17-01-2025ന് നടന്ന മലയാളം ഡിജിറ്റൈസേഷന് ശില്പശാലയില് തയ്യാറാക്കിയതു്
അണിമതികലയുംസുരവാഹിനിയും
ഫണിപതിഗണഫണമണികളുമണിയും
ഗുണഗണമേറിനപുരിചിടയുടയോൻ
പ്രണതശിവകരനഗജാരമണൻ
കരിണീവടിവുചമഞ്ഞുവിളങ്ങിന
തരുണീമണിയാംഗിരിസുതയാസഹ
കരിവരവേഷം പൂണ്ടാരുദിവസം
കരിഹരിശരഭവരാഹമഹാമൃഗ
പരിവൃതമാകിന വിപനംതന്നിൽ
പരിചൊടുവിഹരിച്ചീടിന സമയേ
പെരുകിനമടുമലർവാസനകൊണ്ടും
സുരഭിലമായപവനാഗതികൊണ്ടും
പരിസരമിളദളിഝംകൃതികൊണ്ടും
പരഭൃതപഞ്ചമരാഗംകൊണ്ടും
പരിണതശശധരകിരണംകൊണ്ടും
സരളബകുളമുകുളാവലി കൊണ്ടും
സരസിജശരനികരംകൊണ്ടും
സരസികുമുദവനധൂളികൾകൊണ്ടും
പരവശമാനസരാമവരുടനേ
പരിചൊടണഞ്ഞുപുണർന്നൊരുനേരം
തരസാവന്നു പിറന്നുവിളങ്ങും
തരുണദിവാകരകോടിസമാനൻ
കരിമുഖമാകിന പരദൈവതമേ!
വരമരുളീടുക വന്ദിക്കുന്നേൻ.
കല്യാണവാരിരാശികല്ലോലജാലം പോലെ
നല്ലൊരുതിരുമിഴിവില്ലാട്ടംകൊണ്ടും മമ
കല്യാണമരുളുകകല്യാണീവാണീദേവി!
ഫുല്ലാരവിന്ദരുചിവെല്ലുന്നഭംഗിയുള്ള
സല്ലോചനങ്ങളുടെതല്ലോടിടകലരും
മുല്ലായുധൻെറപടവില്ലോടുതുലിതമാം
ചില്ലീമയകനകവല്ലീവിലാസംകൊണ്ടു-
മുല്ലാസഗുണമളവില്ലാതെ വിലസുന്ന
സല്ലാപമധുരസസല്ലാളനകൾകൊണ്ടു-
മെല്ലാനേരവുമെന്നെകല്യാണി! കാത്തരുൾക.
കുല്യേ! ഭഗവതി!നീയല്ലാതെനിക്കുഗതി-
യില്ലാമമമനസിവല്ലായ്മവന്നീടുന്ന-
തെല്ലാമകറ്റിപ്രതിമല്ലന്മാരുടെമദ-
മെല്ലാംകുറപ്പതിനുനല്ലൊരുവചനകൗ-
ശല്യംതരികമമശല്യങ്ങൾ തീർത്തരുൾക.
മല്ലാധിവാസജായേ മല്ലാക്ഷിസരസ്വതീ
ചൊല്ലേറുമൊരുകഥചൊല്ലണമെന്നുരുചി
തെല്ലുണ്ടെനിക്കുചെറ്റുകില്ലുണ്ടതിനുപിന്നെ
നല്ലോരമൃതരസകല്ലോലജാലങ്ങൾക്കു
തുല്യങ്ങളാംകവികൾചൊല്ലുംജനങ്ങളുടെ
ചൊല്ലുകൾകേൾക്കതന്നെനല്ലൂനമുക്കതിനു
തുല്യംകവിതാഗുണമില്ലെന്നറിഞ്ഞീടേണം
വല്ലാത്തകവിതകൾചൊല്ലുന്നവനെക്കാട്ടിൽ
ചൊല്ലാതിരിക്കുന്നവൻനല്ലൂനിരൂപിച്ചാല-
തല്ലാതെദുസ്സാമർത്ഥ്യമെല്ലാംതുടങ്ങുന്നേര-
മെല്ലാർക്കുംപരിഹാസമല്ലാതെവരികില്ല;
ഒല്ലാത്തവാക്കുവന്നുചൊല്ലുന്നപുരുഷനെ
കൊല്ലതെകൊല്ലുമുടനെല്ലാമഹാജനങ്ങൾ
വല്ലാത്തദുഷിവാക്കുതെല്ലുംസഹിച്ചകൂടാ
തല്ലുകൊണ്ടെന്നാലതുതെല്ലുദിവസമങ്ങു
ചെല്ലുമ്പോൾവേദനകളെല്ലാംശമിച്ചുപോകും
വല്ലാത്തവാക്കുഹൃദിശല്യംതറച്ചപോലെ
അല്ലൽവരുത്തുമതിനില്ലങ്ങവസാനമ-
തെല്ലാംവിചാരിക്കുമ്പോൾചൊല്ലാനുമെളുതല്ല-
നല്ലഗുരു കടാക്ഷമല്ലാതൊരുശരണ-
മില്ലാമനുഷ്യർക്കതുചൊല്ലാമൊടുക്കമിനി.
ധരണീസുരകുലമകുടമഹാമണി
ഗുരുനാഥൻമമവരമരുളേണം
ധരണിസുരപ്രഭുചെമ്പകനാടാം
അരവിന്ദാകരദിനകരനരശൻ
ധരണീധരനുടെ ചരണാംബുജയുഗ-
ശരണീകൃതനിജകരണീയൻ ഗുരു
കരുണാമൃതരസവരുണാലയനതി-
തരുണാമിതരുചിപരിണാഹംകൊ-
ണ്ടരുണാമലനവകിരണാവലിയുടെ
പരിണാമായിതകരുണാകാരൻ
അരുണാംഗുലിനവചരണാം ഭോരുഹ-
നരുണാപാംഗസ്ഫൂരണാനന്ദൻ
ഹരിണാകനകവിതരണാദിഷുസുര-
തരുണാനീതിഷുഗുരുണാ ധൈര്യേ
ഗിരിണാസമഗുണനുരുണാസുമധുര -
തരുണീമാനസഹരണോചിതനിജ-
കരണോന്നതഗുണഭരണോദാരവി-
ഹരണോദാത്തൻസുരണോദഗ്രൻ
ചരണോന്മുഖജനശരണോന്നിദ്രൻ,
ധരണീപാലനശീലൻനരപതി
ചരണംപരിചൊടുവന്ദിക്കുന്നേൻ
വരണംമമഗതിപരിണാമസുഖം.
ശ്ലോകം
ഗോഷ്ഠീ സം വിരളാ ന യത്ര ഘടതേ
സത്താ പുരോഭാഗിനാം;
നാരീ സാ ഖലു ദുർല്ലഭാ ന കുസൃതി-
ശ്ലിഷ്ടം യദീയം മനഃ
ദുഷ്പ്രാപഞ്ച തദംബു തീരജരജോ-
രാജിർന്നയദ്ദൂഷയേ,
ദുസ്സാധഞ്ച സുഖം തദാ വിലയതേ
ദുഃഖാനുവൃത്തിർന്ന യത് ;
ഇതിനുടെപൊരുളുപറഞ്ഞീടാമതു
മതിമാന്മാരറിയേണമിദാനീം;
അതിയായുള്ള ഗുണങ്ങൾവരുമ്പോ-
ളതിലൊരുദോഷമകപ്പെടുമല്ലോ;
"മുറ്റും നല്ലമഹാജനമെല്ലാം
ചുററുംവന്നുനിറഞ്ഞ സഭായാം
കുറ്റംനോക്കിപ്പറവാൻ വലിയൊരു
കുറ്റികണക്കിനെനിൽക്കും ചിലരിഹ
ദോഷഗ്രാഹികളില്ലാതുള്ളൊരു
ദോഷജ്ഞന്മാരുടെസഭതുച്ഛം
വേഷമനോഹരിയാകിയപെണ്ണിനു
ദൂഷണമൊന്നുണ്ടതുമുരചെയ്യാം
പല്ലവമെന്നതുപേലെദേഹം
പല്ലും ചുണ്ടുമതെത്രമനോജ്ഞം!
നല്ലകടാക്ഷം നല്ലൊരു ഭാവം
സല്ലാപങ്ങളുമാനന്ദകരം
എല്ലാമിങ്ങിനെമംഗലമെങ്കിലു-
മല്ലാതുണ്ടൊരുദോഷമവൾക്കും
കല്ലുകണക്കുകഠിനംഹൃദയമ-
തല്ലാതുള്ളവൾ ദുർല്ലഭമല്ലോ
ചാരുതയുള്ളൊരു സലിലത്തിന്നൊരു
നീരസമുണ്ടതുബോധിക്കേണം,
തീരത്തുള്ളൊരുപൊടിപടലംബത
ചേരുന്നേരമതൊന്നുകലങ്ങും.
എന്നതുപോലേനല്ലസുഖത്തിനു-
മൊന്നുവിരുദ്ധംദുഃഖാഗമനം
അന്നന്നോരോദുഃഖാനുഭവം
വന്നിടകൂടാതുള്ളസുഖംബഹു-
ദുർല്ലഭമെന്നുധരിച്ചീടേണം
നല്ലബുധന്മാരഖിലമിദാനീം"
ചൊല്ലിയപദ്യത്തിന്റേപൊരുളിതു
വല്ലഭമോടുഗ്രഹിച്ചീടേണം.
ദൂഷണവാക്കുകൾ ചൊല്ലുകയത്രേ
ഭൂഷണമെന്നുനടിച്ചുനടക്കും
ഭോഷന്മാർ പലരുണ്ടതിനാലി-
ബ്ഭാഷാകവിതമഹാവൈഷമ്യം
ശുകപുരമമരും പരമശിവൻമമ
സുകവിതവരുവാൻവരമരുളേണം.
തകഴിയിലമരും ഹരിഹരസുതനും
സകലഗുണങ്ങൾനമുക്കുതകേണം
നഗവരനന്ദിനിമാത്തൂരമരും
ഭഗവതിസതതംകാത്തരുളേണം,
വിഗതകളങ്കംകവികളുരപ്പാൻ
മികവുനമുക്കു ലഭിപ്പിക്കേണം.
അംബരതടിനീനിലയനിലീനമൊ-
രംബുജനയനം നയനാനന്ദം.
കംബുകശാപരിശോഭിതമാകിന
ബിംബമെനിക്കവലംബനമേകം
ഉലകുജയിച്ചുജയശ്രീകൾക്കൊരു
കുലഗൃഹമാകിനകുവലയനയനൻ
ഉലകുടെപെരുമാളവനീപതികുല-
തിലകമതാകിനമന്നരിൽ മന്നൻ
വലരിപുസന്നിഭനംബുധികാഞ്ചി-
വലയിതമാകിനവസുധാചക്രം
കുലബലധനജനപൗരുഷശാലി
നലമേവാണുവസിക്കുംകാലം,
പാരിൽ ദ്രവ്യവിഭൂതിപെരുത്തും
ദാരിദ്ര്യംബതകേൾപ്പാനില്ലാ
ചാരുസ്ത്രീകുലബാലികമാരുടെ
ചാരിത്ര്യത്തിനുഭംഗവുമില്ലാ
ദുർമതമില്ലാദൂഷണമില്ലാ
ദുർമ്മുഖമുള്ളജനങ്ങളുമില്ലാ
കല്മഷമില്ലാകശ്മലരില്ലാ
കർമ്മങ്ങൾക്കൊരുബാധകളില്ലാ,
വഞ്ചനമില്ല വൈരമതില്ലാ
വാഞ്ഛിതമൊന്നുവരായ്കയുമില്ലാ
ചഞ്ചലമില്ലാചാപലമില്ലാ
ചഞ്ചലമിഴിമാർക്കല്ലലുമില്ലാ
നിന്ദകളില്ലാ നിഷ്ഠൂരമില്ലാ
നിന്നനിലയ്ക്കൊരിളക്കവുമില്ലാ
മന്ദതയില്ലമത്സരമില്ലാ
മന്ദിരഭൂതിവിനാശമതില്ലാ
ഭീഷണിയില്ലാഭീതിയുമില്ലാ
ഭീഷണ ഭാഷണ ഘോഷണമില്ലാ
ഏഷണിയില്ലാ എതിർപടയില്ലാ
ഏഷണദോഷവിശേഷമതില്ലാ
മോഷണമില്ലാമോഹവുമില്ലാ
മോഷ്ടാവെന്നൊരുനാമവുമില്ലാ
കുണ്ഠിതമില്ലാകുടിലതയില്ലാ
കുണ്ഠഭുജാ ബലഭടജനമില്ലാ
ശണ്ഠകളില്ലാ ശഠതകളില്ലാ
ചണ്ടികളാകിന മാനുഷരില്ലാ
സങ്കടമില്ലാസംഭ്രമമില്ലാ
സംഘവിരോധമൊരുത്തനുമില്ലാ
സങ്കരമില്ലാസാഹസമില്ലാ
സംഗരഭീതിപരാഭവമില്ലാ
വ്യാകുലമില്ലാവ്യാധികളില്ലാ
വ്യാകരണം പഠിയാത്തവരില്ലാ
ലാഘവമില്ല ലാലസമില്ലാ
രാഘവസേവകരല്ലാതില്ലാ
വിഷഭയമില്ലാ വിഷമമതില്ലാ
വിഷയഭ്രാന്തുപിടിച്ചവരില്ലാ
പിഴകളുമില്ലാപീഡകളില്ലാ
പിഴുകിപ്പോയജനങ്ങളുമില്ലാ
കണ്ടകനില്ലാകർകശനില്ലാ
കണ്ടാലഴകില്ലാത്തവനില്ലാ
കാതരനില്ലാകപടമതില്ലാ
കാതരമിഴിമാർക്കൊരുവിനയില്ലാ
ധർമ്മപ്പെരുമാൾപണ്ടുനടന്നൊരു
ധർമ്മത്തിന്നൊരുപിഴകൂടാതെ
തന്മകനതിലൊരുപത്തുമടങ്ങുസു-
ധർമ്മസമൃദ്ധിവരുത്തിവസിച്ചാൻ.
നെല്ലും പണവും പാത്രങ്ങളുമിവ-
യെല്ലാമനവധിവർദ്ധിച്ചതിനാൽ
ഇല്ലങ്ങളിലൊരുദിക്കുമൊഴിഞ്ഞി-
ട്ടില്ലെന്നായിതുവിപ്രന്മാർക്കും.
വിത്തും നെല്ലും വാരിക്കോരി
പത്തായങ്ങൾ നിറച്ചൊരുശേഷം
പത്തായിരമിനിയുണ്ടതിനാലാ
പത്തായെന്നുഗൃഹസ്ഥനുഭാവം.
പെരുവഴി പോക്കർക്കഷ്ടികൊടുപ്പാ-
നൊരുവനുമില്ലൊരുദുർമുഖലേശം
ഒരു നാഴികപുലരുന്നതിൽമുമ്പേ
അരിയുംകറിയുംവെച്ചുളവാക്കി
പെരുവഴിപോക്കർവരാഞ്ഞിട്ടവരുടെ
പെരുവഴിനോക്കിയിരിക്കുംസരസൻ.
അരമനതന്നിൽ വരുംപഥികന്മാർ
ക്കൊരു വൈഷമ്യമൊരിക്കലുമില്ലാ
നിരുപിക്കുമ്പോൾകൊററുകഴിക്കാ
മൊരുകുറിയല്ലതുരായും പകലും
കുറിയരിവെച്ചുവെളുത്തൊരുചോറും
കറികളുംമാജ്യംദധിയുംകൂട്ടി
നിറയെക്കൊററുകഴിക്കുംപരിഷകൾ
കായല്ലൻപതുലക്ഷംദിനവും
പട്ടന്മാർക്കിഹചോറുകൊടുപ്പാ-
നൊട്ടല്ലാദരമുലകുടെമന്നനു
വട്ടംപലവകപച്ചടികിച്ചടി
ചട്ടറ്റീടിനചാറുപരിപ്പും
വണ്ണൻപഴവും പപ്പടവും പല
കണ്ണൻപഴവും കറികളുനാലും
തിണ്ണം ദധിമധുപാലും ഗുളവുമി-
വണ്ണംപ്രാതലിനുളെളാരു ഘോഷം
അത്താഴത്തിനുകാച്ചിയമോരും
പുത്തൻ മാങ്ങാ നാരങ്ങാക്കറി
മത്തങ്ങാക്കറിമറ്റുംപലവക
നിത്യവുമിങ്ങനെഭോജനദാനം.
കൂത്തുണ്ടൊരുദിശിപാട്ടുണ്ടൊരുദിശി
ഓത്തുണ്ടൊരുദിശികീർത്തനമൊരുദിശി
ആട്ടമൊരേടത്തഭ്യാസികളുടെ
ചാട്ടമൊരേടത്തായുധവിദ്യ
കൊട്ടുംകോലടിചെപ്പടിതപ്പടി
തട്ടുമ്മേൽ കളിതകിലുംമുരശ്ശും
നാടകനടനംനർമ്മവിനോദം
പാഠകപഠനംപാവക്കൂത്തും
മാടണിമുലമാർമോഹിനിയാട്ടം
പാടവമേറിന പലപലമേളം
ചന്തംതടവിനചതുരംഗങ്ങളും-
മന്തരഹീനംപകിടക്കളിയും[1]
പന്തടി വീണാ വേണു മൃദംഗം
ചിന്തും പേരണിപോരണി വിധവും
അന്തണവരരുടെ ശാസ്ത്രവിചാരം
ഗ്രന്ഥികളുടെ പടുമത്സരവാദം
സന്ധിതുടങ്ങിന നയശാസ്ത്രങ്ങളു-
മെന്തിതുചൊന്നാലില്ലവസാനം.
ദന്തികളനവധി കാലാളുകളും
പന്തിനിറഞ്ഞൊരുകുതിരപ്പടയും
ലന്തത്തോക്കു പറങ്കിത്തോക്കുകൾ
കുന്തം ചവളം വില്ലും ശരവും
ആയുധവാഹന വിഭവംപറവാ -
നായിരമാനനമുള്ളവനുംപണി;
മായവിതന്നുടെ മകനാം മന്നവ-
നായതനയനൻ വാണൊരു കാലം
നായന്മാരുടെ വീടുകൾതോറും
മായാഭഗവതിവിളയാടുന്നു
കായസ്ഥന്മാരച്ചന്മാർക്കൊരു
കായക്ലേശവുമില്ലക്കാലം
അഞ്ചുപറയ്ക്കുള്ളൊരു കണ്ടത്തിൽ
പുഞ്ചവിതച്ചു വിളഞ്ഞതു കൊയ്താൽ
അഞ്ചു ജനത്തിനു ചെലവുകഴിക്കാ-
മഞ്ചുമൊരേഴും മാസം മുഴുവൻ
തഞ്ചിലവുകളും വിത്തും കൂലിയു
മഞ്ചാതേ കണ്ടങ്ങുകഴിച്ചാൽ
അഞ്ചോ പത്തോ വായ്പ കൊടുപ്പാൻ
വാഞ്ഛിച്ചാലതുമതിലുണ്ടാകും
കണ്ടങ്ങളിലുഴവെന്നതു കൂടാ-
തുണ്ടാമനവധി നെല്ലതുകാലം
കണ്ടങ്ങളിലുളവാം വിളവളവേ
കണ്ടവരില്ല കൃഷിക്കാരന്മാർ;
പ്രജകളെ രക്ഷിപ്പാൻ വിരുതുള്ളോ -
രെജമാനന്മാരതിസരസന്മാർ
ദ്വിജവരഭക്തിയുമെത്രവിശേഷം
വിജയസമർത്ഥന്മാരവരെല്ലാം
നാരികളോടു വിചാരിച്ചിട്ടൊരു
കാര്യക്ലേശവുമല്ലിന്നേതും
നേരല്ലാതൊരു സംസാരങ്ങളി-
ലാരംഭങ്ങളുമില്ലക്കാലം.
അപരാധികളോടർത്ഥം വാങ്ങീ-
ട്ടപരാധത്തെ മായ്ക്കയുമില്ലാ
ഉപകാരം ചെയ്തവരേത്തന്നേ
കൃപകൂടാതെ ചതിക്കയുമില്ലാ;
ദൂഷണമുള്ളതു ധനവാനെങ്കിൽ
ഭൂഷണമെന്നൊരു ഭാവവുമില്ലാ
ഏഷണി കേട്ടിട്ടെജമാനൻ ചില
ഭീഷണി കാട്ടുകയില്ലതുകാലം
ജാതിക്കർഹതയില്ലാതുള്ളതു
ചെയ്തീടുന്ന ജനങ്ങളുമില്ലാ
കോട്ടക്കച്ച മണപ്പാടൻവക
കോട്ടാറൻ പല തുപ്പട്ടികളും
കട്ടിക്കവണികൾ പട്ടുതരങ്ങളു-
മെട്ടുമുളം പല സോമൻമുറിയും
കെട്ടി കാച്ചിയ മുണ്ടുകളെന്നിവ
കെട്ടിയെടുക്കും പട്ടന്മാർ ചിലർ
നാട്ടിൽ നടന്നൊരു വാണിഭമെന്നതു
കേട്ടിട്ടില്ലക്കാലത്തുങ്കൽ
ഏഴുവെളുപ്പിന്നേററുകുളിച്ചൊരു
പാഴുവരാതെ കഴിക്കും നിയമം
താഴുകയില്ലൊരുദിക്കിലുമന്നാ-
ളൂഴിയിലുള്ള മഹാവിപ്രന്മാർ
ഉലകിനിവണ്ണം പൊലിമവരുത്തി-
ക്കുലബലഭൂഷണമുലകുടെപെരുമാൾ
പലപലമന്ത്രികളോടിടകൂടി
പലസുഖസുമുഖം വാണരുളുന്നാൾ
ഒരുദിനമരചൻ നരവരസഭയിൽ
പരിചൊടു മണിസിംഹാസനമേറി-
പ്പരിണിതരാകിന മന്ത്രികളോടൊ-
ന്നരുളിച്ചെയ്താനമിതോത്സാഹൻ:
"മധുരയിൽ മന്നവനെന്നൊടു ചെയ്തൊരു
മതികപടങ്ങളശേഷമിദാനീം
മതിമാന്മാരാം മന്ത്രിവരന്മാർ
മതിയിൽ മറന്നിഹ മരുവീടുകയോ?
മതിയാകില്ലവനെക്കൊലചെയ് വാ-
നിതിലൊരുപുരുഷനുമെന്നൊരുമതമോ?
മതിമതിയെന്തിനനർത്ഥ?മിതെന്നൊരു
മതിമാന്ദ്യേന വസിച്ചീടുകയോ?
അതിനുതുടർന്നാൽ ചെലവിടുവാൻ ഞാൻ
മതിയല്ലെന്നൊരു ദുർബോധംകൊ-
ണ്ടതിയായിട്ടൊരു സന്നാഹത്തിനു
മതിമാന്മാരു മടിച്ചീടുകയോ?
മാതുലരൈവരെ വെട്ടിക്കൊന്നൊരു
പാതകിയാമവനവനി വെടിഞ്ഞ -
പ്രേതപുരത്തിലിരിക്കണമന്നതി-
നേതുമെനിക്കൊരു സംശയമില്ലാ.
ക്ഷോണീപതിയെന്നിങ്ങനെയുള്ളൊരു
നാണിയമിങ്ങു നശിച്ചുതുടങ്ങി
നാണംകെട്ടൊരു കോണിലിരിപ്പാൻ
ആണുങ്ങൾക്കതു ഗുണമായ് വരുമോ?
ഊണുമുറക്കവുമെന്യേയൊരു തൊഴി'ൽ
കാണുന്നീലിഹ യജമാനന്മാർ -
ക്കേണവിലോചനമാരെപ്പോലെ
വാണാൽ മതിയോ?’മതിമാന്മാരെ?
ഊണുകഴിപ്പാനടവിയിലുടനേ
നൂണുനടക്കും ക്രോഷ്ടാവും മതി
ആണുങ്ങൾക്കു പിറന്നവനീവിധ-
മൂണുകളൊന്നുമൊരൂണായീലാ
ക്ഷീണമകന്നുടനരിഭടപടയെ
ബാണംകൊണ്ടു തകർത്തങ്ങവരുടെ
ശോണിതശോണമതാകിന ദേഹം
ക്ഷോണിയിലിട്ടു പിരട്ടി ശ്വാവിനൊ-
രൂണിനുനൽകിസ്വാമിയെ വന്നഥ
താണുവണങ്ങിത്തരസാ കിട്ടുമൊ-
രോണപ്പുടവയുടുത്തുടനുളവാ-
മൂണത്രേ പുനരൂണെന്നറിവിൻ"
ഇത്ഥം നൃപനുടെ വാക്കുകൾ കേട്ടതി-
വൃദ്ധനതാകിന മന്ത്രിപ്രവരൻ
സത്വരമെഴുനേററടിമലർ കൂപ്പീ-
ട്ടുത്തരമിത്തരമൊന്നറിയിച്ചാൻ:-
"അരുളിച്ചെയ്തതു സത്യമിതൊന്നും
നിരുപിക്കായ്കയുമില്ലടിയങ്ങൾ;
കുരുസുതരാകിന നൂറ്റൂവരെപ്പോ-
ലരുതൊരു സാഹസമെന്നൊരുപക്ഷം;
നരപതി ധർമ്മജനനുജന്മാരും
പരിചൊടു വിപിനേ വാഴും കാലം
ഉരഗദ്ധ്വജനും സഹജന്മാരും
തരസാ തങ്ങടെ വിഭവം കാട്ടാൻ
പെരുകിന പടയും കുടയും തഴയും
കരിതുരഗങ്ങളുമെന്തൊരു ഘോഷം
നിരുപമപൗരുഷമവിടെച്ചെന്നാർ
നിരുപിക്കാതൊരു നാണക്കേടഥ
വിരവൊടു കിട്ടിത്തലയും താഴ്ത്തി
പ്പുരിപുക്കാരതു കേട്ടിട്ടില്ലേ?'
അരുളിച്ചെയ്താനുലകുടെപെരുമാൾ:
"അതുമാത്രം ഞാൻ കേട്ടിട്ടില്ലാ
പെരുകിന കൗതുകമുണ്ടതു കേൾപ്പാൻ
പരിചൊടു തൽക്കഥ കഥനം ചെയ്ക".
അരുളപ്പാടതു കേട്ടൊരു സചിവൻ
കരതളിർകൂപ്പിക്കഥനം ചെയ്താൻ:-
“എങ്കിലൊരുന്നാളുരഗദ്ധ്വജനും
ഹുംകൃതിയേറിന ശകുനിയുമുടനേ
പങ്കജലോചനപാദാംബുജമധു-
ഭൃംഗമതാകിന ധർമ്മാത്മജനെ
കള്ളച്ചൂതുകൾകൊണ്ടു ചതിച്ച-
കള്ളന്മാരുടനടവിയിലാക്കി
വെള്ളക്കുടയും പടയും രാജ്യവു-
മുള്ള പദാർത്ഥമശേഷമടക്കി
ഭള്ളുനടിച്ചു തടിച്ച മദംകൊ-
ണ്ടുള്ളു നിറഞ്ഞു കവിഞ്ഞീടും മല-
വെള്ളത്തിര പോലിരവും പകലും
തള്ളിയലയ്ക്കും പരിതോഷത്താ-
ലുള്ളത്തിൽപുനരുത്തമപുരുഷരി-
ലെള്ളോളം ബഹുമാനം കൂടാ-
തുള്ള ശഠന്മാരോടിടകൂടി-
ത്തള്ളലിയന്നു വസിക്കും കാലം;
ധർമ്മതനൂജനുമനുജന്മാരും
വെൺമണിയാളാം ദ്രൗപദിതാനും
നിർമ്മലരാകിന വിപ്രന്മാരും
ശർമ്മദമാകിന ധർമ്മാരണ്യേ
നിർമ്മലതീർത്ഥജലങ്ങളുമാടി
ധാർമ്മികരാകിന താപസവരരുടെ
സമ്മാനത്തെ ലഭിച്ചുലഭിച്ചും
കിർമ്മീരാസുരനിധനാനന്തര-
മന്തരിതാഖിലചിന്താഭാരം
സന്തോഷാംബുധി വൻതിര നീന്തി
ശ്ശാന്തന്മാരവരന്തണരോടേ
ഹന്തസുഖിച്ചു നിതാന്തമനോഹര-
കാന്താരേ നിജ കാന്താസഹിതം
ക്ലാന്തിവെടിഞ്ഞതികാന്തിയുതന്മാ-
രന്തസ്സുഖമൊടു ചെന്താർമകളുടെ
കാന്തൻതന്നുടെ കാന്തം തിരുവുടൽ
ചിന്തിച്ചധിഗതസന്തതമോദമ-
നന്തദുരന്തനിരന്തരമാം ഭവ-
സിന്ധുതരംഗനിബന്ധനമൻപൊടു
സന്തരണം ചെയ്തവിടെ വസിച്ചാർ.
അക്കാലം ദുര്യോധനൻ ചൊല്ക്കൊണ്ടനുജന്മാരും
അർക്കാത്മജൻ കർണ്ണനും ധിക്കാരി ശകുനിയും
ഉൾക്കാമ്പിലുള്ള വൈരമൊക്കെ പ്രകാശിപ്പിച്ചു
തർക്കത്തിലൊരു ദിക്കിലൊക്കെത്തികഞ്ഞുകൂടി
പൊക്കത്തിലുള്ള പുരിപുക്കാശു ചെന്നിരുന്നു
സല്ക്കാരങ്ങളുംചെയ്തു സൽകൗതുകവും പൂണ്ടു-
നില്ക്കുന്ന കർണ്ണനുടെ കൈയ്ക്കു പിടിച്ചു മെല്ലെ
ചിക്കെന്നു പല പല വാക്കുകളുരചെയ്തു
വെക്കെന്നു സുയോധനൻ,”ഇക്കണ്ട നമുക്കെല്ലാം
ഇക്കാലം നിരൂപിച്ചതൊക്കെ സഫലമായി;
ഭോഷ്കല്ല ബോധിക്കേണം ഓർക്കുമ്പോളിപ്രയോഗം
ആർക്കും വരുന്നതല്ല;പാർക്കാതവരെക്കാട്ടി -
ലാക്കാനുള്ളുപദേശമാർഗ്ഗം മാതുലനല്ലാ-
താർക്കാനും സാധിക്കുമോ?
ഊക്കുള്ള ഭീമസേനൻ തോല്ക്കുമെന്നിത്രനാളും
ആർക്കും നിനവില്ലതും ഇക്കാലം സാധിച്ചല്ലോ.
വണ്ണൻ വാഴകണക്കുതടിച്ചൊരു
പൊണ്ണൻമാരുതിമലയുടെമൂട്ടിൽ
കണ്ണുമയങ്ങിവിശന്നുതളർന്നൊരു
മണ്ണിൽ മലർന്നുകിടന്നുഴലുന്നതു
കണ്ണുകൾകൊണ്ടതുകണ്ടുരസിപ്പാൻ
കർണ്ണാ!കൌതുകമിയലുന്നല്ലീ?
കർണ്ണസുഖം പുനരവരുടെവാർത്താ-
കർണ്ണനമാത്രമതും മതിതാനും
ഓട്ടന്മാരിലൊരുത്തനെവിരവൊടു
വിട്ടീടുക നാം മെങ്കിലിദാനീം
കാട്ടിൽചെന്നവനവരുടെഗോഷ്ഠികൾ
ഒട്ടൊഴിയാതെഗ്രഹിച്ചുവരേണം
കാട്ടിൽ നടക്കും കാട്ടുമൃഗത്തെ
ക്കാട്ടിൽപരവശഭാവത്തോടെ
പട്ടിണിയിട്ടുനടക്കുന്നവരുടെ
ചട്ടമശേഷം കേട്ടുരസിക്കണ
മൊട്ടും താമസമരുതരുതതിനിഹ
വട്ടം കൂട്ടുക വടിവൊടുകർണ്ണ!
കോട്ടമതില്ലാത്തോട്ടനെയുടന-
ക്കാട്ടിനുപോവാൻവിട്ടീടുകനീ,
നന്നായ് വകതിരിവുള്ളൊരുപുരുഷനെ-
യിന്നുനിയോഗിച്ചീടണമതിനായ്
ഒന്നും തിരിയാത്താളുകളുണ്ടിഹ
മന്ദന്മാരവരെന്തിനുകൊള്ളാം?
തിന്നുമുടിപ്പാനല്ലാതവരാൽ
ഒന്നുമെനിക്കൊരുലാഭമതില്ലാ
ഒന്നിനയച്ചാലതുസാധിക്കി-
ല്ലെന്നല്ലമളിയുമൊന്നുവരുത്തും.
തന്നത്താനറിയാത്തൊരുകൂട്ടം
വന്നുനിറഞ്ഞുനമ്മുടെനാട്ടിൽ
എന്നുടെമുതലുമുടിപ്പാനെപ്പൊഴു-
മെന്നുടെഭൃത്യന്മാർമുതിരുന്നു
അഷ്ടികണക്കിനുകൂടാഞ്ഞാലവർ
കുട്ടിപ്പട്ടരെയേത്തമിടീക്കും;
പട്ടിണിയെന്നതുനമ്മുടെപിള്ളേർ -
ക്കൊട്ടുംതന്നെസഹിപ്പാൻമേലാ,
വെട്ടമടുക്കുംമുമ്പേയഷ്ടികൾ
ഘട്ടിസ്സാദമെടുത്തുഭുജിക്കും.
കട്ടത്തൈരുംകൂട്ടിയുരുട്ടിയ -
തൊട്ടല്ലതുമൊരുപഞ്ചപ്രസ്ഥം,
കൊററുകഴിച്ചൊരുതെക്കൻമുണ്ടും
ചുറ്റിയുടുത്തൊരു തൊങ്കലുതൂക്കി
വെറ്റിലതിന്നുമുഴിപ്പിച്ചും കൊ-
ണ്ടേറ്റുതിരിക്കും രസികന്മാരായ്
കറ്റക്കുഴൽമണിമാരുടെവീടുകൾ
പറ്റിപ്പകിടി പറഞ്ഞുരസിച്ചും
വെററപിടുങ്ങിത്തിന്നുടനവരുടെ
കുററമുരച്ചു ചിരിച്ചുതിരിച്ചും,
പകയുള്ളവരെപ്പിഴചെയ്യിച്ചൊരു
വകയുണ്ടാക്കുംപുകയിലകൊൾവാൻ
പകലും രാവുമഹങ്കാരത്തിനു
മികവുള്ളവരിവരെന്തൊരുകഷ്ടം!
തിരുവുള്ളക്കാരിവരെന്നോർത്തി-
ട്ടുരിയാടുകയില്ലറിവുള്ളവരും;
തിരിയാത്തവരിവരൊരുവർക്കും വഴി
തിരിയാ പെരിയജനത്തിനു പോലും
മുടിയന്മാരിവരാകൃതികണ്ടാൽ
തടിയന്മാരൊരുവേലയെടുപ്പാൻ
മടിയന്മാർ പല ജനമുണ്ടിഹ കൾ-
കുടിയന്മാരവരൊന്നിനുമാകാ.
ചോറുകൊടുക്കുംയജമാനങ്കൽ
കൂറുള്ളവരിഹ പാരം കുറയും
മാറുകയില്ല പറഞ്ഞാലെന്ന-
ല്ലേറുകയേവരു ദിവസം തോറും.
ഏറുകൊടുപ്പാൻ തോന്നുമെനിക്കി-
പ്പോറകളുടെ ധിക്കാരം കണ്ടാൽ
നൂറുജനത്തിലൊരുത്തനുനേര-
ല്ലീറവരുന്നതു പെരുതോകർണ്ണാ!
തോണികടന്നാൽ തുഴകൊണ്ടെന്നൊരു
നാണിയമുണ്ടതുഭോഷ്കല്ലേതും;
ഊണുകഴിച്ചു തിരിച്ചാലവരെ-
ക്കാണുകയില്ലൊരു ദിക്കിൽ പോലും.
കാണുകയില്ലെന്നല്ല തിരഞ്ഞാ-
ലേണാക്ഷികളുടെ വീട്ടിൽ കാണാം.
അത്താഴത്തിന്നില വെയ്ക്കുമ്പോൾ
എത്താത്തവരുടെപുല കൊണ്ടീടാം
ചത്താലും വരുമഷ്ടിയടുത്താൽ
ഓർത്താലിങ്ങുവെറുപ്പാകുന്നു.
കൂറില്ലാത്തവരെങ്കിലുമിവരുടെ
ചോറുമുടക്കാൻമടിയാകുന്നു.
നീറും ക്ഷുത്തുവളർന്നീടുമ്പോൾ
ആരുംഭേദമതില്ലെന്നറിക
ഈ വിധമോരോന്നുര ചെയ്തെന്നാൽ
കേവലമതിനേ നേരവുമുള്ളു
ദൈവികമുള്ളൊരു ദൂതനെവിരവൊടു
പോവതിനാശു നിയോഗിച്ചാലും.''
അതു കേട്ടൻപൊടു രാധാതനയൻ
മതിമാനാകുമൊരോട്ടനെവിരവൊടു
ഹിതമൊടുമെല്ലെവിളിച്ചു വരുത്തി
ക്ഷിതിപതിശാസനമൊന്നുരചെയ്താൻ.
ഓട്ടൻ വചനമതുകേട്ടൻപോടുസരസ-
നൊട്ടും മടി കൂടാതെ ഓട്ടം തുടങ്ങിയൊരു
കോട്ടം വരാതെ ചെന്നുകാട്ടിലങ്ങകം പുക്കു
കാട്ടുമൃഗങ്ങളുടെ കൂട്ടത്തെയവനേതും
കൂട്ടാക്കാതെ കണ്ടോരോകോട്ടിൽതിരഞ്ഞു മല
മൂട്ടിൽ നടന്നു പലതോട്ടിൽ ചിലവലിയ
മേട്ടിൻമുകളിലോരോകോട്ടിൽമുനികളുടെ
കൂട്ടത്തെക്കണ്ടുകണ്ടങ്ങൊട്ടു നേരം ചെന്നപ്പോൾ
കേട്ടു ദ്വൈതകമെന്ന കാട്ടിൽ മരുവീടുന്നു
ശ്രേഷ്ഠന്മാരായുള്ള യുധിഷ്ഠിരാദികളെന്നു
ദ്വൈതേതരസുഖരസികന്മാരായ്
ദ്വൈതവനത്തിൽ വസിച്ചരുളീടും
ശീതകിരണകുലതിലകന്മാരാം
ഭൂതലനൂതന ചൂതശരന്മാർ
പാർത്ഥന്മാരവരമിതാനന്ദകൃ-
താർത്ഥന്മാരതിപാവനമാകിന
തീത്ഥസ്നാനം ചെയ്തുസുഖിച്ചൊര-
നർത്ഥം കൂടാതിഹ വിലസുന്നു.
വാർത്തകളിങ്ങനെ ഗൂഢമറിഞ്ഞതി-
ധൂർത്തനതാകിന കുരു സുതദൂതൻ
പാർത്തിരിയാതെ തിരിച്ചു നടന്നഥ
പാർത്ഥിവനഗരം പൂക്കാനുടനെ
കർണ്ണാദികളൊടു കൂടിസ്സഭയിൽ
സ്വർണ്ണാസനവരമേറിവസിക്കും
കർണ്ണേജപനാം ധൃതരാഷ്ട്രജനുടെ
കർണ്ണേചെന്നുപറഞ്ഞറിയിച്ചാൻ.
ആനന്ദഭൈരവി -ചെമ്പട
"കേട്ടാലും വീര! കേട്ടാലും! (പല്ലവി)
കേട്ടാലും ദുരിതശാന്തി
കേവലം നമുക്കുണ്ടാകും
ഗുരുകടാക്ഷപരമഭാഗ്യമുള്ളവനൊരു
ദുരാധിവരികയില്ല മന്നവ! (കേട്ടാ)
കൌന്തേയന്മാർക്ക് സന്തോഷം
കാന്താരേവസിക്കുമ്പോളും
സന്താപമവർക്കില്ലേതും
കനിവിയന്നമുനിജനങ്ങളോടവ-
രനിശമേവഘനശമേനചേർന്നിതു (കേട്ടാലും)
ദ്വൈതകാരണ്യേമേവുന്നു
കൈതവങ്ങളവരോടു
ചെയ്തതേതും ഫലിച്ചീല
കരുണയുള്ള നരകവൈരി തന്നുടെ
ചരണമുണ്ടു ശരണമിന്നവർക്കിഹ (കേട്ടാലും)
തീർത്ഥങ്ങൾ തോറും പാർത്ഥന്മാർ
സാർത്ഥമാക്കി നാലാം പുരു-
ഷാർത്ഥമവരാത്തമോദം
സരസിജാക്ഷചരിത സാർത്ഥ കീർത്തന-
വിരതമായി ദുരിതമായതൊക്കവേ(കേട്ടാലും)
കാടുകൾ തന്നെണവീടുകൾ
തോടുകൾ നദികൾ നല്ല
കോടുകൾ പലതുണ്ടു
അരിവിയാറുമരികെയുണ്ടുനല്ലൊരു
വരിയിൽവേണ്ടുമരിയുമുണ്ടുകൊററിനു (കേട്ടാ)
ജന്തുക്കളെല്ലാം ബന്ധുക്കൾ
അന്തിക്കുമുച്ചയ്ക്കും വന്നോർ-
ക്കത്താഴം പ്രാതലും നൽകും
അടവിവാസമടവുനന്നുനന്നൊരു
കടവുമില്ലതടവുമില്ലവർക്കിഹ (കേട്ടാലും)
ഉത്സാഹം പൂണ്ടു മേവുന്നു
മത്സരം കൂടാതവർക്ക്
വത്സരം പതിനൊന്നായി
വിരവിലിങ്ങുവരുവതിന്നു സംഗതി
വരുമവർക്കു കരുതിവാണുകൊള്ളുക! (കേട്ടാലും )
ഓട്ടൻ വന്നു പറഞ്ഞൊരു വാക്കുകൾ
കേട്ടുകയർത്തുരചെയ്തു സുയോധനൻ
“ ഒട്ടുമകം പുറമില്ലാതുള്ളൊരു
യഷ്ടീ! നില്ലുനിനക്കെന്തറിയാം?
നിന്നോടവരുടെ ഗുണദോഷങ്ങളി-
ലൊന്നും ഞാനിഹ ചോദിച്ചീലാ
ഒന്നിനയച്ചാലക്കഥമാത്രം
വന്നുപറഞ്ഞീടുകിലതു പോരും.
പോടാ നിന്നുടെ ദുസ്സാമർത്ഥ്യം
കൂടാനമ്മൊടു കുടിലകഠോരാ
പാടവമേറിന പാണ്ഡസുതന്മാ-
രോടിടകൂടിനടന്നാലുംനീ.
നമ്മുടെ ചോർതിന്നുന്നൊരു ദുഷ്ടൻ
നമ്മുടെ വൈരികളിൽ ബഹുമാനം
നമ്മുടെ ദോഷവുമവരുടെ ഗുണവും
വെണ്മയിലുരചെയ്തീടിന മൂഢ!
കാട്ടിൽ ചെന്നുടനവരൊടുകൂടി
കായ്കനി തിന്നു കിടന്നാലും നീ.
കൂട്ടക്കാരെക്കൂറില്ലാത്തൊരു
ചേട്ടക്കാരനൊരിടയില്ലേതും
ചോറൊരിടത്തിൽ കൂറൊരിടത്തിൽ
വേറുതിരിച്ചു ഗ്രഹിപ്പാറായി
ഏറിപ്പോം പറയുമ്പോളിക്കഴു -
വേറിക്കിട്ടുതൊഴിപ്പാൻ തോന്നും.
മററാരിൽ കനിവേറ്റമതുള്ളൊരു
കൂററാരേക്കാൾ മാററാർനല്ലു
ഉപ്പുപിടിച്ചപദാർത്ഥത്തെക്കാൾ
ഉപ്പിനു പുളികുറയും പറയുമ്പോൾ
അപ്രിയമായ് വരുമതുകൊണ്ടും ഭയ -
മിപ്പരിഷയ്ക്കു തരിയില്ലറിവിൻ!
ഇക്കൂട്ടത്തിൽ പരിചയമുള്ളവ-
നക്കൂട്ടം ചിതമെന്നിഹതോന്നും
അക്കൂട്ടത്തിൽചെന്നിടപെട്ടാ–
ലിക്കൂട്ടം ചിതമെന്നും തോന്നും
ദുഷ്കൂറുള്ളമഹാപാപികൾവ-
ന്നിക്കൂട്ടത്തിൽ നിറഞ്ഞു കഴിഞ്ഞു;
ഭോഷ്ക്കല്ലൊരുവനെ വിശ്വാസം പുന-
രിക്കാലത്തുനമുക്കില്ലേതും.
ഇജ്ജനമൊന്നിനിറങ്ങുന്നേരം
ദുർജ്ജനമതിനൊരു ദൂഷണമേശും
സജ്ജനമെന്നതു പാരംകുറയും
വജ്രമനസ്സുകളെറെസ്സഭയിൽ
ഇതുകൊള്ളാമെന്നൊരുവനുപക്ഷം
അതുകൊള്ളാമെന്നപരനുപക്ഷം
ഇതുരണ്ടുംചിതമല്ലെന്നും ചില
മതമുണ്ടായ്വരുമങ്ങനെയുള്ളു.
കള്ളച്ചൂതുകൾമാതുലനുണ്ടെ-
ന്നുള്ളതുഞാനോ കേട്ടിട്ടില്ലാ
കള്ളന്മാരുടെ വാർത്തകളെല്ലാം
കള്ളന്മാർക്കേബോധമതുള്ളു.
ഹേതുകഥിക്കാമന്തകതനയനു
ചൂതുകൾ പൊരുവാൻവാസനയില്ലാ
കൗതുകമെന്നതു പാരം താനും
വാതുകൾ പറവാൻ കാരണമതുതാൻ
വാതുപറഞ്ഞുകൊടുത്തതശേഷം
മാതുലനിങ്ങുകരസ്ഥമതാക്കി
കൈതവമെന്നതുമാതുലനിവിടെ-
ച്ചെയ്തതിലൊന്നുംതോന്നുന്നീലാ
പണയം തന്നതു വാങ്ങരുതെങ്കിൽ
പണയം പറയുന്നെന്തിനുപാഴിൽ
പണമെന്നുള്ളതിനോടിടപെട്ടാൽ.
പ്രണയം കൊണ്ടൊരുഫലമില്ലേതും.
ഗുണവാന്മാരൊരബദ്ധംചെയ്താൽ
തുണചെയ്തവനുമബദ്ധക്കാരൻ;
പണമുള്ളവനെപ്പാട്ടിൽവരുത്താൻ
പണിചെയ്യുന്നതുപാർത്ഥിവധർമ്മം;
ചൂതിൽ ചെകുതിപിണഞ്ഞൊരു നേരം
കൈതവമെന്നൊരു വാർത്ത നടത്തി
ഏതും തിരിയാത്തവർപറയുന്നതി-
ലേതുമെനിക്കൊരു ഭീതിയുമില്ലാ
ഇവനും പുനരതു നേരെന്നോർത്തി-
ട്ടവരുടെഗുണഗണമുരചെയ്യുന്നു
ഭവതു നമുക്കതിലും നഹി ഖേദം
ഇവനല്ലീശ്വരനെന്നെ വലപ്പാൻ'’
ഇത്തരമങ്ങുകയർത്തു പറഞ്ഞതി-
നുത്തരമവനൊന്നുരചെയ്തീലാ
സത്വരമവനിയിൽ വീണു വണങ്ങി
ശുദ്ധനുകോപവുമൊന്നു ശമിച്ചു
ഗാന്ധാരീസുതനുടനേപുനരപി
ഗാന്ധാരാദികളോടുരചെയ്താൻ:
"കൌന്തേയന്മാരവർ പുനരിനിയും
കാന്താരാടനമങ്ങുകഴിഞ്ഞാൽ
മാറ്റാരവരിഹ മറെറാരുകൂട്ടം
കൂറ്റാർ ചിലരെക്കൂട്ടിക്കെട്ടി
ഏററം കോപിച്ചിഹ വന്നൊരു പട -
യേറ്റെന്നാലിനി നില്പാൻ വിഷമം.
കാറ്റിൻ മകനൊരു വൻപുലി പോലെ
ചീറ്റിയണഞ്ഞു പിണങ്ങുന്നേരം
തോറ്റുമടങ്ങുകയില്ലല്ലീനാം?
ഊറ്റക്കാരവർ പലരുണ്ടല്ലോ
ഇക്കൂട്ടത്തിനൊരമളി പിണപ്പാൻ
നോക്കിയിരിക്കുന്നുണ്ടിഹ പലരും;
തെക്കുവടക്കുകിഴക്കുപടിഞ്ഞാർ
ദിക്കതുമുള്ളതിൽ വൈരികളേറും
ഇക്കാലം ചിലകലശലുകൂട്ടാ-
നൊക്കെക്കൂടി വിചാരിക്കുന്നു
ഇക്കണ്ടാളുകളൊക്കെവരുമ്പോൾ
ഇക്കഥയൊന്നുമറിഞ്ഞേ പോവൂ.''
ദുര്യോധനനുടെ വചനം കേട്ടഥ
വീര്യഗുണാംബുധി കർണ്ണനുരത്താൻ:
"ധൈര്യം പൂണ്ടുവസിച്ചരുളേണം
കാര്യം കൊണ്ടുവിഷാദിക്കേണ്ടാ
നേർത്തുവരും പരിപന്ഥിജനങ്ങടെ
ധൂർത്തകളൊന്നും നമ്മൊടുകൂടാ
കൂർത്തശരാവലികൊണ്ടുടനവരുടെ
മൂർത്തിപിളർപ്പാൻ ഞാനൊരുവൻ മതി
മറുപക്ഷത്തുവരുന്ന ജനങ്ങളെ
അറുതിപെടുപ്പാനെന്തിഹ ദണ്ഡം
കുറുനരിലക്ഷം കൂടുകിലും ഒരു
ചെറുപുലിയോടുഫലിക്കില്ലേതും;
അറിവുള്ളവനിഹ നമ്മുടെ വിരുതുക
ളറിയുവതിന്നൊരു സംശയമില്ല
അറിവില്ലാത്തവർ ദൂഷണവാക്കുകൾ
പറയുന്നതിനൊരുസങ്കടമില്ലാ
കണ്ടാലറിയാതുള്ളശഠന്മാർ
കൊണ്ടാലറിയുംകളിയല്ലരശാ
വേണ്ടാത്തതിനുതുടങ്ങരുതാരും
വേണ്ടാസനമൊന്നെന്നൊടുകൂടാ
ശുണ്ഠികടിച്ചു പടയ്ക്കു വരുന്നൊരു
ചണ്ടിപ്പരിഷകൾ മണ്ടിയൊളിക്കും
ശണ്ഠതുടർന്നാലതിനുമൊരതിശയ
മുണ്ടുനമുക്കതു ബോധിക്കേണം
കുണ്ഠന്മാരിനിവന്നിഹ നേർത്താൽ
ചെണ്ടക്കാരെന്നൊരു പേരുണ്ടാം
പണ്ടേക്കാൾപലവിക്രമപൗരുഷ -
മുണ്ടിപ്പോൾമമകൗരവവീരാ !''
ശകുനിയുമപ്പോളുര ചെയ്താൻ മരു -
മകനേ!മതിമതിഭീതികളെല്ലാം
പ്രകൃതിഗഭീരന്മാർക്കുഞാനൊരു
വികൃതിവരുത്തുവതിന്നുസമർത്ഥൻ
പാർത്ഥന്മാരിനി വന്നാലുടനേ
തീർത്തുരചെയ്യാമില്ല വിവാദം
തീർത്ഥസ്നാനമൊരിരുപതുവർഷം
പാർത്ഥന്മാർക്കിനിയും കല്പിക്കാം
പിന്നെവരുമ്പോൾ പിന്നെയുമുണ്ടാ-
മെന്നുടെകൌശലമതിലുമൊരധികം
ചേട്ടൻനുമനുജനുമനുജന്മാരും
ചേട്ടകളൈവരുമുള്ളൊരു കാലം
കാട്ടിലിരുന്നു പിരിഞ്ഞീടേണം
നാട്ടിൽ കേറാനിനിയെളുതല്ലാ”
ഇങ്ങനെ ശകുനിയുമുരചെയ്തപ്പോൾ
തിങ്ങിന മോദം മനസിജനിച്ചു
തുംഗമഹാഹങ്കാരം പൂണ്ടുഭു-
ജംഗദ്ധ്വജനഥപുനരുരചെയ്താൻ:
കാട്ടിലിരിക്കും പാർത്ഥന്മാർക്കിഹ
കാട്ടീടേണം നമ്മുടെ വിഭവം
കൂട്ടീടേണം ബഹുപുരുഷാരം
കേട്ടീടേണമിതെല്ലാജ്ജനവും
കൊട്ടീടേണം ഭേരീഡമരം
ഞെട്ടീടേണം ഭുവനമശേഷം
തട്ടീടേണമകമ്പടിവടിവൊടു
പൊട്ടീടേണം കുലഗിരികുഹരം
ചട്ടകൾ തൊപ്പികളിട്ടുമുറുക്കി
ചട്ടറ്റീടിന വട്ടം കൂട്ടി
തട്ടിനടത്തിക്കൊട്ടിമുഴക്കി
പെട്ടികളും പലപെട്ടകവും ചില
കട്ടകമെന്നിവകെട്ടിയെടുപ്പി-
ച്ചൊട്ടകവും ചിലപട്ടിക്കുതിരകൾ
പട്ടാണികൾപലചെട്ടികളുംകോ-
മട്ടികളും പലപട്ടന്മാരും
വട്ടംകൂട്ടിവനത്തിനുപോവാ
നൊട്ടുംതാമസമരുതിനിനമ്മുടെ
പുഷ്ടശ്രീഭരപൌരുഷമവരെ-
ക്കാട്ടുവതിന്നു നമുക്കുത്സാഹം;
നായന്മാരെ വരുത്തിടുവതിനു
പോയാലും ചിലർ വേഗമിദാനീം;
ആയുധവാഹനകോപ്പുകളെല്ലാ-
മായതുപോലെവരുത്തീടേണം;
നാട്ടിലൊരുത്തനിതിന്നുവരാഞ്ഞാൽ
വീട്ടിൽ ചോദ്യം കല്പിക്കേണം
കേട്ടവർ കേട്ടവർകൂട്ടത്തോടെ
കോട്ടയിലെത്തിസ്സ്വരൂപിക്കേണം;
എങ്ങിനിനമ്മുടെ ചന്ത്രക്കാരൻ?
ചങ്ങാതിക്കൊരുണർച്ചയുമില്ലാ
അങ്ങാടിത്തെരുവിൽചെന്നരിയും
തേങ്ങ മുളകും വാഴയ്ക്കായും[2]
നായന്മാർക്കിഹ ചോറുകൊടുപ്പാ
നായതിനുള്ള പദാർത്ഥമശേഷം
വിരവൊടു കൊണ്ടുവരേണമതിന്നാ-
യിരുനൂറുജനം പോയിടേണം
പുകയില വെറ്റില കഞ്ചാവും പല
വകയിൽ കള്ളു കറുപ്പും വേണം
സകല പദർത്ഥവുമിങ്ങു വരുത്തി-
സ്സന്നാഹം പല കൂട്ടീടേണം"
എന്നതു കേട്ടൊരു രാജഭടന്മാ-
രൊന്നൊഴിയാതെ പദാർത്ഥം കൂട്ടി
സന്നദ്ധന്മാർ കല്പന പറവാ-
നൊന്നു മുതിർന്നു നടന്നുതുടങ്ങി;
പുരുഷാരത്തെയറിയിപ്പാനായി-
പ്പുരുഷന്മാരെയയച്ചുതുടങ്ങി,
വിരുതന്മാരവർ നാട്ടിലശേഷം
നരപതികല്പനയങ്ങു നടത്തി;
കല്പനകേട്ടൊരു നായന്മാരും
കെല്പൊടു വന്നു നിറഞ്ഞുതുടങ്ങി;
അല്പമതല്ലൊരുജലധികണക്കേ
തൽപുരസീമനി പരന്നു നിരന്നു
തങ്ങളിലങ്ങു പറഞ്ഞുതുടങ്ങി:-
"സംഗതിയെന്തിതു കേട്ടോ കൂവാ-
ഇങ്ങനെ പുരുഷാരത്തെവരുത്തീ-
ട്ടെങ്ങുപടയ്ക്കു തുടങ്ങീടുന്നു?
കടുവാ പന്നികളേതാൻ തലമേൽ
വെടികെണ്ടെങ്ങാൻ വീണിട്ടുണ്ടാ?
ഉടനേ മറുതല നാടുപിടിപ്പാൻ
പടയും കൂട്ടിയടുക്കുന്നുണ്ടോ?
പടയിൽച്ചെന്നു മരിപ്പാനിങ്ങൊരു
മടികൊണ്ടല്ല പറഞ്ഞീടുന്നു;
കടമുണ്ടമ്പതു പുത്തനെനിക്കതു
തടവുണ്ടതുകൊണ്ടവസരമില്ല.
തൂക്കുപുകേല തരിമ്പില്ലാഞ്ഞ -
ത്തോക്കൊരു ദിക്കിൽ പണയംവെച്ചു
മാക്കോച്ചാരുടെ മരുമകനിന്നൊരു
തോക്കുതരാമെന്നെന്നൊടു ചൊല്ലി
ആർക്കാനുള്ളൊരു തോക്കും കൊണ്ടു പ-
ടയ്ക്കായ്ച്ചെന്നു മരിച്ചെന്നാകിൽ
തോക്കവർ കൊണ്ടു തിരിക്കും വന്നു ക-
ടക്കാർ വീട്ടിൽ പാടുകിടക്കും.
ചേട്ടൻ പണ്ടു പടയ്ക്കു മരിച്ചതു
കേട്ടിട്ടില്ലേ നിങ്ങളിലാരും?
എട്ടുജനങ്ങളെ വെട്ടിക്കൊന്നൊരു
കോട്ട പിടിച്ചേല്പ്പിന്നെ മരിച്ചു;
മണ്ടുന്നേരം പിടരിക്കൊരു വെടി-
കൊണ്ടു മരിച്ചെന്നുണ്ടൊരു കേളി;
വാളില്ലെന്നല്ലെന്നുടെ വീട്ടിലൊ-
രാളില്ലിന്നിതു കൊണ്ടുനടപ്പാൻ
കാളകൃഷിക്കു നടക്കയിതെന്യേ
കേളച്ചാർക്കൊരു ത്തൊഴിലില്ലിപ്പോൾ
നായന്മാരായ് വന്നുപിറന്നാൽ
ആയുധമൊന്നു തനിക്കായ് വേണം
ആയതിനൊരു വകയില്ലാത്തവനുടെ
കായംകൊണ്ടൊരു ഫലമില്ലറിവിൻ
നെല്ലും പണവും മോഹിച്ചെന്നുടെ
വില്ലും കണയും പണയംവച്ചു;
നല്ല ചിതക്കാരൻതാൻ താനിനി-
യില്ലം വിറ്റും കറുപ്പും തിന്നുമ-
തില്ലെന്നില്ല,മുടിയന്മാരുടെ
യില്ലന്നില്ല,നശിച്ചേ നിൽപൂ.
വല്ലാതുള്ള വിശപ്പുവരുമ്പോൾ
വല്ലതു വിറ്റും കൊറ്റു കഴിക്കാം"
ഇക്കഥയെല്ലാം മതിമതി നാമിനി
വെക്കംചെന്നു മുഖംകാട്ടേണം
നോക്കെട നമ്മുടെ യജമാനന്മാർ
വക്കാണിക്കുമതോർത്തീടേണം;
രായും പകലും കല്പനകേൾക്കും
നായന്മാർക്കൊരുകാശു കൊടുപ്പാ-
നീ യജമാനന്മാർക്കു മനസ്സി-
ല്ലായതു ചൊന്നാൽ കുറ്റവുമുണ്ടാം;
ഇഷ്ടംചെന്നു പറഞ്ഞു മറിപ്പാൻ
ഒട്ടും മടിയില്ലാത്ത സമർത്ഥനു
കിട്ടും പലകുറി പട്ടും വളയും;
വെട്ടുംകൂട്ടുമനിഷ്ടമുരത്താൻ
പണമുള്ളവനെപ്പാട്ടിൽവരുത്തി-
ഗ്ഗുണദോഷങ്ങൾ പറഞ്ഞു പതുക്കെ
പണമെപ്പേരും കൈക്കലുമാക്കും
ക്ഷണമവനെത്തൻ വീട്ടിലുമാക്കും;
അമ്മാവൻ കൃഷികൊണ്ടുനടന്ന-
ന്നുമ്മാനില്ലെന്നറിയുന്നീല.
നമ്മുടെ കാലത്തതിനും പിന്നെ
ജന്മാന്തരമായ് ചെല്ലുന്നീല;
ഇപ്പോൾ നമ്മുടെ കണ്ടമെടുപ്പാൻ
കല്പന വന്നെന്നൊരുവഴി കേട്ടു
കല്പനപറയുന്നാക്കൊരു കാശു കൊ-
ടുപ്പാനിങ്ങൊരു വകയില്ലിപ്പോൾ
പണ്ടു പ്രവൃത്തിനടത്തിയ പരിഷകൾ
ഉണ്ടെന്നാലിതു വരികില്ലനിയാ!
കണ്ടച്ചാരുടെ കണ്ടമെടുത്തതു-
കണ്ടന്നീ വരവുണ്ടെന്നോർത്തു?
കണ്ടം പോയതുകൊണ്ടു നമുക്കൊരു
കുണ്ഠിതമില്ലിനിയുണ്ടാമൊരുനാൾ
കണ്ഠം പോയാലുണ്ടാകില്ലതു-
കൊണ്ടു കുറഞ്ഞൊന്നുണ്ടു വിഷാദം
കണ്ടാലറിയാം കണ്ടവർ കൂടു-
നുണ്ടിതിനേഷണി ചെന്നുപിണപ്പാൻ
ചണ്ടികൾ പലരുമുരുണ്ടുകരേറി-
ക്കൊണ്ടു മരിക്കുന്നുണ്ടിഹ നാട്ടിൽ
ഇങ്ങനെ പല പലവാക്കുകൾഘോഷി-
ച്ചങ്ങിനെ വന്നിടകൂടി ഭടന്മാർ
തിങ്ങിന പടയുടെ സംഖ്യ ഗണിപ്പാ-
നെങ്ങനെ കുശലത മതിയാകുന്നു?
തോക്കുള്ളവർ പുനരൊക്കെച്ചെന്നു വെ-
ടിക്കോട്ടയ്ക്കൽ പാർക്കണമുടനെ
ആക്കം പൂണ്ടു വെടിക്കു മരുന്നു കൊ-
ടുക്കുന്നുണ്ടു തിടുക്കമനേകം;
തിക്കുംവലിയതിരക്കുംപലപല
വാക്കും ചിലരുടെ മുഷ്ക്കും ചുടുമിഴി-
നോക്കും വിരവൊടു വായ്ക്കും വികൃതിക-
ളാക്കും പറവതിനാക്കാം പോരാ:.
ഇത്തരമൊരുദിശി ഘോഷം പലവിധ-
മെത്രയുമത്ഭുതമെന്നുരചെയ്യാം.
ഹസ്തിരഥാദികൾ വസ്തുസമസ്തം
ഹസ്തിനപുരമതിലെത്തി നിറഞ്ഞു
നായന്മാർക്കിലവച്ചുതുടങ്ങി
ആയതുപറവാനവസരമില്ലാ
ആയിരമായിരമോരോ കൊട്ടിലി-
ലായുധപാണികളിലവെപ്പിപ്പാൻ
പന്തി നിരത്തിയിരുത്തുവതിന്നായ്
മന്ത്രികൾ പലരും കൂടിയിറങ്ങീ
ഉന്തിയലച്ചുപിടിച്ചുവലിച്ചൊരു
പന്തിപരാക്രമമൊക്കെയെടുത്തു.
പാലുകുടിച്ചു തടിച്ച ജനത്തിനു
നാലുപദം വയ്ക്കുമ്പോൾ വിയർക്കും
വെയിലും കാററും കൊള്ളാതുള്ളവർ
പോലുമിതിന്നു ശ്രമിച്ചേപോവൂ;
ഇലവെച്ചങ്ങു നിരന്നുതുടങ്ങി
വലിയരിവെച്ചു വെളുത്തൊരു ചോറും
പല പല കറിയും പഴവും നെയ്യും
നലമൊടു വളരെ വിളമ്പീടുന്നു
വട്ടച്ചക്കര ചേർത്തു കലക്കി
ചട്ടംകൂട്ടിന തേങ്ങാപ്പാലും
ഒട്ടല്ലൂണിനു വട്ടംപലവിധ-
മിഷ്ടമറിഞ്ഞു കൊടുത്തീടുന്നു.
കടൽവാഴയ്ക്കാക്കറിയുണ്ടൊരുവക
ഭടഭോജനമതുകൂടാതില്ലാ;
വടിവൊടു ഭക്ഷണമങ്ങു കഴിഞ്ഞഥ
പടഹമടിച്ചു വിളിച്ചൊരുമിച്ചു
കുരുപതിസുതനാംദുര്യോധനനഥ
തരസാ തന്നുടെ സഹജന്മാരെ
പരിചൊടുചെന്നു വിളിപ്പിച്ചപ്പോൾ
തെരുതെരെയവരും വരവുതുടങ്ങി;
ദുശ്ശാസ്സനനും ദുർദ്ധർഷണനും
ദുശ്ശേശരനും ദുർമ്മർഷണനും
ദുർമ്മുഖനും ദുഷ്കർണ്ണനുമഥ ദുർ
മ്മേധാവും ദുഷ്പ്രഹസൻതാനും
ദുർമ്മതിയും ജളസന്ധൻ കർണ്ണൻ
ദുർബുദ്ധിയുമഥ ദുർബോധകനും
ചിത്രൻ വികടൻ ചിത്രരഥൻ താൻ
ചിത്രദ്ധ്വജനും കനകദ്ധ്വജനും
ചിത്രശരാസന ചിത്രകനും സുവി-
ചിത്രൻ പിന്നെച്ചിത്രാംഗദനും
നന്ദൻപുനരുപനന്ദൻ പിന്നെ
കുന്തോദരനും ദൃഢവർമ്മാവും
കുണ്ഡൻ പിന്നെ മഹാകുണ്ഡൻതാൻ
കുണ്ഡവിഭേദിയുമപരാജിതനും
ദീർഘഭുജൻ താൻ ദീർഘധ്വജനും
ദീർഘൻ ദീർഘരഥൻ ദീർഘാക്ഷൻ
ദീർഘഹനുസ്സും,വൃഡോരസ്കൻ
ദീർഘായുസ്സും,ബഹ്വാശനനും,
ഭീമരഥൻ,ദൃഢഹസ്തൻ ഭീമൻ
ഭീമപരാക്രമനഭയൻതാനും
എന്നു തുടങ്ങീട്ടുള്ളനുജന്മാർ
തൊണ്ണൂറ്റൊൻപതുപേരുംവന്നാർ.
വിരവൊടു ഭോജനമങ്ങു കഴിച്ചവർ
പരിചൊടു കോപ്പുകളിട്ടുതുടങ്ങി
പരിമളമേറിന കളഭമിഴുക്കി
പുരികുഴൽമാലകൾകൊണ്ടു മുറുക്കി
പെരുകിന കുറിതിലകങ്ങളൊരുക്കി-
ത്തരമൊടു തലമുടി ചിക്കിമിനുക്കി
തരിവള പിരിവള കാഞ്ചി പതക്കം
വിരുതുകൾ പലവക വിരൽമോതിരവും,
അരമണി,കുടമണി,തുടർമണി,കങ്കണ-
മരഞാണം,ചില തോൾപൂട്ടുകളും
മകുടം കടകം മണികുണ്ഡലവും,
വികടകിരീടം,വിദ്രുമഹാരം
വികസിത സുരഭിലമലർമാലകളും
സകലമണിഞ്ഞു ഞെളിഞ്ഞുനടന്നാർ.
പട്ടുകൾ പലതും കെട്ടിയുടുത്തുട-
നെട്ടുമുളം ചില ചേലകൾ ചുറ്റി
പട്ടുറുമാലും തലയിൽ കെട്ടി
തട്ടുപുഴുകുമഥ നാടൻ പുഴുകും
തൊട്ടുമുഖത്തിനു ഭംഗിവരുത്തി
ചട്ടം പലവക കൂട്ടിത്തരസാ
പെട്ടികൾ പെട്ടകമെന്നിവ
പലതിൽ ചട്ടറ്റീടിനകനക പ്പൊടികളു-
മിട്ടുനിറച്ചതു കെട്ടിയെടുപ്പി-
ച്ചെട്ടുദിഗന്തം പൊട്ടും പടി പല
കൊട്ടും,വെടിയും,തട്ടിമുഴക്കി-
ത്തട്ടി നടത്തി നടന്നുതുടങ്ങി.
ഉച്ചത്തിലുള്ളഘോഷം മെച്ചത്തിൽ കേട്ടനേരം
അച്ചിമാരൊക്കെക്കൂടി കാഴ്ചയ്ക്കു പുറപ്പെട്ടു
"നിച്ചിരിയത്തി!നിന്റെകൊച്ചിനെയെവിടത്തിൽ
വച്ചേച്ചു പുറപ്പെട്ടു കാഴ്ചയ്ക്കു താനേതന്നേ?
അച്ഛനുചെവി വെടിവച്ചാലും കേട്ടുകൂടാ
ഉച്ചയ്ക്കു പോലും കിഴവച്ചാർക്കു കണ്ണുകാണാ
കൊച്ചിനേ നാകേറിക്കടിച്ചെങ്കിലീ മുതുക്ക -
നൊച്ചപോലുംകേൾക്കില്ലെന്നച്ചിമാരുടെ ഘോഷം
എന്തൊരു പുറപ്പാടെന്നേതാനും ബോധിച്ചോ നീ?
എന്തെന്റെ ചേട്ടത്തി ഞാനേതുമേ ബോധിച്ചീലാ
ഇപ്പോൾ തിരുമാടം പുറപ്പാടെന്നെന്റെ പക്ഷം
ഇപ്പോളല്ലതു പണ്ടു കെല്പോടുകഴിഞ്ഞല്ലോ
മൂപ്പുവാഴ്ചയ്ക്കുള്ളൊരു കോപ്പുകൾകൂട്ടുകയോ
മൂപ്പുധൃതരാഷ്ട്രരിരിപ്പൊണ്ടു മരിച്ചില്ലാ;
എങ്കിൽ പടയ്ക്കുള്ളാരു സന്നാഹമെന്നുവരും
ശങ്കയില്ലെനിക്കതു സംഗതിയിപ്പോളില്ലാ
ബാണങ്ങൾപടക്കങ്ങൾചേണാർന്ന പൂക്കുറ്റികൾ
ഏണാക്ഷിമാരും ചില വീണക്കാർ പാട്ടുകാരും
വേണമോ പടയ്ക്കായി പോണെങ്കിലെൻെറ തോഴി
കാണാം നമുക്കു വെക്കം പോണം പുറപ്പെട്ടാലും”.
അങ്ങേക്കൂറ്റുള്ളച്ചികളെല്ലാം
അങ്ങുനടന്നിതു കാഴ്ചകൾകാണ്മാൻ.
നിങ്ങൾ ചമഞ്ഞും ചന്തം നോക്കിയു-
മിങ്ങനെതന്നിതു പിരികേയുള്ളു
ഘോഷമതെല്ലാം പിരിയുന്നേരം
ഭോഷി കളവിടെച്ചെന്നിഹ ചാടും
ഭാഷിപ്പാൻവിരുതുള്ള ജനത്തിന്
ശേഷിയതാമൊരു കൂട്ടമശേഷം.
ചിററമ്മയ്ക്കിതു പത്തു പിറന്നു
മറ്റൊരു പൂതരുമില്ലെൻ വീട്ടിൽ
പെറ്റന്നാകിലൊരമളിയതായ് വരു
മീറ്റില്ലത്തിലിരുന്നേപോവൂ''
മറെറാരുനാരിപറഞ്ഞാളപ്പോൾ:
“മറൊരു ചിന്ത നമുക്കില്ലേതും
മറെറാരു പുരുഷൻ വീട്ടിൽ വരുമ്പോൾ
ഏററം നമ്മുടെ നായർ കലമ്പും
കുറ്റം വാശ്ശതുമൊന്നുണ്ടാക്കി
കൊററു മുടക്കാൻ മടിയില്ലവനും
പെറ്റമ്മയ്ക്കിട്ടടികൂട്ടുന്നവർ
മറ്റുള്ളവരൊടുനേരായ് വരുമോ?
മുള്ളല്ലാതൊരു വാക്കില്ലങ്ങോർ
ക്കുള്ളിൽ കൂറെന്നുള്ളതുമില്ല;
ഉള്ളൊരു നെല്ലും പണവും പാടേ
കള്ളുകുടിച്ചു കുടിച്ചു മുടിച്ചും "
കഞ്ഞി കുടിപ്പാനില്ലാഞ്ഞെന്നുടെ
കുഞ്ഞുകളേറ്റു നടക്കാതായി
ഇങ്ങനെ തലയിലെഴുത്തെന്നാകില-
തെങ്ങനെ ഞാനതൊഴിച്ചിടേണ്ടു.''
അതു കേട്ടപ്പൊളൊരച്ചി പറഞ്ഞാൾ:
"ഇതു കേട്ടാലും കൊച്ചനിയത്തി
അതിയായിട്ടൊരു വീടു പുലർത്താൻ
മതിയായിട്ടൊരു നായരെ നിർത്താൻ
അമ്മയ്ക്കാഗ്രഹമുണ്ടായപ്പോൾ
അമ്മാവിയ്ക്കതു സമ്മതമല്ലാ
അമ്മാവന്റെ മനസ്സു മറിപ്പാൻ
അമ്മാപാപിക്കെത്ര വിശേഷം;
വല്ലാതൊരു ഭോഷച്ചാർ നമ്മെ
ഇല്ലത്തേക്കും കൊണ്ടു തിരിച്ചാൻ
നെല്ലു കൊടുത്തു കറുപ്പും തിന്നൊരു
കല്ലുകണക്കിനു കുത്തിയിരിക്കും
കണ്ണു തുറക്കെന്നുള്ളതുമില്ലി-
പ്പൊണ്ണച്ചാർക്കൊരു ബോധവുമില്ലാ
കിണ്ണം കിണ്ടിയുമിത്യാദികളിലൊ-
രെണ്ണം കണികാണ്മാനില്ലാതായ്;
അരിയുംകറിയും വെച്ചുകൊടുപ്പാൻ
അരുതാതായി നമുക്കുംപിന്നെ
ഒരു സുഖമെന്നതു ഞാനറിയുന്നി-
ല്ലൊരുകൂറ്റാരുമെനിക്കില്ലിപ്പോൾ
അങ്ങേക്കൂറ്റുള്ളച്ചികളെല്ലാ
മിങ്ങോട്ടേക്കു വിരോധം തന്നെ
ഉരിയരിപോലും ചോദിച്ചാലവർ
തരികില്ലെന്നല്ലാനകളിക്കും,
തിരിയാത്തവനൊടു ഞാനുമൊരക്ഷര-
മുരിയാടാറില്ലെന്തിനു പാഴിൽ
പരിഹാസത്തിനു വകയില്ലാഞ്ഞവർ
പെരുവഴിനോക്കിയിരുന്നീടുന്നു.''
ഇങ്ങനെയോരോ വാക്കു പറഞ്ഞുട-
നംഗനമാരും വന്നു നിറഞ്ഞു
അങ്ങാടികളിലുമാൽത്തറമേലും
ഭംഗ്യാനിന്നിതു ഘോഷം കാണ്മാൻ.
കുരുപതിതനയനുമനുജന്മാരും
പെരുകിന പടകളുമിളകീമെല്ലെ
പെരുവഴി തിങ്ങി വിങ്ങി നടന്നീടുന്നു.
തുടി,പറ,കിടുപിടി,പടഹങ്ങളും
പൊടുപൊടെവെടികളുമുടമയോടേ
ഇടിപൊടിതകരുമൊരടവുടനെ
വടിവൊടു നടന്നിതു പടകളെല്ലാം
കടലുടെ വടിവൊരു കലശലഹോ
പടലുടനടവികളിടിഞ്ഞുടനേ
പൊടിയുടെ പടലവുമുലകിലെല്ലാം
പടുതരമുയരുന്നു പലവഴിയിൽ
കുട, തഴ ,കൊടികളുമിടകലരും
ഭടജനപടകടെ നടനവിധൌ
തടമുലതടവിന തരുണികളും
മടുമലർ മലരവൽ ചൊരിഞ്ഞീടുന്നു
അനവധി കുതിരകളതിനിടയിൽ
ഘനരുചികരികളുമളവില്ലേതും.
ധനജനവിഭവങ്ങളിവണ്ണം കണ്ടാൽ
ധനപതി ഭയപ്പെട്ടങ്ങൊളിച്ചു മണ്ടും.
കനകമണിഞ്ഞൊരു കരിവരകണ്ഠേ
കനിവൊടു കേറിയിരുന്നാൻ കുരുപതി
പനിമതിസമമൊരു വെള്ളക്കുടയും
കനകാഞ്ചിതമാം വെൺചാമരവും
അനവധി തഴയും മുത്തുക്കുടയും
ധനവിഭവങ്ങളനേകമനേകം
അനുജൻമാരുടെ മോടിയുമെന്നിവ
മനുജന്മാർക്കു മനോഹരമല്ലൊം
ആടുകയുംചിലർ പാടുകയും ചില-
രോടുകയും ചിലർ ചാടുകയും ചിലർ
വാടുകയും ചിലർ തേടുകയും ചിലർ
ചോടുകൾവെച്ചിടകൂടുകയും ചിലർ
വീടുകളും പലനാടുകളും പല
തോടുകളും പല കോടുകളും പല-
കാടുകളും പലമാടുകളും മല-
മൂടുകളും മലർവാടികളും പല-
മേടുകളും പല വേടുകളും പല -
പാടവമോടു കടന്നു കടന്നവ-
രാടലകന്നു തകർത്തു തിമർത്തു മ-
ഹാടവി പുക്കു ഗമിക്കുന്നേരം
ബന്ധുകദ്യുതിബന്ധുരമാകിന
സന്ധ്യാസമയം വന്നിടകൂടി
അന്ധമതാകിന തിമിരം വന്നനു-
ബന്ധിച്ചടവിതടങ്ങൾ നിറഞ്ഞു.
ഗന്ധർവന്മാർക്കുള്ളൊരു സമയം
ചന്തമൊടവിടെസ്സംഗതമായി.
ഗന്ധർവന്മാരതിസുഖമോടെ
പന്തണിമൂലമാരോടിടകൂടി
കാന്താരത്തിലിറങ്ങിക്കനിവൊടു
ചെന്താമരമലർവാപികൾതോറും
സന്തോേഷേണജലക്രീഡാദി നി-
താന്താനന്ദമിയന്ന ദശായാം
കുന്തീതനയന്മാർ മരുവീടിന
കാന്താരാന്തികഭൂമൗ ചെന്നാർ
ഗാന്ധാരിതനയന്മാർ പടയും
ഗാന്ധാരേശ്വരനംഗാധിപനും.
വഞ്ചനശീലനതാകിന കുരുപതി
പുഞ്ചിരിപൂണ്ടു പറഞ്ഞാനുടനെ:
"നെഞ്ചിൽ നമുക്കൊരുപായം തോന്നി
കിഞ്ചിൽ ഗുണമതിനുണ്ടാമിപ്പോൾ.
നഞ്ചുകലക്കണമിവിടത്തിൽ പല
വഞ്ചോലകളിലെ വാരിയിലെല്ലാം.
ചഞ്ചലമിന്നിഹ പാണ്ഡുസുതന്മാ-
രഞ്ചു ജനങ്ങളുമതികുടിലന്മാർ
പാഞ്ചാലിയുമുടനംബു കുടിച്ചിഹ
പഞ്ചതയെ പ്രാപിച്ചീടേണം;
നഞ്ചു കലക്കുവി''നെന്നീവണ്ണം
പഞ്ചമഹാപാപി പറഞ്ഞപ്പോൾ
പാപികളൊരുവക രാജഭടന്മാർ
വാപികൾതന്നിൽ മരുന്നു കലക്കി
കോപികളായവർ കാട്ടിയതെല്ലാം
പാപത്തിന്നൊരു വഴിയായ് വരുമേ.
വൃത്രനെക്കൊന്നവന്റെ മിത്രമായ് മരുവുന്ന
ചിത്രസേനഗന്ധർവൻ ധാത്രിയിലങ്ങിറങ്ങി
രാത്രിയിൽ തന്റെ ചാരുഗാത്രിമാരോടുകൂടി
തത്ര വന്നൊരു ശതപത്രിണീതോയം തന്നിൽ
ചിത്രമാം കേളികൾക്കു പാത്രമാമവനപ്പോൾ
മാത്രാധികാനന്ദ വിചിത്രം വിഹരിക്കുമ്പോൾ
വെള്ളപ്പളുങ്കിനൊത്ത വെള്ളത്തിനഞ്ചിടുവാ-
നുള്ള കുതുകംകൊണ്ടു തള്ളിവരുന്ന ചില
കള്ളന്മാരെക്കണ്ടപ്പോളുള്ളം കയർത്തുബല-
മുള്ളചിത്രസേനൻതാൻവെള്ളത്തിൽനിന്നു കേറി
"കള്ളക്കുടിലന്മാരേ!കൊള്ളാമിക്കാടുതന്നി-
ലുള്ള മുനികളുടെ വെള്ളത്തിൽനഞ്ചിടുവാ-
നുള്ളൊരുത്സാഹമിപ്പോൾ.
കള്ളുകുടിച്ചു വന്നു ഭള്ളു നടിക്കും നിങ്ങൾ
തുള്ളുന്നതെല്ലാമിത്രേയുള്ളുഎന്നിങ്ങുറച്ചു
കൊള്ളും പ്രഹരമതിനുള്ള വഴികൾവീണു
കൊള്ളിവാക്കുകൾകൊണ്ടു തുള്ളിക്കുന്നുണ്ടു പിന്നെ
കൊള്ളിക്കുന്നുണ്ടുബാണംകൊള്ളിക്കുംബഹുമാന-
മെള്ളോളമില്ലെന്നോർപ്പിൻ!
കുരുകുലമൂഢന്മാരേ! നിങ്ങടെ
പരമാർത്ഥം ഞാനഖിലമറിഞ്ഞേൻ,
തരമില്ലിങ്ങനെ ചതിയും കൊതിയും
തരസാ മനമതിലേറെ മുഴുത്താൽ
പൗരവകുലമതിലഴകേറീടിന
വീരന്മാരാം പാർത്ഥന്മാരൊടു
വൈരം മനസി മുഴുത്തതിനാൽ നിജ-
പൗരുഷമവരെക്കാട്ടുവതിന്നായ്
പൗരന്മാരും പടയും കുടയും
വാരണഘടയും കൂട്ടിക്കെട്ടി-
പാരിടമൊക്കെമുഴക്കിവരുന്നതു
നേരായ് വരികില്ലധമന്മാരേ!
അഞ്ചിതമാകിന ശുദ്ധജലങ്ങളിൽ
നഞ്ചിടുവാനായ് വന്നൊരു നിങ്ങടെ
നെഞ്ചകമെന്നതു കല്ലോ ശിവ!ശിവ!
പഞ്ചമഹാപാതകിമാർ നിങ്ങൾ
നേരേ നിന്നു പ്രയോഗിപ്പാനായ്
ഭീരുക്കൾക്കൊരു വൈഭവമില്ലാ;
നേരല്ലാതെ ചതിപ്പാൻ പെരുവഴി-
യോരോന്നിങ്ങനെ നോക്കിനടന്നാൽ
സ്വൈരക്കേടുകൾ വളരെ വരുമ്പോൾ
ആരുമൊരാശ്രയമില്ലാതാകും
നീരസമല്ലാതുള്ള പ്രയോഗം
പാരം കുറയും നിങ്ങൾക്കിപ്പോൾ
തന്നേക്കാൾ ബലവിക്രമമുള്ളൊരു
ധന്യന്മാരൊടു ചെന്നിഹ നേർത്താൽ
ഒന്നും തരമായ് വരുകില്ലതുകൊ-
ണ്ടെന്നും തീരാ ദുഷ്കീർത്തികളും
ആണുങ്ങൾക്കു പിറന്നവരെങ്കിൽ
പ്രാണൻ കളവിൻ നമ്മുടെനേരേ;
ബാണംകൊണ്ടു സഹിക്കാഞ്ഞുടനേ
നാണംകെട്ടു നടക്കും നിങ്ങൾ
ഇക്കൂട്ടത്തിനു ബലമില്ലെന്നൊരു
ധിക്കാരംകൊണ്ടിവിടെ വരുന്നു
വക്കാണത്തിനടുക്കുന്നേരം
കൈക്കാണം ഞാൻ വാങ്ങുകയില്ലാ
വാക്കിനു വാക്കും വമ്പിനു വമ്പും
മുഷ്ക്കിനു മുഷ്കും മുള്ളിനു മുള്ളും
നോക്കിനു നോക്കും തല്ലിനു തല്ലും
ഭോഷ്കിനു ഭോഷ്ക്കുമെനിക്കുണ്ടറവിൻ
കള്ളന്മാരാം നിങ്ങളെ ഞങ്ങൾ-
ക്കെള്ളോളം ബഹുമാനമതില്ലാ
ഉള്ളംതന്നിലഹംഭാവം കണ-
കൊള്ളുന്നേരമതുർദ്ധ്വാമതാകും;
പുള്ളിപ്പുലിയുടെ മുന്നിൽ ചെന്നിഹ
തുള്ളിനടക്കും കുറുനരിയെപ്പോൽ
കൊള്ളാം നീയിഹ കൗരവമൂഢാ!
കള്ളാ നിന്നുടെ നാശമടുത്തു"
ഇത്തരമുള്ളൊരു ദുഷിവാക്യം ബത
സത്വരമൻപൊടു കേട്ടൊരുനേരം
ക്രുദ്ധനതാകിയ ധൃതരാഷ്ട്രാന്മജ
നുത്തരമുദ്ധതമിത്ഥമുരത്താൻ:-
"നില്ലെട മൂഢാ! മതിമതി നിന്നുടെ
വല്ലാതുള്ളൊരു വാക്കുകളെല്ലാം
മല്ലു നടിച്ചു ചൊടിച്ചു പറഞ്ഞാൽ
കൊല്ലുവതിന്നൊരു സംശയമില്ലാ;
ജളനാം നിന്നുടെ കരളിലഹംമതി
കളവാൻ വിരവിലഹംമതി ഭോഷാ
വളരെപ്പറവാൻ കുറവില്ലെന്നൊരു
വെളിവുണ്ടുള്ളിൽ നിനക്കതുവിഫലം
പെണ്ണുങ്ങൾക്കൊരു ബഹുമാനത്തിനു
പൊണ്ണൻ പലവക ജല്പിക്കുന്നു
വിണ്ണവർ നാട്ടിലെ വിരുതുംകൊണ്ടിഹ
വന്നു പറഞ്ഞാലിവിടെപ്ഫലിയാ,
മറുനാട്ടീന്നൊരു വിരുതൻ വന്നിഹ
തിറമൊടു നിന്നു ഫലിപ്പിക്കുന്നതു
കുറയുമതോർത്തു പറഞ്ഞീടുക നീ
കുറവു വരുത്തിയയയ്ക്കും ഞങ്ങൾ;
സംഗതി കൂടാതുള്ളൊരു വാക്കുകൾ
നിങ്ങടെ നാട്ടിൽത്തന്നേ നല്ലൂ;
ഇങ്ങനെയുള്ളൊരുനല്ലസമക്ഷ-
ത്തെങ്ങും നിങ്ങടെ വിദ്യകളൊക്കാ
പൊട്ടക്കുളമതു വിട്ടു തിരിച്ചാ-
ലട്ടയ്ക്കൊരു ഗതിയില്ലെന്നറിക,
യഷ്ഠികളേ ഭയമില്ല കുരയ്ക്കും-
പട്ടി കടിക്കില്ലെന്നു പ്രസിദ്ധം
ഗന്ധർവ്വൻ നീയെങ്കിലുമിങ്ങനെ
ബന്ധംകൂടാ തുരചെയ്തെന്നാൽ
ബന്ധവിഹീനനതാകിന നിന്നെ
ബന്ധിച്ചീടുന്നുണ്ടിഹ ഞങ്ങൾ;
പന്തണിമുലമാരാകുമിവർക്കൊരു
സന്താപത്തിനു സംഗതിയില്ലാ
ചന്തമിയന്നൊരു പുരുഷന്മാർ പല
ബന്ധുതചെയ് വാനിവിടെയുമുണ്ടാം
അഞ്ചാറുനുജന്മാരു നമുക്കു-
ണ്ടഞ്ചായുധനേക്കാൾ വിരുതന്മാർ
അഞ്ചാതവരൊടുകൂടി വസിക്കാം
കഞ്ജത്താർമിഴിമാരേ!വരുവിൻ!
കണ്ടകനാമിക്കണവൻ കേറി
ശണ്ഠയിടുന്നതു ശങ്കിക്കേണ്ടാ,
ശുണ്ഠികടിച്ചാൽ ഫലമില്ലവനതു
കണ്ടൊരു കോണിലിരിക്കേയുള്ളു;
നടുമിറ്റത്തൊരു കുറ്റി തറച്ചൊരു
നെടുപാശംകൊണ്ടരയിൽ മുറുക്കി
തടിയനെയതിനൊടു ബന്ധിക്കുന്നു-
ണ്ടുടനൊരു മൂത്തകുരങ്ങതുപോലെ;
വാടാ നിന്നുടെ വിരുതുകളെന്നൊടു
കൂടാ മൂഢാ!കുടിലകുശീലാ!
പാടവമോടിഹ പടപൊരുതീടുക
നാടകമല്ലിതു വീരവിനോദം '
"കർണ്ണാ!നീയതു കേൾക്കുന്നിലേ
കർണ്ണാരുന്തുദ മിവനുടെ വചനം
കർണ്ണാകൃഷ്ടമതാക്കുക ചാപം
കീർണ്ണമതാക്കണമിവനുടെ ഗാത്രം
ഘോരശരങ്ങളെടുത്തു തൊടുത്തൊരു
മാരികണക്കിനെ വർഷിച്ചാലും!
വടിവൊടു ഖേചരഖേടൻതന്നുട-
ലടിമുടി പൊടിയാക്കീടുക കർണ്ണാ!
ദുശ്ശാസനനും ദുർമ്മുഖനും പുന-
രിശ്ശാസനമനുമാനിച്ചാലും!
വാശ്ശതുമെന്നൊരുപേക്ഷ കണക്ക-
ല്ലിശ്ശഠനെക്കൊല ചെയ്തേ പോവൂ.
നമ്മുടെനേരേ വന്നൊരുകൂട്ടം
നിർമ്മരിയാദം ജല്പിക്കുന്നൊരു
ദുർമ്മതിയാമിവനുള്ളിലിരിക്കുമ-
ഹമ്മതിയിന്നു ശമിപ്പിക്കേണം.
രണ്ടു ശരങ്ങൾ കണക്കിനുകൊണ്ടാൽ
മണ്ടും വിരവൊടു മറുതലവീരൻ
തൊണ്ടന്മാരവർ പടയെന്നുള്ളൊരു
രണ്ടക്ഷരമതു കേട്ടിട്ടില്ലാ.
ശണ്ഠയിടാനല്ലാതൊരുവസ്തു
ചെണ്ടക്കാരർ ഗ്രഹിച്ചിട്ടില്ലാ
ചണ്ടികൾപറയുന്നതിനെക്കൂടെ
കൊണ്ടാടാൻചിലമുഢരുമുണ്ട്''
"അടുക്ക വിരവൊടു തടുക്ക ചിലർ ചെന്നു
പിടിക്ക ശരവരമെടുക്ക പരിചൊടു
കൊടുക്കയിവനുടെ മിടുക്കുകൊണ്ടുതന്നെ
നടക്കുമെന്ന രുചിമുടക്കുവതിനിന്നു
മടിക്കരുതു ഗതി മുടക്കി മദഭര-
മടക്കിയുടനതി പടുക്കളൊരുവക
പടയ്ക്കു തുടരുക പൊടുക്കെന്നിവനുടെ
മിടുക്കു ഫലിക്കാഞ്ഞു നടക്കുമല്ലെന്നാകി-
ലടുക്കുമതുകൊണ്ടു നടുക്കമിനിക്കില്ലാ
പടുക്കളിവരെല്ലാമൊടുക്കം തോറ്റുമണ്ടും”
ഇങ്ങനെയുള്ളാെരു ദുർഭാഷണമവർ
തങ്ങളിലങ്ങുപറഞ്ഞൊരശേഷം
സംഗരമാശുതുടങ്ങിപ്രകട ശ-
രങ്ങൾ ചൊരിഞ്ഞു മറഞ്ഞിതു ഗഗനം;[3]
ചൊല്ലേറീടിനഗന്ധർവൻ നിജ-
വില്ലുവലിച്ചുചെവിക്കിടചേർത്തു
നല്ലശരങ്ങളുതിർത്തുതുടങ്ങി
നല്ലൊരുസമരമതെന്നേവേണ്ടൂ;
ഊറ്റക്കാരവർ നുറ്റുവരെല്ലാം
ഏററംചാടിയടുത്തുതുടങ്ങി;
കാറ്റുകൾതട്ടിക്കരപറ്റീടുമൊ-
രാറ്റിലെവെള്ളത്തിരകൾകണക്കെ
കേറ്റംപാരമതാരംഭേപുന-
രേറ്റംപേടിയുമുടനേകൂടി
തോറ്റുതിരിച്ചുതുടങ്ങിപതുക്കെ-
പ്പാറ്റകൾപോലെപടജ്ജനമെല്ലാം
മാറ്റലർബാണഗണങ്ങളുമുടനുട-
നേറ്റംമുറിഞ്ഞുമറിഞ്ഞഥവീണു,
ഏറ്റുതിരിപ്പാനെളുതല്ലാഞ്ഞവ-
രേറ്റംഭൂമിസ്സിൽവീണുമുരുണ്ടും
പേടികലർന്നൊരുനായന്മാര-
ങ്ങോടിച്ചെന്നുമരങ്ങടെ മൂട്ടിൽ
കൂടിക്കരിയിലകൊണ്ടുശരീരം
മൂടിയൊളിച്ചുശയിച്ചാരുടനേ.
നായന്മാരുടനോടുന്നേര-
ത്തായുധമെല്ലാംവഴിയിൽപോയി
ആയതുപിന്നെയുമുണ്ടാക്കീടാം
കായം കിട്ടുകിലതുബഹുലാഭം.
മലയുടെ ഗുഹയിൽചെന്നുകടന്നാർ
ചിലരന്നേരം പ്രാണഭയത്താൽ
വലിയൊരുപുലിവന്നടയുംകൂട്ടി-
ത്തലയുംകൊണ്ടു തിരിച്ചാനപ്പോൾ
കലയും മാനും വരുമൊരു മാർഗേ
വലയുംകെട്ടിക്കാട്ടാളന്മാർ
മലയിലൊളിച്ചിഹപാർക്കന്നേരം
വലയിൽചെന്നുവലഞ്ഞാനൊരുവൻ
വലയിൽപെട്ടതുകണ്ടൊരു വേടൻ
കലയെന്നോർത്തോരുബാണമയച്ചാൻ
തലയിൽകൊണ്ടുതറച്ചതുകണ്ടാ-
മലയൻവന്നിഹനോക്കുന്നേരം
കലയല്ലിവനൊരുവലിയൊരുതടിയൻ
മലയാളത്തിലെമാനുഷനൊരുവൻ
വലയീന്നിങ്ങുവലിച്ചുപതുക്കെ
തലയീന്നമ്പുപറിച്ചാൻ വേടൻ
പേടിത്തൊണ്ടൻമറ്റൊരുമാനുഷ-
നോടിപ്പോംവഴിയറിയാറാക്കി
കാടുതകർത്തൊരുവാരിക്കുഴിയിൽ
ചാടിയൊളിച്ചുകിടന്നാനപ്പോൾ;
ഉള്ളത്തിൽഭയമേറുകമൂലം
വെള്ളത്തിൽചിലർചാടിയൊളിച്ചു,
വള്ളിക്കെട്ടുകൾതോറുംചെന്നതി-
നുള്ളിൽപുക്കിതുപലജനമപ്പോൾ;
മണ്ണിൽപലപലകുഴിയുണ്ടാക്കി-
പ്പൊണ്ണന്മാർചിലരവിടെയൊളിച്ചു.
കണ്ണുമടച്ചുപുതച്ചുകിടന്നൊരു
വണ്ണമുറക്കവുമങ്ങുതുടങ്ങി;
കൊമ്പുകുഴൽക്കാർചെണ്ടക്കാരരു
മമ്പുഭയപ്പെട്ടോടിനടന്നാർ,
കൊമ്പന്മാരുടെകൊമ്പുമരത്തിൻ-
കൊമ്പുതടഞ്ഞുടനമ്പതുഭിന്നം
മദ്ദളമരയിലുറപ്പിച്ചീടിന
വിദ്വാനോടുക പാരം ദണ്ഡം
മദ്ദളമങ്ങൊരുകാട്ടിലെറിഞ്ഞി-
ട്ടദ്ദിക്കീന്നഥധാവതിചെയ്തു.
ഒരുഭാഗത്തെത്തോലുപിളർന്നി-
ട്ടൊരുവൻചെണ്ടയ്ക്കുകമേപൂക്കാൻ
പെരുവഴിതന്നിലരുണ്ടുതിരിച്ചാൻ
പെരുതായുളൊരു ചെണ്ടക്കാരൻ.
ഉടുക്കുംകൊട്ടിക്കൊണ്ടഗ്രേനടക്കുന്ന-
മേളക്കാരൻഉടുക്കുംമുണ്ടുംകളഞ്ഞുമിടുക്കും ഭാവിച്ചുമണ്ടി
തിടുക്കംപൂണ്ടൊരുവീട്ടിൽ കടപ്പാൻഭാവിക്കുന്നേരം
കടുത്തനായർതാൻ വന്നുതടുത്താനത്രയുമല്ലാ;
മുടിക്കുംപിടിച്ചുനാലഞ്ചടിക്കുന്നഘോഷം കേട്ടു
പൊടുക്കെന്നുകാട്ടിൽപുക്കകിടക്കുന്ന നായന്മാർവ-
ന്നടുക്കുന്നകോലാഹലംകടുക്കുന്നുണ്ടൊരുദിക്കിൽ
പടയ്കുതോറ്റു മണ്ടുന്നഭടന്മാർവന്നുകേറുമ്പോൾ
പടിക്കൽകാവലുംവെച്ചുകടപ്പാനെളുതല്ലെന്നും
വനത്തിൽനിന്നോടിവന്നജനത്തിന്റെ ഭാവംകണ്ടു
മനസ്സിൽനിന്ദിക്കുംനാരീജനത്തിന്റെ വാക്കുണ്ടായി
വമ്പന്മാരായമീശക്കൊമ്പന്മാരെല്ലാമോരോ
വമ്പും പറഞ്ഞുവില്ലുമമ്പുമെടുത്തും കൊണ്ടു
തമ്പുരാന്മാക്കു തിരുമുമ്പിലകമ്പടിക്ക-
ങ്ങിമ്പം കലന്നുചെന്നു വമ്പിച്ച കാനനത്തിൽ
ഗന്ധവന്മാരെപ്പേടിച്ചന്ധന്മാരായ നിങ്ങ-
ളെന്തിപ്പോളോടിപ്പോരാൻ ബന്ധമെൻ ഭോഷന്മാരേ!
ചന്തം പെരിയതൊങ്കൽകുന്തംകളഞ്ഞുവീണു
ദന്തങ്ങളുംതകർന്നു എന്തൊരുസാഹസങ്ങൾ
തോൽക്കുന്ന കൂട്ടം നിങ്ങൾതോക്കും കളഞ്ഞു പോന്ന-
താർക്കുമടുത്തതല്ലിതോർക്കുമ്പോൾചിരിയാകും
നേർക്കുംമററാരോടുപോരേൽക്കുന്നനേരം പല
ലാക്കും മുറിവും പുനരാർക്കും വരാത്തതല്ല;
ചാട്ടംപിഴച്ച കപിക്കൂട്ടം കണക്കേ നിങ്ങൾ
കൂട്ടം പിരിഞ്ഞുപാരംകോട്ടം പിണഞ്ഞമൂലം
ഓട്ടംതുടങ്ങിയതുവാട്ടംവരുവാൻതന്നെ
കേട്ടാലുടനേതന്നെനാട്ടാർപരിഹസിക്കും
കാട്ടിൽനിന്നോടിപ്പോന്നുവീട്ടിൽപുക്കൊളിക്കയെ -
ക്കാട്ടിൽമരിക്കനല്ലുകേട്ടീലേനായന്മാരേ
ഗോഷ്ഠികൾപതിന്നാലുനാട്ടിലും കേൾക്കുമയ്യോ
കാട്ടിയ കർമ്മമേതുംപാട്ടിലായതുമില്ല
പെണ്ണുങ്ങളുടെവാക്കീവണ്ണംകേൾക്കുന്നചില
പൊണ്ണന്മാർവീടുകളിൽകണ്ണുമടച്ചിരുന്നാർ
കർണ്ണൻദുർയ്യോധനൻവികണ്ണൻദുശ്ശാസനനും
കണ്ണുംചുവത്തിച്ചാപദണ്ഡംകുലച്ചുകൊണ്ട്
ചണ്ഡമായുള്ളശരഷണ്ഡമുതിർത്തുംകൊണ്ട്
തത്രവനടുക്കുന്നചിത്രസേനന്റെ കൂട്ട
മെത്രവളരെയുണ്ടുമിത്രന്മാരവരോടു
യുദ്ധംതുടങ്ങിയവരിത്ഥംപറഞ്ഞീടുന്നു
ക്രുദ്ധന്മാരായകുരുവൃദ്ധന്റെ നന്ദനന്മാർ.
"ഗന്ധർവന്മാരാകിനനിങ്ങടെ
ഗന്ധംപോലുംനാസ്തിയതാമൊരു
ബന്ധംകൂടാതിങ്ങനെനേർപ്പാ-
നെന്തൊരുകാരണമധമന്മാരേ!
അംബരചാരികളാകിനനിങ്ങടെ
ഡംബരമിന്നുശമിക്കുമശേഷം
സംഗരമിവിടെച്ചെയ്വതിനുള്ളൊരു
സംഗതിവന്നിതുനന്നിതുകാലം
അംഗമഹീപതികർണ്ണൻഞാനതു
നിങ്ങളറിഞ്ഞീലെങ്കിലിതറിവിൻ!
അംഗങ്ങളിലുടനമ്പുകൾകൊണ്ടിഹ
ഭംഗംവരുമളവറിയാമെല്ലാം;
നിങ്ങടെവിരുതുകളൊന്നുമിദാനീം
ഞങ്ങടെനേരെഫലിക്കയുമില്ലാ
കുരുകുലതിലകൻദുര്യോധനനൃപ-
നരികുലശലഭദവാനലസാരൻ
കരബലശാലികളനുജന്മാരും
പരബലമാശുതകർക്കുമശേഷം."
ശ്ലോകം
കുംഭീന്ദ്രപ്രൌഢകംസ്ഥലദലനകലാ
ചണ്ഡദോർദുണ്ഡസാരാൻ
ഗംഭീരാരാവഘോരാൻ കിമു ശശനികര-
സ്സംഹരേത്സിംഹവീരാൻ
കിം ഭേം! ഗന്ധർവവൃന്ദം സകലമപി സമം
സംഗതം സംഗരാന്തേ
ഡംഭോ പേതംവിജേതുംപ്രഭവതിവിമതോൽ -
കർത്തനാൻ ധാർത്തരാഷ്ട്രാൻ.
ശ്ലോകംകൊണ്ടുപറഞ്ഞാലറിവാൻ
ആകുലമെങ്കിൽപൊരുളുഞ്ചൊല്ലാം
ലോകരശേഷംബോധിക്കേണം
ലൌകികമിതുകഥനംചെയ്യുന്നു
ആനത്തലവന്മാരുടെമസ്തക-
മാശുപിളർന്നുകിളർന്നൊരുരുധിരം
പാനം ചെയ്തുമദിച്ചുനടക്കും
പരുഷമതാകിനസിംഹകുലത്തെ
താനേചെന്നൊരുകൂട്ടംമുയലുകൾ
താഡിച്ചാശുവധിപ്പാൻമതിയോ?
അതുപോലേബഹുഗന്ധർവന്മാ-
രതലപരാക്രമശാലികളാകും
ധൃതരാഷ്ട്രാത്മജരോടമർചെയ്വാൻ
മതിയാമോബതശിവശിവ!മോഹം
കൂടലർകുലബലമറുതിപെടുക്കും
കൂട്ടംകുരുകുലമെന്നു ധരിപ്പിൻ!
ആടലശേഷമകന്നുപടയ്ക്കതി-
പാടവമേറിനകർണ്ണാദികളൊടു
കൂടാ നിങ്ങടെ നികൃതികളൊന്നും
വാടാഖേചരമൂഢ!രണഭൂവി
വാടാഞങ്ങളിലൊരുവൻപോരും
പ്രൗഢാഹംകൃതിഹുംകൃതിയാലതി-
മൂഢന്മാരുടെവാക്കിതിവണ്ണം
ഗൂഢമതല്ലിഹപൊരുളിതുകിഞ്ചിൽ.
മിത്രനന്ദനസുയോധനവൃന്ദം
തത്ര വന്നുടനടുത്തദശായാം
ചിത്രസേനനഥസേനകളോട-
ങ്ങൊത്തുകൂടിയവരോടുരചെയ്താൻ:-
"നില്ലുനില്ലെടസുയോധന! കർണ്ണാ
നിങ്ങൾചൊന്നമൊഴിനിന്ദിതമെല്ലാം
വില്ലെടുത്തുവിളയാടിനങ്ങൾ-
ക്കില്ലതെല്ലുമൊരുവാട്ടമിദംനീം.
കൂർത്തുമൂർത്തശരമാരികളെല്ലാം
പേർത്തുപേർത്തുടനുതിർത്തുതുടർന്നാൽ
ചീർത്തമൂർത്തികളിലാശുസമസ്തം
കോർത്തുകോർത്തുശകലീകൃതമാകും.
ധാർത്തരാഷ്ട്ര!കുടിലാശയ!
നിന്റെധൂർത്തുകൊണ്ടുഫലമില്ലെട!മൂഢാ!
ഓർത്തുകൊൾകമമബാഹുബലം നീ
ഒത്തുകൊൾകമമബാഹുബലം നീ
നേർത്തുവന്നതതിസാഹസമല്ലോ,
ഊർദ്ധ്വചാരിവരാരോടമർചെയ്താ-
ലൂർദ്ധ്വമാമവനിചാരികളെല്ലാം
മൂർദ്ധഭാഗമതിലമ്പുകളേറ്റി -
ട്ടൂർദ്ധ്വലോകഗതിവന്നുഭവിക്കും.
കാട്ടിൽവന്നുനിജപൗരുഷഭാവം
കാട്ടുവാനിഹതുടർന്നൊരുകള്ള
ക്കൂട്ടമിങ്ങനെതിമിർത്തതുമൂലം
കോട്ടമിന്നുവരുവാൻവഴികൂട്ടി,
നൂറ്റുപേരുമിഹനിങ്ങളശേഷം
കൂറ്റുകാരുമുടനൻപൊടുപോരിൽ
തോറ്റുപോംഝടിതിയത്രയുമല്ലാ
കാറ്റുപോലെദൃഢമാശുപറക്കും
അഷ്ടികഴിച്ചുതിമിർത്തുനടക്കും
യഷ്ടികളൊരുവകദുർവിനയന്മാർ
നഷ്ടിവരാനൊരുവഴിയുംനോക്കി
കഷ്ടിച്ചങ്ങനെപടയുംകൂട്ടി
കെട്ടിച്ചുറ്റിയണിഞ്ഞുഞെളിഞ്ഞിഹ
കൊട്ടിഘോഷിച്ചാർത്തുവിളിച്ചും,
പെട്ടികളുംചിലപെട്ടകവുംപല-
ചട്ടമതിങ്ങനെവട്ടം കൂട്ടി
ചെട്ടികളുംചിലകുട്ടികളുംകോ-
മട്ടികളുംപലപട്ടന്മാരും
നാട്ടിലിരിക്കുംപ്രജകളെയെല്ലാം
കൂട്ടിസ്വരുപിച്ചെന്തൊരുകാര്യം?
കാട്ടിൽവരാനിഹകുടിലന്മാരേ!
കാട്ടിയവിരുതുകളൊക്കെയബദ്ധം
കാട്ടിലിരിക്കുംപാർത്ഥന്മാരെ-
ക്കാട്ടീടുവതിനിങ്ങനെനിങ്ങടെ,
ഗോഷ്ഠികളോർത്താൽചിരിയാകുന്നു.
ഗോഷ്ഠവിലോകനമെന്നൊരുകപടം
പുഷ്ടിനടിക്കുംനിങ്ങളെയിപ്പോൾ
പട്ടിക്കുംബഹുമാനംനാസ്തി
കൊട്ടിക്കൊണ്ടിഹവരുവാനിങ്ങനെ
സൃഷ്ടിച്ചാനൊരുകുസൃതിക്കാരൻ
രാഷ്ട്രവിനാശത്തിന്നുടനേധൃത-
രാഷ്ട്രസൂതന്മാർനിങ്ങൾപിറന്നു
നാട്ടിനുനാശംനിങ്ങടെമൂലം
നാണക്കേടിനുനല്ലൊരുമാർഗ്ഗം
പടയുംനിങ്ങടെപദവികളുംപല-
കുടയുംകൊടിയുംതഴചാമരവും
പടഹന്തുടിപറകൊമ്പുംകുഴലും
പടുതരഘോഷമാശേഷവുമിപ്പോൾ
ഝടിതിനശിച്ചിതുജളരേ!നിങ്ങടെ
തടിമാത്രംശേഷിച്ചിതുസമരേ.
തടിയന്മാരേ! പടപൊരുതീടുക
കുടിലന്മാരേ! മൂഢന്മാര
മടിയന്മാരുടെമദവുംമതവും
പടതുടരുമ്പോൾതീരുമതറിവിൻ!
ഇത്ഥംപറഞ്ഞുകൊണ്ടുയുദ്ധംതുടങ്ങിയത്ര
ചിത്രസേനാദികളുംധാർത്തരാഷ്ട്രാദികളും
അസ്ത്രങ്ങളനവധിശസ്ത്രങ്ങൾപലവിധം
ചിത്രപ്രകാരമതുമാത്രംപറവാൻമേല,
വെട്ടുംതടവുംചിലമുട്ടുംമുറികൾപുന-
രൊട്ടുംകുറവില്ലാത്തകൊട്ടുംകുഴൽവിളിയും
എട്ടുദിഗന്തങ്ങളുംപൊട്ടുംപ്രകാരംപട-
വെട്ടുംകരുക്കളമ്പത്തെട്ടുംമുപ്പതുംനാലു-
മെട്ടുംതളർന്നുവില്ലുമിട്ടുംകളഞ്ഞുനല്ല
പട്ടുംവെടിഞ്ഞുപുറകോട്ടുതിരിച്ചനേരം
കൂട്ടംകലമ്പിപ്പടക്കൂട്ടംപലവഴിക്കും
ഓട്ടം തുടങ്ങിപ്പലകോട്ടങ്ങൾകണ്ടുനിൽക്കും
ധീരൻചിത്രസേനൻഗഭീരൻഗന്ധർവരാജ
വീരൻനൂറുപേരുടെനേരേപാഞ്ഞടുത്താശു
"രേ രേ മൂഢരേ! നിങ്ങളാരെക്കാണ്മാനോടുന്നു
പോരാടുവാൻമിടുക്കുപോരാത്തനിങ്ങളിപ്പോൾ-
ആരുചൊല്ലിത്തങ്ങടെപൗരുഷംകാട്ടാൻവന്നു
നില്പിൻതരിമ്പെങ്കിലുംകെല്പില്ലാത്തവർനിങ്ങൾ
ജല്പിപ്പാൻമാത്രംകൊള്ളാംഅല്പന്മാരയ്യോ കഷ്ടം
ചൊൽപൊങ്ങുംദേവരാജൻകല്പിച്ചുവന്നുഞങ്ങൾ
സർപ്പദ്ധ്വജന്റെ കൂട്ടമെപ്പേരുമിന്നുതന്നെ
സ്വർഗ്ഗത്തിൽ വന്നീടണം ഭോഷ്കല്ല പറയുന്നു
പട്ടുംവളയുമെല്ലാംകിട്ടുമത്രയുമല്ലാ
വീരശൃംഖലനിങ്ങൾക്കോരാന്നുകൈക്കുപോടും
പാരാതെ പോന്നുകൊൾവിൻ വിരാളിപ്പട്ടുംകിട്ടും
ഇത്തരംമൊഴിപാഞ്ഞുസമർത്ഥൻ
ചിത്രസേനനതിവേഗമടുത്തു
തോറ്റുദൂരമഥധാവതിചെയ്യും
നൂറ്റുപേരെയുമടുത്തുതടുത്തു
വാറുകൊണ്ടുടനടിച്ചുപിടിച്ച
ക്കയറുകൊണ്ടുടൽവരിഞ്ഞഥകെട്ടി
തേരിലെക്കൊടിമരത്തൊടുകൂടി-
ച്ചേരുമാറുപലകെട്ടുമുറുക്കി
ക്ഷിപ്രമംബരതലത്തിലുയർന്നാന
പ്രമേയബലനാകിനദിവ്യൻ
ധാർത്തരാഷ്ട്രശതവുംപുനരപ്പോൾ
ആർത്തരായിമുറയിട്ടുതുടങ്ങി:-
"ധൂർത്തരാമരികൾഞങ്ങളെയെല്ലാം
തേർത്തടത്തിലുടനിട്ടുവരിഞ്ഞു
ഊർദ്ധ്വദിക്കിനിഹകൊണ്ടുതിരിച്ചു
പാർത്തുകാൺകമമധർമ്മതന്ത്രജാ
പാർത്ഥ!ഹാ !നകുല! ഹാ! സഹദേവ!
കാത്തുകൊൾകകനിവോടതിവേഗാൽ
ഭീമസേനവരിക്കാശുതരിമ്പും
താമസിക്കരുതുനിങ്ങളിദാനീം
സീമയില്ലമമസങ്കടമയ്യോ!
ധീമതാം വര യുധിഷ്ഠിരവീര
(ഇന്ദിശരാഗം, കണ്ടനാച്ചിതാളം)
തടിച്ചൊരുഗന്ധർവൻമഹാകശ്മലൻ അടിച്ചു
പിടിച്ചുകെട്ടിക്കൊണ്ടുതിരിച്ചുശിവശിവ!
ഒരുത്തൻവരുത്തുന്നൊരനർത്ഥങ്ങളാൽ
കരത്തിന്നൊരുകരുത്തുമില്ലാഞങ്ങൾകാനക്കെതരംകെട്ടു
വലഞ്ഞുവശംകെട്ടുവയംകേവലംവലയ്ക്കകത്തു
പതിച്ചമൃഗങ്ങളെക്കണക്കെശിവശിവ!
സഖേ !ധർമ്മജ!വീര!സമീരാത്മജ!സരസപാർത്ഥ!
നകുല!സഹദേവ!വരികവിരവോടെ,
നിരാധാരമായുള്ള ജനങ്ങൾക്കഹോ നിങ്ങളെ -
ന്നിയേ മറെറാരുജനമില്ലശരണമതുദൃഢം
കുരുക്കൾക്കുവന്നീടുംതരക്കേടഹോകുലത്തി-
ലുള്ളജനങ്ങൾക്കൊക്കെത്തന്നെസമമെന്നറികെടോ"
ഇത്തരമുള്ളാരുമുറവിളികൊണ്ടഥ
പത്തുദിഗന്തരമൊക്കെമുഴങ്ങി
സത്വരമതുകേട്ടധികദയാനിധി
സത്വഗുണാംബുധിധർമ്മതനൂജൻ
ഗന്ധവ ഹാത്മജനോടരുൾചെയ്യൂ:-
"ഗന്ധവന്മാർവന്നിഹനമ്മുടെ
ബന്ധുജനങ്ങളെയെല്ലാം വിരവൊടു
ബന്ധിച്ചുംകൊണ്ടങ്ങുതിരിച്ചു
ബന്ധം കൂടാതിങ്ങനെചെയ്തതി-
നന്ധത താനൊരു കാരണമിപ്പോൾ
അന്ധൻജനകകനുമിക്കഥകേട്ടാൽ
അന്തസ്താപം കൊണ്ടു മരിക്കും
എന്തെങ്കിലുമുടനനുജന്മാരുടെ
സന്താപങ്ങളൊഴിക്കണമിപ്പോൾ
അന്തരമില്ലതു ചെയ്തീലെന്നാൽ
എന്തിനു നമ്മുടെ ധർമ്മവിചാരം?
ദുര്യോധനനും ദുശ്ശാസനനും
ദൂഷണമനവധി ചെയ്തവരെങ്കിലു-
"മയ്യോ ഞങ്ങൾ വലഞ്ഞെന്നിങ്ങനെ
കയ്യുംമെയ്യും വശമല്ലാഞ്ഞവർ
നമ്മെ വിളിച്ചുകരഞ്ഞതുകേട്ടിഹ
ചുമ്മയിരിപ്പതുചിതമോ സഹജ!
ധർമ്മംനൃപതിക്കാശ്രിതരക്ഷണ-
കർമ്മമതല്ലോസഹജന്മാരെ !
ദുർമതമിപ്പോളരുതരു തുരുതര-
ദുരിതം വരുമതിനനവധിമേലിൽ”
അഗ്രജവചനംകേട്ടൊരുനേരമു-
ദഗ്രപരാക്രമിയാകിയഭീമൻ
അഗ്രേനിന്നുപറഞ്ഞുതുടങ്ങിസ-
മഗ്രാഹംകൃതിശാലിഗഭീരൻ:
"അടിയങ്ങൾക്കിഹനാലുജനത്തിനു-
മരുളിച്ചെയ്തൊരുകല്പനകേൾപ്പാൻ
മടിയെന്നുള്ളതുമില്ലിഹധർമ്മം
പിടിപാടില്ലാത്താളുകളല്ലാ
കള്ളച്ചൂതുകൾകൊണ്ടുചതിച്ചൊരു
കള്ളന്മാരുടെകപടമതോർത്താൽ
ഉള്ളംതന്നിലൊരല്പംകനിവെ-
ന്നുള്ളതുസംപ്രതിതോന്നുന്നീലാ;
തള്ളലുമവരുടെതുള്ളലുമൊരുവക
ഭള്ളുംപെരുകിനകള്ളവുമോർത്താൽ
കൊള്ളാമിത്തൊഴിൽതാനേവന്നതു
കോലാഹലമെന്നെന്നുടെപക്ഷം;
ഗന്ധർവന്മാർസരസന്മാരവ
ബന്ധംകൂടാതല്ലവരിവരെ-
ബന്ധിച്ചങ്ങനെകൊണ്ടുതിരിച്ചു;
പാലുകുടിച്ചുതടിച്ചൊരുകൂട്ടം
വാലില്ലാത്തകുരങ്ങച്ചന്മാർ
നാലഞ്ചല്ലൊരുനൂറുജളന്മാർ
നാടുമുടിപ്പാൻവന്നുപിറന്നു
" ചന്തംകാട്ടിനടക്കുന്നവരുടെ
ദന്തംതല്ലിയുതിർപ്പാൻനല്ലൊരു
ബന്ധം കാണാഞ്ഞങ്ങുവസിക്കും
ഗന്ധർവന്മാർക്കിന്നുകണക്കിൽ
ബന്ധിപ്പാനൊരുസംഗതിവന്നതു
സന്ധിക്കാതവർവിടുകയുമില്ലവ-
രെന്തെങ്കിലുമൊന്നാരംഭിച്ചാൽ
അന്തരമില്ലതുചെയ്തേനിൽപ്പൂ .
വിണ്ണവർനാട്ടിലിരിക്കുംവേശ്യ-
പ്പെണ്ണുങ്ങടെനടുമുറ്റമടിപ്പാൻ
പൊണ്ണന്മാരിവർകൊള്ളാമവരുടെ
പെണ്ണുങ്ങടെവിടുപണിചെയ്യിക്കാം;
കാളിപ്പെണ്ണുകുളിക്കുന്നേരം
താളിപതപ്പാനൊരുവൻകൊള്ളാം;
നീലിപ്പെണ്ണിനുനിദ്രാസമയേ
കാലിണഞെക്കാനപരൻകൊള്ളാം;
ഉർവശിതന്റെപടിക്കമെടുപ്പാൻ
ഉർവിയിലുള്ളവരിവർചിലർകൊള്ളാം;
അരുവയർമൌലിതിലോത്തമതന്നുടെ.
പുരമുറിതുപ്പാനൊരുവൻകൊള്ളാം;
സ്വർഗ്ഗസ്ത്രീകടെ വൃഷലികൾവേലയെ -
ടൂക്കേണ്ടുന്നതിനിവരെക്കൊള്ളാം;
പാർച്ചിലയുള്ളൊരുപദവിക്കാരുടെ
എച്ചിലെടുപ്പാനിവർചിലർകൊള്ളാം
ചന്ത്രക്കാരനുവെറ്റതെറുപ്പാൻ
ചന്തക്കാരരിലൊരുവൻകൊള്ളാം;
കുട്ടിപ്പട്ടന്മാരുടെചുമടുകൾ
കെട്ടിപ്പേറാനൊരുവൻകൊള്ളാം;
കല്പകവൃക്ഷംകാപ്പാനുള്ളൊരു
കൽപ്പനകേൾപ്പാനൊരുവകകൊള്ളാം
ആമ്പടികൂടുന്നവരുടെവീട്ടിൽ
തൂമ്പകിളപ്പാനുംചിലർകൊള്ളാം
ഗോക്കളെമേപ്പാനുംചിലർകൊള്ളാം
ശ്വാക്കളെനോക്കാനുംചിലർകൊള്ളാം;
കാക്കവരുമ്പോൾവക്കാണിപ്പാ
നാക്കണമെങ്കിലതിനിവരെക്കൊള്ളാം;
ഈവകവിടുപണിചെയ്യിപ്പാനിഹ
ദേവകൾചൊല്ലാൽഗന്ധർവന്മാർ
ഇവരെക്കെട്ടിക്കൊണ്ടുതിരിപ്പാ-
നവകാശമിതെന്നടിയനുതോന്നി;
മറ്റൊരുകാര്യക്ലേശംചെയ്യാൻ
നൂറ്റിലൊരുത്തനുമില്ലിഹനൂനം;
മാറ്റികളെപ്പുനരെന്തിനുനാമിഹ
മാറ്റിക്കൊൾവാൻപണിചെയ്യുന്നു.
കുരുടച്ചാരുടെമക്കളെയൊക്കെ
തെരുതെരെമമഗദകൊണ്ടടികൂട്ടി
പരിചൊടുകൊന്നുമുടിപ്പാനായി-
പലകുറിയടിയൻഭാവിച്ചപ്പോൾ
അരുതരുതെന്നിഹജ്യേഷ്ഠൻനമ്മൊടു
തിരുവുള്ളക്കേടായതുമൂലം
കുറ്റംവരുമെന്നോർത്തുടനടിയൻ
മുറ്റുമടങ്ങിപ്പാർക്കുന്നിപ്പോൾ
മറ്റൊരുകൂട്ടക്കാർവന്നേററീ
നൂറ്റുവരേയുംകൊണ്ടുതിരിച്ചതു-
മാറ്റുന്നെന്തിനുനല്ലകണക്കിലി-
തേറ്റമൊഴിപ്പാനെന്താവശ്യം?
താനൊന്നിനുകല്പിക്കയുമില്ലിഹ
താനേവന്നതുമൊക്കെമുടക്കും ;
ജ്ഞാനികളാകിനനിങ്ങടെമദ്ധ്യേ
ഞാനിങ്ങനെയെരുമൂഢൻതീർന്നു
ജ്യേഷ്ഠനുമനുജന്മാരുംകൂടി
കാട്ടിലിരുന്നുതപംചെയ്താലും!
ശാന്തന്മാരൊടുകൂടിയിരിപ്പതു
താന്തോന്നിക്കിഹതരമില്ലിപ്പോൾ
തടിയൻഭീമൻഞാനിനിനിങ്ങടെ
ഇടയിലിരുന്നുതരങ്ങൾകെടാതെ
വാശൊരുദിക്കിനുപോകേയുള്ളു
വാച്ചൊരുപരിഭവമൊഴിയണമുടനെ.
ഗദയുംകയ്യിലെടുത്തൊരുപൊണ്ണൻ
ഉദയേകുളിയുംപുഷ്പാഞ്ജലിയും
ഉപവാസങ്ങളുമുപരിതുടർന്നാൽ
അപവാദങ്ങൾനമുക്കുഭവിക്കും
ചേട്ടനുമനുജന്മാരും ചെന്ന-
ച്ചെണ്ടക്കാരുടെദീനമൊഴിച്ചുട-
നവരുടെദിക്കിനയയ്ക്കേവേണ്ടു
ഭവനേചെന്നവർകേറുംമുൻപേ
കാറ്റിന്മകനുടനവിടെച്ചെന്നിഹ
നൂറ്റിനെയുംപൊടിഭസ്മമതാക്കി
കാലത്തിങ്ങുവരുന്നുണ്ടവരെ
കാലപുരത്തിൽചെന്നാൽകാണാം"
കടുത്തവാക്കുകളുരത്തുഭീമൻ
കരത്തിലഗ്ഗദയെടുത്തുവെക്കും
നടപ്പതിന്നഥതുടർന്നതുനേരം;
“കടുപ്പമായ് വരുമടക്കമില്ലാ-
തടുത്തുസോദരതുടങ്ങൊലാനീ
പൊടുക്കനെക്കഥയൊടുക്കുകെന്നതു
നടക്കയില്ലിഹമിടുക്കനെങ്കിലും
ഒടുക്കമൻപൊടുമടക്കവും ചില
മുടക്കവുംവരുമടക്കുമേ ശുഭ-
മിടയ്ക്കുസോദര!പടയ്ക്കുകാലമ
തടുക്കുമന്നിതുനടക്കുമായതു
തടുക്കയില്ലഹമെടുക്കിലുംഗദ
മുടിക്കിലുംപുനരടിക്കിലുംപൊടി-
പെടുക്കിലുംപുരമടക്കിലുംപഥി
വടക്കുതെക്കിനടക്കിലുംതവ
മതംനമുക്കനുമതംവൃകോദര!
ഹിതംപറഞ്ഞതുചിതംഗ്രഹിക്കനീ
കുരുകുലമതിലിഹജാതന്മാരവർ
ഒരുനൂറുംനാമൈവരുമല്ലോ,
ഒരുമനമുക്കുമവർക്കുംതങ്ങളിൽ
വരുവാൻവിഷമമതെങ്കിലുമിപ്പോൾ
മറ്റാർവന്നുവിരോധിക്കുമ്പോൾ
നൂറ്റഞ്ചുംപുനരൊന്നൊന്നേവരൂ.
ഊറ്റക്കാർക്കുവരുമൊരബദ്ധം
കൂറ്റാർവേണമൊഴിപ്പതിനപ്പോൾ
കൂറ്റാരൊരുവരുമില്ലാതൊരുദിശി
മാറ്റാരെങ്കിലുമുപകൃതിചെയ്യാം.
കാറ്റിന്മകനേമടിയാതവർകളെ
മാറ്റിക്കൊണ്ടിഹവരികകുമാര!
പണ്ടൊരുപൂച്ചയുമെലിയുംതങ്ങളി-
ലുണ്ടായ് വന്നു സഖിത്വമൊരുന്നാൾ
മലയുടെമൂട്ടിൽകാട്ടാളന്മാർ
വലയുംകെട്ടിയുറപ്പിച്ചങ്ങനെ
കലയുംമാനുംപുലിയുംവന്നതിൽ
വലയുന്നേരംകൊലചെയ്വാനായ്
ഒരുദിശിപാർത്തിതുപകൽകഴിവോളം
ഒരുമൃഗമന്നിഹവന്നതുമില്ലാ -
വരുമിനിരാത്രിയിൽനാളെവെളുത്താൽ
വിരവൊടുവന്നുവധിക്കാമെന്നവർ
കരുതിത്തങ്ങടെഭവനേചെന്നുട-
നൊരുമിച്ചവിടെയുറക്കവുമായി.
ഒരുമാർജ്ജാരംവനഭൂവിരാത്രിയി
ലിരയുംതെണ്ടിനടക്കുന്നേരം
തരസാചെന്നൊരുവലയിൽചാടി
കരവുംകാലുമിളക്കാൻമേലാ
പരവശനപ്പോൾങ്യാങ്യാവൂ
കരവൂതുംചെയ്തവിടെവലഞ്ഞു
അരികേയുള്ളൊരുപോട്ടിലിരിക്കും
പെരുതായുള്ളൊരുമൂഷികനപ്പോൾ
അരിയായുള്ളൊരുപൂച്ചത്തടിയൻ
കരയുന്നതുകേട്ടൊന്നുവിരണ്ടു.
ഉരിയാടാതെമുഖംകാട്ടുന്നതു
മൊരുകുറികണ്ടാൻപൂച്ചയുമപ്പോൾ
സരസതയോടുവിളിച്ചാനവനെ-
“പരവശനായ് ഞാൻമൂഷികവീര!
വലയിൽചാടിവലഞ്ഞതുഞാനൊരു
ഫലമില്ലാതെമരിപ്പാറായി,
കലമാൻപന്നികൾവന്നുപതിച്ചാൽ
മലയന്മാർക്കതുതിന്മാൻകൊള്ളാം,
വിലപിടിയാത്തൊരുപൂച്ചലഭിച്ചാൽ
മലയനുമായതുതിന്മാനാകാ
തലയിലെഴുത്തിൻബലമതുകൊണ്ടിഹ
വലയിൽപെട്ടുവലഞ്ഞുസഖേ!ഞാൻ
എലിയുംപൂച്ചയുമന്യോന്യംബഹു-
കലഹികളെന്നൊരുചൊല്ലതുകൊള്ളാം
കലഹമെനിക്കുഭവാനോടില്ലതു
നലമൊടുനീയിഹബോധിക്കേണം.
വലയുടെചരടുകടിച്ചുമറിപ്പാൻ
പലപലകൌശലമങ്ങുണ്ടല്ലോ
മലയൻപോന്നുവരുന്നതിൻമുമ്പേ
വലകണ്ടിപ്പാൻകനിവിയലേണം
വലയുന്നവരുടെപാലനമല്ലോ[4]
വലിയ ജനങ്ങടെ ധർമ്മമതറിക.
എലിയെന്നല്ല ഭവാനൊരു ദശയിൽ
പുലിയെക്കാളതിവൻപനതാകും.”
പലവിധമിങ്ങനെ മാർജ്ജാരകനുടെ
പരവശവാക്കുകൾ കേട്ടൊരുനേരം
എലിയതു ബോധിച്ചരികേ ചെന്നഥ
വല കണ്ടിപ്പാൻ വട്ടംകൂട്ടി
ഓരോ ചരടു കടിച്ചുമുറിപ്പാ
നോരോ നാഴിക നേരം വേണം;
തെരുതെരെയങ്ങു കടിച്ചു മുറിച്ചാൽ
തരമല്ലെന്നുണ്ടെലിയുടെ ഹൃദയേ
മെച്ചമിവന്നിതു ചെയ്യാനെന്നതു
പൂച്ചയറിഞ്ഞാലുപകാരത്തിനു്
താഴ്ചവരാനുണ്ടെന്നു കനക്കെ-
ക്കാഴ്ചയവന്നുണ്ടെന്നതു മൂലം
താമസമായതു കണ്ടൊരു പൂച്ച
യ്ക്കാമയമേറി ക്ലേശവുമേറി
'തെരുതെരെ വേണമതല്ലെന്നാലിഹ
വരുമതിദുഷ്ടൻ മലയപ്പാഴൻ
പുലരുന്നേരം മലയന്മാരും
പലരും കലശലുകൂട്ടും മുൻപേ
വല കണ്ടിച്ചു വിടേണം നീ'യെ-
ന്നെലിയൊടു പൂച്ച പറഞ്ഞുതുടങ്ങി;
വെട്ടമടുത്തൊരു സമയേ മൂഷിക-
നൊട്ടും താമസിയാതെ വലയും
പൊട്ടിച്ചൻപൊടു പോട്ടിലൊളിച്ചു
ധൃഷ്ടൻ പൂച്ചയുമങ്ങു നടന്നു.
ഒട്ടു ദിനങ്ങൾ കഴിഞ്ഞൊരുദിവസം
കിട്ടീലെങ്ങുമൊരേടത്തശനം
അഷ്ടിക്കെന്തൊരു വകയുള്ളെന്നിഹ
കാട്ടിൽ നടന്നപ്പൂച്ചത്തടിയൻ
കൂട്ടുസഖിത്വം ഭാവിച്ചെലിയുടെ
പോട്ടിന്നരികേ ചെന്നു വിളിച്ചാൻ
"പണ്ടുപകാരം ചെയ്തൊരു മൂഷിക-
നുണ്ടോ സുഷിരം തന്നിലിദാനീം?'
എലിയതു കേട്ടു വിലത്തിന്നുള്ളിൽ
തല കാട്ടാതെ വസിച്ചു പറഞ്ഞാൻ:
ശ്ലോ- 'കാര്യാർത്ഥമാവയോഃ സഖ്യം
തസ്മിന്നവസിതേ പുനഃ
മാർജ്ജാരസ്ത്വം ഹി മാർജ്ജാരോ
മൂഷികോഹഞ്ച മൂഷികഃ'
'കാര്യം കൊണ്ടിഹ നീയും ഞാനും
കനിവൊടു സഖ്യം ചെയ്തിതു മുന്നം
കാര്യമതന്നു കഴിഞ്ഞു പിരിഞ്ഞു
വൈരമതിനിയും മുന്നേപ്പോലെ
പൂശകനാം നീ പൂശകനിനിമേൽ
മൂഷികനാം ഞാൻ മൂഷികനിനിമേൽ,
ഇനി നാം തങ്ങളിലെത്തുന്നേരം
കനിവുമതില്ലൊരു ചേർച്ചയുമില്ലാ.
' ഇങ്ങനെയുള്ളൊരു ശ്ലോകം ചൊല്ലീ-
ട്ടങ്ങു നടന്നിതു മൂഷികനുടനേ
എന്നതു കൊണ്ടു പറഞ്ഞു വൃകോദര!
നന്നിതു മാർഗ്ഗം നയശാലികളാൽ
നിന്ദിതമല്ലിതു നന്ദിതമത്രേ
ചെന്നുടനിവരുടെ മോചനമുചിതം
ഇന്നിസ്സങ്കടമമ്പൊടു തീർത്താൽ
പിന്നെ നടേത്തെപ്പോലേ തന്നെ
കൗന്തേയന്മാർ കൗന്തേയന്മാർ
കൗരവ്യന്മാർ കൗരവ്യന്മാർ.”
“ആര്യനിദാനീമരുളിച്ചെയ്തതു
കാര്യമിതെന്നുര" ചെയ്തിതു നകുലൻ.
ഏഷണി പറവാൻ വിരുതുപെരുത്തവ-
നേഷ സുയോധനനനുജന്മാരും
ദൂഷണമിങ്ങനെ വരുവാനൊക്കെയു-
മേഷണിദോഷമിതെന്നറിയേണം.
ശ്ലോ -'പുരാ കശ്ചന ഗോമായൂർ
ദുരാഗ്രഹവശം വദഃ
പരാൻ വിനാശയൻ ഭൂയോ
ദുരാപദമുപേയിവാൻ.'
പണ്ടൊരു കുറുനരി തിന്മാനുള്ളതു
തെണ്ടി നടന്നു മനസ്സും മുട്ടി-
ക്കണ്ടകമുള്ള വനങ്ങളിലെല്ലാം
മണ്ടിനടന്നു തളർന്നു ശരീരം
കണ്ടാനൊരുദിശി നല്ല കരിമ്പുക-
ളുണ്ടാക്കിപ്പല വേലികൾ കെട്ടി
കാത്തു കിടപ്പാൻ പുരയും കെട്ടി-
പ്പാർത്തീടുന്നൊരു നായരുമുണ്ട്.
കേളച്ചാരെന്നവനുടെ പേരും കേട്ടു ഗ്രഹിച്ചാൻ
കുറുനരിയൊരുനാൾ കേളച്ചാരൊടു ചെന്നു പറഞ്ഞു:
“കേളച്ചാ! ഞാനുരചെയ്യുന്നതു
നാളെപ്പത്തു വെളുപ്പിനു മുമ്പേ
കോളല്ലാതൊരു ദൂഷണമുണ്ടാം;
കാട്ടിൽ നടക്കുമൊരാനത്തലവൻ
കേട്ടു കരിമ്പുകളുള്ള വിശേഷം
രക്ഷിച്ചിവിടെ വളർത്ത കരിമ്പുകൾ
ഭക്ഷിപ്പാനായ് വരുമത്തടിയൻ
രക്ഷിക്കുന്നൊരു തന്നെക്കൂടെ
ഭക്ഷിക്കാതെയടങ്ങുകയില്ല."
അതു കേട്ടപ്പോൾ നേരെന്നോർത്തൊരു
മുതുകേളച്ചാരൊന്നു വിരണ്ടു:
"കുറുതായുള്ളൊരു കൗശലമുണ്ടിഹ
കുറുനരി ഞാനതു ബോധിപ്പിക്കാം;
അമ്പുകൾ ചുട്ടുപഴുപ്പിച്ചെയ്താൽ
കുംഭിത്തടിയനെയിന്നു വധിക്കാം
. ചെറു വടക്കൊരു പൊക്കം പെരുകിന
പുറ്റിന്നരികെച്ചെന്നു പതുക്കെ
പറ്റിക്കൊണ്ടാലമ്പുകളവനുടെ
നെറ്റിക്കിട്ടു പ്രയോഗിച്ചീടാം
പത്തുവെളുപ്പിനുമുമ്പേയവിടേ-
ക്കെത്തിക്കൊണ്ടാലതു സാധിക്കും."
എന്നതു കേട്ടഥ കേളച്ചാരതു
നന്നെന്നോർത്തുടനവിടെപ്പാർത്താൻ
കുറുനരിചെന്നഗ്ഗജവരനോട-
അറിയിച്ചാനതുസമയേതന്നെ.
"കരിമ്പുതിന്മാൻ കരിവരനിപ്പോൾ,
തരിമ്പു മോഹമതുണ്ടെന്നാകിൽ
തരംവരുത്താം പത്തു വെളുപ്പിനു
വരമ്പിനുള്ളിൽ ചെന്നാലവിടെ
കരിമ്പു കാണാമായതു തുമ്പി-
ക്കരത്തിലാക്കി തിന്നു മുടിപ്പാ-
നൊരുമ്പെടേണം നീയിഹ ഞാനു-
ണ്ടകമ്പടിക്കായ് മുന്നിൽ നടപ്പാൻ;
" ഇത്തരമുരചെയ്തീടിന കുറുനരി
മത്തഗജത്തെക്കൊണ്ടുവരുമ്പോൾ
ചിത്താമോദമൊടിത്ഥം കരുതി:
പത്തമ്പതു ദിവസത്തിനു ഭക്ഷണ-
മിത്തടിയന്റെ ശരീരം മതിയാം.
ഇത്തൊഴിൽ നല്ല കണക്കിനു കൂടി;
കേളച്ചാരുടെ തടികൊണ്ടിന്നും
നാളേക്കും തടവില്ല ഭുജിപ്പാൻ;
എന്നു വിചാരിച്ചവനും തെളിവൊടു
ചെന്നൊരു ദിക്കിലൊളിച്ചഥ നിന്നാൻ
വന്നുടനാന കരിമ്പു തകർത്തഥ
തിന്നുതുടർന്നൊരു സമയേ കേളൻ,
ചുട്ടുപഴുത്തൊരു ശരവും വില്ലും
വട്ടം കൂട്ടിപ്പാതിരനേരം
പുറ്റിന്മേലൊരു കാലും വച്ചഥ
തെറ്റെന്നക്കണ വിട്ടൊരുനേരം
മസ്തകഭാഗേ ബാണം കൊണ്ടൊരു
മത്തകരീന്ദ്രൻ ചത്തു മറിഞ്ഞു;
വമ്പനതാകിന കേളച്ചാരെ
പാമ്പു കടിച്ചുടനവനും ചത്തു.
പത്തിപ്പുറമേ വില്ലിൻമുനയതു
കുത്തുകയാലപ്പാമ്പും ചത്തു.
ഒക്കെച്ചത്തതു കണ്ടു പ്രസാദി-
ച്ചക്കുറുനരിയരികെച്ചെന്നുടനേ
അക്കുലവില്ലിൻ മുനമേലുള്ളൊരു
രക്തം ചെന്നഥ നക്കുന്നേരം
പല്ലുകൾ തട്ടി മുറിഞ്ഞിതു ഞാണും
വില്ലു നിവർന്നുടനവനുടെ വായിൽ
കൊണ്ടുകരേറിക്കുറുനരിഭോഷൻ
രണ്ടു പിളർന്നുടനവനും ചത്തു.
ഏഷണിയുള്ളവനിങ്ങനെ വരുമതു
ദോഷങ്ങളിലതിദോഷം നിയതം;
ഭോഷന്മാർക്കതു കാരണമിപ്പരി
യേഷണയിങ്ങനെ സംഗതി വന്നു.”
അഥ പുനരഗ്രജനരുളിച്ചെയ്തു:
"കഥകൾ പറഞ്ഞഥ കാലം പോയാൽ
രഥമതിലധുനാ യന്ത്രിതരാമവ-
രതി ദൂരം ഗതരായെന്നുവരും
വിരയെപ്പോക വൃകോദരവീരാ!
ഹരിസുത! നീയും കൂടിച്ചെല്ലുക
ഇരുവരുമൊരുമിച്ചംബരചരരെ
പരിചൊടു ചെന്നു ജയിച്ചുംകൊണ്ടഥ
കുരുസുതശതവും വീണ്ടും കൊണ്ടിഹ
വരിക തരിമ്പുവിചാരം വേണ്ടാ.”
ഗുരുശാസനമതു കേട്ടങ്ങിരുവരു-
മുരുതരവേഗം ചെന്നു വിളിച്ചു:
ചമ്പതാളം
"ഗഗനചരമൂഢരേ ഗന്ധർവ്വകീടരേ!
ഗമനമിതു വിരവിനൊടു വിഫലതരമാക്കുവൻ!
വിരുതുകളിതൊക്കവേ വിരതതരമാക്കുവൻ.
വരിക യുധി പൊരുവതിനു പെരികമദശീലരെ!
കുരുകുലമഹീശരോടരുതരുതു സാഹസം
കരികളൊടു പൊരുവതിനു കുറുനരികൾ പോരുമോ ?
ഹരിതനയനർജ്ജുനൻ പരിശമിതദുർജ്ജനൻ
പരുഷതരശരനികരനിരകൾ ചൊരിയും വിധൗ
ഝടിതി പൊടിഭസ്മമാം കുടിലകുലമൊക്കവേ
പടപൊരുകിലുടലുടയ മുടവുമുടനേവരും
പടയിലധികാദരൻ പടുമതി വൃകോദരൻ
കഠിനതരഗദയുടയ കരുമനകൾ കൊണ്ടുടൻ
അടിതുടരുമാഹവേ പൊടിയുമുടനാകവേ
അടിമുടികളഖിലമപി തിലതുലിതമായ് വരും."
ഇത്ഥം പറഞ്ഞുകൊണ്ടു യുദ്ധം തുടങ്ങീ പാർത്ഥൻ
ഊർദ്ധ്വപ്രദേശങ്ങളിൽ കൂർത്തുള്ള സായകങ്ങൾ
ചേർത്തു പ്രയോഗിച്ചതു നേർത്തു പോകാതെ കൊണ്ടു
കോർത്തു ഗന്ധർവ്വന്മാർക്കു പാർത്തു കൂടാതെയാക്കി
ത്തീർത്തു വിജയനിനി ധൂർത്തു ഫലിക്കയില്ലെ
ന്നോർത്തു, ചിത്രസേനനുമാർത്തു വിളിച്ചടുത്തു.
മാരികണക്കേ വീരന്മാരിലസ്ത്രങ്ങളങ്ങു
വാരിച്ചൊരിഞ്ഞു വ്യോമചാരി ഗന്ധർവ്വരാജൻ
പോരിലുടനെ വലവൈരി തനയനപ്പോൾ
ഭൂരിശസ്ത്രങ്ങൾകൊണ്ടു ദൂരീകരിച്ചു സർവ്വം
ദിവ്യൻ പലവിധത്തിൽ ദിവ്യാസ്ത്രം പ്രയോഗിച്ചു
സവ്യസാചിതാനതു സർവ്വം തടുത്തുനിന്നു,
വമ്പുള്ളർജ്ജുനനുടെ വമ്പു തടുപ്പാനും ത-
രിമ്പു ശക്തിയില്ലാഞ്ഞു കമ്പം തുടങ്ങീ ദിവ്യൻ
വിട്ടുപോവാനും വഴി കിട്ടുന്നതില്ലാ പട-
വെട്ടുവതിന്നു പുനരൊട്ടുമെളുതുമല്ലാ;
പെട്ടെന്നു നാമിവിടെ പെട്ടു പോമെന്നുറച്ചു
കൊട്ടും ഘോഷവും നിർത്തിയൊട്ടും താമസിക്കാതെ
തേരും പടയും നൂറ്റുപേരും താനും ഭൂമിയിൽ
ചേരുവാൻ വന്നിറങ്ങി ചാരുഗന്ധർവ്വരാജൻ;
മാരുതാത്മജനതുനേരം പറഞ്ഞു: “പാർത്ഥാ!
പോരും കലഹമിനിച്ചേരുകയെന്നേ വേണ്ടൂ.
പാരം വലഞ്ഞു നിൻ്റെ കൂരമ്പു കൊണ്ടിക്കൂട്ടം
വൈരം വെടിഞ്ഞിവരെ സ്വൈരം സംഭാവിക്കേണം"
ഭീമസേനന്റെ വാക്കു കേട്ടൊരു സവ്യസാചി
താമസംകൂടാതെകണ്ടായുധമങ്ങു വച്ചു:
“ഭൂമിയിലിറങ്ങുക വൈകാതെ ചിത്രസേന!
നാമിരുവരും തമ്മിലേതും കലഹമില്ല.'
ഗന്ധവാഹാത്മജവിജയന്മാരൊടു
ഗന്ധർവ്വാധിപനിദമരുൾചെയ്തു:
"ബന്ധുപ്രീതിബലം കൊണ്ടിവരെ
ബന്ധിപ്പതിനിഹ ബന്ധം വന്നു
ഒരു വസ്തു പിടിപാടില്ലാത്തൊരു
കുരുസുതമൂഢന്മാരിവര നൂനം
നിരുപണമില്ല ജളപ്രഭുഭാവം
പെരുതായ് വന്നു ശിരസ്സിൽ കേറി
മുറ്റും നമ്മുടെ വിദ്യകൾ ഭദ്രം
മറ്റുള്ളവരുടെ നിന്ദിതമെന്നും
ഏറ്റം മദഭരമുള്ളതശേഷം
മാറ്റണമെന്നിട്ടഹമിതി ചെയ്തു.
വീരവൃകോദര! വരിക ധനഞ്ജയ!
വൈരം നമ്മൊടു കരുതീടൊല്ല
വൈരിജനങ്ങടെ ബന്ധനമോക്ഷം
വിരവൊടു ചെയ്ത വ്യകോദര വീര!"
എന്നതു കേട്ടു വൃകോദരനുടനെ
സ്യന്ദനമേറിച്ചെന്നു പതുക്കെ
കെട്ടുകളൊക്കെയഴിപ്പാൻ രഥമതി
ലിട്ടു പിരട്ടിയുരുട്ടിച്ചിലരുടെ
കുടുമ പിടിച്ചു വലിച്ചും ചിലരുടെ
പിടരി പിടിച്ചു തിരിച്ചും ചിലരുടെ
താടി പറിച്ചും മീശ മുറിച്ചും
മോടി കുറച്ചും തട്ടിമറിച്ചും
കെട്ടഴിയാഞ്ഞതു പൊട്ടിച്ചും പണി-
പെട്ടു രഥത്തേൽനിന്നു നിലത്തേ-
ക്കിട്ടു തുടങ്ങി മടങ്ങാതേ തല-
തൊട്ടെണ്ണി സ്വരുപിച്ചങ്ങൊരു ദിശി
ദുര്യോധനനും ദുശ്ശാസനനും
ദുർമ്മുഖനും ദുർശ്ശേശ്വരനിവനും
ദുർമ്മർഷണനും ദുർമ്മേധാവും ദുർദ്ധർഷണനും
ദുർഭാഷണനും ദുഷ്ക്കർഷണനും
ദുഷ്കണ്ടകനും ദുശ്ശീലൻ ദുർബുദ്ധി ദുരീശൻ
എണ്ണം നൂറുമിതൊപ്പിപ്പാൻ ബഹു
-ദണ്ണമെനിക്കിഹ കൈ തളരുന്നു:
ഉണ്ണീ! വരിക ധനഞ്ജയ! നീയിനി-
യെണ്ണിയൊരിക്കൽ സൂക്ഷിക്കേണം
അണ്ണൻ തമ്പിയുമവനുടെ തമ്പിയു-
മെണ്ണത്തിൽ പിഴകൂടാതെണ്ണുക!
കണ്ണില്ലാത്തൊരു ജനകനിനിത്തൊ-
ട്ടെണ്ണിയൊരേടത്താക്കുന്നേരം
തൊണ്ണൂറ്റൊൻപതിലേറ്റം കണ്ടീ
ലെന്നുള്ളമളിവരാതെയിരിപ്പാൻ
ധൂർത്തന്മാരെയൊരോലയിലൊക്കെ-
ച്ചാർത്തി വിടാഞ്ഞാൽ ദൂഷണമുണ്ടാം.
കാണുന്നീല കണക്കപ്പിള്ളകൾ
മേനോക്യച്ചന്മാരുമതില്ലാ,
നല്ല ചിതത്തിൽ കൂടി നമുക്കെളു
തല്ലിനിയിവരുടെ വേറുതിരിപ്പാൻ."
എന്നു പറഞ്ഞു ചിരിച്ചു വൃകോദര-
നൊന്നൊഴിയാതിഹ നൂറ്റുവരേയും
കെട്ടുമഴിച്ചഥ വിട്ടു പതുക്കെ
തൊട്ടുതലോടിക്കൊണ്ടുരചെയ്താൻ:
“ദുര്യോധന! ശൃണു വചനം നിന്നുടെ ദു
ര്യോഗംകൊണ്ടിങ്ങനെ സംഗതി
വന്നുഭവിച്ചതു നന്നായ് വരുമിനി
നിന്നുടെ ദുർമ്മദമൊട്ടു ശമിക്കും
. ആയതു വരുവാൻ നിമിഷം നിന്നുടെ
മായമതുണ്ടോ മാറ്റീടുന്നു?
നായുടെ വാലൊരു പന്തീരാണ്ടേ-
ക്കായതമാകിന കുഴലതിലാക്കി,
പിന്നെയെടുത്തതു നോക്കുന്നേരം
മുന്നേപ്പോലെ വളഞ്ഞേ കാണൂ
വെണ്മതികുലമതിലീശ്വരനാകിന
ധർമ്മാത്മജനുടെ ചരണസമീപേ
ചെന്നുവണങ്ങിക്കരവും കൂപ്പി
മൂന്നു വലത്തും വച്ചു പതുക്കെ
പൊയ്ക്കൊണ്ടാലും ഹസ്തിനപുരമതി
ലിക്കണ്ടനുജന്മാരൊടുകൂടെ."
ഇങ്ങനെയുള്ള വൃകോദരവചനം
തിങ്ങിന നാണംകൊണ്ടു മുഖത്തെ
താഴ്ത്തിക്കൊണ്ടഥ കേട്ടു മനസ്സിലൊ-
രാർത്തി മുഴുത്തു സുയോധനനുടനേ
ഉത്തരമുരിയാടാതേതന്നെ
സത്വരമനുജന്മാരൊടുകൂടി
ഹസ്തിനപുരവഴി നോക്കിനടന്നാൻ
അസ്ഥിരമതിയാമതിശയകുടിലൻ.
വിരവൊടു വീരൻ വായു തനൂജൻ
നരനൊടുകൂടെച്ചെന്നു വനാന്തേ
നരപതി കുലപതിയാകിനതങ്ങടെ
ഗുരുവരനാകിന ധർമ്മാത്മജനുടെ
ചരണസമീപേ ചെന്നു വണങ്ങി-
പരമാനന്ദമയാകൃതിയാകിന
മുരരിപുഭഗവാൻ തന്നുടെ രൂപ
സ്മരണം ചെയ്തു വസിച്ചിതു ഭദ്രം.
ചിത്രസേനനും വൃന്ദവുമെല്ലാം
ചിത്തസമ്മതം പൂണ്ടു ഗമിച്ചു.
വൃത്രവൈരിയെച്ചെന്നു വണങ്ങി
തത്ര മേവിനാനതുമതിഭദ്രം.
ഘോഷയാത്ര,ഓട്ടൻതുള്ളൽ സമാപ്തം.[5]
ഫണിപതിഗണഫണമണികളുമണിയും
ഗുണഗണമേറിനപുരിചിടയുടയോൻ
പ്രണതശിവകരനഗജാരമണൻ
കരിണീവടിവുചമഞ്ഞുവിളങ്ങിന
തരുണീമണിയാംഗിരിസുതയാസഹ
കരിവരവേഷം പൂണ്ടാരുദിവസം
കരിഹരിശരഭവരാഹമഹാമൃഗ
പരിവൃതമാകിന വിപനംതന്നിൽ
പരിചൊടുവിഹരിച്ചീടിന സമയേ
പെരുകിനമടുമലർവാസനകൊണ്ടും
സുരഭിലമായപവനാഗതികൊണ്ടും
പരിസരമിളദളിഝംകൃതികൊണ്ടും
പരഭൃതപഞ്ചമരാഗംകൊണ്ടും
പരിണതശശധരകിരണംകൊണ്ടും
സരളബകുളമുകുളാവലി കൊണ്ടും
സരസിജശരനികരംകൊണ്ടും
സരസികുമുദവനധൂളികൾകൊണ്ടും
പരവശമാനസരാമവരുടനേ
പരിചൊടണഞ്ഞുപുണർന്നൊരുനേരം
തരസാവന്നു പിറന്നുവിളങ്ങും
തരുണദിവാകരകോടിസമാനൻ
കരിമുഖമാകിന പരദൈവതമേ!
വരമരുളീടുക വന്ദിക്കുന്നേൻ.
കല്യാണവാരിരാശികല്ലോലജാലം പോലെ
നല്ലൊരുതിരുമിഴിവില്ലാട്ടംകൊണ്ടും മമ
കല്യാണമരുളുകകല്യാണീവാണീദേവി!
ഫുല്ലാരവിന്ദരുചിവെല്ലുന്നഭംഗിയുള്ള
സല്ലോചനങ്ങളുടെതല്ലോടിടകലരും
മുല്ലായുധൻെറപടവില്ലോടുതുലിതമാം
ചില്ലീമയകനകവല്ലീവിലാസംകൊണ്ടു-
മുല്ലാസഗുണമളവില്ലാതെ വിലസുന്ന
സല്ലാപമധുരസസല്ലാളനകൾകൊണ്ടു-
മെല്ലാനേരവുമെന്നെകല്യാണി! കാത്തരുൾക.
കുല്യേ! ഭഗവതി!നീയല്ലാതെനിക്കുഗതി-
യില്ലാമമമനസിവല്ലായ്മവന്നീടുന്ന-
തെല്ലാമകറ്റിപ്രതിമല്ലന്മാരുടെമദ-
മെല്ലാംകുറപ്പതിനുനല്ലൊരുവചനകൗ-
ശല്യംതരികമമശല്യങ്ങൾ തീർത്തരുൾക.
മല്ലാധിവാസജായേ മല്ലാക്ഷിസരസ്വതീ
ചൊല്ലേറുമൊരുകഥചൊല്ലണമെന്നുരുചി
തെല്ലുണ്ടെനിക്കുചെറ്റുകില്ലുണ്ടതിനുപിന്നെ
നല്ലോരമൃതരസകല്ലോലജാലങ്ങൾക്കു
തുല്യങ്ങളാംകവികൾചൊല്ലുംജനങ്ങളുടെ
ചൊല്ലുകൾകേൾക്കതന്നെനല്ലൂനമുക്കതിനു
തുല്യംകവിതാഗുണമില്ലെന്നറിഞ്ഞീടേണം
വല്ലാത്തകവിതകൾചൊല്ലുന്നവനെക്കാട്ടിൽ
ചൊല്ലാതിരിക്കുന്നവൻനല്ലൂനിരൂപിച്ചാല-
തല്ലാതെദുസ്സാമർത്ഥ്യമെല്ലാംതുടങ്ങുന്നേര-
മെല്ലാർക്കുംപരിഹാസമല്ലാതെവരികില്ല;
ഒല്ലാത്തവാക്കുവന്നുചൊല്ലുന്നപുരുഷനെ
കൊല്ലതെകൊല്ലുമുടനെല്ലാമഹാജനങ്ങൾ
വല്ലാത്തദുഷിവാക്കുതെല്ലുംസഹിച്ചകൂടാ
തല്ലുകൊണ്ടെന്നാലതുതെല്ലുദിവസമങ്ങു
ചെല്ലുമ്പോൾവേദനകളെല്ലാംശമിച്ചുപോകും
വല്ലാത്തവാക്കുഹൃദിശല്യംതറച്ചപോലെ
അല്ലൽവരുത്തുമതിനില്ലങ്ങവസാനമ-
തെല്ലാംവിചാരിക്കുമ്പോൾചൊല്ലാനുമെളുതല്ല-
നല്ലഗുരു കടാക്ഷമല്ലാതൊരുശരണ-
മില്ലാമനുഷ്യർക്കതുചൊല്ലാമൊടുക്കമിനി.
ധരണീസുരകുലമകുടമഹാമണി
ഗുരുനാഥൻമമവരമരുളേണം
ധരണിസുരപ്രഭുചെമ്പകനാടാം
അരവിന്ദാകരദിനകരനരശൻ
ധരണീധരനുടെ ചരണാംബുജയുഗ-
ശരണീകൃതനിജകരണീയൻ ഗുരു
കരുണാമൃതരസവരുണാലയനതി-
തരുണാമിതരുചിപരിണാഹംകൊ-
ണ്ടരുണാമലനവകിരണാവലിയുടെ
പരിണാമായിതകരുണാകാരൻ
അരുണാംഗുലിനവചരണാം ഭോരുഹ-
നരുണാപാംഗസ്ഫൂരണാനന്ദൻ
ഹരിണാകനകവിതരണാദിഷുസുര-
തരുണാനീതിഷുഗുരുണാ ധൈര്യേ
ഗിരിണാസമഗുണനുരുണാസുമധുര -
തരുണീമാനസഹരണോചിതനിജ-
കരണോന്നതഗുണഭരണോദാരവി-
ഹരണോദാത്തൻസുരണോദഗ്രൻ
ചരണോന്മുഖജനശരണോന്നിദ്രൻ,
ധരണീപാലനശീലൻനരപതി
ചരണംപരിചൊടുവന്ദിക്കുന്നേൻ
വരണംമമഗതിപരിണാമസുഖം.
ശ്ലോകം
ഗോഷ്ഠീ സം വിരളാ ന യത്ര ഘടതേ
സത്താ പുരോഭാഗിനാം;
നാരീ സാ ഖലു ദുർല്ലഭാ ന കുസൃതി-
ശ്ലിഷ്ടം യദീയം മനഃ
ദുഷ്പ്രാപഞ്ച തദംബു തീരജരജോ-
രാജിർന്നയദ്ദൂഷയേ,
ദുസ്സാധഞ്ച സുഖം തദാ വിലയതേ
ദുഃഖാനുവൃത്തിർന്ന യത് ;
ഇതിനുടെപൊരുളുപറഞ്ഞീടാമതു
മതിമാന്മാരറിയേണമിദാനീം;
അതിയായുള്ള ഗുണങ്ങൾവരുമ്പോ-
ളതിലൊരുദോഷമകപ്പെടുമല്ലോ;
"മുറ്റും നല്ലമഹാജനമെല്ലാം
ചുററുംവന്നുനിറഞ്ഞ സഭായാം
കുറ്റംനോക്കിപ്പറവാൻ വലിയൊരു
കുറ്റികണക്കിനെനിൽക്കും ചിലരിഹ
ദോഷഗ്രാഹികളില്ലാതുള്ളൊരു
ദോഷജ്ഞന്മാരുടെസഭതുച്ഛം
വേഷമനോഹരിയാകിയപെണ്ണിനു
ദൂഷണമൊന്നുണ്ടതുമുരചെയ്യാം
പല്ലവമെന്നതുപേലെദേഹം
പല്ലും ചുണ്ടുമതെത്രമനോജ്ഞം!
നല്ലകടാക്ഷം നല്ലൊരു ഭാവം
സല്ലാപങ്ങളുമാനന്ദകരം
എല്ലാമിങ്ങിനെമംഗലമെങ്കിലു-
മല്ലാതുണ്ടൊരുദോഷമവൾക്കും
കല്ലുകണക്കുകഠിനംഹൃദയമ-
തല്ലാതുള്ളവൾ ദുർല്ലഭമല്ലോ
ചാരുതയുള്ളൊരു സലിലത്തിന്നൊരു
നീരസമുണ്ടതുബോധിക്കേണം,
തീരത്തുള്ളൊരുപൊടിപടലംബത
ചേരുന്നേരമതൊന്നുകലങ്ങും.
എന്നതുപോലേനല്ലസുഖത്തിനു-
മൊന്നുവിരുദ്ധംദുഃഖാഗമനം
അന്നന്നോരോദുഃഖാനുഭവം
വന്നിടകൂടാതുള്ളസുഖംബഹു-
ദുർല്ലഭമെന്നുധരിച്ചീടേണം
നല്ലബുധന്മാരഖിലമിദാനീം"
ചൊല്ലിയപദ്യത്തിന്റേപൊരുളിതു
വല്ലഭമോടുഗ്രഹിച്ചീടേണം.
ദൂഷണവാക്കുകൾ ചൊല്ലുകയത്രേ
ഭൂഷണമെന്നുനടിച്ചുനടക്കും
ഭോഷന്മാർ പലരുണ്ടതിനാലി-
ബ്ഭാഷാകവിതമഹാവൈഷമ്യം
ശുകപുരമമരും പരമശിവൻമമ
സുകവിതവരുവാൻവരമരുളേണം.
തകഴിയിലമരും ഹരിഹരസുതനും
സകലഗുണങ്ങൾനമുക്കുതകേണം
നഗവരനന്ദിനിമാത്തൂരമരും
ഭഗവതിസതതംകാത്തരുളേണം,
വിഗതകളങ്കംകവികളുരപ്പാൻ
മികവുനമുക്കു ലഭിപ്പിക്കേണം.
അംബരതടിനീനിലയനിലീനമൊ-
രംബുജനയനം നയനാനന്ദം.
കംബുകശാപരിശോഭിതമാകിന
ബിംബമെനിക്കവലംബനമേകം
ഉലകുജയിച്ചുജയശ്രീകൾക്കൊരു
കുലഗൃഹമാകിനകുവലയനയനൻ
ഉലകുടെപെരുമാളവനീപതികുല-
തിലകമതാകിനമന്നരിൽ മന്നൻ
വലരിപുസന്നിഭനംബുധികാഞ്ചി-
വലയിതമാകിനവസുധാചക്രം
കുലബലധനജനപൗരുഷശാലി
നലമേവാണുവസിക്കുംകാലം,
പാരിൽ ദ്രവ്യവിഭൂതിപെരുത്തും
ദാരിദ്ര്യംബതകേൾപ്പാനില്ലാ
ചാരുസ്ത്രീകുലബാലികമാരുടെ
ചാരിത്ര്യത്തിനുഭംഗവുമില്ലാ
ദുർമതമില്ലാദൂഷണമില്ലാ
ദുർമ്മുഖമുള്ളജനങ്ങളുമില്ലാ
കല്മഷമില്ലാകശ്മലരില്ലാ
കർമ്മങ്ങൾക്കൊരുബാധകളില്ലാ,
വഞ്ചനമില്ല വൈരമതില്ലാ
വാഞ്ഛിതമൊന്നുവരായ്കയുമില്ലാ
ചഞ്ചലമില്ലാചാപലമില്ലാ
ചഞ്ചലമിഴിമാർക്കല്ലലുമില്ലാ
നിന്ദകളില്ലാ നിഷ്ഠൂരമില്ലാ
നിന്നനിലയ്ക്കൊരിളക്കവുമില്ലാ
മന്ദതയില്ലമത്സരമില്ലാ
മന്ദിരഭൂതിവിനാശമതില്ലാ
ഭീഷണിയില്ലാഭീതിയുമില്ലാ
ഭീഷണ ഭാഷണ ഘോഷണമില്ലാ
ഏഷണിയില്ലാ എതിർപടയില്ലാ
ഏഷണദോഷവിശേഷമതില്ലാ
മോഷണമില്ലാമോഹവുമില്ലാ
മോഷ്ടാവെന്നൊരുനാമവുമില്ലാ
കുണ്ഠിതമില്ലാകുടിലതയില്ലാ
കുണ്ഠഭുജാ ബലഭടജനമില്ലാ
ശണ്ഠകളില്ലാ ശഠതകളില്ലാ
ചണ്ടികളാകിന മാനുഷരില്ലാ
സങ്കടമില്ലാസംഭ്രമമില്ലാ
സംഘവിരോധമൊരുത്തനുമില്ലാ
സങ്കരമില്ലാസാഹസമില്ലാ
സംഗരഭീതിപരാഭവമില്ലാ
വ്യാകുലമില്ലാവ്യാധികളില്ലാ
വ്യാകരണം പഠിയാത്തവരില്ലാ
ലാഘവമില്ല ലാലസമില്ലാ
രാഘവസേവകരല്ലാതില്ലാ
വിഷഭയമില്ലാ വിഷമമതില്ലാ
വിഷയഭ്രാന്തുപിടിച്ചവരില്ലാ
പിഴകളുമില്ലാപീഡകളില്ലാ
പിഴുകിപ്പോയജനങ്ങളുമില്ലാ
കണ്ടകനില്ലാകർകശനില്ലാ
കണ്ടാലഴകില്ലാത്തവനില്ലാ
കാതരനില്ലാകപടമതില്ലാ
കാതരമിഴിമാർക്കൊരുവിനയില്ലാ
ധർമ്മപ്പെരുമാൾപണ്ടുനടന്നൊരു
ധർമ്മത്തിന്നൊരുപിഴകൂടാതെ
തന്മകനതിലൊരുപത്തുമടങ്ങുസു-
ധർമ്മസമൃദ്ധിവരുത്തിവസിച്ചാൻ.
നെല്ലും പണവും പാത്രങ്ങളുമിവ-
യെല്ലാമനവധിവർദ്ധിച്ചതിനാൽ
ഇല്ലങ്ങളിലൊരുദിക്കുമൊഴിഞ്ഞി-
ട്ടില്ലെന്നായിതുവിപ്രന്മാർക്കും.
വിത്തും നെല്ലും വാരിക്കോരി
പത്തായങ്ങൾ നിറച്ചൊരുശേഷം
പത്തായിരമിനിയുണ്ടതിനാലാ
പത്തായെന്നുഗൃഹസ്ഥനുഭാവം.
പെരുവഴി പോക്കർക്കഷ്ടികൊടുപ്പാ-
നൊരുവനുമില്ലൊരുദുർമുഖലേശം
ഒരു നാഴികപുലരുന്നതിൽമുമ്പേ
അരിയുംകറിയുംവെച്ചുളവാക്കി
പെരുവഴിപോക്കർവരാഞ്ഞിട്ടവരുടെ
പെരുവഴിനോക്കിയിരിക്കുംസരസൻ.
അരമനതന്നിൽ വരുംപഥികന്മാർ
ക്കൊരു വൈഷമ്യമൊരിക്കലുമില്ലാ
നിരുപിക്കുമ്പോൾകൊററുകഴിക്കാ
മൊരുകുറിയല്ലതുരായും പകലും
കുറിയരിവെച്ചുവെളുത്തൊരുചോറും
കറികളുംമാജ്യംദധിയുംകൂട്ടി
നിറയെക്കൊററുകഴിക്കുംപരിഷകൾ
കായല്ലൻപതുലക്ഷംദിനവും
പട്ടന്മാർക്കിഹചോറുകൊടുപ്പാ-
നൊട്ടല്ലാദരമുലകുടെമന്നനു
വട്ടംപലവകപച്ചടികിച്ചടി
ചട്ടറ്റീടിനചാറുപരിപ്പും
വണ്ണൻപഴവും പപ്പടവും പല
കണ്ണൻപഴവും കറികളുനാലും
തിണ്ണം ദധിമധുപാലും ഗുളവുമി-
വണ്ണംപ്രാതലിനുളെളാരു ഘോഷം
അത്താഴത്തിനുകാച്ചിയമോരും
പുത്തൻ മാങ്ങാ നാരങ്ങാക്കറി
മത്തങ്ങാക്കറിമറ്റുംപലവക
നിത്യവുമിങ്ങനെഭോജനദാനം.
കൂത്തുണ്ടൊരുദിശിപാട്ടുണ്ടൊരുദിശി
ഓത്തുണ്ടൊരുദിശികീർത്തനമൊരുദിശി
ആട്ടമൊരേടത്തഭ്യാസികളുടെ
ചാട്ടമൊരേടത്തായുധവിദ്യ
കൊട്ടുംകോലടിചെപ്പടിതപ്പടി
തട്ടുമ്മേൽ കളിതകിലുംമുരശ്ശും
നാടകനടനംനർമ്മവിനോദം
പാഠകപഠനംപാവക്കൂത്തും
മാടണിമുലമാർമോഹിനിയാട്ടം
പാടവമേറിന പലപലമേളം
ചന്തംതടവിനചതുരംഗങ്ങളും-
മന്തരഹീനംപകിടക്കളിയും[1]
പന്തടി വീണാ വേണു മൃദംഗം
ചിന്തും പേരണിപോരണി വിധവും
അന്തണവരരുടെ ശാസ്ത്രവിചാരം
ഗ്രന്ഥികളുടെ പടുമത്സരവാദം
സന്ധിതുടങ്ങിന നയശാസ്ത്രങ്ങളു-
മെന്തിതുചൊന്നാലില്ലവസാനം.
ദന്തികളനവധി കാലാളുകളും
പന്തിനിറഞ്ഞൊരുകുതിരപ്പടയും
ലന്തത്തോക്കു പറങ്കിത്തോക്കുകൾ
കുന്തം ചവളം വില്ലും ശരവും
ആയുധവാഹന വിഭവംപറവാ -
നായിരമാനനമുള്ളവനുംപണി;
മായവിതന്നുടെ മകനാം മന്നവ-
നായതനയനൻ വാണൊരു കാലം
നായന്മാരുടെ വീടുകൾതോറും
മായാഭഗവതിവിളയാടുന്നു
കായസ്ഥന്മാരച്ചന്മാർക്കൊരു
കായക്ലേശവുമില്ലക്കാലം
അഞ്ചുപറയ്ക്കുള്ളൊരു കണ്ടത്തിൽ
പുഞ്ചവിതച്ചു വിളഞ്ഞതു കൊയ്താൽ
അഞ്ചു ജനത്തിനു ചെലവുകഴിക്കാ-
മഞ്ചുമൊരേഴും മാസം മുഴുവൻ
തഞ്ചിലവുകളും വിത്തും കൂലിയു
മഞ്ചാതേ കണ്ടങ്ങുകഴിച്ചാൽ
അഞ്ചോ പത്തോ വായ്പ കൊടുപ്പാൻ
വാഞ്ഛിച്ചാലതുമതിലുണ്ടാകും
കണ്ടങ്ങളിലുഴവെന്നതു കൂടാ-
തുണ്ടാമനവധി നെല്ലതുകാലം
കണ്ടങ്ങളിലുളവാം വിളവളവേ
കണ്ടവരില്ല കൃഷിക്കാരന്മാർ;
പ്രജകളെ രക്ഷിപ്പാൻ വിരുതുള്ളോ -
രെജമാനന്മാരതിസരസന്മാർ
ദ്വിജവരഭക്തിയുമെത്രവിശേഷം
വിജയസമർത്ഥന്മാരവരെല്ലാം
നാരികളോടു വിചാരിച്ചിട്ടൊരു
കാര്യക്ലേശവുമല്ലിന്നേതും
നേരല്ലാതൊരു സംസാരങ്ങളി-
ലാരംഭങ്ങളുമില്ലക്കാലം.
അപരാധികളോടർത്ഥം വാങ്ങീ-
ട്ടപരാധത്തെ മായ്ക്കയുമില്ലാ
ഉപകാരം ചെയ്തവരേത്തന്നേ
കൃപകൂടാതെ ചതിക്കയുമില്ലാ;
ദൂഷണമുള്ളതു ധനവാനെങ്കിൽ
ഭൂഷണമെന്നൊരു ഭാവവുമില്ലാ
ഏഷണി കേട്ടിട്ടെജമാനൻ ചില
ഭീഷണി കാട്ടുകയില്ലതുകാലം
ജാതിക്കർഹതയില്ലാതുള്ളതു
ചെയ്തീടുന്ന ജനങ്ങളുമില്ലാ
കോട്ടക്കച്ച മണപ്പാടൻവക
കോട്ടാറൻ പല തുപ്പട്ടികളും
കട്ടിക്കവണികൾ പട്ടുതരങ്ങളു-
മെട്ടുമുളം പല സോമൻമുറിയും
കെട്ടി കാച്ചിയ മുണ്ടുകളെന്നിവ
കെട്ടിയെടുക്കും പട്ടന്മാർ ചിലർ
നാട്ടിൽ നടന്നൊരു വാണിഭമെന്നതു
കേട്ടിട്ടില്ലക്കാലത്തുങ്കൽ
ഏഴുവെളുപ്പിന്നേററുകുളിച്ചൊരു
പാഴുവരാതെ കഴിക്കും നിയമം
താഴുകയില്ലൊരുദിക്കിലുമന്നാ-
ളൂഴിയിലുള്ള മഹാവിപ്രന്മാർ
ഉലകിനിവണ്ണം പൊലിമവരുത്തി-
ക്കുലബലഭൂഷണമുലകുടെപെരുമാൾ
പലപലമന്ത്രികളോടിടകൂടി
പലസുഖസുമുഖം വാണരുളുന്നാൾ
ഒരുദിനമരചൻ നരവരസഭയിൽ
പരിചൊടു മണിസിംഹാസനമേറി-
പ്പരിണിതരാകിന മന്ത്രികളോടൊ-
ന്നരുളിച്ചെയ്താനമിതോത്സാഹൻ:
"മധുരയിൽ മന്നവനെന്നൊടു ചെയ്തൊരു
മതികപടങ്ങളശേഷമിദാനീം
മതിമാന്മാരാം മന്ത്രിവരന്മാർ
മതിയിൽ മറന്നിഹ മരുവീടുകയോ?
മതിയാകില്ലവനെക്കൊലചെയ് വാ-
നിതിലൊരുപുരുഷനുമെന്നൊരുമതമോ?
മതിമതിയെന്തിനനർത്ഥ?മിതെന്നൊരു
മതിമാന്ദ്യേന വസിച്ചീടുകയോ?
അതിനുതുടർന്നാൽ ചെലവിടുവാൻ ഞാൻ
മതിയല്ലെന്നൊരു ദുർബോധംകൊ-
ണ്ടതിയായിട്ടൊരു സന്നാഹത്തിനു
മതിമാന്മാരു മടിച്ചീടുകയോ?
മാതുലരൈവരെ വെട്ടിക്കൊന്നൊരു
പാതകിയാമവനവനി വെടിഞ്ഞ -
പ്രേതപുരത്തിലിരിക്കണമന്നതി-
നേതുമെനിക്കൊരു സംശയമില്ലാ.
ക്ഷോണീപതിയെന്നിങ്ങനെയുള്ളൊരു
നാണിയമിങ്ങു നശിച്ചുതുടങ്ങി
നാണംകെട്ടൊരു കോണിലിരിപ്പാൻ
ആണുങ്ങൾക്കതു ഗുണമായ് വരുമോ?
ഊണുമുറക്കവുമെന്യേയൊരു തൊഴി'ൽ
കാണുന്നീലിഹ യജമാനന്മാർ -
ക്കേണവിലോചനമാരെപ്പോലെ
വാണാൽ മതിയോ?’മതിമാന്മാരെ?
ഊണുകഴിപ്പാനടവിയിലുടനേ
നൂണുനടക്കും ക്രോഷ്ടാവും മതി
ആണുങ്ങൾക്കു പിറന്നവനീവിധ-
മൂണുകളൊന്നുമൊരൂണായീലാ
ക്ഷീണമകന്നുടനരിഭടപടയെ
ബാണംകൊണ്ടു തകർത്തങ്ങവരുടെ
ശോണിതശോണമതാകിന ദേഹം
ക്ഷോണിയിലിട്ടു പിരട്ടി ശ്വാവിനൊ-
രൂണിനുനൽകിസ്വാമിയെ വന്നഥ
താണുവണങ്ങിത്തരസാ കിട്ടുമൊ-
രോണപ്പുടവയുടുത്തുടനുളവാ-
മൂണത്രേ പുനരൂണെന്നറിവിൻ"
ഇത്ഥം നൃപനുടെ വാക്കുകൾ കേട്ടതി-
വൃദ്ധനതാകിന മന്ത്രിപ്രവരൻ
സത്വരമെഴുനേററടിമലർ കൂപ്പീ-
ട്ടുത്തരമിത്തരമൊന്നറിയിച്ചാൻ:-
"അരുളിച്ചെയ്തതു സത്യമിതൊന്നും
നിരുപിക്കായ്കയുമില്ലടിയങ്ങൾ;
കുരുസുതരാകിന നൂറ്റൂവരെപ്പോ-
ലരുതൊരു സാഹസമെന്നൊരുപക്ഷം;
നരപതി ധർമ്മജനനുജന്മാരും
പരിചൊടു വിപിനേ വാഴും കാലം
ഉരഗദ്ധ്വജനും സഹജന്മാരും
തരസാ തങ്ങടെ വിഭവം കാട്ടാൻ
പെരുകിന പടയും കുടയും തഴയും
കരിതുരഗങ്ങളുമെന്തൊരു ഘോഷം
നിരുപമപൗരുഷമവിടെച്ചെന്നാർ
നിരുപിക്കാതൊരു നാണക്കേടഥ
വിരവൊടു കിട്ടിത്തലയും താഴ്ത്തി
പ്പുരിപുക്കാരതു കേട്ടിട്ടില്ലേ?'
അരുളിച്ചെയ്താനുലകുടെപെരുമാൾ:
"അതുമാത്രം ഞാൻ കേട്ടിട്ടില്ലാ
പെരുകിന കൗതുകമുണ്ടതു കേൾപ്പാൻ
പരിചൊടു തൽക്കഥ കഥനം ചെയ്ക".
അരുളപ്പാടതു കേട്ടൊരു സചിവൻ
കരതളിർകൂപ്പിക്കഥനം ചെയ്താൻ:-
“എങ്കിലൊരുന്നാളുരഗദ്ധ്വജനും
ഹുംകൃതിയേറിന ശകുനിയുമുടനേ
പങ്കജലോചനപാദാംബുജമധു-
ഭൃംഗമതാകിന ധർമ്മാത്മജനെ
കള്ളച്ചൂതുകൾകൊണ്ടു ചതിച്ച-
കള്ളന്മാരുടനടവിയിലാക്കി
വെള്ളക്കുടയും പടയും രാജ്യവു-
മുള്ള പദാർത്ഥമശേഷമടക്കി
ഭള്ളുനടിച്ചു തടിച്ച മദംകൊ-
ണ്ടുള്ളു നിറഞ്ഞു കവിഞ്ഞീടും മല-
വെള്ളത്തിര പോലിരവും പകലും
തള്ളിയലയ്ക്കും പരിതോഷത്താ-
ലുള്ളത്തിൽപുനരുത്തമപുരുഷരി-
ലെള്ളോളം ബഹുമാനം കൂടാ-
തുള്ള ശഠന്മാരോടിടകൂടി-
ത്തള്ളലിയന്നു വസിക്കും കാലം;
ധർമ്മതനൂജനുമനുജന്മാരും
വെൺമണിയാളാം ദ്രൗപദിതാനും
നിർമ്മലരാകിന വിപ്രന്മാരും
ശർമ്മദമാകിന ധർമ്മാരണ്യേ
നിർമ്മലതീർത്ഥജലങ്ങളുമാടി
ധാർമ്മികരാകിന താപസവരരുടെ
സമ്മാനത്തെ ലഭിച്ചുലഭിച്ചും
കിർമ്മീരാസുരനിധനാനന്തര-
മന്തരിതാഖിലചിന്താഭാരം
സന്തോഷാംബുധി വൻതിര നീന്തി
ശ്ശാന്തന്മാരവരന്തണരോടേ
ഹന്തസുഖിച്ചു നിതാന്തമനോഹര-
കാന്താരേ നിജ കാന്താസഹിതം
ക്ലാന്തിവെടിഞ്ഞതികാന്തിയുതന്മാ-
രന്തസ്സുഖമൊടു ചെന്താർമകളുടെ
കാന്തൻതന്നുടെ കാന്തം തിരുവുടൽ
ചിന്തിച്ചധിഗതസന്തതമോദമ-
നന്തദുരന്തനിരന്തരമാം ഭവ-
സിന്ധുതരംഗനിബന്ധനമൻപൊടു
സന്തരണം ചെയ്തവിടെ വസിച്ചാർ.
അക്കാലം ദുര്യോധനൻ ചൊല്ക്കൊണ്ടനുജന്മാരും
അർക്കാത്മജൻ കർണ്ണനും ധിക്കാരി ശകുനിയും
ഉൾക്കാമ്പിലുള്ള വൈരമൊക്കെ പ്രകാശിപ്പിച്ചു
തർക്കത്തിലൊരു ദിക്കിലൊക്കെത്തികഞ്ഞുകൂടി
പൊക്കത്തിലുള്ള പുരിപുക്കാശു ചെന്നിരുന്നു
സല്ക്കാരങ്ങളുംചെയ്തു സൽകൗതുകവും പൂണ്ടു-
നില്ക്കുന്ന കർണ്ണനുടെ കൈയ്ക്കു പിടിച്ചു മെല്ലെ
ചിക്കെന്നു പല പല വാക്കുകളുരചെയ്തു
വെക്കെന്നു സുയോധനൻ,”ഇക്കണ്ട നമുക്കെല്ലാം
ഇക്കാലം നിരൂപിച്ചതൊക്കെ സഫലമായി;
ഭോഷ്കല്ല ബോധിക്കേണം ഓർക്കുമ്പോളിപ്രയോഗം
ആർക്കും വരുന്നതല്ല;പാർക്കാതവരെക്കാട്ടി -
ലാക്കാനുള്ളുപദേശമാർഗ്ഗം മാതുലനല്ലാ-
താർക്കാനും സാധിക്കുമോ?
ഊക്കുള്ള ഭീമസേനൻ തോല്ക്കുമെന്നിത്രനാളും
ആർക്കും നിനവില്ലതും ഇക്കാലം സാധിച്ചല്ലോ.
വണ്ണൻ വാഴകണക്കുതടിച്ചൊരു
പൊണ്ണൻമാരുതിമലയുടെമൂട്ടിൽ
കണ്ണുമയങ്ങിവിശന്നുതളർന്നൊരു
മണ്ണിൽ മലർന്നുകിടന്നുഴലുന്നതു
കണ്ണുകൾകൊണ്ടതുകണ്ടുരസിപ്പാൻ
കർണ്ണാ!കൌതുകമിയലുന്നല്ലീ?
കർണ്ണസുഖം പുനരവരുടെവാർത്താ-
കർണ്ണനമാത്രമതും മതിതാനും
ഓട്ടന്മാരിലൊരുത്തനെവിരവൊടു
വിട്ടീടുക നാം മെങ്കിലിദാനീം
കാട്ടിൽചെന്നവനവരുടെഗോഷ്ഠികൾ
ഒട്ടൊഴിയാതെഗ്രഹിച്ചുവരേണം
കാട്ടിൽ നടക്കും കാട്ടുമൃഗത്തെ
ക്കാട്ടിൽപരവശഭാവത്തോടെ
പട്ടിണിയിട്ടുനടക്കുന്നവരുടെ
ചട്ടമശേഷം കേട്ടുരസിക്കണ
മൊട്ടും താമസമരുതരുതതിനിഹ
വട്ടം കൂട്ടുക വടിവൊടുകർണ്ണ!
കോട്ടമതില്ലാത്തോട്ടനെയുടന-
ക്കാട്ടിനുപോവാൻവിട്ടീടുകനീ,
നന്നായ് വകതിരിവുള്ളൊരുപുരുഷനെ-
യിന്നുനിയോഗിച്ചീടണമതിനായ്
ഒന്നും തിരിയാത്താളുകളുണ്ടിഹ
മന്ദന്മാരവരെന്തിനുകൊള്ളാം?
തിന്നുമുടിപ്പാനല്ലാതവരാൽ
ഒന്നുമെനിക്കൊരുലാഭമതില്ലാ
ഒന്നിനയച്ചാലതുസാധിക്കി-
ല്ലെന്നല്ലമളിയുമൊന്നുവരുത്തും.
തന്നത്താനറിയാത്തൊരുകൂട്ടം
വന്നുനിറഞ്ഞുനമ്മുടെനാട്ടിൽ
എന്നുടെമുതലുമുടിപ്പാനെപ്പൊഴു-
മെന്നുടെഭൃത്യന്മാർമുതിരുന്നു
അഷ്ടികണക്കിനുകൂടാഞ്ഞാലവർ
കുട്ടിപ്പട്ടരെയേത്തമിടീക്കും;
പട്ടിണിയെന്നതുനമ്മുടെപിള്ളേർ -
ക്കൊട്ടുംതന്നെസഹിപ്പാൻമേലാ,
വെട്ടമടുക്കുംമുമ്പേയഷ്ടികൾ
ഘട്ടിസ്സാദമെടുത്തുഭുജിക്കും.
കട്ടത്തൈരുംകൂട്ടിയുരുട്ടിയ -
തൊട്ടല്ലതുമൊരുപഞ്ചപ്രസ്ഥം,
കൊററുകഴിച്ചൊരുതെക്കൻമുണ്ടും
ചുറ്റിയുടുത്തൊരു തൊങ്കലുതൂക്കി
വെറ്റിലതിന്നുമുഴിപ്പിച്ചും കൊ-
ണ്ടേറ്റുതിരിക്കും രസികന്മാരായ്
കറ്റക്കുഴൽമണിമാരുടെവീടുകൾ
പറ്റിപ്പകിടി പറഞ്ഞുരസിച്ചും
വെററപിടുങ്ങിത്തിന്നുടനവരുടെ
കുററമുരച്ചു ചിരിച്ചുതിരിച്ചും,
പകയുള്ളവരെപ്പിഴചെയ്യിച്ചൊരു
വകയുണ്ടാക്കുംപുകയിലകൊൾവാൻ
പകലും രാവുമഹങ്കാരത്തിനു
മികവുള്ളവരിവരെന്തൊരുകഷ്ടം!
തിരുവുള്ളക്കാരിവരെന്നോർത്തി-
ട്ടുരിയാടുകയില്ലറിവുള്ളവരും;
തിരിയാത്തവരിവരൊരുവർക്കും വഴി
തിരിയാ പെരിയജനത്തിനു പോലും
മുടിയന്മാരിവരാകൃതികണ്ടാൽ
തടിയന്മാരൊരുവേലയെടുപ്പാൻ
മടിയന്മാർ പല ജനമുണ്ടിഹ കൾ-
കുടിയന്മാരവരൊന്നിനുമാകാ.
ചോറുകൊടുക്കുംയജമാനങ്കൽ
കൂറുള്ളവരിഹ പാരം കുറയും
മാറുകയില്ല പറഞ്ഞാലെന്ന-
ല്ലേറുകയേവരു ദിവസം തോറും.
ഏറുകൊടുപ്പാൻ തോന്നുമെനിക്കി-
പ്പോറകളുടെ ധിക്കാരം കണ്ടാൽ
നൂറുജനത്തിലൊരുത്തനുനേര-
ല്ലീറവരുന്നതു പെരുതോകർണ്ണാ!
തോണികടന്നാൽ തുഴകൊണ്ടെന്നൊരു
നാണിയമുണ്ടതുഭോഷ്കല്ലേതും;
ഊണുകഴിച്ചു തിരിച്ചാലവരെ-
ക്കാണുകയില്ലൊരു ദിക്കിൽ പോലും.
കാണുകയില്ലെന്നല്ല തിരഞ്ഞാ-
ലേണാക്ഷികളുടെ വീട്ടിൽ കാണാം.
അത്താഴത്തിന്നില വെയ്ക്കുമ്പോൾ
എത്താത്തവരുടെപുല കൊണ്ടീടാം
ചത്താലും വരുമഷ്ടിയടുത്താൽ
ഓർത്താലിങ്ങുവെറുപ്പാകുന്നു.
കൂറില്ലാത്തവരെങ്കിലുമിവരുടെ
ചോറുമുടക്കാൻമടിയാകുന്നു.
നീറും ക്ഷുത്തുവളർന്നീടുമ്പോൾ
ആരുംഭേദമതില്ലെന്നറിക
ഈ വിധമോരോന്നുര ചെയ്തെന്നാൽ
കേവലമതിനേ നേരവുമുള്ളു
ദൈവികമുള്ളൊരു ദൂതനെവിരവൊടു
പോവതിനാശു നിയോഗിച്ചാലും.''
അതു കേട്ടൻപൊടു രാധാതനയൻ
മതിമാനാകുമൊരോട്ടനെവിരവൊടു
ഹിതമൊടുമെല്ലെവിളിച്ചു വരുത്തി
ക്ഷിതിപതിശാസനമൊന്നുരചെയ്താൻ.
ഓട്ടൻ വചനമതുകേട്ടൻപോടുസരസ-
നൊട്ടും മടി കൂടാതെ ഓട്ടം തുടങ്ങിയൊരു
കോട്ടം വരാതെ ചെന്നുകാട്ടിലങ്ങകം പുക്കു
കാട്ടുമൃഗങ്ങളുടെ കൂട്ടത്തെയവനേതും
കൂട്ടാക്കാതെ കണ്ടോരോകോട്ടിൽതിരഞ്ഞു മല
മൂട്ടിൽ നടന്നു പലതോട്ടിൽ ചിലവലിയ
മേട്ടിൻമുകളിലോരോകോട്ടിൽമുനികളുടെ
കൂട്ടത്തെക്കണ്ടുകണ്ടങ്ങൊട്ടു നേരം ചെന്നപ്പോൾ
കേട്ടു ദ്വൈതകമെന്ന കാട്ടിൽ മരുവീടുന്നു
ശ്രേഷ്ഠന്മാരായുള്ള യുധിഷ്ഠിരാദികളെന്നു
ദ്വൈതേതരസുഖരസികന്മാരായ്
ദ്വൈതവനത്തിൽ വസിച്ചരുളീടും
ശീതകിരണകുലതിലകന്മാരാം
ഭൂതലനൂതന ചൂതശരന്മാർ
പാർത്ഥന്മാരവരമിതാനന്ദകൃ-
താർത്ഥന്മാരതിപാവനമാകിന
തീത്ഥസ്നാനം ചെയ്തുസുഖിച്ചൊര-
നർത്ഥം കൂടാതിഹ വിലസുന്നു.
വാർത്തകളിങ്ങനെ ഗൂഢമറിഞ്ഞതി-
ധൂർത്തനതാകിന കുരു സുതദൂതൻ
പാർത്തിരിയാതെ തിരിച്ചു നടന്നഥ
പാർത്ഥിവനഗരം പൂക്കാനുടനെ
കർണ്ണാദികളൊടു കൂടിസ്സഭയിൽ
സ്വർണ്ണാസനവരമേറിവസിക്കും
കർണ്ണേജപനാം ധൃതരാഷ്ട്രജനുടെ
കർണ്ണേചെന്നുപറഞ്ഞറിയിച്ചാൻ.
ആനന്ദഭൈരവി -ചെമ്പട
"കേട്ടാലും വീര! കേട്ടാലും! (പല്ലവി)
കേട്ടാലും ദുരിതശാന്തി
കേവലം നമുക്കുണ്ടാകും
ഗുരുകടാക്ഷപരമഭാഗ്യമുള്ളവനൊരു
ദുരാധിവരികയില്ല മന്നവ! (കേട്ടാ)
കൌന്തേയന്മാർക്ക് സന്തോഷം
കാന്താരേവസിക്കുമ്പോളും
സന്താപമവർക്കില്ലേതും
കനിവിയന്നമുനിജനങ്ങളോടവ-
രനിശമേവഘനശമേനചേർന്നിതു (കേട്ടാലും)
ദ്വൈതകാരണ്യേമേവുന്നു
കൈതവങ്ങളവരോടു
ചെയ്തതേതും ഫലിച്ചീല
കരുണയുള്ള നരകവൈരി തന്നുടെ
ചരണമുണ്ടു ശരണമിന്നവർക്കിഹ (കേട്ടാലും)
തീർത്ഥങ്ങൾ തോറും പാർത്ഥന്മാർ
സാർത്ഥമാക്കി നാലാം പുരു-
ഷാർത്ഥമവരാത്തമോദം
സരസിജാക്ഷചരിത സാർത്ഥ കീർത്തന-
വിരതമായി ദുരിതമായതൊക്കവേ(കേട്ടാലും)
കാടുകൾ തന്നെണവീടുകൾ
തോടുകൾ നദികൾ നല്ല
കോടുകൾ പലതുണ്ടു
അരിവിയാറുമരികെയുണ്ടുനല്ലൊരു
വരിയിൽവേണ്ടുമരിയുമുണ്ടുകൊററിനു (കേട്ടാ)
ജന്തുക്കളെല്ലാം ബന്ധുക്കൾ
അന്തിക്കുമുച്ചയ്ക്കും വന്നോർ-
ക്കത്താഴം പ്രാതലും നൽകും
അടവിവാസമടവുനന്നുനന്നൊരു
കടവുമില്ലതടവുമില്ലവർക്കിഹ (കേട്ടാലും)
ഉത്സാഹം പൂണ്ടു മേവുന്നു
മത്സരം കൂടാതവർക്ക്
വത്സരം പതിനൊന്നായി
വിരവിലിങ്ങുവരുവതിന്നു സംഗതി
വരുമവർക്കു കരുതിവാണുകൊള്ളുക! (കേട്ടാലും )
ഓട്ടൻ വന്നു പറഞ്ഞൊരു വാക്കുകൾ
കേട്ടുകയർത്തുരചെയ്തു സുയോധനൻ
“ ഒട്ടുമകം പുറമില്ലാതുള്ളൊരു
യഷ്ടീ! നില്ലുനിനക്കെന്തറിയാം?
നിന്നോടവരുടെ ഗുണദോഷങ്ങളി-
ലൊന്നും ഞാനിഹ ചോദിച്ചീലാ
ഒന്നിനയച്ചാലക്കഥമാത്രം
വന്നുപറഞ്ഞീടുകിലതു പോരും.
പോടാ നിന്നുടെ ദുസ്സാമർത്ഥ്യം
കൂടാനമ്മൊടു കുടിലകഠോരാ
പാടവമേറിന പാണ്ഡസുതന്മാ-
രോടിടകൂടിനടന്നാലുംനീ.
നമ്മുടെ ചോർതിന്നുന്നൊരു ദുഷ്ടൻ
നമ്മുടെ വൈരികളിൽ ബഹുമാനം
നമ്മുടെ ദോഷവുമവരുടെ ഗുണവും
വെണ്മയിലുരചെയ്തീടിന മൂഢ!
കാട്ടിൽ ചെന്നുടനവരൊടുകൂടി
കായ്കനി തിന്നു കിടന്നാലും നീ.
കൂട്ടക്കാരെക്കൂറില്ലാത്തൊരു
ചേട്ടക്കാരനൊരിടയില്ലേതും
ചോറൊരിടത്തിൽ കൂറൊരിടത്തിൽ
വേറുതിരിച്ചു ഗ്രഹിപ്പാറായി
ഏറിപ്പോം പറയുമ്പോളിക്കഴു -
വേറിക്കിട്ടുതൊഴിപ്പാൻ തോന്നും.
മററാരിൽ കനിവേറ്റമതുള്ളൊരു
കൂററാരേക്കാൾ മാററാർനല്ലു
ഉപ്പുപിടിച്ചപദാർത്ഥത്തെക്കാൾ
ഉപ്പിനു പുളികുറയും പറയുമ്പോൾ
അപ്രിയമായ് വരുമതുകൊണ്ടും ഭയ -
മിപ്പരിഷയ്ക്കു തരിയില്ലറിവിൻ!
ഇക്കൂട്ടത്തിൽ പരിചയമുള്ളവ-
നക്കൂട്ടം ചിതമെന്നിഹതോന്നും
അക്കൂട്ടത്തിൽചെന്നിടപെട്ടാ–
ലിക്കൂട്ടം ചിതമെന്നും തോന്നും
ദുഷ്കൂറുള്ളമഹാപാപികൾവ-
ന്നിക്കൂട്ടത്തിൽ നിറഞ്ഞു കഴിഞ്ഞു;
ഭോഷ്ക്കല്ലൊരുവനെ വിശ്വാസം പുന-
രിക്കാലത്തുനമുക്കില്ലേതും.
ഇജ്ജനമൊന്നിനിറങ്ങുന്നേരം
ദുർജ്ജനമതിനൊരു ദൂഷണമേശും
സജ്ജനമെന്നതു പാരംകുറയും
വജ്രമനസ്സുകളെറെസ്സഭയിൽ
ഇതുകൊള്ളാമെന്നൊരുവനുപക്ഷം
അതുകൊള്ളാമെന്നപരനുപക്ഷം
ഇതുരണ്ടുംചിതമല്ലെന്നും ചില
മതമുണ്ടായ്വരുമങ്ങനെയുള്ളു.
കള്ളച്ചൂതുകൾമാതുലനുണ്ടെ-
ന്നുള്ളതുഞാനോ കേട്ടിട്ടില്ലാ
കള്ളന്മാരുടെ വാർത്തകളെല്ലാം
കള്ളന്മാർക്കേബോധമതുള്ളു.
ഹേതുകഥിക്കാമന്തകതനയനു
ചൂതുകൾ പൊരുവാൻവാസനയില്ലാ
കൗതുകമെന്നതു പാരം താനും
വാതുകൾ പറവാൻ കാരണമതുതാൻ
വാതുപറഞ്ഞുകൊടുത്തതശേഷം
മാതുലനിങ്ങുകരസ്ഥമതാക്കി
കൈതവമെന്നതുമാതുലനിവിടെ-
ച്ചെയ്തതിലൊന്നുംതോന്നുന്നീലാ
പണയം തന്നതു വാങ്ങരുതെങ്കിൽ
പണയം പറയുന്നെന്തിനുപാഴിൽ
പണമെന്നുള്ളതിനോടിടപെട്ടാൽ.
പ്രണയം കൊണ്ടൊരുഫലമില്ലേതും.
ഗുണവാന്മാരൊരബദ്ധംചെയ്താൽ
തുണചെയ്തവനുമബദ്ധക്കാരൻ;
പണമുള്ളവനെപ്പാട്ടിൽവരുത്താൻ
പണിചെയ്യുന്നതുപാർത്ഥിവധർമ്മം;
ചൂതിൽ ചെകുതിപിണഞ്ഞൊരു നേരം
കൈതവമെന്നൊരു വാർത്ത നടത്തി
ഏതും തിരിയാത്തവർപറയുന്നതി-
ലേതുമെനിക്കൊരു ഭീതിയുമില്ലാ
ഇവനും പുനരതു നേരെന്നോർത്തി-
ട്ടവരുടെഗുണഗണമുരചെയ്യുന്നു
ഭവതു നമുക്കതിലും നഹി ഖേദം
ഇവനല്ലീശ്വരനെന്നെ വലപ്പാൻ'’
ഇത്തരമങ്ങുകയർത്തു പറഞ്ഞതി-
നുത്തരമവനൊന്നുരചെയ്തീലാ
സത്വരമവനിയിൽ വീണു വണങ്ങി
ശുദ്ധനുകോപവുമൊന്നു ശമിച്ചു
ഗാന്ധാരീസുതനുടനേപുനരപി
ഗാന്ധാരാദികളോടുരചെയ്താൻ:
"കൌന്തേയന്മാരവർ പുനരിനിയും
കാന്താരാടനമങ്ങുകഴിഞ്ഞാൽ
മാറ്റാരവരിഹ മറെറാരുകൂട്ടം
കൂറ്റാർ ചിലരെക്കൂട്ടിക്കെട്ടി
ഏററം കോപിച്ചിഹ വന്നൊരു പട -
യേറ്റെന്നാലിനി നില്പാൻ വിഷമം.
കാറ്റിൻ മകനൊരു വൻപുലി പോലെ
ചീറ്റിയണഞ്ഞു പിണങ്ങുന്നേരം
തോറ്റുമടങ്ങുകയില്ലല്ലീനാം?
ഊറ്റക്കാരവർ പലരുണ്ടല്ലോ
ഇക്കൂട്ടത്തിനൊരമളി പിണപ്പാൻ
നോക്കിയിരിക്കുന്നുണ്ടിഹ പലരും;
തെക്കുവടക്കുകിഴക്കുപടിഞ്ഞാർ
ദിക്കതുമുള്ളതിൽ വൈരികളേറും
ഇക്കാലം ചിലകലശലുകൂട്ടാ-
നൊക്കെക്കൂടി വിചാരിക്കുന്നു
ഇക്കണ്ടാളുകളൊക്കെവരുമ്പോൾ
ഇക്കഥയൊന്നുമറിഞ്ഞേ പോവൂ.''
ദുര്യോധനനുടെ വചനം കേട്ടഥ
വീര്യഗുണാംബുധി കർണ്ണനുരത്താൻ:
"ധൈര്യം പൂണ്ടുവസിച്ചരുളേണം
കാര്യം കൊണ്ടുവിഷാദിക്കേണ്ടാ
നേർത്തുവരും പരിപന്ഥിജനങ്ങടെ
ധൂർത്തകളൊന്നും നമ്മൊടുകൂടാ
കൂർത്തശരാവലികൊണ്ടുടനവരുടെ
മൂർത്തിപിളർപ്പാൻ ഞാനൊരുവൻ മതി
മറുപക്ഷത്തുവരുന്ന ജനങ്ങളെ
അറുതിപെടുപ്പാനെന്തിഹ ദണ്ഡം
കുറുനരിലക്ഷം കൂടുകിലും ഒരു
ചെറുപുലിയോടുഫലിക്കില്ലേതും;
അറിവുള്ളവനിഹ നമ്മുടെ വിരുതുക
ളറിയുവതിന്നൊരു സംശയമില്ല
അറിവില്ലാത്തവർ ദൂഷണവാക്കുകൾ
പറയുന്നതിനൊരുസങ്കടമില്ലാ
കണ്ടാലറിയാതുള്ളശഠന്മാർ
കൊണ്ടാലറിയുംകളിയല്ലരശാ
വേണ്ടാത്തതിനുതുടങ്ങരുതാരും
വേണ്ടാസനമൊന്നെന്നൊടുകൂടാ
ശുണ്ഠികടിച്ചു പടയ്ക്കു വരുന്നൊരു
ചണ്ടിപ്പരിഷകൾ മണ്ടിയൊളിക്കും
ശണ്ഠതുടർന്നാലതിനുമൊരതിശയ
മുണ്ടുനമുക്കതു ബോധിക്കേണം
കുണ്ഠന്മാരിനിവന്നിഹ നേർത്താൽ
ചെണ്ടക്കാരെന്നൊരു പേരുണ്ടാം
പണ്ടേക്കാൾപലവിക്രമപൗരുഷ -
മുണ്ടിപ്പോൾമമകൗരവവീരാ !''
ശകുനിയുമപ്പോളുര ചെയ്താൻ മരു -
മകനേ!മതിമതിഭീതികളെല്ലാം
പ്രകൃതിഗഭീരന്മാർക്കുഞാനൊരു
വികൃതിവരുത്തുവതിന്നുസമർത്ഥൻ
പാർത്ഥന്മാരിനി വന്നാലുടനേ
തീർത്തുരചെയ്യാമില്ല വിവാദം
തീർത്ഥസ്നാനമൊരിരുപതുവർഷം
പാർത്ഥന്മാർക്കിനിയും കല്പിക്കാം
പിന്നെവരുമ്പോൾ പിന്നെയുമുണ്ടാ-
മെന്നുടെകൌശലമതിലുമൊരധികം
ചേട്ടൻനുമനുജനുമനുജന്മാരും
ചേട്ടകളൈവരുമുള്ളൊരു കാലം
കാട്ടിലിരുന്നു പിരിഞ്ഞീടേണം
നാട്ടിൽ കേറാനിനിയെളുതല്ലാ”
ഇങ്ങനെ ശകുനിയുമുരചെയ്തപ്പോൾ
തിങ്ങിന മോദം മനസിജനിച്ചു
തുംഗമഹാഹങ്കാരം പൂണ്ടുഭു-
ജംഗദ്ധ്വജനഥപുനരുരചെയ്താൻ:
കാട്ടിലിരിക്കും പാർത്ഥന്മാർക്കിഹ
കാട്ടീടേണം നമ്മുടെ വിഭവം
കൂട്ടീടേണം ബഹുപുരുഷാരം
കേട്ടീടേണമിതെല്ലാജ്ജനവും
കൊട്ടീടേണം ഭേരീഡമരം
ഞെട്ടീടേണം ഭുവനമശേഷം
തട്ടീടേണമകമ്പടിവടിവൊടു
പൊട്ടീടേണം കുലഗിരികുഹരം
ചട്ടകൾ തൊപ്പികളിട്ടുമുറുക്കി
ചട്ടറ്റീടിന വട്ടം കൂട്ടി
തട്ടിനടത്തിക്കൊട്ടിമുഴക്കി
പെട്ടികളും പലപെട്ടകവും ചില
കട്ടകമെന്നിവകെട്ടിയെടുപ്പി-
ച്ചൊട്ടകവും ചിലപട്ടിക്കുതിരകൾ
പട്ടാണികൾപലചെട്ടികളുംകോ-
മട്ടികളും പലപട്ടന്മാരും
വട്ടംകൂട്ടിവനത്തിനുപോവാ
നൊട്ടുംതാമസമരുതിനിനമ്മുടെ
പുഷ്ടശ്രീഭരപൌരുഷമവരെ-
ക്കാട്ടുവതിന്നു നമുക്കുത്സാഹം;
നായന്മാരെ വരുത്തിടുവതിനു
പോയാലും ചിലർ വേഗമിദാനീം;
ആയുധവാഹനകോപ്പുകളെല്ലാ-
മായതുപോലെവരുത്തീടേണം;
നാട്ടിലൊരുത്തനിതിന്നുവരാഞ്ഞാൽ
വീട്ടിൽ ചോദ്യം കല്പിക്കേണം
കേട്ടവർ കേട്ടവർകൂട്ടത്തോടെ
കോട്ടയിലെത്തിസ്സ്വരൂപിക്കേണം;
എങ്ങിനിനമ്മുടെ ചന്ത്രക്കാരൻ?
ചങ്ങാതിക്കൊരുണർച്ചയുമില്ലാ
അങ്ങാടിത്തെരുവിൽചെന്നരിയും
തേങ്ങ മുളകും വാഴയ്ക്കായും[2]
നായന്മാർക്കിഹ ചോറുകൊടുപ്പാ
നായതിനുള്ള പദാർത്ഥമശേഷം
വിരവൊടു കൊണ്ടുവരേണമതിന്നാ-
യിരുനൂറുജനം പോയിടേണം
പുകയില വെറ്റില കഞ്ചാവും പല
വകയിൽ കള്ളു കറുപ്പും വേണം
സകല പദർത്ഥവുമിങ്ങു വരുത്തി-
സ്സന്നാഹം പല കൂട്ടീടേണം"
എന്നതു കേട്ടൊരു രാജഭടന്മാ-
രൊന്നൊഴിയാതെ പദാർത്ഥം കൂട്ടി
സന്നദ്ധന്മാർ കല്പന പറവാ-
നൊന്നു മുതിർന്നു നടന്നുതുടങ്ങി;
പുരുഷാരത്തെയറിയിപ്പാനായി-
പ്പുരുഷന്മാരെയയച്ചുതുടങ്ങി,
വിരുതന്മാരവർ നാട്ടിലശേഷം
നരപതികല്പനയങ്ങു നടത്തി;
കല്പനകേട്ടൊരു നായന്മാരും
കെല്പൊടു വന്നു നിറഞ്ഞുതുടങ്ങി;
അല്പമതല്ലൊരുജലധികണക്കേ
തൽപുരസീമനി പരന്നു നിരന്നു
തങ്ങളിലങ്ങു പറഞ്ഞുതുടങ്ങി:-
"സംഗതിയെന്തിതു കേട്ടോ കൂവാ-
ഇങ്ങനെ പുരുഷാരത്തെവരുത്തീ-
ട്ടെങ്ങുപടയ്ക്കു തുടങ്ങീടുന്നു?
കടുവാ പന്നികളേതാൻ തലമേൽ
വെടികെണ്ടെങ്ങാൻ വീണിട്ടുണ്ടാ?
ഉടനേ മറുതല നാടുപിടിപ്പാൻ
പടയും കൂട്ടിയടുക്കുന്നുണ്ടോ?
പടയിൽച്ചെന്നു മരിപ്പാനിങ്ങൊരു
മടികൊണ്ടല്ല പറഞ്ഞീടുന്നു;
കടമുണ്ടമ്പതു പുത്തനെനിക്കതു
തടവുണ്ടതുകൊണ്ടവസരമില്ല.
തൂക്കുപുകേല തരിമ്പില്ലാഞ്ഞ -
ത്തോക്കൊരു ദിക്കിൽ പണയംവെച്ചു
മാക്കോച്ചാരുടെ മരുമകനിന്നൊരു
തോക്കുതരാമെന്നെന്നൊടു ചൊല്ലി
ആർക്കാനുള്ളൊരു തോക്കും കൊണ്ടു പ-
ടയ്ക്കായ്ച്ചെന്നു മരിച്ചെന്നാകിൽ
തോക്കവർ കൊണ്ടു തിരിക്കും വന്നു ക-
ടക്കാർ വീട്ടിൽ പാടുകിടക്കും.
ചേട്ടൻ പണ്ടു പടയ്ക്കു മരിച്ചതു
കേട്ടിട്ടില്ലേ നിങ്ങളിലാരും?
എട്ടുജനങ്ങളെ വെട്ടിക്കൊന്നൊരു
കോട്ട പിടിച്ചേല്പ്പിന്നെ മരിച്ചു;
മണ്ടുന്നേരം പിടരിക്കൊരു വെടി-
കൊണ്ടു മരിച്ചെന്നുണ്ടൊരു കേളി;
വാളില്ലെന്നല്ലെന്നുടെ വീട്ടിലൊ-
രാളില്ലിന്നിതു കൊണ്ടുനടപ്പാൻ
കാളകൃഷിക്കു നടക്കയിതെന്യേ
കേളച്ചാർക്കൊരു ത്തൊഴിലില്ലിപ്പോൾ
നായന്മാരായ് വന്നുപിറന്നാൽ
ആയുധമൊന്നു തനിക്കായ് വേണം
ആയതിനൊരു വകയില്ലാത്തവനുടെ
കായംകൊണ്ടൊരു ഫലമില്ലറിവിൻ
നെല്ലും പണവും മോഹിച്ചെന്നുടെ
വില്ലും കണയും പണയംവച്ചു;
നല്ല ചിതക്കാരൻതാൻ താനിനി-
യില്ലം വിറ്റും കറുപ്പും തിന്നുമ-
തില്ലെന്നില്ല,മുടിയന്മാരുടെ
യില്ലന്നില്ല,നശിച്ചേ നിൽപൂ.
വല്ലാതുള്ള വിശപ്പുവരുമ്പോൾ
വല്ലതു വിറ്റും കൊറ്റു കഴിക്കാം"
ഇക്കഥയെല്ലാം മതിമതി നാമിനി
വെക്കംചെന്നു മുഖംകാട്ടേണം
നോക്കെട നമ്മുടെ യജമാനന്മാർ
വക്കാണിക്കുമതോർത്തീടേണം;
രായും പകലും കല്പനകേൾക്കും
നായന്മാർക്കൊരുകാശു കൊടുപ്പാ-
നീ യജമാനന്മാർക്കു മനസ്സി-
ല്ലായതു ചൊന്നാൽ കുറ്റവുമുണ്ടാം;
ഇഷ്ടംചെന്നു പറഞ്ഞു മറിപ്പാൻ
ഒട്ടും മടിയില്ലാത്ത സമർത്ഥനു
കിട്ടും പലകുറി പട്ടും വളയും;
വെട്ടുംകൂട്ടുമനിഷ്ടമുരത്താൻ
പണമുള്ളവനെപ്പാട്ടിൽവരുത്തി-
ഗ്ഗുണദോഷങ്ങൾ പറഞ്ഞു പതുക്കെ
പണമെപ്പേരും കൈക്കലുമാക്കും
ക്ഷണമവനെത്തൻ വീട്ടിലുമാക്കും;
അമ്മാവൻ കൃഷികൊണ്ടുനടന്ന-
ന്നുമ്മാനില്ലെന്നറിയുന്നീല.
നമ്മുടെ കാലത്തതിനും പിന്നെ
ജന്മാന്തരമായ് ചെല്ലുന്നീല;
ഇപ്പോൾ നമ്മുടെ കണ്ടമെടുപ്പാൻ
കല്പന വന്നെന്നൊരുവഴി കേട്ടു
കല്പനപറയുന്നാക്കൊരു കാശു കൊ-
ടുപ്പാനിങ്ങൊരു വകയില്ലിപ്പോൾ
പണ്ടു പ്രവൃത്തിനടത്തിയ പരിഷകൾ
ഉണ്ടെന്നാലിതു വരികില്ലനിയാ!
കണ്ടച്ചാരുടെ കണ്ടമെടുത്തതു-
കണ്ടന്നീ വരവുണ്ടെന്നോർത്തു?
കണ്ടം പോയതുകൊണ്ടു നമുക്കൊരു
കുണ്ഠിതമില്ലിനിയുണ്ടാമൊരുനാൾ
കണ്ഠം പോയാലുണ്ടാകില്ലതു-
കൊണ്ടു കുറഞ്ഞൊന്നുണ്ടു വിഷാദം
കണ്ടാലറിയാം കണ്ടവർ കൂടു-
നുണ്ടിതിനേഷണി ചെന്നുപിണപ്പാൻ
ചണ്ടികൾ പലരുമുരുണ്ടുകരേറി-
ക്കൊണ്ടു മരിക്കുന്നുണ്ടിഹ നാട്ടിൽ
ഇങ്ങനെ പല പലവാക്കുകൾഘോഷി-
ച്ചങ്ങിനെ വന്നിടകൂടി ഭടന്മാർ
തിങ്ങിന പടയുടെ സംഖ്യ ഗണിപ്പാ-
നെങ്ങനെ കുശലത മതിയാകുന്നു?
തോക്കുള്ളവർ പുനരൊക്കെച്ചെന്നു വെ-
ടിക്കോട്ടയ്ക്കൽ പാർക്കണമുടനെ
ആക്കം പൂണ്ടു വെടിക്കു മരുന്നു കൊ-
ടുക്കുന്നുണ്ടു തിടുക്കമനേകം;
തിക്കുംവലിയതിരക്കുംപലപല
വാക്കും ചിലരുടെ മുഷ്ക്കും ചുടുമിഴി-
നോക്കും വിരവൊടു വായ്ക്കും വികൃതിക-
ളാക്കും പറവതിനാക്കാം പോരാ:.
ഇത്തരമൊരുദിശി ഘോഷം പലവിധ-
മെത്രയുമത്ഭുതമെന്നുരചെയ്യാം.
ഹസ്തിരഥാദികൾ വസ്തുസമസ്തം
ഹസ്തിനപുരമതിലെത്തി നിറഞ്ഞു
നായന്മാർക്കിലവച്ചുതുടങ്ങി
ആയതുപറവാനവസരമില്ലാ
ആയിരമായിരമോരോ കൊട്ടിലി-
ലായുധപാണികളിലവെപ്പിപ്പാൻ
പന്തി നിരത്തിയിരുത്തുവതിന്നായ്
മന്ത്രികൾ പലരും കൂടിയിറങ്ങീ
ഉന്തിയലച്ചുപിടിച്ചുവലിച്ചൊരു
പന്തിപരാക്രമമൊക്കെയെടുത്തു.
പാലുകുടിച്ചു തടിച്ച ജനത്തിനു
നാലുപദം വയ്ക്കുമ്പോൾ വിയർക്കും
വെയിലും കാററും കൊള്ളാതുള്ളവർ
പോലുമിതിന്നു ശ്രമിച്ചേപോവൂ;
ഇലവെച്ചങ്ങു നിരന്നുതുടങ്ങി
വലിയരിവെച്ചു വെളുത്തൊരു ചോറും
പല പല കറിയും പഴവും നെയ്യും
നലമൊടു വളരെ വിളമ്പീടുന്നു
വട്ടച്ചക്കര ചേർത്തു കലക്കി
ചട്ടംകൂട്ടിന തേങ്ങാപ്പാലും
ഒട്ടല്ലൂണിനു വട്ടംപലവിധ-
മിഷ്ടമറിഞ്ഞു കൊടുത്തീടുന്നു.
കടൽവാഴയ്ക്കാക്കറിയുണ്ടൊരുവക
ഭടഭോജനമതുകൂടാതില്ലാ;
വടിവൊടു ഭക്ഷണമങ്ങു കഴിഞ്ഞഥ
പടഹമടിച്ചു വിളിച്ചൊരുമിച്ചു
കുരുപതിസുതനാംദുര്യോധനനഥ
തരസാ തന്നുടെ സഹജന്മാരെ
പരിചൊടുചെന്നു വിളിപ്പിച്ചപ്പോൾ
തെരുതെരെയവരും വരവുതുടങ്ങി;
ദുശ്ശാസ്സനനും ദുർദ്ധർഷണനും
ദുശ്ശേശരനും ദുർമ്മർഷണനും
ദുർമ്മുഖനും ദുഷ്കർണ്ണനുമഥ ദുർ
മ്മേധാവും ദുഷ്പ്രഹസൻതാനും
ദുർമ്മതിയും ജളസന്ധൻ കർണ്ണൻ
ദുർബുദ്ധിയുമഥ ദുർബോധകനും
ചിത്രൻ വികടൻ ചിത്രരഥൻ താൻ
ചിത്രദ്ധ്വജനും കനകദ്ധ്വജനും
ചിത്രശരാസന ചിത്രകനും സുവി-
ചിത്രൻ പിന്നെച്ചിത്രാംഗദനും
നന്ദൻപുനരുപനന്ദൻ പിന്നെ
കുന്തോദരനും ദൃഢവർമ്മാവും
കുണ്ഡൻ പിന്നെ മഹാകുണ്ഡൻതാൻ
കുണ്ഡവിഭേദിയുമപരാജിതനും
ദീർഘഭുജൻ താൻ ദീർഘധ്വജനും
ദീർഘൻ ദീർഘരഥൻ ദീർഘാക്ഷൻ
ദീർഘഹനുസ്സും,വൃഡോരസ്കൻ
ദീർഘായുസ്സും,ബഹ്വാശനനും,
ഭീമരഥൻ,ദൃഢഹസ്തൻ ഭീമൻ
ഭീമപരാക്രമനഭയൻതാനും
എന്നു തുടങ്ങീട്ടുള്ളനുജന്മാർ
തൊണ്ണൂറ്റൊൻപതുപേരുംവന്നാർ.
വിരവൊടു ഭോജനമങ്ങു കഴിച്ചവർ
പരിചൊടു കോപ്പുകളിട്ടുതുടങ്ങി
പരിമളമേറിന കളഭമിഴുക്കി
പുരികുഴൽമാലകൾകൊണ്ടു മുറുക്കി
പെരുകിന കുറിതിലകങ്ങളൊരുക്കി-
ത്തരമൊടു തലമുടി ചിക്കിമിനുക്കി
തരിവള പിരിവള കാഞ്ചി പതക്കം
വിരുതുകൾ പലവക വിരൽമോതിരവും,
അരമണി,കുടമണി,തുടർമണി,കങ്കണ-
മരഞാണം,ചില തോൾപൂട്ടുകളും
മകുടം കടകം മണികുണ്ഡലവും,
വികടകിരീടം,വിദ്രുമഹാരം
വികസിത സുരഭിലമലർമാലകളും
സകലമണിഞ്ഞു ഞെളിഞ്ഞുനടന്നാർ.
പട്ടുകൾ പലതും കെട്ടിയുടുത്തുട-
നെട്ടുമുളം ചില ചേലകൾ ചുറ്റി
പട്ടുറുമാലും തലയിൽ കെട്ടി
തട്ടുപുഴുകുമഥ നാടൻ പുഴുകും
തൊട്ടുമുഖത്തിനു ഭംഗിവരുത്തി
ചട്ടം പലവക കൂട്ടിത്തരസാ
പെട്ടികൾ പെട്ടകമെന്നിവ
പലതിൽ ചട്ടറ്റീടിനകനക പ്പൊടികളു-
മിട്ടുനിറച്ചതു കെട്ടിയെടുപ്പി-
ച്ചെട്ടുദിഗന്തം പൊട്ടും പടി പല
കൊട്ടും,വെടിയും,തട്ടിമുഴക്കി-
ത്തട്ടി നടത്തി നടന്നുതുടങ്ങി.
ഉച്ചത്തിലുള്ളഘോഷം മെച്ചത്തിൽ കേട്ടനേരം
അച്ചിമാരൊക്കെക്കൂടി കാഴ്ചയ്ക്കു പുറപ്പെട്ടു
"നിച്ചിരിയത്തി!നിന്റെകൊച്ചിനെയെവിടത്തിൽ
വച്ചേച്ചു പുറപ്പെട്ടു കാഴ്ചയ്ക്കു താനേതന്നേ?
അച്ഛനുചെവി വെടിവച്ചാലും കേട്ടുകൂടാ
ഉച്ചയ്ക്കു പോലും കിഴവച്ചാർക്കു കണ്ണുകാണാ
കൊച്ചിനേ നാകേറിക്കടിച്ചെങ്കിലീ മുതുക്ക -
നൊച്ചപോലുംകേൾക്കില്ലെന്നച്ചിമാരുടെ ഘോഷം
എന്തൊരു പുറപ്പാടെന്നേതാനും ബോധിച്ചോ നീ?
എന്തെന്റെ ചേട്ടത്തി ഞാനേതുമേ ബോധിച്ചീലാ
ഇപ്പോൾ തിരുമാടം പുറപ്പാടെന്നെന്റെ പക്ഷം
ഇപ്പോളല്ലതു പണ്ടു കെല്പോടുകഴിഞ്ഞല്ലോ
മൂപ്പുവാഴ്ചയ്ക്കുള്ളൊരു കോപ്പുകൾകൂട്ടുകയോ
മൂപ്പുധൃതരാഷ്ട്രരിരിപ്പൊണ്ടു മരിച്ചില്ലാ;
എങ്കിൽ പടയ്ക്കുള്ളാരു സന്നാഹമെന്നുവരും
ശങ്കയില്ലെനിക്കതു സംഗതിയിപ്പോളില്ലാ
ബാണങ്ങൾപടക്കങ്ങൾചേണാർന്ന പൂക്കുറ്റികൾ
ഏണാക്ഷിമാരും ചില വീണക്കാർ പാട്ടുകാരും
വേണമോ പടയ്ക്കായി പോണെങ്കിലെൻെറ തോഴി
കാണാം നമുക്കു വെക്കം പോണം പുറപ്പെട്ടാലും”.
അങ്ങേക്കൂറ്റുള്ളച്ചികളെല്ലാം
അങ്ങുനടന്നിതു കാഴ്ചകൾകാണ്മാൻ.
നിങ്ങൾ ചമഞ്ഞും ചന്തം നോക്കിയു-
മിങ്ങനെതന്നിതു പിരികേയുള്ളു
ഘോഷമതെല്ലാം പിരിയുന്നേരം
ഭോഷി കളവിടെച്ചെന്നിഹ ചാടും
ഭാഷിപ്പാൻവിരുതുള്ള ജനത്തിന്
ശേഷിയതാമൊരു കൂട്ടമശേഷം.
ചിററമ്മയ്ക്കിതു പത്തു പിറന്നു
മറ്റൊരു പൂതരുമില്ലെൻ വീട്ടിൽ
പെറ്റന്നാകിലൊരമളിയതായ് വരു
മീറ്റില്ലത്തിലിരുന്നേപോവൂ''
മറെറാരുനാരിപറഞ്ഞാളപ്പോൾ:
“മറൊരു ചിന്ത നമുക്കില്ലേതും
മറെറാരു പുരുഷൻ വീട്ടിൽ വരുമ്പോൾ
ഏററം നമ്മുടെ നായർ കലമ്പും
കുറ്റം വാശ്ശതുമൊന്നുണ്ടാക്കി
കൊററു മുടക്കാൻ മടിയില്ലവനും
പെറ്റമ്മയ്ക്കിട്ടടികൂട്ടുന്നവർ
മറ്റുള്ളവരൊടുനേരായ് വരുമോ?
മുള്ളല്ലാതൊരു വാക്കില്ലങ്ങോർ
ക്കുള്ളിൽ കൂറെന്നുള്ളതുമില്ല;
ഉള്ളൊരു നെല്ലും പണവും പാടേ
കള്ളുകുടിച്ചു കുടിച്ചു മുടിച്ചും "
കഞ്ഞി കുടിപ്പാനില്ലാഞ്ഞെന്നുടെ
കുഞ്ഞുകളേറ്റു നടക്കാതായി
ഇങ്ങനെ തലയിലെഴുത്തെന്നാകില-
തെങ്ങനെ ഞാനതൊഴിച്ചിടേണ്ടു.''
അതു കേട്ടപ്പൊളൊരച്ചി പറഞ്ഞാൾ:
"ഇതു കേട്ടാലും കൊച്ചനിയത്തി
അതിയായിട്ടൊരു വീടു പുലർത്താൻ
മതിയായിട്ടൊരു നായരെ നിർത്താൻ
അമ്മയ്ക്കാഗ്രഹമുണ്ടായപ്പോൾ
അമ്മാവിയ്ക്കതു സമ്മതമല്ലാ
അമ്മാവന്റെ മനസ്സു മറിപ്പാൻ
അമ്മാപാപിക്കെത്ര വിശേഷം;
വല്ലാതൊരു ഭോഷച്ചാർ നമ്മെ
ഇല്ലത്തേക്കും കൊണ്ടു തിരിച്ചാൻ
നെല്ലു കൊടുത്തു കറുപ്പും തിന്നൊരു
കല്ലുകണക്കിനു കുത്തിയിരിക്കും
കണ്ണു തുറക്കെന്നുള്ളതുമില്ലി-
പ്പൊണ്ണച്ചാർക്കൊരു ബോധവുമില്ലാ
കിണ്ണം കിണ്ടിയുമിത്യാദികളിലൊ-
രെണ്ണം കണികാണ്മാനില്ലാതായ്;
അരിയുംകറിയും വെച്ചുകൊടുപ്പാൻ
അരുതാതായി നമുക്കുംപിന്നെ
ഒരു സുഖമെന്നതു ഞാനറിയുന്നി-
ല്ലൊരുകൂറ്റാരുമെനിക്കില്ലിപ്പോൾ
അങ്ങേക്കൂറ്റുള്ളച്ചികളെല്ലാ
മിങ്ങോട്ടേക്കു വിരോധം തന്നെ
ഉരിയരിപോലും ചോദിച്ചാലവർ
തരികില്ലെന്നല്ലാനകളിക്കും,
തിരിയാത്തവനൊടു ഞാനുമൊരക്ഷര-
മുരിയാടാറില്ലെന്തിനു പാഴിൽ
പരിഹാസത്തിനു വകയില്ലാഞ്ഞവർ
പെരുവഴിനോക്കിയിരുന്നീടുന്നു.''
ഇങ്ങനെയോരോ വാക്കു പറഞ്ഞുട-
നംഗനമാരും വന്നു നിറഞ്ഞു
അങ്ങാടികളിലുമാൽത്തറമേലും
ഭംഗ്യാനിന്നിതു ഘോഷം കാണ്മാൻ.
കുരുപതിതനയനുമനുജന്മാരും
പെരുകിന പടകളുമിളകീമെല്ലെ
പെരുവഴി തിങ്ങി വിങ്ങി നടന്നീടുന്നു.
തുടി,പറ,കിടുപിടി,പടഹങ്ങളും
പൊടുപൊടെവെടികളുമുടമയോടേ
ഇടിപൊടിതകരുമൊരടവുടനെ
വടിവൊടു നടന്നിതു പടകളെല്ലാം
കടലുടെ വടിവൊരു കലശലഹോ
പടലുടനടവികളിടിഞ്ഞുടനേ
പൊടിയുടെ പടലവുമുലകിലെല്ലാം
പടുതരമുയരുന്നു പലവഴിയിൽ
കുട, തഴ ,കൊടികളുമിടകലരും
ഭടജനപടകടെ നടനവിധൌ
തടമുലതടവിന തരുണികളും
മടുമലർ മലരവൽ ചൊരിഞ്ഞീടുന്നു
അനവധി കുതിരകളതിനിടയിൽ
ഘനരുചികരികളുമളവില്ലേതും.
ധനജനവിഭവങ്ങളിവണ്ണം കണ്ടാൽ
ധനപതി ഭയപ്പെട്ടങ്ങൊളിച്ചു മണ്ടും.
കനകമണിഞ്ഞൊരു കരിവരകണ്ഠേ
കനിവൊടു കേറിയിരുന്നാൻ കുരുപതി
പനിമതിസമമൊരു വെള്ളക്കുടയും
കനകാഞ്ചിതമാം വെൺചാമരവും
അനവധി തഴയും മുത്തുക്കുടയും
ധനവിഭവങ്ങളനേകമനേകം
അനുജൻമാരുടെ മോടിയുമെന്നിവ
മനുജന്മാർക്കു മനോഹരമല്ലൊം
ആടുകയുംചിലർ പാടുകയും ചില-
രോടുകയും ചിലർ ചാടുകയും ചിലർ
വാടുകയും ചിലർ തേടുകയും ചിലർ
ചോടുകൾവെച്ചിടകൂടുകയും ചിലർ
വീടുകളും പലനാടുകളും പല
തോടുകളും പല കോടുകളും പല-
കാടുകളും പലമാടുകളും മല-
മൂടുകളും മലർവാടികളും പല-
മേടുകളും പല വേടുകളും പല -
പാടവമോടു കടന്നു കടന്നവ-
രാടലകന്നു തകർത്തു തിമർത്തു മ-
ഹാടവി പുക്കു ഗമിക്കുന്നേരം
ബന്ധുകദ്യുതിബന്ധുരമാകിന
സന്ധ്യാസമയം വന്നിടകൂടി
അന്ധമതാകിന തിമിരം വന്നനു-
ബന്ധിച്ചടവിതടങ്ങൾ നിറഞ്ഞു.
ഗന്ധർവന്മാർക്കുള്ളൊരു സമയം
ചന്തമൊടവിടെസ്സംഗതമായി.
ഗന്ധർവന്മാരതിസുഖമോടെ
പന്തണിമൂലമാരോടിടകൂടി
കാന്താരത്തിലിറങ്ങിക്കനിവൊടു
ചെന്താമരമലർവാപികൾതോറും
സന്തോേഷേണജലക്രീഡാദി നി-
താന്താനന്ദമിയന്ന ദശായാം
കുന്തീതനയന്മാർ മരുവീടിന
കാന്താരാന്തികഭൂമൗ ചെന്നാർ
ഗാന്ധാരിതനയന്മാർ പടയും
ഗാന്ധാരേശ്വരനംഗാധിപനും.
വഞ്ചനശീലനതാകിന കുരുപതി
പുഞ്ചിരിപൂണ്ടു പറഞ്ഞാനുടനെ:
"നെഞ്ചിൽ നമുക്കൊരുപായം തോന്നി
കിഞ്ചിൽ ഗുണമതിനുണ്ടാമിപ്പോൾ.
നഞ്ചുകലക്കണമിവിടത്തിൽ പല
വഞ്ചോലകളിലെ വാരിയിലെല്ലാം.
ചഞ്ചലമിന്നിഹ പാണ്ഡുസുതന്മാ-
രഞ്ചു ജനങ്ങളുമതികുടിലന്മാർ
പാഞ്ചാലിയുമുടനംബു കുടിച്ചിഹ
പഞ്ചതയെ പ്രാപിച്ചീടേണം;
നഞ്ചു കലക്കുവി''നെന്നീവണ്ണം
പഞ്ചമഹാപാപി പറഞ്ഞപ്പോൾ
പാപികളൊരുവക രാജഭടന്മാർ
വാപികൾതന്നിൽ മരുന്നു കലക്കി
കോപികളായവർ കാട്ടിയതെല്ലാം
പാപത്തിന്നൊരു വഴിയായ് വരുമേ.
വൃത്രനെക്കൊന്നവന്റെ മിത്രമായ് മരുവുന്ന
ചിത്രസേനഗന്ധർവൻ ധാത്രിയിലങ്ങിറങ്ങി
രാത്രിയിൽ തന്റെ ചാരുഗാത്രിമാരോടുകൂടി
തത്ര വന്നൊരു ശതപത്രിണീതോയം തന്നിൽ
ചിത്രമാം കേളികൾക്കു പാത്രമാമവനപ്പോൾ
മാത്രാധികാനന്ദ വിചിത്രം വിഹരിക്കുമ്പോൾ
വെള്ളപ്പളുങ്കിനൊത്ത വെള്ളത്തിനഞ്ചിടുവാ-
നുള്ള കുതുകംകൊണ്ടു തള്ളിവരുന്ന ചില
കള്ളന്മാരെക്കണ്ടപ്പോളുള്ളം കയർത്തുബല-
മുള്ളചിത്രസേനൻതാൻവെള്ളത്തിൽനിന്നു കേറി
"കള്ളക്കുടിലന്മാരേ!കൊള്ളാമിക്കാടുതന്നി-
ലുള്ള മുനികളുടെ വെള്ളത്തിൽനഞ്ചിടുവാ-
നുള്ളൊരുത്സാഹമിപ്പോൾ.
കള്ളുകുടിച്ചു വന്നു ഭള്ളു നടിക്കും നിങ്ങൾ
തുള്ളുന്നതെല്ലാമിത്രേയുള്ളുഎന്നിങ്ങുറച്ചു
കൊള്ളും പ്രഹരമതിനുള്ള വഴികൾവീണു
കൊള്ളിവാക്കുകൾകൊണ്ടു തുള്ളിക്കുന്നുണ്ടു പിന്നെ
കൊള്ളിക്കുന്നുണ്ടുബാണംകൊള്ളിക്കുംബഹുമാന-
മെള്ളോളമില്ലെന്നോർപ്പിൻ!
കുരുകുലമൂഢന്മാരേ! നിങ്ങടെ
പരമാർത്ഥം ഞാനഖിലമറിഞ്ഞേൻ,
തരമില്ലിങ്ങനെ ചതിയും കൊതിയും
തരസാ മനമതിലേറെ മുഴുത്താൽ
പൗരവകുലമതിലഴകേറീടിന
വീരന്മാരാം പാർത്ഥന്മാരൊടു
വൈരം മനസി മുഴുത്തതിനാൽ നിജ-
പൗരുഷമവരെക്കാട്ടുവതിന്നായ്
പൗരന്മാരും പടയും കുടയും
വാരണഘടയും കൂട്ടിക്കെട്ടി-
പാരിടമൊക്കെമുഴക്കിവരുന്നതു
നേരായ് വരികില്ലധമന്മാരേ!
അഞ്ചിതമാകിന ശുദ്ധജലങ്ങളിൽ
നഞ്ചിടുവാനായ് വന്നൊരു നിങ്ങടെ
നെഞ്ചകമെന്നതു കല്ലോ ശിവ!ശിവ!
പഞ്ചമഹാപാതകിമാർ നിങ്ങൾ
നേരേ നിന്നു പ്രയോഗിപ്പാനായ്
ഭീരുക്കൾക്കൊരു വൈഭവമില്ലാ;
നേരല്ലാതെ ചതിപ്പാൻ പെരുവഴി-
യോരോന്നിങ്ങനെ നോക്കിനടന്നാൽ
സ്വൈരക്കേടുകൾ വളരെ വരുമ്പോൾ
ആരുമൊരാശ്രയമില്ലാതാകും
നീരസമല്ലാതുള്ള പ്രയോഗം
പാരം കുറയും നിങ്ങൾക്കിപ്പോൾ
തന്നേക്കാൾ ബലവിക്രമമുള്ളൊരു
ധന്യന്മാരൊടു ചെന്നിഹ നേർത്താൽ
ഒന്നും തരമായ് വരുകില്ലതുകൊ-
ണ്ടെന്നും തീരാ ദുഷ്കീർത്തികളും
ആണുങ്ങൾക്കു പിറന്നവരെങ്കിൽ
പ്രാണൻ കളവിൻ നമ്മുടെനേരേ;
ബാണംകൊണ്ടു സഹിക്കാഞ്ഞുടനേ
നാണംകെട്ടു നടക്കും നിങ്ങൾ
ഇക്കൂട്ടത്തിനു ബലമില്ലെന്നൊരു
ധിക്കാരംകൊണ്ടിവിടെ വരുന്നു
വക്കാണത്തിനടുക്കുന്നേരം
കൈക്കാണം ഞാൻ വാങ്ങുകയില്ലാ
വാക്കിനു വാക്കും വമ്പിനു വമ്പും
മുഷ്ക്കിനു മുഷ്കും മുള്ളിനു മുള്ളും
നോക്കിനു നോക്കും തല്ലിനു തല്ലും
ഭോഷ്കിനു ഭോഷ്ക്കുമെനിക്കുണ്ടറവിൻ
കള്ളന്മാരാം നിങ്ങളെ ഞങ്ങൾ-
ക്കെള്ളോളം ബഹുമാനമതില്ലാ
ഉള്ളംതന്നിലഹംഭാവം കണ-
കൊള്ളുന്നേരമതുർദ്ധ്വാമതാകും;
പുള്ളിപ്പുലിയുടെ മുന്നിൽ ചെന്നിഹ
തുള്ളിനടക്കും കുറുനരിയെപ്പോൽ
കൊള്ളാം നീയിഹ കൗരവമൂഢാ!
കള്ളാ നിന്നുടെ നാശമടുത്തു"
ഇത്തരമുള്ളൊരു ദുഷിവാക്യം ബത
സത്വരമൻപൊടു കേട്ടൊരുനേരം
ക്രുദ്ധനതാകിയ ധൃതരാഷ്ട്രാന്മജ
നുത്തരമുദ്ധതമിത്ഥമുരത്താൻ:-
"നില്ലെട മൂഢാ! മതിമതി നിന്നുടെ
വല്ലാതുള്ളൊരു വാക്കുകളെല്ലാം
മല്ലു നടിച്ചു ചൊടിച്ചു പറഞ്ഞാൽ
കൊല്ലുവതിന്നൊരു സംശയമില്ലാ;
ജളനാം നിന്നുടെ കരളിലഹംമതി
കളവാൻ വിരവിലഹംമതി ഭോഷാ
വളരെപ്പറവാൻ കുറവില്ലെന്നൊരു
വെളിവുണ്ടുള്ളിൽ നിനക്കതുവിഫലം
പെണ്ണുങ്ങൾക്കൊരു ബഹുമാനത്തിനു
പൊണ്ണൻ പലവക ജല്പിക്കുന്നു
വിണ്ണവർ നാട്ടിലെ വിരുതുംകൊണ്ടിഹ
വന്നു പറഞ്ഞാലിവിടെപ്ഫലിയാ,
മറുനാട്ടീന്നൊരു വിരുതൻ വന്നിഹ
തിറമൊടു നിന്നു ഫലിപ്പിക്കുന്നതു
കുറയുമതോർത്തു പറഞ്ഞീടുക നീ
കുറവു വരുത്തിയയയ്ക്കും ഞങ്ങൾ;
സംഗതി കൂടാതുള്ളൊരു വാക്കുകൾ
നിങ്ങടെ നാട്ടിൽത്തന്നേ നല്ലൂ;
ഇങ്ങനെയുള്ളൊരുനല്ലസമക്ഷ-
ത്തെങ്ങും നിങ്ങടെ വിദ്യകളൊക്കാ
പൊട്ടക്കുളമതു വിട്ടു തിരിച്ചാ-
ലട്ടയ്ക്കൊരു ഗതിയില്ലെന്നറിക,
യഷ്ഠികളേ ഭയമില്ല കുരയ്ക്കും-
പട്ടി കടിക്കില്ലെന്നു പ്രസിദ്ധം
ഗന്ധർവ്വൻ നീയെങ്കിലുമിങ്ങനെ
ബന്ധംകൂടാ തുരചെയ്തെന്നാൽ
ബന്ധവിഹീനനതാകിന നിന്നെ
ബന്ധിച്ചീടുന്നുണ്ടിഹ ഞങ്ങൾ;
പന്തണിമുലമാരാകുമിവർക്കൊരു
സന്താപത്തിനു സംഗതിയില്ലാ
ചന്തമിയന്നൊരു പുരുഷന്മാർ പല
ബന്ധുതചെയ് വാനിവിടെയുമുണ്ടാം
അഞ്ചാറുനുജന്മാരു നമുക്കു-
ണ്ടഞ്ചായുധനേക്കാൾ വിരുതന്മാർ
അഞ്ചാതവരൊടുകൂടി വസിക്കാം
കഞ്ജത്താർമിഴിമാരേ!വരുവിൻ!
കണ്ടകനാമിക്കണവൻ കേറി
ശണ്ഠയിടുന്നതു ശങ്കിക്കേണ്ടാ,
ശുണ്ഠികടിച്ചാൽ ഫലമില്ലവനതു
കണ്ടൊരു കോണിലിരിക്കേയുള്ളു;
നടുമിറ്റത്തൊരു കുറ്റി തറച്ചൊരു
നെടുപാശംകൊണ്ടരയിൽ മുറുക്കി
തടിയനെയതിനൊടു ബന്ധിക്കുന്നു-
ണ്ടുടനൊരു മൂത്തകുരങ്ങതുപോലെ;
വാടാ നിന്നുടെ വിരുതുകളെന്നൊടു
കൂടാ മൂഢാ!കുടിലകുശീലാ!
പാടവമോടിഹ പടപൊരുതീടുക
നാടകമല്ലിതു വീരവിനോദം '
"കർണ്ണാ!നീയതു കേൾക്കുന്നിലേ
കർണ്ണാരുന്തുദ മിവനുടെ വചനം
കർണ്ണാകൃഷ്ടമതാക്കുക ചാപം
കീർണ്ണമതാക്കണമിവനുടെ ഗാത്രം
ഘോരശരങ്ങളെടുത്തു തൊടുത്തൊരു
മാരികണക്കിനെ വർഷിച്ചാലും!
വടിവൊടു ഖേചരഖേടൻതന്നുട-
ലടിമുടി പൊടിയാക്കീടുക കർണ്ണാ!
ദുശ്ശാസനനും ദുർമ്മുഖനും പുന-
രിശ്ശാസനമനുമാനിച്ചാലും!
വാശ്ശതുമെന്നൊരുപേക്ഷ കണക്ക-
ല്ലിശ്ശഠനെക്കൊല ചെയ്തേ പോവൂ.
നമ്മുടെനേരേ വന്നൊരുകൂട്ടം
നിർമ്മരിയാദം ജല്പിക്കുന്നൊരു
ദുർമ്മതിയാമിവനുള്ളിലിരിക്കുമ-
ഹമ്മതിയിന്നു ശമിപ്പിക്കേണം.
രണ്ടു ശരങ്ങൾ കണക്കിനുകൊണ്ടാൽ
മണ്ടും വിരവൊടു മറുതലവീരൻ
തൊണ്ടന്മാരവർ പടയെന്നുള്ളൊരു
രണ്ടക്ഷരമതു കേട്ടിട്ടില്ലാ.
ശണ്ഠയിടാനല്ലാതൊരുവസ്തു
ചെണ്ടക്കാരർ ഗ്രഹിച്ചിട്ടില്ലാ
ചണ്ടികൾപറയുന്നതിനെക്കൂടെ
കൊണ്ടാടാൻചിലമുഢരുമുണ്ട്''
"അടുക്ക വിരവൊടു തടുക്ക ചിലർ ചെന്നു
പിടിക്ക ശരവരമെടുക്ക പരിചൊടു
കൊടുക്കയിവനുടെ മിടുക്കുകൊണ്ടുതന്നെ
നടക്കുമെന്ന രുചിമുടക്കുവതിനിന്നു
മടിക്കരുതു ഗതി മുടക്കി മദഭര-
മടക്കിയുടനതി പടുക്കളൊരുവക
പടയ്ക്കു തുടരുക പൊടുക്കെന്നിവനുടെ
മിടുക്കു ഫലിക്കാഞ്ഞു നടക്കുമല്ലെന്നാകി-
ലടുക്കുമതുകൊണ്ടു നടുക്കമിനിക്കില്ലാ
പടുക്കളിവരെല്ലാമൊടുക്കം തോറ്റുമണ്ടും”
ഇങ്ങനെയുള്ളാെരു ദുർഭാഷണമവർ
തങ്ങളിലങ്ങുപറഞ്ഞൊരശേഷം
സംഗരമാശുതുടങ്ങിപ്രകട ശ-
രങ്ങൾ ചൊരിഞ്ഞു മറഞ്ഞിതു ഗഗനം;[3]
ചൊല്ലേറീടിനഗന്ധർവൻ നിജ-
വില്ലുവലിച്ചുചെവിക്കിടചേർത്തു
നല്ലശരങ്ങളുതിർത്തുതുടങ്ങി
നല്ലൊരുസമരമതെന്നേവേണ്ടൂ;
ഊറ്റക്കാരവർ നുറ്റുവരെല്ലാം
ഏററംചാടിയടുത്തുതുടങ്ങി;
കാറ്റുകൾതട്ടിക്കരപറ്റീടുമൊ-
രാറ്റിലെവെള്ളത്തിരകൾകണക്കെ
കേറ്റംപാരമതാരംഭേപുന-
രേറ്റംപേടിയുമുടനേകൂടി
തോറ്റുതിരിച്ചുതുടങ്ങിപതുക്കെ-
പ്പാറ്റകൾപോലെപടജ്ജനമെല്ലാം
മാറ്റലർബാണഗണങ്ങളുമുടനുട-
നേറ്റംമുറിഞ്ഞുമറിഞ്ഞഥവീണു,
ഏറ്റുതിരിപ്പാനെളുതല്ലാഞ്ഞവ-
രേറ്റംഭൂമിസ്സിൽവീണുമുരുണ്ടും
പേടികലർന്നൊരുനായന്മാര-
ങ്ങോടിച്ചെന്നുമരങ്ങടെ മൂട്ടിൽ
കൂടിക്കരിയിലകൊണ്ടുശരീരം
മൂടിയൊളിച്ചുശയിച്ചാരുടനേ.
നായന്മാരുടനോടുന്നേര-
ത്തായുധമെല്ലാംവഴിയിൽപോയി
ആയതുപിന്നെയുമുണ്ടാക്കീടാം
കായം കിട്ടുകിലതുബഹുലാഭം.
മലയുടെ ഗുഹയിൽചെന്നുകടന്നാർ
ചിലരന്നേരം പ്രാണഭയത്താൽ
വലിയൊരുപുലിവന്നടയുംകൂട്ടി-
ത്തലയുംകൊണ്ടു തിരിച്ചാനപ്പോൾ
കലയും മാനും വരുമൊരു മാർഗേ
വലയുംകെട്ടിക്കാട്ടാളന്മാർ
മലയിലൊളിച്ചിഹപാർക്കന്നേരം
വലയിൽചെന്നുവലഞ്ഞാനൊരുവൻ
വലയിൽപെട്ടതുകണ്ടൊരു വേടൻ
കലയെന്നോർത്തോരുബാണമയച്ചാൻ
തലയിൽകൊണ്ടുതറച്ചതുകണ്ടാ-
മലയൻവന്നിഹനോക്കുന്നേരം
കലയല്ലിവനൊരുവലിയൊരുതടിയൻ
മലയാളത്തിലെമാനുഷനൊരുവൻ
വലയീന്നിങ്ങുവലിച്ചുപതുക്കെ
തലയീന്നമ്പുപറിച്ചാൻ വേടൻ
പേടിത്തൊണ്ടൻമറ്റൊരുമാനുഷ-
നോടിപ്പോംവഴിയറിയാറാക്കി
കാടുതകർത്തൊരുവാരിക്കുഴിയിൽ
ചാടിയൊളിച്ചുകിടന്നാനപ്പോൾ;
ഉള്ളത്തിൽഭയമേറുകമൂലം
വെള്ളത്തിൽചിലർചാടിയൊളിച്ചു,
വള്ളിക്കെട്ടുകൾതോറുംചെന്നതി-
നുള്ളിൽപുക്കിതുപലജനമപ്പോൾ;
മണ്ണിൽപലപലകുഴിയുണ്ടാക്കി-
പ്പൊണ്ണന്മാർചിലരവിടെയൊളിച്ചു.
കണ്ണുമടച്ചുപുതച്ചുകിടന്നൊരു
വണ്ണമുറക്കവുമങ്ങുതുടങ്ങി;
കൊമ്പുകുഴൽക്കാർചെണ്ടക്കാരരു
മമ്പുഭയപ്പെട്ടോടിനടന്നാർ,
കൊമ്പന്മാരുടെകൊമ്പുമരത്തിൻ-
കൊമ്പുതടഞ്ഞുടനമ്പതുഭിന്നം
മദ്ദളമരയിലുറപ്പിച്ചീടിന
വിദ്വാനോടുക പാരം ദണ്ഡം
മദ്ദളമങ്ങൊരുകാട്ടിലെറിഞ്ഞി-
ട്ടദ്ദിക്കീന്നഥധാവതിചെയ്തു.
ഒരുഭാഗത്തെത്തോലുപിളർന്നി-
ട്ടൊരുവൻചെണ്ടയ്ക്കുകമേപൂക്കാൻ
പെരുവഴിതന്നിലരുണ്ടുതിരിച്ചാൻ
പെരുതായുളൊരു ചെണ്ടക്കാരൻ.
ഉടുക്കുംകൊട്ടിക്കൊണ്ടഗ്രേനടക്കുന്ന-
മേളക്കാരൻഉടുക്കുംമുണ്ടുംകളഞ്ഞുമിടുക്കും ഭാവിച്ചുമണ്ടി
തിടുക്കംപൂണ്ടൊരുവീട്ടിൽ കടപ്പാൻഭാവിക്കുന്നേരം
കടുത്തനായർതാൻ വന്നുതടുത്താനത്രയുമല്ലാ;
മുടിക്കുംപിടിച്ചുനാലഞ്ചടിക്കുന്നഘോഷം കേട്ടു
പൊടുക്കെന്നുകാട്ടിൽപുക്കകിടക്കുന്ന നായന്മാർവ-
ന്നടുക്കുന്നകോലാഹലംകടുക്കുന്നുണ്ടൊരുദിക്കിൽ
പടയ്കുതോറ്റു മണ്ടുന്നഭടന്മാർവന്നുകേറുമ്പോൾ
പടിക്കൽകാവലുംവെച്ചുകടപ്പാനെളുതല്ലെന്നും
വനത്തിൽനിന്നോടിവന്നജനത്തിന്റെ ഭാവംകണ്ടു
മനസ്സിൽനിന്ദിക്കുംനാരീജനത്തിന്റെ വാക്കുണ്ടായി
വമ്പന്മാരായമീശക്കൊമ്പന്മാരെല്ലാമോരോ
വമ്പും പറഞ്ഞുവില്ലുമമ്പുമെടുത്തും കൊണ്ടു
തമ്പുരാന്മാക്കു തിരുമുമ്പിലകമ്പടിക്ക-
ങ്ങിമ്പം കലന്നുചെന്നു വമ്പിച്ച കാനനത്തിൽ
ഗന്ധവന്മാരെപ്പേടിച്ചന്ധന്മാരായ നിങ്ങ-
ളെന്തിപ്പോളോടിപ്പോരാൻ ബന്ധമെൻ ഭോഷന്മാരേ!
ചന്തം പെരിയതൊങ്കൽകുന്തംകളഞ്ഞുവീണു
ദന്തങ്ങളുംതകർന്നു എന്തൊരുസാഹസങ്ങൾ
തോൽക്കുന്ന കൂട്ടം നിങ്ങൾതോക്കും കളഞ്ഞു പോന്ന-
താർക്കുമടുത്തതല്ലിതോർക്കുമ്പോൾചിരിയാകും
നേർക്കുംമററാരോടുപോരേൽക്കുന്നനേരം പല
ലാക്കും മുറിവും പുനരാർക്കും വരാത്തതല്ല;
ചാട്ടംപിഴച്ച കപിക്കൂട്ടം കണക്കേ നിങ്ങൾ
കൂട്ടം പിരിഞ്ഞുപാരംകോട്ടം പിണഞ്ഞമൂലം
ഓട്ടംതുടങ്ങിയതുവാട്ടംവരുവാൻതന്നെ
കേട്ടാലുടനേതന്നെനാട്ടാർപരിഹസിക്കും
കാട്ടിൽനിന്നോടിപ്പോന്നുവീട്ടിൽപുക്കൊളിക്കയെ -
ക്കാട്ടിൽമരിക്കനല്ലുകേട്ടീലേനായന്മാരേ
ഗോഷ്ഠികൾപതിന്നാലുനാട്ടിലും കേൾക്കുമയ്യോ
കാട്ടിയ കർമ്മമേതുംപാട്ടിലായതുമില്ല
പെണ്ണുങ്ങളുടെവാക്കീവണ്ണംകേൾക്കുന്നചില
പൊണ്ണന്മാർവീടുകളിൽകണ്ണുമടച്ചിരുന്നാർ
കർണ്ണൻദുർയ്യോധനൻവികണ്ണൻദുശ്ശാസനനും
കണ്ണുംചുവത്തിച്ചാപദണ്ഡംകുലച്ചുകൊണ്ട്
ചണ്ഡമായുള്ളശരഷണ്ഡമുതിർത്തുംകൊണ്ട്
തത്രവനടുക്കുന്നചിത്രസേനന്റെ കൂട്ട
മെത്രവളരെയുണ്ടുമിത്രന്മാരവരോടു
യുദ്ധംതുടങ്ങിയവരിത്ഥംപറഞ്ഞീടുന്നു
ക്രുദ്ധന്മാരായകുരുവൃദ്ധന്റെ നന്ദനന്മാർ.
"ഗന്ധർവന്മാരാകിനനിങ്ങടെ
ഗന്ധംപോലുംനാസ്തിയതാമൊരു
ബന്ധംകൂടാതിങ്ങനെനേർപ്പാ-
നെന്തൊരുകാരണമധമന്മാരേ!
അംബരചാരികളാകിനനിങ്ങടെ
ഡംബരമിന്നുശമിക്കുമശേഷം
സംഗരമിവിടെച്ചെയ്വതിനുള്ളൊരു
സംഗതിവന്നിതുനന്നിതുകാലം
അംഗമഹീപതികർണ്ണൻഞാനതു
നിങ്ങളറിഞ്ഞീലെങ്കിലിതറിവിൻ!
അംഗങ്ങളിലുടനമ്പുകൾകൊണ്ടിഹ
ഭംഗംവരുമളവറിയാമെല്ലാം;
നിങ്ങടെവിരുതുകളൊന്നുമിദാനീം
ഞങ്ങടെനേരെഫലിക്കയുമില്ലാ
കുരുകുലതിലകൻദുര്യോധനനൃപ-
നരികുലശലഭദവാനലസാരൻ
കരബലശാലികളനുജന്മാരും
പരബലമാശുതകർക്കുമശേഷം."
ശ്ലോകം
കുംഭീന്ദ്രപ്രൌഢകംസ്ഥലദലനകലാ
ചണ്ഡദോർദുണ്ഡസാരാൻ
ഗംഭീരാരാവഘോരാൻ കിമു ശശനികര-
സ്സംഹരേത്സിംഹവീരാൻ
കിം ഭേം! ഗന്ധർവവൃന്ദം സകലമപി സമം
സംഗതം സംഗരാന്തേ
ഡംഭോ പേതംവിജേതുംപ്രഭവതിവിമതോൽ -
കർത്തനാൻ ധാർത്തരാഷ്ട്രാൻ.
ശ്ലോകംകൊണ്ടുപറഞ്ഞാലറിവാൻ
ആകുലമെങ്കിൽപൊരുളുഞ്ചൊല്ലാം
ലോകരശേഷംബോധിക്കേണം
ലൌകികമിതുകഥനംചെയ്യുന്നു
ആനത്തലവന്മാരുടെമസ്തക-
മാശുപിളർന്നുകിളർന്നൊരുരുധിരം
പാനം ചെയ്തുമദിച്ചുനടക്കും
പരുഷമതാകിനസിംഹകുലത്തെ
താനേചെന്നൊരുകൂട്ടംമുയലുകൾ
താഡിച്ചാശുവധിപ്പാൻമതിയോ?
അതുപോലേബഹുഗന്ധർവന്മാ-
രതലപരാക്രമശാലികളാകും
ധൃതരാഷ്ട്രാത്മജരോടമർചെയ്വാൻ
മതിയാമോബതശിവശിവ!മോഹം
കൂടലർകുലബലമറുതിപെടുക്കും
കൂട്ടംകുരുകുലമെന്നു ധരിപ്പിൻ!
ആടലശേഷമകന്നുപടയ്ക്കതി-
പാടവമേറിനകർണ്ണാദികളൊടു
കൂടാ നിങ്ങടെ നികൃതികളൊന്നും
വാടാഖേചരമൂഢ!രണഭൂവി
വാടാഞങ്ങളിലൊരുവൻപോരും
പ്രൗഢാഹംകൃതിഹുംകൃതിയാലതി-
മൂഢന്മാരുടെവാക്കിതിവണ്ണം
ഗൂഢമതല്ലിഹപൊരുളിതുകിഞ്ചിൽ.
മിത്രനന്ദനസുയോധനവൃന്ദം
തത്ര വന്നുടനടുത്തദശായാം
ചിത്രസേനനഥസേനകളോട-
ങ്ങൊത്തുകൂടിയവരോടുരചെയ്താൻ:-
"നില്ലുനില്ലെടസുയോധന! കർണ്ണാ
നിങ്ങൾചൊന്നമൊഴിനിന്ദിതമെല്ലാം
വില്ലെടുത്തുവിളയാടിനങ്ങൾ-
ക്കില്ലതെല്ലുമൊരുവാട്ടമിദംനീം.
കൂർത്തുമൂർത്തശരമാരികളെല്ലാം
പേർത്തുപേർത്തുടനുതിർത്തുതുടർന്നാൽ
ചീർത്തമൂർത്തികളിലാശുസമസ്തം
കോർത്തുകോർത്തുശകലീകൃതമാകും.
ധാർത്തരാഷ്ട്ര!കുടിലാശയ!
നിന്റെധൂർത്തുകൊണ്ടുഫലമില്ലെട!മൂഢാ!
ഓർത്തുകൊൾകമമബാഹുബലം നീ
ഒത്തുകൊൾകമമബാഹുബലം നീ
നേർത്തുവന്നതതിസാഹസമല്ലോ,
ഊർദ്ധ്വചാരിവരാരോടമർചെയ്താ-
ലൂർദ്ധ്വമാമവനിചാരികളെല്ലാം
മൂർദ്ധഭാഗമതിലമ്പുകളേറ്റി -
ട്ടൂർദ്ധ്വലോകഗതിവന്നുഭവിക്കും.
കാട്ടിൽവന്നുനിജപൗരുഷഭാവം
കാട്ടുവാനിഹതുടർന്നൊരുകള്ള
ക്കൂട്ടമിങ്ങനെതിമിർത്തതുമൂലം
കോട്ടമിന്നുവരുവാൻവഴികൂട്ടി,
നൂറ്റുപേരുമിഹനിങ്ങളശേഷം
കൂറ്റുകാരുമുടനൻപൊടുപോരിൽ
തോറ്റുപോംഝടിതിയത്രയുമല്ലാ
കാറ്റുപോലെദൃഢമാശുപറക്കും
അഷ്ടികഴിച്ചുതിമിർത്തുനടക്കും
യഷ്ടികളൊരുവകദുർവിനയന്മാർ
നഷ്ടിവരാനൊരുവഴിയുംനോക്കി
കഷ്ടിച്ചങ്ങനെപടയുംകൂട്ടി
കെട്ടിച്ചുറ്റിയണിഞ്ഞുഞെളിഞ്ഞിഹ
കൊട്ടിഘോഷിച്ചാർത്തുവിളിച്ചും,
പെട്ടികളുംചിലപെട്ടകവുംപല-
ചട്ടമതിങ്ങനെവട്ടം കൂട്ടി
ചെട്ടികളുംചിലകുട്ടികളുംകോ-
മട്ടികളുംപലപട്ടന്മാരും
നാട്ടിലിരിക്കുംപ്രജകളെയെല്ലാം
കൂട്ടിസ്വരുപിച്ചെന്തൊരുകാര്യം?
കാട്ടിൽവരാനിഹകുടിലന്മാരേ!
കാട്ടിയവിരുതുകളൊക്കെയബദ്ധം
കാട്ടിലിരിക്കുംപാർത്ഥന്മാരെ-
ക്കാട്ടീടുവതിനിങ്ങനെനിങ്ങടെ,
ഗോഷ്ഠികളോർത്താൽചിരിയാകുന്നു.
ഗോഷ്ഠവിലോകനമെന്നൊരുകപടം
പുഷ്ടിനടിക്കുംനിങ്ങളെയിപ്പോൾ
പട്ടിക്കുംബഹുമാനംനാസ്തി
കൊട്ടിക്കൊണ്ടിഹവരുവാനിങ്ങനെ
സൃഷ്ടിച്ചാനൊരുകുസൃതിക്കാരൻ
രാഷ്ട്രവിനാശത്തിന്നുടനേധൃത-
രാഷ്ട്രസൂതന്മാർനിങ്ങൾപിറന്നു
നാട്ടിനുനാശംനിങ്ങടെമൂലം
നാണക്കേടിനുനല്ലൊരുമാർഗ്ഗം
പടയുംനിങ്ങടെപദവികളുംപല-
കുടയുംകൊടിയുംതഴചാമരവും
പടഹന്തുടിപറകൊമ്പുംകുഴലും
പടുതരഘോഷമാശേഷവുമിപ്പോൾ
ഝടിതിനശിച്ചിതുജളരേ!നിങ്ങടെ
തടിമാത്രംശേഷിച്ചിതുസമരേ.
തടിയന്മാരേ! പടപൊരുതീടുക
കുടിലന്മാരേ! മൂഢന്മാര
മടിയന്മാരുടെമദവുംമതവും
പടതുടരുമ്പോൾതീരുമതറിവിൻ!
ഇത്ഥംപറഞ്ഞുകൊണ്ടുയുദ്ധംതുടങ്ങിയത്ര
ചിത്രസേനാദികളുംധാർത്തരാഷ്ട്രാദികളും
അസ്ത്രങ്ങളനവധിശസ്ത്രങ്ങൾപലവിധം
ചിത്രപ്രകാരമതുമാത്രംപറവാൻമേല,
വെട്ടുംതടവുംചിലമുട്ടുംമുറികൾപുന-
രൊട്ടുംകുറവില്ലാത്തകൊട്ടുംകുഴൽവിളിയും
എട്ടുദിഗന്തങ്ങളുംപൊട്ടുംപ്രകാരംപട-
വെട്ടുംകരുക്കളമ്പത്തെട്ടുംമുപ്പതുംനാലു-
മെട്ടുംതളർന്നുവില്ലുമിട്ടുംകളഞ്ഞുനല്ല
പട്ടുംവെടിഞ്ഞുപുറകോട്ടുതിരിച്ചനേരം
കൂട്ടംകലമ്പിപ്പടക്കൂട്ടംപലവഴിക്കും
ഓട്ടം തുടങ്ങിപ്പലകോട്ടങ്ങൾകണ്ടുനിൽക്കും
ധീരൻചിത്രസേനൻഗഭീരൻഗന്ധർവരാജ
വീരൻനൂറുപേരുടെനേരേപാഞ്ഞടുത്താശു
"രേ രേ മൂഢരേ! നിങ്ങളാരെക്കാണ്മാനോടുന്നു
പോരാടുവാൻമിടുക്കുപോരാത്തനിങ്ങളിപ്പോൾ-
ആരുചൊല്ലിത്തങ്ങടെപൗരുഷംകാട്ടാൻവന്നു
നില്പിൻതരിമ്പെങ്കിലുംകെല്പില്ലാത്തവർനിങ്ങൾ
ജല്പിപ്പാൻമാത്രംകൊള്ളാംഅല്പന്മാരയ്യോ കഷ്ടം
ചൊൽപൊങ്ങുംദേവരാജൻകല്പിച്ചുവന്നുഞങ്ങൾ
സർപ്പദ്ധ്വജന്റെ കൂട്ടമെപ്പേരുമിന്നുതന്നെ
സ്വർഗ്ഗത്തിൽ വന്നീടണം ഭോഷ്കല്ല പറയുന്നു
പട്ടുംവളയുമെല്ലാംകിട്ടുമത്രയുമല്ലാ
വീരശൃംഖലനിങ്ങൾക്കോരാന്നുകൈക്കുപോടും
പാരാതെ പോന്നുകൊൾവിൻ വിരാളിപ്പട്ടുംകിട്ടും
ഇത്തരംമൊഴിപാഞ്ഞുസമർത്ഥൻ
ചിത്രസേനനതിവേഗമടുത്തു
തോറ്റുദൂരമഥധാവതിചെയ്യും
നൂറ്റുപേരെയുമടുത്തുതടുത്തു
വാറുകൊണ്ടുടനടിച്ചുപിടിച്ച
ക്കയറുകൊണ്ടുടൽവരിഞ്ഞഥകെട്ടി
തേരിലെക്കൊടിമരത്തൊടുകൂടി-
ച്ചേരുമാറുപലകെട്ടുമുറുക്കി
ക്ഷിപ്രമംബരതലത്തിലുയർന്നാന
പ്രമേയബലനാകിനദിവ്യൻ
ധാർത്തരാഷ്ട്രശതവുംപുനരപ്പോൾ
ആർത്തരായിമുറയിട്ടുതുടങ്ങി:-
"ധൂർത്തരാമരികൾഞങ്ങളെയെല്ലാം
തേർത്തടത്തിലുടനിട്ടുവരിഞ്ഞു
ഊർദ്ധ്വദിക്കിനിഹകൊണ്ടുതിരിച്ചു
പാർത്തുകാൺകമമധർമ്മതന്ത്രജാ
പാർത്ഥ!ഹാ !നകുല! ഹാ! സഹദേവ!
കാത്തുകൊൾകകനിവോടതിവേഗാൽ
ഭീമസേനവരിക്കാശുതരിമ്പും
താമസിക്കരുതുനിങ്ങളിദാനീം
സീമയില്ലമമസങ്കടമയ്യോ!
ധീമതാം വര യുധിഷ്ഠിരവീര
(ഇന്ദിശരാഗം, കണ്ടനാച്ചിതാളം)
തടിച്ചൊരുഗന്ധർവൻമഹാകശ്മലൻ അടിച്ചു
പിടിച്ചുകെട്ടിക്കൊണ്ടുതിരിച്ചുശിവശിവ!
ഒരുത്തൻവരുത്തുന്നൊരനർത്ഥങ്ങളാൽ
കരത്തിന്നൊരുകരുത്തുമില്ലാഞങ്ങൾകാനക്കെതരംകെട്ടു
വലഞ്ഞുവശംകെട്ടുവയംകേവലംവലയ്ക്കകത്തു
പതിച്ചമൃഗങ്ങളെക്കണക്കെശിവശിവ!
സഖേ !ധർമ്മജ!വീര!സമീരാത്മജ!സരസപാർത്ഥ!
നകുല!സഹദേവ!വരികവിരവോടെ,
നിരാധാരമായുള്ള ജനങ്ങൾക്കഹോ നിങ്ങളെ -
ന്നിയേ മറെറാരുജനമില്ലശരണമതുദൃഢം
കുരുക്കൾക്കുവന്നീടുംതരക്കേടഹോകുലത്തി-
ലുള്ളജനങ്ങൾക്കൊക്കെത്തന്നെസമമെന്നറികെടോ"
ഇത്തരമുള്ളാരുമുറവിളികൊണ്ടഥ
പത്തുദിഗന്തരമൊക്കെമുഴങ്ങി
സത്വരമതുകേട്ടധികദയാനിധി
സത്വഗുണാംബുധിധർമ്മതനൂജൻ
ഗന്ധവ ഹാത്മജനോടരുൾചെയ്യൂ:-
"ഗന്ധവന്മാർവന്നിഹനമ്മുടെ
ബന്ധുജനങ്ങളെയെല്ലാം വിരവൊടു
ബന്ധിച്ചുംകൊണ്ടങ്ങുതിരിച്ചു
ബന്ധം കൂടാതിങ്ങനെചെയ്തതി-
നന്ധത താനൊരു കാരണമിപ്പോൾ
അന്ധൻജനകകനുമിക്കഥകേട്ടാൽ
അന്തസ്താപം കൊണ്ടു മരിക്കും
എന്തെങ്കിലുമുടനനുജന്മാരുടെ
സന്താപങ്ങളൊഴിക്കണമിപ്പോൾ
അന്തരമില്ലതു ചെയ്തീലെന്നാൽ
എന്തിനു നമ്മുടെ ധർമ്മവിചാരം?
ദുര്യോധനനും ദുശ്ശാസനനും
ദൂഷണമനവധി ചെയ്തവരെങ്കിലു-
"മയ്യോ ഞങ്ങൾ വലഞ്ഞെന്നിങ്ങനെ
കയ്യുംമെയ്യും വശമല്ലാഞ്ഞവർ
നമ്മെ വിളിച്ചുകരഞ്ഞതുകേട്ടിഹ
ചുമ്മയിരിപ്പതുചിതമോ സഹജ!
ധർമ്മംനൃപതിക്കാശ്രിതരക്ഷണ-
കർമ്മമതല്ലോസഹജന്മാരെ !
ദുർമതമിപ്പോളരുതരു തുരുതര-
ദുരിതം വരുമതിനനവധിമേലിൽ”
അഗ്രജവചനംകേട്ടൊരുനേരമു-
ദഗ്രപരാക്രമിയാകിയഭീമൻ
അഗ്രേനിന്നുപറഞ്ഞുതുടങ്ങിസ-
മഗ്രാഹംകൃതിശാലിഗഭീരൻ:
"അടിയങ്ങൾക്കിഹനാലുജനത്തിനു-
മരുളിച്ചെയ്തൊരുകല്പനകേൾപ്പാൻ
മടിയെന്നുള്ളതുമില്ലിഹധർമ്മം
പിടിപാടില്ലാത്താളുകളല്ലാ
കള്ളച്ചൂതുകൾകൊണ്ടുചതിച്ചൊരു
കള്ളന്മാരുടെകപടമതോർത്താൽ
ഉള്ളംതന്നിലൊരല്പംകനിവെ-
ന്നുള്ളതുസംപ്രതിതോന്നുന്നീലാ;
തള്ളലുമവരുടെതുള്ളലുമൊരുവക
ഭള്ളുംപെരുകിനകള്ളവുമോർത്താൽ
കൊള്ളാമിത്തൊഴിൽതാനേവന്നതു
കോലാഹലമെന്നെന്നുടെപക്ഷം;
ഗന്ധർവന്മാർസരസന്മാരവ
ബന്ധംകൂടാതല്ലവരിവരെ-
ബന്ധിച്ചങ്ങനെകൊണ്ടുതിരിച്ചു;
പാലുകുടിച്ചുതടിച്ചൊരുകൂട്ടം
വാലില്ലാത്തകുരങ്ങച്ചന്മാർ
നാലഞ്ചല്ലൊരുനൂറുജളന്മാർ
നാടുമുടിപ്പാൻവന്നുപിറന്നു
" ചന്തംകാട്ടിനടക്കുന്നവരുടെ
ദന്തംതല്ലിയുതിർപ്പാൻനല്ലൊരു
ബന്ധം കാണാഞ്ഞങ്ങുവസിക്കും
ഗന്ധർവന്മാർക്കിന്നുകണക്കിൽ
ബന്ധിപ്പാനൊരുസംഗതിവന്നതു
സന്ധിക്കാതവർവിടുകയുമില്ലവ-
രെന്തെങ്കിലുമൊന്നാരംഭിച്ചാൽ
അന്തരമില്ലതുചെയ്തേനിൽപ്പൂ .
വിണ്ണവർനാട്ടിലിരിക്കുംവേശ്യ-
പ്പെണ്ണുങ്ങടെനടുമുറ്റമടിപ്പാൻ
പൊണ്ണന്മാരിവർകൊള്ളാമവരുടെ
പെണ്ണുങ്ങടെവിടുപണിചെയ്യിക്കാം;
കാളിപ്പെണ്ണുകുളിക്കുന്നേരം
താളിപതപ്പാനൊരുവൻകൊള്ളാം;
നീലിപ്പെണ്ണിനുനിദ്രാസമയേ
കാലിണഞെക്കാനപരൻകൊള്ളാം;
ഉർവശിതന്റെപടിക്കമെടുപ്പാൻ
ഉർവിയിലുള്ളവരിവർചിലർകൊള്ളാം;
അരുവയർമൌലിതിലോത്തമതന്നുടെ.
പുരമുറിതുപ്പാനൊരുവൻകൊള്ളാം;
സ്വർഗ്ഗസ്ത്രീകടെ വൃഷലികൾവേലയെ -
ടൂക്കേണ്ടുന്നതിനിവരെക്കൊള്ളാം;
പാർച്ചിലയുള്ളൊരുപദവിക്കാരുടെ
എച്ചിലെടുപ്പാനിവർചിലർകൊള്ളാം
ചന്ത്രക്കാരനുവെറ്റതെറുപ്പാൻ
ചന്തക്കാരരിലൊരുവൻകൊള്ളാം;
കുട്ടിപ്പട്ടന്മാരുടെചുമടുകൾ
കെട്ടിപ്പേറാനൊരുവൻകൊള്ളാം;
കല്പകവൃക്ഷംകാപ്പാനുള്ളൊരു
കൽപ്പനകേൾപ്പാനൊരുവകകൊള്ളാം
ആമ്പടികൂടുന്നവരുടെവീട്ടിൽ
തൂമ്പകിളപ്പാനുംചിലർകൊള്ളാം
ഗോക്കളെമേപ്പാനുംചിലർകൊള്ളാം
ശ്വാക്കളെനോക്കാനുംചിലർകൊള്ളാം;
കാക്കവരുമ്പോൾവക്കാണിപ്പാ
നാക്കണമെങ്കിലതിനിവരെക്കൊള്ളാം;
ഈവകവിടുപണിചെയ്യിപ്പാനിഹ
ദേവകൾചൊല്ലാൽഗന്ധർവന്മാർ
ഇവരെക്കെട്ടിക്കൊണ്ടുതിരിപ്പാ-
നവകാശമിതെന്നടിയനുതോന്നി;
മറ്റൊരുകാര്യക്ലേശംചെയ്യാൻ
നൂറ്റിലൊരുത്തനുമില്ലിഹനൂനം;
മാറ്റികളെപ്പുനരെന്തിനുനാമിഹ
മാറ്റിക്കൊൾവാൻപണിചെയ്യുന്നു.
കുരുടച്ചാരുടെമക്കളെയൊക്കെ
തെരുതെരെമമഗദകൊണ്ടടികൂട്ടി
പരിചൊടുകൊന്നുമുടിപ്പാനായി-
പലകുറിയടിയൻഭാവിച്ചപ്പോൾ
അരുതരുതെന്നിഹജ്യേഷ്ഠൻനമ്മൊടു
തിരുവുള്ളക്കേടായതുമൂലം
കുറ്റംവരുമെന്നോർത്തുടനടിയൻ
മുറ്റുമടങ്ങിപ്പാർക്കുന്നിപ്പോൾ
മറ്റൊരുകൂട്ടക്കാർവന്നേററീ
നൂറ്റുവരേയുംകൊണ്ടുതിരിച്ചതു-
മാറ്റുന്നെന്തിനുനല്ലകണക്കിലി-
തേറ്റമൊഴിപ്പാനെന്താവശ്യം?
താനൊന്നിനുകല്പിക്കയുമില്ലിഹ
താനേവന്നതുമൊക്കെമുടക്കും ;
ജ്ഞാനികളാകിനനിങ്ങടെമദ്ധ്യേ
ഞാനിങ്ങനെയെരുമൂഢൻതീർന്നു
ജ്യേഷ്ഠനുമനുജന്മാരുംകൂടി
കാട്ടിലിരുന്നുതപംചെയ്താലും!
ശാന്തന്മാരൊടുകൂടിയിരിപ്പതു
താന്തോന്നിക്കിഹതരമില്ലിപ്പോൾ
തടിയൻഭീമൻഞാനിനിനിങ്ങടെ
ഇടയിലിരുന്നുതരങ്ങൾകെടാതെ
വാശൊരുദിക്കിനുപോകേയുള്ളു
വാച്ചൊരുപരിഭവമൊഴിയണമുടനെ.
ഗദയുംകയ്യിലെടുത്തൊരുപൊണ്ണൻ
ഉദയേകുളിയുംപുഷ്പാഞ്ജലിയും
ഉപവാസങ്ങളുമുപരിതുടർന്നാൽ
അപവാദങ്ങൾനമുക്കുഭവിക്കും
ചേട്ടനുമനുജന്മാരും ചെന്ന-
ച്ചെണ്ടക്കാരുടെദീനമൊഴിച്ചുട-
നവരുടെദിക്കിനയയ്ക്കേവേണ്ടു
ഭവനേചെന്നവർകേറുംമുൻപേ
കാറ്റിന്മകനുടനവിടെച്ചെന്നിഹ
നൂറ്റിനെയുംപൊടിഭസ്മമതാക്കി
കാലത്തിങ്ങുവരുന്നുണ്ടവരെ
കാലപുരത്തിൽചെന്നാൽകാണാം"
കടുത്തവാക്കുകളുരത്തുഭീമൻ
കരത്തിലഗ്ഗദയെടുത്തുവെക്കും
നടപ്പതിന്നഥതുടർന്നതുനേരം;
“കടുപ്പമായ് വരുമടക്കമില്ലാ-
തടുത്തുസോദരതുടങ്ങൊലാനീ
പൊടുക്കനെക്കഥയൊടുക്കുകെന്നതു
നടക്കയില്ലിഹമിടുക്കനെങ്കിലും
ഒടുക്കമൻപൊടുമടക്കവും ചില
മുടക്കവുംവരുമടക്കുമേ ശുഭ-
മിടയ്ക്കുസോദര!പടയ്ക്കുകാലമ
തടുക്കുമന്നിതുനടക്കുമായതു
തടുക്കയില്ലഹമെടുക്കിലുംഗദ
മുടിക്കിലുംപുനരടിക്കിലുംപൊടി-
പെടുക്കിലുംപുരമടക്കിലുംപഥി
വടക്കുതെക്കിനടക്കിലുംതവ
മതംനമുക്കനുമതംവൃകോദര!
ഹിതംപറഞ്ഞതുചിതംഗ്രഹിക്കനീ
കുരുകുലമതിലിഹജാതന്മാരവർ
ഒരുനൂറുംനാമൈവരുമല്ലോ,
ഒരുമനമുക്കുമവർക്കുംതങ്ങളിൽ
വരുവാൻവിഷമമതെങ്കിലുമിപ്പോൾ
മറ്റാർവന്നുവിരോധിക്കുമ്പോൾ
നൂറ്റഞ്ചുംപുനരൊന്നൊന്നേവരൂ.
ഊറ്റക്കാർക്കുവരുമൊരബദ്ധം
കൂറ്റാർവേണമൊഴിപ്പതിനപ്പോൾ
കൂറ്റാരൊരുവരുമില്ലാതൊരുദിശി
മാറ്റാരെങ്കിലുമുപകൃതിചെയ്യാം.
കാറ്റിന്മകനേമടിയാതവർകളെ
മാറ്റിക്കൊണ്ടിഹവരികകുമാര!
പണ്ടൊരുപൂച്ചയുമെലിയുംതങ്ങളി-
ലുണ്ടായ് വന്നു സഖിത്വമൊരുന്നാൾ
മലയുടെമൂട്ടിൽകാട്ടാളന്മാർ
വലയുംകെട്ടിയുറപ്പിച്ചങ്ങനെ
കലയുംമാനുംപുലിയുംവന്നതിൽ
വലയുന്നേരംകൊലചെയ്വാനായ്
ഒരുദിശിപാർത്തിതുപകൽകഴിവോളം
ഒരുമൃഗമന്നിഹവന്നതുമില്ലാ -
വരുമിനിരാത്രിയിൽനാളെവെളുത്താൽ
വിരവൊടുവന്നുവധിക്കാമെന്നവർ
കരുതിത്തങ്ങടെഭവനേചെന്നുട-
നൊരുമിച്ചവിടെയുറക്കവുമായി.
ഒരുമാർജ്ജാരംവനഭൂവിരാത്രിയി
ലിരയുംതെണ്ടിനടക്കുന്നേരം
തരസാചെന്നൊരുവലയിൽചാടി
കരവുംകാലുമിളക്കാൻമേലാ
പരവശനപ്പോൾങ്യാങ്യാവൂ
കരവൂതുംചെയ്തവിടെവലഞ്ഞു
അരികേയുള്ളൊരുപോട്ടിലിരിക്കും
പെരുതായുള്ളൊരുമൂഷികനപ്പോൾ
അരിയായുള്ളൊരുപൂച്ചത്തടിയൻ
കരയുന്നതുകേട്ടൊന്നുവിരണ്ടു.
ഉരിയാടാതെമുഖംകാട്ടുന്നതു
മൊരുകുറികണ്ടാൻപൂച്ചയുമപ്പോൾ
സരസതയോടുവിളിച്ചാനവനെ-
“പരവശനായ് ഞാൻമൂഷികവീര!
വലയിൽചാടിവലഞ്ഞതുഞാനൊരു
ഫലമില്ലാതെമരിപ്പാറായി,
കലമാൻപന്നികൾവന്നുപതിച്ചാൽ
മലയന്മാർക്കതുതിന്മാൻകൊള്ളാം,
വിലപിടിയാത്തൊരുപൂച്ചലഭിച്ചാൽ
മലയനുമായതുതിന്മാനാകാ
തലയിലെഴുത്തിൻബലമതുകൊണ്ടിഹ
വലയിൽപെട്ടുവലഞ്ഞുസഖേ!ഞാൻ
എലിയുംപൂച്ചയുമന്യോന്യംബഹു-
കലഹികളെന്നൊരുചൊല്ലതുകൊള്ളാം
കലഹമെനിക്കുഭവാനോടില്ലതു
നലമൊടുനീയിഹബോധിക്കേണം.
വലയുടെചരടുകടിച്ചുമറിപ്പാൻ
പലപലകൌശലമങ്ങുണ്ടല്ലോ
മലയൻപോന്നുവരുന്നതിൻമുമ്പേ
വലകണ്ടിപ്പാൻകനിവിയലേണം
വലയുന്നവരുടെപാലനമല്ലോ[4]
വലിയ ജനങ്ങടെ ധർമ്മമതറിക.
എലിയെന്നല്ല ഭവാനൊരു ദശയിൽ
പുലിയെക്കാളതിവൻപനതാകും.”
പലവിധമിങ്ങനെ മാർജ്ജാരകനുടെ
പരവശവാക്കുകൾ കേട്ടൊരുനേരം
എലിയതു ബോധിച്ചരികേ ചെന്നഥ
വല കണ്ടിപ്പാൻ വട്ടംകൂട്ടി
ഓരോ ചരടു കടിച്ചുമുറിപ്പാ
നോരോ നാഴിക നേരം വേണം;
തെരുതെരെയങ്ങു കടിച്ചു മുറിച്ചാൽ
തരമല്ലെന്നുണ്ടെലിയുടെ ഹൃദയേ
മെച്ചമിവന്നിതു ചെയ്യാനെന്നതു
പൂച്ചയറിഞ്ഞാലുപകാരത്തിനു്
താഴ്ചവരാനുണ്ടെന്നു കനക്കെ-
ക്കാഴ്ചയവന്നുണ്ടെന്നതു മൂലം
താമസമായതു കണ്ടൊരു പൂച്ച
യ്ക്കാമയമേറി ക്ലേശവുമേറി
'തെരുതെരെ വേണമതല്ലെന്നാലിഹ
വരുമതിദുഷ്ടൻ മലയപ്പാഴൻ
പുലരുന്നേരം മലയന്മാരും
പലരും കലശലുകൂട്ടും മുൻപേ
വല കണ്ടിച്ചു വിടേണം നീ'യെ-
ന്നെലിയൊടു പൂച്ച പറഞ്ഞുതുടങ്ങി;
വെട്ടമടുത്തൊരു സമയേ മൂഷിക-
നൊട്ടും താമസിയാതെ വലയും
പൊട്ടിച്ചൻപൊടു പോട്ടിലൊളിച്ചു
ധൃഷ്ടൻ പൂച്ചയുമങ്ങു നടന്നു.
ഒട്ടു ദിനങ്ങൾ കഴിഞ്ഞൊരുദിവസം
കിട്ടീലെങ്ങുമൊരേടത്തശനം
അഷ്ടിക്കെന്തൊരു വകയുള്ളെന്നിഹ
കാട്ടിൽ നടന്നപ്പൂച്ചത്തടിയൻ
കൂട്ടുസഖിത്വം ഭാവിച്ചെലിയുടെ
പോട്ടിന്നരികേ ചെന്നു വിളിച്ചാൻ
"പണ്ടുപകാരം ചെയ്തൊരു മൂഷിക-
നുണ്ടോ സുഷിരം തന്നിലിദാനീം?'
എലിയതു കേട്ടു വിലത്തിന്നുള്ളിൽ
തല കാട്ടാതെ വസിച്ചു പറഞ്ഞാൻ:
ശ്ലോ- 'കാര്യാർത്ഥമാവയോഃ സഖ്യം
തസ്മിന്നവസിതേ പുനഃ
മാർജ്ജാരസ്ത്വം ഹി മാർജ്ജാരോ
മൂഷികോഹഞ്ച മൂഷികഃ'
'കാര്യം കൊണ്ടിഹ നീയും ഞാനും
കനിവൊടു സഖ്യം ചെയ്തിതു മുന്നം
കാര്യമതന്നു കഴിഞ്ഞു പിരിഞ്ഞു
വൈരമതിനിയും മുന്നേപ്പോലെ
പൂശകനാം നീ പൂശകനിനിമേൽ
മൂഷികനാം ഞാൻ മൂഷികനിനിമേൽ,
ഇനി നാം തങ്ങളിലെത്തുന്നേരം
കനിവുമതില്ലൊരു ചേർച്ചയുമില്ലാ.
' ഇങ്ങനെയുള്ളൊരു ശ്ലോകം ചൊല്ലീ-
ട്ടങ്ങു നടന്നിതു മൂഷികനുടനേ
എന്നതു കൊണ്ടു പറഞ്ഞു വൃകോദര!
നന്നിതു മാർഗ്ഗം നയശാലികളാൽ
നിന്ദിതമല്ലിതു നന്ദിതമത്രേ
ചെന്നുടനിവരുടെ മോചനമുചിതം
ഇന്നിസ്സങ്കടമമ്പൊടു തീർത്താൽ
പിന്നെ നടേത്തെപ്പോലേ തന്നെ
കൗന്തേയന്മാർ കൗന്തേയന്മാർ
കൗരവ്യന്മാർ കൗരവ്യന്മാർ.”
“ആര്യനിദാനീമരുളിച്ചെയ്തതു
കാര്യമിതെന്നുര" ചെയ്തിതു നകുലൻ.
ഏഷണി പറവാൻ വിരുതുപെരുത്തവ-
നേഷ സുയോധനനനുജന്മാരും
ദൂഷണമിങ്ങനെ വരുവാനൊക്കെയു-
മേഷണിദോഷമിതെന്നറിയേണം.
ശ്ലോ -'പുരാ കശ്ചന ഗോമായൂർ
ദുരാഗ്രഹവശം വദഃ
പരാൻ വിനാശയൻ ഭൂയോ
ദുരാപദമുപേയിവാൻ.'
പണ്ടൊരു കുറുനരി തിന്മാനുള്ളതു
തെണ്ടി നടന്നു മനസ്സും മുട്ടി-
ക്കണ്ടകമുള്ള വനങ്ങളിലെല്ലാം
മണ്ടിനടന്നു തളർന്നു ശരീരം
കണ്ടാനൊരുദിശി നല്ല കരിമ്പുക-
ളുണ്ടാക്കിപ്പല വേലികൾ കെട്ടി
കാത്തു കിടപ്പാൻ പുരയും കെട്ടി-
പ്പാർത്തീടുന്നൊരു നായരുമുണ്ട്.
കേളച്ചാരെന്നവനുടെ പേരും കേട്ടു ഗ്രഹിച്ചാൻ
കുറുനരിയൊരുനാൾ കേളച്ചാരൊടു ചെന്നു പറഞ്ഞു:
“കേളച്ചാ! ഞാനുരചെയ്യുന്നതു
നാളെപ്പത്തു വെളുപ്പിനു മുമ്പേ
കോളല്ലാതൊരു ദൂഷണമുണ്ടാം;
കാട്ടിൽ നടക്കുമൊരാനത്തലവൻ
കേട്ടു കരിമ്പുകളുള്ള വിശേഷം
രക്ഷിച്ചിവിടെ വളർത്ത കരിമ്പുകൾ
ഭക്ഷിപ്പാനായ് വരുമത്തടിയൻ
രക്ഷിക്കുന്നൊരു തന്നെക്കൂടെ
ഭക്ഷിക്കാതെയടങ്ങുകയില്ല."
അതു കേട്ടപ്പോൾ നേരെന്നോർത്തൊരു
മുതുകേളച്ചാരൊന്നു വിരണ്ടു:
"കുറുതായുള്ളൊരു കൗശലമുണ്ടിഹ
കുറുനരി ഞാനതു ബോധിപ്പിക്കാം;
അമ്പുകൾ ചുട്ടുപഴുപ്പിച്ചെയ്താൽ
കുംഭിത്തടിയനെയിന്നു വധിക്കാം
. ചെറു വടക്കൊരു പൊക്കം പെരുകിന
പുറ്റിന്നരികെച്ചെന്നു പതുക്കെ
പറ്റിക്കൊണ്ടാലമ്പുകളവനുടെ
നെറ്റിക്കിട്ടു പ്രയോഗിച്ചീടാം
പത്തുവെളുപ്പിനുമുമ്പേയവിടേ-
ക്കെത്തിക്കൊണ്ടാലതു സാധിക്കും."
എന്നതു കേട്ടഥ കേളച്ചാരതു
നന്നെന്നോർത്തുടനവിടെപ്പാർത്താൻ
കുറുനരിചെന്നഗ്ഗജവരനോട-
അറിയിച്ചാനതുസമയേതന്നെ.
"കരിമ്പുതിന്മാൻ കരിവരനിപ്പോൾ,
തരിമ്പു മോഹമതുണ്ടെന്നാകിൽ
തരംവരുത്താം പത്തു വെളുപ്പിനു
വരമ്പിനുള്ളിൽ ചെന്നാലവിടെ
കരിമ്പു കാണാമായതു തുമ്പി-
ക്കരത്തിലാക്കി തിന്നു മുടിപ്പാ-
നൊരുമ്പെടേണം നീയിഹ ഞാനു-
ണ്ടകമ്പടിക്കായ് മുന്നിൽ നടപ്പാൻ;
" ഇത്തരമുരചെയ്തീടിന കുറുനരി
മത്തഗജത്തെക്കൊണ്ടുവരുമ്പോൾ
ചിത്താമോദമൊടിത്ഥം കരുതി:
പത്തമ്പതു ദിവസത്തിനു ഭക്ഷണ-
മിത്തടിയന്റെ ശരീരം മതിയാം.
ഇത്തൊഴിൽ നല്ല കണക്കിനു കൂടി;
കേളച്ചാരുടെ തടികൊണ്ടിന്നും
നാളേക്കും തടവില്ല ഭുജിപ്പാൻ;
എന്നു വിചാരിച്ചവനും തെളിവൊടു
ചെന്നൊരു ദിക്കിലൊളിച്ചഥ നിന്നാൻ
വന്നുടനാന കരിമ്പു തകർത്തഥ
തിന്നുതുടർന്നൊരു സമയേ കേളൻ,
ചുട്ടുപഴുത്തൊരു ശരവും വില്ലും
വട്ടം കൂട്ടിപ്പാതിരനേരം
പുറ്റിന്മേലൊരു കാലും വച്ചഥ
തെറ്റെന്നക്കണ വിട്ടൊരുനേരം
മസ്തകഭാഗേ ബാണം കൊണ്ടൊരു
മത്തകരീന്ദ്രൻ ചത്തു മറിഞ്ഞു;
വമ്പനതാകിന കേളച്ചാരെ
പാമ്പു കടിച്ചുടനവനും ചത്തു.
പത്തിപ്പുറമേ വില്ലിൻമുനയതു
കുത്തുകയാലപ്പാമ്പും ചത്തു.
ഒക്കെച്ചത്തതു കണ്ടു പ്രസാദി-
ച്ചക്കുറുനരിയരികെച്ചെന്നുടനേ
അക്കുലവില്ലിൻ മുനമേലുള്ളൊരു
രക്തം ചെന്നഥ നക്കുന്നേരം
പല്ലുകൾ തട്ടി മുറിഞ്ഞിതു ഞാണും
വില്ലു നിവർന്നുടനവനുടെ വായിൽ
കൊണ്ടുകരേറിക്കുറുനരിഭോഷൻ
രണ്ടു പിളർന്നുടനവനും ചത്തു.
ഏഷണിയുള്ളവനിങ്ങനെ വരുമതു
ദോഷങ്ങളിലതിദോഷം നിയതം;
ഭോഷന്മാർക്കതു കാരണമിപ്പരി
യേഷണയിങ്ങനെ സംഗതി വന്നു.”
അഥ പുനരഗ്രജനരുളിച്ചെയ്തു:
"കഥകൾ പറഞ്ഞഥ കാലം പോയാൽ
രഥമതിലധുനാ യന്ത്രിതരാമവ-
രതി ദൂരം ഗതരായെന്നുവരും
വിരയെപ്പോക വൃകോദരവീരാ!
ഹരിസുത! നീയും കൂടിച്ചെല്ലുക
ഇരുവരുമൊരുമിച്ചംബരചരരെ
പരിചൊടു ചെന്നു ജയിച്ചുംകൊണ്ടഥ
കുരുസുതശതവും വീണ്ടും കൊണ്ടിഹ
വരിക തരിമ്പുവിചാരം വേണ്ടാ.”
ഗുരുശാസനമതു കേട്ടങ്ങിരുവരു-
മുരുതരവേഗം ചെന്നു വിളിച്ചു:
ചമ്പതാളം
"ഗഗനചരമൂഢരേ ഗന്ധർവ്വകീടരേ!
ഗമനമിതു വിരവിനൊടു വിഫലതരമാക്കുവൻ!
വിരുതുകളിതൊക്കവേ വിരതതരമാക്കുവൻ.
വരിക യുധി പൊരുവതിനു പെരികമദശീലരെ!
കുരുകുലമഹീശരോടരുതരുതു സാഹസം
കരികളൊടു പൊരുവതിനു കുറുനരികൾ പോരുമോ ?
ഹരിതനയനർജ്ജുനൻ പരിശമിതദുർജ്ജനൻ
പരുഷതരശരനികരനിരകൾ ചൊരിയും വിധൗ
ഝടിതി പൊടിഭസ്മമാം കുടിലകുലമൊക്കവേ
പടപൊരുകിലുടലുടയ മുടവുമുടനേവരും
പടയിലധികാദരൻ പടുമതി വൃകോദരൻ
കഠിനതരഗദയുടയ കരുമനകൾ കൊണ്ടുടൻ
അടിതുടരുമാഹവേ പൊടിയുമുടനാകവേ
അടിമുടികളഖിലമപി തിലതുലിതമായ് വരും."
ഇത്ഥം പറഞ്ഞുകൊണ്ടു യുദ്ധം തുടങ്ങീ പാർത്ഥൻ
ഊർദ്ധ്വപ്രദേശങ്ങളിൽ കൂർത്തുള്ള സായകങ്ങൾ
ചേർത്തു പ്രയോഗിച്ചതു നേർത്തു പോകാതെ കൊണ്ടു
കോർത്തു ഗന്ധർവ്വന്മാർക്കു പാർത്തു കൂടാതെയാക്കി
ത്തീർത്തു വിജയനിനി ധൂർത്തു ഫലിക്കയില്ലെ
ന്നോർത്തു, ചിത്രസേനനുമാർത്തു വിളിച്ചടുത്തു.
മാരികണക്കേ വീരന്മാരിലസ്ത്രങ്ങളങ്ങു
വാരിച്ചൊരിഞ്ഞു വ്യോമചാരി ഗന്ധർവ്വരാജൻ
പോരിലുടനെ വലവൈരി തനയനപ്പോൾ
ഭൂരിശസ്ത്രങ്ങൾകൊണ്ടു ദൂരീകരിച്ചു സർവ്വം
ദിവ്യൻ പലവിധത്തിൽ ദിവ്യാസ്ത്രം പ്രയോഗിച്ചു
സവ്യസാചിതാനതു സർവ്വം തടുത്തുനിന്നു,
വമ്പുള്ളർജ്ജുനനുടെ വമ്പു തടുപ്പാനും ത-
രിമ്പു ശക്തിയില്ലാഞ്ഞു കമ്പം തുടങ്ങീ ദിവ്യൻ
വിട്ടുപോവാനും വഴി കിട്ടുന്നതില്ലാ പട-
വെട്ടുവതിന്നു പുനരൊട്ടുമെളുതുമല്ലാ;
പെട്ടെന്നു നാമിവിടെ പെട്ടു പോമെന്നുറച്ചു
കൊട്ടും ഘോഷവും നിർത്തിയൊട്ടും താമസിക്കാതെ
തേരും പടയും നൂറ്റുപേരും താനും ഭൂമിയിൽ
ചേരുവാൻ വന്നിറങ്ങി ചാരുഗന്ധർവ്വരാജൻ;
മാരുതാത്മജനതുനേരം പറഞ്ഞു: “പാർത്ഥാ!
പോരും കലഹമിനിച്ചേരുകയെന്നേ വേണ്ടൂ.
പാരം വലഞ്ഞു നിൻ്റെ കൂരമ്പു കൊണ്ടിക്കൂട്ടം
വൈരം വെടിഞ്ഞിവരെ സ്വൈരം സംഭാവിക്കേണം"
ഭീമസേനന്റെ വാക്കു കേട്ടൊരു സവ്യസാചി
താമസംകൂടാതെകണ്ടായുധമങ്ങു വച്ചു:
“ഭൂമിയിലിറങ്ങുക വൈകാതെ ചിത്രസേന!
നാമിരുവരും തമ്മിലേതും കലഹമില്ല.'
ഗന്ധവാഹാത്മജവിജയന്മാരൊടു
ഗന്ധർവ്വാധിപനിദമരുൾചെയ്തു:
"ബന്ധുപ്രീതിബലം കൊണ്ടിവരെ
ബന്ധിപ്പതിനിഹ ബന്ധം വന്നു
ഒരു വസ്തു പിടിപാടില്ലാത്തൊരു
കുരുസുതമൂഢന്മാരിവര നൂനം
നിരുപണമില്ല ജളപ്രഭുഭാവം
പെരുതായ് വന്നു ശിരസ്സിൽ കേറി
മുറ്റും നമ്മുടെ വിദ്യകൾ ഭദ്രം
മറ്റുള്ളവരുടെ നിന്ദിതമെന്നും
ഏറ്റം മദഭരമുള്ളതശേഷം
മാറ്റണമെന്നിട്ടഹമിതി ചെയ്തു.
വീരവൃകോദര! വരിക ധനഞ്ജയ!
വൈരം നമ്മൊടു കരുതീടൊല്ല
വൈരിജനങ്ങടെ ബന്ധനമോക്ഷം
വിരവൊടു ചെയ്ത വ്യകോദര വീര!"
എന്നതു കേട്ടു വൃകോദരനുടനെ
സ്യന്ദനമേറിച്ചെന്നു പതുക്കെ
കെട്ടുകളൊക്കെയഴിപ്പാൻ രഥമതി
ലിട്ടു പിരട്ടിയുരുട്ടിച്ചിലരുടെ
കുടുമ പിടിച്ചു വലിച്ചും ചിലരുടെ
പിടരി പിടിച്ചു തിരിച്ചും ചിലരുടെ
താടി പറിച്ചും മീശ മുറിച്ചും
മോടി കുറച്ചും തട്ടിമറിച്ചും
കെട്ടഴിയാഞ്ഞതു പൊട്ടിച്ചും പണി-
പെട്ടു രഥത്തേൽനിന്നു നിലത്തേ-
ക്കിട്ടു തുടങ്ങി മടങ്ങാതേ തല-
തൊട്ടെണ്ണി സ്വരുപിച്ചങ്ങൊരു ദിശി
ദുര്യോധനനും ദുശ്ശാസനനും
ദുർമ്മുഖനും ദുർശ്ശേശ്വരനിവനും
ദുർമ്മർഷണനും ദുർമ്മേധാവും ദുർദ്ധർഷണനും
ദുർഭാഷണനും ദുഷ്ക്കർഷണനും
ദുഷ്കണ്ടകനും ദുശ്ശീലൻ ദുർബുദ്ധി ദുരീശൻ
എണ്ണം നൂറുമിതൊപ്പിപ്പാൻ ബഹു
-ദണ്ണമെനിക്കിഹ കൈ തളരുന്നു:
ഉണ്ണീ! വരിക ധനഞ്ജയ! നീയിനി-
യെണ്ണിയൊരിക്കൽ സൂക്ഷിക്കേണം
അണ്ണൻ തമ്പിയുമവനുടെ തമ്പിയു-
മെണ്ണത്തിൽ പിഴകൂടാതെണ്ണുക!
കണ്ണില്ലാത്തൊരു ജനകനിനിത്തൊ-
ട്ടെണ്ണിയൊരേടത്താക്കുന്നേരം
തൊണ്ണൂറ്റൊൻപതിലേറ്റം കണ്ടീ
ലെന്നുള്ളമളിവരാതെയിരിപ്പാൻ
ധൂർത്തന്മാരെയൊരോലയിലൊക്കെ-
ച്ചാർത്തി വിടാഞ്ഞാൽ ദൂഷണമുണ്ടാം.
കാണുന്നീല കണക്കപ്പിള്ളകൾ
മേനോക്യച്ചന്മാരുമതില്ലാ,
നല്ല ചിതത്തിൽ കൂടി നമുക്കെളു
തല്ലിനിയിവരുടെ വേറുതിരിപ്പാൻ."
എന്നു പറഞ്ഞു ചിരിച്ചു വൃകോദര-
നൊന്നൊഴിയാതിഹ നൂറ്റുവരേയും
കെട്ടുമഴിച്ചഥ വിട്ടു പതുക്കെ
തൊട്ടുതലോടിക്കൊണ്ടുരചെയ്താൻ:
“ദുര്യോധന! ശൃണു വചനം നിന്നുടെ ദു
ര്യോഗംകൊണ്ടിങ്ങനെ സംഗതി
വന്നുഭവിച്ചതു നന്നായ് വരുമിനി
നിന്നുടെ ദുർമ്മദമൊട്ടു ശമിക്കും
. ആയതു വരുവാൻ നിമിഷം നിന്നുടെ
മായമതുണ്ടോ മാറ്റീടുന്നു?
നായുടെ വാലൊരു പന്തീരാണ്ടേ-
ക്കായതമാകിന കുഴലതിലാക്കി,
പിന്നെയെടുത്തതു നോക്കുന്നേരം
മുന്നേപ്പോലെ വളഞ്ഞേ കാണൂ
വെണ്മതികുലമതിലീശ്വരനാകിന
ധർമ്മാത്മജനുടെ ചരണസമീപേ
ചെന്നുവണങ്ങിക്കരവും കൂപ്പി
മൂന്നു വലത്തും വച്ചു പതുക്കെ
പൊയ്ക്കൊണ്ടാലും ഹസ്തിനപുരമതി
ലിക്കണ്ടനുജന്മാരൊടുകൂടെ."
ഇങ്ങനെയുള്ള വൃകോദരവചനം
തിങ്ങിന നാണംകൊണ്ടു മുഖത്തെ
താഴ്ത്തിക്കൊണ്ടഥ കേട്ടു മനസ്സിലൊ-
രാർത്തി മുഴുത്തു സുയോധനനുടനേ
ഉത്തരമുരിയാടാതേതന്നെ
സത്വരമനുജന്മാരൊടുകൂടി
ഹസ്തിനപുരവഴി നോക്കിനടന്നാൻ
അസ്ഥിരമതിയാമതിശയകുടിലൻ.
വിരവൊടു വീരൻ വായു തനൂജൻ
നരനൊടുകൂടെച്ചെന്നു വനാന്തേ
നരപതി കുലപതിയാകിനതങ്ങടെ
ഗുരുവരനാകിന ധർമ്മാത്മജനുടെ
ചരണസമീപേ ചെന്നു വണങ്ങി-
പരമാനന്ദമയാകൃതിയാകിന
മുരരിപുഭഗവാൻ തന്നുടെ രൂപ
സ്മരണം ചെയ്തു വസിച്ചിതു ഭദ്രം.
ചിത്രസേനനും വൃന്ദവുമെല്ലാം
ചിത്തസമ്മതം പൂണ്ടു ഗമിച്ചു.
വൃത്രവൈരിയെച്ചെന്നു വണങ്ങി
തത്ര മേവിനാനതുമതിഭദ്രം.
ഘോഷയാത്ര,ഓട്ടൻതുള്ളൽ സമാപ്തം.[5]
[1] തയ്യാറാക്കിയത്: അനുശ്രീ സി.വി, നന്ദന പി.എസ്, നിമിഷ. ടി.എസ്, ഡോ. കൃഷ്ണ അരവിന്ദ്
[2] തയ്യാറാക്കിയത്: രേഷ്മ ആർ, സുഹ്റാബി പി.പി, ഡോ. കൃഷ്ണ അരവിന്ദ്
[3] തയ്യാറാക്കിയത്: ബിന്യ സി, മുജീബ് റഹ്മാൻ.എം, ഡോ. രഞ്ജു രവി
[4] തയ്യാറാക്കിയത്: ചൈതന്യ എസ്, ഗൗരീനന്ദന എസ്.എസ്, ഡോ. രഞ്ജു രവി
[5] തയ്യാറാക്കിയത്: നന്ദന ഭാസ്കരൻ, ജുവൽ ജോൺസൺ, ഡോ. ജയകുമാർ എസ്.എസ്.
തയ്യാറാക്കിയത്:
അനുശ്രീ സി.വി.
എം എ മലയാളം
നന്ദന. പി.എസ്.
എം എ മലയാളം
നിമിഷ. ടി.എസ്.
പി .എച്ച് .ഡി . മലയാളം
രേഷ്മ ആർ.
എം എ മലയാളം
സുഹ്റാബി പി.പി.
എം എ മലയാളം
ബിന്യ.സി.
എം എ മലയാളം
മുജീബ് റഹ്മാൻ
എം എ മലയാളം
ചൈതന്യ എസ്.
എം എ മലയാളം
ഗൗരീനന്ദന എസ്.എസ്.
എം എ മലയാളം
നന്ദന ഭാസ്കരൻ
എം എ മലയാളം
ജുവൽ ജോൺസൺ
എം എ മലയാളം
സംശോധകര്:
ഡോ .കൃഷ്ണ അരവിന്ദ്
അസി.പ്രൊഫസർ
ഡോ. രഞ്ജു രവി
അസി.പ്രൊഫസർ
ഡോ. ജയകുമാർ എസ് എസ്
അസി.പ്രൊഫസർ