ഏകചിന്മയനാനന്ദമായ് ജ്ഞാന-
മേകുമാചാര്യനായി പ്രഭുവായി
ലോകമെല്ലാം നിറഞ്ഞൊരു കാരണ-
മാകുന്ന രാമചന്ദ്രനെക്കൂപ്പുന്നേൻ.
സ്വന്തമാകും തപങ്കൊണ്ടഘൌഘത്തി-
ന്നന്തം വന്നതിശാന്തരായ് വൈരാഗ്യം
ആത്മാവിന്നൊത്തു മോക്ഷാശയുള്ളോര്ക്കീ-
യാത്മബോധം വിശേഷാൽ വിധിക്കുന്നു.
ബോധമാണന്യസാധനൌഘത്തേക്കാൾ
ബാധകംവിട്ട മോക്ഷകസാധനം
തീയ്യെന്യേ പാകമെന്നപോലീജ്ഞാന-
ക്കയ്യെന്യേ മോക്ഷം സാധിപ്പാൻ പറ്റില്ല.
കര്‍മ്മമൊന്നും വിരോധിയല്ലായ്കയാ-
ലിമ്മട്ടജ്ഞാനമുള്ളതു പോക്കില്ല.
ജ്ഞാനമജ്ഞാനമൊക്കെയൊടുക്കീടും
നൂനം തേജസ്സിരുട്ടൊടുക്കുമ്പോലെ.
ജ്ഞാനംകൊണ്ടുള്ളിൽ മൂടിനിന്നീടുമ-
ജ്ഞാനം തീരേ നശിക്കുകിൽ നിശ്ചയം
നേരേയാത്മാവു താനേ പ്രകാശിക്കും
കാറകന്നുള്ളൊരാദിത്യനെപ്പോലെ.
അജ്ഞാനത്താൽ കലുഷമാം ജീവനിൽ
സൽജ്ഞാനം ചേർത്ത നിര്മ്മലത്വം നൽകി
ഉള്ളത്തിൽതന്നേ താനും നശിച്ചീടും
വെള്ളത്തിലിട്ട തേറ്റാമ്പരൽ പോലെ.
രാഗദ്വേഷാദിമിശ്രമാം സംസാര-
യോഗം കേവലം സ്വപ്നത്തിനെപ്പോലെ
ഉള്ളനേരത്തു സത്യമായതൊന്നു-
മുള്ളത്തിൽ ബോധം വീണാലസാദ്ധ്യമാം
ശുദ്ധബ്രഹ്മമൊരാലംബമായ് കാണും
സിദ്ധജ്ഞാനം ജനിക്കുംവരേക്കുമേ.
മുത്തുശ്ശിപ്പിയിൽ വെള്ളിഭ്രമം പോലെ.
സത്തുതാൻ ജഗത്തെന്നായ് ഭ്രമംതോന്നും.
ലോകമെല്ലാമുപാദാനകാരണ-
മാകുമാധാരബ്രഹ്മത്തിൽ കേവലം
പൊള്ളയായുണ്ടാം നിൽക്കും നശിച്ചീടും
വെള്ളത്തിന്നുള്ളിൽ പോളകളെപ്പോലെ.
സച്ചിലാത്മാവായെന്നുമെങ്ങും ചേർന്നോ-
രീശ്വരൻതന്നിൽ നാനാപദാർത്ഥങ്ങൾ
ഒന്നുപോലെല്ലാം കല്പിച്ചുകാണുന്നു
പൊന്നുതന്നിൽ വലയാദിയെപ്പോലെ.
നാനോപാധിശരീരഗൻ തൽഭേദാൽ
താനോരോമട്ടനേകനെന്നായ് തോന്നും
ആകാശം പോലെ ഭേദകം പോകുമ്പോ-
ളേകാത്മാ വിളവൊന്നാഹൃഷീകേശൻ.
ജാതിയും പേരുമാശ്രമവുമെന്നീ-
രീതിഭേദമുപാധിഭേദങ്ങളാൽ,
ഉണ്ടാക്കിതീര്ത്തിതാത്മാവിൽ വെള്ളത്തി-
ലുണ്ടാക്കും വര്ണ്ണസ്വാദുഭേദം പോലെ.
പഞ്ചഭൂതങ്ങൾ പഞ്ചീകരിച്ചതി-
ത്സഞ്ചയമുള്ള കര്‍മ്മം കൊണ്ടുണ്ടാക്കി,
ദുഃഖസൌഖ്യാദ്യനുഭവത്തിന്നായി-
ട്ടൊക്കുന്നൊന്നാണസ്ഥൂലശരീരം പോൽ.
പഞ്ചപ്രാണൻ മനസ്സു ബുദ്ധി പിന്നെ-
യഞ്ചുമഞ്ചുമുള്ളിന്ദ്രിയവര്ഗ്ഗങ്ങൾ
പഞ്ചീകാരം കഴിക്കാത്ത ഭൂതങ്ങ-
ളഞ്ചിവകൊണ്ടാം സൂക്ഷ്മാംഗഭോഗദം.
ആദിയില്ലാതെയിന്നവിധമെന്നൊ-
ന്നോതിടാൻ വയ്യാതുള്ളാരവിദ്യതാൻ
കാരണദേഹമീമൂന്നുപാധിക്കും
വേറെയൊന്നുണ്ടതാകുന്നിതാത്മാവും;
അന്നപ്രാണാദിപഞ്ചകോശത്തോടു
തന്നേത്താനൊത്തിട്ടാത്മാവു നിര്‍മ്മലൻ
നീലവസ്ത്രാദിചേരും സ്ഫടികത്തെ-
പ്പോലെ തത്തന്മയനായിനിൽക്കുന്നു.
ദേഹമാമുമി തൊട്ടുള്ള മൂടലി-
ങ്ങാകെ യുക്തിയാൽക്കുത്തിക്കളഞ്ഞുതാൻ
സ്വൈരം ശുദ്ധാത്മാവുള്ളിലൊന്നുള്ളതു
വേറെയായ്ക്കാണ്മ നെല്ലിലരിപോലെ.
എങ്ങുമെപ്പോഴുമൊക്കുമാത്മാവെന്നാ-
ലെങ്ങുമേ കാണുവോന്നല്ല കേവലം
ബുദ്ധിയിങ്കലേ കാണൂ പ്രതിബിംബം
ശുദ്ധിയുള്ളൊന്നിൽ കാണുന്നതുപോലെ.
ദേഹമിന്ദ്രിയം ബുദ്ധി മനം മായാ-
മോഹമാകും പ്രധാനമിവയെന്യേ
പാരമാത്മാവിവറ്റിൽ ക്രിയാസാക്ഷി
വേറെയാണോര്ക്ക രാജാവിനേപ്പോലെ.
എന്നാലിന്ദ്രിയവ്യാപാരം ചെയ്യുമ്പോൾ
തന്നാത്മാവിന്നു വ്യാപരിയ്ക്കും പോലെ.
മൂഢൻ കാണുന്നു കാറുകളാകാശ-
ത്തോടുമ്പോൾ ചന്ദ്രനോടുന്നതുപോലെ.
ദേഹമിന്ദ്രിയം ബുദ്ധി മനസ്സിവ-
യാകവേയാത്മചൈതന്യത്താലല്ലോ
കാര്യം താന്താങ്ങൾ ചെയ്യുന്നു മാലോകർ
സൂര്യതേജസ്സിനാലെന്നതുപോലെ.
ദേഹമിന്ദ്രിയമെന്നിവറ്റിൻ ഗുണ-
മാകും കര്മ്മത്തെസ്സച്ചിദാത്മാവിങ്കൽ
നീലവർണ്ണാദിയാകാശത്തെന്നതു-
പോലെ മൌഢ്യം കൊണ്ടാരോപിച്ചീടുന്നു.
അജ്ഞാനമെന്ന മാനസോപാധിയാ-
ലാത്മാവിന്നുമാക്കർത്തൃത്വാദ്യംശങ്ങൾ
കല്പിച്ചുണ്ടാക്കിപ്പോരുന്നു വെള്ളത്തി-
ലുൾപ്പെടും ചന്ദ്രന്നാട്ടമെന്നപോലെ.
രാഗമിഛ സുഖദുഃഖമെന്നിവ-
യാകെ ബുദ്ധിയുണ്ടെന്നാലേയുണ്ടാവൂ
നല്ലുറക്കത്തിലില്ലതെന്നാകയാ-
ലെല്ലാം ബുദ്ധിക്കാണാത്മാവിനല്ലിവ
ആദിത്യന്നു വെളിച്ചം, ജലത്തിനു
ശീതം, തിയ്യിനു ചൂടെന്നിവപോലെ
സച്ചിദാനന്ദം നിത്യത ശുദ്ധത
നിശ്ചിതമിവയാത്മസ്വഭാവമാം.
നേരായാത്മാവിൽ സച്ചിദാഭാസവും
പാരാതേ ബുദ്ധിക്കുള്ളോരു വൃത്തിയും
രണ്ടും കൂട്ടിയിണക്കീട്ടവിവേക-
ങ്കൊണ്ടു ഞാനറിയുന്നെന്നു തോന്നുന്നു.
ഇല്ല തെല്ലം വികാരമിങ്ങാത്മാവി-
ന്നില്ല ബുദ്ധിയ്ക്കു ബോധവുമെങ്കിലും
ജീവനെല്ലാമറിഞ്ഞിട്ടറിയുന്നോ-
നേവം കാണുന്നോനെന്നും ഭ്രമിയ്ക്കുന്നു.
പാശം കണ്ടിട്ടു പാമ്പെന്നോര്ക്കുമ്പോലെ
മോശം ഞാൻ ജീവനെന്നോര്‍ത്തു പേടിച്ചു;
ജീവനല്ലെന്നാൽ ഞാൻ പരമാത്മാവെ-
ന്നേവം ബോദ്ധ്യംവരുമ്പോൾ ഭയം വേണ്ടാ.
ബുദ്ധിയിന്ദ്രിയമെന്നിവയൊക്കയും
പൂര്ത്തിയിലാത്മാവേകൻ തെളിയിപ്പൂ;
സജ്ജദീപം ഘടാദി കാട്ടുമ്പോലെ-
യജ്ജഡങ്ങൾക്കില്ലാത്മപ്രകാശനം.
ബോധരൂപിയാമാത്മാവിന്നില്ലാത്മ-
ബോധത്തിന്നന്യബോധം കൊണ്ടാവശ്യം
ദീപത്തിനു തൻ കാഴ്ചക്കു മറെറാരു
ദീപമാവശ്യമില്ലാത്തതുപോലെ.
മറ്റുപാധികളായവയാകവേ
മുറ്റുമല്ലയിതല്ലയെന്നായ് നീക്കി
ജീവനും പരമാത്മാവിനുമൈക്യം
കേവലം മഹാവാക്യങ്ങളാൽ കാണ്മൂ.
നീളെയജ്ഞാനമൂലമാം ദേഹാദി
പോളപോലെ നശിപ്പോന്നതാകയാൽ
ഇമ്മട്ടല്ലാതേ നിത്യനായുള്ള ഞാൻ
നിമ്മലബ്രഹ്മമാണെന്നു കാണേണം.
ദേഹമല്ല ഞാൻ; ജന്മം, ജര, ചട-
പ്പാക, ചാകയിവകളിനിക്കില്ല;
പ്രാണചിത്തങ്ങളില്ലാതെഴും ശുഭ്ര-
നാണെന്നാണല്ലൊ വേദത്തിലോതുന്നു.
നിര്‍വ്വികല്പൻ, നിരഞ്ജനൻ, നിര്ഗുണൻ,
നിർവ്വികാരൻ, നിരാധാരൻ, നിഷ്ക്രിയൻ,
നിത്യൻ, നിര്‍മ്മലൻ, നിഷ്കളൻ, നിസ്സംഗൻ,
നിത്യമുക്തനുമാകുന്നു ഞാനല്ലോ;
നിത്യം, ശുദ്ധം, വിമുക്ത,മേവം പുന-
രദ്വയമഖണ്ഡാനന്ദചിന്മയം,
നിത്യം, ജ്ഞാന, മനന്തം പരബ്രഹ്മ-
മിത്ഥമൊന്നാണെന്നുള്ളിലുറയ്ക്കണം.
ആകാശം പോലകത്തും പുറത്തുമാ-
യാകമാനം നിറഞ്ഞു നശിക്കാതെ
എപ്പോഴുമെങ്ങും നിസ്സംഗനായ് സമം
നില്പോൻ നിശ്ചലൻ നിര്‍മ്മലൻ ഞാനല്ലോ.
ഏവമെന്നും മുടങ്ങാതെ ശീലിക്കിൽ
കേവലം ബ്രാഹ്മം ഞാനെന്നു വാസന,
രോഗമെല്ലാം രസായനം മാറ്റുമ്പോ-
ലാകെ മാറ്റുമവിദ്യാഭ്രമങ്ങളെ.
വിജനസ്ഥാനത്തു താനിരുന്നിന്ദ്രിയ -
വിജയം ചെയ്തു വിരക്തനായുള്ളവൻ
നിജബുദ്ധി മാറിപ്പോകാതെ സ്വന്തമാ-
മജരൈകാത്മാവെന്നൊന്നുതാൻ ധ്യാനിച്ചു.
ആത്മാവിൽതന്നെയിക്കണ്ടവയൊക്കെ-
യാത്മബുദ്ധിയാൽ ചേര്‍ത്തിട്ടു ബുദ്ധിമാൻ
നിര്മ്മലമാകുമാകാശത്തെപ്പോലെ
ചിന്മയാത്മാവെന്നൊന്നു താൻ ധ്യാനിപ്പൂ.
പരിചോടെ നാമവര്ണ്ണാദികൈവിട്ടു
പരമാര്‍ത്ഥം മാത്രം സൂക്ഷിച്ചുറപ്പിപ്പോൻ
പരിപൂർണ്ണാനന്ദസച്ചിൽ സ്വരൂപനാം
പരമാത്മാവിങ്കൽ ചെന്നു നിന്നീടുമേ.
ഒന്നുണ്ടെന്നാലറിവോനറിവറി-
യുന്നതിനുള്ളതീവക ഭേദങ്ങൾ
ഒന്നുമാത്മാവിന്നില്ലശുദ്ധം ചിദാ-
നന്ദമാത്രമായ്ത്തന്നേ തെളിയുന്നു.
ആത്മാവാകുമരണിയിലെങ്ങിനെ
യാത്മജ്ഞാനക്കടച്ചിൽ പ്രയോഗിച്ചാൽ
ഉണ്ടാകും ജ്ഞാനത്തീയ്യെരിഞ്ഞജ്ഞാന-
ത്തുണ്ടാകും വിറകൊക്കെക്കരിക്കുമേ.
തൂണു നില്ക്കു ന്നതാളായ് ഭൂമിക്കുമ്പോ-
ലാണു ജീവനെന്നീഭ്രമം ബ്രഹ്മത്തിൽ;
ജീവന്റെ തത്വരൂപമറിയുമ്പോൾ
കേവലമിതുമില്ലാതെയായിടും.
സ്ഥാനേ തത്വമനുഭവമാകുമ്പോൾ
താനേ താനുണ്ടാം ജ്ഞാനമുടൻതന്നെ;
ഞാനെന്റതെന്നുള്ള ജ്ഞാനമാകവേ നൂനം
തീര്‍ക്കുമേ ദിഗ്ഭ്രമത്തെപ്പോലെ.
നല്ല വിജ്ഞാനമുള്ളോരു യോഗീന്ദ്ര -
ന്നെല്ലാം നില്ക്കുന്നതാത്മാവിലാണെന്നും,
എല്ലാം കേവലമാത്മാവെന്നും കാണു-
മുല്ലാസം കൂടും ജ്ഞാനമാം കണ്ണാലെ.
ഇക്കാണും ജഗത്തൊക്കെയൊരാത്മാവാ-
ണോര്ക്കുമ്പോളാത്മാവല്ലാതെയില്ലൊന്നും,
മണ്ണുതന്നെ ഘടാദികളെന്നതിൻ-
വണ്ണമെല്ലാമൊരാത്മാവായ്ക്കാണുന്നു.
ജീവൻമുക്തനീ തത്വമറിഞ്ഞുടൻ
കൈവിടും പൂർവ്വദേഹഗുണഭ്രമം,
തുഷ്ട്യാ സത്യസ്വരൂപനായ്ത്തീരുന്നു
വേട്ടാളനായിത്തീർന്ന പുഴുപോലെ.
മോഹവൻകടൽക്കക്കരയിൽ ചെന്നും
രാഗദ്വേഷാദിരാക്ഷസരെക്കൊന്നും,
ആത്മശാന്തിയാം ദേവിയേക്കൈക്കൊണ്ടും,
സ്വാത്മാരാമനായേറ്റം തെളിയുന്നു.
നശ്വരങ്ങളാം ബാഹ്യസുഖങ്ങളി-
ലിച്ഛവിട്ടാത്മാനന്ദത്താൽ തൃപ്തനായ്
ഉള്ളിൽത്തന്നേ തെളിയും, കുടത്തിന്റെ-
യുള്ളിൽവെച്ച വിളക്കുപോലെപ്പോഴും.
ദേഹോപാധിയുണ്ടെങ്കിലും തദ്ധര്‍മ്മ-
മോഹോപദ്രവമെന്യേ മുനിയായി
ഈയാൾ സർവ്വജ്ഞൻ മൂഢമട്ടായ് നില്ക്കും
വായുപോലെങ്ങും തങ്ങാതെയും ചുററും;
തന്നുപാധി നശിക്കുമ്പോൾ ബ്രഹ്മത്തിൽ
ചേന്നുചേരുമേ മാമുനി കേവലം
വെള്ളം വെള്ളത്തിലാകാശമാകാശ-
ത്തുള്ള തേജസ്സു തേജസ്സിലാമ്പോലെ.
ഏതു കിട്ടുകിൽ മറെറാന്നും കിട്ടാനി-
ല്ലേതു സൌഖ്യത്തിലില്ല സുഖംവേറെ,
ഏതറിഞ്ഞെങ്കിൽ പിന്നേയറിവാനി-
ല്ലേതുമായതബ്രഹ്മമെന്നോര്ക്കേണം.
ഏതു കണ്ടെങ്കിൽ മറെറാന്നും കാണ്മാനി-
ല്ലതുതാനായാൽ പിന്നെജ്ജനിക്കില്ല
അന്തമില്ലാതേ നിത്യമായേകമൊ-
ന്നെന്തതാപ്പരബ്രഹ്മമെന്നോര്ക്കണം.
സത്തു നോക്കുന്നതായാൽച്ചിദംശമോ-
ടൊത്തു കാണുമിങ്ങെല്ലോ പദാർത്ഥവും;
ആകയാൽ പാലിൽ നെയ്യെന്നതുപോലെ-
യാകമാനം നിറഞ്ഞൊന്നതീ ബ്രഹ്മം;
ചെറുതല്ലാ വലുതല്ലായെന്നല്ലാ
കുറുതല്ലാ നീണ്ടല്ലാ നശിക്കില്ലാ
ഒരു രൂപം ഗുണം നിറം പേരും വി-
ട്ടൊരു വസ്തുവാബ്രഹ്മമെന്നോര്ക്കേണം;
ലോകമെല്ലാമകത്തും പുറത്തുമാ-
യാകവേയിരിമ്പുണ്ടയേത്തീപോലെ
ഇമ്മട്ടിൽ പ്രകാശിപ്പിച്ചുകൊണ്ടു താൻ
ബ്രഹ്മമേറ്റം പ്രകാശിച്ചുകൊള്ളുന്നു.
ബ്രഹ്മമിജ്ജഗന്മാതിരിയല്ലൊന്നും,
ബ്രഹ്മമല്ലാതേകണ്ടില്ല മറ്റൊന്നും,
തഥ്യബ്രഹ്മമിതല്ലാതെ കാണ്മതേ
മിഥ്യതാൻ മൃഗതൃഷ്ണികയേപ്പോലെ.
കാണ്മതും പിന്നെ കേൾപ്പതും കേവലം
ബ്രഹ്മമല്ലാതേ മറെറാന്നുമല്ലെന്നാൽ
നിശ്ചിതം തത്വജ്ഞാനം കൊണ്ടായതു
സച്ചിദാനന്ദബ്രഹ്മമെന്നായ്ക്കാണാം.
എങ്ങുമെങ്ങും നി ഞ്ഞൊരു സച്ചിദാ-
നന്ദമോ ജ്ഞാനക്കൺകൊണ്ടേ കാണുള്ളു;
പൊട്ടക്കണ്ണന്മാരാദിത്യനെപ്പോലെ-
യൊട്ടുമജ്ഞാനക്കണ്ണന്മാർ കാണില്ല,
ഈവണ്ണം ശ്രവണാദികൊണ്ടുദ്ദീപ്ത -
മാവും ജ്ഞാനത്തീയ്യിങ്കൽ വറുത്തെങ്കിൽ
കേവലം കറയൊക്കെപ്പോയ്പ്പൊൻപോലെ
ജീവനേറെത്തെളിഞ്ഞു പ്രകാശിക്കും.
ആന്തരാകാശഭാഗത്തുദിച്ചജ്ഞാ-
നാന്ധകാരം തീര്ത്താത്മബോധാദിത്യൻ
സർവ്വവ്യാപിയായ് സര്‍വ്വം ധരിച്ചു താൻ
സർവ്വവും പ്രകാശിപ്പിച്ചു ശോഭിച്ചു
ദേശകാലാദ്യപേക്ഷയെന്ന്യേ മലം.
ലേശമില്ലാതെ ജാഡ്യംകെടുംവിധം
നിത്യസൌഖ്യാത്മതീര്ത്ഥത്തിൽ നിഷ്ക്രിയ-
നെത്തും സർവ്വജ്ഞനാണമൃതെന്നതും.