ശങ്കരൻ കിരാതാകൃതിയായ് മല-
മങ്കയാളാം ത്വരിതാകിരാതിയിൽ
തങ്കും മോദാൽജ്ജനിപ്പിച്ച നന്ദന-
നെൻകുലദൈവം വേട്ടയ്ക്കൊരുമകൻ,
എൻകരൾതാരിൽ നിത്യം വിളയാടി-
സ്സങ്കടങ്ങൾ കെടുത്തിസ്സദാ സുഖം
സംഘടിപ്പിച്ചു തന്നീടേണം ഭവ-
വൻകടൽക്കതാണല്ലൊ സുധാരസം.
എങ്കിലോ വിഷയാളിത്തിരകളിൽ
തങ്കിടും ചിത്തം മുങ്ങി മറികയാൽ
നിൻകിരാതസ്വരൂപം നിരൂപിപ്പാൻ
ശങ്കിക്കുന്നേൻ കുറച്ചോരു വൈഷമ്യം.
എന്നാലും ദേവ! വേട്ടയൊരുമക!
നന്നായെന്നിൽ നിൻകാരുണ്യമുണ്ടെങ്കിൽ
എന്നായാലും തിരുവുടലോര്ക്കുവാ-
നൊന്നാരാലിടകിട്ടാതിരിക്കുമോ?
നീലനീരദനിര്മ്മലമാകും നിൻ-
കോലമെൻ മനോദര്പ്പണമദ്ധ്യത്തിൽ
നീലകണ്ഠകുമാര! തെളിഞ്ഞൊന്നു
ചാലവേ കാണാറാക്കുവാനോര്ക്കുന്നേൻ.
ചേലിൽ മേല്പൊട്ടു തൂര്‍ത്തു കെട്ടിബ്ഭംഗി-
കോലിന മട്ടു ചുററമേ വട്ടത്തിൽ
പീലിക്കണ്ണുതിരുകും തിരുമുടി
മേലിലെന്നുള്ളിലൊക്കുമാറോര്ക്കുന്നേൻ.
അഛന്റേ ജടാജൂടത്തിനേക്കാളു-
മച്ഛഗംഭീരഭീഷണമാംവണ്ണം
മെച്ചത്തിൽച്ചുറ്റി നേരേ പടം കാണി-
പ്പിച്ച പന്നഗഭൂഷണമോര്ക്കുന്നേൻ,
ഫാലപട്ടമാം നീലനിശാകര-
ബാലനിൽ പ്രതിബിംബിയ്ക്കകാരണം
ലോലമായ്പ്പെട്ടകൂടിക്കളിച്ചീടും
പോലെയാടുമുളകങ്ങളോര്ക്കുന്നേൻ.
പേടിയാകുന്ന ചെന്തീത്തിരുമിഴി
മൂടിവെച്ചവിധം തിരുനെററിയിൽ
മോടിയായ് രക്തചന്ദനം കസ്തൂരി
കൂടിക്കുത്തിയ പൊട്ടും ഞാനോര്ക്കുന്നേൻ.
ദുഷ്ടന്മാരേ വളഞ്ഞു പിടിച്ചീടും
രുഷ്ടഭീഷണകാളസര്പ്പംപോലെ
പുഷ്ടമായ് വളഞ്ഞീടും പുരികമെൻ-
കഷ്ടപ്പാടുകൾ തീര്ക്കുവാനോക്കുന്നേൻ.
മൊട്ടുമാത്രം കറുത്തു ശേഷം ചുമ-
ന്നിട്ടുള്ള രണ്ടു വട്ടപ്പരിചകൾ
ഒട്ടു തുല്യമായ് നില്ക്കും തിരുമിഴി-
മട്ടുമെപ്പോഴുമുൾപ്പൂവിലോര്ക്കുന്നേൻ.
മൂപ്പിച്ചുൽക്കടക്രോധത്താൽ ദുഷ്ടരിൽ
തീപ്പിടിക്കുമ്പടിക്കുള്ള നോട്ടവും
തൃപ്പദം കൂപ്പും സേവകർക്കെപ്പോഴും
കല്പകപുഷ്പവൃഷ്ടിയായോക്കുന്നേൻ.
മാതിരിക്കൊത്തു കുത്തിത്തിരുകിയ
ജാതിപന്നഗരത്നപ്രഭയോടും
കാതിലത്ഭുതദിവ്യൌഷധിപ്പൊന്നു-
മ്പൂ തിരുകിയ കുണ്ഡലമോര്ക്കുന്നേൻ.
പന്നഗത്തിന്റേ പത്തി വിരുത്തിയൊ-
ന്നുന്നമിച്ചേറ്റു ചീറ്റും മുഖംപോലെ
മിന്നുമെള്ളിൻപൂഭംഗി കലർന്ന നി-
ന്നുന്നതമാം തിരുമൂക്കുമോര്ക്കുന്നേൻ.
ഒട്ടുമുക്കാലും വീതികൂടും കവിള്-
ത്തട്ടു മുട്ടിപ്പിടിച്ചു മുഖത്തിന്റേ
മട്ടു ഗംഭീരഭീഷണമാക്കും നിൻ-
കെട്ടുതാടിയും മീശയുമോര്ക്കുന്നേൻ.
ദോഷമറ്റൊരു തൊണ്ടിപ്പഴത്തിന്റെ
ഭാഷയിലുള്ള ചുണ്ടിന്റെ ഭംഗിയെ
പോഷണംചെയ്യും ശത്രുച്ഛടാടോപ-
ഭീഷണമാം തിരുമുഖമോര്ക്കുന്നേൻ.
കട്ടിത്തംകൂടും കണ്ഠത്തിന്നൊത്തിടും-
മട്ടിൽതന്നേ കനത്തെഴും സ്കന്ധവും
കാട്ടിടാതെ ഭുജാർദ്ധവും വക്ഷസ്സും
പാട്ടിൽ മൂടുന്നു ചട്ടയുമോര്ക്കുന്നേൻ.
എയ്യുമമ്പും കുലച്ച വില്ലുമിട-
കയ്യുയർത്തിപ്പിടിച്ചുകൊണ്ടങ്ങിനെ
മെയ്യിണക്കിച്ചുരിക കീഴായ് വല-
ങ്കയ്യിലേന്തിന നിൻനിലര്യോക്കുന്നേൻ.
കണ്ഠത്തിൽ മുറിച്ചട്ടയിന്മേൽത്തൂക്കി-
ക്കൊണ്ടണിഞ്ഞുള്ള കാളസര്പ്പങ്ങളിൽ
നീണ്ടതൊന്നെന്നു തോന്നും രോമാവലി-
യാണ്ടതാം നിൻതിരുവയറോര്ക്കുന്നേൻ.
കാട്ടുദിക്കിൽ കിടയ്ക്കും പല ചായ-
ക്കൂട്ടു കൂട്ടിയ കൌശേയപ്പെട്ടാലെ
മട്ടു ചേര്‍ത്തിട്ടു കെട്ടിയുടുത്തര-
ക്കെട്ടും പാമ്പരഞ്ഞാണും ഞാനോര്ക്കുന്നേൻ.
ആനത്തുമ്പിക്കൈ വാഴത്തടിയിവ
മാനം കൈവിട്ടു കൂപ്പും തുട രണ്ടും
ദീനവത്സല! ഞങ്ങൾക്കാരാശ്രയ-
സ്ഥാനസ്തംഭങ്ങൾപോലെഞാനോര്ക്കുന്നേൻ
നീലകണ്ഠത്തിരുമകൻ കേറിടും
നീലകണ്ഠത്തിന് കണ്ഠത്തിൻകാന്തിയെ
ചാലവേ കവര്ന്നീടുവാനേറവും
ശീലമാം നിൻകണങ്കാലുമോര്ക്കുന്നേൻ.
ഭോഗിരാജച്ചിലമ്പണിഞ്ഞു, മഹാ-
യോഗിരാജിക്കൊരാലംബമായ് നിന്നും
യോഗിഭോഗികൾക്കിഷ്ടം യഥേഷ്ടമായ്
ബ്ഭംഗിക്കും നിൻപുറങ്കാലുമോര്ക്കുന്നേൻ.
ഈരഞ്ചായ് പത്തു തൃക്കാൽവിരലിലും
ചേരുഞ്ചാരുനഖേന്ദുബിംബങ്ങളിൽ
ദൂരഞ്ചാടിക്കളങ്കമുള്ളെൻമനം
പാരഞ്ചാഞ്ഞു പതിയ്ക്കുമാറോര്ക്കുന്നേൻ.
പല്ലവംപോലേ രേഖാവിശേഷംകൊ-
ണ്ടുല്ലസിക്കുന്ന തൃക്കാലടി രണ്ടും
നല്ലപോലുള്ളിൽ ശ്രീകിരാത! ഭവാൻ
മെല്ലവേ വെച്ചു നിൽക്കുമാറോര്ക്കുന്നേൻ.
ഈശാനാത്മജ! സ്വാമിൻ! കിരാത! നിൻ-
കേശാദിപാദദ്ധ്യാനമരക്ഷണം
ഏശാൻ ഭാഗ്യമെന്നുള്ളിനുണ്ടായെങ്കിൽ
ക്ലേശാവേശമില്ലെന്നും സുഖം കിട്ടും.
ദാരുണാകൃതി വേട്ടയ്ക്കൊരുമകൻ
കാരുണ്യാമൃതമേഘമാണെന്നല്ലോ.
നേരുകാണും മുനീന്ദ്രരഹോ! നിന്നുള്-
പ്പോരു കണ്ടു വിധിച്ചവിധം കേൾപ്പൂ.
പാരിൽക്കേളിപെരുത്ത സാക്ഷാൽ വാലി-
ശ്ശേരിക്കോട്ടയിൽ വാഴും ഭഗവാനേ!
കേരളകുലദൈവമേ! കാട്ടാള
വീര! രുദ്രകുമാര! നമസ്കാരം.
ബ്രഹ്മവിഷ്ണുമഹേശ്വരന്മാരായി
ബ്രഹ്മതത്വമേ! മായാവിലാസത്താൽ
നിര്‍മ്മമം ലോകസൃഷ്ടിരക്ഷാക്ഷയ-
കര്‍മ്മം കാട്ടിക്കളിയ്ക്കുന്നതും ഭവാൻ.
ഇന്ദ്രവഹ്നിയമനിരൃതിസലി-
ലേന്ദ്രവായുകുബേരേശഭേദത്താൽ
ഇന്നു കേവലമഷ്ടദിൿപാലരായ്
നിന്നു കൃത്യം നടത്തുന്നതും ഭവാൻ.
ചന്ദ്രസൂര്യവിഭാഗത്താൽ വിശ്വത്തിൽ-
സ്സാന്ദ്രശീതോഷ്ണഭേദം കൊടുപ്പതും
എന്നും രാപ്പകൽ വേർതിരിക്കുന്നതു-
മൊന്നുംകൂടാതിരിയ്ക്കുന്നതും ഭവാൻ
കാലമെന്നു പറയുന്നതും, ജീവ-
ജാലഭേദത്താൽക്കാണായിടുന്നതും,
ചാലവേയാരും കണ്ടുപിടിയ്ക്കാത്ത
ജാലവിദ്യകൾ കാട്ടുന്നതും ഭവാൻ.
കേവലം വേദവാക്ക്യപ്പൊരുളെന്നും
ദൈവമെന്നുമാക്കര്മ്മമെന്നും ചിലർ
ആവകയ്ക്കെതൃവാദികൾ കേവലാ-
ഭാവമെന്നും ഭവാനെപ്പറയുന്നു.
ആദിതൊട്ടിപ്രപഞ്ചത്തിൽ പഞ്ചഭൂ-
താദിയുമഞ്ചു തന്മാത്രഭേദവും
വേദിതവ്യമാം മറ്റൊക്കെയുമിവ-
യ്ക്കാദിമൂലമാമൊന്നും ഭവാനല്ലോ.
സർവ്വസംഗപരിത്യാഗം ചെയ്തിട്ടോ,
സര്‍വ്വവും ഭവാനെന്നുള്ളുറച്ചിട്ടോ,
സര്വ്വജ്ഞന്മാർ സനൽക്കുമാരാദികൾ
സര്‍വ്വദാ സച്ചിദാനന്ദം നേടുന്നു.
കണ്ടതൊക്കെയും ദേവ! ഭവാനെന്നും
കണ്ടഹോ! ഭവാനാകുന്നു ഞാനെന്നും,
വീണ്ടുമേറ്റം മനസ്സിലുറപ്പിച്ചാൽ
വേണ്ടുമിഷ്ടം ഫലിപ്പാൻ പണിയുണ്ടോ?
നാമിതിൻവണ്ണം വേട്ടയ്ക്കൊരുമക-
സ്വാമിയെ ക്ഷണനേരം സ്മരിച്ചെങ്കിൽ
കാമിയ്ക്കുംപോലേ നാലു പുരുഷാർത്ഥ-
ഭൂമിയ്ക്കും മേലേ നേടാം സദാനന്ദം.
പാനപ്പാട്ടായി വേട്ടയ്ക്കൊരുമക-
ദ്ധ്യാനശീലനാമാര്ഗ്ഗത്തെക്കാണിച്ചേൻ.
താനഭീഷ്ടമ്പോലേതു രൂപത്തിലു-
മാനന്ദാത്മാവാം ദേവനെച്ചിന്തിയ്ക്കാം.
കേട്ടുകൊണ്ടാലും പണ്ടൊരു ഭൂസുരൻ
കാട്ടുപോത്തായ് ഗുരുവായൂരപ്പനെ
പാട്ടിലാക്കീട്ടാമേപ്പത്തൂർ ഭട്ടനെ-
ക്കാട്ടിപോൽ; നോക്കൂ! ധ്യാനപ്രഭാവത്തെ.
എന്നതുകൊണ്ടു വേട്ടയ്ക്കൊരുമകൻ-
തന്നെ ഞാൻ ചൊന്ന മട്ടിലിഷ്ടംപോലെ
എന്നുമുള്ളിലുറപ്പിച്ചു സച്ചിദാ-
നന്ദത്തിൽച്ചെന്നു ചേരുവിൻ കൂട്ടരേ.