ മുഷ്ടി മുദ്രയിൽ ഉടക്കി നെഞ്ചിനോട് ചേർത്തുപിടിക്കുകയും ചെയ്യും. നൃത്തം ചെയ്തുകൊണ്ട് ക്ഷേത്രപ്രദക്ഷിണം ചെയ്യുന്നു. കൊട്ടിന്റെ താളത്തിനനുസരിച്ചാണ് നൃത്തം. താളം മുറുകുന്നതിനനുസരിച്ച് കലാശമെടുക്കും. അടന്ത, ചെമ്പട, പഞ്ചാരി എന്നീ താളങ്ങൾക്കുപുറമേ തകിലടി എന്നൊരു താളവും തിടമ്പുനൃത്തത്തിലുണ്ട്. അലക്കിയ വസ്ത്രം തറ്റുടുക്കുന്നതുപോലെ ഞൊറിഞ്ഞുടുത്ത്, ഉത്തരീയവും ധരിക്കുന്നു. തലയിൽ ഉഷ്ണപീഠം എന്ന തലപ്പാവും അതിന്റെ വക്കിൽ സ്വർണം കൊണ്ടുള്ള നെറ്റിപ്പട്ടവും ഉണ്ടാകും. കാതിൽ കുണ്ഡലം, കഴുത്തിൽ മാല, കൈകളിൽ വള തുടങ്ങിയവ നർത്തകന്റെ വേഷവിധാനമാണ്. ചെണ്ട, വീക്കൻചെണ്ട, ഇലത്താളം, കുറുംകുഴൽ, ശംഖ് എന്നിവയാണ് തിടമ്പുനൃത്തത്തിലെ വാദ്യോപകരണങ്ങൾ. വാദ്യോപകരണങ്ങളിലെ താളം ആണ് പൂർണ്ണമായും ഈ കലാരൂപത്തെ നിയന്ത്രിക്കുന്നത്. ശുദ്ധ നൃത്തരൂപമാണ് ഇത്. തിടമ്പു നൃത്തം പൂർണ്ണമായും ക്ഷേത്രകലയുടെ വിഭാഗത്തിൽ വരുന്നില്ല. ആരാധനാമൂർത്തിയുടെ അലങ്കരിച്ച രൂപത്തെ തിടമ്പ് എന്ന് പറയുന്നു. തിടമ്പ് ശിരസ്സിലേന്തി നൃത്തം നടത്തുന്നു. ശിരസ്സിൽ തിടമ്പ് സംതുലനം ചെയ്തു നിർത്താനായി പ്രത്യേക തലപ്പാവ് വെളുത്ത തുണികൊണ്ട് മൂടി പിറകിൽ കൂർത്ത അഗ്രത്തോടെ സംവിധാനം ഉണ്ടാകും. ഒരു കൈകൊണ്ട് തിടമ്പ് താങ്ങിപ്പിടിച്ചാണു നർത്തകൻ നൃത്തം ചെയ്യുക. നൃത്താവസാനം ഭക്തരിൽ നിന്നും നേർച്ചപ്പണം ഇവർ സ്വീകരിക്കും. ചെണ്ടയുടെ താളത്തിനനുസരിച്ചാണ് തിടമ്പ് നൃത്തം ചെയ്യുന്നത്. നർത്തകൻ ഞൊറികളുള്ള വസ്ത്രവും ചില സ്ഥലങ്ങളിൽ പട്ടുകൊണ്ടുള്ള മേലങ്കിയും ധരിച്ചിരിക്കും. ചെവിയിലും കൈകളിലും കഴുത്തിലുമെല്ലാം ആഭരണങ്ങൾ ധരിച്ചിരിക്കും. കൂടാതെ അലങ്കരിച്ച തലപ്പാവും ധരിക്കുന്നു. പ്രകടനം വിവിധ നിലകളിലായി പുരോഗമിക്കുന്നു, ഉറയൽ, തകിലടി അടന്ത, ചെമ്പട എന്നിങ്ങനെയായി. പ്രധാന നർത്തകന് നൃത്തത്തിന് അകമ്പടിയായി അഞ്ചോളം പേരും, രണ്ട് പേർ വിളക്കുകളേന്തുന്നതിനും ഉണ്ടാകും. ക്ഷേത്രത്തിനുള്ളിലും പുറത്തും ഇത് അവതരിപ്പിക്കാറുണ്ട്. 600-700 വർഷം പഴക്കമുള്ള ഈ കല നാട്യശാസ്ത്രത്തിലെ നിയമങ്ങളെല്ലാം അനുസരിക്കുന്നുണ്ട്. കലാപരമായും ശ്രമകരമായും ഏറെ സമയമെടുത്താണ് തിടമ്പുനൃത്തത്തിനുള്ള മാലകൾ തയ്യാറാക്കുന്നത്.ഇതിന് മിന്നി, മുഖം ,വെളുമ്പ്, മടി, പച്ച എന്നിങ്ങനെ പേരുകളുമുണ്ട്. തിടമ്പ് നൃത്തത്തിൽ ഒഴിച്ച നിർത്താൻ കഴിയാത്തതും ഭക്തജനങ്ങൾക്കു ദൃശ്വവിരുന്നാവുന്നതും ഈ കഴകകലാകാരൻമാരുടെ ഏറെ നേരത്തെ പ്രവൃത്തി കൂടി ആണ്.**കടപ്പാട്: വിക്കിപ്പീഡിയ"
-
തിരിയുഴിച്ചിൽ
ഒരു അനുഷ്ഠാനമാണ് തിരിയുഴിച്ചിൽ. സർപ്പപ്രീതിക്കുവേണ്ടി പുള്ളുവർ നടത്തുന്ന തിരിയുഴിച്ചിലാണ് ഉത്തരകേരളത്തിൽ നിലവിലുള്ളത്. പത്തോ പന്ത്രണ്ടോ വലിയ തിരികൾ ഒന്നിച്ചുചേർത്ത് വെളിച്ചെണ്ണയിൽ മുക്കി കത്തുന്ന ഭാഗമൊഴിച്ചുള്ള ഭാഗങ്ങൾ വാഴപ്പോളകൊണ്ട് പൊതിഞ്ഞിട്ട്, അത് സ്വന്തം ശരീരത്തിൽ മുഴുവൻ ഉഴിഞ്ഞ്, കാർമികൻ നൃത്തം ചെയ്യും. തിരി കത്തിത്തീരുന്നതിനനുസരിച്ച് വാഴപ്പോളയും മുറിച്ചുകളഞ്ഞുകൊണ്ടിരിക്കും. സാഹസികമായ ഒരനുഷ്ഠാനമാണ് ഇത്. പുള്ളുവക്കുടവും വീണയും ഇതിന് വാദ്യമേളമൊരുക്കും. നാഗയക്ഷി പ്രീതിക്കും സന്താനലാഭത്തിനും കണ്ണേറൊഴിയുന്നതിനുമാണ് തിരിയുഴിച്ചിൽ നടത്താറുള്ളത്. പാമ്പുകളുടെ പേടി മാറാനും, പാമ്പുകളെ സന്തോഷിപ്പിക്കാനും, സന്താനസൌഭാഗ്യത്തിനുമായി കേരളത്തിലെ പുല്ലവ സമുദായത്തിൽപ്പെട്ടവർ നടത്തുന്ന ആചാര നൃത്തമാണ് തിരിയുഴിച്ചിൽ. തൃശൂർ, കോഴിക്കോട്, പാലക്കാട് എന്നീ ജില്ലകളിൽ പ്രസിദ്ധമായ ഈ നൃത്തരൂപം ഹിന്ദു ക്ഷേത്രങ്ങളിലും പാമ്പുകളുടെ കാവുകളിലുമാണ് അവതരിപ്പിക്കപ്പെടാറുള്ളത്. ഈ നൃത്തം ചെയ്യുന്നത് വഴി പാമ്പുകളുടെ രാജ്ഞി പ്രീതിപ്പെടും. വിവിധ തരം സംഗീത ഉപകരണങ്ങൾ ഉപയോഗിച്ചുള്ള നൃത്തത്തിൽ കയ്യിൽ ചൂട്ടുമായാണ് നർത്തകർ നൃത്തം ചവിട്ടുന്നത്. അയ്യപ്പൻ വിളക്ക് ഉത്സവത്തിൻറെ ഭാഗമായും തിരിയുഴിച്ചിൽ അവതരിപ്പിക്കപ്പെടാറുണ്ട്. ആയപ്പ ജനനം ആചാരത്തിനു ശേഷം അതിരാവിലെ 3 മണിക്കാണ് ഇത് അവതരിപ്പിക്കപ്പെടാറുള്ളത്, കൂടാതെ പാൽ കിണ്ടി എഴുന്നള്ളിപ്പും. അയ്യപ്പൻ വിളക്ക് ഉത്സവത്തിൻറെ ഭാഗമായുള്ള തിരിയുഴിച്ചിൽ അവതരണത്തിനു കൂട്ടായി ഇലത്താളവും ചെണ്ടയും ഉണ്ടാകും.ഉറഞ്ഞുതുള്ളലിനു ശേഷം വെളിച്ചപ്പാട് ഒരു തിരി വെച്ച് ആരംഭിക്കും, പിന്നെ രണ്ട്, മൂന്ന്, അങ്ങനെ അഞ്ച് തിരി വരെ പോകാം. ഓലകൊണ്ട് പഞ്ഞിക്കെട്ട് കൂട്ടിക്കെട്ടി ഉണ്ടാക്കിയതാണ് തിരി അഥവാ പന്തം. നിത്യ പൂജയായി ചെയ്യുന്ന നൃത്തം അമ്പലത്തിൻറെ എട്ട് ഭാഗത്തും നടത്തും. അയ്യപ്പ വിളക്കിൻറെ അമ്പലം പൂർണമായി വാഴത്തണ്ട് കൊണ്ട് ഉണ്ടാക്കിയതാണ്. വെളിച്ചപ്പാട് സാധാരണായി വെള്ള മുണ്ടും, കറുപ്പും ചുവപ്പുമായുള്ള കച്ചയും അരമണിയും തൂക്കിയാണ് അവതരിപ്പിക്കാറ്.**കടപ്പാട്: വിക്കിപ്പീഡിയ"
-
തിരുലാതിരക്കളി
കേരളത്തിലെ വനിതകളുടെ തനതായ സംഘനൃത്തമാണ് തിരുവാതിരക്കളി. മതപരമായ ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായും അല്ലാതെയും അവതരിപ്പിക്കപ്പെടുന്ന ഈ നൃത്തം വനിതകൾ ചെറിയ സംഘങ്ങളായാണ് അവതരിപ്പിക്കുന്നത്. പൊതുവെ ഓണത്തിനും ധനുമാസത്തിലെ തിരുവാതിരനാളിൽ ശിവക്ഷേത്രങ്ങളിലും മറ്റും ശിവപാർവ്വതിമാരെ സ്തുതിച്ചു പാടിക്കൊണ്ട് സ്ത്രീകൾ ഈ കലാരൂപം അവതരിപ്പിക്കാറുണ്ട്. പ്രത്യേകിച്ചും തിരുവാതിര വ്രതമെടുക്കുന്ന സ്ത്രീകൾക്ക് ഒഴിച്ച് കൂടാനാകാത്ത ഒന്നായി തിരുവാതിരക്കളിയെ കണക്കാക്കാറുണ്ട്. ചെറിയ വ്യത്യാസങ്ങളോടെയാണെങ്കിലും കൈകൊട്ടിക്കളി, കുമ്മികളി എന്നീ പേരുകളിലും ഈ കലാരൂപം അറിയപ്പെടുന്നു. സുദീർഘവും മംഗളകരവുമായ ദാമ്പത്യജീവിതവും ഇഷ്ടവിവാഹവും പ്രദാനം ചെയ്യുന്ന ഒന്നാണ് ഈ നൃത്തം എന്നാണ് കരുതുന്നത്. തിരുവാതിര നാളിൽ രാത്രിയാണ് ഈ കളി അവതരിപ്പിക്കുന്നത്. പെൺകുട്ടികളുടെ വിവാഹത്തിനു ശേഷമുള്ള ആദ്യത്തെ തിരുവാതിരയെ പൂത്തിരുവാതിര എന്ന് പറയുന്നു. ശ്രീപാർവതി പരമശിവനെ ഭർത്താവായി ലഭിക്കാനായി കഠിനമായ തപസ്സു ചെയ്യുകയും ശിവൻ ധനുമാസത്തിലെ തിരുവാതിരനാളിൽ പാർവതിക്കുമുന്നിൽ പ്രത്യക്ഷപ്പെട്ട് ഭർത്താവാകാൻ സമ്മതിക്കുകയും ചെയ്യുന്നു. ഇതാണ് കന്യകമാരും സുമംഗലികളും തിരുവാതിരകളി അവതരിപ്പിക്കാൻ കാരണമെന്ന് ഒരു ഐതിഹ്യം. കാമദേവനും ശിവനുമായി ബന്ധപ്പെട്ട് മറ്റൊരു ഐതിഹ്യവും പ്രചാരത്തിലുണ്ട്. പാർവതിയുമായി അനുരാഗം തോന്നാനായി ശിവനു നേർക്ക് അമ്പെയ്യുകയും ശിവൻ ക്രോധത്തിൽ കാമദേവനെ തൃക്കണ്ണ് തുറന്ന് ദഹിപ്പിക്കുകയും ചെയ്തു. കാമദേവന്റെ ഭാര്യ രതി പാർവതിയോട് സങ്കടം ധരിപ്പിക്കുകയും പാർവതി തിരുവാതിരനാളിൽ വ്രതം അനുഷ്ഠിച്ച് പ്രാർത്ഥിച്ചാൽ കാമദേവനുമായി വീണ്ടും ചേർത്തുവക്കാമെന്ന് വരം കൊടുക്കുകയും ചെയ്തു എന്നും അതിന്റെ തുടർച്ചയായാണ് ഇന്ന് തിരുവാതിരക്കളി എന്നുമാണ് വിശ്വസിക്കുന്നു.**കടപ്പാട്: വിക്കിപ്പീഡിയ"
-
തിറയാട്ടം
കേരളത്തിൽ തെക്കൻ മലബാറിലെ കാവുകളിലും തറവാട്ടു സ്ഥാനങ്ങളിലും വർഷംതോറും നടത്തിവരുന്ന ഒരു അനുഷ്ഠാന കലാരൂപമാണ് തിറയാട്ടം.ദേവപ്രീതിക്കായി കോലം കെട്ടിയാടുന്ന ചടുലവും വർണ്ണാഭവും ഭക്തിനിർഭരവുമായ ഗോത്രകലാരൂപമാണിത്. നൃത്തവും അഭിനയക്രമങ്ങളും ഗീതങ്ങളും വാദ്യഘോഷങ്ങളും മുഖത്തെഴുത്തും മെയ്യെഴുത്തും ആയോധനകലയും അനുഷ്ഠാനങ്ങളും സമന്വയിക്കുന്ന ചടുലമായ ഗോത്ര കലാരൂപമാണ് തിറയാട്ടം. തനതായ ആചാരാനുഷ്ഠാനങ്ങളും വേഷവിധാനങ്ങളും കലാപ്രകടനങ്ങളും തിറയാട്ടത്തെ മറ്റു കലാരൂപങ്ങളിൽനിന്നും വ്യത്യസ്തമാക്കുന്നു. ചൂട്ടുവെളിച്ചത്തിൽ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ കാവുമുറ്റങ്ങളിൽ അരങ്ങേറുന്ന ഈ ദൃശ്യവിസ്മയം തെക്കൻമലബാറിൻറെ തനതു കലാരൂപമാണ്. തിറയാട്ടത്തിലെ വിചിത്രമായ വേഷവിധാനങ്ങളും ആചാരാനുഷ്ഠാനങ്ങളും പ്രാക്തനകാലത്തെ സാമൂഹിക ജീവിതത്തിന്റെ പ്രതിഫലനങ്ങളാണ്. മലബാറിലെ തെയ്യം, മദ്ധ്യകേരളത്തിലെ മുടിയേറ്റ്, തിരുവിതാംകൂറിലെ പടയണി, തുളുനാട്ടിലെ കോള എന്നീ അനുഷ്ഠാന കലാരൂപങ്ങളോട് തിറയാട്ടത്തിനു ചില സാദൃശ്യങ്ങളുണ്ട്. എന്നാൽ വള്ളുവനാടൻ പ്രദേശങ്ങളിൽ കണ്ടുവരുന്നപൂതനും തിറയും എന്ന കലാരൂപവുമായി തിറയാട്ടത്തിനു ബന്ധമില്ല. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ കാവുകളിലാണ് തിറയാട്ടം നടത്തപ്പെടുന്നത്. ജനുവരി മുതൽ ഏപ്രിൽ വരെയാണ് തിറയാട്ടകാലം. ദേവതാസങ്കൽപ്പങ്ങളുള്ള മരക്കൂട്ടങ്ങളാണ് കാവുകൾ. പൗരോഹിത്യരഹിത ആരാധനാക്രമങ്ങളാണ് ഈ കാവുകളിൽ അനുവർത്തിച്ചുവരുന്നത്. ആര്യ- ദ്രാവിഡ സംസ്കാരങ്ങളുടെ മിശ്രണം കാവാചാരങ്ങളിലും തിറയാട്ടത്തിലും പ്രകടമാണ്. വൃക്ഷാരാധന, നാഗാരാധന, പ്രകൃതിആരാധന, വീരാരാധന, മലദൈവസങ്കൽപ്പങ്ങൾ, പ്രാദേശിക ദൈവസങ്കൽപ്പങ്ങൾ മുതലായ പ്രാചീന ആചാരക്രമങ്ങൾ കാവുകളിലും തിറയാട്ടത്തിലും അനുവർത്തിച്ചുവരുന്നു. ഇവിടെ ജാതിവ്യവസ്ഥയും പൗരോരോഹിത്യവും പ്രബലമായിരുന്നപ്പോഴും കാവുകളിലെ തിറയാട്ടം അടിയാളവർഗ്ഗത്തിന്റെ സ്വത്വബോധെത്ത ജ്വലിപ്പിച്ചുകൊണ്ട് ആത്‌മാവിഷ്ക്കാരത്തിനും സാമൂഹ്യവിമർശനത്തിനുമുള്ള ഉത്തമ വേദിയായി നിലകൊണ്ടു. പെരുമണ്ണാൻ, വണ്ണാൻ സമുദായത്തിനാണ് തിറകെട്ടിയാടുന്നതിനുള്ള അവകാശം പരമ്പരാഗതമായി ലഭിച്ചിരിക്കുന്നത്. എന്നാൽ പാണർ, ചെറുമർ സമുദായങ്ങളും തിറകെട്ടിയാടുന്നുണ്ട്. പുരുഷന്മാർ മാത്രമേ ഈ കലാരൂപം അവതരിപ്പിക്കാറുളളൂ. തിറയാട്ടത്തെ വെള്ളാട്ട്, തിറ, ചാന്തുതിറ എന്നിങ്ങനെ മൂന്നായി തിരിക്കാം. പകൽവെളിച്ചത്തിൽ നടത്തുന്നതാണ് വെള്ളാട്ട്.. രാത്രിയിൽ ചൂട്ടുവെളിച്ചത്തിൽ ചെണ്ടമേളത്തിന്റെ അകമ്പടിയോടെ തിറക്കോലങ്ങൾ ചടുലനൃത്തമാടുന്നു. മൂർത്തികളുടെ ബാല്യത്തെ പ്രതിനിധാനം ചെയ്യുന്നതാണ് വെള്ളാട്ട്കോലങ്ങൾ അതുപോലെ തിറക്കോലങ്ങൾ യൗവനത്തേയും ചാന്തുതിറ വർദ്ധക്യത്തേയും സൂചിപ്പിക്കുന്നു. പുരാവൃത്തപ്രകാരമുള്ള ദേവതകൾക്കും പ്രാദേശിക ദൈവസങ്കൽപ്പത്തിലുള്ള ദേവതകൾക്കും കുടിവെച്ച മൂർത്തികൾക്കും തിറകെട്ടാറുണ്ട്. ലളിതമായ ചമയങ്ങളാണ് വെള്ളാട്ടിനുളളത്. വർണ്ണാഭമായ ചമയങ്ങളും ചടുലമായ നൃത്തവും തിറയുടെ പ്രത്യേകതയാണ്. ലളിതമായ വേഷവിധാനമാണ് ചാന്തുതിറക്കുള്ളത്. മലദൈവക്കാവുകളിൽ മാത്രമേ ചാന്തുതിറ (ചാന്താട്ടം) നടത്താറുളളൂ. ഓരോ കോലങ്ങൾക്കും പ്രത്യേകം മുഖത്തെഴുത്തും മേലെഴുത്തും നിഷ്ക്കർഷിച്ചിരിക്കുന്നു. പ്രകൃതിദത്ത വസ്തുക്കൾകൊണ്ടാണ് കോലങ്ങളുടെ നിർമ്മാണം. ഇതിനായി കുരുത്തോല, പാള, മുള, ചിരട്ട, തടി, എന്നിവ ഉപയോഗിക്കുന്നു. തിറയാട്ടത്തിൽ ചെണ്ട, ഇലത്താളം, തുടി, പഞ്ചായുധം, കുഴൽ എന്നീ വാദ്യോപകരണങ്ങൾ ഉപയോഗിക്കുന്നു. കോലങ്ങൾ ആട്ടത്തിനിടയിൽ കളരിപ്പയറ്റിനെ അനുസ്മരിപ്പിക്കുന്ന തരത്തിൽ പ്രതീകാത്മക ആയുധങ്ങൾ പ്രയോഗിച്ച് ചുവടുകൾ വെക്കുന്നു. കരുമകന് കുന്തം, കരിവില്ലിക്ക് അമ്പും വില്ലും, ഭഗവതിക്ക് പള്ളിവാൾ, വീരഭദ്രന് വെണ്മഴു, മൂർത്തിക്ക് ദണ്ഡും പരിചയും എന്നിങ്ങനെ പ്രതീകാത്മക ആയുധങ്ങൾ നൽകിയിരിക്കുന്നു. ചൂട്ടുകളിക്കൊപ്പമാണ് തിറകോലങ്ങൾ ചടുലനൃത്തം ചെയ്യുന്നത്. ഇരുകൈകളിലും കത്തിച്ച ചൂട്ടുമായി മേളത്തിനൊപ്പം താളാത്മകമായി നൃത്തവും ആയോധന മുറകളും പ്രദർശിപ്പിക്കുന്നതാണ് ചൂട്ടുകളി. ഓരോ തിറകൾക്കും പ്രത്യേകം തോറ്റങ്ങളും അഞ്ചടികളും നിലവിലുണ്ട്. ദേവതകളുടെ പുരാവൃത്തം സുദീർഘമായി തോറ്റങ്ങളിൽ പ്രതിപാദിക്കുന്നു. ദേവതകളുടേയും കുടിവെച്ച മൂർത്തികളുടേയും പുരാവൃത്തം ആറ്റിക്കുറുക്കിയതാണ് അഞ്ചടി. തിറയാട്ടത്തിൽ മാത്രമുള്ള ഗീതങ്ങളാണ് അഞ്ചടികൾ. പ്രാസഭംഗിയും ആലാപനമികവും അഞ്ചടികളെ ശ്രദ്ധേയമാക്കുന്നു. ശിവഭാവങ്ങളോ ശിവജന്യങ്ങളായ ദേവമൂർത്തികളും, ദേവീ ഭാവങ്ങളോ ദേവീജന്യങ്ങളായ ദേവീ മൂർത്തികളും തിറയാട്ടത്തിലുണ്ട്. കൂടാതെ മൺമറഞ്ഞ കാരണവന്മാർക്കും മറ്റു വിശിഷ്ട വ്യക്തിത്വങ്ങൾക്കും തിറയാട്ടത്തിൽ കോലം കെട്ടിയാടുന്നു. ഇവയെ കുടിവെച്ച മൂർത്തികൾ എന്നുപറയുന്നു. കോലധാരികൾ (കെട്ടിയാട്ടക്കാർ), ചമയക്കാർ, വാദ്യക്കാർ, കോമരങ്ങൾ (വെളിച്ചപ്പാട്) അനുഷ്ഠാന വിദ്വാൻമാർ, സഹായികൾ എന്നിവരടങ്ങിയ തിറയാട്ടസമിതികളാണ് കാവുകളിൽ തിറയാട്ടം അവതരിപ്പിക്കുന്നത്. ഇതിൽ ഏറ്റവും പ്രധാനകോലം ഭഗവതിത്തിറയാണ്. പുരാവൃത്തത്തിലെ ദാരികാവധം ഇതിവൃത്തമാക്കിയാണ് ഭഗവതിത്തിറയുടെ അവതരണം. ഭദ്രകാളി, നീലഭട്ടാരി, നാഗകാളി, തീചാമുണ്ഡി, തുടങ്ങിയ ദേവീഭാവ കോലങ്ങളും കരുമകൻ, കരിയാത്തൻ, കരിവില്ലി, തലശിലവൻ, കുലവൻ, കണ്ടാകർണ്ണൻ, മുണ്ട്യൻ, ഭൈരവൻ, കുട്ടിച്ചാത്തൻ, വീരഭദ്രൻ, മുതലായ ദേവഭാവത്തിലുള്ള കോലങ്ങളും ഗുരുമൂർത്തി, മുത്തപ്പൻ, ധർമ്മദൈവം, ചെട്ടിമൂർത്തി, പെരുമണ്ണാൻ മൂർത്തി , സ്‌ത്രീമൂർത്തി , തുടങ്ങിയ കുടിവെച്ച മൂർത്തികൾക്കുള്ള കോലങ്ങളും തിറയാട്ടത്തിലുണ്ട്. അനുഷ്ഠാനങ്ങളാൽ സമ്പന്നമാണ് തിറയാട്ടം. ഇരുന്നു പുറപ്പാട്, കാവിൽകയറൽ, പൂവും നാരും കയ്യിഷ്ഠമെടുക്കൽ, വില്ലികളെ കെട്ടൽ, കാവുണർത്തൽ, ഊൺത്തട്ട്, അണിമറ പൂജ, ഓടക്കു കഴിക്കൽ, മഞ്ഞപ്പൊടി ആരാധന, തിരുനെറ്റി പതിക്കൽ, ഗുരുതി തർപ്പണം, പീഠം കയറൽ, ചാന്തുതിറ, കുടികൂട്ടൽ മുതലായവ പ്രധാന അനുഷ്ഠാനങ്ങളാണ്.**കടപ്പാട്: വിക്കിപ്പീഡിയ"
-
തീയാട്ട്
ദേവാലയങ്ങളിൽ നടത്തുന്ന ഒരു അനുഷ്ഠാനകലയാണു് തീയാട്ട്. ഇത് പലവിധമുണ്ട്. അയ്യപ്പൻ തീയാട്ട്, ഭദ്രകാളിത്തീയാട്ട് എന്നിവയാണ് പ്രധാനം.തെയ്യാട്ട് ആണ് തീയാട്ട് ആയതെന്ന് സങ്കല്പിക്കുന്നു. തീയാട്ട് എന്ന ചടങ്ങിൽ തീപന്തം ഉഴിച്ചിലിന് പ്രാധാന്യം ഉള്ളതുകൊണ്ടാണ് ആ പേരു നന്നതെന്നും വാദമുണ്ട്. തീയാട്ടിന്റെ പ്രകടനത്തിന് കുറഞ്ഞത് മൂന്നുപേർ വേണം. സന്ധ്യയ്ക്ക് ശേഷം പുണ്യാഹം കഴിച്ച് മുറ്റത്ത് കുലവാഴ നടും. ഭദ്രകാളിയുടെ/അയ്യപ്പന്റെ രൂപം വിവിധ വർണ്ണങ്ങളിൽ കളമെഴുതും. സംഘത്തിലെ പ്രധാനഗുരുവാണ് വേഷം കെട്ടുക. കളംവര കഴിഞ്ഞാൽ ഇഷ്ടദേവതാപ്രാർത്ഥന തുടങ്ങും. വാദ്യമേളങ്ങളോടു കൂടി പന്തം കത്തിച്ചുപിടിച്ച്, ഗാനം പാടിക്കൊണ്ട് നൃത്തം ചെയ്യുന്നു. കളമെഴുത്ത്, കഥാഭിനയം, കളംപൂജ, കളംപാട്ട്, കളത്തിലാട്ടം, തിരിയുഴിച്ചിൽ എന്നിവ തീയാട്ടിന്റെ മുഖ്യ ചടങ്ങുകളാണ്. പരിശുദ്ധ സ്ഥലത്ത് അലങ്കരിച്ച പന്തലിൽ നിലത്ത് രൗദ്രരൂപിണിയായ ഭദ്രകാളിയുടെ അഷ്ടബാഹുക്കളോടുകൂടിയ രൂപം വരക്കുന്നു (കളം) കളമെഴുത്തിനു അരിപ്പൊടി, മഞ്ഞൾപ്പൊടി, കരിപ്പൊടി, പച്ചപ്പൊടി (കുന്നി, മഞ്ചാടി പോലുള്ള ഇലകൾ പൊടിച്ചത്) മഞ്ഞളും ചുണ്ണാമ്പും ചേർത്തുണ്ടാക്കുന്ന ചുവപ്പുപൊടി എന്നീ പഞ്ചവർണ്ണങ്ങളാണ് ഉപയോഗിക്കുന്നത്. വെറ്റില പാക്ക്, നാളികേരം, നെല്ല്, അരി, വിളക്കുകൾ എന്നിവ കൊണ്ട് കളം അലങ്കരിക്കുന്നു. സന്ധ്യ നേരത്ത് സന്ധ്യനേരത്ത് സന്ധ്യ കൊട്ടുണ്ട്. കഥകളിക്ക് സന്ധ്യവേല (കേളീ) ഉള്ളതുപോലെ തീയാട്ട് ഉണ്ട് എന്നറിയിക്കലാണ് ലക്ഷ്യം.ഇതിനുശേഷം അഷ്ടമംഗല്യവുമായിവെന്ന് ദേവിയെ ആവാഹിച്ച് എതിരേറ്റ് കൊണ്ടുവന്ന് കളത്തിൽ ലയിപ്പിക്കുന്നു. കളത്തിൽ പൂജ നടക്കുന്നു. പിന്നീട് ദേവീ സ്തുതികൾ രാഗതാളലയത്തോടെ പാടുന്നു. ദേവിയുടെ കേശാദിപാദവും പാദാദികേശവുമാണ് പ്രധാനമായി പാടുന്നത്. ഒരാൾ ദേഹത്തിൽ , കളത്തിൽ നിന്ന് ദേവീ ചൈതന്യം ആവാഹിച്ച് രൗദ്രരൂപിണിയായി ശ്രീ ഭദ്രകാളിയുടെ വേഷം കെട്ടുന്നു. ദാരികവധം കഴിഞ്ഞ് കോപാകുലയായി ദാരിക ശിരസ്സുമായി കൈലാസ്ത്തിൽ എത്തുന്ന ഭാഗം മുതലാണ് അഭിനയിക്കുന്നത്. പരമശിവനായി നിലവിളക്കിനെ സങ്കല്പിക്കുന്നു. ശിരസ്സ് പിതാവിന് സമർപ്പിച്ച ദാരികവധം കഴിഞ്ഞ കഥ നൃത്തത്തിൽ കൂടിയും അഭിനയത്തിൽ കൂടിയും ശ്രീ പരമേശ്വരനെ പറഞ്ഞ് മനസ്സിലാക്കുന്നതാണ് അവതരിപ്പിക്കുന്നത്. തീയാട്ടിന്റെ അവസാനം പന്തം കത്തിച്ച് ഉഴിഞ്ഞ് തെള്ളീപ്പൊടി എറിഞ്ഞ് ഭൂതപ്രേതാദികളെയും മറ്റു ദോഷങ്ങളും അകറ്റുന്നു. ശേഷം മുടി (കിരീടം) അഴിച്ച് ഉഴിഞ്ഞ് ചട്ങ്ങ് അവസാനിപ്പിക്കുന്നു. ശത്രുദോഷത്തിനും ഭൂതപ്രേതാദി ബാധകളെ ഒഴിപ്പിക്കുന്നതിനും വസൂരി തുടങ്ങിയ സാംക്രമികരോഗങ്ങൾ വരാതിരിക്കാനും മറ്റ് ഉദ്ദിഷ്ടകാര്യസാധ്യതക്കും ദേവീ പ്രീതിക്കുവേണ്ടി തീയാട്ട് നടത്തപ്പെടുന്നു. തീയാട്ടിന് ഉപയോഗിക്കുന്ന പ്രധാന വാദ്യം പറയാണ്. മേളക്കൊഴുപ്പിനായി ചെണ്ടയും മറ്റ് വാദ്യങ്ങളും ഉപയോഗിക്കാറുണ്ട്.**കടപ്പാട്: വിക്കിപ്പീഡിയ"
-
തീയ്യാട്ടം
തീയാട്ടം അഥവാ തീയാട്ട് എന്നത് പ്രാചീനമായ ഒരു കേരളീയ അനുഷ്ഠാനകലയാണ്. തീയാട്ടുണ്ണികൾ, തീയാടി നമ്പ്യാർ, എന്നീ അമ്പലവാസി വിഭാഗങ്ങളാണ് ഇതു നടത്തുന്നത്. തീയാട്ട് രണ്ടുതരം: ഭദ്രകാളി തീയാട്ടും അയ്യപ്പൻ തീയാട്ടും. ഭദ്രകാളി തീയാട്ട് അവതരിപ്പിക്കുന്നത് തീയാട്ടുണ്ണികളാണ് (കേരളത്തിലെ ഒരു ബ്രാഹ്മണ സമൂഹം), അതേസമയം അയ്യപ്പൻ തീയാട്ട് അവതരിപ്പിക്കുന്നത് തീയ്യാടി നമ്പ്യാർമാരാണ് (അമ്പലവാസി). ഈ കലാപ്രകടനത്തിന് കുറഞ്ഞതു മൂന്നുപേർ വേണം. കൊട്ടാരങ്ങൾ, പ്രഭുഗൃഹങ്ങൾ, ഇല്ലങ്ങൾ എന്നിവിടങ്ങളിൽ വിശേഷദിവസങ്ങളിലാണ് തീയാട്ടു നടത്താറുള്ളത്. വേഷവിധാനത്തിന് കഥകളിയോടാണ് സാദൃശ്യം. കളമെഴുത്ത് തീയാട്ടിലെ പ്രധാനപ്പെട്ട ഒരു ഘടകമാണ്. തീ കൊണ്ടുള്ള നൃത്തം എന്ന അർഥത്തിലായിരിക്കാം ഈ പേരു വന്നത്. കത്തുന്ന പന്തത്തിലെ ജ്വാലയിൽ തെള്ളിപ്പൊടിയെറിഞ്ഞ് അന്തരീക്ഷത്തിലേക്ക് അഗ്നിജ്വാല തെറിപ്പിക്കുക തീയാട്ടിൽ നിത്യം കാണുന്ന ഒരു പ്രകടനമാണ്. തീ കൊണ്ടുള്ള ആട്ടമാണ് തീയാട്ടം. അതിന്റെ രൂപഭേദം തീയാട്ട്. ദൈവം-തെയ്യം; ദൈവാട്ടം-തെയ്യാട്ടം. തെയ്യാട്ടത്തിന്റെ രൂപഭേദമായി തീയാട്ട് വന്നു ചേർന്നതാണോ എന്നും സന്ദേഹിക്കേണ്ടിയിരിക്കുന്നു. സാംക്രമികരോഗങ്ങൾ, ദുർദേവതകൾ എന്നിവയെ ഉച്ചാടനം ചെയ്യാനും തീയാട്ട് നടത്താറുണ്ട്. അതിനാൽ തീ കൊണ്ട് ആട്ടിപ്പായിക്കുന്നതാണോ തീയാട്ട് എന്നും സന്ദേഹിക്കേണ്ടിയിരിക്കുന്നു.**കടപ്പാട്: വിക്കിപ്പീഡിയ"
-
തുമ്പിതുള്ളൽ
ഏതാണ്ട് വിസ്മൃതിയിലാഴാനൊരുങ്ങുന്ന ഒരു കേരളീയ വിനോദമാണ് തുമ്പിതുള്ളൽ. ഓണത്തിനോടനുബന്ധിച്ചാണ് ഇത് നടത്തുന്നത്. അതിനാൽ പെൺകുട്ടികൾ നടത്തുന്ന ഈ വിനോദത്തിൽ, ഓണക്കോടി ആയിരിയ്ക്കും പ്രധാന വേഷം. തിരുവാതിരയോടനുബന്ധിച്ചും ഇത് നടത്തിവരുന്നു. ഇലകളോട് കൂടിയ ചെറിയ മരച്ചില്ലകൾ കയ്യിലേന്തിയ ഒരു പെൺകുട്ടിയെ, പാട്ടുകളുടെ താളത്തിനനുസൃതമായി സംഘാംഗങ്ങൾ മൃദുവായി അടിച്ചുനീങ്ങുന്നതാണ് ഈ വിനോദത്തിന്റെ അവതരണരീതി. തുമ്പിതുള്ളലിലെ ഗാനങ്ങൾ ഓരോന്നായി ആലപിച്ചുകൊണ്ട് മദ്ധ്യത്തിലായിരിയ്ക്കുന്ന പെൺകുട്ടിയെ വലംവെയ്ക്കുന്നു. ഗാനത്തിന്റെ വേഗത വർദ്ധിയ്ക്കുന്നതിനനുസരിച്ച് കുട്ടി തുമ്പിയെപ്പോലെ തുള്ളിത്തുടങ്ങുന്നു. കൂടാതെ ഒപ്പം തന്നെ ചുവടുകളും വെച്ചാണ് ഈ വിനോദം ഗതിപ്രാപിയ്ക്കുന്നത്.**കടപ്പാട്: വിക്കിപ്പീഡിയ"
-
തുള്ളൽ
മുന്നുറോളം കൊല്ലംമുമ്പ് കലക്കത്തു കുഞ്ചൻ നമ്പ്യാർ ആവിഷ്കരിച്ച ജനകീയകലാരുപമാണ് ഓട്ടൻതുള്ളൽ. സാധാരണക്കാരന്റെ കഥകളി എന്നും ഓട്ടൻതുള്ളൽ അറിയപ്പെടുന്നു. നർമ്മവും ആക്ഷേപഹാസ്യവും സാമൂഹിക വിശകലനവും എല്ലാം ചേർത്ത് ആകർഷകമായി രചിച്ച പാട്ടുകൾ ബഹുജനങ്ങൾക്ക് ആകർഷകമാം വിധം ചടുല നൃത്തമായി അവതരിപ്പിക്കുകയാണ് ഓട്ടൻതുള്ളലിൽ. ലളിതമായ വേഷവും നാടോടി സ്വഭാവമുള്ള അംഗചലനങ്ങളുമാണ് തുള്ളലിന്. മിക്കപ്പോഴും ക്ഷേത്രത്തിനു പുറത്താണ് അവതരിപ്പിച്ചിരുന്നത്. ചാക്യാർ കൂത്തിനു പകരമായി ആണ് ഓട്ടൻതുള്ളൽ കുഞ്ചൻ നമ്പ്യാർ അവതരിപ്പിച്ചത്. അന്നത്തെ സാമൂഹിക സാമ്പത്തിക വ്യവസ്ഥയ്ക്കും മുൻവിധികൾക്കും എതിരായ ഒരു പ്രതിഷേധമായിരുന്നു ഓട്ടൻതുള്ളൽ. നിറപ്പകിട്ടാർന്ന വേഷങ്ങൾ അണിഞ്ഞ ഒരു കലാകാരൻ ഒറ്റയ്ക്ക് തുള്ളൽ പാട്ടുപാടി നൃത്തം ചെയ്യുകയും അഭിനയിക്കുകയും ചെയ്യുന്നു.**കടപ്പാട്: വിക്കിപ്പീഡിയ"
-
തെയ്യം
ഉത്തരകേരളത്തിൽ പ്രചാരത്തിലുള്ള അനുഷ്ഠാനകലകളിൽ ഒന്നാണു തെയ്യം. ആര്യാധിനിവേശത്തിനു കീഴ്പ്പെടാത്ത ദ്രാവിഡപ്പഴമയാണ് തെയ്യങ്ങൾ എന്ന് അഭിപ്രായമുണ്ട്. പഴയങ്ങാടിപ്പുഴയ്ക്കു വടക്കോട്ട് കളിയാട്ടം എന്നും പഴയങ്ങാടി മുതൽ വളപട്ടണം വരെ തെയ്യം എന്നും അല്പവ്യത്യാസങ്ങളോടെ തെയ്യം അറിയപ്പെടുന്നു. നൃത്തം ചെയ്യുന്ന ദേവതാസങ്കല്പമാണ് തെയ്യം. തെയ്യത്തിന്റെ നർത്തനം തെയ്യാട്ടം എന്നും തെയ്യത്തിന്റെ വേഷം തെയ്യക്കോലം എന്നും അറിയപ്പെടുന്നു. ദേവാരാധന നിറഞ്ഞ തെയ്യം കലയിൽ മന്ത്രപരമായ അനുഷ്ഠാനം, തന്ത്രപരമായ അനുഷ്ഠാനം, കർമ്മപരമായ അനുഷ്ഠാനം, വ്രതപരമായ അനുഷ്ഠാനം എന്നിവ ഇടകലർന്നുകാണുന്നു. പ്രധാനമായും അമ്മ ദൈവങ്ങൾ ആണ് തെയ്യങ്ങൾ (ഉദാ: മുച്ചിലോട്ട് ഭഗവതി). കൂടാതെ വീരന്മാരെയും തെയ്യങ്ങൾ ആയി ആരാധിക്കുന്നു(ഉദ:കതിവന്നൂർ വീരൻ). ഏതാണ്ട് അഞ്ഞൂറോളം തെയ്യങ്ങൾ ഉണ്ടെന്നാണു പറയപ്പെടുന്നത്. എങ്കിലും നൂറ്റിരുപതോളം തെയ്യങ്ങളാണ് സാധാരണമായിട്ടുള്ളത്. വൃക്ഷാരാധന, പർവതാരാധന, അമ്മദൈവാരാധന, പ്രേതാരാധന, ശൈവ-വൈഷ്ണവാരാധന എന്നിങ്ങനെ പല ആരാധനാരീതികളുടേയും സമന്വയമാണ്, തെയ്യം. ദൈവം എന്ന പദത്തിൽ നിന്നാണ് തെയ്യത്തിന്റെ ഉത്പത്തി എന്നാണ് ഡോ.ഹെർമൻ ഗുണ്ടർട്ട് പറയുന്നത്. തമിഴിൽ തെയ്‌വം എന്ന രൂപമാണ് ദൈവശബ്ദത്തിന് സമമായി കാണപ്പെടുന്നത്. തെയ്യത്തിന്റെ ആട്ടമാണ് തെയ്യാട്ടം. അത് തെയ്യത്തിന്റെ ആട്ടമോ തീ കൊണ്ടുള്ള ആട്ടമോ ആകാമെന്ന് ചേലനാട്ട് അച്യുതമേനോൻ പറയുന്നു. പ്രാചീനകാലത്തെ സാമൂഹികജീവിതത്തിന്റെ പ്രതിഫലനങ്ങളായിരുന്നു നാടൻ കലകൾ. ആചാരാനുഷ്ഠാനം, ആരാധന എന്നിവയുമായി ബന്ധപ്പെട്ട് ഉണ്ടായവയാണ് അവയിൽ ഏറിയകൂറും. സമൂഹത്തിന്റെ ഐക്യത്തെ ദൃഢീകരിക്കാനും വ്യക്തിവികാരങ്ങളുടെ സ്ഥാനത്ത് സമൂഹവികാരത്തെ പ്രതിഷ്ഠിക്കുവാനും നാടൻ കലകൾക്കു കഴിഞ്ഞു. പല നാടൻ കലകളും അടിച്ചമർത്തപ്പെട്ട അധഃസ്ഥിതന്റെ ആത്മപ്രകാശനത്തിനുള്ള ഉപാധികളായി മാറ്റപ്പെട്ടു. നൂറ്റാണ്ടുകൾ പഴക്കമുള്ള വടക്കേമലബാറിന്റെ തനതു കലാരൂപമാണ് തെയ്യം. കാസർഗോഡ്, കണ്ണൂർ ജില്ലകളിലാണ് ഈ അനുഷ്ഠാനകല കെട്ടിയാടുന്നത്. വൈദികേതരമായ അനുഷ്ഠാനചര്യകളോടെ ദൈവപ്രീതിക്കുവേണ്ടി അധഃസ്ഥിതസമുദായക്കാർ നടത്തുന്ന നൃത്തമാണ് തെയ്യം. ദൈവം എന്നതിന്റെ വാമൊഴി രൂപമാണ് തെയ്യം. ഓരോ സമുദായത്തിനും നിശ്ചിത തെയ്യക്കോലങ്ങൾ കെട്ടിയാടാനുള്ള അവകാശം തമ്പുരാൻ നൽകിയിട്ടുണ്ടെന്നാണ് വിശ്വാസം. സങ്കീർണ്ണവും മനോഹരവുമായ മുഖത്തെഴുത്തും കുരുത്തോലകളും പൂക്കളും മറ്റും ഉപയോഗിച്ചുള്ള രക്തവർണ്ണാങ്കിതമായ ആടയാഭരണങ്ങളും ചെണ്ട, ചേങ്ങില, ഇലത്താളം, കറുംകുഴൽ, തകിൽ, തുടങ്ങിയ വാദ്യമേളങ്ങളും, ലാസ്യ താണ്ഡവ നൃത്താദികളും സമ്മോഹനമായി സമ്മേളിക്കുന്ന തെയ്യം വിശ്വാസത്തോടൊപ്പം കലാസ്വാദനചാതുര്യവും ഉണർത്തുന്ന അപൂർവമായ ഒരു കലാരൂപമാണ്. വർഷങ്ങൾ നീളുന്ന പരിശീലനത്തിലൂടെ മാത്രമെ ഒരാൾക്ക് നല്ല തെയ്യക്കാരനാകാൻ കഴിയുകയുള്ളൂ. തെയ്യത്തെ തോറ്റിച്ച് (പ്രാർത്ഥിച്ച്) ഉണർത്തുന്ന പാട്ടാണ് തോറ്റം പാട്ട്. പ്രത്യേകകാലങ്ങളിൽ സമൂഹജീവിതത്തെ സമർത്ഥമായി പ്രതിഫലിപ്പിക്കുന്ന സാഹിത്യ രൂപം കൂടിയാണ് തോറ്റം പാട്ടുകൾ. തോറ്റം പാടുന്ന ഇളം കോലത്തിനും തോറ്റം എന്നു പറയും. ചില തെയ്യങ്ങൾക്ക് തലേന്നാൾ വെള്ളാട്ടമാണ് കെട്ടിയാടുന്നത്.നൃത്തമാടുന്ന ദേവതകൾ ക്ഷേത്രം,വിഗ്രഹം,വിളക്ക് എന്നിവയിൽ ദൈവികതയെ ഒതുക്കിനിർത്താതെ ദൈവങ്ങൾക്ക് തങ്ങളുടേതായ ദൃഷ്ട്ടികോണുകളിൽ രൂപവും ഭാവവും നല്കി, അതിനു അനുയോജ്യമായ അനുഷ്ഠാനപിൻബലം നല്കി തെയ്യം എന്ന ഇങ്ങനെയൊരു ഉപാസനാരീതിയെ മാനവരാശിക്ക് സമ്മാനിച്ച നമ്മുടെ പിതാമഹന്മാരുടെ ആവിഷ്കാരബോധത്തെ നാം അത്ഭുതത്തോടെയും അസൂയയോടെയും നോക്കികാണേണ്ടിയിരിക്കുന്നു. അത്ര മനോഹരമായിട്ടാണ് അവർ ഓരോ തെയ്യങ്ങളേയും രൂപകല്പചെയ്തിട്ടുള്ളത്. മഞ്ജുളമായൊരു മുഖശ്രീയോടെ,വർണ്ണമനോഹരമാം മെയ്യലങ്കാരത്തോടെ, മൂർുദ്ധാവിൽ മുടിയണിഞ്ഞു തറവാട്ടുമുറ്റത്ത്തെ തെയ്യക്കോലങ്ങൾ ആടുമ്പോൾ യഥാർഥത്തിൽ ഇത്ര മനോഹരമായിരുന്നോ നമ്മുടെ ദേവീദേവന്മാനെന്നു ഏവരും ചിന്തിച്ചുപോകും. ഭാരതീയ നാഗരികതയുടെ വളർച്ച എന്ന പുസ്തകത്തിൽ ബ്രിഡ്ജെറ്റും റെയ്മണ്ട് അൽചിനും പറയുന്നത് നവീനശിലായുഗത്തിലെയും ചെമ്പുയുഗത്തിലെയും സംസ്കാരങ്ങളുടെ സമയത്തുതന്നെ ഉണ്ടായിവന്ന സംസ്കാരത്തിൽ നിന്ന് കാര്യമായ ഒരു വ്യത്യാസവും ഇന്നും ഇവിടുത്തെ ആചാരങ്ങൾക്ക് ഉണ്ടായിട്ടില്ലെന്നതാണ്. തികച്ചും ദ്രാവിഡമാണ് തെയ്യം എന്നതും ഇത് ആര്യന്മാരായ ബ്രാഹ്മണർക്ക് മുന്നേ നിലനിന്നിരുന്ന ആചാരമാണ് എന്നതിന് തെളിവാണ്. എങ്കിലും ഈ ആചാരം ബ്രാഹ്മണരുടെ കയ്യിൽ അകപ്പെട്ടു പോയില്ല. മറ്റ് കലകൾ എന്നപോലെ ഇതിനും ചര്യകൾ ആവശ്യമാണ് എന്നതിനാലാവാം ഇത്. മാത്രവുമല്ല ഒരു പ്രത്യേക വർഗ്ഗക്കാരാണ് തെയ്യമണിഞ്ഞിരുന്നത്. ഓരോ തെയ്യത്തിന്റേയും തുടക്കത്തിനു് പിന്നിൽ അതതു ദേശവും കാലവുമനുസരിച്ചു് വ്യത്യസ്ത ഐതിഹ്യങ്ങളുണ്ടു്, ഇന്ത്യയിലെ പ്രാദേശിക ആചാരങ്ങളും അനുഷ്ഠാനങ്ങളും ബ്രാഹ്മണമേധാവിത്വമുള്ള ഹൈന്ദവസംസ്കാരത്തിന്റെ ഭാഗമാണെന്നു് സ്ഥാപിച്ചെടുക്കാനുള്ള ശ്രമങ്ങൾ ആദി ശങ്കരാചാര്യരുടെ കാലംതൊട്ടു് നടന്നിട്ടുണ്ടു്. തെയ്യങ്ങളുടെ പിന്നിലും ബ്രാഹ്മണ്യവുമായി ബന്ധപ്പെട്ട ഏക ഐതിഹ്യമുണ്ടെന്നു് സ്ഥാപിക്കാനുള്ള ശ്രമങ്ങളുണ്ടായിട്ടുണ്ടു്. ബ്രാഹ്മണർ അധികമായും കാണപ്പെട്ടിരുന്ന കോലത്തുനാട്ടിലെ പയ്യന്നൂരും പെരിംചെല്ലൂരും (തളിപ്പറമ്പ) അമ്പലങ്ങൾ ധാരാളമായി ഉണ്ടായത് തെയ്യങ്ങളുടേയും മറ്റ് അനുബന്ധകലകളുടേയും പ്രചാരത്തിന് കാരണമായി. കേരളോൽപ്പത്തി പ്രകാരം പരശുരാമനാണ് കളിയാട്ടം, പുറവേല, ദേവിയാട്ടം (തെയ്യം) എന്നിവ സൃഷ്ടിച്ചതെന്നാണ് ഐതിഹ്യം. അദ്ദേഹം തെയ്യം കെട്ടാനുള്ള അനുവാദം പാണൻ, വേലൻ, വണ്ണാൻ എന്നീ ജാതികൾക്ക് കൽപ്പിച്ചു കൊടുത്തു. ബ്രാഹ്മണന്മാരുടെ മേൽനോട്ടത്തിൽ ഈ ജാതിക്കാർ തെയ്യം രൂപപ്പെടുത്തുകയും വളർത്തിയെടുക്കുകയും മെച്ചപ്പെടുത്തുകയും ചെയ്തു. വളരെ നാൾ കൊണ്ട് സാമൂഹികമായ മാറ്റങ്ങൾ പലതും ഉണ്ടാകുകയും അമ്പലങ്ങൾ മേൽജാതിക്കാരുടെ കൈവശമാകുകയും തെയ്യം താഴ്ന്ന ജാതിക്കാരിൽ മാത്രം നിക്ഷിപ്തമാകുകയും ചെയ്തു. ജാതിവ്യവസ്ഥയ്ക്ക് കാര്യമായ മാറ്റങ്ങൾ ഒരിക്കലും ഉണ്ടാവാതിരുന്നതിനാൽ ഈ ജാതികൾ തമ്മിൽ യാതൊരു സംഘർഷവും നാളിതുവരെ തെയ്യത്തിന്റെ പേരിൽ ഉണ്ടായില്ല. എന്നാൽ തെയ്യങ്ങളിലും അതിന്റെ ഐതിഹ്യങ്ങളിലും വൻ തോതിൽ ആര്യവൽക്കരണം നടന്നിട്ടുണ്ട്. കൂടാതെ കാവുകളുടെ പേരിൽ പോലും ഇന്ന് ക്ഷേത്രവല്കരണം നടന്നിരിക്കുന്നു. തെയ്യത്തിൽ കാണുന്ന മാപ്പിളച്ചാമുണ്ഡി, മുക്രിത്തെയ്യം, ആലിത്തെയ്യം, ഉമ്മച്ചിത്തെയ്യം മുതലായ മാപ്പിളത്തെയ്യങ്ങൾ മലബാറിന്റെ സാമൂഹികനിഷ്പക്ഷതയ്ക്ക് ഉത്തമോദാഹരണമാണ്. നാങ്കളെ കൊത്ത്യാലുമൊന്നല്ലേ ചോര, നീങ്കളെ കൊത്ത്യാലുമൊന്നല്ലേ ചോര(എല്ലാവരുടേയും രക്തത്തിൻറെ നിറം ഒന്നു തന്നെ എന്ന്) എന്നു ചോദിക്കുന്ന പൊട്ടൻ തെയ്യവും തെളിയിക്കുന്നതും മറ്റൊന്നല്ല.ജന്മിമാരുടെ ആജ്ഞപ്രകാരം, ആജ്ഞാനുവർത്തികളാൽ കൊലചെയ്യപ്പെട്ട താണജാതിയിൽപെട്ട സ്ത്രീ -പുരുഷന്മാരുടെ ജീവിതവും തെയ്യ കോലങ്ങൾക്ക് ആധാരമാകാറുണ്ട്.**കടപ്പാട്: വിക്കിപ്പീഡിയ"
-
ദഫ് മുട്ട്
കേരളത്തിലെ ഇസ്‌ലാംമതവിശ്വാസികളുടെ ഇടയിൽ പ്രചാരമുള്ള കലാരൂപമാണ് ദഫ് മുട്ട്. ദഫ് എന്നത് ഒരു പേർഷ്യൻ പദമാണ്. മരത്തിന്റെ കുറ്റി കുഴിച്ചുണ്ടാക്കി അതിന്റെ ഒരു വശത്ത് കാളത്തോൽ വലിച്ചുകെട്ടി വൃത്താകൃതിയിലാണ് ദഫ് നിർമ്മിക്കുന്നത്. ഇതിന് ഏതാണ്ട് രണ്ടടി വ്യാസവും നാലോ അഞ്ചോ ഇഞ്ച് ഉയരവുമുണ്ടായിരിയ്ക്കും. പാശ്ചാത്യരാജ്യങ്ങളിൽ ആഘോഷവേളകളിൽ ഗാനാലാപനത്തോടൊപ്പം ദഫ് മുട്ടി ചുവടുവെയ്ക്കുന്ന പതിവുണ്ടായിരുന്നു. കേരളത്തിൽ ഇസ്‌ലാംമതത്തിന്റെ പ്രചാരത്തിനു മുൻപുതന്നെ റോമാക്കാരുടെ ആരാധനാലയങ്ങളിൽ ഈ കല പതിവുണ്ടായിരുന്നത്രേ. അറബി ബൈത്തുകളോ അറബി-മലയാളസാഹിത്യത്തിലെ ഗാനങ്ങളോ ആലപിച്ചുകൊണ്ട് പത്തുപേരിൽ കുറയാത്ത സംഘങ്ങളായി താളപ്പെരുക്കങ്ങൾ തീർത്ത് ഉയർന്നും താഴ്‌ന്നും ചെരിഞ്ഞും ചുവടുകൾ വെച്ചാണ് ഇത് അവതരിപ്പിയ്ക്കുന്നത്. സലാത്ത് അഥവാ പ്രാർത്ഥനയോടേയാണ് ഇത് ആരംഭിയ്ക്കുന്നത്. പതിഞ്ഞ ശബ്ദത്തോടെ ആരംഭിച്ച് മേളം ഒന്നാംകാലം, രണ്ടാംകാലം, മൂന്നാംകാലം എന്നിങ്ങനെ വളരുന്നു. ഈ കലാരൂപം അനുഷ്ഠാനകർമ്മങ്ങളായ കുത്തുറാത്തീബ്, നേർച്ചകൾ തുടങ്ങിയവയുടെ ഭാഗമായും വിവാഹം പോലെയുള്ള ആഘോഷവേളകളിലും അവതരിപ്പിക്കാറുണ്ട്. നബി(സ) മദീനയിൽ എത്തിയപ്പോൾ അൻസാറുകൾ (മദീനക്കാർ) ദഫ്ഫ് മുട്ടിയായിരുന്നു വരവേറ്റത് എന്ന് ചരിത്രം പറയുന്നു.**കടപ്പാട്: വിക്കിപ്പീഡിയ"
-
നങ്ങ്യാർ കൂത്ത്
കൂടിയാട്ടത്തിന്റെ ഒരു ഭാഗമായും, കൂടിയാട്ടത്തിൽനിന്നു വേറിട്ട് ക്ഷേത്രങ്ങളിൽ ഒരു ഏകാംഗാഭിനയ ശൈലിയായിട്ടും ചെയ്തുവരുന്ന ഒരു കലാരൂപമാണ് നങ്ങ്യാർക്കൂത്ത്. കൂടിയാട്ടത്തിൽ സ്ത്രീവേഷങ്ങൾ കെട്ടുന്നത് നങ്ങ്യാന്മാരാണ്. നങ്ങ്യാന്മാർ മാത്രമായി നടത്തുന്ന കൂത്താണ് നങ്ങ്യാർക്കൂത്ത്.ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയോടു കൂടി ജാതിമത ഭേദമന്യേ എല്ലാവരും ഈ കലാരൂപം അഭ്യസിക്കുകയും അവതരിപ്പിക്കുകയും ചെയ്തു വരുന്നുണ്ട്. എല്ലാ ചാക്യാന്മാർക്ക് അംഗുലീയാങ്കം എങ്ങനെയോ, അതുപോലെയാണ് നങ്ങ്യാന്മാർക്ക് ശ്രീകൃഷ്ണചരിതമെന്നുസാരം. അതിലെ കഥാപാത്രം സുഭദ്രാധനഞ്ജയം നാടകത്തിന്റെ രണ്ടാമങ്കത്തിലെ ‘ചേടി’ (സുഭദ്രയുടെ ദാസി) ആണ്. ദ്വാരകാവർണന, ശ്രീകൃഷ്ണന്റെ അവതാരം, ബാലലീലകൾ എന്നിവ തൊട്ട് സുഭദ്രയും അർജ്ജുനനും തമ്മിൽ പ്രേമബദ്ധരാകുന്നതുവരെയുള്ള ഭാഗം ചേടി വിസ്തരിച്ച് അഭിനയിക്കുന്നു. ഇതിനിടയിൽ ചേടിക്ക് പുരുഷന്മാരും സ്ത്രീകളുമായ പലകഥാപാത്രങ്ങളുമായി പകർന്നാടേണ്ടി വരുന്നു. സുഭദ്രാധനഞ്ജയം നാടകം കുലശേഖര പെരുമാളുടെ നിർദ്ദേശമനുസരിച്ച് ചിട്ടപ്പെടുത്തി തോലൻ രംഗത്ത് അവതരിപ്പിച്ചപ്പോൾ അവലംബിച്ച രീതിയാണ് കൂടിയാട്ടം. സംസ്കൃത നാടകാഭിനയമാണ് ഇത്. നമ്പ്യാന്മാരുടെ സഹായത്തോടെ ചാക്യാന്മാരാണ് ഇത് നടത്തിയിരുന്നത്. കൂടിയാട്ടത്തിൽ പുരുഷവേഷം ചാക്യാരും സ്ത്രീവേഷം നങ്ങ്യാരുമാണ് കെട്ടിയിരുന്നത്. നാടകാഭിനയത്തിന് ആദ്യകാലത്തു പറഞ്ഞിരുന്ന പേരാണ് കൂത്ത്. ഇത് ഒന്നിലധികം കഥാപാത്രങ്ങൾ ചേർന്ന് അഭിനയിക്കുമ്പോൾ കൂടിയാട്ടമായി മാറുന്നു. ചാക്യാന്മാരുടെ നാടാകാഭിനയത്തിന് പൊതുവിൽ കൂടിയാട്ടമെന്നു പറഞ്ഞുവരുന്നു. ചാക്യാരും നങ്ങ്യാരും കൂടിയുള്ള അഭിനയവും കൂടിയാട്ടമാണ്. അഭിനയാംശം തീരെ കുറഞ്ഞ നാടകാവതരണമാണ് കൂത്ത്. സുഭദ്രാധനഞ്ജയം നാടകത്തിൽ നായികയുടെ തോഴി ശ്രീകൃഷ്ണചരിതം സാത്വികാഭിനയത്തിലൂടെയും ആംഗികാഭിനയത്തിലൂടെയും ആവിഷ്കരിക്കുന്നതാണ് നങ്ങ്യാർകൂത്ത്. കൂത്തിന്റെ പ്രധാനാംശം വാചികാഭിനയമാണെങ്കിൽ നങ്ങ്യാർകൂത്തിൽ വാചികാഭിനയത്തിനു സ്ഥാനമില്ല. കൂടിയാട്ടത്തിൽ ഉപയോഗിക്കുന്ന മിഴാവും ഇടയ്ക്കയും തന്നെയാണ് നങ്ങ്യാർകൂത്തിന്റെയും പശ്ചാത്തലം. നാടകാഭിനയചതുരയായ ഒരു നങ്ങ്യാർയുവതിയെ കുലശേഖരവർമൻ വിവാഹം കഴിച്ചുവത്രെ. ഇവരുടെ പരമ്പരയിൽപ്പെട്ട നങ്ങ്യാർമാർക്ക് ക്ഷേത്രങ്ങളിൽ കൂത്ത് നടത്താൻ അദ്ദേഹം അനുവാദം കൊടുത്തു. അവരുടെ അഭിനയത്തിനുവേണ്ടി സുഭദ്രാധനഞ്ജയംനാടകത്തിൽ ഒരു ചേടിയെ അവതരിപ്പിച്ചുവെന്നും ഈ ചേടി അവതരിപ്പിക്കുന്ന ശ്രീകൃഷ്ണചരിതം ക്ഷേത്രങ്ങളിൽ സാർവത്രികമായി അദ്ദേഹം നടത്തിച്ചുപോന്നുവെന്നും പറയപ്പെടുന്നു. ഇവരുടെ അഭിനയമികവ് സർവാദൃതമായിരുന്നതുകൊണ്ടുതന്നെയാണ് കൂടിയാട്ടത്തിനൊപ്പം നങ്ങ്യാർകൂത്തിന് പ്രാധാന്യമുണ്ടായത്. കേരള കലാമണ്ഡലത്തിൽ കൂത്തും കൂടിയാട്ടവും അഭ്യസിപ്പിക്കാൻ തുടങ്ങിയപ്പോൾ നങ്ങ്യാർകൂത്തും പഠനവിധേയമായി. ഈ കലാരൂപങ്ങളൊന്നും രംഗകല എന്ന നിലയിൽ ഇന്ന് സാർവത്രികമല്ല. എങ്കിലും കലാകാരന്മാരുടെയും കലാകാരികളുടെയും അർപ്പണബോധംകൊണ്ട്, കലാമൂല്യം കുറഞ്ഞുപോകാതെ തുടർന്നുപോകുന്നു. പണ്ടു പല ക്ഷേത്രങ്ങളിലും ‘അടിയന്തര’മായി നങ്ങ്യാർകൂത്ത് നടത്തിയിരുന്നു. ഇപ്പോൾ തൃശ്ശൂർ വടക്കുന്നാഥക്ഷേത്രത്തിൽ മാത്രം അഷ്ടമിരോഹിണിയോടനുബന്ധിച്ച് ഈ കൂത്ത് പതിവുണ്ട്. ശ്രീകൃഷ്ണചരിതം മുഴുവൻ അവതരിപ്പിക്കാൻ പഠിച്ചിട്ടുള്ള കുറച്ചു കലാകാരികൾ ഇന്ന് ശ്രീകൃഷ്ണചരിതം ക്ഷേത്രത്തിനു പുറത്ത് വിവിധ വേദികളിൽ അവതരിപ്പിച്ചു വരുന്നുണ്ട്. ആംഗികം, വാചികം, ആഹാര്യം, സാത്ത്വികം എന്നിങ്ങനെ നാല് വിധം അഭിനയങ്ങളെ കൂട്ടി ഇണക്കി നൃത്തവാദ്യങ്ങളോടുകൂടി അഭിനയിക്കുന്ന സംസ്കൃതനാടകമാണ് കൂടിയാട്ടം. ചാക്യാർ പുരാണകഥ പറയുന്നതിനെ ചാക്യാർക്കൂത്തെന്നും നങ്ങ്യാർ പുരാണകഥ അഭിനയിക്കുന്നതിനെ നങ്ങ്യാർക്കൂത്തെന്നും പറയുന്നു. നങ്ങ്യാരുടെ ഉടയാടയിലെ ചുവന്ന പട്ട്, ശിരോഭൂഷണത്തിലെ ചെത്തിപ്പൂവ്, മുടിയിലെ നാഗഫണം എന്നിവയെല്ലാം കേരളത്തിലെ ഭഗവതീസങ്കല്പത്തോട് ഏറെ ബന്ധം പുലർത്തുന്നവയാണ്. അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം ,തൃശ്ശൂർ വടക്കുംനാഥൻ ക്ഷേത്രം, ഇരിഞ്ഞാലക്കുട കൂടൽമാണിക്യം ക്ഷേത്രം, തൃപ്പൂണിത്തുറ പൂർണ്ണത്രയീശക്ഷേത്രം, കോട്ടയം കുമാരനല്ലൂർ ഭഗവതീക്ഷേത്രം തുടങ്ങിയ പല പ്രമുഖക്ഷേത്രങ്ങളിലും നങ്ങ്യാർക്കൂത്ത് ഒരനുഷ്ഠാനമായി നാമമാത്രമായി നടത്തിവരുന്നു. ശ്രീകൃഷ്ണകഥയാണ് നങ്ങ്യാർക്കൂത്തിലെ ഇതിവൃത്തം. വില്ലുവട്ടം, കോശമ്പിള്ളി, മേലട്ട്, എടാട്ട് തുടങ്ങിയ കുടുംബങ്ങളിൽ നങ്ങ്യാർകൂത്ത് അനുഷ്ഠാനമായി ചെയ്തുവരുന്ന നങ്ങ്യാരമ്മമാർ ഇപ്പോഴും ഉണ്ട്. ഒരു ചടങ്ങെന്ന നിലയിൽ കാണിക്കുവാനേ ഇവരിൽ പലർക്കും സാധിക്കുകയുള്ളു. പ്രോത്സാഹനക്കുറവുകൊണ്ട് കുറേവർഷങ്ങളായി നിഷ്കൃഷ്ടമായ അഭ്യാസമില്ലാതെ പോയതായിരിക്കണം ഇതിന് കാരണം.**കടപ്പാട്: വിക്കിപ്പീഡിയ"
-
നായാടിക്കളി
വള്ളുവനാട്ടിലും പരിസരപ്രദേശങ്ങളിലും ദേവീക്ഷേത്രങ്ങളിലെ പൂരങ്ങളോടനുബന്ധിച്ച് പാണൻ സമുദായക്കാരായ പുരുഷന്മാർ നടത്തിവന്നിരുന്ന ഒരു കളിയാണ് നായാടിക്കളി. കാട്ടിൽ നായാടാൻ പോകുന്നവരുടെ വേഷം കെട്ടി ഇവർ വീടുകൾതോറും ചെന്നാണ് പാട്ടുപാടിയുള്ള ഈ കളി നടത്തുന്നത്. രണ്ട് മുളവടികളാണ് വാദ്യോപകരണങ്ങൾ. ഒന്നു നീണ്ടതും മറ്റേത് കുറിയതുമായിരിക്കും. നീണ്ട വടി ഇടത്തേ കക്ഷത്തിൽ ഉറപ്പിച്ച് ചെറിയ വടി കൊണ്ട് അതിൽ താളം കൊട്ടുന്നു. അതിന്ന് ചേർന്ന മട്ടിൽ പാട്ടുകൾ പാടി കളിക്കും. നായാടികളുടേതാണ് വേഷം. തോളിൽ ഒരു വലിയ മറാപ്പ് കെട്ടിത്തൂക്കിയിരിക്കും. കൂടാതെ ഇട്ടിങ്ങലിക്കുട്ടി എന്നു വിളിക്കുന്ന, മരംകൊണ്ടുള്ള, ഒരു ചെറിയ പ്രതിമയും ഇവർ കയ്യിൽ കരുതിയിരിക്കും. ഒരുകൈകൊണ്ട് ഈ പാവയെ നിലത്ത് തുള്ളിച്ചുകൊണ്ടുള്ള ഒരുതരം പാവകളിയും ഇവരുടെ പ്രകടനത്തിന്റെ ഭാഗമായിരുന്നു. കളിയോടൊപ്പം പാട്ടുകളുമുണ്ടാവും. പാട്ടുകൾ അപ്പപ്പോൾ അവർ തന്നെ നിർമ്മിച്ചെടുക്കുന്നവയാകാം. വിഷയം സാധാരണയായി നായാട്ടു വിശേഷങ്ങളായിരിക്കും. അപ്പപ്പോൾ ചെല്ലുന്ന വീടുകളിലെ ഗൃഹനാഥന്മാരെയും മറ്റും പുകഴ്ത്തുന്ന പാട്ടുകളുമുണ്ടാകാം. കളി കഴിയുമ്പോൾ വീടുകളിൽ നിന്ന് ഇവർക്ക് അരിയും നെല്ലും തുണികളും സമ്മാനങ്ങളായി കിട്ടും. ഒടുവിൽ പൂരദിവസം ഇവർ ക്ഷേത്രങ്ങളിലെത്തി അവിടെയും വിസ്തരിചു കളിക്കും. നായാട്ടിനെ ചുറ്റിപ്പറ്റി ഇവർ അവതരിപ്പിക്കാറുള്ള നായാട്ടു വിളി വളരെ രസകരമാണ്. പക്ഷേ അത് പ്രത്യേകം സമ്മാനങ്ങൾ ഉറപ്പായാൽ മാത്രമേ കളിച്ചു കണ്ടിട്ടുള്ളൂ. നായാട്ടിനു തയ്യാറാകാൻ തമ്പുരാന്റെ നിർദ്ദേശം കിട്ടുന്നതു മുതൽ ആളെക്കൂട്ടുന്നതും സംഘം ചേരുന്നതും കാട്ടിലേക്കു പോകുന്നതും കാടിളക്കുന്നതും കാട്ടുജന്തുക്കളെ ഓടിച്ചു കുടുക്കുന്നതും ഒടുവിൽ വെടിവെച്ചും അമ്പെയ്തും അവയെ വീഴ്ത്തുന്നതും അവയുടെ ദീനരോദനവുമൊക്കെ വളരെ തന്മയത്വത്തോടെ അവർ ശബ്ദങ്ങളിലൂടേയും വാക്കുകളിലൂടെയും വരച്ച് വയ്ക്കും. ഏകാഭിനയത്തിന്റെ ഏറ്റവും ശക്തമായ ഒരു മാതൃകയാണ് ഇത്.**കടപ്പാട്: വിക്കിപ്പീഡിയ"
-
പഞ്ചവാദ്യം
പല വാദ്യോപകരണങ്ങൾ ഒന്നു ചേരുന്ന കേരളത്തിന്റെ തനതായ വാദ്യസംഗീതകലാരൂപമാണ് പഞ്ചവാദ്യം. കൊമ്പ്, ഇലത്താളം, തിമില, ശംഖ്, മദ്ദളം ഈ അഞ്ചിനങ്ങൾ ചേർന്നൊരുക്കുന്ന വാദ്യമാണ് പഞ്ചവാദ്യം. ഈ പഞ്ചവാദ്യം കലശാഭിഷേകകങ്ങളോടനുബന്ധിച്ച് പതിവുള്ള ഒരു അനുഷ്ഠാനവാദ്യമാണ്. പഞ്ചവാദ്യം. തിമില, ശുദ്ധമദ്ദളം, കൊമ്പ്, ഇലത്താളം, ശംഖ് (ആരംഭത്തിലും അന്ത്യത്തിലും മാത്രമേ ശംഖ് വിളിക്കുകയുള്ളൂ) എന്നിവയാണ്. പഞ്ചവാദ്യത്തിന്റെയും കാലപ്പഴക്കത്തെക്കുറിച്ചും ഉത്ഭവത്തെക്കുറിച്ചും ചില അവ്യക്ത ധാരണകളല്ലാതെ സത്യസ്ഥിതി അറിയാൻ ഇനിയുമായിട്ടില്ല. അടിസ്ഥാനപരമായി ഇത് ഒരു ക്ഷേത്ര കലാരൂപമാണ്. ഇന്നത്തെ രീതിയിൽ പഞ്ചവാദ്യം ക്രമീകരിച്ചത് തിരുവില്വാമല വെങ്കിച്ചൻ സ്വാമി, അന്നമനട പീതാംബരമാരാർ, അന്നമനട അച്യുതമാരാർ, അന്നമനട പരമേശ്വരമാരാർ, പട്ടാരത്ത് ശങ്കരമാരാർ തുടങ്ങിയവരാണ്. പഞ്ചവാദ്യത്തിൽ ഉപയോഗിക്കുന്ന ഉപകരണങ്ങളും വാദ്യരീതിയും ചിട്ടപ്പെടുത്തുന്നതിൽ ഇവർ പ്രധാന പങ്കു വഹിച്ചു. ഒരു പഞ്ചവാദ്യത്തിൽ സാധാരണഗതിയിൽ മേളക്കാരുടെ എണ്ണം നാല്‌പതാണ്. പതിനൊന്നു തിമിലക്കാർ, അഞ്ചു മദ്ദളം, രണ്ടു ഇടയ്ക്ക, പതിനൊന്നു കൊമ്പ്, പതിനൊന്ന് ഇലത്താളം ഇങ്ങനെയാണ് അതിന്റെ ഉപവിഭജനം. ഓരോ വാദ്യവിഭാഗത്തിനും കൃത്യമായി സ്ഥാനം നിർണയിച്ചിട്ടുണ്ടു. അതനുസരിച്ച് തിമിലക്കാരും മദ്ദളക്കാരും ഒന്നാം നിരയിൽ മുഖാമുഖം നിരക്കുന്നു. തിമിലയ്‌ക്കു പിന്നിൽഅണിനിരിക്കുന്നത് ഇലത്താളക്കാരാണ്. കൊമ്പുകാരുടെ സ്ഥാനം മദ്ദളക്കാരുടെ പിന്നിലാണ്. ഈ വാദ്യനിരയുടെ രണ്ട്റത്തുമായി തിമിലയ്‌ക്കും മദ്ദളത്തിനും ഇടയ്‌ക്ക് അതായത് മധ്യഭാഗത്ത് തലയ്‌ക്കലും കാല്‌ക്കലുമായി ഇടയ്‌ക്ക വായിക്കുന്നവർ നിലകൊളളുന്നു.ഇലത്താളക്കാരുടെ പിന്നിലാണ് ശംഖിന്റെ സ്ഥാനം. ശംഖു വിളിയോടെയാണ് പഞ്ചവാദ്യം ആരംഭിക്കുന്നത്. ക്ഷേത്രങ്ങളിലെ ഉത്സവങ്ങളിലാണ് സാധാരണയായി പഞ്ചവാദ്യം അവതരിപ്പിക്കുക. മധ്യകേരളത്തിലാണ് പഞ്ചവാദ്യം കൂടുതലായി അവതരിപ്പിക്കുക. ഏറ്റവും പ്രശസ്തമായ പഞ്ചവാദ്യാവതരണം തൃശൂർ പൂരത്തിനാണ് നടക്കുക. മഠത്തിൽ വരവ് പഞ്ചവാദ്യം എന്നാണ് തൃശൂർ പൂരത്തിലെ പഞ്ചവാദ്യം അറിയപ്പെടുന്നത്. തൃശൂർ പൂരത്തിലെ പ്രധാന പങ്കാളികളിലൊന്നായ തിരുവമ്പാടി ക്ഷേത്രസംഘമാണ് ഇത് അവതരിപ്പിക്കുക.മറ്റൊരു പഞ്ചവാദ്യ വേദി തൃപൂണിതുറ ശ്രീ പൂർണത്രയീശ ക്ഷേത്രത്തിലെ വൃശ്ചികോഉത്സവത്തിനോട് അനുബന്ധിച്ച് ആണ്.**കടപ്പാട്: വിക്കിപ്പീഡിയ"
-
പടയണി
കേരളത്തിന്റെ പ്രാചീന സംസ്കാരത്തിന്റെ പ്രതീകങ്ങളിലൊന്നായി ഭഗവതി ക്ഷേത്രങ്ങളിൽ അവതരിപ്പിച്ചുവരുന്ന ഒരു അനുഷ്ഠാനകലയാണ് പടയണി. പടേനി എന്നും ഇതിനു വിളിപ്പേരുണ്ട്. നാടക സ്വഭാവം ഉള്ള കലയാണ് ഇത്. വിളവെടുപ്പിനോടനുബന്ധിച്ച് ആണ് ഇത് നടത്തിവരുന്നത്. ഒരു ഗ്രാമത്തിലെ മൊത്തം ജനങ്ങളെയും വസൂരിയിൽ നിന്നും മറ്റും രക്ഷിക്കുന്നതിനായാണ് ഇത് നടത്തിവരുന്നത് എന്നതിനാൽ നാനാജാതിമതസ്ഥരുടേയും പങ്കാളിത്തം പടയണിയിൽ കാണുവാനാകും. കവുങ്ങിൻപാളകളിൽ നിർമ്മിച്ച വലുതും ചെറുതുമായ അനേകം കോലങ്ങളേന്തി തപ്പ്, കൈമണി, ചെണ്ട തുടങ്ങിയ വാദ്യങ്ങളുടെ ശബ്ദമേളങ്ങൾക്കിടയിൽ തീച്ചൂട്ടുകളുടേയും പന്തങ്ങളുടേയും വെളിച്ചത്തിൽ തുള്ളിയുറയുന്നതാണ് ഇതിന്റെ അവതരണരീതി. പ്രധാനമായും ഭദ്രകാളി ക്ഷേത്രത്തിൽ, കാവുകളിൽ എന്നിവിടങ്ങളിൽ ആണ് പടയണി നടക്കുന്നത്. മധ്യ തിരുവിതാംകൂറിലെ പത്തനംതിട്ട, കോട്ടയം, കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളിലായി പരന്നുകിടക്കുന്ന പ്രദേശങ്ങളിൽ പടയണി നടത്താറുണ്ട്. കേന്ദ്ര ടൂറിസം വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കടമ്മനിട്ട പടയണി ഗ്രാമം കേരളത്തിലെ പ്രമുഖ പടയണി പഠന പരിശീലന കേന്ദ്രമാണ്. വടക്കൻ മലബാറിലെ തെയ്യങ്ങളുമായി സാമ്യം ഉണ്ട് . വസൂരിപോലെയുള്ള സാംക്രമികരോഗങ്ങളിൽ നിന്നു രക്ഷിക്കാൻ ദേവീപ്രീതിക്കായി മറുതക്കോലവും ഇഷ്ടസന്താനലാഭത്തിനു ദേവീപ്രസാദത്തിനായി കാലാരിക്കോലവും രാത്രികാലങ്ങളിലെ ഭയംമൂലമുണ്ടായിത്തീരുന്ന രോഗങ്ങളുടെ ശമനത്തിനായി മാടൻകോലവും കെട്ടുന്നു. യുദ്ധവിന്യാസത്തെക്കുറിയ്ക്കുന്ന പടശ്രേണി എന്ന പദത്തിൽ നിന്നും ഉത്‌ഭവിച്ചതാണ് പടയണി അഥവാ പടേനി. വജ്രജൂബിലി ഫെലോഷിപ്പ് പടയണി കലാകാരൻമാർക്ക് പടയണി തികച്ചും ദ്രാവിഡീയമായ ആചാരങ്ങളിലൊന്നാണ്. ബുദ്ധമതക്കാരാണ് അതിന്റെ നവോത്ഥാനത്തിന്റെ പ്രായോജകർ എന്നു പറയാം. ആദ്യം പ്രാകൃത ദ്രാവിഡമായിരുന്നു വെങ്കിലും പിന്നീട് ബൗദ്ധരുടെ സംരക്ഷണയിൽ വളർന്നു. ഇന്നത്തെ കുട്ടനാട്, ആലപ്പുഴ പത്തനംതിട്ട ഭാഗങ്ങൾ 8 നൂറ്റാണ്ടും താണ്ടി 16 നൂറ്റാണ്ടുവരെ ബുദ്ധമതത്തിന്റെ സ്വാധിനത്തിലായിരുന്നു. പള്ളി ബാണപ്പെരുമാൾ എന്ന ചേര രാജാവാണ് പെരിഞ്ഞനത്തു നിന്നുള്ള തന്റെ കുടുംബദേവതയെ നീലമ്പേരൂർ കുടിയിരത്തുന്നതും ഈ അചാരങങ്ങൾക്കും ആയോധന കലകൾക്കും പ്രോത്സാഹനം നൽകുന്നതും. പള്ളിബാണപ്പെരുമാൾ ആര്യാധിനിവേശനത്തിൽ നിന്ന് രക്ഷപ്പെട്ട് കുട്ടനാട്ടിലേക്ക് വരികയായിരുന്നു. അദ്ദേഹമാണ് ബുദ്ധമതത്തിന്റെ കേരളത്തിലെ അവസാനത്തെ പ്രോത്സാഹകൻ എന്നു പറയപ്പെടുന്നു. നീലമ്പേരൂർ നിലയുറപ്പിച്ച പള്ളിബാണപ്പെരുമാൾ നിരവധി ചൈത്യങ്ങളും വിഹാരങ്ങളും പണി കഴിപ്പിച്ചു. നീലം പേരൂരിലെ ക്ഷേത്രത്തിനു സമീപം മൂന്നരയടിയോളം ഉയരമുള്ളതും ചെങ്കലുകൊണ്ട് പണികഴിപ്പിച്ചതുമായ ഒരു പീഡമുണ്ട്. ഇവിടെ ഇരുന്നുകൊണ്ടാണ് അദ്ദേഹം രാജ്യ ഭരണം നടത്തിയിരുന്നതും ആര്യാധിനിവേശത്തിനെതിരായ പടയണിക്ക് മേൽനോട്ടം വഹിച്ചിരുന്നത്. ഈ ഉത്സവം അന്നത്തെ രാജ്യത്തിന്റെ അച്ചടക്കവും ആത്മാഭിമാനവും വിളച്ചോതുന്നവയായിരുന്നു. പ്രാചീനകാലത്തെ ഗണക സമുദായത്തിലെ ഒരു വിഭാഗമായിരുന്ന കണിയാന്മാർ ആചരിച്ചിരുന്ന സമാനമായ ഒരു നൃത്തരൂപത്തിൽ നിന്നാണു പടയണി ഉത്ഭവിച്ചതെന്ന് സൂചിപ്പിക്കുന്ന തെളിവുകൾ ലഭ്യമായിട്ടുണ്ട്. പ്രേതബാധയൊഴിപ്പിക്കാനുള്ള രീതിയായിരുന്നു ഈ മതാനുഷ്ഠാനം. പ്രേതബാധയുണ്ടെന്ന് സംശയിക്കുന്ന രോഗി പിണിയാൾ എന്നാണു വിളിക്കുക. കോലങ്ങൾ ധരിച്ച നർത്തകരുടെ നടുവിൽ പിണിയാളെ ഇരുത്തുന്നു. മന്ത്രോച്ചാരണങ്ങൾക്കിടയിൽ നർത്തകർ കോലം തുള്ളുകയ്യും ചെയ്യും. ഇന്നും കോലം തുള്ളലിൽ ഗണകർ അഗ്രഗണ്യരാണെന്നത് ,ഈ കലാരൂപം ആദിയിൽ ഗണക വിഭാഗത്തിലെ ആളുകൾ നടത്തിയിരുന്ന കോലം തുള്ളലായിരുന്നു എന്നതിനെ തെളിവാണെന്നും മിക്ക പണ്ഡിതന്മാരും കരുതുന്നത്. കളരി ആചാര്യന്മാരായിരുന്ന കണിയാർ പണിക്കർമാരും , ശിഷ്യന്മാരായ നായർ യുവ പടയാളികളും നടത്തിയിരുന്ന അഭ്യാസ പ്രകടനത്തിന്റെ ( പടശ്രേണി ) ആനുസ്മരിപ്പിക്കുന്ന ഒന്നാണെന്ന വാദവും നില നിൽക്കുന്നുണ്ട്. ആധൂനിക കാലത്തെ പടയണി നൃത്തത്തിൽ നായർ സമുദായക്കാരാണു അഭിനേതാക്കളായിട്ടുള്ളത്.ഗണക സമുദായത്തിൽ പെട്ടവരാണു വേഷങളും ഗാനങളും ചിട്ടപ്പെടുത്തുന്നത്. അസുരചക്രവർത്തിയായ ദാരികനെ ശിവപുത്രിയായ ഭദ്രകാളി നിഗ്രഹിക്കുന്നതുമായി ബന്ധപ്പെട്ടാണ് പടയണിയുടെ ഐതിഹ്യകഥ. അസുരചക്രവർത്തിയായ ദാരികനെ അടക്കിനിർത്താൻ കഴിയാത്ത ദേവന്മാർ, മഹാവിഷ്ണുവിന്റെ നിർദ്ദേശപ്രകാരം ശിവഭഗവാനെ അഭയം പ്രാപിച്ചു. ദാരിക നിഗ്രഹത്തിന് ഭദ്രകാളിയെ നിയോഗിക്കാൻ ശിവൻ തീരുമാനിച്ചു. ബ്രഹ്മാവ് ഉപദേശിച്ചു കൊടുത്ത മൃത്യുഞ്ജയ മന്ത്രമായിരുന്നു അസുരരാജാവിന്റെ അജയ്യതയ്ക്ക് കാരണം. ഇത് ദാരികപത്നി യുദ്ധസമയങ്ങളിൽ ഉരുക്കഴിച്ചുകൊണ്ടിരിക്കുന്നതിനാലായിരുന്നു ദാരികനെ വധിക്കാൻ ആർക്കുമാകാഞ്ഞത്. ദാരികനുമായി യുദ്ധത്തിലേർപ്പെട്ട ഭദ്രകാളിക്ക് അദ്ദേഹത്തെ കീഴ്പ്പെടുത്താൻ ആദ്യം കഴിഞ്ഞില്ല. മൃത്യഞ്ജയമന്ത്രം മറ്റൊരാൾക്കു ദാരികന്റെ ഭാര്യ ഉപദേശിച്ചു കൊടുത്താൽ അതിന്റെ ശക്തി നശിക്കുമെന്ന് ബ്രഹ്മാവ് അസുരരാജാവിനോട് പറഞ്ഞിരുന്നു. ഇതു മനസ്സിലാക്കിയ ശിവപത്നി ശ്രീപാർവതി ബ്രാഹ്മണസ്ത്രീയുടെ വേഷത്തിലെത്തി പരിചാരിക ചമഞ്ഞ് മൃത്യഞ്ജയമന്ത്രം ദാരികന്റെ പത്നിയിൽ നിന്ന് സായത്തമാക്കി. ഇതോടെ ദാരികനെ തോല്പിക്കാൻ ഭദ്രകാളിക്ക് ആയി. പാതാളത്തിൽ അഭയം തേടിയ ദാരികന്റെ തലയറത്ത് രക്താഭിഷിക്തയായ കാളിക്ക് കോപമടങ്ങിയില്ല. അതുണ്ടാക്കാമായിരുന്ന ഭവിഷ്യത്തുകൾ മനസ്സിലാക്കിയ ശിവൻ അവർക്ക് വഴിയിൽ കിടന്ന് മാർഗ്ഗതടസം സൃഷ്ടിച്ചു. അതിനും കാളിയെ തടയാനായില്ല. പിന്നീട് ശ്രീമുരുകനെ കാളിയെ അടക്കിനിർത്താൻ ശിവൻ നിയോഗിച്ചു. മുരുകനും അതിന് കഴിഞ്ഞില്ല. ഒടുവിൽ ഒരിടത്തും പഠിക്കാത്തതും അപ്പോൾ തോന്നിയതുമായ ഒരു വിദ്യ പ്രയോഗിക്കാൻ മുരുകൻ നിശ്ചയിച്ചു. അതനുസരിച്ച് പ്രകൃതിയിൽ നിന്നും പരിസരങ്ങളിൽ നിന്നും കൈയെത്തിയെടുത്ത പച്ചിലച്ചാറ്, ചെഞ്ചാറ്, മഞ്ഞൾ, കരിക്കട്ടകൾ, വിവിധ വർണ്ണങ്ങളിലുള്ള ചുണ്ണാമ്പു കല്ലുകൾ എന്നിവ ചാലിച്ചെടുത്ത ചായക്കൂട്ടുകളാൽ കമുകിൻ പാളകളിൽ വരച്ചുണ്ടാക്കിയ വൈവിദ്ധ്യമാർന്ന കോലങ്ങൾകൊണ്ട് സ്വന്തശരീരം മറച്ചുപിടിച്ച് രൗദ്രരൂപീണിയായ കാളിയുടെ മുമ്പിൽ തുള്ളുകയുണ്ടായി.(കോലം കെട്ടിയുള്ള ഈ തുള്ളൽ നടത്തിയത് ശിവന്റെ ഭൂതഗണങ്ങളായ നന്ദികേശൻ, രുരു, കുണ്ഡോദൻ എന്നിവരാണെന്നും ഐതിഹ്യമുണ്ട്).ശ്രീമുരുകന്റെ മെയ്യിലെയും ശിരസ്സിലെയും കോലങ്ങൾകണ്ട ഭദ്രകാളി അത്ഭുതം കൂറുകയും ശ്രദ്ധ അതിൽ ഏകാഗ്രമാക്കുകയാൽ ക്രമേണ കലി അടങ്ങുകയും കോപം ആറിത്തണുക്കുകയും ചെയ്തത്രേ.ഇതിനെ അനുസ്മരിച്ചാണ് പടയണിക്കോലങ്ങൾ കെട്ടുന്നത്.എന്നാണ് ഐതിഹ്യം. കേരളം ഭരിച്ചിരുന്ന ചേരമാൻ പെരുമാൾ ചക്രവർത്തിയുടെ യുദ്ധവിജയങ്ങൾ പ്രഘോഷിക്കുന്നതിനായാണ് ഇത് ആരംഭിച്ചതെന്നും ഐതിഹ്യമുണ്ട്. പടയണിപ്പാട്ടിലെ പല സന്ദർഭങ്ങളിലും ഈ യുദ്ധത്തെപ്പറ്റി പരാമർശങ്ങൾ ഉണ്ട്. പടയണിക്ക് പലതരത്തിലുള്ള കോലങ്ങളാണ് കെട്ടിത്തുള്ളുന്നു കമുകിൻപാള കലാഭംഗിയോടെ മുറിച്ച് നിയതവും നിശ്ചിതവുമായ ആകൃതിയിൽ ചെത്തിയെടുത്ത് പച്ച ഈർക്കിൽകൊണ്ടു കൂട്ടിയോജിപ്പിച്ച്, ഭംഗിയോടെ മുറിച്ചെടുത്ത കുരുത്തോലയും വർണ്ണക്കടലാസുംകൊണ്ട് അലങ്കരിച്ച് ചെങ്കല്ല്, കരി, മഞ്ഞൾ എന്നിവ കൊണ്ട് ചായക്കൂട്ടുകൾ ഉണ്ടാക്കി ആ നിറക്കൂട്ടുകളാൽ ചിത്രകാരന്മാർ നിയതരൂപങ്ങൾ അവയിൽ എഴുതുന്നു. കോലങ്ങൾ തുള്ളൽ കലാകാരന്മാർ തലയിലേറ്റി ക്ഷേത്രാങ്കണത്തിലേക്ക് എഴുന്നള്ളിക്കുന്നു. കാലൻകോലം, ഭൈരവിക്കോലം എന്നിവയ്ക്ക് അമ്പത്തൊന്നും, നൂറ്റൊന്നും പാളവരെ ഉപയോഗിക്കുന്നു.**കടപ്പാട്: വിക്കിപ്പീഡിയ"
-
പരിചമുട്ടുകളി
കേരളത്തിലെ വിവിധഭാഗങ്ങളിലായി പ്രചാരത്തിലുള്ള ഒരു ആയോധനകലയാണ് പരിചമുട്ടുകളി. പത്തോപന്ത്രണ്ടോ പുരുഷന്മാരടങ്ങിയ സംഘമായാണ് അവതരിപ്പിയ്ക്കുന്നത്. വാളും പരിചയം കയ്യിലേന്തി ആശാൻ ചൊല്ലുന്ന പാട്ടിന്റെ ഈണത്തിൽ കളരിച്ചുവടുകൾ വച്ച് നൃത്തം ചെയ്താണ് ഈ കളി അവതരിപ്പിക്കുന്നത്. കളരിപ്പയറ്റിന്റേയും പരിചകളിയുടേയും സ്വാധീനം ദർശിക്കാവുന്നതായ ഈ കലാരൂപം കേരളത്തിലെ ക്രൈസ്തവരുടെ വിവാഹാഘോഷങ്ങൾ, പള്ളിപ്പെരുന്നാൾ തുടങ്ങിയ വിശേഷവസരങ്ങളിൽ മുഖ്യ ഇനമായി അവതരിപ്പിച്ചു വന്നിരുന്നു. ഇപ്പോഴും ചില പ്രദേശങ്ങളിൽ പെരുന്നാളുകളോടനുബന്ധമായി പരിചമുട്ടുകളി അവതരിപ്പിക്കാറുണ്ട്. ക്രിസ്ത്യാനികളെ കൂടാതെ ഹിന്ദു, മുസ്ലീം പാരമ്പര്യത്തിലും ഈ കളി അവതരിപ്പിക്കപ്പെടുന്നു. കേരളത്തിലെ നസ്രാണികൾക്കിടയിൽ പതിനാറാം നൂറ്റാണ്ടിലാണ് ഇത് ഉടലെടുത്തത്. നസ്രാണികൾ, പ്രത്യേകിച്ച് ക്‌നാനായ സമുദായക്കാർ കളരി അഭ്യാസത്തിനായി വടക്കെ മലബാറിൽ നിന്നും കളരി ആശാന്മാരെ കൊണ്ടുവരികയും പരിശീലന സമയങ്ങൾക്കിടയിൽ വിനോദത്തിനായി ഈ കലാരൂപം ചിട്ടപ്പെടുത്തുകയും ചെയ്തു എന്ന് ചിലർ പറയുന്നു. മാർഗ്ഗംകളിയോട് പരിചമുട്ടുകളിക്ക് സാദൃശ്യം ഉണ്ട്. മാർഗ്ഗം കളി മന്ദതാളത്തിലാണെങ്കിൽ പരിചമുട്ടുകളി ദ്രുതതാളത്തിലാണ്. ക്‌നാനായക്കാരാണ് പരിചമുട്ടുകളി ചിട്ടപ്പെടുത്തിയത് എന്നു വിശ്വസിക്കുന്ന ആളുകൾ ഈ കലാരൂപം പിന്നീട് യാക്കോബായ,ലത്തീൻ,മാർത്തോമാ തുടങ്ങിയ സമുദായക്കാർ പഠിച്ചെടുക്കുകയായിരുന്നു എന്ന് പറയുന്നു. പുലയ സമുദായക്കാർ വ്യാപകമായി ക്രിസ്തുമതം സ്വീകരിച്ചപ്പോൾ അവരും ഈ കലാരൂപത്തെ സ്വീകരിക്കുകയുണ്ടായി. പുലയർക്കിടയിൽ പ്രചാരമുള്ള കോൽക്കളി, വട്ടക്കളി, പരിചകളി എന്നിവയുടെ സ്വാധീനം പരിചമുട്ടിക്കളിയിൽ വന്നു ചേർന്നതങ്ങനെയാണ്. സംഗീതവും നൃത്തവിന്യാസങ്ങളും വാളിന്റെയും പരിചയുടെയും അകമ്പടിയോടെ ചിട്ടപ്പെടുത്തിയ ഈ കലാരൂപം ക്രൈസ്തവ വിശ്വാസങ്ങളെ ജനഹൃദയങ്ങളിൽ പരിചിതമാക്കുന്നതിന് സഹായകരമായി. കാരണം കളിയുടെ ഇതിവൃത്തം പൊതുവേ വേദപുസ്തക സംഭവപരമ്പരകളായിരുന്നു. ആരോഗ്യദൃഡഗാത്രരായ ഒരു സംഘം പുരുഷന്മാർ കൈയ്യിൽ നീളം കുറഞ്ഞ വാളും വൃത്താകൃതിയിലുള്ള പരിചയുമേന്തിയാണ് പരിചമുട്ടുകളി അവതരിപ്പിക്കുന്നത്. അരക്കച്ച, തലയിൽക്കെട്ട് തുടങ്ങിയ വേഷവിധാനങ്ങളും ചില പ്രദേശങ്ങളിൽ നിലവിലുണ്ട്. വാദ്യങ്ങളുടെ സഹായത്തോടും അല്ലാതെയും ഇത് അവതരിപ്പിയ്ക്കാറുണ്ട്. അതുപോലെ തന്നെ കല്യാണവീടുകളിലും മറ്റും നാട്ടുകാർ ചേർന്നു പരിചമുട്ടുകളിക്കുമ്പോൾ എല്ലാവിധ വേഷവിധാനങ്ങളും ഉപയോഗിച്ചു കാണെണമെന്നില്ല. കളി തുടങ്ങും മുൻപ് കത്തിച്ച നിലവിളക്കിന് ചുറ്റും നിന്ന് കളിക്കാർ ദൈവസ്തുതി നടത്തും.ആദ്യം അഭ്യാസങ്ങളാണ് അവതരിപ്പിക്കുന്നത്. പിന്നെ വാളും പരിചയും ധരിച്ച് വൃത്തത്തിൽ നിന്ന് താളം ചവിട്ടും. വൃത്തത്തിനുള്ളിൽ ആശാൻ ഉണ്ടാവും. പാട്ടുകൾ ആലപിക്കുന്നത് ആശാനായിരിക്കും. ഇലത്താളവുമായി ഒരേ താളത്തിലും നീട്ടിയും പാട്ടുകൾ അവതരിപ്പിക്കും. ശിഷ്യന്മാരായ സംഘാംഗങ്ങൾ അതേറ്റുപാടുകയും താളത്തിൽ പരിചമുട്ടിക്കുകയും ചെയ്യും.സാധാരണയായി യുദ്ധമുഖത്തുകാണുന്ന തന്ത്രങ്ങളുടെ ഒരു രൂപം ഇതിലൂടെ അവതരിപ്പിയ്ക്കുന്നു. ഉയർന്നും താഴ്ന്നും കുതിച്ചുചാടിയും പിൻവാങ്ങിയും വാളുകൊണ്ട് വെട്ടിയും പരിച കൊണ്ട് തടുത്തുമെല്ലാം മുന്നേറുന്നതിനിടെ ആശാൻ ഇലത്താളം മുറുക്കുകയും കളിക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനായ് ഹോയ് ഹോയ് എന്നട്ടഹസിക്കുകയും ഹായ് തിന്തകത്തെയ് തിന്തകത്തെയ് എന്നു കലാശം കൊടുക്കുകയും ചെയ്യാറുണ്ട്. ചിലപ്പോൾ കളിവൃത്തത്തിന് പുറത്തുനിന്നും ആശാൻ പാട്ടു പാടാറുണ്ട്. ക്രൈസ്തവരുടെ ഇടയിൽ തന്നെ വിവിധ സമുദായങ്ങൾ വ്യത്യസ്ത കേളീശൈലികൾ പിൻതുടർന്നു വന്നിരുന്നു. കല്യാണവീടുകളിലും പള്ളിപ്പെരുന്നാളുകളിലും മറ്റും പരിചമുട്ടു കളിക്കുമ്പോൾ തലപ്പാട്ട് പാടുന്നതു് കളിയിൽ തഴക്കവും പഴക്കവുമുള്ള ആളുകളായിരിക്കും. കളരിയാശാന്റെയും ആശാനെപ്പോലെതന്നെ ഇക്കാര്യത്തിൽ അവഗാഹമുള്ളവരുടെയും അവകാശമാണിതെങ്കിലും പ്രായോഗികമായി കണ്ടുവരുന്ന രീതി, കളത്തിൽ നിൽക്കുന്ന കളിക്കാരിൽ ആരെങ്കിലുമൊക്കെ മാറിമാറി തലപ്പാട്ടുപാടി കളിക്കുന്നതും കൂടെ കളിക്കുന്നവർ അതേറ്റുപാടി കളിക്കുന്നതുമാണ്. എന്നാൽ യുവജനോത്സവങ്ങളിൽ അക്കാദമികമായ ചിട്ടവട്ടങ്ങളനുസരിച്ച് കളിയവതരിപ്പിക്കുമ്പോൾ കളിയിൽ നേരിട്ടു പങ്കെടുക്കാതെ കളത്തിനുവെളിയിൽ നിന്ന് ഇലത്താളത്തിന്റെ അകമ്പടിയോടെ ഒരാൾ പാടിക്കൊടുക്കുകയും കളിക്കാർ കോറസിൽ അതേറ്റുപാടി കളിക്കുകയും ചെയ്യുന്ന രീതി കണ്ടുവരുന്നു. കളിമുറുക്കാനും ചുവടുകൾ പെരുക്കാനുമായി പാടുന്നതിനിടയിൽ തത്തരികിട തിന്തകം താതരികിട തിന്തകം താതെയ്യത്തക തങ്കത്തരിങ്കിണ... എന്ന വായ്ത്താരി ഇടാറുണ്ടു്. കളി തുടർന്നു് മുറുക്കാൻ കഴിയാത്തവണ്ണം വേഗം കൂടിയാലോ പാടിക്കൊടുക്കുന്ന ഗാനം അവസാനിക്കുമ്പോഴോ ചുവട് നിർത്താനായി തായിന്തത്തരികിടതികിതത്തെയ്ത്തതികിതെയ് എന്ന കലാശമാണുപയോഗിക്കാറ്. അവതരണം, ചമയം, വേഷഭൂഷാദികൾ എന്നിവയിൽ വിവിധ ശൈലികൾ തമ്മിൽ അത്ര പ്രകടമായ വ്യത്യാസങ്ങൾ ഇല്ല. പ്രധാന വ്യത്യാസം കളിപ്പാട്ടിലെ സാഹിത്യത്തിലാണ്.**കടപ്പാട്: വിക്കിപ്പീഡിയ"
-
പറക്കുംകൂത്ത്
ചാക്യാർ കൂത്തിന്റെ ഒരു ഉപവിഭാഗമാണ് പറക്കുംകൂത്ത്. നാനൂറു വർഷത്തോളം പഴക്കമുള്ള നാഗാനന്ദം എന്ന മൂലകഥയെ ആസ്പദമാക്കിയാണ് പറക്കും കൂത്ത് ആവിഷ്കരിച്ചിരിക്കുന്നത്. സുബ്രഹ്മണ്യന്റെ യുദ്ധപ്പുറപ്പാടും പരമശിവനോടും പാർവതിയോടുമുള്ള അനുവാദം ചോദിക്കലും ഗരുഡനില നിന്ന് നാഗങ്ങളെ രക്ഷിക്കാൻ വേണ്ടി ശ്രീഭൂതനാഥന്റെ പരിശ്രമങ്ങളും ആണ് പ്രധാനം. ഗരുഡൻ നാലപതടിയോളം ഉയരത്തിൽ നിന്ന് പറന്നു വരുന്നതാണ് പറക്കുംകൂത്തിന്റെ സവിശേഷത. ഗരുഡൻ, പരമശിവൻ, പാർവതി, ദൂതൻ, സുബ്രഹ്മണ്യൻ എന്നിവരാണ് വേഷങ്ങൾ. ഇടയ്ക്ക, ഘടം തുടങ്ങിയവ മേളത്തിന് ഉപയോഗിക്കുന്നു. ഹർഷന്റെ നാഗാനന്ദം നാലാമങ്കം അദിനയിക്കുന്നതാണ് പറക്കും കൂത്ത്. പറക്കും കൂത്ത് നടത്തിയിരുന്ന കൂത്തുപറമ്പുകൾ പല ക്ഷേത്രങ്ങളുടെ സമീപത്തുമുണ്ട്.പില്ക്കാലത്ത് ഗരുഡൻതൂക്കം ഉണ്ടായത് ഈ കലാരൂപത്തിൽ നിന്നാണ്, ഇതിലെ ഗരുഡൻവേഷത്തിനും നളചരിതത്തിലെ ഹംസവേഷത്തിനും തമ്മിൽ സാമ്യം കാണുന്നു.**കടപ്പാട്: വിക്കിപ്പീഡിയ"
-
പാങ്കളി
പാലക്കാട് ജില്ലയിൽ മാത്രം കാണപ്പെടുന്ന ഒരു നാടോടിനാടകമാണ് പാങ്കളി. പൊറാട്ടുനാടകത്തിന്റെ ഒരു വകഭേദമാണിത്. കോമാളി, പൂക്കാരി, മണ്ണാൻ, മണ്ണാത്തി, തെട്ടിയൻ, തെട്ടിച്ചി, കുറവൻ, കുറത്തി എന്നിവരാണ് പ്രധാനകഥാപാത്രങ്ങൾ. സാധാരണ നാടകത്തിലെ സംവിധായകനു പകരം ഇവിടെ സംവിധാനം നിർവഹിക്കുന്നത് കോമാളിയാണ്. കോമാളിയാണ് നാടകത്തില് ആദ്യന്തം നിറഞ്ഞുനിൽക്കുന്നത്. ഇതിലെ കഥാപാത്രങ്ങളെല്ലാം വ്യത്യസ്ത നാടുകളെയാണ് പ്രതിനിധികരിക്കുന്നത്. പൂക്കാരി പളനിക്കാരിയാണ്. മണ്ണാനും മണ്ണാത്തിയും എണ്ണപ്പാടത്തുനിന്നാണ്. ആനമലകോടങ്കിയിൽ നിന്നാണ് തെട്ടിയനും തെട്ടിച്ചിയും വരുന്നത്. കുറത്തി തിരുവനന്തപുരത്തുനിന്നും കുറവൻ കോട്ടയത്തുനിന്നുമാണ് വരുന്നത്. ഇത് പ്രധാനമായും ആസ്വദനം മാത്രം ലക്ഷ്യമാക്കിയുള്ളതാണ്.**കടപ്പാട്: വിക്കിപ്പീഡിയ"
-
പാഠകം
പുരാണ കഥാകഥനമാണ് പാഠകം. ഈ കല രംഗത്തവതരിപ്പിക്കുന്നത് നമ്പ്യാർമാരാണ്.വളരെ ലളിതമായ രംഗസജ്ജീകരണമാണ് പാഠകത്തിന്റേത്.കത്തിച്ചു വെച്ചഒരു നിലവിളക്കു മാത്രം. ഇതിൽ ഒരു നടൻ മാത്രമാണുള്ളത്. കാര്യമായ വേഷവിധാനങ്ങളൊന്നുമില്ല. ചുവന്ന പട്ട് കൊണ്ട് തലയിൽ ഒരു കെട്ട്,ശരീരത്തിൽ ഭസ്മക്കുറി,മാലകൾ നെറ്റിയിൽ കുങ്കുമപ്പൊട്ട് എന്നിവ. പാഠകം അവതരിപ്പിക്കുന്ന ആൾ വാഗ്മിയും നർമബോധം ഉള്ള ആളുമായിരിക്കണം.കൂത്തിന്റെ അവതരണരീതിയുമായി സാദൃശ്യം തോന്നുമെങ്കിലും പരിഹാസ പ്രയോഗങ്ങൾ ഒട്ടും പാടില്ല എന്ന നിബന്ധന പാഠകത്തിലുണ്ട്.വാദ്യ പ്രയോഗങ്ങളോ മറ്റ് അനുഷ്ഠാന കർമ്മങ്ങളോ ഇല്ല. പാഠകം എന്ന കലാരൂപം ഉദ്ഭവിച്ചത്ചാക്യാർ കൂത്തിൽ നിന്നാണ് എന്ന് പൊതുവേ കരുതപ്പെടുന്നു. ഇത് സമർഥിക്കുന്ന ഒരു ഐതിഹ്യവും പറഞ്ഞു കേൾക്കുന്നുണ്ട്. ചാക്യാർ കൂത്തിന് മിഴാവ് വായിക്കുന്നവരാണ് നമ്പ്യാർമാർ.. ഒരിക്കൽ ഒരു ക്ഷേത്രത്തിൽ ചാക്യാർ കൂത്ത് അവതരിപ്പിക്കുവാനായി ചാക്യാർക്ക് എത്തുവാൻ സാധിച്ചില്ല.കൂത്തിനു മിഴാവ് വായിക്കുവാനുള്ള നമ്പ്യാർ മാത്രമേ എത്തിയിരുന്നുള്ളൂ. അന്നൊക്കെ അമ്പലങ്ങളിൽ ഉത്സവക്കാലത്ത് എല്ലാ ദിവസവും ഒരു കഥ തുടർച്ചയായാണ് ചാക്യാന്മാര് കൂത്ത് അവതരിപ്പിക്കാറ്. കൂത്തമ്പലങ്ങളിൽ ഉച്ച സമയത്ത് തുടങ്ങേണ്ടിയിരുന്ന കൂത്ത് ഉച്ചയായി വൈകുന്നേരമായി, സന്ധ്യയായി എന്നിട്ടും തുടങ്ങിയിട്ടില്ല. മിഴാവ് വായിക്കുവാൻ വന്ന നമ്പ്യാർക്ക് കഥ പറയാൻ സാധിക്കുമോ എന്ന് ക്ഷേത്രഭരണാധികാരികൾ ആരാഞ്ഞു. ചാക്യാർ പറയുന്ന കഥ അനേകം വർഷങ്ങളായി അദ്ദേഹത്തോടൊപ്പം നടക്കുന്നതു കൊണ്ട് എനിക്ക് പറയാം. പക്ഷെ കൂത്തമ്പലത്തിൽ കയറി നിന്ന് കൂത്ത് പറയാനുള്ള ജന്മാവകാശം ചാക്യാർക്കുള്ളതാണ്. ആയതിനാൽ ആ കലാരൂപത്തെ ഞാനിവിടെ അവതരിപ്പിക്കില്ല.കൂത്തമ്പലത്തിൽ കയറുകയും ഇല്ല. ആയതിനാൽ കൂത്തമ്പലത്തിനു പുറത്ത് പ്രദക്ഷിണവഴിയോരത്ത് നിന്ന് കൊണ്ട് , ചാക്യാർകൂത്തിൻ്റേത് പോലെ അത്ര പ്രൌഢമായ ചമയങ്ങളൊന്നുമില്ലാതെ, വളരെ ലളിതമായ വേഷവിധാനങ്ങളോടു കൂടെ എൻ്റേതായ രീതിയിൽ ഞാൻ അവതരിപ്പിക്കാം എന്ന് നമ്പ്യാർക്കു വാക്കും കൊടുത്തുവത്രെ. അങ്ങനെ ആദ്യത്തെ അവതരണം തുടങ്ങുമ്പോഴേക്കും ക്ഷേത്രത്തിലെ ദീപാരാധന കഴിഞ്ഞിരുന്നു. ഈ ഐതിഹ്യം ആധികാരികമല്ലെങ്കിലും ഇപ്പോഴും പാഠകാവതരണങ്ങൾ കൂത്തമ്പലത്തിനു പുറത്ത് പ്രദക്ഷിണവഴിയോരത്ത് , ചാക്യാർകൂത്തിൽ നിന്ന് വ്യത്യസ്തമായ ചമയത്തോടും ചടങ്ങുകളോടും കൂടി എന്നാൽ പറയുന്ന കഥകൾ കൂത്തിൻ്റേതിനു സമാനമായി ,തുടക്കത്തിലെ ചടങ്ങുകൾക്ക് ചെറിയ വ്യത്യാസത്തോടു കൂടി ഇന്നും തുടർന്നു വരുന്നു. പാഠകകലാകാരൻ ചാക്യാർകൂത്തിലെപ്പോലെ തന്നെ ചിലപ്പോൾ കഥ പറയുന്ന ആളായും ചിലപ്പോൾ കഥാപാത്രമായും മറ്റുചിലപ്പോൾ കാണികളോടു സംഭാഷണം ചെയ്തുകൊണ്ട് അവരിലൊരാളായും മാറുന്നു.**കടപ്പാട്: വിക്കിപ്പീഡിയ"
-
പാന
ഹൈന്ദവ വിശ്വാസങ്ങളുമായി ബന്ധപ്പെട്ട പുരുഷന്മാരുടെ അനുഷ്ഠാനകലയാണ് പാന. ഭദ്രകാളി കാവുകളിൽ താൽക്കാലികമായി നിർമ്മിച്ച പന്തലിൽ ആണ് ഇത് നടത്തിവരുന്നത്. പന്തലിന്റെ മദ്ധ്യത്തിലായി ഭദ്രകാളീതട്ടകം ഒരുക്കിയിരിയ്ക്കും. കഠിനമായ വ്രതാചാരങ്ങൾക്ക് ഒടുവിലാണ് ഇത് ആചരിയ്ക്കുന്നത്. പ്രധാനമായും ചെണ്ട, മദ്ദളം, ഇലത്താളം, കുഴൽ, കൊമ്പ്, പറ തുടങ്ങിയ വാദ്യോപകരണങ്ങളുടെ സഹായത്തോടെ മുറിച്ച ഒരു പാലക്കൊമ്പ് പന്തലിലെ തട്ടകത്തിലേയ്ക്ക് കൊണ്ടുവരുന്നു. പൂജയ്ക്കും കുരുതിതർപ്പണത്തിനും ശേഷം തിരിയുഴിച്ചിൽ എന്ന ചടങ്ങു നടക്കുന്നു. പത്തോ പന്ത്രണ്ടോ പേർ കയ്യിൽ തീപ്പന്തങ്ങളുമേന്തി നടത്തുന്ന ഒരു സമൂഹനൃത്തമാണു് തിരിയുഴിച്ചിൽ. ഇതിനെത്തുടർന്നു്, പൂക്കുലയും പാലക്കൊമ്പും കയ്യിലേന്തിയുള്ള നൃത്തം പാനപിടുത്തം എന്നറിയപ്പെടുന്നു. ഇതിനുശേഷം തോറ്റംപാട്ടുകളുടെ ആലാപനമാണ്. തുടർന്ന് വെളിച്ചപ്പാട് പ്രത്യക്ഷനാവുകയും അരുളപ്പാടുകൾ പുറപ്പെടുവിയ്ക്കുകയും ചെയ്യുന്നു. പാനയുടെ സമാപനത്തിന്റെ ഭാഗമായി കനൽച്ചാട്ടം എന്ന ആചാരവും പതിവുണ്ടു്. ഉത്രാളിക്കാവ് പൂരത്തിന് മുന്നോടിയായി തട്ടകദേശമായ എങ്കക്കാട് ദേശം വർഷാവർഷം മകരമാസത്തിൽ പാന ആഘോഷിച്ച് വരുന്നു.**കടപ്പാട്: വിക്കിപ്പീഡിയ"
-
പാവകളി
പാവകളെ ഉപയോഗിച്ച് കഥാഖ്യാനം ചെയ്യുന്ന സമ്പ്രദായമാണ് പാവകളി. ഒന്നോ അതിലധികമോ കലാകാരൻമാർ പാവകളെ കൈ കൊണ്ട് ചലിപ്പിച്ച് കഥ അവതരിപ്പിക്കുക എന്നതാണ് ഇതിലെ രീതി. പാവക്കൂത്ത് എന്നും ഇത് അറിയപ്പെടുന്നു. ലോകത്തിലെ പല രാജ്യങ്ങളിലും പ്രചാരത്തിലുള്ള ഇത് 4000 വർഷങ്ങൾക്കുമുൻപ് ഇന്ത്യയിലാണ് ആരംഭിച്ചതെന്നു കരുതപ്പെടുന്നു. ലോകത്തിന്റെ പ്രാചീനമായ കലാരൂപമായ പാവകളിയിൽ വ്യത്യസ്ത തരം പാവകളെ ഉപയോഗിക്കുന്നുണ്ട്. മനുഷ്യകരങ്ങളാൽ നിയന്ത്രിക്കപ്പെടുന്ന നിർജ്ജീവ രൂപങ്ങൾ എന്നാണു പപ്പറ്റുകളുടെ നിർവചനം. ജപ്പാനിലെ ബുൺറാകുവും ജാവയിലെ റാഡ് പപ്പറ്റുകളും ആന്ധ്രയിലെ തോലുബൊമ്മലുവുമെല്ലാം ഇതിനുദാഹരണങ്ങളാണ്. കേരളത്തിലും തോൽപ്പാവക്കൂത്തിന് പ്രചാരമുണ്ട്. പാവകളിയെ ബന്ധപ്പെടുത്തി അതതു രാജ്യങ്ങളിൽ നിരവധി ഐതിഹ്യങ്ങൾ പ്രചാരത്തിലുണ്ട്. പാവകളിയുടെ ഉത്ഭവത്തെപ്പറ്റിയുള്ള വിശ്വാസങ്ങളാണ് ആ കഥകൾക്കടിസ്ഥാനം. പരമ്പരാഗത പാവക്കൂത്തുകാർ അവരുടെ പാവകൾക്ക് പാവനത്വം കല്പിക്കാനായി പുരാണങ്ങളുമായി ബന്ധപ്പെടുത്തി കഥകൾ ഉണ്ടാക്കാറുണ്ട്. മനുഷ്യന്റെ കൈയ്യുകൊണ്ട് ചലിപ്പിക്കുന്നു. നടുവിരലും ചൂണ്ടുവിരലിലും ഉയർത്തി നിർത്തി മറ്റുവിരലുകൾ കൊണ്ട് ചലിപ്പിക്കുന്നു. ഇന്ത്യയിൽ, കേരളത്തിലെ പാവക്കഥകളി, ബംഗാളിലെ ബനീർ പുതുൽ, ഒറീസയിലെ സഖീകുന്ധേയി, ഉത്തർപ്രദേശിലെ ഗുലാബോ സിതാബോ എന്നിവയും, ചൈനയിലെ പോരാളിപാവകൾ, ബ്രിട്ടനിലെ പഞ്ച് അന്ദ് ജൂഡി എന്നിവയും ഈ വിഭാഗത്തിൽ പെടുന്നു. കോലുകളുപയോഗിച്ച് കൈയ്യും ശരീരവും താങ്ങി നിർത്തി കൈകൾ ചലിപ്പിച്ചാണ് ഈ പാവകളി. കോല്പാവക്ക് പൊതുവേ പൂർണ്ണരൂപം ഉണ്ടാകാറില്ല. ജപ്പാനിലെ ബ്ൺരാകു ഇത്തരം പാവകളിയാണ്. ബംഗാളിലെ ഡാംഗേർ പുതുൽനാച്ച്, ഒറീസയിലെ കതി കുന്ധേയി എന്നിവ ഇന്ത്യയിലെ പ്രശസ്ത കൊല്പാവക്കൂത്തുകളാണ്. നേരിട്ട് അരങ്ങിലെത്താതെ തുണികൊണ്ടുള്ള തിരശ്ശീലക്കുപിന്നിൽ വച്ച വെളിച്ചത്തിനു മുമ്പിലായി പാവയെ ചലിപ്പിച്ച് അതിന്റെ നിഴലാട്ടമാണ് നിഴൽപ്പാവക്കൂത്ത്. പലനിറത്തിലുള്ള നിഴലുകളും ഇതിനുപയോഗിക്കാറുണ്ട്. പരമ്പരാഗത രീതിയിൽ തോല്പാവകളാണ് ഉപയോഗിക്കുന്നത് എന്നതുകൊണ്ട് തോൽപ്പാവക്കൂത്ത് എന്നും പറയാറുണ്ട്. കേരളത്തിലെ തോൽപ്പാവക്കൂത്ത്, തമിഴ് നാട്ടിലെ തോലുബൊമ്മലാട്ടം കർണ്ണാടകത്തിലെ തൊഗലുഗൊമ്പയാട്ട, ഒറീസയിലെ രാവൺഛായ എന്നിവ പ്രസിദ്ധ നിഴൽ പാവ രൂപങ്ങളാണ്. ഇന്തൊനെഷ്യയിലെ വയാങ് കുലിത് വളരെ ശ്രദ്ധേയമായ ഒന്നാണ്. പാവയുടെ ശരീരഭാഗങ്ങൾ നൂലുകൊണ്ട് കെട്ടി ചലിപ്പിക്കുന്നു. താരതമ്യേന വിഷമം കൂടുതലാണിതിന്. രാജസ്ഥാനിലെ കട്പുതലി, കർണ്ണാടകത്തിലെ യക്ഷഗാന കൊമ്പയാട്ട, ബംഗാളിലെ തരേർ പുതുൽ, ആസംലെ പുതുൽ നാച്ച, മഹാരാഷ്ട്രയിലെ കലാസൂത്രി ബാഹുല്യ എന്നിവ ഇന്ത്യയിൽ പ്രചാരമുള്ള നൂൽ പാവക്കളികളാണ്. 2004ൽ റിലീസായ ബ്രിട്ടിഷ് ഫ്രഞ്ച് സിനിമാ സംരംഭമായ strings എന്ന ബിഗ് ബജറ്റ് സിനിമ പൂർണ്ണമായും നൂല്പാവകളെക്കൊണ്ട് നിർമ്മിച്ചതാണ്. വീടുകൾതോറും ചെന്ന് കയ്യുറപ്പാവകളെക്കൊണ്ട് പാവകളി നടത്തി ജീവിച്ചിരുന്നവർ കേരളത്തിലുമുണ്ടായിരുന്നു. ഇവയുടെ കൈകളിലേക്ക് പാവയുടെ പിൻഭാഗത്തുനിന്ന് പാവകളിക്കാരൻ തന്റെ ഇടതു കൈ കടത്തുന്നു. അയാളുടെ കൈപ്പത്തി പാവയുടെ വസ്ത്രങ്ങൾ കൊണ്ട് മൂടിയിരിക്കും. ഒരു കൈ കൊണ്ട് ചലിപ്പിക്കാവുന്ന രീതിയിൽ പാവയുടെ രണ്ടു കൈകളും ചലനസജ്ജമായിരിക്കും. മറ്റേ കൈ കൊണ്ട് അയാൾ ഒരു ഇലത്താളം വായിക്കുന്നു. പാവകൾ കഥകളിവേഷങ്ങളായാണ് ചെയ്തുകണ്ടിട്ടുള്ളത്. പാവകളിക്കാരൻ പാടിയിരുന്നത് കഥകളിപ്പദങ്ങളും. കഥകളിയിലെ താടി, കത്തി, കരി, സ്ത്രീ വേഷങ്ങളെല്ലാം അയാൾ വെവ്വേറെ ഉണ്ടാക്കി തന്റെ ഭാണ്ഡത്തിൽ കരുതിയിരിക്കും.**കടപ്പാട്: വിക്കിപ്പീഡിയ"
-
പുലിക്കളി
കേരളത്തിലെ തനതായ ഒരു കലാരൂപമാണ് പുലികളി അഥവാ കടുവക്കളി. ഓണക്കാലങ്ങളിലാണ് ഈ കലാരൂപം അവതരിപ്പിച്ച് വരാറുള്ളത്. ഈ കലാരൂപത്തിന് ഏകദേശം 200 വർഷത്തെ പഴക്കമുണ്ട്. ഈ കലാരൂപം അവതരിപ്പിക്കുന്ന കലാകാരന്മാർ അന്നേദിവസം കടുവയുടെ ശരീരത്തിലുള്ളതു പോലുള്ള വരകളും, കടുവയുടെ മുഖവും ശരീരത്തിൽ വരയ്ക്കുകയും, മുഖത്ത് കടുവയുടെ മുഖം മൂടിയും വെച്ച് വാദ്യമേളങ്ങൾക്കനുസരിച്ച് നൃ്ത്തം വെയ്ക്കുകയും ചെയ്യുന്നു. ഉടുക്കും, തകിലുമാണ് വാദ്യങ്ങളായി ഉപയോഗിക്കാറുള്ളത്. പുലികളെക്കൂടാതെ ഒരു വേട്ടക്കാരനും ഈ സംഘത്തിൽ ഉണ്ടായിരിക്കും. കടും മഞ്ഞ നിറത്തിലുള്ളതും, കറുപ്പ് നിറത്തിലുള്ളതുമായ ചായങ്ങളാണ് കൂടുതലായും വരയ്ക്കുവാൻ ഉപയോഗിക്കുന്നത്. പ്രത്യേകം പരിശീലനം സിദ്ധിച്ച ആളുകളാണ് ഈ കലാരൂപം അവതരിപ്പിക്കാറുള്ളത്. അരനൂറ്റാണ്ടിലേറെ പഴക്കമുള്ളതാണ് തൃശ്ശൂരിലെ പുലിക്കളി. കൊല്ലവും തിരുവനന്തപുരവുമാണ് പുലിക്കളിയുടെ മറ്റ് രണ്ട് പ്രധാന സ്ഥലങ്ങൾ. തലമുറകളായി തുടർന്നുപോരുന്ന ഇതിന് പൂരത്തിനും ഏറെത്താഴെയല്ലാത്ത സ്ഥാനമുണ്ട്. നാലാമോണം നാളിൽ വൈകുന്നേരമാണ് പുലിക്കളി. വേഷം കെട്ടൽ തലേന്ന് രാത്രിതന്നെ തുടങ്ങാറുണ്ട്. നടുവിലാൽ ഗണപതിക്ക് മുമ്പിൽ നാളികേരമുടച്ചാണ് പുലികൾ സ്വരാജ് റൗണ്ടിൽ പ്രവേശിക്കുക. ചെണ്ടയുടെ വന്യമായ താളത്തിന് ഒപ്പിച്ചു നൃത്തം വെച്ച് കളിച്ച് മുന്നോട്ടു നീങ്ങുന്ന പുലികൾക്ക് ഒപ്പം വലിയ ട്രക്കുകളിൽ തയ്യാറാക്കുന്ന കെട്ട് കാഴ്ചകൾ വളരെ ആകർഷകവും മനോഹരവും ആണ്. തൃശൂർ നഗരത്തിന്റെ സാംസ്കാരിക കൂട്ടായ്മയെ ഓർമിപ്പിക്കുന്ന വിധം ഇത്തരം കെട്ടുകാഴ്ച്ചകളിൽ പുരാണങ്ങളിലെ കഥാപാത്രങ്ങൾ മുതൽ എലിയട്ടും ചെഗുവേരയും മാർക്സും സ്പേസ്ഷിപ്പും എല്ലാം കടന്നു വരാറുണ്ട്. മാസങ്ങളുടെ ശ്രമം ആണ് ഇത്തരം ഒരു ശിൽപം ഒപ്പിച്ചെടുക്കാൻ ചെലവാക്കുന്നത്. തൃശ്ശൂരിലെ പുലിക്കളികൾക്ക് മറ്റു സ്ഥലങ്ങളിൽ കാണുന്നതിൽ നിന്ന് വ്യത്യസ്തത ഉണ്ട്. ഇവിടെ പുലികളുടെ മേൽ ഉപയോഗിക്കുന്ന ചായം ഇനാമൽ പെയിന്റ് ആണ്. ഇവ മണ്ണെണ്ണയിൽ നന്നായി കൂട്ടിച്ചേർത്താണ് ഉപയോഗിക്കുന്നത്. കാലത്തിന്റെ മാറ്റം പുലികളിലെ വേഷങ്ങളിലും മാറിയിട്ടുണ്ട്. ചിലർ ശരീരത്തിൽ ചിത്രങ്ങൾ വരക്കാറുണ്ട് . വിവിധനിറത്തിലാണ് പുലികൾ , പച്ച, മഞ്ഞ്, കറുപ്പ്, സിൽ വർ, ചുവപ്പ്, നീല, പിങ്ക് , വയലറ്റ് എന്നുവേണ്ട മിക്ക നിറത്തിലും കാണാം. കുടവയറുള്ള പുലിക്കളിക്കാരെയാണ് ഇവിടെ മിക്കവാറും പ്രധാനിയായി കണക്കാക്കുന്നത്. ഇവർ അരമണി ധരിക്കാറുണ്ട്. ഇത് കുലുക്കിയാണ് മിക്കവാറും നൃത്തം ചെയ്യാറ്. പരിപാടി കഴിഞ്ഞാൽ ചായം കഴുകി കളയുന്നത് മണ്ണെണ്ണയുടെ സഹായത്തോടെ ആണ്. ഗൊറില്ല നിറങ്ങളാണ് പുലി വർണ്ണങ്ങളാക്കുന്നത്. ഇത് മരഉരുപ്പടികൾക്ക് നിറം കൊടുക്കുന്നതിനുള്ളതാണ്. നിറപ്പൊടികളും വാർണീഷും നീട്ടി അരച്ചാണ്, പുലിവർണ്ണങ്ങൾ ഉണ്ടാക്കുന്നത്. അരച്ചരച്ച് അരക്കുമ്പോൾ പൊട്ടുന്നതാണ് പാകം.**കടപ്പാട്: വിക്കിപ്പീഡിയ"
-
പുള്ളുവൻ പാട്ട്
കേരളത്തിന്റെ തനതുപാരമ്പര്യത്തിന്റെ ഭാഗവും പ്രാചീനവുമായ നാടൻപാട്ടുസംസ്കാരത്തിൽ വേറിട്ടുനിൽക്കുന്ന ഒരു സംഗീതശാഖയാണു് പുള്ളുവൻ പാട്ട്. കേരളത്തിലെ ഹൈന്ദവജനതയുടെ അനുഷ്ഠാനങ്ങളുടെ ഭാഗമായ കാവുകളുമായി അഭേദ്യമായ ബന്ധമാണു് പുള്ളുവൻ പാട്ടിനുണ്ടായിരുന്നതു്. പുള്ളുവൻപാട്ടിന്റെ ഉൽപ്പത്തി കേരളത്തിന്റെ അജ്ഞേയഭൂതകാലചരിത്രത്തിൽ ആണ്ടുകിടക്കുന്നു. കർണ്ണാടകസംഗീതം, സോപാനസംഗീതം എന്നിവയിൽനിന്നെല്ലാം വിഭിന്നമായ ഒരു ആലാപനരീതിയും താളവുമാണു് പുള്ളുവൻ പാട്ടുകൾക്കുള്ളതു്. സർപ്പക്കാവുകളും സർപ്പപ്രതിഷ്ഠകളും ഉൾപ്പെടുന്ന ഒരനുഷ്ഠാനകലയും കൂടിയാണതു്. കളമെഴുത്തുപാട്ടിൽ ഭഗവതിയാണെങ്കിൽ പുള്ളുവൻ പാട്ടിൽ നാഗത്താന്മാരാണു് ആരാധനാമൂർത്തികൾ. ഐതിഹ്യമനുസരിച്ച്, ത്രിമൂർത്തികളുടെയും മറ്റ് ഭൂതഗണങ്ങളുടെയും നാരദൻ, സരസ്വതി എന്നിവരുടെയും സാനിധ്യത്തിൽ കൈലാസത്തിൽ വച്ചാണ് പുള്ളുവരുടെ ഉത്ഭവം. ശിവൻ ദർഭഭപ്പുല്ലിൽ നിന്ന് പുള്ളുവരെ സൃഷ്ടിച്ചു. ശിവൻ വീണയും ബ്രഹ്മാവ് കുടവും വിഷ്ണു കൈമണിയും നൽകി അവരെ അനുഗഹിച്ചു. അതോടൊപ്പം സരസ്വതി സഗീതവുംനൽകി. നാരദൻ, ദേശാന്തരങ്ങൾ സഞ്ചാരിച്ചു സർപ്പങ്ങളെ പ്രീതിപ്പെടുത്തുന്നതിന് പുള്ളുവരെ അനുഗ്രഹിച്ചു ഭൂമിയിലേക്ക് യാത്രയാക്കി. ഇക്കഥ സൂചിപ്പിക്കുന്ന പുള്ളുവൻ പാട്ടുകളും അവരുടെ വായ്മൊഴിശേഖരങ്ങളിൽ കാണാം. എഡ്ഗാർ തെഴ്സ്റ്റൺ രചിച്ച ദക്ഷിണേന്ത്യയിലെ ജാതിസമൂഹങ്ങൾ എന്ന ഗ്രന്ഥപരമ്പരയിൽ പുള്ളുവസമുദായത്തെക്കുറിച്ച് വിശദമായി വിവരിച്ചിട്ടുണ്ടു്. നാഗങ്ങളുമായി ബന്ധപ്പെട്ട് മഹാഭാരതത്തിലും ഭാഗവതത്തിലും മറ്റു പുരാണങ്ങളിലുമുള്ള കഥകളാണു് മിക്ക പാട്ടുകളിലുമുള്ളതു്. സർപ്പ ഉല്പത്തി. ഗരുഡോൽപ്പത്തി, കാളിയദമനം, വിഷപരീക്ഷ, നാഗോൽസവം, പാലാഴി മഥനം പുള്ളുവ ചരിതം തുടങ്ങിയ ഇത്തരം കഥകളാണു് ഇപ്പോൾ അവശേഷിക്കുന്ന പ്രചാരത്തിലുള്ള പാട്ടുകളിലെ പ്രമേയം. ഇത്തരം പാട്ടുകൾക്കു പുറമേ, ചെറിയ കുട്ടികളുടെ നാവൂറു പാടുക എന്ന ഒരു ചടങ്ങും പുള്ളുവന്മാരുടെ അവകാശമായി കണക്കാക്കപ്പെട്ടിരുന്നു. കുട്ടികൾക്കു് മറ്റുള്ളവരിൽ നിന്നും ദൃഷ്ടിദോഷം സംഭവിക്കാതിരിക്കാൻ നാവൂറു പാടിക്കണമെന്ന് വിശ്വസിക്കുന്നു ഈ പതിവ് ഇന്നും കേരളത്തിൽ തുടരുന്നു.**കടപ്പാട്: വിക്കിപ്പീഡിയ"
-
പൂതനും തിറയും
വള്ളുവനാട്ടിലേയും അതിന്റെ സമീപപ്രദേശങ്ങളായ തലപ്പിള്ളി, വന്നേരി, പാലക്കാട്ടുശ്ശേരി എന്നിവിടങ്ങളിലെയും ദേവീക്ഷേത്രോത്സവങ്ങളോടനുബന്ധിച്ച് പെരുമണ്ണാൻ സമുദായക്കാർ കെട്ടിയാടുന്ന ഒരു പ്രാചീന നാടൻ കലാരൂപമാണ് പൂതനും തിറയും. ദേവീക്ഷേത്രങ്ങളിലെ വേലപൂരങ്ങളോടനുബന്ധിച്ച് പൂരത്തിന്ന് എട്ടോ പത്തോ ദിവസം മുമ്പു മുതൽ ഇവർ വേഷമണിഞ്ഞു അതതു ദേശങ്ങളിലെ എല്ലാ വീടുകളിലും എത്തി കളിക്കുന്നു. കൂട്ടിന്ന് തുടിമേളവും ഉണ്ടായിരിക്കും. പൂതത്തിന്ന് വർണാഭമായ വസ്ത്രങ്ങളും തലയിൽ കുട്ടികൾക്ക് ഭയം ജനിപ്പിക്കുന്ന മട്ടിൽ ഉന്തിനിൽക്കുന്ന നാക്കും ഉണ്ടക്കണ്ണുകളുമുള്ള മുഖം മൂടിയോടുകൂടിയ കിരീടവുമുണ്ടാകും. തിറക്ക് തലയിൽ കയറ്റി വച്ച് വഹിക്കുന്ന വളരെ വലിപ്പമുള്ള കിരീടം (മുടി) മാത്രമാണുണ്ടാകുക. വലിപ്പം കൂടിയതായതിനാൽ മുടിയുടെ രണ്ടറ്റങ്ങളിലും ഓരോ മുണ്ടിന്റെ ഓരോ അറ്റം ബന്ധിച്ച് മറ്റെ അറ്റങ്ങൾ കൈകളിൽ പിടിച്ച് തുലനം ചെയ്തുകൊണ്ടേ അവർക്കു നൃത്തം ചെയ്യാനാകൂ. തിറയുടെ മുഖത്ത് അരിമാവുകൊണ്ടും മറ്റും ചായം തേച്ചിരിക്കും. അരളിപ്പൂക്കൾ കൊണ്ടുള്ള അമ്പിളിപ്പൂമാലയും തിറ ധരിച്ചിരിക്കും. പൂതത്തിനും തിറക്കും കാലിൽ ചിലമ്പുകളും അരയിൽ മണികളുമുണ്ടാകും. ഇവർ നടക്കുമ്പോളുണ്ടാകുന്ന ശ്രുതിമധുരമായ മണികിലുക്കവും ചിലമ്പൊലിയും കുംഭം മീനം മാസങ്ങളിലെ വള്ളുവനാടൻ ഗ്രാമങ്ങളെ സംഗീതസാന്ദ്രമാക്കുന്നു. ഓരോ സംഘത്തിലും ഒന്നിൽ കൂടുതൽ പൂതങ്ങളും തിറകളുമുണ്ടാകാം. വീട്ടുമുറ്റങ്ങളിൽ ഇവരുടെ നൃത്തം വളരെ രസകരമാണ്. വീടുകളിൽ നിന്ന് ഈ നൃത്തസംഘത്തിന്ന് അരിയും നെല്ലും പണവും വസ്ത്രങ്ങളും സമ്മാനമായി കിട്ടും. ഒടുവിൽ പൂരദിവസം അതത് ക്ഷേത്രങ്ങളിൽ എത്തി അവിടെയും കളിച്ച് ദേവീദർശനവും നടത്തി അവർ പിരിയുന്നു. പണ്ട് ചെറിയ കുട്ടികൾ കുസൃതി കാണിക്കുമ്പോൾ നാട്ടിൻപുറങ്ങളിൽ അമ്മമാർ നിന്നെ ഞാൻ പൂതത്തിന്നു പിടിച്ചു കൊടുക്കും എന്നു പറഞ്ഞ് അവരെ ശാസിക്കാറുണ്ടായിരുന്നു. അതിന്നു തെളിവെന്നോണം പൂതങ്ങൾ വീടുകളിൽ ചെന്നാൽ ചെറിയ കുട്ടികളെ പ്രത്യേകം അന്വേഷിച്ചു കണ്ട് കളിയാക്കി വിടുകയും ചെയ്യും.**കടപ്പാട്: വിക്കിപ്പീഡിയ"
-
പൂരക്കളി
കേരളത്തിലെ പ്രാചീനോത്സവങ്ങളിലൊന്നാണ് പൂരോൽസവം. വടക്കേമലബാറിൽ പ്രത്യേകിച്ച് കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ ഭഗവതികാവുകളിൽ മീനമാസത്തിലെ കാർത്തിക മുതൽ പൂരം വരെയുള്ള ഒമ്പത് ദിവസങ്ങളിലായി നടത്തപ്പെടുന്ന അനുഷ്ഠാന കലാവിശേഷമാണ് പൂരക്കളി. കുട്ടികൾ മുതൽ വൃദ്ധൻമാർ വരെ ഏത് പ്രായത്തിലുള്ളവർക്കും ഇതിൽ പങ്കെടുക്കാം. പൂരക്കളി സംഘകാലം മുതൽക്കേ നിലവിലിരുന്നു എന്ന് അനുമാനിക്കപ്പെടുന്നു. (അതിനു മുന്ന് ഉണ്ടായിരുന്നോ എന്നതിനു തെളിവുകൾ ഇല്ല.) പെരിയാഴ്വാർ എന്ന വിഷ്ണുസിദ്ധന്റെ വളർത്തുമകളായ ആണ്ടാൾ രചിച്ച കൃതികളായ തിരുപ്പാവൈ-യും നാച്ചിയാർ തിരുമൊഴിയിലുമാണ് പൂരക്കളിയെപ്പറ്റി പറയുന്നത്. ആദ്യത്തേത് മാർഗ്ഗഴി (ധനു) മാസത്തിലെ പാവൈ നോമ്പിനെ (തിരുവാതിര വ്രതം അഥവാ കന്യാവ്രതം) പറ്റിയുള്ളതും രണ്ടാമത്തേത് മകരമാസത്തിലെ (തൈമാസം) വ്രതാനുഷ്ഠാനമായ കാമദേവപൂജയെക്കുറിച്ചുള്ളതുമാണ്. ഈ വസന്ത പൂജയുടെ അനുകരണമോ, അനുസ്മരണമോ പിന്തുടർച്ചയോ ആണ് വനിതകളുടെ പൂരംനോമ്പും പൂവിടലുമെന്ന് കരുതപ്പെടുന്നു. പൂരവേല ആദ്യം അനുഷ്ഠാനപ്രധാനമായ ചടങ്ങായിരുന്നു, ഇത് വളരെ ലളിതമായിരുന്ന ചടങ്ങാണ്. വന്ദനയും പൂരമാലയും മാത്രമുണ്ടായിരുന്ന ഈ അനുഷ്ഠാനകല പിൽക്കാലത്തെ വികാസ പരിണാമങ്ങൾ ചേർന്ന് സംഘക്കളി പോലെ ശ്രദ്ധേയമായ വലിപ്പം വന്ന് ചേർന്നതാവാം. പൂരക്കളി നിയന്ത്രിക്കുന്നത് പണിക്കരാണ്. കാവുകളിലേയോ കഴകങ്ങളിലേയോ ഭാരവാഹികളും സ്താനികളും പൂരക്കളിയാശാനെ (പണിക്കരെ) കളിക്ക് ക്ഷണിച്ചേല്പിക്കുന്നതോടെ ചടങ്ങുകൾ ആരംഭിക്കുന്നു. സാധാരണയായി ഓരോ കാവിലും ഓരോ പണിക്കരെ നിശ്ചയിച്ച് ആചാരപ്പെടുത്തിയിട്ടുണ്ടാകും. പണിക്കർ പൂരിക്കളിയിൽ വളരെ വിദഗ്ദ്ധനും മുഴുവൻ പാട്ടുകളും അറിയുന്നയാളുമായിരിക്കും. പണിക്കരുടെ ഭവനത്തിൽ വച്ചാണ് ഈ ചടങ്ങ്. ഇതിനെ വീട്ടിയം കൊടുക്കൽ എന്നാണ് പറയുക. പണിക്കരുടെ വീട്ടിൽ വച്ച് ദീപത്തിനു മുന്നിലിരുന്ന് പണീക്കർക്ക് പ്രസാദവും വീട്ടിയപ്പണവും (വെള്ളി നാണയം) നൽകി പൂരക്ക്ക്കളി നടത്തിത്തരണേ എന്ന് മൊഴി പറഞ്ഞ് ഏല്പിക്കുകയാണ് ചടങ്ങ്. പണിക്കരെ കഴകത്തിലേക്കോ കാവിലേക്കോ കൂട്ടിക്കൊണ്ട് വരുന്നതാണ് അടുത്ത ചടങ്ങ്. നല്ല മുഹൂർത്തവും നാളും നോക്കിയാണ് ഇത് ചെയ്യുന്നത്. പണീക്കരുടെ വരവോടെ കാവിന്റെ മതിലിനു പുറത്തുള്ള പന്തലിൽ പൂവിടൽ ആരംഭിക്കണം. പൂരക്കളി പരിശീലിക്കാനായി ക്ഷേത്ര മതിലിന് പുറത്തോ ക്ഷേത്രവുമായി ബന്ധപ്പെട്ട തറവാട്ടുമുറ്റത്തോ താൽക്കാലികമായി നിർമ്മിക്കുന്ന പന്തലിൽ (പുറപ്പന്തൽ ) കന്നിമൂലക്ക് മണ്ണുകൊണ്ട് അഞ്ചോ ഏഴോ ഒമ്പതോ പടികളോടുകൂടി ദൈവത്തറ ഉണ്ടാക്കുന്നു. ചിലയിടങ്ങളിൽ കല്ലുകൊണ്ടുള്ളത് ചെളിയിൽ ഉറപ്പിക്കുന്നു. ദൈവത്തറയിലും അഷ്ടദിക്പാലകരുടെ സങ്കല്പത്തിൽ എട്ടു തൂണുകളുടെ സമീപത്തും പൂവിടുന്നു. തുമ്പപ്പൂവാണ് അതിനു മുഖ്യമായും ഉപയോഗിക്കുന്നത്. ചിലർ ചെമ്പകവും ഉപയോഗിക്കുന്നു. പുറപ്പന്തലിൽ നിന്ന് കളി അകത്തേക്ക് മാറുന്നതുവരെ, ചിലപ്പോൾ ഒരാഴ്ചയോളവും ചിലയിടങ്ങളിൽ മാസങ്ങളോളവും പൂവിടൽ നടക്കുന്നു.**കടപ്പാട്: വിക്കിപ്പീഡിയ"
-
പൊറാട്ട്
പാലക്കാട് ജില്ലയിലെ നാടൻ ദൃശ്യകലാരൂപമാണ് പൊറാട്ടു നാടകം. പാലക്കാട് ജില്ലയിലെ ആലത്തൂർ, ചിറ്റൂർ താലൂക്കുകളിലാണ് പൊറാട്ട് നാടകം പ്രധാനമായും അരങ്ങേറുന്നത് . സാധാരണയായി മകരം മുതൽ ഇടവം വരെയുള്ള മാസങ്ങളിൽ കൊയ്ത്തു കഴിഞ്ഞ പാടങ്ങളിലാണ് ഈ കലാരൂപം അരങ്ങേറുന്നത്. നിത്യ ജീവിതത്തിലെ സംഭവങ്ങളാണ് ഈ കലാരൂപത്തിലെ പ്രധാന വിഷയങ്ങൾ. പുരുഷന്മാരാണ് ഈ കലാരൂപം അവതരിപ്പിക്കുന്നതെങ്കിലും സ്ത്രീകൾ ഉൾപ്പെടെ വളരെ അധികം കഥാപാത്രങ്ങൾ ഉള്ള ഒരു കലാരൂപം കൂടിയാകാം ഇത്. ഇതിന്റെ പശ്ചാത്തല വാദ്യമായി ഉപയോഗിക്കുന്നത് മൃദംഗം, ചെണ്ട, ഇലത്താളം, ഹാർമോണിയം എന്നിവയാണ്. ഈ കളിയിൽ പാണന്മാർക്ക് വലിയ പങ്കുണ്ട്. പാണൻ എന്ന സമുദായത്തിൽ പെട്ടെവരാണ് ഇത് അവതരിപ്പിക്കുന്നത്. അതിനാൽ പാങ്കളി എന്നും ഇത് അറിയപ്പെടുന്നു. പുരുഷന്മാരാണ് കഥാപാത്രങ്ങളായി അരങ്ങിലെത്തുന്നത്. സ്ത്രീവേഷങ്ങളും പുരുഷൻമാർ തന്നെ കെട്ടിയാടുന്നു. നൂറ്റാണ്ടുകളോളം പഴക്കമുണ്ടെന്നു സംശയിക്കുന്ന ഈ നാടോടി നാടകത്തെ പരിഷ്കരിച്ച് ഇന്നത്തെ പോലെയുള്ള രംഗാവതരണ ശൈലിയിൽ വളർത്തിയെടുത്തത് പൊൽപ്പള്ളി മായൻ എന്ന കളിയാശാനാണെന്ന് പറയപ്പെടുന്നു. പൊറാട്ട് എന്നാൽ പുറത്തെ ആട്ട്, അതായത് പുറം ജനങ്ങളുടെ ആട്ട് (നൃത്തം) എന്നാണർത്ഥം.. നാടുവാഴി കാലഘട്ടങ്ങളിൽ സമൂഹത്തിൽ നിന്നും പുറത്താക്കിയ, കീഴാളരുടെ നാടകം എന്നാണ് ഇത് അറിയപ്പെടുന്നത്. പൊറാട്ടു നാടകത്തിൽ കാലോചിതമായ പരിഷ്കാരങ്ങൾ വരുത്തുന്നതിന് ആശാൻമാർ ശ്രമിക്കാറുണ്ട്. അതിനൊരു ഉദാഹരണമാണ് നെന്മാറക്കാരൻ സി.ശങ്കരൻ കളിച്ചു വന്ന പൊറാട്ടു നാടകത്തിലെ ഗാന്ധി സ്തുതി. കളിയുടെ ആദ്യം മുതൽ അവസാനം വരെ വിദൂഷകനായ ഒരു ചോദ്യക്കാരനുണ്ടാകും. കഥാപാത്രങ്ങൾ രംഗത്തു വന്നാൽ ഇയാൾ ഫലിതം പുരണ്ട ചോദ്യങ്ങൾ ചോദിക്കും. ഒരു വിദൂഷകനെ പോലെ രസിപ്പിച്ച് കഥ മുന്നോട്ടു കൊണ്ടു പോകുന്ന അയാൾക്ക് നീളം കൂടിയ തൊപ്പിയും പല നിറങ്ങളുള്ള ഉടുപ്പും അയഞ്ഞു കിടക്കുന്ന പൈജാമയുമാണ് വേഷം. ചോദ്യങ്ങൾക്ക് കഥാപാത്രങ്ങൾ നൽകുന്ന മറുപടിയിലൂടെയാണ് കഥാഭാഗങ്ങളെ ബന്ധിപ്പിക്കുന്നത്. വിവിധ പ്രദേശങ്ങളിൽ നിന്നും വരുന്ന വിവിധ പൊറാട്ടുകളുടെ സംഗമ സ്ഥാനമാണ് വേദി. ഓരോ പൊറാട്ടും സ്വയം പൂർണ്ണവും മറ്റു കഥാപാത്രങ്ങളോട് ബന്ധമില്ലാത്തതുമാണ്. അവരവർക്കുള്ള ഭാഗം കളിച്ചു കഴിഞ്ഞാൽ വേറെ പൊറാട്ട് പ്രവേശിക്കുന്നു. സ്ത്രീ പൊറാട്ടും പുരുഷ പൊറാട്ടും തമ്മിലുള്ള സംഭാഷണത്തിൽ പ്രണയ കലഹങ്ങളും അവിഹിത ബന്ധങ്ങളും പരാമർശ വിഷയങ്ങളാകും. ആദ്യം വണ്ണാത്തിയുടെ പുറപ്പാടാണ്. വണ്ണാത്തി രംഗത്തു വന്നാൽ ആദ്യമായി ഗുരു, ഗണപതി, സരസ്വതി, ഇഷ്ടദേവത എന്നിവരെ വന്ദിക്കുന്ന ഒരു വിരുത്തം പാടുന്നു. പിന്നെയാണ് ചോദ്യോത്തരം.**കടപ്പാട്: വിക്കിപ്പീഡിയ"
-
ബലിക്കള
കോഴിക്കോട് ജില്ലയിലെ ചില പ്രദേശങ്ങളിൽ നടത്തിവരുന്ന ഒരു ചടങ്ങാണ് ബലിക്കള. തെയ്യാട്ടിനോട് സാമ്യമുള്ള ഈ ചടങ്ങ് സ്ത്രീകളുടെ ഗർഭസംരക്ഷണത്തിനായി നടത്തിവരുന്നു. സ്ത്രീകൾ ഗർഭംധരിക്കുന്നതു മുതൽ, അതിനെ സംരക്ഷിക്കുകയാണ് ഈ ചടങ്ങ് നടത്തുന്നതിന്റെ വിശ്വാസം. ഭർത്താവിന്റെ വീട്ടിലാന് സാധാരണ ബലിക്കള നടത്തുക. പുളികുടി കഴിഞ്ഞ് ഏഴാം നാൾ ഭാര്യയെ ഭർത്താവും കൂട്ടരും തന്റെ വീട്ടിലേയ്ക്ക് ക്ഷണിച്ചു കൊണ്ടുവരും. ഉച്ചനേരത്ത് തുടങ്ങുന്ന ചടങ്ങുകൾ അടുത്ത ദിവസം പുലർച്ച വരെ നീളും.ഗന്ധർവ്വൻ,ഭൈരവൻ,ഭദ്രകാളി,കുട്ടിച്ചാത്തൻ,ചാമുണ്ഡി എന്നീ ദേവതകളുടെ കളം വരയ്ക്കുന്നു.തുടർന്ന് ,ബലിയർപ്പിക്കാനുള്ള പൂവൻകോഴി ,കോത്തിരി (തെങ്ങോലയുടെ മടലിൽ തുണി ചുറ്റിയ ചെറിയ പന്തം.)എന്നിവ കയ്യിലെടുത്ത ഒരു പുരുഷനും (കളത്തിൽ കമ്മൾ എന്ന് സ്ഥാനപ്പേര് )പിണിയാളും, കുടുംബാംഗങ്ങളോ മറ്റോ ആയ ഏതാനും കന്യകമാരും കളത്തിന് പ്രദക്ഷിണം വയ്ക്കുന്നു. ഇന്ദ്രപുത്രിയായ ദേവകന്യയുടെ ജീവിതവുമായി ബന്ധപ്പെട്ട ഒരു ഐതിഹ്യമാണ് ഈ ആചാരത്തിന് പിന്നിൽ പ്രചരിക്കുന്നത്. ഒരു ദിവസം അതിരാവിലെ ഉറക്കമുണർന്ന ദേവകന്യ, ദേഹശുദ്ധിവരുത്താനായി അടുത്തുള്ള മണിപൊയ്കയിലേയ്ക്ക് പോയി.മധുരിതമായ ശബ്ദത്തിൽ ആ പൊയ്കയിലെ ഗംഗയെ വിളിച്ചുണർത്തുന്ന സമയത്ത്, അവളുടെ അലൗകികമായ സൗന്ദര്യം ആ വഴി പോയ പഞ്ചമൂർത്തികളെ ആകർഷിച്ചു. തങ്ങൾക്ക് വസിക്കാൻ ഇതിലും യോജിച്ച മറ്റൊരിടമില്ല എന്നവർ മനസ്സിലാക്കി. അടുത്ത നിമിഷം പഞ്ചമൂർത്തികൾ ഒരേസമയം അവളെ ആവേശിച്ചു. കുട്ടിച്ചാത്തൻ മുഖത്ത് കുടിയേറിയപ്പോൾ മാറിടമാണ് വിഷ്ണുമൂർത്തി തിരെഞ്ഞെടുത്തത്. ഉദരത്തിൽ ഭൈരവനും മുലയിലും മടിയിലും ചാമുണ്ഡിയും പ്രവേശിച്ചു.അവളുടെ ശരീരത്തിൽ പിന്നെ ഒരിടവും അവശേഷിക്കുന്നില്ലെന്ന് മനസ്സിലാക്കിയ ഭദ്രകാളി അടിതൊട്ട് മുടിയോളം നിറഞ്ഞ് കയറി. അതിശക്തരായ പഞ്ചമൂർത്തികളുടെ സാനിധ്യം ദേവകന്യയുടെ പിഞ്ചുശരീരത്തിന് താങ്ങാനാതെ അവളുടെ ഊണും ഉറക്കവും നഷ്ടപ്പെട്ടു. ബാധയുടെ സാന്നിധ്യം മൂലം അവൾ അനുദിനം മെലിഞ്ഞു. മകളുടെ ദയനീയാവസ്ഥ ദേവേന്ദ്രന്റെ സ്വസ്ഥത കെടുത്തി. ജ്ഞാനദൃഷ്ടികൊണ്ട് ദുരവസ്ഥയുടെ കാരണം കണ്ടെത്തിയ ദേവേന്ദ്രൻ ബാധയെ ഒഴിപ്പിക്കാനുള്ള വഴികൾ സ്വീകരിച്ചു. പേരെടുത്ത മന്ത്രവാദികളെ വരുത്തി പലകുറി പ്രശ്നവിചാരണ നടത്തി.തന്ത്രിയോഗിമാരെയും പഴംപാണൻന്മാരെയും ഉത്തമ മധ്യമ അധമസ്ഥാനങ്ങളിൽ നിര്ത്തി പ്രശ്നവിചാരണ ചെയ്തിട്ടും ബാധകൾ തെല്ലനങ്ങുകപോലുമുണ്ടായില്ല. വിയർത്തൊലിച്ച പ്രശ്നകൻ ഒടുവിൽ മുന്നൂറ്റാൻ എന്ന സമുദായത്തിന്റെ സാധ്യത കണ്ടത്തി. മുന്നൂറ്റാനെ വരുത്തി, കോടിമുണ്ടും പൂവൻകോഴിയും കൊടുത്ത്, വരെച്ചെടുത്ത കളത്തിനു നടുക്കിരുത്തി ഉറയിച്ചു. ആ ഉറഞ്ഞുതുള്ളലിന്റെ ശക്തിയെ പ്രഷിരോധിക്കാനാവതെ, ദേവകന്യയുടെ ദേഹത്ത് നിന്ന് പുറത്തെത്തി മാപ്പിരന്ന പഞ്ചമൂർത്തികളെ അടുത്തുള്ള പാലമരത്തിൽ മുന്നൂറ്റാൻ തളച്ചു. ഈ ഐതിഹ്യമനുസരിച്ച് ഗർഭിണികളുടെ ദേഹത്തുള്ള സർവ്വബാധകളെയും ബലിക്കളയനുഷ്ടിച്ച് പുറത്ത് ചാടിക്കാനാവുമെന്നാണ് വിശ്വാസം. കളംകെട്ടൽ, കളംപാടൽ, പിണിയാളുകളുടെ കളംവാഴൽ, വിവിധ തോറ്റങ്ങൾ, തിറകൾ എന്നിവ ബലിക്കളയുടെ ഭാഗമാണ്.**കടപ്പാട്: വിക്കിപ്പീഡിയ"
-
മംഗലംകളി
മാവിലൻ, മലവേട്ടുവൻ സമുദായങ്ങളുടെ ഇടയിൽ പ്രചാരത്തിലുള്ള ഒരു സംഗീത- നൃത്തരൂപമാണ് മങ്ങലംകളി. ആദിവാസി വിഭാഗങ്ങളുടെ വിവാഹാഘോഷ ചടങ്ങുകളിൽ കാണുന്ന സവിശേഷതയാർന്ന ഒരു കലാരൂപമാണിത്. മലവേട്ടുവരും മാവിലരും പാടുന്ന പാട്ടുകളിൽ വ്യത്യാസം ഉണ്ടെങ്കിലും അവതരണത്തിൽ മൗലികമായ വ്യത്യാസം കാണാനില്ല. സ്ത്രീപുരുഷന്മാർ പാട്ടിന്റേയും തുടിയുടേയും താളത്തിനൊത്ത് നൃത്തം വെയ്ക്കുന്ന മങ്ങലംകളിയുടെ വാദ്യസംഘത്തിൽ പൊതുവേ തുടിയാണ് ഉപയോഗിക്കുന്നത്. പ്ലാവ്, മുരിക്ക് തുടങ്ങിയ മരങ്ങളുടെ തടിയാണ് തുടിയുണ്ടാക്കാൻ ഉപയോഗിക്കുന്നത്. ഉടുമ്പ്, വെരുക് തുടങ്ങിയ മൃഗങ്ങളുടെ തോലാണ് ഇതിനുപയോഗിക്കുന്നത്. തുടിയുടെ ശബ്ദം ക്രമീകരിക്കാനുള്ള പ്രത്യേക സംവിധാനം ചെണ്ടയിലെന്ന പോലെ തുടിയിലുമുണ്ട്. ചെറുതും വലുതുമായ തുടികളുടെ ശബ്ദത്തിൽ വ്യത്യാസമുണ്ടാകും. മങ്ങലംകളിയിൽ ഏഴ് തുടികളാണ് സാധാരണയായി ഉപയോഗിക്കുന്നത്. കല്യാണപന്തലിലാണ് മങ്ങലംകളി അരങ്ങേറുന്നത്. കാരണവന്മാരും മൂപ്പന്മാരും തദവസരത്തിൽ സന്നിഹിതരായിരിക്കും. കല്യാണപന്തലിലെ മധ്യഭാഗത്തുള്ള തൂണിനു ചുറ്റുമാണ് ആളുകൾ നൃത്തം ചവിട്ടുന്നത്. നൃത്തസംഘത്തിൽ മുപ്പതോളം ആളുകൾ ഉണ്ടാകും. വാദ്യോപകരണങ്ങൾ കൈകാര്യം ചെയ്യുന്നത് പുരുഷന്മാർ മാത്രമായിരിക്കും. രാത്രി മുതൽ പുലർച്ച വരെ കളി തുടർന്നുകൊണ്ടിരിക്കും. പകൽ കല്യാണപ്പെണ്ണിനേയും കൊണ്ട് ജന്മിഗൃഹങ്ങളിലേയ്ക്ക് പോകുന്ന സമയത്തും പാട്ട് പാടി നൃത്തം വയ്ക്കേണ്ടതാണ്. മങ്ങലംകളിയിൽ പാടുന്ന പാട്ടുകളിൽ കല്യാണചടങ്ങുകളെക്കുറിച്ച് പ്രതിപാദിക്കുന്നില്ല. മനുഷ്യജീവിതത്തിന്റെ വ്യക്തമായ പ്രതിഫലനം ചില പാട്ടുകളിൽ കാണാവുന്നതാണ്. ഓണം, വിഷു, കല്യാണം തുടങ്ങിയ വിശേഷ ദിവസങ്ങളിൽ എല്ലാ ദുരിതങ്ങളും ദുഃഖങ്ങളും മറക്കുവാൻ അവർ ആടുകയും പാടുകയും ചെയ്യുന്നു. അത്തരം സന്ദർഭങ്ങളിൽ ഒരാളുടെ മനസ്സിൽ തോന്നുന്ന ആശയങ്ങൾ പാട്ടുകളായി രൂപാന്തരപ്പെടുകയാണ് ചെയ്യുന്നത്. മിക്ക പാട്ടുകൾക്കും അതിന്റേതായ ഈണവും ഉണ്ടാകും. ഒരു പാട്ടിൽ നിന്നും മറ്റൊരു പാട്ടിലേക്ക് കടക്കുമ്പോൾ താളം മാറ്റാനുള്ള അസാധാരണമായ കഴിവ് തുടി ഉപയോഗിക്കുന്നവർക്ക് ഉണ്ടാകും. ഓരോ പാട്ടിലും ഓരോ കഥയായിരിക്കും പ്രതിപാദിക്കുന്നത്. വൈവിധ്യമാർന്ന ആശയമുൾക്കൊള്ളുന്ന പാട്ടുകൾ തുളുവിലും മലയാളത്തിലുമാണുള്ളത്.**കടപ്പാട്: വിക്കിപ്പീഡിയ"
-
മത്തവിലാസംകൂത്ത്
കേരളത്തിലെ അപൂർവം ശിവക്ഷേത്രങ്ങളിൽ മാത്രം നടത്തിവരാറുള്ള കൂത്താണ് മത്തവിലാസം. മൂന്ന് ദിവസത്തെ അവതരണം കൊണ്ടാണ് ഒരു മത്തവിലാസം കൂത്ത് പൂർത്തിയാകുന്നത്. ബ്രഹ്മഹത്യാപാപം തീർക്കാൻ ശിവനെ തപസ്സുചെയ്യുന്ന സത്യസോമനെന്ന ബ്രാഹ്മണൻ ശിവന്റെ നിർദ്ദേശാനുസരണം കപാലിവേഷത്തിൽ നൃത്തം ചെയ്യുന്നുവെന്നാണ് സങ്കല്പം. സത്യസോമന്റെ നൃത്തം കണ്ട് അനുഗ്രഹം തേടുന്നവർക്ക് അഭീഷ്ടകാര്യങ്ങൾ സാധിക്കുമെന്നാണ് വിശ്വാസം. സന്താനലബ്ധിക്കുള്ള പ്രാർഥനാ സാഫല്യമായാണ് ഭൂരിഭാഗം മത്തവിലാസം കൂത്തുകളും കഴിപ്പിക്കുന്നത്. പല്ലവ രാജാവായ മഹേന്ദ്രവിക്രമ വർമ്മൻ (600-630 CE) ആണ് മത്തവിലാസം പ്രഹസനത്തിന്റെ രചയിതാവ്. സന്താനലബ്ദി, കാര്യസിദ്ധി എന്നിവയ്ക്ക് നല്ലതാണ് മത്തവിലാസപ്രഹസനം അവതരിപ്പിക്കുന്നത് എന്ന് പൊതുവരെ ഒരു ധാരണ ഉണ്ട്. കപാലിയുടെ നൃത്തമാണ് മത്തവിലാസം കൂത്തിലെ പ്രത്യേകത. അത് കണ്ട് അനുഗ്രഹം തേടുന്നവർക്ക് അഭീഷ്ടസിദ്ധി ഉണ്ടാകും എന്ന് കരുതപ്പെടുന്നു. മൂന്നുദിവസമായാണ് കൂത്ത് അവതരിപ്പിയ്ക്കുന്നത്. ആദ്യദിവസം പുറപ്പാട്, രണ്ടാം ദിവസം നിർവഹണം, മൂന്നാം ദിവസം കപാലി എന്നിങ്ങനെ ആണ് അവതരണ രീതി. ഒന്നാം ദിവസം രംഗക്രിയകൾ കഴിഞ്ഞ് സൂത്രധാരൻ രംഗത്ത് വന്ന് സ്ഥാപനയിലെ “ഭാഷാവേഷവപു..” എന്ന് തുടങ്ങുന്ന ശ്ലോകം ചൊല്ലി അവതരിപ്പിയ്ക്കാൻ പോകുന്ന കഥയെ പറ്റി പറയുന്നു. പിന്നീട് കൂടിയാട്ടം ചടങ്ങുകൾക്കനുസരിച്ചുള്ള നൃത്തവും മറ്റുമാണ്. രണ്ടാം ദിവസം നിർവഹണത്തിൽ ചാക്യാർ അനുക്രമമായും സംക്ഷേപമായും കഥ പറയുന്നു. അനുക്രമം എന്നത് ഇന്നത്തെ അവസ്ഥ പറയുന്നതാണ്. അതായത് സത്യസോമനും ദേവസോമയും എങ്ങനെ കപാലികളായി തീർത്ഥാടനം ചെയ്യുന്നു എന്നത്. സംക്ഷേപമായി പറയുന്നത് പൂർവ കഥയാണ്. സത്യസോമൻ എങ്ങനെ കപാലി ആയിത്തീർന്നു എന്ന പൂർവകഥ വിവരിയ്ക്കുന്നു. ഇവിടെ ഈ കഥ സംവിധായകൻ കൂട്ടിച്ചേർത്തതാവണം. സത്യസോമനും ദേവസോമയും സുഖമായി വാഴുന്ന കാലത്ത് സത്യസോമൻ ശിവക്ഷേത്ര ദർശനം നടത്തുന്ന സമയം ബ്രാഹ്മണകുട്ടികൾ പ്ലാശിന്റെ കൊമ്പ് മുറിയ്ക്കുന്നത് കാണുകയും അവരെ സഹായിക്കാനായി സത്യസോമൻ മരത്തിൽ കയറി കൊമ്പു മുറിയ്ക്കാൻ തുടങ്ങുകയും ഇടയ്ക്ക് മഴുവീണ് താഴെ നിൽക്കുന്ന ഒരു ബ്രാഹ്മണകുട്ടി മരിയ്ക്കുന്നതും ആണ് കഥ. സത്യസോമൻ പ്രായശ്ചിത്തം ചെയ്യാൻ തെരഞ്ഞെടുത്ത വഴി കപാലിയുടെ വഴി അയിരുന്നു. ഇത്രയും കഥകൾ വാചികം ഇല്ലാതെ മുദ്രകളിലൂടെ ചാക്യാർ അരങ്ങത്ത് അവതരിപ്പിക്കുന്നു. മഹാവ്രതം നോൽക്കുന്ന കപാലി ശിവന്റെ പ്രതിപുരുഷൻ എന്നാണ് സങ്കൽപ്പം. മൂന്നാം ദിവസമാണ് കപാലി രംഗത്ത് വരുന്നത്. ദേവസോമ ഇക്കാലത്ത് രംഗത്തിൽ വരുന്നില്ല എന്ന് സൂചിപ്പിച്ച് കണ്ടു. അത് നടീനടന്മാരുടെ എണ്ണം കുറയ്ക്കാനായിരിക്കാം. ദേവസോമയുടെ ഭാഗം നങ്ങ്യാരമ്മ തീർക്കുകയായിരിക്കാം. ഭ്രാന്തൻ, ബുദ്ധഭിക്ഷു എന്നിവരും രംഗത്ത് വരുന്നില്ല. അതിനുകാരണം അമ്പലങ്ങളിലെ കൂത്തമ്പലത്തിൽ വെച്ച് നടത്തുമ്പോൾ ഭ്രാന്തനും ബുദ്ധഭിക്ഷുവും രംഗത്ത് വരാൻ സാധിക്കില്ല എന്നതാണ്. എന്തായാലും, തികച്ചും ഹാസ്യാമായ ഒരു കഥയെ അതിലെ ഹാസ്യത്തിനെ മാറ്റി ഭക്തിരസപ്രധാനമാക്കി മാറ്റി എന്നതാണ് ഇത്തരം ഒരു അവതരണരീതികൊണ്ട് സാധിച്ചത്. എന്നാലല്ലെ അമ്പലങ്ങളിലെ കൂത്തമ്പലത്തിൽ വെച്ച് നടത്താൻ പറ്റൂ.**കടപ്പാട്: വിക്കിപ്പീഡിയ"
-
മന്നാൻകൂത്ത്
ഒരു ആദിവാസി അനുഷ്ഠാനകലാരൂപമാണ് മന്നാൻകൂത്ത്. കേരളത്തിലെ ഇടുക്കി ജില്ലയിലെ വനമേഖലയിൽ ജീവിക്കുന്ന ആദിവാസി വിഭാഗമായ മന്നാന്മാരുടെ ഏറ്റവും വിശേഷപ്പെട്ട കലാരൂപമാണിത്. കോവിലന്റേയും കണ്ണകിയുടെയും കഥയെ അടിസ്ഥാനമാക്കിയാണ് കൂത്ത് നടത്തുന്നത്. കേരളത്തിലെ വിവിധ പ്രദേശങ്ങളിൽ പ്രചാരമുള്ള നാടൻ കലാരൂപങ്ങളോടും കഥകളിയിലെ ചില അവതരണരീതിയോടും സാദൃശ്യമുള്ള ഒരു കലാരൂപമാണിത്. ഇലത്താളം പോലുള്ള ചാരല്, തുകൽ നിർമ്മിതമായ മത്താളം എന്നീ വാദ്യോപകരണങ്ങളാണ് ഉപയോഗിക്കപ്പെടുന്നത്. കൂത്ത് ആരംഭിക്കുന്നതിന് മുമ്പേ, തെയ്യം, കഥകളി എന്നിവയിലേപ്പോലെ കേളികൊട്ടൽ നടത്തുന്നു. ദൈവവന്ദനത്തോടെ കൂത്ത് ആരംഭിക്കുന്നു. കൂത്ത് ആടുന്നവർ എന്ന അർത്ഥത്തിൽ, കളിയിലെ വേഷക്കാരെ കൂത്താടികളെന്ന് വിശേഷിപ്പിക്കുന്നു. പെൺത്താടികളും ആൺത്താടികളും കളിയരങ്ങിലുണ്ടാവും. സ്ത്രീവേഷം കെട്ടുന്നതും ആണുങ്ങൾ തന്നെയാണ്. കൈയിൽ വളയും കാലിൽ ചിലങ്കയും അണിയുന്നു. ആണുങ്ങൾ മുണ്ട് തറ്റുടുത്ത് തോർത്ത് തലയിൽ കെട്ടും. അരിപ്പൊടി വെളിച്ചെണ്ണയിൽ ചാലിച്ചെടുത്ത് മുഖത്തെഴുത്ത് നടത്തുന്നു. കഥാപാത്രങ്ങളുടെ രംഗപ്രവേശത്തിന് മുന്നോടിയായി തിരശ്ശീല ഉയർത്തിപ്പിടിച്ച് കുലദേവതകളെ സ്മരിച്ചു കൊണ്ടുള്ള ആചാരപ്പാട്ട് പാടുന്നു. കോവിലൻപാട്ട് പാടി കളി തുടങ്ങുന്നു. അനുഷ്ഠാനനിഷ്ഠയോടുകൂടിയുള്ള കൂത്തിനിടയിൽ കന്നിയാട്ടം നടത്തുന്നു. സവിശേഷമായ ഒരു നൃത്തമാണിത് . കണ്ണകിയുടെ കഥ ആവേശകരമായ മുഹൂർത്തങ്ങളിലെത്തുന്ന സന്ദർഭങ്ങളിലാണ് കന്നിയാട്ടക്കാർ രംഗത്തുവരുന്നത്. ഇ സമയത്ത് വാദ്യം മുറുകുകയും പാട്ടും തുള്ളലും ദ്രുതഗതിയിലാകുകയും ചെയ്യുന്നു. പൊറാട്ടുവേഷങ്ങൾക്ക് സമാനമായ ഒരു കോമാളി മന്നാൻ കൂത്തിനിടയിൽ രംഗത്തെത്താറുണ്ട്. കഥാപാത്രത്തിന് ചേർന്ന സാധാരണവേഷത്തിലാണ് കോമാളി വേദിയിലെത്തുന്നത്. മുഖംമൂടിയും ഉപയോഗിക്കും.**കടപ്പാട്: വിക്കിപ്പീഡിയ"
-
മലപ്പുലയാട്ടം
കേരളത്തിൽ ഇടുക്കി ജില്ലയിലെ മലപ്പുലയൻ ആദിവാസി വിഭാഗത്തിൽപ്പെട്ടവർ അവതരിപ്പിക്കുന്ന ഒരു ഗോത്രകലയാണ് മലപ്പുലയാട്ടം. ഇവരുടെ ജാതിയുമായി ബന്ധപ്പെട്ട ഉത്സവങ്ങളിൽ മാരിയമ്മൻ, കാളിയമ്മൻ, മീനാക്ഷി എന്നീ ദേവതകളെ ആരാധിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ നൃത്തരൂപം അവതരിപ്പിക്കുന്നത്. ചിക്കുവാദ്യം, ഉറുമി (തുടി പോലുള്ള വാദ്യം), കിട്ടുമുട്ടി, കുഴൽ, കട്ടവാദ്യം എന്നീ ഉപകരണങ്ങൾ പക്കമേളത്തിൽ ഉപയോഗിക്കുന്നു . ആണുങ്ങളും പെണ്ണുങ്ങളും, പരമ്പരാഗത വേഷമണിഞ്ഞാണ് ആട്ടം നടത്തുന്നത്. കുഴൽ വിളിയോടെയാണ് ആട്ടം തുടങ്ങുന്നത്. വൃത്താകൃതിയിൽ നിന്നു കൈകൊട്ടിയും ശരീരം പ്രത്യേക രീതിയിൽ ചലിപ്പിച്ചുമാണ് നൃത്തം ചെയ്യുന്നത്. സന്ധ്യക്ക് തുടങ്ങുന്ന കലാപ്രകടനം പുലരുന്നതു വരെ നീണ്ടു നിൽക്കും. നൃത്തത്തിന് പാട്ടു പാടാറില്ല. താളത്തിന്റെ മുറുക്കത്തിനനുസരിച്ച് നൃത്തത്തിന്റെ വേഗത കൂടിവരുന്നു. ഇടക്ക് കോലുകൾ ഉപയോഗിച്ചുള്ള കളിയും ഉണ്ട്. അത്യധികം ശാരീരികാധ്വാനമുള്ള കളിയാണ് മലപ്പുലയാട്ടം. മുറുകിയ താളത്തിൽ ദൃശ്യരൂപങ്ങളുടെ നൈരന്തര്യം തീർത്തു കൊണ്ട് ആടിത്തിമർക്കുന്ന ഇത് ചാരുതയാർന്ന ഗോത്രനൃത്തമാണ്.**കടപ്പാട്: വിക്കിപ്പീഡിയ"
-
മലമക്കളി
പാലക്കാട് ജില്ലയിലെ ആലത്തൂർ, ചിറ്റൂർ താലൂക്കുകളിൽ മാത്രം ആഘോഷിക്കുന്ന ഒരു അനുഷ്ടാന കലാരൂപമാണ് മലമക്കളി. ഈ കലാരൂപത്തിന് ചിലപ്പതികാരത്തിലെ കണ്ണകീദേവിയായും കൊടുങ്ങല്ലൂരമ്മയായും വളരെയധികം ബന്ധമുണ്ട്. ദേവീക്ഷേത്രത്തിൽ മാത്രമാണ് ഇത് ആചരിക്കുന്നത് എന്നതാണ് ഇതിനു അടിസ്ഥാനം. കളി കുമ്പിടൽ എന്ന ചടങ്ങോടു കൂടി മലമക്കളിക്ക് തുടക്കമാവും. തുടർന്ന് വരും ആഴ്ചകളിൽ ചിലമ്പ് പൂജയും കളിയും നടക്കും. വളരെ ഭയഭക്തി ബഹുമാനാദരങ്ങളോടെ നടത്തുന്ന ഈ അനുഷ്ഠാനത്തിൽ തച്ചുശാസ്ത്രവിധിപ്രകാരമുള്ള അളവിൽ മൂന്ന് നിരയായി മൂന്ന് വീതം കാലുകൾ നാട്ടിയുള്ള ഒമ്പത് കാൽ പന്തലിലാണ് അരങ്ങേറുക. ഇതിൽ നടുവിലത്തെ കാൽ ഭഗവതിയെയും മറ്റു എട്ടുകാലുകൾ അഷ്ടദിക്:പാലകന്മാരെയും സങ്കല്പിച്ചു കൊണ്ടുള്ളതുമാണ്. കൊന്നപ്പൂവും കുരുത്തോലയും നടുവിൽ കളിവിളക്കും വെച്ച് കണ്ണിനും മനസ്സിനും സന്തോഷവും ഉല്ലാസവും നൽകുന്ന രീതിയിൽ വിവിധ വേഷങ്ങളണിഞ്ഞു ദേശമക്കൾ ദേവിയെ വന്ദിച്ച് താളത്തിനൊത്ത് ചുവടുവച്ച് പുറപ്പാട്ടുകൾ പാടി ആചരിക്കുന്നു. ചിറ്റൂരിൽ വർഷം തോറും നടത്താറുള്ള കൊങ്ങൻപട എന്ന ഉത്സവത്തോടനുബന്ധിച്ചും ആലത്തൂർ ഭാഗത്ത് വേലയോടനുബന്ധിച്ചുമാണ് മലമക്കളി ആഘോഷിക്കുന്നത്. കോയമ്പത്തൂർ (കൊങ്ങ്) ഭരിച്ചിരുന്ന ഒരു രാജാവു കേരളത്തെ ആക്രമിക്കുകയും അന്നു കേരളം രക്ഷിച്ചിരുന്ന ഗോദരവിവർമ്മപ്പെരുമാൾ പാലക്കാട്ടുരാജാവിന്റേയും മറ്റും സഹായത്തോടുകൂടി അദ്ദേഹത്തെ വധിക്കുകയും ചെയ്തു. ചിറ്റൂർ ഭഗവതിതന്നെയാണു് ശത്രുനിഗ്രഹം ചെയ്തതു് എന്ന വിശ്വാസത്തിൽ തദനന്തരം ആ വിജയത്തിന്റെ സ്മാരകമായി കേരളീയർ ʻകൊങ്ങൻപടʼ ആഘോഷിച്ചുതുടങ്ങിയെന്ന് ഉള്ളൂർ കേരള സാഹിത്യ ചരിത്രത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.**കടപ്പാട്: വിക്കിപ്പീഡിയ"
-
മലവാഴിയാട്ടം/ചെറുനീലിയാട്ടം
സകല മുത്തപ്പൻമാരുടേയും ഉപാസനാ മൂർത്തിയാണ് മലവാരത്തമ്മ(മലവാഴി).മലവാഴിയെ സേവിച്ചു മന്ത്രങ്ങളും മായങ്ങളും സ്വായത്തമാക്കിയാലേ മുത്തപ്പനാകാൻ കഴിയുകയുളളൂ.ഉദിപ്പനത്ത് ഉദി ഭഗവാൻറ്റെ (നല്ലച്ഛൻറ്റെ) മൂന്നാം തൃക്കണ്ണിൽ നിന്നാണ് മലവാരത്തമ്മയുടേയും കളളാടി മുത്തപ്പൻറ്റേയും ജനനം.നല്ലച്ഛനിൽ നിന്ന് തിരുവരവും വാങ്ങിയ മുത്തിയുംമുത്തനും കല്ലടിക്കോട് തിരുമലയിൽ നല്ലൊരു പാതാളത്തിങ്കൽ വാസമുറപ്പിച്ചു.മലവാരത്തമ്മ വലംകയ്യില് അരിവാളും ഇടം കയ്യില് വട്ടിയും കാലുകളിൽ ചിലമ്പുകളും ധരിച്ചിരിക്കുന്നു. മലവാരത്തമ്മ പറയനോട് മുറത്തോളം ഭൂമി തിരുന്നണ്ടം ചോദിക്കുകയും പറയൻ യാതൊരു സങ്കോചവും കൂടാതെ നല്കുകയുംഅങ്ങനെ മലവാരത്തമ്മ അവൻറ്റെ മുറ്റത്ത് കുടിയിരിക്കുകയും ചെയ്തു.അതുകൊണ്ടാണ് പറയ തറവാടുകളിൽ മലവാരത്തറയ്ക്ക് ചുറ്റും മലവാഴിക്ക് ആട്ടവും തോറ്റവും നടത്തുന്നത്.കളളാടി മുത്തപ്പൻറ്റേയും മലവാഴിയുടേയും ജനനം തൊട്ടുളള കഥകളാണ് പാടുക.ആട്ടത്തിന് ആളുകളുടെ എണ്ണമനുസരിച്ച് ഓരോ ചുറ്റിനും മാറി കെട്ടുന്നതാണ്.തലയിൽ തലശീലയും ചെട്ടിയും മാർത്താലിയും മുലപ്പടങ്ങളും കൈതാമരയും ഞൊറിഞ്ഞ പാവാടയുമാണ് മലവായിയുടെ വേഷം. പ്രത്യേകമായ കണക്കുകളുളള താളമാണ് ഇതിന്.മരം എന്നറിയപ്പെടുന്ന തുകൽ വാദ്യവും ചെണ്ടയും കുഴലുമാണ് വാദ്യങ്ങൾ.ഊട്ടറിയിക്കലോടെ തുടങ്ങുന്ന മലവായാട്ടം പിറ്റേന്ന് ഉച്ചതിരിയും വരെ നീളും.മലവാരത്തമ്മയുടെ ദർശനത്തിനും കല്പനയ്ക്കും ശേഷം.മലവാരം പാട്ടോടെ ഒരു ദിവസം മുഴുവൻ നീളുന്ന മലവാരത്തമ്മ വിളയാട്ടത്തിന് പര്യവസാനമാകുന്നു. കാര്യമായ കോട്ടങ്ങളൊന്നും ഏൽക്കാതെ ഇന്നും നിലനിൽക്കുന്ന ഒരു ആചാരകലയാണ് മലവാഴി ആട്ടം. മലവാഴിയുടെ ക്ഷേത്രം പാലക്കാട് ജില്ലയിലെ കല്ലടിക്കോട് മലനിരയിലാണ് ഃ പാണൻ സമുദായക്കാരാണ് അവിടുത്തെ പൂജയും മറ്റും നോക്കുന്നത്. ഈഴവരുടെയും ഹരിജനങ്ങളിൽ പലരുടെയും വീടുകളിൽ മലവാഴിത്തറ ഉണ്ട്. ചിലയിടങ്ങളിൽ ഇതിനെ മുണ്ട്യേൻതറ എന്നും പറയും. അവിടെയെല്ലാം മലവാഴിആട്ടം നടത്തുന്നത് പറയ സമുദായക്കാരാണ്. വീടിന്റെ മുറ്റത്ത് പടിഞ്ഞാറോട്ട് തിരിഞ്ഞാണ് മലവാഴിത്തറയുടെ സ്‌ഥാനം. അകത്ത് വിളക്കുവച്ചാൽ തറയിലേക്കും തറയിൽ വിളക്കുവച്ചാൽ അകത്തേക്കും കാണാവുന്ന രീതിയിലാണ് തറയും പ്രതിഷ്‌ഠയും. മുല്ലത്തറ എന്നാണ് ഇതിനെ ബഹുമാനത്തോടെ വിളിക്കുന്നത്. പല ആഢ്യതറവാടുകളിൽ കാണുന്ന മുല്ലത്തറ ഇതേ ഉദ്ദേശത്തോടു കൂടിയാവണം. പ്രാചീനകാലത്ത് കാരണവൻമാർ കല്ലടിക്കോടുപോയി മലവാഴിയുടെ ആട്ടവും തോറ്റവും മാന്ത്രികവിദ്യകളും അഭ്യസിച്ചുവന്നിട്ടാണ് വീടുകളിൽ മലവാഴിയെ പ്രതിഷ്‌ഠിക്കുന്നത്. ഇതിനോടനുബന്ധിച്ച് ലേഖകന്റെ തറവാടുമായി ബന്ധപ്പെട്ട ഒരു ഐതിഹ്യമുണ്ട്. ചൂണ്ടൽ മുത്തപ്പൻ (ലേഖകന്റെ തറവാട്ടിലെ ആദി കാരണവർ) മുളയംകുടത്ത് മുത്തപ്പൻ (കേച്ചേരി) പയ്യൂര് മുത്തിയമ്മ (പയ്യൂർ – ചൂണ്ടലിനടുത്ത്) മൂവരും കൂടി കല്ലടിക്കോട്ടേയ്‌ക്ക് പഠിക്കാൻ പോയി. മഴക്കാലത്താണ് തിരിച്ചുവരവ്. കേച്ചേരിയിൽ എത്തുമ്പോൾ ചൂണ്ടൽ പാടം വെളളം കേറിനിൽക്കുന്നു. മുളംകുടത്ത് മുത്തപ്പൻ തന്റെ പ്രവർത്തന മേഖലയായതുകൊണ്ട് കേച്ചേരിയിൽതന്നെ താമസിച്ചു. ചൂണ്ടൽ മുത്തപ്പൻ ഒരു നാക്കില വെട്ടി വെളളത്തിലിട്ട് അതിൽ കയറി ഇരുന്നും പയ്യൂര് മുത്തിയമ്മ തന്റെ വട്ടിയിൽ കയറിയിരുന്നും തുഴഞ്ഞ് മറുകര പറ്റി. ഇത് മലവാഴിയുടെ മാന്ത്രികശക്തി കൊണ്ടാണെന്നാണ് വിശ്വാസം. കഥാസൂചന ഃ പരമശിവന്റെ (സൂര്യന്റെ) തൃക്കണ്ണിൽ നിന്നും ഭദ്രകാളി ഉദയം കൊണ്ടപ്പോൾ കൂടെപിറന്ന ഇരട്ടകളാണ് മലവാഴിയും സഹോദരൻ മൂക്കൻചാത്തനും. പുരാതന മാന്ത്രികവിദ്യയ്‌ക്ക് പേരുകേട്ട കല്ലടിക്കോട് മലവാരത്താണ് ഇവർ ബാല്യം കഴിച്ചുകൂട്ടിയത്. അവിടെ ചുറ്റിനടന്ന അവർ പരമശിവനോട് തങ്ങളുടെ പിതൃത്വം അംഗീകരിച്ച് ജീവിതമാർഗ്ഗം കാട്ടിത്തരണമെന്ന് അപേക്ഷിച്ചു. പക്ഷെ ശിവൻ അതിന് തയ്യാറാവാതെ വാഗ്വാദത്തിന് മുതിർന്ന് വെല്ലുവിളിച്ചു. തങ്ങളുടെ ദിവ്യശക്തി കാട്ടിക്കൊടുത്തപ്പോൾ പരമശിവൻ മക്കളായി അംഗീകരിക്കുകയും അനുഗ്രഹിക്കുകയും ചെയ്‌തു. പിന്നീട് അവർ പടിഞ്ഞാറോട്ട് യാത്രചെയ്‌ത് തങ്ങൾക്ക് വേണ്ടതായ ആടയാഭരണങ്ങളും ആയുധങ്ങളും ബന്ധപ്പെട്ട കക്ഷികളോട് തങ്ങളുടെ ദിവ്യശക്തി കാട്ടിക്കൊടുത്ത് വാങ്ങിക്കുന്നു. നാട്ടിൽ വിവിധ സ്‌ഥലങ്ങളിൽ മായം തിരിഞ്ഞ് സഞ്ചരിച്ച് അവർ അവസാനം കല്ലടിക്കോട് കരിമലയിൽ കരിങ്കല്ലുകൊണ്ട് കരിങ്കോട്ടയും പാതാളവും പണിതീർത്ത് അതിൽ പടിഞ്ഞാറോട്ട് തിരിഞ്ഞ് അറയിരുന്നു എന്നാണ് ഐതിഹ്യം. കഥയിൽ ആദ്യവസാനം ദിവ്യത്വം നിറഞ്ഞുനിൽക്കുന്നുവെങ്കിലും അത് മാറ്റിനിർത്തി ഒന്ന് വായിച്ചാൽ ഫ്യൂഡൽ പ്രഭുക്കൻമാരെ കീഴ്‌പ്പെടുത്താനുളള അടിയാള ജാതിയുടെ ഒടുങ്ങാത്ത വാഞ്ഞ്‌ഛ നിഴലിച്ചു നിൽക്കുന്നു. ഉദാഹരണത്തിന് പൊളളാച്ചി ചന്തയിൽനിന്ന് പാലക്കാടൻ ചെട്ടി കൊണ്ടുവരുന്ന കാളകളിൽ നല്ലതൊന്നിനെ മലവാഴി ആഗ്രഹിക്കുന്നു. അതിനെ തുരുനണ്ടമായി (വഴിപാടായി) തരുവാനാവശ്യപ്പെട്ടപ്പോൾ ചെട്ടി വിസമ്മതിക്കുന്നു. തുടർന്ന് മലവാഴിയുടെ ശാപത്താൽ ചെട്ടിയുടെ നാൽക്കാലികളെല്ലാം ക്ഷീണിതരാകുന്നു. അപ്പോൾ ചെട്ടിക്ക് മലവാഴിയുടെ ശക്തി മനസ്സിലാവുകയും നല്ലകാളയെ തിരുനണ്ടമായി നൽകുകയും ചെയ്യുന്നു. എല്ലാ ഉപകഥകളും ഇതേ മാതൃകയിൽ ഉളളതാണ്. വേഷങ്ങൾ ഃ മലവാഴി വെളളയും ചുവപ്പും കൂടാതെ മറ്റുനിറങ്ങളും ഉളള പട്ടുകൾ ഇടകലർത്തി മുട്ടുവരെ ഇറക്കത്തിൽ ഞൊറിഞ്ഞുടുക്കുന്നു. അണയം എന്ന് ഒറ്റവാക്കിൽ പറയുന്ന തലമുതൽ കാലുവരെയുളള മെയ്യാഭരണങ്ങൾ. വലതുകൈയിൽ അരിവാളും ഇടതു കക്ഷത്തിൽ വട്ടിയും. ദേവീക്ഷേത്രങ്ങളിലെ പ്രതിഷ്‌ഠയും ഇതേ മാതൃകയിലാണ്. അനുയോജ്യരായവർ വേഷംകെട്ടിനിന്നാൽ ഒരു പ്രാചീനകല കർഷകതൊഴിലാളിസ്‌ത്രീ എന്ന് തോന്നാം. മൂക്കൻ ചാത്തൻ വിരൂപിയാണെന്ന് വിശ്വസിക്കുന്നു. അതിന് അനുയോജ്യമായ പൊയ്‌മുഖവും പട്ടുംകൊണ്ട് തറ്റുടുത്ത് അരമണികെട്ടി ഇരുകൈകളിൽ കുറുവടികളും. വാദ്യം നാല് മരം, രണ്ട് ചെണ്ട, രണ്ട് കുഴൽ പിന്നെ പാട്ടുകാരനും ഏറ്റുപാടുന്നവരും. രാത്രി ഏകദേശം പത്തുമണിമുതൽക്ക് പരിപാടികൾ ആരംഭിക്കുന്നു. ഐതിഹ്യകഥ പാട്ടുരൂപത്തിൽ അവതരിപ്പിക്കുമ്പോൾ വേഷക്കാർ താളത്തിനൊത്ത് തറക്കുചുറ്റും നൃത്തം ചെയ്യുന്നു. (കൂടെ പ്രേക്ഷകരായ സ്‌ത്രീകൾ മുടിവീശിക്കളിക്കുക സാധാരണമാണ്). ഇടയ്‌ക്കിടെ മലവാഴി എന്ന ദേവിയുടെ ആകർഷണത്താൽ ദേവീവേഷക്കാരന് കലി ഉണ്ടാവുകയും രൗദ്രഭാവത്തിൽ സഹോദരനായ മൂക്കൻചാത്തനെ തറയ്‌ക്കുചുറ്റും ഓടിക്കുകയും ചെയ്യുന്നു. ഇതിന് കാരണമുണ്ട്. മലവാഴിയും മൂക്കൻചാത്തനും മാനുഷികമായ, കൃത്യമായി പറഞ്ഞാൽ അടിയാളരുടെ ജീവിതരീതിയാണ് അനുവർത്തിക്കുന്നത്. പാടങ്ങളിൽനിന്നും കതിരുപെറുക്കിയും ചക്കയെടുത്തും കള്ള് കുടിച്ചും ആയിരുന്നു അത്. മലവാഴി ദുഃസ്വഭാവത്തിൽ ഏർപ്പെടുന്നതിൽ സഹോദരനായ മൂക്കൻചാത്തന് അമർഷം ഉണ്ടായിരുന്നു. ഇതാണ് കലഹകാരണം. പുലർച്ച ഏകദേശം നാല് മണി കഴിഞ്ഞാൽ ദൈവിക കർമ്മങ്ങളാണ്. അതിന്റെ അവസാനത്തിൽ വേഷക്കാരനിൽ മലവാഴി വെളിച്ചപ്പെട്ട് ഭക്തർക്ക് അനുഗ്രഹങ്ങളും നിർദ്ദേശങ്ങളും കല്പനയായി നൽകുന്നു. ഭക്തരെ മലവാഴി ആങ്ങളയെന്നും നാത്തൂനെന്നുമാണ് സംബോധന ചെയ്യുന്നത്. അതിന് ശേഷം കല്ലടിക്കോട് മലവാരത്തേയും മറ്റും വർണിച്ച് പാടുന്ന ‘മലവാരംപാട്ടി’ന്റെ അവസാനത്തോടെ മലവാഴിയാട്ടം എന്ന അനുഷ്‌ഠാനകല അവസാനിക്കുന്നു.**കടപ്പാട്: വിക്കിപ്പീഡിയ"
-
മറത്തുകളി
വടക്കൻ കേരളത്തിൽ പൂരക്കളിയുമായി ബന്ധപ്പെട്ട് നടത്തിവരുന്ന മത്സര/പ്രദർശനക്കളിയാണ് മറുത്തുകളി. തീയ്യസംദായത്തിന്റെ കഴകങ്ങളിലോ കാവുകളിലോ വച്ച് പൂരക്കളി സംഘങ്ങൾ സംവാദത്തിലൂടെ തങ്ങളുടെ മികവു പ്രകടിപ്പിക്കുന്ന രീതിയാണിത്. പൂരക്കളിയുടെ ഭാഗമായി തന്നെ മറത്തുകളി നടത്തുകയാണു ചെയ്യുക. പൂരക്കളിയേക്കാൾ വാശിയും വേഗതയും ഉള്ളതിനാൾ ജനങ്ങൾ കൂടുതൽ ഇഷ്ടപ്പെടുന്നത് മറത്തുകളിയാണ്. വടക്കൻ കേരളത്തിലെ തീയ്യസമൂഹത്തിന്റെ സംഭവനയാണ് മറുത്തുകളിയും പൂരക്കളിയും സാഹിത്യം, നൃത്തം, സംഗീതം തുടങ്ങിയവയുടെ സമജ്ഞമായ ഒരു സമ്മേളനം കൂടിയാണിത്. തർക്കം തീർക്കുവാൻ നിഷ്പക്ഷമതികളായ പണ്ഡിതർ ആസനസ്ഥരായിരിക്കും. മുൻകാലങ്ങളിൽ മദ്ധ്യസ്ഥരുടെ വിധിയെ മാനിക്കതെ കയ്യാങ്കളിയിലേക്ക് നീങ്ങിയിരുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ചോദ്യങ്ങളെ മറുചോദ്യങ്ങൾ കൊണ്ട് മാന്യമല്ലാത്ത രീതിയിൽ തടുക്കുന്ന പതിവ് പൂരക്കളിപ്പണിക്കരുടെ ചോദ്യം പോലെ എന്ന പ്രയോഗത്തിനു കാരണമായിട്ടുണ്ട്. മറുത്തുകളിക്ക് രണ്ട് ഭാഗങ്ങളുണ്ട്. രണ്ടു സംഘങ്ങൾ തമ്മിലുള്ള കളിയും രണ്ടു സംഘങ്ങളെ പ്രതിനിധീകരിക്കുന്ന പണിക്കർമാർ തമ്മിലുള്ള വാദപ്രതിവാദവും. സംഘങ്ങൾ തമ്മിൽ വാദപ്രതിവാദം നടത്തില്ല. പഴയ കാലത്ത് ക്ഷേത്രത്തിലെ ആചാരക്കാരാണ് മദ്ധ്യസ്ഥത വഹിച്ചിരുന്നത്. അടുത്ത കാലത്തായി സംസ്കൃതപണ്ഡിതൻമാർ അദ്ധ്യക്ഷരാവാറുണ്ട്. വാദപ്രതിവാദത്തിന് - സംസ്കൃതം, മലയാളം എന്നീ ഭാഷകളാണ് ഉപയോഗിക്കാറ്. മറുത്തുകളിയും പൂരക്കളിയും തീയ്യരെപോലെ തന്നെ പിന്നീട്, മണിയാണി സമുദായവും പാരമ്പര്യമായി കളിച്ചുപോരുന്നുണ്ട്, എങ്കിലും തീയ്യരുടേതിനാണ് കൂടുതൽ ചിട്ടയും പ്രാമാണിത്യവും മുൻതൂക്കവും. ഓരോ ക്ഷേത്രക്കാരും അവരവർക്കിഷ്ടപ്പെട്ട പണിക്കർമാരെ വർഷങ്ങൾക്കുമുമ്പേതന്നെ ഏൽപ്പിക്കുന്നു. അതതുവർഷം പൂരോത്സവത്തിന് 20-25 ദിവസങ്ങൾക്കുമുമ്പ് പണിക്കരെ സ്ഥാനികരും കളിക്കാരും വീട്ടിൽ ചെന്ന് കൂട്ടിക്കൊണ്ടുവരുന്നു. ആദ്യകാലത്ത് ഒരു ദിവസം മുഴുവനായി നീണ്ടു നിൽക്കുന്ന ചടങ്ങായിരുന്നു മറത്തു കളി. നിലവിൽ സമയദൈർഘൃ൦ ചുരുക്കി രാത്രി 12 മണിവരെ എന്നു ചുരുക്കിയിട്ടുണ്ട്. മറത്തുകളിയിലെ വിഷയങ്ങൾ പകലും രാത്രിയും വെവ്വേറെയുണ്ട്, ഇതിൽ പകൽ വിഷയങ്ങൾ അഭിവാദനം, താംബൂലദാനം, രംഗപ്രവേശം (രാശി), ദീപവന്ദന, ഇഷ്ടദേവതവന്ദനകൾ, രണ്ടാം തരം വന്ദന, പൂരമാല 18 നിറങ്ങൾ, വൻകളികൾ രാമായണം, ഗണപതിപ്പാട്ട് തുടങ്ങിയവയാണ്. നാടകവും യോഗിയുമാണ് രാത്രി വിഷയങ്ങൾ. നാടകത്തിന് പ്രാരംഭമായി നാട്യശാസ്ത്രം, ചിദംബരശാസ്ത്രം തുടങ്ങിയ ശാസ്ത്രങ്ങളും ചൊല്ലുന്നു. യോഗ വിഷയങ്ങളും കഴിഞ്ഞതിനുശേഷം കളിതൊഴൽ പാട്ടോടുകൂടി മറുത്തുകളി അവസാനിക്കുന്നു. മറുത്തുകളിയിൽ പണിക്കന്മാരുടെ ചർച്ച നിയന്ത്രിക്കാൻ അധ്യക്ഷവേദിയും അടുത്തകാലത്തായി നിലവിൽ വന്നു.**കടപ്പാട്: വിക്കിപ്പീഡിയ"
-
മാപ്പിളപ്പാട്ട്
കേരളത്തിലെ മുസ്‌ലിംകൾക്ക് ഇടയിൽ രൂപം കൊള്ളുകയും പ്രചാരത്തിലിരിക്കുകയും ചെയ്യുന്ന സംഗീതശാഖയാണു് മാപ്പിളപ്പാട്ട് എന്നറിയപ്പെടുന്നത്. മാപ്പിള എന്ന വിശേഷണപദം ഈ സംഗീതശാഖയുടെ സാമുദായികസ്വഭാവം സൂചിപ്പിക്കുന്നു. മാപ്പിളപ്പാട്ട് അറബി മലയാളത്തിലെ സാഹിത്യമായാണ് രൂപം കൊണ്ടത്. കേരള മാപ്പിള കലാ അക്കാദമിയുടെ നിർവചനം ഇങ്ങനെ കാണാം അറബിച്ചുവയുള്ള മലയാളം ഭാഷയിൽ എഴുതപ്പെട്ട (പ്രാദേശിക മാപ്പിള ശൈലിയിൽ) മുസ്‌ലിം ഗാനശാഖയാണ് മാപ്പിളപ്പാട്ട്. ജനകീയവും സംഗീതാത്മകവുമാണ് അതിന്റെ പ്രത്യേകതകൾ. സംഗീതത്തിനു മുൻതൂക്കമുള്ളത്കൊണ്ട് തന്നെ ഗാനമാധുരിക്ക് പ്രാധാന്യം കല്പിക്കുന്നു. മലയാളത്തിൽ നിലവിലിരിക്കുന്ന ഗാനവൃത്തങ്ങൾക്ക്പുറമേ സംസ്കൃത വൃത്തങ്ങളിൽ ചിലരൂപമാറ്റം വരുത്തിയും പാട്ടുകൾ രചിക്കുകയുണ്ടായി. മാപ്പിളപ്പാട്ടിൻറെ ഈണത്തിന്റെ താളക്രമത്തിന് ഇശൽ എന്നാണ് പറയുന്നത്. തൊങ്കൽ, ആദിഅനം, പുകയിനാൽ, കൊമ്പ്, കപ്പപ്പാട്ട്, ഒപ്പനചായൽ, ഒപ്പനമുറുക്കം, വിരുത്തം,തുടങ്ങി ഒട്ടേറെ ഇശലുകൾ ഉണ്ട്. ദ്രാവിഡ രീതിയുടെ അടിത്തറയിൽ നിന്നാണ് ഇശലുകൾ രൂപപ്പെടുത്തിയിക്കുന്നത്. കമ്പി, കഴുത്ത്, വാൽകമ്പി, വാലുമ്മൽക്കമ്പി, എന്നിങ്ങനെയുള്ള പ്രാസവ്യവസ്ഥ കൂടി മാപ്പിളപ്പാട്ടിനുണ്ട്, ഇതിൻറെയും അടിസ്ഥാനം ദ്രാവിഡപാരമ്പര്യം തന്നെയാണ്. കമ്പി-പാട്ടിലെ മോന അഥവാ ആദ്യാക്ഷരപ്രാസവും കഴുത്ത്-നാലടിയിലും രണ്ടാമത്തെ അക്ഷരം സമാനമാവുക എന്നത് പാട്ടിലെ എതുക (ദ്വിതിയാക്ഷര പ്രാസത്തിനുതുല്യം)യ്ക്ക് തുല്യവുമാണ്. വാൽകമ്പി അന്ത്യാക്ഷരപ്രാസവും, വാലുമ്മൽകമ്പി അന്താദിപ്രാസവുമാണ്. ഭാഷയിലെ പാട്ടു പാരമ്പര്യം മാപ്പിളപ്പാട്ടിൻറെ പാരമ്പര്യവുമായി ഇഴചേരുന്നതിൻറെ ദൃഷ്ടാന്തങ്ങളാണിവയൊക്കെ. മാലപ്പാട്ടുകൾ, പടപ്പാട്ടുകൾ, പ്രണയകാവ്യങ്ങൾ, കത്തുപാട്ടുകൾ, ഒപ്പനപ്പാട്ടുകൾ, കിസ്സപ്പാട്ടുകൾ, കെസ്സുപ്പാട്ടുകൾ, കല്യാണപ്പാട്ടുകൾ തുടങ്ങി ഒട്ടേറെ പാട്ടുകൾ മാപ്പിളപ്പാട്ടു സാഹിത്യത്തിൽ ഉണ്ട്. മാലപ്പാട്ടുകളിൽ ആദ്യത്തേത്, കൊല്ലവർഷം 752-ൽ കൊഴിക്കോട്ടുകാരനായ ഖാസിമുഹമ്മദ് രചിച്ച മുഹയിദ്ധീൻമാലയാണ്.**കടപ്പാട്: വിക്കിപ്പീഡിയ"
-
മാർഗ്ഗം കളി
കേരളത്തിലെ മാർ തോമാ നസ്രാണികൾ പാരമ്പര്യമായി അവതരിപ്പിച്ചുവരുന്ന ഒരു സംഘനൃത്തമാണ് മാർഗ്ഗംകളി. കേരളത്തിലെ സുറിയാനി ക്രൈസ്തവ അനുഷ്ഠാനകലാരൂപങ്ങളിലെ പ്രധാനപ്പെട്ട ഒരു നൃത്തരൂപമാണ് മാർഗ്ഗംകളി. ഏ. ഡി. 52-ൽ കേരളം സന്ദർശിച്ച തോമാ ശ്ലീഹായുടെ ചരിത്രമാണ് ഈ നൃത്തരൂപത്തിന്റെ ഇതിവൃത്തം. ഇതിനുപയോഗിക്കുന്ന ഗാനവിഭാഗത്തെ മാർഗ്ഗംകളിപ്പാട്ട് എന്ന് പറയുന്നു. അടുത്തകാലം വരെ പുരുഷന്മാർ മാത്രമാണ് മാർഗ്ഗംകളി നടത്തിയിരുന്നത് എങ്കിലും ഇന്ന് വ്യാപകമായി സ്ത്രീകളും മാർഗ്ഗംകളിയിൽ പങ്കെടുത്തുവരുന്നു. സ്കൂൾ-കലാലയ മത്സര വേദികളിൽ ഇത് അവതരിപ്പിക്കുന്നത് പെൺകുട്ടികളാണ്. മാർഗ്ഗം എന്നത് പാലി ഭാഷയിലെ മഗ്ഗ എന്നതിൽ നിന്നുത്ഭകിച്ചതാണ്. പുതിയ ജീവിതരീതിക്ക് അതായത് ബുദ്ധമത പരിവർത്തനം ചെയ്യുന്നതിനെ മാർഗ്ഗം കൂടുക എന്നു പറഞ്ഞിരുന്നു. ക്രൈസ്തവരും മത പരിവർത്തനം ചെയ്താൽ മാർഗ്ഗം കൂടുക എന്നായിരുന്നു പുരാതന കാലത്ത് പറഞ്ഞിരുന്നത്. പിന്നീട് ഇത് ഏത് മതം ചേരുന്നതിനേയും സൂചിപ്പിക്കുന്ന പദമായി. മാർഗ്ഗം കളിയെന്ന പേരിൽ ഇവിടെ സൂചിപ്പിക്കുന്നത് ക്രിസ്തുമാർഗ്ഗത്തെയാണ്. ആദ്യകാല മാർഗ്ഗംകളിയും ഇന്നത്തെ മാർഗ്ഗംകളിയും തമ്മിലുള്ള വ്യത്യാസങ്ങൾ കാണുമ്പോൾ മാർഗ്ഗംകളിയുടെ ചരിത്രത്തെ മൂന്ന് ഘട്ടങ്ങളായി കരുതാം. ആദ്യ ഘട്ടം ഇന്ത്യയെ ബ്രിട്ടീഷ് കോളനി ആക്കുന്നതിൻറെ മുമ്പുള്ള കാലം, അക്കാലത്ത് മാർ തോമാ നസ്രാണികൾ പ്രത്യേക ദിവസങ്ങളിലും ചടങ്ങുകളിലും അവതരിപ്പിക്കുന്ന നൃത്തമായിരുന്നു മാർഗ്ഗംകളി. അക്കാലത്ത് പരിചമുട്ടുകളിയും ഇതിൻറെ ഭാഗമായിരുന്നു. പിന്നീട് സിനോദ് ഓഫ് ദയാമ്പർ ഈ തദ്ദേശീയ രൂപത്തെ തടഞ്ഞു. പതിനേഴാം നൂറ്റാണ്ടിൻറെ അവസാനകാലത്ത് ദക്ഷിണേന്ത്യൻ പുരോഹിതനായിരുന്ന ഇട്ടി തൊമ്മൻ കത്തനാരുടെ പ്രയത്നത്തിൻറെ ഫലമായി മാർഗ്ഗംകളിക്ക് കൂടുതൽ ഉയർച്ച ലഭിച്ചു. ഈ കാലത്ത് 14 കാവ്യഖണ്ഡങ്ങളായി മാർഗ്ഗംകളിയെ രൂപപ്പെടുത്തി. പക്ഷേ പത്തൊൻപതാം നൂറ്റാണ്ടിൻറെ അവസാനത്തോടെ ഈ കലാരൂപം ഇടയ്ക്ക് അവിടേയും ഇവിടെയും ആയി അല്ലാതെ ആരും അവതരിപ്പിക്കാതായി. അതേസമയം ഇരുപതാം നൂറ്റാണ്ടിൻറെ തുടക്കത്തിൽ മാർഗ്ഗംകളി എന്ന കലാരൂപം വീണ്ടും ജനപ്രിയമായി.**കടപ്പാട്: വിക്കിപ്പീഡിയ"
-
മുടിയേറ്റ്
കേരളത്തിലെ ഒരു അനുഷ്ഠാനകലയാണ് മുടിയേറ്റ്. . കുറുപ്പ്, മാരാർ എന്നീ വിഭാഗത്തിൽപെട്ടവർ അവതരിപ്പിക്കുന്ന കലയാണിത്.ദാരികാവധമാണ് പ്രമേയം. 12 മുതൽ 20 വരെ ആളുകൾ വേണം ഈ കഥ അവതരിപ്പിക്കാൻ. കളമെഴുത്ത്, തിരിയുഴിച്ചിൽ, താലപ്പൊലി, പ്രതിഷ്ഠാപൂജ, കളം മായ്ക്കൽ എന്നിവയാണ് മുടിയേറ്റിലെ പ്രധാന ചടങ്ങുകൾ. അരങ്ങുകേളി , അരങ്ങുവാഴ്ത്തൽ, ദാരികന്റേയും കാളിയുടേയും പുറപ്പാട്, കാളിയും ദാരികനും തമ്മിലുള്ള യുദ്ധം ഇത്രയുമാണ് മുടിയേറ്റിലുള്ളത്. 2010 ഡിസംബറിൽ മുടിയേറ്റ് യുനസ്കോയുടെ പൈതൃക കലകളുടെ പട്ടികയിൽ ഇടം നേടി. മുടിയേറ്റിൽ പ്രധാനമായും ഏഴു കഥാപാത്രങ്ങളാണ് ഉള്ളത്. ശിവൻ, നാരദൻ, കാളി, ദാരികൻ, ദാനവേന്ദ്രൻ, കൂളി, കോയിമ്പിടാർ എന്നിവരാണ് കഥാപാത്രങ്ങൾ. അലങ്കരിച്ച പന്തലിൽ പഞ്ചവർണപ്പൊടി കൊണ്ട് ഭദ്രകാളിക്കളം വരയ്‌ക്കുന്നു. കളം പൂജ, കളം പാട്ട്, താലപ്പൊലി, തിരിയുഴിച്ചിൽ എന്നിവയ്‌ക്കു ശേഷം കളം മായ്‌ക്കും. അതു കഴിഞ്ഞാണ് മുടിയേറ്റ് തുടങ്ങുന്നത്. ദാരികനെയും ദാനവേന്ദ്രനെയും കൊണ്ട് ദേവന്മാർക്കും മനഷ്യർക്കുമുള്ള ബുദ്ധിമുട്ടുകൾ നാരദൻ ഭഗവാൻ ശിവനെ അറിയിക്കുന്നതോടെ മുടിയേറ്റ് ആരംഭിക്കുന്നു. തുടർന്ന് ദാരികന്റെ പുറപ്പാടാണ്.അസുരചരവർത്തിയായ ദാരികൻ തന്റെ ദുർഭരണം കാഴ്ചവെക്കുന്ന രംഗമാണിത്.ദാരികൻ നാലു ദിക്കിനെയും ആധാരമാക്കി തന്നോട് യുദ്ധം ചെയ്യാൻ ആരെങ്കിലും ഉണ്ടോ എന്ന് വെല്ലുവിളിക്കുന്നു.തുടർന്ന് ഭദ്രകാളി പുറപ്പാടാണ്. ദാരികവധത്തിനായ് ഭദ്രകാളി പോർക്കളത്തിലേക്ക് പാഞ്ഞടുക്കുകയും ദാരികനെ പോരിനുവിളിക്കുകയും ചെയ്യുന്നരംഗമാണിത്. തുടർന്ന് കാളിയുടെ കലി ശമിപ്പികാനായി നന്ദികേശൻ വേഷമാറിവരുന്നതാണ് കോയിമ്പടനായർ. സ്വയംപരിചയപ്പെടുത്തുകയും കൈലാസത്തിൽ നിന്നും യുദ്ധഭൂമിലേക്കുള്ള മാർഗ്ഗതടസങ്ങളെപറ്റി വിവരിക്കുകയും ചെയ്യുന്നു. അതിനുശേഷം കുളി പുറപ്പാടാണ് ഹാസ്യകഥാപാത്രയ കുളി മക്കളെ മുലയൂട്ടിയും ചിരിപ്പിച്ചും രംഗം മനോഹരമാക്കുന്നു. തുടർന്ന് കളിയും കുളിയും ദാരിക-ദാനവേദരന്മാരുമായി അതിഘോരമായ യുദ്ധം നടക്കുന്നു കളിയുടെ വൈഭവത്തിൽ ദാരിക-ദാനവേദരന്മാർ പാതാളത്തിൽ പോയിഒളിക്കുന്നു ഈ സമയം പോർക്കലി ബാധിച്ച ഭദ്രകാളിയുടെ മുടിപിഴുതെടുത്തു കോയിമ്പടനായർ ആയുധം നിലത്തുകുത്തി കലിശമിപ്പിക്കുന്നു. രാത്രിയിൽ മയായുദ്ധം ചെയ്യാൻ കഴിവുള്ള ദാരിക-ദാനവേദരന്മാർ രാത്രിയാകാൻ വേണ്ടികാത്തിരുന്നു. അസുരന്റെ മനം തിരിച്ചറിഞ്ഞ ഭദ്രകാളി തന്റെ നീണ്ടുചുരുണ്ട മുടിഅഴിച്ചിട്ടു സൂര്യാഭിംബം മറച്ചു ഇരുട്ടാക്കി. രാത്രിയായെന്നു കരുതി മായായുദ്ധത്തിന് ഇറങ്ങിയ ദാരിക-ദാനവേദരന്മാരെ ഇരുട്ടുമാറ്റി വധിച്ചു ഭൂമിയുടെ ഭാരംതീർത്തു ഇത്രയും ഭാഗമാണ് മുടിയേറ്റ്. ചെണ്ടയും ഇലത്താളവും ആണ് പ്രധാന വാദ്യങ്ങൾ. കൂടാതെ വീക്കൻചെണ്ട എന്നീ വാദ്യങ്ങളും ഉപയോഗിക്കുന്നു. നിലവിളക്ക് മാത്രമാണ് ദീപസംവിധനമെങ്കിലും തീവെട്ടിയും പന്തങ്ങളും വെളിച്ചത്തിനായി ഉപയോഗിക്കുന്നു. ചാക്യാർകൂത്തിനോടും കഥകളിയോടും ചില അംശങ്ങളിൽ സാമ്യമുള്ള ഇതിന്റെ പ്രധാന കേന്ദ്രങ്ങൾ തിരുവിതാംകൂറും കൊച്ചിയുമാണ്. കേരളത്തിൽ ഏറ്റവും കൂടുതൽ മുടിയേറ്റ് വഴിപാടായി നടത്തിവരുന്ന ഏക ക്ഷേത്രം കോട്ടയം ഏറ്റുമാനൂരിൽ നീണ്ടൂരിനടുത്തു സ്ഥിതിചെയ്യുന്ന ശ്രീ മൂഴിക്കുളങ്ങര ഭഗവതി ക്ഷേത്രം ആണ്. ശങ്കരൻകുട്ടിമാരാർ സ്മാരക മുടിയേറ്റ് സംഘം കീഴില്ലം ആണ് വർഷങ്ങളായി ഇവിടെ മുടിയേറ്റ് നടത്തിപ്പോരുന്നത് .മൂവാറ്റുപുഴ വാരപ്പെട്ടി ശ്രീ എളങ്ങവത്ത് കാവിലെ മുടിയേറ്റും പ്രശസ്തമാണ്.ഇത് കൂടാതെ തൊടുപുഴ ക്ക് അടുത്ത് പുരാതനമായ അറക്കുളത്ത് കാവ് ശ്രീ ഭദ്രകാളി ക്ഷേത്രത്തിൽ വർഷങ്ങളായി പുത്തൻകുരിശ് അപ്പുക്കുട്ടൻ മാരാരും സംഘവുമാണ് മുടിയേറ്റ് അവതരിപ്പിച്ച് വരുന്നത്. അറക്കുളത്ത് കാവിന് സമീപം കുടയത്തൂർ മങ്കൊമ്പ് കാവിലും ഇപ്പോൾ ഉത്സവത്തോടനുബന്ധിച്ച് മുടിയേറ്റ് വഴിപാടായി നടത്തി വരുന്നു. കഥാപാത്രങ്ങൾക്ക് മുഖത്ത് ചമയവും കിരീടവും ഉടുത്തുകെട്ടും ഉണ്ട്. അരിമാവും ചുണ്ണാമ്പും ചേർത്ത് കാളിയുടെ മുഖത്ത് ചുട്ടികുത്തുന്നു. മരമോ ലോഹമോ കൊണ്ട് ഉണ്ടാക്കിയ വലിയ കിരീടം (മുടി) കാളി തലയിൽ അണിയുന്നു. മുടിയേറ്റ് എന്ന് പേരുണ്ടാകാനും കാരണം ഇതായിരിക്കാം എന്നു കരുതപ്പെടുന്നു.**കടപ്പാട്: വിക്കിപ്പീഡിയ"
-
മോത്തളംപാട്ട്
മലബാറിലെ മുസ്ലിം സമുദായങ്ങളിൽ നിലനിന്നിരുന്ന ഒരു പ്രാചീന കലാരൂപമാണ് മോത്തളംപാട്ട്. പൊന്നാനിയിലെ നവോത്ഥാന പ്രവർത്തകരിൽ മുൻപന്തിയിലുണ്ടായിരുന്ന ഉദുമാൻ മാഷാണ് ഇത് രൂപകൽപ്പന ചെയ്തത്. വിവാഹദിനത്തിൽ മണവാളനെ പന്തലിൽ ഇരുത്തി ക്ഷൗരം ചെയ്യുന്നു. ഈ സമയത്ത് കൂട്ടുകാർ ചുറ്റുംകൂടി കൈകൊട്ടി പാടുന്നതാണ് മോത്തളംപാട്ട്. ക്ഷൗരം ചെയ്യാൻ വരുന്ന ഒസ്സാന് (ബാർബർ), തുണി, അരി, വെറ്റില, അടക്ക എന്നിവയടങ്ങുന്ന പാരിതോഷികം ഒരു താലത്തിൽ വെച്ച് നൽകുന്നു.**കടപ്പാട്: വിക്കിപ്പീഡിയ"
-
മോഹിനിയാട്ടം
മോഹിനിയാട്ടം കേരളത്തിന്റെ തനത് ലാസ്യനൃത്തകലാരൂപമാണ്. നാട്യശാസ്ത്രത്തിൽ പ്രതിപാദിക്കുന്ന ചതുർവൃത്തികളിൽ ലാസ്യ-ലാവണ്യസമ്പന്നമായ കൈശികീവൃത്തിയിൽ ഊന്നിയ ചലനങ്ങളാണു മോഹിനിയാട്ടത്തിന്റെ മുഖമുദ്ര. ഭാരതി, സാത്വതി, ആരഭടി എന്നിവയാണു മറ്റു മൂന്നു വൃത്തികൾ. രസരാജനായ ശൃംഗാരമാണു മോഹിനിയാട്ടത്തിൽ കൂടുതലായി ആവിഷ്കരിക്കപ്പെടാറുള്ളത്. ശൃംഗാരരസപ്രകരണത്തിനു ഏറ്റവും അനുയോജ്യമായ വൃത്തിയും കൈശികിയത്രെ. മലയാളത്തിലെ ഒരേയൊരു ശാസ്ത്രീയ സ്ത്രീനൃത്തകലയായ മോഹിനിയാട്ടം ഈയിടെയായി പുരുഷന്മാരും അവതരിപ്പിച്ചുകാണുന്നു. കേരളീയക്ഷേത്രങ്ങളിൽ നിലനിന്നിരുന്ന ദേവദാസീനൃത്തത്തിന്റെ പരിഷ്കരിച്ച രൂപമാണ് മോഹിനിയാട്ടം. കലാമണ്ഡലം കല്യാണിക്കുട്ടിയമ്മ കേരളത്തിലെ പ്രശസ്തയായ മോഹിനിയാട്ട നർത്തകിയായിരുന്നു. ഊഹാപോഹങ്ങളുടേയും ദുരൂഹതകളുടേയും ,വിവാദങ്ങളുടേയും ഉള്ളിൽ ആഴ്‌ന്നിറങ്ങിയിരിക്കുന്ന അവസ്ഥയാണു മോഹിനിയാട്ടത്തിന്റെ ചരിത്രപഠനത്തിനുള്ളത്. ഇന്ത്യയിലെ മറ്റിടങ്ങളിലെന്ന പോലെ, കേരളത്തിലും ദേവദാസി സമ്പ്രദായം നിലനിന്നിരുന്നു എന്നും, അതിന്റെ പിന്തുടർച്ചയായി വന്ന തേവിടിശ്ശിയാട്ടത്തിന്റെ പരിഷ്കൃത രൂപമാണു ഇന്നു കാണുന്ന മോഹിനിയാട്ടം എന്നു വാദിക്കുന്നവരുണ്ട്. എങ്കിലും ഇതിനു ഉപോൽബലകമായ തെളിവുകൾ ചരിത്രരേഖകളിൽ തുലോം കുറവാണ്. മോഹിനിയാട്ടത്തെക്കുറിച്ച് രേഖാമൂലമുള്ള പരാമർശം ആദ്യമായി കാണുന്നതു മഴമംഗലം നാരായണൻ നമ്പൂതിരി ക്രിസ്ത്വബ്ദം 1809-ൽ എഴുതിയതെന്നു കരുതപ്പെടുന്ന വ്യവഹാരമാലയിലാണ്. പ്രസ്തുത കൃതിയിൽ ഒരു മോഹിനിയാട്ട പ്രദർശനത്തിനു ശേഷം കലാകാരന്മാർ അവർക്കു കിട്ടിയ പ്രതിഫലം പരസ്പരം പങ്കിട്ടെടുക്കുന്നതിന്റെ കണക്കിനെക്കുറിച്ച് വിശദമായി പരാമർശിക്കുന്നുണ്ട്. ലാസ്യ പ്രധാനമായ ഈ ദൃശ്യകലയിൽ നൃത്യശില്പങ്ങൾ പൊതുവേ ശൃംഗാരരസ പ്രധാനങ്ങളാൺ. ചൊൽക്കെട്ട്, ജതിസ്വരം, പദം, പദവർണം, തില്ലാന എന്നിവയാണ് ഇന്നു പ്രചാരത്തിലുള്ള മോഹിനിയാട്ടം ഇനങ്ങൾ. ‘ചൊൽക്കെട്ട്‘ എന്ന നൃത്തം നൃത്യമൂർത്തികളായ ശിവപാർവതിമാരെ സ്‌തുതിച്ച് കൊണ്ട് തുടങ്ങുന്നു. ചൊല്ലുകളുടെ സമാഹാരങ്ങളും പദസാഹിത്യവും ചേർന്ന് ലാസ്യ പ്രധാനമാണ് ചൊൽക്കെട്ട്. മോഹിനിയാട്ടത്തിൽ മാത്രം കാണാവുന്ന രൂപമാണ് ചൊൽക്കെട്ട്. അടവുകൾക്ക് യോജിച്ച ഭാവം കൊടുക്കുകയും കൈ, മെയ്, കാലുകൾ, കണ്ണുകള്‍, ശിരസ്സ് തുടങ്ങിയ അംഗോപാംഗങ്ങൾ ഭംഗിയോടെ ചലിപ്പിക്കുകയും വേണം. ഓരോ അടവുകളും തീരുമാനങ്ങളും കഴിഞ്ഞാൽ ‘ചാരി’ എടുക്കേണ്ടതാണ്. പുറകോട്ട് പാദം ഊന്നിപോകുന്ന ചാരി മോഹിനിയാട്ടത്തിൻറെ പ്രത്യേകതയാണ്. വേഷവിധാനത്തിൽ സമീപകാലത്ത് ചില പരിഷ്‌കാരങ്ങൾ വരുത്തിയിട്ടുണ്ട്. ഒമ്പതുമുഴം കസവുസാരി ഞൊറിവച്ച് അരയിൽ ഒഡ്യാണം കെട്ടി, കസവുകര വച്ച ബ്ലൗസ്സ് ധരിക്കുന്നു. തലമുടി ഇടതുഭാഗം വച്ച് വട്ടക്കെട്ട് കെട്ടി പൂമാലകൊണ്ട് അലങ്കരിക്കുകയും നെറ്റിചുട്ടി, കാതിൽതോട(തക്ക), കഴുത്തിൽ കാശുമാല, പൂത്താലിമാല എന്നിവയും അണിയുന്നു. മുഖം ചായം തേച്ചാണ് നർത്തകി രംഗത്ത് വരുന്നത്. ഇത്തരം വേഷഭൂഷാദികൊണ്ടും ലാസ്യപ്രധാനമായ ശൈലികൊണ്ടും ഈ കല ആസ്വാദകരുടെ ശ്രദ്ധ ആകർഷിക്കുന്നു. കുറെക്കാലം മുമ്പ് വരെ സോപാനരീതിയിലുള്ള വായ്‌പ്പാട്ടും, തൊപ്പിമദ്ദളം, തിത്തി, തുടങ്ങിയ വാദ്യങ്ങളുമാണ് ഉപയോഗിച്ചിരുന്നത്. കേരളീയതാളങ്ങളാണ് മോഹിനിയാട്ടത്തിന് പശ്ചാത്തലം ഒരുക്കിയിരുന്നത്. എന്നാൽ ഇന്ന് കർണാടക സംഗീതവും, മൃദംഗം, വയലിൻ, കൈമണി തുടങ്ങിയ വാദ്യങ്ങളാണ് ഉപയോഗിച്ചുവരുന്നത്.**കടപ്പാട്: വിക്കിപ്പീഡിയ"
-
മ്ലാവേലി വായന
എറണാകുളം, കോട്ടയം ജില്ലകളിൽ പ്രചാരത്തിലുള്ള ഒരു നാടൻ കലാരൂപമാണ് മ്ലാവേലി വായന. ഡാവേലി വായന, രാവേലി വായന എന്നുമൊക്കെ ഇതിനെ പ്രാദേശികമായി പറയാറുണ്ട്. പണ്ടാരൻ സമുദായക്കാരാണ് മ്ലാവേലി വായന നടത്തുന്നത്. അതിനാൽ ഇവരെ മ്ലാവേലി പണ്ടാരൻമാർ എന്നും പറയാറുണ്ട്. ശ്രീ മഹാദേവന്റെ ലീലകൾ വർണിച്ച്, മനുഷ്യനെ നന്മയിലേക്ക് നയിക്കുന്ന സന്ദേശമാണ് ബ്ലാവേലി വായന നൽകുന്നത്. നൂറിലധികം ചിത്രങ്ങൾ ചൂണ്ടിക്കാട്ടി പാട്ടുരൂപത്തിൽ വിശദീകരിക്കുന്നു. മലയാളിക്കു മാത്രം മനസ്സിലാകുന്ന നാട്ടുഭാഷ ഇതിൽ കേൾക്കാം. കൃഷി, കാലിവളർത്തൽ, ഈശ്വരഭജനം, ദാനം എന്നിവയാണ് ബ്ലാവേലിയിലെ പ്രമേയം.**കടപ്പാട്: വിക്കിപ്പീഡിയ"
-
യക്ഷഗാനം
ഇന്ത്യയിലെ കർണാടക സംസ്ഥാനത്തിലെ ഒരു നാടോടി കലാരൂപമാണ് യക്ഷഗാനം. കർണാടകത്തിലെ തീരപ്രദേശങ്ങളാണ് യക്ഷഗാനത്തിന്റെ കേന്ദ്രം. കേരളത്തിന്റെ തനത് നൃത്തകലയായ കഥകളിയുമായി നല്ല സാമ്യമുള്ള കലാവിശേഷമാണ് “ബയലാട്ടം” എന്നു കൂടി അറിയപ്പെടുന്ന “യക്ഷഗാനം”. പക്ഷേ കഥകളിക്ക് വ്യത്യസ്തമായി ഇതിലെ കഥാപാത്രങ്ങൾ സംസാരിക്കാറുണ്ട്. കർണ്ണാടകത്തിലെ ഉത്തര കന്നഡ, ഷിമോഗ, ഉഡുപ്പി, ദക്ഷിണ കന്നഡ എന്നീ ജില്ലകളിലും, കേരളത്തിലെ കാസർഗോഡ് ജില്ലയിലും യക്ഷഗാനം പ്രചാരത്തിലുണ്ട്. വൈഷ്ണവഭക്തിയാണ് മുഖ്യപ്രചോദനം. ഭക്തിയും മതാചാരങ്ങളും സാധാരണക്കാരിലേക്കു പകരുന്ന കലാമാധ്യമമായാണ് യക്ഷഗാനം പ്രചാരം നേടിയത്. നാനൂറോളം വർഷത്തെ പഴക്കം ഈ നൃത്തരൂപത്തിനുണ്ട്. നൃത്തവും അഭിനയവും സാഹത്യവും സംഗീതവുമെല്ലാം ചേർന്ന യക്ഷഗാനം കാസർഗോഡു മുതൽ വടക്കോട്ടുള്ള കൊങ്കൺ തീരങ്ങളിൽ ചിലേടത്താണ് ഇപ്പോഴുമുള്ളത്. കാസർ കോഡ് ജനിച്ച പാർത്ഥി സുബ്ബയാണ്. യക്ഷഗാനത്തിന്റെ പിതാവ് എന്ന് പറയപ്പെടുന്നു. നിറപ്പകിട്ടാർന്ന വേഷങ്ങൾ അണിഞ്ഞ കലാകാരന്മാർ പല കഥാപാത്രങ്ങളെയും നൃത്തരൂപത്തിൽ അവതരിപ്പിക്കുന്നു. പാരമ്പര്യമനുസരിച്ച് യക്ഷഗാനം രാത്രി മുഴുവൻ നീണ്ടുനിൽക്കും. തുളുവിലും കന്നഡയിലും ആട്ടം എന്നും യക്ഷഗാനം അറിയപ്പെടുന്നു. സന്ധ്യക്ക് ചെണ്ട മുഴക്കിയാണ് യക്ഷഗാനം ആരംഭിക്കുക. യക്ഷഗാനം ആരംഭിക്കുന്നതിന് ഏതാനും മണിക്കൂറുകൾ മുൻപേ തന്നെ ചെണ്ടയടി തുടങ്ങുന്നു. നിറപ്പകിട്ടാർന്ന വേഷങ്ങളണിഞ്ഞ നടന്മാർ തങ്ങളുടെ മുഖത്ത് തനിയേ ചായം അടിക്കുന്നു. ഹിന്ദു ഇതിഹാസങ്ങളിൽ നിന്നും പുരാണങ്ങളിൽ നിന്നും ഏതെങ്കിലും കഥയാണ് സാധാരണയായി യക്ഷഗാനമായി അവതരിപ്പിക്കുക. ഒരു അവതാരകൻ കഥ ഒരു പാട്ടുപോലെ പാടുന്നു. ഇതിനൊപ്പിച്ച് വാദ്യക്കാർ തനതായ വാദ്യങ്ങൾ മുഴക്കുന്നു. നടന്മാർ താളത്തിനൊപ്പിച്ച് നൃത്തംചെയ്യുന്നു. തെയ്യത്തിന്റെതുപോലുള്ള ചലനമാണ് യക്ഷഗാനത്തിന് ഉപയോഗിക്കുന്നത്[4]. നൃത്തം ചെയ്ത് നടന്മാർ കഥ അവതരിപ്പിക്കുന്നു. പ്രകടനത്തിനിടയ്ക്ക് നടന്മാർ വളരെ കുറച്ചേ സംസാരിക്കുന്നുള്ളൂ. ഭാഗവതർ പാട്ടുപാടുകയും ഇലത്താളം, തൊപ്പിമദ്ദളം, ചെണ്ട, ചേങ്ങില ഇവ പ്രയോഗിക്കുന്നു. മുൻ കാലങ്ങളിൽ സ്ത്രീകൾക്ക് ഈ നാട്യസമ്പ്രദായത്തിൽ പങ്കെടുക്കാൻ അവസരം കൊടുത്തിരുന്നില്ല. അക്കാരണത്താൽ പുരുഷന്മാർതന്നെ സ്ത്രീവേഷം കെട്ടുകയാണ് ചെയ്തിരുന്നത്. ആയതിനു പുരുഷന്മാർ മുടി നീട്ടിവളർത്തുകയും നടകൾ അഭ്യസിക്കുകയും ചെയ്തിരുന്നു. ഇന്നാകട്ടെ സ്ത്രീകൾ കഥാപാത്രങ്ങളെ തനതായി അവതരിപ്പിക്കുന്നുണ്ട്. കഥകളിയുടെ വേഷവിധാനത്തെ അനുകരിച്ചുള്ള ആടയാഭരണങ്ങളും കിരീടവുമാണ് യക്ഷഗാനത്തിലും. ആദിശേഷന്റെ ഫണത്തെ അനുസ്‌മരിപ്പിക്കുന്ന കിരീടമാണ് നടൻ ധരിക്കുന്നത്. കൊണ്ടവച്ച് കിരീടം അണിയുന്നു. മുഖത്ത് പച്ച തേക്കും. കണ്ണും പുരികവും എഴുതും. ഹസ്‌തകടകം, തോൾപ്പൂട്ട്, മാർമാല, കഴുത്താരം, കച്ച, ചരമുണ്ട്, കച്ചമണി, ചിലമ്പ് എന്നിവ വേഷത്തിനുപയോഗിക്കുന്നു.**കടപ്പാട്: വിക്കിപ്പീഡിയ"
-
വട്ടക്കളി
ക്രിസ്ത്യാനികളുടെ ഇടയിൽ കല്യാണത്തോടനുബന്ധിച്ചുള്ള ഒരു വിനോദകലയാണ് വട്ടക്കളി. കല്യാണ നാളിലും തുടർനുള്ള രണ്ടു മൂന്നു ദിനങ്ങളിലും കളികൾ നടത്തും. മതപരമായ ഗാനങ്ങളാണു പാടുന്നത്.വധൂവരന്മാരെ വിശേഷ വസ്ത്രാഭരണാദികൾ അണിയിക്കുന്നതായി വർണ്ണിക്കുന്ന പാട്ടുകളും ഉണ്ട്.**കടപ്പാട്: വിക്കിപ്പീഡിയ"
-
വട്ടപ്പാട്ട്
ഒപ്പനയ്ക്കു സമാനമായ ഒരു മാപ്പിള കലാരൂപമാണ് വട്ടപ്പാട്ട്. ഒപ്പനയിൽ പെണ്ണുങ്ങളെന്നതു പോലെ ഇത് ആണുങ്ങളാണ് അവതരിപ്പിക്കുന്നത്. കല്ല്യാണവുമായി ബന്ധപ്പെട്ട് ആളുകൾ കൂടിയിരുന്ന് സന്തോഷം പ്രകടിപ്പിക്കാനായി ചൊല്ലിയിരുന്ന പാട്ടാണ് വട്ടപ്പാട്ട്. മണവാട്ടിയുടെ വീട്ടിലേക്ക് കല്യാണച്ചെക്കനെ ആനയിക്കുന്നതുമുതൽ പെൺവീട്ടുകാരുമായുള്ള വാശിയേറിയ സംവാദത്തിലൂടെ ഒത്തുതീർപ്പിൽ അവസാനിക്കുന്നതാണ് വട്ടപ്പാട്ടിന്റെ ഘടന. പരമ്പരാഗതരീതിയിൽ വട്ടപ്പാട്ട് കളിക്കാൻ ഒരു മണിക്കൂറെങ്കിലും വേണമത്രേ**കടപ്പാട്: വിക്കിപ്പീഡിയ"
-
വില്ലടിച്ചാന്‍ പാട്ട്
തെക്കൻ തിരുവിതാംകൂറിൽ രൂപംകൊണ്ട ഒരു കഥാകഥനസമ്പ്രദായമാണ് വില്ലുപാട്ട്. വില്പാട്ട്, വില്ലടിച്ചാൻപാട്ട്, വില്ലടി, വില്ലുകൊട്ടിപ്പാട്ട് എന്നൊക്കെ ഇതിന് പേരുകളുണ്ട്. തെക്കൻപാട്ടുകൾ എന്നറിയപ്പെട്ടിരുന്ന കഥാഗാനങ്ങളാണ് വില്ലടിച്ചാൻപാട്ടിന് ഉപയോഗിച്ചിരുന്നത്.അതുകൊണ്ടാവാണം തെക്കൻപാട്ടുകൾ എന്നാൽ വില്ലടിച്ചാൻപാട്ടുകൾ എന്ന പണ്ഡിതന്മാർക്കുപോലുമുണ്ടായത്. അനുഷ്ഠാനമായി രൂപംകൊണ്ട ഈ കലാരൂപം പരിഷ്കാരങ്ങൾക്കു വിധേയമായി വിൽക്കലാമേള എന്ന പേരിൽ കേരളത്തിൽ മുഴുവൻ ഉത്സവങ്ങളോടനുബന്ധിച്ച് ഒരു കലാപരിപാടിയായി അവതരിപ്പിക്കുന്നു. തെക്കൻ തിരുവിതാംകൂറിലെ യക്ഷിയമ്പലങ്ങളിലും മാടൻതറകളിലും ദേവതകളുടെ പുരാവൃത്തം അനുഷ്ഠാനമായി ചൊല്ലുന്ന പതിവുണ്ടായിരുന്നു. ഏടുവായന എന്നാണ് ഇത് അറിയപ്പെടുന്നത്. ഇതിന്റെ തുടർച്ചയായാണ് വില്ലുപാട്ട് രൂപപ്പെട്ടത്. വായനപ്പാട്ടുകളിൽ ചില മാറ്റങ്ങൾവരുത്തി കേൾവിപ്പാട്ടായി പാടുന്നത് ഉത്സവങ്ങളിൽ ഒരു അനുഷ്ഠാനമായി മാറി. വില്ല്, വീശുകോൽ, ഉടുക്ക്, കുടം, ജാലർ എന്നീ വാദ്യോപകരണങ്ങളാണ് വില്ലുപാട്ടിൽ പരമ്പരാഗതമായി ഉപയോഗിക്കുന്നത്. പിൽക്കാലത്ത് ഹാർമോണിയം, തബല തുടങ്ങിയവയും വില്ലുപാട്ടിൽ ഉപയോഗിച്ചുതുടങ്ങി. നവീന വില്പാട്ടിൽ ഈ ഉപകരണങ്ങൾ ചായംപൂശി ആകർഷകമാക്കിയിരിക്കും. അഞ്ചോ ഏഴോ അംഗങ്ങളാണ് പരമ്പരാഗതവില്ലുപാട്ടിൽ ഉണ്ടാകുക. പുലവൻ പാടുകയും ശിഷ്യർ ഏറ്റുപാടുകയും ചെയ്യും. വില്ലിന്റെ ഒരറ്റത്താണ് പുലവൻ ഇരിക്കുക. മറ്റേയറ്റത്ത് കുടം കൊട്ടുന്നയാളും. രണ്ടുപേർക്കും തലക്കെട്ട് ഉണ്ടായിരിക്കും. ഉത്സവങ്ങളിൽ അനുഷ്ഠാനപരമായാണ് ഇത് അവതരിപ്പിക്കുന്നത്. കന്നിമൂലയിൽ തൂശനിലയിൽ നിലവിളക്കും നിറനാഴിയും സംഗീതോപകരണങ്ങളും വെച്ച് പൂജിച്ചതിനു ശേഷമാണ് പാട്ട് ആരംഭിക്കുക. അഞ്ചുമിനുട്ടോളം നേരം കൂട്ടയ മേളം നടത്തുകയും ദേവതാസ്തുതിയോടെ പാട്ടിലേക്ക് കറ്റക്കുകയും ചെയ്യുന്നു.**കടപ്പാട്: വിക്കിപ്പീഡിയ"
-
വെള്ളാട്ടം
തെയ്യത്തിന്റെ ചെറിയ രൂപമാണ് വെള്ളാട്ടം. അതായത് തെയ്യത്തിന്റെ ബാല്യവേഷം. എങ്കിലും എല്ലാ തെയ്യങ്ങൾക്കും വെള്ളാട്ടമില്ല. ചില തെയ്യങ്ങൾക്ക് തോറ്റം, വെള്ളാട്ടം, തെയ്യം എന്നിങ്ങനെയും മറ്റു ചിലത് തോറ്റം ,തെയ്യം എന്നിങ്ങനെയുമായിരിക്കും. അപൂർവ്വം ചില തെയ്യങ്ങൾക്കു മാത്രമെ തോറ്റം , വെള്ളാട്ടം ,തെയ്യം എന്നീ മൂന്ന് അംശങ്ങൾ കാണൂ. തോറ്റവേഷമുള്ള തെയ്യത്തിന് പൊതുവേ വെള്ളാട്ടമോ, വെള്ളാട്ടമുള്ള തെയ്യത്തിന് പൊതുവേ തോറ്റവേഷമോ കാണാറില്ല. വെള്ളാട്ടം തെയ്യം തന്നെ. ഇതിനെ തെയ്യത്തിന്റെ ബാല്യ രൂപമായി കാണാം. പ്രധാന വ്യത്യാസം മുടിയിലാണ്. വെള്ളാട്ടത്തിന് തിരുമുടിയില്ല. ചെറിയ മുടി മാത്രം. വെള്ളാട്ടം തെയ്യരൂപമായി വരുമ്പോഴാണ് തിരുമുടി ധരിക്കുന്നത്. തെയ്യം എന്ന സങ്കല്പം പൂർണ്ണത കൈവരിക്കുന്നത് തിരുമുടി ധരിക്കുന്നതോടു കൂടിയാണ്. ഉറഞ്ഞാടലും ഉരിയാട്ടവും എല്ലാം നടത്തുന്നത് തിരുമുടി ധരിക്കുന്നതോടെയാണ്.**കടപ്പാട്: വിക്കിപ്പീഡിയ"
-
വേലകളി
കേരളത്തിലെ ഒരു അനുഷ്ഠാന കലയാണ് വേലകളി. സാധാരണയായി അമ്പലങ്ങളിലെ ഉത്സവ സമയത്താണ് വേലകളി അവതരിപ്പിക്കുക. മധ്യകാലഘട്ടത്തിലെ നായർ ഭടന്മാരുടെ വേഷവും നിറപ്പകിട്ടാർന്ന തലപ്പാവുമണിഞ്ഞ കലാകാരന്മാർ വേഗത്തിൽ ചുവടുവെക്കുകയും മെയ്‌വഴക്കത്തോടെ വാദ്യസംഗീതത്തിനൊപ്പിച്ച് വാൾ വീശുകയും ചെയ്യുന്നു. മദ്ദളം, ഇലത്താളം, കൊമ്പ്, കുഴൽ എന്നിവയാണ് അകമ്പടി വാദ്യങ്ങൾ. അമ്പലപ്പുഴയിലാണ് വേലകളിയുടെ ഉൽഭവം. മാത്തൂർ പണിക്കർ എന്ന ചെമ്പകശ്ശേരി പടയുടെ പടനായകനാണ് ഭടന്മാരുടെയും ജനങ്ങളുടെയും പോരാട്ടവീര്യം വർദ്ധിപ്പിക്കുവാനായി ഈ കലാരൂപം ആവിഷ്കരിച്ചത്. അമ്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്രത്തിലെ വർഷംതോറും നടക്കുന്ന ഉത്സവത്തിന്റെ ഒരു പ്രധന ഇനമാണ് വേലകളി. തിരുവല്ല ശ്രീവല്ലഭമഹാ ക്ഷേത്രത്തിൽ തിരുവുത്സവത്തോടനുബദധിച്ചു വർഷങ്ങളായി നടന്നുവരുന്നചടങ്ങാണ് വേലകളി. ചിറക്കടവ് ശ്രീ മഹാദേവ ക്ഷേത്രത്തിലും വേലകളി ഒരു ആചാരമായി നടന്നുവരുന്നു. കുട്ടികളാണ് അവിടെ വേലകളി അഭ്യസിക്കുന്നത് എന്നൊരു പ്രത്യേകതയുണ്ട് അവിടെ. തെക്കും ഭാഗം വടക്കും ഭാഗം എന്ന് രണ്ടു സംഘങ്ങളായി അവിടെ വേലകളി ആശാന്മാർ കുട്ടിലാകെ വേലകളി പഠിപ്പിക്കുന്നു. ചിറക്കടവ് ശ്രീ മഹാദേവന്റെ തിരുവുല്സവതോട് അനുബന്ധിച്ച് ഏഴാം ഉത്സവത്തിന് തെക്കും ഭാഗത്തുള്ള വേലകളി സംഘവും എട്ടാം ഉത്സവത്തിന്റെ അന്ന് വടക്കും ഭാഗത്തുള്ള വേലകളി സംഘവും അരങ്ങേറുന്നു. ഒൻപതും പാത്തും ഉത്സവങ്ങളായ പള്ളിവേട്ടക്കും ആറാട്ടിനും രണ്ടു സംഘങ്ങളും ചേർന്ന് കൂടിവേല നടത്തുന്നു. ശ്രീ മഹാദേവന്റെ ആറാട്ടുകടവിൽ അവതരിപ്പിക്കുന്ന വേലകളി ഒരു പ്രത്യേക അനുഭവം തന്നെ ആണ്. അമ്പലപ്പുഴ, ചമ്പക്കുളം, നെടുമുടി, കളർകോട്, പുറക്കാട്, തകഴി, തലവടി തുടങ്ങിയ ചെമ്പകശ്ശേരി നാട്ടു രാജ്യത്തിലെ വില്ലേജ് ഓഫീസർമാരുടെ (പ്രവൃത്തിയാർ) നേതൃത്വത്തിൽ പടയാളികൾ അഭ്യാസ കാഴ്ച കാണാനെത്തിയിരുന്നതായി പഴമക്കാർ പറയുന്നു. മാത്തൂർ പണിക്കരും, വെള്ളൂർ കുറുപ്പുമായിരുന്നു സേനയുടെ പരിശീലകർ. ചെമ്പകശ്ശേരി യോദ്ധാക്കളുടെ യശസ്സ് പരക്കെ അറിയപ്പെട്ടതോടെ തിരുവിതാംകൂറിനുള്ള പടയാളികളുടെ പരിശീലന ചുമതലയും മാത്തൂർ പണിക്കർക്ക് ലഭിച്ചു. ഇദ്ദേഹം പരിശീലിപ്പിച്ച 200 ഓളം പടയാളികൾ കരുനാഗപ്പള്ളി തഹസീൽദാർക്കുമുന്നിൽ വേലകളി അവതരിപ്പിച്ചിരുന്നു. ചെമ്പകശ്ശേരി രാജ്യത്തു നിന്നാണ് വേലകളിയുടെ ഉദ്ഭവമെന്ന് ചരിത്ര പണ്ഡിതന്മാർ പറയുന്നു. ചെമ്പകശ്ശേരി രാജാവിൻറെ കാലത്ത് അദ്ദേഹത്തിൻറെ സേനാധിപരായിരുന്ന മാത്തൂർ പണിക്കരും, വെള്ളൂർ കുറുപ്പും കളരിയഭ്യാസത്തിലും മറ്റും അതീവ സമർത്ഥരായിരുന്നു. ഒട്ടനവധി ശിഷ്യഗണങ്ങളും അവർക്കുണ്ടായിരുന്നു. കളരിപ്പയറ്റിന്റെ ഉന്നമനത്തിനുവേണ്ടി രാജാവ് സേനാധിപന്മാർക്കും ശിഷ്യഗണങ്ങൾക്കും വേണ്ടത്ര പ്രോത്സാഹനം കൊടുത്തിരുന്നു. രാജാവിനും നാട്ടുകാർക്കും വേണ്ടി കളരിപ്പയറ്റിനെ ഒന്നു പരിഷ്കരിച്ച് ഉത്സവകാലത്ത് അമ്പലപ്പുഴ ക്ഷേത്രസന്നിധിയിൽ പ്രദർശിപ്പിക്കുന്നതിന് അവർ തീരുമാനിക്കുകയും ചെയ്തു. അങ്ങനെയാണ് വേലകളി ക്ഷേത്ര അനുഷ്ഠാനകലയായി പ്രചാരത്തിലായത്. പണ്ടുകാലത്ത് അമ്പലപ്പുഴ ഉത്സവത്തിന് എട്ടുവേലയും എട്ടുപടയണിയുമായിരുന്നു പതിവ്. പടയണിയുടെ എണ്ണം കുറഞ്ഞെങ്കിലും എട്ടുദിവസത്തെ വേലകളി ഇപ്പോഴുമുണ്ട്. വേലകളിയിലെ പല വടിവുകളും നൃത്തച്ചുവടുകളും പദവിന്യാസവും കളരിപ്പയറ്റിൽ നിന്ന് കടംകൊണ്ടതാണ്. ഒരിക്കൽ ശ്രീകൃഷ്ണൻ ഗോപാലന്മാരുമൊത്ത് താമരപ്പൊയ്കയിൽ ഇറങ്ങി നീന്തിക്കുളിച്ചതിനുശേഷം ഓരോ താമരയിലയും തണ്ടോടുകൂടിയ ഓരോ താമരമൊട്ടും പറിച്ചെടുത്ത് കരയ്ക്കുകയറി കളി തുടങ്ങി. അതിലേ കടന്നുപോയ നാരദമഹർഷി ഇവരുടെ കളിയിൽ ആകൃഷ്ടനായി. കേരളീയരെ ഒന്നടങ്കം കൃഷ്ണഭക്തരാക്കാൻ ആഗ്രഹിച്ചിരുന്ന വില്വമംഗലത്ത് സ്വാമിയോട് താമരപൊയ്കയുടെ തീരത്തിൽ ഈ കളി വിഷ്ണു ക്ഷേത്രങ്ങളിൽ പ്രചരിപ്പിക്കണമെന്ന് നാരദമഹർഷി ഉപദേശിച്ചു. സ്വാമികൾ കൃഷ്ണധ്യാനത്തിൽ മുഴുകുകയും തുടർന്ന് അദ്ദേഹത്തിന് വേലകളി കാണിച്ചുകൊടുത്തിട്ട് കൃഷ്ണൻ കൂട്ടുകാരോടൊത്ത് ഒളിച്ചുകളയുകയും ചെയ്തു. വില്വമംഗലം ഈ കളി കേരളത്തിലെ ക്ഷേത്രങ്ങളിൽ പ്രചരിപ്പിച്ചു. അമ്പാടിയിലെ കുട്ടികൾ കളിയിൽ ഉപയോഗിച്ചിരുന്ന തണ്ടോടുകൂടിയ താമരമൊട്ടിൻറെയും താമരയിലയുടെയും സ്ഥാനത്ത് അവയോട് ആകൃതിസാമ്യമുള്ള ചുരികയും പരിചയും പ്രയുക്തമായി. ആയുധങ്ങൾ ഉപയോഗിച്ചപ്പോൾ കേരളീയരുടെ ആയോധനാഭിരുചി ഈ കളിയിൽ സ്വാധീനം ചെലുത്തി. അങ്ങനെ രൂപം പ്രാപിച്ചതാണ് ഇന്നത്തെ വേലകളി കാളിന്ദീ നദിയുടെ തീരത്ത് ഗോക്കളെ മേയ്ക്കുന്നതിനിടയിൽ കൃഷ്ണനും ഗോപാലന്മാരും താമരയിലയും തണ്ടും, പരിചയും വാളുമാക്കി യുദ്ധം ചെയ്തു കളിച്ചതിൻറെ ആവിഷ്കരണമാണ് വേലകളിയെന്നാണ് ഐതിഹ്യം. കളിക്കാർ കുളിച്ച് നെറ്റിയിലും കൈയിലും ചന്ദനക്കുറി ചാർത്തുന്നു. കരിയെഴുതി കണ്ണിമകൾ കറുപ്പിക്കും. കടകം, കേയൂരം, എന്നീ കൈയ്യാഭരണങ്ങൾ ചാർത്തും. പളുങ്കുമണികൾ കോർത്തുകെട്ടിയ “കൊരലാരം” മാറത്ത് ചാർത്തും. പിന്നെ തലപ്പാവും ഉടുവസ്ത്രവും ധരിക്കുന്നു. അരയും തലയും മുറുക്കുക എന്നാണിതിനു പറയുന്നത്. ചുവന്ന തുണി കൊണ്ട് തലപ്പാവ് കെട്ടും. കസവു റിബൺ കൊണ്ട് ഇത് കെട്ടിമുറുക്കും. വീതിയുള്ള വെള്ള വസ്ത്രം ഉടുത്തിട്ട് വെള്ളികുമിളകളും പുള്ളികളും വച്ചുപിടിപ്പിച്ചതും, വീതി കുറഞ്ഞ ഒരു ചുവന്ന വസ്ത്രം അതിനു മുകളിൽ കെട്ടി, കറുപ്പ് കച്ച കൊണ്ട് മുറുക്കുന്നു. ചുവന്ന നിറമുള്ളതുമായ മുക്കോൺ (വസ്ത്രം; പുറകുവാൽ എന്നും അറിയപ്പെടുന്നു) അരയിൽ പുറകിലായി കെട്ടും. വലിയ സാഹിത്യഭംഗിയില്ലാത്ത താളപ്രധാനമായ പാട്ടാണ് പാടുന്നത്. യുദ്ധമുറയിലുള്ള കാൽവയ്‌പ്, ഇടത് കൈയിൽ പരിച, വലതിൽ ചെറിയ വാളും. കൊടിപ്പിടിച്ചിട്ടുള്ള കുറേപ്പേർ കാണും. പക്ഷിമൃഗങ്ങളുടെ രൂപം പിടിച്ചു കൊണ്ട് നടക്കുന്ന ചില ആളുകളും രംഗത്ത് ഉണ്ടാവും. താളത്തിനൊത്താൺ കളി. പല യുദ്ധമുറകൾഉം ഇതിൽ കാണും. അതിയായ അർപ്പണവും തുടർച്ചയായ പരിശീലനവും ഈ കലാരൂപത്തിന് ആവശ്യമാണ്. കളരിപ്പയറ്റിൽ നിന്ന് വ്യത്യസ്തമായി വേലകളി കൂട്ട പയറ്റായതിനാൽ വേലകളിയുടെ ചുവടുകളിൽ വ്യത്യാസമുണ്ട്. വൈവിധ്യമായ ചുവടുകളും അടവുകളും കൊണ്ട് ഹൃദ്യമാണ് വേലകളി. ആയം ചാട്ടം, അരയിൽ നീക്കം തുടങ്ങിയ ചുവടുകളാണ് ഉപയോഗിക്കുന്നത്. കളിക്കാരുടെ നീക്കവും ആക്രമണ രീതിയും എതിർപക്ഷം അറിയാതിരിക്കാൻ വാദ്യമേളങ്ങളിലൂടെയാണ് നിർദ്ദേശങ്ങൾ കൊടുക്കുന്നത്. മുറിയടന്ത (ഒരു താളം) മുഴങ്ങിയാൽ വേഗത്തിലുള്ള ചലനവും അടന്തയായാൽ പതിഞ്ഞ മട്ടിലുള്ള ചുവടുകളുമായാണ് കളിക്കുന്നത്. എതിരാളികളോട് പോരാടി വിജയിക്കാൻ പറ്റാത്ത അവസ്ഥയാണെങ്കിൽ പഞ്ചാരി എന്ന താളം മുഴങ്ങും. പിൻതിരിഞ്ഞ് ഓടാൻ ആ താളം വേലകളി ഓർമ്മപ്പെടുത്തുന്നു. കളിക്കാർ മുട്ടിന്മേൽ ഉടുത്തുകെട്ടി ചുവന്ന പട്ടുകൊണ്ടുള്ള തലപ്പാവണിഞ്ഞ് പൊക്കി തറ്റുടുത്ത് മുണ്ടിനുമീതെ ചുവന്ന അരക്കച്ച ചുറ്റി കൈകളിൽ കാപ്പുകെട്ടി ആഭരണങ്ങളണിഞ്ഞ് ഇടതുകയിൽ വാളും വലതുകയ്യിൽ പരിചയും പിടിച്ചുകൊണ്ടാണ് കളിക്കുന്നത്. സംഘത്തിലെ ഇളയവർ മുൻനിരയിലും, പ്രായം കൂടിയവർ കൊടിയുമേന്തി പിൻനിരയിലും നിൽക്കും. പഴയ കാലത്തെ യുദ്ധത്തിൽ മൃഗങ്ങളെയും പങ്കെടുപ്പിച്ചിരുന്നതിനെ അനുസ്മരിക്കാനാവും, കാള, കോഴി തുടങ്ങിയ ജന്തുക്കളുടെ കോലങ്ങൾ ആദ്യകാലങ്ങളിൽ വേലകളിയിൽ കൊണ്ടു നടക്കാറുണ്ടായിരുന്നു. ഇപ്പോൾ ആ പതിവ് കാണാറില്ല. വേലകളി ആരംഭിക്കുന്നത് പ്രത്യേകതരത്തിലുള്ള വാദ്യമേളങ്ങളോടു കൂടിയാണ്. വേലതകിൽ, കൊമ്പ്, കുറങ്കുഴൽ, തപ്പ്, മദ്ദളം എന്നീ വാദ്യോപകരണങ്ങൾ മേളത്തിന് ഉപയോഗിക്കുന്നു. വേലതകിൽ വാദ്യമേളത്തിന് ഉപയോഗിക്കുന്നതുകൊണ്ടായിരിക്കാം വേലകളി എന്ന പേര് വന്നതെന്ന് അനുമാനിക്കാം. ഒരു മണിക്കൂറോളം ഒരു കൊച്ചു യുദ്ധത്തിൻറെ പ്രതീതി ജനിപ്പിക്കുന്ന വിധം ചാട്ടവും നൃത്തവും മുന്നോട്ടും പിന്നോട്ടുമുള്ള നീക്കവുമെല്ലാം ചേർന്ന് നയനാന്ദകരമായ ഒരു ദൃശ്യമാണ് അവതരിപ്പിക്കുന്നത്. കളിയുടെ അവസാനം പരാജിതരായിട്ട് കൂട്ടത്തോടെ ഓടിപ്പോവുകയാണ് വേലകളിയുടെ സമ്പ്രദായം.**കടപ്പാട്: വിക്കിപ്പീഡിയ"
-
വേലൻ തുള്ളൽ
‘ഓണം തുള്ളൽ‘ എന്നു കൂടി പേരുള്ള ഈ കല വേല സമുദായത്തിൽപ്പെട്ടവരാണ് അവതരിപ്പിക്കുന്നത്. ഓണക്കാലത്തു മാത്രമാണ് ഇത് നടത്താറുള്ളത്. ഉത്രാടനാളിലാണ് ആദ്യം കളി തുടങ്ങുന്നത്, കളിസംഘം വീടുകൾതോറും കയറിയിറങ്ങി കലാപ്രകടനം നടത്തുന്നു. ദേശത്തെ പ്രധാനപ്പെട്ട ഏതെങ്കിലും ക്ഷേത്രത്തിനു മുമ്പിൽ വച്ചാണ് ആദ്യപ്രകടനം. തുടർന്ന് നാട്ടിലെ പ്രമാണിമാരുടെ ഭവനങ്ങളിലും. വേലൻ, വേലത്തി, പത്ത് വയസ്സിൽ താഴെയുള്ള ഒരു പെൺകുട്ടി, കുടുംബത്തിൽ പെട്ട ഏതെങ്കിലും ഒരു പുരുഷൻ ഇവരാണ് സാധാരണയായി സംഘത്തിൽ ഉണ്ടാവുക. ഓട്ട് കിണ്ണത്തിൽ പേനാക്കത്തിപോലുള്ള സാധനം കൊണ്ട് കൂടെയുള്ള പുരുഷൻ കൊട്ടുമ്പോൾ വേലത്തി കൈത്താളമിടുന്നു.പെൺകുട്ടി കുരുത്തോല കൊണ്ട് നിർമിച്ച ചാമരം വീശിക്കൊണ്ട് നൃത്തം ചെയ്യുന്നു. ഗണപതി, സരസ്വതി എന്നിവരെ വന്ദിച്ച് കൊണ്ടുള്ള പാട്ട് കഴിഞ്ഞാൽ മാവേലിയുടെ വരവിനെ പ്രകീർത്തിച്ചു കൊണ്ട് പാട്ടുകൾ പാടുന്നു. തുടർന്ന് സന്താനഗോപാലം പാനയിലെ വൈകുണ്ഠദർശനം മുഴുവനും പാടൂന്നു. പിന്നീട് അമ്മാനമാട്ടം, പാറാവളയം, കുടനിവർത്തൽ, അറവുകാരൻ എന്നീ കലാപ്രകടനങ്ങൾ വേലത്തി നടത്തുന്നു. നാടിനും നാട്ടാർക്കും തമ്പുരാനും ക്ഷേമൈശ്വര്യങ്ങൾ നേർന്ന് വേലൻ തുള്ളൽ അവസാനിക്കുമ്പോൾ നാട്ട് പ്രമാണി വേലനും കുടുംബത്തിനും സമൃദ്ധമായി കഴിയാൻ വേണ്ട വക സമ്മാനിക്കുന്നു. ഈ കല കോട്ടയം ജില്ലയിൽ അപൂർവം ചില സ്ഥലങ്ങളിൽ മാത്രമാണ് ഇപ്പോൾ പ്രചാരത്തിലുള്ളത്.**കടപ്പാട്: വിക്കിപ്പീഡിയ"
-
ശാലിയ പൊറാട്ട്
മലബാറിലെ ശാലിയ സമുദായാക്കാർക്കിടയിൽ കാണുന്ന ഒരു അനുഷ്‌ഠാനകലയും രംഗകലയുമാണ് പൊറാട്ട് അഥവാ ശാലിയ പൊറാട്ട്. പൂരോത്സവവുമായി ബന്ധപ്പെട്ടാണ് പൊറാട്ട് അരങ്ങേറുന്നത്. ഭഗവതി ക്ഷേത്രങ്ങളിൽ മീനമാസത്തിലെ കാർത്തികയിലാണ് പൂരോത്സവത്തിന് തുടക്കം കുറിക്കുന്നത്. പൊറാട്ട് ആഘോഷം തുടങ്ങുന്നത് പിലിക്കോട് തെരുവിൽ വെച്ചാണ്. പൂരവുമായി ബന്ധപ്പെട്ട പ്രധാന ചടങ്ങുകളാണ് പൂരമാലയും പൂരംകുളിയും പൂരക്കളിയും പൂവിടലും. നീലേശ്വരത്തും കരിവെള്ളൂരും പൂരംകുളി നാളിനു തലേദിവസവും വെള്ളൂർ, കാഞ്ഞങ്ങാട്, വെള്ളിക്കോത്ത്, ഉദുമ എന്നീ പ്രദേശങ്ങളിൽ പൂരംകുളി ദിവസവും പയ്യന്നൂരിൽ പൂരംകുളിക്കു ശേഷവുമാണ് ശാലിയ പൊറാട്ട് നടക്കുന്നത്. മാണിക്യക്കല്ല് എന്ന സ്ഥലത്തിനുവേണ്ടി ഇളങ്കുറ്റി സ്വരൂപവും അള്ളടസ്വരൂപവും നടത്തിയ ഉഗ്രമായ പോരാട്ടങ്ങൾ പ്രസിദ്ധമാണ്. ചാമുണ്ഡി, ശ്രീപോർക്കലി തുടങ്ങിയ ചില തെയ്യങ്ങളുടെ തോറ്റമ്പാട്ടുകളിലും ഈ വസ്തുതയെ കുറിച്ചുള്ള പരാമർശങ്ങളുണ്ട്. ഈ ചരിത്രവസ്തുതയെ അനുസ്‌മരിച്ചുള്ള കലാരൂപമാണ് ശാലിയപൊറാട്ട്. മാണിക്യക്കല്ല് എന്ന സ്ഥലത്തിനു വേണ്ടി നടന്ന പോരാട്ടത്തെക്കുറിച്ച് ചാമുണ്ഡി ശ്രീപോർക്കലിയോട് പറയുന്നു. ഏറെനാൾ നീണ്ടുനിന്ന യുദ്ധം മനുഷ്യരാൽ തീർക്കാൻ പറ്റില്ലെന്നു മനസ്സിലാക്കിയ ചാമുണ്ഡി, പടവീരൻ, വേട്ടയ്‌ക്കൊരുമകൻ എന്നീ ദേവതകളേയും കൂട്ടി വേഷപ്രച്ഛന്നരായി യുദ്ധക്കളത്തിലെത്തുന്നു. അവരുടെ ലക്ഷ്യം ഭൂമിയുടെ യഥാർത്ഥ അവകാശികളായിരുന്ന ഇളംകുറ്റി സ്വരുപത്തെ സഹായിക്കുക എന്നതായിരുന്നു. എന്നാൽ യുദ്ധത്തിന്റെ നിർണായകമായ ഒരു ഘട്ടത്തിൽ ചില പ്രലോഭനങ്ങൾക്കു വശംവദനായി വേട്ടയ്‌ക്കൊരുമകൻ കൂറുമാറി അള്ളടസ്വരൂപത്തിനൊപ്പം ചേരുന്നു. ഈ നീക്കം കണ്ട ഒരു മുസ്ലീം യുവാവ് അക്കാര്യം വിളിച്ചു പറയുന്നു. ഇതുകേട്ട ചാമുണ്ഡി വേട്ടയ്‌ക്കൊരുമകനെ യുദ്ധക്കളത്തിൽ വെച്ച് പിടികൂടുകയും തന്റെ കണ്ണെത്താത്ത ദൂരത്തേക്ക് പ്രാണനും കൊണ്ട് രക്ഷപ്പെട്ടോളൂ എന്നും പറഞ്ഞ് വേട്ടയ്‌ക്കൊരുമകനെ തുരത്തി ഓടിക്കുന്നു. പിന്നീട് നടന്ന ഘോരയുദ്ധത്തിൽ ഇടങ്കുറ്റി സ്വരൂപം വിജയിക്കുന്നു. ഈ ഒരു ഐതിഹ്യത്തിന്റെ വീരസ്‌മരണയാണ് ശാലിയ പൊറാട്ടിലൂടെ രംഗത്ത് എത്തുന്നത്. വിവിധയിനം സമുദായക്കാർ വേഷങ്ങളായി എവിടെ എത്തുന്നു. ചുവപ്പു മുണ്ടിൻമേൽ നെയ്ച്ചിങ്ങയുടെ ഓട് അരമണിയായി കെട്ടിയ ആട്ടക്കണം പോതികൾ എന്നറിയപ്പെടുന്ന പ്രധാന വേഷക്കാരാണ് ആദ്യം പ്രവേശിക്കുന്നത്. ഇവർ കൂട്ടയിൽ നിന്നും ഭസ്‌മം വാരി കൂടി നിൽക്കുന്ന ജനങ്ങൾക്കുമേൽ വിതറി വരുന്നതു പോലെ അനുഭവിച്ചോ എന്ന ഉരിയാട്ടം നടത്തുന്നു. ഇങ്ങനെ അനുഗ്രഹങ്ങളോ വരങ്ങളോ ശാപങ്ങളോ നൽക്കാത്ത ദൈവരൂപങ്ങളെ മറ്റൊരു അനുഷ്‌ഠാനകലയിലും കണ്ടെത്താനാവില്ല. ദൈവസങ്കല്പത്തെ തന്നെ കീഴ്‌മേൽ മറിക്കുന്ന ഒട്ടനവധി സന്ദർഭങ്ങൾ പിന്നീടും ഈ കലാരൂപത്തിൽ കാണാനാവും. മഡിയൻ കൂലോത്ത് നടന്നു വരുന്ന ശാലിയപൊറാട്ടിൽ പുറം തിരിഞ്ഞു പിൻതൊഴുന്ന രീതിയും ഇതിനോട് കൂട്ടിവായിക്കാവുന്നതാണ്. ദൈവരൂപികളായ ഈ ആട്ടക്കണം പോതികൾ തന്നെയാണ് ശാലിയപൊറാട്ടിന്റെ വളണ്ടിർമാരായി ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതും. ചേകോൻമാർ, പാങ്ങോൻമാർ, വാഴപ്പോതി നരിക്കളി തുടങ്ങിയ ആചാരവേഷങ്ങളും പൊറാട്ട് വേഷങ്ങളിൽ പെടുന്നു. ആചാരവേഷം കെട്ടി അച്ഛൻമാരായി യുദ്ധം കാണാനെന്ന ഭാവേന വന്നിരിക്കുന്ന സമൂഹത്തിലെ ഉന്നതരായി പ്രത്യേക സ്ഥാനത്ത് ചില വേഷക്കാർ ഇരിപ്പുറപ്പിച്ചിരിക്കും ഇവർക്കുനേരെ കേട്ടാൽ അറയ്‌ക്കുന്ന നിന്ദാസ്തുതിയും അവർചെയ്ത കടുംകൈകൾ മറിച്ചുപാടി വെളിച്ചത്തു കൊണ്ടുവരികയും ചെയ്യുന്ന പടയാളികളും ശാലിയ പൊറാട്ടിനെ മികച്ചതാക്കുന്നു. മരപ്പലകകളും കണ്ണാം ചിരട്ടയും ഉച്ചൂളിപോലുള്ള പാഴ്വസ്തുക്കളും ഈ സ്ഥാനീയർക്കുനേരെ യോദ്ധാക്കളായി വേഷം കെട്ടിയവർ വലിച്ചെറിയുന്നു. സവർണമേധാവിത്വത്തിന്റെ ചൂഷണത്താൽ തകർക്കപ്പെട്ട അവർണ്ണന്റെ കടുത്ത പ്രതിക്ഷേധപ്രകടനമായി ശാലിയപ്പൊറാട്ടിനെ വായിച്ചെടുക്കാൻ ഇതു പ്രേരിപ്പിക്കുന്നു. സവർണ്ണദേവനെ പുറം തിരിഞ്ഞു തൊഴുത് കുലസ്ഥാനീയരെ കണക്കറ്റ് അവഹേളിച്ച് അധഃസ്ഥിതന്റെ ദൈവമായി ചാമുണ്ഡിയും പടവീരനും മറ്റും അവനോടൊപ്പം നിന്നു പൊരുതി അന്നത്തെ മതസൗഹാർദത്തിന്റെ മകുടോദാഹരണമായി ശാലിയപൊറാട്ട് ഇന്നും നടന്നു വരുന്നു. ആചാര രൂപങ്ങളെ മാറ്റി നിർത്തിയാൽ മണിയാണി, തീയർ, വാണിയൻ, മാപ്പിള(മുസ്ലീം) മുകയൻ, കൊങ്ങിണി, ചക്ലിയൻ, ആശാരി, കണിയാൻ, ചോയിച്ചി, കുശവത്തി തുടങ്ങിയവയാണ് പ്രധാന വേഷങ്ങൾ. പരിഹസിച്ചും ചിരിപ്പിച്ചും ജനങ്ങളെ പവിത്രീകരിക്കുക എന്നതാണ് ശാലിയപ്പൊറാട്ടിലൂടെ ലക്ഷ്യമിടുന്നത്. സ്വസമുദായത്തിലേയും മറ്റുസമുദായങ്ങളിലേയും ജീവിക്കുന്നവരോ മരിച്ചുപോയവരോ ആയ വ്യക്തികളെയും ഇവർ രൂക്ഷമായ ആക്ഷേപഹാസ്യത്തിനു കഥാപാത്രങ്ങളാക്കുന്നു. സാമൂഹ്യപ്രസക്തി ഉള്ള ഒട്ടനവധി വിഷയങ്ങൾ ഇന്നീകളിക്കിടയിൽ പരാമർശവിദേയമാകുന്നുണ്ട്. ദ്വയാർത്ഥപ്രയോഗങ്ങളിലൂടെ കടുത്ത വിമർശനങ്ങൾ അധികാരസ്ഥാനീയർ ഏൽക്കേണ്ടിവരുന്നു.**കടപ്പാട്: വിക്കിപ്പീഡിയ"
-
ശിങ്കാരിമെളം
കേരളത്തിൽ പ്രചാരമുള്ള ഒരു ചെണ്ടമേളമാണ് ശിങ്കാരിമേളം. മറ്റു മേളങ്ങളെപ്പോലെ ശാസ്ത്രീയപരിവേഷമില്ലെങ്കിലും ഉൽസവങ്ങൾ, സ്വീകരണങ്ങൾ, ഘോഷയാത്രകൾ, പരസ്യം എന്നിവയിൽ വ്യാപകമായി കണ്ടുവരുന്നു. ചെണ്ടയുടെ ഇടന്തലക്കും വലന്തലക്കും പുറമേ, ഇലത്താളവുമാണ് ഈ മേളത്തിലുപയോഗിക്കുന്ന വാദ്യോപകരണങ്ങൾ. ദ്രുതതാളത്തിൽ വാദ്യോപകരണങ്ങൾ വായിക്കുന്നതിനോടൊപ്പം, മേളക്കാർ പല രീതികളിൽ അണിനിരന്നും, ചെറിയ ചുവടുകൾ വച്ചും, കാണികളെ രസിപ്പിക്കുന്നു. മേളം അവതരിപ്പിക്കുന്നതിന് കുറഞ്ഞത്, മൂന്നുപേരെങ്കിലും ആവശ്യമാണ്. ഒമ്പതോ പതിനഞ്ചോ ഇരുപത്തിയൊന്നോ പേരടങ്ങുന്ന സംഘങ്ങളായാണ് ശിങ്കാരിമേളം അവതരിപ്പിക്കപ്പെടുന്നത്. ഇടന്തലക്കാർ മുൻപിലും, തൊട്ടുപിന്നിൽ ഇലത്താളക്കാരും ഏറ്റവും പിന്നിലായി വലന്തലക്കാരും അണിനിരക്കുന്നു. വടക്കൻ കേരളത്തിൽ പ്രചാരമുള്ള ചെട്ടിക്കൊട്ട് എന്ന വാദ്യകലയിൽ നിന്നാണ് ശിങ്കാരിമേളം ഉരുത്തിരിഞ്ഞതെന്ന് പറയപ്പെടുന്നു. മറ്റു ചെണ്ടമേളങ്ങളിലാവശ്യമായതും ദീർഘമായ സാധനകൊണ്ട് സ്വായത്തമാക്കുന്നതുമായ ഉരുട്ടൽ പോലെയുള്ള വാദനരീതികൾ ആവശ്യമില്ലാത്തതിനാൽ വളരെപ്പെട്ടെന്ന് അഭ്യസിക്കാവുന്ന ഒരു ചെണ്ടമേളമാണ് ശിങ്കാരിമേളം.**കടപ്പാട്: വിക്കിപ്പീഡിയ"
-
ശ്ലാമകളി
ആലപ്പുഴ, കൊച്ചി മുതലായ തീരമേഖലകളിൽ ഉദ്ഭവിച്ച ഒരു പരമ്പരാഗത ക്രിസ്ത്യൻ ദൃശ്യകലാരൂപമാണ് ശ്ലാമകളി (അർത്ഥം: സമാധാനത്തിന്റെ കളി) അഥവാ ശ്ലാമകരോൾ. ശ്ലാമ എന്നാൽ അരമായ ഭാഷയിൽ സമാധാനം എന്നാണ് അർത്ഥമാക്കുന്നത് . കളി എന്ന പദം ഇതിന്റെ നാടകരൂപത്തെ സൂചിപ്പിക്കുന്നു. യേശുവിന്റെ പുനരുത്ഥാനമാണ് ഈ കലാരൂപത്തിന്റെ കേന്ദ്രവിഷയം. യേശു, അപ്പോസ്തലന്മാർ, കന്യാമറിയം തുടങ്ങിയ കഥാപാത്രങ്ങൾക്ക് ഇത് വർണ്ണാഭമായ വസ്ത്രങ്ങളാണ് ശ്ലാമകളിയിൽ ഉപയോഗിക്കുന്നത്. സന്തോഷമാണ് ഈ സംഗീത-നൃത്തരൂപത്തിൽ മുന്നിട്ടു നിൽക്കുന്ന വികാരം.**കടപ്പാട്: വിക്കിപ്പീഡിയ"
-
സംഘക്കളി
കേരളത്തിലെ നമ്പൂതിരിമാർക്കിടയിൽ പ്രചാരത്തിലുണ്ടായിരുന്ന ഒരു അനുഷ്ഠാന കലയാണ് സംഘക്കളി. സംഘക്കളി എന്ന പേരു കൂടാതെ യാത്ര കളി, പാനേംകളി,ശാസ്ത്രാങ്കം, ചിത്തിരാങ്കം എന്നീ പേരുകളിലും ഈ കളി അറിയപ്പെട്ടിരുന്നു.ഒരനുഷ്ഠാന കലയുടെ ലക്ഷണങ്ങളെല്ലാമുണ്ടെങ്കിലും സംഘക്കളി വിനോദത്തിന്റെയും വിജ്ഞാനത്തിന്റെയും കലകൂടിയാണ്. സന്താനലാഭത്തിനും പ്രേതശുദ്ധിക്കും വളരെ വിശേഷമെന്നു സംഘക്കളിയെ കരുതുന്നു. സംഘക്കളിയിലെ പഴയ പാട്ടുകളിൽനിന്നു പ്രാചീന കേരളത്തിലെ ആര്യദ്രാവിഡബന്ധത്തെപ്പറ്റി പല അറിവുകളും ലഭിക്കുന്നതാണു്. ചോറൂണ്, ഉപനയനം, സമാവർത്തനം, വിവാഹം, ഷഷ്ട്യബ്ദപൂർത്തി, മഹാരാജാക്കന്മാരുടെ തിരുനാൾ എന്നിങ്ങനെയുള്ള വലിയ ചടങ്ങുകൾക്കാണ് സംഘക്കളി സാധാരമായി കളിപ്പിക്കാറുള്ളത്. നാലുപാദം മാത്രമായും നാലുപാദവും പാനയും മാത്രമായും അടിയന്തരം കഴിപ്പിക്കാവുന്നതാണ്; എന്നാൽ കളിമാത്രമായോ പാനയും കളിയും മാത്രമായോ പാടുള്ളതല്ല.നമ്പൂതിരിമാർ ആയുധവിദ്യ സ്വീകരിക്കുന്നതിനു മുൻപ് തന്നെ ഉള്ള ഏർപ്പാടാവണം പനെഗളി ഇതിൽ നമ്പൂതിരി അല്ലാത്തവർക്കും പങ്കുണ്ട് .കളംപാട്ട് ,പാന മുതലായവയുടെ ചില പൂർവരൂപങ്ങൾ പാനെകളിയിൽ കാണാം. ഇതിന്റെ ഉത്ഭവത്തെപ്പറ്റി കേരളോൽപത്തിയിൽ ഇങ്ങനെപ്പറയുന്നതായി ഉള്ളൂർ കേരള സാഹിത്യ ചരിത്രത്തിൽ പറയുന്നു. പള്ളിവാണപെരുമാൾ കേരളം രക്ഷിച്ചുവന്ന കാലത്തു ബുദ്ധമതക്കാരും നമ്പൂരിമാരും തമ്മിൽ തൃക്കാരിയൂരമ്പലത്തിൽവെച്ചു മതസംബന്ധമായി ഒരു വാഗ്വാദമുണ്ടാകുകയും അതിൽ ജയം സിദ്ധിക്കുന്നതിനുവേണ്ടി നമ്പൂരിമാർ തൃക്കാരിയൂരപ്പനെ ഭജിക്കുകയും ചെയ്തു. ആ അവസരത്തിൽ ജങ്ഗമൻ എന്നൊരു മഹർഷി അവിടെ ചെന്നു നാലുപാദത്തോടുകൂടിയ ഒരു മന്ത്രം നമ്പൂരിമാർക്കു് ഉപദേശിച്ചു. ഒരു മണ്ഡലം ഭജിച്ചപ്പോൾ ആറു പരദേശബ്രാഹ്മണർ അവിടെ വരികയും അവരുടെ സാഹായത്തോടുകൂടി നമ്പൂരിമാർ ബുദ്ധമതക്കാരെ തോല്പിക്കുകയും ചെയ്തു. അന്നു മുതല്ക്കു് ആ ʻനാലുപാദംʼ അഭീഷ്ടപ്രദമാണെന്നുള്ള ബോധത്താൽ കേരളീയർക്കു് ആദരണീയമായിത്തീർന്നു. നാലു പാദം, പാന, കളി (ഹാസ്യം) എന്നിങ്ങനെ മൂന്നംശമായി സംഘക്കളിയെ വിഭജിക്കാം. ഇവയിൽ നാലുപാദമാണ് അതിപ്രധാനം; അതു കഴിഞ്ഞാൽ പാനയും, നാലുപാദം മാത്രമേ ആദ്യകാലത്തുണ്ടായിരുന്നുള്ളൂ. പാന പിന്നീടും കളി ഒടുവിലും കൂട്ടിച്ചേർത്തതാണെന്നാണ് ഉള്ളൂരിന്റെ അനുമാനം.**കടപ്പാട്: വിക്കിപ്പീഡിയ"
-
സർപ്പം തുള്ളൽ
കേരളത്തിലെ ഒരു പരമ്പരാഗത കലാ രൂപമാണ് നാഗംപാട്ട് അഥവാ സർപ്പം തുള്ളൽ എന്ന അനുഷ്ഠാന നൃത്തം. പുള്ളുവർ എന്ന സമുദായക്കാരാണ് സർപ്പക്കാവുകളിൽ നാഗംപാട്ട് നടത്തിവരുന്നത്. നാഗാരാധന നടത്തി ജീവിച്ചു കൊള്ളാൻ മഹാവിഷ്ണു വരം കൊടുത്ത സമുദായക്കാരാണ് പുള്ളുവർ എന്ന് പറയപ്പെടുന്നു. മഹാദേവൻ ദർഭപുല്ലിൽ നിന്നും സൃഷ്ടിച്ചു ( പുല്ലവൻ ലോപിച്ച് പുള്ളുവർ ആയി ഉന്നതകുലജാതരായ ഇവർ വൈഷ്ണവ ശൈവ ആചാരങ്ങളുടെ സംഗമ രീതിയാണ് പിന്തുടരുന്നത് നാഗങ്ങളും ആയി ബന്ധപ്പെട്ട എല്ലാ്ലാ കർമ്മങ്ങൾക്കും അവകാശം ഇവർക്കാണ്) നാഗങ്ങളെ പ്രീതിപ്പെടുത്തുവാൻ വേണ്ടിയാണ് ഈ കലാരൂപം നാഗക്ഷേത്രങ്ങളിലും സർപ്പക്കാവുകളിലും, വീട്ടുമുറ്റത്തും നടത്താറുള്ളത്. പുള്ളോർക്കുടം, വീണ, ഇലത്താളം എന്നിവ ഉപയോഗിച്ചാണ് പുള്ളുവർ നാഗസ്തുതികൾ പാടുന്നത്. ആദ്യകാലങ്ങളിൽ 41 ദിവസം വരെ നീണ്ടുനിന്നിരുന്ന ഈ കലാരൂപം ഇന്ന് 9 ദിവസത്തിനപ്പുറം പോകാറില്ല. മണിപ്പന്തലിൽ വെച്ചാണ് നാഗപ്പാട്ട് നടത്തുന്നത്. കുരുത്തോല കൊണ്ട് അലങ്കരിച്ച ഈ മണിപ്പന്തലിനു നടുവിലായി സർപ്പത്തിന്റെ കളമെഴുതിയാണ് ഈ കലാരൂപം നടത്തിവരുന്നത്. മണിപ്പന്തൽ ഭംഗി വരുത്തിയശേഷം കുരുത്തോലയും 4 ഭാഗത്തായി തൂക്കുവിളക്കും മറ്റു വിളക്കുകളും വെച്ചാണ് കളം വരക്കാൻ ആരംഭിക്കുക. നാഗങ്ങളുടെ രൂപമാണ് കളത്തിൽ വരയ്ക്കാറുള്ളത്. മണിപ്പന്തലിന്റെ നടുവിൽ നിന്ന് കൃഷ്ണപ്പൊടി ഉപയോഗിച്ചാണ് കളമെഴുത്ത് ആരംഭിക്കുന്നത്. അരിപ്പൊടി, മഞ്ഞൾ പൊടി, മഞ്ഞളും ചുണ്ണാമ്പും ചേർത്തുണ്ടാക്കുന്ന ചുവപ്പ് പൊടി, ഉമി കരിച്ചുണ്ടാക്കുന്ന ഉമിക്കരി, മഞ്ചാടി ഇലകൾ ഉണക്കി പൊടിച്ചുണ്ടാക്കുന്ന പച്ചപ്പൊടി എന്നീ പഞ്ചവർണ്ണപ്പൊടിയാണ് കളമെഴുത്തിന് ഉപയോഗിക്കുന്നത്. നാഗങ്ങളെയും ദേവികളെയും വരക്കാൻ തുടങ്ങിയാൽ മുഴുവനാക്കിയെ നിറുത്താൻ പാടുകയുള്ളൂ എന്നാണ് വിശ്വാസം. വരച്ചു കഴിഞ്ഞാൽ മുകളിൽ ചവിട്ടാൻ പാടില്ല. ചിരട്ടയാണ് കളമെഴുത്തിനുള്ള ഉപകരണം. വരക്കുന്നതിന്റെ രീതി അനുസരിച്ച് ചിരട്ടയ്ക്കടിയിൽ തുളകളിട്ടാണ് ഉപയോഗിക്കുന്നത്. പുള്ളുവ ദമ്പതികളുടെ പാട്ടിനും വാദ്യോപകരണ സംഗീതത്തിനുമൊത്ത് സദസ്യർ ആയ കുടുംബക്കാരുടെ ശരീരത്തിൽ സർപ്പദൈവങ്ങൾ പ്രവേശിക്കുകയും അവർ കളത്തിൽ ഉറഞ്ഞാടുന്നു കവുങ്ങിൻ പൂക്കുല കൊണ്ട് കളം മായ്ക്കുന്നു0 പുള്ളുവന്റെ അവകാശമാണ് സർപ്പം എന്നതിന്റെ തെളിവാണ് കളമെഴുത്തും പാട്ട്. സർപ്പങ്ങളുമായി ബന്ധപ്പെട്ട പ്രബല വിശ്വാസങ്ങളിൽ സർപ്പം തുള്ളലിന് അഭേദ്യമായ സ്ഥാനം തന്നെയുണ്ട്.**കടപ്പാട്: വിക്കിപ്പീഡിയ"
-
സീതക്കളി
കേരളത്തിലെ ഒരു നാടൻ അനുഷ്ഠാന കലാരൂപങ്ങളിലൊന്നാണ് സീതക്കളി. കൊല്ലം, പത്തനംതിട്ട ജില്ലകളുടെ കിഴക്കൻ മേഖലകളിലെ കുറവ സമൂഹവും കണ്ണൂർ, കാസർകോട് ജില്ലകളിലെ കരിമ്പാലരും ആണ് സീതക്കളി ആചരിക്കുന്നത്. ഓണക്കാലത്ത് അത്തം മുതൽ തിരുവോണം വരെ അരങ്ങേറിയിരുന്ന സീതകളി ജാതി–മത വിവേചനങ്ങൾക്ക് അതീതമായി ജനകീയ കലാരൂപമെന്ന നിലയിലറിയപ്പെട്ടിരുന്നു. നാരദൻ, ശ്രീരാമൻ, ലക്ഷ്മണൻ, സീത, കൈകേയി, മന്ഥര, ദശരഥൻ, ശൂർപ്പണഖ, രാവണൻ, പൊന്മാൻ, ഹനുമാൻ തുടങ്ങിയ വേഷങ്ങൾ മാറ്റു കൂട്ടുന്നു. വീടുകൾ തോറും കയറിയിറങ്ങിയാണ് ഇത് അവതരിപ്പിച്ചിരുന്നത്. രാമായണ കഥയിലെ വനയാത്ര മുതൽ സ്വർഗ്ഗാരോഹണം വരെയുള്ള കഥാഭാഗങ്ങളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ആശാൻമാർ എഴുതി ചിട്ടപ്പെടുത്തിയ പാട്ടിനും താളത്തിനുമൊത്ത് വേഷക്കാർ ഭാവ തീവ്രതയോടെ ചുവടുവച്ച് നൃത്തമാടുന്നതാണ് സീതക്കളി. കൊല്ലം ജില്ലയിലെ പെരിനാട് ആണ് സീതകളി ഉടലെടുത്തത് എന്ന് കരുതപ്പെടുന്നു ഈ പ്രദേശത്തു ഈ കലാരൂപത്തിന് കാര്യമായ പ്രചാരം ഉണ്ടായിരുന്നു. പെരിനാട് സീതക്കളി സംഘവും കേരളാ ഫോക്‌ലോർ അക്കാദമിയുടെ അംഗീകാരത്തോടെ ഈ പൈതൃകം വീണ്ടെടുക്കുവാൻ പ്രവർത്തിക്കുന്നുണ്ട്.**കടപ്പാട്: വിക്കിപ്പീഡിയ"