രസികരഞ്ജിനി
മദിരാശിയിലെ കഥ ഇതിലും പരുങ്ങലാണ്. അവിടെ പത്രങ്ങളെ സംബന്ധിച്ചുള്ള നിഷ്കർഷ കൽക്കത്തയിലും അധികമായിരുന്നു. അര്ദ്ധവർഷം കൊണ്ടവസാനിക്കുന്നതും കൊല്ലം തികയുന്നതിനു മുമ്പ് മരിക്കുന്നതും അഞ്ചു കൊല്ലത്തിനകത്തു വീഴുന്നതുമല്ലാതെ അല്പം പ്രചാരത്തോടെ കൂടി പത്തുകൊല്ലം തികച്ചിരുന്നിട്ടുള്ള ഒരു പത്രം 1857 വരെ ആ സംസ്ഥാനത്തുണ്ടായതായി കാണുന്നില്ല. ഭാരതഖണ്ഡത്തിൽ ഉത്ഭവിച്ചിട്ടുള്ള പത്രങ്ങളിൽ 1878 വരെ രണ്ടായിരത്തിലധികം വരിക്കാരുണ്ടായിരുന്ന പത്രം 'ഓവർലാൻഡ് മെയിൽ' (Overland Mail) മാത്രമാണ്. അതിന്നു നാലായിരം വരിക്കാരുള്ളതായി കാണുന്നു. ലോർഡ് കാനിങ് (Lord Canning) നാട്ടുപത്രങ്ങളെ സംബന്ധിച്ച ഒരു പ്രത്യേക നിയമം 1878-ല് നടപ്പാക്കി. അതായത് - പത്രാധിപന്മാരോ അച്ചടിക്കാരോ ഗവൺമെൻറിന്നു അപ്രീതിക്കോ അന്യമതങ്ങൾക്ക് വിരോധത്തിനോ ഇടവരുത്തുന്ന ലേഖനങ്ങളൊന്നും നാട്ടുഭാഷാപത്രങ്ങളിലോ പത്രഗ്രന്ഥങ്ങളിലോ പ്രസിദ്ധപ്പെടുത്തുന്നതല്ലെന്നുള്ളതിലേക്കു ജാമ്യം കൊടുക്കേണ്ടതാണെന്നും നിശ്ചയത്തിന് വിരോധമായി പ്രവർത്തിക്കുന്നതായാല് ആദ്യം നോട്ടീസ് മൂലം അറിയിക്കുകയും ആവർത്തിച്ചാൽ മുതൽ കയ്യേറുകയും ചെയ്യുമെന്നുമായിരുന്നു. ഇങ്ങനെ പത്രങ്ങളെ തലപൊക്കാൻ പാടില്ലാത്തവിധം തട്ടിത്താഴ്ത്തിക്കൊണ്ടിരുന്നു എങ്കിലും ഭാരതവർഷത്തിൽ ഒട്ടാകെ പലഭാഷകളിലും ഉള്ള പത്രങ്ങളും പത്രഗ്രന്ഥങ്ങളും കൂടി അറുനൂറുവരെ എത്തിയിട്ടുണ്ട്. അതിൽ മൂന്നിലൊന്ന് നാട്ടു പത്രങ്ങളും നീക്കി കൽക്കട്ടയിൽ 15 പ്രതിദിനപത്രങ്ങളോടുകൂടി 55 പത്രങ്ങളുള്ളതിൽ പ്രമാണി 'ഇംഗ്ലീഷ് മാന്' (English man) എന്ന പത്രത്തിന് വയസ്സ് നാല്പതോളമായിരിക്കുന്നു. ബമ്പായിൽ രണ്ടു ദിനസരി ഉൾപ്പെടെ 16-ല് മാന്യസ്ഥാനം ബമ്പാഗസറ്റിനാണ്. പഴമയിൽ പറയത്തക്ക വ്യത്യാസമില്ല. മദ്രാസിൽ പ്രതിദിന പത്രം 4ഉം പലവക 9ഉം ഉള്ളതിൽ 36 വയസ്സ് ചെന്ന 'മെയിൽ' (Mail) സ്ഥാനത്ത് മൂപ്പായിവാഴുന്നു. മറ്റുള്ളവ വേറെ സ്ഥലങ്ങളിലാണ്. ഇപ്പോൾ മാത്രമാണ് മലയാള പത്രങ്ങളേയും മാസികകളേയും പറ്റി ചിലത് പറവാനുള്ള പദ്ധതിയിലെത്തിയതു്. നാട്ടു ഭാഷകൾക്കു തിരിച്ചുവെച്ചിട്ടുള്ള മേൽപ്പറഞ്ഞ സ്വത്തിൽ നിന്ന് മലയാളഭാഷയുടെ ഓഹരി എത്രയാണെന്ന് അറിവാനായി മലയാളത്തിൽ പ്രവേശിക്കുകതന്നെ.
മലയാളപത്രങ്ങളുടെ ജന്മഭൂമി മംഗലാപുരമാണെന്ന് ചിലരും എറണാകുളമാണെന്ന് മറ്റുചിലരും പറയുന്നു. ഉൽഭവസ്ഥാനം സ്ഥിരപ്പെടുത്തുന്നതിലേക്ക് മുപ്പതു കൊല്ലത്തിനു മുമ്പ് വല്ല പത്രവും മലയാളത്തിലുണ്ടായിട്ടുണ്ടുണ്ടോയെന്നറിയുന്നതിന്നു ഗത്യന്തരമില്ലാത്തതിനാൽ ഇന്ന് പ്രായം ചെന്നിട്ടുള്ള പത്രത്തെ ആശ്രയിച്ചു തീർച്ചചെയ്യേണ്ടതായിവന്നിരിക്കുന്നു. അത് വരാപ്പുഴ ജനിച്ച് എറണാകുളത്ത് വളർന്നു വരുന്നതും 27 വയസ്സ് പ്രായമുള്ളതും സത്യനാദകാഹളത്തിലെ കാഹളം കളഞ്ഞതുമായ 'സത്യനാദം' എന്ന പത്രമാണ്. മലയാളപത്രങ്ങളിൽ രാജ്യകാര്യം സംബന്ധിച്ച വിഷയങ്ങൾ പത്രംപുറപ്പെടുന്നതോടുകൂടിത്തന്നെ പ്രസിദ്ധപ്പെടുത്തിതുടങ്ങിയിട്ടുണ്ട്. ഇത് അന്നത്തെ ഇംഗ്ലീഷ് പത്രങ്ങളെ അനുസരിച്ച് തുടങ്ങിയതുകൊണ്ടായിരിക്കാം. പത്രങ്ങളുടെ അഭിപ്രായത്തോടുകൂടി ഗവൺമെൻറ് യോജിക്കാത്തത് ഗൗരവമേറിയ വിഷയങ്ങളെക്കുറിച്ച് പത്രങ്ങൾ വേണ്ടവിധം ആലോചിക്കാത്തതുകൊണ്ടായിരിക്കാം. നടന്ന കാര്യങ്ങളെപ്പറ്റി വേണ്ടതിലധികം പറവാനുള്ള സാമർത്ഥ്യം ധാരാളമുണ്ടെന്നുള്ള പ്രസിദ്ധി സമ്പാദിച്ചിരിക്കുന്ന നാട്ടുപത്രങ്ങൾ ഇംഗ്ലീഷ് സഹജീവികളെപ്പോലെ നടക്കേണ്ടുന്ന കാര്യങ്ങളുടെ ഗുണദോഷനിരൂപണംചെയ്തു അഭിപ്രായം പുറപ്പെടുവിച്ചുതുടങ്ങിയിരിക്കുന്നു. പക്ഷേ ഒന്നുറച്ചും മറ്റേതൊലിച്ചും വരുന്നതാണ് ഇവരുടെ അഭിപ്രായങ്ങളിലുള്ള അന്തരം. ആദ്യത്തെ മലയാള മാസിക 1056 മീനത്തിൽ തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട 'വിദ്യാവിലാസിനി' ആകുന്നു. ഇപ്പോൾ അതു നടപ്പില്ല. പിന്നെത്തേതു രാജ്യകാര്യങ്ങളെ പ്രതിപാദിക്കുന്നതല്ലെന്നുള്ള നിഷ്ഠയോടുകൂടി തൃശിവപേരൂർ കല്പദ്രുമാലയത്തിൽ 1065 കന്നിമാസത്തിൽ ജനിച്ച വിഖ്യാതവിദുഷിയായ 'വിദ്യാവിനോദിനി' ആണ്. ഇംഗ്ലീഷ്, സംസ്കൃതം, മലയാളം എന്നീ ഭാഷകളിൽ അപാരപാണ്ഡിത്യം സമ്പാദിച്ച വീരപുരുഷന്റെ ലാളനയിൽ വളർന്നുവന്ന ഈ പത്രരത്നം അല്പകാലം കൊണ്ട് സജ്ജനസ്സമ്മതം പ്രാപിക്കുകയും പിന്നീടുണ്ടായിട്ടുള്ള പത്രഗ്രന്ഥങ്ങള്ക്കെല്ലാം ഒരു മാതൃകയായിത്തീരുകയും ചെയ്തു. യൗെവനാരംഭത്തിൽ സ്വയംവരത്തിനുവേണ്ടി രക്ഷാധികാരം വിട്ടുപുറപ്പെട്ടതിന്റെശേഷം നാനാപ്രകാരേണ പേരുകേട്ടിട്ടുള്ള ചിലരുടെ നര്മ്മാലാപങ്ങളെക്കൊണ്ടു തൃപ്തിപ്പെടാതെ അവസാനം വ്രതഭംഗവും അനുഭവിച്ച് ഒന്നരക്കൊല്ലമായിട്ടു പുറത്തുവരാൻ പാടില്ലാത്തവിധം അതിദയനീയമായ അവസ്ഥയിൽ കിടപ്പായിരിക്കുന്നു. മലയാളത്തിൽ ഇതുവരെ 32 പത്രങ്ങൾ ഉണ്ടായിട്ടുള്ളതിൽ പ്രതിദിനപത്രമൊന്നുമില്ലെന്നു കാണുന്നത് ശോചനീയം തന്നെ. ഇതിന്നുപുറമേ പത്രഗ്രന്ഥങ്ങളും മാസികകളും കൂടിയുള്ള തുക 27 മാത്രമാകണം.
മേൽപ്പറഞ്ഞ പത്രങ്ങളിൽ പ്രതിവാരമെന്ന നിലവിട്ട് ഒരുപടികൂടി സഞ്ചരിക്കുന്നതിനുള്ള ധൈര്യവും സാമർത്ഥ്യവും 'മലയാള മനോരമ'യ്ക്ക് മാത്രമുണ്ടെന്നുള്ള സംഗതി സര്വഥാ ശ്ലാഘനീയംതന്നെ. എന്തെന്നാൽ ബ്ലാത്തിയിലുള്ള പ്രതിവാരപത്രത്തിന് 50000 വരിക്കാരുണ്ടായാൽ ആ പത്രത്തിന്നു നടപ്പുള്ളതായി വിചാരിക്കുന്നു. ഇന്ത്യയിൽ ആ തരത്തിലൊന്നിന്ന് 5000 വരിക്കാരെ കിട്ടിയാൽ ഉത്കൃഷ്ടപദവി ലഭിച്ചു. ആയിരം വരിക്കാരെ അന്വേഷിച്ചുണ്ടാക്കുവാൻ കൂടി സാധിക്കാതെയാണല്ലോ മലയാളപത്രങ്ങൾ സഞ്ചരിക്കുന്നത്. ഇങ്ങനെ ബ്ലാത്തിയിലുള്ള സഹജീവികളുടെ പത്തിന്നൊന്ന് പഴമയിലും നൂറ്റിന്നുരണ്ടു പ്രചാരത്തിലും നൂറ്റിന്നൊന്ന് അധികാരത്തിലും ജനസമ്മതത്തിലും ഇപ്പോൾ മലയാളപത്രങ്ങൾ എത്തിക്കൂടീട്ടുള്ള കാലമാകുന്നു.