നിത്യവും താരങ്ങളേ ! നിങ്ങൾക്കെൻ നമസ്കാരം;
തത്ത്വാപദേശം ചെയ്യുമാചാര്യരല്ലീ നിങ്ങൾ?
ഭൂതലം തമസ്സിനാൽ ഗ്രസ്തമാകുമ്പോൾ വിയ-
ദ്വീഥിയിൽ പേര്‍ത്തും നിങ്ങൾ നീളെവന്നുദിക്കുന്നു.
പ്രത്യുഷഃകാലത്തിങ്കൽ പാവനാത്മാവായുള്ള
മിത്രനെക്കാണുന്നേരമസ്തമിക്കയും ചെയ്‍വൂ.
എന്തിതിൻ സൂക്ഷ്മാര്‍ത്ഥമെന്നോര്‍ക്കുമ്പോളെനിക്കൊന്നു
ചിന്തയിൽത്തോന്നീടുന്നു; തെല്ലതങ്ങുണര്‍ത്തിക്കാം.
എന്മനസ്സിരുണ്ടിടും നേരം ഞാൻ വാനത്തിങ്കൽ-
ച്ചിന്മയന്മാരാം ദേവരെത്രയോ പേരെക്കാൺമൂ;
അമ്മഹാമോഹധ്വാന്തമാകവേ നീങ്ങുന്നേര-
മെന്മുന്നിൽ പ്രകാശിപ്പതേകമാം പരബ്രഹ്മം.
നിങ്ങൾ തന്നുപസ്ഥാനം ലോകത്തിൻ സ്വപ്നാദാനം;
നിങ്ങൾതൻ തിരോധാനം ലോകത്തിന്റെ സമുത്ഥാനം.