ഒന്നാമങ്കം (പേജ് 01 - 05)
ഒന്നാമങ്കം
ചിന്തും മോദമിയന്നു ചിത്തതളിരിൽ
ചിന്തിക്കുവോര്‍ക്കെത്രയും
സന്തോഷത്തൊടു സാധുസംസ്തുതയശ-
സ്സന്താനസമ്പത്തുകൾ
ഏന്തീടും കൃപയോടുകൂടിയുടനേ
നൽകാൻ കൃപാജാലസം-
ഭ്രാന്ത്യാ വാണരുളുന്നൊരാ വരദനാം
ഗോവിന്ദനെകൂപ്പുവിൻ. 1
അത്രതന്നെയല്ല,
കൂടീടും ഗർവ്വൊടെത്തിക്കടുതരവിഷവേ-
ഗത്തോടും ചുറ്റി നന്മ-
മൂടീടും കാളിയന്തന്നുടലുടനെ കുട-
ഞ്ഞിട്ടു ദൂരെക്കളഞ്ഞു
പാടീടും ദിവ്യനാരീസദസി ഫണിഫണാ-
മണ്ഡലേ നൃത്തമയ്മ്പോ-
ടാടീടും കൊണ്ടൽവർണ്ണന്തടവുമൊരിടയ-
ക്കുഞ്ഞിനെക്കുമ്പിടുന്നേൻ. 2
അതും പോരാ,.
പിടിച്ച വാശിക്കു നിനച്ചമട്ടി-
നിടിച്ചിലാവാതെ ജയംലഭിക്കാൻ
തടിച്ച കാരുണ്യമൊടംബികേ! നിൻ
പൊടിച്ചിടും പുഞ്ചിരിയെത്തൊഴുന്നോൻ. 3
സൂത്രധാരൻ- (നാലുപുറത്തും നോക്കീട്ട്)
കുലശേഖരപുരമരുളും
കുലദൈവതമായ വാസുദേവന്റെ
വലിയോരുത്സവമതിലീ
വിലയേറിയ സജ്ജനങ്ങളിടതിങ്ങി. 4
അതുകൊണ്ടിവിടെ സ്വകുലോചിതമായ നാട്യവിദ്യകൊണ്ടു സഭയെ രസിപ്പിയ്ക്കതന്നെ.
(അണിയറയിലേക്കു നോക്കീട്ട്) ഇവിടെ വരു.
നടൻ- (വന്നിട്ട്) ഇതാ ഞാൻ വന്നു.
സൂത്രധാരൻ- എന്താ കഥ തീര്‍ച്ചപ്പെടുത്തിയോ?
നടൻ- ഞങ്ങളെന്താ തീര്‍ച്ചപ്പെടുത്തുന്നത്? ഇവിടുന്നു പറയുന്നത് എന്നു തീർച്ചപ്പെടുത്തി എന്നു പറയാം.
സൂത്രധാരൻ- (ചിരിച്ചും കൊണ്ട്) ആട്ടെ ഞാനൊന്നു വിചാരിച്ചു. സന്താനഗോപാലമായെങ്കിലോ എന്നാണു്. തന്റെ പക്ഷമെന്താ?
നടൻ- അങ്ങിനെതന്നെ. സംശയിക്കാനില്ല. എന്താണെന്നല്ലേ?
കഞ്ഞിക്കുട്ടൻതമ്പുരാൻ തീര്‍ത്തതാണീ-
രഞ്ജിപ്പേറും നാടകം കേടകന്നു്
മഞ്ജുശ്രീമന്മാധവൻ പാര്‍ത്ഥനോടും
ഭഞ്ജിക്കാതേ ചെയ്തു ചാരിത്രമാണു്. 5
അതുകൊണ്ട് കഥാരസത്തിലും, കവിതാരസത്തിലും ഒട്ടും താണതല്ല ഈ നാടകം. എന്നാലിനിക്കൊരു സംശയം. ഞാനൊരുതവണയെ ഈ നാടകം നോക്കീട്ടുള്ളു. അതിലാദ്യം ആരുടേയാണ് പ്രവേശം?
സൂത്രധാരൻ- അല്ല! അതും മറന്നോ താൻ?
പ്രോദ്യന്മോദം കലര്‍ന്നാ പൃഥയുടെ സുതനും
കൃഷ്ണനും തേരിലേറി
പ്രദ്യുമ്നാദി പ്രധാനപ്രഥിത യദുജനം
മുമ്പിൽ വന്നെന്നു് കേട്ടു
പ്രീത്യാ സാക്ഷാല്‍ സുധര്‍മ്മാസഭയുടെ നടുവിൽ -
പ്പോയിയിപ്പോഴിവണ്ണം
വൃത്യാ വൃത്താന്തമോതും വിപൃഥു ശിനിസുത-
ന്മാര്‍ക്കു മുമ്പിൽ പ്രവേശം 6
നടൻ- ഓ! ശരിതന്നെ.
സൂത്രധാരൻ- ആട്ടെ. നോക്കു കാര്യം നടക്കട്ടെ. വേഗം വേഷം കെട്ടാൻ വേഷക്കാരോടു ചെന്നുപറയൂ.
നടൻ- അങ്ങിനെതന്നെ. (എന്നു പോയി)
സൂത്രധാരൻ- (നാലുപുറത്തും നോക്കീട്ട്)
കെല്പാകവേ തെളിവിനോടു തിരിച്ചുകാട്ടി-
പ്പുഷ്പാകരത്വമിയലുന്ന വസന്തകാലം
ഇപ്പോൾ വളർന്നു വടിവിൽ പ്രമദാവനാദി-
യ്ക്കുൾപ്പെട്ടഭംഗി പറയുമ്പോൾ മഹാവിശേഷം. 7
ചിത്തം തെളിഞ്ഞു മലർബാണനൊരാവനാഴി
തീർത്തെന്നപോലെ പല പൂങ്കുല ഭംഗിയോടെ
വൃത്തം വസന്തതിലകം വിലസുന്നു മാര-
നൊത്തോരുപത്നിയുടെപോർമുലയെന്നപോലെ. 8
(നോക്കീട്ട്) അല്ല! വേഷം വന്നുതുടങ്ങിയല്ലോ.
വൃത്യാ നമ്മുടെ ശിഷ്യരായിടുമൊരീ-
ഗ്ഗോവിന്ദനും രാമനും
വ്യത്യാസം പിണയാതെ യാദവവര-
ന്മാർതന്റെ വേഷത്തോടും
എത്തീ സാത്യകിയായിയും വിപൃഥുവാ-
യിട്ടും; മഹാഭംഗിയീ-
വിദ്വാന്മാർക്കൊരു മെച്ചമുണ്ടു നിയതം
വേഷപ്പകർച്ചക്കഹോ. 9
ഇനി ശേഷമുള്ള കാര്യം നടത്താൻ പോകതന്നെ.
(എന്നു പോയി)
(പ്രസ്താവന കഴിഞ്ഞു.)
(അനന്തരം സാത്യകിയും വിപൃഥവും പ്രവേശിക്കുന്നു.)
വിപൃഥു- അങ്ങ് എവിടുന്നാണ് വരുന്നത്?
സാത്യകി- ഞാനെന്റെ ഭവനത്തിൽനിന്നുതന്നെയാണ്.
വിപൃഥു- അങ്ങ് എന്തേ ഭഗവാൻ ശ്രീകൃഷ്ണന്റെ രാജധാനിയിലേക്കു പോയില്ലേ?
സാത്യകി- പോയില്ലെന്നേ ഉള്ളു.
ചൊല്ലൊള്ളുന്നോരനന്തശായി ഭഗവാ-
നാണീമുകുന്ദൻ, നമു-
ക്കുൾക്കൊള്ളുന്നൊരു ഭക്തിയുണ്ടു, പിരിയാൻ
സന്താപമുണ്ടെങ്കിലും
തല്ക്കാലം ചില കാര്യഗൌരവവശാൽ
വേർപാടു പറ്റുന്നതാ,-
ണിക്കാര്യം മനുജര്‍ക്കൊഴിച്ചുകളവാൻ
പറ്റുന്നതാണോ സഖേ! 10
വിപൃഥു- അതു ശരി. ഇന്നു വിശേഷിച്ച് അർജ്ജുനൻ വന്നിട്ടുണ്ടല്ലൊ. അതുകൊണ്ടു ചോദിക്കേ.
സാത്യ- (സന്തോഷത്തോടും സംഭ്രമത്തോടും കൂടീട്ട്)
സ്വർപ്പതിപ്രിയ തനൂജനായിടും
കെല്പെഴും കുരുകുലേന്ദ്രനര്‍ജ്ജുനൻ
എപ്പൊൾ വന്നു? അതറിഞ്ഞതില്ല ഞാൻ;
ക്ഷിപ്രമെൻ ഗുരുസമീപമെത്തുവൻ. 11
വിപൃഥു- ഇന്ന് ഉദയത്തോടുകൂടിയാണ് വന്നത്.
കണ്ണൻ കാലത്തുണർന്നിട്ടഴകൊടു സഭയിൽ-
പ്പോകുവാനായൊരുങ്ങി-
ത്തിണ്ണം തേരിൽകരേറന്നതിനു മുതിരുമ-
നേരമദ്ദൂരഭാഗേ,
ഗാണ്ഡീവം കയ്യിലേന്തും കരുകുലവരനാം
പാർത്ഥനെക്കണ്ടു മോദ-
ക്കണ്ണീരോടും ചിരിച്ചങ്ങിനെ വരു വരുവെ-
ന്നോതിനാൻ പ്രീതനായി. 12
അടുത്തു പാര്‍ത്ഥന്‍ വരുമപ്പൊഴേക്കു-
മെടുത്തു ചാടീട്ടിരുപേരുമൊപ്പം
കടുത്ത മോദേന പുണർന്നുടൻ തേര്‍-
ത്തടത്തിലേറ്റീ ഹരി പാര്‍ത്ഥനേയും. 13
പിന്നെ അങ്ങിനെതന്നെ സഭയിലേക്കു രണ്ടുപേരും കൂടി പോയി.
സാത്യകി- അതാണെന്നാൽ ഭഗവാനിനിക്കറിവുതരാത്തതു്. അല്ലെങ്കിൽ ഗുരുനാഥൻ അര്‍ജ്ജുനൻ വന്നാലുടനെ എനിക്കറിവുതരിക പതിവായിരുന്നു. ഇപ്പോൾ ഞാനും സഭയിലെത്തുമല്ലൊ എന്നു വെച്ചിട്ടാണ്, നിശ്ചയംതന്നെ.
വിപൃഥു- അതങ്ങിനെതന്നെ ആവണം. ഇനി ഏതെങ്കിലും ബ്രാഹ്മണകുലരക്ഷയും, ധര്‍മ്മപരിപാലനവും മറ്റു പല അത്ഭുതകര്‍മ്മങ്ങളും ചെയ്തുവെന്നു കേൾക്കാം.
സാത്യകി- എന്നാൽ നോക്കു വേഗം സഭയിലേക്കുപോവുക.
(എന്നു രണ്ടാളും പോയി).
(അനന്തരം സുധര്‍മ്മാസഭയിൽ ശ്രീകൃഷ്ണനും, അർജ്ജുനനും, ബലഭദ്രരും, ഉഗ്രസേനമഹാരാജാവും മറ്റും പ്രവേശിക്കുന്നു.)
ഉഗ്രസേനൻ-
അല്ല ഫൽഗുന! കേൾക്ക ഹസ്തിനപുര-
ത്തിൽ ധർമ്മജാതാദിയാം
ചൊല്ലേറും, നരനായര്‍കക്കു സുഖമാ-
ണല്ലേ? വിശേഷിച്ചിനി
ചൊല്ലേണം പുകൾപൂണ്ട കുന്തിയുമരി-
ഷ്ടം വിട്ടു വാഴുന്നതു-
ണ്ടില്ലേ? നല്ലൊരു നാട്ടുകാര്‍ക്കതിസുഭി-
ക്ഷംതന്നെയല്ലേ പരം? 14
അര്‍ജ്ജുനന്‍- എല്ലാവര്‍ക്കും സുഖമാണ്.
വളരെവളരെ നാളായ് ഞങ്ങളീ നിങ്ങളെക്ക-
ണ്ടളവിലുമതിയാകും പ്രീതിപൂണ്ടിട്ടിവണ്ണം
കളമൊടു പൊടിയും വൻമാലിനിത്തീര്‍ക്കുകെന്നുൾ-
ക്കളമതിൽ നിരുപിച്ചിട്ടിങ്ങു ഞാനൊന്നിറങ്ങി. 15
ജ്യേഷ്ഠന്മാരായ ധര്‍മ്മപുത്രനും, ഭീമനും, നകുലസഹദേവന്മാരും, അമ്മയും, മറ്റെല്ലാവരും ബന്ധുക്കളായ നിങ്ങളോടെല്ലാവരോടും എന്റെ മുഖം കൊണ്ടു കശലം ചോദിക്കുന്നു.
ബലഭദ്രൻ-
സൌശീല്യമാദിഗുണമൊക്കയുമുള്ള പാര്‍ത്ഥര്‍-
ക്കേശുന്നു ഞങ്ങളിലഹോ ബഹുകൂറതെന്നാൽ
ലേശം നിനക്കുകിലൊരത്ഭുതമില്ല, കര്‍മ്മ-
പാശത്തിനാൽ മമത തമ്മിലമന്ദമല്ലോ. 16
അർജ്ജുനൻ -
ഐശ്വര്യമേറിയൊരു നീങ്ങടെ ഭൃത്യരായ് -
ട്ടാശ്വാസമോടൊരുവിധം മരുവുന്നതെന്യേ-
വിശ്വേശരാകിയൊരു നിങ്ങടെ ബന്ധുഭാവ-
മാശ്ചയമാണതിനു തെല്ലു വിവാദമില്ല. 17
ഞങ്ങൾക്ക് ഈശ്വരന്മാരായിരിക്കുന്ന നിങ്ങളോട് ബന്ധുതക്ക് തക്ക യോഗ്യതയൊന്നുമില്ല. പിന്നെ നിങ്ങൾക്ക് ഞങ്ങളുടെ നേരെ ഒരു ബന്ധുതയോ, മമതയോ തോന്നുന്നുണ്ടെങ്കിൽ അതും ദാസരായ ഞങ്ങടേനേരേയുള്ള ഒരു വാത്സല്യവിശേഷം എന്ന വിചാരിച്ചുകൂടു.
ഒന്നാമങ്കം (പേജ് 06 - 10)
ശ്രീകൃഷ്ണൻ - ഏ ഹേ അങ്ങനെയൊന്നുമല്ല
ധര്‍മ്മന്താനിഹ ദൈവമായതു സഖേ!
മറ്റൊന്നുമല്ലോര്‍ക്കണം;
മര്‍മ്മം പാര്‍ക്കിലതിന്നു കേവലകൃത-
ശ്രുത്യുക്തകര്‍മ്മങ്ങൾതാൻ;
ധര്‍മ്മജ്ഞോത്തമരായ ധര്‍മ്മസുതനും
തത്സോദരന്മാരുമീ
മര്‍മ്മം കണ്ടുപിടിച്ച കൂട്ട,രതിനാൽ
പ്രത്യേകമുണ്ടേറെ മേ. 18
അർജ്ജുനൻ -
ധർമ്മമധർമ്മമതെന്നീ-
ക്കര്‍മ്മം രണ്ടായ് തിരിച്ചുവെച്ച വിഭോ!
നിന്മഹിമാവു നിനച്ചാൽ
ബ്രഹ്മാവിനുമറിയുവാൻ മഹാവിഷമം. 19
അങ്ങിനെയിരിക്കുന്ന സാക്ഷാൽ ധര്‍മ്മമൂര്‍ത്തിയായിട്ടുള്ള ഇവിടുത്തെ സേവിച്ചുകൊണ്ടിരിക്കുന്നതുതന്നെയാണ് ഞങ്ങൾക്കൊരു സന്തോഷവും സാമ്രാജ്യവും.
ശ്രീകൃഷ്ണൻ- അതൊക്കെ എങ്ങിനെയായാലും വേണ്ടില്ല.
ദുര്‍മ്മര്യാദികളായ ദുഷ്ടനൃപരെ-
പ്പാടേ മുടിച്ചും പരം
നന്മര്യാദനടത്തിയും നയമൊടും
കാത്തും ജഗത്തൊക്കയും
ചെമ്മേ വാഴുകയാണു വേണ്ടതു ദൃഢം
ഭൂപാലനായെങ്കിലീ-
ക്കര്‍മ്മത്തിൽ ബഹുനിഷ്ഠവേണമതു നി-
ങ്ങൾക്കുണ്ടു വേണ്ടുംവിധം. 20
അര്‍ജ്ജുനൻ - ധര്‍മ്മശാസ്ത്രം ബഹു അപാരം. ധര്‍മ്മത്തിന്റെ സാരം അറിയാൻ വളരെ വിഷമം. എങ്കിലും ധര്‍മ്മം പോലെ നടന്നാൽ കൊള്ളാമെന്നു മോഹമുണ്ടു് ഞങ്ങൾക്കെന്നേ പറയാൻ പാടുള്ളു. അല്ല,
ധര്‍മ്മക്കാമ്പായിടും നിൻതിരുവടിയടിയ-
ങ്ങൾക്കു തെറ്റുന്നദിക്കിൽ
ചെമ്മേ കാരുണ്യമോടും വലിയൊരു ഗുരുവായ്,
ചെയ്ത സാരോപദേശം
വന്മോഹം തീര്‍ക്കുമല്ലോ; പരമതു നിരുപി-
ക്കുമ്പൊളീദ്ധര്‍മ്മസാര-
ത്തിന്മേൽ തട്ടുന്നതുണ്ടീയിവരുടെ വിടുവി-
ഡ്ഡിത്തവും കൃത്യമായി. 21
ഇനിയും വേണ്ടപോലെ എന്നും ധര്‍മ്മം പോലെ പ്രവൃത്തിപ്പാനായി സംഗതിവരാൻ ആഗ്രഹിക്കുന്നു.
(അണിയറയിൽ)
അയ്യയ്യോ ബഹുകഷ്ടമിശ്ശിശുവിനെ-
ക്കണ്ടില്ലയോ നിങ്ങളി-
ക്കയ്യും കാലുമഹോ തണുത്തു കഠിനം
നിശ്വാസമില്ലാതെയായ്
ഇയ്യെൻപൈതലു സിദ്ധികൂടി നിയതം
താൻ; ബാലമൃത്യുദയം
മര്യാദക്കു നടന്നിടും നൃപവര-
ന്മാർ നാട്ടിലുണ്ടാകുമോ? 22
അതുകൊണ്ടു യാദവസഭയിൽ ചെന്ന് ഈ വിവരം അറിയിയ്ക്കുതന്നെ.
(യാദവന്മാരെല്ലാവരും കേൾക്കാത്തനാട്യം നടിക്കുന്നു)
അര്‍ജ്ജുനൻ- ഏ- എന്തൊരു നിലവിളിയാണീ കേൾക്കുന്നതു്? കഷ്ടംതന്നെ.
പിന്നെയും (അണിയറയിൽ)
അല്ലെങ്കിൽ എന്താണ് പറഞ്ഞിട്ടു സാദ്ധ്യം? എങ്കിലും പറയുകതന്നെ.
(അനന്തരം ചത്ത കുട്ടിയെ എടുത്തുംകൊണ്ടു ഒരു ബ്രാഹ്മണൻ പ്രവേശിക്കുന്നു)
അർജ്ജുനൻ- (കണ്ടിട്ട് വിചാരം)
മഹാകഷ്ടംതന്നെ. ബ്രാഹ്മണനാണ് ഇങ്ങിനെ വ്യസനിക്കുന്നതു്.
(പിന്നെ എല്ലാവരും കാണാത്ത നാട്യം നടിക്കുന്നു.)
ബ്രാഹ്മണൻ- (കുട്ടിയെ സഭയിൽ കൊണ്ടിട്ടിട്ട്)
(അയ്യയ്യോ ബഹുകഷ്ടം എന്ന് ഒന്നുംകൂടി ചൊല്ലീട്ട്)
നീതി ധര്‍മ്മമതുപോലെ പാലനം-
ചെയ്തിടുന്ന നൃവരന്റെ നാടതിൽ
ഏതുദിക്കിലൊരു ബാലമൃത്യുവീ-
മാതിരിക്കു നൃപരേ! ഭവിച്ചതും? 23
(എല്ലാവരും കേൾക്കാത്ത നാട്യം നടിക്കുന്നു.)
അർജ്ജുനൻ- (കണ്ടിട്ട് വിചാരം)
ബഹുകാര്യമാണിദ്ദേഹം പറയുന്നത്. ഇവരെന്താണിതിനൊന്നും മറുപടി പറയാത്തത്!
ബ്രാഹ്മണൻ- അതുകൊണ്ടു് നിങ്ങൾ എന്റെ ഈ വ്യസനം തീര്‍ത്തുതരണം.
അർജ്ജുനൻ- (വിചാരം)
ഇപ്പോഴും ഇവര്‍ക്കൊരു ഭാവഭേദമില്ല. എന്തൊരു കഷ്ടമാണിത്!
ബ്രാഹ്മണൻ-
ഒന്നല്ല രണ്ടല്ല കിടാങ്ങൾ ചത്ത-
തെന്നല്ലൽ ചൊല്ലാം മകനെട്ടു ചത്തു;
അന്നൊക്കയും ഞാൻ പറയാറുമുണ്ടു
വ,ന്നൊക്കയും കാനനരോദനന്താൻ. 24
(കുറച്ചു ദേഷ്യത്തോടുകൂടീട്ടു)
ഞാനാണൂഴിക്കു നാഥൻ വരണമഴകൊടെൻ-
കീഴിലൂഴീശരെല്ലാം
മാനം കൈവിട്ടു കപ്പംതരണമിനി മുറ-
യ്ക്കുള്ള നാട്ടാരശേഷം
താനേ റൊക്കംതരേണം നികുതി പദവി നൊ-
മ്മൾക്കിനിക്കൂട്ടിടേണം
സ്ഥാനത്തെ വിട്ടിവണ്ണം പറയുകിൽ മതിയോ
മന്നനാണെന്നുവെച്ചാൽ. 25
ഭുജബുദ്ധികൾതന്റെ ശക്തിയാൽ തൻ-
പ്രജകൾക്കുള്ളൊരു സങ്കടങ്ങളെല്ലാം
നിജധർമ്മമതെന്നുവച്ചു തീർക്കും
ഭുജജന്മാക്കൾ നൃപാലരായിരിക്കും. 26
അല്ലാതെകണ്ടു പ്രജകളുടെ സങ്കടം കേൾക്കാത്ത രാജാക്കന്മാരെ രാജാക്കന്മാരെന്നല്ലാ പറയേണ്ടത്. കള്ളന്മാരെന്നാണ് പറയേണ്ടതു്.
(ഉഗ്രസേനമഹാരാജാവിനോട് നേരിട്ട്)
അല്ലേ കേൾക്കണമുഗ്രസേനനൃപതേ!
താൻ നാട്ടുകാരോടു നേ-
ടില്ലേ കപ്പമവര്‍ക്കുവന്നഴലൊഴി-
പ്പാൻ ഭാരമില്ലേ തവ?
ചെല്ലേണ്ടും വിഷയം വരുത്തരുതു താൻ
ചെല്ലേണമൊന്നല്ലലാ-
വില്ലേയെന്നൊരു ശങ്കയുള്ളതുമൊഴി-
യ്ക്കേണം പ്രജക്കേറ്റവും. 27
ഉഗ്രസേനൻ- (കേൾക്കാത്ത നാട്യം നടിക്കുന്നു)
അർജ്ജുനൻ - (വിചാരം)
ഈ വിദ്വാൻ എന്തു രാജാവാണ്? പ്രജകളുടെ സങ്കടം കേൾക്കില്ലെന്നോ? കഷ്ടംതന്നെ.
ബ്രാഹ്മണൻ- (ദേഷ്യത്തോടുകൂടീട്ട്)
ഞാനീവിധം ബത പറഞ്ഞു കരഞ്ഞതീ വി-
ദ്വാനെന്തു കേട്ടറിയുവാൻ ചെവിയില്ലയെന്നോ?
താനെന്തു ഭിസ്സു ഹരിയാണിഹ ഭൂമിപാല-
സ്ഥാനത്തു വേണ്ടതു നടത്തിവരുന്നതെല്ലാം. 28
അതുകൊണ്ടു ഭഗവാനോടു പറഞ്ഞോളാം
(ശ്രീകൃഷ്ണന്റെ നേരേ തിരിഞ്ഞിട്ട്)
കേൾക്കേണമെന്നുടയ സങ്കടമൊന്നു നേരേ
നോക്കേണമച്യുത! ഭവാൻ കനിവുള്ളിൽവെച്ചു്;
തീര്‍ക്കേണമീ വലിയ സങ്കടമൊന്നു ഭദ്ര-
മാക്കേണമെന്നുടയ കാര്യവുമായ കീർത്തേ! 29
ചത്തിതെട്ടു മമ മക്കളൊൻപതാ-
മത്തയാണിതുമിവണ്ണമായിതേ;
ആര്‍ത്തിപോക്കുക വിഭോ! നരാധിപൻ-
തീർത്തിടേണ്ടോരഴലാണിതല്ലയോ. 30
(ശ്രീകൃഷ്ണൻ കേൾക്കാത്ത നാട്യം നടിക്കുന്നു.)
അർജ്ജുനൻ- (വിചാരം)
കഷ്ടം! ഭഗവാനുമൊന്നും മിണ്ടുന്നില്ലല്ലോ!
ബ്രാഹ്മണൻ-
കഷ്ടമിങ്ങനെ വിളിച്ചുചൊൽകിലും
കേട്ടിടാതെ മരുവുന്നതെന്തഹോ!
വിഷ്ടപേശ്വരനതായ കണ്ണനും
പൊട്ടിയോ ചെവി കടുപ്പമെത്രയും. 31
അർജ്ജുനൻ -(വിചാരം)
ബ്രാഹ്മണൻ പറയേണ്ടതൊക്കെ പറയുന്നുണ്ട്. ഭഗവാൻ കേൾക്കാത്തപോലെ ഇരിക്കുന്നു. എന്താണിത്? ഭഗവാനായാലും ധര്‍മ്മംതെറ്റി നടക്കാൻ പാടുണ്ടോ? എനിക്കു ബോധിച്ചില്ല. അതു നേരിട്ടു ചോദിച്ചെങ്കിലോ? വേണ്ട: അവിടക്കു് അറിയുക വയ്യാത്തതല്ലല്ലൊ. എന്തെങ്കിലുമാവട്ടെ. ഞാൻ നേരിട്ട മറുപടി പറഞ്ഞെങ്കിലോ. വരട്ടെ.
തെറ്റെന്നു വേഴ്ച മൂലം
മറ്റൊരു നൃവരന്റെ നാട്ടിൽ വന്നിട്ട്
തെറ്റുകൾ കണ്ടാൽ തീര്‍പ്പാ-
നേറ്റുപിടിച്ചാൽ കണക്കാമോ? 32
ബ്രാഹ്മണൻ - (ബലഭദ്രരോടായിട്ട്)
പല ഭദ്രമൊടൊത്തിടുന്ന സാക്ഷാൽ
ബലഭദ്ര ക്ഷിതിപാല വംശമൌലേ!
നലമോര്‍ത്തിഹ സങ്കടം നിവൃത്തി-
ചലമിത്തവ്വിവനിൽ കനിഞ്ഞിടേണം. 33
(ബലഭദ്രൻ കേൾക്കാ നാട്യം നടിക്കുന്നു)
ബ്രാഹ്മണൻ- (ദേഷ്യത്തോടുകൂടി)
കള്ള കടിച്ചും കട്ടും
ഭള്ളൊടു പുലയമിടഞ്ഞടൻ കൊന്നും
തുള്ളിനടക്കുന്നിവരുടെ-
യുള്ളിൽ കേറുന്നതില്ല മമ വചനം. 34
(ശ്രീകൃഷ്ണനോട്)
പതിനാറായിരമെട്ടും
മതിമുഖിമാരുണ്ടു ഭായിമാരയി തേ;
അതിലൊക്കെ മക്കൾ പത്തു-
ണ്ടതുകൊണ്ടറിയില്ല സങ്കടം മമ നീ. 35
(എല്ലാവരോടും)
ഈവണ്ണം വളരെപ്പറഞ്ഞിതഴൽ ഞാ-
നൊട്ടും ഫലം കണ്ടതി-
ല്ലീവങ്കപ്പെരുമാളുകൾക്കു കൃപയി-
ല്ലെന്നുള്ളതും തീച്ചയായ്;
പോകുന്നേനിനി; നിങ്ങൾ നിങ്ങടെ സുഖം
നോക്കിസ്സുഖിച്ചീടുവിൻ
പാവപ്പെട്ടൊരു ഞാനുമെൻ ഗൃഹിണിയും
ദുഃഖിയ്ക്കുകെന്നേ വരൂ. 36
അർജ്ജുനൻ- (വിചാരം)
ഇങ്ങിനെ ഒക്കെ ഒരു ബ്രാഹ്മണൻവന്നു പറഞ്ഞിട്ടും ഒരു വ്യത്യാസമുണ്ടായില്ലല്ലോ ഇവര്‍ക്കു്. ഞാൻ ആശ്വസിപ്പിച്ചു നോക്കട്ടെ. ഒരു ക്ഷത്രിയനായിട്ട് ഇങ്ങിനെ മറ്റൊരുത്തന്റെ സങ്കടം കണ്ടുംകൊണ്ടു ഇരിയ്ക്കാൻ പാടില്ല.
ബ്രാഹ്മണൻ- ( കുട്ടിയെ എടുത്തുംകൊണ്ടു പോയി)
അർജ്ജുനൻ - ഞാനും പിന്നാലെ ചെല്ലട്ടെ.
(എന്നുപോയി)
ശ്രീകൃഷ്ണൻ- നോക്കും നേരമായി; പോവുക.
(എന്ന് എല്ലാവരും പോയി)
[ഒന്നാമങ്കം കഴിഞ്ഞു]
രണ്ടാമങ്കം (പേജ് 11 - 15)
രണ്ടാമങ്കം
(അണിയറയിൽ)അല്ല ബ്രാഹ്മണൻ! നില്ക്കു; ഞാനൊന്നു പറയട്ടെ.
(അനന്തരം ബ്രാഹ്മണനും അർജ്ജുനനും പ്രവേശിക്കുന്നു)
ബ്രാഹ്മണൻ- എന്തിനാ വിളിയ്ക്കുന്നത്?
അർജ്ജുനൻ- അങ്ങേടെ ഈ സങ്കടം ഞാൻ നിവൃത്തിക്കാം.
ബ്രാഹ്മണൻ- (പുച്ഛരസത്തോടുകൂടി ചിരിച്ചിട്ട്)
സാക്ഷാൽ മുകുന്ദൻ ഭഗവാൻ തുടങ്ങീ-
ട്ടിക്ഷോണിയിൽ പെട്ടൊരു യാദവര്‍ക്കും
രക്ഷിക്കവയ്യാത്തതു നീ ഭരിച്ചാ-
ലാക്ഷേപമാം പാര്‍ത്ഥ! തുനിഞ്ഞിടേണ്ട. 37
അർജ്ജുനൻ- അങ്ങിനെ വെയ്ക്കുണ്ടാ. ഭഗവാനു ശക്തിയില്ലെന്നല്ല ഞാൻ പറയുന്നത്.
വടിവോടിഹ കാര്യമങ്ങു ചെയ്‍വാൻ
പടുവായോരവനും നിനച്ചിടുമ്പോൾ
നെടിയോരു മിടുക്കു പോക്കിടും വൻ-
മടിയായെങ്കിലസാദ്ധ്യമാകുമെല്ലാം. 38
എന്നു തന്നെയല്ലാ,
ഉത്സാഹശക്തി തികവായുടയോരവന്നു
ദുസ്സാദ്ധ്യമായുലകിലോര്‍ക്കുകിലൊന്നുമില്ലാ;
ഇസ്സാഹസത്തിനു തുടങ്ങുകിലും നടത്താൻ
മത്സാരമായ മഹിതോദ്യമമൊന്നു പോരും. 39
അതുകൊണ്ടു ഞാനിതിനുത്സാഹിച്ചു നോക്കട്ടെ.
ബ്രാഹ്മണൻ-
പുരുഷപ്രയത്നമതുകൊണ്ടു സാദ്ധ്യമായ്-
വരുമാപ്രവൃത്തിയതു നീ നടത്തിടും;
പരമൊന്നിതോര്‍ക്കുകൊരുവന്നു ജീവനെ
ത്തരുവാൻ മിടുക്കു മനുജന്നു കിട്ടുമോ? 40
എന്നു തന്നെയല്ലാ,
പാഞ്ചാലീശ്വരനായിടുന്നു ഭഗവാൻ
ഗോവിന്ദനും കൂടിയി-
ന്നോർത്താൽ പറ്റുകയില്ലിതെന്നു കരുതി-
ക്കൈവിട്ട കായ്യത്തിൽ നീ
ആത്താടോപമൊരുങ്ങിടായ്കൊരു ഫലം
കിട്ടില്ലതാൻ വിഡ്ഢിയാം
പാര്‍ത്ഥാശ്വാസമതായെനിയ്ക്കു തവ സൌ-
ശീല്യത്തിനാൽ തൃപ്തിയായ്. 41
അതുകൊണ്ടീകായ്യത്തിനുത്സാഹിക്കേണ്ട. എന്റെ തലയിലെഴുത്താണെന്നെയുള്ളു ഈ വ്യസനമൊക്കെ അനുഭവിയ്ക്കുന്നതു്.
അർജ്ജുനൻ- അങ്ങുന്നു ബുദ്ധി ക്ഷയിക്കേണ്ട.
ദൈവത്തിനേയുമിഹ പൌരുഷശക്തിയാലേ
കൈവന്നിടുംപടിയടക്കി വെടുപ്പിനോടെ
ദേവേന്ദ്രപുത്രനിഹ ഞാനഴൽതീര്‍ക്കുവൻ ഭൂ-
ദേവേന്ദ്രപുത്രനെയിനിത്തവ കാത്തിടുന്നേൻ. 42
ബ്രാഹ്മണൻ- അസാദ്ധ്യമായ കാര്യത്തിൽ പുറപ്പെടേണ്ട.
അർജ്ജുനൻ- ഉത്സാഹമുള്ള ആളുകൾക്കു അസാദ്ധ്യമായൊന്നുണ്ടോ? (വിചാരം) ഇദ്ദേഹത്തിനെ ആശ്വസിപ്പിപ്പാൻ കുറച്ചു മേനി പറകയേയുള്ളൂ. (സ്പഷ്ടം)
ചാഞ്ചല്യമറ്റഖിലഭൂപർ നിറഞ്ഞിരിക്കും
പാഞ്ചാലഭൂപസഭയിൽ കുലവിൽ കുലച്ചു
ഞാഞ്ചാലവേ ചപലലാക്കു മുറിച്ചു സാക്ഷാൽ
പാഞ്ചാലിയേ വടിവിൽവേട്ടൊരു വീരനല്ലോ. 43
അത്രതന്നെയല്ലാ,
കർണ്ണൻ തുടങ്ങിയ മഹാബലമുള്ള ഭൂപ-
രെണ്ണം വെടിഞ്ഞടൽ നിലത്തണയുന്നനേരം
തിണ്ണന്നു നല്ല ശരമാരികളാൽ ജയിച്ച
വിണ്ണോർവരാത്മജനെഴും വിരുതോർത്തുനോക്കൂ. 44
ഇത്രതന്നെ പോരാ,
ഞാനും കണ്ണനുമൊത്തുചേര്‍ന്നൊരുദിനം
നായാട്ടിനായ് പോയവാ-
റാനന്ദത്തൊടുമഗ്നിദേവനിരാ-
യേകീടിനേൻ ഖാണ്ഡവം;
മാനിച്ചന്നു നമുക്കു ദേവനനലൻ
താന്തന്നൊരിഗ്ഗാണ്ഡീവാ-
ഖ്യാനം പൂണ്ടൊരു വില്ലു കാകിതപരൻ
പൊക്കാനുമാളാകുമോ? 45
പിന്നെ
ഞാനൊറ്റക്കു തപസ്സുചെയ്തു ശിവനെ-
ച്ചാഞ്ചല്യമറ്റോരു നൽ-
ധ്യാനത്താൽ വശനാക്കി വേടവടിവാ-
യ്‍വന്നീടുമദ്ദേവനെ
ഊനം വിട്ടു പടക്കളത്തിലറികി-
ഗ്ഗാണ്ഡീവമാം വില്ലിനാൽ
താനേ തല്ലിയൊതുക്കി വേണ്ടൊരു വരം
വാങ്ങിച്ചൊരാളല്ലയോ? 46
വിണ്ണോർനായകനായിടുന്ന ജനക -
നാവശ്യമായിട്ടു ഞാൻ
തിണ്ണം ചെന്നിഹ കാലകേയമുഖരാം
ദൈതേയരെക്കൊന്നതും
പൊണ്ണത്തം പെരുകു നിവാതകവച-
പ്രദ്ധ്വംസവും വിണ്ണവ-
പ്പെണ്ണങ്ങൾക്കൊരു പാട്ടതായ ധരാ-
ലേവൻ ധരിക്കത്തതോ? 47
ഇങ്ങിനെ പലവക വീര്യം
തിങ്ങിന ഞാൻ ക്ഷിതിസുരേന്ദ്ര! നിന്മകനെ ഭംഗി
നടിച്ചുരചെയ്ക-
ല്ലെങ്ങിനെയെന്നാലുമിങ്ങു കാത്തിടുവൻ 48
കഴിഞ്ഞതു കഴിഞ്ഞില്ലേ. ഇനി ഒരു പുത്രനുണ്ടാവാൻ സംഗതിവന്നാൽ ആ പുത്രനെ ജീവനോടുകൂടി തന്നേക്കാം; നിശ്ചയം തന്നെ.
ബ്രാഹ്മണൻ- (വിചാരം)
ബലവീര്യമെഴുന്ന പാര്‍ത്ഥനേവം
പല ശൌര്യം പറയുന്ന കേട്ടിടുമ്പോള്‍
വലിയോരഴൽനീറ്റിലാണ്ട ചിത്ത-
ത്തലയൊന്നിത്തിരിപൊങ്ങിയാശ്വസിപ്പാൻ. 49
എങ്കിലും എനിക്കു വിശ്വാസമാവുന്നില്ല. വല്ലെങ്കി ലും ഇദ്ദേഹം ഇനി ഉണ്ടാവുന്ന പുത്രനെ രക്ഷിച്ചാലായി. ഇല്ലെങ്കിൽ ഇപ്പഴത്തെപ്പോലെ വ്യസനിക്കാം അത്രേ ഉള്ളു. അതിലധികം ഒന്നും വരില്ലല്ലൊ.
(സ്പഷ്ടമായിട്ട്)
ആട്ടെ! അങ്ങക്കത്ര ഉറപ്പുണ്ടെങ്കിൽ സത്യം ചെയ്യാമോ?
അർജ്ജുനൻ- ഓഹോ, ധാരാളം.
ബ്രാഹ്മണൻ- എന്നാൽ രക്ഷിച്ചുതരാം എന്നു സത്യം ചെയ്യു.
അർജ്ജുനൻ- (ഗാണ്ഡിവം വില്ലു കയ്യിൽ പിടിച്ചുകൊണ്ടു്)
ഖാണ്ഡവം ജ്വലനനേകി വാങ്ങിയാ-
ഗ്ഗാണ്ഡിവാഖ്യവരചാപമാണു, ഞാൻ
തിണ്ണമങ്ങയുടെ പുത്രനെത്തരാം
ദണ്ഡപാണി ബത കൊണ്ടുപോകിലും. 50
അത്രതന്നെയല്ല,
ധര്‍മ്മന്താനാണു സാക്ഷാൽ പുകൾപെരുകിടുമെ-
ന്നമ്മയാണച്ഛനാണാ-
സൌമ്യശ്രീധര്‍മ്മജാതൻ മമ ഗുരുവരനാ-
ണുഗ്രനാം ഭീമനാണു്
ചെമ്മേ മാദ്രേയരാണെൻപ്രിയമഹിഷിയതാം
ദ്രൌപദീദേവിയാണെൻ-
ബ്രഹ്മൻ! നിൻ പുത്രനേ നൾകുവനതു നിയത-
ന്തന്നെ ഞാന്തന്നെയാണു് 51
ചൊവ്വൊത്ത നിൻതനയനെത്തരുവൻ തരത്തിൽ
സർവ്വാസ്ത്രദേവതകളാണതു സത്യമാണ്;
ദിവ്യപ്രഭാവമിയലുന്നൊരു നാഥനായി-
ബ്ഭവ്യത്വമാര്‍ന്ന ഭഗവാൻ മുരവൈരിയാണ്. 52
എന്നല്ല, കേൾക്കണമിതും തവ പുത്രനേ ഞാൻ
തന്നില്ലയെങ്കിലെരിയുന്നൊരു തീയ്യതന്നിൽ
അന്നല്ലൽ വിട്ടു മമ ഗാണ്ഡിവമോടുകൂടി-
ത്താന്നല്ലവണ്ണമഴകോടഥ ചാടുവൻ ഞാൻ. 53
ബ്രാഹ്മണൻ- (വിചാരം)
ഓ! സത്യം ബഹുസാഹസംതന്നെ. ഇത്രയും ഞാൻ വിചാരിച്ചില്ല. ഇങ്ങനെ വേണ്ടായിരുന്നു. ആട്ടെ ഇത്ര ഉറച്ചു പറയുന്നതുകൊണ്ടു് ഈ വിദ്വാൻ രക്ഷിച്ചുതരുമെന്നു നിശ്ചയിക്കാം.
(സന്തോഷത്തോടുകൂടീട്ടു പ്രകാശം)
എന്നാലിനിയ്ക്കു സഖമായ്ത്തവ പാർത്ഥ! മേലിൽ
നന്നായ്‍വരും; ഗൃഹണിതന്നുടെ ഗർഭകാലം
വന്നാൽ ഭവാനറിവുതന്നിടുവൻ മുറയ്ക്ക-
ങ്ങന്നാളിൽ വേണ്ട ഭുജവീര്യമെടുത്തുകൊൾക. 54
അർജ്ജുനൻ - അങ്ങിനെതന്നെ.
ബ്രാഹ്മണൻ- അങ്ങേയെത്രദിവസമുണ്ടീദ്വാരകയിൽ താമസം?
അർജ്ജുനൻ-
അത്യാദരേണ ഹരിയൊത്തുടനെത്രകാലം
പാർത്താലുമില്ല പരിതൃപ്തി മനസ്സിനെന്നാൽ
എത്തായ്കയാൽ ചിലദിനം പിരിയേണ്ടതായ
കൃത്യം വരുമ്പൊഴകലേണ്ടിവരുന്നതാണ്. 55
അതുകൊണ്ടു് ജ്യേഷ്ഠനും മറ്റും വിശേഷമൊന്നുമില്ലെങ്കിൽ മൂന്നുനാലുസംവത്സരം ഭഗവാന്റെകൂടെ താമസിപ്പാനൊരുങ്ങീട്ടാണ് പുറപ്പെട്ടിരിക്കുന്നതു്.
ബ്രാഹ്മണൻ- എന്നാൽ നന്നായി. ഇതിന്നിടയിൽ ഗർഭമായാൽ ഹസ്തിനപുരത്തേക്കു വരണ്ടല്ലോ.
അർജ്ജുനൻ- അതുവേണ്ട.
ബ്രാഹ്മണൻ- (നേരം നോക്കീട്ടു)
നേരം മദ്ധ്യാഹ്നമായീ നെടിയൊരു കരജാ-
ലങ്ങൾ പാരിൽപ്പരത്തി
സ്വൈരം വ്യോമാന്തരത്തിൻ നടുവിലിനനിതാ
നിന്നു ശോഭിച്ചിടുന്നു!
ആരോമൽപങ്കജൌഘം പരിചിനൊടു വിടർ-
ന്നിട്ടു സൂയ്യന്റെനേരേ
നീരോളം തട്ടിയാടീടിലുമഭിമുഖമായ് -
ത്തന്നെ നിൽക്കുന്നുതാനും. 56
അർജ്ജുനൻ- ശരിയാണ്.
ആകാശമാകുമൊരു ഘോരവനാന്തരാള-
മാകുന്നതിൽ കനലെരിഞ്ഞിടുമെന്നപോലെ
ആകെപ്പടര്‍ന്നു വിലസുന്ന രവിപ്രകാശം
മാഴ്കുന്നു വണ്ടുകൾ സരോജമതിൽക്കിടന്നും. 57
ബ്രാഹ്മണൻ- എന്നാൽ ഞാൻ മാദ്ധ്യാഹ്നികത്തിനു പോട്ടെ. ഈ കാര്യം അമാന്തമാക്കില്ലല്ലോ.
അർജ്ജുനൻ- അമാന്തമാക്കുന്നതാണെങ്കിൽ ഞാൻ മുമ്പിൽതന്നെ ഏറ്റു പറയുകയില്ലല്ലോ.
ബ്രാഹ്മണൻ-
നന്നായ്‍വരും ഭവാനിനി-
യെന്നാൽ പോട്ടേ, മുറയ്ക്കു വിവരങ്ങൾ
തനിക്കു ഗർഭമായാ-
ലന്നൊക്കയുമറിവു തന്നീടാം 58
അർജ്ജുനൻ- അങ്ങിനെയാവട്ടെ.
(ബ്രാഹ്മണൻ പോയി)
അർജ്ജുനൻ- ഞാനും ഭഗവാൻ ശ്രീകൃഷ്ണന്റെ ഭവനത്തിലേക്കു പോകുന്നു.
(എന്നു ചുററിനടന്നിട്ട്)
പ്രാസാദത്തിനു നാലുവട്ടവുമഹോ
പൊക്കത്തോടും പന്തലി-
ട്ടാസ്വാദിച്ചിടുമാക്കുളുര്‍ത്ത ചെറുകാ-
റ്റേറ്റുള്ള സൌഖ്യത്തോടും
ശ്രീസൌഭാഗ്യഫലക്കുഴമ്പു ഭഗവാൻ
ഗോവിന്ദനെന്നേ കൃതാ-
ശ്വാസം നോക്കി രസിച്ചുകൊണ്ടു മരുവീ-
ടുന്നുണ്ടു സൌധസ്ഥലേ. 59
അതുകൊണ്ട് അടുത്തു ചെല്ലുകതന്നെ.
(എന്നു പോയി)
[രണ്ടാമങ്കം കഴിഞ്ഞു]
മൂന്നാമങ്കം (പേജ് 16 - 21)
മൂന്നാമങ്കം
(അനന്തരം രണ്ടു വൃഷളികൾ പ്രവേശിക്കുന്നു)ഒന്നാമത്തവൾ- എടി നാരായണി! തിരുമനസ്സുകൊണ്ട് അന്ന് ആ മരിച്ച കുട്ടിയേയുംകൊണ്ടു യാദവസഭയിലേക്കു പോയfട്ടെന്താണ് പിന്നത്തെ കഥ?
രണ്ടാമത്തവൾ- എന്താ കഥയെന്നു ചോദിപ്പാനുണ്ടോ പാർവതി? അങ്ങിനേതന്നെ ഇങ്ങോട്ടു പോന്നു.
ഒന്നാമത്തവൾ - തമ്പുരാക്കന്മാരുമൊന്നും പറഞ്ഞില്ലെന്നോ ഈ സങ്കടം തീക്കാൻ?
രണ്ടാമത്തവൾ- ഒന്നുമില്ല. കേൾക്കാത്ത പോലെ ഇരുന്നു അത്രേ ഉള്ളു എന്നാണ് പറയുന്നതു കേട്ടത്.
ഒന്നാമത്തവൾ- പോയിട്ടൊരു ഫലമുണ്ടായില്ലെന്നോ?
രണ്ടാമത്തവൾ- കുറച്ചൊക്കെ ആശ്വാസമുണ്ടായേ.
ഒന്നാമത്തവൾ- എന്താണത്?
രണ്ടാമത്തവൾ - തമ്പുരാക്കന്മാരുമൊന്നും പറഞ്ഞില്ലെങ്കിലും കൌരവരാജാവ് അര്‍ജ്ജുനൻ 'ഇനിയുണ്ടാവുന്ന കുട്ടിയെ ഞാൻ രക്ഷിച്ചോളാ'മെന്നു പറഞ്ഞ് അദ്ദേഹത്തിനെ ആശ്വസിപ്പിച്ചു. അതുകേട്ടു കുറച്ചാശ്വാസത്തോടുകൂടി അവിടുന്നിങ്ങോട്ടു പോന്നു..
ഒന്നാമത്തവൾ- ആട്ടെ! ഇപ്പോൾ കഞ്ഞാത്തലക്കു ഗര്‍ഭമുണ്ടോ?
രണ്ടാമത്തവൾ- ഗര്‍ഭമുണ്ടോ എന്നോ ! പത്തു തികഞ്ഞു. നീയ്യറിഞ്ഞില്ലേ?
ഒന്നാമത്തവൾ- ഞാനെങ്ങിനെയാണറിയുന്നത് ? എന്റെ ഭർത്താവു് വിദര്‍ഭരാജ്യത്തേക്കു പോയപ്പോൾ കൂടെ അങ്ങോട്ടു പോയിട്ടുണ്ടായിരുന്നില്ലേ? മിനിഞ്ഞാന്നേ വന്നുള്ളു. എന്നാൽ ഇനിക്കൊന്നു കുഞ്ഞാത്തോലെ കാണണമെല്ലോ.
രണ്ടാമത്തവൾ- എന്നാൽ നമുക്കങ്ങോട്ടു പോവുക. (ചുറ്റിനടന്നു നോക്കീട്ട്) ഇതാ അവിടുന്ന് എഴുന്നെള്ളിയിരിക്കുന്നു.
ഒന്നാമത്തവൾ- അല്ലാ! തിരുമനസ്സുകൊണ്ടുമുണ്ടെടുക്കെ. നോക്കിപ്പോൾ കാണാൻ തരാവില്ല. പോ,കതന്നെ.
(രണ്ടാളും പോയി)
(പ്രവേശകം കഴിഞ്ഞു.)
(അനന്തരം ബ്രാഹ്മണനും ഭാര്യയും പ്രവേശിക്കുന്നു).
ഭാര്യ-
നാട്ടിൽപ്പെണ്ണുങ്ങളായാൽ നലമൊടൊരുവിധം
ഗർഭമായെന്നുവെച്ചാ-
ലൊട്ടപ്പോൾ പ്രീതിയാകും, പ്രസവമതു കഴി-
ഞ്ഞീടിലാനന്ദമേറും,
കുട്ടിപ്രായത്തിലുള്ളാത്തനയരെയധികം
വെച്ചു ലാളിച്ചുകൊണ്ടി-
ട്ടിഷ്ടപ്രാപ്തിക്കു സമ്പൂർത്തിയുമിഹ വരുമേ
നാൾക്കുനാൾക്കേറിയേറി. 60
നമുക്കങ്ങിനെയല്ലാ,
ഗർഭമാവുകിലുദിക്കുമത്തലും
വായ്പ കൂടിവരുമേ ദിനംപ്രതി
കെല്പൊടങ്ങൊരുവിധം പെറുന്നനാ-
ളുൾപ്പെടുന്നൊരഴൽ പൂര്‍ണ്ണമായ്‍വരും. 61
മക്കളെ ലാളിച്ചിട്ട-
ങ്ങുൾക്കളമതിലേന്തിടുന്നു സന്തോഷം
ഇക്കണ്ടവര്‍ക്കു കിട്ടി-
ല്ലുൾക്കൊണ്ട വിഷാദമാകുമന്നൊക്കെ. 62
ബ്രാഹ്മണന്‍- എങ്കിലും വ്യസനിക്കണ്ടാ. ഇപ്പോഴുണ്ടാകുന്ന കുട്ടിയെ രക്ഷിക്കാമെന്നര്‍ജ്ജുനൻ സത്യം ചെയ്തിട്ടുണ്ടെന്നു ഞാൻ പറഞ്ഞില്ലേ?
വീര്യംപെടുന്ന സുരനായകപുത്രനന്നാ-
ക്കാര്യം വെടിപ്പൊടു നടത്തിടുമില്ല വാദം
ഭാര്യേ! നമുക്കു സുഖമാമിനിയർജ്ജുനൻ ദോര്‍-
വീര്യേണ നോക്കു തരുമീമകനേ മനോജ്ഞേ! 63
ഭാര്യ- (ദീർഘശ്വാസമിട്ടിട്ട്) ഉവ്വ്! എങ്കിലും എനിക്കു വിശ്വാസം വരുന്നില്ല. ശ്രീകൃഷ്ണാദികളും മറ്റും വിചാരിച്ചിട്ട് അസാദ്ധ്യമാണെന്നു കയ്യൊഴിച്ച കാര്യം ഈ അര്‍ജ്ജുനൻ വിചാരിച്ചാൽ നേരെയാക്കാൻ സാധിക്കുമോ?
ബ്രാഹ്മണന്‍- ഇതു ഞാനും ശങ്കിച്ചു. എന്നിട്ടു ഞാൻ ചോദിക്കയും ചെയ്തു.
പ്രദ്യുമ്നനേറ്റമറിവുള്ളനിരുദ്ധനത്യ-
ന്തോദ്യോഗശാലി ബലനബ്ഭഗവാൻ മുകുന്ദൻ
ദുർദ്ദൈവമോര്‍ത്തിവരൊഴിപ്പൊരു കാര്യമങ്ങു-
മദ്ദേവരാജസുത നീ നടത്തുമെന്നോ? 64
എന്നു് അപ്പോൾ അദ്ദേഹം പറഞ്ഞു:
പ്രദ്യുമ്നനല്ലി,തനിരുദ്ധനുമല്ല, സാക്ഷാൽ
മദ്യപ്രിയൻ ബലനുമല്ല, മുകുന്ദനല്ല,
ഇദ്ദേഹമക്കൊടിയ ഗാണ്ഡിവവില്ലെടുക്കു-
മുദ്യോഗമേറിയൊരു പാർത്ഥനതോർത്തുകൊൾക 65
എന്നു്
ഭാര്യ- അർജ്ജുൻ വിചാരിച്ചാൽ കഴിയുമായിരിക്കും. എങ്കിലും അത്ര മനസ്സുവെച്ചുത്സാഹിക്കുമോ?
ബ്രാഹ്മണന്‍-
അയ്യോ നിയിശ്ശങ്ക ശങ്കിച്ചിടൊല്ലേ
പൊയ്യോതീടുന്നാളതല്ലർജ്ജുനൻ കേൾ;
കയ്യാൽ ചെന്നിക്കാര്യമൊപ്പിച്ചിടാഞ്ഞാൽ
തിയ്യിൽ ചാടാമെന്നൊരാസ്സത്യമില്ലേ? 66
ഭാര്യ- അതുവ്വ്
ബ്രാഹ്മണന്‍- അത്ര ഉറപ്പിച്ചു പറഞ്ഞതുകൊണ്ടു കാര്യം സാധിക്കുമെന്നുതന്നെ ഉറച്ചോളു അമാനുഷമായ വളരെ കാര്യം ചെയ്തിട്ടുള്ളാളാണു് അര്‍ജ്ജുനൻ.
പൈതോലും ബലമാര്‍ന്നെഴുന്നസുരരാ-
മക്കാലകേയാദിയാം
പൈതൽപ്പൊന്മറിമാൻകുലത്തിലധികം
'ശാര്‍ദൂലവിക്രീഡിതം'
ചെയ്തോരത്ഭുതശക്തിയുള്ള വിജയ-
ന്നിക്കാര്യവും സാദ്ധ്യമാ:-
മേതും ശങ്കനിനച്ചിടേണ്ട, സുഖമാം
കാന്ത! നിനക്കിന്നിമേൽ. 67
ഭാര്യ- ഇനിക്കൊരു കുട്ടിയേയെങ്കിലും ജീവനോടുകൂടി വളര്‍ത്താൻ കിട്ടിയാലത്തെ സന്തോഷം പറയാനില്ല.
മടിനടുവിൽ വഹിച്ചും, മാനമോടുമ്മവെച്ചും,
പൊടിചളികൾ തുടച്ചും, പുഞ്ചിരിക്കായ്ക്കൊതിച്ചും,
ഇടയിലിഹ കരഞ്ഞാൽ കണ്ണുനീർതാൻ തുടച്ചും
വടിവിനൊടു വളര്‍ത്തും സൌഖ്യമെന്തോതിടേണ്ടൂ? 68
ബ്രാഹ്മണന്‍- ശരിയാണു്.
ബാല്യത്തിലങ്ങുപനയാദി കഴിഞ്ഞവൻ ചാ-
ഞ്ചല്യം പറഞ്ഞൊരുപദേശഗിരാ കളഞ്ഞു്
ചൊല്ലാര്‍ന്നിടുന്നൊരറിവേറ്റിയ പുത്രനെക്ക-
ണ്ടുല്ലാസമാര്‍ന്നിടുവതിന്നതികൌതുകം മേ. 69
മറ്റുള്ളോരുടെ മക്കളേയുമവർതാൻ
വിദ്യാര്‍ത്ഥമെന്നന്തികേ
തെറ്റന്നങ്ങിനെ നൽകിലായവരിലും
വാത്സല്യമുണ്ടേറെ മേ
മുറ്റും നമ്മുടെ പുത്രനാകിലവനെ-
ശ്ശാസ്ത്രം പഠിപ്പിക്കുകിൽ
പറ്റും നിസ്തുലമോദമായതിതുകൊ-
ണ്ടൂഹിച്ചു മോഹിച്ചുഞാൻ. 70
ഭാര്യ-
പ്രായം തികഞ്ഞ, തനയന്നു വിവേകസാര-
മായിത്തെളിഞ്ഞ നവയൌവനഭംഗികൂടി
ജായാസമേതമവനേയൊരു നോക്കു നോക്കാൻ
മായാവിഹാരി ഭഗവാൻ തരമാക്കിടട്ടേ. 71
ബ്രാഹ്മണന്‍-
മഹനുടെ മഹനന്നാശന-
മഹമതിലാവിപ്രഭോജനാദികളിൽ
അഹമാദ്യവസാനമതായ്
മഹിമകൾ കാണുന്നതെന്നാര്യേ! 72
ഭാര്യ-
പാരം ക്ഷീണതയുണ്ടിനിക്കു വയറു-
ണ്ടറ്റം ചലിക്കുന്നതി-
ന്നേരം മാതിരി മാറിടുന്നിതു വയ-
റ്റാട്ടിയ്ക്കൊരാളോടണം;
ഞാൻ പ്രസവിക്കാനുള്ള അകത്തേക്കു പോട്ടെ.
(എന്നു പോയി)
ബ്രാഹ്മണന്‍-
ഓരോന്നിങ്ങിനെ ചൊല്ലിനില്ക്കിലിനിമേൽ
കാര്യം കണക്കല്ല ദോ-
സ്സാരം പൂണ്ടൊരു പാര്‍ത്ഥനോടിതറിയി-
ക്കട്ടേ നടക്കട്ടെ ഞാൻ. 73
(എന്നു ചുററിനടന്നിട്ട്) ഇതാ അര്‍ജ്ജുനനെ കാണുന്നു. എന്നുതന്നെയല്ല,
ഏറ്റം കര്‍ണ്ണകഠോരമാകിയവിധം
ഗാണ്ഡീവചാപം കുല-
ച്ചൂറ്റംപൂണ്ടു വലിച്ചിടുന്നു വിജയൻ
വില്ലാളിവീരൻ പരൻ
(നാലുപുറത്തും നോക്കീട്ട്)
തെറ്റെന്നെന്തൊരു വിദ്യയാണിതിവിടെ
സ്സൂര്യപ്രഭാജാലവും
പറ്റുന്നില്ല നിറഞ്ഞിടുന്നു നിരവേ
കൂരമ്പടഞ്ഞങ്ങിനെ. 74
ശരി, അജ്ജുനന്റെ വിദ്യയാണ്.
അന്തകനും കൂടിയിതി-
ന്നന്തികമതിലേക്കണഞ്ഞുവെന്നാകിൽ,
ഹന്ത വിജയാസ്ത്രമേറ്റു നി-
രന്തരമംഗം മുറിഞ്ഞ മൃതനാകും. 75
ഈ അര്‍ജ്ജുനനെങ്ങിനെയാണ് പ്രസവം കാലായെന്നറിഞ്ഞിവിടെ വന്നത്. ഇദ്ദേഹത്തിന്നു ദിവ്യചക്ഷുസ്സുണ്ടോ? (വിചാരിച്ചിട്ട്) ശരി. ഞാൻ പറഞ്ഞിട്ടുതന്നെയാണു്.
നിത്യവും ഗൃഹിണിതൻ ചരിത്രമ-
പ്പാർത്ഥനോടു പറയാറുമുണ്ടു ഞാൻ;
പേര്‍ത്തു പത്തുദിനമായി മൽഗൃഹേ
പാര്‍ത്തു പോന്നിടുവതുണ്ടു കാത്തിവൻ. 76
അതീപ്പരിഭ്രമത്തിൽ ഞാൻ അന്ധാളിച്ചു.
(അനന്തരം പറഞ്ഞപോലെ അര്‍ജ്ജുനൻ പ്രവേശിക്കുന്നു)
ബ്രാഹ്മണന്‍- (അർജ്ജുനൻ അടുക്കെ ചെന്നിട്ടു് )
വരട്ടേ ചൊല്ലട്ടേ വടിവൊടിതു ഞാൻ നന്ന കരുതീ-
ട്ടൊരിഷ്ടംചെയ്യേണം യമനെയുമയയ്ക്കൊല്ലിതിനകം;
ഗരിഷ്ഠന്മാർ കൂപ്പം ഗുണമുടയ വില്ലാളിനിരതൻ
വരിഷ്ഠൻ നീ മാനത്തോടു സുകൃതവും നേടുക സഖേ! 77
അര്‍ജ്ജുനന്‍-
ചൊല്ക്കൊണ്ടിടുന്ന ദിഗധീശരുമാരുമിന്നു
നോക്കേണ്ട ചൊല്ലെഴുമൊരിശ്ശരപഞ്ജരത്തിൽ
ഉൾക്കൊണ്ടു നിന്‍തനയനുള്ളൊരു ജീവിതത്തെ-
ക്കയ്ക്കൊണ്ടിടാൻ പരമിവര്‍ക്കു മിടുക്കു പോരാ. 78
(അണിയറയിൽ)
അയ്യോ വപുസ്സു തളരുന്നിതിടയ്ക്കിടയ്ക്കു,
വയ്യോ നമുക്കു ചില നോവുകൾ വന്നിടുന്നു;
ബ്രാഹ്മണന്‍- ഒ! നല്ലവണ്ണം മനസ്സിരുത്തിയിരിക്കണേ.
(അണിയറയിൽ)
അയ്യീവിധം പിടയൊലാ കുടലേറ്റമുണ്ടാം
പയ്യന്നു ദുർഘടമതാമതുമോർമ്മവേണേ! 79
അര്‍ജ്ജുനന്‍- (ശരപഞ്ജരത്തിന്റെ ഉള്ളിൽ ഒന്നുംകൂടി ശരപഞ്ജരം കെട്ടീട്ട്)
ബ്രഹ്മജ്ഞനായിടുമിളാസുാനുള്ള പുത്ര-
ന്നമ്മാതിരിക്കൊരു കുഴക്കു ഭവിച്ചിടായ്‍വാൻ
ബ്രഹ്മാസ്ത്രമന്ത്രമതുകൊണ്ടിഹ കെട്ടിടട്ടേ
നിർമ്മായമിന്നപജയങ്ങളകന്നിടട്ടേ. 80
(എന്നു ധ്യാനം നടിക്കുന്നു)
ബ്രാഹ്മണന്‍- (പരിഭ്രമിച്ചു വയറുതിരുമ്മിക്കൊണ്ടു്) എന്താണാവോ കഥ? അകത്തെന്തെല്ലാമാണാവോ?
(പിന്നയും അണിയറയിൽ)
നേരം നോക്കുക ബാലകന്നുടെ ശിരോ-
ഭാഗം പുറത്തായിയി-
ന്നേരം ഹന്ത പുറത്തുപോന്നിതു കിടാ-
വാണാണറിഞ്ഞേനഹം;
ബ്രാഹ്മണന്‍- ഇനിയാണ് നല്ലവണ്ണം രക്ഷിക്കേണ്ടത്. താഴത്തു വീണാൽ ജീവനുണ്ടാവാറില്ല കുട്ടിയ്ക്ക്.
(അജ്ജുനൻ ഒന്നുംകൂടി ശസ്ത്രബന്ധം ചെയ്യുന്നു.)
(പിന്നയുമണിയറയിൽ)
സ്വൈരം നന്നു കരഞ്ഞിടുന്നിതു കിടാവ് -
ബ്രാഹ്മണന്‍- (സന്തോഷിക്കുന്നു)
(അണിയറയിൽ)
അയ്യോ മഹാദുര്‍ഗഘട-
ക്കാരൻ നിർഘൃണനാണു ദൈവമുടലോ.
ടേകുട്ടി മേല്പോട്ടു പോയ്. 81
ബ്രാഹ്മണന്‍- അയ്യയ്യോ! എന്റെ അര്‍ജ്ജുന! രക്ഷിക്കേണ, രക്ഷിക്കണേ!
അര്‍ജ്ജുനന്‍- (ദേഷ്യത്തോടുകൂടി) എടാ കള്ളാ! നില്ക്കു് നില്ക്കു്.
സാക്ഷാൽ ശ്രീപരമേശ്വരൻ സകലലോ-
കേശൻ സുരാധീശ്വരൻ
ലക്ഷ്മീവല്ലഭനായ കണ്ണനമലൻ
ദ്രോണൻ കൃപൻ ഭീഷ്മർതാൻ
ദാക്ഷിണ്യത്തോടിനിയ്ക്കുതാനിവരു ത-
ന്നോരാ മഹാസ്ത്രങ്ങളെ-
യ്തുൾക്ഷോഭം പെടുമാറു നിന്നെയിവിടെ-
ത്താഴത്തു വീഴ്ത്തീടുവൻ. 82
(എന്ന് സകലദിവ്യാസ്ത്രങ്ങളേയും പ്രയോഗിക്കുന്നു)
മൂന്നാമങ്കം (പേജ് 22 - 23)
(അണിയറയിൽ)
കുതികുത്തിമറിഞ്ഞ ബാണജാലം
ധൃതിയോർത്തജ്ജുനനെയ്തിടുന്നതെല്ലാം.
അതിനിഷ്ഫലമായി ബാലനെക്കൊ-
ണ്ടിത പോയീ വിധിതാനദൃശ്യനായീ. 83
അര്‍ജ്ജുനന്‍- (വിഷാദത്തോടുകൂടീട്ട് വിചാരം)
പരമേശ്വരനിന്ദ്രനെൻ മുകന്ദൻ
പരമീയെൻ ഗുരുനാഥർ തന്നതായി
ശരമുള്ളതു നിഷ്ഫലീകരിപ്പി-
പ്പൊരു മാഹാത്മ്യമെഴുന്നതാരു പാരിൽ! 84
(നാലുപുറത്തും നോക്കീട്ട്) ആരേയും കാണാനില്ല; എന്തു കാട്ടാം.
സത്യം നിഷ്കലമായിടട്ടെ,യഭിമാനം
വേണ്ട പോട്ടേ, നമു-
ക്കെത്താതുള്ളൊരു കാര്യമായ്‍വരികിലും
മറ്റൊന്നു കൊണ്ടിണ്ടൽ മേ;
പൃത്ഥ്വീദേവനൊടേറ്റമേറ്റു പറയു-
ന്നെൻ വാക്കുകേട്ടായവ-
ന്നുൽത്താരിങ്കലുദിച്ച മോദമഴലായ്
ത്തീർത്തെന്നു മാഴ്കുന്നു ഞാൻ. 85
ഇനി എന്താണു വേണ്ടത്? ഇതുകൊണ്ടൊഴിക്കവയ്യാ.
സര്‍വ്വലോകമരണത്തിനീശനായ്-
സ്സര്‍വ്വധര്‍മ്മപതിയാകുമന്തകൻ
ചൊവ്വൊടൊത്തരുളിടുന്ന ദിക്കിലും
ദിവ്യശക്തിയൊടു പോയി നോക്കണം. 86
എന്നാൽ കാലൻ ബുദ്ധിമോശാലിനിയ്ക്കായ് -
ത്തന്നീലിന്നീബ്ബാലനേയെന്നിരിയ്ക്കിൽ
വന്നാൽ വന്നൂ കാലകാലന്റെ ശിഷ്യൻ
കൊന്നേ പോരൂ കാലനേക്കമ്പമെന്ന്യേ. 87
അന്തകപുരിയതിലില്ലീ-
യന്തണനുടെ പുത്രനെന്നു യമഗീതി
ഞാന്തിറമൊടു കേട്ടെന്നാ-
ലെന്തിനു ജവമൊടു തിരിക്കുമവിടന്നും. 88
ഇന്ദ്രലോകമൊടു ചന്ദ്രലോകവും
പിന്നെയുള്ള സുരവര്യലോകവും
ഒന്നുമിന്നിടവിടാതെ ഞാൻ തിര-
ഞ്ഞെന്നിയേ തിരിയെ വന്നിടാ ദൃഢം. 89
ബ്രാഹ്മണന്‍- (അര്‍ജ്ജുനന്റെ നേരെ നോക്കീട്ട്) എന്താവേണ്ടത് അർജ്ജുന? അങ്ങു വിചാരിച്ചിട്ടും എന്റെ മഹനെ കൊണ്ടുതരാൻ കഴിഞ്ഞില്ല, അല്ലേ?
അര്‍ജ്ജുനന്‍- (തൊഴുതും കൊണ്ടു്) കുറച്ചുനേരവുംകൂടെ അങ്ങ ക്ഷമിക്കണം.
ഉടനീയുലകാകവേ തിരഞ്ഞി-
പ്പടുവേഗത്തോടു ദിവ്യവിദ്യകൊണ്ടു
സ്ഫുടമാശ്ശിശുവേത്തിരഞ്ഞെടുത്തുല്‍-
ക്കടവേഗം വരുവാനനുജ്ഞചെയ്ക. 90
ബ്രാഹ്മണന്‍- എന്നാലങ്ങിനെയാട്ടെ. കിട്ടുമെന്നു തോന്നീല. അത്രയുണ്ടെന്റെ തലയിലെഴുത്തിന്റെ ദോഷം. ഞാൻ ഭാര്യയെ ചെന്നു സമാധാനപ്പെടുത്തട്ടെ.
അര്‍ജ്ജുനന്‍- ഞാനും വേഗം പോയി കൊണ്ടുവരട്ടെ.
(എന്ന് എല്ലാവരും പോയി)
[മൂന്നാമങ്കം കഴിഞ്ഞു]
.