കായംകുളത്തരചനോടു വിരോധശക്തി-
യ്ക്കായം മുഴുത്തു പടവെട്ടി വരുന്നകാലം
സായം മടങ്ങി മതിമങ്ങിയൊഴിഞ്ഞുകൊല്ല-
ത്തായന്തിപാര്ത്തിതു വലഞ്ഞൊരു വഞ്ചിരാജൻ. 1
ആ മന്നവൻ മദമമർന്നു മനസ്സുകെട്ടു
കാമങ്കുറഞ്ഞ തലതാഴ്ത്തിയിരുന്നിടുമ്പോൾ
സാമര്ത്ഥ്യമേറിയൊരു മന്ത്രിയുളുക്കറിഞ്ഞ
രാമയ്യനന്തികമണഞ്ഞു പറഞ്ഞു മെല്ലേ:- 2
"സ്വാമീ! പെരുത്ത പടയോടുമെതിര്ത്തു ചെന്നു
നാമീവിധം പലദിനം പടതോററുപോവാൻ
ഭൂമീശബാഹുബലമൊന്നതുമാത്രമല്ലാ
കാണ്മീലയോ സചിവബുദ്ധിയുമുണ്ടുമൂലം. 3
ഊക്കേറിടുന്നെരുവയച്യുതവാരിയര്ക്കു
കൈക്കേറ്റമുണ്ടു വിരുതായതുതന്നെ പോരാ,
അക്കേമനുള്ള മതിയാം പടനായകത്വ-
മുൾക്കേറ്റമൂലമിഹ നമ്മളെ വെന്നിടുന്നു. 4
ഉൾപ്പോർവഴിക്കു ചിലതിജ്ജനമോർത്തു പോരിൽ-
ക്കെൽപ്പോടു ചെയ്യുകിലവര്ക്കതു പുല്ലുപോലെ;
അപ്പോ! നിഗൂഢമതി വാരിയർ കണ്ടുചെയ്യു-
മപ്പോർ നമുക്കറിയുവാൻ വളരെ പ്രയാസം. 5
നോക്കുമ്പോളില്ല പടയാളികൾ നമ്മൾ കേറി,
നോക്കു പൊളമ്പുകളസംഖ്യമണഞ്ഞു കാണാം;
ആര്ക്കുമ്പടജ്ജനമുടഞ്ഞിടുമപ്പൊൾ മാറ്റാർ
നേര്ക്കുമ്പടിക്കു പടനായകനുണ്ടു മുമ്പിൽ. 67
ആ വാരിയൻ പടനടത്തിയെതൃത്തിടുമ്പോൾ-
ചാവാനൊരുങ്ങിയണിയിട്ടെതിരുട്ടു നമ്മൾ
ഹാ! വാശിയോടു പൊരുതീടിലുമിങ്ങു തോൽമ-
യാവാതെയുള്ള ദിവസം വളരെച്ചുരുക്കം. 7
ഇന്നായവക്കടവുവിദ്യകളൊന്നു, വേറി-
ട്ടൊന്നാണു നാളെയിതുമാതിരി മാറി മാറി
നന്നായ് രണപ്പുതുമ കാട്ടി വരുന്നു സേനാ-
സന്നാഹയോഗ വിധികണ്ടൊരു വാരിയേന്ദ്രൻ. 8
സേനേശനായവിടെ വാരിയരുള്ളകാലം
ഞാനേറ്റുറച്ചു പറയാമവരേ ജയിക്കൂ;
ഊനേതരപ്രകൃതിഗൂഢതകൂടുമായാൾ-
താനേ കുടുങ്ങമൊരെലിക്കണി വെച്ചുനോക്കാം. 9
വിശ്രാന്തി നല്കുക പടയ്ക്കിനി രണ്ടുപക്ഷ-
മിശ്രാന്തിതീര്ത്തടവുകൂട്ടുകയാം സ്വപക്ഷം,
അശ്രാന്ത കൌശലനയപ്പണിയാൽ വിപക്ഷ
മശ്രാവ്യമാക്കിടുവനില്ലിഹ രണ്ടുപക്ഷം.'' 10
എന്നോതിടുന്ന സചിവന്റെ വചസ്സു കേട്ടി-
ട്ടൊന്നോര്ത്തു സസ്മിതമുരച്ചിതു വഞ്ചിരാജൻ;—
"നന്നോതിടുന്നതു സഖേ വഴിനോക്കുകെന്നാൽ
നിന്നോട്ടെയിന്നു മുതലീദ്ധൃതിപെട്ട യുദ്ധം.'' 11
ഏവം പറഞ്ഞവർ പിരിഞ്ഞു കടുത്ത യുദ്ധ-
ഭാവം നിലച്ചിതൊരു മാസ, മതിനിടയ്ക്കൽ
ആ വൻപരാം നരവരര്ക്കടിമപ്പെടുന്നോർ
കൈവന്ന വീര്യമിയലും ഭടർ വിശ്രമിച്ചൂ. 12
പാറ്റീടുമുൽക്കടരണപ്രകണിപ്പിണക്കം
മാറ്റീടുമായിടയിൽ വന്നു ശനിപ്രദോഷം,
ഏറ്റീടിനോരു ശിവഭക്തിയൊടന്നു നോൽമ്പു-
നോറ്റീടിനാനരിയൊരച്യുതവാരിയേന്ദ്രൻ. 13
അന്തിക്കു താൻ കളികഴിച്ചൊരു പട്ടുടുത്തു
പന്തിക്കു ഭസ്മവുമണിഞ്ഞൊരു മാലയേന്തി
വന്തിക്കുമായ് ജനമണഞ്ഞിടുമമ്പലത്തിൽ
മുന്തിക്കുമാരഗുരുസേവതുടങ്ങി വീരൻ. 14
ഗൌരീശനെത്തൊഴുതു വാരിയരീശസേവാ-
പാരീണനായ് ജപവുമായി വലത്തുവെക്കേ
ഭൂരീശനാമനികരങ്ങളുറച്ചു പാടി-
ശ്ശാരീരശുദ്ധി വെളിവാക്കിയൊരാളണഞ്ഞു. 15
രുദ്രാക്ഷമാലകളണിഞ്ഞു വിശുദ്ധപുണ്യ-
മുദ്രാവിലാസസിതഭസ്മമടിച്ചു പൂശി
ഭദ്രാര്ത്ഥനത്തൊടുമണഞ്ഞവനുച്ചഘോഷം
രുദ്രാദിമന്ത്രവുമുരച്ചു ഹരന്റെ മുമ്പിൽ. 16
തേവാരമിങ്ങിനെ കഴിച്ചവസാനഭാവാൽ
ദേവാധിദേവനു നമസ്കൃതിപോട്ടു പട്ടർ
ആ വാരിയന്റെ പിറകേ ദുരമൂര്ത്തിപോലെ
സേവാവിനീതനില കാട്ടി വലത്തുവെച്ചു. 17
"നോക്കുന്റപോതുയശമാനർകൾ പോലിരുക്കാ-
റാക്കും മകാങ്കൾ ദവാണ്ടവരിങ്കെ നീങ്കൾ
നേക്കും തുണൈക്കുറതു ഞായ"മിവണ്ണമോരോ
വാക്കും പറഞ്ഞു കിഴവൻ ബഹുസേവകൂടീ. 18
*അങ്ങാരു വൃദ്ധ ധരണീസുര! വാസദേശ-
മെങ്ങാണു ചൊൽകിവിടെവന്നതുമെന്തിനിപ്പോൾ?''
മങ്ങാതെ വാരിയരുമീവക ചോദ്യമായീ
ചെങ്ങാതി മെല്ലെയതിനുത്തരവും പറഞ്ഞു. 19
കായങ്കുളത്തു ശിവമന്ദിരമോടടുത്തി-
ട്ടായങ്ങു കാണ്കിലഴകാര്ന്നൊരു കായലല്ലോ;
കായൽക്കടുത്തളവൊരോടിയണഞ്ഞു പട്ടര്
മായം പറഞ്ഞവിടെ വാരിയരെപ്പിടിച്ചു. 20
"രാമയ്യനോ? പറക താ"നിതി വാരിയന്റെ
ഭീമസ്വരോക്തിയിൽ വയോധികവേഷധാരി
“ആമയ്യ”യെന്നുമുരചെയ്തു ബലാൽ പിടിച്ചു
സാമര്ത്ഥ്യമുള്ള ഭടരൊത്തുടനോടി കേറ്റി. 21
വഞ്ചിക്കു കായൽ വഴി കൊല്ലമണച്ചുകേറ്റി
വഞ്ചിക്കധീശനുടെ മുന്നിലണച്ചു മന്ത്രി
തഞ്ചിത്തധൈര്യമിളകാത്തെതിരാളി കൂസാ-
തഞ്ചിക്കുമാറരചനെത്തൊഴുതൊന്നുനോക്കീ. 22
വ്യാജാൽ പിടിച്ചവശനാക്കി വശത്തുനിര്ത്തി
രാജാവു വാരിയരൊടാദരപൂർവ്വമോതി;-
"ഹേ ജാത്യമുള്ള രണശൂര! ഭവാൻ മദീയ-
രാജാംഗമായ ഭടനായക വാളു വാങ്ങൂ !'' 23
"ആണായൊരച്ഛൻചിറന്നവനാണു മുമ്പിൽ-
ക്കാണായിനില്ക്കുമിവനീപ്പണി പറ്റുകില്ലാ;
പ്രാണാവസാനമടിയന്നണയാതെ കണ്ടു
കോണാലുമൊട്ടുമവിടുന്നു ജയിക്കയില്ല. 24
വല്ലേടം തടവിൽ പിടിച്ചടിയനെ-
ബ്ബന്ധിച്ചടച്ചീടിലും
ചെല്ലേണ്ടും സമയം പടത്തലയിലു-
ണ്ടീയച്യുതൻ നിശ്ചയം;
അല്ലേ മന്നവ! നീ ജയത്തിനു നയം
കണ്ടാലു"മെന്നാനവൻ;
ചൊല്ലേണ്ടാ കഥ പിന്നെയുള്ളൊരു ഫലം
കായംകുളം കായലിൽ. 25