പഞ്ചമത്തിൽ പാട്ടുപാടും പഞ്ചവര്ണ്ണക്കിളിപ്പെണ്ണേ!
പഞ്ചമൻ ജോർജ്ജിനെപ്പറ്റിപ്പാടുകൊരല്പം. 1
ശ്രീമതിയാം വിൿറ്റോറിയാശീമറാണിതന്റെ നല്ലോ-
രോമനപ്പൗത്രനാകുന്നതീ മഹീപാലൻ. 2
കപ്പലേറിദൂരദിക്കിലെപ്പേരുംപോയ് സഞ്ചരിച്ചു
'കപ്പലോടിത്തമ്പുരാ' നെന്നപ്പേരും നേടി, 3
മുത്തശ്ശിതൻ നാമധേയമൊത്ത മേറിരാജ്ഞിയാകും
മുത്തണിക്കൊങ്കയാൾതന്നെ മുത്തോടും വേട്ടു, 4
പഞ്ചപാണ്ഡവന്മാർ പോലെയഞ്ചു പുത്രരുണ്ടായ്വന്നു
ചഞ്ചലാക്ഷി കുമാരിയും സഞ്ചിതഭാഗ്യം. 5
ബ്രിട്ടൻ നാട്ടിന്നധിപനായ് പട്ടംകെട്ടീ മുമ്പി,ലതേ-
മട്ടിലിന്ത്യാചക്രവത്തിപ്പട്ടം കെട്ടുവാൻ 6
സമ്പ്രതിയെഴുനള്ളുന്നൂ തൻപ്രജാസഞ്ചയം തന്നിൽ
സമ്പ്രതിപത്തിയോടൂഴിയ്ക്കുമ്പർനായകൻ. 7
ഓരോ മതം നോക്കീടുമ്പോളോരോവിധം തോന്നിയാലും
നേരോടൊന്നായ് വിളങ്ങുന്ന കാരണമൂര്ത്തി 8
തൃക്കടക്കൺകളിയാലീച്ചക്രവര്ത്തിതനിക്കും തൻ-
മൈക്കണ്ണിയാം രാജ്ഞിയാൾക്കും സൗഖ്യമേകേണം. 9
'നൂറുവർഷമിക്ഷിതീശൻ മേറിരാജ്ഞിയൊത്തു രാജ്യം
കൂറുപൂണ്ടു ഭരിക്കട്ടേ സർവ്വമംഗളം. 10