യതിരാജമഹാവതാരപുണ്യ-
ക്ഷിതിയാം കാലടിനാടു കാടുപോലേ
ഗതിയററു കിടന്നിരുന്നതിപ്പോൾ
മതിയാം പട്ടണമായ് വിളങ്ങിടുന്നു. 1
ശരിയായിഹ കൊല്ലവർഷകാല-
പ്പിരിവിൻ മുപ്പതുമേഴുമാണ്ടു മുമ്പിൽ
ഗിരിശാംശജശങ്കരൻ പിറന്നൂ
ചെരിയാറിൻകരെയീ പ്രശസ്തദിക്കിൽ. 2
അവിടുത്തെ മഹാവതാരകാല-
ത്തിവിടുത്തെ ദ്വിജരാ ദ്വിജേന്ദ്രനേയും
അവിവേകവശാൽ തിരസ്കരിച്ചൂ;
ഭൂവി സാധാരണമാണു മൌഢ്യമല്ലോ. 3
ശിശുവാം പൊഴുതീ മഹാനെയെന്തോ
പശുയജ്ഞപ്രിയരാം ധരാസുരന്മാർ
അശുഭേതരദർശനം വെറുക്കും
പിശുനപ്രായർ പരം കുഴക്കിപോലും. 4
നിജമാതൃവിരോധ വൃത്തികൊണ്ടോ,
ദ്വിജബാലൻ വിഭു സന്ന്യസിയ്ക്കകൊണ്ടോ,
സ്വജനങ്ങൾ വെറുത്തു നാടുവിട്ടീ -
യ്യജകല്പൻ പരദേശയാത്രചെയ്തു. 5
പല ദിക്കിലുമായ്നടന്നു പുണ്യ-
സ്ഥലസഞ്ചാര വിശുദ്ധനീ യതീന്ദ്രൻ
വിലയേറിയ തത്വബോധ സമ്പ-
ന്നില കാട്ടുന്നൊരു ഭാഷ്യകാരനായി. 6
ഹിതമാം പരചിത്തു കണ്ടു നാനാ-
മതസിദ്ധാന്തമുടച്ചുവാർത്തവീരൻ
ചിതമേറിന ശിഷ്യരൊത്തവസ്ഥോ-
ചിതമദ്വൈതമതം പരത്തി മന്നിൽ. 7
ഇതി വിശ്രുതനായ്ച്ചമഞ്ഞ സാക്ഷാൽ
യതിരാജന്നു വിരോധികക്ഷിയായി
എതിർനിന്നധികം കുഴക്കി നാട്ടിൽ
ക്ഷിതിദേവാധമർ കഷ്ടമമ്മയേയും. 8
അവശസ്ഥിതിയിൽക്കിടപ്പിലായോ-
രവളെക്കേവലമൊന്നു നോക്കിടാതേ
അവരേറ്റമിടഞ്ഞുപദ്രവിച്ചൂ;
ഭുവനേ നിർദ്ദയരെന്തു ചെയ്തിടാത്തൂ? 9
ചരമസ്ഥിതി വന്നടുത്തനേര-
ത്തരമാത്മാത്മജനെ സ്മരിച്ചൊരമ്മ
പരമേശനവാവതാരമാമാ-
വരയോഗീന്ദ്രനെയങ്ങു കണ്ടുമുന്നിൽ. 10
പരമാത്മപദം തിരിച്ചു കാണി-
ച്ചരമമ്മയ്ക്കു മകൻ വിമുക്തി നൽകി
പരബോദ്ധ്യനിലയ്ക്കു സംസ്കരിപ്പാൻ
ചിരമാദ്ദിക്കില ഹോ! കുഴങ്ങിയത്രേ. 11
സ്വജനത്തിലൊരാളുപോലുമന്നാ-
സ്വജനന്യന്ത്യവിധിയ്ക്കു കൂടിയില്ല;
ദ്വിജരാജനതിൽക്കയർത്തു നാട്ടിൽ
ദ്വിജരോത്തറ്റവരായ് വരാൻ ശപിച്ചു. 12
ഗുരുശാപനിരസ്തവിപ്രർ വാഴു-
ന്നൊരു നാടാകിന കാലടിപ്രദേശം
പുരുപുണ്യതപോവനം വനം പോ-
ലൊരുപേരും കയറാത്ത മട്ടിലായീ. 13
സ്ഫുടഭാവമൊഴിഞ്ഞൊരായിരത്താ-
ണ്ടിടയിമ്മാതിരി മൂടിനിന്ന ദേശം
തടവറ്റധുനാ തെളിഞ്ഞു കാണാ-
നിടയായ് വന്നതു ഭക്തലോകഭാഗ്യം. 14
ഗുരുപാദയതീന്ദ്രശിഷ്യനായി-
ട്ടരുളും ശൃങ്ഗഗിരിസ്ഥമസ്തരീന്ദ്രൻ,
തിരുമേനി പിറന്നു പുണ്യഭൂമി-
യൊരു മാഹാത്മ്യമഹോ! വെളിപ്പെടുത്തി. 15
യതിരാജനെയും യഥാവിധിയ്ക്കാ-
വ്രതിയർച്ചിച്ചൊരു ശാരദാംബയേയും
പ്രതിമാനിലയിൽജ്ജനങ്ങൾ കാണു-
ന്നതിനായ് ക്ഷേത്രപദപ്രതിഷ്ഠ ചെയ്തു. 16
അഴകറ്റൊരു കാടുപോലെ നിന്നാ-
പ്പുഴവക്കിന്നൊരു പട്ടണം കണക്കേ
ഒഴുകും പുഴയിൽപ്പതിഞ്ഞു കാൺമൂ
മുഴുതിങ്കൾപ്രതിബംബധാടിയോടും 17
മലയാളിമഹീസുരേന്ദ്രരിന്നും
ചിലരീപ്പുണ്യമഹാസ്ഥലോദയത്തെ
അലസത്വവഴിയ്ക്കനാദരിയ്ക്കും
നില കാട്ടുന്നതു ഹന്ത ഹന്ത! കഷ്ടം!! 18
നേരോർക്കിലിങ്ങു പരദേശിമഹീസുരേന്ദ്ര-
ന്മാരോടു ഭിന്നനിലയാം മലയാളിധമ്മം
സ്വൈരോദയാനുഗുണമായ് നിയമിച്ച യോഗി-
വീരോത്തമന്നടിമയാണിവരിന്നുമെന്നും. 19
മതിയിലിതു നിനച്ചും ശങ്കരാചാര്യയോഗി-
വ്രതിവരനിൽ വിശേഷാൽ ഭക്തിഭാരം ഭരിച്ചും
യതിവരപദമാകും കാലടിക്ഷേണിയിൽപ്പോയ്
പ്രതിമകളെ നമിപ്പിൻ നല്ല നമ്പൂരിമാരേ! 20