തകൃതിയൊട വിടുന്നങ്ങിപ്പൊഴെത്തിച്ചതാകും
സുകൃതികളഖിലം ഞാൻ കണ്ടുകൊണ്ടാടിപാരം
സുകൃതികളതിവേലം കൈവണങ്ങും ഭവാനിൽ
പകുതിയുമിതു കാലം വാസനക്കാർ ചുരുക്കം.
വമ്പാർന്നിടുന്നൊരു ഭവാനെതൃപദ്യജാല-
മമ്പോടുതീര്‍ത്തിടവിടാതെ കൊടുത്തയപ്പാൻ
എമ്പൊന്തയാകുമിവനാലെളുതാകയില്ല
കമ്പത്തിൽ വച്ചു വകഭേദമതീശ്രമം മേ.
ഭവാനുണ്ടു പണ്ടേ പടുത്വം വിശേഷാൽ
ഭവാനീപദത്താർ ഭജിയ്ക്കുന്നു പിന്നെ
ദിവാനക്തമോരോന്നു പേര്‍ത്തോര്‍ത്തിരുന്നാ-
ലിവന്നില്ല സാദ്ധ്യം വരുന്നില്ല ജാത്യം.
കെല്പില്ലിനിയ്ക്കുന്നുരചെയ്തു പോയാ-
ലപ്പോളെടുക്കും തവ വിശ്വരൂപം
ഒപ്പം കൃതിപ്പാൻ വളരെ പ്രയാസ-
മിപ്പോളിതല്പം കഷണിപ്പിലായി.
വാണീവിലാസമതുപോലെ ഭവിച്ചിടട്ടേ
വാണീവിശേഷമിഹ ഞാൻ കൃതിചെയ്തിടാതെ
വാണീടുകില്ല പുനരിയ്യിടെയോര്‍ത്തിടുമ്പോൾ
വാണിജ്യമാണിതതുകൊണ്ടു കഴിഞ്ഞുകൂടും.
വന്നില്ലേ സവിധത്തിലായി സുമതേ!
താലപ്പൊലിശ്രീമഹം
മുന്നെല്ലാമുരചെയ്തിടാമയി ഭവാൻ
വേണ്ടുന്ന കാര്യങ്ങളെ
ഇന്നില്ലാ സുഖമോര്‍ക്കിലങ്ങു വരുവാൻ
മാത്രം നമുക്കായതി-
ന്നന്നുല്ലാസരസേന വാർത്തകൾ ഭവാ-
നന്നന്നയച്ചീടണം.
ചാലേ ഭരണിയുമിപ്പോൾ
താലപ്പൊലിയോടുകൂടി വന്നെന്നായ്
ആലോചിക്കണമങ്ങി
ക്കാലം തീത്തിങ്ങയച്ച പദ്യത്താൽ
കുറച്ചു പാട്ടം പിരിയേണ്ടതെല്ലാം
പിരിച്ചു ശങ്കുണ്ണി നടന്നിടുന്നു
ഉറച്ചിരിക്കേണ്ട വരുന്ന കാര്യം
മറച്ചു തോന്നേണ്ട വരും മിടുക്കൻ.