ഒരുനാൾ പഴയനത്തുവീട്ടിൽ
ചെറുപെണ്ണാളഴകുള്ള കൊച്ചുകുഞ്ഞി
ഇരുളേറിയ പാതിരയ്ക്കുകത്തേ-
പ്പുറവാതിൽക്കതകെന്തിനോ തുറന്നു 1
ഒരു വെമ്പലെഴുന്നമട്ടിലാരോ
വരുവാനൊത്തു വിളിയ്ക്കിലെന്നപോലെ
കുറിയൊന്നരമേലുമുണ്ടുമായ്ത്താൻ
കറിവെച്ചോണമുടൻ പുറത്തിറങ്ങി. 2
തനിയേ നടകൊണ്ടു കൊങ്കയേന്തി-
ക്കുനിയേണ്ടും നടുവുള്ള നല്ല നല്ലാർ;
കനിയേക്കനിവുള്ളവര്ക്കു വീണ്ടും
കനയേണ്ടുന്നവളാണിതെന്തു പോക്കോ! 3
ചെറുതങ്ങിനെ ചെന്നവാറു നേരി -
ട്ടൊരുവൻ പന്തവുമേന്തി നിന്നിരുന്നൂ;
ഒരുപോക്കവനങ്ങു പോയ്ത്തുടങ്ങീ,
പുറകേ പെണ്ണുമടുത്തടുത്തു നീങ്ങി. 4
ഇരുപേരു“മടിഞ്ഞമാട്ടു''കുന്നിൻ
ചെരുവേ ചെന്നു മുറക്കു മുക്കിലുടേ
ഒരു പൊക്കമെഴുന്ന പാറ നില്ക്കു-
ന്നൊരു പള്ളപ്പുറമുള്ളിടത്തു കേറീ. 5
അവിടെച്ചിലരൊന്നു രണ്ടു പേരു-
ണ്ടവിശാരിപ്പറയപ്പശങ്ങൾ നില്പൂ;
ഇവനാപ്പറയര്ക്കു മൂപ്പനാവാ,-
മിവളെക്കൊണ്ടിവരെന്തുകാട്ടുമാവോ! 6
ചെറുപെണ്ണിവയൊന്നുമപ്പൊഴെന്തോ.
ചെറുതുംതന്നെയറിഞ്ഞിടുന്നതില്ല;
ഒരു നോട്ടമവൾക്കു പേടിതൊട്ടു-
ള്ളൊരു കൂട്ടത്തിനുമില്ലൊരുള്ളമാറ്റം 7
പലകോപ്പുമെഴുന്ന പാറപുക്കാ-
ത്തലവൻ പൊന്തിന പന്തമൊന്നുഴിഞ്ഞു
നിലകൊണ്ടിതു കണ്ടുടൻ തുളുമ്പു-
മ്മുലയുള്ളോരവളപ്പൊഴങ്ങിരുന്നൂ 8
ഇളകാക്കരളോടുഴിച്ചിലോരോ-
ന്നിളമാൻ നേർമിഴിയാൾക്കു ചെയ്തു മെല്ലെ
വളയിട്ടൊരുകയ്യിൽ വാളെടുത്താ-
ക്കിളവൻ പെണ്ണിനു നേര്ക്കടുത്തു ചെന്നു. 9
കയൽനേർമിഴി മേലെ മുണ്ടൊഴിച്ചൂ,
വയർ കാണുംപടി കീഴിലേക്കിഴിച്ചു,
വയർ നോക്കുകിലാറുതിങ്ങൾ ചെന്നാ-
ലുയരുന്നോരു വളര്ച്ചയുണ്ടുതാനും 10
കിഴവൻ കനിവുള്ള പങ്കിലല്ലാ,
പഴകീട്ടുണ്ടവനീത്തൊഴിൽക്കു പണ്ടേ;
അഴലേതുമറിഞ്ഞിടാതെ പെണ്ണോ
കഴൽനീട്ടി വയർകാട്ടി വേണ്ടമട്ടിൽ. 11
പറയാനിനിയെന്തു വാൾ മയക്കും-
പറയൻ പള്ളയിലുള്ള പൈതലിന്റെ
കുറയായുറയാത്തൊരാത്തലച്ചോർ
കുറയാതൊക്കെയെടുക്കുമത്രതന്നെ. 12
നിലവിട്ടു കടുത്ത കൈ നടത്തു-
ന്നിലയായപ്പൊഴുടൻ നിനച്ചിടാതെ
തലയൊന്നരികത്തു കാണുമാറാ-
യുലയുന്നോരിടിമിന്നൽ വീശിടുമ്പോൾ. 13
ഇടിവെട്ടിനൊടൊക്കുമൊച്ചയോടും
വടിവീശിടുമൊരാളിടയ്ക്കു കേറി;
അടിയൊന്നിൽ മുതുക്കനെപ്പിതുക്കീ
പൊടിപാറ്റീ പറയപ്പശങ്ങളേയും. 14
അവളിൽ കരൾകൊൾകിലും കടന്നേ-
റ്റവൾ ചീത്തപ്പെടുമാറടുത്തിടാത്തോൻ
അവൾ പോവതു കണ്ടു പിന്തുടന്നേ
രവനീയാൾ "പടനാട്ടു" പങ്കുനായർ 15
പറയപ്പശരെപ്പടപ്പയറ്റിൽ
പറയത്തക്ക പകിട്ടു കാട്ടി മാറ്റി
മറിയുമ്പടി കണ്ണടഞ്ഞു ചായും
മറിമാൻ കണ്ണിയെയേറ്റുതാങ്ങിയായാൾ. 16
അവളൊട്ടു കഴിഞ്ഞ മട്ടുമാറി-
ട്ടവനെക്കണ്ണു മിഴിച്ചു നോക്കിയപ്പോൾ
ഇവയൊക്കയുമെന്തു മാറ്റമാണെ-
ന്നിവനാണായവളോടുരച്ചതെല്ലാം. 17
കിളിനേർമിഴിയീനടന്നതെല്ലാം
വെളിവിൽ കേട്ടു തിരിച്ചറിഞ്ഞനേരം
കളിവിട്ടു കനിഞ്ഞൊരായവന്മേ-
ലൊളിവല്ലാത്തൊരു കൂറു കാട്ടിയേററം. 18
മതി, പോരിക, താച്ചനായരെന്തേ
പതിവിൻമാതിരിയിന്നു വന്നിടാഞ്ഞൂ?
അതിനാലിതു വന്നുകൂടിയെന്നും
ചതികൂടാത്തൊരവൻ വഴിക്കു ചൊന്നാൻ. 19
കണവൻ വരികില്ല വീട്ടിലെന്തോ
കിണയേണ്ടുന്ന പണിത്തിരക്കുപോലും;
പിണമായുയിർകൊണ്ടു വീണ്ടുമങ്ങോര്-
ക്കിണ നീയേ തുണയെന്നു പെണ്ണു ചൊന്നാൾ. 20
കൊടിയ വിരുതു കൂടും പങ്കുവാപ്പെൺകിടാവേ
കുടിയെഴുമൊരു വീട്ടിൽ കൂട്ടിയേല്പിച്ചുപോന്നൂ;
ഒടിയരുടെ കടുപ്പം കേട്ടറിഞ്ഞേറ്റരിഞ്ഞ-
പ്പടിയവരെ മുടിച്ചു മുഷ്ക്കനാം താച്ചുനായർ. 21