ശങ്കരന്റെ മകൻ ഭക്തകിങ്കരനാം ഗണനാഥൻ
വങ്കരീന്ദ്രാനനൻ വിഘ്നസങ്കടം തീർത്തിടും ദേവൻ,
പൊങ്കുടം മുതലായ പലവക മംഗളോത്തമസാധനം
തങ്കരം പതിനൊന്നിലും ബഹുതുംഗരുചിയൊടെടുത്തവൻ,
വിത്തശുദ്ധിപെരുത്തു ഗർവുമുഴുത്ത വിത്തപതിക്കഹോ
ചിത്തശുദ്ധി വരുത്തുവാൻ മുതലൊത്തെടുത്തർ ചെയ്തുവന്
വമ്പുകൂടിന പാറപോലെ തുളുമ്പുമൊരു വയറുള്ളവൻ,
മുമ്പുകണ്ടൊരു മറമൊഴിപ്പൊരുളമ്പുമെന്നുടെ തമ്പുരാൻ
ഉത്തമക്രിയ തുടരുമഖിലരുമാദ്യമർച്ചനചെയ്യുമാ-
റൊത്ത മഹിമപെരുത്ത ഗണപതിയേകണം മമ മംഗളം.
വർണ്ണമേറ്റം വെളുത്തോരു വർണ്ണമാലാമയേ! തായേ!
പൂണ്ണവിദ്യാത്മികേ! വാണി! തൂർണ്ണമെന്നിൽക്കനിർഞ്ഞാലും
നിൻകൃപാലേശമില്ലാത്തോൻ വങ്കനായേ വരൂ നൂനം
നിൻകൃപാവീക്ഷണം കൊണ്ടോൻ വങ്കവിശ്രേഷ്ഠനായ്ത്തീരും.
ജാതിവേണ്ടാ, ഗുണം വേണ്ടാ, ഭൂതിവേണ്ടാ, ബലംവേണ്ടാ,
ജാതിയായ് പേരുകേൾപ്പാൻ നിൻപ്രീതിയൊന്നേ പോരുമമ്മേ!
ദേവഭാഷമുതൽക്കു ഭൂവി ബഹുനീചഭാഷവരയ്ക്കുമേ
കേവലം പല ഭാഷയിൽ പൊരുൾനിര തിരിച്ചുതരുന്ന നീ
ദേവി ഭാരതി! സർവ്വബോധവിശേഷസാരമെനിയ്ക്കുടൻ
നാവിലും കരൾതാരിലും വിളയാടുവാൻ തുണചെയ്യണം.
വാസുദേവാ! നമസ്കാരം, ഭാസുരാംഗാ! നമസ്കാരം,
ഹേ! ശുഭാത്മൻ! ഭവാനുള്ളിലാശു വന്നു വിളങ്ങേണം.
കണ്ണടച്ചു ഭവാന്റെ രൂപമഖണ്ഡചിന്മയമെപ്പൊഴും
കരളിലോര്ത്തു തെളിഞ്ഞു കാണ്മൊരു ഭക്തനാക്കണമെന്നെയും
കാമമാദിയരിയാറും കാമമങ്ങേക്കുറിച്ചേറ്റം
കേമമട്ടിൽപ്പെടുന്നാകിൽ ക്ഷേമമാവാനതേ പോരും.
കഠിനയോഗനിലയ്ക്കു ശരി ബഹുകരളുറച്ചു ഭവന്മയം
കണ്ടതൊക്കെയുമെന്നുതോന്നും താണു ഭക്തിയിലും ഫലം.
ഭക്തിയും സൂക്ഷ്മമായ്സ്സാക്ഷാൽമുക്തിയുമൊന്നെന്നിവണ്ണം
യുക്തിയോടോതിശാണ്ഡില്യൻ ഭക്തിസൂത്രം ചമച്ചുള്ളോൻ.
ഭക്തരാകിന നാരദാദികൾ കാണ്മതുണ്ടു ഭവന്മയം
ഭക്ത വത്സല! സകലമീയൊരു കാഴ്ച കാട്ടണമെന്നെയും.
ആയിരാണിക്കുളം ഗ്രാമത്തായിരിക്കും ദ്വിജേന്ദ്രന്മാർ
ആയമാണ്ടവർ സത്യധർമ്മദയാനയാദികളുള്ളവർ
അമ്മഹാഗ്രാമയോഗത്തിൽ വന്മഹസ്ഥാനമുള്ളാഡ്യർ
അമലശീലരമന്ദകീർത്തികൾ വെണ്മണിദ്വിജനാദികൾ
ഗ്രാമണിക്കൂട്ടരോടെന്തോ കേമമേറ്റാക്കലഹത്തിൽ
ഗ്രാമസീമ വെടിഞ്ഞു പോന്നു നികാമനീരസശക്തിയാൽ.
എന്തിനോബന്ധനം ചെയ്താവെണ്മണിബ്രാഹ്മണാഢ്യന്റെ
അന്തിയൂട്ടുമുടക്കിയതിനൊരുചിഹ്നമിന്നുമൊരുക്കൽപോൽ
കൃത്യനിഷ്ഠാവ്രതക്കാരാം കേരളബ്രാഹ്മണേന്ദ്രർക്കീ_-
കൃത്യഭംഗമകപ്പെടുത്തുകിൽ മേൽനടപ്പിതു പണ്ടുപോൽ.
ഇത്തരം ദുഷ്കൃതംമൂലം സത്തരാശ്രോത്രിയാഢ്യന്മാർ
ഒത്തൊരുങ്ങിയിറങ്ങിയഖിലരുമിത്ഥമാണു ജനശ്രുതീ.
സംഘമായ്ചേർന്നുകൊണ്ടോരീസംഘനേതാക്കൾ പോരുമ്പോള്
സംഘമുമ്പിനു “പൊതുവ"യാണകവൂർമനപ്രഭു തമ്പുരാൻ
ആയിവർ പോന്നവാറൊപ്പമായിരാണിക്കുളത്തപ്പൻ
ആയതേക്ഷണയുമൊത്തു സഹായമായ്ത്തുണ പോന്നുപോൽ
ചൂർണ്ണിയാറ്റിൻ തടം പാറ്റിപ്പൂർണ്ണയോഗത്തൊടീയോഗ്യർ
ചുണയോടാശുചി തഴുതനാട്ടതിരിന്നകം കുടികൊണ്ടുതേ.
ദേവദേവൻ സ്വയംഭൂവാദേവിയൊത്തായവർക്കൊപ്പം
മേവിനാൻ തിരുവായിരാണിസമാഖ്യമാം കുളമാണ്ടഹോ.
ഈവിധം ഭക്തവാത്സല്യം കൈവളർക്കും മഹാദേവൻ
ദേവദേവനുമേശനവശത സേവകർക്കൊഴിവാക്കുവാൻ,
അർദ്ധചന്ദ്രങ്കരം ചാർത്തു, സിദ്ധഗംഗാധരസ്വാമി,
ബദ്ധപാശഭുജംഗമണിസൃണിപിംഗളതുംഗജടാഭരൻ,
നീറ്റമേറും കനൽക്കണ്ണിൽപ്പാറ്റയായ്ക്കാമനെച്ചുട്ടോൻ,
നിഭൃതമഗജയിലലിവൊടലരശരമാറ്റൊലി സ്മിതമേറ്റവൻ
കുണ്ഡലീകുണ്ഡലച്ചാത്തന് ഗണ്ഡമേറ്റംവിളങ്ങുന്നോൻ,
കുണ്ഠശക്തിവിഷം കഴുത്തിലമഴ്ത്തിയൊളിമഷിതേച്ചവൻ,
വീതിയാം മാറിടത്തേറ്റം ഭൂതിപൂശി പ്രകാശിപ്പോൻ,
ഭീതികൂടിടുമായുധം പലജാതി കൈകളിലേന്തിയോൻ,
അങ്കഭാഗത്തമർന്നീടും മങ്കയാം ഗൌരിയെപ്പുൽകി
പ്പങ്കജാസ്ത്രവിനോദകൌതുകമങ്കുരിച്ചു രസിപ്പവൻ,
പ്രേമസാരാത്മകനേറ്റം ക്ഷേമദൻ സേവകർക്കെന്നും
ഭീമനുഗ്രനമേയസുന്ദരഭീമവിഗ്രഹനായവൻ,
സുന്ദരേശൻ ശിവൻ സോമസ്കന്ദനഷ്ടാക്ഷരാരാദ്ധ്യൻ,
സുരനിരയ്ക്കൊരു ശരണമാസുരവരനിരയ്ക്കൊരു മാരണം,
സ്വാമിയെന്റെ പരദൈവം കാമിതകല്പകവൃക്ഷം,
ശമിതഭവഭയനനിശമരുളണമമിതപരസുഖമീശ്വരൻ.
താരിൽമാതും സഖിയാകും ഗൗെരിയമ്മേ! വണങ്ങുന്നേൻ
തരളിതസ്മിതരുചിരമടിയനിലരുളുകക്ഷിനിരീക്ഷണം.
വാമദേവൻ ഭഗവാന്റെ വാമഭാഗത്തിരിപ്പോളേ!
വരവധൂടി! വരാഭയാങ്കുശപാശലസിതകരാംബുജേ!
നമ്രമദ്ധ്യേ കനംകൂടും കമ്രപീനസ്തനാഭോഗേ!
നവസിതസ്മിതസുന്ദരാനനനന്ദിതേശ്വരമാനസ!
കണ്കളിക്കീശനേക്കൂടെച്ചിങ്കു പാടിച്ചിടും മായേ!
കരുണയഴകിലൊഴുക്കിടും മിഴിവഴിയിലാക്കണമെന്നെയും.
ചന്ദ്രചൂഡപ്രിയേ! ചഞ്ചച്ചന്ദ്രലേഖാഞ്ചിതമൌലേ!
ചാരുഹാസിനി! തരിക നന്മകൾ പാരമടിയനു പാർവ്വതി!
ദേശികനാം ശ്രീവസിഷ്ഠൻ പേശിടും ബ്രാഹ്മണത്വത്തെ
വാശിയോടേറ്റെടുത്തോരക്കൌശികന്നു നമസ്കാരം.
ചിത്രമിക്കണ്ടെഴും വിശ്വമത്രയും മിത്രമായുള്ളോൻ
മിത്രമായ് നിന്നുതാൻ വിശ്വമത്രയും നോക്കിടും യോഗ്യൻ,
മിത്രദേവന്നുമേലായ് നക്ഷത്രമായ് നിന്നിടും വിശ്വാ-
മിത്രനെൻവംശകൂടസ്ഥനെത്രയോ വന്ദ്യനേവർക്കും.
അന്തണൻ മുതലടിമയായിടുമന്ത്യജാതിജനംവരേ
സ്വന്തവംശവിശേഷനിലകൾനിരന്നു സന്തതിവാച്ചവൻ
ഹന്ത! നമ്മുടെ പൂർവ്വപുരുഷനനന്തശക്തിതപോബലൻ
സന്തതം തുണവേണമീനരപുംഗവൻ മുനിപുംഗവൻ.
അർച്യനായിടുമഗ്നിഹോത്രി പിരാന്തനാർ പുനരുളിയനൂർ
തച്ചനാദിവിശിഷ്ടരാം പതിനോരുമക്കളെഴുന്നവൾ
ശ്ലാഘ്യനാകിന വരരുചിയ്ക്കു രുചിച്ച പത്നി പതിവ്രതാ
പാക്കനാരുടെയമ്മയെന്റെ പറച്ചി മുത്തി തുണയ്ക്കണം.
നന്ദ്യനാം പറയക്കിടാത്തനു നന്ദിയോടിതു വന്ദനം
വന്ദ്യനാകിന പാക്കനാർക്കു വളർന്നഭക്തിയിൽ വന്ദനം.
പാക്കനാരുടെ വംശശാഖയിൽവക്കുപറ്റി വളർന്ന ഞാൻ
ചെക്കനാണൊരു ചൊക്കനാണതിമൂർഖനാണതു സമ്മതം.
പാർക്കിലിങ്ങിനെയൊക്കെയാകിലുമോർക്കിലെൻകുലവൈഭവം
വാക്കിനുണ്ടു മിടുക്കു സൽക്കഥ നോക്കിയൊന്നു പറഞ്ഞിടാൻ.