നില്ലാതേ നിത്യമാശീവിഷവിഷദഹന-
ച്ചൂടു തട്ടീട്ടു ചോടും,
വല്ലാതെ വന്നുകൊള്ളും ഖരകരകിരണം
നീളെയേറ്റിട്ടു മോളും,
എല്ലാം ചുട്ടിട്ടു ചക്കക്കുരുവിനു കിടയാം
ഭൂമി പെട്ടെന്നൊരേട-
ത്തല്ലാ പൊട്ടുന്നതുണ്ടോ ചെകിടടയുമൊരീ-
യുച്ചമാമൊച്ചയെന്തോ? 1
ആകാശത്താകെയൊന്നായ് നിരനിരനിരവേ
നീർ നിറഞ്ഞിട്ടു നില്പാ
നാകാതേ താണു കൂട്ടം കരിമുകിൽ മുഴുവൻ
കാറ്റുകൊണ്ടങ്ങുമിങ്ങും
പോകാതേ കൂട്ടിമുട്ടിക്കടുതരമിടിവെ-
ട്ടുന്നിതോ! ദൂരെ നില്ക്കും
ലോകാലോകാദ്രിപോലും പിളരവെയിതുമ-
ട്ടുച്ചമാമൊച്ചയെന്തോ? 2
ചൊല്ലാർന്നാകാശമാകുന്നൊരു വലിയ കള-
ത്രത്തൊടൊന്നിച്ചുകൂടീ-
ട്ടുല്ലാസാൽകേളിയാടിപ്പലദിശി സരസം
സഞ്ചരിച്ചിട്ടിദാനീം
വല്ലാതേ വൃദ്ധനാം മുന്വിഹ നിജസദൃശ-
ഛായയിൽക്കുട്ടിയെത്തീർ-
ത്തെല്ലാം കാട്ടുന്നു; ലോകം പ്രതിരവമിതി പേ-
രിട്ടിതാക്കേട്ട ശബ്ദം. 3
ചെന്താർ കാന്തൻ കടുങ്ങീ കടലി,ലവനെഴും
രശ്മിയെല്ലാമൊടുങ്ങീ,
സന്ധ്യാകാലം തുടങ്ങീ, സകലരിപുകലം
കേവലം കെട്ടടങ്ങീ,
എന്തീവണ്ണം ഗുഹയ്ക്കുള്ളതിലിനിയുമൊളി-
ക്കുന്നു വന്നാലുമെന്നായ്
പൊന്തീടം ധൂമമാരാലിരുളിനെ വിളികൂ-
ട്ടുന്നതോ കേട്ട ശബ്ദം. 4
ഈ മൂക്കും ശബ്ദമെന്തെന്നതു മമ വിവരം
കിട്ടി, ഘോരപ്രതാപ-
ശ്രീമൂർച്ഛിച്ചോരു സൂര്യൻ ചരമഗതിയണ-
ഞ്ഞോരുനേരം ഗഭീരം
കൈമൂപ്പായ്വന്നമൂലം രിപുനികരതമോ-
ഹാരിഭൂരിപ്രതാപൻ
സാമൂരിപ്പാടുവെപ്പിച്ചൊരു നിയമവെടി-
യ്ക്കുള്ള കൂത്താട്ടമത്രേ. 5