ലോകനാഥേ! കൊടുങ്ങല്ലൂർ ശ്രീകുരുമ്പയമ്മേ!
നീ കനിഞ്ഞീയടിയങ്ങൾക്കാകുലം തീർക്കേണം.
ദേവമർത്ത്യഭുജംഗാദി ജീവജാലമെല്ലാം
കേവലമാശ്രയിക്കും നിൻചേവടി കൂപ്പുന്നേൻ.
കാലടിചേർന്നഞ്ചു നഖച്ചേലെഴും കണങ്കാൽ
ചാലവയഞ്ചമ്പൻതൂണിക്കാലുപോലേയല്ലോ.
പ്രേതപീഠാസനം വാഴും ഭൂതനാഥകന്ന്യേ!
സ്ഫീതമാം നിൻതുടരണ്ടും ചേതസി ചിന്തിച്ചാൽ,
കൊമ്പനാനത്തലയുള്ള തമ്പുരാന്റെ സാക്ഷാൽ
വൻപിയന്ന മൂക്കിനൊപ്പിച്ചൻപിൽ വർണ്ണിച്ചീടാം.
പട്ടുടയാടയാൽ മൂടപ്പെട്ട നിൻതിതംബം
എട്ടുമൂർത്തിയുടയോൻ തേർത്തട്ടതെന്നുമോർക്കും.
ആലിലക്കു സമഭാവം കോലിന നിൻമദ്ധ്യം
മൂലതായേ! മൂലോകത്തിൻ മൂലവാസസ്ഥാനം.
ഘോരദൈത്യക്കുടൽമാലച്ചോര ചോലപോല
ചേരുമാപ്പോർമുല രണ്ടും ചാരുശൈലംപോലേ
എട്ടുതൃക്കൈകളിൽ വാളും വട്ടകയും പിന്നെ
കൊട്ടുമണി വൻപരിചത്തട്ടു ചീറ്റും സർപ്പം
പുഷ്ടശൂലം ഖട്വാംഗമാദുഷ്ടദൈത്യശീർഷം
ഇഷ്ടമോടിയ്യെട്ടെണ്ണം നീ സ്പഷ്ടമേന്തീടുന്നു.
താലിമാലമണിയിവ ചേലിലണിഞ്ഞാലും
ചാലേ നിന്റെ മോടി വേണ്ടും പോലെയാകുന്നില്ല.
ദാരുകന്റെ കുടൽമാല മാറുമുട്ടും വണ്ണം
ദാരുണമായണിഞ്ഞേ നിൻഘോരതയ്ക്കു ചേരൂ.
സോമബിംബോപമം പുത്തൻതാമരക്കും തുല്യം
കോമളം നിൻമുഖം ഭംഷ്ടാഭീമമത്രേ ചിത്രം!
ചുണ്ടു തൊണ്ടിപ്പഴം ചീരത്തണ്ടുകൾക്കൊത്താലും
രണ്ടു ദംഷ്ട്രകളും ചാടിക്കൊണ്ടു കണ്ടാൽഘോരം
കുണ്ഡലങ്ങളാനസിംഹം ചണ്ഡമല്ലോ രണ്ടും
ഗണ്ഡമാകും കണ്ണാടിക്കും മണ്ഡനം പോൽ വീണ്ടും.
സങ്കടക്കാർക്കുടൻ ദുഃഖവൻകടൽ കടപ്പാൻ
കൺകടതോട്ടഹോ നീളേ നിൻകടാക്ഷപ്പാലം,
ഭക്തരേക്കേവലം ജീവന്മുക്തരാക്കും നോട്ടം
ശക്തരാം ദൈത്യരെജ്ജീവന്മുക്തരാക്കും ചിത്രം.
തെറ്റിനില്ക്കുമസുരർക്കു പറ്റിടും സംഹാരേ
നെറ്റിമേൽക്കണ്ണാകം ചെന്തീ ചുറ്റിടും ചിതയിൽ
ആളിയാടും പുക ചിന്നിപ്പാളിയെന്നോയെന്തോ
കാളിയമ്മേ! ചികരഭൂപാളിയായ്ക്കാണുന്നു.
കേശപാശത്തിനും മേലായേശുമാക്കിരീടം
ശ്രീശശീലേശവുമേന്തിപ്പേശലം വിശേഷം.
ദേവി! നിൻപാദാദികേശമീവിധമോർത്തെന്നാൽ
ആവിലം തീരുമേ ഭാഗ്യശ്രി വിലാസം കിട്ടും.
അന്തമേകും വസൂരിക്കു മന്തകാരികന്ന്യേ!
അന്തകൻറെ 'വാറണ്ടാ'കും വൻതലേത്തട്ടിക്കും
ലോകനാശം ചെയ്യുമീമട്ടാകുമെല്ലാറ്റിന്നും
'ഏകമൂലിപ്രയോഗം' നിൻശ്രീകടാക്ഷമമ്മേ!
നീ മയക്കി വിറപ്പിക്കും കോലരത്തെപ്പോലും
ഭൂമിയിൽപ്പേടിയാതാരെൻ സ്വാമിനി പൊന്നമ്മേ!
ഭീഷണവേഷമാർന്നേവം ഭീഷണി കാട്ടിട്ടും
ശേഷമുള്ളാരെ നീ പുണ്യപ്രേഷം ചെയ്യുന്നു.
ബ്രഹ്മനുടേ നാവിൽ വാഴും പെണ്മണിയും നിയ്യേ,
ചിന്മയ ശ്രീവിഷ്ണുമാറത്തമ്മയാളും നിയ്യേ,
അമ്മഹാദേവാർദ്ധമാകുമമ്മ സാക്ഷാൽ നിയ്യേ,
ബ്രഹ്മതത്വക്കുഴമ്പാകും ചിന്മയിയും നിയ്യേ,
സർവ്വവാക്കും പൊരുളാകും സർവ്വനീയും നിയ്യേ,
അവ്യയമാം ചിദാനന്ദദിവൃതത്വം നിയ്യേ,
വേദവാക്യങ്ങളേക്കൊണ്ടും വാദഭേദംകൊണ്ടും
വൈദ്യകന്മാരറിയുന്നോരാദിമൂലം നിയ്യേ,
ആസ്തികന്മാർക്കെതിരായി നാസ്തികന്മാർപോലും
ആസ്ഥയോടെ പറഞ്ഞെത്തുന്നാസ്ഥലവും നിയ്യേ,
കണ്ട നാനാമതഭേദംകൊണ്ടനേകം മട്ടിൽ
കൊണ്ടുചെല്ലുമൊരേ സത്താം രണ്ടുവർണ്ണം നിയ്യേ;
എന്തിനേറെപ്പറയുന്നു ഹന്ത സൂക്ഷ്മത്തിങ്കൽ
ചിന്ത്യവുമാച്ചിന്തിപ്പോനും ചിന്തനയും നിയ്യേ;
പുത്രമിത്രകളത്രാദിചിത്രമായയാലേ
ഇത്രിലോകം മയക്കുന്നതത്രയും നീയത്രേ;
നിന്നെയാരാണറിയുന്നോൻ പിന്നെയാൾക്കെന്നും
മന്ദതയില്ലവൻ നിത്യാനന്ദപൂർണ്ണനത്രേ.