മുന്നം മുറയ്ക്കു പെരുമാക്കൾ ഭരിച്ച കാല-
ത്തിന്നും പഴേ ദശയിലീമലയാളനാട്ടിൽ
ചിന്നുന്ന സത്യനില കാട്ടിവരുന്നതായി-
ട്ടിന്നും ചിലര്ക്കറിവെഴും കഥയൊന്നു ചൊല്ലാം. 1
പാരിൽ പുകഴ്ന്ന മലയാളമഹീസുരേന്ദ്ര-
ന്മാരിങ്ങു വാഴ്ത്തിവരുമഷ്ടഗൃഹം പ്രസിദ്ധം;
പാരം മഹത്തവയിലുണ്ടു കുലുക്കമില്ലാ-
വൂരെന്നു ചൊല്ലി വരുമാഢ്യഗൃഹം പ്രധാനം. 2
തുച്ഛം നിനയ്ക്കിൽ വിഷയാടികളെന്നറിഞ്ഞി-
ട്ടിക്കമര്ച്ചകരുതും വിധമീ ഗൃഹത്തിൽ
അച്ഛന്നകീര്ത്തി കലരുന്നൊരു സത്യവാദി -
യച്ഛൻ ഗൃഹസ്ഥമുറ കാത്തു വസിച്ചു മുന്നം. 3
പണ്ടാദരിച്ച പുരുഷാർത്ഥഫലങ്ങൾപോലെ-
യുണ്ടായിവന്നിതവനങ്ങിനെ നാലു മക്കൾ;
കൊണ്ടാടിയാത്തനയരൊത്തു മനസ്സലിഞ്ഞു-
കൊണ്ടാദ്വിജേന്ദ്രനവിടെസ്സുഖമായി വാണു. 4
മങ്ങാതെയവനു ചിത്തിണങ്ങിയുള്ള
ചങ്ങാതി മറെറാരു മഹീസുരനുണ്ടുപോലും;
എങ്ങാനുമാദ്വിജനു കിട്ടിയ വിത്തമെല്ലാ-
മങ്ങാണു വെക്കുക, വനില്ലൊരു പെട്ടി വേറെ. 5
ഓരായിരം പണമൊരിയ്ക്കുലവൻ സഖാവാ-
യോരാഢ്യവിപ്രനുടെ പെട്ടിയിൽ വെച്ചിരുന്നു;
പാരാതെ രോഗഭയമെന്നിയെയീഗൃഹസ്ഥൻ
സ്വാരാജ്യസിദ്ധിയിലണഞ്ഞിതു യോഗമൂലം. 6
പെട്ടന്നു തന്നുടെ സഖാവു കഴിഞ്ഞ വാനിൽ-
പ്പെട്ടെന്നു കേട്ടാൽ മുഴുത്തെഴുമുഴിദേവൻ
പെട്ടന്നുമോര്ത്തപകടം, വിധിയെന്നു ബദ്ധ-
പ്പെട്ടന്നുതന്നെയവിടെക്കു ഗമിച്ചു ശുദ്ധൻ. 7
പാരം പരിഭ്രമമൊടൊത്തു കലുക്കമില്ലാ-
വൂരങ്ങു ചെന്നു കരളിന്നു കലുക്കമുള്ളാൻ
നേരേ പടിപ്പുര കടക്കുവതിന്നു മുമ്പിൽ
ചാരേ കുമാരരിലൊരുത്തനെയങ്ങു കണ്ടു. 8
മാലാണ്ടു താതനുടെ തോഴർ വരുന്നകണ്ടെ-
ന്നാലാദ്യമെന്തു നില വേണമതൊന്നുമെന്യേ
നാലാമനാം മകനവൻ വഴിപോക്കരോടാം-
പോലാദരിച്ചു കശലോക്തി പറഞ്ഞു മെല്ലേ. 9
പ്രച്ഛന്ന കൈതവമൊഴിക്കിട നൽകിടാതെ-
യച്ഛന്റെ കൈക്കലിഹ തന്മുതലുള്ള കാര്യം
സ്വച്ഛസ്വഭാവനവനീസുരനോതിയപ്പോ-
ളാച്ഛത്മശാലി മറുവാക്കിനു മൌനമാക്കി. 10
പിണ്ഡംവകക്കവിടെ വേണ്ടവിധങ്ങളോരോ-
രെണ്ണം ശ്രമിപ്പവരൊടായവനോതിനില്ലേ,
തിണ്ണം ദ്വിജാതി പടിയങ്ങു കടന്നവാറവണ്ണം
തൃതീയസുതനെ സ്മിതമോടു കണ്ടു. 11
താൻ നാട്ടുമട്ടു കുശലങ്ങൾ പറഞ്ഞുവെച്ചാ-
മൂന്നാമനോടു മുതലിൻ കഥ ചൊല്ലിയപ്പോൾ
എന്നാൽ ഭവാന്റെ മുതലിപ്പൊളിരിപ്പിരുമ്പു-
ണ്ടെന്നായി മുററമതിലങ്ങിനെ ലാത്തുമായാൾ. 12
മിണ്ടാതെയൊട്ടിട നടന്നിറയത്തിരിക്കും
രണ്ടാമനാം മകനെയന്തണനങ്ങു കണ്ടു;
ഉണ്ടായൊരാദരവൊടൊത്തെഴുനേററുചെന്നു
കൊണ്ടാടിവേണ്ടവിധമാദ്വിജനെ ദ്വിതീയൻ. 13
ഭാവാനുരൂപമുപചാരവുമേറ്റു ഭൂമീ-
ദേവാഗ്രിമൻ നിജധനസ്ഥിതി ചൊല്ലി മെല്ലേ;
ആ വാക്കു കേട്ടളവവൻ പുലപോയ്ക്കഴിഞ്ഞാ-
ലാവാം ഭവാനുതരികെന്നു ചിരിച്ചുചൊന്നാൻ. 14
ചെന്നൂ തളത്തിലഥ ഭൂസുരനപ്പൊളേറ്റ
നിന്നൂ വിനീതമതി മക്കളിലാദ്യനാഢ്യൻ;
പിന്നോട്ടു നോക്കി,യുടനേ കിഴിയൊത്തൊരുത്തൻ
മുന്നോട്ടണഞ്ഞവിടെ വെച്ചു തിരിച്ചുപോയി. 15
എണ്ണാം പണം കിഴിയിലായിരമുണ്ടൊരൊറ്റ-
യെണ്ണം കണക്കിനിത തുമ്പിലുമുണ്ടു വേറേ;
തിണ്ണം ഭവാൻ ഭരണിനാളൊരു ചാത്തമുണ്ടി-
ത്തിണ്ണപ്പുറത്തു പണമിട്ടതുമോര്ത്തുനോക്കൂ. 16
എന്നീവിധം വെളിവിൽ മൂസ്സു പറഞ്ഞനേരം
നന്നീവിശുദ്ധതര സത്യവിലാസമെന്നാൻ;
തന്നീതിയോടഥ സഹോദരർ മൂന്നുപേര്‍ക്കു-
മന്നീഷൽ മാറ്റനില കണ്ടതുമോതി വിപ്രൻ. 17
നിഷ്കന്മഷൻ ഗുരുവിവര്ക്കിതി സത്യനിഷ്ഠമാ-
നിഷ്കര്‍ഷയിൽ കുറവുകണ്ടു വിരക്തിമൂലം
ഇക്ലിഷ്ടരാമനുജരോടൊരുമിച്ചു പിണ്ഡം
വെക്കില്ല ഞാനിതി പറഞ്ഞു പിരിഞ്ഞുവേറേ. 18
രണ്ടാമനും കലുഷശാലികൾ തമ്പിമാരൊ-
ത്തുണ്ടാകയില്ല പിതൃകർമ്മവിധാനമെന്നായ്
രണ്ടായ്പിരിഞ്ഞിതു തൃതീയനുമപ്രകാരം
കൊണ്ടാടിടാതാനുജനോടു പിരിഞ്ഞു നിന്നു. 19
പാരം പ്രശസ്തഗുണമുള്ള കുലുക്കമില്ലാ-
വൂരന്തണേന്ദ്രനുടെ നന്ദനർ നാലുപേരും
വേറേ തിരിഞ്ഞിതുവിധം വിധിപോലെ വേട്ടി-
ട്ടോരേ കുലങ്ങളുടെ മൂലഗൃഹ സ്ഥരായി. 20
II
ഉള്ളിൽക്കുരുക്കും ചതികണ്ടു മൌനം
കൊള്ളിച്ച നാലാം മകനുള്ള വംശം
തള്ളി ക്ഷമാദേവർ തൊടാത്ത 'മൌന-
മ്പിള്ളി'ക്കുലം നമ്പിടിയായ്ക്കലാശം. 21
മുന്നംമുതല്ലേ, മുളയന്റെ പേരാൽ
മിന്നുന്ന കാവിൽ ചില വേലതോറും
അന്നുള്ളാരാ നമ്പിടിതൻ പുറപ്പാ-
ടിന്നും നടപ്പുണ്ടൊരു കൂത്തുപോലെ. 22
ദുര്‍ന്നീതി കാണിപ്പവർതൻ പ്രവൃത്തി
പിന്നീടൊരാൾ പിന്തുടരാതിരിപ്പാൻ
ഒന്നീവിധം ഗോഷ്ഠിയിലാക്കിവെയ്പൂ;
മുന്നീതിയാണീയൊരു സമ്പ്രദായം. 23
'ചാത്രാങ്ക'സംഘക്കളി കൊട്ടിയാര്ക്കും
മാത്രാന്തരേ 'കൊട്ടരുതെ'ന്നു ചൊല്ലി
പത്രാസ്സൊടും ചാടിവരുന്ന കയ്മ -
ളത്രാദിമോദാഹരണം പ്രമാണം. 24
അന്നീവെറും താഴ്ചയൊടൊട്ടുകാലം
നിനീടിലും നമ്പിടിതന്റെ വംശം
പിന്നീടു ഭാഗിച്ചു പിരിഞ്ഞ മാറി-
ച്ചിന്നീ തിരിപ്പേറിയ കാലയോഗാൽ. 25
ആരാൽക്കുലം മാറ്റി, നടപ്പു മാറ്റീ,
പോരാഞ്ഞു കൊറ്റിന്നഥ നാടു മാറ്റീ,
പേരാരുമോതാത്തൊരു മാറ്റിദേശ-
ക്കാരാകുമാ നമ്പിടിമാരിതത്രേ. 26
അച്ചേതിയിൽക്കള്ളമുറയ്ക്കിരുമ്പെ-
ന്നുച്ചേ പറഞ്ഞോരു തൃതീയപുത്രൻ
നൽച്ചേലിൽ വേറിട്ടു പിരി'ഞ്ഞിരുമ്പാ-
ലച്ചേരി'യില്ലം പണിയിച്ചു പാര്‍ത്തൂ. 27
ചൊല്ലുള്ളൊരിദ്ദിക്കിലിരുമ്പനെന്നു
ചൊല്ലുന്നു കള്ളന്നൊരു ചേരു വേറെ;
തെല്ലുള്ളിലോര്ത്താലതുമീവഴിക്കു
ചൊല്ലുന്നതാണെന്നു തെളിഞ്ഞു കാണാം! 28
മൂന്നാമനുള്ളാക്കുലമാഭിജാത്യ
മൂന്നാവൊരാഢ്യസ്ഥിതി വിട്ടിറങ്ങി,
താന്നാവിധം ഹാസ്യനിലയ്ക്കിണങ്ങി-
ത്താന്നാട്ടുനമ്പൂതിരിമട്ടിലായി. 29
ഇച്ചേരിമാറിക്കഴിവോ'രിരുമ്പാ-
ലച്ചേരി' നമ്പൂതിരി വര്ഗ്ഗമിപ്പോൾ
അച്ചേർന്ന ദേശത്തൊരു പേകുമില്ലാ
പോയ്ച്ചേര്ന്നിതെങ്ങോ ചിലരുണ്ടുതാനും 30
രണ്ടാം മകൻ നാട്ടുനടപ്പു നോക്കി-
ക്കൊണ്ടാടി നേരോടിഹ നന്മകൂട്ടി
രണ്ടാം ഗൃഹം വാണിതു പുണ്യയോഗം
കൊണ്ടാര്യനേക്കാൾക്കുറയാത്ത മട്ടിൽ. 31
സത്യക്രമം ലൌകികസമ്പ്രദായ-
വൃത്യര്ത്ഥമായ് നീട്ടിയ കോട്ടമല്ലേ
പ്രത്യക്ഷമന്നീയ്യനുജന്നു കണ്ടു
കൃത്യജ്ഞനാമഗ്രജനഗ്ര്യശീലൻ. 32
ജ്യേഷ്ഠാനുജന്മാരിവർ ധര്മ്മയോഗ്യ-
ജ്യേഷ്ഠാനുഭാവം കലരും മഹാന്മാർ
ശ്രേഷ്ഠാശ്രയത്തിൻ ഗതിഭേദമൂലം
പ്രേഷ്ഠാര്യർ ഭിന്നിച്ചതു മാത്രമത്രേ. 33
പാരിച്ചെഴും പ്രാജ്യനിലക്കു കീര്‍ത്തി-
പൂരിച്ച രണ്ടാം മകനുള്ള വംശം
പാരിൽ "പുലപ്പോയ്ഗൃഹ'മെന്നു ചൊല്ലും
പേരിൽപ്പെരും ശ്ലാഘ്യത പൂണ്ടിരിപ്പു. 34
നേരാലെയിശ്ശാഖ 'കുലുക്കമില്ലാ-
വൂരാ' കമാദ്യാര്യഗൃഹത്തിനേക്കാൾ
പോരാത്തമട്ടല്ലധികം പ്രഭുത്വ-
പ്പേരാണ്ടിരിപ്പുണ്ടിഹ ലോകരീത്യാ. 35
ആ മന്നിലാ 'ചൊവ്വര'മെന്നു ചൊല്ലും
ഗ്രാമത്തിലെ ക്ഷേത്രമഹാധികാരം
ക്ഷേമത്തിനൂരാളനിലക്കു കൂട്ടായ്
സാമർത്ഥ്യമുള്ളീ ഗൃഹനാഥനേറ്റൂ. 36
ആ മംഗളശ്രീനിധി പിന്നെയന്യ-
ഗ്രാമങ്ങളിൽപ്പോലുമഹോ ക്ഷണത്താൽ
ശ്രീമത്തമഗ്രാമസഭക്കു പോയി
ക്ഷേമത്തിനോരോന്നു നടത്തിവന്നു. 37
ശീലം, തപം, ശ്രീ, പ്രശമം, തപസ്സി-
ന്നാലംബമാം വിദ്യ, വിനീതിഭാവം,
ബാലര്ക്കുമുണ്ടീ ഗുണജാലമാണു-
പോലര്ക്കുലശ്രേഷ്ഠരിലിന്നുമത്രേ. 38
കാലക്രമാലാഗൃഹവും പിരിഞ്ഞൂ
നാലഞ്ചു കാണുന്നു കുലങ്ങളിന്നും;
ആലസ്യമററാക്കുലവൃദ്ധർ പൂർവ്വ -
കാലത്തിലുള്ളാഢ്യത കാത്തിടുന്നൂ. 39
ഓരേ കുലം പോന്ന വഴിക്കുരയ്ക്കാൻ
പോരേതുമേ പൂർവ്വചരിത്രബോധം;
നേരേ നടക്കാ കഥ കേട്ടറിഞ്ഞ
പേരേ മുറയ്ക്കിങ്ങ് പറഞ്ഞുകൂടൂ. 40
മനസ്സുവക്കാതറിയാം 'പുലപ്പോയ്'
മനക്കലെബ്ഭട്ടതിരിദ്വിജന്മാർ
എനന്തിരിഞ്ഞിഗ്ഗൃഹശാഖയിന്മേൽ -
ച്ചെനച്ചുകാണുന്ന ഫലങ്ങളത്രേ. 41
പെരുത്തുപേർ പണ്ഡിതരിക്കുലത്തിൽ-
ക്കുരുത്തു പണ്ടേ ബുധഭട്ടപട്ടം
ഒരുത്തനല്ലെങ്കിലൊരുത്തനായ്ക്കൈ-
വരുത്തിയീബ്ഭട്ടതിരിത്തമേററു. 42
ഇതാണു നമ്പൂതിരിമാര്‍ക്കു മുന്ന-
മതാതിടം ഭട്ടതിരിത്തമൂലം
അതാകെയിന്നോ ചില പട്ടർവംശ-
കൃതാങ്കമാം ദീക്ഷിതമട്ടിലായി. 43
ഇവക്കിണങ്ങും കുല, മാഭിജാത്യ,-
മവശ്യസമ്പത്തു, തപസ്സു, സത്യം,
അവയ്ക്കു മേലാഢ്യത, ഭട്ടവൃത്തി-
യവസ്ഥയിച്ചൊന്നവയൊത്തിരിപ്പൂ. 44
സ്വദേശവും വിട്ടിവർ വഞ്ചിരാജ-
നിദേശമേറ്റാ നൃവരന്റെ നാട്ടിൽ
പദേശമട്ടിൽക്കുടമാളുപൂരാം
പ്രദേശമേറിക്കുടികൊണ്ടിടുന്നൂ. 45
പരം പ്രശസ്ത സ്ഥിതിപൂണ്ട 'പാണ്ട-
മ്പറമ്പെഴും ഭട്ടതിരിദ്വിജാഢ്യർ
ചിരം നമിച്ഛേണ്ടവരീഗ്ഗൃഹത്തിൽ-
പ്പിറന്ന വേറിട്ടൊരു കൂട്ടരല്ലോ. 46
ഒഴിച്ചു തൃശ്ശൂർനില വിട്ടു നാവായ്-
വഴിക്കു പോന്നാദ്വിജയോഗമാദ്യം
മിഴിച്ചുനിന്നന്നൊരു നിത്യവൃത്തി
കഴിക്കുമാറാക്കിയതീ മഹാന്മാർ. 47
സ്വവര്ഗ്ഗമൊന്നിച്ചൊരു യോഗമായ്ച്ചെ-
ന്നവശ്യമിബ്ദട്ടവരാലയത്തിൽ
ഇവര്‍ക്കു നാവായ് ദ്വിജയോഗമേകു-
മവസ്ഥയിന്നും ബഹുമാനമല്ലോ. 48
ഉറച്ചുവന്നേറിയൊരില്ലമായ്പ്പാര്-
പ്പുറച്ചു 'വന്നേരി'യിലിദ്വിജേന്ദ്രർ
കുറച്ചുനാൾ ധര്മ്മവിധിക്കു വിത്തം
കുറച്ചു കഷ്ടിസ്ഥിതിയായ്ക്കുഴങ്ങീ. 49
വഴിക്കടുത്തില്ലവുമായ് വിശപ്പു-
വഴിക്കു ചെല്ലുന്ന ജനത്തിനെല്ലാം
ഒഴിച്ചയക്കാതിവർ ചോർകൊടുക്കു-
മൊഴിച്ചുവെക്കാ കുലധര്മ്മമൊട്ടും. 50
ഒരിക്കലന്നാളൊരു വര്‍ത്തകൻ കൈ-
ക്കിരിക്കുമാമാടകളൊട്ടസംഖ്യം
തെരിക്കനെത്തന്നുടെ നാട്ടിലേക്കു
തിരിക്കുമപ്പോളവിടെക്കൊടുത്തു. 51
മുറയ്ക്കതോരോ ഭരണിയ്ക്കകത്തു
നിറച്ചു പഞ്ചാര വിരിച്ചുമൂടി
കുറച്ചിൽ പറ്റാതവനേകി വാങ്ങി-
ച്ചറയ്ക്കകം വെച്ചിതു ഭട്ടപാദർ. 52
ചിരം തനിക്കുള്ളൊരു നാട്ടിൽ വാണു
പരം തിരിച്ചായവനെത്തിയപ്പോൾ
തരക്കണക്കിൽ ഭരണിത്തരങ്ങൾ
നിരക്കെയേല്പിച്ചിതു വെച്ചപാടേ. 53
ചിരിച്ചുകണ്ടാനവനായതോരോ-
ന്നിരിപ്പിളക്കീട്ടു പുറത്തിറക്കി
ഒരിത്തിരിക്കും കുറവില്ല, ഭട്ട-
തിരിക്കു സത്യത്തിനിളക്കമുണ്ടോ. 54
ഒടുക്കമൂക്കൻഭരണിക്കു കൈവെ-
ച്ചെടുക്കുവാൻ ചെയ്ത പരിശ്രമത്തിൽ
മിടുക്കു പററീല ഗൃഹസ്ഥനുള്ളു
മടുക്കുമാറൊന്നു പകച്ചുപോയി. 55
കനക്കവെപ്പൊന്നു നിറച്ചുവെച്ചു-
തനക്കി വാതിൽക്കലണച്ചനേരം
നിനച്ചമട്ടല്ല ഫലം കടന്നീ-
ലനര്ത്ഥമേറ്റൂ ഭരണിക്കു കോട്ടം". 56
'ഇതങ്ങു വാങ്ങിക്കണമന്നദാന-
വ്രതം നടത്തുന്നതിനെന്റെ ദാനം'
സ്മിതത്തോടാവര്ത്തകനേവമോതീ-
ട്ടിതന്തണേന്ദ്രന്നു കൊടുത്തു പോയി. 57
പരക്കെ ലോകര്ക്കിതി ലോകമാതാ-
വുരയ്ക്കയാലീ ദ്വിജർ ചോർകൊടുപ്പൂ;
പരം പ്രസിദ്ധത്തിലിതാണു 'പാണ്ട-
മ്പറമ്പു കോടൻഭരണി'ച്ചരിത്രം. 58
പരം പിരിഞ്ഞാവകയിൽ 'പുലപ്പോയ് -
ക്കര' ദ്വിജാഢ്യോത്തമരുണ്ടു വേറേ
തരത്തിലാചൊവ്വരമാണ്ടു കാര്യ-
ഭരത്തിനൂരാണ്മയുമേറ്റു വാഴ്ത്തു. 59
ഇവര്ക്കുമമ്മാതിരി തമ്പുരാക്ക-
ളവര്ക്കുമൂരാണ്മയിലുണ്ടൊരംശം;
ഇവര്ക്കിടയ്ക്കും പലർ പേർപുകൾന്നോ-
രവസ്ഥയേറ്റാഢ്യർ പിറന്നിരിപ്പൂ. 60
III
ഭൂരിപുണ്യഗുണമാഴു'മാഴുവാ-
ഞ്ചേരി'യെന്ന മന വിശ്വവിശ്രുതം;
പാരിലന്തണഗൃഹങ്ങളിൽ പരം
പേരിയന്നെഴുമിതുത്തമോത്തമം. 61
മുമ്പg രാഷ്ട്രമഹിമക്കു ചൊവ്വരം
തമ്പുരാക്കളവരോധമേല്ക്കയാൽ
വമ്പുരാണമുനി കല്പരിപ്പൊഴും
തമ്പുരാക്കളവിടെജ്ജനിച്ചവർ. 62
"വാഴ്കൊരുക്കിയുലകെ'ന്നു ചേരമാൻ
വാൾ കൊടുത്തളവു മാനവിക്രമൻ
ആൾകൊഴങ്ങവെയനുഗ്രഹിച്ചുപോൽ
'മാഴ്കൊലാ ശുഭമുദിക്കു'മെന്നിവർ. 63
അന്നുതൊട്ടചലവാരിധീശരീ
മന്നു വാഴ്വളവു തമ്പുരാക്കളെ
ചെന്നുകണ്ടടിപണിഞ്ഞനുഗ്രഹം
നിന്നു വാങ്ങിവരുമിന്നുമിങ്ങിനെ. 64
മുമ്പു ചത്ത പശുവിന്നു ജീവനി-
ട്ടമ്പുമാമഹിമ കണ്ടു പാക്കനാർ
തമ്പുരാക്കളിവർ തമ്പുരാക്കളെ-
ന്നമ്പുപെട്ടു പറയൻ പറഞ്ഞുപോൽ. 65
ആയിരത്തിനുടെമേലെ നാലുനൂ-
റായി കൊല്ലമിവരിത്തപോബലം
ആയിടുമ്പടി വളര്‍ത്തി നാട്ടുകാര്‍-
ക്കായി നൂനമരുളുന്നു നിത്യവും. 66
ചൊവ്വണപ്പതിന്നു യോഗിയാർകളെ-
ച്ചൊവ്വരം, പെരുമനം, ശിവാലയം,
ഇവ്വരസ്ഥലികൾതോറുമാര്ക്കുമ -
ന്നിവ്വരിഷ്ഠശുഭശീലർ ചൊല്ലണം. 67
സംഗമേശനുടെ സർവ്വകാര്യവും
ഭംഗമേതുമണയാതെ നോക്കുവാൻ
അങ്ങു തച്ചുടയ കയ്മളാണു ചൈ-
കങ്ങു കയ്മളവരോധമിയ്യിവർ. 68
എന്നുവേണ്ട പൊതുവിൽ ഗുണത്തിനാ-
ണെന്നുവെച്ചു മലയാളഭൂമിയിൽ
ഒന്നു ചയ്കിലതു തമ്പുരാക്കൾ ചേർ-
ന്നെന്നു കാണുമിതു ലോകസമ്മതം. 69
ഇത്ഥമാദിപുരുഷന്റെയാശയം
വ്യർത്ഥഭാവമണയാതെ കാത്തിവർ
ശുദ്ധസത്വഗുണവിത്തരായ്ത്തപ-
സിദ്ധരായരുളിടുന്നിതിപ്പൊഴും. 70
അഗ്രജന്റെ ഗൃഹമോതിടാമതാ-
ണഗ്രജന്മമഹിതാന്വായാന്വിതം
ഉഗ്രതാപസനിലക്കു നിഗ്രഹാ-
നുഗ്രഹാദി വിധിദക്ഷമക്ഷതം. 71.
ഒട്ടുമുള്ളിനു കുലുക്കമില്ലതിൻ-
മട്ടു മുൻനിലയിലൂരു വാഴ്വതായ്
എട്ടുപത്തു മനയാഗ്ഗൃഹം പിരി-
ഞ്ഞിട്ടുകണ്ടിടുവതുണ്ടു സാമ്പ്രതം. 72
മുമ്പു വാൾ പരിചയൊത്തകമ്പടി-
ക്കമ്പുമാൾവരികളുണ്ടു യാത്രയിൽ
തമ്പുരാക്കൾ, മുതൽ പേര്ക്കിവര്ക്കഹോ
മുമ്പു ശംഖുവിളിമാത്രമുത്തമം. 73
ആട്ടുമായതിനുമേലൊരാട്ടുമായ്
കൂട്ടുമേ ബഹളമാഢ്യർ മറ്റുപേർ;
കൂട്ടു കേവലതപസ്സുമായി മുൻ-
പോട്ടു കേറുമിവർ ചെന്നിടുന്നിടം. 74
ഭൂജനാഢ്യർ പരരാഢ്യരേല്പതോ
രാജസത്തൊടിടചേന്ന സാത്വികം;
രാജമാനപരിശുദ്ധസത്വമ-
വ്യാജമേല്പിതിവർ ഭേദമിങ്ങിനേ. 75
അന്നുതൊട്ടിവർ കുലുക്കമില്ലതി-
ന്നെന്നു പേരിയലുമൂരുവാഴ്കിലും
ഒന്നുരണ്ടു കുലമങ്ങുമിങ്ങുമായ്
ചെന്നു പാര്ത്തിടുവതുണ്ടു കേവലം. 76
"എന്നുമഷ്ടഗൃഹമാഢ്യർ തന്ത്രിയാ-
കെ'ന്നു മുൻശിവപുരത്തു യോഗിമാർ
അന്നു ചൊന്ന പടിയീഗ്ഗൃഹത്തൊരാൾ
നിന്നുപോൽ പുല്ലിയനൂരിളാസുരൻ. 77
ചാര്ച്ചയാഢ്യരൊടു, ചിത്തവൃത്തിയാൽ
ചേര്‍ച്ച ദൈവതകുലാഢ്യരോ, ടഹോ
വേഴ്ച സജ്ജനമൊടേവമിക്കുലം
വാഴ്ചയാണ്ടിതു വരിഷ്ഠനിഷ്ഠയിൽ. 78
കേട്ടുകേൾവി പെരുകും ഗുണാഢ്യർ "മ-
പ്പാട്ടു' ഭൂസുരവരിഷ്ഠാഢ്യർകൾ
നാട്ടുനന്മകൾ വളർത്തുവാൻ ശുഭം
കൂട്ടുവോർ മഹിതരിഗ്ഗൃഹത്തിലാം. 79
സീമയറെറാരു തപസ്സു വിത്തവും
ക്ഷേമസിദ്ധിയരുളുന്ന ചിത്തവും
ഈ മഹീസുരവരര്ക്കു സിദ്ധമാ-
ണാമഹത്ത്വമപരര്ക്കു ദുര്‍ല്ലഭം. 80
IV
ഒറ്റയിലിഹ 'പെരിയാന_
മ്പറ്റ'മനക്കാരുമിഗ്ഗൃഹന്തന്നെ;
മറ്റവരോടിവരാര്ക്കും
പെറ്റപുലച്ഛായ പോലുമില്ലിപ്പോൾ.. 81
മഹിതതപസ്സും ധനവും
മഹിമയുമിയ്യൊരു മഹാകുലീനര്ക്കും
മഹിയിൽ പ്രസിദ്ധമേററവു-
മഹിമാലാഭരണഭക്തിയും മെച്ചം. 82
പരമിനിയോരോമാതിരി
പരസ്പരം പുലകലര്ന്ന ചില മനകൾ
കരയിലെഴുന്നു 'വടക്കു-
ങ്കര'മന മുതലായതൊക്കെയുൽകൃഷ്ടം. 83
സത്യം, തപസ്സു, വിനയം,
കൃത്യം നിയമത്തി,നുചിതമൌദാര്യം
അത്യന്തമിവ തികഞ്ഞവർ
നിത്യം നിഷ്ഠാഢ്യരിയ്യൊരു മനക്കാർ. 84
'പുറയന്നൂർ മനയെന്നിഹ
പറയുന്നോരാഢ്യനിലയമുണ്ട,വിടെ
നിറയുന്നു ബ്രാഹ്മണ്യം
കുറയുന്നൊന്നല്ല ധനവുമിപ്പോഴും. 85
പുറയുക്തിക്രിയ പറയും
'പുറയന്നൂർ ഭാഷ'യാം ഗണിതശാസ്ത്രം,
വിരവൊടു 'ദശമം പാട്ടി'വ
വിരചിച്ച വിശിഷ്ടരീക്കുലവരിഷ്ഠർ. 86
ഇപ്പോഴും ശുഭസമ്പൽ-
കല്പaര്വീരുഹസമാനരീ മനയിൽ
കെല്പോടരുളീടുന്നു-
ണ്ടെപ്പോഴും ബ്രഹ്മചര്യമുടയവർകൾ. 87
'എടമന'യാം മനയിലുമു-
ണ്ടെടയിൽ മഹാന്മാർ പിറന്നിരിയ്ക്കുന്നു;
സ്ഫുടമവരുടെയൊരു സത്യ-
പടര്ച്ചയിടിയുന്നതല്ല വെടികളിലും. 88
പാരാതെ തീര്‍ത്തു വാദ-
പ്പോരാടുമൊരാൾ പിറന്നിതെടമനയിൽ
'ഊരാണ്മ ഭവാനുണ്ടെ'-
ന്നാരാൻ ചൊന്നപ്പൊൾ മൂപ്പരില്ലെന്നാൻ. 89
നിജകുലദൈവാലയമനു
സൂജനതയൂരാണ്മയിങ്ങിനെ കളഞ്ഞൂ
നിജമതു 'ചുണ്ടങ്ങാണ'-
പ്രജയായന്നേറുകൊണ്ടിതവർ വീണ്ടും. 90
കോഴിവിളിപ്പാടകലം
'കോഴിശ്ശേരി'ദ്വിജാഡ്യരമരുമിടം
ഊഴിയമൂരാണ്മയുമി-
യ്യുഴിയിലിവർ വിട്ടൊഴിഞ്ഞിരിപ്പത്രേ. 91
ഒരു നില നീങ്ങിയ മട്ടായ്
മരുവുന്നു പൂളമണ്ണ വിപ്രാഢ്യർ;
ഇരുവരുമിവർ പുലകൊണ്ടി-
ട്ടൊരുമപ്പെട്ടന്യരൊത്തു കഴിയുന്നു. 92
പെരുതാചാരവിശേഷം
പെരുമാറിപ്പോരു'മൊരുപുലാശ്ശേരി'
ഒരുമനയിരുമനയായി-
ട്ടൊരു മഹിമവഹിപ്പതിഗ്ഗൃഹത്തിങ്കൽ. 93
വെട്ടത്തു വാഴ്വിതൊരു കുല-
മൊട്ടകലത്തവിടെ'യിരവിനല്ലൂരും'
തിട്ടമിവര്ക്കൊരു മനയാ-
മ്മട്ടത്രേ പൂർവ്വനിശ്ചയം കാണ്മൂ. 94
മറ്റേവര്ക്കുമിവണ്ണം
പറ്റേണ്ടും 'നാട്യമംഗല'മിണങ്ങി
തെറ്റേലാതിരുവരുിവർ
ചുറ്റേ യോജിച്ചമട്ടു കഴിയുന്നു. 95
സേവാത്ഥം തൃശ്ശൂർ തിരു -
നാവായോഗങ്ങൾ രണ്ടിലും തുല്യം
ഭൂവാനവരിവർ ശരിയായ് -
പ്പോവാനോ രണ്ടിടത്തു പാർപ്പാക്കി. 96
ഇവരുടെ ഗൃഹത്തിലുളവാ-
യവരാദിമയോഗിയാർകൾ ശിവപുരിയിൽ
ശിവനിലയം പണിയിച്ചു
നവമത്ഭുതമുത്സവം കഴിപ്പിച്ചു. 97
അന്നേമുതൽക്കു ശൈവത-
യൊന്നേറെയുറപ്പിലിക്കുലത്തിങ്കൽ
ഇന്നേവരെ നിലനിൽപു-
ണ്ടെന്നേ പറയേണ്ടു വിസ്തരിക്കേണ്ടാ. 98
പ്രത്യക്ഷം ശിവനരുളിയ
നിത്യക്ഷമദിവ്യപൂജ വിധിപോലെ
സത്യസ്വരൂപസേവാ-
കൃത്യസ്വസ്തയനമിന്നുമിവർ ചെയ്വൂ. 99
നവവിഭവഘോഷയാത്രയി-
ലിവരുടെ പടികണ്ട പാടമെത്തുമ്പോൾ
യുവഗിരിജലനിധിനരപതി
യവർകൾ വെറും കാൽനടയ്ക്കു പോരുമത്രേ. 100
ഏവം സര്വ്വര്ക്കുമാരാദ്ധ്യത കലരുമൊരീ-
യാഡ്യവംശത്തിനാവി-
ഭാവം തൊട്ടിപ്പൊൾ നില്ക്കും നിലവരെ വിവരം-
പോലെ കുത്തിക്കുറിച്ചേൻ;
ഈ വമ്പന്മാർചരിത്രം ചിലരറിവിയലും
യോഗ്യർ വായിച്ചുനോക്കാൻ
ഭാവം കൊള്ളുന്നതായാലൊരുവിധമിതിൽ ഞാൻ
ചെയ്ത യത്നം ഫലിച്ചു. 101