ദൂരത്തായ് പൊക്കമൊക്കും മലയുടെ വലയം,
തെല്ലു താഴത്തു പച്ച-
പ്പേറും വൃക്ഷങ്ങൾ തിങ്ങീട്ടിടയിലവനിപാ-
ലാലയത്തിന്നു താഴെ
ഓരോ പച്ചപ്പരോധാനികളുടെ കിടയാ-
യുള്ള കണ്ടങ്ങൾ കുന്നിൽ-
ക്കേറീട്ടിക്കാഴ്ച കാണാത്തവരുടെ നയനം
നിഷ്ഫലംതന്നെയല്ലോ. 1
കൌടില്യം കൂടിടും തോടുകളിടയിലൊലി-
ക്കുന്നതും, പങ്കമില്ലാ-
ത്തേടം നോക്കിക്കടക്കും ചില ചെറുമികളും
പച്ചനെൽക്കൂട്ടിലായി
ചാടിക്കൂടികൃഷിക്കാർക്കൊരു ശനിപിഴയാം ഗോക്കളും മററുമെല്ലാം
കൂടിക്കാണുന്ന കൌതൂഹലമിഹ മലയിൽ-
ക്കേറിയാലേ ലഭിക്കൂ. 2
കല്ലും മുള്ളം കടുക്കുംചരലുമിവകളിൽ-
ക്കാലു വെച്ചിട്ടു കേറി-
ച്ചെല്ലുന്നേരം കിതയ്ക്കും കഴല കഴയുമെ
ന്നുള്ളതോ തുച്ഛമത്രേ;
നല്ലോരായാസമാവശ്യകമുടലിനു സ-
ല്ലാഘവം കിട്ടുമെന്നൊ-
ന്നല്ലോർത്താൽ കാറുകൊള്ളുന്നൊരു പരമസുഖം
വേറെയുണ്ടെന്തു വേണ്ടൂ. 3
ഇഷ്ടം കൂടുന്ന ബാലക്ഷിതിപരുമൊരുമി-
ച്ചിട്ടു തോന്നുന്നതൊക്കെ-
ക്കാട്ടിക്കൂത്താടിയും പാടിയുമരുണശിലാ-
പുഷ്പമേറിസ്സമോദം;
തൊട്ടു തൊട്ടില്ല കാറെന്തൊരു നിലയിലിരി-
ക്കുമ്പൊളന്തിക്കുളിക്കായ്
വട്ടംകൂട്ടുന്നൊരാച്ചെങ്കതിരവരുചിയെ-
ക്കണ്ടതെന്തോതിടേണ്ടൂ! 4
മാണിക്യക്കല്ലുകുത്തിത്തിരുകിന പുതുപൊൻ-
കുംഭമോ, തെല്ലു മാത്രം
കാണിക്കും മേഘറൌക്കക്കിടയിലുടയ സ-
ന്ധ്യാംഗനക്കൊങ്കയെന്നോ,
ക്ഷീണിക്കും ചക്രവാകപ്പിടയുടെ വിരഹ-
ത്തീക്കനൽക്കട്ടയോയെ-
ന്താണിക്കാണുന്നതെന്നിത്തിരിയിട രവിയെ-
ക്കണ്ടു ശങ്കിച്ചുപോയി. 5
താന്തോഴന്മാരുമൊന്നിച്ചിതുവിധമധികം
കേളിയാടിത്തകർത്തി-
ട്ടെന്തോ വേണ്ടുന്നതെന്നായ്ക്കരുതുമളവില-
ക്കുന്നിറങ്ങും തിടുക്കം
ബന്ധോ! ചൊല്ലേണ്ടതെന്തിത്തകൃതി
മരുമഹൻ തമ്പുരാനേ! ഭവാനീ-
സ്സന്തോഷം പൊക്കമാക്കീടിന തിരുമടിയെ-
ത്തെല്ലു നിന്ദിക്കതന്നെ. 6