മാനം ചേരുന്ന മന്നോർകുലമണിയുമണി-
ത്തങ്കമാംഗ്ലേയഭൂപൻ
സാനന്ദം സ്ഥാനമുദ്രാദികളൊടു ബഹുമാ-
നിച്ചു മാടക്ഷിതീശൻ
ഈ നമ്മൾക്കുള്ള ഭാഗ്യത്തികവിനൊടു രസാ-
ലമ്പതോടൊമ്പതാണ്ടി-
ബ്ഭൂനല്ലാർതൊട്ട തങ്കത്തൊടുകുറിവടിവിൽ
സന്നമായ് മിന്നിടുന്നു. 1
സാരാസാരജ്ഞനാമിത്തിരുവടി തിരുമൂ-
പ്പായകാലം മുതൽക്കി-
പ്പാരാകെ ക്ഷേമസാരാമൃതജലധിതരം-
ഗാളിയാൽ കേളിയായി
പാരാവാരത്തിനങ്ങേക്കരയിൽ നിജ യശോ-
ലക്ഷ്മി ലാത്തിത്തുടങ്ങീ
താരാർമാതിന്റെ നൃത്തക്കളരിയിവിടമാ-
യെന്തിതിൻമേലെയുള്ളൂ! 2
ഈരേഴൂഴിക്കുമീശൻ നിരുപമകരുണാ-
മൂര്‍ത്തി പൂണ്ണത്രയീശൻ
ചാരേ വര്‍ത്തിച്ചു ചഞ്ചൽകടമിഴികൾ കളി-
പ്പിച്ചു കാക്കുന്ന മൂലം
താരേശോദ്യൽപുകൾച്ചാര്ത്തൊടു ജഗതി ജയി-
ച്ചീടുമെൻ തമ്പുരാൻതൻ
നേരേ നില്പാൻ നിരൂപിക്കുകിലപരനൃപ-
ന്മാരിലിന്നാരുമില്ല. 3
പണ്ടാരെക്കൊണ്ടുമൊക്കാത്തൊരു നിലയിൽ മഹാ
ദൂരദിക്കിൽ ഗമിച്ചൂ,
പണ്ടാരത്തിൽ പെരുപ്പിച്ചിതു മുതൽ, സുപരി-
ഷാരപൂരം പരത്തി,
കണ്ടാനന്ദിച്ചു സമ്രാട്ടിനെ, യിനി രസമായ്
ഷഷ്ടിപൂർത്ത്യുത്സവത്തെ-
ക്കൊണ്ടാടിപ്പത്തു നൂറ്റാണ്ടവനിയിതു ഭരി-
യ്ക്കേണമിക്ഷോണിപാലൻ. 4
ലോകാലോകാന്തരാളം നിറയുമൊരു പരാ-
ശക്തിയും സൂര്യദേവൻ
തൂകാറുള്ളോരു രശ്മിപ്രകരവുമുദധി-
യ്ക്കുള്ള വിസ്താരവായ്പും
ആകാശത്തിന്റെ ദൂരസ്ഥിതിയു, മിടയുമാ-
ററ്റമറ്റുള്ളൊരായു-
സ്സേകാറാകേണമിക്ഷ്മാരമണനു, പഴയ-
ന്നൂരെഴും തമ്പുരാട്ടി! 5