അത്യുഗ്രാടോപമൊടും പടനടുവിലടു-
ക്കുന്ന ദൈത്യേന്ദ്രദേഹം
കുത്തിക്കീറിപ്പിളർന്നിട്ടുടനെ ചുടുകടു -
ഞ്ചോര കോരിക്കുടിച്ചും
മുത്തോടേററം ചിരിച്ചും മുഹുരപി മദമോ-
ടട്ടഹാസം പൊഴിച്ചും
നൃത്തംവെച്ചും കളിച്ചീടിന കൊടിയകൊടു-
ങ്കാളിയെക്കൈതൊഴുന്നേൻ. 1
തളളിക്കേറിപ്പിടിച്ചിട്ടെതൃകവിവരരെ+
ത്തട്ടിയോടിച്ചു പിന്നെ-
ത്തുളളിച്ചാടിക്കളിക്കും കവിപൃഥുപൃതനാ-
ഭാരതപ്പോരുതന്നിൽ
ഉളളിൽ തോന്നുന്ന വണ്ണം കവിവരനൃവര-
പ്രൌഢരേശ്ശക്തി നോക്കി-
ക്കൊളളിച്ചോതുന്നു കുഞ്ഞക്ഷിതിപനവനവൻ-
താരതമ്യാതിരമ്യം. 2
പാണ്ഡവഖണ്ഡം
കൊടുങ്ങല്ലൂർ കൊച്ചുണ്ണിത്തമ്പുരാൻ
സ്വച്ഛന്ദം ഭാഷകൊണ്ടും സുരുചിരതരമാം
സംസ്കൃതംകൊണ്ടുമൊപ്പം
മെച്ചം നേടും പ്രകാരം ബഹുവിധകവിതാ-
സൂക്തി വര്ഷിക്കലം
ഇച്ചൊന്നോരക്കവിപ്രൌഡരിൽ മികവുടയോൻ
കോടിലിംഗാധിനാഥൻ
കൊച്ചുണ്ണിക്ഷോണിപാലൻ കൊടിയ കവിവരൻ
ദിവ്യനാം സവ്യസാചി. 1
വെണ്മണി അച്ഛൻ നമ്പൂതിരിപ്പാട്.
ഉൽച്ചിന്നും വേഗമേറും നിജകവനബല-
ത്തള്ളലെല്ലാമൊതുക്കി.
സ്വച്ഛന്ദം മൂകനായ് വാണഖിലകവിവര-
പോരു കണ്ടിണ്ടലെന്യേ
കൊച്ചുണ്ണിക്ഷോണിപാലപ്രവരനു കൊടിയായ്
വെണ്മണിശ്രീകലര്ന്നോ-
രച്ഛൻ നമ്പൂരി ഭൂരിപ്രഥിതസിതയശോ-
മോഹനശ്രീഹനൂമാൻ. 2
കുംഭകോണം കൃഷ്ണശാസ്ത്രികൾ.
ഏതും വൈഷമ്യമില്ലാതിടയിടയിലെറും
തൽ പ്രമാദാപനോദം
ചെയ്തുംകൊണ്ടിണ്ടലെന്ന്യേ നിഖിലനിഗമസാ
രൈകസാരജ്ഞനായി
ജാതപ്രേമം തെളിഞ്ഞിക്ഷിതിപതിസവിധേ
വാണെഴും കുംഭകോണോൽ-
ഭൂതശ്രീകൃഷ്ണശാസ്ത്രിപ്രവരനിഹ യഥാർ -
ത്ഥാഭിധൻ സാധുകൃഷ്ണൻ. 3
കേരളവർമ്മ വലിയ കോയിത്തമ്പുരാൻ.
ആയം കണ്ടാഞ്ഞടുക്കും കവിവരകരിസം-
ഘങ്ങൾ തട്ടിത്തകർപ്പാ-
നായിക്കൊണ്ടെത്തിയെന്നാൽ പെരുതു വിരുതുതൃ-
ത്തൊട്ടെതൃത്തിട്ടുമൊട്ടും
കായക്ലേശം ജനിക്കാത്തൊരു കവിമണി വ-
ഞ്ചീശ്വരീപ്രാണനാഥൻ
കോയിപ്പണ്ടാല പാര്‍ത്താൽ കവികുരുപൃതനാ-
ഭീമനാം ഭീമനത്രേ 4
തിരുവനന്തപുരം ഗണപതിശാസ്ത്രികൾ.
കൊണ്ടാടും നവ കാവ്യനിർമ്മിതമഹാ-
ദിവ്യാസ്ത്രസമ്പത്തുമായ്-
ക്കണ്ടീടുന്നവർകൾക്കു കൌതുകമുടൻ
ചിത്തേ വളർത്തുന്നവൻ
രണ്ടാമര്ജ്ജുനനാണു പോരിലിവനെ-
ന്നുള്ളോരു നല്ലോരു പേർ-
കൊണ്ടീടുന്നഭിമന്യുവാം ഗണപതി-
ശ്രീശാസ്ത്രി കീർത്ത്യുജ്ജ്വലൻ. 5
പി. സി. മാനവിക്രമ ഏട്ടൻതമ്പുരാൻ.
ശങ്കാഹീനമടുത്തു ശക്തി കൃതിയിൽ
കാണിയ്ക്കയാൽ കാവ്യകൃൽ-
സംഘാതാരിതതിക്കു ഭീമനപര-
ന്മാര്ക്കപ്രമേയപ്രിയൻ
മാങ്കാവിൽ കവിമാനവിക്രമനതാ-
യോരേട്ടനാം തമ്പുരാന്
ഹുങ്കാരോൽക്കടനാം ഘടോൽക്കചനുമാം
തള്ളിച്ച തെല്ലല്ലഹോ. 6
ഒറവങ്കര നീലകണ്ഠാൻ നമ്പൂതിരി (രാജാ).
സത്തേറും സരസപ്രകൃഷ്ടകവിതാ-
ബാണപ്രയോഗങ്ങളോ
ടൊത്തീടുന്നവ,നാരെതൃക്കിലുമവൻ-
മുഷ്ക്കൊന്നമര്ക്കുന്നവൻ,
നിത്യം പാർത്ഥനു മേലിൽ നന്മ വരുവാൻ
പ്രാർത്ഥിച്ചിടും ശിഷ്യനാം
സത്തൻ സാത്യകിയാണു സാധുമതിയാം
രാജദ്വിജൻ നിശ്ചയം. 7
കാത്തുള്ളി അച്ചുതമേനോൻ.
പുഷ്ടശ്രീകവിതാബലാധിപതിയായ്
ദ്രോണന്റെ ശിഷ്യേന്ദ്രനാ-
യിഷ്ടം പാർത്ഥനിലാർന്നു തൽപ്രിയതമാ
സോദാര്യനായ് സാദരം
ശിഷ്ടന്മാര്ക്കു ഗുണം വരുത്തുവതിനായ്
പ്രാണപ്രയത്നം പെടും
ധൃഷ്ടദ്യുമ്നനതാണു ധൃഷ്ടതമനാം
കാത്തുള്ളിലുള്ളച്യുതൻ. 8
ചെന്നാസ്സു നമ്പൂതിരിപ്പാട്, മാംകുഴി നമ്പൂതിരിപ്പാട്, കിരാങ്ങാട്ടു നമ്പൂതിരിപ്പാട്.
മാന്യൻ ചെന്നസ്സുനമ്പൂതിരി പെരിയഗുണം
ചേര്‍ന്ന പാഞ്ചാലഭൂപൻ,
ധന്യശ്രീമാംകഴിക്ഷ്മാസരനധികതരം
വേദവിത്താം വിരാടൻ,
എന്നല്ലേ പാര്‍ത്തു കണ്ടാൽ പുകൾപെരിയ കിരാ-
ങ്ങാട്ടെഴും ദോഷമറ്റോ-
രിന്നുള്ളക്കുഞ്ചുനമ്പൂതിരി തരമറിയും
ധാമ്മികൻ ധമ്മപുത്രൻ. 9
മാങ്കാവിൽ തമ്പൻതമ്പുരാൻ, എണപ്പാടം ധ്വരസ്വാമിശാസ്ത്രികൾ, ആലങ്ങാട്ടു കുഞ്ഞൻ തമ്പ്രാൻ, ചുക്കിടിക്കാട്ടു നമ്പൂതിരി.
വയ്മ്പൻ ശൈലാംബുധീശാന്വയമണി നകുലൻ
നന്ദ്യ ചാരിത്രനാകും
തമ്പൻതമ്പാൻ ധ്വരസ്വാമിയുമിഹ സഹദേ-
വാഖ്യനാം ശ്ലാഘ്യശീലൻ;
അമ്പോടശ്വത്ഥപൂർവ്വാടപതി മതിമാൻ
നീലഭൂപൻ, കൃതിക്കായ്
മുമ്പിട്ടോൻ ധൃഷ്ടകേതുക്ഷിതിപതി ദൃഢമാം
ചുക്കിടിക്കാട്ടു വിപ്രൻ. 10
പിണ്യാത്ത് അച്യുതമേനോൻ, ചമ്പത്തിൽ ചാത്തുക്കുട്ടി മന്നാടിയാര്‍, പി കൃഷ്ണമേനോൻ, കുറുപ്പത്തു ഗോവിന്ദമേനോൻ, കണ്ടൂർ നാരായണമേനോൻ.
പിണ്ട്യാത്തച്യുതനും, പരം ചതുരനാ-
മച്ചാത്തുമന്നാടിയും,
കൊണ്ടാടുന്നൊരു കൃഷ്ണനും, ബത കുറു-
പ്പത്തുള്ള ഗോവിന്ദനും,
കുണ്ടൂരെന്നൊരു വീട്ടിലുള്ള കവിയാം
നാരായണൻ താനുമെ-
ന്നുണ്ടഞ്ചാളുകളഞ്ചു കേകയനൃപ-
ന്മാരാകിൽ നേരാകുമേ. 11
തിരുവില്വാമല രാമശാസ്ത്രികൾ, രാമൻ നമ്പിടി, ചെറിയ കോയിത്തമ്പുരാൻ.
ന്യായം വില്വാദ്രിരാമദ്വിജതിലകനിരാ
വാനുമാ മുത്തമൌജ-
സ്സായാലേ രാമനാം നമ്പിടിയുടയ മിടു-
ക്കിന്നടുക്കുള്ള നാമം,
മാനം കൂടാതെ മാനിച്ചരുളുമിളയൊരാ
വഞ്ചിരാജ്ഞീമണാളൻ
കോയിപ്പണ്ടാല കോട്ടം കുറയുമൊരു യുധാ-
മന്യുവാം മന്നവേന്ദ്രൻ. 12
ആറ്റപുറത്തു ശങ്കുണ്ണിമേനോൻ, വെള്ളാപ്പിള്ളി ഗോവിന്ദമേനോൻ, പെരുമ്പിള്ളി നമ്പൂതിരി.
ഉള്ളഞ്ചേര്ന്ന യൂയുൽസുവാറ്റുപുറമാം
വീടുള്ള ശങ്കുണ്ണിയാം,
വെള്ളാപ്പിള്ളിയതെന്ന വീട്ടിലമരും
ഗോവിന്ദനും കാശ്യനാം,
തള്ളീടേണ്ടിതു സത്തനാകിയ പെരു-
മ്പിള്ളിൽ ധരിത്രീസുരൻ
കള്ളം വിട്ടൊരു കുന്തിഭോജനൃപനാം
നൂനം നിനയ്ക്കും വിധൌ. 13
വല്ലത്തു കോയിപ്പുള്ളി രാമമേനോൻ, ആനാറ്റു വേലുമേനോൻ, പോട്ടയിൽ ഗോവിന്ദമേനോൻ, നടുവത്തു മഹൻ നമ്പൂതിരി, കുഞ്ഞുണ്ണിത്തമ്പുരാൻ.
അഞ്ചാതുള്ളൊരു രാമനും, സഖിയതാ-
മാനാറ്റെഴും വേലുവും,
കൊഞ്ചും പോട്ടയിലെന്ന വീട്ടിലെഴുമാ-
ഗോവിന്ദനാം വൈദ്യനും,
ചാഞ്ചാടും കവിനന്ദനൻ നടുവവും,
കുഞ്ഞുണ്ണിഭൂപാലനും
പാഞ്ചാലീസുതരാകുമഞ്ചു നൃവര-
ന്മാരാണു നേരാണിത്. 14
ആനാറ്റു പരമേശ്വരമേനോൻ, കൊടശ്ശേരി കുഞ്ഞൻതമ്പാൻ, മൂത്തേടത്തു ശങ്കുണ്ണിമേനോൻ, കീരങ്കുളങ്ങര ഉഴുത്രവാരിയർ.
ആനാറ്റേ പരമേശ്വരൻ നിയതമാ-
ണിന്നുത്തരൻ, നിത്യവും
മാനം നേടിന ചേകിതാനനൃപനാം
കര്‍ത്താവു കുഞ്ഞൻപ്രഭു,
ഊനം വിട്ട ശിഖണ്ഡി മൂത്തയിടമാം
വീടുള്ള ശങ്കുണ്ണിയാം,
നൂനം കീരനുഴുത്ര വാരിയർ പരം
പാര്ക്കുംവിധൌ പാണ്ഡ്യനാം. 15
പാറനമ്പൂതിരി, ഇടമരത്തു നമ്പൂതിരി, കുറുപ്പത്തു കൊച്ചുണ്ണി മേനോൻ.
ശംഖൻ താൻ പാറയാകും, സുദൃഢമിടമരൻ
താൻ ശതാനീകനാമം
തങ്കും വീരൻ, വിരാടാനുജനിഹ സഹദേ-
വാഭിധൻ മാഗധേന്ദ്രൻ,
ശങ്കിച്ചീടേണ്ട തെല്ലും കുശലമതി കുറു-
പ്പത്തു കൊച്ചുണ്ണിമേനോൻ
പങ്കം വിട്ടോരു പാർത്ഥപ്പടകളിലിനിമേ-
ലൊക്കയും യുക്തിപോലെ. 16
കൌരവഖണ്ഡം
ഇലത്തൂർ രാമസ്വാമിശാസ്ത്രികൾ.
ധീമാൻ വൃദ്ധതകൊണ്ടുമിന്നു കവിത-
യ്ക്കിക്കണ്ട കൂട്ടങ്ങളിൽ
സാമ്യം പെരുതാകകൊണ്ടുമധികം
സദ്വൃത്തികൊണ്ടും പരം
കേമൻ കേളി തെളിഞ്ഞിടുന്ന ഗുണവാൻ
മുത്തോടിലത്തൂരെഴും
രാമസ്വാമിയതെന്ന ശാസ്ത്രി കവിതാ-
വീര്യോഷ്മളൻ ഭീഷ്മനാം. 1
വെണ്മണിമഹൻ നമ്പൂതിരിപ്പാട്.
പാർത്തട്ടിൽ കണ്ട ഭാഷാകവികളുടെയശേ-
ഷം ഗുരു സ്ഥാനമായി-
പാര്‍ത്തീടും ഹേതുകൊണ്ടും, ബഹുവിധകവിതാ
ശാസ്ത്രസമ്പത്തുകൊണ്ടും
ഇത്രൈലോക്യം മുഴുക്കെപ്പുകഴുടയ പുമാൻ
വെണ്മണിക്ഷോണിദേവൻ
പുത്രൻ പൂജ്യൻ പുരാണപ്രഥിതഗുണഗണ-
പ്രീണനാം ദ്രോണനല്ലോ. 2
നടുവത്തച്ഛൻ നമ്പൂതിരി.
അത്യുഗ്രതവുമില്ല മന്ദതയുമി-
ല്ലീമട്ടു തുഷ്ട്യാ മഹാ-
വൃത്തിക്കൊത്തു കൃതിച്ചു ഭംഗിയിലുര-
ച്ചാനന്ദമാർന്നിങ്ങനെ
മദ്ധ്യസ്ഥന്റെ കണക്കെ മാന്യതയൊടും
മങ്ങാതെ മേവുന്നൊര-
ശുദ്ധാത്മാ നടുവദ്വിജൻ കൃപനുമാ-
മുൾത്താരിലോര്ത്താൽ ദൃഢം. 3
കൊടുങ്ങല്ലൂർ കുഞ്ഞിരാമവർമ്മ തമ്പുരാൻ.
വിശ്വത്തിൽ കാണുവോരിക്കവികുലമഖിലം -
വെല്ലുവാനുള്ള വീര്യം
വശ്യത്തിൽതന്നെയുണ്ടെങ്കിലുമലസമുദാ-
സീനനായ്വാണെഴുന്നോൻ
വിശ്വസ്തൻ കൃഷ്ണനേകീടിന മഹിതമതാ-
യുള്ള ദിവ്യാസ്ത്രമുള്ളോ-
രശ്വത്ഥാമാവതാകും നവമനനുപമൻ
കോടി ലിംഗാധിനാഥൻ. 4
കൈക്കുളങ്ങര രാമവാരിയർ
ക്രീഡിക്കുന്ന നമുക്കൊരാളു കിടയി-
ല്ലെന്നുള്ള തള്ളിച്ചയായ്
പേടിക്കാത്തൊരു നാട്യവും കവിതകൾ-
കൂടിക്കൊണ്ടിഹ കയ്ക്കുളങ്ങരെയെഴും
രാമാഹ്വയൻ വാരിയൻ
മോടിക്കൊത്തൊരു കൌരവേന്ദ്രസചിവൻ
കര്ണ്ണൻ മഹാനിര്ണ്ണയം. 5
വയക്കര മൂസ്സ്.
കേടൊക്കാതുയരും കഠോരകവിതാ-
സാമര്ത്ഥ്യമത്തദ്വിപ-
ത്തോടൊക്കും പടി പാഞ്ഞടുത്തു കവിത-
ക്കാരാം പരോർവീശരെ
ഓടിക്കും വിരുതൻ വിവേകവിലസ-
ന്നാരായണാസ്ത്രജ്ഞനാം
പ്രൌഡൻ വായ്ക്കരമുസ്സുതന്നെ ഭഗദ-
ത്തൻ ഞാൻ തകര്ത്തോതിടാം. 6
കറുത്തപാറ ദാമോദരൻ നമ്പൂതിരി.
ഈയ്യൂഴത്തിലടുത്തിടുന്ന കവിത-
ക്കാരായ പോരാളിമാർ
പെയ്യും പദ്യശരപ്രപഞ്ചമതു ക-
ണ്ടൊട്ടും സഹിക്കാതഹോ
മയ്യെന്യേ മതിയാക്കിടാതെ കവിതാ-
ബാണപ്രയോഗങ്ങളിൽ
കയ്യൂന്നുന്ന കറുത്തപാറ കൃതിയിൽ
ചൊല്ലാര്‍ന്ന ശല്യൻ ദൃഢം.7
വിദ്വാൻ മാപ്പിളത്തിരുമുല്പാട്.
വീരൻ വഞ്ചിക്ഷമാനായകനുടയ മഹൽ-
പുള്ളയായ് മാനമോടും
സ്വൈരം വാഴുന്ന സത്യസ്ഥിതമതി തിരുമു-
ല്പാടു കൊല്പാടു പാര്‍ത്താൽ
ഏറും പദ്യങ്ങളേറെത്തിരുതകൃതി തെരി-
ക്കെന്നതൃക്കുന്നമൂലം
ശൂരൻ ഭൂരിവശ്രസ്സാണതുമതിദൃഡമാം-
വണ്ണമായ് നിര്‍ണ്ണയിക്കാം. 8
കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ.
ഊനത്വം പിണയാതെ രാജകവിയോ-
ടൊട്ടൊട്ടടുക്കുന്നൊരീ-
ഞാനത്രേ കവി സംഘസംഗരമതു-
ണ്ടായെങ്കിൽ മായംവിനാ
മാനത്താൽ പൊരുതുന്ന ചാരുകൃതവര്-
മ്മാവെന്നൊരായാദവ-
സ്ഥാനത്തിന്നനുരൂപനെന്നു മതമീ-
ദിക്കിൽ ചിലര്‍ക്കൊക്കെയും. 9
ക്രായൂർ കേശവൻനമ്പ്യാർ, വേഴപ്പറമ്പു മിത്രൻനമ്പൂതിരി, മൂത്തേടത്തു നമ്പൂതിരി, അന്നമടെ രാമപ്പുതുവാൾ, അകവൂർ നമ്പൂതിരിപ്പാട് .
ക്രായൂർക്കേശവനാണലംബുസനഹോ,
വേഴൻ വികര്ണ്ണൻ, കുറേ
പ്രായം ചെന്നൊരു വൃദ്ധബാലികനതാം
മൂത്തേടമാം സൌബലൻ,
മായാവി പുതുവാളു രാമ,നകവൂ-
രാഡ്യൻ മഹൻ മുസ്സു താൻ
ന്യായം വിട്ടൊരു കര്ണ്ണബന്ധു കവിതാ-
ദുര്യോധി ദുര്യോധനൻ. 10
രാജരാജവർമ്മ കോയിത്തമ്പുരാൻ, കിളിക്കോട്ടു കേശവപ്പണിക്കർ, കൊട്ടാരത്തിൽ ശങ്കുണ്ണി.
ധനശ്രീധരരാജരാജകവി കോ-
യിത്തമ്പുരാൻ വയ്മ്പനാം
നന്ദ്യശ്രീവൃഷസേനവീര, നിവിടെ -
സ്സൂക്ഷ്മത്തിലാലക്ഷണൻ
മന്നിൽ കീർത്തിയൊടും വളർന്നൊരു കിളി-
ക്കോട്ടുള്ളൊരാക്കേശവൻ,
മുന്നിട്ടാര്ജ്ജുനിയോടെതൃത്ത ഭരതൻ
ശങ്കുണ്ണിയാമുണ്ണിയാം. 11
വില്വട്ടത്തു രാഘവൻനമ്പിയാർ.
ചൊൽക്കൊള്ളുന്നൊരു വില്വവട്ടമമരു-
ന്നാ രാഘവൻ ലാഘവം
കൈക്കൊള്ളും കവികർമ്മവാനിഹ സുശര്-
മ്മാവാം സ്വകർമ്മത്തിനാൽ.
ഓക്കുമ്പോളിനിയോർമ്മ പോര, കവിത-
ക്കാരുണ്ടനേകം തരം-
പാര്‍ക്കുമ്പോൾ കുരുവീരരാക്കുക; നിറുത്തു-
ന്നേൻ പൊറുത്തിന്നു ഞാൻ.