ദൈവം സൃഷ്ടിച്ചതെന്നോ, പ്രകൃതിവിലസിതം
മാത്രമെന്നോ കഥിപ്പോ
ന്നീവമ്പിക്കും പ്രപഞ്ചം പലപല വിഷയ -
ഗ്രാമസമ്പൂര്ണ്ണമല്ലോ;
ഏവം കാണും ജഗത്തിൽ പ്രകൃതിയുടെ വെറും -
കൈകൾ കൂടാതെ വേറേ-
ഭാവം പാര്ത്താൽക്കുറച്ചല്ലതു ചില വികൃതി-
പ്രൌഢിയോഗപ്രയോഗം 1
ആകാശം, കാററു, തീ, നീർ, മണലിവ നിയതം
ദൈവസൃഷ്ടങ്ങളെന്നാ-
ലാകാരം മാറിവന്നീപ്രകൃതി വികൃതിയായ് -
ത്തീര്‍ന്നു വര്‍ദ്ധിച്ചിടുന്നു
ലോകാലോകാചലാഭ്യന്തരനിലയിലലം
ഭാവഭേദങ്ങളെന്നും
ലോകാലോകാനുകൂലം വിലസുവതു ചിരം
നമ്മൾ കണ്ടുംവരുന്നു 2
ഉണ്ടാകും, വസ്തു വര്ദ്ധിച്ചിടു, മതു പൊലിമ-
പ്പാട്ടിൽ നില്ക്കും, ക്രമംപോ-
ലുണ്ടാക്കും പിന്നെ മറെറാന്നിനെ,യിതു വഴിയേ
ജീര്‍ണ്ണമാകും നശിക്കും
കണ്ടാവൂ നമ്മളിമ്മാതിരി സകലവുമീ-
യ്യാറവസ്ഥാന്തരത്തേ-
ക്കൊണ്ടാടിക്കൊണ്ടുനില്ക്കും പതിവു പൊതുവിലീ-
ലോകചിത്രപ്പരപ്പില് 3
ജീവൻ മാത്രം നശിക്കാ, പലതിലുമതു പോയ്
മാറിമാറിച്ചരിപ്പോ-
നേവം കാണാതെയുള്ളോരിതിനുടെ വിഭവം
പാര്‍ത്തു തത്വജ്ഞർ ചൊൽവൂ!
ഈവണ്ണം പഞ്ചഭൂതപ്രകൃതിയണുമയം
പഞ്ചതന്മാത്രവും സൽ-
ഭാവം പൂണ്ടന്തമെന്ന്യേ മറവിൽ മരുവുമെ-
ന്നുണ്ടു സൂക്ഷ്മജ്ഞപക്ഷം 4
ഏതായാലം നശിക്കാത്തതു സകലവുമീ-
നമ്മൾ കാണാത്തതാണെ-
ന്നോതാമദ്ദിവ്യദൃക്കുള്ളവരതു വിഷയം
വെച്ച വാദിച്ചിടട്ടേ!
ജാതാലോകം നമുക്കിന്ദ്രിയവഴി വിഷയ-
പ്പെട്ടതിൽപ്പെട്ടതിന്മേൽ
സ്ഫീതാവേശം രസിക്കാമതുമതി വെറുതേ
ബുദ്ധിമുട്ടാൻ പ്രയാസം 5
നാനായത്നംവഴിക്കായ് നവമതിവിഭവം
നേടിയിബ്ഭൌതികാത്മ-
ജ്ഞാനാവേശോപദേശാൽച്ചിലർ ചില വികൃതി-
ക്കൈകൾ കാട്ടുന്നു നാട്ടിൽ;
സ്ഥാനാസ്ഥാനങ്ങൾ നോക്കീട്ടവർ പലവിധവും
യന്ത്രതന്ത്രപ്രയോഗം
താനാരാൽസ്സിദ്ധമാക്കിപ്പല പുതിയ ജഗ-
ത്തുണ്ടു സിദ്ധിച്ചിടുന്നൂ 6
തട്ടിപ്പല്ലാ സുഭിക്ഷം ക്ഷിതിയിലരിയ തീ-
വണ്ടി കമ്പിത്തപാലീ-
മട്ടിൽപ്പേർ കൊണ്ട യന്ത്രപ്പണിവഴി വെളിവാ-
യുള്ള ലോകോപകാരം!
ഒട്ടിപ്പോളീപ്പറഞ്ഞുള്ളവ പഴകിയിതാ
വ്യോമയാനം വിമാനം
കിട്ടിപ്പോയ് മാനവര്‍ക്കും ഗതി സമവഴിയായ്
വാനെഴും വാനവര്‍ക്കും. 7
ഉണ്ടത്രേ ദിവ്യമായാമഹിമ ദിവിപര-
ന്മാര്ക്കതിന്നിന്ദ്രജാലം -
കൊണ്ടത്രയ്ക്കൊന്നുമില്ലങ്ങിനെ ഭൂവി ചിലപേർ
വല്ലതും കാട്ടിവന്നൂ!
പണ്ടത്രയ്ക്കേ ഫലിക്കൂ നരരുടെ വക ചൈ-
തന്യസന്ദര്ശനത്തേ-
ക്കണ്ട ത്രൈലോക്യസഞ്ചാരികൾ മുനികൾ തെളി-
ഞ്ഞിന്നു വിണ്ണിൽപ്പുകൾത്തും 8
ഛായായന്ത്രപ്രയോഗങ്ങളെ നിഴലിലണ-
പ്പിച്ചു ചാഞ്ചല്യയോഗോ-
പായാലോരോന്നു ചെയ്യിപ്പതുമതിനു വചോ-
യന്ത്രസംസ്കാരമൂലം!
ആയാസംവിട്ടു വാക്പാടവ വടിവു ഘടി-
പ്പിപ്പതും കണ്ടുപോയാൽ
മായാമോഹം ശമിക്കും മുനികൾ മുകറിളി-
പ്പിച്ചിടും ദേവകൾക്കും!!
മന്ത്രം, രത്നം, മരുന്നീവക ശുഭവഴി മു-
ന്നേര്പ്പെടുത്തീട്ടു വിദ്യാ-
തന്ത്രംമൂലം മിടുക്കാമ്പടി ഝടിതി മരി-
ച്ചാൾക്കു ജീവൻ കൊടുപ്പാൻ
അന്തസ്സാരം പെരുക്കും ദിതിജഫണിസുര-
ന്മാർക്കു കയ്യുണ്ടതൊന്നി-
ങ്ങന്തസ്സുള്ളോർ പിടിച്ചാൽത്തികവിതിലിഹ ചൈ-
തന്യസന്ദശനത്താൽ. 10