വിളങ്ങിനില്ക്കും രവിയസ്തമിച്ചാൽ
വളർന്നടുക്കുന്നൊരിരുട്ടശേഷം
കളഞ്ഞു നമ്മൾക്കു വെളിച്ചമേകാൻ
വിളക്കു വെയ്ക്കുന്നിതു വീടുതോറും. 1
തീപ്പെട്ടി പണ്ടി,ല്ലതിനാൽ ജനങ്ങൾ-
ക്കേര്പ്പെട്ട കഷ്ടം പറയാവതല്ല;
ഇപ്പോളതിന്മാതിരിയൊന്നുമില്ല;
തീപ്പെട്ടിയില്ലാത്തൊരു വീടുമില്ല, 2
കോലൊന്നുരച്ചാൽ ചെറുതായ മിന്നൽ-
പോലൊന്നു മിന്നീട്ടതു തീ പിടിക്കും;
ചീളെന്നു കത്തിയ്ക്കണമല്ലയെന്നാ-
ലാളുന്ന തീ കൈവിരലിൽ കടക്കും. 3
വിളക്കു വെയ്ക്കും സമയത്തു നമ്മൾ
കളിച്ചു നില്ക്കുന്നതു ഭംഗിയല്ല;
കുളിച്ചു, മറ്റുള്ള കിടാങ്ങളേയും
വിളിച്ചു നാമങ്ങൾ ജപിച്ചിടേണം. 4
വെളുപ്പാൻകാലത്തും വെളിവൊടു വിളക്കൊന്നു പതിവായ്
കൊളുത്താറുണ്ടപ്പോളുണരണമതത്രേ ഗുണകരം:
കുളുര്ത്തോരുത്സാഹാലുരുവിടുക പാഠങ്ങൾ മുറപോ-
ലെളുപ്പം തെല്ലല്ലപ്പൊഴുതവ മനസ്സിൽ പതിയുവാൻ. 5