രസികരഞ്ജിനി
ബുദ്ധമഹർഷിയുടെ പല്ലിനും ഷേക്സ്പിയറുടെ കൈയെഴുത്തുപുസ്തകത്തിനും എഴുത്തച്ഛന്റെ മെതിയടിക്കും മറ്റും ഉള്ള മാഹാത്മ്യം സർവ്വപ്രസിദ്ധമാണല്ലോ. സാഹിത്യകലകളിൽ പരിശ്രമിച്ച് അനശ്വരമായ യശോരാശിയെ ലോകത്തിൽ സ്ഥാപിച്ചിട്ടുള്ള മഹാന്മാരെക്കുറിച്ചു ജനസാമാന്യത്തിനുള്ള ആദരാതിശയം അനിതരസാധാരണമാകുന്നു. അവരുടെ കൃതികൾ ശാശ്വതങ്ങളാണ്. അവയോളം ശാശ്വതത്ത്വം മറ്റു യാതൊരു കലകൾക്കും ഇല്ല.
'ജയന്തി തേ സുകൃതി നോ
രസസിദ്ധാഃ കവീശ്വരാഃ
നാസ്തി തേഷാം യശഃ കായേ
ജരാമരണജം ഭയം.'
എന്നുള്ളതു സർവ്വസമ്മതം തന്നെ. മഹാപണ്ഡിതനായ ഭട്ടോജിദീക്ഷിതർ മേല്പത്തൂർ നാരായണഭട്ടതിരിയുടെ നിസർഗ്ഗമധുരങ്ങളായ നാരായണീയാദികൃതികളാൽ ആകൃഷ്ടനായിട്ട് അദ്ദേഹത്തെ ഒന്നു കാണണം എന്നുള്ള ആഗ്രഹത്തോടുകൂടി മലയാളത്തിലേയ്ക്കു പുറപ്പെടുകയും മാർഗ്ഗമദ്ധ്യത്തിൽ വച്ചു ഭട്ടതിരി ഇഹലോകവാസം വെടിഞ്ഞു എന്നറികയാൽ വ്യസനാക്രാന്തനായി ആ പരമഭാഗവതനായ കവിശിരോമണിയുടെ വാസസ്ഥലമായ ദിക്കിനെ നോക്കി നമസ്ക്കരിച്ചിട്ടു മടങ്ങുകയും ചെയ്തതായി കേട്ടിട്ടുണ്ട്. കാശ്മീരത്തിലെ രാജാവായ ലളിതാദിത്യൻ കണ്ണൂരിലെ രാജാവിനെ ജയിച്ച് ആ രാജധാനിയിൽ നിന്നും അപഹരിച്ചു കൊണ്ടുപോയ വിലയേറിയ പദാർത്ഥങ്ങളിൽ ഒന്നു നമ്മുടെ ഭവഭൂതി എന്ന മഹാകവിയായിരുന്നുവെന്നു കാണുന്നു. ഭോജ രാജാവിന്റെ 'അക്ഷരലക്ഷ'ത്തേക്കുറിച്ച് കേട്ടിട്ടില്ലാത്തവർ ഉണ്ടെന്നു തോന്നുന്നില്ല. നാല്പതു സംവത്സരങ്ങൾക്കു മുമ്പേ ഇംഗ്ലണ്ടിലെ ഒരു പുസ്തകശാലയിൽ നിന്ന് ഇരുപത്തിനാലു പവൻ വിലയ്ക്കു വിറ്റ ഷേക്സ്പിയർ കൃതിയുടെ ഒന്നാം പതിപ്പിനെ ഇപ്പോൾ ആ പുസ്തകശാലക്കാർ തന്നെ മൂവായിരം രൂപാ കൊടുത്തു തിരിച്ചു വാങ്ങുന്നതിനു ഭാവിച്ചിരിക്കുന്നു എന്ന് ഈയിടെ ഒരു പത്രത്തിൽ കാണുകയുണ്ടായി.
ഓരോ കവിശ്രേഷ്ഠന്മാരുടെ കൃതികൾ ഏതെല്ലാമെന്നും, അവരുടെ ജീവിതം എപ്പോൾ ഏതേതു സ്ഥിതിയിൽ ആയിരുന്നു എന്നും, ഓരോ കൃതികളുടെ കർത്താക്കന്മാർ ഏതേതു കവികൾ ആണെന്നും സൂക്ഷ്മമായി അറിയുന്നതിനു വേണ്ടി അർവാചീനന്മാരും ആധുനികന്മാരുമായ പണ്ഡിതന്മാരുടെ തലച്ചോറും ജിഹ്വയും തൂലികയും ചെയ്തിട്ടുള്ളതും ചെയ്തുവരുന്നതുമായ പ്രയത്നങ്ങൾക്ക് അവസാനമില്ല. എന്നിട്ടും യുക്തിയുടെ സർവതോമുഖത്വം നിമിത്തം അവയിൽ അധികഭാഗങ്ങളും ഇപ്പോഴും അന്ധകാരഗ്രസ്തങ്ങളായിത്തന്നെ ഇരിക്കുന്നു. എഴുത്തച്ഛന്റേയോ നമ്പ്യാരുടേയോ ഒരു പ്രതിഛായയോ കൈയെഴുത്തു പുസ്തകമോ കൈവശം ഉണ്ടായിരിക്കയും, അതിന്റെ പ്രദർശനത്തിനു ചുരുങ്ങിയതായ ഒരു ഫീസ് ഏർപ്പെടുത്തുകയും ചെയ്വാൻ ഒരാൾക്കു സാധിക്കുമെങ്കിൽ അയാൾ ക്ഷണദ്വയം കൊണ്ടു വിസ്മയനീയമാകുംവണ്ണം ഒരു കുബേരനായിത്തീരുമെന്നുള്ളതു അസന്ദിഗ്ദ്ധമാകുന്നു. ഇപ്പോൾ ജീവിച്ചിരിക്കുന്ന വലിയകോയിത്തമ്പുരാൻ തിരുമനസ്സുകൊണ്ട്, മാനവിക്രമഏട്ടൻത്തമ്പുരാൻ തിരുമനസ്സുകൊണ്ട് മുതലായ പണ്ഡിതശ്രേഷ്ഠന്മാരെ 'ഒരുനോക്കു' കണ്ടാൽ ജന്മം സഫലമായി എന്നു വിചാരിച്ച് അവരെ കാണ്മാൻ ഉത്സുകന്മാരായിരിക്കുന്ന സാഹിത്യരസികന്മാർ വളരെ ഉണ്ട്. പത്രമുഖേനയോ ലേഖനമുഖേനയോ മാത്രം പരിചിതന്മാരായിരുന്ന പല പണ്ഡിതന്മാർക്കും പരസ്പരദർശനത്തിനും തന്മൂലകമായ പരമാനന്ദാനുഭവത്തിനും ഇദംപ്രഥമമായി ഇടയാക്കിയ ആ കോട്ടയം കവിസമാജത്തിന്റേയും അതിന്റെ സൂത്രധാരനായ വറുഗീസുമാപ്പിള അവർകളുടേയും സ്മരണ സഹൃദയന്മാരുടെ മനസ്സിൽ നിന്നു ഒരിക്കലും മാഞ്ഞുപോകുന്നതല്ല. ഇപ്രകാരമുള്ള മഹാന്മാരുടെ സമാഗമവും സാഹിത്യങ്ങളുടെ പരിശീലനവും കാലദേശങ്ങളുടെ അപരിഹാര്യമായ സ്ഥിതിഭേദത്താൽ എല്ലാവർക്കും സുകരമായിട്ടുള്ളതല്ലെന്ന് സ്പഷ്ടമാകുന്നു. ഒരു കവി എഴുതുന്ന കൃതികൾ എല്ലാം അദ്ദേഹത്തിന്റെ ജീവിതകാലത്തിൽതന്നെ അച്ചടിച്ചു എന്നു വരാവുന്നതല്ല. അപ്രകാരം അച്ചടിക്കാതെ കിടക്കുന്ന കൃതികളെ അദ്ദേഹത്തിന്റെ പില്ക്കാലം അന്യന്മാർ സ്വകീയമാക്കി അച്ചടിപ്പിക്കുക എന്നുള്ളതും അസംഭാവ്യമല്ല. അതിനു പ്രസ്താവയോഗ്യങ്ങളല്ലാത്ത ചില ഉദാഹരണങ്ങൾ ഉണ്ട്. നേരെമറിച്ച് അന്യരചിതങ്ങളായ കൃതികളുടെ കർതൃത്വം ഒരു കവിയുടെ ബഹുമാനത്തേയോ അപമാനത്തേയോ ഉദ്ദേശിച്ച് അദ്ദേഹത്തിൽ ചിലർ ആരോപിക്കുന്നതും പതിവാണ്. പല പല ഉത്തമ ഗ്രന്ഥങ്ങൾ ഉടമസ്ഥന്മാരുടെ ഔദാസീന്യത്താലോ അസൗകര്യത്താലോ ഭദ്രമായി സൂക്ഷിക്കപ്പെടാതെ ചിതലിന്നും പുഴുവിന്നും ആഹാരമായിത്തീരുന്നുണ്ട്. ദോഷം വന്നിട്ട് അതിനെ പരിഹരിക്കുന്നതിനേക്കാൾ അതു വരാതെ സൂക്ഷിക്കയാണ് അധികം നല്ലത്. 'പ്രക്ഷാളനാദ്ധിപങ്കസ്യദൂരാദസ്പർശനംവരം' എന്നാണല്ലോ ആപ്തവചനം. ആകയാൽ ഈ വക ന്യൂനതകൾ പരമ്പരയാണേലും ഉണ്ടാകാതിരിക്കുന്നതിനായി മലയാളത്തിലുള്ള ഏതെങ്കിലും ഒരു പ്രധാന പട്ടണത്തിൽ ഒരു പുസ്തകമഹാശാല സ്ഥാപിക്കുന്നതു വളരെ നന്നായിരിക്കുമെന്ന് തോന്നുന്നു. ഈ ശാലയിൽ കിട്ടുന്നിടത്തോളം പ്രാചീനങ്ങളും നവീനങ്ങളുമായ സകല പുസ്തകങ്ങളേയും ശേഖരിക്കേണ്ടതാണ്. ഇതുകൂടാതെ പ്രസിദ്ധന്മാരായ ഗ്രന്ഥകർത്താക്കന്മാരുടെ സ്വഹസ്തലിഖിതമായ ഏതെങ്കിലും പുസ്തകമോ ലേഖനമോ യഥാലാഭം ഇവിടെ സംഗ്രഹിക്കണം. കഴിയുന്നിടത്തോളം ഓരോരുത്തരുടേയും പ്രതിച്ഛായയും ജീവചരിത്രവും കൂടി സമ്പാദിക്കേണ്ടതാണ്. ഇങ്ങിനെ ഒരു പുസ്തകമഹാശാല ശാശ്വതമാണെന്നു വിശ്വസിക്കത്തക്ക നിലയിൽ സ്ഥാപിക്കപ്പെടുന്നതായാൽ ഇപ്പോൾ ജീവിച്ചിരിക്കുന്ന എല്ലാ ഗ്രന്ഥകർത്താക്കന്മാരും അവിടെ സ്ഥാപിക്കാനായി സ്വകീയ കൃതികളുടെ ഓരോ പ്രതിയും, (അച്ചടിച്ചതോ കൈയെഴുത്തുപ്രതിയോ രണ്ടും കൂടിയോ) അവരവരുടെ പ്രതിച്ഛായയും, വേണ്ടിവന്നാൽ ജീവചരിത്രവും സസന്തോഷം അയച്ചുകൊടുക്കാതിരിക്കയില്ല. ഈ പുസ്തകമഹാശാല എത്ര രമണീയമായിരിക്കും! ഇതിന്റെ ദർശനം എത്ര സ്പൃഹണീയം! നോക്കുക: ഒരിടത്ത് ഒരു മഹാകവിയുടെ പ്രതിച്ഛായ! അതിനു നേരെ താഴെ അദ്ദേഹത്തിന്റെ നാമധേയം, സ്വഹസ്തലിഖിതം, കൃതികൾ, അവയുടെ പട്ടിക, ജീവചരിത്രം. അതാ! മറ്റൊരിടത്ത് വേറൊരു മഹാകവിയുടെ. എന്തൊരാഹ്ലാദമാണ് ഇവിടെ ഉണ്ടാവുക!!
പുസ്തകശാലയുടെ മാഹാത്മ്യത്തെക്കുറിച്ച് ഡർഹാമിലെ ബിഷപ്പായ റിച്ചാർഡ് ഡിബറി (Richard De Bury) 560 വർഷങ്ങൾക്കു മുമ്പേ ഇപ്രകാരം എഴുതിയിരിക്കുന്നു :-
'ഇവ (പുസ്തകങ്ങൾ) ചൂരൽ കൊണ്ടുള്ള താഡനങ്ങളോ ശകാരങ്ങളോ കോപമോ പ്രതിഫലമോ കൂടാതെ നമ്മെ പഠിപ്പിക്കുന്ന ഗുരുക്കന്മാരാകുന്നു. നിങ്ങൾ അടുത്തു ചെല്ലുമ്പോൾ ഒക്കെയും അവർ ജാഗ്രത്തുകളായിരിക്കുന്നു. നിങ്ങൾ എന്തുതന്നെ ചോദിക്കുന്നതായാലും അവർ ഒളിച്ചുവയ്ക്കാതെ അവയുടെ മറുപടി പറഞ്ഞുതരുന്നു. നിങ്ങൾ തെറ്റിദ്ധരിച്ചാലും അവർ ഒരിക്കലും വൈമനസ്യം കാണിക്കുന്നില്ല. നിങ്ങൾ അറിവില്ലാത്തവരായിരുന്നാൾ അവർ നിങ്ങളെ പരിഹസിക്കയില്ല. അതിനാൽ ഒരു പുസ്തകശാല സർവദ്രവ്യങ്ങളേക്കാളും വിലയേറിയതാകുന്നു. അതുപോലെ സ്പൃഹണീയമായിട്ടു മറ്റൊന്നും തന്നെ ഇല്ല. ആയതുകൊണ്ടു സത്യം, സന്തോഷം, ജ്ഞാനം, വിജ്ഞാനം, ഈശ്വരവിശ്വാസം ഇവയെ അനുഗമിക്കണമെന്നു ദൃഡനിശ്ചയമുള്ള പുരുഷൻ പുസ്തകവായനയിൽ ആസക്തനായിരിക്കേണ്ടത് അത്യാവശ്യമാകുന്നു.
560 വർഷങ്ങൾക്കു മുമ്പേയുള്ള ഇതിന്റെ മാഹാത്മ്യം ഇത്ര വളരെയാണെങ്കിൽ അതിൽ പിന്നെ അനവധി പുസ്തകങ്ങൾ നവീന ബോധങ്ങളോടുകൂടി ദിനംപ്രതി വർദ്ധിച്ചിട്ടുള്ളതും വർദ്ധിച്ചുകൊണ്ടിരിക്കുന്നതും ആയ ഈ കാലത്തിൽ അത് എത്ര ശതഗുണം അധികമായിരിക്കുന്നു എന്നു പറയണമെന്നില്ലല്ലോ. ഏകദേശം മേൽപറഞ്ഞ രീതിയിൽ തന്നെയെങ്കിലും ഈ വിഷയത്തെപ്പറ്റി ഭംഗ്യന്തരേണ പെട്രാർക്ക് (Petrarch) എന്ന പണ്ഡിതൻ പറയുന്നതിപ്രകാരമാണ്:-
'ഞാൻ ഏതാനും സ്നേഹിതന്മാരെ സമ്പാദിച്ചിട്ടുണ്ട്. അവരുടെ സമാഗമം എനിക്ക് എല്ലായ്പ്പോഴും ഉല്ലാസപ്രദമാണ്. അവർ എല്ലാ കാലത്തും ഉള്ളവരാകുന്നു. അവർക്ക് രാജതന്ത്രങ്ങളിലും യുദ്ധസമ്പ്രദായങ്ങളിലും പ്രകൃതിതത്വങ്ങളിലും നൈപുണ്യം ഉണ്ട്. അവർ സർവദാ എന്റെ അധീനതയിൽ ഇരിക്കുന്നതിനാൽ അവരുടെ സമാഗമം എനിക്കു സുഖകരമാകുന്നു. അവരെ സ്വീകരിക്കയോ നിരാകരിക്കയോ ചെയ്യുന്നത് എന്റെ ഇഛാധീനമാണ്. അവർ ഒരിക്കലും ഉപദ്രവകാരികളല്ല. എന്നാൽ ഞാൻ ചോദിക്കുന്ന ചോദ്യങ്ങൾക്കെല്ലാം ഉടനുടൻ അവർ ഉത്തരം പറയുന്നു. ചിലർ എന്നോടു പൂർവകാലസംഭവങ്ങളെ വിവരിക്കുന്നു. മറ്റു ചിലർ പ്രകൃതിയുടെ രഹസ്യങ്ങളെ ഉപദേശിക്കുന്നു. ചിലർ ജീവിക്കേണ്ടത് എങ്ങിനെയെന്നും മറ്റു ചിലർ മരിക്കേണ്ടത് എങ്ങിനെ എന്നും എന്നെ പഠിപ്പിക്കുന്നു. ചിലർ അവരുടെ ഉന്മേഷവിശേഷത്താൽ എന്റെ ഉത്കണ്ഠകളെ ഉന്മൂലനം ചെയ്കയും മനസ്സിനെ ഉല്ലസിപ്പിക്കയും ചെയ്യുന്നു. മറ്റു ചിലർ എന്റെ മനസ്സിനു ധൈര്യത്തെ തരുന്നതിന്നു പുറമേ തൃഷ്ണകളെ നിയമിക്കയും സ്വശക്തിയെത്തന്നെ ആശ്രയിച്ചിരിക്കയും ചെയ്യേണ്ടത് എങ്ങിനെയാണെന്നുള്ള പ്രധാനമായ തത്വത്തെ എനിക്കു നല്ലവണ്ണം മനസ്സിലാക്കിത്തരികയും ചെയ്യുന്നു. ചുരുക്കിപ്പറകയാണെങ്കിൽ അവർ സകലകലകളുടേയും സകല തത്വങ്ങളുടേയും പ്രവേശ ദ്വാരങ്ങളെ എനിക്കായിത്തുറന്നുതരുന്നു. എല്ലാ വിഷമാവസ്ഥകളിലും എനിക്ക് അവരുടെ ബോധനങ്ങളെ ആശ്രയിച്ച് ആശസ്വിക്കാവുന്നതാണ്. ഈ സേവനങ്ങൾക്കെല്ലാം പ്രതിഫലമായി അവർ എന്നോടാവശ്യപ്പെടുന്നത് എന്റെ ചറുതായ ഗൃഹത്തിന്റെ വല്ല മൂലയിലും സൗകര്യമുള്ള ഒരു മുറിയിൽ അവരെ പാർപ്പിക്കണം എന്നു മാത്രമാകുന്നു. അവർ അവിടെ സമാധാനത്തോടുകൂടി പാർത്തുകൊള്ളും. ജനസംഘത്തിലുള്ള വ്യവഹാരങ്ങളിൽ ഉൾപ്പെടുന്നതിനേക്കാൾ ഏകാന്തമായും ശാന്തമായും ഇരിക്കുന്നതിലാണ് അവർ അധികം സന്തോഷിക്കുന്നത്.''പുസ്തകങ്ങൾ ഇല്ലാത്ത മുറി ആത്മാവില്ലാത്ത ദേഹം പോലെയാകുന്നു' എന്ന് സിസെറോ (Cicero) എന്ന തത്വജ്ഞാനിയും 'ഒരു ഗ്രന്ഥസമുച്ചയം വാസ്തവത്തിൽ ഒരു സർവകലാശാലയാകുന്നു' എന്ന് കാർലൈൽ (Carlyle) എന്ന പണ്ഡിതനും പറഞ്ഞിരിക്കുന്നു.
'വിദ്വാന്റെ ഒരു ദിവസം മൂഢന്റെ ജീവിതകാലത്തോടു തുല്യമാകുന്നു' എന്ന് അറേബ്യന് ഭാഷയിൽ ഒരു പഴഞ്ചൊല്ലുണ്ട്.
ഇംഗ്ലണ്ടിൽ ഒരു ഗ്രാമത്തിലെ ലോഹകാരൻ റിച്ചാർഡ്സന്റെ (Pamela) എന്ന നോവൽ വാങ്ങി തന്റെ ആലയിൽ ഇരുന്ന് ഉഷ്ണകാലത്തിൽ വൈകുന്നേരംതോറും സശ്രദ്ധന്മാരായ അനേക ശ്രോതാക്കന്മാരുടെ മുമ്പിൽവെച്ചു വായിക്ക പതിവായിരുന്നു. അത് അത്ര ചെറിയ പുസ്തകമായിരുന്നില്ല. എങ്കിലും അതു മുഴുവൻ അവർ ഉത്സാഹപൂർവം കേട്ടു. ഒടുവിൽ അതിലെ നായികയേയും നായകനേയും സുഖമായ ദീർഘജീവിതത്തിനായി യോജിപ്പിക്കുന്ന സന്തോഷാവസരം വന്നപ്പോൾ അവർ അടക്കാൻ പാടില്ലാത്ത ആഹ്ലാദാതിശയത്താൽ അത്യുച്ചത്തിൽ ആർപ്പു വിളിക്കയും, അടുത്തുണ്ടായിരുന്ന പള്ളിയിൽ കയറി കൂട്ടമണിയടിക്കയും ചെയ്തു എന്നു കാണുന്നു. പുസ്തകവായനയാലുണ്ടാകുന്ന ഗുണവും ആഹ്ലാദവും എത്ര വലുതാണെന്നുള്ളതിലേയ്ക്ക് ഇത്രയും വചോവിസ്തരംതന്നെ അനാവശ്യകമല്ലയോ എന്നു തോന്നുന്നുണ്ടെങ്കിലും ശ്രീശങ്കരാചാര്യരുടെ വാങ്മാധുരിയിൽ ഇളകിമറിഞ്ഞു മാധവാചാര്യർ പറഞ്ഞിട്ടുള്ള ഒരു ഒന്നാംതരം ശ്ലോകം കൂടി ഇവിടെ ചേർക്കുന്നതിനു വായനക്കാരോടു അനുവാദം ചോദിച്ചു കൊള്ളുന്നു.
'അപ്സാംദ്രപ്സസലിപ്സംചിരതരമചരംക്ഷീരമദ്രാക്ഷമിക്ഷും
സാക്ഷാദ്ദ്രാക്ഷാമജക്ഷംമധുരസമധയംപ്രാഗവിന്ദംമരന്ദം
മോചാമാചാമമന്യോമധുരിമഗരിമാശങ്കരചാര്യവാചാ -
മാചംന്തോഹന്ത! കിം തൈരലമപിചസുധാസാരസീസാരസീമ്നാ'
(അർത്ഥം:- ഞാൻ ആഗ്രഹത്തോടുകൂടി തൈരിന്റെ ഘനമല്ലാത്ത ഭാഗം ഭക്ഷിച്ചിട്ടുണ്ട്. വളരെക്കാലം പാൽ കുടിച്ചിട്ടുണ്ട്. കരിമ്പിനെ ആസ്വദിച്ചിട്ടുണ്ട്. മുന്തിരിങ്ങാപ്പഴം നല്ലപോലെ ഭുജിച്ചിട്ടുണ്ട്. തേൻ കുടിച്ചിട്ടുണ്ട്. പണ്ടേതന്നെ പൂന്തേനും പാനം ചെയ്തിട്ടുണ്ട്. വാഴപ്പഴം ധാരാളം ഭക്ഷിച്ചിട്ടുണ്ട്. എന്നാൽ ശങ്കരാചാര്യരുടെ വാക്കുകളെ ആസ്വദിച്ചതിൽ അതിന്നുള്ള വലുതായ മാധുര്യം അന്യാദൃശമായിരിക്കുന്നു. ആശ്ചര്യം! അതുള്ളപ്പോൾ മുൻപറഞ്ഞ മധുരസാധനങ്ങൾ എന്തിനാണ്? എന്നു മാത്രമല്ല, സാക്ഷാൽ സുധയുടെ സാരസ്യസർവസ്വവും നിഷ്ഫലം തന്നെ.)
ശാശ്വതമെന്നു പലരാലും പൂർണമായി വിശ്വസിക്കപ്പെട്ടിരുന്ന ആർബത്ത്നട്ടിന്റെ കമ്പനി തന്നെയും പൊളിഞ്ഞു പോയിരിക്കുന്ന കഥയോർക്കുമ്പോൾ പ്രസ്തുത മഹാശാലയുടെ സ്ഥാപനം സ്ഥിരപ്രതിഷ്ഠമായിരിക്കുന്നതിനുവേണ്ടി ചെയ്യേണ്ടവയായ അനേകം മുൻകരുതലുകൾ അഹമഹമിയാ മനസ്സിൽ അങ്കുരിക്കുന്നുണ്ട്. എന്നാൽ ഈ വിഷയത്തിൽ താല്പര്യവും ആ ഫലോദയകർമ്മത്വവും ഉള്ളവരായ ഏതാനും മഹാന്മാർ ഉദ്യമിക്കാമെങ്കിൽ കാര്യം അനായാസം സാധിക്കാവുന്നതും നമുക്ക് ഒരു 'മലയാളസാഹിത്യമഹാനിധി' ലഭിക്കുന്നതും ആകുന്നു. ഇതിൽ ഗവൺമെന്റിന്റെ സഹകരണമോ ഭാരവാഹിത്വം തന്നെയുമോ യഥേഷ്ടം സമ്പാദിക്കുക എന്നുള്ളതു ശ്രമിച്ചാൽ അസാധ്യമാണെന്നു തോന്നുന്നില്ല. ഇപ്പോൾ പലരും സ്വീകരിച്ചു തുടങ്ങിയിരിക്കുന്ന 'വന്ദേമാതരം' എന്ന പഞ്ചാക്ഷരത്തിലെ മാതൃശബ്ദത്തിന് മാതൃഭാഷയായ മലയാളം എന്ന അർത്ഥത്തെ സ്വീകരിച്ചാൽ കൊള്ളാം എന്ന് ഈയിടെ ഒരു ഉപസംഹാര പ്രസംഗത്തിൽ മഹാനുഭാവനായ വലിയകോയിത്തമ്പുരാൻ തിരുമനസ്സുകൊണ്ട് അഭിപ്രായപ്പെട്ടിട്ടുള്ള വിവരം കൂടി പ്രസ്താവിച്ചുകൊണ്ടു പ്രകൃതത്തിന്റെ പര്യാലോചനയ്ക്കായി ഭാഷാഭിമാനികളായ മഹാജനങ്ങളെ സവിനയം ക്ഷണിച്ചു കൊള്ളുന്നു.