പാർത്ഥൻ വില്ലകൊണ്ടുള്ളടി മുടിയിൽ മുദാ
മുമ്പു വാങ്ങിച്ച വീരൻ
കൂത്താടിക്കള്ളവേടത്തിയിലഴകിലുദി-
പ്പിച്ച കാട്ടാളരാജൻ
ഭൃത്യന്മാരായ ശൈലാംബുധിപരുടെ ഗുണ-
ത്തിന്നു കോട്ടയ്ക്കൽ വാഴും
ചിത്തത്വക്കാമ്പൂ വേട്ടെയൊരുമകനഴകിൽ-
ക്കാത്തുകൊള്ളേണമെന്നെ. 1
കണ്ടൻ ഞാനന്തിനേരം ഹരനുടെ ചരണ-
ത്താർ വണങ്ങീട്ടു ചിത്തം-
കൊണ്ടേന്തും ഭക്തിയോടും ഭവനുടെ തനയ-
സ്വാമിയെക്കൈവണങ്ങാൻ
കൊണ്ടാടിക്കൊണ്ടുപോയോരളവു നടയിലാ-
യേറ്റവും ചെന്നുനോക്കി-
കണ്ടാൽ പേടിച്ചുപോകും നെടിയ വടിവെഴും
ദിവ്യമാം നവ്യരൂപം. 2
പുഷ്ടിക്കൊക്കും കിരീടം തടവിന മുടിയും
വക്രമാം ചില്ലി രണ്ടും
വട്ടക്കണ്ണും കരിന്താടിയുമരിയൊരിടം
കയ്ത്തലേ വില്ലുമമ്പും
മട്ടൊക്കും മറ്റു കയ്യിൽച്ചുരികയുമരയിൽ
പട്ടുമായ് മോടിയോടും
കട്ടിക്കാറിൻ നിറനൂണ്ടൊരുവനെ നടയിൽ
ക്കണ്ടു ഞാൻ ഞട്ടിയാദ്യം. 3
പിന്നെസ്സൂക്ഷിച്ചുനോക്കുന്നളവിലൊരു കുറു-
പ്പച്ചനിച്ചൊന്നവണ്ണം
മുന്നിൽ സ്വസ്വാമി വേട്ടെയ്ക്കൊരുമകനുടെ മെയ്
കൈയ്പൊടികൌശലത്താൽ
നന്നായ് നിർമ്മിപ്പതെന്നും, നിയതമിതു കളം-
പാട്ടിനാവശ്യമെന്നും
തന്നാൽത്താനേ ധരിക്കുന്നതിനൊരു തരമു-
ണ്ടായി രണ്ടാമതായ്മേ. 4
പക്ഷേ ചിന്തിച്ചമട്ടിൽച്ചിതമൊടിഹ കളം
പാട്ടിനെത്തുന്നതിന്നും,
ശിക്ഷയ്ക്കാപ്പാട്ടു കേട്ടൂൽക്കലിതകളുർമയിർ-
ക്കൊണ്ടു കൊണ്ടാടുവാനും,
ലാക്കായില്ലെങ്കിലും ഞാൻ കലിയിലുമിളകും
ഭക്തികൂട്ടിപ്പണിയ്ക്കനു
സാക്ഷാൽ സാന്നിദ്ധ്യമോടും നടയിൽ വിലസിടും
നേരമെത്തീ തരത്തിൽ. 5
ചെന്നെത്തുന്നേരമോരായിരമതിലധികം
നാളികേരം നടയ്ക്കൽ -
ക്കുന്നാക്കിക്കൂട്ടിവെച്ചോരതിനു ചുഴലവേ
മൂന്നുചുററിപ്പണിക്കർ
സന്നാഹത്തോടു പൂജിച്ചതിനനുഗുണമാം
താളമേളങ്ങളോടും
നന്നായ്മൂന്നാലു തേങ്ങയ്ക്കു പരിദൃഢമിരി-
ക്കുന്നതമ്പോടു കണ്ടൻ. 6
താളംതെററാതെ താനേ തുരുതുരെയിരുകൈ-
കൊണ്ടുമീനാളികേരം
ചീളന്നാഞ്ഞറിഞ്ഞൂട്ടുടനുടനെയുട-
യ്ക്കുന്ന ഗംഭീരനാദം
മേളത്തിന്നൊത്തവണ്ണം കതിനവെടിയിട-
യ്ക്കെപ്പൊഴും വെച്ചതാങ്ങും
ലാളിത്യത്താൽപ്പുകഴ്ത്തീടിന ശിവപുരപൂ-
രത്തിനെദ്ദൂരെ നിർത്തീ. 7
ഇഗ്ഘോഷം തീർന്നശേഷം ഝടിതി ചെകിടട-
ച്ചിട്ടു മാരാന്റെ കൊട്ടും
കേൾക്കാതായാർത്തു പിന്നീടരുപ്പിടുമരുള-
പാടുമവ്വണ്ണമയോ
ഉൾക്കാമ്പിൽ ഭക്തിവൻകാറ്റതിലിളകിയൊരാ-
നന്ദപാഥോധി പാരം
തല്ക്കാലം കാണുവാൻ കൂടിയുമിവനിഹ ഹർ-
ഷാശ്രു വൈഷമ്യമാക്കീ. 8