രസികരഞ്ജിനി
കഴിഞ്ഞ മേടമാസത്തിലെ രസികരഞ്ജിനിയിലുള്ള കാവ്യദോഷം എന്ന വിഷയത്തെ വിശേഷിച്ചും ഞാൻ വായിച്ചു. ഇതില്‍ വിക്രമോർവശീയം നാടകത്തിലെ നായകനായ രാജാവിന്നു തപപ്രഭാവജ്ഞാനഭാവം തപസ്വിനിന്ദനം ഇത്യാദികളായ ദോഷങ്ങൾ ഗമ്യങ്ങളാണെന്നും തന്നിമിത്തം കാവ്യത്തിനും കവിയ്ക്കും കാവ്യദോഷം ഉണ്ടെന്നും പറഞ്ഞിരിക്കുന്നു. ഗുണദോഷവിവേചനത്തിനോ ദോഷാദ്ധാരത്തിനോ ഞാൻ ശക്തനല്ലെങ്കിലും മഹാകവി സാർവ്വഭൗമപദത്തിന് മുഖ്യാസ്പദമായ ശ്രീകാളിദാസരെപ്പറ്റിയുള്ള ബഹുമാനാതിശത്താൽ പ്രേരിതനായിട്ട് അല്പമൊന്നു പറയുന്നു.
പ്രകൃതനാടകത്തിൽ നായികാനായകന്മാരുടെ പരസ്പരരതി പരിപോഷത്തെ ക്രമേണ വര്‍ണ്ണിച്ച് ഈ നാടകത്തിൽ പ്രധാനമായ ശൃംഗാരരസത്തിന്റെ പരിപുഷ്ടിയെ പ്രദർശിപ്പിക്കുവാൻ ആഗ്രഹത്തോടുകൂടിയ മഹാകവി ഉർവശീരൂപദർശനംകൊണ്ട് അങ്കുരിതയായിരിക്കുന്ന നായകന്റെ രതിയുടെ പരമൗെചിത്യത്തേയും പുഷ്ടിയേയും പ്രകാശിപ്പിക്കുന്നതിനുവേണ്ടി ആ നായകരതിയുടെ ആലംബനമായ ഉർവശീരൂപത്തിന്റെ ഗുണോല്ക്കര്ഷത്തെ കാണിക്കുന്നതിന്നു പ്രസംഗം വരുത്തി അഥവാ ഇവളൊരു തപസ്വി സൃഷ്ടിച്ചതാവാന്‍ പാടില്ല ഭാഗ്യാഭസുരഗാത്രി ഇത്യാദി വിചാരത്തെ നായകന്നു കൽപ്പിച്ചിരിക്കുന്നു. ഈ വിചാരത്തിന്റെ മൂലം പ്രായേണ ജന്യജനകങ്ങൾക്കുള്ള സമാനഗുണത്തിന്റെകാര്യം നിദാനാദ്ധിഗുണാനധീതെ ഇത്യാദി വചനവിരുദ്ധമായ ലോകാനുഭവമാകുന്നു. മക്കളുടെ ആകൃതിയും പ്രകൃതിയും സാധാരണ മാതാപിതാക്കന്മാരുടെ ആകൃതിയേയും പ്രകൃതിയേയും അനുസരിച്ചാണല്ലോ കാണുന്നത്. പ്രകൃതശ്ലോകത്തിന് പൂർവാർദ്ധം കൊണ്ട് ലാവണ്യാദിഗുണങ്ങളായ ഹേതുക്കളാൽ ഇവളുടെ സൃഷ്ടികർത്താവ് കാമാദികളൊ എന്ന് സംശയിക്കുകയും ഉത്തരാർദ്ധംകൊണ്ട് മുനിയുടേയും ഉർവശിരൂപത്തിന്റേയും വിശേഷണങ്ങളാല്‍ തദ്വൈലക്ഷണ്യത്തെ പ്രദർശിപ്പിച്ച് ഈവിധമുള്ള രൂപത്തെ ജനിപ്പിക്കുവാൻ ഈ മുനിക്കു സാമര്ത്ഥ്യമില്ലെന്ന് നിശ്ചയിക്കുകയും ചെയ്യുന്നു. ഇവിടെ പൂർവാർദ്ധംകൊണ്ട് ബോധിതമായ സംശയവും ഈ മുനിക്ക് ഉർവശീരൂപസൃഷ്ടിസാമർത്ഥ്യം ഇല്ലെന്ന് ഉത്തരാർദ്ധംകൊണ്ട് ഗമ്യമായ നിശ്ചയവും ആഹാര്യമാകുന്നു. ഒന്നു മറ്റൊന്നല്ലെന്നോ ഒന്നിൽ മറ്റൊന്നുല്ലെന്നോ ഉള്ള ബാധനിശ്ചയം ഉള്ളപ്പോൾ അത് മറ്റേതാണെന്നോ അതിൽ മറ്റേതുണ്ടെന്നോ ഉള്ള ബുദ്ധി ഇച്ഛകൊണ്ടുണ്ടാകുമ്പോൾ അതിനെ ആഹാര്യം എന്ന് പറയുന്നു. എങ്ങനെയെന്നാൽ മുഖം ചന്ദ്രനല്ല എന്ന് നിശ്ചയമുള്ളപ്പോൾ മുഖം ചന്ദ്രനാണ് എന്നുള്ള ജ്ഞാനം ജനിക്കണമെന്ന ഇച്ഛകൊണ്ടുണ്ടാകുന്ന മുഖം ചന്ദ്രനാണ് എന്നുള്ള മാനസികജ്ഞാനം ആഹാര്യമാകുന്നു. കല്പനാദി പദങ്ങളെക്കൊണ്ടും വ്യവഹരിക്കുന്നതും ഇതുതന്നെയായിരുന്നു.
പ്രകൃതത്തിൽ രാജാവിന്റെ ഈ നിശ്ചയം ആഹാര്യമാകകൊണ്ടുതന്നെയാണ് മുനിക്ക് രൂപനിര്മ്മാതൃത്വബന്ധം വസ്തുതയുള്ളപ്പോൾ തദസംബന്ധ കല്പനാരൂപമായ അസംബന്ധാതിശയോക്തിയെന്ന അലങ്കാരം ഉത്തരാര്ദ്ധത്തിലുണ്ടാകുന്നത്. അതിശയോക്തിയുടെ സാമാന്യലക്ഷണം ആഹാര്യനിശ്ചയഘടിതമാണെന്ന് ചന്ദ്രികാദിഗ്രന്ഥംകൊണ്ട് സ്പഷ്ടമാണ്. പ്രകൃതശ്ലോകത്തിന്റെ ഉത്തരാർദ്ധത്തില്‍ അസംബന്ധാതിശയോക്തിയെന്ന അലങ്കാരമുണ്ടെന്നുള്ളത് ചിത്രമീമാംസയിലും സാഹിത്യദര്പ്പണത്തിലും ഈ ശ്ലോകത്തെ ഈ അലങ്കാരത്തിന്നു ദൃഷ്യാന്തമായി കൊടുത്തിട്ടുള്ളതില്‍ നിന്ന് വ്യക്തമാണല്ലോ. രാജാവിൻറെ കവികല്പിതമായ ഈ നിശ്ചയം ആഹാര്യമെന്ന് വരുമ്പോൾ തപഃപ്രഭാവജ്ഞാനം ഇല്ലെന്നും മറ്റും എങ്ങനെ സിദ്ധിക്കുന്നു. നേരെമറിച്ച് മുനിക്ക് തദ്രൂപനിര്മ്മാണസാമര്ത്ഥ്യവും തന്മൂലമായ തപഃപ്രഭാവവും ഉണ്ടെന്നല്ലേ സിദ്ധിക്കുന്നത്? മുഖാദികളിൽ ചന്ദ്രാദ്യൈകകൽപ്പനകൊണ്ടു കവികൾക്ക് മുഖചന്ദ്രാദികളുടെ വാസ്തവഭേദബുദ്ധിയില്ലെന്നോ പരമാര്ത്ഥജ്ഞാനമാല്ലെന്നോ വരുന്നതാണോ? മുഖം ചന്ദ്രനല്ലെന്നുഉള്ള പരമാർത്ഥജ്ഞാനത്തോടുകൂടി അതിനെ ചന്ദ്രനാക്കി കൽപ്പിക്കുമ്പോൾ മാത്രമേ അലങ്കാരം ഉണ്ടെന്നുപറഞ്ഞുകൂടൂ.
ഇനി പ്രകാരന്തരേണ രൂപത്തെ വർണിക്കരുതേ എന്ന ചോദ്യത്തിന് ഉപയാന്തരസ്യ ഉപയാന്തരാ ദൂഷകത്വം എന്നുമാത്രം ഇപ്പോൾ സമാധാനം പറഞ്ഞുകൊള്ളുന്നു. തപഃപ്രഭാവജ്ഞാനഭാവം എന്ന ദോഷം രാജാവിന്ന് ഇല്ലെന്ന് വരുമ്പോൾ തപസ്വിനിന്ദനം എന്ന് ദോഷത്തിനും അവകാശമില്ലല്ലോ. ഭംഗ്യാഭാസുരഗാത്രി എന്നതിന്റെ മൂലശ്ലോകത്തിലെ വേദാഭ്യാസജഡഃ വിഷയവ്യാവൃത്തകൗെതൂഹലഃ എന്നുള്ള വിശേഷണ പദങ്ങളിൽ ആദ്യത്തേതിന് വേദങ്ങളുടെ അഭ്യാസം കൊണ്ട് ജഡന്, ഇതര ലൗകികവിഷയങ്ങളുടെ അനുഭവമില്ലാത്തവന്‍ എന്നും, രണ്ടാമത്തേതിന് ആ വിഷയങ്ങളിൽ ഇച്ഛയില്ലാത്തവൻ എന്നും അർത്ഥമാകുന്നു. ഇതുകൊണ്ട് ഈ വിധമുള്ള ഉർവശീരൂപസൃഷ്ടിയിൽ മഹർഷിയുടെ മനസ്സ് പ്രവർത്തിക്കുന്നതല്ലെന്നു സിദ്ധിക്കുന്നു. മുനി എന്നതിന് മനനശീലൻ എന്നർത്ഥമാകയാല് മറ്റൊന്നിങ്കല്‍ മനസ്സ് ചെയ്യുന്നില്ലെന്നു വ്യക്തമാക്കുന്നു. പുരാണഃ എന്നതുകൊണ്ട് ഈ അവസ്ഥ താൽക്കാലികയല്ലെന്ന് സൂചിപ്പിക്കുന്നു. മുനിയെന്ന പദംകൊണ്ട് സ്വാഭാവികമായ വൈരൂപ്യത്തെയും സൂചിപ്പിക്കുന്നു. ഇതിൽനിന്നും ലോകരീത്യാ ആലോചിക്കുമ്പോൾ ഉർവശീരൂപത്തിനും മഹർഷിക്കും ജന്യജനകഭാവം വരുവാൻ തരമില്ലെന്നല്ലാതെ തപഃപ്രഭാവംകൊണ്ട് മഹർഷിക്ക് ഈ രൂപസൃഷ്ടിസാമർത്ഥ്യമില്ലെന്ന് രാജാവ് നിശ്ചയിക്കുന്നില്ല. അതിനാൽ രാജാവിന്നു വേദപ്രഭാവജ്ഞാനം ഇല്ലെന്ന് വിചാരിക്കാൻ ന്യായവുമില്ല.
പറഞ്ഞമാതിരി ദോഷങ്ങളൊന്നും ഇല്ലെന്നു വരുമ്പോൾ രാജാവിന്റെ ഈ ദോഷങ്ങൾ താൽക്കാലികങ്ങളാകയാൽ സല്പുരുഷത്വത്തെ നശിപ്പിക്കില്ലെന്നുള്ള ചിലരുടെ സമാധാനത്തെ ഊഹിക്കുവാനും അതിനോടു മുക്കാലും യോജിക്കുവാനും ഉള്ള ഭാരവും ഇല്ലല്ലോ. ഇനി അനാവശ്യകമായ അധികലേഖനംകൊണ്ട് രസികരഞ്ജിനിയ്ക്കു സ്വാര്ത്ഥഹാനി വരുത്താതെ തൽക്കാലം ഈ മറുപടി അവസാനിപ്പിക്കുന്നു.