ലക്ഷ്മീദേവിയാളാഴിയിൽ നിന്നുയർ-
ന്നക്ഷീണം വിളയാടുന്ന ലണ്ടനിൽ
ഇക്ഷിതിചക്രം കണ്ണിട്ടു കേവലം
രക്ഷിക്കുന്നുണ്ടുദാര്യപാനയം
കോണിലിങ്ങുള്ള ഭാരതഖണ്ഡമാം
ക്ഷോണീഭാഗത്തെക്കയ്യേററനാൾമുതൽ
താണിടാതിജ്ജനത്തെയുയർത്തിയ
റാണി വിക്ടോറിയാദേവി മേൽക്കുമേൽ
വിദ്യാഭ്യാസവും വിജ്ഞാനരീതിയും
ഹൃദ്യാതിഹൃദ്യയന്ത്രപ്രഭേദവും
അദ്യാപി കാണ്മതദ്ദേവി നമ്മൾക്കു-
സദ്യാനത്തിനു തന്നവയാണല്ലോ.
ചക്രവത്തിനിയാകുമാ റാണിതൻ
വിക്രമിമകനെഡ്വെർഡുമന്നവൻ
ഇക്രമം വിടാതേററവും നമ്മളെ
പ്രക്രമിപ്പിച്ചു മേൽക്കുമേൽ പുഷ്ടിയിൽ.
നാട്ടുരാജാക്കൾക്കൊക്കയും രാജാവായ്
നീട്ടുമാ നയക്കൈകൾ പെരുത്തവൻ
കോട്ടമെന്യേ വിരാൾപുരുഷൻ തന്റെ
മട്ടെടുത്തയ്യോ നമ്മളെക്കാത്തതും
ദൈവയോഗത്താൽ ഭൂവാസം കൈവിട്ടു
ദേവലോകം പൂക്കമ്മയ്ക്കും പുത്രനും
കേവലം പ്രിയപ്പെട്ടോരു നന്ദനൻ
വാഴ്വതുണ്ടിന്നു നമ്മളെക്കാക്കുവാൻ
അഞ്ചാതേ ലോകമൊട്ടുക്കൊരുപോലെ
സഞ്ചാരംചെയ്തു സത്തൊക്കെക്കണ്ടവൻ
അഞ്ചാം ജോർജ്ജാകു മിംഗ്ലണ്ടുനായകൻ
നെഞ്ചാൽ നമ്മെക്കനിഞ്ഞുണ്ടു കാക്കുന്നു.
അച്ഛനും പിന്നെ മുത്തശ്ശിയും തങ്ങൾ-
ക്കിച്ഛകൊണ്ടാലും ചെയ്യാത്തൊരു കാര്യം
സ്വച്ഛശീലനീ നമ്മളിൽ പ്രീതിയാൽ
അച്ഛലം നടത്തീടുന്നു സാമ്പ്രതം
ആയവർ മുന്നം സ്വന്തം പ്രതിനിധി-
യായമന്ത്രിമുഖാന്തരം ചെയ്യിച്ചു
ന്യായമാം നിജ സാമ്രാജ്യധാരണ-
മായതീ നൃപൻ താന്തന്നെ ചെയ്യുന്നു
ലണ്ടനിൽ നിന്നിട്ടെത്രയോ ദൂരത്തി-
ക്കണ്ട ഭാരതഭൂമിയിൽ വന്നിപ്പോൾ
കണ്ടകജാലമെല്ലാം കളഞ്ഞിഷ്ടം-
കൊണ്ടഹോ! സുഖസാമ്രാജ്യമേല്ക്കുന്നു.
വിക്രമംകൊണ്ടീ നാടടക്കിപ്പണ്ടേ
ചക്രവർത്തികൾ വാണോരു ഡൽഹിയിൽ
അക്രമങ്ങളടക്കി നയംകൊണ്ടീ-
ച്ചക്രവർത്തി തിരുമുടി ചാർത്തുന്നു
രാജപത്നിയാം മേരിയുമീ രാജ-
രാജൻപൊൻമുടി ചാർത്തുമ്പൊഴൊപ്പമേ
രാജലക്ഷ്മിയെപ്പോലെ വിളങ്ങുന്നു
രാജസംസത്തിൽ പ്രത്യക്ഷദേവിയാൾ.
ഓരോരോ നാട്ടുരാജാക്കളെല്ലാരു-
മോരോ മോടിയും ധാടിയും പ്രൌഢിയും
നേരോടേ കാട്ടിച്ചെന്നിട്ടീ വീരാതി-
വീരോപാന്തത്തിൽ കമ്പിട്ടു കൂപ്പുന്നു.
നാട്ടുകാരിൽ പ്രമാണികളെപ്പേരും
കൂട്ടുകൂടിത്തിരുമുമ്പിൽച്ചെന്നിപ്പോൾ
കാട്ടുമേറ്റവും രാജഭക്തിക്കുള്ള
കൂട്ടുകൂടാത്തസ്സാന്നിദ്ധ്യവൈഭവം.
രാമചന്ദ്രനെപ്പോലെയും നാട്ടുകാർ
ഭീമസേനന്റെയണ്ണനെപ്പോലെയും
ഈ മഹാരാജരാജനെബ്ഭക്തിയാൽ
പ്രേമപൂർവ്വമുണ്ടാദരിച്ചീടുന്നു.
മേരിറാണിയോടൊന്നിച്ചീ രാജേന്ദ്രൻ
കേറിടും മണിത്തേരിന്റെ യാത്രയിൽ
കൂറിയന്നീടും നാട്ടാർ നിരക്കവെ
പേറിടും പ്രിയഘോഷങ്ങൾ കൂട്ടുന്നു.
രാജശബ്ദം യഥാർത്ഥമായ് രഞ്ജനാ
വൈജയന്തിയുയർത്തിപ്പിടിച്ചവർ
രാജരാജേന്ദ്രദമ്പതിമാരിവർ
ശ്രീജയത്തോടും നൂററാണ്ടു വാഴട്ടേ.