പുലരും മുമ്പുണരണ, മുണർന്നാലേറ്റിരിക്കണം,
ഇരുന്നാൽക്കണ്ണടച്ചുള്ളിൽപ്പരദൈവത്തെയോർക്കണം. 1
അമ്മയെക്കാണണം മുമ്പി,ലച്ഛനെത്തൊഴുതീടണം;
അച്ഛനമ്മകൾ കാണുന്ന ദൈവമാണെന്നുമോർക്കണം. 2
അമ്മയച്ഛനുമില്ലാഞ്ഞാലമ്മട്ടാരോ വളർത്തുവാൻ;
അമ്മയച്ഛന്മാർ നിലയ്ക്കു നന്മയ്ക്കുവരെയോർക്കണം. 3
സ്നേഹവാത്സല്യമേൽക്കേണം, ദേഹശുദ്ധിവരുത്തണം,
മോഹംപോലെ പഠിച്ചുള്ളതൂഹം ചെയ്തോർമ്മവെക്കണം. 4
വെളുക്കുമ്പോൾ കളിയ്ക്കേണം, വെളുത്തുള്ളതുടുക്കണം;
വെളുപ്പിൽ ക്ഷേത്രദൈവത്തെയെളുപ്പം തൊഴുതെത്തണം. 5
കാര്യമായ്നിയമം വേണം, കാര്യവിട്ടു കളിക്കൊലാ,
ധൈര്യം വേണം,പഠിക്കേണ്ടും കാര്യത്തിൽ ശ്രദ്ധവെക്കണം. 6
പടിച്ച പാഠം തോന്നിച്ചു വെടിപ്പാക്കിദ്ധരിയ്ക്കണം
ചൊടിവേണം, ചോടുറയ്ക്കുംപടി തോന്നിച്ചിരിക്കണം. 7
നേരത്തുണ്ടിട്ടെത്തിടേണം നേരത്തെ പാഠശാലയിൽ;
സ്വൈരം മുമ്പിട്ടുപാദ്ധ്യായന്മാരണഞ്ഞാൽ വണങ്ങണം. 8
പടിക്കും കൂട്ടത്തന്മുമ്പു പിടിക്കാനുദ്യമിക്കണം
മടിക്കൊല്ലാ, മിഴിക്കൊല്ലാ, വെടിപ്പായിട്ടു ചൊല്ലണം. 9
അറിഞ്ഞുകൊൾവാനാചാര്യൻ പറഞ്ഞീടുന്നതൊക്കയും
മറപ്പിലാക്കൊലാ, നന്നായുറപ്പിച്ചുള്ളിലാക്കണം. 10
കളിക്കാൻ വിട്ടിടും നേരം കളിയ്ക്കും മുമ്പു നേടണം;
ഇളിഭ്യനാകൊലാ, പോരിൽ വിളിപ്പോരെജ്ജയിക്കണം. 11
മത്സരം, വിജയം നേടാൻമാത്രമായിട്ടിരിക്കണം;
സത്സമക്ഷം പേരെടുക്കാൻ പാത്രമാവാനുമോർക്കണം. 12
കളിവിട്ടു പഠിക്കേണം, വെളിവിൽ ബുദ്ധികൂട്ടണം
വിളികേൾക്കുംവിധം ബോധം തെളിവിച്ചേറ്റമേറ്റണം. 13
ഉത്സാഹിയായിരിക്കേണ: ദുസ്സാമർത്ഥ്യമൊഴിക്കണം,
നത്സാരഗ്രാഹിയാകേണ, മസ്സാധുക്കൾക്കിണങ്ങണം. 14
നേരുകേടിൽപ്പേടിവേണം, നേരുചൊല്ലേണമെപ്പൊഴും,
ആരും സ്നേഹിച്ചിടുംവണ്ണം ചേരും വൃത്തിയിൽ നില്ക്കണം.
കൂട്ടർകൂടിത്തകർത്താരോ കൂട്ടംകൂടും കിടാങ്ങളിൽ
കൂട്ടുകൂടൊല്ല, മര്യാദക്കൂട്ടുകാരോടു ചേരണം. 16
പാഠശാലയിലുള്ളോരു പാഠം നിർത്തുകിലപ്പൊഴേ
കേടകന്ന രസത്തോടും വീടകംതന്നിലെത്തണം. 17
കുളിച്ചുടൻ ക്ഷുത്തടക്കിക്കളിച്ചുത്സാഹമോടുടൻ
തെളിച്ചു വീണ്ടും ബുദ്ധിക്കു വെളിച്ചം കൂട്ടിവെക്കണം. 18
അന്തിയാകുന്നനേരത്തു പന്തിയിൽ ദൈവപൂജനം
സ്വന്തം മനസ്സാൽ ചെയ്യേണം, ഹന്ത നാമംജപിക്കണം 19
ദൈവഭക്തിയുറപ്പിക്കും ദേവസ്തോത്രങ്ങൾ ചൊല്ലണം;
കേവലം ദൈവമാഹാത്മ്യഭാവനയ്ക്കിതു സാധനം. 20
അത്താഴമുണ്ടൊട്ടുനേരമൊത്താനന്ദിച്ചു പിന്നെയും
പുസ്തകം നോക്കണം; സ്വസ്ഥമസ്ത ശങ്കമുറങ്ങണം. 21