രസികരഞ്ജിനി
ഈ മഹാപുരുഷൻ കേരളത്തിലൊട്ടുക്കെന്നല്ല പരദേശത്തും ഇത്രമാത്രം പ്രസിദ്ധനാവാനുള്ള കാരണം മര്യാദക്കാരനായ ഒരു മലയാളിയാണെന്നോ, കൈക്കൂലി, ശിപാര്ശ മുതലായ ഉദ്യോഗമാലിന്യങ്ങളുടെ സ്പർശംപോലും ഏൽക്കാതെ പല താലൂക്കുകളിലുമുള്ള ജനസാമാന്യത്തിന്റെ യോഗക്ഷേമത്തെ ആർക്കും അപ്രീതിയും അനിഷ്ടവും കൂടാതെ രക്ഷിച്ചു വളരെക്കാലം സർക്കാർ വേലയിൽ നിർവ്യാജം യത്നിച്ചു മേലധികാരികളുടെ പ്രീതി സമ്പാദിച്ചു സബ്ജഡ്ജി ഉദ്യോഗംവരെ ഉയർന്നിട്ടുണ്ടെന്നോ, റായിബഹദൂർ സ്ഥാനത്തിന്ന് അർഹനായിട്ടുണ്ടെന്നോ, ഉദാരശീലനാണെന്നോ, സംഗീതരസികനാണെന്നോ, വിനോദപ്രിയനാണെന്നോ, പരിഹാസവിദഗ്ധനാണെന്നോ, പരമശുദ്ധനാണെന്നോ ഉള്ള സംഗതികളൊന്നുമാണെന്നു തോന്നുന്നില്ല. മലയാളം, ഇംഗ്ലീഷ്, സംസ്കൃതം മുതലായ ഭാഷകളിലുള്ള പാണ്ഡിത്യം കൊണ്ടുമാത്രം ചന്തുമേനവനുള്ള പ്രസിദ്ധി മറ്റൊരാൾക്കു കിട്ടുമെന്നും തോന്നുന്നില്ല. കറകളഞ്ഞ വൈദുഷ്യത്തിന്റേയും ലോകസ്വരൂപജ്ഞാനത്തിന്റേയും സ്വഭാഷാസ്നേഹശക്തിയുടേയും നിരന്തരസമ്മേളനത്തിൽ നിന്നുണ്ടായ ഇന്ദുലേഖ, ശാരദ എന്ന രണ്ടു സന്താനങ്ങളാണ് ചന്തുമേനവന്റെ യശഃശരീരം ഇന്നും രക്ഷിച്ചു പോരുന്നത്.
പദ്യകൃത്തുകളിൽ വിശേഷിച്ച് ഭാഷാന്തരീകരണത്തിൽ മാന്യസ്ഥാനം പരേതനായ ശ്രീ ചാത്തുക്കുട്ടിമന്നാടിയാർ കൊടുക്കാമെങ്കിൽ ഗദ്യകൃതികളിൽ വിശേഷിച്ചു ഹാസ്യരസപ്രയോഗവിഷയത്തിൽ ഉത്തമസ്ഥാനം ചന്തുമേനവനും കൊടുക്കേണ്ടതാണ്. പദ്യകാവ്യമുണ്ടാക്കുന്നതിനേക്കാൾ ഗദ്യകാവ്യമുണ്ടാക്കുന്നതിന്നു പ്രയാസംകുറയുമെന്നു വല്ലവരും വിചാരിക്കുന്നുണ്ടെങ്കിൽ ആ വിചാരം തെറ്റാണ്. പദ്യകാവ്യത്തിൽ വൃത്തരചനാവൈചിത്ര്യംകൊണ്ടും രസങ്ങൾക്കനുരൂപമായ പദഘടനാപാടവംകൊണ്ടും രസസ്ഫൂർത്തിപൂര്ത്തിയാവാത്ത ഘട്ടങ്ങളിലും വായനക്കാരെ വശീകരിക്കുവാൻ സാധിച്ചുവെന്നുവരാം. ഗദ്യകാവ്യത്തിൽ ആ വക മായാപ്രയോഗങ്ങളൊന്നും തരമാകുന്നതല്ല. ആദ്യം മുതൽ അവസാനംവരെ രസപ്രവാഹം ഇടമുറിയാതെ ഉണ്ടായിരിക്കണം. നാടകാദിദൃശ്യകാവ്യങ്ങളിലെന്നപോലെ പാത്രങ്ങളെ ആകൃതിക്കും പ്രകൃതിക്കും അനുരൂപമായി വകതിരിച്ചു വായനക്കാരുടെ മനസ്സിൽ പ്രതിഷ്ഠിച്ചു കൊടുക്കണം. യുക്തിഭംഗങ്ങളോ അനാവശ്യപ്രസംഗങ്ങളോ അൽപമെങ്കിലും വന്നുപോയാൽ അതു പദ്യകാവ്യങ്ങളിലെന്നപോലെ ശബ്ദഭംഗിയിൽ മുങ്ങിപ്പോകുന്നതല്ല. പേടുപോലെ താഴ്ത്തിയാലും താഴാതെ പ്രത്യക്ഷത്തിൽ പൊങ്ങിക്കിടക്കുകയേയുള്ളൂ. സൂക്ഷ്മമായ ലോകപരിചയമില്ലെങ്കിൽ ഈവക ദോഷങ്ങൾ പറ്റിപോകാതിരിപ്പാനും പ്രയാസംതന്നെ. വര്ണ്ണിക്കേണ്ടിവരുന്ന ഘട്ടങ്ങളിലും കഥയിൽ ദേശകാലങ്ങൾ മാറ്റേണ്ടിവരുന്ന വിഷയങ്ങളിലും അല്ലാതെ കവിവാചകം പ്രയോഗിച്ചാൽ അഭംഗിയായിത്തീരാനാണ് എളുപ്പം. സംഭാഷണങ്ങളിൽ ആളുംതരവുമറിഞ്ഞ് പെരുമാറാഞ്ഞാല് അലൗകികമാവും. രസക്ഷയവും വന്നുകൂടും. കരതലാമലകംപോലെ ലോകം കണ്ടുകൊണ്ടല്ലാതെ ഒരക്ഷരംപോലും ശബ്ദിച്ചുപോയാൽ അതിന്റെ കോട്ടം വാക്കുകളെക്കൊണ്ട് മിനുക്കിയാൽ മായുന്നതല്ല. ഈവക ദോഷങ്ങളും വൈഷമ്യങ്ങളും ഒഴിവാക്കുന്നതിലാണ് ചന്തുമേനോൻ സാമർത്ഥ്യം കാണിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ വിഖ്യാതിക്കുള്ള ഹേതുവും ഇതുതന്നെയാണ്.
ഈ ചന്തുമേനോനുപോലും പര്യാലോചിപ്പിക്കാതെ മാധവനെക്കൊണ്ടു പെട്ടെന്ന് വദേശയാത്ര ചെയ്യിച്ചതിലും മതസംബന്ധമായ വാഗ്വാദം അസ്ഥാനത്തിൽ ഉപയോഗിച്ചതിലും കുറച്ചൊരു നോട്ടക്കുറവു ഇന്ദുലേഖയില് പറ്റിപ്പോയതുതന്നെ. പല ജീവൽപാത്രങ്ങളെയും പേരുമാറാട്ടം വഴി ശാരദയിൽ അരങ്ങേറ്റം കഴിപ്പിച്ചിട്ടുള്ളതുകൊണ്ട് വായനക്കാർക്ക് പൊതുവിൽ പൂർത്തിയായ രസം ഉണ്ടാവുന്നതല്ലെന്ന് ചിലർ ആക്ഷേപിക്കുന്നുണ്ട്. എന്നാൽ ആ പാത്രങ്ങളുടെ മാതൃകകളായിട്ടു പരിചയമുള്ളവർക്ക് അധികരസമുണ്ടെന്നല്ലാതെ പരിചയമില്ലാത്തവർക്ക് നോവലിനെ സംബന്ധിച്ചിടത്തോളം രസത്തിന് യാതൊരു കുറവുമുണ്ടെന്ന് പറഞ്ഞുകൂടാ. അതിന്നു പുറമേ നോവലിലുള്ള പാത്രങ്ങൾക്കു നേര്പകർപ്പുകളായ ജീവല്പാത്രങ്ങൾ ഉണ്ടെന്നും ഞങ്ങൾക്ക് തോന്നുന്നില്ല. പല ജീവൽപാത്രങ്ങളുടെയും ഗുണദോഷങ്ങളെ അങ്ങുമിങ്ങും നിന്നെടുത്തു കൂട്ടിച്ചേർത്തിണക്കി ലോകരീതിക്കനുസരിച്ച് ഒരു പാത്രം കവി സൃഷ്ടിച്ചിട്ടുണ്ടെങ്കിൽ അതുതന്നെയാണ് കവിധർമ്മം. ഇന്ദുലേഖയിലെ സൂരിനമ്പൂതിരിപ്പാടും ശാരദയിലെ വൈദിത്തിപ്പട്ടരും കണ്ടന്മേനോനും ഏതുമാതിരി ഹാസ്യരസം പുറപ്പെടുവിക്കുന്നതിന്നും ചന്തുമേനവന്നു ബഹുസാമര്ത്ഥ്യമാണെന്ന് വിളിച്ചുപറയുന്നുണ്ട്. കണിയാർപണിക്കർ, എടത്തിലച്ചൻ, കഴകക്കാരൻ, വാരിയർ മുതലായവർ ലോകസ്വഭാവം പ്രതിബിംബിക്കുന്ന ദർപ്പണങ്ങളാണെന്നുതന്നെ പറയാം. അറിയേണ്ടതായ പല തത്വങ്ങളും സരസമായി പാത്രമുഖേനെ വായനക്കാരുടെ ഹൃദയത്തിൽ ഉറപ്പിച്ചു കൊടുക്കുന്നതിന്നു ചന്തുമേനവന്റെ സഹജമായ സാമർത്ഥ്യം സർവ്വതോമുഖമായിത്തന്നെ കാണുന്നുണ്ട്.
ഇദ്ദേഹത്തിന്റെ പ്രഥമകൃതിയായ ഇന്ദുലേഖയുടെ പുറപ്പാടു കണ്ടു ഭ്രമിച്ചു ഗദ്യകാവ്യനിർമ്മാണംകൊണ്ടു പ്രസിദ്ധി നേടുവാൻ എളുപ്പത്തിൽ സാധിക്കുമെന്നുകരുതി വികൃതനോവലുകൾ എഴുതിക്കൂട്ടി സമ്പാദിക്കുവാൻ ശ്രമിച്ചു പേര് കളഞ്ഞു ദുഷ്പേരു സമ്പാദിച്ചവർ ഒന്നുരണ്ടോ? ചന്തുമേനവന്റെ പിന്തുടർച്ചക്കാരായി മലയാളഭാഷയ്ക്ക് അനര്ഘ്യമായ ധനം സമ്പാദിച്ചുവെച്ചിട്ടുള്ള ആഖ്യായികാകാരന്മാർ ഒന്നോ രണ്ടോ!