ഹിസ്റ്റോറിക്കൽ ലിംഗ്വിസ്റ്റിക്‌സിന്റെ വെളിച്ചം സ്വീകരിച്ച് രൂപപ്പെടുത്തിയ വ്യാകരണപ്രബന്ധമാണ് രണ്ടാംപതിപ്പായി വന്ന പരിഷ്കൃതകേരളപാണിനീയം. അതുകൊണ്ട്, സംസ്കൃതവ്യാകരണപാരമ്പര്യത്തിൽനിന്നുള്ള വഴിമാറ്റമായി ഈ പരിഷ്കാരത്തെ കാണാം. എന്നാൽ, സംസ്കൃതപാരമ്പര്യം അപ്പോഴും കേരളപാണിനീയത്തിന്റെ 'കരു'വായി നിലകൊണ്ടു. ഈ വസ്തുത തെളിവോടെ വെളിപ്പെടുത്തുന്ന ലഘുപ്രബന്ധമാണ് ഭാഷാചിന്തയുടെ ഈ ലക്കത്തിലുള്ളത്. എഴുതുന്നത്: ഭാഷാചിന്തയിലും സാഹിത്യചിന്തയിലും പരിണിതപ്രജ്ഞനായ ഡോ. സി. രാജേന്ദ്രൻ.
സൂത്രരൂപത്തിലായിരുന്ന കേരളപാണിനീയത്തിന്റെ ആദ്യത്തെ പുറപ്പാട്. നവീകൃതകേരളപാണിനീയനിയമങ്ങൾ കാരികാരീതിയിലാണ് നിബന്ധിച്ചിരിക്കുന്നത്. ഇതുപോലും പഴയ ഇന്ത്യൻ പാരമ്പര്യത്തിൽനിന്നു വിട്ടുപോകലല്ല. അതുകൊണ്ട് ഒന്നാം പതിപ്പിന്റെ അവതാരികയിൽ " Keralapanineeyam follows an English rather than Sanskrit example in the matter of style" എന്നു പറഞ്ഞതിൽ കഴമ്പില്ല.
കാ. 24(b) "കൾ പ്രത്യയത്തിനു മുമ്പു
മനങ്ങൾക്കുസവർണനം"
എന്നാണ്. മ, ഩ ഇവ കൾ പിൻ വരുമ്പോൾ ങ ആകുമെന്നുസാരം. ക - ങ ഇവ സവർണങ്ങളാകുന്നത് ഒരേ സ്ഥാനത്തുള്ളവയാണെന്നതിനാലാണ്. "തുല്യാസ്യപ്രയത്നം സവർണ്ണം" എന്ന നിർവചനമാണ് ഇവിടെ സ്വീകരിക്കുന്നതെന്ന് വ്യക്തം.
കണ്ഠാദ്യോഷ്ഠാന്തമായ സ്ഥാനങ്ങളുടെ പേരുകൾ സംസ്കൃതത്തിൽ നിന്നെടുത്തവതന്നെ. സന്ധി, ആദേശം, ലോപം, വിഭക്തി, കാരകം, കർത്താ, ആധാരം, ബഹുലവിധി ഈ സാങ്കേതികപദങ്ങളും സംസ്കൃതപാരമ്പര്യത്തിൽപ്പെട്ടവതന്നെ.
4. സമാന്തരതകൾദ്വിത്വം വികല്പിക്കൽ പലപ്പോഴും നടപ്പുണ്ടെന്നതിന് ഉപോൽബലകമായി പാണിനീയത്തിലെ ആറു സൂത്രങ്ങൾ ഉദ്ധരിക്കുന്നുണ്ട്. അതുവഴി എത്ര കൃത്യമാക്കാൻ നോക്കിയാലും ദ്വിത്വവിധി കൃത്യമായി പറയാൻ സാധ്യമല്ലെന്നു സമർത്ഥിക്കുന്നു.
5. ആശയസാദൃശ്യംതദ്ധിതം, സമാസം എന്നീ വിഷയങ്ങളിൽ കേരളപാണിനീയം സംസ്കൃതമാതൃക പിൻതുടരുന്നു. കാരകചർച്ചയിലും സ്ഥിതി ഇതുതന്നെ. "ആധാരോധീകരണം " അങ്ങനെതന്നെ എടുത്തതാണ് കാരിക - 82.
" ആധാരമാം കാരകംതാൻ
ഇഹാധികരണാഭിധം."
"വിവക്ഷാത:കാരകാണി ഭവന്തി" എന്ന സൂത്രമാണ് കാരിക - 90.
" വിവക്ഷപോൽ മാറിമാറി
വരും കാരകജാതികൾ."
കാരിക 82 നുശേഷമുള്ള ഭാഗത്തിന് ആധർമണ്യം യാസ്കനോടാണ്. ആ സ്ഥലത്ത് ഇങ്ങനെ കാണാം. "ഒരു പ്രവൃത്തി ഏതുവരെ… അനേകവ്യാപാരങ്ങളുടെ വീചിതരംഗന്യായേന… ഉള്ള പ്രവാഹമായിട്ടു നടന്നുവരുന്നതായി നമ്മുടെ ബുദ്ധിയിൽ തോന്നുന്നുവോ അതുവരെയേ അതിനെ ക്രിയയെന്നു വൈയാകരണന്മാർ വ്യവഹരിക്കുമാറുള്ളൂ. ക്രിയ സിദ്ധമായാൽ നാമം തന്നെ; സാദ്ധ്യാവസ്ഥയിൽ മാത്രമേ ക്രിയാത്വമുള്ളൂ... "
ആകാംക്ഷ തുടങ്ങിയ സങ്കല്പങ്ങൾ ന്യായശാസ്ത്രത്തിൽ നിന്നെടുത്തതാണ്.
സംസ്കൃതത്തിൽനിന്നു കിട്ടിയ അറിവ് താനായി പരിഷ്കരിക്കയും മലയാളഭാഷയ്ക്ക് ഒത്തവണ്ണം മാറ്റിത്തീർക്കയും ചെയ്യാൻ തീർച്ചയായും ഏ ആർ രാജരാജവർമ്മ ശ്രദ്ധിച്ചിട്ടുണ്ടെന്നുകൂടി നാം ഓർക്കണം.