Loading...
Home / സാഹിത്യം / പുതിയവ / കവികള്‍ / 05. നടുവത്തു് അച്ഛന്‍ നമ്പൂതിരി

05. നടുവത്തു് അച്ഛന്‍ നമ്പൂതിരി

ജനനവും വിദ്യാഭ്യാസവും
കൊച്ചിരാജ്യത്തിൽ ചാലക്കുടി തീവണ്ടിയാപ്പീസിനു സമീപം നടുവം എന്നൊരില്ലമൂണ്ടു്. ആ ഇല്ലത്തിൽ 1016-ാമാണ്ടു മീനമാസത്തിൽ മകംനക്ഷത്രത്തിൽ അച്ഛൻനമ്പൂരി ജനിച്ചു. പിതാവു ദിവാകരൻനമ്പൂരിയും മാതാവു് ആര്യാന്തർജ്ജനവുമായിരുന്നു. പിതാവിന്റെ പേർതന്നെയാണു് പുത്രന്നും ലഭിച്ചതു്. ഉണ്ണി പിറന്നു നാലാമത്തെ മാസത്തിൽ പിതാവു് നാല്പതാമത്തെ വയസ്സിൽ അന്തരിച്ചു. അക്കാലത്തു നടുവത്തില്ലം അത്യന്തം ദരിദ്രമായിരുന്നു. ആവട്ടത്തൂർ എന്ന സ്ഥലത്തു കുട്ടപ്പള്ളീ എന്ന ഇല്ലമായിരുന്നു കവിയുടെ അമ്മാത്തു്. ഉപനയനം ചാലക്കുടിക്കു് അഞ്ചുനായിക വടക്കുള്ള കൊടകര മരുത്തോമ്പിള്ളീയില്ലത്തും സമാവർത്തനം നെല്ലായിക്കുന്നത്തില്ലത്തുമായി കഴിഞ്ഞുകൂടി. ആ ഇല്ലക്കാർ സ്വജനങ്ങളായിരുന്നു. നടുവത്തു് ആ ക്രിയകൾ നിർവ്വഹിക്കുന്നതിനു പോലും മുതലുണ്ടായിരുന്നില്ല. കൂട്ടിവായന കഴിഞ്ഞ ക്ഷണത്തിൽ കഥാനായകനു തുള്ളൽക്കഥകൾ വായിക്കുന്നതിലും പകർത്തിയെഴുതുന്നതിലും അളവറ്റ അഭിരുചിയുണ്ടായി. അങ്ങനെ ഭാഷാസാഹിത്യത്തോടു ബാല്യത്തിൽത്തന്നെ അദ്ദേഹം സമ്പർക്കം പുലർത്തിത്തുടങ്ങി. മരുത്തോമ്പിള്ളി തെക്കേ പുഷ്പകത്തു വാസുനമ്പിയാരോടു ശ്രീകൃഷ്ണവിലാസം പഠിച്ചു. 1031-ാമാണ്ടിടയ്ക്കു തൃപ്പൂണിത്തുറയ്ക്കു പോയി അന്നു് അവിടെ താമസിച്ചിരുന്ന പാലപ്പുറത്തു ഗോവിന്ദൻനമ്പിയാരുടെ ശിഷ്യനായി. കൈക്കുളങ്ങര രാമവാരിയർ അച്ഛൻമമ്പൂരിയുടെ സതീർത്ഥ്യനായിരുന്നു. 1038 വരെ ഗോവിന്ദൻ നമ്പിയാരുടെ കിഴിൽ സംസ്കൃതം പഠിച്ചുവെങ്കിലും ദാരിദ്ര്യബാധകൊണ്ടു കാര്യമായി ഒന്നും അഭ്യസിക്കുന്നതിനു സാധിച്ചില്ല. സാമാന്യം ലോകവ്യുൽപത്തി മാത്രമേ ലഭിച്ചുള്ളു; എന്നാൽ ഭാഷാകവിതയിൽ അക്കാലത്തും പരിശ്രമിച്ചിരുന്നു. അന്നു കഥാനായകൻ എഴുതിയ ശ്ലോകങ്ങളും പാട്ടുകളും തിരുത്തിക്കൊടുത്തു് അദ്ദേഹത്തിനു വേണ്ട സദുപദേശങ്ങൾ നല്കി പ്രോത്സാഹിപ്പിച്ചതു പൂന്തോട്ടത്തു് അച്ഛൻനമ്പൂരിയായിരുന്നു.

തിരിയെ ഇല്ലത്തേക്കു്
1039-ാമാണ്ടിടയ്ക്കു ചാലക്കുടിക്കടുത്തുള്ള വടക്കാഞ്ചേരി ഇല്ലത്തുനിന്നു വിവാഹം ചെയ്തു. ആ വിവാഹത്തിൽ നാരായണൻനമ്പൂരി 1043-ലും,അദ്ദേഹത്തിന്റെ അനുജൻ ശങ്കരൻനമ്പൂരി 1052-ലും, ഒരു പുത്രി 1047-ലും ജനിച്ചു. നാരായണനാണു് പില്ക്കാലത്തു് നടുവത്തു മഹൻനമ്പൂരി എന്ന പേരിൽ പ്രസിദ്ധനായിത്തീർന്ന കവി. കുറ്റിയറ്റുപോകാറായിരുന്ന വടക്കഞ്ചേരിയില്ലത്തെ 50,000 ഉറുപ്പിക വിലവരുന്ന വസ്തുവകകൾ കൊച്ചിമഹാരാജാവിന്റെ തീട്ടൂരമനുസരിച്ചു് അച്ഛനു കിട്ടി. അതിനെത്തുടർന്നു് ഇരിങ്ങാലക്കുടയ്ക്കു് സമീപം അന്യംനിന്നുപോയ തത്തമ്പിള്ളി, നെടുംപിള്ളി എന്നീ രണ്ടില്ലങ്ങളിലെ സ്വത്തുക്കൾക്കുകൂടി മഹാരാജാവു് അദ്ദേഹത്തെ അവകാശിയാക്കി. അങ്ങനെ കവിയുടെ ഭാഗ്യ ദേവത തെളിഞ്ഞു; സാഹിതീസേവ നിർവിഘ്നമായി നടത്താനുള്ള സൗകര്യവും വന്നു. 1040-ൽത്തന്നെ ഇളേടത്തു തൈക്കാട്ടു നാരായണൻമൂസ്സതിന്റേയും, അദ്ദേഹത്തിന്റെ മരണാനന്തരം അനുജൻ ഇട്ടീരിമൂസ്സതിന്റേയും ശിഷ്യനായി അഷ്ടാംഗഹൃദയം പഠിച്ചു വൈദ്യശാസ്ത്രത്തിൽ നിഷ്ണാതനായി ആ വഴിക്കും
അനന്തരജീവിതം
നടുവത്തച്ഛൻ വെണ്മണി അച്ഛനുമായുള്ള വേഴ്ച നിമിത്തം കൊടുങ്ങല്ലൂർക്കോവിലകത്തു കൂടെക്കൂടെ പോകാറുണ്ടായിരുന്നു. അവിടെവെച്ചു കുഞ്ഞിരാമവർമ്മൻ തമ്പുരാനും, കൊച്ചുണ്ണിത്തമ്പുരാനും, കുഞ്ഞിക്കുട്ടൻതമ്പുരാനും അദ്ദേഹത്തിന്റെ പ്രേഷ്ഠസുഹൃത്തുക്കളായി. അവരുമായി നിരന്തരമായ കത്തിടപാടുനടത്തിയും താനുണ്ടാക്കുന്ന കൃതികൾ അവരെക്കൊണ്ടു പരിശോധിപ്പിച്ചും അദ്ദേഹം കൊടുങ്ങല്ലൂർ കവിസമാജത്തിലെ ഒരങ്ഗമെന്നപോലെതന്നെ കൈരളിയെ ഉപാസിച്ചു. നടുവം മഹനെ കുഞ്ഞിരാമവർമ്മൻതമ്പുരാനോടു സംസ്കൃതത്തിൽ ഉപരിഗ്രന്ഥങ്ങൾ അഭ്യസിക്കുവാൻ കൊടുങ്ങല്ലൂരിൽ താമസിപ്പിച്ചതു് ആ സൗഹാർദ്ദം പൂർവ്വാധികം ദൃഢീഭവിക്കുന്നതിനു കാരണമായി. 1055 മുതൽ 1064 വരെ അതിനുമുൻപു കൊച്ചിഗവർമ്മെണ്ടിന്റെ ഭരണത്തിലിരുന്ന കൊടശ്ശേരികയ്യളുടെ വക കാര്യസ്ഥനായി പണിനോക്കി. 1066 മേടമാസം വിശാഖംനക്ഷത്രത്തിൽ പുത്രനെ സമ്പന്നനും യശസ്വിയുമായിക്കണ്ടു് ആനന്ദത്തോറ്റുകൂടി മാതാവു മരിച്ചു. 1075-ൽ ഗൃഹഭരണത്തിലുള്ള സാമർത്ഥ്യംനിമിത്തം ‘മിടുക്കൻ’ എന്നു് അതിനു മുമ്പുതന്നെ പേരുകേട്ടിരുന്ന ശങ്കരൻനമ്പൂരി അന്തരിച്ചു. ആ സംഭവവും 1080-ൽ മകളുടെ അപ്രതീക്ഷിതമായ നിര്യാണവും കവിയെ ഏറ്റവുമധികം അസ്വസ്ഥനാക്കി. 1085-ൽ കാലിന്മേൽ നീരുവന്നു കഷ്ടപ്പെട്ടപ്പോൾ വലിയകോയിത്തമ്പുരാൻ തുടങ്ങി കേരളത്തിലെ ഗണനീയന്മാരായ കവികളെല്ലാം അദ്ദേഹത്തിന്റെ ആരോഗ്യത്തിനായി പ്രാർത്ഥിച്ചു കൊണ്ടു ശ്ലോകങ്ങളുണ്ടാക്കി. അവ ശേഖരിച്ചു് “ആരോഗ്യസ്തവം” എന്ന പേരിൽ ഒരു പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ടു്. അനേകം രോഗങ്ങൾ ഓരോ കാലത്തു ബാധിച്ചു കൊണ്ടിരുന്ന അദ്ദേഹം ദിനചര്യയിലുള്ള നിരതിശയമായ നിഷ്ഠ നിമിത്തമാണു് അവയിൽനിന്നെല്ലാം വിമുക്തനായതു്. 1088 വൃശ്ചികം 23-ആംനു-യായിരുന്നു ആ പുണ്യശ്ലോകന്റെ സ്വർഗ്ഗതി. അചഞ്ചലമായ ഈശ്വരഭക്തി, അന്യാദൃശമായ ആചാരശ്ലക്ഷ്ണത, അകളങ്കമായ ഹൃദയശുദ്ധി, ആശ്ചര്യകരമായ പരാവർജ്ജനപാണ്ഡിത്യം ഇത്തരത്തിലുള്ള പല സഹജസിദ്ധികളും അദ്ദേഹത്തിൽ പരിലസിച്ചിരുന്നു. “നടുവധരണീ ഗീർവാണനത്യന്തശാന്തൻ” എന്നു ഭഗവദ്ദൂതിൽ തന്നെപ്പറ്റി അദ്ദേഹം ചെയ്തിട്ടുള്ള പ്രസ്താവന പരമാർത്ഥമാണു്.

കൃതികൾ
അച്ഛൻനമ്പൂരി അധികം കൃതികൾ എഴുതീട്ടില്ല. (1) അംബോപദേശം, (1061), (2) ഭഗവൽസ്തുതി, (3) ഭഗവദ്ദൂതുനാടകം (1067), (4) ശൃങ്ഗേരിയാത്ര, (5) അഷ്ടമീയാത്ര എന്നീ അഞ്ചു വാങ്മയങ്ങളേ പൂർണ്ണങ്ങളായിട്ടുള്ളൂ. വിദ്യാഭ്യാസകാലത്തിൽ എഴുതിയ ബാല്യുത്ഭവം എട്ടുവൃത്തം കൈകൊട്ടിക്കളിപ്പാട്ടും അക്കൂട്ടത്തിൽച്ചേരും. ഇവയ്ക്കു പുറമേ, (7) കുമാരസംഭവം ദ്വിതീയസർഗ്ഗം, (8) അക്രൂര ഗോപാലം നാടകം (രണ്ടങ്കത്തോളം), (9) ഭാരതം കർണ്ണപർവം കിളിപ്പാട്ടു് (അഞ്ചാമധ്യായത്തോളം) എന്നീ അപൂർണ്ണകൃതികളും, (10) ചില ചെറിയ ഖണ്ഡകൃതികളും, (11) കുറേയധികം എഴുത്തുകളുംകൂടിയുണ്ടു്.

ഉള്ളൂര്‍ എസ്. പരമേശ്വരയ്യര്‍ - കേരളസാഹിത്യചരിത്രം 52.1