രസികരഞ്ജിനി
ലണ്ടൻ പട്ടണത്തിൽ ഏകദേശം നാനൂറ് നാടകശാലകളുണ്ടെന്നാണ് കേട്ടിട്ടുള്ളത്. അവിടെയുള്ള നാടകശാലകളിൽ നടക്കുന്ന അഭിനയരീതിയെക്കുറിച്ച് കണ്ടറിഞ്ഞിട്ടുള്ളവർ പറയുന്നതു കേട്ടാൽ, നാം അമ്പരന്നുപോകും. സമുദ്രങ്ങൾ, വനാന്തരങ്ങൾ മുതലായവ സാക്ഷാൽ സമുദ്രങ്ങൾ, വനാന്തരങ്ങൾ മുതലായവപോലെ, ഭയങ്കരനക്രതിമിംഗലസംക്ഷുബ്ധങ്ങളായും സിംഹവ്യാഘ്രമത്തഗജപ്രകമ്പിതങ്ങളായും മറ്റും ആണ് പ്രദർശിപ്പിക്കപ്പെടുന്നത്. നായാട്ടു സമയത്ത്, പത്തടി ചതുരം പോരുന്ന ഒരു തട്ടിന് പകരം, വിസ്താരം കൂടുന്ന വനപ്രദേശം, കുതിരകൾ പായുന്നതിനെ കാണിക്കുന്നതിനായി, വേഷക്കാരൻ കവച്ചുനിന്നുകൊണ്ടു വെറുതെ 'ഷടേർ' എന്നോ മറ്റോ പറയുന്നതിനുപകരം സാക്ഷാൽ കുതിരകൾ പായത്തക്ക വിസ്താരം കൂടുന്ന കളം എന്നിതുകളെ ഒക്കെ സ്വാഭാവികമായി ആ രംഗത്ത് തോന്നിക്കുന്നതിന് ആവശ്യമായ എല്ലാവിധ ഉപകരണങ്ങളും ലണ്ടൻ നാടകക്കാരുടെ കൈവശമുണ്ട്. ഇങ്ങനെ നാടകാഭിനയത്തിന് പരിപൂർണമായ പാകതയെ വരുത്തുന്നതിന് അവർക്ക് സാധിക്കുന്നതിന്റെ ഒരു കാരണം, അവർ ലണ്ടൻ പട്ടണനിവാസികളായതുതന്നെ. യന്ത്രപ്രയോഗം, വിദ്യുല്പ്രയോഗം, ഔഷധപ്രയോഗം എന്നിങ്ങനെ നമ്മുടെ ശക്തിക്ക് അപ്പുറമായിരിക്കുന്ന അനേകവിഷയങ്ങൾ പരിഷ്കൃതന്മാരായ അവർക്ക് സ്വാധീനങ്ങളത്രേ. ഈ വക പ്രയോഗങ്ങളെ ഒഴിച്ച് അഭിനയസാഫല്യത്തിനായി അവർ ചെയ്യുന്ന വേറൊരു വിദ്യയെ ഇവിടെ പ്രത്യേകം സ്മരിക്കേണ്ടതാണ്. ലണ്ടനില് ഉള്ള അനേകം നാടകശാലകളിൽ ഓരോന്നിലും ഒരു നാടകം മാത്രമാണ് എല്ലാ രാത്രികളിലും അഭിനയിക്കപ്പെടുന്നത്. ഒരു പ്രത്യേക നാടകസഭക്കാർ അഭ്യസിച്ചിട്ടുള്ളതു ഒരു നാടകം മാത്രവും, അവരുടെ ശാലയിൽ രാത്രിതോറും അഭിനയിക്കപ്പെടുന്നത് ആ പ്രത്യേകനാടകം മാത്രവും ആയിരിക്കും. ഒരു പ്രത്യേക വർഷത്തിൽ, അഭിനയകാലം എല്ലാ രാത്രിയിലും എന്നല്ല അടുത്ത വര്ഷത്തിലും ഒരേ നാടകംതന്നെ അഭിനയിക്കുന്ന നാടകശാലകള് ലണ്ടനിൽ അനേകമാണ്. വേറെ നാടകം കാണണമെന്നുള്ളവർ അന്യശാലകളിൽ പൊയ്ക്കൊള്ളാവുന്നതാകകൊണ്ടു കാണികൾക്കും, പുത്തന്പുത്തനായി ധാരാളം കാണികൾ വരത്തക്കവണ്ണം ലണ്ടനിൽ ജനബാഹുല്യം ഉള്ളതിനാൽ നാടകസഭക്കാർക്കും ഇച്ഛാഭംഗത്തിന് ഇടയുണ്ടാകുന്നുമില്ല. ഇങ്ങനെ ഓരോ നാടക സമാജക്കാരും ഒരു പ്രത്യേക നാടകത്തിലേക്ക് മാത്രം ദൃഷ്ടി വെയ്ക്കുന്നതിനാൽ നാടകാഭ്യാസനം രംഗവിധാനം ഉപകരണാനുരൂപ്യം എന്നിതുകളെ കഴിയുന്നതും നന്നാക്കുന്നതിലേക്ക് ആവശ്യമായ സമയവ്യയവും ധനവ്യയവും ചെയ്യുന്നതിനു നാടകസമാജങ്ങൾക്ക് അധികസൗകര്യമുണ്ടാകുമെന്നുള്ളതു നിര്വിവാദമാണല്ലോ. സംഭരിക്കപ്പെടാനുള്ള സാമാനങ്ങളും, അഭ്യസിക്കപ്പെടുന്ന വിദ്യയും ദീർഘകാലത്തേക്ക് ഉപയോഗപ്പെടുമെന്നുള്ള ബോധം, പ്രവർത്തകന്മാർക്കു പ്രോത്സാഹകപ്രദമാണെന്നുള്ളത് പ്രത്യക്ഷംതന്നെ. ഓരോ രാത്രിതോറും ലണ്ടൻ സമാജങ്ങളുടെ അഭിനയങ്ങൾ നന്നാകുന്നതിനും അഭിനയ സാഫല്യാവഹങ്ങളായ ഉപകരണങ്ങൾ പരിഷ്കരിക്കപ്പെടുന്നതിനും ഇടയാകുന്നതിന്റെ ഒരു മുഖ്യകാരണം ഇതാണ്.
മലയാള നാടകാഭിനയത്തിന്റെ അവസ്ഥ എങ്ങനെയിരിക്കുന്നു എന്നാലോചിക്കുക. ഒരു പ്രത്യേക നാടകത്തെ ഒരു പത്തു പ്രാവശ്യം അഭിനയിച്ചിട്ടുള്ള ഏതെങ്കിലും ഒരു നാടകക്കമ്പനി ഈ മലയാളരാജ്യത്ത് ഇന്നുണ്ടോയെന്നു ഞാൻ സംശയിക്കുന്നു. കൂടിയപക്ഷം രണ്ടോ നാലോ തവണ മാത്രം അഭിനയിക്കുവാനായി മാത്രമാണ്, ഓരോ സമാജക്കാരും ഓരോ നാടകം അഭ്യസിച്ചുപോരുന്നത്. കുറഞ്ഞകാലത്തേക്കുള്ള ഒരു കൃതാർത്ഥതയ്ക്കായി ദീർഘകാല പരിശ്രമവും ഉപകരണങ്ങളെ സമ്പാദിക്കുന്നതിൽ അധിക ധനവ്യയവും ആരും ചെയ്യുന്നില്ലെങ്കിൽ, അത് ഒരു വലിയ കുറ്റമാണെന്ന് തോന്നുന്നില്ല. ഈ കാരണം നിമിത്തം മൂന്നോ നാലോ ആഴ്ചവട്ടം അഭ്യസനം ചെയ്തശേഷം ഏതാനും കട്യാവു കഷണങ്ങൾ സംഭരിച്ചുകൊണ്ട് നാടകക്കമ്പനിക്കാർ അഭിനയം ആരംഭിക്കുകയും വഷളാക്കുകയും ചെയ്വാനിടയാകുന്നു. മലയാളരാജ്യത്തിൽ മലയാളനാടകം നടന്നുപോരുന്നതില് ഒരു പ്രധാന സ്ഥലമായി ഗണിക്കപ്പെടേണ്ട ഈ തിരുവനന്തപുരം പട്ടണത്തിൽ വിക്ടോറിയാജൂബിലിഹാളിൽ ഉണ്ടാകാറുള്ള മിക്ക അഭിനയങ്ങൾകൂടെയും മനുഷ്യോപദ്രവങ്ങളായിരിക്കുന്നതിൽനിന്നു മലയാള നാടകാഭിനയത്തിന്റെ ഏതല് കാലാവസ്ഥയെക്കുറിച്ച് ഞാൻ പലപ്പോഴും പരിതപിച്ചിട്ടുണ്ട്. ഏതാനും പ്രാവശ്യം മാത്രം അഭിനയിക്കണമെന്നുള്ള ഉദ്ദേശത്തോടുകൂടെ അഭ്യസനം നടന്നുവരുന്ന കാലത്തോളം മലയാളനാടകാഭിനയത്തിന്റെ അവസ്ഥ വളരെ നന്നായി കാണ്മാൻ മാർഗമുണ്ടാകുന്നതല്ല.
ഓരോ നാടകം നിത്യവും രാത്രി ഒരേസ്ഥലത്തുതന്നെ അഭിനയിക്കപ്പെടുന്ന പക്ഷം കാണികൾ തുടരെ വന്നുകൊണ്ടിരിക്കത്തക്ക ലണ്ടൻ പട്ടണം മലയാളരാജ്യത്തില്ലെന്നുള്ളത് ഞാൻ വിസ്മരിക്കുന്നില്ല. പരിഷ്കാരം സ്ഥലഭേദത്തെ ഗണിച്ചു തന്നെ ചെയ്യപ്പെടേണ്ടതാണ്. ഒരു മലയാളനാടകസമാജത്തിന്റെ പ്രയോഗത്തെ തുടരെ വഹിക്കത്തക്ക ഒരു പട്ടണമെങ്കിലും നമുക്ക് ഇല്ലാതിരിക്കുന്നതിനാൽ മലയാളനാടകസമാജങ്ങൾ, മലയാളരാജ്യത്തെ മുഴുവനും ലക്ഷ്യമാക്കി ആരംഭിക്കേണ്ടതാണ്. ഒരു രാത്രി നല്ലതായി അഭിനയം ഉണ്ടായി എന്നു കേട്ടാൽ അടുത്ത രാത്രി അധികം ആളുകൾ കാണികളായി വരാഇടയുള്ളതുകൊണ്ടും, ഒരേ നാടകത്തെത്തന്നെ പിന്നെയും പിന്നെയും കാണുന്നതിന്നു മലയാളപട്ടണങ്ങളിൽ ആളുണ്ടാവാൻ ഇടയില്ലാത്തതുകൊണ്ടും മലയാളനാടകസമാജങ്ങളുടെ അധീനത്തിൽ ഒന്നിലധികം നാടകങ്ങൾ ഉണ്ടായിരിക്കേണ്ടതും ആവശ്യമാണ്. ഇങ്ങിനെ മലയാളരാജ്യത്തിലുള്ള പ്രധാന പട്ടണങ്ങളിലൊക്കെ സഞ്ചരിക്കാൻ തയ്യാറായി മൂന്നിൽ കുറയാതെയും അഞ്ചില് കൂടാതെയും നാടകങ്ങളെ അഭ്യസിച്ച ഒരു നാടകസമാജം പുറപ്പെടുന്നതായാല് മലയാളരാജ്യത്തിന്ന് ഒരു ആവശ്യനിർവ്വഹണവും നടന്മാർക്ക് ധനലാഭവും ഉണ്ടാകാനിടയുള്ളതാണ്. സാമാന്യം ഒരു നല്ല വിദ്വാന്റെ കീഴിൽ നടന്മാർ നാടക കഥാഗതിയെ ഗ്രഹിച്ച് യോഗ്യന്മാരുടെ സദസ്സിൽ അഭിനയിക്കത്തക്ക പാടവത്തോടുകൂടിയ ഒരു സമാജം ഉണ്ടാവണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. സ്വരചേർച്ച, വേഷച്ചേർച്ച മുതലായി ഇപ്പോഴുള്ള നാടകസമാജങ്ങൾ സാധാരണ ഗണിക്കാറില്ലാത്ത അനേകം സംഗതികളെ ഗണിച്ചു നടന്മാർ തിരഞ്ഞെടുക്കപ്പെടണം എന്നു വിശേഷിച്ചു പറയേണ്ടതില്ലല്ലോ. ഇങ്ങനെ കഴിയുന്ന യോഗ്യതകൾ വരുത്തിക്കൊണ്ടു പുറപ്പെടുന്ന ഒരു മലയാളനാടകസമാജം, ദീര്ഘായുസ്സായിരിപ്പാൻ ഇടയുണ്ടെന്നുള്ളതിലേക്കു പല ലക്ഷ്യങ്ങളും ഉണ്ട്. അൽപ്പപ്രാണങ്ങളായ സമാജകൃമികളുടെ ഗോഷ്ടിത്തരങ്ങളെ കാണുന്നതിനായി പണം കളയുന്ന മലയാളികൾ നാടകീയരസാനുഭോഗത്തിന് ശക്തന്മാരാണെന്നുള്ളതുതന്നെ ഒരു ശുഭശകുനമാണ്. മദ്രാസുമുതലായ പട്ടണങ്ങളിൽ വർഷംതോറും സഹൃദയഹൃദയാഹ്ലാദനവും പണാപഹരണവും ചെയ്യുന്ന യൂറോപ്യൻ നാടകകമ്പനിക്കാർ പാഴ്സിനാടകക്കമ്പനികൾ മുതലായവരെ ആകർഷിക്കത്തക്ക ജനപ്രാഭവം ധനപ്രാഭവം മുതലായവ മലയാളരാജ്യത്തിനില്ലാത്തതും മലയാളനാടകസമാജത്തിന്റെ ദൃഷ്ടിയിൽ ഒരു അനുഗ്രഹമാണ്. മലയാളികളുടെ നാടകരസാസ്വാദനകാംക്ഷയെ അടിസ്ഥാനമാക്കി പണാപഹരണം ചെയ്തുപോരുന്ന തമിഴുനാടകകമ്പനിക്കാരെ തോൽപ്പിക്കാൻ നമുക്ക് കഴിയാത്തതല്ല. സംഗീതസാമർത്ഥ്യം ഉപകരണ ഭംഗി എന്നിതുകളെ പല തമിഴുകമ്പനിക്കാരും അനുകരണീയമായി ബഹുമാനിക്കാറുണ്ടെങ്കിലും നാടകാഭിനയത്തിന്റെ ജീവനായ നാട്യവിദ്യ, അഭിനയം സ്വഭാവത്തിന്റെ പകർപ്പായിരിക്കണമെന്നുള്ള ബുദ്ധിയുടെ സർവതോന്മുഖമായ പ്രദർശനം എന്നീ വിഷയങ്ങളിൽ അവർ പല മലയാളനാടകസമാജങ്ങളേക്കാൾ താഴെയാണ്. മലയാളരാജ്യത്ത് അഭിനയിക്കപ്പെടാറുള്ള തമിഴ്നാടകങ്ങൾ കഥയുടെ ബന്ധം, വികാസം, സ്വഭാവം, പരിണാമം എന്നീ വിഷയങ്ങളിൽ മലയാളനാടകങ്ങളെ ഒട്ടുംതന്നെ അതിശയിക്കുന്നില്ല. തമിഴന്മാർ മലയാളത്തിൽ നടപ്പാക്കിയ 'സദാരാമ' എന്ന നാടകം മലയാളികൾക്ക് രുചിക്കത്തക്ക ഒരു നിലയിൽ ആവുന്നതിനു ആ കഥയെ ഉടച്ചു ശുദ്ധിചെയ്തു വീണ്ടും വാർത്തെടുക്കുന്നതിന്നു വിദ്വാനായ കെ സി കേശവപ്പിള്ള അവർകളുടെ ശ്രമം ആവശ്യമായിരുന്നു എന്നു യോഗ്യന്മാർ സമ്മതിച്ചിരിക്കുന്നതിൽനിന്നു മലയാളരാജ്യത്തു നടപ്പുള്ള തമിഴുനാടകങ്ങളുടെ പോരായ്മ ജനബോധം വന്നിട്ടുണ്ടെന്ന് അനുമാനിക്കാമെന്ന് തോന്നുന്നു.
ആയതിനാൽ ഒരു നല്ല മലയാളനാടകസമാജം ജീവിക്കത്തക്ക സൗകര്യവും ആവശ്യവും മലയാളരാജ്യത്തുണ്ട്. മഹിമശ്രീ കേരളവർമ വലിയ കോയിതമ്പുരാൻ തിരുമനസ്സിലെ തർജ്ജമയായ കേരളഭാഷാശാകുന്തളത്തിന്റെ കാലംമുതൽ, മലയാളികളുടെ ഇടയിൽ വളർന്ന നാട്യവിദ്യയിൽ സർവജനസമ്മതമാകുംവണ്ണം സാമർത്ഥ്യം പ്രകടിപ്പിച്ചവർ, മ.രാ.രാ. കൊല്ലം നാരായണപിള്ള അവർകളും മ.രാ.രാ. കോട്ടയം കൊച്ചീപ്പൻ തരകൻ അവർകളും ആണെന്നുള്ളതിനെപ്പറ്റി അഭിപ്രായഭേദമുണ്ടാവാൻ തരമില്ല. ഏകദേശം ഒരു പതിനഞ്ചു വർഷങ്ങൾക്ക് മുമ്പ് മിസ്റ്റർ നാരായണപിള്ള തിരുവനന്തപുരം മുതൽ തലശ്ശേരിവരേയ്ക്കും ഉള്ള മലയാളികളുടെ ഇടയിൽ നൂതനമായി സൃഷ്ടിച്ച ഒരു രോമാഞ്ചവിശേഷം ഇന്നു പലരും സ്മരിക്കുന്നുണ്ടായിരിക്കും. നാടകാഭിനയം സ്വാഭാവികമായ ലോകഗതിയുടെ ശരിപകർപ്പായിരിക്കണമെന്നുള്ള നിർബന്ധമായ നിഷ്ക്കര്ഷയോടുകൂടെ രംഗപ്രവേശം ചെയ്ത മിസ്റ്റർ കൊച്ചീപ്പൻ തരകൻ അവർകളും മലയാളനാടക സമാജചരിത്രത്തിൽ സ്മരിക്കപ്പെടേണ്ട ഒരു പുരുഷൻ തന്നെ. ഇവർ രണ്ടാളും യോജിച്ച് ഒരു മലയാളനാടകസമാജം ആരംഭിക്കുകയാണെങ്കിൽ, മലയാള നാടകാഭിനയം തമിഴുരാജ്യങ്ങളിലേക്കു കൂടെ പടരാൻ ഇടയുണ്ടാവാമെന്നു സംശയസ്ഥാനത്തും മലയാളികൾക്ക് അതിരു കവിയുന്നതായ നാടകഭ്രാന്തും യോഗ്യന്മാരായ ഈ നടന്മാർക്കു ധനലാഭവും യശോലാഭവും രാജാക്കന്മാർ പ്രഭുക്കന്മാർ ആദിയായവരിൽനിന്നു അനുമോദനങ്ങളും നിർഗളമായി ഉണ്ടാവുമെന്നു നിശ്ചയമായിട്ടും, അഭിപ്രായപ്പെടാം. ഈ നടന്മാരുടെ ഉദ്യോഗഭേദം സ്ഥലഭേദം ജാതിഭേദം മുതലായതുകളാല് ഇവർ യോജിച്ചു ഒരു നാടകസമാജം രൂപപ്പെടുവാൻ ഇടയില്ലാത്തപക്ഷം, മലയാളികൾക്കു ഒരു ഭാഗ്യം നഷ്ടമായി എന്നു അടങ്ങി കൊള്ളുകയല്ലാതെ നിവൃത്തിയില്ല. എന്നാൽ ഇവരിൽ ആരെങ്കിലുമോ അഭിനയസാമർത്ഥ്യം ഉള്ള വേറെ വല്ലവരുമോ ഒരു നാടകസമാജം ആരംഭിക്കുമെന്നു പ്രതീക്ഷിക്കാം. തലശ്ശേരി, മംഗലാപുരം, കോഴിക്കോട്, തൃശ്ശിവപേരൂർ, എറണാകുളം, കോട്ടയം, കൊല്ലം, തിരുവനന്തപുരം മുതലായ മലയാളപട്ടണങ്ങളിൽ ആണ്ടുതോറും വേനൽക്കാലം സംബന്ധിച്ചു പ്രസ്തുത നാടകസമാജം യാത്രചെയ്യണമെന്നാണ് എന്റെ ആഗ്രഹം. ഒരു മൂന്നോ നാലോ നാടകങ്ങളെ വേണ്ടവണ്ണം അഭ്യസിച്ച് അതിനു വേണ്ടന്ന കോപ്പുകളും സംഭരിച്ച് വർഷംതോറും സർക്കീട്ട് ചെയ്യുന്ന ഈ സമാജത്തിന്റെ ആഗമനത്തെ പ്രാർത്ഥിച്ച്, മദിരാശിക്കാര് പാഴ്സി നാടകക്കമ്പനികരെ നോക്കിപ്പാര്ത്തുകൊണ്ടിരിക്കുന്നതുപോലെ, എല്ലാ മലയാളപട്ടണങ്ങളും സന്തോഷാകുലങ്ങളായിരിക്കുമെന്നു വിശ്വസിക്കാവുന്നതാണ്.