പുരാരാതിഗോവിന്ദപത്മാസനന്മാർ
പുരാണങ്ങളിൽ കണ്ട മൂർത്തിത്രയം പോൽ;
പുരാണാലയത്തിങ്കലീമൂവരേക്കാൾ
പുരാണം തെളിഞ്ഞുണ്ടു തേജസ്സുകാണ്മൂ. 1
പരാശക്തിയെന്നും, പരാത്മാവിതെന്നും,
പരാനന്ദപീയൂഷസമ്പത്തിതെന്നും,
പുരാണർഷിമാർ വാഴ്ത്തു മദ്ധ്യാത്മതത്വം
പുരാണാലയം വാണ തേജസ്സിതല്ലോ. 2
മഹാകാളിയെന്നോ, മഹാലക്ഷ്മിയെന്നോ,
മഹാവാണിയെന്നോ, മഹാന്മാർ മുനീന്ദ്രർ
മഹാഭക്തിയോടിപ്പുരാണാലയത്തീ-
മഹാശക്തിയെത്തന്നെ പേരിട്ടിരിപ്പൂ. 3
വിരാട്ടെന്നു ചൊല്ലുന്ന വിശ്വശ്വരന്നും
വിരാജിക്കുവാൻ തക്ക വീര്യം കൊടുപ്പാൻ
ഒരാളുണ്ടു മേലാ,ളതാരെന്നു വെച്ചാൽ
പുരാണാലയത്തിങ്കലുള്ളമ്മതന്നെ. 4
പരബ്രഹ്മമെന്നും, പരം തത്വമെന്നും,
പറഞ്ഞീടുമസ്സച്ചിദാനന്ദസാരം
പരം സ്പഷ്ടമാക്കുന്ന വിദ്യാസ്വരൂപം
പരക്കേ പുരാണാലയത്തിൽ സ്ഫുരിപ്പൂ. 5
പുരാണാത്മവിദ്യേ! പുരാണാലയസ്ഥേ!
പുരാണർഷിമാർ കണ്ട പുണ്യക്കുഴമ്പേ
ഒരാലംബമില്ലാതെ ദുഃഖിക്കുമെന്നെ-
പ്പരാനന്ദ സമ്പത്തു നൽകിത്തുണയ്ക്കൂ. 6
ജനിച്ചും രമിച്ചും ജഗത്തിങ്കലെന്നും
തനിച്ചിട്ടു കഷ്ടപ്പെടുത്താതെയെന്നെ
ഇനിച്ചിൽസുഖത്തിൽ പുരാണാലയസ്ഥേ!
കുനിച്ചിട്ടു ചുറ്റിയ്ക്ക നീ വിശ്വനാഥേ! 7
അറിഞ്ഞേൻ ജഗത്തിങ്കലെസ്സൌഖ്യമെന്നാൽ
മറിഞ്ഞേറെ നോക്കമ്പൊഴൊട്ടുക്കു ദുഃഖം
കുറഞ്ഞൊന്നു മാറ്റിപ്പുരാണാലയേ ! നീ
പറഞ്ഞോണമാനന്ദമാർഗ്ഗം തിരിക്കൂ. 8
വിധിക്കും ഹരിക്കും ഹരന്നും മഹത്വം
വിധിക്കും പരപ്രേമസമ്പൽ സ്വരൂപേ!
സ്വാധിഷ്ണ്യം പുരാണാന്ത്യമാം ദേവി! നീത-
ന്നധിദ്ധ്യാനമെന്നുള്ളിലും വാഴ്ക ദുർഗ്ഗേ! 9
സ്വവർഗ്ഗേഷ്ടദേ! ദേവി! ദുർഗ്ഗേ! തപസ്സ-
റ്റവക്കേറെ ദുർഗ്ഗേ! സുരാരാതിദുർഗ്ഗേ!
ഭവല്പാദപത്മം ഭജിപ്പാൻ തരം ത-
ന്നവശ്യം തുണക്കൂ പുരാണാലയസ്ഥേ! 10
തരം നാലുമട്ടുണ്ടഹോ താമസം മേൽ-
തരം രാജസം സ്വാത്വികം മൂന്നിവണ്ണം
പരം ഭക്തിഭാവം ഗുണാതീതമെല്ലാം
വരത്തക്കവണ്ണം പ്രസാദിയ്ക്കു ദുർഗേ! 11
മുറയ്ക്കീവിധം ഭക്തി മേന്മേൽ വളർന്നി-
ട്ടുറയ്ക്കണമേ സച്ചിദാനന്ദസൌഖ്യം
പരബ്രഹ്മജായേ! പരംതത്വവിദ്യേ!
പരം ചിന്മയേ! നീ പ്രസാദിക്ക മായേ! 12