ശിഷ്ടാത്മാ വെണ്മണിക്ഷ്മാസുരസരസകവി-
പ്രൗഢനും നാമശേഷ-
പ്പെട്ടല്ലോ കേരളച്ചൊല്ലിനു സപദിയക-
പ്പെട്ടൊരിക്കഷ്ടകാലം
കഷ്ടം! നൂറാണ്ടുചെന്നീടിലുമൊരുവിധവും
തീരുവാൻ മാഗ്ഗമില്ലാ
പിട്ടല്ലി, ഗ്ഘോരതാപക്കടുകനലിലക
ക്കാമ്പുവേവുന്നിതയ്യോ! 1
താതൻ വെണ്മണി നാടുവിട്ടസമയം
കണ്ണീർപൊഴിച്ചേറ്റവും
ഖേദംപൂണ്ടു വസിച്ച കേരളമൊഴി-
ക്കാശ്വാസമുണ്ടാക്കുവാൻ
ഏതെല്ലാം പറയേണ്ടിവന്നിതതുപോ-
ലെന്തുണ്ടിനിച്ചൊല്ലുവാ-
നാതങ്കാബ്ധിയിലെന്നുമുൾത്തടമെരി-
ഞ്ഞീവാണി വാണീടണം. 2
എട്ടാളുണ്ടു മികച്ച സൽകവികളി-
ക്കൊച്ചായ രാജ്യത്തിലെ
പ്പുഷ്ടിക്കെന്നു നിനച്ചിരുന്നു ശിവനേ
മാടക്ഷമാവാസികൾ;
കൂട്ടത്തിൽത്തലയാളിയെസ്സരവധൂ-
സംഘങ്ങളര്ത്ഥിയാൽ
തട്ടിക്കൊണ്ടു നടന്നു ദുഷ്ടമതിയാം
പാകാരി ഹാ! കഷ്ടമേ! 3
ഹൂണക്ഷീരസമുദ്രപൂര്ണ്ണമതിയാം
ലോർഡ് ടെന്നിസൻ മുമ്പിലി-
ക്ഷോണീവാസമിളച്ചു, പിമ്പു ഗതനായ
ഭാഷാകവിശ്രേഷ്ഠനും
വാണാനക്കവിയെണ്പതാണ്ടു പുകഴു-
ന്നിസ്സൂരിമാണിക്യമോ
വാണില്ലൻപതുവർഷമെന്ന കഥയാ-
ണല്ലോ മഹാസങ്കടം. 4
തന്നച്ഛനോടുമൊരുമിച്ചു സുഖിച്ചു വാഴാൻ
കുന്നിച്ച മോഹമൊടുമിക്കവി പൂക്കു നാകം;
എന്നാലതിന്നു ശിവനന്ദിനി പങ്കുനിന്നാ-
ളെന്നോര്ക്കിലുള്ള പരിതാപമസഹ്യമത്രേ. 5