രസികരഞ്ജിനി
നമ്പൂരിമാരും വിദ്യാഭ്യാസവും തമ്മിൽ വളരെ കാലം കൂടി കഴിഞ്ഞതിന്റെ ലക്ഷ്യങ്ങളായിട്ടും ഫലങ്ങളായിട്ടും അസംഖ്യം ഗ്രന്ഥങ്ങൾ സംസ്കൃതഭാഷയിലും മലയാളഭാഷയിലും സുലഭങ്ങളായി കാണപ്പെടുന്നു.
മലയാളത്തിലെ പ്രാചീനഗ്രന്ഥങ്ങളെ തിരയുന്നതായാൽ നമ്പൂരിമാരുടെ നിർമ്മാണങ്ങളായ അനേകം ഗ്രന്ഥങ്ങൾ കാണാമെങ്കിലും പെരുമാക്കന്മാരുടെ വാഴ്ചക്കാലത്തിന്നു മുമ്പിലുള്ള ഗ്രന്ഥങ്ങൾ ഇന്നിന്നവയെന്നു തിരിച്ചറിയുവാൻ കഴിയുമെന്നു തോന്നുന്നില്ല. അക്കാലത്തും അതിനുശേഷവും ഉണ്ടായിട്ടുള്ള ഗ്രന്ഥങ്ങളിലും അതാതിന്റെ ഉത്ഭവകാലം അറിവാൻ കഴിയാത്തവയാണ് അധികമുള്ളത്. അപൂർവ്വം ചില ഗ്രന്ഥങ്ങളെക്കൊണ്ട് അതാതിന്റെ കാലം ഗ്രഹിപ്പാൻ വഴിയില്ലെന്നില്ല.
പെരുമനത്തുകാനും 'വാസുദേവീയ'മെന്ന പേരായ 'പാണിനീയസൂത്രോദാഹരണ'മായ കാവ്യം ഉണ്ടാക്കിയ പണ്ഡിതനുമായ പട്ടത്തു വാസുദേവൻ ഭട്ടതിരിപ്പാടിന്റെ 'യുധിഷ്ഠിരവിജയം' എന്ന കാവ്യം ഉണ്ടാക്കിയത് കൊടുങ്ങല്ലൂർ മഹോദയപുരത്തിൽ കുലശേഖരപ്പെരുമാളുടെ വാഴ്ചക്കാലത്താണെന്നു ആ ഗ്രന്ഥത്തിന്റെ പ്രസ്താവന ശ്ലോകങ്ങളിൽ നിന്നു തെളിയുന്നുണ്ട്. ഇദ്ദേഹത്തിന്റെ ഈ രണ്ടു കാവ്യങ്ങൾക്കും കാശ്മീരരാജ്യത്തുകൂടി പണ്ടേ പ്രചാരമുണ്ടായിരുന്നു. അതിന്നു കാരണം ശ്രീശങ്കരാചാര്യസ്വാമികൾ കാശ്മീരരാജ്യത്തു സർവജ്ഞപീഠം കയറുവാൻപോയ കാലത്തു മലയാളികളും കാശ്മീരക്കാരും തമ്മിൽ നടന്ന സമ്മേളനത്തിൽ ഉണ്ടായ ചില കൈമാറ്റങ്ങൾ വഴിക്കായിരിക്കാം.
'തോലകാവ്യം' എന്നുകൂടി പറയുന്നതും ശ്ലോകങ്ങളെല്ലാം അമ്പയക്രമത്തിൽ നിർമ്മിച്ചിട്ടുള്ളതുമായ 'മഹോദയപുരേശ ചരിതം' കാവ്യമുണ്ടാക്കിയത് തോലകവിയാണല്ലോ. ഇദ്ദേഹം ഐരാണിക്കുളം ഗ്രാമക്കാരനായ ഒരു നമ്പൂരിയാണ്. ഈ നമ്പൂരി 'സുഭദ്രാധനഞ്ജയം', 'തപതീസംവരണം', 'വിച്ഛിന്നാഭിഷേകം' എന്നീ നാടകത്രയമുണ്ടാക്കിയ കുലശേഖരനെന്ന സ്ഥാനപ്പേരുള്ള ഭാസ്ക്കരരവിവർമ്മപ്പെരുമാളുടെ സേവനായിരുന്നു. ചേരമാൻപെരുമാൾ ഉണ്ടാക്കി ചാക്കിയാന്മാരെക്കൊണ്ട് അഭിനയിപ്പിച്ചു തുടങ്ങിയ മേൽപ്പറഞ്ഞ നാടകങ്ങളിലും, നാഗാനന്ദനാടകത്തിലും ഉള്ള പ്രകൃതവാക്യങ്ങൾക്ക് ഈ തോലകവിതന്നെ ഭാഷാശ്ലോകരൂപേണ ചെയ്തിട്ടുള്ള തർജ്ജമകൾ ഇന്നും ചാക്യാന്മാർ കൂടിയാട്ടങ്ങളിൽ ഉപയോഗിച്ചുവരുന്നു. വിദൂഷകന്മാർ പ്രയോഗിക്കുന്ന മറ്റനേകം ഭാഷാശ്ലോകങ്ങൾ സാക്ഷാൽ തുഞ്ചത്തെഴുത്തച്ഛന്റെ ഭാഷാരീതിക്കുകൂടി വഴികാണിച്ചുകൊടുക്കുന്നവിധം നല്ല മലയാളഭാഷയാൽ ഉണ്ടാക്കീട്ടുള്ളതും ഈ തോലൻ നമ്പൂരിയല്ലാതെ മറ്റാരുമല്ല. പെരുമാക്കന്മാരുടെ വാഴ്ചക്കാലത്തും അതിന്നു മുമ്പും വർണാശ്രമധർമ്മാനുഷ്ഠാനങ്ങളെപ്പറ്റിയും മറ്റും പല യോഗ്യരും പല ഗ്രന്ഥങ്ങളുമുണ്ടാക്കീട്ടുണ്ടായിരിക്കാമെന്നല്ലാതെ സാഹിത്യഗ്രന്ഥങ്ങൾ ഈ കാലത്തിന്നുമുമ്പു മലയാളികൾ നിർമ്മിച്ചിട്ടുള്ളതായി തോന്നുന്നില്ല.
'ലക്ഷ്മീദാസ'നെന്ന കുരിങ്ങമ്പിള്ളി നമ്പൂരിപ്പാട് ഉണ്ടാക്കിയ 'ശുകസന്ദേശകാവ്യം', 'ലക്ഷ്മ്യരോഗേശരദി' എന്ന കലിവർഷം 3213 - മാണ്ടത്തെ കഥയാണ്. ഈ കാവ്യത്തിൽതന്നെ ചൂർണീനദീതീരത്തിൽ ശങ്കരാചാര്യസ്വാമികളുടെ അവതാരകഥപോലും സൂചിപ്പിക്കാതിരുന്നതും മഹോദയപുരത്തെ വർണിക്കുന്നതും പെരുമാക്കന്മാരുടെ അവരോധസമ്പ്രദായം പറയുന്നതും മറ്റും ആലോചിക്കുമ്പോൾ ഈ കാലസ്ഥിതികളെല്ലാം ശരിയായി സമ്മതിക്കേണ്ടതുമാണ്. പക്ഷെ ഈ ഗ്രന്ഥാരംഭശ്ലോകത്തിൽ തന്നെ ഉള്ള 'ദൂരനീതസ്യതസ്യാ:' എന്ന വർണവിന്യാസം കൊണ്ടു സിദ്ധിക്കുന്ന കലിദിവസത്തിലാകുന്നു കവി തന്റെ ഗ്രന്ഥമാരംഭിച്ചിരിക്കുന്നത് എന്നും 'ഹേവിഷ്ണോനിഹിതം കൃൽസ്നം' എന്ന കലിദിനസംഖ്യകൊണ്ടു സിദ്ധിക്കുന്ന കാലത്തുണ്ടാക്കിയ 'തന്ത്രസംഗ്രഹ'മെന്ന ജ്യോതിശാസ്ത്ര ഗ്രന്ഥത്തിന്റെ കർത്താവായ കേളല്ലൂർ സോമാതിരിപ്പാട്ടിലെ സമകാലീനനാണ് ഈ കവിയെന്നും ചിലർ പറയുന്നുണ്ട്. ഏതായാലും ഗ്രന്ഥത്തിൽ പറയുന്ന കാലം പെരുമാക്കന്മാരുടെ വാഴ്ചക്കാലമാണെന്നുള്ളതിന്നു തർക്കമില്ല.
പെരുമാക്കന്മാരെ അവരോധിക്കുന്ന സമ്പ്രദായം അവസാനിക്കുകയും സാമൂരിപ്പാടു മുതലായ അതാതു നാട്ടുരാജാക്കന്മാരുടെ പ്രത്യേക ഖണ്ഡരാജ്യഭരണം മലയാളത്തിൽ ആരംഭിക്കയും ചെയ്തതു 'ഉരുധീസമാശ്രയ:' എന്ന കലിദിനം മുതൽക്കാണെന്നും പിറ്റേന്നാളാണ് 'പുരുധീസമാശ്രയ'നായ മേഴത്തോൾ അടിതിരിപ്പാടു ജനിച്ചതെന്നും, പിന്നെ ക്രമത്തിൽ ആണ്ടുതോറും 'പറച്ചി പെറ്റ പതിനോരുമക്കൾ' എന്ന് പ്രസിദ്ധപ്പെട്ട നാരായണമംഗലത്തു ഭ്രാന്തൻ, പാക്കനാർ, ഉപ്പുകൊറ്റൻ, ഉളിയന്നൂർ പെരുന്തച്ചൻ മുതലായ നാനാജാതി യോഗ്യരുടേയും ഉത്ഭവമായി എന്നും പ്രസിദ്ധമാകുന്നു. ഈ ഉത്തമപുരുഷന്മാർ ഒരമ്മ പെറ്റവരാണെങ്കിലും നാനാജാതിക്കാരായിരുന്നുംകൊണ്ട് അതാതു ജാതിക്കാരുടെ കുലവിദ്യകൾക്കു ഉൽക്കർഷവും പ്രശസ്തിയും വരുത്തീട്ടുണ്ടെന്നുള്ളതിന്നും സംശയമില്ല. മേഴത്തോൾ അടിതിരിപ്പാട്ടീന്നാണ് മലയാളത്തിൽ ആദ്യമേ യാഗം ആരംഭിച്ചത്. കലിയുഗത്തിൽ യാഗം നിഷേധിച്ചിട്ടുണ്ടെന്നു വെച്ചു ബ്രാഹ്മണർ ഈ ശ്രൗെതകർമ്മം ചെയ്യാതിരിക്കുന്നതു ശരിയല്ലെന്നു സ്ഥാപിച്ചിട്ടുള്ള ഈ മഹാബ്രാഹ്മണന് ശ്രൗതവിഷയത്തിൽ ചില ഗ്രന്ഥങ്ങൾ ഉണ്ടാക്കാതിരിപ്പാൻ വഴിയില്ല. പക്ഷെ അവ ഇന്നിന്നവയെന്നു തിരിച്ചറിയുവാൻ പ്രയാസമായിരിക്കുന്നു.
നാരായണമംഗത്തു ഭ്രാന്തൻ, തന്ത്രശാസ്ത്രത്തിലും ജ്യോതിശാസ്ത്രത്തിലും കൈകണ്ട പണ്ഡിതനാണെന്നു പ്രസിദ്ധമാണ്. ഇദ്ദേഹം ചെയ്തിട്ടുള്ള ചില വിജാതീയക്ഷേത്രപ്രതിഷ്ഠകൾ ഇന്നും കാണുന്നുണ്ട്. രാമമംഗലത്തു ക്ഷേത്രത്തിൽ ഓവുതാങ്ങി ഭൂതത്തിനു ചൈതന്യം കൊടുത്തതും, ഇന്ത്യന്നൂർ ക്ഷേത്രത്തിൽ ശ്രീകോവിലിന്റെ ഭിത്തിയിലുള്ള ഗണപതിയുടെ ചിത്രത്തിന്നു സാന്നിദ്ധ്യം വരുത്തിയും മറ്റും ഈ മഹായോഗിയുടെ പ്രസിദ്ധ തന്ത്രകർമ്മങ്ങളാണ്. കൈനിക്കര ഭ്രാന്തൻ എന്ന പിന്നീടു പ്രസിദ്ധനായ തന്ത്രി ഉണ്ണിനമ്പൂതിരിയെ ജ്യോതിശാസ്ത്രവൈദഗ്ദ്ധ്യം കൊണ്ടുള്ള സ്വാതന്ത്ര്യത്തോടുകൂടി അർദ്ധരാത്രിക്ക് ഉപനയിച്ച് തന്നെപ്പോലെ യോഗ്യനാക്കി വിട്ടതും മറ്റും ഇദ്ദേഹത്തിന്റെ അത്ഭുതകർമ്മങ്ങളാണ്. ഈ നമ്പൂതിരിയുടെ വകയായും ചില വിശേഷപ്പെട്ട ഗ്രന്ഥങ്ങൾ ഉണ്ടായിരിപ്പാൻ വഴിയുണ്ട്. പക്ഷെ അതും തിരിച്ചറിയുന്നില്ല.
കണ്ടാലും കേട്ടാലും അത്ഭുതപ്പെടുന്ന ചില വിചിത്രപ്പണിത്തരങ്ങൾ മലയാളത്തിൽ പലേ ക്ഷേത്രങ്ങളിലും പ്രയോഗിച്ച അന്നും ഇന്നും ഉള്ള തച്ച ശാസ്ത്രജ്ഞന്മാരെപ്പോലുമെന്നല്ല തന്റെ ജ്യേഷ്ഠന്മാരായ മുൻപറഞ്ഞ ഈ രണ്ടു നമ്പൂരിയോഗീശ്വരന്മാരെക്കൂടി വിസ്മയിപ്പിച്ചിട്ടുള്ള 'ഉളിയന്നൂർ പെരുന്തച്ച'നെക്കൊണ്ടും തച്ചുശാസ്ത്രത്തിൽ ചില ഗ്രന്ഥങ്ങൾ ഉണ്ടാക്കിക്കാതെ കാരണവന്മാർ വിടുമെന്നു തോന്നുന്നില്ല.
പാക്കനാരുടെ അദ്വൈതവിഷയങ്ങളും മാഹാത്മ്യപ്രതിപാദകങ്ങളുമായ ചില മലയാംതമിൾപ്പാട്ടുകൾ മേഴത്തോൾ അടിതിരിപ്പാട്ടിലേക്കുള്ള കർമ്മകാണ്ഡ ശ്രദ്ധയേപ്പോലും ജ്ഞാനകാണ്ഡത്തിലേക്ക് അഭിമുഖീകരിപ്പിച്ചിട്ടുണ്ടായിരുന്നുവെന്നുള്ളതും നിർവിവാദമാകുന്നു. ഇങ്ങിനെ ഈ സഹോദരന്മാരെല്ലാം ലോകോപകാരത്തിന്ന് അവതരിച്ചവരാണ്. ഇവർ നാനാജാതിക്കാരാണെങ്കിലും അമ്മയുടെ ശ്രാദ്ധത്തിന്ന് ഒന്നിച്ചു കൂടുക പതിവാണത്രെ. അപ്പോൾ അവരവർ ചെയ്വാനുദ്ദേശിക്കുന്ന ലോകോപകാരകർമ്മങ്ങൾ പരസ്പരമറിയിച്ച് ഒരു യോഗംകൂടി ചില നിശ്ചയങ്ങൾ ചെയ്യാതിരിക്കില്ല നിശ്ചയം.
മേഴത്തോൾ അഗ്നിഹോത്രിയുടെ കാലംമുതൽ നമ്പൂരിമാർക്കു യാഗാദികർമ്മങ്ങളിൽ ശ്രദ്ധയും നിഷുയും വർദ്ധിച്ചു എന്നതിന്നു പ്രശസ്തഗ്രാമങ്ങൾതോറും പ്രത്യേകം ഓരോ കർമ്മിസഭാമഠങ്ങൾ ഉണ്ടായതുതന്നെ ഒരു നല്ല ലക്ഷ്യമാകുന്നു. നമ്പൂരിമാർക്കു ശ്രൗെതകർമ്മങ്ങളിൽ ശ്രദ്ധവർദ്ധിച്ചതോടു കൂടിയാണ് മീമാംസാശാസ്ത്രത്തിൽ പ്രതിപത്തികൂടിയത്. കുമാരിളഭട്ടാചാര്യരുടെ 'കൗമാരിളം' അല്ലെങ്കിൽ ഭട്ടമതം എന്ന മീമാംസാശാസ്ത്രപദ്ധതി മലയാളത്തിൽ ആദ്യമേ കൊണ്ടുവന്ന ഹരിശ്ചന്ദ്രപ്പെരുമാൾ എന്ന കോട്ടയത്തുരാജ വംശത്തിന്റെ ആദിപുരുഷൻ ഈ മീമാംസാശാസ്ത്രപ്രതിപത്തിക്കു ഒരു പോഷണം വരുത്തുകയാണുണ്ടായത്. ശുകപുരത്തുകാരനായ കുത്തുള്ളി പ്രഭാകരൻനമ്പൂതിരി ഭാട്ടമതത്തിനെ പരിഷ്ക്കരിച്ചു പ്രഭാകരമതം അല്ലെങ്കിൽ ഗുരുമതം എന്നൊരു പുതിയ വഴി കണ്ടുപിടിച്ചു. അതോടുകൂടി നമ്പൂരിമാരിൽ ഭാട്ടമതക്കാരെന്നും പ്രഭാകരമതക്കാരെന്നും മീമാംസകന്മാർ രണ്ടു വഴിക്കാരായിത്തീർന്നു. രണ്ടു വഴിക്കാരും കാലാന്തരംകൊണ്ട് അനേകം മീമാംസാഗ്രന്ഥങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ഇതുപോലെ തന്നെ ജ്യോതിശാസ്ത്രത്തിലും നമ്പൂരിമാർ ഉണ്ടാക്കിയ ഗ്രന്ഥങ്ങൾ കുറച്ചൊന്നുമല്ല. മീമാംസഗ്രന്ഥങ്ങൾ സംസ്കൃതഭാഷയിൽ മാത്രമേ അവർ ഉണ്ടാക്കിയിരുന്നുള്ളൂ. ജ്യോതിശാസ്ത്രത്തിൽ സംസ്കൃതഭാഷയായിട്ടും മലയാളഭാഷയായിട്ടും ഗ്രന്ഥങ്ങൾ നിർമ്മിച്ചിട്ടുണ്ട്.
മലയാളത്തിലെന്നപോലെ അന്യരാജ്യങ്ങളിലും ബ്രാഹ്മണരുടെ ഇടയിൽ കർമ്മകാണ്ഡപ്രതിപത്തി മൂർഛിച്ചു ജ്ഞാനകാണ്ഡശ്രദ്ധ ശിഥിലീകരിക്കുകയും ചെയ്തു. ഇതിന്നു എട്ടുപത്തു ശതാബ്ദങ്ങൾക്കു മുമ്പുതന്നെ സകലജാതിക്കാരുടെയിടയിലും ഒരുമാതിരി കർമ്മഠന്മാരുടെ ഉത്ക്കർഷം മൂർഛിക്കുകയും ഹിംസാദികൾ വർദ്ധിക്കുകയും ചെയ്ത കാലത്ത്, 'അഹിംസാപരമോധർമ്മ:' എന്ന സിദ്ധാന്തം സ്ഥാപിക്കുന്ന ബുദ്ധമുനിയുടെ മതം പുറപ്പെട്ടു. ആ മതം ഉഛൃംഘലമായി ഭൂമിയിൽ പലേടത്തും വ്യാപിക്കുകയും വർണാശ്രമധർമ്മികളും ബുദ്ധമതക്കാരും തമ്മിൽ മത്സരം മുഴുക്കുകയും ആകപ്പാടെ ഹിന്ദുക്കളുടെ നിലയൊന്നു ഇളകിമറികയും ചെയ്തു കഴിയുന്ന കാലത്താണ് ഭാട്ടമതത്തിന്റെ പുറപ്പാടുണ്ടായത്. ഇങ്ങിനെയിരിക്കുമ്പോഴാണ് 'കേരളത്തിൽ കയ്പള്ളിയില്ലത്തുണ്ടായൊരു ഉണ്ണിനമ്പൂരിയായ' ശങ്കരാചാര്യസ്വാമികളുടെ അവതാരം.
വേദശാസ്ത്രപുരാണേതിഹാസങ്ങളിൽ അങ്ങുമിങ്ങുമായി ചിതറിക്കിടക്കുന്ന ലൗകികപാരത്രികതത്വങ്ങളുടെയിടയിൽ കിടന്നു മിന്നുന്നതും ശ്രീവേദവ്യാസമഹർഷി സൂത്രംകൊണ്ടു സംഗ്രഹിച്ചു വെച്ചിട്ടുള്ളതും പക്ഷെ മതാന്തരപ്രവർത്തകന്മാർ അവരവരുടെ മനോധർമ്മം പോലെ മറ്റോരോ പ്രകാരത്തിൽ വ്യാഖ്യാനിച്ചും ഖണ്ഡിച്ചും ഭ്രാന്തിവരുത്തി നാനാജനങ്ങൾക്കു വഴിതെറ്റിത്തിരിയുവാനിടയാക്കിത്തീർത്തിട്ടുള്ളതുമായ വേദാന്തശാസ്ത്രത്തെ ശാരീരകടാക്ഷ്യം ഉണ്ടാക്കി അദ്വൈതമതപ്രതിഷ്ഠാപനംചെയ്തു പരിഷക്കരിച്ചു പ്രസിദ്ധപ്പെടുത്തിയ ശ്രീശങ്കരാചാര്യസ്വാമികളെ കേൾക്കാത്തവർ വളരെപ്പേരുണ്ടെന്നു തോന്നുന്നില്ല. ഈ മഹായോഗീശ്വരൻ മലയാളത്തിലും മറ്റനേക രാജ്യങ്ങളിലുമായിട്ടു ഹിമവത്സേതുപര്യന്തമുള്ള ഭാരതഖണ്ഡത്തിൽ വർണാശ്രമധർമ്മനിഷ്ഠയുള്ള ഹിന്ദുക്കളുടെയിടയിൽ നാലാമത്തെ ആശ്രമമായ സന്യാസാശ്രമത്തിന്നു മറപ്രതിഷ്ഠാപനാദികളെക്കൊണ്ടു ഈ കലിയുഗകാലത്തു അനശ്വരമായ ഒരു നില വരുത്തീട്ടുണ്ടെന്നുള്ളത് ഒരിക്കലും അപ്രസിദ്ധമാവാത്ത ഒരു ചരിത്രമാകുന്നു. സർവജ്ഞനായ ഇദ്ദേഹം മീമാംസകമതം, ബുദ്ധമതം എന്നു മാത്രമല്ല സകല മതങ്ങളിലേയും ഗ്രാഹ്യമായ സാരാംശം സംഗ്രഹിച്ചും ത്യാജ്യമായ ഭാഗം നിരസിച്ചും ഹിന്ദുമതത്തിൽ നിന്നു അകന്ന നിലക്കുന്ന ദ്വീപാന്തരസ്ഥന്മാരായ മറ്റു മതക്കാർക്കുപോലും വിസ്മയം തോന്നത്തക്ക വിധം സർവോപനിഷത്സാരതത്വമായ അദ്വൈതമതത്തെ കണ്ടുപിടിച്ചതാണ് എല്ലാ പ്രവൃത്തികളിലും പ്രധാനമായിട്ടുള്ളതും ഈ ആചാര്യരുടെ അവതാരത്തിന്റെ മുഖ്യ പ്രയോജനവും.
സർവജ്ഞപീഠം കയറിയ ഈ സ്വാമികൾ പല ശാസ്ത്രങ്ങളിലും ഉത്തമ ഗ്രന്ഥങ്ങളെ നിർമ്മിച്ചിട്ടുണ്ട്. ദശോപനിഷത്ഭാഷ്യങ്ങൾ, ഭഗവദ്ഗീത, സുനത്സുജാതീയം, വിഷ്ണുസഹസ്രനാമം, ഇവയുടെ ഭാഷ്യങ്ങൾ, ശ്രീവിദ്യാഭാഷ്യം, പ്രപഞ്ചസാരമെന്ന മന്ത്രശാസ്ത്രഗ്രന്ഥം, ലഘുധർമ്മപ്രകാശിക എന്ന ഭാർഗവസ്മൃതിസാരസംഗ്രഹം, ഭട്ടികാവ്യവ്യാഖ്യാനം എന്നു തുടങ്ങി അനേകം വിശിഷ്ടഗ്രന്ഥങ്ങൾ സ്വാമികൾ ഉണ്ടാക്കീട്ടുള്ളവ ഇന്നു നടപ്പുണ്ട്. ഭക്തിരസപ്രധാനങ്ങളായ പലവക സ്തോത്രങ്ങളിൽ സ്വാമികളുടെ കൃതികളായിട്ടാണ് അധികമുള്ളത്. അവയ്ക്കൊരു മാഹാത്മ്യം വേറെയാണു താനും. ശ്രീപരമേശ്വരന്റെ മനുഷ്യാവതാരമെന്നു പറയപ്പെടുന്ന ശ്രീശങ്കരാചാര്യസ്വാമികളുടെ അവസ്ഥയാന്നു വേറെ. ആ സ്വാമികളെ സാധാരണ നമ്പൂരിമാരുടെ കൂട്ടത്തിൽ ഗണിച്ചാൽ പോരല്ലോ. അവിടുത്തെ തിരുവായ്മൊഴികളായ ഉത്തമഗ്രന്ഥങ്ങളെ മറ്റുള്ള നമ്പൂരിമാരുണ്ടാക്കിയ ഗ്രന്ഥങ്ങളുടെ കൂട്ടത്തിൽ കൂട്ടിയാലും ശരിയാവുന്നതല്ല. ഈ ശ്രീശങ്കരാചാര്യസ്വാമികൾ മലയാളത്തിലെ ഒരു നമ്പൂരിയായിരുന്നു എന്ന് പറയുവാനിടയാകുന്നതുതന്നെ മലയാളികളായ നമുക്ക് ഒക്കെ ഏറ്റവും അഭിമാനത്തിന്നു കാരണമായിരിക്കുന്നു. എന്നാൽ ഈ അവതാരപുരുഷൻ മലയാളിയായിരുന്നില്ലെന്നു വാദിക്കുന്ന ചില പരദേശികൾ ഉണ്ടായിരിക്കാം. പക്ഷെ അവരുടെ വാദത്തിനെ ഞങ്ങൾ അത്ര വകവെക്കുന്നില്ല. നമ്മുടെ കൊല്ലവർഷത്തിന്റെ ആരംഭം തന്നെ ആചാര്യസ്വാമികൾ മലയാളികളുടെ ഇടയിലൊട്ടുക്കു നടപ്പാക്കിയിട്ടുള്ള ആചാരപരിഷ്ക്കാരത്തിന്റെ പ്രാരംഭദിവസം മുതൽക്കാവുന്നു. 'ആചാര്യവാഗഭേദ്'യ എന്ന കലിവർഷദിവസം മുതൽക്കാണല്ലോ കൊല്ലവർഷാരംഭം. ഈ കണക്കുനോക്കിയാൽ ഇപ്പോൾ 1082- ആണ്ടായി കാണാവുന്നതാണ്. മലയാളികളിൽ ഏർപ്പെടുത്തിക്കാണുന്ന ചില പ്രത്യേകാചാരപരിഷ്ക്കാരങ്ങൾക്കു പുറമേ ഇവിടെയുള്ള സന്യാസിമoങ്ങളും സന്യാസികളുടെ നടപടിക്രമങ്ങളും ആചാര്യസ്വാമികളാണ് നിയമിച്ചിട്ടുള്ളതെന്നു സ്വാമിയാന്മാരുടെ ഗുരുപരമ്പരപ്പട്ടിക നോക്കിയാൽ തെളിയുന്നതുമാകുന്നു. നമ്പൂരിമാരിൽവെച്ച് സർവപ്രകാരത്തിലും, പ്രഥമഗണനീയനായ ശ്രീശങ്കരാചാര്യരുടെ പ്രസംഗത്തിൽ ഇത്രയും പറയുന്നത് പ്രകൃതത്തിൽ നിന്നു കവിഞ്ഞുപോയി എന്നു വിചാരിപ്പാന്നൊട്ടും അവകാശമില്ലല്ലോ.
സ്വാമികളുടെ ശിഷ്യന്മാരിൽ നമ്പൂരിമാരായ പലരും വേദാന്തത്തിലും മറ്റുമായി പലേ ഗ്രന്ഥങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ആശ്ചര്യചൂഡാമണി നാടകകർത്താവായ ശക്തിഭദ്രകവി, സ്വാമികളുടെ ശിഷ്യനായ ഒരു പോറ്റിയാണ്. ഇദ്ദേഹം 'ഉന്മാദവാസവദത്ത' അതായത് മന്ത്രാങ്കം മുതലായ പല കാവുങ്ങളുമുണ്ടാക്കിയിട്ടുണ്ട്. മലയാളത്തിൽ ചാക്യാന്മാർ അഭിനയിച്ചു വരുന്ന നാടകങ്ങളിൽ ഈ കവിയുടെ ആശ്ചര്യചൂഡാമണി നാടകത്തിനാണ് ഏറ്റവും ശ്രേഷ്ഠത്വം സർവസമ്മതമായിട്ടുള്ളത്.
നമ്പൂരിമാരായ പണ്ഡിതരത്നങ്ങൾ വിളഞ്ഞിരുന്ന വെട്ടത്തുനാട്ടിലെ ഉന്നമരത്നമായ തലക്കുളത്തൂർ ഗോവിന്ദൻ ഭട്ടതിരിപ്പാട്ടിലെ ചരമഗതി 'രക്ഷേൽഗോവിന്ദമർക്ക:' എന്ന കലിദിനത്തിലായിരുന്നു. ഇദ്ദേഹമാണ് ദശാദ്ധ്യായി എന്ന ഹോരാവ്യാഖ്യാനമുണ്ടാക്കിയത്. ഈ ഗ്രന്ഥം മലയാളികളുടെ ജ്യോതിഷഗ്രന്ഥങ്ങളിൽവെച്ച് വളരെ പേരുകേട്ടതും പ്രധാനപ്പെട്ടതുമാണ്. തന്റെ ജാതകം താൻതന്നെ ഗണിച്ചുണ്ടാക്കിയതിൽ പറഞ്ഞിരുന്നതുപോലെതന്നെ ഇദ്ദേഹത്തിന്നു ജാതിഭ്രഷ്ട് പറ്റി. പാഴൂർ കണിയാർപണിക്കത്തിയാരുടെ ഭർത്താവായി തന്നെയിരിക്കുകയാണ് പിന്നീടുണ്ടായത്. തന്റെ സന്താനങ്ങളായ പാഴൂർ കണിയാന്മാർക്ക് എന്നന്നേക്കും കീർത്തിക്കും ഉപജീവനത്തിനും മൂലമായി ഒരു പ്രശ്നരീതിഭാഷാ അവർക്കുണ്ടാക്കി കൊടുത്തിട്ടുണ്ടു. ഇദ്ദേഹത്തിന്റെ ജാതിഭ്രംശം കണിയാന്മാർക്ക് കീർത്തിക്കും നാട്ടുകാർക്കു വിശേഷിച്ചൊരുപകാരത്തിന്നും ജ്യോതിശാസ്ത്രത്തിന്റെ പ്രചാരത്തിന്നും കാരണമായി കലാശിച്ചു.
തയ്ക്കാട്ടു യോഗിയാതിരിപ്പാട്ടിലെ ഗുരുവായ കോവാട്ടു നമ്പൂതിരി ബാധൂലകന്മാരുടെ ശ്രൗെതസ്മാർത്ത ക്രിയകൾക്കു വേണ്ടുന്ന ചടങ്ങുകളും പ്രായശ്ചിത്തങ്ങളും സംസ്കൃതത്തിലും ഭാഷയിലുമായിട്ട് എഴുതി വെച്ചിട്ടുണ്ട്. ഈ ഗ്രന്ഥങ്ങളെ പിന്തുടർന്നു കൊണ്ടാണ് യോഗിയാതിരിപ്പാടും പ്രായശ്ചിത്തവും ഭാഷയിൽ കൗഷീതകന്മാരുടെ ഷോഡശക്രിയക്കുള്ള ചടങ്ങും പ്രൈഷങ്ങളുടെ ഭാഷകളും അഗ്നിഹോത്രമുള്ള നമ്പൂരിമാർ ഇന്നും ഒത്തുപോലേ ചൊല്ലി മുഖസ്ഥമാക്കി വരുന്നതായ യോഗത്തിന്റെ ഭാഷയും മറ്റുമുണ്ടാക്കിയത്.
വില്വമംഗത്തു സ്വാമിയാന്മാരിൽ ഒരാളുണ്ടാക്കിയ 'ശ്രീചിഹ്ന'മെന്ന പ്രാകൃതകാവ്യം വ്യാകരണസൂത്രങ്ങളുടെ ഉദാഹരണമാണെന്ന് മുമ്പൊരിക്കൽ പറഞ്ഞിട്ടുണ്ടല്ലോ.
പണ്ടത്തെ വാസുദേവീയത്തിന്റെ സമ്പ്രദായത്തിലുണ്ടാക്കിയതാണെങ്കിലും പിന്നീടു മേല്പത്തൂർ നാരായണഭട്ടതിരിപ്പാടുണ്ടാക്കിയ 'ധാതുകാവ്യ'ത്തിന്നു മാർഗ്ഗദർശകമായ വിധത്തിൽ സൂത്രങ്ങൾക്കും ഗണപാഠങ്ങൾക്കും യഥാക്രമോദാഹരണമാണെന്നു ഒരു മെച്ചവും കൂടി നേടിയിട്ടുണ്ട്.
തകരപ്പുറത്തുകാരനായ ചീരക്കുഴി നമ്പൂരിയുടെ മീമാംസാവേദാന്തഗ്രന്ഥങ്ങൾ അതിപ്രൗെഡങ്ങളാണെന്നു പ്രസിദ്ധമാണല്ലോ. ഓണങ്കുറ്റിക്കാരനായ പള്ളിപ്പുറത്തു നമ്പൂരിയുടെ ഭട്ടദീപികാവ്യാഖ്യാനം മീമാംസകന്മാർക്കു പ്രത്യേകിച്ചും പഠിക്കേണ്ടുന്ന ഗ്രന്ഥമാണ്. നമ്പൂരിമാർക്കു വ്യാഖ്യാനമുണ്ടാക്കുവാനുള്ള സാമർത്ഥ്യം പ്രസിദ്ധപ്പെട്ടതായിരുന്നു. 'മാലതീമാധവം', 'ശാകുന്തളം', 'ഉത്തരരാമചരിതം', 'നാഗാനന്ദം', 'ചൂഡാമണി' മുതലായ നാടകങ്ങൾക്കു നമ്പൂരിമാർ ചെയ്തിട്ടുള്ള വ്യാഖ്യാനങ്ങൾ അതിവിശേഷപ്പെട്ടവയാണ്. അഷ്ടവൈദ്യന്മാർ അഷ്ടാംഗഹൃദയത്തിന്നു ചെയ്തിട്ടുള്ള പാഠ്യം, വ്യാഖ്യാസാരം, ഹൃദയബോധിക എന്നീ വ്യാഖ്യാനങ്ങളും ഉത്തരോത്തരം ഉത്കൃഷ്ടങ്ങളായിരിക്കുന്നു. ഇവയുടെ നിർമ്മാണകാലങ്ങളേയും കർത്താക്കളേയും തിരിച്ചറിവാൻ ദുർഘടം തന്നെ.
മുമ്പൊരിക്കൽ രഞ്ജിനിയിൽ പറഞ്ഞിട്ടുള്ള പതിനെട്ടരക്കവികളുടെ ഗ്രന്ഥങ്ങളെപ്പറ്റി ഇപ്പോൾ വിശേഷിച്ചൊന്നും പറയാനില്ല.
എന്നാൽ ഇതിൽ തന്ത്രസമുച്ചയമുണ്ടാക്കിയ ചേന്നാസ്സു നാരായണൻ നമ്പൂരിപ്പാട്ടിലെ പിന്തുടർന്നവർ പലരുമുണ്ടായിട്ടുണ്ട്. അദ്ദേഹത്തിന്റെ അനന്തിരവർതന്നെ 'ശേഷസമുച്ചയ'മുണ്ടാക്കി. രണ്ടു ശിഷ്യന്മാർ തന്ത്രസമുച്ചയത്തിന്നു 'വിമർശിനി' എന്നും, 'വിവരണം' എന്നും ഓരോ വ്യാഖ്യാനമുണ്ടാക്കിയിട്ടുണ്ട്. വെട്ടത്തു രായരമംഗലത്തുകാരനും തിരുമംഗലത്തു നീലകണ്ഠൻ നമ്പൂരിയുടെ ശിഷ്യനുമായ മറ്റൊരു നമ്പൂരി സമുച്ചയത്തിലെ രണ്ടാം പടലത്തെ അനുസരിച്ചുകൊണ്ട് 'മനുഷ്യാലയചന്ദ്രിക' എന്നൊരു തച്ചുശാസ്ത്രഗ്രന്ഥമുണ്ടാക്കി. ഇദ്ദേഹം തന്നെയാണ് 'മാതംഗലീല', എന്ന ഗജശാസ്ത്രഗ്രന്ഥമുണ്ടാക്കിയിട്ടുള്ളതെന്നു വിചാരിപ്പാൻ വഴിയുണ്ട്. മനുഷ്യാലയചന്ദ്രികയുടേയും മാതംഗലീലയുടേയും ആദ്യത്തെ മംഗളശ്ലോകം ഒന്നായി കാണുന്നുണ്ട്.
തളിപ്പറമ്പത്തുകാരനും പെരിഞ്ചെല്ലൂർ ഗ്രാമക്കാരുടെ വാധ്യാനും വൈദികനും സ്മാർത്തനും തന്ത്രിയുമായ പൊടയൂർ നമ്പൂരി, 'പൊടയൂർഭാഷ' എന്നൊരു മന്ത്രഗ്രന്ഥവും മറ്റനേകം ശ്രൗെതസ്മാർത്തഗ്രന്ഥങ്ങളുമുണ്ടാക്കീട്ടുണ്ട്. തളിപ്പറമ്പത്തുകാരനായ മറ്റൊരു നമ്പൂരിയാണ് പ്രശ്നമാർഗ്ഗമെന്ന ജ്യോതിഷഗ്രന്ഥമുണ്ടാക്കിയത്. വെട്ടത്തുകാരനായ കേളല്ലൂർ ചോമാതിരിപ്പാട്ടിലെ തന്ത്രസംഗ്രഹത്തെപ്പറ്റി മുമ്പെ പറഞ്ഞുവല്ലോ. 'യുക്തിഭാഷ' ജ്യോതിഷത്തിൽ ഒരു അതിപ്രൗെഢഗ്രന്ഥമാണ്. തൃക്കണ്ടിയൂർ അച്യുതപിഷാരടിയുടെ ഗുരുവും തുഞ്ചത്തെഴുത്തച്ചന്റെ അച്ഛനുമായ ആ നമ്പൂരിയാണ് യുക്തിഭാഷയുണ്ടാക്കിയത്.
മേല്പത്തൂർ നാരായണഭട്ടതിരിപ്പാട്ടിലെ ഗുരു ഈ അച്യുതപ്പിഷാരടിയാണല്ലോ. ഈ ഭട്ടതിരിപ്പാട് നാരായണീയം, ധാതുകാവ്യം, പ്രക്രിയാസർവസ്വം, ശില്പിരത്നമെന്ന തച്ചുശാസ്ത്രം, അനേകം ചംബൂപ്രബന്ധങ്ങൾ മുതലായി വളരെ ഗ്രന്ഥങ്ങളുണ്ടാക്കീട്ടുണ്ടെന്നു സുപ്രസിദ്ധമാണ്. 'ആയുരാരോഗ്യസൗഖ്യം' എന്ന കലിദിനത്തിലാണ് നാരായണീയസ്തോത്രം അവസാനിപ്പിച്ചത് എന്നുള്ളതുകൊണ്ട് പട്ടേരിയുടെ ജീവിതകാലം അറിയുന്നതിന്നു പ്രയാസമില്ല. 'സന്താനഗോപാലം' പാനയുണ്ടാക്കിയ പൂന്താനത്തു നമ്പൂരി ഭക്തികൊണ്ടു പട്ടേരിപ്പാട്ടിലെ തോല്പിച്ചിരുന്നു. പെരുമനത്തുകാരനായ മഴമംഗലത്തുനമ്പൂരി യാഗത്തിന്റെ ഭാഷ, ആശൗെചം, പ്രായശ്ചിത്തം, ബൗെദ്ധായനന്മാരുടെ ശ്രൗെതസ്മാർത്തക്രിയകളുടെ ചടങ്ങുകൾ, കാലീപകമെന്ന ജ്യോതിഷഗ്രന്ഥം, ഇവയ്ക്കു പുറമേ മഹിഷമംഗലം ഭാണം, ഭാഷാനൈഷധചമ്പു മുതലായി അനേകം ഭാഷാചമ്പുക്കൾ, പുഷ്പണിപ്പാട്ടുകൾ ഇങ്ങിനെ പലതുമുണ്ടാക്കീട്ടുണ്ട്. കാലദീപകത്തിന് ഭാഷയായിട്ടു 'ബാലശങ്കരമെന്നൊരു' വ്യാഖ്യാനമുണ്ടാക്കിയിട്ടുള്ള വിദ്വാൻ ഒരു ബാലശങ്കരനാണെന്നു മാത്രമറിയാം.
'മുഹൂർത്ത പദവി'യുണ്ടാക്കിയ മാത്തൂർ നമ്പൂരിപ്പാടും അവിടുത്തെ ജ്യേഷ്ഠനും മഹാജ്യോതിഷികളായിരുന്നു. ഭാഷാകവികളിൽ പ്രസിദ്ധനായ ചേലപ്പറമ്പു നമ്പൂരിയുടെ ഒരോ ഒറ്റശ്ലോകങ്ങളല്ലാതെ ഒരു ഗ്രന്ഥവും കണ്ടുകിട്ടാഞ്ഞതു വലിയ നഷ്ടം തന്നെ. ഭാഗവതം ദശമം കിളിപ്പാട്ടുണ്ടാക്കിയ പൊറയന്നൂർ നമ്പൂരിപ്പാട്ടിലെ കവിതയ്ക്കു കുഞ്ചൻനമ്പ്യാരുടെ കവിതയ്ക്കെന്നപോലെ നല്ല ഒഴുക്കും പഴക്കവും ഭംഗിയുമുണ്ട്. രുഗ്മിണീസ്വയംവരപ്രബന്ധക്കാരനായ എടവെട്ടിക്കാടു നമ്പൂരി, ബാലിവിജയം കഥകളിയുണ്ടാക്കിയ കല്ലൂർ നമ്പൂരിപ്പാട്, അടുത്ത കാലത്തുണ്ടായിരുന്ന പൂന്തോട്ടത്തു നമ്പൂരി, വെണ്മണി നമ്പൂരിപ്പാടന്മാർ ഇവരുടെ കവിതകളെ കൊണ്ടാടാത്ത ഭാഷാഭിമാനികളാരുമുണ്ടെന്നു തോന്നുന്നില്ല. വെണ്മണി മഹൻനമ്പൂരിപ്പാട്ടിലെ കവിതാരീതിയുടെ ഒരു നേർപ്പകർപ്പുപോലെയുള്ള ശീവൊള്ളി നാരായണൻനമ്പൂരിയുടെ കവിതയും ഏതു സരസനേയാണ് രസിപ്പിക്കാത്തത്. നടുവത്തു നമ്പൂരിമാർ, ഒറവങ്കര നീലകണ്ഠൻ നമ്പൂരി (രാജാവ്) ഇവർ നല്ല കീർത്തി നേടി ജീവിച്ചിരിക്കുന്ന കവികളാണല്ലോ. സി.എസ്സ് സുബ്രഹ്മണ്യൻ പോറ്റി, ആലത്തൂർ അനുജൻ നമ്പൂരിപ്പാട്, പി കെ നാരായണൻ നമ്പൂരി എന്നീ ചെറുപ്പക്കാരും പ്രയത്നം ചെയ്തു മേല്പോട്ട് കയറിവരുന്ന കവികളാണ്. എന്തിനേറെ പറയുന്നു, സംസ്കൃതഭാഷാപണ്ഡിതന്മാരായ നമ്പൂരിമാർ ഭാഷാപോഷണത്തിന്നുള്ള പ്രയത്നം വാക്കുകൊണ്ടല്ല പ്രവൃത്തികൊണ്ടായിരുന്നു കാണിച്ചിരുന്നത്.
തയ്ക്കാട്ടു യോഗിയാതിരിപ്പാട്ടിലേയും മറ്റും യാഗത്തിന്റെ ക്രിയ പറയുന്ന ഭാഷകൾ കൗെശീതിതബോധായനബാധൂലകാശ്വലായനാദികള്ക്കു വേണ്ടുന്ന ഷോഡശക്രിയകൾക്കുള്ള ചടങ്ങുകൾ, ദർശനപൗെർണ്ണമാസാദിക്രിയകൾക്കുള്ള ചടങ്ങുകൾ, ആശൗെചങ്ങൾ, പ്രായശ്ചിത്തങ്ങൾ, തന്ത്രവിഷയങ്ങളായ ക്രിയകൾ, വിഷവൈദ്യം, ബാലചികിത്സ മുതലായ വൈദ്യവിഷയഗ്രന്ഥങ്ങൾ, ഗണിതം, സംഹിത, ഹോര എന്നീ മൂന്നു സ്ക്കന്ധത്തിലും വെവ്വേറെ അനേകം ജ്യോതിഷഗ്രന്ഥങ്ങൾ പല പുരാണകഥാഗ്രന്ഥങ്ങൾ, രാജനീതിഗ്രന്ഥങ്ങൾ ദേവാലയങ്ങളും ബ്രഹ്മാലയങ്ങളും മറ്റും പണിചെയ്വാനുള്ള തച്ചുശാസ്ത്രഗ്രന്ഥങ്ങൾ, ആയുധവിദ്യ, മല്ലയുദ്ധം, മുതലായവയുടെ മുറ പറയുന്ന യുദ്ധശാസ്ത്രഗ്രന്ഥങ്ങൾ, നാട്ടുശാസ്ത്രഗ്രന്ഥങ്ങൾ, പലതരം സസ്യങ്ങളെ കൃഷിചെയ്യേണ്ടുന്ന മുറകൾ പറയുന്ന ചില പാട്ടുകൾ, പുഷ്പിണിപ്പാട്ടു, തിരുവാതിരപ്പാട്ടു, നാഗമ്പാട്ടു, മുതലായി അനേകം പാട്ടുഗ്രന്ഥങ്ങൾ, എന്നുവേണ്ട നാട്ടുകാർക്കു സ്വജാതികർമ്മാനുഷ്ഠാനത്തോടുകൂടി യോഗക്ഷേമവും വിനോദവും ഉണ്ടാക്കിത്തീർക്കുന്ന പലേ ഗ്രന്ഥങ്ങളും നമ്പൂരിമാരും അവരുടെ മക്കളും ശിഷ്യരുമായി മലയാള ഭാഷയിൽ സുലഭമാക്കിത്തീർത്തിട്ടുണ്ട്.