കർമ്മംകൊണ്ടിഹ ജാതിഭേദമുളവായ്,
കാലക്രമത്താലത്തിൽ-
ദ്ധർമ്മം വേറുതിരിച്ചുവെച്ചു നിലനി-
ന്നീടാൻ പുരാണർഷികൾ;
ഇമട്ടാണിതു വാച്ചുവന്നതു പരി-
ഷ്കാരം പെരുത്തിന്ത്യയാ-
മിമ്മന്നിങ്കലിതി,ന്നുമുണ്ടു പെരുകി-
ക്കാണുന്നു മാലോകരേ! 1
മുന്നം വേണ്ടതുപോലെ ജാതി പലതും
ദ്വീപാന്തരത്തിങ്കലും
നിന്നും കൊണ്ടു പുകഴ്ന്നിരുന്നു, ചിലതാ-
ച്ചിഹ്നങ്ങളുണ്ടിപ്പൊഴും;
പിന്നെബ്ബുദ്ധമതാദിജാതിനിയമം
നോക്കാതെയുള്ളാക്രമം
വന്നെത്തിപ്പിടികൂടിയീ വകതിരി-
ച്ചട്ടം മുടിച്ചു ദൃഢം. 2
എന്നാലിപ്പൊഴുതിന്ത്യയിങ്കലുമഹോ
ജാതിക്രമം ദോഷമാ-
ണെന്നായിക്കളയേണ്ടതാണിതു നമു-
ക്കെന്നൊക്കെയോരോ ജനം
നന്നായിസ്സഭയിങ്കലും പുതുമയിൽ-
ച്ചൊല്ലുന്നതായ്ക്കൾപ്പതു-
ണ്ടെന്നാലർദ്ധപരിഷ്കൃതർക്കിതുവിധം
തർക്കിപ്പതും യുക്തമാം. 3
കാലംകൊണ്ടു പരന്ന ജാതിനിയമം
പോകുന്നതിന്നെത്രയോ
കാലം വേണമതായിടട്ടെ,യൊരുമ-
ട്ടെല്ലാം നശിപ്പിയ്ക്കിലും
ശീലംചേരുമൊരുച്ചനീചജനമൊ-
ത്തൊന്നിച്ചു തിന്നട്ടെയെ-
ന്നാലും വേദവിചാരശുദ്ധി സകലം
പേർക്കും സമം കിട്ടുമോ? 4
നാനാജാതികളെപ്പിടിച്ചൊരു നില
യ്ക്കാക്കാൻ കഴിഞ്ഞീടിലും
ജ്ഞാനാംശം ജഡനും വിദഗ്ദ്ധനുമൊരേ-
മട്ടാക്കുവാൻ പറ്റുമോ?
ഹീനാഹീനത പോയ് ദരിദ്രധനിക-
ന്മാരൊപ്പമായ് നില്ക്കുമോ?
ഞാനാനൂതനതാർക്കികപ്പരിഷയിൽ-
ച്ചേരില്ല വല്ലെങ്കിലും. 5