മൊട്ടിട്ടപച്ചിലമരത്തിലണഞ്ഞ വണ്ടി-
ന്മട്ടിൽക്കുരുങ്കുളിർമുളച്ച മുകന്ദമെയ്യിൽ
തട്ടിച്ച ഭൂതിമയമംഗളദേവതാക്ഷി-
ത്തട്ടിപ്പെനിയ്ക്കു പുരുമംഗളമേകിടട്ടേ. 1
എന്താങ്ങലേകുക ധനം, മുരജിന്മുഖത്തു
ചെന്താരിൽ വണ്ടണികണക്കു സരാഗലജ്ജം
ചിന്തുന്ന പോക്കുവരവങ്ങിനെ വീണ്ടുമേൽക്കും
സിന്ധുക്കിടാവിനുടെ മുഗ്ദ്ധകടാക്ഷമാല. 2
എന്നും നമുക്കരുൾക ഭൂതി, കുറഞ്ഞടഞ്ഞു
ചെന്നും മുകുന്ദനിലഴിഞ്ഞു മിഴിഞ്ഞുനിന്നും
കന്ദർപ്പതന്ത്രരസമാർന്നൊനന്തശായി -
തന്നംഗനയ്ക്കുടയ കൺകട തൊട്ട നോട്ടം. 3
കല്യാണമിങ്ങരുളണം, ഭഗവാനുപോലും
കല്യാണകാമമരുളും മലർമതതന്റെ
കല്ലായകൌസ്തുഭമെഴും ഹരിമാറിൽ നീല -
ക്കല്ലായമാലനിലകോലിന ദൃഷ്ടിമാല. 4
കാറിന്റെ കാന്തികവരും മധുമർദ്ദനന്റെ
മാറിൽത്തടിൽപ്പടി വിളങ്ങിന ലോകമാതഃ
നേരിട്ടു ഭാർഗ്ഗവി വിടും നെടിയോരു നേത്രം
പൂരിക്കുമാറരുൾകെനിയ്ക്കു പെരുത്തു ഭദ്രം. 5
ആണത്വമുള്ള ശുഭവാൻ മധുമാഥിമേൽ, മുൻ
കാണത്തിനംഗജനു കൈ മുതലിന്റെ നോട്ടം,
വേണം പതിച്ചിടുവതെന്നിലു, മാഴിമാതിൻ
നാണം കുണുങ്ങി വിളയാടിന പാതിനോട്ടം. 6
ഇന്ദ്രാദിസർവ്വപദധാടി കൊതിപ്പതായു
മിന്ദ്രാനുജന്നുമതിനന്ദിവളർപ്പതായും,
ഇന്ദീവരപ്രതിമമിന്ദിര വിട്ടരക്ക-
ണ്ണൊന്നീഷൽ മാത്രമുടനൊട്ടിടനിൽക്കുകെന്നിൽ. 7
ഉൾത്താരിലോർത്തതുപെടാത്തവരും, സുരന്മാർ-
ക്കൊത്താപ്പദത്തിലണയത്തരമാംവിധത്തിൽ
പോയ്ക്ക്കാരിൽ മാതു വിടുമാബ്ജമൊടൊത്ത തൃക്ക-
ണ്ണൊത്താശചെയ്കിവനൊരുത്തമപുഷ്ടിയെത്താൻ. 8
പേരാണ്ടെഴുന്ന കരുണക്കുളുർകാറെറാടൊപ്പം
നാരായണപ്രിയ കൊടുത്ത കടാക്ഷമേഘം,
പോരാഞ്ഞുഴന്നോരിവനാം ചെറുപക്ഷിയേൽക്കാൻ
ധാരാളമായ ധനമാമഴ പെയ്തിടട്ടേ. 9
ലോകത്തിൽ വാക്കുടയതെ,ന്നലർമാതിതെന്നു,
ശാകംഭരീശ്വരിയതെ,ന്നുമയെന്നിവണ്ണം
ആകെച്ചമച്ചിതു ഭരിച്ചു മുടിച്ചു സിദ്ധി-
യേകും ത്രിലോകഗുരുവല്ലഭയേത്തൊഴുന്നേൻ. 10
കൂപ്പാം ശ്രുതിയ്ക്കു, ശുഭകർമ്മഫലപ്രദയ്ക്കു,
കൂപ്പാം രതിയ്ക്ക, രമണീയഗുണാശ്രയയ്ക്കും,
ശക്തിയ്ക്കു കൂപ്പു ശതപത്രനിവാസിനിയ്ക്കു;
പുഷ്ടിയ്ക്കു കൂപ്പു പുരുഷോത്തമകാമിനിയ്ക്കും. 11
തൊഴുന്നു പൊന്താമര നേർമുഖിയ്ക്കു,
തൊഴുന്നു പാലാഴിമകൾക്കു വീണ്ടും,
തൊഴുന്നു സോമാമൃതസോദരിയ്ക്കു,
തൊഴുന്നു ദാമോദരവല്ലഭയ്ക്കും. 12
തൊഴുന്നു ദേവിയ്ക്കിത ഭാർഗ്ഗവിക്കു,
തൊഴുന്നു വിഷ്ണൂരസി വാഴ്വവൾക്കും,
തൊഴുന്നു ലക്ഷ്മിയ്ക്കുലരാണ്ടവൾക്കു,
തൊഴുന്നു നാരായണവല്ലഭയ്ക്കും. 13
തൊഴുന്നു പൊൻതാമരയാണ്ടവൾക്കു,
തൊഴുന്നു ഭൂമണ്ഡലനായികയ്ക്കും,
തൊഴുന്നു ദേവാദിദയാമയിയ്ക്കു,
തൊഴുന്നു ശാർങ് ഗായുധവല്ലഭയ്ക്കും. 14
തൊഴുന്നു കാന്തി,ക്കലസാക്ഷിയാൾക്കു,
തൊഴുന്നു ഭൂതി,ക്കഖിലാംബികയ്ക്കും,
തൊഴുന്നു ദേവാദിസമർച്ചിതയ്ക്കു,
തൊഴുന്നു നന്ദാത്മജവല്ലഭയ്ക്കും. 15
ശ്രുതിസ്വരൂപിണി നിഖിലാംബലക്ഷ്മിയേ
സ്തുതിക്കിലിസ്തുതികളുരച്ചു നിത്യവും
അതിസ്ഫുരൽഗുണഗണധാന്യപുഷ്ടിപൂ-
ണ്ടതിൽപ്പരം ഭവമനു ഭക്തരാം ശുഭം. 16