ശ്രീവിഷ്ണു ഭൂമിയുടെ ഭാരമൊഴിച്ചു രക്ഷ-
യ്ക്കാവിർഭവിച്ചൊരവതാരമഹാമുനീന്ദ്രൻ,
സേവിപ്പവർക്കഭിമതാർപ്പണകല്പവൃക്ഷം
ഭൂവിണ്ണവൻ ഭൃഗുകുലപ്പെരുമാൾ ജയിപ്പൂ. 1
അച്ഛന്റെ കല്പനയിലാദരവോടുകൂടി-
യച്ഛന്നമമ്മയുടെ കണ്ഠമറുത്ത വീര!
സ്വച്ഛന്ദവൈഭവനിധേ! ജമദഗ്നിസൂനോ!
ത്വച്ഛക്തിമൂലമടിയങ്ങൾ പുലർന്നിടുന്നു. 2
വൈജാത്യവൈഭവമെഴുന്നൊരു കാര്‍ത്തവീര്യ-
രാജാധിരാജനുടെ കൈക്കതിർ കൊയ്ത ശൂര!
ഹേ ജാമദശ്യ! ഭഗവൻ! ഭവദീയരാണി-
ബ്ഭൂജാതർ ഞങ്ങൾ മലയാളികൾ മാമുനീന്ദ്ര! 3
പാരാകുവേ പലപടിക്കു പടര്‍ന്നു വാച്ച
ഘോരവനീശ്വരമഹാവനമാകമാനം
പാരാതെ വെണ്മഴുവുലച്ചു മുറിച്ചുവിട്ട
വീരാതിവീര! ഭൃഗുനന്ദന! വന്ദനം തേ. 4
നേരായ ധര്മ്മനില വിട്ടൊരു ദുഷ്ടരൊക്കെ-
ത്തീരാനൊരുങ്ങുമൊരു തന്നുടെ വീരധര്‍മ്മം
ശ്രീരാമനായ് നിജധനുസ്സൊടു നൽകിയോരു
ധീരാഗ്രഗണ്യ! മുനിപുംഗവ! നീ ജയിയ്ക്ക. 5
മാനംപെടും മഹിയടച്ചിഹ കാശ്യപന്നു
ദാനംകഴിച്ചു ശമമാര്ന്നൊരു ദാനവീര!
സ്ഥാനം പയോധിയോടു വാങ്ങിയ യോഗിവര്യ!
ജ്ഞാനം തെളിഞ്ഞൊരു തപോധന! നീ തുണയ്ക്ക. 6
നല്ലോരു സഹ്യമലമേലടികൂട്ടിടുന്ന
കല്ലൊലമാല കലരും കടൽ ദൂരെ മാറ്റി
സ്വർല്ലോകതുല്ല്യമൊരു കേരളഭൂമി തീർത്ത
സല്ലോകപാലക ഭൃഗൂദ്വഹ! കാത്തുകൊൾക. 7
ഇയ്യുള്ള ഭൂസുരനിരയ്ക്കിഹ കേരളത്തിൽ
കയ്യുള്ളതും നടവടിക്രമവും ക്രമത്തിൽ
ചെയ്യുന്ന ധര്മ്മവിധിയും നിയമിച്ചുതന്ന
നിയ്യുറ്റവൻ പരശുരാമ! സദാ സഹായം. 8