Loading...
Home / സാഹിത്യം / പുതിയവ / പ്രാചീനകവിതകള്‍ / ഭൂതനാഥസ്തോത്രം പ്രാചീനകവിത

ഭൂതനാഥസ്തോത്രം

അസുരരെ മോഹിപ്പിച്ചമൃതിങ്ങു മേടിച്ചി-
ട്ടമരകൾക്കായ് കൊടുത്തരുളുവാനായ്


ഒരു പെണ്ണിൻവടിവാണ്ട വരിവണ്ടിൻവര്‍ണ്ണന്റെ
സുരുചിരരൂപത്തെക്കാണ്മാനായി


കാലാരി വേഗേന ശൈലാത്മജയോടും
പാലാഴിതന്നിലെഴുന്നരുളി


മാരാരിയെക്കണ്ടു നാരായണൻതാനും
നേരേയെതിരേറ്റ കൈപിടിച്ചു


തോഷമോടോരോ വിശേഷമരുൾചെയ്തു
ശേഷാസനത്തിലിരുന്നരുളി


ബന്ധം വരുത്തിക്കൊണ്ടന്തകവൈരി ത-
ന്നന്തര്‍ഗ്ഗതമങ്ങറിയിച്ചപ്പോൾ


അരുതെന്നുമാമെന്നുമൊന്നുമരുളാതെ
തരസാ മറഞ്ഞിതു ദാമോദരൻ


അതുനേരം കാണായിയതിമോഹിനിയായ
മതിനേർമുഖിയെയൊരാരാമത്തിൽ


ഇരുളുനിറംപൂണ്ട ചുരുളുന്ന കൂന്തലും
തരളകടാക്ഷവും പുഞ്ചിരിയും


വളരും കുളിർമുല കലരും കനംകൊണ്ടു
തളരും കൊടിനട്ടരോമാവലി


അണികങ്കണാവലിരണിതം പുലമ്പവേ
മണികന്ദുകംകൊണ്ടു കേളിയാടി


ചൊഴിയും പ്രമോദേന കിഴിയുന്ന നീവിയ-
ങ്ങൊഴിയുന്ന കൈകൊണ്ടു താങ്ങി മെല്ലെ


അതികോമളാംഗി താനരികെ വരുന്നേരം
മലർബാണവൈരി മതിമറന്നു


പിന്നാലേ ചെന്നു പുണർന്നു പുണർന്നപ്പോൾ
വന്നു പിറന്നോരാരോമലുണ്ണി!


ശിവം മേ ഭവിക്കേണം തവ സേവയാ മമ
ശിവപേരൂർ മേവിടും ഭൂതനാഥ!