17-01-2025ന് നടന്ന മലയാളം ഡിജിറ്റൈസേഷന് ശില്പശാലയില് തയ്യാറാക്കിയതു്
കരകാണാതൊരു കടലിനുസമമാം
നരകവിനാശനപാണ്ഡവചരിതം
പരിചൊടുസജ്ജനസഭയിലിറങ്ങി-
പറവതിനായിഹഭാവിക്കുന്നേൻ;
ഹസ്തിരഥാദിസമൃദ്ധത പെരുകും
ഹസ്തിനപുരമതിലതിമതിസുഖമൊടു
നിസ്തലധൃതിധൃതരാഷ്ട്രമഹീപതി
നിസ്തുലഭൂപതിവാഴുംകാലം.
ദുര്യോധനനും ദുശ്ശാസനനും
ദുർഭാഷണനും ദുശ്ശേഷണനും
ദുർമേധാവും ദുർമ്മൂതനനും
ദുശ്ശീലനനും ദുർന്നീലനനും
ധൃഷ്ടതയാ ധൃതരാഷ്ട്രസുതന്മാ-
രെട്ടുജനങ്ങളുമനുജന്മാരും
അന്ധനതാകിയജനകൻതന്നുടെ-
യന്തികസീമനിചെന്നുവണങ്ങി
പന്തിനിരക്കെയിരുന്നു പതുക്കെ-
ച്ചിന്തിതമങ്ങുപറഞ്ഞുതുടങ്ങി:
“അച്ഛനുഞങ്ങളിലുള്ളൊരുകനിവതു
തുച്ഛമതാവാനെന്തവകാശം?
കന്തീസുതരെക്കൂറുണ്ടാവാ-
നെന്തൊരുബന്ധമതുംകേൾക്കേണം.
വണ്ണൻ വാഴകണക്കെവളർന്നൊരു
പൊണ്ണത്തടിയനതാകിയഭീമൻ
ഉണ്ണികളാകിനഞങ്ങളെ വളരെ-
ദണ്ഡിപ്പിക്കുന്നിതുമമതാതാ
കണ്ണറിയാത്തപിതാവിനിതൊന്നും
കണ്ടറിവാനും വശമല്ലല്ലോ
പൊണ്ണൻഭീമനു പത്തുപറച്ചോ
റുണ്ണണമെന്നാലതുമതിയല്ലാ
ഉണ്ണികളാകിനനമ്മെക്കണ്ടാൽ
കണ്ണുതുറന്നൊരു ഭാവം കാട്ടും
അതുകാണുമ്പോൾ ഞങ്ങൾഭയപ്പെ
ട്ടതുവഴിമണ്ടിയൊളിക്കേയുള്ളു;
ചെമ്പിൽ ചോറുകടത്തീടുമ്പോൾ
മുമ്പിൽകൊണ്ടിലവയ്ക്കും ഭീമൻ
വമ്പുള്ളവനച്ചെമ്പിന്നിങ്ങുവി
ളമ്പിയചോർമതിയല്ലെന്നാകിൽ
ചെമ്പുപിടിച്ചങ്ങിലയിൽ മറിപ്പാൻ
ചങ്ങാതിക്കൊരു സംശയമില്ലാ
ചക്കപ്പഴമാരാൻ കൊണ്ട്വന്നാ-
ലൊക്കെമുറിച്ചു ചെലുത്തും ഭീമൻ
ഇക്കണ്ടുണ്ണികൾ ഞങ്ങൾക്കായതു
വെക്കമൊരിത്തിരികിട്ടുകയില്ല.
പക്കച്ചോറും കാളൻകറിയും
ചക്കച്ചകണിയുമെന്നിവയല്ലാ-
തിക്കുഞ്ഞുങ്ങൾക്കൊരു സുഖഭോജന
മിക്കാലങ്ങളിലില്ലിഹതാതാ
എന്തിനുവളരെകൃത്തിക്കുന്നു
കുന്തീസുതരും ഞങ്ങളുമിവിടെ
സന്ധിച്ചിനിമരുവീടുകയെന്നതു
ചിന്തിച്ചാലെളതല്ലിനിമേലിൽ.
അവരിലൊരപ്രിയമരുളിച്ചെയ്-
വാനച്ഛനുമമ്മയ്ക്കും വശമല്ല
ഭവതുനമുക്കെന്തിതുകൊണ്ടിപ്പോ-
ളിവിടെനിവാസമുപേക്ഷിക്കുന്നേൻ
അടിയനുമനുജന്മാരുംകർണ്ണനും-
മടിയാരിൽച്ചില നായന്മാരും
മടിയാതിന്നിനിമറ്റൊരുദിക്കിനു
വിടകൊൾകെന്നുമനസ്സിലുറച്ചു
കുത്തിവെളുത്തൊരുകുറിയരിവച്ചു
കുന്തീതനയന്മാർക്കുവിളമ്പും
കണ്ണൻപഴവുംകറിപലതുംപുതു-
വെണ്ണയുമമ്പൊടുപാലും ദധിയും
പൊണ്ണൻ ഭീമനുമനുജന്മാർക്കും
കണ്ണുമടച്ചു ജപിക്കും ജ്യേഷ്ഠനും;
ഇക്കൂട്ടത്തിനുകല്ലും നെല്ലു-
മിരിക്കും കുററരിവെച്ചുവിളമ്പും
ചട്ടമിവണ്ണമടുക്കളവയ്ക്കും
പട്ടന്മാർക്കതുമാറുകയില്ല
തടിയൻഭീമൻവടികൊണ്ടടിയനെ-
യടികൂട്ടുന്നതിൽ മുന്നേതന്നെ
തടിയുംകൊണ്ടൊരുദിക്കിനുമണ്ടി
ഝടിതിഗമിപ്പാൻ കൂടുകിലുചിതം;
കാട്ടിൽപെററുവളർന്നൊരു കൂട്ടം
കാട്ടീടുന്നൊരു ധിക്കാരം മമ
കണ്ടും കേട്ടും വളരെമുഷിഞ്ഞും-
കൊണ്ടുവസിപ്പാനരുതിനിമേലിൽ
പാർത്ഥന്മാരോടൊരുമിച്ചിവിടെ
പാർത്തീടുകയിനിയെളുതല്ലേതും
തീർത്തുരചെയ്യാമിജ്ജനമെല്ലാം
തീർത്ഥവുമാടിനടക്കേയുള്ളൂ;
മറുതലവന്നിഹതലയിൽകേറി-
പ്പൊറുതികെടുക്കുന്നതുകണ്ടിങ്ങനെ
വെറുതെപാടുപെടുന്നതിനേക്കാൾ
മറുനാട്ടിന്നു ഗമിക്കുകനല്ലു;
അറുപതുമിന്നൊരു നാല്പതുമൊരുവക
ചെറുകുഞ്ഞുങ്ങളൊരേഷണികുസൃതിക-
ളറിയാത്തവരൊടുവൈരികളൊരുവക
മറിമായങ്ങൾ തുടങ്ങിക്കൊണ്ടാൽ
ആയതുനിർത്താനടിയങ്ങൾക്കൊരു
നാഥനുമില്ലെജമാനനുമില്ലാ
കോയിക്കൽ പുനരുള്ളവരവരുടെ
സ്ഥായിക്കാരല്ലാതില്ലാരും
ആർക്കുംവേണ്ടാതിങ്ങിനെയിവിടെ-
പ്പാർക്കുന്നെന്തിനു ഞങ്ങളിദാനീം!
ഓർക്കുന്നേരമൊരിക്കൽ നമുക്കും
ചാക്കുണ്ടെന്നതു നിശ്ചയമല്ലൊ;
ഒട്ടും കൃപയില്ലാത്തജനങ്ങടെ
കൊട്ടുംകൊണ്ടുകിടക്കേക്കായിൽ
കെട്ടുംചുമടുമെടുത്തു നടന്നാൽ
കിട്ടുംമുതൽകൊണ്ടഷ്ടി കഴിക്കാം
പട്ടണമൊക്കെ നിരപ്പെനടന്നാൽ
കൊട്ടണമെങ്കിലുമഷ്ടികഴിക്കാം
പട്ടന്മാരും ചുമടുചുമക്കുമ-
തൊട്ടും ദൂഷണമില്ലനമുക്ക്
ചതിപെട്ടാൽ പുനരെന്തരുതാത്തു
ഗതികെട്ടാൽ പുലിപുല്ലും തിന്നും
കാറ്റിന്മകനുംസഹജന്മാരും
ഊറ്റക്കാരെന്നാകിലുമൊരുപട
യേറ്റെന്നാകിൽ മടങ്ങുമവർക്കതി-
ലേറ്റം വിരുതുവിശേഷിച്ചില്ല
എങ്കിൽ നമുക്കൊരു ചക്രംപോലും
എങ്ങുമൊരുത്തരുതരികയുമില്ല;
അങ്കപ്പണമങ്ങടിയറയും ചില
ചുങ്കപ്പണവും പാട്ടപ്പണവും
മുപ്പറയും പുനരെട്ടൊന്നുംചില
വയ്പുംരുചിയുമൊടെപ്പേർപ്പെട്ടൊരു
ചപ്പും ചിപ്പുംപാണ്ഡുസുതന്മാ -
ർക്കൊപ്പിക്കുന്നു ജനങ്ങളശേഷം
പ്രാണസമൻമമകർണ്ണൻതന്നുടെ
പാണിതലത്തിലെടുത്തൊരു വില്ലും
ബാണവുമിന്നുവൃഥാഫലമല്ലോ
കാണാതഖിലമടങ്ങുകിലെന്നാൽ
കേടുകൾപലതും സംപ്രതിവന്നിട
കൂടുംദൃഢമിഹപടതുടരുമ്പോൾ
കൂടുനശിച്ചൊരു പക്ഷികൾപോലെ
കാടുകരേറുംപുരവാസികളും
പോരുപറഞ്ഞാലിതു ചേരുന്നവട്ടമല്ലാ
പോരുള്ള കൂട്ടമെന്നുതീരം പലരും കേട്ടാൽ
നേരു പറഞ്ഞാലതു നേരമ്പോക്കെന്നിരിക്കു-
മാരും നമുക്കൊരുപകാരം ചെയ്കയുമില്ല
നൂറുതനയന്മാരിൽ കൂറുമൊരുത്തർക്കില്ല
ചോറും കറിയും കൂടിനേരേലഭിക്കുന്നില്ല
ചേറുപിരണ്ടുനാറിക്കീറത്തുണിയും ചുററി-
ച്ചോറുമ്മാനങ്ങുചെന്നുകേറുമ്പോൾവയ്പ്പന്മാരും
ചീറുംകനത്തകട്ടച്ചോറും പുളിച്ചപുളി-
ഞ്ചാറുംവിളമ്പുമവർക്കേറുംദുർമ്മുഖത്തോടെ
ആരുംകാണാതെനല്ലതൈരുംപുളിശ്ശേരിയും
വാരിക്കോരിയെടുത്തങ്ങോരോതരങ്ങളവ
കൂട്ടിപ്പരിപ്പുകാരൻ കൂട്ടരും കൂടി നന്നാ
യഷ്ടികഴിച്ചുകൊണ്ടുമിഷ്ടംപോലനുദിനം
കുട്ടിപ്പട്ടന്മാർചോറു കട്ടങ്ങുകൊണ്ടുചെന്നു
കെട്ടിയപെണ്ണുങ്ങൾക്കുരുട്ടിക്കൊടുക്കമവ-
രൊട്ടിങ്ങുകാണാമോരോഗോഷ്ടികൾകണ്ടാൽഞങ്ങൾ
ക്കൊട്ടുംസഹിക്കയില്ലാകഷ്ടമിക്കോയിക്കലെ
ചട്ടവുംവട്ടങ്ങളുമൊട്ടുംചിതമല്ലെന്നു
തിട്ടമായ്കണ്ടിതെല്ലാംപെട്ടെന്നുറച്ചുഞങ്ങൾ
കുന്തീസുതന്മാരോടുസന്ധിതരമല്ലെന്നു
ചിന്തിച്ചുമാറാപ്പെല്ലാംബന്ധിച്ചുപുറപ്പെട്ടു
നിന്തിരുവടിയുടെഅന്തികേവന്നുകൂപ്പി
അന്തിക്കുമുമ്പേയാത്രകല്പിച്ചയച്ചീടേണം
ഇത്തരമുള്ളൊരു ദുര്യോധനനുടെ-
യത്തൽ മുഴുത്തൊരു വാക്കുകൾകേട്ടു
വൃദ്ധനതാകിയധൃതരാഷ്ട്രൻപുന-
രുത്തരമിത്തരമരുളിച്ചെയ്തു:
"ഉണ്ണീ!വരികസുയോധന!നിങ്ങളി-
വണ്ണം വാശിപിടിച്ചു പറഞ്ഞി
ക്കണ്ണില്ലാത്തൊരു നമ്മെക്കൊണ്ടിഹ
ദണ്ഡിപ്പിക്കുന്നെന്തിനുപാഴിൽ?
നിങ്ങളുമയ്വരുപാർത്ഥന്മാരും
തങ്ങളിലേതുംരസമില്ലെങ്കിൽ
പാർത്തലമതിലിനിമറ്റൊരുദിക്കിൽ
പാർത്ഥന്മാർക്കൊരുഭവനം തീർത്തു
പാർപ്പിച്ചീടുകവേണമിതെന്നൊരു
താൽപര്യംപുനരുണ്ടതുമാത്രം
നമ്മുടെയിളയമ്മയ്ക്കുപിറന്നൊരു
നന്മകനെല്ലൊപാണ്ഡുതനൂജൻ
അവരും നമ്മുടെമക്കളിതല്ലോ
അവരെ നമുക്കുവെടിഞ്ഞീടാമോ?
ധർമ്മേശ്വരനുടെ സുതനായുള്ളൊരു
ധർമ്മജനും നാലനുജന്മാരും
ഭവനമവർക്കുവസിപ്പാനൊരിടം
നലമൊടു തീർത്തുകൊടുക്കണമുണ്ണീ
വളരെ ദൂരത്തരുതൊരു കാതം
വഴിയകലത്തിഹ നല്ലൊരുദിക്കിൽ
വളരെത്തെങ്ങുകവുങ്ങും പ്ലാവും
കൊടിയും വാഴകളെന്നിവപലതും
ഉളവാക്കിക്കൊണ്ടൊരു പുരമിങ്ങനെ-
യളവേഹസ്തിനപുരിയൊടുതുല്യം
തെളിവൊടുതീർത്തുകൊടുക്കാമെങ്കിൽ
പൊളിയല്ലവരെയിറക്കിയയയ്ക്കാം.
അന്ധൻനൃപതിതന്റെയരുളപ്പാടതുകേട്ടു
സന്തുഷ്ടൻദുര്യോധനൻസപദി സന്തോഷംപൂണ്ടു
അമ്മാവനോടുചെന്നീയവസ്ഥകൾ ബോധിപ്പിച്ചു
അമ്മാവൻശകുനിയുമതുകൊള്ളാമെന്നുറച്ചു
"ഉണ്ണീമരുമകനെ! ഉരഗദ്ധ്വജാ!വരിക
കണ്ണില്ലാത്തച്ഛനോടുകപടംഗ്രഹിപ്പിക്കല്ലേ
പാണ്ഡുതനയന്മാരെ പരിചൊടുവഞ്ചിക്കേണം[1]
പാണ്ഡിത്യമുണ്ടെനിക്കു പരന്മാരെ ചതിപ്പാനും;
വാരണാവതമെന്ന വലിയൊരു ദേശമുണ്ട്
പാരം ദൂരത്തുമല്ല പാരമടുത്തുമല്ല;
പാരാതദ്ദിക്കിലില്ലം പണിയിച്ചുകൊടുക്കേണം
സാരമൊന്നുണ്ടുതാനും സപദി നീ ബോധിച്ചാലും;
കർണ്ണനും ഞാനും നീയുമെന്യേ മറ്റൊരുവരും
ബോധിക്കരുതിക്കപടസംസാരമൊന്നും തന്നെ
ആശാരിപ്പണിക്കന്മാരവരെല്ലാമെങ്ങുപോയി
ആശയ്ക്കു തക്കപോലെ അവരില്ലം തീർത്തിടേണം.”
ഇത്ഥം പറഞ്ഞാശാരിപ്പണിക്കന്മാരിലേക്കേറ്റം
ചിത്രപ്പണിക്കാരന്മാർ ചിലരുണ്ടു വിശ്വസിപ്പാൻ
പാരാതെ മൂത്താശാരിപ്പണിക്കനെ വേറേ വിളി-
ച്ചാരോമലുരചെയ്തു അതിദുഷ്ടൻ ശകുനിയും:
“പണിക്കു വിരുതുള്ളൊരു പണിക്കനിങ്ങു വന്നാലും
നിനക്കു ശില്പശാസ്ത്രത്തിൽ കണക്കും കയ്യുമുണ്ടല്ലൊ;
കുരുക്കൾക്കു മൂപ്പായുള്ള കുരുശ്രേഷ്ഠൻ കല്പിക്കുന്നു
അരക്കുകൊണ്ടില്ലമൊന്നു തെരിക്കെന്നു തീർത്തീടേണം;
കരക്കാരും മറ്റു ചില തരക്കാരും ബോധിക്കേണ്ടാ
പരക്കെ ബോധിച്ചെന്നാകിൽ തരക്കേടു വന്നുകൂടും;
ചുരുക്കിപ്പറയാമില്ലമിരിക്കേണ്ടും പ്രകാരങ്ങൾ;
അരക്കും പഞ്ഞിയുമുള്ളിൽ നിരക്കെ നിറച്ച നിറച്ചുവച്ചു
പുറത്തു വെങ്കളിയിട്ടു നിരപ്പിൽ ചിത്രമെഴുതി
കറുത്ത വെടിമരുന്ന് അകത്തു ചൊരിഞ്ഞതിൻറ
പുറത്തുഭാഗത്തു ഭിത്തി മറച്ചു മാളികക്കൂട്ടം
തിറത്തിൽ പണിതു നല്ല നിറത്തിൽ ചായവുമിട്ടു
പെട്ടെന്നു പതിനെട്ടുകെട്ടും പണിത്തൂണുകൾ
തട്ടും മതിലുകളും ചട്ടറ്റ പുരത്തിൻറ
ചട്ടങ്ങളെല്ലാം കൂട്ടിക്കെട്ടിച്ചമച്ചീവണ്ണം
എട്ടു ദിനത്തിൻമുമ്പേ പുഷ്ടിവരുത്തീടേണം."
ശഠനായുള്ളശ്ശകുനി പറഞ്ഞൊരു
കഠിനം കപടത്തൊഴിലതു കേട്ട്:
“അടിയങ്ങൾക്കൊരു കുറ്റമതിപ്പോ-
ളിടകൂടാതെ തുണച്ചരുളേണം;
ഉടനേ ഗൂഢമരക്കില്ലം പണി-
തുടരാമെന്നു പണിക്കന്മാരും
അടിമലർ തൊഴുതു നടന്നദ്ദിക്കിൽ
ഝടിതി തുടങ്ങി പ്രയത്നവുമുടനേ
ശൗര്യവിധത്തിനു വിരുതു പെരുത്തൊരു
കാര്യക്കാരിലൊരുത്തൻ വേണം
ആരുണ്ടെന്നു തിരഞ്ഞിതു ശകുനി:
“അടിയനിതെന്നു" പുരോചനനപ്പോൾ;
“അതു കൊള്ളാം മതി വീരപുരോചന!
ജതുഗൃഹ മമ്പൊടു തീർപ്പിച്ചാലും;"
എന്നതു കേട്ടു പുരോചനനവിടെ
ച്ചെന്നു ശ്രമിച്ചുതുടങ്ങി പ്രയത്നം;
ഉന്നതമാകിന ജതുഭവനം പണി-
യുന്ന പണിക്കന്മാർക്കിഹ ചെലവിനു
നെല്ലും പണവും പുകയില വെറ്റില
തെല്ലും മടികൂടാതെ കൊടുത്തും
ചെല്ലും ചെലവുകളെഴുതിച്ചാർത്തിയ
തെല്ലാം ശകുനിയെ വന്നറിയിച്ചും
നല്ല സമർത്ഥനരക്കില്ലം പണി
നലമൊടു സാധിച്ചിങ്ങനെ സരസം.
ഇട്ടു വിരവൊടു ശില്പികളിൽ പുന-
രിട്ടു വിരുതും മൂത്തപണിക്കനു
പട്ടും മുണ്ടും പണവും വളയും
ഒട്ടും മടികൂടാതെ കൊടുത്തു;
ദുര്യോധനനതുനേരം കുരുകുല-
വര്യനതാകിന ധൃതരാഷ്ട്രന്നുടെ
ചേവടിയുഗളം ചെന്നു വണങ്ങി-
സ്സാദരമേവം ഗിരമുരചെയ്തു:
"വാരണാവതേ വലിയൊരു മന്ദിരം
ആരണാവലി സഞ്ചിതമഞ്ചിതം
അഞ്ചു പാണ്ഡവന്മാർക്കു വസിപ്പാ
നഞ്ജസാ വിഭോ! തീർത്തു മനോഹര-
റമത്ര വിസ്മയമതി മണിഗൃഹം
അത്രമാത്രമല്ലനവധി ജനതതി
തത്ര പാർപ്പതിന്നതു മതി ശിവ ശിവ!
ചിത്രമെത്രയും ചിതമതു ഹിതമത്."
ഇത്ഥം മകനുടെ വാക്കുകൾ കേട്ടതി-
ശുദ്ധൻ കപടമറിഞ്ഞില്ലേതും
വൃദ്ധൻ നരപതി ധർമ്മാത്മജനെ-
ത്തത് വരുത്തിയിരുത്തിച്ചൊന്നാൻ
"ധർമ്മജ! ഭീമ! ധനഞ്ജയ! നകുലാ!
മന്മകനേ സഹദേവ! സുശീലാ
നന്മൊഴി കേൾക്കണമുണ്ണികളെവരു-
മെന്മക്കൾക്കു ശുഭം വരുമെന്നാൽ;
നമ്മുടെ മക്കളിൽ മൂത്തവനുള്ളില
ഹമ്മതി പാരമടക്കവുമില്ലാ
നമ്മെബ്ബഹുമാനവുമില്ലാത്തതു
നമ്മുടെ ജാതകമെന്നേ വേണ്ടൂ;
നിങ്ങൾക്കുള്ളിൽ വിവേകവുമുണ്ടതി-
മംഗലമീശ്വരഭക്തിയുമുണ്ട്
ജ്ഞാനവുമുണ്ടതുകാരണിപ്പോൾ
ഞാനെന്നുള്ളൊരഹമ്മതിയില്ലാ;
മക്കളൊരഞ്ചെട്ടുണ്ട് നമുക്കവ-
രൊക്കെ മഹാമൂഢന്മാർതന്നെ
അവരും നിങ്ങളുമൊരുമിച്ചിനി മേ-
ലിവിടെ വസിച്ചാൽ ഗുണമാകില്ലാ;
അക്കരെയമ്പലമൊന്നില്ലാഞ്ഞാൽ
മക്കടെ കലശലു മാറുകയില്ലാ;
എന്നതു കാരണമിപ്പോഴങ്ങൊരു
മന്ദിരമാശു ചമച്ചിതു ഞാനും;
അവിടത്തിൽ ചിലർ ചെന്നു വസിച്ചേ
ഭവനത്തിന്നൊരു ഭൂതി ഭവിപ്പൂ;
ഇവരിൽ ചിലരെയയച്ചാലായവ-
രവതാളങ്ങൾ പിണയ്ക്കും പലതും;
ധർമ്മജ നീയും സഹജന്മാരും
അമ്മയുമപ്പുരം തന്നിൽച്ചെന്ന്
നന്മയിലവിടെപ്പാലും കാച്ചി-
ച്ചെമ്മേ സുഖമായ് വാണീടേണം;
ചെലവിനു നെല്ലും പണവും അരിയും
ഇല കുല മോരും നെയ്യുമിതെല്ലാം
നിലകാതുകളും ചെമ്പുകളുരുളികൾ
വലിയ കിടാരം വാർപ്പു വിളക്കുകൾ
ചട്ടുകവും പല കുട്ടകവും ചില
പെട്ടികളും പല കട്ടിലുമെല്ലാം
ഇഷ്ടംപോലിന്നിവിടേനിന്നും
കെട്ടിയെടുപ്പിച്ചങ്ങു ഗമിക്കാം;
അഷ്ടികഴിച്ചു വസിപ്പാനും പുന-
രിഷ്ട്ടികൾ ചെയതിനും സുഖമവിടം
കണ്ടവർ വന്നു പറഞ്ഞതു. കേട്ടതു-
കൊണ്ടിഹ ഞാനും ഘോഷിക്കുന്നു;
കണ്ടറിവാനിക്കിഴവച്ചാർക്കൊരു
കണ്ണും ദിക്കുമതില്ലെന്മകനേ!"
താതന്റെ വാക്കു കേട്ടു സഹനം കൈക്കൊണ്ടു ധീരൻ
താണു വണങ്ങിക്കൊണ്ടു താനുമനുജന്മാരും
മാതാവും മറ്റും ചില മമതയുള്ളാളുകളും
ഏതാനും നായന്മാരുമൊരുമിച്ചു പുറപ്പെട്ടു;
വമ്പൻ പുരോചനനും വഴികാട്ടാനായിക്കൂടെ
മുമ്പിൽ നടന്നു മൂഢനുചിതനെന്നും നടിച്ചു
അഞ്ചു നാഴികകൊണ്ടങ്ങരക്കില്ലംതന്നിൽ ചെന്നു
അഞ്ചാതെ കണ്ടുകണ്ടങ്ങകം പുക്കു ജനനിയും
സഞ്ചാരംചെയ്തു മെല്ലെ സരസന്മാരഞ്ചു പേരും
അഞ്ചാതെ ചെന്നു മണിമാളികമുകളേറി-
പ്പള്ളിമാടങ്ങൾ തന്നിൽ പരിചോടെ കാണായോരോ
പള്ളിമെത്തമേലേറിപ്പരമാനന്ദം ശയിച്ചു;
കള്ളപ്രയോഗമെന്നു കരുതി മാനസംതന്നിൽ
കൊള്ളാമിങ്ങെന്തു ചേതം; കുറഞ്ഞൊന്നു ചെല്ലുന്നേരം
ഉള്ളവണ്ണം ഞങ്ങളോടുരചെയ്യും വിദുരരെ-
ന്നുള്ളോരുറപ്പുകൊണ്ടങ്ങുടമയോടൊത്തു വാണു.
ഉള്ളിൽ കപടമേറുമുരഗദ്ധ്വജൻ ഭൃത്യൻ
കൊള്ളിവച്ചീടുമതുമറിയാതിരിക്കയില്ല.
ജനകനതാകിന വിദുരരുമപ്പോൾ
ഖനകനെ വിരവിലയച്ചിതു ഗൂഢം
ഖനകൻ ചെന്നു യുധിഷ്ഠിരനോടു
കനിവൊടു കർണ്ണേ കിമപി കഥിച്ചു:
"ദുര്യോധനനുടെ കപടമിതെല്ലാം
അയ്യോ! ശിവ ശിവ! ബോധിച്ചാലും;
കഷ്ടമിതൊക്കെയരക്കും പഞ്ഞിയു-
മിട്ടുനിറച്ചൊരു പുരമിതു സർവ്വം;
കള്ളനതായ പുരോചനനിവിടെ-
ക്കൊള്ളികൊളുത്താൻ വരുമൊരു ദിവസം;
അതു ബത കരുതിപ്പാർത്തീടേണം
ഇതു ജതുഗൃഹമെന്നോർത്തീടേണം
ഇതു ബത ജനകൻ വിദുരരു നിങ്ങടെ
ഹിതമുരചെയ്വാനെന്നെയയച്ചു;
പതിനെട്ടും പുനരെട്ടും തൂണുകൾ
മതിലിനകത്തിഹ കാണുന്നീലേ?
അതിലൊരു തൂണടിയൻ പണിചെയ്ത
അതിലൊരു വിസ്മയമുണ്ടതു കേൾപ്പിൻ
തൂണു പിടിച്ചു തിരിച്ചാലായതു
താണങ്ങിളകിപ്പോരും നിയതം
കാണാമപ്പോളൊരു ഗുഹപെരുവഴി
തൂണിനു കീഴതി വിസ്തൃതമായി;
കൊള്ളിക്കാരൻ വരുമളവതിനുടെ-
യുള്ളിലിറങ്ങിപ്പൊയ്ക്കൊണ്ടാലും;
ഉള്ളിലിരിക്കേയാവുയിതെല്ലാം
ഉപദേശം മമ ധർമ്മതനൂജാ
നമ്മുടെ തൂണിന്നടയാളം ഞാ-
നുണ്ടാക്കിപ്പണിചെയ്തിഹ വച്ചു
വേണ്ടാ മനസി വിഷാദമൊരാപ
ത്തുണ്ടാകാതെ ഗമിക്കാമുടനെ."
ഇങ്ങനെ ഖനകൻ വന്നു പറഞ്ഞു
അങ്ങു തിരിച്ചു പുനരതിവേഗാൽ
ഇംഗിതവേദികൾ പാണ്ഡുസുതന്മാ-
രിങ്ങുമിരുന്നു സുഖിച്ചു വസിച്ചു.
അക്കാലത്തൊരു കാട്ടാളസ്ത്രീ
അവിടെയിരിപ്പാൻ ചെന്നു കരേറി;
മക്കളവൾക്കുണ്ടഞ്ചുസൂതന്മാ-
രൊക്കത്തക്ക നടന്നീടുന്നു;
ലാക്ഷാഭവനംതന്നിലിരിക്കും
സാക്ഷാൽ പരമേശ്വരനൊടു തുല്യൻ
ധർമ്മതനുജനുമനുജന്മാരും
തന്മാതാവാം കുന്തീദേവിയും
ധർമ്മംചെയ്യും അവരെന്നുള്ളതു
ചെമ്മേ കേട്ടൊരു കാട്ടാളസ്ത്രീ
അന്തിയടുത്തൊരു സമയേ വിരവൊടു
കുന്തി വസിച്ചരുളും പുരമുറിയുടെ
അന്തികസീമനി ചെന്നു പതുക്കേ
തന്തിരുവടിയൊടു ഭിക്ഷയിരന്നാൾ:
"ഭിക്ഷാംദേഹി ശുഭേ! നമുക്കിഹ
ഭിക്ഷാംദേഹി ശുഭേ!
ഭക്ഷിപ്പാനേതും വകയില്ലാഞ്ഞിങ്ങനെ
ഭിക്ഷയുമേറ്റു വിഷണ്ണതയോടെ
ഇക്ഷിതിതന്നിൽ നടന്നു കഴിക്കുന്നു
കുക്ഷി പൊരിഞ്ഞു ദിനംപ്രതി ഞങ്ങൾ (ഭിക്ഷാംദേഹി)
ഐവർ ശിശുക്കളെ ഞാൻ പൊറുപ്പിപ്പാ
നയ്യമിരന്നു കഴിക്കുന്ന ഹസ്സ്
ദൈവത്തിനേതും കനിവില്ലാഞ്ഞാലെന്തു
ചെയ്യേണ്ടു ഞാനെന്നറിഞ്ഞീല ദേവീ! (ഭിക്ഷാംദേഹി)
നാലഞ്ചു ബാലന്മാർക്കും മുതുക്കിക്കു
മാലംബനമാരുമില്ലല്ലോ ദേവി!
കാലനുംകൂടെ വെടിഞ്ഞാനൊരൺപത്തു-
നാലും കഴിഞ്ഞുള്ള കാട്ടാളനാരി ഞാൻ (ഭിക്ഷാംദേഹി)
പാഴിൽ കളഞ്ഞീടുന്ന പഴംകഞ്ഞി
ശേഷിച്ചിരിപ്പതുണ്ടോ?
ആഴക്കുമൂഴക്കരി കിട്ടിയാൽ ഞങ്ങൾ-
ക്കായിരംപൊൻ കിട്ടുംപോലെ പ്രസാദം (ഭിക്ഷാംദേഹി)
എച്ചിലിലകളെല്ലാമെടുക്കുന്ന
അച്ചിമാരെങ്ങു പോയി
പിച്ചയ്ക്കു വന്ന കിഴവിക്കൊരു വറ്റു
വെച്ചേക്കരുതാണോ നിങ്ങൾക്കു പിന്നെ." (ഭിക്ഷാംദേഹി)
ഇങ്ങനെ വന്നു പറഞ്ഞൊരു കാട്ടാ-
ളാംഗനയോടരുൾചെയ്തിതു കുന്തി
“നിങ്ങടെ സങ്കടമുടനേ തീർപ്പാ
നിങ്ങൊരു ശഠത തരിമ്പില്ലറിവിൻ
ബ്രാഹ്മണസദ്യ കഴിഞ്ഞാലുടനെ
ബ്രാഹ്മണശേഷം ചോറും കറിയും
നിങ്ങൾക്കൻപൊടു നിറയെത്തരുവാൻ
നിങ്ങളെയൊരുവനെ ഭരമേല്പിക്കാം;
ശനിയും ബുധനും തേപ്പാനെണ്ണയു
മിനിയും വേണ്ടതു തരുവാൻ ചൊല്ലാം;
തുണിയും മുണ്ടും തരുവാൻ നമ്മുടെ
മണിയൻപട്ടരെ വേസ്ഥ വരുത്താം;
ചന്തമിയന്നൊരു പൂ കെട്ടിപ്പാൻ
ചന്ത്രക്കാരനെ ഏല്പിച്ചീടാം
വനചരവൃദ്ധേ നീയും ഞാനും
പുനരൊരുപോലേ സംഗതി വന്നു;
അഞ്ചു സുതന്മാരുണ്ടു നമുക്കും
നെഞ്ചിൽ നിനച്ചാലത്ഭുതമത്രേ!
ജാതകമെന്നതിനിക്കും കഷ്ടം!
പാതകദോഷം മേലിൽ വരുത്താ-
നിപ്പുരമിവിടെത്തീർത്തു ചമച്ചു
സ്വല്പം ദിനമുണ്ടിഹ മരുവുന്നു.
ഇങ്ങനെ ഞങ്ങടെ വാസവുമിപ്പോ
ളെങ്ങനെ മേലാലനുഭവമെന്നും
ഇങ്ങറിയാവതുമല്ലവയൊന്നും
സംഗതിപോലേ വന്നു ഭവിക്കും."
ഏവം പറഞ്ഞു കുന്തീദേവി കുമാരന്മാരും
ഭാവം തെളിഞ്ഞു തത്ര മേവുന്ന കാലത്തിങ്കൽ
ഓരോ രജനികളിലോരോ പാണ്ഡുസുതന്മാ-
രാരോമലുറങ്ങാതെ നേരം പുലർത്തീടുന്നു;
അക്കാലമങ്ങു ബഹു ധിക്കാരി ദുര്യോധനൻ
വെക്കം പുരോചനൻറെ കൈയ്ക്ക് പിടിച്ചിരുത്തി
സത്കാരംപൂണ്ടു ചൊന്നാനുൾക്കാമ്പിൽ മോഹമെല്ലാം;
“നില്ക്കാതെ പോകെടോ താനക്കാര്യം സാധിപ്പാനായ്
രാക്കൂറ്റിലങ്ങു ചെന്നനങ്ങാതെ നിന്നു കൊള്ളി-
വയ്ക്കാമരക്കില്ലമെരിക്കാമുടനേതന്നെ;
വാടാതരക്കില്ലത്തെപ്പാടേ ദഹിപ്പിച്ചിങ്ങു
വാടാ പുരോചന നീ! പോടാ താമസിക്കാതെ;
ഒട്ടും മടിക്കാതില്ലം ചുട്ടുകരിച്ചു വന്നാൽ
കിട്ടും നിനക്കു നല്ല പട്ടും വളയുമതു
പെട്ടെന്നു സാധിക്കാതെ പൊട്ടാ! നീ വന്നുവെങ്കിൽ
പട്ടല്ല കിട്ടുന്നൊരു വെട്ടെന്നറിഞ്ഞുകൊൾക”
ഉള്ളിലുറച്ചു പുരോചനനപ്പോൾ
കൊള്ളിയെരിച്ചു പിടിച്ചു കര കരത്തിൽ
കള്ളനൊളിച്ചു തിരിച്ചാനവിടെ
ക്കാലനുമവനുടെ പുറകേ കൂടി;
ജതുഭവനത്തിൽ ചെന്നു കരേറി-
ക്കതകിനു നികടേ നിന്നു പതുക്കെ
ചെവി പാർത്തപ്പോളവരുടെ ശബ്ദം
അവികലമവിടെക്കേൾപ്പാനുണ്ട്;
ഒരു മയമിവിടെപ്പാർക്കണമെന്നു
കരുതിക്കോലിറയത്തു കരേറി
കുറിമുണ്ടവിടെ വിരിച്ചു ശയിച്ചു
കുസൃതിക്കാരനുറക്കവുമായി;
രാത്രിയിലങ്ങു കരുത്തു പെരുത്ത
മരുത്തിൻമകനജ്ജതുഭവനത്തെ
കാത്തു നിതാന്തമുറക്കമിളച്ചിഹ
പാർത്തീടുന്നു പരാക്രമശാലി;
'ഒണ്ടു പുറത്തൊരു കൂർക്കം കേൾപ്പാൻ
കണ്ടകരാരാൻ വന്നിട്ടുണ്ടോ?'
ഇങ്ങനെ ശങ്കിച്ചുടനേ ഭീമൻ
ചങ്ങലവട്ടക കയ്യിലെടുത്തു:
കതകു തുറന്നു പുറത്തുമിറങ്ങി-
ച്ചതിയനുറങ്ങും ദിക്കിൽ ചെന്നു
'നോക്കെട! കള്ളൻ കൊള്ളിയെരിച്ചു
തലയ്ക്കുംവച്ചു കിടക്കുന്നോ? യിതു-
കൊള്ളാം നല്ലൊരുതൊഴിലെന്നോർത്ത-
ക്കൊള്ളി പിടിച്ചുപറിച്ചങ്ങവനുടെ-
വായിൽ തിരുകിയുറക്കമുണർത്തി-
ക്കാൽകൊണ്ടൊന്നു കണക്കിനുതന്നേ
മുഞ്ഞിക്കിട്ടു തൊഴിച്ചതുനേരം
പഞ്ഞികണക്കേ മുഞ്ഞിയരഞ്ഞു:
പാശം കെട്ടി വലിച്ചഥ തന്നുടെ
ദേശം നോക്കി നടന്നു കൃതാന്തൻ;
ഭീമനുമങ്ങഥയുള്ളിൽ ജനിച്ചൊരു
ഭീമമതാകിന കോപമടക്കി
ധർമ്മാത്മജനെയുമനുജന്മാരെയു-
മമ്മയുമാശു കുലുക്കിയുണർത്തി
കൊള്ളിക്കാരൻ വന്ന വിശേഷം
ഉള്ളിലവർക്കു ധരിപ്പിച്ചേവം:
'തരമല്ലിവിടെ നമുക്കിനി വാസം
തരസാ പോകെ'ന്നുള്ളിലുറച്ചു;
ഖനകൻ പണ്ടു പറഞ്ഞറിയിച്ചൊരു
കനകസ്തംഭമിളക്കിയെടുത്തു
തരസാ കണ്ടൊരു ഗുഹയിലിറങ്ങി-
സ്സഹജന്മാരെയുമഗ്രജനേയും
കൈയ്ക്കു പിടിച്ചു പതുക്കെജ്ജനനിയെ-
യഹതന്നിലിറക്കിയയച്ചു;
കൊള്ളിയെടുത്തജ്ജതുഭവനത്തെ
കോലാഹലമൊടു ചുട്ടുകരിച്ചു
തള്ളക്കാട്ടാളത്തിയുമവളുടെ
തനയന്മാരുംകൂടെ ദഹിച്ചു;
കൊള്ളാമവളുടെ കർമ്മമതിങ്ങനെ-
യുള്ളൂവെന്നു നിനച്ചഥ ഭീമൻ
ഗദയുമെടുത്തഗ്ഗുഹയിലിറങ്ങി-
ഗ്ഗമനംചെയ്താനവരുടെ പിറകെ;
ഗംഗാതീരത്തോളമതുള്ളൊരു
തുംഗമമാർഗ്ഗമതുള്ളിൽക്കൂടെ
ഗംഗ കടന്നു നടന്നു പതുക്കെ
തുംഗമഹാഗിരി വിപിനം പുക്കാർ.
പിറ്റേന്നാൾ ദുര്യോധനൻ മറ്റുള്ളനുജന്മാരും
കൊറ്റു കഴിച്ചു പാക്കും വെറ്റിലപോട്ടുംകൊണ്ടു
മറ്റുള്ളവരുമായിച്ചുറ്റുമിരുന്നുകൊണ്ടു
വൃത്താന്തം ഗൂഢമായങ്ങൊത്തു വിചാരംപൂണ്ടു;
കൊള്ളിക്കാരനിക്കാര്യം കൊള്ളിക്കാതിങ്ങു വന്നാൽ
കൊല്ലേണമവനെയെന്നെല്ലാരും നിശ്ചയിച്ചു:
“കള്ളൻ വരാഞ്ഞതെന്തു? കള്ളുകുടിച്ചെങ്ങാനും
കണ്ണു മയങ്ങി വീണു മണ്ണു കപ്പുകയല്ലീ?
കർണ്ണാ! വരിക ചെന്നു കണ്ടിങ്ങുപോരാം നമ്മുടെ
ബന്ധുക്കൾ പാണ്ഡവന്മാർ വെന്തു കരിഞ്ഞു ചത്തു
വെണ്ണീറണിഞ്ഞു കിടക്കുന്നതും കണ്ടു പോരാം.
കാണാമവിടെച്ചെന്നാൽ കാണി താമസം വേണ്ടാ."
ഇത്ഥം പറഞ്ഞവിടേക്കെത്തി നൂറ്റുവരെല്ലാം
കത്തീടുന്നോരരക്കില്ലത്തിന്നരികിൽ ചെന്നു;
ചത്തു കറുത്തുടൽ കരിഞ്ഞു കിടക്കുമഞ്ചു
കാട്ടാളപ്പിള്ളരേയും കാട്ടാളത്തള്ളയേയും
കണ്ടു സുയോധനനും കർണ്ണനും മറ്റുള്ളോരും
"രണ്ടുപക്ഷമതില്ലാ കണ്ടാലും പാണ്ഡവന്മാർ
അഞ്ചുപേരും മാതാവുമംഗം കരിഞ്ഞു ചത്തു
മൂഢൻ പുരോചനനും കൂടെ ചത്താനോ ഭോഷൻ!
കുന്തിക്കും മക്കൾക്കുമെന്തിങ്ങനെ കർമ്മമായി
ചെന്തീയിൽ വീണു ഗാത്രം വെന്തീടുവാനുമിപ്പോൾ!
ചിന്തിച്ചിട്ടവകാശമെന്തന്നറിഞ്ഞീ”ല്ലിത്ഥം
ചന്തത്തിലുരചെയ്തു സന്തോഷവും മറച്ചു
ദന്തിപുര'ത്തിൽ ചെന്ന് അന്തിക്കു സ്നാനം ചെയ്തു:
'ഇല്ലം ദഹിച്ചുപോലുമെങ്കിലപ്പാണ്ഡവന്മാ-
രെല്ലാമതിൽക്കിടന്നു വല്ലാതെ ദഹിച്ചുപോ-
യെന്നുള്ള വർത്തമാനം ചെന്നു പിതാവിനോടു
കേൾപ്പിച്ചു ദുഃഖഭാരം ഭാവിച്ചു കള്ളങ്കാട്ടി
ക്കേണു പുലയുംകൊണ്ടു വാണു കുരുക്കളെല്ലാം
ആണത്തം നടിച്ചവരോണംപോലെല്ലാനാളും.
കൗന്തേയേന്ദ്രനുമനുജന്മാരും
കാന്താരത്തിലകംപുക്കധികം
ശാന്തത പെരുകിന മാതാവിനെ നിജ-
സ്കന്ധംതന്നിലെടുത്തഥ ഭീമൻ
നേരം പാതിരയായൊരു സമയേ
പാരമിരുട്ടും വന്നിടകൂടി;
മാരുതി ഭീമൻ മാതാവിനെയൊരു
ചാരുശിലാതലസീമനി കൊണ്ട്-
സ്സാദരമങ്ങു കിടത്തിയുറക്കി
സ്സോദരരേയും പൂർവ്വജനേയും
ഒരു ദിശി സാധു'ശയിപ്പിച്ചവരെ-
ക്കരുതിക്കാത്തു വസിച്ചു സമീപേ;
മറുതലർ ചെയ്തോരപരാധത്തെ
മനസ്സിൽ നിനച്ചു കറുത്തൊരു ഭാവാൽ
കണ്ണു ചുവന്നു കലങ്ങി കരത്തിൽ
ദണ്ഡുമെടുത്തു കൃതാന്തനു തുല്യൻ
'തൊണ്ണൂറ്റഞ്ചുമൊരഞ്ചും ദുഷ്ടരി-
വണ്ണം വണ്ണൻവാഴകണക്കെ
വന്നുപിറന്നതുമൂലം നാടുക-
ളൊന്നൊഴിയാതെ നശിപ്പാറായി
ഇന്നിവർ കാട്ടിയ ഗോഷ്ടികളോർത്താ-
ലെന്നുമടങ്ങാതുള്ളൊരു വൈരം
എന്നുടെയുള്ളിൽ വളർന്നീടുന്നു
ഇന്നഥ പോകണമായതു തീർപ്പാൻ;
ചെന്നുടനവരെക്കൂട്ടത്തോടെ
ഒന്നൊഴിയാതേ കൊട്ടിക്കൊലാൻ
നല്ലൊരുസമയമടങ്ങരുതേതും
ഇല്ലൊരു സംശയമൊക്കെ ഹനിപ്പാ-
നെന്നു വിചാരിച്ചഗ്രജന്യപനെ-
ച്ചെന്നു പതുക്കെയുറക്കമുണർത്തി
നിന്നു പറഞ്ഞു മാരുതി ഭീമൻ:
“ഇന്നു ഭവാനൊരു കനിവരുളേണം
അനുജനതാകുമൊരടിയനിദാനീം
ഗദയുമെടുത്തു കടുത്തൊരു കോപാൽ
വിരവിനൊടസ്തിനപുരിയിൽ ചെന്നു
പരിഭവശാന്തി വരുത്തുവനധുനാ
സമയമതിപ്പോളതിശുഭമത്രേ
അധമവധത്തിനടങ്ങരുതൊട്ടും;
കള്ളക്കുഴിയന്മാരാമവരുടെ
പള്ളയ്ക്കിട്ടടി കൂട്ടണമവരുടെ
തള്ളയ്ക്കിട്ടു തൊഴിക്കണമവരുടെ
തന്തക്കുരുടനെയൊന്നു ചിമുക്കണം;
എന്നതുകേട്ടരുൾ ചെയ്ത യുധിഷ്ഠിര
"നെന്നുടെയനുജാ! സാഹസമരുതേ!
മുറ്റും നമ്മുടെ ദുഷ്കാലത്തിനു
മറ്റുള്ളവരെക്കുറ്റമുരത്താൽ
ചെറ്റും ഫലമില്ലിപ്പോളിത്തൊഴിൽ
പറ്റുകയില്ല പരാക്രമശാലിൻ!
തെറ്റെന്നിയെയൊരു സമയം വരുമതു
തെറ്റുകയും പുനരില്ല കുമാരാ!
ശക്രാനുജനാം ചക്രായുധനുടെ
തൃക്കാലിണ തുണയുണ്ടു നമുക്ക്
അക്കാലടിയിണ വയ്ക്കാതനുദിന-
മുൾക്കാമ്പിങ്കലുറപ്പിച്ചെന്നാൽ
ഇക്കാലങ്ങളിലിങ്ങു പിണഞ്ഞൊരു
ദുഷ്കാലം ബത നീങ്ങുമിദാനീം."
ഇത്തരമഗ്രജവചനം കേട്ടതി-
നുത്തരമൊന്നും പറവാനില്ലാ-
ഞ്ഞുദ്ധതഭാവമടക്കി വസിച്ചുട-
നുദ്ധത ധീമാനാകിയ ഭീമൻ.
തത് കാട്ടിലൊരു കോട്ടിലിരിക്കും
വൃത്രവൈരിയുടെ വൈരി ഹിഡിംബൻ
ധാത്രിവാസികളിലന്തകതുല്യൻ
ധാത്രിവാസി ജനമർദ്ദനശീലൻ
യാതുധാനനതുനേരം തന്നുടെ
സോദരി ഹിഡിംബിതന്നൊടു ചൊന്നാൻ:
“മർത്തഗന്ധമതിനെന്തൊരു ബന്ധം
മൃത്യുവിങ്കൽ ഗതനേതൊരു പുരുഷൻ?
ഹന്ത മൂഢനവനെപ്പിടിപെടുവാൻ
ദന്തിവീരനുടെ മസ്തകമേറി-ച്ചെല്ലെടീ!
വിരവിനോടു ഹിഡിംബി!
നല്ലനല്ല കണിയിന്നു നമുക്കു
കള്ളമല്ല പതിനെട്ടുവയസ്സാ-
യുള്ള മർത്ത്യരുടെ പച്ചയിറച്ചി
പഞ്ചതാരയൊടു തുല്യമവറ്റിൽ
സഞ്ചിതം രുധിരമങ്ങനെതന്നെ;
പല്ലുകൊണ്ടഥ കടിച്ചു കടിച്ച
ങ്ങല്ലെടുത്തകലെ നീക്കിയശേഷം
കണ്ടുകൊൾക മമ ഭക്ഷണസൗഖ്യം!
കൊണ്ടുവാ സപദി സോദരി! വെക്കം;
ലക്ഷണം ശുഭമതിങ്ങനെ കണ്ടാൽ
ഭക്ഷണം മമ കണക്കിനു കൂടും
രണ്ടുപക്ഷമതിനില്ല നിനക്കും
വേണ്ടുവോളമതുതന്നെ ഭുജിക്കാം
തണ്ടുതപ്പികൾ മനുഷ്യർ വനത്തിൽ
പണ്ടു കണ്ടറിവിനിക്കിഹ നാസ്തി;
ചെണ്ടകൊട്ടിയൊരു ഭോഷനുമായതു
കൊണ്ടിനിക്കുമൊരു ഭാഗ്യമിദാനീം.'
സോദരൻറെ മൊഴി കേട്ടു ഹിഡിംബി
സാദരം തൊഴുതുകൊണ്ടു നടന്നു
കൊണ്ടൽവേണിമണി മോഹനവേഷം
പൂണ്ടുകൊണ്ടു മധുരസ്മിതമോടെ
തത്രമേവിന വ്യകോദരരൂപം
ചിത്തമോഹനമിതമ്പൊടു കണ്ടു
അന്തരേറിയൊരു കൗതുകമോടെ
ചിന്തചെയ്തു രജനീചരനാരി:
'സുന്ദരാംഗനിവനേതൊരു പുരുഷൻ
ഇന്ദുബിംബമുഖനിന്ദ്രസമാനൻ
കുന്ദബാണനുമിവന്നെതിരല്ല.
നന്നു നന്നു മമ വല്ലഭനാവാൻ'
ഇങ്ങനെയുള്ളിൽ നിശാചരിയാകിയ
മംഗലരൂപിണി മാരുതസുതനെ
ഉന്നതമോദം കണ്ടു മയങ്ങി
നിന്നു പതുക്കെപ്പദമിതു ചൊന്നാൾ:
“വന്നാലും വാമലോചനാ! വൈകാതെ വീരാ!
വന്നാലും വാമലോചനാ!
വന്ദനീയാകാരാ! നിന്നെ വന്ദനംചെയ്തീടുന്നേൻ ഞാൻ
മന്ദമന്ദം മാമക ഗേഹേ, വൈകാതെ വീരാ! (വന്നാലും വാമ...)
മന്മഥശരങ്ങളേറ്റു മാനസമുരുകുന്നു മേ
നന്മ മേലിൽ വന്നുകൂടുമേ-നാഥാ! നീയെൻറ
ജന്മം, പാഴിലാക്കീടൊല്ലാ (വന്നാലും വാമ....)
ചാലവേ കിടന്നുറങ്ങും നാലുപേർ പുരുഷന്മാരും
നീലവേണിമൗലി ദേവിയും-ആരെന്നു ചൊൽക
ശീലഗംഭീരാകൃതേ ഭവാൻ (വന്നാലും വാമ ...)
ശീഘ്രമേ സുശീല! പാകഭേദിയോ മുകുന്ദനോ നീ
വ്യാഘ്രചർമ്മധാരിദേവനോ-മനസിജനോ?
അശ്വിനീദേവനോ ചൊന്നാലും." (വന്നാലും വാമ)
ലളിത പറഞ്ഞൊരു വാക്കുകളിങ്ങനെ
തെളിവൊടു കേട്ടു വൃകോദരവീരൻ
കളമൃദുപുഞ്ചിരി തൂകിപ്പരിചൊടു
കളമൊഴിയാളൊടു ഗിരമുരചെയ്തു:
“കേട്ടുകൊൾക നീ! കേളി വിലാസിനീ കേവലമെൻ വചനം
കേട്ടാലെത്ര ലഘുത്വമിക്കൂട്ടങ്ങൾ
കാട്ടിൽ വന്നു വസിപ്പതിൻ കാരണം (കേട്ടുകൊൾക)
ഭീമസേനൻ ഞാനിദ്ദേഹമാകട്ടെ
സോമവംശാധിനാഥൻ യുധിഷ്ഠിരൻ
മാമകയനുജന്മാരിവർ പാർത്ഥൻ
കോമളാംഗൻ നകുലൻ സഹദേവൻ (കേട്ടുകൊൾക)
അന്തികേ കാൺക ഞങ്ങടെ മാതാവാം
കുന്തീദേവി ശയിക്കുന്നു പാറമേൽ
എന്തിവണ്ണം ഭവിപ്പതിൻ കാരണം
ദന്തിഗാമിനി ചിന്തിച്ചു കാൺക നീ
പട്ടുമെത്തയും പട്ടുതലേണയും
പുഷ്ടിയോടെ വിരിച്ചു ശയിക്കുന്ന
മട്ടോലുംമൊഴി മാതാവും ജ്യേഷ്ഠനും[2]
വട്ടപ്പാറമേലേറിശയിക്കുന്നു (കേട്ടുകൊ )
ശത്രുവായുള്ള മൂഢൻസുയോധനൻ
ചിത്രമായൊരരക്കില്ലമുണ്ടാക്കി
തത്ര ഞങ്ങളെ പാർപ്പിച്ചു തൽപുരേ
രാത്രിയിൽ കൊള്ളിവച്ചു ദഹിപ്പിച്ചു (കേ )
ദുഷ്ടക്കൂട്ടത്തെച്ചെന്നിഗ്ഗദകൊണ്ടു
കൊട്ടിക്കൊല്ലുവാെനാട്ടും മടിക്കാതെ
വട്ടംകൂട്ടിപ്പുറപ്പെട്ടു ഞാനപ്പോൾ
ജ്യേഷ്ഠൻ സമ്മതിച്ചില്ലിതു സാഹസം. (കേ )
“ആയതുകൊണ്ടു സഹിച്ചുവസിച്ചേ-
നായതകമലവിലോചനയാളെ
നീയുരചെയ്തതിനുംപുനരല്പം
ഞായക്കേടുവരാനുണ്ടറിക
ജ്യേഷ്ഠനുവേളികഴിഞ്ഞില്ലതുബത
കോട്ടമെനിക്കയ്ക്കതുബോധിച്ചാലും
ജ്യേഷ്ഠനിരിക്കെസഹജനൊരുത്തിയെ
വേട്ടാലവളെക്കൊള്ളരുതല്ലോ
പന്തണിമുലയാളാകിയനിന്നുടെ
ചന്തമിയന്നശരീരംകണ്ടു
ചിന്തയിലാശനമുക്കുണ്ടല്ലോ
എന്തിഹചെയ്യാമിന്നുനിനച്ചാൽ
എന്തിഹനിന്നുടെ പേരെന്നുള്ളതു-
മേതുകുലേതവജനനമിതെന്നും
എന്തിഹവരുവാൻകാരണമെന്നും
ബന്ധുരരൂപിണിയേ പറയേണം"
"എന്നുെടെ പേരതുപിന്നെഹിഡിംബി
എന്നുടെസോദരനുണ്ടു ഹിഡിംബൻ
മനുജന്മാെരെക്കൊന്നും തിന്നും
അനുദിനമിഷ്ടംപെരുകിനദുഷ്ടൻ
മനുജസുഗന്ധം കാരണമിപ്പോൾ
അനുജയതാകിയനമ്മെയയച്ചാൻ;
മർത്യന്മാരിഹവന്നിട്ടുണ്ടെ -
ന്നത്യന്തംബഹുകൗതുകമോടും
ചെല്ലെടിസോദരീ ! അവരെച്ചെന്നു
തല്ലിക്കൊന്നുമനോഹരമാംസം
കൊണ്ടിഹവരികെന്നിങ്ങനെ നമ്മൊടു
കണ്ടകദുർമ്മതിയാത്രയുമാക്കി.
ഏണാങ്കാനനനിന്നുടെരൂപം
കാണാമെന്നതികൗതുകമോടും
ലളിതാവേഷംപൂണ്ടിതുഞാനും
പൊളിയല്ലിങ്ങനെമമപരമാർത്ഥം.
എന്നുടവരവതു കാണാഞ്ഞാലവ-
നൊന്നുകലമ്പുംകശ്മലമൂഢൻ
രൂക്ഷതപെരുകിനരാക്ഷസദുർമ്മതി
കാൽക്ഷണമിവിടെത്താമസിയാതെ
മണ്ടിവരുംമമവൃത്തമതറിവാൻ
ശുണ്ഠികടിച്ചതിക്രൗര്യത്തോടെ
അഗ്രജനിങ്ങുവരുമ്പോളവനുടെ
നിഗ്രഹമങ്ങുഭവാൻചെയ്യേണ -
മനുഗ്രഹമായ് വരുമഖിലജനത്തിനു-
മുഗ്രനിശാചരനിധനംചയ്താൽ"
ഇതിബതപറഞ്ഞുകൊണ്ടാശരപ്പെൺകിടാ-
വതിരതിരസംകലർന്നത്രമേവുംവിധൗ
കടുകുപിതചിത്തനാകുംഹിഡിംബാസുരൻ
കഠിനമലറിദ്രുതംകാടുതല്ലിത്തകർ
ത്തുടനൊരുമരാമരം കൈയിലേന്തിശ്ശഠൻ
ഝടിതിപവനാത്മജൻതന്നുടെ മുമ്പിൽ വ-
ന്നതിപരുഷ രോഷവാനിത്ഥമങ്ങൂചിവാൻ:-
"എടിയെടിഹിഡിംബിനീയെന്തുഭാവിച്ചെടീ ?
തടിയൊടിയുമാറുഞാൻതല്ലിദന്തങ്ങളെ
ഝടിതിപൊടിയാക്കുവൻ കില്ലുതെല്ലില്ലെടീ
കണവനിവനെന്നുനീകാമിച്ച മർത്യനെ
ക്ഷണതരമടിച്ചുഞാൻകൊന്നുതിന്നീടുവൻ
കളികളിടകൂട്ടുവാൻ കാടുവാഴുന്ന ഞാ-
നിവിടെമരുവും വിധൗ കൂടുമോ കുത്സിതം
മമഭഗിനിയാംനിനക്കീവിധംതോന്നുവാൻ
കിമപിബതകാരണംകശ്മലത്തീ ശഠേ
വാടാതെ പോരിന്നുവാടാ മാനുഷ്യാ!
കൂടാശഠാനിന്റെ രൂഢാഭിമാനം
കൂടാതെ പൊയ്ക്കൊള്ളുമൂഢാധരിക്ക
പോടാ ശഠായെന്റെവീടായിമേവും
കാടായദേശത്തുകൂടാനിവാസം
കിരികരടികരികളുടെനടുവിലിഹവാസം
കരവിഭവമുടയപടുരജനിചരനോടും
പൊരുവതിനുവരുമരികളഖിലമപിവാടും
വിരവിനൊടുപൊരുവതിനുവരികയിഹനേരെ -
മർത്ത്യനെക്കൊല്ലുവാൻവാടുമോയിന്നുഞാൻ
തീർത്തീടുവൻ നിൻറഹംഭാവമൊക്കെയും
കെട്ടിക്കൊലചെയ്തു നിന്നെഞാൻ തിന്നുവൻ
കാട്ടുകോവിൽക്കുസംക്രാന്തിയുണ്ടോനരാ?"
ഏവംഹിഡിംബന്റെ വാക്കുകൾ കേട്ടതി-
കോപേനനിന്നുപറഞ്ഞിതുഭീമനും:
"പല്ലുംകടിച്ചുംചൊടിച്ചുംപറഞ്ഞാൽ
തെല്ലുംഭയംനമുക്കില്ലെന്നറിക
ആഹന്തവായിങ്ങു,കാലന്റെവീട്ടിന്നു
പോ ഹന്തനീയും മടിക്കാതെ മൂഢ!
അണ്ഡജവരദ്ധ്വജനിനിക്കിഹസഹായം
നിർണ്ണയമതിന്നുടയകാരണവും കേൾക്ക
ജംഭാരിതന്നുടയകുംഭിപ്രവീരൻ
കൊമ്പങ്ങുയർത്തിപ്പിടിച്ചെന്റെനേരേ
ഝടിതിമമബലമുടയകരതലയുഗത്താൽ
അടികളുടനിടികളുടനടവുകൾ തുടർന്നും
തടിയനുടെതടിതദനുകിടുകിടെവിറച്ചും
ഉടലുമഥനടുവുമുടനുടനഥമുറിച്ചും
തുമ്പിക്കരം വാലുമൻപോടുപൊക്കിയെൻ
മുമ്പീന്നുമണ്ടിത്തിരിച്ചങ്ങുമാറി
വമ്പിന്നുമുമ്പുള്ള നമ്മെജ്ജയിപ്പാ-
നമ്പർക്കുപോലും ബലംപോരമൂഢാ!
രേരേ! രാക്ഷസ! നമ്മുടെനേരേ
വന്നിടുകസംപ്രതിപോരേശുന്നേരം
ഹുംകൃതിതീരും സംശയമില്ല.
കുന്തംകണക്കെ കൂർത്തദന്തം പിടിച്ചൊടിച്ച
ങ്ങന്തംവരുത്തുമിന്നിക്കുന്തീകുമാരകൻഞാൻ
ഏവംപറഞ്ഞുമുഖഭാവംപകർത്തിക്കൊണ്ടു
കോപിതൻഭീമസേനൻവേഗമടുത്തുനേരേ
മരുത്തിന്റെപുത്രനാശുരണത്തിന്നു തുടർന്നപ്പോൾ
കരുത്തൻ രാക്ഷസൻവൃക്ഷം തരത്തിൽ പിടിച്ചടർത്തു
കടുത്തഭീമനോടെത്തിക്കൊടുത്തു താഡനമപ്പോൾ
ചൊടിച്ചുഭീമനും ചാടിക്കൊടുത്തൊന്നുഗദകൊണ്ടു
മുഷ്ടികൾകൊണ്ടുടനടികളുമിടികളു -
മൊട്ടുനേരമൊരുകലശലുഘോഷം
ദുഷ്നാകിയനിശാചരാധമനെ
മുഷ്ടികൊണ്ടുടനടിച്ചുഹനിച്ചു
സത്വരമധമനിശാചരനങ്ങു
കരുത്തുപെരുത്തൊരുമാമലപോലെ
ചത്തുമറിഞ്ഞഥവീണൊരുസമയേ
പൃഥ്വിമണ്ഡലമൊന്നു കുലുങ്ങീ
ലക്ഷം നായ്ക്കളടുത്തുകടിച്ചു
ഭക്ഷണഘോഷവുമങ്ങുതുടങ്ങി.
സംഗതിവന്നുസദാഗതിസുതനു
മംഗലമതുകൊണ്ടഖിലജനാനാം
തിങ്ങിനമോദമിയന്നുസുഖിച്ചു.
ഹിഡിംബവധം ഓട്ടൻതുള്ളൽ സമാപ്തം.[3]
നരകവിനാശനപാണ്ഡവചരിതം
പരിചൊടുസജ്ജനസഭയിലിറങ്ങി-
പറവതിനായിഹഭാവിക്കുന്നേൻ;
ഹസ്തിരഥാദിസമൃദ്ധത പെരുകും
ഹസ്തിനപുരമതിലതിമതിസുഖമൊടു
നിസ്തലധൃതിധൃതരാഷ്ട്രമഹീപതി
നിസ്തുലഭൂപതിവാഴുംകാലം.
ദുര്യോധനനും ദുശ്ശാസനനും
ദുർഭാഷണനും ദുശ്ശേഷണനും
ദുർമേധാവും ദുർമ്മൂതനനും
ദുശ്ശീലനനും ദുർന്നീലനനും
ധൃഷ്ടതയാ ധൃതരാഷ്ട്രസുതന്മാ-
രെട്ടുജനങ്ങളുമനുജന്മാരും
അന്ധനതാകിയജനകൻതന്നുടെ-
യന്തികസീമനിചെന്നുവണങ്ങി
പന്തിനിരക്കെയിരുന്നു പതുക്കെ-
ച്ചിന്തിതമങ്ങുപറഞ്ഞുതുടങ്ങി:
“അച്ഛനുഞങ്ങളിലുള്ളൊരുകനിവതു
തുച്ഛമതാവാനെന്തവകാശം?
കന്തീസുതരെക്കൂറുണ്ടാവാ-
നെന്തൊരുബന്ധമതുംകേൾക്കേണം.
വണ്ണൻ വാഴകണക്കെവളർന്നൊരു
പൊണ്ണത്തടിയനതാകിയഭീമൻ
ഉണ്ണികളാകിനഞങ്ങളെ വളരെ-
ദണ്ഡിപ്പിക്കുന്നിതുമമതാതാ
കണ്ണറിയാത്തപിതാവിനിതൊന്നും
കണ്ടറിവാനും വശമല്ലല്ലോ
പൊണ്ണൻഭീമനു പത്തുപറച്ചോ
റുണ്ണണമെന്നാലതുമതിയല്ലാ
ഉണ്ണികളാകിനനമ്മെക്കണ്ടാൽ
കണ്ണുതുറന്നൊരു ഭാവം കാട്ടും
അതുകാണുമ്പോൾ ഞങ്ങൾഭയപ്പെ
ട്ടതുവഴിമണ്ടിയൊളിക്കേയുള്ളു;
ചെമ്പിൽ ചോറുകടത്തീടുമ്പോൾ
മുമ്പിൽകൊണ്ടിലവയ്ക്കും ഭീമൻ
വമ്പുള്ളവനച്ചെമ്പിന്നിങ്ങുവി
ളമ്പിയചോർമതിയല്ലെന്നാകിൽ
ചെമ്പുപിടിച്ചങ്ങിലയിൽ മറിപ്പാൻ
ചങ്ങാതിക്കൊരു സംശയമില്ലാ
ചക്കപ്പഴമാരാൻ കൊണ്ട്വന്നാ-
ലൊക്കെമുറിച്ചു ചെലുത്തും ഭീമൻ
ഇക്കണ്ടുണ്ണികൾ ഞങ്ങൾക്കായതു
വെക്കമൊരിത്തിരികിട്ടുകയില്ല.
പക്കച്ചോറും കാളൻകറിയും
ചക്കച്ചകണിയുമെന്നിവയല്ലാ-
തിക്കുഞ്ഞുങ്ങൾക്കൊരു സുഖഭോജന
മിക്കാലങ്ങളിലില്ലിഹതാതാ
എന്തിനുവളരെകൃത്തിക്കുന്നു
കുന്തീസുതരും ഞങ്ങളുമിവിടെ
സന്ധിച്ചിനിമരുവീടുകയെന്നതു
ചിന്തിച്ചാലെളതല്ലിനിമേലിൽ.
അവരിലൊരപ്രിയമരുളിച്ചെയ്-
വാനച്ഛനുമമ്മയ്ക്കും വശമല്ല
ഭവതുനമുക്കെന്തിതുകൊണ്ടിപ്പോ-
ളിവിടെനിവാസമുപേക്ഷിക്കുന്നേൻ
അടിയനുമനുജന്മാരുംകർണ്ണനും-
മടിയാരിൽച്ചില നായന്മാരും
മടിയാതിന്നിനിമറ്റൊരുദിക്കിനു
വിടകൊൾകെന്നുമനസ്സിലുറച്ചു
കുത്തിവെളുത്തൊരുകുറിയരിവച്ചു
കുന്തീതനയന്മാർക്കുവിളമ്പും
കണ്ണൻപഴവുംകറിപലതുംപുതു-
വെണ്ണയുമമ്പൊടുപാലും ദധിയും
പൊണ്ണൻ ഭീമനുമനുജന്മാർക്കും
കണ്ണുമടച്ചു ജപിക്കും ജ്യേഷ്ഠനും;
ഇക്കൂട്ടത്തിനുകല്ലും നെല്ലു-
മിരിക്കും കുററരിവെച്ചുവിളമ്പും
ചട്ടമിവണ്ണമടുക്കളവയ്ക്കും
പട്ടന്മാർക്കതുമാറുകയില്ല
തടിയൻഭീമൻവടികൊണ്ടടിയനെ-
യടികൂട്ടുന്നതിൽ മുന്നേതന്നെ
തടിയുംകൊണ്ടൊരുദിക്കിനുമണ്ടി
ഝടിതിഗമിപ്പാൻ കൂടുകിലുചിതം;
കാട്ടിൽപെററുവളർന്നൊരു കൂട്ടം
കാട്ടീടുന്നൊരു ധിക്കാരം മമ
കണ്ടും കേട്ടും വളരെമുഷിഞ്ഞും-
കൊണ്ടുവസിപ്പാനരുതിനിമേലിൽ
പാർത്ഥന്മാരോടൊരുമിച്ചിവിടെ
പാർത്തീടുകയിനിയെളുതല്ലേതും
തീർത്തുരചെയ്യാമിജ്ജനമെല്ലാം
തീർത്ഥവുമാടിനടക്കേയുള്ളൂ;
മറുതലവന്നിഹതലയിൽകേറി-
പ്പൊറുതികെടുക്കുന്നതുകണ്ടിങ്ങനെ
വെറുതെപാടുപെടുന്നതിനേക്കാൾ
മറുനാട്ടിന്നു ഗമിക്കുകനല്ലു;
അറുപതുമിന്നൊരു നാല്പതുമൊരുവക
ചെറുകുഞ്ഞുങ്ങളൊരേഷണികുസൃതിക-
ളറിയാത്തവരൊടുവൈരികളൊരുവക
മറിമായങ്ങൾ തുടങ്ങിക്കൊണ്ടാൽ
ആയതുനിർത്താനടിയങ്ങൾക്കൊരു
നാഥനുമില്ലെജമാനനുമില്ലാ
കോയിക്കൽ പുനരുള്ളവരവരുടെ
സ്ഥായിക്കാരല്ലാതില്ലാരും
ആർക്കുംവേണ്ടാതിങ്ങിനെയിവിടെ-
പ്പാർക്കുന്നെന്തിനു ഞങ്ങളിദാനീം!
ഓർക്കുന്നേരമൊരിക്കൽ നമുക്കും
ചാക്കുണ്ടെന്നതു നിശ്ചയമല്ലൊ;
ഒട്ടും കൃപയില്ലാത്തജനങ്ങടെ
കൊട്ടുംകൊണ്ടുകിടക്കേക്കായിൽ
കെട്ടുംചുമടുമെടുത്തു നടന്നാൽ
കിട്ടുംമുതൽകൊണ്ടഷ്ടി കഴിക്കാം
പട്ടണമൊക്കെ നിരപ്പെനടന്നാൽ
കൊട്ടണമെങ്കിലുമഷ്ടികഴിക്കാം
പട്ടന്മാരും ചുമടുചുമക്കുമ-
തൊട്ടും ദൂഷണമില്ലനമുക്ക്
ചതിപെട്ടാൽ പുനരെന്തരുതാത്തു
ഗതികെട്ടാൽ പുലിപുല്ലും തിന്നും
കാറ്റിന്മകനുംസഹജന്മാരും
ഊറ്റക്കാരെന്നാകിലുമൊരുപട
യേറ്റെന്നാകിൽ മടങ്ങുമവർക്കതി-
ലേറ്റം വിരുതുവിശേഷിച്ചില്ല
എങ്കിൽ നമുക്കൊരു ചക്രംപോലും
എങ്ങുമൊരുത്തരുതരികയുമില്ല;
അങ്കപ്പണമങ്ങടിയറയും ചില
ചുങ്കപ്പണവും പാട്ടപ്പണവും
മുപ്പറയും പുനരെട്ടൊന്നുംചില
വയ്പുംരുചിയുമൊടെപ്പേർപ്പെട്ടൊരു
ചപ്പും ചിപ്പുംപാണ്ഡുസുതന്മാ -
ർക്കൊപ്പിക്കുന്നു ജനങ്ങളശേഷം
പ്രാണസമൻമമകർണ്ണൻതന്നുടെ
പാണിതലത്തിലെടുത്തൊരു വില്ലും
ബാണവുമിന്നുവൃഥാഫലമല്ലോ
കാണാതഖിലമടങ്ങുകിലെന്നാൽ
കേടുകൾപലതും സംപ്രതിവന്നിട
കൂടുംദൃഢമിഹപടതുടരുമ്പോൾ
കൂടുനശിച്ചൊരു പക്ഷികൾപോലെ
കാടുകരേറുംപുരവാസികളും
പോരുപറഞ്ഞാലിതു ചേരുന്നവട്ടമല്ലാ
പോരുള്ള കൂട്ടമെന്നുതീരം പലരും കേട്ടാൽ
നേരു പറഞ്ഞാലതു നേരമ്പോക്കെന്നിരിക്കു-
മാരും നമുക്കൊരുപകാരം ചെയ്കയുമില്ല
നൂറുതനയന്മാരിൽ കൂറുമൊരുത്തർക്കില്ല
ചോറും കറിയും കൂടിനേരേലഭിക്കുന്നില്ല
ചേറുപിരണ്ടുനാറിക്കീറത്തുണിയും ചുററി-
ച്ചോറുമ്മാനങ്ങുചെന്നുകേറുമ്പോൾവയ്പ്പന്മാരും
ചീറുംകനത്തകട്ടച്ചോറും പുളിച്ചപുളി-
ഞ്ചാറുംവിളമ്പുമവർക്കേറുംദുർമ്മുഖത്തോടെ
ആരുംകാണാതെനല്ലതൈരുംപുളിശ്ശേരിയും
വാരിക്കോരിയെടുത്തങ്ങോരോതരങ്ങളവ
കൂട്ടിപ്പരിപ്പുകാരൻ കൂട്ടരും കൂടി നന്നാ
യഷ്ടികഴിച്ചുകൊണ്ടുമിഷ്ടംപോലനുദിനം
കുട്ടിപ്പട്ടന്മാർചോറു കട്ടങ്ങുകൊണ്ടുചെന്നു
കെട്ടിയപെണ്ണുങ്ങൾക്കുരുട്ടിക്കൊടുക്കമവ-
രൊട്ടിങ്ങുകാണാമോരോഗോഷ്ടികൾകണ്ടാൽഞങ്ങൾ
ക്കൊട്ടുംസഹിക്കയില്ലാകഷ്ടമിക്കോയിക്കലെ
ചട്ടവുംവട്ടങ്ങളുമൊട്ടുംചിതമല്ലെന്നു
തിട്ടമായ്കണ്ടിതെല്ലാംപെട്ടെന്നുറച്ചുഞങ്ങൾ
കുന്തീസുതന്മാരോടുസന്ധിതരമല്ലെന്നു
ചിന്തിച്ചുമാറാപ്പെല്ലാംബന്ധിച്ചുപുറപ്പെട്ടു
നിന്തിരുവടിയുടെഅന്തികേവന്നുകൂപ്പി
അന്തിക്കുമുമ്പേയാത്രകല്പിച്ചയച്ചീടേണം
ഇത്തരമുള്ളൊരു ദുര്യോധനനുടെ-
യത്തൽ മുഴുത്തൊരു വാക്കുകൾകേട്ടു
വൃദ്ധനതാകിയധൃതരാഷ്ട്രൻപുന-
രുത്തരമിത്തരമരുളിച്ചെയ്തു:
"ഉണ്ണീ!വരികസുയോധന!നിങ്ങളി-
വണ്ണം വാശിപിടിച്ചു പറഞ്ഞി
ക്കണ്ണില്ലാത്തൊരു നമ്മെക്കൊണ്ടിഹ
ദണ്ഡിപ്പിക്കുന്നെന്തിനുപാഴിൽ?
നിങ്ങളുമയ്വരുപാർത്ഥന്മാരും
തങ്ങളിലേതുംരസമില്ലെങ്കിൽ
പാർത്തലമതിലിനിമറ്റൊരുദിക്കിൽ
പാർത്ഥന്മാർക്കൊരുഭവനം തീർത്തു
പാർപ്പിച്ചീടുകവേണമിതെന്നൊരു
താൽപര്യംപുനരുണ്ടതുമാത്രം
നമ്മുടെയിളയമ്മയ്ക്കുപിറന്നൊരു
നന്മകനെല്ലൊപാണ്ഡുതനൂജൻ
അവരും നമ്മുടെമക്കളിതല്ലോ
അവരെ നമുക്കുവെടിഞ്ഞീടാമോ?
ധർമ്മേശ്വരനുടെ സുതനായുള്ളൊരു
ധർമ്മജനും നാലനുജന്മാരും
ഭവനമവർക്കുവസിപ്പാനൊരിടം
നലമൊടു തീർത്തുകൊടുക്കണമുണ്ണീ
വളരെ ദൂരത്തരുതൊരു കാതം
വഴിയകലത്തിഹ നല്ലൊരുദിക്കിൽ
വളരെത്തെങ്ങുകവുങ്ങും പ്ലാവും
കൊടിയും വാഴകളെന്നിവപലതും
ഉളവാക്കിക്കൊണ്ടൊരു പുരമിങ്ങനെ-
യളവേഹസ്തിനപുരിയൊടുതുല്യം
തെളിവൊടുതീർത്തുകൊടുക്കാമെങ്കിൽ
പൊളിയല്ലവരെയിറക്കിയയയ്ക്കാം.
അന്ധൻനൃപതിതന്റെയരുളപ്പാടതുകേട്ടു
സന്തുഷ്ടൻദുര്യോധനൻസപദി സന്തോഷംപൂണ്ടു
അമ്മാവനോടുചെന്നീയവസ്ഥകൾ ബോധിപ്പിച്ചു
അമ്മാവൻശകുനിയുമതുകൊള്ളാമെന്നുറച്ചു
"ഉണ്ണീമരുമകനെ! ഉരഗദ്ധ്വജാ!വരിക
കണ്ണില്ലാത്തച്ഛനോടുകപടംഗ്രഹിപ്പിക്കല്ലേ
പാണ്ഡുതനയന്മാരെ പരിചൊടുവഞ്ചിക്കേണം[1]
പാണ്ഡിത്യമുണ്ടെനിക്കു പരന്മാരെ ചതിപ്പാനും;
വാരണാവതമെന്ന വലിയൊരു ദേശമുണ്ട്
പാരം ദൂരത്തുമല്ല പാരമടുത്തുമല്ല;
പാരാതദ്ദിക്കിലില്ലം പണിയിച്ചുകൊടുക്കേണം
സാരമൊന്നുണ്ടുതാനും സപദി നീ ബോധിച്ചാലും;
കർണ്ണനും ഞാനും നീയുമെന്യേ മറ്റൊരുവരും
ബോധിക്കരുതിക്കപടസംസാരമൊന്നും തന്നെ
ആശാരിപ്പണിക്കന്മാരവരെല്ലാമെങ്ങുപോയി
ആശയ്ക്കു തക്കപോലെ അവരില്ലം തീർത്തിടേണം.”
ഇത്ഥം പറഞ്ഞാശാരിപ്പണിക്കന്മാരിലേക്കേറ്റം
ചിത്രപ്പണിക്കാരന്മാർ ചിലരുണ്ടു വിശ്വസിപ്പാൻ
പാരാതെ മൂത്താശാരിപ്പണിക്കനെ വേറേ വിളി-
ച്ചാരോമലുരചെയ്തു അതിദുഷ്ടൻ ശകുനിയും:
“പണിക്കു വിരുതുള്ളൊരു പണിക്കനിങ്ങു വന്നാലും
നിനക്കു ശില്പശാസ്ത്രത്തിൽ കണക്കും കയ്യുമുണ്ടല്ലൊ;
കുരുക്കൾക്കു മൂപ്പായുള്ള കുരുശ്രേഷ്ഠൻ കല്പിക്കുന്നു
അരക്കുകൊണ്ടില്ലമൊന്നു തെരിക്കെന്നു തീർത്തീടേണം;
കരക്കാരും മറ്റു ചില തരക്കാരും ബോധിക്കേണ്ടാ
പരക്കെ ബോധിച്ചെന്നാകിൽ തരക്കേടു വന്നുകൂടും;
ചുരുക്കിപ്പറയാമില്ലമിരിക്കേണ്ടും പ്രകാരങ്ങൾ;
അരക്കും പഞ്ഞിയുമുള്ളിൽ നിരക്കെ നിറച്ച നിറച്ചുവച്ചു
പുറത്തു വെങ്കളിയിട്ടു നിരപ്പിൽ ചിത്രമെഴുതി
കറുത്ത വെടിമരുന്ന് അകത്തു ചൊരിഞ്ഞതിൻറ
പുറത്തുഭാഗത്തു ഭിത്തി മറച്ചു മാളികക്കൂട്ടം
തിറത്തിൽ പണിതു നല്ല നിറത്തിൽ ചായവുമിട്ടു
പെട്ടെന്നു പതിനെട്ടുകെട്ടും പണിത്തൂണുകൾ
തട്ടും മതിലുകളും ചട്ടറ്റ പുരത്തിൻറ
ചട്ടങ്ങളെല്ലാം കൂട്ടിക്കെട്ടിച്ചമച്ചീവണ്ണം
എട്ടു ദിനത്തിൻമുമ്പേ പുഷ്ടിവരുത്തീടേണം."
ശഠനായുള്ളശ്ശകുനി പറഞ്ഞൊരു
കഠിനം കപടത്തൊഴിലതു കേട്ട്:
“അടിയങ്ങൾക്കൊരു കുറ്റമതിപ്പോ-
ളിടകൂടാതെ തുണച്ചരുളേണം;
ഉടനേ ഗൂഢമരക്കില്ലം പണി-
തുടരാമെന്നു പണിക്കന്മാരും
അടിമലർ തൊഴുതു നടന്നദ്ദിക്കിൽ
ഝടിതി തുടങ്ങി പ്രയത്നവുമുടനേ
ശൗര്യവിധത്തിനു വിരുതു പെരുത്തൊരു
കാര്യക്കാരിലൊരുത്തൻ വേണം
ആരുണ്ടെന്നു തിരഞ്ഞിതു ശകുനി:
“അടിയനിതെന്നു" പുരോചനനപ്പോൾ;
“അതു കൊള്ളാം മതി വീരപുരോചന!
ജതുഗൃഹ മമ്പൊടു തീർപ്പിച്ചാലും;"
എന്നതു കേട്ടു പുരോചനനവിടെ
ച്ചെന്നു ശ്രമിച്ചുതുടങ്ങി പ്രയത്നം;
ഉന്നതമാകിന ജതുഭവനം പണി-
യുന്ന പണിക്കന്മാർക്കിഹ ചെലവിനു
നെല്ലും പണവും പുകയില വെറ്റില
തെല്ലും മടികൂടാതെ കൊടുത്തും
ചെല്ലും ചെലവുകളെഴുതിച്ചാർത്തിയ
തെല്ലാം ശകുനിയെ വന്നറിയിച്ചും
നല്ല സമർത്ഥനരക്കില്ലം പണി
നലമൊടു സാധിച്ചിങ്ങനെ സരസം.
ഇട്ടു വിരവൊടു ശില്പികളിൽ പുന-
രിട്ടു വിരുതും മൂത്തപണിക്കനു
പട്ടും മുണ്ടും പണവും വളയും
ഒട്ടും മടികൂടാതെ കൊടുത്തു;
ദുര്യോധനനതുനേരം കുരുകുല-
വര്യനതാകിന ധൃതരാഷ്ട്രന്നുടെ
ചേവടിയുഗളം ചെന്നു വണങ്ങി-
സ്സാദരമേവം ഗിരമുരചെയ്തു:
"വാരണാവതേ വലിയൊരു മന്ദിരം
ആരണാവലി സഞ്ചിതമഞ്ചിതം
അഞ്ചു പാണ്ഡവന്മാർക്കു വസിപ്പാ
നഞ്ജസാ വിഭോ! തീർത്തു മനോഹര-
റമത്ര വിസ്മയമതി മണിഗൃഹം
അത്രമാത്രമല്ലനവധി ജനതതി
തത്ര പാർപ്പതിന്നതു മതി ശിവ ശിവ!
ചിത്രമെത്രയും ചിതമതു ഹിതമത്."
ഇത്ഥം മകനുടെ വാക്കുകൾ കേട്ടതി-
ശുദ്ധൻ കപടമറിഞ്ഞില്ലേതും
വൃദ്ധൻ നരപതി ധർമ്മാത്മജനെ-
ത്തത് വരുത്തിയിരുത്തിച്ചൊന്നാൻ
"ധർമ്മജ! ഭീമ! ധനഞ്ജയ! നകുലാ!
മന്മകനേ സഹദേവ! സുശീലാ
നന്മൊഴി കേൾക്കണമുണ്ണികളെവരു-
മെന്മക്കൾക്കു ശുഭം വരുമെന്നാൽ;
നമ്മുടെ മക്കളിൽ മൂത്തവനുള്ളില
ഹമ്മതി പാരമടക്കവുമില്ലാ
നമ്മെബ്ബഹുമാനവുമില്ലാത്തതു
നമ്മുടെ ജാതകമെന്നേ വേണ്ടൂ;
നിങ്ങൾക്കുള്ളിൽ വിവേകവുമുണ്ടതി-
മംഗലമീശ്വരഭക്തിയുമുണ്ട്
ജ്ഞാനവുമുണ്ടതുകാരണിപ്പോൾ
ഞാനെന്നുള്ളൊരഹമ്മതിയില്ലാ;
മക്കളൊരഞ്ചെട്ടുണ്ട് നമുക്കവ-
രൊക്കെ മഹാമൂഢന്മാർതന്നെ
അവരും നിങ്ങളുമൊരുമിച്ചിനി മേ-
ലിവിടെ വസിച്ചാൽ ഗുണമാകില്ലാ;
അക്കരെയമ്പലമൊന്നില്ലാഞ്ഞാൽ
മക്കടെ കലശലു മാറുകയില്ലാ;
എന്നതു കാരണമിപ്പോഴങ്ങൊരു
മന്ദിരമാശു ചമച്ചിതു ഞാനും;
അവിടത്തിൽ ചിലർ ചെന്നു വസിച്ചേ
ഭവനത്തിന്നൊരു ഭൂതി ഭവിപ്പൂ;
ഇവരിൽ ചിലരെയയച്ചാലായവ-
രവതാളങ്ങൾ പിണയ്ക്കും പലതും;
ധർമ്മജ നീയും സഹജന്മാരും
അമ്മയുമപ്പുരം തന്നിൽച്ചെന്ന്
നന്മയിലവിടെപ്പാലും കാച്ചി-
ച്ചെമ്മേ സുഖമായ് വാണീടേണം;
ചെലവിനു നെല്ലും പണവും അരിയും
ഇല കുല മോരും നെയ്യുമിതെല്ലാം
നിലകാതുകളും ചെമ്പുകളുരുളികൾ
വലിയ കിടാരം വാർപ്പു വിളക്കുകൾ
ചട്ടുകവും പല കുട്ടകവും ചില
പെട്ടികളും പല കട്ടിലുമെല്ലാം
ഇഷ്ടംപോലിന്നിവിടേനിന്നും
കെട്ടിയെടുപ്പിച്ചങ്ങു ഗമിക്കാം;
അഷ്ടികഴിച്ചു വസിപ്പാനും പുന-
രിഷ്ട്ടികൾ ചെയതിനും സുഖമവിടം
കണ്ടവർ വന്നു പറഞ്ഞതു. കേട്ടതു-
കൊണ്ടിഹ ഞാനും ഘോഷിക്കുന്നു;
കണ്ടറിവാനിക്കിഴവച്ചാർക്കൊരു
കണ്ണും ദിക്കുമതില്ലെന്മകനേ!"
താതന്റെ വാക്കു കേട്ടു സഹനം കൈക്കൊണ്ടു ധീരൻ
താണു വണങ്ങിക്കൊണ്ടു താനുമനുജന്മാരും
മാതാവും മറ്റും ചില മമതയുള്ളാളുകളും
ഏതാനും നായന്മാരുമൊരുമിച്ചു പുറപ്പെട്ടു;
വമ്പൻ പുരോചനനും വഴികാട്ടാനായിക്കൂടെ
മുമ്പിൽ നടന്നു മൂഢനുചിതനെന്നും നടിച്ചു
അഞ്ചു നാഴികകൊണ്ടങ്ങരക്കില്ലംതന്നിൽ ചെന്നു
അഞ്ചാതെ കണ്ടുകണ്ടങ്ങകം പുക്കു ജനനിയും
സഞ്ചാരംചെയ്തു മെല്ലെ സരസന്മാരഞ്ചു പേരും
അഞ്ചാതെ ചെന്നു മണിമാളികമുകളേറി-
പ്പള്ളിമാടങ്ങൾ തന്നിൽ പരിചോടെ കാണായോരോ
പള്ളിമെത്തമേലേറിപ്പരമാനന്ദം ശയിച്ചു;
കള്ളപ്രയോഗമെന്നു കരുതി മാനസംതന്നിൽ
കൊള്ളാമിങ്ങെന്തു ചേതം; കുറഞ്ഞൊന്നു ചെല്ലുന്നേരം
ഉള്ളവണ്ണം ഞങ്ങളോടുരചെയ്യും വിദുരരെ-
ന്നുള്ളോരുറപ്പുകൊണ്ടങ്ങുടമയോടൊത്തു വാണു.
ഉള്ളിൽ കപടമേറുമുരഗദ്ധ്വജൻ ഭൃത്യൻ
കൊള്ളിവച്ചീടുമതുമറിയാതിരിക്കയില്ല.
ജനകനതാകിന വിദുരരുമപ്പോൾ
ഖനകനെ വിരവിലയച്ചിതു ഗൂഢം
ഖനകൻ ചെന്നു യുധിഷ്ഠിരനോടു
കനിവൊടു കർണ്ണേ കിമപി കഥിച്ചു:
"ദുര്യോധനനുടെ കപടമിതെല്ലാം
അയ്യോ! ശിവ ശിവ! ബോധിച്ചാലും;
കഷ്ടമിതൊക്കെയരക്കും പഞ്ഞിയു-
മിട്ടുനിറച്ചൊരു പുരമിതു സർവ്വം;
കള്ളനതായ പുരോചനനിവിടെ-
ക്കൊള്ളികൊളുത്താൻ വരുമൊരു ദിവസം;
അതു ബത കരുതിപ്പാർത്തീടേണം
ഇതു ജതുഗൃഹമെന്നോർത്തീടേണം
ഇതു ബത ജനകൻ വിദുരരു നിങ്ങടെ
ഹിതമുരചെയ്വാനെന്നെയയച്ചു;
പതിനെട്ടും പുനരെട്ടും തൂണുകൾ
മതിലിനകത്തിഹ കാണുന്നീലേ?
അതിലൊരു തൂണടിയൻ പണിചെയ്ത
അതിലൊരു വിസ്മയമുണ്ടതു കേൾപ്പിൻ
തൂണു പിടിച്ചു തിരിച്ചാലായതു
താണങ്ങിളകിപ്പോരും നിയതം
കാണാമപ്പോളൊരു ഗുഹപെരുവഴി
തൂണിനു കീഴതി വിസ്തൃതമായി;
കൊള്ളിക്കാരൻ വരുമളവതിനുടെ-
യുള്ളിലിറങ്ങിപ്പൊയ്ക്കൊണ്ടാലും;
ഉള്ളിലിരിക്കേയാവുയിതെല്ലാം
ഉപദേശം മമ ധർമ്മതനൂജാ
നമ്മുടെ തൂണിന്നടയാളം ഞാ-
നുണ്ടാക്കിപ്പണിചെയ്തിഹ വച്ചു
വേണ്ടാ മനസി വിഷാദമൊരാപ
ത്തുണ്ടാകാതെ ഗമിക്കാമുടനെ."
ഇങ്ങനെ ഖനകൻ വന്നു പറഞ്ഞു
അങ്ങു തിരിച്ചു പുനരതിവേഗാൽ
ഇംഗിതവേദികൾ പാണ്ഡുസുതന്മാ-
രിങ്ങുമിരുന്നു സുഖിച്ചു വസിച്ചു.
അക്കാലത്തൊരു കാട്ടാളസ്ത്രീ
അവിടെയിരിപ്പാൻ ചെന്നു കരേറി;
മക്കളവൾക്കുണ്ടഞ്ചുസൂതന്മാ-
രൊക്കത്തക്ക നടന്നീടുന്നു;
ലാക്ഷാഭവനംതന്നിലിരിക്കും
സാക്ഷാൽ പരമേശ്വരനൊടു തുല്യൻ
ധർമ്മതനുജനുമനുജന്മാരും
തന്മാതാവാം കുന്തീദേവിയും
ധർമ്മംചെയ്യും അവരെന്നുള്ളതു
ചെമ്മേ കേട്ടൊരു കാട്ടാളസ്ത്രീ
അന്തിയടുത്തൊരു സമയേ വിരവൊടു
കുന്തി വസിച്ചരുളും പുരമുറിയുടെ
അന്തികസീമനി ചെന്നു പതുക്കേ
തന്തിരുവടിയൊടു ഭിക്ഷയിരന്നാൾ:
"ഭിക്ഷാംദേഹി ശുഭേ! നമുക്കിഹ
ഭിക്ഷാംദേഹി ശുഭേ!
ഭക്ഷിപ്പാനേതും വകയില്ലാഞ്ഞിങ്ങനെ
ഭിക്ഷയുമേറ്റു വിഷണ്ണതയോടെ
ഇക്ഷിതിതന്നിൽ നടന്നു കഴിക്കുന്നു
കുക്ഷി പൊരിഞ്ഞു ദിനംപ്രതി ഞങ്ങൾ (ഭിക്ഷാംദേഹി)
ഐവർ ശിശുക്കളെ ഞാൻ പൊറുപ്പിപ്പാ
നയ്യമിരന്നു കഴിക്കുന്ന ഹസ്സ്
ദൈവത്തിനേതും കനിവില്ലാഞ്ഞാലെന്തു
ചെയ്യേണ്ടു ഞാനെന്നറിഞ്ഞീല ദേവീ! (ഭിക്ഷാംദേഹി)
നാലഞ്ചു ബാലന്മാർക്കും മുതുക്കിക്കു
മാലംബനമാരുമില്ലല്ലോ ദേവി!
കാലനുംകൂടെ വെടിഞ്ഞാനൊരൺപത്തു-
നാലും കഴിഞ്ഞുള്ള കാട്ടാളനാരി ഞാൻ (ഭിക്ഷാംദേഹി)
പാഴിൽ കളഞ്ഞീടുന്ന പഴംകഞ്ഞി
ശേഷിച്ചിരിപ്പതുണ്ടോ?
ആഴക്കുമൂഴക്കരി കിട്ടിയാൽ ഞങ്ങൾ-
ക്കായിരംപൊൻ കിട്ടുംപോലെ പ്രസാദം (ഭിക്ഷാംദേഹി)
എച്ചിലിലകളെല്ലാമെടുക്കുന്ന
അച്ചിമാരെങ്ങു പോയി
പിച്ചയ്ക്കു വന്ന കിഴവിക്കൊരു വറ്റു
വെച്ചേക്കരുതാണോ നിങ്ങൾക്കു പിന്നെ." (ഭിക്ഷാംദേഹി)
ഇങ്ങനെ വന്നു പറഞ്ഞൊരു കാട്ടാ-
ളാംഗനയോടരുൾചെയ്തിതു കുന്തി
“നിങ്ങടെ സങ്കടമുടനേ തീർപ്പാ
നിങ്ങൊരു ശഠത തരിമ്പില്ലറിവിൻ
ബ്രാഹ്മണസദ്യ കഴിഞ്ഞാലുടനെ
ബ്രാഹ്മണശേഷം ചോറും കറിയും
നിങ്ങൾക്കൻപൊടു നിറയെത്തരുവാൻ
നിങ്ങളെയൊരുവനെ ഭരമേല്പിക്കാം;
ശനിയും ബുധനും തേപ്പാനെണ്ണയു
മിനിയും വേണ്ടതു തരുവാൻ ചൊല്ലാം;
തുണിയും മുണ്ടും തരുവാൻ നമ്മുടെ
മണിയൻപട്ടരെ വേസ്ഥ വരുത്താം;
ചന്തമിയന്നൊരു പൂ കെട്ടിപ്പാൻ
ചന്ത്രക്കാരനെ ഏല്പിച്ചീടാം
വനചരവൃദ്ധേ നീയും ഞാനും
പുനരൊരുപോലേ സംഗതി വന്നു;
അഞ്ചു സുതന്മാരുണ്ടു നമുക്കും
നെഞ്ചിൽ നിനച്ചാലത്ഭുതമത്രേ!
ജാതകമെന്നതിനിക്കും കഷ്ടം!
പാതകദോഷം മേലിൽ വരുത്താ-
നിപ്പുരമിവിടെത്തീർത്തു ചമച്ചു
സ്വല്പം ദിനമുണ്ടിഹ മരുവുന്നു.
ഇങ്ങനെ ഞങ്ങടെ വാസവുമിപ്പോ
ളെങ്ങനെ മേലാലനുഭവമെന്നും
ഇങ്ങറിയാവതുമല്ലവയൊന്നും
സംഗതിപോലേ വന്നു ഭവിക്കും."
ഏവം പറഞ്ഞു കുന്തീദേവി കുമാരന്മാരും
ഭാവം തെളിഞ്ഞു തത്ര മേവുന്ന കാലത്തിങ്കൽ
ഓരോ രജനികളിലോരോ പാണ്ഡുസുതന്മാ-
രാരോമലുറങ്ങാതെ നേരം പുലർത്തീടുന്നു;
അക്കാലമങ്ങു ബഹു ധിക്കാരി ദുര്യോധനൻ
വെക്കം പുരോചനൻറെ കൈയ്ക്ക് പിടിച്ചിരുത്തി
സത്കാരംപൂണ്ടു ചൊന്നാനുൾക്കാമ്പിൽ മോഹമെല്ലാം;
“നില്ക്കാതെ പോകെടോ താനക്കാര്യം സാധിപ്പാനായ്
രാക്കൂറ്റിലങ്ങു ചെന്നനങ്ങാതെ നിന്നു കൊള്ളി-
വയ്ക്കാമരക്കില്ലമെരിക്കാമുടനേതന്നെ;
വാടാതരക്കില്ലത്തെപ്പാടേ ദഹിപ്പിച്ചിങ്ങു
വാടാ പുരോചന നീ! പോടാ താമസിക്കാതെ;
ഒട്ടും മടിക്കാതില്ലം ചുട്ടുകരിച്ചു വന്നാൽ
കിട്ടും നിനക്കു നല്ല പട്ടും വളയുമതു
പെട്ടെന്നു സാധിക്കാതെ പൊട്ടാ! നീ വന്നുവെങ്കിൽ
പട്ടല്ല കിട്ടുന്നൊരു വെട്ടെന്നറിഞ്ഞുകൊൾക”
ഉള്ളിലുറച്ചു പുരോചനനപ്പോൾ
കൊള്ളിയെരിച്ചു പിടിച്ചു കര കരത്തിൽ
കള്ളനൊളിച്ചു തിരിച്ചാനവിടെ
ക്കാലനുമവനുടെ പുറകേ കൂടി;
ജതുഭവനത്തിൽ ചെന്നു കരേറി-
ക്കതകിനു നികടേ നിന്നു പതുക്കെ
ചെവി പാർത്തപ്പോളവരുടെ ശബ്ദം
അവികലമവിടെക്കേൾപ്പാനുണ്ട്;
ഒരു മയമിവിടെപ്പാർക്കണമെന്നു
കരുതിക്കോലിറയത്തു കരേറി
കുറിമുണ്ടവിടെ വിരിച്ചു ശയിച്ചു
കുസൃതിക്കാരനുറക്കവുമായി;
രാത്രിയിലങ്ങു കരുത്തു പെരുത്ത
മരുത്തിൻമകനജ്ജതുഭവനത്തെ
കാത്തു നിതാന്തമുറക്കമിളച്ചിഹ
പാർത്തീടുന്നു പരാക്രമശാലി;
'ഒണ്ടു പുറത്തൊരു കൂർക്കം കേൾപ്പാൻ
കണ്ടകരാരാൻ വന്നിട്ടുണ്ടോ?'
ഇങ്ങനെ ശങ്കിച്ചുടനേ ഭീമൻ
ചങ്ങലവട്ടക കയ്യിലെടുത്തു:
കതകു തുറന്നു പുറത്തുമിറങ്ങി-
ച്ചതിയനുറങ്ങും ദിക്കിൽ ചെന്നു
'നോക്കെട! കള്ളൻ കൊള്ളിയെരിച്ചു
തലയ്ക്കുംവച്ചു കിടക്കുന്നോ? യിതു-
കൊള്ളാം നല്ലൊരുതൊഴിലെന്നോർത്ത-
ക്കൊള്ളി പിടിച്ചുപറിച്ചങ്ങവനുടെ-
വായിൽ തിരുകിയുറക്കമുണർത്തി-
ക്കാൽകൊണ്ടൊന്നു കണക്കിനുതന്നേ
മുഞ്ഞിക്കിട്ടു തൊഴിച്ചതുനേരം
പഞ്ഞികണക്കേ മുഞ്ഞിയരഞ്ഞു:
പാശം കെട്ടി വലിച്ചഥ തന്നുടെ
ദേശം നോക്കി നടന്നു കൃതാന്തൻ;
ഭീമനുമങ്ങഥയുള്ളിൽ ജനിച്ചൊരു
ഭീമമതാകിന കോപമടക്കി
ധർമ്മാത്മജനെയുമനുജന്മാരെയു-
മമ്മയുമാശു കുലുക്കിയുണർത്തി
കൊള്ളിക്കാരൻ വന്ന വിശേഷം
ഉള്ളിലവർക്കു ധരിപ്പിച്ചേവം:
'തരമല്ലിവിടെ നമുക്കിനി വാസം
തരസാ പോകെ'ന്നുള്ളിലുറച്ചു;
ഖനകൻ പണ്ടു പറഞ്ഞറിയിച്ചൊരു
കനകസ്തംഭമിളക്കിയെടുത്തു
തരസാ കണ്ടൊരു ഗുഹയിലിറങ്ങി-
സ്സഹജന്മാരെയുമഗ്രജനേയും
കൈയ്ക്കു പിടിച്ചു പതുക്കെജ്ജനനിയെ-
യഹതന്നിലിറക്കിയയച്ചു;
കൊള്ളിയെടുത്തജ്ജതുഭവനത്തെ
കോലാഹലമൊടു ചുട്ടുകരിച്ചു
തള്ളക്കാട്ടാളത്തിയുമവളുടെ
തനയന്മാരുംകൂടെ ദഹിച്ചു;
കൊള്ളാമവളുടെ കർമ്മമതിങ്ങനെ-
യുള്ളൂവെന്നു നിനച്ചഥ ഭീമൻ
ഗദയുമെടുത്തഗ്ഗുഹയിലിറങ്ങി-
ഗ്ഗമനംചെയ്താനവരുടെ പിറകെ;
ഗംഗാതീരത്തോളമതുള്ളൊരു
തുംഗമമാർഗ്ഗമതുള്ളിൽക്കൂടെ
ഗംഗ കടന്നു നടന്നു പതുക്കെ
തുംഗമഹാഗിരി വിപിനം പുക്കാർ.
പിറ്റേന്നാൾ ദുര്യോധനൻ മറ്റുള്ളനുജന്മാരും
കൊറ്റു കഴിച്ചു പാക്കും വെറ്റിലപോട്ടുംകൊണ്ടു
മറ്റുള്ളവരുമായിച്ചുറ്റുമിരുന്നുകൊണ്ടു
വൃത്താന്തം ഗൂഢമായങ്ങൊത്തു വിചാരംപൂണ്ടു;
കൊള്ളിക്കാരനിക്കാര്യം കൊള്ളിക്കാതിങ്ങു വന്നാൽ
കൊല്ലേണമവനെയെന്നെല്ലാരും നിശ്ചയിച്ചു:
“കള്ളൻ വരാഞ്ഞതെന്തു? കള്ളുകുടിച്ചെങ്ങാനും
കണ്ണു മയങ്ങി വീണു മണ്ണു കപ്പുകയല്ലീ?
കർണ്ണാ! വരിക ചെന്നു കണ്ടിങ്ങുപോരാം നമ്മുടെ
ബന്ധുക്കൾ പാണ്ഡവന്മാർ വെന്തു കരിഞ്ഞു ചത്തു
വെണ്ണീറണിഞ്ഞു കിടക്കുന്നതും കണ്ടു പോരാം.
കാണാമവിടെച്ചെന്നാൽ കാണി താമസം വേണ്ടാ."
ഇത്ഥം പറഞ്ഞവിടേക്കെത്തി നൂറ്റുവരെല്ലാം
കത്തീടുന്നോരരക്കില്ലത്തിന്നരികിൽ ചെന്നു;
ചത്തു കറുത്തുടൽ കരിഞ്ഞു കിടക്കുമഞ്ചു
കാട്ടാളപ്പിള്ളരേയും കാട്ടാളത്തള്ളയേയും
കണ്ടു സുയോധനനും കർണ്ണനും മറ്റുള്ളോരും
"രണ്ടുപക്ഷമതില്ലാ കണ്ടാലും പാണ്ഡവന്മാർ
അഞ്ചുപേരും മാതാവുമംഗം കരിഞ്ഞു ചത്തു
മൂഢൻ പുരോചനനും കൂടെ ചത്താനോ ഭോഷൻ!
കുന്തിക്കും മക്കൾക്കുമെന്തിങ്ങനെ കർമ്മമായി
ചെന്തീയിൽ വീണു ഗാത്രം വെന്തീടുവാനുമിപ്പോൾ!
ചിന്തിച്ചിട്ടവകാശമെന്തന്നറിഞ്ഞീ”ല്ലിത്ഥം
ചന്തത്തിലുരചെയ്തു സന്തോഷവും മറച്ചു
ദന്തിപുര'ത്തിൽ ചെന്ന് അന്തിക്കു സ്നാനം ചെയ്തു:
'ഇല്ലം ദഹിച്ചുപോലുമെങ്കിലപ്പാണ്ഡവന്മാ-
രെല്ലാമതിൽക്കിടന്നു വല്ലാതെ ദഹിച്ചുപോ-
യെന്നുള്ള വർത്തമാനം ചെന്നു പിതാവിനോടു
കേൾപ്പിച്ചു ദുഃഖഭാരം ഭാവിച്ചു കള്ളങ്കാട്ടി
ക്കേണു പുലയുംകൊണ്ടു വാണു കുരുക്കളെല്ലാം
ആണത്തം നടിച്ചവരോണംപോലെല്ലാനാളും.
കൗന്തേയേന്ദ്രനുമനുജന്മാരും
കാന്താരത്തിലകംപുക്കധികം
ശാന്തത പെരുകിന മാതാവിനെ നിജ-
സ്കന്ധംതന്നിലെടുത്തഥ ഭീമൻ
നേരം പാതിരയായൊരു സമയേ
പാരമിരുട്ടും വന്നിടകൂടി;
മാരുതി ഭീമൻ മാതാവിനെയൊരു
ചാരുശിലാതലസീമനി കൊണ്ട്-
സ്സാദരമങ്ങു കിടത്തിയുറക്കി
സ്സോദരരേയും പൂർവ്വജനേയും
ഒരു ദിശി സാധു'ശയിപ്പിച്ചവരെ-
ക്കരുതിക്കാത്തു വസിച്ചു സമീപേ;
മറുതലർ ചെയ്തോരപരാധത്തെ
മനസ്സിൽ നിനച്ചു കറുത്തൊരു ഭാവാൽ
കണ്ണു ചുവന്നു കലങ്ങി കരത്തിൽ
ദണ്ഡുമെടുത്തു കൃതാന്തനു തുല്യൻ
'തൊണ്ണൂറ്റഞ്ചുമൊരഞ്ചും ദുഷ്ടരി-
വണ്ണം വണ്ണൻവാഴകണക്കെ
വന്നുപിറന്നതുമൂലം നാടുക-
ളൊന്നൊഴിയാതെ നശിപ്പാറായി
ഇന്നിവർ കാട്ടിയ ഗോഷ്ടികളോർത്താ-
ലെന്നുമടങ്ങാതുള്ളൊരു വൈരം
എന്നുടെയുള്ളിൽ വളർന്നീടുന്നു
ഇന്നഥ പോകണമായതു തീർപ്പാൻ;
ചെന്നുടനവരെക്കൂട്ടത്തോടെ
ഒന്നൊഴിയാതേ കൊട്ടിക്കൊലാൻ
നല്ലൊരുസമയമടങ്ങരുതേതും
ഇല്ലൊരു സംശയമൊക്കെ ഹനിപ്പാ-
നെന്നു വിചാരിച്ചഗ്രജന്യപനെ-
ച്ചെന്നു പതുക്കെയുറക്കമുണർത്തി
നിന്നു പറഞ്ഞു മാരുതി ഭീമൻ:
“ഇന്നു ഭവാനൊരു കനിവരുളേണം
അനുജനതാകുമൊരടിയനിദാനീം
ഗദയുമെടുത്തു കടുത്തൊരു കോപാൽ
വിരവിനൊടസ്തിനപുരിയിൽ ചെന്നു
പരിഭവശാന്തി വരുത്തുവനധുനാ
സമയമതിപ്പോളതിശുഭമത്രേ
അധമവധത്തിനടങ്ങരുതൊട്ടും;
കള്ളക്കുഴിയന്മാരാമവരുടെ
പള്ളയ്ക്കിട്ടടി കൂട്ടണമവരുടെ
തള്ളയ്ക്കിട്ടു തൊഴിക്കണമവരുടെ
തന്തക്കുരുടനെയൊന്നു ചിമുക്കണം;
എന്നതുകേട്ടരുൾ ചെയ്ത യുധിഷ്ഠിര
"നെന്നുടെയനുജാ! സാഹസമരുതേ!
മുറ്റും നമ്മുടെ ദുഷ്കാലത്തിനു
മറ്റുള്ളവരെക്കുറ്റമുരത്താൽ
ചെറ്റും ഫലമില്ലിപ്പോളിത്തൊഴിൽ
പറ്റുകയില്ല പരാക്രമശാലിൻ!
തെറ്റെന്നിയെയൊരു സമയം വരുമതു
തെറ്റുകയും പുനരില്ല കുമാരാ!
ശക്രാനുജനാം ചക്രായുധനുടെ
തൃക്കാലിണ തുണയുണ്ടു നമുക്ക്
അക്കാലടിയിണ വയ്ക്കാതനുദിന-
മുൾക്കാമ്പിങ്കലുറപ്പിച്ചെന്നാൽ
ഇക്കാലങ്ങളിലിങ്ങു പിണഞ്ഞൊരു
ദുഷ്കാലം ബത നീങ്ങുമിദാനീം."
ഇത്തരമഗ്രജവചനം കേട്ടതി-
നുത്തരമൊന്നും പറവാനില്ലാ-
ഞ്ഞുദ്ധതഭാവമടക്കി വസിച്ചുട-
നുദ്ധത ധീമാനാകിയ ഭീമൻ.
തത് കാട്ടിലൊരു കോട്ടിലിരിക്കും
വൃത്രവൈരിയുടെ വൈരി ഹിഡിംബൻ
ധാത്രിവാസികളിലന്തകതുല്യൻ
ധാത്രിവാസി ജനമർദ്ദനശീലൻ
യാതുധാനനതുനേരം തന്നുടെ
സോദരി ഹിഡിംബിതന്നൊടു ചൊന്നാൻ:
“മർത്തഗന്ധമതിനെന്തൊരു ബന്ധം
മൃത്യുവിങ്കൽ ഗതനേതൊരു പുരുഷൻ?
ഹന്ത മൂഢനവനെപ്പിടിപെടുവാൻ
ദന്തിവീരനുടെ മസ്തകമേറി-ച്ചെല്ലെടീ!
വിരവിനോടു ഹിഡിംബി!
നല്ലനല്ല കണിയിന്നു നമുക്കു
കള്ളമല്ല പതിനെട്ടുവയസ്സാ-
യുള്ള മർത്ത്യരുടെ പച്ചയിറച്ചി
പഞ്ചതാരയൊടു തുല്യമവറ്റിൽ
സഞ്ചിതം രുധിരമങ്ങനെതന്നെ;
പല്ലുകൊണ്ടഥ കടിച്ചു കടിച്ച
ങ്ങല്ലെടുത്തകലെ നീക്കിയശേഷം
കണ്ടുകൊൾക മമ ഭക്ഷണസൗഖ്യം!
കൊണ്ടുവാ സപദി സോദരി! വെക്കം;
ലക്ഷണം ശുഭമതിങ്ങനെ കണ്ടാൽ
ഭക്ഷണം മമ കണക്കിനു കൂടും
രണ്ടുപക്ഷമതിനില്ല നിനക്കും
വേണ്ടുവോളമതുതന്നെ ഭുജിക്കാം
തണ്ടുതപ്പികൾ മനുഷ്യർ വനത്തിൽ
പണ്ടു കണ്ടറിവിനിക്കിഹ നാസ്തി;
ചെണ്ടകൊട്ടിയൊരു ഭോഷനുമായതു
കൊണ്ടിനിക്കുമൊരു ഭാഗ്യമിദാനീം.'
സോദരൻറെ മൊഴി കേട്ടു ഹിഡിംബി
സാദരം തൊഴുതുകൊണ്ടു നടന്നു
കൊണ്ടൽവേണിമണി മോഹനവേഷം
പൂണ്ടുകൊണ്ടു മധുരസ്മിതമോടെ
തത്രമേവിന വ്യകോദരരൂപം
ചിത്തമോഹനമിതമ്പൊടു കണ്ടു
അന്തരേറിയൊരു കൗതുകമോടെ
ചിന്തചെയ്തു രജനീചരനാരി:
'സുന്ദരാംഗനിവനേതൊരു പുരുഷൻ
ഇന്ദുബിംബമുഖനിന്ദ്രസമാനൻ
കുന്ദബാണനുമിവന്നെതിരല്ല.
നന്നു നന്നു മമ വല്ലഭനാവാൻ'
ഇങ്ങനെയുള്ളിൽ നിശാചരിയാകിയ
മംഗലരൂപിണി മാരുതസുതനെ
ഉന്നതമോദം കണ്ടു മയങ്ങി
നിന്നു പതുക്കെപ്പദമിതു ചൊന്നാൾ:
“വന്നാലും വാമലോചനാ! വൈകാതെ വീരാ!
വന്നാലും വാമലോചനാ!
വന്ദനീയാകാരാ! നിന്നെ വന്ദനംചെയ്തീടുന്നേൻ ഞാൻ
മന്ദമന്ദം മാമക ഗേഹേ, വൈകാതെ വീരാ! (വന്നാലും വാമ...)
മന്മഥശരങ്ങളേറ്റു മാനസമുരുകുന്നു മേ
നന്മ മേലിൽ വന്നുകൂടുമേ-നാഥാ! നീയെൻറ
ജന്മം, പാഴിലാക്കീടൊല്ലാ (വന്നാലും വാമ....)
ചാലവേ കിടന്നുറങ്ങും നാലുപേർ പുരുഷന്മാരും
നീലവേണിമൗലി ദേവിയും-ആരെന്നു ചൊൽക
ശീലഗംഭീരാകൃതേ ഭവാൻ (വന്നാലും വാമ ...)
ശീഘ്രമേ സുശീല! പാകഭേദിയോ മുകുന്ദനോ നീ
വ്യാഘ്രചർമ്മധാരിദേവനോ-മനസിജനോ?
അശ്വിനീദേവനോ ചൊന്നാലും." (വന്നാലും വാമ)
ലളിത പറഞ്ഞൊരു വാക്കുകളിങ്ങനെ
തെളിവൊടു കേട്ടു വൃകോദരവീരൻ
കളമൃദുപുഞ്ചിരി തൂകിപ്പരിചൊടു
കളമൊഴിയാളൊടു ഗിരമുരചെയ്തു:
“കേട്ടുകൊൾക നീ! കേളി വിലാസിനീ കേവലമെൻ വചനം
കേട്ടാലെത്ര ലഘുത്വമിക്കൂട്ടങ്ങൾ
കാട്ടിൽ വന്നു വസിപ്പതിൻ കാരണം (കേട്ടുകൊൾക)
ഭീമസേനൻ ഞാനിദ്ദേഹമാകട്ടെ
സോമവംശാധിനാഥൻ യുധിഷ്ഠിരൻ
മാമകയനുജന്മാരിവർ പാർത്ഥൻ
കോമളാംഗൻ നകുലൻ സഹദേവൻ (കേട്ടുകൊൾക)
അന്തികേ കാൺക ഞങ്ങടെ മാതാവാം
കുന്തീദേവി ശയിക്കുന്നു പാറമേൽ
എന്തിവണ്ണം ഭവിപ്പതിൻ കാരണം
ദന്തിഗാമിനി ചിന്തിച്ചു കാൺക നീ
പട്ടുമെത്തയും പട്ടുതലേണയും
പുഷ്ടിയോടെ വിരിച്ചു ശയിക്കുന്ന
മട്ടോലുംമൊഴി മാതാവും ജ്യേഷ്ഠനും[2]
വട്ടപ്പാറമേലേറിശയിക്കുന്നു (കേട്ടുകൊ )
ശത്രുവായുള്ള മൂഢൻസുയോധനൻ
ചിത്രമായൊരരക്കില്ലമുണ്ടാക്കി
തത്ര ഞങ്ങളെ പാർപ്പിച്ചു തൽപുരേ
രാത്രിയിൽ കൊള്ളിവച്ചു ദഹിപ്പിച്ചു (കേ )
ദുഷ്ടക്കൂട്ടത്തെച്ചെന്നിഗ്ഗദകൊണ്ടു
കൊട്ടിക്കൊല്ലുവാെനാട്ടും മടിക്കാതെ
വട്ടംകൂട്ടിപ്പുറപ്പെട്ടു ഞാനപ്പോൾ
ജ്യേഷ്ഠൻ സമ്മതിച്ചില്ലിതു സാഹസം. (കേ )
“ആയതുകൊണ്ടു സഹിച്ചുവസിച്ചേ-
നായതകമലവിലോചനയാളെ
നീയുരചെയ്തതിനുംപുനരല്പം
ഞായക്കേടുവരാനുണ്ടറിക
ജ്യേഷ്ഠനുവേളികഴിഞ്ഞില്ലതുബത
കോട്ടമെനിക്കയ്ക്കതുബോധിച്ചാലും
ജ്യേഷ്ഠനിരിക്കെസഹജനൊരുത്തിയെ
വേട്ടാലവളെക്കൊള്ളരുതല്ലോ
പന്തണിമുലയാളാകിയനിന്നുടെ
ചന്തമിയന്നശരീരംകണ്ടു
ചിന്തയിലാശനമുക്കുണ്ടല്ലോ
എന്തിഹചെയ്യാമിന്നുനിനച്ചാൽ
എന്തിഹനിന്നുടെ പേരെന്നുള്ളതു-
മേതുകുലേതവജനനമിതെന്നും
എന്തിഹവരുവാൻകാരണമെന്നും
ബന്ധുരരൂപിണിയേ പറയേണം"
"എന്നുെടെ പേരതുപിന്നെഹിഡിംബി
എന്നുടെസോദരനുണ്ടു ഹിഡിംബൻ
മനുജന്മാെരെക്കൊന്നും തിന്നും
അനുദിനമിഷ്ടംപെരുകിനദുഷ്ടൻ
മനുജസുഗന്ധം കാരണമിപ്പോൾ
അനുജയതാകിയനമ്മെയയച്ചാൻ;
മർത്യന്മാരിഹവന്നിട്ടുണ്ടെ -
ന്നത്യന്തംബഹുകൗതുകമോടും
ചെല്ലെടിസോദരീ ! അവരെച്ചെന്നു
തല്ലിക്കൊന്നുമനോഹരമാംസം
കൊണ്ടിഹവരികെന്നിങ്ങനെ നമ്മൊടു
കണ്ടകദുർമ്മതിയാത്രയുമാക്കി.
ഏണാങ്കാനനനിന്നുടെരൂപം
കാണാമെന്നതികൗതുകമോടും
ലളിതാവേഷംപൂണ്ടിതുഞാനും
പൊളിയല്ലിങ്ങനെമമപരമാർത്ഥം.
എന്നുടവരവതു കാണാഞ്ഞാലവ-
നൊന്നുകലമ്പുംകശ്മലമൂഢൻ
രൂക്ഷതപെരുകിനരാക്ഷസദുർമ്മതി
കാൽക്ഷണമിവിടെത്താമസിയാതെ
മണ്ടിവരുംമമവൃത്തമതറിവാൻ
ശുണ്ഠികടിച്ചതിക്രൗര്യത്തോടെ
അഗ്രജനിങ്ങുവരുമ്പോളവനുടെ
നിഗ്രഹമങ്ങുഭവാൻചെയ്യേണ -
മനുഗ്രഹമായ് വരുമഖിലജനത്തിനു-
മുഗ്രനിശാചരനിധനംചയ്താൽ"
ഇതിബതപറഞ്ഞുകൊണ്ടാശരപ്പെൺകിടാ-
വതിരതിരസംകലർന്നത്രമേവുംവിധൗ
കടുകുപിതചിത്തനാകുംഹിഡിംബാസുരൻ
കഠിനമലറിദ്രുതംകാടുതല്ലിത്തകർ
ത്തുടനൊരുമരാമരം കൈയിലേന്തിശ്ശഠൻ
ഝടിതിപവനാത്മജൻതന്നുടെ മുമ്പിൽ വ-
ന്നതിപരുഷ രോഷവാനിത്ഥമങ്ങൂചിവാൻ:-
"എടിയെടിഹിഡിംബിനീയെന്തുഭാവിച്ചെടീ ?
തടിയൊടിയുമാറുഞാൻതല്ലിദന്തങ്ങളെ
ഝടിതിപൊടിയാക്കുവൻ കില്ലുതെല്ലില്ലെടീ
കണവനിവനെന്നുനീകാമിച്ച മർത്യനെ
ക്ഷണതരമടിച്ചുഞാൻകൊന്നുതിന്നീടുവൻ
കളികളിടകൂട്ടുവാൻ കാടുവാഴുന്ന ഞാ-
നിവിടെമരുവും വിധൗ കൂടുമോ കുത്സിതം
മമഭഗിനിയാംനിനക്കീവിധംതോന്നുവാൻ
കിമപിബതകാരണംകശ്മലത്തീ ശഠേ
വാടാതെ പോരിന്നുവാടാ മാനുഷ്യാ!
കൂടാശഠാനിന്റെ രൂഢാഭിമാനം
കൂടാതെ പൊയ്ക്കൊള്ളുമൂഢാധരിക്ക
പോടാ ശഠായെന്റെവീടായിമേവും
കാടായദേശത്തുകൂടാനിവാസം
കിരികരടികരികളുടെനടുവിലിഹവാസം
കരവിഭവമുടയപടുരജനിചരനോടും
പൊരുവതിനുവരുമരികളഖിലമപിവാടും
വിരവിനൊടുപൊരുവതിനുവരികയിഹനേരെ -
മർത്ത്യനെക്കൊല്ലുവാൻവാടുമോയിന്നുഞാൻ
തീർത്തീടുവൻ നിൻറഹംഭാവമൊക്കെയും
കെട്ടിക്കൊലചെയ്തു നിന്നെഞാൻ തിന്നുവൻ
കാട്ടുകോവിൽക്കുസംക്രാന്തിയുണ്ടോനരാ?"
ഏവംഹിഡിംബന്റെ വാക്കുകൾ കേട്ടതി-
കോപേനനിന്നുപറഞ്ഞിതുഭീമനും:
"പല്ലുംകടിച്ചുംചൊടിച്ചുംപറഞ്ഞാൽ
തെല്ലുംഭയംനമുക്കില്ലെന്നറിക
ആഹന്തവായിങ്ങു,കാലന്റെവീട്ടിന്നു
പോ ഹന്തനീയും മടിക്കാതെ മൂഢ!
അണ്ഡജവരദ്ധ്വജനിനിക്കിഹസഹായം
നിർണ്ണയമതിന്നുടയകാരണവും കേൾക്ക
ജംഭാരിതന്നുടയകുംഭിപ്രവീരൻ
കൊമ്പങ്ങുയർത്തിപ്പിടിച്ചെന്റെനേരേ
ഝടിതിമമബലമുടയകരതലയുഗത്താൽ
അടികളുടനിടികളുടനടവുകൾ തുടർന്നും
തടിയനുടെതടിതദനുകിടുകിടെവിറച്ചും
ഉടലുമഥനടുവുമുടനുടനഥമുറിച്ചും
തുമ്പിക്കരം വാലുമൻപോടുപൊക്കിയെൻ
മുമ്പീന്നുമണ്ടിത്തിരിച്ചങ്ങുമാറി
വമ്പിന്നുമുമ്പുള്ള നമ്മെജ്ജയിപ്പാ-
നമ്പർക്കുപോലും ബലംപോരമൂഢാ!
രേരേ! രാക്ഷസ! നമ്മുടെനേരേ
വന്നിടുകസംപ്രതിപോരേശുന്നേരം
ഹുംകൃതിതീരും സംശയമില്ല.
കുന്തംകണക്കെ കൂർത്തദന്തം പിടിച്ചൊടിച്ച
ങ്ങന്തംവരുത്തുമിന്നിക്കുന്തീകുമാരകൻഞാൻ
ഏവംപറഞ്ഞുമുഖഭാവംപകർത്തിക്കൊണ്ടു
കോപിതൻഭീമസേനൻവേഗമടുത്തുനേരേ
മരുത്തിന്റെപുത്രനാശുരണത്തിന്നു തുടർന്നപ്പോൾ
കരുത്തൻ രാക്ഷസൻവൃക്ഷം തരത്തിൽ പിടിച്ചടർത്തു
കടുത്തഭീമനോടെത്തിക്കൊടുത്തു താഡനമപ്പോൾ
ചൊടിച്ചുഭീമനും ചാടിക്കൊടുത്തൊന്നുഗദകൊണ്ടു
മുഷ്ടികൾകൊണ്ടുടനടികളുമിടികളു -
മൊട്ടുനേരമൊരുകലശലുഘോഷം
ദുഷ്നാകിയനിശാചരാധമനെ
മുഷ്ടികൊണ്ടുടനടിച്ചുഹനിച്ചു
സത്വരമധമനിശാചരനങ്ങു
കരുത്തുപെരുത്തൊരുമാമലപോലെ
ചത്തുമറിഞ്ഞഥവീണൊരുസമയേ
പൃഥ്വിമണ്ഡലമൊന്നു കുലുങ്ങീ
ലക്ഷം നായ്ക്കളടുത്തുകടിച്ചു
ഭക്ഷണഘോഷവുമങ്ങുതുടങ്ങി.
സംഗതിവന്നുസദാഗതിസുതനു
മംഗലമതുകൊണ്ടഖിലജനാനാം
തിങ്ങിനമോദമിയന്നുസുഖിച്ചു.
ഹിഡിംബവധം ഓട്ടൻതുള്ളൽ സമാപ്തം.[3]
[1] തയ്യാറാക്കിയത്: നന്ദന ഭാസ്കരൻ, ജുവൽ ജോൺസൺ, ഡോ. ജയകുമാർ എസ്.എസ്.
[2] തയ്യാറാക്കിയത്: സോനു എസ്, ദിവ്യദർശിനി വി, ഡോ. ജയകുമാർ എസ്.എസ്.
[3] തയ്യാറാക്കിയത്: അനുശ്രീ. സി.വി, നന്ദന. പി.എസ്, നിമിഷ. ടി.എസ്, ഡോ. കൃഷ്ണ അരവിന്ദ്
തയ്യാറാക്കിയത്:
നന്ദന ഭാസ്കരൻ
എം എ മലയാളം
ജുവൽ ജോൺസൺ
എം എ മലയാളം
സോനു എസ്.
എം എ മലയാളം
ദിവ്യദർശിനി വി.
എം എ മലയാളം
അയന സാഗർ
എം എ മലയാളം
കാവ്യ വി.എ.
എം എ മലയാളം
സംശോധകര്:
ഡോ. ജയകുമാർ എസ്.എസ്.
അസി.പ്രൊഫസർ
ഡോ. സോമലാൽ ടി.എം.
അസി.പ്രൊഫസർ