ശ്രീമാടക്ഷിതി പാലിച്ചരുളിടും
ശ്രീമാനാകുന്ന നമ്മുടെ തമ്പുരാൻ
ധീമാന്മാരിലും പണ്ഡിതന്മാരിലും
സാമാന്യം ലോകതന്ത്രജ്ഞന്മാരിലും
ഒന്നാംസ്ഥാനമെടുത്തി പ്രജകൾക്കും
ഒന്നാംക്ലാസ്സിലിരിക്കും നരേന്ദ്രര്ക്കും
നന്നായ്തൃപ്തി വരുത്തും പ്രകാരത്തിൽ
ഒന്നായ് ഭൂമിഭരിക്കുന്ന ഭാഗ്യവാൻ.
വിദ്യകൊണ്ടും ധനംകൊണ്ടും നാട്ടാര്‍ക്കു
ഹൃദ്യമാം മട്ടുയര്ച്ചകൊടുത്തുടൻ
സദ്യശസ്സാകം പുണ്യപ്രതിഫലം
സദ്യസ്സംഗ്രഹിച്ചീടുന്നു നീതിമാൻ.
ചക്രവത്തിക്കും രാജ്യരക്ഷാഗുണ-
വിക്രമം കൊണ്ടു തൃപ്തികൊടുത്തവൻ
ശക്രനെപ്പോലെ സന്തോഷവർഷണം
അക്രമം വിട്ടു നാട്ടിൽ നടത്തുവോൻ
രാമവര്മ്മക്ഷിതിപൻ പ്രജായോഗ-
ക്ഷേമമര്മ്മക്ഷതിപെടാതങ്ങിനെ
പ്രേമമോടൊത്തു നമ്മളെക്കാക്കുന്നു,
നാമതുകൊണ്ടു സന്തോഷമേൽക്കുന്നു.
മുമ്പുള്ളോര്ക്കേറെയോര്മ്മയില്ലാതിന്നീ-
ത്തമ്പുരാനുടെ ഷഷ്ടിപൂര്ത്ത്യുത്സവം
വമ്പുകൂട്ടി നാമാദരിക്കേണം ഞാൻ
മുമ്പു ഞാൻ മുമ്പു നന്ദിക്കിന്നിങ്ങിനെ.
വേഷം കെട്ടുവിനെല്ലാരും വേണ്ടോളം
ഘോഷം കൂട്ടുവിനാഹ്ലാദം കാട്ടുവിൻ
തോഷം നീട്ടുവിൻ നമ്മുടെ സന്തോഷ-
പോഷം തമ്പുരാനെത്രയും സന്തോഷം.
ഈയുദാരനരേന്ദ്രനു മേൽക്കുമേ-
ലായുരാരോഗ്യ ഭാഗ്യങ്ങൾ കൂടുവാൻ
ചായും നോട്ടം വടക്കുനാഥൻ കൃപ
പായും മട്ടൊത്തു നീട്ടിയയയ്ക്കട്ടെ.