സലീലം ഭവാനിങ്ങയച്ചോരു പത്രം
സലാംചെയ്തു വാങ്ങിച്ചു വായിച്ചു നോക്കി
കലേശാനനത്തയ്യലാൾ നിന്നിലേറ്റം
കലര്‍ന്നൊരു കാമേന കൊണ്ടാടി പാരം.
പരിചൊടു പതിനെട്ടാം തിയ്യതിക്കെന്തുതന്നേ
വരികിലുമരയന്നപ്രൌഢസഞ്ചാരിണീ! ഞാൻ
അരികിലണയുമസ്മൽ പ്രേമസങ്കേതമേ! നീ
കരുതരുതകതാരിൽ പ്രേമഭംഗം പ്രസംഗം
കണ്ണിന്നു ദീനമുണ്ണിക്കു, കണ്ണനുണ്ണിക്കു കണ്ണിനു
സ്വര്‍ണ്ണം കൊടുത്തയയ്ക്കുന്നു ഉണ്ണി കൂടി ശ്രമിക്കണം
പാരേഴുരണ്ടിലമരും പരപുഷ്ടവാണി-
മാരാകുവേ കഴൽ തൊഴും മുളവിത്തുകാവിൽ
നാരായണിയ്ക്കു ശരിയായ് നടിമാർ കുലത്തി-
ലാരിന്നു പാരിലൊരു പാൽമൊഴി പാര്‍ത്തു കണ്ടാൽ
രംഗന്തത്തിലെഴും ജനങ്ങടെ മനോരംഗം മയക്കിസ്സുഖം
തിങ്ങും നല്ല രസങ്ങളങ്ങളഭിനയിച്ചാടിഫ്ഫലിപ്പിക്കുവാൻ
എങ്ങും ഞാനിതുപോലെ മറെറാരുവളെപ്പൊയ്യല്ലഹോ കണ്ടതി-
ല്ലങ്ങുന്നായതറിഞ്ഞിരിക്കണമതിന്നായിക്കുറിക്കുന്നു ഞാൻ
കൊതുശ്ശീലയൊന്നിങ്കലത്യാഗ്രഹം മേ-
കൊതിശ്ശീലമെന്നൊന്നു തോന്നൊല്ല ചിത്തേ
കൊതുശ്ശല്യമെല്ലാമൊഴിഞ്ഞീടുവാനി-
ന്നിതിൽ പാരമില്ലൊഷധം പാര്‍ത്തുകണ്ടാൽ
പടറ്റുകാപത്തിരുനൂറുവാങ്ങി-
കൊടുത്തയയ്ക്കാമിതി ചൊന്ന വാക്യം
കിടപ്പതില്ലേ മനതാരിലിപ്പോ-
ളടുത്തു കായയ്ക്കടിയന്തരം മേ