Loading...
Home / സാഹിത്യം / പുതിയവ / കോളേജ് ഡിജിറ്റൈസേഷന്‍ / കെകെടിഎം ഗവ. കോളേജ് കൊടുങ്ങല്ലൂര്‍ / സദാരാമ
സമ്പാദകർ: കെകെടിഎം ഗവ. കോളേജ് കൊടുങ്ങല്ലൂര്‍ Author: കേസി കേശവപ്പിള്ള

സദാരാമ

കെസി കേശവപിള്ള

കെ കെ ടി എം ഗവ. കോളേജ്, കൊടുങ്ങല്ലൂര്‍ മലയാള വിഭാഗം വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയതു്

ഒന്നാമങ്കം (പേജ് 01 - 05)

 

-01-

നാടകപാത്രങ്ങൾ


ശാർങ്‌‍ഗഹസ്തൻ-അവന്തിരാജാവ്
പുഷ്പാംഗദൻ-ശാർങ്‌ഗഹസ്തന്റെ പുത്രൻ; നായകൻ.
പേശലാനനൻ-നായകന്റെ നർമ്മസഖൻ.
സാർത്ഥവാഹൻ-സിന്ധുദേശത്തിലെ ഒരു വൈശ്യപ്രഭു.
വജ്രാശയൻ-സാർത്ഥവാഹന്റെ പുത്രൻ.
കാമപാലൻ-മായാപുരിരാജാവ്
പ്രതാപവർമ്മ-കുന്തള ചക്രവർത്തി
സദാരാമ-സാർത്ഥവാഹന്റെ പുത്രി; നായിക.
പ്രേമവല്ലി-നായികയുടെ സഖി
സാനുമതി-സാർത്ഥവാഹന്റെ ഭാര്യ
തിലോത്തമ-മായാപുരത്തിലെ ഒരു ദാസി
പത്മാവതി-പ്രതാപവർമ്മാവിന്റെ പുത്രി.
മന്ത്രി, ഭൃത്യൻ, കള്ളൻ, കള്ളി, ബ്രാഹ്മണവിധവ, ബ്രാഹ്മണകുമാരൻ, ഗന്ധർവൻ, മുതൽപ്പേർ. ശിപായിമാർ.

നാന്ദി


ശ്രീപാദശ്രിതചിത്തദർപ്പണമതി-
ന്നാപൽപരാഗച്ഛടാ-
ലേപത്താൽ മലിനത്വമേകിയൊടുവിൽ
ഭൂരിപ്രസാദത്തെയും
പാപന്മാർക്കു പരാജയത്തെയുമഹോ!
നൽകിസ്സദാരാമയാം
ശ്രീപത്മയ്ക്കധിവാസമായി വിലസും
ദേവൻ തുണച്ചീടണം.


ഒന്നാം അങ്കം - ഒന്നാം രംഗം


(അവന്തിരാജധാനിയുടെ ഒരു മുറി. ശാർങ്‌ഗഹസ്തരാജാവും മന്ത്രിയും പ്രത്യക്ഷീഭവിക്കുന്നു.) രാജാ:- അമാത്യാ! എനിക്കു രാജ്യഭാരമായിട്ടു കാലം വളരെ ആയിരിക്കുന്നു. പുത്രൻ പുഷ്പാംഗദനു ഇപ്പോൾ വിദ്യാഭ്യാസവും പ്രായവും പൂർണ്ണമായിട്ടുണ്ട്. പ്രജകൾ എല്ലാവരും പുഷ്പാംഗദനെ സബഹുമാനം സ്നേഹിക്കയും ചെയ്യുന്നു. കുമാരനെ രാജ്യഭാരം ഏല്പിച്ചിട്ട് തപസ്സിനായി വനത്തിലേക്കു പോകണമെന്നു പല നാളായി ഞാൻ വിചാരിക്കുന്നുണ്ട്. എന്നാൽ രാജ്യാഭിഷേകം നടത്തുന്നതിനു മുമ്പായി കുമാരന്റെ വിവാഹം കൂടി നടത്തണമെന്നാണ് എന്റെ അഭിലാഷം. വിവാഹത്തെക്കുറിച്ചു പറഞ്ഞാൽ കുമാരന് തീരെ സന്തോഷം ഇല്ല. അമാത്യൻ ഈ കാര്യത്തെപ്പറ്റി കുമാരനോട് നിർബന്ധമായി ഒന്നു സംസാരിച്ചുനോക്കണമെന്ന് അന്നു പറഞ്ഞിട്ടുണ്ടായിരുന്നല്ലോ. അതിനേക്കുറിച്ച് വല്ലതും സംഭാഷണം ഉണ്ടായോ? മന്ത്രി:- രണ്ടുമൂന്നു തവണ ഞാൻ ഇതിനെപ്പറ്റി കുമാരനോടു വളരെ നിർബന്ധമായി സംസാരിച്ചുനോക്കി. എന്നിട്ട് അദ്ദേഹത്തെ ഈ വിഷയത്തിൽ സ്വല്പമെങ്കിലും അനുസരിപ്പിക്കാൻ കഴിഞ്ഞില്ലെന്ന് അറിയിക്കേണ്ടിവന്നതിൽ വളരെ ലജ്ജയും വ്യസനവും ഉണ്ട്.

-02-
രാജാ:- അങ്ങനെയാണോ? അത്ര നിർബ്ബന്ധമോ? കഷ്ടം! കുമാരന് ഇങ്ങനെ ഒരു ദുർബുദ്ധി ഉണ്ടായിപ്പോയല്ലോ എന്നോർക്കുമ്പോൾ എനിക്ക് അളവില്ലാത്ത വ്യസനം ഉണ്ടാകുന്നു. ഇരിക്കട്ടെ. വിവാഹകാര്യത്തിൽ എന്തു ദോഷത്തെയാണ് കുമാരൻ ഉപന്യസിക്കുന്നത്? മന്ത്രി:- വിവാഹബന്ധം സർവ്വഥാ അസ്വാസ്ഥ്യഹേതുവായ ഒരു കണ്ഠപാശമാണെന്നത്രേ കുമാരൻ പ്രതിപാദിക്കുന്നത്. ശാസ്ത്രവചനങ്ങളെകൊണ്ട് അദ്ദേഹത്തെ സമ്മതിപ്പിക്കുന്നത് ദുഷ്കരമായിരിക്കുന്നു. ഏതെങ്കിലും ഒരു പ്രമാണം നാം പറഞ്ഞാൽ അതിവിപരീതമായി മറ്റൊരു പ്രമാണം പറവാൻ അവിടേ തയ്യാറാണ്. പിന്നെ എന്തു ചെയ്യും? എന്നാൽ ശ്രുതി സ്മൃതീതിഹാസാദികളിൽ കുമാരനുള്ള പാണ്ഡിത്യത്തെക്കുറിച്ചു ഞാൻ പലപ്പോഴും വളരെ വിസ്മയിക്കാറുണ്ട്. ശാഠ്യമായിട്ടോ വിനയം കൂടാതെയോ അദ്ദേഹം ഒന്നും സംസാരിക്കയില്ല. സയുക്തികമായി ഓരോ കാരണങ്ങളെ ആസ്പദമാക്കിയാണ് എല്ലായ്പ്പോഴും അദ്ദേഹം എതിർവാദം ചെയ്യുന്നത്. ആകപ്പാടെ കുമാരന്റെ വാങ്മാധുര്യവും ധീരോദാത്തതയും വിശിഷ്യ അതിമനോഹരമായി സ്‌ഫുരിക്കുന്ന ക്ഷാത്ര തേജോവിലാസവും നിമിത്തം അദ്ദേഹത്തിന്റെ അഭിപ്രായത്തെ എതിർത്തു പറവാൻ പ്രായേണ ഞാൻ അശക്തനായിതീർന്നുപോക പതിവാണ്. രാജാ:- അമാത്യന്റെ ഈ വചനം എനിക്ക് ഒരേ സമയത്തിൽ സന്തോഷത്തിനും സന്താപത്തിനും ഹേതുവായിരിക്കുന്നു, എങ്കിലും നാം ഈ ഉദ്യമത്തിൽനിന്ന് ഇനിയും വിരമിക്കാറായിട്ടില്ല. ഇനി നാലാമത്തെ ഉപായംകൂടി ഒന്നു പ്രയോഗിച്ചു പരീക്ഷിക്കുകയോ? എന്താണു വേണ്ടത്? മന്ത്രി:- അതിനു വിരോധമില്ല. എന്നാൽ അത് ഒരു പരീക്ഷകൂടി കഴിച്ചിട്ടു മതിയെന്നാണെനിക്കു തോന്നുന്നത്. രാജാ:- അതെങ്ങനെയാണ്? മന്ത്രി:- കുമാരനെ കുറേനാളത്തേക്കു നമ്മുടെ മദനോദ്യാനത്തിനു സമീപമുള്ള വസന്തവിലാസത്തിൽ മാറ്റിത്താമസിപ്പിച്ചാൽ പക്ഷേ ഈ നിർബ്ബന്ധം ക്രമേണ മാറാൻ എളുപ്പമുണ്ട്. രാജാ:- ശരിതന്നെ. വസന്തോത്സവം കൊണ്ടാടുന്നതിനായി നാഗരികാംഗനമാരെല്ലാം മദനോദ്യാനത്തിൽ വരിക പതിവാണല്ലൊ. കുമാരനെ ഇപ്പോൾത്തന്നെ വരുത്തി ഈ കാര്യം പറയണം. ആരവിടെ? (പ്രവേശിച്ച ഭൃത്യനോട്) പോയി പുഷ്പാംഗദനെ ഇവിടെ കൊണ്ടുവരൂ. ഭൃത്യൻ:- അടിയൻ. (പോയി.) മന്ത്രി:- മദനോദ്യാനത്തിലുള്ള ഭവാനീക്ഷേത്രത്തിൽ സോമവാര വ്രതത്തിനായിട്ടും അനേകം സ്ത്രീകൾ വരിക പതിവാണ്. അതും നമ്മുടെ ഉദ്ദേശ്യത്തിന് അനുകൂലം തന്നെ. ആയവസരത്തിൽ കുമാരന്റെ മനസ്സിനെ ശൃംഗാരവിഷയത്തിലേക്ക് ആവർജ്ജിപ്പിക്കുന്നതിനായി സമർത്ഥനായ നമ്മുടെ പേശലാനനനെക്കൂടി നിയോഗിക്കയും ചെയ്യാം. രാജാ:- അതെ. പേശലാനനൻ ബുദ്ധിമാനും കുമാരന്റെ സമവയസ്കനും ആകയാൽ അതു യുക്തംതന്നെ. (പുഷ്പാംഗദൻ പ്രവേശിച്ച് പിതാവിനെ വന്ദിക്കുന്നു.)

-03-
രാജാ:- എന്താണു പുഷ്പാംഗദ! നീ അച്ഛന്റെ നിയോഗത്തെ സ്വീകരിക്കയില്ലെന്നുതന്നെയാണോ നിശ്ചയിച്ചിരിക്കുന്നത്? പുഷ്പാംഗദൻ:- അച്ഛന്റെ ഈ ചോദ്യം എനിക്കു വളരെ വ്യസനകരമായിരിക്കുന്നു. പിതാവിന്റെ ആജ്ഞയെ അനുസരിക്കുകയത്രേ ഒരു പുത്രന്റെ ഉത്തമകൃത്യങ്ങളിൽ അതിശ്രേഷ്ഠമായിട്ടുള്ളതെന്ന് എനിക്കറിയാം. ഭാർഗ്ഗവരാമൻ മാതൃവധം പോലും ചെയ്തത് ജനകാ ജ്ഞയിലുള്ള ബഹുമാനാതിശയം കൊണ്ടാണല്ലോ. എന്നാൽ വിവാഹം എന്ന കാര്യം ഒഴിച്ച് മറ്റേതു കാര്യത്തിലും അച്ഛന്റെ ആജ്ഞയെ നിറവേറ്റുന്നതിന് ഞാൻ സദാ സന്നദ്ധനാണ്‌. എനിക്കു് എന്തുകൊണ്ടോ ഈ വിവാഹസംഗതി കേൾക്കുന്നതുതന്നെ വളരെ ദുസ്സഹമായിരിക്കുന്നു. അച്ഛൻ എന്നെക്കൊണ്ട് നിർബ്ബന്ധിച്ചു വിവാഹം ചെയ്യിക്കുന്നതായാലും അതുകൊണ്ടു യാതൊരു ഫലവും ഉണ്ടാകുന്നതല്ല. അതിനാൽ ഈ കാര്യത്തിൽ അച്ഛൻ എന്നെ വീണ്ടും വ്യസനിപ്പിക്കാതെയിരിക്കണമെന്ന് വിനയപൂർവ്വം അറിയിച്ചു കൊള്ളുന്നു. രാജാ:- ആകപ്പാടെ ഇതൊരു ധർമ്മസങ്കടമായിട്ടാണ് തീർന്നിരിക്കുന്നത്. ആട്ടെ, കുമാരാ! നിന്നെ ഇന്നു മുതൽ നമ്മുടെ വസന്തവിലാസത്തിൽ മാറ്റിപ്പാർപ്പിക്കുന്നതിന് ഞാൻ നിശ്ചയിച്ചിരിക്കുന്നു. നിനക്ക് അതിൽ വൈമനസ്യം ഒന്നും ഇല്ലല്ലൊ? പുഷ്പാംഗദൻ:- പ്രിയനായ പിതാവേ! എനിക്ക് അതിൽ വൈമനസ്യം ഒന്നുമില്ല. ഞാൻ അവിടെ പോയി പാർത്തുകൊള്ളാം. രാജാ:- ശരി. അമാത്യാ! ഇന്നു മുതൽ കുമാരനെ ആ സ്ഥലത്തിൽ മാറ്റിത്താമസിപ്പിക്കുന്നതിനു വേണ്ടതെല്ലാം ചെയ്തുകൊള്ളണം. മന്ത്രി :- കല്പനപോലെ. (മറയുന്നു )

ഒന്നാം അങ്കം - രണ്ടാം രംഗം


[വസന്തവിലാസം കൊട്ടാരത്തിന്റെ ഒരു മുറി. പുഷ്പാംഗദൻ ഇരി ക്കുന്നു.] പുഷ്പാംഗദൻ:-
(ഗീതം 1. തോടി-ആദിതാളം)

ദേവാ ദേവാ! വരമരുളുക മമ
ദേവാ ദേവ!
ദേവ! തവാംഘ്രികൾ മേവണമെൻ ഹൃദി
ദാശരഥേ സുമതേ വരദേശ്വര!    -ദേവാ
രാമാ രാമാ! രവികുലജലനിധി-സോമാസീമാ!
നീ മമ ദൈവതമായ് മരുവീടുകിൽ
ആമയമേ നഹി മേ ശുഭമേദുര!    -ദേവാ


(അണിയറയിൽ )

ദേവീ ദേവീ! സുഖമരുളുക മമ
ദേവീ! ദേവീ!
ശ്രീവിലസും നിജമാധുരിയാൽ ശിവ-
ഭാവന കാമവികാരമതാക്കിയ.    -ദേവീ

പുഷ്പാംഗദൻ:- ഓ! നമ്മുടെ നർമ്മസഖനായ പേശലാനനൻ വരുന്നുണ്ട്. ഇനി അയാളോട്ട മല്ലിടാൻ തയ്യാറാവുക തന്നെ.

-04-
(പേശലാനനൻ പ്രവേശിക്കയും രണ്ടുപേരും ആചാരം ചെയ്ത് ഇരിക്കയും ചെയ്യുന്നു.) പുഷ്പാംഗദൻ:-
(ശ്ലോകം 2)

നാരീരൂപവിലാസമായ വലയിൽ സാ-
ധുക്കളായ് മേവിടു
ന്നോരീ മാനുഷരെപ്പിണച്ചു ദുരിതം
നൽകും മഹാദുഷ്ടനാം
മാരൻ തന്നുടെ മേനി നേത്രശിഖിയാൽ ഭ-
സ്മീകരിച്ചുള്ള നൽ-
കാരുണ്യാബ്ധി മഹാശിവൻ മഹിതമാം

കൈവല്യമേകീടണം. പേശലാനനൻ:-
(ശ്ലോകം 3)

പ്രേമശ്രീമിളിതാനുരാഗലഹരീ -
ലാവണ്യമേറുന്ന ന-
ല്ലോമല്‍ക്കണ്ണിണയാൽ ഭവാനി സരസം
തെല്ലൊന്നു തല്ലീടവേ
കാമൻ തന്നുടെ ദാസനായ് പ്രിയതമയ്ക്കർദ്ധാം-
ഗമൻപിൽ കൊടു-
ത്താമോദത്തൊടു മേവിടുന്ന ഗിരിശൻ

കല്യാണമേകീടണം. പുഷ്പാംഗദൻ:- (മന്ദഹാസത്തോടുകൂടി) സഖേ! പിന്നെയും നിങ്ങൾ ഈ രീതിയെത്തന്നെ അനുസരിക്കുന്നതെന്താണ് ? പേശലാനനൻ:- എന്റെ ചോദ്യവും അതുതന്നെ. പുഷ്പാംഗദൻ:- നിങ്ങൾ പറഞ്ഞ ഈ മംഗളാശംസയുടെ ബാഹ്യാർത്ഥത്തെ ഞാൻ അത്ര ബഹുമാനിക്കുന്നില്ല. പേശലാനനൻ:- പിന്നെയോ? പുഷ്പാംഗദൻ:- സാക്ഷാൽ പരമശിവൻ സദാ ശക്തിയോട് ചേർന്നിരിക്കുന്നു എന്നുമാത്രമാണ് അതിന്റെ സാരം. അതു വാസ്തവവുമാകുന്നു. പേശലാനനൻ:- ശരി, അത്രയെങ്കിലും സമ്മതിക്കുന്നുണ്ടല്ലോ? പുഷ്പാംഗദൻ:- അതേ. അതുകൊണ്ടെന്താണ്? ആ ഭാഗം നിൽക്കട്ടെ. എനിക്ക് ഒന്നു ചോദിക്കാനുണ്ട്. ദേഹങ്ങൾ എല്ലാം അവിശേഷേണ പഞ്ചഭൂതസഞ്ചിതങ്ങൾ ആണെന്നു നിങ്ങൾ സമ്മതിക്കുന്നുണ്ടോ? പേശലാനനൻ:- ഉണ്ട്. പുഷ്പാംഗദൻ:- അപ്പോൾ എല്ലാദ്ദേഹങ്ങളിലും സമബുദ്ധിയല്ലേ നമുക്കു വേണ്ടത്? അല്ലാതെ സ്ത്രീരൂപം കുറേ അഴകുള്ളതാണെന്നു ഭ്രമിക്കുന്നതു മൂഢത്വമല്ലയോ?

-05-
പേശലാനനൻ:- അവിടുന്ന് അരുളിച്ചെയ്യുന്നതു വാസ്തവം തന്നെ. എന്നാൽ കുലാചാരത്തെയോ ഗൃഹസ്ഥാശ്രമത്തെയോ നിഷേധിക്കുന്നതു യുക്തമല്ലെന്നാണ് എന്റെ പക്ഷം. പുഷ്പാംഗദൻ:- നിങ്ങൾ പിന്നെയും പഴയ വാദംതന്നെ കൊണ്ടുവരുന്നല്ലോ. പേശലാനനൻ:- പുരുഷാർത്ഥം ഏതെല്ലാമാണെന്ന് അവിടുന്ന് ഓർക്കുന്നുണ്ടോ? പുഷ്പാംഗദൻ:- പുരുഷാർത്ഥം എന്നത് ധർമ്മം അർത്ഥം കാമം മോക്ഷം ഇവതന്നെ. പേശലാനനൻ:- ഇവയെ നാം സ്വീകരിക്കേണ്ടയോ? പുഷ്പാംഗദൻ:- സ്വീകരിക്കുന്നതിനു വിരോധമില്ല. പക്ഷേ, നാലാമത്തേ പുരുഷാർത്ഥമായ മോക്ഷമാണ് അവയിൽ പ്രധാനമായിട്ടുള്ളത്. അതിനെ സാധിക്കുന്നതിനുള്ള ഉപായം സ്വാധീനമായാൽ മറ്റവയെ തള്ളുന്നതിൽ എന്താണു ദോഷം? പേശലാനനൻ:- ശരിതന്നെ; എങ്കിലും ധർമ്മം അർത്ഥം കാമം ഇവയും വിധിക്കപ്പെട്ടിരിക്കുന്ന സ്ഥിതിക്ക് അവ സ്വീകാരയോഗ്യങ്ങളല്ലെന്നു വരുന്നതല്ലല്ലോ? ഇതിൽ തൃതീയപുരുഷാർത്ഥം എന്താണെന്നു അവിടുന്ന് അറിയുന്നുണ്ടോ? പുഷ്പാംഗദൻ:- ഓഹോ അറിയുന്നുണ്ട്. പേശലാനനൻ:- അങ്ങനെയാണെങ്കിൽ അവിടുന്ന് പിതാവിന്റെയും മറ്റുള്ള ബന്ധുക്കളുടേയും അഭിലാഷപൂർത്തിവരുത്താതെ ഇപ്രകാരം മർക്കടമുഷ്ടി പിടിക്കുന്നതു നീതിയോ? പുഷ്പാംഗദൻ:- പ്രിയമിത്രമേ! നിങ്ങൾ വീണ്ടും യുക്തിപഥത്തിൽ നിന്നു തെറ്റുന്നുവല്ലോ. പ്രധാനപുരുഷാർത്ഥത്തിനുള്ള മാർഗ്ഗം ലഭിച്ചാൽ വീണ്ടും കാമപാശത്തെ കണ്ഠത്തിൽ ധരിക്കുന്നതു കഷ്ടമല്ലയോ? പേശലാനനൻ:- അവിടുത്തെ ഈ മോക്ഷമാർഗ്ഗം ശരിയായ മാർഗമാണെന്നു ഞാൻ വിചാരിക്കുന്നില്ല. 'പുന്നാമമാകും നരകത്തിൽനിന്നുടൻ തന്നുടെ താതനെ ത്രാണിക്ക കാരണം പുത്രനെന്നുള്ള നാമം വിധിച്ചു' എന്നു അവിടുന്നു കേട്ടിട്ടുണ്ടോ? വിശിഷ്യ മനുഷ്യൻ ഭൂമിയിൽ ജനിക്കുന്നതു ഋഷികൾ, ദേവന്മാർ, പിതൃക്കൾ എന്നീ മൂന്നു കൂട്ടരുടേയും ഋണത്തോടുകൂടിയാണെന്നും, അതിനെ ക്രമേണ അധ്യയനം, യാഗം, പുത്രോൽപാദനം ഇവയെക്കൊണ്ടു തീർക്കേണ്ടതാണെന്നും അവിടുന്നു വായിച്ചിട്ടില്ലയോ? പുഷ്പാംഗദൻ:- ഇതു ഞാൻ നല്ലവണ്ണം വായിച്ചിട്ടുണ്ട്. എന്നാൽ സർവകർമ്മങ്ങളേയും സംബന്ധിച്ച് സർവാത്മനാ ഈശ്വരനെ ശരണം പ്രാപിച്ചവൻ യാതൊരു പുരുഷനോ അവനെ പിന്നെ ഈ ഋണങ്ങൾ ബാധിക്കുന്നതല്ലെന്നുകൂടി ഞാൻ വായിച്ചിട്ടുണ്ട്. “ദേവർഷീണാം പിതൃണാമപിന പുനര്യണീ കിങ്കരോ വാസ ഭൂമൻ! യോസൌ സർവാത്മനാ ത്വാം ശരണമുപഗതസ്സർവകൃത്യാനി ഹിത്വാ" എന്നില്ലയോ! പേശലാനനൻ:- ശരി! എന്റെ പ്രിയസഖൻ ഇപ്പോൾ സർവസംഗപരിത്യാഗത്തിനായി ഒരുമ്പെട്ടിരിക്കയാണെന്നു തോന്നുന്നല്ലൊ. കൊള്ളാം. അവിടുന്ന് ഏതു വംശത്തിലാണു ജനിച്ചിരിക്കുന്നതെന്നു വിചാരിക്കുന്നുണ്ടോ? പുഷ്പാംഗദൻ:- ഉണ്ട്. രാജവംശത്തിൽ തന്നെ. അതു കൊണ്ടെന്തു? പേശലാനനൻ:- രാജാവിന്റെ കൃത്യം പ്രജാപരിപാലനമാണ്. ആയവസ്ഥയ്ക്ക് അച്ഛൻ തിരുമേനിയുടെ ഭരണാനന്തരം ഏകപുത്രനായ അവിടുന്നുതന്നെയല്ലേ ഈ പ്രജകളെയെല്ലാം പരിപാലിക്കേണ്ടത്? അതിന്റെ ശേഷം രാജ്യാവകാശിയാകേണ്ടതു അവിടത്തെ പുത്രനല്ലേ?

 

ഒന്നാമങ്കം (പേജ് 06 - 09)

 

-06-
പുഷ്പാംഗദൻ:- അവകാശക്രമം അപ്രകാരം തന്നെ. പേശലാനനൻ:- ആ സ്ഥിതിക്കു അവിടുന്ന് ഇങ്ങനെ ശുദ്ധവേദാന്തിയായിരിക്കുന്നതു ശരിയാണോ? രാജ്യം അരാജകമായാൽ അവിടെ ഉണ്ടാകാവുന്ന ക്ഷോഭങ്ങൾ എത്ര ഭയങ്കരങ്ങളാണ്! ആലോചിച്ചു നോക്കണം. അപ്പോൾ പ്രജകൾ എല്ലാവരും നിരാശ്രയന്മാരായി സങ്കടം അനുഭവിച്ചുകൊള്ളട്ടെ. അവിടുത്തേക്കു സ്വാർത്ഥം മാത്രം നോക്കിയാൽ മതിയാകും. അല്ലേ? പുഷ്പാംഗദൻ:- വിഷയവിരക്തിയോടുകൂടി പ്രജാപരിപാലനം ചെയ്യുന്നതു അശക്യമാണോ? പേശലാനനൻ:- രാജാവിന് ഇന്ദ്രിയനിഗ്രഹം അവശ്യം വേണ്ടതുതന്നെ. പക്ഷേ, സർവസംഗവിമുക്തന്മാരായ പരമഹംസന്മാരുടെ പന്ഥാവിനും ഇതിനും തമ്മിൽ മഹത്തായ അന്തരം ഉണ്ട്. പുഷ്പാംഗദൻ:- അതിനാൽ വീണ്ടും ഞാൻ സംസാരസാഗരത്തിൽ കിടന്നു വലയേണം എന്നാണോ നിങ്ങൾ ഉപദേശിക്കുന്നത്? പേശലാനനൻ:- അങ്ങനേയല്ലാ; അവിടുന്ന് ഈ അഭിനവമായിരിക്കുന്ന യൗവനകാലത്തിൽ രമണീയയായ ഒരു തരുണിയെ വിവാഹം ചെയ്തു ആ സാധ്വിയോടു കൂടി ചിരകാലം മനോഹരങ്ങളായ രാജഭോഗങ്ങളെ അനുഭവിക്കയും, പ്രജകളെ പരിപാലിക്കയും ചെയ്തു കൊണ്ടിരിക്കണം. പിന്നെ വാർദ്ധക്യാവസ്ഥയിൽ മുനിവൃത്തിയെ അവലംബിച്ച് അനായാസേന മോക്ഷപദത്തെ പ്രാപിക്കയും ചെയ്യാം. "ശൈശവേഭ്യസ്ത വിദ്യാനാം യൗവനേ വിഷയൈഷിണാം വാർദ്ധകേ മുനിവൃത്തീനാം യോഗേനാന്തേ തനുത്യജാം" എന്നു കവിസാർവഭൗമനായ കാളിദാസൻ തന്നെ പറയുന്നുണ്ടല്ലോ. പുഷ്പാംഗദൻ:- ആട്ടേ, ആയുസ്സിന്റെ ദൈർഘ്യത്തിനു വല്ലതും പ്രമാണം ഉണ്ടോ? പേശലാനനൻ:- അപ്രകാരം വിചാരിക്കുന്നതു ശരിയല്ല. സ്വാർത്ഥത്തിനും വിശിഷ്യ പരാർത്ഥത്തിനും ഹാനിവരാത്ത സ്ഥിതിയിൽ കുലപാരമ്പയത്തെ അനുസരിക്കയത്രേ ശ്രേയസ്‌കരമായിട്ടുള്ളതു. എന്നു മാത്രവുമല്ല:- (ഗീതം 2. ബ്യാഗ്-ആദിതാളം 'കാമിനിവിനാവേ' മട്ട്)

പുഷ്പശരതുല്യാകൃതേ മത്സഖ
പുഷ്പാംഗദാ! കേളിദം-
ഇപ്പാരനല്പാഭമൊപ്പം ഭരിക്കുന്ന
ചിൽപൂരുഷപ്രാഭവപ്രൌഢിയോർത്തിടുക -പുഷ്പ
പൂരുഷന്മാരെയും നാരിമാരേയുമി-
പ്പാരിങ്കൽ നിർമ്മിച്ചതാരാണയേ സുമുഖ! -പുഷ്പ
പ്രാണിവർഗ്ഗങ്ങളശേഷമിതുപോലെ
കാണുന്നതിനെന്തു കാരണമതോർക്ക ഹൃദി -പുഷ്പ
എന്താണിവണ്ണം രചിച്ചുള്ളൊരീശന്റെ
ചിന്താവിശേഷം നിനയ്ക്കു മഹാഭാഗ! -പുഷ്പ
ഈശന്റെ സങ്കല്പമീയുള്ളവരെല്ലാം
മോശംവരാതെയനുവർത്തിച്ചീടണം. -പുഷ്പ


പുഷ്പാംഗദൻ:-

ലോകാധിനാഥന്റെയാകാംക്ഷ ലംഘിക്ക
പാകാരി മുഖ്യർക്കുമാകാ സദാകാര
പേശലമതേ! ഞാനിദം വേണ്ടപോൽ
പേർത്തും നിനച്ചീടുവെൻ.
എന്നാലിദാനീം ഗമിക്ക ഭവാൻ സാധു-
വൃന്ദാവനലോലനീശൻ തുണയിന്നു. -പേശ


(മറയുന്നു)

-07-

ഒന്നാം അങ്കം - മൂന്നാം രംഗം


[വസന്തവിലാസത്തിൽ ഒരു ശയനഗൃഹം. പുഷ്പാംഗദൻ ശയ്യയിൽ കിടന്നുറങ്ങുന്ന സ്ഥിതിയിൽ കാണപ്പെടുന്നു.] പുഷ്പാംഗദൻ:- (സ്വപ്നം നടിച്ചു ഉണർന്നു എഴുന്നേറ്റിരുന്നിട്ട് )
(ഗീതം 3. ഝം ഝ ടി-ആദിതാളം ‘മൃദുമൃഗമേനിയിൽ' എന്ന മട്ട്)

എന്തൊരു കാരണമീവിധമിന്നു മേ
ഹന്ത! ഭവിപ്പതിനന്തകനാശനാ!
ചന്തമിയന്നൊരു ബന്ധുരഗാത്രിയെ-
ന്നന്തികസീമനി വന്നിതു നിദ്രയിൽ. -എന്തൊ
കളമൃദുഭാഷിണിയാമവൾ തന്നുടെ
ലളിതകളേബരമെത്ര മനോഹരം -എന്തൊ
ആരിവളയ്യോ! മാമകമാനസ-
ഹാരിണി രൂപിണിമാരണിയും മണി? -എന്തൊ
പുഞ്ചിരിപൂണ്ടവൾ മെല്ലവേയെന്മണി-
മഞ്ചതലേ വഴിപോലെയണഞ്ഞഹോ! -എന്തൊ


ആഹാ! പിന്നെയുണ്ടായ ഒരാനന്ദം എന്താണു പറയേണ്ടതു! ഈ സംഭവം വളരെ ആശ്ചര്യകരമായിരിക്കുന്നു. (ഗീതം 4. എരിക്കില-ചായ്പ്പ്)

കമനീമണിയവൾ കനിവോടിങ്ങരുളിയ
കൗതുകമെന്തു ചൊൽവു?
നവനീതവും തോറ്റു വിമനീഭവിച്ചീടും
കമനീയമാം പൂമെ-യ്യിവനിലണച്ചയ്യോ! -കമനീ
ഇളതളിർ മൃദുവായി-ട്ടിളകുമംഗുലികൾ മേ
പുളകിതമായ മെയ്യിൽ
കളഭാഷിണി ചേർത്തു തെളിവോടെ തലോടിയോ-
രളവു സരസമുണർന്നു ഞാനുട-
നവളുമങ്ങു മറഞ്ഞു സുന്ദരി. -കമനീ


ഈ യുവതിയുടെ ആകർഷണത്തിൽനിന്നു ഹൃദയത്തെ വേർപെടുത്തുന്നതിന് ഞാൻ ഒട്ടും ശക്തനാകുന്നില്ല. അച്ഛന്റെ ആഗ്രഹത്തിന്നോ പേശലാനനന്റെ പ്രസംഗത്തിന്നോ പ്രജകളുടെ പ്രതീക്ഷണത്തിന്നോ സാഫല്യം സിദ്ധിച്ചു എന്നതിൽ സംശയമില്ല. അവളുടെ ദിവ്യമായ രൂപമാധുര്യത്തിൽത്തന്നെ എന്റെ മനസ്സു് അത്യുൽക്കണ്ഠയോടുകൂടി കളിയാടിക്കൊണ്ടിരിക്കുന്നു. (ശ്ലോകം 4.)

നാനാവിധം വിഷയസൗഖ്യരസം വെടിഞ്ഞീ-
ഞാനാത്മ ചിന്തനമതിങ്കൽ നയിച്ച ചിത്തം
മാനാധികപ്രഭയെഴും ഹരിചന്ദനപ്പൂ-
ന്തേനായ തന്വി തരമാർന്നു ഹരിച്ചുവല്ലോ!


ഏതായാലും ഇനി കാലവിളംബംകൂടാതെ അച്ഛനോടറിയിക്കാനായി ഈ വിവരം മന്ത്രിയെ വരുത്തി പറകതന്നെ. (മറയുന്നു.)

-08-

ഒന്നാം അങ്കം - നാലാം രംഗം


[അവന്തിരാജധാനിയുടെ ഒരു മുറി. ശാർങ്‌ഗഹസ്തൻ പ്രവേശിക്കുന്നു.] രാജാ:-
(ഗീതം 5. കാപി ചായ്പ്പ് 'ഗറമേ' മട്ട്)

കമലാവരദേവ കൈവല്യമൂർത്തേ!
കരുണാലവമേകാനെന്തേ വിളംബം?
ശമലാപഹപാദ-കമലാമിതഭക്ത്യാ
വിമലാശയേ മേവും മമ ലാലസയ്ക്കായ് -കമലാ
സുതനീവിധംതന്നെ മരുവീടണമെന്നോ
ബത! നീ കരുതുന്നു? ദീനൈകബന്ധോ! -കമലാ
ഇനിയെങ്കിലുമെന്നിൽ കനിയുന്നതിനായി
തുനിയേണമേ നീ താൻ തുണയേ കൃപാലോ! -കമലാ


എന്നിൽ ഈശ്വരൻ ഇത്ര നിർദ്ദയനായിരിക്കുന്നതിന്റെ കാരണം എനിക്കു മനസ്സിലാകുന്നില്ല. ഞാൻ അനുദിവസം ധർമ്മകൃത്യങ്ങൾ എല്ലാം വിധിപോലെ ആചരിച്ചുവരുന്നു. എന്റെ കാലം കഴിഞ്ഞാൽ ഈ പ്രജകളെ എല്ലാവരെയും ഭരിക്കേണ്ടതായ പുഷ്പാംഗദൻ ഇപ്പോൾത്തന്നെ വെറും അദ്വൈതമാഗ്ഗർത്തിൽ പ്രവേശിച്ചിരിക്കുന്നതു വിചാരിക്കുമ്പോൾ എനിക്കു വളരെ മനസ്താപം ഉണ്ട്. കുമാരൻ ഈ സ്ഥിതിയിൽ രാജ്യഭാരം വഹിക്കുന്നതായാലും അവൻറെ പിൽക്കാലത്തിൽ- (ഭൃത്യൻ പ്രവേശിക്കുന്നു) ഭൃത്യൻ:- ആര്യനായ അമാത്യപാദൻ വന്നിരിക്കുന്നു. രാജാ:- (ആത്മഗതം) ഇപ്പോൾ മന്ത്രി വരാൻ കാരണമെന്തു? വല്ലതും വിശേഷം ഉണ്ടായിരിക്കണം. (പ്രകാശം) ആട്ടെ പോയി കൂട്ടികൊണ്ടു വരു. ഭൃത്യൻ:- അടിയൻ- (പോയി.) (മന്ത്രി പ്രവേശിക്കുന്നു.) മന്ത്രി:- തിരുമനസ്സുകൊണ്ടു സന്തുഷ്ടനായിട്ടു വിജയീഭവിച്ചാലും. രാജാ:- എന്താണിപ്പോൾ വന്നത്? വിശേഷം വല്ലതും ഉണ്ടോ? മന്ത്രി:- ഉണ്ട്. നമ്മുടെ കുമാരന്റെ ബുദ്ധി ശരിയായ മാർഗ്ഗത്തിലേക്കു തിരിഞ്ഞിരിക്കുന്നു. രാജാ:- (ആശ്ചര്യത്തോടുകൂടി) എന്ത്? നമ്മുടെ പുഷ്പാംഗദന്റെ ബുദ്ധിയോ? മന്ത്രി:- അതെ. അക്കാര്യം അറിയിക്കാൻ തന്നെയാണ് ഞാൻ ഇപ്പോൾ ഇങ്ങോട്ടു വന്നത്. രാജാ:- എന്തെല്ലാമാണു വിശേഷങ്ങൾ? വിസ്തരിച്ചു പറകതന്നെ. അതു കേൾക്കാൻ എനിക്കു വളരെ ഉൽക്കണ്ഠയുണ്ട്. ഈശ്വരൻ എന്നിൽ ദയചെയ്തു എന്നു ഞാൻ വിശ്വസിക്കട്ടെയോ? മന്ത്രി:- ധാരാളം വിശ്വസിക്കാം. കുമാരനെ വസന്തവിലാസത്തിൽ താമസിപ്പിച്ചിട്ട് ഇപ്പോൾ നാൾ കുറെ ആയല്ലോ. ഇതിനിടയ്ക്ക് പലപ്പോഴും പേശലാനനൻ അവിടെപ്പോയി കുമാരനോടു ഗൃഹസ്ഥാശ്രമത്തെക്കുറിച്ചും മറ്റും പ്രസംഗിക്ക പതിവായിരുന്നു. വിശേഷിച്ചും ശാകുന്തളം, ഗീതഗോവിന്ദം മുതലായ ചില പുസ്തകങ്ങൾ കുമാരനു വായിക്കാനായി പേശലാനനൻ കൊണ്ടുചെന്നു കൊടുക്കയും അവയുടെ രസവിശേഷത്തെക്കുറിച്ചു സവിശേഷം പ്രസ്താവിക്കയും ചെയ്തിട്ടുണ്ട്. സ്വഭാവരമണീയമായ മദനോദ്യാനത്തിന്റെയും, വസന്തോത്സവത്തിനും സോമവാരവ്രതത്തിനും മറ്റുമായി അവിടെ എത്തുന്ന യുവതികളുടേയും സാന്നിദ്ധ്യവിലാസവും നമ്മുടെ ഉദ്ദേശ്യത്തിനു അനുകൂലമായിത്തീർന്നിരിക്കണം. രാജാ:- ആട്ടെ എന്താണുണ്ടായത്?

-09-
മന്ത്രി:- ഇന്നലെ രാത്രി സ്വപ്നത്തിൽ കുമാരന് അതിസുന്ദരിയായ ഒരു യുവതിയുടെ സമാഗമം ഉണ്ടായി. അതിൽപ്പിന്നെ അവിടുന്നു അവളിൽ വളരെ അനുരക്തനായിത്തീരുകയും, ഇന്നു രാവിലെ എന്നെ ആളയച്ചുവരുത്തി സ്വപ്നസമാഗതയായ ആ സ്ത്രീയെത്തന്നെ വിവാഹം ചെയ്വാൻ താൻ ആഗ്രഹിക്കുന്നതായി തിരുമനസ്സുണർത്തിക്കണമെന്നു പറകയും ചെയ്തിരിക്കുന്നു. രാജാ:- ആശ്ചര്യം ! ഞാൻ ചെയ്തുവരുന്ന സുകൃതങ്ങൾ സഫലങ്ങളായല്ലോ എന്ന് എനിക്കു വളരെ സന്തോഷം ഉണ്ട്. ഇനി താമസിയാതെ വിവാഹത്തിനു വട്ടം കൂട്ടുകയാണു വേണ്ടത്. എന്നാൽ കുമാരന്റെ അഭിനിവേശത്തിനു വിഷയമായിത്തീർന്നിരിക്കുന്ന കന്യക ഏതാണെന്നു കണ്ടുപിടിക്കാൻ മാർഗ്ഗം എന്ത്? മന്ത്രി:- പല സ്ത്രീകളും ഒരിടത്തു കൂടുന്നതിനു തക്കതായ ഒരു വിശേഷസംഭവം ഉണ്ടാകണം. എന്നാൽ നമ്മുടെ ഉദ്ദേശ്യം നിഷ്പ്രയാസം സാധിക്കുന്നതാണ്. രാജാ:- സ്ത്രീകൾ സാധാരണയായി ഉത്സവങ്ങളിൽ വളരെ ഉത്സാഹമുള്ള കൂട്ടമാണ്. അതിനാൽ ഈ അവസരത്തിൽ ഒരു ഉത്സവം വിശേഷാൽ നടത്തുന്നതു കൊള്ളാമെന്നു തോന്നുന്നു. മന്ത്രി:- അതേ, അതു നല്ല ഉപായംതന്നെ. മദനോദ്യാനത്തിലുള്ള ഭവാനീക്ഷേത്രത്തിൽവെച്ചുതന്നെ പത്തുദിവസത്തേക്കു വളരെ കേമമായ ഒരുത്സവം നടത്തിക്കാം. രാജാ:- അങ്ങനെതന്നെ. ആ സന്ദർഭത്തിൽ വന്നുകൂടുന്ന സ്ത്രീകളിൽനിന്നു കുമാരൻ തന്റെ വധുവിനെ കണ്ടു നിശ്ചയിക്കട്ടെ. മന്ത്രി:- അപ്പോൾ കുമാരൻ സാധാരണന്മാരെപ്പോലെ ജനസംഘത്തിൽ സഞ്ചരിക്കുന്നതു യുക്തമായിരിക്കുമോ? രാജ :- അങ്ങനെ വേണമെന്നില്ല. വേഷച്ഛന്നനായിട്ടു സഞ്ചരിക്കട്ടെ. മന്ത്രി:- അതിനു വിരോധമില്ല. പേശലാനനനും കുമാരനെ അനുഗമിക്കണം. രാജാ:- അതു കൊള്ളാം. എന്നാൽ അതിലേക്കു വേണ്ടതെല്ലാം ഉടൻ ചെയ്തുകൊള്ളണം. മന്ത്രി:- കല്പനപോലെ. (പോയി.) രാജാ:- ആവൂ! മനസ്സിനു വളരെ സമാധാനമായി. (ഗീതം 6. ചക്രവാകം-ചായ്പ് "അന്നപൂർണ്ണേ' മട്ട്.)
ഇന്നഹോ! താൻ വന്നു സൗഖ്യം
എന്നുടയ മാനസത്തിൽ
പന്നഗാരിവാഹനൻറെ
ഉന്നതകാരുണ്യം മൂലം. -ഇന്നഹോ
മന്നവനായ് മേവിടേണ്ടോ-
രെന്നുടയ നന്ദനനിൽ
വന്നുചേർന്ന ഭാവഭേദം
തീർന്നുവെന്നു കേൾക്കയാലെ. -ഇന്നഹോ

 


(മറയുന്നു)

 

രണ്ടാമങ്കം (പേജ് 10 - 15)

 

-10-

രണ്ടാം അങ്കം - ഒന്നാം രംഗം


[ഭവാനീക്ഷേത്രത്തിന്റെ ഒരു ഗോപുരം. സദാരാമയും സഖി പ്രേമവല്ലിയും പ്രവേശിക്കുന്നു.] രണ്ടുപേരും:- (ഭവാനിയെ വന്ദിച്ചുകൊണ്ട്.)
(ഗീതം7.ശങ്കരാഭരണം-ആദിതാളം 'മയ്യാദനാ' മട്ട്)
പരിപാവനീ-ദേവി
പരിപാവനീ!

കരുണാവതി പാഹി മഹേശ്വരി -പരി
തരുണാംഭോജായതാക്ഷി!
ആമയനാശിനി സാമജഗാമിനി
ശ്രീമതി തവപാദ-മാകലയാമി
കാമിതദായിനി കുരു കരുണാമയി
കാമവിനാശന-മാനസമോഹിനി! -പരി


സദാരാമ:- അതാ, നാഗസ്വരം കേൾക്കുന്നു, എഴുന്നള്ളിക്കാറായെന്നു തോന്നുന്നു. പ്രേമവല്ലി:- അതേ. എഴുന്നള്ളിക്കാറായിട്ടുണ്ട് ; ഇപ്പോൾത്തന്നെ തമ്പുരാനും എഴുന്നള്ളും. സദാരാമ:- ഇതെന്തൊരു ജനസംഘമാണ് ! ഈ ക്ഷേത്രത്തിൽ ഇതിനുമുൻപിൽ ഒരിക്കലും ഇത്ര വലുതായ ജനബാഹുല്യം ഉണ്ടായിട്ടില്ല. പ്രേമവല്ലി:- ഈ ഉത്സവം തിരുമനസ്സിലെ പ്രത്യേക കല്പന അനുസരിച്ചു വിശേഷാൽ നടത്തുന്നതാണല്ലോ. ആസ്ഥിതിക്ക് ഇത്രയധികം ജനബാഹുല്യം ഉണ്ടായതിൽ ഒട്ടും ആശ്ചര്യപ്പെടാനില്ല. സദാരാമ:- അഭൂതപൂർവ്വമായ ആഡംബരത്തോടുകൂടി അവിടുന്നു ഇപ്പോൾ ഈ ഉത്സവം നടത്തിക്കുന്നതിന്റെ ഉദ്ദേശ്യം എന്തായിരിക്കും? പ്രേമവല്ലി:- ഞാൻ ഒരു വർത്തമാനം കേട്ടു. അതിൽ എത്രത്തോളം വാസ്തവമുണ്ടെന്നറിയുന്നില്ല. സദാരാമ:- എന്താണത്?കേൾക്കട്ടെ. പ്രേമവല്ലി:- തിരുമനസ്സിലെ ഏകപുത്രനായ യുവരാജാവു തിരുമനസ്സുകൊണ്ടു ലോകവ്യാപാരങ്ങളെ വിട്ടു സന്യാസവൃത്തിയെ അവലംബിച്ചിരിക്കുന്നുപോലും. സദാരാമ:- അങ്ങനെയാണെങ്കിൽ അത്ഭുതമാണല്ലോ. ബുദ്ധമഹർഷിയെപ്പോലെ ചെറുപ്പത്തിൽത്തന്നെ അവിടുന്നു രാജഭോഗങ്ങളെ ഉപേക്ഷിച്ച് സന്യസിക്കത്തക്കവണ്ണം ജ്ഞാനിയായിത്തീർന്നുവെങ്കിൽ അതിനെപ്പറ്റി വളരെ ശ്ലാഘിപ്പാനുണ്ട്. പ്രേമവല്ലി:- എന്നാൽ അത് അച്ഛൻ തിരുമേനിക്കു തീരെ രസിച്ചിട്ടില്ല. അതിനാൽ അവിടുന്നു വളരെ വ്യസനിച്ചിരിക്കയാണെന്നും, യുവരാജാവിന്റെ ബുദ്ധി ശരിയായി വരുന്നതിലേക്കു ഇങ്ങനെ ഒരുത്സവം നടത്തിക്കണമെന്ന് അവിടുത്തേക്കു സ്വപ്നം ഉണ്ടായി എന്നും, അതിൻപ്രകാരം വളരെ ആഡംബരങ്ങളോടുകൂടി ഈ ഉത്സവം നടത്തിക്കുന്നു എന്നുമാണ് ജനശ്രുതി. സദാരാമ:- ജനശ്രുതിയെല്ലാം ഒരുപോലെ വിശ്വസിക്കത്തക്കതല്ല. ഇതിൽ പക്ഷേ, വല്ലതും വാസ്തവം ഉണ്ടായിരുന്നേക്കാം. ഇതാ! എഴുന്നള്ളത്തായിക്കഴിഞ്ഞു. നമുക്ക് ഉത്സവം കാണാം. (ചുറ്റിനടന്നു നോക്കീട്ട്) ഈ ഘോഷയാത്രയുടെ വിശേഷം വർണ്ണനീയം തന്നെ.

-11-
(ഗീതം 8. ഝംഝടി രൂപകം 'സ്മരഹരശിവ' മട്ട്)

മമസഖിയിതു പാർത്തു കാൺകിൽ
മഞ്ജുളതരമല്ലോ.
വിമലാഭകൾ വിലസീടിന
വിവിധോത്സവജാലം
സമലാളിതമരുളുന്നിതു
സമ്മദമതിവേലം -മമ
പ്രേമവല്ലി:- ശരിതന്നെ. ഇതാ!
കുടയും പല കൊടിയും ബഹു
പടയും ശ്രുതിയടയും
വെടിയും മിഴിപൊടിയും വിധ-
മിടയുന്നൊരു പൊടിയും -മമ
പരമസുഷമപൊഴിയുന്നൊരു
പാവ്വതിയുടെ ബിംബം
പരിതോഷാവഹമുജ്ജ്വല
വരമണിനികുരുംബം -മമ


സദാരാമ:- ഇതാ! മഹാരാജാവ് തിരുമനസ്സുകൊണ്ട് എഴുന്നള്ളുന്നു.

നരപാലകമണിതന്നുടെ
പരിപാവനരൂപം
പുരുപാപവിനാശത്തിനു
പരമൗഷധരൂപം -മമ


ഈ തിരുമനസ്സിലെ ആകാരം കണ്ണിന് അമൃതായമാനമായിരിക്കുന്നു. ഇവിടുന്ന് പ്രജകളായ നമ്മൾ ചെയ്തിട്ടുള്ള സുകൃതങ്ങളുടെ ഫലം തന്നെ എന്നു നിസ്സംശയം വിശ്വസിക്കാവുന്നതാണ്. പ്രേമവല്ലി:- ഭവതിയുടെ അഭിപ്രായം ശരിതന്നെ. ഇവിടുത്തെ ആകൃതിപോലെതന്നെ പ്രകൃതിയും സർവ്വഗുണ സമ്പൂർണ്ണമാണെന്നു ജനങ്ങൾ ഒരുപോലെ പ്രശംസിക്കുന്നുണ്ട്. സദാരാമ:- ഇങ്ങനെയുള്ള ഉത്സവങ്ങളിൽ ദേവന്മാരുടെ എഴുന്നള്ളത്തോടുകൂടി രാജാക്കന്മാരും എഴുന്നള്ളുന്നത് പ്രജകൾക്കു ദൈവഭക്തിയും രാജഭക്തിയും ഏകകാലത്തിൽ വർദ്ധിക്കുന്നതിനു ഹേതുവാകയാൽ ശ്ലാഘനീയം തന്നെ. എനിക്കു മാർഗ്ഗശ്രമത്താൽ ദേഹത്തിനുണ്ടായ വാട്ടവും തളർച്ചയും എല്ലാം ഈ എഴുന്നള്ളത്തു കണ്ടപ്പോൾ തീർന്നിരിക്കുന്നു. പ്രേമവല്ലി:- നമുക്ക് ഈ യാത്ര കണ്ടിട്ടു കുറെ വിശ്രമിക്കണം. (അണിയറയിൽ ) (ആനയമറുന്ന ശബ്ദവും, "ഇതാ! ആനവിരണ്ടേ! ആനവിരണ്ടേ! അയ്യോ! ഓടിക്കൊൾവിൻ" എന്നു പലരുടേയും നിലവിളിയും കേൾക്കുന്നു. കളകളശബ്ദത്തോടുകൂടി തിക്കിത്തിരക്കി ഒരു ജനസംഘം ഓടിക്കൊണ്ട് ഒരുവഴിവന്നു മറെറാരു വഴി മറയുന്നു. അതിൽ പെട്ടു സദാരാമ വീഴുന്നു.) പ്രേമവല്ലി:- അയ്യോ, അയ്യോ സദാറാം! (ഓടിച്ചുറ്റി സദാരാമയുടെ അടുക്കൽ ചെന്നു ശിരസ്സു താങ്ങി മടിയിൽ വച്ചിട്ട് ) സഖി, സദാറാം! അയ്യോ! പ്രിയസഖി, സദാറാം! അയ്യോ! ഭവതി വിളികേൾക്കുന്നില്ലയോ? അയ്യയ്യോ!

-12-
(ഗീതം 9. ബ്യാഗ് - ആദിതാളം. ഇന്തവിധി നമുക്കെന്റ്‌ എന്ന മട്ട്)

എന്തിഹ ഞാൻ ചെയ്‌ വതയ്യോ ഹന്ത!
വിധിയീവിധമോ!
വെന്തുരുകീടുന്നതിയാ-
യന്തരംഗമാർത്തിയാലെ.
എന്തിനിനി ഞാനിരിപ്പു?
എന്തിനിനി ഞാൻ സുഖിപ്പു!
ചന്തമേറിടും സഖിയേ!
ചാരുമതനേർമുഖിയേ!
സദാറാം! തോഴി സദാറാം! കണ്ണു തുറക്കില്ലയോ?
അഴകിതുപോൽ കാണ്മതുണ്ടോ!
അറിവിതുപോൽ കാണ്മതുണ്ടോ!
അഴലിതു സഹിപ്പനോ ഞാൻ!
ആരിവിടെ രക്ഷചെയ്‌വാൻ!


(അണിയറയിൽ ) കരയരുതേ-കരയരുതേ, ഇതാ ഞങ്ങൾ വരുന്നു രക്ഷിപ്പാൻ. (വേഷച്ഛന്നന്മാരായ പുഷ്പാംഗദനും പേശലാനനനും പ്രവേശിക്കുന്നു.) പുഷ്പാംഗദൻ:-
(ഗീതം 10. ഇംഗ്ലീഷ് നോട്ടിന്റെ മട്ട്. ഏകതാളം)

ആരിതാരഹോ ഇതാരിതാരഹോ!
പാരമാർത്തിയിവിടെ ഹന്ത പൂണ്ടതാരഹോ!
നാരിതന്റെ നിനദമെന്നു തോന്നിടുന്നിതാ!
ഭൂരിഖേദ ഭാരമോട്ടമുറയിടുന്നിവൾ.


(അടുത്തു ചെന്നിട്ട്) എന്ത്‌ ? എന്ത്‌ ? നിങ്ങൾക്കെന്തു സംഭവിച്ചു? പ്രേമവല്ലി:- അയ്യയ്യോ! എന്റെ പ്രിയസഖി ഇതാ! ഈ ലഹളയിൽ ഇവിടെ വീണു ബോധമില്ലാതെ കിടക്കുന്നു. പേശലാനനൻ:- ദേഹത്തിൽ വല്ല ദണ്ഡവും തട്ടീട്ടുണ്ടോ? പ്രേമവല്ലി:- അയ്യോ അതൊന്നും എനിക്കറിഞ്ഞുകൂടാ. ഞങ്ങൾ ഉത്സവം കണ്ടുകൊണ്ടു നില്ക്കുമ്പോൾ 'ആന വിരണ്ടു' എന്നൊരു ശബ്ദവും പെട്ടെന്നു വലുതായ ഒരു ജനപ്രവാഹവും ഉണ്ടായി. പിന്നത്തെ കഥയൊന്നും എനിക്കറിഞ്ഞുകൂടാ. ഒടുവിൽ ഞാൻ ചുറ്റിത്തിരിഞ്ഞു വന്നു നോക്കിയപ്പോൾ ഇവൾ മൂർച്ഛിതയായി ഇങ്ങനെ വീണുകിടക്കുന്നതു കണ്ടു. പുഷ്പാംഗദൻ:- കഷ്ടം! ജനങ്ങൾക്ക് ഏതെല്ലാം വിധത്തിൽ ആപത്തുകൾ സംഭവിക്കുന്നു! സഖേ പേശലാ നനാ! പോയി വേഗം കുറെ വെള്ളം കൊണ്ടുവരൂ. (പേശലാനനൻ പോയി.) പ്രേമവല്ലി:- അയ്യോ മഹാത്മാവേ! ഇവൾ ഇനിയും കണ്ണ തുറക്കുന്നില്ലല്ലോ. പുഷ്പാംഗദൻ:- ആകട്ടെ, പരിഭ്രമിക്കാതിരിക്കൂ. പ്രേമവല്ലി:- ഞാൻ എങ്ങനെ പരിഭ്രമിക്കാതിരിക്കും, ഈ സ്ഥിതിയിൽ ഇവൾ ഇവിടെ കിടക്കുമ്പോൾ.

-13-
പുഷ്പാംഗദൻ:- ഏതായാലും കഴിയുന്ന രക്ഷകൾ എല്ലാം ചെയ്യാം. വ്യസനിക്കേണ്ട. ഇവിടെ ഈ മങ്ങിയ നക്ഷത്രത്തിന്റെ വെളിച്ചമല്ലാതെ വേറെ വെളിച്ചം ഒന്നുമില്ലായ്കയാൽ ദേഹത്തിൽ വല്ല ദണ്ഡവും തട്ടീട്ടുണ്ടോ എന്നു നോക്കിയറിവാനും നിവൃത്തിയില്ലാതെ വന്നിരിക്കുന്നുവല്ലോ. (സ്വല്പം ആലോചിച്ചിട്ട്) ആട്ടെ, ആ സ്ത്രീയെ ദേഹത്തോടു ചേർത്തു ചാരിയിരുത്താൻ ശ്രമിക്കൂ. (പ്രേമവല്ലി അപ്രകാരം ചെയ്യുന്നു.) ഇനി വിളിച്ചുനോക്കൂ. പ്രേമവല്ലി:- പ്രിയ സഖി, സദാറാം! അയ്യയ്യോ! ഇവൾക്കു ശ്വാസംകൂടി ഇല്ലെന്നു തോന്നുന്നുവല്ലോ. മഹാപ്രഭോ! ഇതാ! പിടിച്ചുകൊള്ളണേ. എന്റെ ദേഹമെല്ലാം വല്ലാതെ തളരുന്നു. (പിറകോട്ടു വീഴാൻ ഭാവിക്കുന്നു.) (പുഷ്പാംഗദൻ സസംഭ്രമം സദാരാമയെ മാറിൽ താങ്ങുന്നു. പ്രേമവല്ലി പരവശയായി സ്ഥിതിചെയ്യുന്നു.)
(പേശലാനനൻ ഒരു പാത്രത്തിൽ വെള്ളവും കൊണ്ടു പ്രവേശിക്കുന്നു ) പേശലാനനൻ:- ഇതാ വെള്ളം. പുഷ്പാംഗദൻ:- ആ വെള്ളം കുറെ ഇവളുടെ മുഖത്തേക്കു തളിക്കൂ. (പേശലാനനൻ വെള്ളം തളിക്കുന്നു.) ഇപ്പോൾ മുഖം എങ്ങനെയിരിക്കുന്നു എന്നു സൂക്ഷിച്ചു നോക്കൂ. പേശലാനനൻ:- ഈ ഇരുട്ടത്തു നോക്കിയാൽ എന്തറിയാം? ആട്ടെ, വിളിച്ചുനോക്കാം. ഹേ! സ്ത്രീയേ! സദാരാമ:- ഉം…. പ്രേമവല്ലി:- (സസന്തോഷം എഴുന്നേറ്റിട്ട്) സഖി, സദാറാം! സദാരാമ:- എന്ത്‌ ? പ്രേമവല്ലി:- ഭവതിക്ക് ഇപ്പോൾ എന്തു തോന്നുന്നു? സദാരാമ:- എനിക്കു കുറെ വെള്ളം കുടിക്കണം. (പ്രേമവല്ലി വെള്ളം വായിലൊഴിച്ചുകൊടുക്കുന്നു.) സദാരാമ:- (കണ്ണു തുറന്നിട്ട്) ആവൂ! സഖി, പ്രേമവല്ലി! എന്നെ താങ്ങിയിരിക്കുന്നതാരാണ്? പ്രേമവല്ലി:- ദയാലുവായ ഒരു മഹാനാണ്. സദാരാമ:- അദ്ദേഹത്തെ ശ്രമപ്പെടുത്തേണ്ട. സഖി തന്നെ എന്നെ താങ്ങിക്കൊണ്ടാൽ മതി. എനിക്കു തല ചുറ്റുന്നതുപോലെ തോന്നുന്നു. (പ്രേമവല്ലി സദാരാമയെ താങ്ങുന്നു.)

-14-
പുഷ്പാംഗദൻ:- സഖേ! നിങ്ങൾ പോയി ഒരു വിളക്കു കൊണ്ടുവന്നാൽ കൊള്ളാം. പേശലാനനൻ:- അങ്ങനെതന്നെ. (പോയി.) പുഷ്പാംഗദൻ:- നിങ്ങളുടെ ഗൃഹം എവിടെയാണ് ? പ്രേമവല്ലി:- ഇവിടെനിന്നു മൂന്നുനാലു നാഴിക വടക്കുള്ള സിന്ധുദേശത്തിലാണ് ഞങ്ങളുടെ ഗൃഹം. പുഷ്പാംഗദൻ:- നിങ്ങൾ പുരുഷന്മാരുടെ സഹായം കൂടാതെ തനിച്ചാണോ ഈ ഉത്സവം കാണ്മാൻ പുറപ്പെട്ടത്? പ്രേമവല്ലി:- ഞാനും എന്റെ പ്രിയസഖിയായ ഇവളും ഇവളുടെ അച്ഛനോടുകൂടിയാണ് ഉത്സവം കാണ്മാൻ വന്നത്. ഞങ്ങളെ ഈ ഗോപുരത്തിൽ കൊണ്ടുവന്നിരുത്തീട്ട് അദ്ദേഹം ക്ഷേത്രത്തിന്റെ പുരോഭാഗത്തിലേക്കു പോയിരിക്കുന്നു. പുഷ്പാംഗദൻ:- നേരം ഇത്രയായിട്ടും തിരിച്ചുവരാത്തതു നോക്കുമ്പോൾ അദ്ദേഹം പക്ഷേ, വിചാരശൂന്യനോ അഥവാ പുത്രിയെക്കുറിച്ചു വാത്സല്യമില്ലാത്ത ആളോ ആണെന്നു വിചാരിക്കേണ്ടിയിരിക്കുന്നുവല്ലോ. പ്രേമവല്ലി:- അയ്യോ! അങ്ങനെ വിചാരിക്കരുതേ. ഇവൾ അദ്ദേഹത്തിൻറെ പ്രാണനാണ്. വിവാഹം ചെയ്വാൻ എത്ര ആളുകൾ ഒരുമ്പെട്ടു! അവരെ ആരെയും അദ്ദേഹത്തിനു ബോധിച്ചില്ല. പുഷ്പാംഗദൻ:- നിങ്ങളെ കൂട്ടിക്കൊണ്ടു പോകാനായി ആ മനുഷ്യൻ താമസിയാതെ വരുമല്ലോ? പ്രേമവല്ലി:- അതേ, താമസിയാതെ വരുമെന്നു പറഞ്ഞിട്ടാണ് പോയത്. (പേശലാനനൻ ഒരു വിളക്കുംകൊണ്ടു പ്രവേശിക്കുന്നു. സദാരാമയും സഖിയും എഴുന്നേൽക്കുന്നു. സഖി അവളുടെ ദേഹത്തിലെ പൊടി തുടയ്ക്കുക മുതലായ ജോലികൾ ചെയ്യുന്നു.)
പുഷ്പാംഗദൻ:- (സദാരാമയെ നല്ലവണ്ണം കണ്ടിട്ട് അശ്ചര്യത്തോടുകൂടി പേശലാനനനോട് അപവാര്യ) സഖേ! തേടിയ വള്ളിയാണല്ലോ കാലിൽ ചുറ്റിയത്. പേശലാനനൻ:- (സസന്തോഷം) അങ്ങനെയാണോ? പുഷ്പാംഗദൻ:- അതെ.
(ഗീതം 11 വേകട-ചായ്പ്.)

ഇവൾതാനിവൾതാ-നിവൾതാനെൻ
മനതാരിൽ മരുവും മധുവാണിയിവൾ താൻ
അതികോമളകാന്തിനിധിയായെന്നുടെ നിദ്രാ-
വിധിയിലണഞ്ഞവളിവൾ താൻ -ഇവൾ
സദനേ മണിമയശയനേയെൻ സമീപത്തിൽ
വിജനേയണഞ്ഞവളിവൾതാൻ -ഇവൾ
നവമായനുരാഗം മമ മാനസം തന്നിൽ
നലമോടഹോ! ചേത്തതിവൾ താൻ -ഇവൾ



-15-
പേശലാനനൻ:- എന്നാൽ ഇനി ഇവരുടെ കഥയെല്ലാം ചോദിച്ചറിയണമല്ലോ. പുഷ്പാംഗദൻ:- ഇവൾ വിവാഹം ചെയ്യപ്പെട്ടിട്ടില്ലെന്നും അച്ഛനോടുകൂടി വന്നതാണെന്നും സഖി പറഞ്ഞിട്ടുണ്ട്. ശേഷം സംഗതികളും ക്രമേണ മനസ്സിലാക്കേണ്ടിയിരിക്കുന്നു. (പ്രകാശം) ഭദ്രേ! അത്രഭവതിയുടെ ക്ഷീണതയെല്ലാം തീർന്നുവോ? പ്രേമവല്ലി:- സഖി! ഇതാ ചോദിക്കുന്നതു കേട്ടില്ലയോ? ഇവരാണു നമ്മെ രക്ഷിച്ചത് സദാരാമ:- എനിക്കിപ്പോൾ ക്ഷീണതയെല്ലാം തീർന്നിരിക്കുന്നു. ഇവർക്കു നമ്മിൽ ഇത്ര കരുണയുണ്ടാവാൻ കാരണം ഈശ്വരവിലാസംതന്നെ. പുഷ്പാംഗദൻ:- (ആത്മഗതം) ഈ സംഭവം എല്ലാംതന്നെ ഈശ്വരവിലാസം എന്നതിനു സംശയമില്ല. (പ്രകാശം) അത്രഭവതിയുടെ ക്ഷീണതയെല്ലാം തീർന്നു എന്നു കേട്ടതിൽ വളരെ സന്തോഷം ഉണ്ട് . എങ്കിലും ദേഹമിനിയും പൂർവ്വസ്ഥിതിയെ പ്രാപിച്ചിട്ടില്ല. എന്തുകൊണ്ടന്നാൽ, (ഗീതം 12. കാമോദരി രൂപകം 'മന്ദമാരുതോപി മമ' എന്ന മട്ട്)

കാമനീയകം വിളങ്ങും കാമിനിയാളിവളുടെ
പൂമൃദുമേനിയിനിയും പൂർണ്ണസൗഖ്യമായില്ലല്ലൊ
സ്വേദകണനിര വദനമതിലയേ
വിലസിടുവതുമധുനാ സാദമധികമായ മിഴിയു- മാദരമരുളുന്ന മൊഴിയു-
മതികോമളതനുതാന്തിയു-
മഹോ! ശുഭേ! കരുതുക ഹൃദി. -കാമ


അതിനാൽ നിങ്ങൾ ഈ മണ്ഡപത്തിൽ ഇരുന്നു കുറേ നേരം വിശ്രമിക്കണം. വലുതായ ലഹളയിൽ ഉൾപ്പെട്ടു വീണുപോയതിനാൽ ഭവതിയുടെ സഖിക്കുണ്ടായ അസ്വാസ്ഥ്യം ഇത്ര വേഗത്തിൽ തീർന്നതു ഭാഗ്യം തന്നെ. എങ്കിലും സുഖക്കേടെല്ലാം തീർന്നു എന്നു പറഞ്ഞതിനെ അത്ര വിശ്വസിക്കാൻ പാടില്ല. ഇപ്പോൾ ശരീരസ്ഥിതി എങ്ങനെ ഇരിക്കുന്നു എന്നു ഭവതി തന്നെ സഖിയോടു ചോദിച്ചറിയൂ. ഞങ്ങൾ സ്വല്പം മാറി ഇവിടെ ഇരിക്കാം. (അങ്ങനെ ചെയ്യുന്നു.) പ്രേമവല്ലി:- (സഖിയോടു കൂടിയിരുന്നിട്ടു്) സഖി! ദേഹത്തിൽ വേദന ഒന്നും ഇല്ലല്ലോ? സദാരാമ:- എനിക്കു ദേഹത്തിൽ വേദന ഒന്നുമില്ല. എന്നാൽ- പ്രേമവല്ലി:- 'എന്നാൽ'? എന്താണു പറയരുതോ? അവർ കേൾക്കയില്ലല്ലോ. സദാരാമ:- എന്നാൽ പറയാം.
(ഗീതം 13. ആരഭി - ആദിതാളം)

മനമതിലൊരു മോഹം-മാനിനി!
മമ ബത! വളരുന്നു.
മനസിജസമരുചിയായ് വിലസിടുമീ-
യനുപമഗുണനിധി-യാരെന്നറിവാൻ. -മന
ചതുരഗഭീരതരം രൂപം
മധുരസമാലാപം

രണ്ടാമങ്കം (പേജ് 16 - 20)

 

-16-
വിധുരമണീയം മുഖമിവയെഴുമീ
വിശ്രുതനാം പ്രഭു-വാരെന്നറിവാൻ. -മന
മങ്ങിമയങ്ങിയഹം ഖേദമൊ-
ടിങ്ങു ശയിച്ചിടവേ
തിങ്ങിന കരുണയൊ-ടെന്നുടലുടനേ
താങ്ങിയ ശുഭമതി-യാരെന്നറിവാൻ. -മന

 


പ്രേമവല്ലി:- അത്രേ ഉള്ളോ? ആയാഗ്രഹം എനിക്കും ഉണ്ടായതാണു്. അതിപ്പോൾ ചോദിക്കാമല്ലോ. (പ്രകാശം) ഇവൾക്കു മനസ്സിൽ ഒരാഗ്രഹമുണ്ടെന്നു പറയുന്നു. പുഷ്പാംഗദൻ:- എന്താണതു്? കേൾക്കട്ടെ. പ്രേമവല്ലി:- മറെറാന്നുമല്ല; ഇവിടുത്തെ അറിയണമെന്നാണു് ഇവളുടെ ആഗ്രഹം. പുഷ്പാംഗദൻ:- (ആത്മഗതം) ഈ വാക്കിനാൽ ഞാൻ കൃതാർത്ഥനായിരിക്കുന്നു. പേശലാനനൻ:- ഇവിടുന്നു് ഈ ഉത്സവം സംബന്ധിച്ചു് അന്വേഷണത്തിനായി മഹാരാജാവിനാൽ നിയുക്തനായ ഒരു രാജപുരുഷനാണു്. (സദാരാമയും സഖിയും സബഹുമാനം എഴുന്നേൽക്കുന്നു.) (ഗീതം 14. പരസ്-ആദിതാളം 'നിന്നീഡുസഖിദുനി' എന്ന മട്ട്)

വേണ്ടാ സല്ക്കാരമെടോ ഏവം
വണ്ടാർകുഴലിമണേ!
ഇണ്ടൽ കലർന്നീവിധം രുജ-
പൂണ്ടു തളർന്നതാകും ഉടൽ-
കൊണ്ടു ബഹുമതിയാൽ ചെയ്ക. - വേണ്ടാ


പേശലാനനൻ:- (നാലുപുറവും നോക്കീട്ടു്) ഓ! നേരം കുറേ അധികമായിരിക്കുന്നു. അത്രഭവതിയുടെ അച്ഛനെ ഇനിയും കാണുന്നില്ലല്ലോ. ഒന്നന്വേഷിച്ചാലോ? അദ്ദേഹം ആരാണു് ? പ്രേമവല്ലി:- സാർത്ഥവാഹൻ എന്ന നാമധേയം അവിടെ കേട്ടിരിക്കാൻ ഇടയുണ്ട്. പേശലാനനൻ:- അതെ. ആ പേരു കേട്ടിട്ടുള്ളതുതന്നെ. വിശ്രുതനായ വൈശ്യപ്രഭു അല്ലയോ? പ്രേമവല്ലി:- അദ്ദേഹംതന്നെ. പുഷ്പാംഗദൻ:- ഒരു ഉൽകൃഷ്ടമായ വംശത്തിൽ ജനിച്ച കന്യകയാണ് അത്രഭവതിയെന്നു ദർശനമാത്രത്താൽ ആർക്കും തോന്നാതിരിക്കയില്ല (അണിയറയിൽ) സദാറാം! പ്രേമവല്ലി! സദാറാം!

-17-
പ്രേമവല്ലി:- അതാ! അച്ഛൻ വന്നു വിളിക്കുന്നു. (സാർത്ഥവാഹൻ സംഭ്രമത്തോടുകൂടി പ്രവേശിക്കുന്നു.) സാർത്ഥവാഹൻ:- നിങ്ങൾക്ക് ആപത്തൊന്നും ഉണ്ടായില്ലയോ? പ്രേമവല്ലി:- ഇവിടെയുണ്ടായ ആൾത്തിരക്കിൽ സദാരാമ അകപ്പെട്ടു വീണു കുറേനേരം ബോധം ഇല്ലാതെ കിടന്നു. ഉടൻ തന്നെ എന്റെ നിലവിളി കേട്ട് ഇവർ വന്നു് ഞങ്ങൾക്കു വേണ്ട സഹായങ്ങൾ ചെയ്തു. ഇപ്പോൾ ഇവൾക്കു സുഖക്കേടൊന്നുമില്ല. സാർത്ഥവാഹൻ:- കുഞ്ഞേ! നിനക്കു സുഖക്കേടൊന്നും ഇല്ലയോ? സദാരാമ:- ഇല്ല. സാർത്ഥവാഹൻ:- ആവൂ! ഭവാനീദേവിതന്നെ രക്ഷിക്കട്ടെ. ദയാലുക്കളായ ആര്യന്മാരേ! നിങ്ങൾ ചെയ്ത വലുതായ ഈ ഉപകാരത്തിനു് ഞാൻ ആജീവനാന്തം കൃതജ്ഞതയുള്ളവനായിരിക്കും. പുഷ്പാംഗദൻ:- അങ്ങനെ പറവാനില്ല. ആപത്തിൽപ്പെട്ടവർക്കു കഴിയുന്ന സഹായം ചെയ്യുന്നതു മനുഷ്യസ്വഭാവമാണല്ലൊ. സാർത്ഥവാഹൻ:- അവിടുത്തെ ഈ വാക്കു് എന്റെ കൃതജ്ഞതയെ ഒന്നുകൂടി ദൃഢീകരിക്കുന്നതേയുള്ളു. (ചുററും നോക്കീട്ട് ) നേരം വളരെ അതിക്രമിച്ചിരിക്കുന്നു. എന്നാൽ ഇനി നമുക്കു പിരിയുകല്ലേ? പേശലാനനൻ:- അതേ. അങ്ങനെതന്നെ. (സാർത്ഥവാഹനും സദാരാമയും സഖിയും പോകുന്നു.) സദാരാമ:- (തിരിഞ്ഞു നോക്കീട്ട് ആത്മഗതം.)
(ശ്ലോകം)

എരിഞ്ഞീടും തേജസ്സിനു നിലയ-
മായ് പ്രേമവിഭവം
ചൊരിഞ്ഞീടും നേത്രാഞ്ചലമിട-
വിടാതിങ്ങു സരസം തിരിഞ്ഞെന്നിൽ ചേർക്കും സുഭഗ-
മണിയാമിസ്സുകൃതിയെ-
പ്പിരിഞ്ഞയ്യോ!പോകുന്നതിനിഹ
മടിക്കുന്നു ഹൃദയം.


(പോയി.) പേശലാനനൻ:- അവിടുത്തെ അഭിനിവേശം ഒട്ടും അസ്ഥാനത്തിങ്കൽ ആയില്ലല്ലോ എന്നെനിക്കു വളരെ കൃതാർത്ഥതയുണ്ട്. എന്തെന്നാൽ, (ഗീതം 15 ഖമാജ്-രൂപകം 'എന്തു കൂവാ' മട്ട്)

രത്നമല്ലോ നാരിമാരിൽ കന്യകയിവൾ യത്നമഖിലമസ്മദീയം സഫലമേ സഖേ! -രത്ന
ഏവമഹോ! ദിവ്യകാന്തി താവുമാകൃതി
ഭൂവിൽ മുന്നം കണ്ടതില്ല ഭൂവരാത്മജാ! -രത്ന


പുഷ്പാംഗദൻ:- സഖേ! നിങ്ങൾ പറയുന്നതു ശരിതന്നെ.

കണ്ണിനമൃതമായിടുന്ന കമ്രരൂപവും കളകോമളവചനങ്ങളുമെന്തു ചൊല്ലിടാം?
രത്നമത്രേ നാരിമാരിൽ കന്യകയിവൾ.


പേശലാനനൻ:- എന്നാൽ ഇനി നമുക്കു പോകയല്ലേ? പുഷ്പാംഗദൻ:- അങ്ങനെതന്നെ. ഈ വിവരം ഉടനെ തിരുമനസ്സറിയിക്കുന്നതിനു വേണ്ട ശ്രമം നിങ്ങൾ ചെയ്യുമല്ലൊ. പേശലാനനൻ:- അതേ. (മറയുന്നു.)

-18-

രണ്ടാം അങ്കം - രണ്ടാം രംഗം


[സിന്ധുദേശത്തിൽ ഒരു ഗൃഹം. സാർത്ഥവാഹനും സാനുമതിയും ഇരിക്കുന്നു. വജ്രാശയൻ നില്ക്കുന്നു.] സാനുമതി:- ഭർത്താവേ, അവൾക്കു വിവാഹത്തിനുള്ള കാലം അടുത്തുവല്ലോ. അതിനെക്കുറിച്ച് അവിടുന്ന് ഒന്നും ആലോചിക്കാതിരിക്കുന്നത് എന്തുകൊണ്ടാണ് ? സാർത്ഥവാഹൻ:- എനിക്കും കുറേനാളായി ഈ വിചാരം തുടങ്ങീട്ടുണ്ട്. എന്നാൽ അവൾക്കു് അനുരൂപനായ ഒരു പുരുഷൻ ഇതേവരെ എന്റെ ദൃഷ്ടിയിൽ എത്തീട്ടില്ല. സാനുമതി:- ഇങ്ങനെ വിചാരിച്ചുതന്നെ സമയം കഴിഞ്ഞാലോ? വജ്രാശയൻ:- സമയം കുറെ കഴിഞ്ഞാലും തരക്കേടില്ല. നല്ലവണ്ണം ആലോചിച്ചു വേണം വിവാഹം നടത്തിക്കേണ്ടത്. സാനുമതി:- എത്ര ആളുകൾ ഇവിടെ വന്നു വിവാഹം ആലോചിച്ചു? അവരെ ആരെയും നിങ്ങൾക്കു പിടിച്ചില്ലല്ലോ. വജ്രാശയൻ:- അമ്മയ്ക്ക് ഇത്ര ബദ്ധപ്പാടെന്താണ്? ഈ കാര്യം ഞാൻ ആലോചിച്ചു നടത്തിക്കൊള്ളാം. സാർത്ഥവാഹൻ:- വിവാഹകാര്യത്തിൽ നമ്മുടെ അഭിപ്രായംമാത്രം നോക്കിയാൽ പോരാ, അവളുടെ മനസ്സുകൂടി അറിയേണ്ടതു് അത്യാവശ്യമാണ്. വജ്രാശയൻ:- നാം നിശ്ചയിക്കുന്ന പുരുഷൻതന്നെ അവളുടെ ഭർത്താവ്. (ഒരു ഭൃത്യൻ പ്രവേശിക്കുന്നു.) ഭൃത്യൻ:- ഇവിടുത്തെ കാണ്മാനായി ഒരാൾ വന്നിരിക്കുന്നു. സാർത്ഥവാഹൻ:- കൂട്ടിച്ചുകൊണ്ടു വരു. (ഭൃത്യൻ പോയി.) (പേശലാനനൻ പ്രവേശിക്കുന്നു. സാർത്ഥവാഹൻ ആചാരംചെയ്തിരുത്തുന്നു.) സാർത്ഥവാഹൻ:- മുഖപരിചയം ഉള്ളതുപോലെ തോന്നുന്നു. നിങ്ങൾ ആരാണ്? എവിടെനിന്നു വരുന്നു? പേശലാനനൻ:- ഞാൻ മഹാരാജാവുതിരുമനസ്സിലെ ഒരാശ്രിതനാണ്. കൊട്ടാരത്തിൽനിന്നു തന്നെയാണിപ്പോൾ വരുന്നത്. സാർത്ഥവാഹൻ:- (സാദരം) വല്ലതും കല്പിച്ചയച്ചിട്ടുണ്ടോ? പേശലാനനൻ:- ഉണ്ട്. തിരുമനസ്സിലെ പുത്രനായ പുഷ്പാംഗദനെക്കൊണ്ടു നിങ്ങളുടെ പുത്രിയായ സദാരാമയെ വിവാഹം ചെയ്യിച്ചാൽ കൊള്ളാമെന്ന് അവിടെ ഒരാലോചന ഉണ്ടായിട്ടുണ്ട്. അക്കാര്യത്തിൽ നിങ്ങളുടെ സൗകര്യവും സമ്മതിയും അറിവാനായിട്ടാണ് എന്നെ ഇങ്ങോട്ടു കല്പിച്ചയച്ചത്. സാർത്ഥവാഹൻ:- (സസന്തോഷം) ഞങ്ങൾക്ക് അത്ര ഭാഗ്യമുണ്ടോ എന്നു ഞാൻ സംശയിക്കുന്നു. സാനുമതി:- അവിടെ ഇങ്ങനെ തോന്നാൻ കാരണമെന്തായിരിക്കാം? പേശലാനനൻ:- അന്നു ഭവാനീക്ഷേത്രത്തിൽവച്ചു നിങ്ങളുടെ പുത്രിയെ ആപത്തിൽനിന്നും രക്ഷിച്ചവരായി രണ്ടുപേരേക്കണ്ടത് ഓർക്കുന്നുണ്ടല്ലോ. സാർത്ഥവാഹൻ:- ഉണ്ട്. പേശലാനനൻ:- അതു രാജകുമാരനും ഞാനുമായിരുന്നു. അന്നത്തെ ആ സന്ദർശനമാണ് ഈ ആലോചനയ്ക്കു കാരണമായിത്തീർന്നത്.

-19-
സാർത്ഥവാഹൻ:- (ആശ്ചര്യത്തോടുകൂടി) അങ്ങനെയാണോ! അന്ന് ആളറിയാഞ്ഞതിനാലും പോരുന്നതിനുള്ള ബദ്ധപ്പാടുകൊണ്ടും എനിക്കു രാജകുമാരനെ വേണ്ടപോലെ അറിഞ്ഞ് ആദരിക്കുന്നതിന് കഴിഞ്ഞില്ലല്ലോ എന്നിപ്പോൾ വളരെ വ്യസനം തോന്നുന്നു. പേശലാനനൻ:- അങ്ങനെ വ്യസനിക്കാനില്ല. നിങ്ങളുടെ അന്നത്തെ സംഭാഷണത്തിൽ ഒട്ടും അവിനയമോ അനാദരമോ ഉണ്ടായിരുന്നില്ലല്ലോ. സാർത്ഥവാഹൻ:- തിരുമനസ്സിലെ ഇഷ്ടംപോലെ എല്ലാം നടത്തുന്നത് ഞങ്ങൾക്കു അനുഗ്രഹമാകുന്നു. പേശലാനനൻ:- എന്നാൽ താമസിയാതെതന്നെ വിവാഹം നടക്കുന്നതിന് വേണ്ട ഏർപ്പാടുകൾ ചെയ്യുന്നതാണ്. വജ്രാശയൻ:- സഹോദരിക്കുണ്ടാകാൻപോകുന്ന ഈ മഹാഭാഗ്യത്തിന്റെ അംശം എനിക്കുകൂടി അനുഭവിക്കാൻ ഇടയാകുമോ എന്നു ഞാൻ വളരെ ശങ്കിക്കുന്നു. സാർത്ഥവാഹൻ:- എന്താണു് വജ്രാശയാ! നീ ഇങ്ങനെ പറയുന്നതു്? വജ്രാശയൻ:- നിങ്ങൾക്കു ശങ്കിക്കാൻ ഒന്നുമില്ല. ഞാനോ സാധു! എന്നെ ആരാണു വകവയ്ക്കാൻ പോകുന്നത്? പേശലാനനൻ:- നിങ്ങളുടെ ഈ ശങ്ക വളരെ അനുചിതമായിരിക്കുന്നു. ഈ വിവാഹം നിമിത്തം മഹാരാജാവുതിരുമനസ്സിലേക്കു നിങ്ങളുടെ മേൽ പുത്രനിർവ്വിശേഷമായ വാത്സല്യം ഉണ്ടായിരിക്കുന്നതാണ്. വജ്രാശയൻ:- നിശ്ചയം തന്നെയാണോ? പേശലാനനൻ:- സംശയമുണ്ടോ? വജ്രാശയൻ:- എന്നാൽ നിങ്ങൾ ഒരു കാര്യം ചെയ്യണം. ഈ വിവാഹം
കഴിഞ്ഞാൽ അവിടുന്നു എന്നെ പുത്രനിർവ്വിശേഷം വിചാരിക്കയും ആ വിചാരത്തിനു് അനുകൂലമായിത്തന്നെ വർത്തിക്കണമെന്നു കുമാരനോടാജ്ഞാപിക്കയും ചെയ്യണമെന്നു ഞാൻ അപേക്ഷിക്കുന്നതായി അറിയിച്ചിട്ടു് അപ്രകാരം അവിടുന്ന് അനുവദിക്കുന്നവിവരം എന്നെ മുൻകൂട്ടി തെരിയപ്പെടുത്തണം. പേശലാനൻ:- നിങ്ങളുടെ ഈ ശുദ്ധഗതിയിൽ ഞാൻ വളരെ ആശ്ചര്യപ്പെടുന്നു. വജ്രാശയൻ:- വലിയ ആളുകളുടെ പ്രകൃതി ഭേദിക്കുന്നതിനു തക്കതായ കാരണമോ ദീർഘമായ കാലമോ വേണമെന്നില്ല. അതിനാൽ പറയാനുള്ളത് മുൻകൂട്ടി പറയുന്നതു നന്നാണല്ലോ. പേശലാനനൻ:- മഹാരാജാവു തിരുമനസ്സിലെ സ്വഭാവഗുണം അറിയായ്കയാലാണ് നിങ്ങൾ ഇങ്ങനെ ശങ്കിക്കുന്നതു്. ആകട്ടെ അതിനു വിരോധമില്ല. നിങ്ങളുടെ അപേക്ഷയെ ഞാൻ പ്രത്യേകം തിരുമനസ്സറിയിക്കയും അപ്രകാരം ചെയ്യാമെന്നു് അവിടുത്തേക്കൊണ്ടു നിങ്ങൾക്കു വാഗ്ദാനം ചെയ്യിക്കയും ചെയ്യാം; അതു മതിയല്ലോ? വജ്രാശയൻ:- മതിയാകും. സാർത്ഥവാഹൻ:- ഇവന്റെ ഈ ബുദ്ധിചാപല്യം ഓർത്ത് ഞാൻ വളരെ വ്യസനിക്കുന്നു. സ്വാഭാകവികമായി ഉണ്ടാകുന്നതും ഉണ്ടാകേണ്ടതുമായ കാര്യത്തിനു മുൻകൂട്ടി വാഗ്ദാനം ചെയ്യിക്കാറുണ്ടോ? പേശലാനനൻ:- എല്ലാവരുടേയും ബുദ്ധി ഒരുപോലെ അല്ലല്ലോ. അതിനാൽ നിങ്ങൾ ഇതിനെപ്പറ്റി വ്യസനിക്കാനില്ല. ഞാൻ ഇപ്പോൾ പോകുന്നു. വിവാഹ ദിവസം നിശ്ചയിക്കുന്ന വിവരവും മറ്റും ഉടനേ അറിയിച്ചുകൊള്ളാം. (മറയുന്നു)

-20-

രണ്ടാം അങ്കം - മൂന്നാം രംഗം


[അവന്തിരാജധാനിയുടെ ഒരു മുറി. ശാർങ്ഗഹസ്തൻ, മന്ത്രി, വജ്രാശയൻ ഇവർ പ്രത്യക്ഷീഭവിക്കുന്നു.] രാജാ:- അമാത്യാ! നാം വിചാരിച്ചിരുന്നതുപോലെ വിവാഹകർമ്മങ്ങളെല്ലാം നിർവ്വിഘ്നമായും മംഗളമായും നിർവ്വഹിപ്പാൻ ഇടയായതിനാൽ എനിക്കു വളരെ കൃതാർത്ഥതയുണ്ട്. ഇനി താമസിയാതെ പുത്രനിൽ രാജ്യഭാരം സമർപ്പിച്ചിട്ട് തപസ്സിനായി വനത്തിലേക്കു പോകേണ്ടിയിരിക്കുന്നതിനാൽ അഭിഷേകത്തിന് ഒരു സുമുഹൂർത്തം നിശ്ചയിക്കയും അതിലേക്ക് വേണ്ടുന്ന സംഭാരങ്ങൾ തയാറാക്കുകയും ചെയ്യുന്നതിന് ഇപ്പോൾതന്നെ ആരംഭിക്കയല്ലേ? മന്ത്രി:- അങ്ങനെതന്നെ. രാജാ:- എന്നാൽ കുമാരനേക്കൂടി വരുത്തി ഈ വിവരം ധരിപ്പിക്കണം. ആരവിടെ? (പ്രവേശിച്ച ഭൃത്യനോട് ) പുഷ്പാംഗദനെ ഇവിടെ വിളിച്ചുകൊണ്ടുവരു. ഭൃത്യൻ:- അടിയൻ. (പോയി) വജ്രാശയൻ:- എനിക്കു് അന്നു തിരുമനസ്സുകൊണ്ടു് ഒരു വാഗ്ദാനം ചെയ്തിട്ടുള്ളത് ഓർക്കുന്നുണ്ടല്ലോ? രാജാ:- ഞാൻ ഓർക്കുന്നുണ്ട്. നിങ്ങളെ എന്റെ പുത്രനെപ്പോലെ വിചാരിച്ചുകൊള്ളാം എന്നുള്ളതല്ലയോ? വജ്രാശയൻ:- അതേ. അപ്രകാരം വിചാരിക്കയും ആ വിചാരത്തിന് അനുകൂലമായി വർത്തിക്കണമെന്ന് കുമാരനോടാജ്ഞാപിക്കയും ചെയ്യണമെന്നുള്ള എന്റെ അപേക്ഷയ്ക്ക് അങ്ങനെതന്നെ ചെയ്യാമെന്ന് അന്നു കല്പിച്ചിട്ടുണ്ട്. മന്ത്രി:- നിങ്ങൾ തിരുമനസ്സിലെ പുത്രഭാര്യയുടെ സഹോദരനായിരിക്കുന്ന സ്ഥിതിക്കു് ഇങ്ങനെ ഒരു അപേക്ഷ മുൻകൂട്ടി ചെയ്യേണ്ട ആവശ്യകത ഉണ്ടായിരുന്നുവോ? (പുഷ്പാംഗദൻ പ്രവേശിച്ചു് ആചാരംചെയ്ത് നിൽക്കുന്നു.) വജ്രാശയൻ:- ഉണ്ടായിരുന്നു എന്നാണെനിക്കു തോന്നുന്നത്. മന്ത്രി:- അതെന്തുകൊണ്ടാണ്? വജ്രാശയൻ:- എന്നെ പുത്രനിർവ്വിശേഷം വിചാരിക്കുന്ന പക്ഷം ഞാനും പുഷ്പാംഗദനും തിരുമനസ്സിലെ പുത്രന്മാരാണല്ലോ? മന്ത്രി:- അതെ, നിങ്ങൾക്കിവിടെ എന്താണൊരു കുറവുള്ളത്. രാജാ:- നിങ്ങളെ ഇവിടെ വേണ്ടപോലെ ഉപചരിക്കുന്നതിനു ഞാൻ എന്റെ കാര്യസ്ഥന്മാരോടു പ്രത്യേകം ആജ്ഞാപിച്ചിട്ടുണ്ടല്ലൊ. വജ്രാശയൻ:- അതേ. അതിനു യാതൊരു കുറവും ഉണ്ടായിട്ടില്ല. രാജാ:- പിന്നെ നിങ്ങൾ ആ വാഗ്‌ദാനത്തെ ഇപ്പോൾ ഇവിടെ ഉപന്യസിച്ചതിന്റെ ഉദ്ദേശ്യമെന്ത്? വജ്രാശയൻ:- പുഷ്പാംഗദനിർവ്വിശേഷം അവിടുന്ന് എന്നെ വിചാരിക്കുന്നുണ്ടോ? രാജാ:- ഉണ്ട് . വജ്രാശയൻ:- ഞങ്ങളിൽ പ്രായംകൂടിയ ആൾ ആരെന്നറിയാമല്ലോ.

 

രണ്ടാമങ്കം (പേജ് 21 - 25)

 

-21-
രാജാ:- ദർശനമാത്രത്താൽത്തന്നെ നിങ്ങൾ പുഷ്പാംഗദനേക്കാൾ വയസ്സുമൂപ്പുള്ള ആളാണെന്നു സ്പഷ്ടമല്ലയോ? വജ്രാശയൻ:- അപ്പോൾ ഞാൻ മൂത്തപുത്രൻ എന്നനിലയിൽ ആയിരിക്കുന്നു. രാജാ:- അതുകൊണ്ടെന്ത്? വജ്രാശയൻ:- രാജ്യാവകാശം മൂത്ത പുത്രനു ഉണ്ടായിരിക്കേണ്ടതല്ലയോ? മന്ത്രി:- (സാശ്ചര്യം) അതിനാൽ? വജ്രാശയൻ:- ഇത്രയും പറഞ്ഞാൽ പോരയോ? മന്ത്രി:- പോരാ. സ്പഷ്ടമായിത്തന്നെ പറയണം. വജ്രാശയൻ:- എന്നാൽ സ്പഷ്ടമായിത്തന്നെ പറയാം. തിരുമനസ്സുകൊണ്ട് എനിക്കായി അന്നു ചെയ്തിട്ടുള്ള പ്രതിജ്ഞ ശരിയാകണമെങ്കിൽ എന്നെ രാജാവാക്കി അഭിഷേകം ചെയ്കയും, അതിനു പ്രതികൂലമായി യാതൊന്നും ചെയ്യരുതെന്നു പുഷ്പാംഗദനോട് ആജ്ഞാപിക്കയും ചെയ്യേണ്ടതാകുന്നു. മന്ത്രി:- നിങ്ങൾ ഈ പറയുന്നത് വിനോദമോ വാസ്തവമോ എന്നറിയുവാൻ എനിക്കാഗ്രഹമുണ്ട്. വജ്രാശയൻ:- എനിക്കു വിനോദം പറയുന്ന സ്വഭാവംതന്നെ ഇല്ല. ഞാൻ പറയുന്നതു വാസ്തവമാകുന്നു. ഒന്നുകിൽ സത്യലംഘനം; അല്ലെങ്കിൽ എനിക്കു രാജ്യാഭിഷേകം; രണ്ടിലൊന്നു തീർച്ചയാണ്. മന്ത്രി:- അഹോ! കഷ്ടം! കഷ്ടം! നിങ്ങളുടെ 'വജ്രാശയൻ എന്ന നാമധേയം അന്വർത്ഥം തന്നെയാണെന്നു ഈയുള്ളവർ മുൻകൂട്ടി ഓർക്കാഞ്ഞതു വിധിവൈഭവം തന്നെ. വജ്രാശയൻ:- ആയിരിക്കാം! രാജാ:- (സവിഷാദം) ഈ അവസരത്തിൽ എന്താണു ചെയ്യേണ്ടതെന്നു തീരുമാനിപ്പാൻ ഞാൻ ഒട്ടും ശക്തനാകുന്നില്ല. പുഷ്പാംഗദൻ:- അച്ഛൻ ഇതിനെപ്പറ്റി ആലോചിപ്പാൻ ഒന്നും ഇല്ല. വാഗ്ദാനത്തെ നിറവേറ്റുകതന്നെ വേണം. ദശരഥൻ, ഹരിശ്ചന്ദ്രൻ മുതലായ പുണ്യശ്ലോകന്മാർ കേവലം സത്യപരിപാലനം കരുതി ചെയ്തിട്ടുള്ള പ്രവർത്തികൾ പ്രസിദ്ധങ്ങളാണല്ലൊ. അതിനാൽ അച്ഛൻ എനിക്കു പകരം വജ്രാശയനെ രാജാവാക്കി അഭിഷേകം ചെയ്യിക്കയും, അനന്തരം ഞാൻ തന്നെയാണ് രാജാവായിരിക്കുന്നതെന്നുള്ള വിചാരത്തോടും കൃതാർത്ഥതയോടും കൂടി കുലമര്യാദയനുസരിച്ചു തപസ്സിനായി വനത്തിലേക്കു പുറപ്പെടുകയും ചെയ്യേണ്ടതാണ്. ഇതുനിമിത്തം യാതൊരു ദോഷവും സംഭവിക്കയില്ലെന്നും, എനിക്ക് ഇതിൽ ഒട്ടും തന്നെ ഇച്ഛാഭംഗം ഉണ്ടാകയില്ലെന്നും അച്ഛൻ പൂർണ്ണമായി വിശ്വസിച്ചു കൊള്ളണം. രാജാ:- കുമാരാ! നിന്റെ ധീരോദാരവും സന്ദർഭോചിതവുമായ ഈ അഭിപ്രായം എനിക്ക് ഈ ക്ഷണത്തിൽ ഉണ്ടായ സന്താപത്തെ അശേഷം നശിപ്പിക്കയും, നിന്റെ പൗരുഷത്തെക്കുറിച്ച് എനിക്കുള്ള വിശ്വാസത്തെ ഒന്നുകൂടി ദൃഢീകരിക്കയും ചെയ്തിരിക്കുന്നു. അതിനാൽ എല്ലാം നിന്റെ ഇച്ഛപോലെതന്നെ ആകട്ടെ. (മറയുന്നു.)

-22-

രണ്ടാം അങ്കം - നാലാം രംഗം


(അവന്തിരാജധാനിയുടെ ഒരു മുറി. പുഷ്പാംഗദനും സദാരാമയുമിരിക്കുന്നു.) സദാരാമ:- പ്രിയതമാ! അവിടുത്തെ സഹധർമ്മിണിയാകാൻ ഭാഗ്യമുണ്ടായതിൽ എനിക്കുള്ള സന്തോഷം അപരിമിതമാണ്. എന്നാൽ എൻെറ പരിണയം നിമിത്തം അവിടുത്തെ രാജപദവിയെ മഹാഘാതകനായ വജ്രാശയൻ അപഹരിച്ചതോർക്കുമ്പോൾ എനിക്ക് അളവില്ലാത്ത വ്യസനവും ഉണ്ട്. പുഷ്പാംഗദൻ:- പ്രിയേ! അതിനെക്കുറിച്ച് ഒട്ടും വ്യസനിക്കരുത്. ലോകയാത്രയിൽ മനുഷ്യർക്ക് അചിന്തിതങ്ങളായ പല ആപത്തുകളും നേരിടുന്നതു സഹജമാകുന്നു. "അന്യർഥാ ചിന്തിതം കാര്യം ദൈവമന്യത്ര ചിന്തയേൽ" എന്നില്ലയോ. അതിനാൽ, (ഗീതം 16. ബ്യാഗ് രൂപകം 'ലേഡി അലോ' എന്ന മട്ട്.)

കാന്തേ! ഇതിലാമയമരുതേ-
വിധിപോലിഹവരുമെല്ലാം - ഇതിലാമയമരുതേ.
ചെന്താർമകൾകണവൻ തുണ കരുതീടുക കാമധേനു
ചിന്താലവമയി തേ ദൃഢ-
മരുതേ ഇതിലാമയമരുതേ -കാന്തേ


ഈശ്വരേച്ഛയാ വരുന്നവയെല്ലാം സന്തോഷപൂർവ്വം അനുഭവിക്കയാണു വേണ്ടത്. വിശിഷ്യ നമ്മുടെ സമാഗമത്തിൽ ഈശ്വരവിലാസം പ്രത്യക്ഷവുമാണല്ലോ. (ഗീതം 17. ഭൈരവി-രൂപകം-' ചിന്തയമാ' മട്ട്.)

സുന്ദരി! നീ നിദ്രയിങ്കൽ മുന്നം
വന്നിതെൻ ചാരേ ബാലേ!
അന്നഹോ! വിരാഗനായി വാണ ഞാൻ നിന്നോമൽപ്രഭയിലാഗ്രഹമാർന്നേൻ. -സുന്ദരി
നിന്നുടെ പൂമേനിയൊന്നുതന്നെ
നിർവ്യാജരുചിയാർന്നു പിന്നെ
ഖിന്നഭാവമേകി മമ നിത്യം
കിളിമൊഴി നീയോർത്തുകാൺക സത്യം.
ഇന്നീവിധമിഹ യോഗം
വന്നു യഥാമതിരാഗം
ഉന്നതസുകൃതവിപാകം
തന്നെയിതരുതിഹ ശോകം. -സുന്ദരി


സദാരാമ:-
(ശ്ലോകം 6)

നല്ലാഭകൊണ്ടരിയ മുല്ലായുധന്നുമഴ –
കില്ലാതെയാക്കി മരുവും
ഫുല്ലാരവിന്ദമുഖ! സല്ലാളനീയ! തവ
സല്ലാപമോർത്തൊരളവിൽ
നല്ലാരിൽമൗലിയുഷ നില്ലാതെരാഗമൊടു
മല്ലാരിപൗത്രനൊടു ചേ-
ർന്നുല്ലാസമാർന്നൊടുവിൽ വല്ലാതെയായ കഥ-
യെല്ലാമണഞ്ഞു ഹൃദി മേ.


പുഷ്പാംഗദൻ:- ഉഷാനിരുദ്ധന്മാരുടെ എന്നപോലെ നമ്മുടെ ഈ സമാഗമത്തിനു കാരണം സ്വപ്നം തന്നെ എന്നുള്ളതിൽ സംശയമില്ല. എന്നാൽ, അവിടെ സ്വപ്നം ഉണ്ടായതു വധുവിനും ഇവിടെ ഭവാനും എന്നു മാത്രമേ ഇതിൽ വ്യത്യാസമുള്ളു.

-23-
സദാരാമ:- അതിന്റെ ശേഷം,
(ഗീതം 18. തോടി രൂപകം- 'സരസമാക' എന്ന മട്ട്.)

ഭീതിപൂണ്ടു ഞാനുത്സവം തന്നിൽ
ബോധഹീനയായ് വീഴവേ
നീതിസാഗര! നീ തിരഞ്ഞുവ-
സാധിയാകവേ തീർത്തതും
എന്നുടെ സഖി ഖിന്നയാകവേ
മന്നവാ! ഭവാനെന്നുടൽ
ഇന്ന നാരിയാളെന്നറിയാതെ
താങ്ങുവാൻ കനിവാർന്നതും
ചിത്തതാരതിലോർത്തു കാൺകിലീ
വൃത്തമാകവേയെത്രയും
ചിത്രമെന്നതിനില്ല സംശയം
നിസ്തുലഗുണവാരിധേ!


പുഷ്പാംഗദൻ:- ഭവതിയുടെ സഹോദരൻ എനിക്കു നിശ്ചയിച്ച ഉദ്യോഗം എന്താണെന്നു ഭവതി അറിഞ്ഞുവോ? സദാരാമ:- ഇല്ലല്ലോ. എന്താണത്? പുഷ്പാംഗദൻ:- സ്വല്പവേതനമായ അശ്വപാലകാധികാരമാണ് . സദാരാമ:- (ചെവി പൊത്തീട്ട്) കഷ്ടം! കഷ്ടം! ആ മഹാപാപിയുടെ കാര്യമേ എനിക്കു കേൾക്കണമെന്നില്ല. ആ ധൂർത്തനോട് എനിക്കതിനേക്കുറിച്ചു കുറേ സംസാരിച്ചാൽ കൊള്ളാമെന്നുണ്ട്. പുഷ്പാംഗദൻ:- വേണ്ടാ-അതുകൊണ്ടു പ്രയോജനം ഒന്നും ഉണ്ടാകയില്ല; എന്നുതന്നെയല്ല, ഇതിനേക്കാളും അനിഷ്ടതരമായ ഫലം വല്ലതും സംഭവിച്ചു എന്നും വരാം. സദാരാമ:- (വ്യസനത്തോടുകൂടി) പിന്നെ അവിടുന്നു -മഹാരാജാവായി വാഴേണ്ട സകലസൽഗുണസമ്പന്നനായ അവിടുന്നു —ഈ മൂർഖന്റെ കീഴിൽ അശ്വപാലകാധികാരം വഹിച്ചുകൊണ്ടു പാർക്കുകയെന്നോ? പുഷ്പാംഗദൻ:- പ്രാണനാഥേ! സമാശ്വസിക്കു. ഇതിലേക്കു ഞാൻ ഒരുപായം കണ്ടിട്ടുണ്ട്. സദാരാമ:- കേൾക്കട്ടെ. പുഷ്പാംഗദൻ:- വജ്രാശയന്റെ ബുദ്ധി കാലക്രമേണ നല്ല സ്ഥിതിയിൽ പരിണമിക്കാൻ ഇടയായേക്കാം. അതിനാൽ കുറേക്കാലം ഞാൻ ഒരു തീർത്ഥയാത്ര നടത്തി മടങ്ങിവരാം. അതുവരെ ഭവതി മാതാപിതാക്കന്മാരെ ശുശ്രൂഷിച്ചുകൊണ്ടു ഇവിടെ സുഖമായി വസിക്കണം.
സദാരാമ:- (ആകാശത്തിൽ ലക്ഷ്യംവച്ചിട്ട്) ദുഷ്ടാശയനായ വജ്രാശയ! നീ നിമിത്തം എന്തെല്ലാം ആപത്തുകൾ ഉണ്ടാകുന്നു. ഗീതം 19. (തെമ്മാങ്ക് ചായ്‌പു 'അപ്പനെ ഉന്നൈ' എന്ന മട്ട്)

ദുർമ്മതേ! മഹാദുർമ്മതേ! നിന്റെ
കർമ്മമീവിധമോ? ഇതു
ചിതമോ? മതിമദമോ?
ഏവമോ? വിധിയേവമോ?
ഭാഗ്യമേവമോ ഹന്ത ദൈവമേ!
ഘാതകനായ നിന്നെയെന്നുടെ
സോദരനാക്കുവാൻ- വിധി ബലവാൻ
തുനിഞ്ഞതുതാൻ

-24-
ഘോരമേ, കീർത്തി ചേരുമേ-
നിനക്കാരുമേ ഗതി ദൈവമേ! ദു
രിതമകതാരിൽ കരുതി നൃപനോടു
ശപഥം നീ വാങ്ങി പുരാ
കവർന്നു ധരാ- ഭരം നിതരാം
പോരയോ അതു പോരയോ?
അസിധാരയോ?
ഭവാനാരയ്യോ?

 


പുഷ്പാംഗദൻ:- ഇതെന്തു വിലാപമാണ്, പ്രിയേ! സമാശ്വസിക്കൂ. ഇങ്ങനെ വിലപിക്കുന്നതുകൊണ്ടു വല്ലതും പ്രയോജനമുണ്ടോ? സദാരാമ:- പ്രാണേശ! (ശ്ശോകം 9)

പ്രേമാവേശം വളർന്നും പ്രമദരസവിലാ-
സോദയശ്രീപുലർന്നും
സാമാന്യാതീതമായീടിന സഹജകൃതം
സാഹസം ഹാ മറന്നും
നാമാനന്ദം കലർന്നിങ്ങനെ മരുവിടവേ-
യെന്നെ വേർപെട്ടുപോവാൻ
ഹേ മാനോർത്തംസമേ! നീ കരുതുമിതി
നിനച്ചില്ല ഞാൻ തെല്ലുപോലും.


പുഷ്പാംഗദൻ:- ഭവതിയുടെ അഭിപ്രായം ഇങ്ങനെയാണെങ്കിൽ ഞാൻ ഒരിടത്തും പോകുന്നില്ല. എന്നാൽ പോരയോ സദാരാമ:- പോരാ! ഈ അവമാനം സഹിച്ചുകൊണ്ട് ഇവിടെ താമസിച്ചുകൂടാതന്നെ. പുഷ്പാംഗദൻ:- എന്നാലിനി എന്താണിവിടെ ചെയ്യേണ്ടത്? ഭവതിതന്നെ പറയൂ. സദാരാമ:- മറെറാന്നുമല്ല; തീർത്ഥയാത്ര നടത്തുകതന്നെ വേണം. എന്നാൽ യാത്രയിൽ അവിടുത്തേക്കു വഴി കാണിക്കുന്നത് അവിടുത്തെ പ്രിയതമയായിരിക്കണം. ഇത്രേ ഉള്ളു എന്റെ ആഗ്രഹം. പുഷ്പാംഗദൻ:-
(ഗീതം 20. മുഖാരി-ആദിതാളം "മാതരശ ഉന്നെ' എന്ന മട്ട്)

ചൊല്ലരുതീവിധം നല്ലാർമുടിമണേ!
ശോഭനശീലേ നീ ചിന്ത ചെയ്തീടുക
അംഗനയാകിയ നിന്നെ വനങ്ങളിൽ
എങ്ങനെ കൊണ്ടുപോമേകനഹം പ്രിയേ!
പല്ലവകോമളമായ നിൻ ചേവടി
കല്ലിലും മുള്ളിലുമെങ്ങനെ ചേർത്തിടും?
അന്നപാനാദിയും ദുർല്ലഭമല്ലയോ?
സന്നതഗാത്രി! നീയെങ്ങനെ വാണിടും?


എനാ മാത്രവുമല്ല, ഈ തീത്ഥയാത്രയിൽ ആവശ്യത്തിനു വേണ്ടതായ സുഖസാധനങ്ങൾ മാർഗ്ഗങ്ങളിൽ ലഭിക്കാൻ പ്രയാസമാണ്. അവയെല്ലാം യഥാലാഭം സ്വീകരിക്കയെന്നല്ലാതെ മറെറാന്നിനും നിവൃത്തിയില്ല. ഞാനോ പുരുഷൻ. എനിക്ക്‌ എവിടേയും പോകാം-എങ്ങനെയും കാലക്ഷേപം ചെയ്യാം. അതിനാൽ ഭവതി ഇപ്രകാരം ശാഠ്യം തുടങ്ങാതെ ഇവിടെ സുഖമായി താമസിക്കണം. ഞാൻ ആറുമാസത്തിനകം തിരിയെ വന്ന് ഭവതിയെ കണ്ടുകൊള്ളാം.

-25-
സദാരാമ:- പ്രിയതമനെ വേർപെട്ടു ഹംസതൂലശയനത്തിൽ ശയിക്കുന്നതിനേക്കാൾ പ്രിയതമനോടുകൂടി പരുഷമായ വെറും നിലത്തു കിടക്കുന്നതത്രെ എനിക്കു സുഖമായിട്ടുള്ളത്. പ്രിയതമനോടു കൂടാതെ ഇവിടെ ചതുർവ്വിധവിഭവങ്ങളോടുകൂടി ഭക്ഷണം കഴിക്കുന്നതിലും സുഖം പ്രിയതമ ന്റെ ഉച്ഛിഷ്ടമായ വല്ല കായോ കിഴങ്ങോ ഭക്ഷിക്കുന്നതാണു. എന്റെ അനുഗമനം നിമിത്തം അവിടത്തേക്കു യാതൊരുപദ്രവവും ഉണ്ടാകയില്ല. അതിനാൽ എന്നേക്കൂടി കൊണ്ടുപോകുന്നതിന് അവിടെ കൃപ തോന്നണം. പുഷ്പാംഗദൻ:- ഭവതി എന്താണ് അനഭിജ്ഞകളായ സ്ത്രീകളെപ്പോലെ ഇത്ര ചാപല്യം തുടങ്ങുന്നത്? ആറുമാസത്തെ വിരഹം എത്ര നിസ്സാരമാണ്! അതിനെ സഹിക്കാൻ വേണ്ട ധൈര്യം ഭവതിക്കില്ലയോ? സദാരാമ:- പ്രിയനായ ഭർത്താവേ! ഇങ്ങനെയുള്ള സന്ദഭങ്ങളിൽ എനിക്കു ധൈര്യം അധികമായി-പക്ഷേ, അവിടുന്നു വിചാരിക്കുന്നതിലും അധികമായി ഉണ്ടെന്നു വിശ്വസിച്ചുകൊള്ളണം. അതുകൊണ്ടുതന്നെയാണ് ഞാൻ ഇങ്ങനെ നിർബ്ബന്ധിച്ചു പറയുന്നത്. അവിടുത്തെ വിരഹം എനിക്കെന്നപോലെ എന്റെ വിരഹം അവിടുത്തേക്കും വളരെ ദുസ്സഹമായിരിക്കുമെന്ന് എനിക്കു നല്ല വിശ്വാസമുണ്ട്. എങ്കിലും അവിടുന്ന് ഇപ്രകാരം പറവാൻ കാരണം ഈ യാത്രയിൽ അശനശയനാദികളുടെ ദൗർല്ലഭ്യം നിമിത്തം എനിക്കുണ്ടാകാവുന്ന ദുഃഖത്തെക്കുറിച്ചുള്ള വിചാരമാണെന്ന് ഞാൻ നല്ലവണ്ണം അറിയുന്നു. എന്റെ ‘ വിവാഹം നിമിത്തമാണു അവിടുന്ന് രാജ്യത്തെ ഉപേക്ഷിച്ചത്. ഇപ്പോൾ അവിടുന്നു തീത്ഥയാത്രയ്ക്കാരംഭിക്കുന്നതിനും കാരണം, ഞാൻതന്നെയാകുന്നു. ഈ സ്ഥിതിയിൽ അവിടുത്തേക്കുണ്ടാകുന്ന സുഖദുഃഖങ്ങളെ തുല്യമായി അനുഭവിക്കേണ്ടവളും അവസരോചിതം ആവശ്യപ്പെടുന്ന സകലശുശ്രൂഷകളും ചെയ്യേണ്ടവളും ആയ ഞാൻ അവിടുത്തെ വിട്ട് ഇവിടെ സുഖമായി പാർക്കുകയെന്നോ? അതൊരിക്കലും ഉണ്ടാകുന്നതല്ല. ദമയന്തിയെ നളൻ വനത്തിൽ കൊണ്ടുപോയില്ലയോ? സീതയെ ഉപേക്ഷിച്ചിട്ടാണോ ശ്രീരാമൻ വനത്തിലേക്കു പോയത്? കഴിയുന്നിടത്തോളം ഞാനും ഒരു ദമയന്തിയോ സീതയോ ആയിരിപ്പാൻ ശ്രമിക്കും. എന്തിനധികം പറയുന്നു? അവിടുന്ന് എന്നെ പിരിഞ്ഞു പോകുന്നതായാലും എന്റെ പ്രാണങ്ങൾ അവിടത്തെ പിരിയുന്ന തല്ലെന്നു ദൃഢമായി വിശ്വസിച്ചുകൊള്ളണം. പുഷ്പാംഗദൻ:-
( ശ്ലോകം8)

എന്നാലെന്നോമലാളേ! മതി മതി കദനം
ഹന്ത! തീർത്ഥാടനത്തി-
നെന്നോടൊന്നിച്ചു പോന്നീടുക സുമുഖീ!
എനിക്കായതാനന്ദമത്രേ!
മുന്നം സീതാസമേതം വിപിനമധിവസി?-
ച്ചുള്ള വിശൈകനാഥൻ
തന്നംഭോജാരുണശ്രീചരണമിഹ നമു-
ക്കാർത്തിയെത്തീർത്തിടട്ടേ.

(മറയുന്നു)

 

മൂന്നാമങ്കം (പേജ് 26 - 30)

 

-26-

മൂന്നാം അങ്കം - ഒന്നാം രംഗം


[മായാപുരി രാജധാനിയുടെ ഒരു മുറി.കാമപാലൻ എന്ന രാജാവും മന്ത്രിയും പ്രത്യക്ഷീഭവിക്കുന്നു.] കാമപാലൻ:- അമാത്യ!ഇന്നും തിലോത്തമയുടെ നൃത്തം വേണമെന്നു നാം നിശ്ചയിച്ചിട്ടുണ്ട്. മന്ത്രി:- തിലോത്തമയുടെ നടനവിഷയമായ നൈപുണ്യം അപാരമാണ്. അവളെപ്പോലെ സാമർത്ഥ്യമുള്ള നടികളെ ഞാൻ കണ്ടിട്ടില്ല. കാമപാലൻ:- സംശയമുണ്ടോ? അതുകൊണ്ടുതന്നെയാണ് നാം അവളെ നമ്മുടെ സദസ്സിലെ നടിയായി നിയമിച്ചിരിക്കുന്നത്. നൃത്തഗീതവാദ്യങ്ങളിൽ എവന്റെ മനസ്സു ലയിക്കുന്നില്ലയോ അവൻ വെറും മൂഢനാണെന്നത്രെ നമ്മുടെ അഭിപ്രായം. മന്ത്രി:- “പശുവും ശിശുവും പാമ്പും പാട്ടിൻ ഗുണമറിഞ്ഞിടും; അതിന്റെ ഗന്ധമില്ലാതുള്ളവൻ മനുജഗർദ്ദഭം"എന്നാണല്ലോ അഭിജ്ഞവചനം. കാമപാലൻ:- പാടുന്നതിനോ പാട്ടു കേൾക്കുന്നതിനോ രസമില്ലാത്ത പുരുഷൻ ദുഷ്ടനാണെന്നുകൂടി പറയാവുന്നതാണ്.എന്നാൽ ഇനി താമസിക്കണമെന്നില്ല. ആരവിടെ? (പ്രവേശിച്ച ഭൃത്യനോട് ) തിലോത്തമയേയും പരിവാരങ്ങളേയും കൂട്ടികൊണ്ടുവരു. (ഭൃത്യൻ പോയി.) ഇന്ന് ഒരു വിശിഷ്ടമായ സദിരും നൃത്തവും വേണമെന്നാണു വെച്ചിട്ടുള്ളത്. മന്ത്രി:- എനിക്കുകൂടി അതു കാണ്മാൻ ഇടയായതിൽ സന്തോഷമുണ്ട്. (തിലോത്തമയും കൂട്ടരും പ്രവേശിച്ചു രാജാവിനെ വന്ദിക്കുന്നു.) കാമപാലൻ:- തിലോത്തമേ! ഇന്നത്തെ സദസ്സിൽ നമ്മുടെ മന്ത്രികൂടി ഉള്ളകാര്യം ഓർമ്മയുണ്ടായിരിക്കുമല്ലോ. മനോഹരമായ ഗാനം! സരസമായ നൃത്തം! ഇത്രേ ഞാൻ പറയുന്നുള്ളു. തിലോത്തമ:- കല്പനപോലെ.
(ഗീതം 21. തോടി-രൂപകം 'റാജറാജത്യാഗറാജാ' എന്ന മട്ട്.)

കാമപാലഭൂമിപാല സോമഫാലക!
സീമവിഹീനമാം ശ്രീമുതിരും തവ
പാദമേ ഗതി -
കാമനു മനമതിലാമയമനുപമ-
കളിരുചിയാലരുളും
കോമളവിഗ്രഹ! ധമ്മപരായണ!
നിർമ്മലഗുണവസതേ!
താമരസേക്ഷണ പദയുഗചിന്തന-
സമുദിതമംഗലമഹിതമതേ!
സകരുണ പുരുധനവിതരണവിശ്രുത!
ജീവ ചിരം നൃപതേ! ജീവ ചിരം നൃപതേ!
ജീവ ചിരം നൃപതേ! ഭുവി.


കാമപാലൻ:- അമാത്യാ! ഈ പാട്ടിനേപ്പറ്റി എന്തുതോന്നുന്നു?

-27-
മന്ത്രി:- ഇങ്ങനെ കല്പിച്ചു ചോദിക്കുന്നതു സങ്കടമാണ്. പഞ്ചസാരയുടെ രസം എന്താണെന്നു പ്രത്യേകം പറവാനുണ്ടോ? കാമപാലൻ:- ഈയിടെ നാം ഒരന്യാപദേശത്തെ ഗാനമാക്കി എഴുതിച്ചിട്ടുണ്ട്.അത് അമാത്യൻ കേട്ടിട്ടുണ്ടോ? മന്ത്രി:- ഇല്ലാ, കേട്ടിട്ടില്ലാ. കാമപാലൻ:- എന്നാൽ അവശ്യം കേൾക്കണ്ടതാണ് അത് ദൃശ്യമാനസംഭോഗചിഹ്നയായ ഒരു നായികയോടു മർമ്മജ്ഞയായ സഖി ഒരു താമരപ്പൊയ്കയെ ഉദ്ദേശിച്ചു ചോദിക്കുന്നതായിട്ടാകുന്നു. തിലോത്തമേ! ഇനി ആ പത്മിനിയെക്കുറിച്ചുള്ള ഗാനമാകട്ടെ. തിലോത്തമ:-
(ഗീതം 22. ഝംഝ ടി-രൂപകം 'വല്ലഭ മൽ പൂർവ്വപുണ്യ' എന്ന മട്ട്)

എന്തിതിനു ഹേതുവെന്നു ചൊല്ല സുന്ദരീ!
ചന്തമേറിടുന്ന കരിംപായലാകവേ
ഹന്ത! പാരം ചിതറിയല്ലോ നാലുദിക്കിലും -എന്തി
വണ്ടണിയും പൂംകുഴലാൾ മൗലിമാലികേ!
വണ്ടണിയും ചിതറിയിങ്ങു കണ്ടിടുന്നെടോ! -എന്തി
കളരുചിയോടിളകിടുന്ന ചാരുമത്സ്യങ്ങൾ
കളിവെടിഞ്ഞു ഹാ! മയങ്ങി മേവിടുന്നല്ലോ. -എന്തി
വികസിതമായുള്ള നല്ലോരംബുജം തന്നിൽ
വിലസിടുന്നൂ ജലകണങ്ങൾ വിദ്രുമാധരേ! -എന്തി
കോമളാഭകോലുമോമൽ കോരകങ്ങളിൽ
കാമിനി! കേൾ ചലനമിന്നും തീർന്നതില്ലല്ലോ. -എന്തി
അനുതാപം തീർത്തിടുമീ പത്മിനിയിങ്കൽ
സുതനുമണേ! വന്നണഞ്ഞതാരെടോ? ശുഭേ! -എന്തി


കാമപാലൻ:- അഹാ! ഈ പാട്ടിന്റെ ചമല്ക്കാരം എത്ര മനോഹരം! മന്ത്രി:- സംശയമില്ല, ശബ്ദത്തിനും അർത്ഥത്തിനും ഒരുപോലെ ചമല്ക്കാരമുണ്ട്. കാമപാലൻ:- എന്നാൽ ഇനി ഒരു നൃത്തമാകട്ടെ. തിലോത്തമ:-
(ഗീതം 23. ഝംഝടി-ഏകതാളം)

കാ-മ-പാ-ലാ
കാ-മപാ-ല ഭൂ-മി-പാ-ലാ
കാ-മ-പാ-ല—ഭൂ-മി-പാ-ലാ
കാമ-പാല ജയ ഭൂമി-പാല!
സോമസ-മാനന- കാമിത -ദായക! -കാമ
കരുണാ- ശരണാ- -തരുണാ-ഭരണാ -കാമ
പാവനശീല -പാലനലോല
പരഗണകാല-പുരുഗുണജാല! -കാമ
കൈവരുമാദര-ഭാവരസത്തൊടു
ഭൂവരരേവരുമേ പണിയുന്നൊരു -കാമ
അസമാ-നസമാ-ഹിതമാ നസമാ-
നിനിമാ-മതിമാ- നദമാ ധവ സമ! -കാമ
രണമതിലെതിരിടുമരികളെ യമപുര-
മണവതിനതിബലസഹിതമയപ്പൊരു -കാമ


കാമപാലൻ:- അഹോ! ആശ്ചര്യംതന്നെ.

എന്തെന്നാൽ ഇവൾ മേളമഞ്ജുളവിലാസഗീതവും
താളകോമളതയാന്ന നൃത്തവും
ലാളനീയലളിതാഭയും നിന-
ച്ചോളമുള്ളിലുയരുന്നു കൗതുകം.



-28-
തിലോത്തമേ! ഇന്നത്തെ നൃത്തം നമുക്കു വളരെ സ ന്തോഷകരമായിരിക്കുന്നു. എന്നാൽ നിനക്കിപ്പോൾ പോകാം. (തിലോത്തമയും കൂട്ടരും പോയി.) (ഭൃത്യൻ പ്രവേശിക്കുന്നു.) ഭൃത്യൻ:- തിരുമനസ്സുകൊണ്ടു വിജയീഭവിച്ചാലും. ഒരാൾ ഒരു വിശേഷമായ വസ്ത്രം വില്ക്കാനായി കൊണ്ടുവന്നിരിക്കുന്നു. കാമപാലൻ:- എന്ത് ! വിശേഷവസ്ത്രമോ? ഭൃത്യൻ:- അതെ. അടിയൻ അതുപോലെ ഒരു വസ്ത്രം ഇതിനു മുൻപ് കണ്ടിട്ടില്ല! കാമപാലൻ:- എന്നാൽ അയാളെ കൂട്ടികൊണ്ടുവരു. ഭൃത്യൻ:- അടിയൻ. (പോയി പുഷ്പാംഗദനോടുകൂടി പ്രവേശിച്ചിട്ട്) ഇതാ! എഴുന്നള്ളിയിരിക്കുന്നു, അങ്ങോട്ടു ചെല്ലാം. (പുഷ്പാംഗദൻ രാജാവിനെ വന്ദിക്കുന്നു.) കാമപാലൻ:- നിങ്ങൾ ആരാണ് ? പുഷ്പാംഗദൻ:- ഞാൻ ഒരു വ്യാപാരിയാണ് . ഇതാ ഈ കൈലേസ് ഇവിടെ ആവശ്യമുണ്ടെങ്കിൽ എടുക്കാം. (കൈലേസു കൊടുക്കുന്നു.) കാമപാലൻ:- (വാങ്ങി നോക്കീട്ട്) ഈ ലേസിന്റെ മാതിരി വളരെ മനോഹരമായിരിക്കുന്നു. അമാത്യൻ നോക്കുക തന്നെ. മന്ത്രി:- (വാങ്ങി നോക്കീട്ട്) വളരെ നല്ല മാതിരിയാണ്.ഇഴയുടെ മാർദ്ദവവും നിറത്തിന്റെ ദീപ്തിയും വിസ്മയനീയംതന്നെ. കാമപാലൻ:- കാണട്ടേ. (വീണ്ടും വാങ്ങി നോക്കീട്ട്)ഇത് എത്ര സുഖസ്പർശമായിരിക്കുന്നു! (സൂക്ഷിച്ചുനോക്കീട്ട്) ഇതിൽ ചില അക്ഷരങ്ങൾ വിചിത്രമായി ഘടിപ്പിച്ചിരിക്കുന്നുവല്ലോ. 'സദാരാമ' എന്നാണ് ഈ അക്ഷരങ്ങൾ. ഇത്ര വിശേഷമായ കൈലേസു നിങ്ങൾ എവിടെനിന്നു വരുത്തി? ഇതിൽക്കാണുന്ന ഈ അക്ഷരങ്ങളുടെ അർത്ഥം എന്ത് ? പുഷ്പാംഗദൻ:- അത് എന്റെ ഭാര്യയുടെ സൃഷ്ടിയാണ് അവളുടെ പേരാകുന്നു അതിൽ കാണപ്പെടുന്നത്. കാമപാലൻ:- ആ സ്ത്രീ ഇപ്പോൾ എവിടെയിരിക്കുന്നു? പുഷ്പാംഗദൻ:- ഇവിടെനിന്നു കുറെ വടക്ക് ഒരു സത്രത്തിൽ താമസിക്കുന്നു. ഈ വസ്ത്രം ഇവിടെ ആവശ്യമുണ്ടെങ്കിൽ എടുത്തുകൊണ്ടു വില തരുവിച്ചാൽ കൊള്ളാം. കാമപാലൻ:- അങ്ങനെതന്നെ. ഇതു നാം എടുത്തിരിക്കുന്നു. ഇതിന്റെ ശരിയായ വില ഖജനാവിൽ പോയി വാങ്ങിക്കൊള്ളണം. കൂടെ ആളയക്കുന്നുണ്ട് . എന്നാൽ പൊയ്ക്കൊള്ളാം. (മറയുന്നു)

-29-

മൂന്നാം അങ്കം - രണ്ടാം രംഗം


[ഒരു സത്രം. സദാരാമ ആസനസ്ഥയായിരിക്കുന്നു.] സദാരാമ:-
(ഗീതം 24. കാപി-ആദിതാളം 'ഏലുറനാപൈ' മട്ട്)

കാന്തനിനിയുമയ്യോ ഹന്തവരായ്കയാൽ
സ്വാന്തമുരുകുന്നുതേ സാരസലോചന! -കാന്ത
മാന്തളിർമേനി കൂപ്പും കാന്തികലന്നൊരു
പുന്തുകിൽ വില്പതിന്നാ-യേന്തിയഹോ! പോയ -കാന്ത
വരുവതിനുള്ള നേരം വൈകിയിതല്ലോ പാരം
സരസിജസായകനും പരിഭവമേകുമെൻ -കാന്ത
ഏകനായ് പെരുവഴി പോകുമവനു വല്ല
ശോകവുമരിജന-മേകിയിതോ? മമ -കാന്ത
നലമെഴും വസനത്തിൻ വിലപറഞ്ഞതിൽ വല്ല
ഖലജനവുമണഞ്ഞു കലഹമുണ്ടാക്കിയോ! -കാന്ത


അദ്ദേഹം ഇവിടെനിന്നുപോയത് ഇന്നുരാവിലെയാണ് . ഏതായാലും അധികം താമസിക്കാതെ തിരിച്ചു വരുമെന്ന് എന്നോടു പറഞ്ഞിട്ടുണ്ടായിരുന്നു. ഇപ്പോൾ മദ്ധ്യാഹ്നം കഴിഞ്ഞു നേരം വളരെ ആയിരിക്കുന്നു. ഇതേവരേയും വരാതിരിക്കുന്നത് ഏതോ മതിയായ കാരണം ഉള്ളതുകൊണ്ടുതന്നെ ആയിരിക്കണം. എന്തെങ്കിലും തെരുവിൽ ഇറങ്ങി നോക്കുകതന്നെ. (നടന്നു നോക്കീട്ട്) ഇതാ ഒരു മേനാവ് ഇങ്ങോട്ടുതന്നെ വരുന്നുണ്ട് ഇതിനകത്ത് ആരായിരിക്കാം? ആരോ വഴിയാത്രക്കാർ ഈ സത്രത്തിലേക്കു വരികയായിരിക്കണം. ഏതായാലും കുറേക്കൂടി ക്ഷമിക്കതന്നെ. ജഗദീശ്വരൻ എന്റെ പ്രിയതമനെ ആപത്തുകൾ ഒന്നും വരാതെ രക്ഷിക്കട്ടെ. (വീണ്ടും വ്യസനത്തോടുകൂടി ഇരിക്കുന്നു.) (തിലോത്തമ പ്രവേശിക്കുന്നു.) തിലോത്തമ:-
(ഗീതം 25. കാപി-ആദിതാളം 'ശങ്കരജീമൈ' മട്ട്)

മംഗലശീലേ മംഗലമേ ശ്രീ-
രംഗതനോ! സദാരാമേ മത്സഖി! -മംഗല
ബാലേ!ലോലേക്ഷണമാർമൗലേ!
നീലകോമള-ചികുരാഭേ! ഗുണ-
ജാലവിലസിതേ! സുഖമോടെ ബഹു-
കാലമയേ ഭുവിവാണാലും തവ - മംഗല


സദാരാമ:- ഭവതി ആരാണ് ? എവിടെനിന്നു വരുന്നു? തിലോത്തമ:- ഞാൻ മായാപുരി മഹാരാജസദസ്സിലുള്ള തിലോത്തമ എന്നു പേരായ ഒരു നടിയാണ് , അവിടെ നിന്നുതന്നെയാണ് വരുന്നത്. സദാരാമ:- ഭവതിയുടെ ആഗമനവും ഈ മംഗളാശംസയും എനിക്കു വളരെ സന്തോഷത്തെ ജനിപ്പിച്ചിരിക്കുന്നു. ഇങ്ങോട്ടു പുറപ്പെടാൻ കാരണം? തിലോത്തമ:- നിങ്ങളുടെ പ്രിയതമനായ പുഷ്പാംഗദൻ ഒരു വിശേഷമായ കൈലേസു വില്ക്കുന്നതിനായി മായാപുരത്തിൽ വരികയും, അവിടത്തെ മഹാരാജാവു തിരുമനസ്സുകൊണ്ട് അദ്ദേഹത്തെ വളരെ സന്തോഷത്തോടുകൂടെ സൽക്കരിച്ച് അവിടെ പ്രത്യേകം ഒരു ഭവനത്തിൽ
താമസിപ്പിക്കയും ചെയ്തിരിക്കുന്നു. സദാരാമ:- മഹാരാജാവിന്റെ കരുണ പ്രശംസിക്കത്തക്കതുതന്നെ. കൈലേസ് അവിടുന്നു വാങ്ങിയോ? തിലോത്തമ:- അതേ. അവിടുന്ന് അതിന്റെ വില കൊടുപ്പിച്ചു. എന്നുമാത്രമല്ലാ, നിങ്ങളുടെ പ്രിയതമനിൽ അവിടുത്തേക്ക് വളരെ വാത്സല്യം തോന്നുകയും ചെയ്തിരിക്കുന്നു. നിങ്ങളെ സമീപത്തിൽ കൊണ്ടുചെല്ലുന്നതിലേക്കയി മഹാരാജാവ് തിരുമനസ്സിലെ ആജ്ഞയാൽ ഞാൻ വന്നതാണ്. അടയാളത്തിനായി ഇതാ! ആ കൈലേസുതന്നെ തന്നയച്ചിരിക്കുന്നു. പോകുന്നതിനു മേനാവും ഉണ്ട് .

-30-
സദാരാമ:- (ലേസു വാങ്ങി നോക്കീട്ട്) അവിടത്തേക്കു ഞങ്ങളുടെമേൽ ഇത്ര ദയ തോന്നാൻ കാരണം ഞങ്ങളുടെ ഭാഗ്യവിശേഷംതന്നെ. ഇങ്ങോട്ടു പോന്ന സമയം ഭവതിയോടു പ്രിയതമൻ വല്ലതും പറഞ്ഞിട്ടുണ്ടോ? തിലോത്തമ:- ഉണ്ട് . "കുറേനാൾ ഈ രാജധാനിയിൽ വസിക്കണമെന്ന് ഞാൻ തീർച്ചയാക്കിയിരിക്കുന്നു. ഞാൻതന്നെ പോയി എന്റെ ദയിതയെ കൂട്ടിക്കൊണ്ടുപോരാമെന്ന് അറിയിച്ചതിൽ 'നിങ്ങൾ ആയാസപ്പെടണമെന്നില്ല. തിലോത്തമ പോയി കൂട്ടി ക്കൊണ്ടുവരുമല്ലോ' എന്ന്' മഹാരാജാവ് എന്നോടു കല്പിച്ചിരിക്കുന്നു. അതിനാൽ ഈ വിവരം ധരിപ്പിച്ചു സദാരാമയെ കൂട്ടിക്കൊണ്ടുവരണം" എന്നാണു ഞാൻ പോന്ന സമയം അദ്ദേഹം എന്നോടു പറഞ്ഞത് . സദാരാമ:- തീത്ഥാടനം ചെയ്‌വാനായി പുറപ്പെട്ട അദ്ദേഹത്തിനു ഇങ്ങനെ ഇടയിൽ താമസിക്കണമെന്നു തോന്നാൻ കാരണമെന്ത് ? അഥവാ അങ്ങനെ സംശയിക്കാനില്ല. ലോകത്തിൽ സജ്ജനസംസർഗ്ഗത്തേക്കാൾ കാമ്യമായിട്ടുള്ളതു മറ്റൊന്നമില്ലല്ലോ. എന്റെ പ്രിയതമൻ മഹാരാജാവിന്റെ ഗുണധോരണിയാൽ ആകൃഷ്ടനായിരിക്കണം. തിലോത്തമ:- സംശയമുണ്ടോ? ഏതാനും ചില സംഭാഷണങ്ങൾക്കുള്ളിത്തന്നെ അവർ പരസ്പരം പ്രേമാകുലന്മാരായിത്തീന്നു. എന്നാൽ ഇനി സമയം വൃഥാ കളയാതെ നാം പുറപ്പെടുകയല്ലയോ? സദാരാമ:- അതെ; ഈശ്വരൻ രക്ഷിക്കട്ടെ. (രണ്ടുപേരും മേനാവിൽ കയറി പോകുന്നു.)

മൂന്നാം അങ്കം - മൂന്നാം രംഗം


[മായാപുരി രാജധാനി.കാമപാലൻ ലാത്തിക്കൊണ്ടു നിൽക്കുന്നു.] കാമപാലൻ:- ആ കൈലേസിന്റെ സൗഷ്ഠവം ആലോചിച്ചതിൽ അതിനെ സൃഷ്ടിച്ച യുവതി അതിസമർത്ഥയായിരിക്കണം എന്നുള്ളതിൽ തർക്കമില്ല. അത്രമാത്രം സാമർത്ഥ്യമുള്ള അവൾക്ക് അസാധാരണമായ അംഗലാവണ്യവും അവശ്യം ഉണ്ടായിരിക്കണം. "യത്രാകൃ തിസ്തത്ര ഗുണാഃ" എന്നുണ്ടല്ലോ. എന്റെ മനസ്സ് അവളെ കാണ്മാനുള്ള അത്യുൽക്കണ്ഠ നിമിത്തം ചപലമായിരിക്കുന്നു. തിലോത്തമ വരാൻ ഇനിയും സമയമായില്ലയോ? (ഭൃത്യൻ പ്രവേശിക്കുന്നു.) ഭൃത്യൻ:- ഒരു മേനാവിൽ കയറി തിലോത്തമയും വേറെ ഒരു സ്ത്രീയും വെളിക്കുവന്നിരിക്കുന്നു. കാമപാലൻ:- വേഗം അവരെ കൂട്ടിക്കൊണ്ടുവരു. (ഭൃത്യൻ പോയി.) (തിലോത്തമയും സദാരാമയും പ്രവേശിക്കുന്നു.) തിലോത്തമ:- (സദാരാമയോട് അപവാര്യ) ഈ രാജധാനിയിൽ വന്നസ്ഥിതിക്ക് ഒന്നാമതായി മഹാരാജാവ് തിരുമനസ്സിലെ കണ്ടു വന്ദിക്കേണ്ടത് അത്യാവശ്യമാണല്ലോ. ഇതാ! എഴുന്നള്ളിയിരിക്കുന്നു. ചെന്നു കണ്ടു് വിവരങ്ങൾ ഉണർത്തിച്ചതിന്റെ ശേഷം ഭർത്തൃസമീപത്തിലേക്കു പോകാം. എന്നാൽ വന്ദനം. (പോയി.) (സദാരാമ സവിനയം വന്ദിച്ചു നിൽക്കുന്നു.) കാമപാലൻ:- (സദാരാമയെ കണ്ടിട്ട് ആത്മഗതം)
(ഗീതം 26. മോഹനം-ആദിതാളം)

അതിമധുരാകൃതിയാളാമിവളെപ്പോൽ
ആരെയും കണ്ടീല ഞാൻ.
വിധിമതമോർത്തു പാരം വിസ്മയം വളരുന്നു,
വിനയപ്രഭാവരമ്യവിശദപ്രഭ വിളങ്ങും -അതി


മൂന്നാമങ്കം (പേജ് 31- 35)

 

-31-
നാരികൾക്കൊരു നവഹാരമോ!
ശ്രീരതിയുടെ യവതാരമോ!
ഭൂരിസുകൃതഫലപൂരമോ!
പൊൻകുടമങ്കമതിങ്കൽ വിശങ്കമ-
ഹംകൃതിതൻ കഥയും കളയും ഘന-
കുംകുമപങ്കസുസങ്കലിതം കുളൂർ-
കൊങ്കകൾ കാൺകിൽ മദം കലരും കില
ചാരു മത്തമതംഗജയാനമൊ-
ടാരുമത്തലിയന്നിടുമതിരുചി
ചേരുമുത്തമമായ് വിലസുന്നൊരു
നാരിയിത്തരമില്ല ദൃഢം ഭുവി. -അതി

 


(പ്രകാശം) ഭദ്രേ! ഭവതിക്കു സ്വാഗതം. വഴിയിൽ സുഖക്കേടൊന്നും ഉണ്ടായിരുന്നില്ലല്ലോ? സദാരാമ:- അവിടുത്തെ കൃപയാൽ സുഖമായിത്തന്നെ വന്നെത്തി. കാമപാലൻ:- ആ സത്രത്തിൽ ഭവതി തനിച്ചാണോ താമസിച്ചിരുന്നത്? സദാരാമ:- തനിച്ചുതന്നെ. വഴിയാത്രക്കാരായ സ്ത്രീകളും പുരുഷന്മാരും അടുത്തുള്ള മുറികളിൽ ധാരാളം ഉണ്ടായിരുന്നു. കാമപാലൻ:- എങ്കിലും ഭവതിയെ തനിച്ച് അവിടെ വിട്ടുംവച്ചു പോരാൻ പ്രിയതമനു ധൈര്യം ഉണ്ടായതി നെക്കുറിച്ചു ഞാൻ ആശ്ചര്യയ്യപ്പെടുന്നു. സദാരാമ:- ആപത്തിൽ അപ്രകാരമുള്ള ധൈര്യമുണ്ടാകാ തിരിക്കാൻ നിവൃത്തിയില്ലല്ലൊ.കാമപാലൻ:- ഈ മനോഹരമായ നവയൗവനകാലത്തിൽ ഭവതിക്കു ഇപ്രകാരം ദേശഭ്രമണം ചെയ്‌വാൻ ഇടയായതിൽ എനിക്കു വളരെ അനുകമ്പ തോന്നുന്നു. സദാരാമ:- ദീനന്മാരിൽ ദയതോന്നുന്നത് മഹാത്മാക്കളുടെ സ്വഭാവമാണല്ലോ. കാമപാലൻ:- നിങ്ങൾ ഇങ്ങനെ തനിച്ചു പുറപ്പെടാൻ കാരണമെന്തു്? സദാരാമ:- ഞങ്ങൾ ഇങ്ങനെ പുറപ്പെടാൻ കാരണം തിരു മനസ്സിലെ ശ്രദ്ധയ്ക്ക് അർഹമല്ലാത്ത ഒരു ഗൃഹച്ഛിദ്ര മാണെന്നുമാത്രം അറിയിക്കുന്നതിനെ ക്ഷമിക്കണം. കാമപാലൻ:- നിങ്ങളുടെ സ്വദേശം ഏതാണ് ? സദാരാമ:- അവന്തിരാജ്യമാണു് . കാമപാലൻ:- നിങ്ങൾ എത്ര കാലത്തേക്കാണു് ഈ യാത്ര നിശ്ചയിച്ചിരിക്കുന്നതു്? സദാരാമ:- അതു തീർച്ചയാക്കീട്ടില്ല. കാമപാലൻ:- അല്ലയോ സുശീലേ!
(ഗീതം 27. പരസു ആദിതാളം 'പാർത്ഥസുനായാവേ' മട്ട്.)

സീമയകന്നൊരു കോമളിമാവെഴുമീ-
യുടലിങ്ങനെ നീ
ആമയഭാജനമാക്കുവതെന്തിനു? സോമസമാനമുഖീ!
മാനസേ പാക്ക-നീ-മാനിനീമൗലേ!


സദാരാമ:-

ദുർല്ലഭഗുണനിധി വല്ലഭനരികേ വാണീടും
പൊഴുതിൽ
നല്ലാർജനമതിനല്ലലിനുണ്ടോ സംഗതി സാരമതേ!
മാനസേ പാർക്ക-നീ മാന്യരിൽ മൗലേ!



-32-
കാമപാലൻ:-

ഒന്നിനുമൊരു കുറവിന്നിഹ നഹി കേളുന്നതസുഖ-
മൊട്ടു തേ
മന്നവനായിടുമെന്നുടെ പുരിയിതിൽ മേവീടാമല്ലോ -മാന


സദാരാമ:-

എങ്ങനെയെന്നുടെ വല്ലഭനുടെ മതമെന്നറിയാ-
തിഹ ഞാൻ
ഇന്നിതിനുത്തരമുരചെയ്യുന്നതു സംഗതമായ്
വരുമോ? -മാന


കാമപാലൻ:- പ്രിയതമൻ അതെല്ലാം മുൻപേതന്നെ സമ്മതിച്ചു കഴിഞ്ഞിരിക്കുന്നു. ഭവതിക്കു പ്രിയതമനെ കാണ്മാൻ ബദ്ധപ്പാടുണ്ടായിരിക്കാം. ഞാൻ ഭവതിയെ ശ്രമപ്പെടുത്തുന്നില്ല. സദാരാമ:- ഇവിടെ വിവരം എല്ലാം ഉണർത്തിച്ചതിന്റെ ശേഷം പ്രിയതമനെ കണ്ടാൽ മതിയാകും. കാമപാലൻ:- എന്നാൽ എനിക്കു ഭവതിയോടു കുറേക്കൂടി പറവാനുണ്ടു്. ഭവതിയുടെ വിവാഹം കഴിഞ്ഞിട്ട് എത്രകാലമായി? സദാരാമ:- മൂന്നുനാലുമാസം കഴിഞ്ഞു. കാമപാലൻ:- എന്നാൽ ഭവതി ഇപ്പോഴും നവോഢയാണല്ലൊ. ഇരിക്കട്ടെ. ഭവതി സംസ്കൃതം വായിച്ചിട്ടുണ്ടോ? സദാരാമ:- കുറേ വായിച്ചിട്ടുണ്ടു്. കാമപാലൻ:- 'ശ്ലോകാദ്ധേന പ്രവക്ഷ്യാമി' എന്ന ശ്ലോകം കേട്ടിട്ടുണ്ടോ? സദാരാമ:- "ശ്ലോകാദ്ധേന പ്രവക്ഷ്യാമി യുദ്ദക്തം ഗ്രന്ഥ കോടിഭിഃ പരോപകാരഃ പുണ്യായ പാപായ പര പീഡനം" എന്നുള്ളതല്ലയോ? കാമപാലൻ:- (സാശ്ചര്യം ) അതേ. അതിന്റെ അർത്ഥം കൂടി കേട്ടാൽ കൊള്ളാം. സദാരാമ:- പരോപകാരം ചെയ്യുന്നതു പുണ്യവും പരോപദ്രവം ചെയ്യുന്നതു പാപവും ആകുന്നു എന്നുള്ളതത്രേ ലോകത്തിൽ മഹാന്മാർ നിർമ്മിച്ചിട്ടുള്ള സകല ഗ്രന്ഥ ങ്ങളുടേയും സാരസർവ്വസ്വം. ഇങ്ങനെയാണു് അതിന്റെ സാരം ഞാൻ ധരിച്ചിട്ടുള്ളതു്. കാമപാലൻ:- സ്വർണ്ണം സ്വയമേവ കമനീയമാകുന്നു. അതിന്നു പിന്നെ പരിമളം കൂടി ഉണ്ടായാൽ ആ കമനീയതയെപ്പറ്റി എന്താണു പറവാനുള്ളതു്! അതുപോലെ അതിസുന്ദരിയായ ഭവതിയിൽ ഈ വൈദുഷ്യം കൂടി ഉണ്ടായിരിക്കുന്നതിൽ എനിക്കുള്ള ആഹ്ലാദം അപരിമിതമായിരിക്കുന്നു. ഞാൻ വളരെ സ്ത്രീകളെ കണ്ടിട്ടുണ്ടു്. എന്നാൽ ഭവതിയെപ്പോലെ ഇത്ര ഗംഭീര മനോഹരമായ ലാവണ്യവിലാസം ഇതേവരെ മറ്റാരിലും കണ്ടിട്ടില്ല. ഭവതി കേവലം പുഷ്പാംഗദനെപ്പോലെയുള്ള യുള്ള ഒരു ഭർത്താവോടുകൂടി ഇങ്ങനെ അലഞ്ഞു നടക്കാതെ ഒരു മഹാരാജാവിന്റെ പട്ടമഹിഷിയായിരിക്കുന്നതിനു തക്കതായ സകല യോഗ്യതകളും ഉള്ള ഒരു വനിതാരത്നമാകുന്നു; സംശയമില്ല. "രത്നഹാരീതു പാർത്ഥിവഃ" എന്ന വാക്യം ഈ സന്ദർഭത്തിൽ എന്റെ മനസ്സിൽ- സദാരാമ:- അയ്യോ മഹാരാജാവേ! അവിടുത്തെ മുഖത്തിൽ നിന്നും പുറപ്പെടാൻ തുടങ്ങുന്ന വാക്കുകളെ അവിടുന്ന് ഉപസംഹരിക്കണമേ! എനിക്ക് അവ കേൾക്കാൻ പാടില്ല. കാമപാലൻ:- എന്തു്? 'രത്നഹാരീതു പാർത്ഥിവഃ' എന്ന നീതിവാക്യം ഭവതിക്കു കേൾക്കാൻ പാടില്ലയോ? ലോകത്തിലുള്ള വസ്തുക്കളിൽ വച്ച് അത്യുൽകൃഷ്ടങ്ങ ളായവയെല്ലാറ്റിനും അവകാശി രാജാവാണെന്നു് അഭിജ്ഞന്മാർ പറഞ്ഞിട്ടുള്ളതു് ഭവതിക്കു സമ്മതമല്ലയോ?

-33-
സദാരാമ:- ആ നീതിവാക്യങ്ങളുടെ കൂട്ടത്തിൽ "പരദാരാംശ്ച മാതൃവൽ" എന്നു് ഒന്നുള്ളതുകൂടി അവിടെ ഓർക്കുന്നുണ്ടല്ലോ? കാമപാലൻ:- ആകട്ടെ. സകല ഗ്രന്ഥസാരസർവ്വസ്വമായ ആ ശ്ലോകത്തിലെ "പാപായ പരപീഡനം" എന്നുള്ള അംശം ശരിയാണെന്നു ഭവതി സമ്മതിക്കുന്നുണ്ടോ? സദാരാമ:- സംശയമില്ല. പരപീഡനം പാപം തന്നെയാണു്
.
കാമപാലൻ:- എന്നാൽ ഭവതി ഇപ്പോൾ ആ പാപകർമ്മം ചെയ്യുന്നുവല്ലൊ. സദാരാമ:- അയ്യോ! സ്വാമിൻ! സാദ്ധ്വിയായ ഞാൻ ഇപ്പോൾ എന്തു പരപീഡനമാണു ചെയ്യുന്നതെന്നറിയുന്നില്ല. കാമപാലൻ:- എന്നാൽ ഞാൻ പറയാം കേട്ടാലും.
(ഗീതം 28. ആനന്ദഭൈരവി-ചായ്പ്)

ബാലികമാർമാലികയാം നീലവേണി! തവ കാന്തി
മാലധികമേകിടുമ്പോളിങ്ങനെ-എന്നോ-
ടാലപിക്ക യോഗ്യമാവതെങ്ങനെ?


സദാരാമ:-

ഭൂമിപാലമണിയാകും കാമപാല! ഭവാനേവം
കാമലോലാശയനാക നീതിയോ? അന്യ-
കാമിനീസംഗമം തവ രീതിയോ?


കാമപാലൻ:-

നാമിവണ്ണമിതിന്നുമുമ്പാരൊടും ചൊല്ലിയില്ലന്യ-
കാമിനിയിലാശയേതുമില്ല മേ നീതി-
സീമ ലംഘിച്ചതുമില്ല തെല്ലുമേ.


സദാരാമ:-

പിന്നെയെന്താണെന്നൊടേവമിന്നരുൾചെയ്വതു ചൊൽക
മന്നവാ! തേ ധർമ്മനിഷ്ഠയില്ലയോ? ലോക-
രൊന്നുപോലെ തവ പുത്രരല്ലയോ?


കാമപാലൻ:-

ഉർവ്വശി മുൻപായിടുന്ന സ്വർവ്വധുസഞ്ചയത്തിന്നും
ഗർവ്വഹാനിയുളവാക്കും മാധുരി—മുന്ന-
മുർവ്വിയിൽ ഞാൻ കണ്ടതില്ലീ മാതിരി
ഇങ്ങനെയുള്ളൊരു കാന്തി തിങ്ങിന പൂമേനി കണ്ടാൽ
എങ്ങനെ ഞാനിളകാതെ മേവിടും? ചൊല്ല-
യെങ്ങനെയിന്നിതിനെ ഞാൻ കൈവിടും?


സദാരാമ :-
(ഗീതം 29. തെമ്മാങ്ക്-രൂപകം 'പാർക്കെ പയമാകുതയ്യോ' എന്ന മട്ട്)

ചൊല്ലാർന്നൊരു ഭൂപാലകമൗലേ ഇതുമാത്രം
ചൊല്ലായ്‌ വതിനിവിടേ കൃപയുളവാകണമുള്ളിൽ
ഒരു കാന്തനൊടൊരു കാമിനി മരുവീടവെയവളിൽ
പരപുരുഷനകമേ കൊതി പെരുകുന്നതു ശരിയോ?
അതിലും നരപതിയായിടുമവിടേക്കിതു തെല്ലും
ഹിതമല്ലിഹ കരുതീടുക ദുരിതം ബഹുദുരിതം.
ജനപാലകനാകും തവ മനമീവിധമായാൽ
ജനസംഹതിയുടെ സംഗതി പുനരെന്തു? മഹാത്മൻ!


കാമപാലൻ:-
(ഗീതം 30. ബ്യാഗ്-ഏകതാളം 'വന്തനം തന്തേൻ' എന്ന മട്ട്)

ഹന്ത സുന്ദരി! ഏവമെന്തു ചൊല്ലുവാൻ?
ബന്ധുരാംഗി ഭവതി എന്റെ കാന്തയായിഹാന്തികേ
മേ—വു—ന്നാ-കിൽ
എന്തഹോ എന്തഹോ എന്തഹോ ദുരിതം? ശുഭേ! -ഹന്ത
അന്യപീഡനം പാപ-മെന്നു നിർണ്ണയം
ഇന്നിതിങ്കലാർക്കു പീഡ വന്നിടുന്നിതെന്നു നീ-
യോ-ർത്താൽ-മാ—ത്രം—
പോരുമേ-പോരുമോ-പോരുമേ ധരണീരമേ! -ഹന്ത


സദാരാമ:- മഹാരാജാവേ! അവിടുത്തെ അടുക്കൽനിന്നും ഇപ്രകാരമുള്ള സംഭാഷണത്തെ ഞാൻ ഒട്ടുംതന്നെ പ്രതീക്ഷിച്ചിരുന്നില്ല. സാദ്ധ്വിയായ ഒരു സ്ത്രീയോട്ട് ഇങ്ങനെ പറയുന്നതു് അവിടുത്തേക്ക് ഉചിതമോ?

-34-
കാമപാലൻ:-
(ഗീതം 31. കാവടിച്ചിന്തു് -രൂപകം. 'എന്നടീ നാൻ പെററ മങ്കെ' എന്ന മട്ട്)

നല്ലാർജനമണിമാലേ! ശുഭശീലേ!സുകപോലേ! ഏവം
ചൊല്ലരുതേ! ഗുണലോലേ!


സദാരാമ:-

അല്ലയോ ഭൂപതിഹീര! രിപുഘോര! ഗുണസാര!!
യില്ലയോ തേ ഹൃദി? വീര! -ദയ-


കാമപാലൻ:-

മതി മതി ഭംഗിയുരപ്പതു മതിമുഖി! മന്മഥനത്രേ
മതിയിൽ കൃപാലേശമില്ലാ-തിഹവല്ലാ-തെന്നെക്കൊല്ലാ-
നണയുന്നതിതു പൊളിയല്ലാ


സദാരാമ:-

ദുരിതത്തിന് വഴിയരുളും സ്മരനെത്തരസാ വെൽവാൻ
കരളിൽ തവ ധൈര്യയ്യമില്ലേ? കുറവല്ലേയിതു?
ചൊല്ലേറിന-
വീര! ഭവാൻ നൃപനല്ലേ?


കാമപാലൻ:-

വജ്രായുധം നിജ പാണി- തന്നിൽ വാണീ-ടു-മിന്ദ്രാണീ-
വരൻ -വാർമുകിൽ മഞ്ജുളവേണി!
പങ്കജബാണൻ തന്നുടെ പുങ്കണയേററു മയങ്ങി-
പ്പാരാതഹല്യതൻ ചാരേ-ചെന്നുദാരേ! മനതാരേ—റിയ
സങ്കടം തീർത്തീലേ നേരേ?


സദാരാമ:-

ഭൂരമണാ! ഭവാൻ ചൊന്ന-മൊഴി നന്നാ-യതിലൊ -
ന്നാ-ണക-താരിൽ നിനയ്ക്കേണ്ടതിന്നാം—
അണ്ടർകുലേശനു പിന്നീടുണ്ടായുള്ളൊരു വലുതാ-
മിണ്ടലശേഷവുമിന്നു ചൊൽവതിന്നു- പണി-യെന്നു-
ഭവാ-നുണ്ടോ ബത! കരുതുന്നു?


കാമപാലൻ:- അല്ല! ഭവതി ഇത്ര വിചാരഹീനയാണോ? കേവലം ഒരു സാധാരണപുരുഷന്റെ ഭർതൃത്വത്തിൽ ഉള്ള പ്രതിപത്തിയാൽ ഭവതി എത്രയോ ശ്രേഷ്ഠമായ ഐശ്വര്യത്തെയാണു തിരസ്‌കരിക്കുന്നതെന്നറിയുന്നുണ്ടോ? സദാരാമ:- ഇല്ല-മഹാപ്രഭോ! ഇല്ല. എനിക്കതിനെക്കുറിച്ചറിവില്ല. അറിവാൻ ആഗ്രഹവും ഇല്ല. ഇത്ര വിചാരഹീനയായ സ്ത്രീയെ അവിടുന്ന് എന്തിനാണു് കാമിക്കുന്നതു്? കാമപാലൻ:- ഈ മായാപുരിരാജ്യത്തിന്റെ ചക്രവർത്തിയായ ഞാൻ എന്റെ രാജകീയമായ കിരീടത്തെ ഭവതിയുടെ പാദാരവിന്ദങ്ങളിൽ സമർപ്പണം ചെയ്യുന്നു. ഭവതി എന്റെ പട്ടമഹിഷിയായിരിക്കും. ഭവതിയുടെ പുത്രനാണു് ഈ രാജ്യത്തിന്റെ ഭാവിയായ ചക്രവർത്തി. ഭവതിയുടെ ആജ്ഞ ഈ രാജ്യത്തിലെ നിയമമായിരിക്കും. ഭവതിയെ ശുശ്രൂഷിക്കുന്നതിനു് ഇവിടെ അനവധി ജനങ്ങൾ സന്നദ്ധരായിരിക്കും. ഭവതിയെ എന്റെ പ്രജകളും ഉദ്യോഗസ്ഥന്മാരും ചക്രവർത്തിനിയായി വിചാരിക്കയും ബഹുമാനിക്കയും ചെയ്യും. ഭവതിക്കുതന്നെ എൻറെ സകല സമ്പത്തുകളും സ്വന്തമായിരിക്കും. ഒരു സ്ത്രീക്ക് ഇതിനേക്കാൾ സ്‌പൃഹണീയതരമായ ഐശ്വര്യം മറെറന്താണ്? ഇതിനെ ഭവതി കേവലം ഒരാളിലുള്ള അന്ധപ്രതിപത്തിയാൽ നിരസിക്കയാണെങ്കിൽ അതിൽപ്പരം അത്ഭുതം മറ്റൊന്നും ഇല്ല. (ഗീതം 32. കാമോദരി രൂപകം 'അന്നമേനാൻ' എന്ന മട്ട് )

ഇല്ലയോ മതി തെല്ലുമേ തവ?
ചൊല്ലയേ ഹേ കല്യാണീ! കളവാണീ! മതിയില്ലയോ?
അതിസാഹസമിതു ചൊൽവാൻ
ചിന്തനമതിലെന്തയി തവ
ഹന്ത ഹന്ത ബന്ധുരമുഖി! —ഇല്ലയോ
സദാരാമ:-
അതിസാഹസമത്രേയിതിൽ
നല്ലതു മമ ചൊല്ലരുതിതു
നല്ലതല്ല ചൊല്ലിനു ദൃഢ-
മില്ല മേ മതി തെല്ലുമേ, നഹി
കില്ലു മേദിനീപാലാമലശീലാ! മതിയില്ല മേ



-35-
കാമപാലൻ:-

ധനമേ ഭുവി നിയതം സൽ-
ഫലവും വരകുലവും നിജ-
ബലവുമരിയ നലവുമറിക. -ഇല്ലയോ
സദാരാമ:-
മമ വല്ലഭനത്രേ മമ
മനവും വരധനവും നില-
യനവുമുറം ജനവുമനി -മില്ലമേ


ആയതിനാൽ അവിടത്തെ മഹിഷീപദത്തെ ഞാൻ ലേശംപോലും ആഗ്രഹിക്കുന്നില്ല. എന്നു മാത്രവുമല്ല — കാമപാലൻ :- വരട്ടെ. അത്ര വേഗം കാര്യം തീർച്ചയാക്കിക്കളയരുത്. നല്ലവണ്ണം ആലോചിച്ച് സംസാരിച്ചാൽ മതിയാകും. പുരാതനാചാരങ്ങളിലുള്ള മൂഢവിശ്വാസം കഷ്ടം! ജനങ്ങളെ എത്രമാത്രം അധോഗതിയെ പ്രാപിപ്പിക്കുന്നു ! സദാരാമ :- മഹാരാജാവേ ! ഞാൻ നല്ലവണ്ണം ആലോചിച്ചു തന്നെയാണ് സംസാരിക്കുന്നത്. എനിക്ക ചാപല്യം ഒട്ടുംതന്നെ ഇല്ല. എന്തിനധികം പറയുന്നു, ഞാൻ ഒരിക്കലും അവിടുന്നെ മഹിഷിയായിരിക്കില്ല നിശ്ചയം. അവിടുന്ന കാമ ചാപല്യം നിമിത്തം ഇത്രയൊക്കെ പറഞ്ഞതിനെ ഞാൻ ക്ഷമിച്ചിരിക്കുന്നു. ഇനിയെങ്കിലും ഈ നീചമായ ആഗ്രഹത്തെ മനസ്സിൽ നിന്നും തള്ളിക്കളണം. കാമപാലൻ :-
(ഗീതം 33 . ബ്യാഗ് - ആദിതാളം. ’ ഹാ ഹാ ഇവളാരോ മട്ട്')

ഹാ! ഹാ! തവ വാക്യം അതിഘോരംഗതസാരം ബത .


സദാരാമ :-

ഹി ഹീ ! ദുരിതാശാഭരമിനിയും മുതിരുന്നേ ഹൃദി ?


കാമപാലൻ :-

ധന്യേ ! ദീനരിൽ കൃപയൊന്നേ പുണ്യമേ.


സദാരാമ :-

എന്നാലെന്നിലി വിധം തോന്നാമോ തവ?


കാമപാലൻ :-
എന്താണങ്ങനെ? സദരാമ:-
ദീന-ഞാൻ താനല്ലയോ ? കാമപാലൻ :-

മീനകേതനബാണമേറ്റ് ദീനയായത് ഞാനല്ലോ ?


സദാരാമ :-

ദീനദയിതു ഹീന താന ദിമാന വൈഭവഹാനിദാ


കാമപാലൻ :- പ്രാണഭീതിയിൽ മനമെന്തായി? സദാരാമ :-
മനമേ ധനം പ്രാണികൾക്കിഹ കാമപാലൻ :-
വന്ദനം തവ - സദാരാമ :-
നിന്ദനം തവ - കാമപാലൻ :-
നന്ദനം മമ -

 

മൂന്നാമങ്കം (പേജ് 36 - 40)

 

-36-
സദാരാമ :-
ചൊന്നതു മതി. കാമപാലൻ :- ഭവതിയുടെ ഈ വാക്ക് അത്ര സ്ഥിരമാണെന്നു ഞാൻ വിചാരിക്കുന്നില്ല. സദാരാമ :- എന്തിനു സംശയിക്കുന്നു? സ്ഥിരംതന്നെ. പാതിവ്രത്യ ഭംഗത്തേക്കാൾ എനിക്ക് അധികം ഇഷ്ടമായിരിക്കുന്നത് പ്രാണഹാനിയാണെന്ന് അവിടുന്ന് സംശയം കൂടാതെ വിചാരിച്ചു കൊള്ളണം. കാമപാലൻ :- ശരി, സമ്മതിച്ചു . എന്നാൽ ഭവതി ഇത്ര ദ്യഢമായി സ്നേഹിക്കുന്ന ആ പുരുഷന് എന്നിൽ നിന്നും ഹാനിയുണ്ടാകുകയില്ലെന്നു ഭവതിക്ക് വിശ്വാസമുണ്ടോ? സദാരാമ :- ഇല്ല . എനിക്ക് വിശ്വാസമില്ല. വിധി മതം അലംഘനീയമാണല്ലോ. എന്നാലും ആ ഭീഷണി എന്റെ കൃത്യനിഷ്ഠയെ ഒട്ടും ചലിപ്പിക്കുന്നതല്ല. കാമപാലൻ:- (ക്രോധത്തോട് കൂടി ) എന്നാൽ അതിപ്പോൾ തന്നെ ഒന്നു പരീക്ഷിച്ചു കളയാം. ആരവിടെ? (ഉടൻ പ്രവേശിച്ച ഭൃത്യനോട്) കാരാഗൃഹത്തിൽ ഇട്ടിരിക്കുന്ന ആ വ്യാപാരിയെ ഈ മാത്രയിൽ ഇവിടെ കൊണ്ടുവരണം. പൊയ്ക്കോ. (ഭൃത്യൻ പോയി ) സദാരാമ :- ( ആശ്ചര്യ വ്യസനങ്ങളോടു കൂടി ) എന്ത്? എന്റെ പ്രിയതമനെ കാരാഗൃഹത്തിൽ ഇട്ടിരിക്കുന്നുവോ? കൊള്ളാം. ഇവിടുത്തെ രാജനീതി ശ്ലാഘ്യം തന്നെ ! കാമപാലൻ :- നീതിയുടെ ശ്ലാഘ്യത ഇപ്പോൾ കാണിച്ചു തരാം. സദാരാമ :- ഈശ്വരൻ സർവ്വ സാക്ഷിയാണെല്ലോ . (ദൃത്യനും പുഷ്പാംഗദനും പ്രവേശിക്കുന്നു. കാമപാലൻ ഖഡ്ഗത്തെ ഇളക്കുന്നു. സദാരാമ ഭയപ്പെട്ടു വിറക്കുന്നു) കാമപാലൻ :- (പുഷ്പാംഗദന്റെ കണ്ഠത്തെ ലക്ഷ്യമാക്കി ഖഡ്ഗം ഓങ്ങിക്കൊണ്ട്) ഇതാ! നീ കാണുന്നുവോ ? നിന്റെ പ്രിയതമന്റെ കഥ ഇപ്പോൾ കഴിയും. നിനക്കിപ്പോൾ എന്തു തോന്നുന്നു? സദാരാമ :- (പുഞ്ചിരിയോട് കൂടി) മതി. ഇത്രയും മതി, രാജതേജസ്സു കണ്ടു - ആ സാധു പൊയ്ക്കൊള്ളട്ടെ - അവിടുത്തെ അനുരാഗശക്തിയിൽ എന്നിക്കിപ്പോഴേ വിശ്വാസം ഉണ്ടായള്ളു. (വാൾ പിടിച്ചു വാങ്ങി താഴെ ഇട്ടിട്ട്) നമ്മുടെ സമാഗമം എന്തിനാണ് ഒരു സാധുവിന്റെ വധത്തോടു കൂടി സമാരംഭിക്കുന്നത് ? (ഗീതം 34. കാമോദരി - ആദിതാളം. എനതു മനതുക്കേറ്റവൾ മട്ട് )

അവനിപാലകുലമണേ! അരുതു സാഹസം
അരുതു സാഹസം - ഘോര-ദുരിത കാരണം
കാമ ചാരു തന്നുവോ ഭവാൻ - ഏവം
പ്രേമവാരി നിധിയാരുവാൻ ?
ശൃംഗാരി - ശ്രീധാരീ
ശമിതാരി - ശുഭകാരീ
എന്തിനിവനെ നീ -ഹന്ത! കൊന്നീടുന്നു ?
ചിന്തിതം സാധിക്കുവേൻ -
ഇവനോ തേ സമാനോർത്താൽ
ഇവനോ മേ
വിഭവമില്ല വിനയമില്ല
വിരുതമില്ല- യിവനു തെല്ലു - മവനി


അവിടുത്തെ വാക്കുകൾ കേട്ട മാത്രയിൽ തന്നെ എനിക്ക വാസ്തവമായി വലുതായ ഭ്രമം ജനിച്ചിരിക്കുന്നു. എങ്കിലും സ്വഭാവത്തെ സൂഷ്മമായി പരീക്ഷിക്കാനായിട്ടാണ് ഇത്രമേൽ കഠിനമായ ഓരോ വിരോധങ്ങൾ പറഞ്ഞത്. ഈ സാധുവിന്റെയും അവിടുത്തെയും വിത്യാസം അറിയാത്ത പക്ഷം ഞാൻ എത്ര മൂഢയാണ് ! ഒരിക്കലും അവിടുത്തെ ഞാൻ വെറുതെ ഉപേഷിക്കയില്ല. ഇത്ര അനുരാഗദാർഢ്യവും പരമയോഗ്യതയും അവിടുത്തെ പോലെ ആർക്കും ഉണ്ടാവില്ല. കാമപാലൻ :- (ആത്മഗതം) ഇവൾ പറയുന്നത് വാസ്തവം തന്നെ ആയിരിക്കണം. അഥവാ അങ്ങനെ അല്ലെങ്കിൽ തന്നെയും ഇവൾ ഇനി എന്തു ചെയ്യുവാൻ പോകുന്നു ? ഏതായാലും ഈ അനുസരണത്തെ നന്നെ വേണ്ടവണ്ണം സ്വീകരിച്ച് ആഗ്രഹം സാധിക്കയാണ് വേണ്ടത്. (പ്രകാശം) ഭവതിയുടെ ഈ വാക്കുകളാൽ ഞാൻ കൃതകൃത്യനായിരിക്കണം(പുഷ്പാംഗദനോട്) എടോ പോകുക . എവിടെയെങ്കിലും പോകുക . ഇനിമേൽ രാജ്യത്തിൽ തന്നെ കാണരുത്.

-37-
പുഷ്പാംഗദൻ :- (ആത്മഗതം)
(ഗീതം 35. കോടി - രൂപകം)

ദയിതേ! ഗതിയി-വിധമോ തവ ജാതാ
അയി തേ- കുശലം -നൽകിടുമീശൻ
എന്നാലും നിന്നെ വെടി-
ഞ്ഞെങ്ങനെ ഞാൻ പോയിടും?
ഖലനാ - മിവനോ -ടെന്തുരചെയ്‌വു
വേകും മനമോടിഹ ഞാൻട
പോകേണ്ടവനായിതോ ?.

( പോയി. ) കാമപാലൻ :-
(ഗീതം 36.കാപി . ആദിതാളം - മായാഗാനി മട്ട്)

ജന്മ സാഫല്യ മധുനാ ജാതമായി മേ
നന്മണിയോടിണ ചേർന്ന് പൊന്നിനെന്നപോൽ. - ജന്മ
മന്നവനായീടുമെന്നിലേവം
സന്നതാംഗീ ! തവ മാന താരതിൽ
ഉന്നത മാമനുരാഗ വിലാസം
വന്നതോർക്കിലോ - ജന്മ


സദാരാമ :- മഹാത്മാവേ! അവിടുന്ന് ഇങ്ങനെ അരുളിചെയ്യുന്നത് യുക്തമല്ല. മഹാരാജാവായ അവിടുത്തേക്ക് എന്താണ് അസാധ്യമായിട്ടുള്ളത്? ആയതിനാൽ ,

ചൊല്ലിയാലും നൃപതല്ലജാ
വല്ലഭയായ വാഴ്വതിനിങ്ങനെ
നല്ലൊരു സംഗതി വന്നതിനാൽ ഞാ-
നല്ലോ ധന്യയാൾ.


കാമപാലൻ :- എന്നാൽ ഇനി എന്നോടു കൂടി ഈ സിംഹാസനത്തിൽ ഉപവേശിക്കരുതോ? സദാരാമ :- ഈ വാക്കുകൾ എനിക്കു കർണ്ണ പീയുഷമായിരിക്കുന്നു. എന്നാൽ ഇനി എനിക്ക് സ്വല്പം കൂടി ഉണർത്തിക്കാനുണ്ട്. കാമപാലൻ :- ഭവതിയുടെ ഏതു നിയോഗത്തേയും ശിരസാവഹിപ്പാൻ ഞാൻ സന്നദ്ധനായിരിക്കുന്നു.
സദാരാമ:- മഹാരാജാവേ, ഞാൻ വാസ്തവം ഉണർത്തിച്ചേക്കാം. ഈ പുഷ്പാംഗദൻ വിവാഹം ചെയ്തതിൽ പിന്നെ എനിക്ക യാതൊരു സുഖവും ഇന്നേവരെ ഉണ്ടായിട്ടില്ല. അതിനാൽ യോഗ്യനായ ഒരാൾ ഭർത്താവായിത്തീരണമെന്നുള്ള ആഗ്രഹത്തോടു കൂടി ഞാൻ ലക്ഷ്മീ വ്രതം അനുഷ്ഠിച്ച് തുടങ്ങീട്ട് ഇന്നു പത്തു ദിവസം ആയിരിക്കുന്നു. ഇത് രഹസ്യമാണ്. ഇങ്ങനെ വ്രതം അനുഷ്ഠിച്ച് കൊണ്ടിരിക്കുമ്പോൾ അവിടുത്തെ വിശേഷം എന്റെ കർണ്ണത്തിൽ പതിക്കന്നതിനിടയായി. എന്റെ നാമത്താൽ അങ്കിതമായ കൈലേസു കൊടുത്തയച്ചത്, ഒരു കാമലേഖനമാക്കീട്ടാണെന്ന് അവിടെ അറിഞ്ഞിട്ടില്ലെന്നു തോന്നുന്നു, കാമപാലൻ :- ഞാൻ അത്ര വിചാരിച്ചില്ല ഭവതിയുടെ വ്രതാനുഷ്ഠാന മഹിമ വിസ്മനീയം തന്നെ പത്തു ദിവസം കൊണ്ട് ദേവിയുടെ പ്രസാദം ഭവതിക്ക് പ്രത്യക്ഷിഭവിച്ചുവല്ലോ! സദാരാമ :- നാല്പ്ത്തൊന്നു ദിവസം വ്രതം അനുഷ്ഠിച്ചുകൊള്ളാമെന്നാണഁ ഞാൻ പ്രാർത്ഥിച്ചിട്ടുള്ളത് അതിനാൽ ഇനിയും മുപ്പതു ദിവസം കൂടി വ്രതമായി കഴിക്കേണ്ടിയിരിക്കുന്നു. കാമപാലൻ :- ഭവതിയെ വേർപ്പെട്ട് ഒരു മാത്ര പോലും നയിപ്പാൻ എനിക്ക് വലിയ വേദനയുണ്ട്. അഥവാ ഭവതിയുടെ ആഗ്രഹം സഫലമായ സ്ഥിതിക്ക് ഇനി വ്രതം അവസാനിപ്പിക്കരുതോ ?

-38-
സദാരാമ :- അയ്യോ അതൊരിക്കലും പാടില്ല. അവിടുന്നു തന്നെ ആലോചിച്ചു നോക്കണം. എന്റെ ആഗ്രഹം ഞാൻ പ്രതീക്ഷിച്ചിരുന്നതിലും ഉൽകൃഷഁടതരമായിട്ടാണ് ദേവി ഇത്ര വേഗത്തിൽ സാധിപ്പിച്ചു തന്നിരിക്കുന്നത്. ആ അവസ്ഥക്ക് ആദ്യ നിശ്ചയത്തെ ലംഘിച്ചാൽ അവരുടെ ശാപശക്തിയും പെട്ടെന്ന് പ്രത്യക്ഷമാകുമെന്നുള്ളതിൽ ഒട്ടും സംശയിക്കാനില്ല. ആയതു നമുക്ക് രണ്ടാൾക്കും ദോഷകരമായി പരിണമിക്കയും ചെയ്യും. അതിനാൽ സ്വല്പകാലമായ ഈയൊരു മാസം അവിടുന്നു ക്ഷമിക്കണമെന്നപേക്ഷിക്കുന്നു. തൽക്കാല സുഖത്തെ ഇച്ഛിച്ചു ദീർഘകാല സുഖത്തിന് ഹാനി വരുത്തുന്നത് ബുദ്ധിഹീനതയാണല്ലോ. ദേവി പ്രസാദിച്ചാൽ കല്പവല്ലിയും, പ്രകോപിച്ചാൽ കല്പാന്തവഹ്നിയും ആണെന്ന് അഭിജ്ഞനായ അവിടുത്തെ അടുക്കൽ ഞാൻ പ്രത്യേകം ഉണർത്തിക്കണമെന്നുണ്ടോ ? കാമപാലൻ :- ഹ ഹാ! ഞാൻ ഇവിടെ എന്താണ് ചെയ്യേണ്ടത് ?
(ശ്ലോകം 10)

മുന്നാക്കം മാന്യശീല ! മധുരിമഗരിമാ-
വന്നൊരീ നിൻവപുസ്സും
പിന്നാക്കം ദേവിയാൾ തൻ മഹിമയുമല-
മാകർഷണം ചെയ്കയാലേ
മുന്നും പിന്നും സമാനാന്തരമമരുമയ -
സ്കാന്തഖണ്ഡർദ്വയത്തിൽ
ചിന്നും ശക്തിക്കു ലാക്കായിടയിലെഴുമയോ -
ഗോളകം പോലെയായഁ ഞാൻ .


ഏതായാലും ഭവതിയുടെ അപേക്ഷയെ നിരസിപ്പാൻ ഞാൻ ശക്തനല്ല. സദാരാമ :- വിരഹവേദന എന്നോളം അവിടുത്തേക്കുണ്ടായിരിക്കുമോ എന്നു സംശയമാണ് എങ്കിലും ഗത്യന്തരമില്ലായ്ക നിമിത്തം ഭാവിയായ പരമ സുഖത്തെക്കുറിച്ചുള്ള ആശാബന്ധത്താൽ ഞാൻ ഒരു മാസം കഴിച്ചു കൂട്ടാം. അത്ര കാലം എനിക്ക് ഏകാന്തമായി പാർക്കുന്നതിന് ഒരു സ്ഥലം നിശ്ചയിച്ചു തരുകയും, ഇതിന്റെ മുപ്പത്തൊന്നാം ദിവസം എന്റെ പാണിഗ്രഹണം ചെയ്യുന്നതിനു വേണ്ട സന്നാഹങ്ങൾ ഇപ്പോൾത്തന്നെ ആരാഭിക്കണമെന്ന് സദയം ആജ്ഞാപിക്കയും ചെയ്‍വാറാകണം. കാമപാലൻ :- അങ്ങനെ തന്നെ, ആരവിടെ?
(പ്രവേശിച്ച ഭൃത്യനോട് )
ഈ സ്ത്രീക്ക് ഒരു മാസം ഏകാന്തമായി താമസിക്കുന്നതിനു വേണ്ട ഉപകരണങളോടും ആവശ്യമുള്ള ദാസിമാരോടും കൂടി നമ്മുടെ ഭാരതീ സൗധം തയ്യാറാക്കി കൊടുക്കണമെന്ന് മന്ത്രിയോട് പറയണം .
(സദാരാമയോട് ) എങ്ങനെയാണ് ഞാൻ ഭവതിക്കു യാത്ര പറയുന്നത് ? ആട്ടെ- ഏതായാലും ഇപ്പോൾ ഭാരതീസൗധത്തിലേക്ക് പോകാൻ അനുവദിച്ചിരിക്കുന്നു. സദാരാമ :- അവിടുത്തെ കൃപക്കായി വളരെ നമസ്കാരം. (പോകുന്നു) കാമപാലൻ :- ( ഗീതം 37. സാവേരി - ആദിതാളം ‘ ആനന്ദതുന്ദിലൻ' മട്ട് )

ഈവണ്ണവും പ്രൗഢി കൈവന്ന നാരിയാ -
ളീമന്നിലുണ്ടായി തോ!
താവുന്ന വൈദുഷ്യവു-മേവം നലമെഴുമതിനിപുണത
മേവും നയവിനയവിലാസവു -
മിഹ ഭുവി ബഹുരുചി നഹി പരമഹിളയിൽ - ഈവ
ഏതാനും ദിവസങ്ങളേതായാലുമിവിടെ
വീതാമയം നയിക്കിൽ ധാതാവിൻ കൃപയാലേ
സീതാസമാനയാമീ ശ്രീത മരസാക്ഷിയാൾ
മമ ദയിതാ -പദമുദിതാ —
നന്ദമമന്ദമിയന്നിടുമെന്നതി- നാലേ - ചാലേ
കുതുകാതിശയാകുലമേ ബത! മേ
മനതളിരിനിഹ പനിമതിമുഖിയുടെ-
യാരാധനവിധിമതി മമ ഗതി - ഈവ


(മറയുന്നു.)

-39-

മൂന്നാം അങ്കം - നാലാം രംഗം


[മായാപുരത്തിൽ ഒരു ഗൃഹത്തിന്റെ മുൻഭാഗം. കള്ളൻ പ്രവേശിക്കുന്നു.) കള്ളൻ:-
(ഗീതം 38. ഝo ഝo ടി - ആദിതാളം തെന്തിനൈ തെനനാനോ മട്ട് )

ഇന്നലെ രാത്രിയിലേ പോക്കിൽ ഒന്നുമെനിക്കോകിട്ടീലാ
കിട്ടാതെങ്ങനെ ഞാ-നെന്നുടെ കെട്ടിയ പെണ്ണിനെ കണ്ടീടും ?
കണ്ടീടാൻ കൊതിയോടായവൾ-കാത്തു വസി ച്ചിടുമിതു നേരം .
നേരം പോകുന്നൂ നമ്മുടെ വയറു വിശന്നും വേകുന്നു.
വേകും വയറോടെ - കൈയും - വീശിനടപ്പാനിടയായി
ആയതു പോകട്ടെ - അവളോ- ടെന്തോന്നിപ്പോൾ ചൊല്ലീടും ?
ചൊല്ലുകൾ കേട്ടാലും - ആയവൾ - മല്ലിനൊരുങ്ങിടുമരിശമൊടേ
അരിശം തിന്നീടിൽ നല്ലോ -രമ്യതെന്നുണ്ടൊരു പഴമൊഴിയും.
പഴമൊഴി ചൊല്ലീടിൽ ആയവൾ- പിഴമൊ-ഴിയുടനേ തന്നീടും .


(കള്ളി പ്രവേശിച്ച് കോപത്തോടുകൂടി കള്ളനെത്തല്ലുന്നു. അവൻ ഓടുന്നു) കള്ളൻ :- അയ്യാ ! അയ്യോ ! എന്നെ തല്ലരുതേ
(തം 39. ഝംഝം ടി - ആദിതാളം)

തല്ലരുതെന്നെയിപ്പോൾ-തങ്കക്കൊടീ !
തല്ലരുതെന്നെയിപ്പോൾ
കൊല്ലരുതെന്നെയിപ്പോൾ- കോപിച്ചു നീ
കൊല്ലരുതെന്നെയിപ്പോൾ.


കള്ളി :- ഹാ! തങ്കക്കൊടീ ! ഇന്നലെ രാത്രിയേ പട്ടിണി കിടക്കുന്ന ഇനിക്കു വല്ലതും കൊണ്ടുവന്നു തരാതെ രാവിലെ വെറുങ്കൈയായി വന്ന് തങ്കക്കൊടി ! മണ്ണാങ്കട്ടി ! ഫോവൂ ദൂരത്ത് .. കള്ളൻ :-

ഓമനപ്പെണ്ണല്ലയോ നീയെന്നുടെ
ഓമനപ്പെണ്ണല്ലയോ ?
ഓമനപ്പെണ്ണേ! നിന്നെ-പ്പോലെയിത്ര
ഓമനയാരുണ്ടെടീ!


കള്ളി:- അല്ലാ! തനിക്കു കൊണ്ടതൊന്നും പോരെന്നു തോന്നുന്നു. എന്നാൽ ഇതുകൂടി ആകട്ടെ. (അടിക്കുന്നു.) കള്ളൻ:- അയ്യ! ഈ ഓമനക്കൈകൊണ്ടുള്ള അടി ഇനിക്കല്ലാതെ വേറെ വല്ലോർക്കും കിട്ടുമോ? കള്ളി:- കാലത്തെ മെരട്ടും തമ്പ്രതായവുംകൊണ്ടു വന്നിരിക്കുന്നു. ഇനിക്ക് വെശപ്പ് സഹിക്കാൻ പാടില്ല. കള്ളൻ:-

കണ്ണിന്നു പഞ്ചാരയാം നിന്റെയുടൽ
കണ്ടോരുമാത്രയിങ്കൽ
ഉണ്ണാതെതന്നെയിപ്പോൾ നിറഞ്ഞെന്റെ
പെണ്ണേ! വയറു കാൺക.


കള്ളി:- നേരമ്പോക്കു പറയുന്നതിപ്പോഴല്ലാ. കേട്ടോ? കള്ളൻ:- ആട്ടെ. നീ അടുക്കളയിലേക്ക് ഒന്നു കേറുമോ? കള്ളി:- അടുക്കളയിലൊന്നുമില്ലാ അങ്ങോട്ടു കേറാൻ! കള്ളൻ:- അതൊക്കെ നീ ചെല്ലുമ്പോൾ ഉണ്ടാകുമേ! ഇന്നു രാത്രിയാകട്ടെ, നല്ല ഒരു തരം കണ്ടുവെച്ചിട്ടുണ്ട്. നാളെ നമുക്കോണംതന്നെ. കള്ളി:- ഇതു താൻ കാര്യംകാണാൻ പറയുന്നതല്യോ? കള്ളൻ:- ഛീ നിന്നാണെയല്ലാ. നാളെ നീ നോയഁക്കോ! കള്ളി:- എന്നാൽ വരു.

-40-
കള്ളൻ:- ഓഹോ നമ്മുടെ കെട്ടിയവൾ നമ്മോടു പ്രസാദിച്ചിരിക്കുന്നു. എടീ! നമുക്കു കൈകോർത്തുപിടിക്കാം. (അങ്ങനെ ചെയ്തിട്ട്) (ഗീതം 40. പരസു- ചായ്പ്. ‘വന്ദേ സദാ പത്മനാഭം' എന്ന മട്ട്)

നാളെത്തിരുവോണമാടാം—മങ്ക–
യാളേയതിനാൽ നമുക്കൊന്നു പാടാം
കോളേയൊരുമിച്ചുകൂടാം ഇനി
നീളേയിതുപോൽ മുതലുകൾ നേടാം. -നാളേ


കള്ളി:-

ഇന്നത്തെപ്പോലെ താൻ കൈയും —വീശി
നാളെയും വന്നാൽ ഞാനെന്തോന്നു ചെയ്യും?
എന്നാകിലപ്പോളെൻ കൈയും— തന്റെ
മെയ്യുമൊരു കൂടിക്കാഴ്ചയെ ചെയ്യും
തന്നാണെയിന്നിതു സത്യം.


കള്ളൻ:-

ശീലമിനിക്കപ്പോൾ മാറും എന്റെ
കാലങ്ങു നിന്റെ മുതുകിൽ കരേറും.


കള്ളി:- (കോപത്തോടുകൂടി കൈവിട്ടു മാറിനിന്നിട്ട്) താൻ എന്തു പറഞ്ഞു? കള്ളൻ:- ഞാനെന്തു പറഞ്ഞു?

ഓലനും സാമ്പാറും ചോറും–പാരം
ചേലോടു നിന്റെ വയറ്റിൽ കരേറും
എന്നല്യോ ഞാൻ പറഞ്ഞത്.


കള്ളി:- മിടുക്കൻ തന്നെ!എന്തെങ്കിലും വരൂ പോകാം. (മറയുന്നു.)

മൂന്നാം അങ്കം - അഞ്ചാം രംഗം


[ഭാരതീസൗധത്തിൽ സദാരാമ ഇരിക്കുന്നു.] സദാരാമ:-
(ഗീതം 41. ഝം ഝം ടി-ചായ്പ്. 'പവനനാലിളകുന്ന' മട്ട്)

പങ്കജലോചനാ! സങ്കടനാശനാ!
പാലയ ദീനബന്ധോ!
നിൻകനിവെൻകലിന്നങ്കുരിച്ചീടായ്കിൽ
നാഥാ! ഞാനെന്തു ചെയ് വൂ,
ഈവിധമാപത്തു കൈവന്ന നാരിമാർ
ഭൂവിലാരുള്ളു പാർത്താൽ?
ദൈവമേ! നീയെന്നോടിങ്ങനെ സാഹസം
ചെയ് വതിനെന്തുബന്ധം?
കഷ്ടമൊരു മഹാദുഷ്ടനാം ഭൂപന്റെ
മുഷ്ടിയിലേവമയ്യോ!
പെട്ടു പതിയെ വേർപെട്ടു വാഴ്‌വാനെന്നെ
വിട്ടുവോ നീ? ദൈവമേ!


ഹാഹാ കഷ്ടം! ദൈവം എന്നോട് മത്സരിക്കാൻതന്നെയാണ് തുടങ്ങിയിരിക്കുന്നതെന്ന് തോന്നുന്നു. ഈ മഹാ കശ്മലനായ രാജാവ്‌ എന്റെ ദേഹത്തെ ഒന്ന് സ്പർശിക്കുന്നതിന് എന്തെല്ലാം കൗശലം പ്രയോഗിച്ചു. ഈശ്വരകൃപയാൽ ഇന്നുവരെ അയാളുടെ വലയിൽ കുടുങ്ങാൻ ഇടയായില്ല. ഇതിനിടയിൽ അയാൾ എന്റെ പ്രതിച്ഛായ എഴുതിച്ചു തന്റെ മുറിയിൽ വയ്പിക്കയും; എനിക്ക് അനുരാഗം വർദ്ധിക്കുന്നതിനായി അതിന്റെ ഒന്നു രണ്ടു പ്രതികൾ ഇവിടെ അയയ്ക്കുകയും ചെയ്തിരിക്കുന്നു. ഇതെല്ലാം എന്തു ഭ്രാന്താണ്! അഥവാ "എന്നാൾവരെ യലർശരനാകുന്നൊരു തീകത്തുകില്ല ചിത്തത്തിൽ,അന്നാൾവരെ നിലനിൽക്കും വിദ്യ വിവേകം വിശുദ്ധി മഹിമാവും" എന്നാണല്ലോ ആപ്തവാക്യം. ഒരു മാസത്തെ അവധിയാണ് ഞാൻ ഈ ഏകാന്തവാസത്തിനായി വാങ്ങീട്ടുള്ളത്. ഇന്ന് 29-ാം ദിവസം തികയുന്നു. ഇനി നാളെ ഒരു ദിവസമേയുള്ളു. മറ്റേന്നാൾ എന്നെ വിവാഹം ചെയ്യുന്നതിന്നു വേണ്ട സന്നാഹങ്ങളെല്ലാം രാജാവ് ഏർപ്പെടുത്തിക്കഴിഞ്ഞിരിക്കുന്നു. പലവിധത്തിൽ ആലോചിച്ചിട്ടും ഇതേവരെ മോചനത്തിനുള്ള മാർഗ്ഗം യാതൊന്നും ലഭിച്ചും ഇല്ല. അല്ലയോ ലക്ഷ്മീപതേ! ശ്രീമൻനാരായണ! ഞാൻ ഇത്രനാളും നിർവ്യാജമായ ഭക്തിയോടുകൂടി അങ്ങേ ഭജിച്ചിട്ടും എന്നിൽ അങ്ങേക്കു ലേശമെങ്കിലും കരുണ ഉണ്ടായില്ലല്ലോ!

 

മൂന്നാമങ്കം (പേജ് 41 - 44)

 

-41-
(ഗീതം 42. എരിക്കില–രൂപകം. 'മാധവമെ എവ്വരുവായ്" മട്ട്)

മാധവാ! നീയെന്നിലേവം മമതവിടാൻ ഹേതുവെന്തേ?
മാധുരിചേർന്ന നിൻ ചേവടിയിണ
സേവിച്ചതിൻഫലമീവിധമോ? ഹന്ത! -മാധവ
ദ്രൗപദിയാൾ നിന്നെ മുന്നം താപമോടെ വാഴ്ത്തീടവേ
അനവധി വസ്ത്രമവൾക്കു നല്കിയ
കനിവു സമ്പ്രതി നിനവിലില്ലയോ? -മാധവ
തവസഖിയായില്ലയല്ലോ! മമകണവൻ പാര്‍ത്ഥനെപ്പോൽ
ദീനപാലകനെന്ന നാമവും
ഭംഗിയോ ഭവാനിങ്ങനെയായാൽ? -മാധവ
കേണിവണ്ണം സേവചെയ്യും പ്രാണികളെപ്പോറ്റിടാതെ
വാണിടാൻ നിനക്കുള്ളിലല്പവും
നാണമില്ലയോ നളിനലോചന!


ഇത്രമാത്രം വലുതായ ആപത്തിൽപ്പെട്ടു വലയുന്ന എന്നെ രക്ഷിക്കാൻ കനിവു തോന്നാത്ത അങ്ങേടെ ഹൃദയം ശിലകൊണ്ടാണോ നിർമ്മിക്കപ്പെട്ടത്. "പരിത്രാണായ സാധൂനാം വിനാശായ ച ദുഷ്കൃതാം ധർമ്മസംസ്ഥാപനാർത്ഥായ സംഭവാമി യുഗേ യുഗേ" എന്ന് അർജ്ജുനനോട് പറഞ്ഞത് അങ്ങുതന്നെയല്ലയോ? (കുറേ ആലോചിച്ചിട്ട്) അയ്യോ ദൈവമേ! എന്റെ പ്രിയതമൻ ആ ദുഷ്ടന്റെ വാളിനു ലക്ഷ്യമായിട്ടു നിന്ന ആ നിലയോർക്കുമ്പോൾ എന്റെ ഹൃദയം തകർന്നുപോകുന്നു. ഇനിമേൽ ഈ രാജ്യത്തിൽ തന്നെ കാണരുത് എന്നാണല്ലോ ഒടുവിൽ അയാൾ അദ്ദേഹത്തോട് പറഞ്ഞത്. ആയതിനാൽ ഉടൻതന്നെ അദ്ദേഹം ഈ രാജ്യം വിട്ടു പോയിരിക്കണം; നിശ്ചയം. ഇനിയും ഞാൻ ഈ ഹതമായ ജീവിതത്തെ വച്ചുകൊണ്ടിരുന്നിട്ട് സാധ്യമെന്ത് ? (സന്യാസിവേഷധാരിയായ പുഷ്പാംഗദൻ പ്രവേശിക്കുന്നു.) പുഷ്പാംഗദൻ:-
(ഗീതം 43. തോടി-ആദി)

കണ്ണീരൊഴിഞ്ഞിടാതെ കണ്ണുകളും കണ്ടിടാതെ
തണ്ണീരും ചെന്നിടാതെ തങ്കമേ!ഞാൻ വലഞ്ഞു.
നിന്നെപ്പിരിഞ്ഞിവണ്ണം ധന്യേ!നടപ്പതിന്നായ്
എന്നെയയച്ച വിധി മന്യേ മഹാകഠിനൻ!
തത്താദൃശാർത്തി വളർ-ന്നുൾത്താർ ദഹിച്ചിടുന്നു
എത്താവതോയിനിയെൻ മുത്തായ നിന്നെയയ്യോ!


(ആത്മഗതം) അല്ലാ! വ്യസനാധിക്യം ഉള്ളിലൊതുങ്ങാതെ വാഗ്‌രൂപേണ വെളിയിൽ പുറപ്പെട്ടു തുടങ്ങിയോ? ഇതെന്തു കഷ്ടം! എനിക്ക് വളരെ ക്ഷീണതയുണ്ട്. അതിനാൽ കുറേ വിശ്രമിക്കതന്നെ. (കിടക്കുന്നു.) സദാരാമ:- (ചെവികൊടുത്തിട്ട്)
(ശ്ലോകം 11)

എന്താണെൻ ശ്രുതിയിൽപതിച്ചതുമഹ-
ത്തായുള്ള സന്തോഷമോ?
സന്താപാഗ്നി കെടുത്തുവാനുദിതമാ-
യുള്ളോരു പീയൂഷമോ?
ചെന്താർമാനിനിതന്റെ വല്ലഭനെഴും
ചേണാർന്ന കാരുണ്യമോ?
ചിന്താവേശമിയന്നു മൽപ്രിയതമൻതാൻ
ചൊന്ന വാക്യങ്ങളോ?


അദ്ദേഹം ഈ രാത്രിയിൽ തെരുവിൽകൂടി അലഞ്ഞു നടക്കുക എന്നുള്ളത് സംഭാവ്യമാണോ?ഒരിക്കലും അല്ല.ഈ തോന്നൽ എല്ലാം എന്റെ മോഹചാപല്യത്തിന്റെ ഫലംതന്നെയാണ്. ഏതായാലും ദീപം കത്തിച്ചുനോക്കുന്നതിൽ വൈഷമ്യം ഒന്നുമില്ലല്ലോ. (അങ്ങനെ ചെയ്തിട്ട്) ഇതാ! അവിടെ ഒരാൾ നിശ്ചേഷ്ടനായി കിടക്കുന്നു.കേട്ടത് എന്റെ പ്രിയതമന്റെ ശബ്ദംതന്നെ എന്നാണ് എനിക്ക് തോന്നിയത്. ആരാണെന്നറിയണമല്ലോ. (നാലുചുറ്റും നോക്കി ഒരു പാശം കൈയിലെടുത്തിട്ട്) ഈ പാശം ഇവിടെ കെട്ടി ഇതിൽക്കൂടി പിടിച്ചു താഴെ ഇറങ്ങിച്ചെന്നു നോക്കുകതന്നെ. (അപ്രകാരം ചെയ്തിട്ട്) അയ്യോ! ഈ കിടക്കുന്നത് ഒരു ഭിക്ഷുവോ? അതോ എന്റെ ജീവിതസർവ്വസ്വംതന്നെയോ?

-42-
പുഷ്പാംഗദൻ:- (കാല്പെരുമാറ്റം കേട്ട് കണ്ണുതുറന്നുനോക്കി ആശ്ചര്യവ്യസനസന്തോഷസംഭ്രമങ്ങളോടുകൂടി എഴുന്നേറ്റു സദാരാമയെ ഗ്രഹിച്ചു കൊണ്ട്) (ഗീതം 44. നാഥനാമക്രിയ-ആദിതാളം, "നടക്കക്കാൽ നോകുതയ്യോ" മട്ട്)

രമണീജനങ്ങൾ ചൂടും രമണീയമണിമാലേ!
കമനീ! സംപ്രതി നൽകി മമ നീ ജീവിതം ബാലേ!


സദാരാമ:-

മലടിക്കു മകൻപോലെ കുരുടിക്കു മിഴിപോലെ
അഗതിക്കു നിധിപോലെ അണഞ്ഞു നീ മമ ചാലേ.


പുഷ്പാംഗദൻ:-

വരുവതെല്ലാം സഹിച്ചു മരുവേണമെന്ന ധൈര്യം
കരുതി വാഴ്കെടോ! ഖേദമരുതീ വിപത്തിലാര്യേ!


സദാരാമ:-

മണിസിംഹാസനംതന്നിൽ മരുവേണ്ടതാമീയുടൽ
മണലിൽ കിടന്നീവണ്ണം മാഴ്‌ കുമാറായിതല്ലോ!


പുഷ്പാംഗദൻ:- അയേ ജീവനായികേ! ഇങ്ങനെ വ്യസനിക്കാതെ അതിൽപ്പിന്നെയുള്ള വർത്തമാനങ്ങൾ പറക തന്നെ സദാരാമ:- എനിക്ക് ഒരു വ്രതമുണ്ടെന്നും അതിന്റെ അവസാനത്തിൽ എന്നെ പരിഗ്രഹിച്ചുകൊള്ളണമെന്നും പറഞ്ഞു ഞാൻ ആ ദുഷ്ടനെ ഒരുവിധം സമ്മതിപ്പിച്ചിരിക്കയാണ്. അന്നുമുതൽ എനിക്ക് ഈ മന്ദിരം പാർക്കാനായി തന്നു. നാളെയാണ് വ്രതത്തിന്റെ അവധി. അക്കാര്യം ഓർത്ത് ഞാൻ ഇന്ന് നിരാശയായി അത്യന്തം ദുഃഖിച്ചുകൊണ്ടിരുന്നപ്പോഴാണ് ഈശ്വര കാരുണ്യത്താൽ പ്രിയതമന്റെ ശബ്ദം കേട്ടതും ഇവിടെ വന്നതും. എന്നാൽ നമുക്കിനി ഇവിടെനിന്നു തെറ്റുന്നതിനുള്ള കൗശലം എന്തെന്ന് ഉടൻതന്നെ ആലോചിച്ച് തീർച്ചയാക്കേണ്ടിയിരിക്കുന്നു. പുഷ്പാംഗദൻ:- എനിക്ക് ആകപ്പാടെ വളരെ പാരവശ്യം ഉള്ളതിനാൽ മനസ്സിന് ഒട്ടും ഉന്മേഷമില്ല.ഇവിടത്തെ, സ്ഥിതിയേക്കുറിച്ച് നിശ്ചയവും ഇല്ല. അതിനാൽ ഭവതിതന്നെ ഉപായം ആലോചിച്ച് പറഞ്ഞാൽ മതി. സദാരാമ:- (സ്വല്പം ആലോചിച്ചിട്ട്) നാം ഇപ്പോൾ ഇവിടെനിന്ന് കാൽനടയായിപ്പോകുന്നത് ആപത്താണ്. അതിനാൽ അവിടുന്ന് നാളെ രാത്രി തൃതീയയാമത്തിൽ ഇവിടെ ഗൂഢമായി വരണം. നമുക്ക് വേഷച്ഛന്നന്മാരായിട്ടല്ലാതെ ഇനി സഞ്ചാരം പാടില്ല. അവിടുത്തേക്ക് ഈ സന്യാസിവേഷംതന്നെ ധാരാളം മതിയാകും. എനിക്ക് ഒരു പുരുഷവേഷം ധരിക്കുന്നതിനു വേണ്ട ഉടുപ്പുകൾ, നമുക്ക് സവാരി ചെയ്യുന്നതിന് രണ്ടു കുതിരകൾ ഇത്രയുംകൂടി വേണം. വന്നാൽ ഉടൻ തന്നെ നമുക്ക് ഇവിടെനിന്ന് പൊയ്ക്കളയാം. പുഷ്പാംഗദൻ:- അതേ, ആ ഉപായം കൊള്ളാം. എന്നാൽ കുതിരകളെയും ഉടുപ്പുകളും എങ്ങനെ വാങ്ങുന്നു? സദാരാമ :- അതിലേക്കു മാർഗ്ഗം ഉണ്ട്. (കഴുത്തിൽനിന്നും ഒരു പൊന്മാല എടുത്തിട്ട്) ഇതാ! ഈ മാല വിറ്റു പണം വാങ്ങണം. (മാല കൊടുക്കുന്നു.) പുഷ്പാംഗദൻ:- (മാല വാങ്ങി നോക്കി ദുഃഖത്തോടുകൂടി)
( ശ്ലോകം 12)

നീലേന്ദീവരനേത്രതൻ ഗളതല-
ത്താലേ വിരാജിച്ച പൊ-
ന്മാലേ! നീയതിനെപ്പിരിഞ്ഞു പുനരി-
ക്കാലേ നിരാലംബയായ്
മാലേറുംവിധമെന്റെ പാണിയിലണ-
ഞ്ഞാലേവളാണോമലേ!
മേലേവം തവ നന്മ ചേർപ്പതമലേ!
ചാലേ പ്രഭാലേപനാൽ?



-43-
സദാരാമ:- അല്ലയോ പ്രിയനായ ജീവനാഥാ! ഇങ്ങനെ വിലപിച്ചുകൊണ്ടിരിക്കുന്നതിനു സമയവും സ്ഥലവും ഇതാണോ? ആരെങ്കിലും വന്നു നമ്മുടെ ഈ സമാഗമത്തെ കണ്ടുപിടിക്കുന്നതായാൽ അതു വലിയ ആപത്തായിത്തീരുകയില്ലയോ? പുഷ്പാംഗദൻ:- ഭവതി പറയുന്നതു ശരിതന്നെ.എന്നാൽ ഞാനിപ്പോൾ പോകട്ടെ. പറഞ്ഞതുപോലെ നാളെ രാത്രി തൃതീയയാമത്തിൽ നിശ്ചയമായി വരാം. വന്ന ഉടൻ ഈ കയറ്റിൽ പിടിച്ചു കുലുക്കും. അപ്പോൾ ഭവതി വന്നേക്കണം. (ആത്മഗതം) (ഗീതം 45. കാപി- ആദിതാളം. 'ദേവദേവാശയ'മട്ട്.)

എങ്ങനെയെൻ സദാരാമയെ
ഇങ്ങേവം ഞാൻ സന്ത്യജിപ്പൂ? -എങ്ങ


സദാരാമ :-

ഇങ്ങനെയെൻ മനോവല്ലഭ!
മങ്ങിടൊല്ലാ സാമ്പ്രതം നീ.


പുഷ്പാംഗദൻ:-
പോയിടുന്നേനിതാ!ജീവിത-
മായിടുന്ന നിന്നെ വിട്ടു -പോയി

 


സദാരാമ :-

മാഴ്‌കിടൊല്ലാ വിഭോ! മംഗല-
മേകീടും ശ്രീവാസുദേവൻ -മാഴ്കി


അയ്യോ! സമയം അതിക്രമിക്കുന്നു. ഞാൻ പോകട്ടയോ? പുഷ്പാംഗദൻ:- ആകട്ടെ. (സദാരാമ കയറിൽ പിടിച്ചു കയറി മാളികയിൽ മറയുന്നു.) ഹാ ഹാ! (ശ്ലോകം 13)

നേത്രത്തിന്നമൃതായമാനമമലം സൗന്ദര്യസാരം പ്രിയാ-
ഗാത്രം മാനസവും തളർന്നിഹ മറഞ്ഞീടുന്നു വാടുന്നു ഞാൻ,
(ധൈര്യസമേതം )
ക്ഷാത്രം ധൈര്യമിയന്നു ഞാനിനി വധൂരത്നം വചിച്ചുള്ള നൽ-
സൂത്രംപോലെ നടത്തുവാൻ മടിവെടിഞ്ഞുദ്യോഗമാർന്നീടുവൻ.


(മറയുന്നു.)

മൂന്നാം അങ്കം - ആറാം രംഗം


[ഭാരതീസൗധത്തിനടുത്തുള്ള തെരുവ്. കള്ളൻ പ്രവേശിക്കുന്നു.] കള്ളൻ:- നമുക്ക് ദൈവം തുണയുണ്ടെന്നു തീർച്ചതന്നെ. ഇത്ര അഴകുള്ള ഒരു പെണ്ണിനെ കൈക്കലാക്കുന്നതിന് ഇടയായല്ലോ. വല്ലതും മോഷ്ടിക്കണമെന്ന് വിചാരിച്ചു ഞാൻ വന്നൊളിച്ചുനിന്നു തരംനോക്കിയനേരത്തു തന്നെ ഇവർ രണ്ടുപേരുംകൂടി മിനുമിനുക്കുന്നതും വ്യസനിക്കുന്നതും ഇവിടെനിന്നും കടക്കുന്നതിനുള്ള വഴിആലോചിക്കുന്നതും മറ്റും കേൾക്കാനിടയായതു നമ്മുടെ നല്ലകാലംതന്നെ. ഇനി ഇങ്ങനെ നിന്നാലൊക്കൂല്ല. നേരം പാതിരായാവാറായിപ്പോയി. മറേറയാൾ വന്നേക്കും. (മേല്പോട്ടു നോക്കീട്ട്) ഈ മാളികയിൽ വെളക്കിന്റെ വെട്ടം ഒക്കെ മങ്ങിയിരിക്കുന്നു. നല്ല ഇരുട്ട് - കൊള്ളാം. (കൈയിലുള്ള ഉടുപ്പുകൾ നോക്കീട്ട്) അവൾക്ക് ഈ ഉടുപ്പു ധാരാളം മതിയാകും; കുതിരകൾ ഇവിടെ നില്ക്കുന്നുണ്ട്.കക്കാൻ പഠിച്ചിട്ടുള്ള നമുക്കാണോ ഇതിനൊക്ക പ്രയാസം? (മാളികയ്ക്കടുത്തുചെന്നു നോക്കിട്ട്) ഇതാ നൂല്ക്കയറിട്ടിരിക്കുന്നു. ഇവൾ നല്ല ഒന്നാന്തരം കള്ളിയാണ്. തർക്കമില്ല എന്നോടു ചേരേണ്ടവൾതന്നെ. ഇനി താമസിക്കാൻ പാടില്ല. ഇപ്പോൾത്തന്നെ ഇവളേയുംകൊണ്ടു കടക്കണം. (പതുക്കെ നാലുവശവും നോക്കീട്ടു കയറ്റിൽ പിടിച്ചു കുലുക്കുന്നു.) (സദാരാമ പെട്ടെന്നിറങ്ങിവന്ന് ഉടുപ്പുകൾ വാങ്ങിധരിച്ചു രണ്ടു പേരും ഓരോ കുതിരപ്പുറത്തു കയറി പോകുന്നു.)

-44-

മൂന്നാം അങ്കം - ഏഴാം രംഗം


[ഭാരതീസൗധത്തിനടുത്തുള്ള തെരുവ്.] പുഷ്പാംഗദൻ:-
(ശ്ലോകം 14)

എന്താണെൻ പ്രിയനെത്തിടുന്നതിനമാന്തിക്കുന്നതെന്നീവിധം
ചിന്താഭാരമിയന്നമന്ദമിഹ മൽപ്രാണാധിക പ്രേയസി
സന്താപഭ്രമതർഷഹർഷഭയരാഗാദ്യങ്ങളോടും കളി-
പ്പന്തായുള്ളമനസ്സൊടൊത്തുമരുവും സൗധം സമീപസ്ഥമായ്‌.


(നാലുപുറവും നോക്കിനടന്ന് കയറിൽ പിടിച്ചു കുലുക്കി സ്വല്പനേരം നോക്കിനിന്നിട്ട്) എന്താണ് എന്റെ പ്രിയതമയെ കാണാത്തത്;അവൾ ഉറങ്ങുകയോ! അതിബുദ്ധിശാലിനിയായ അവൾ എന്റെ ആഗമനത്തെ പ്രതീക്ഷിക്കാതെ ഉറങ്ങുകയോ? അതുണ്ടാകുന്നതല്ല. ഏതായാലും ഈ പാശത്തെ ഒന്നുകൂടി ചലിപ്പിക്കുകതന്നെ. (അങ്ങനെ ചെയ്തിട്ട്) ഹാ ഹാ! അവളെ കാണുന്നില്ലല്ലോ! ഇതിനു കാരണമെന്ത്!ഇതെന്തു മായം? സദാരാമ ഇവിടെ ഉണ്ടായിരുന്നെങ്കിൽ നിശ്ചയമായിട്ടും ഇപ്പോൾ ഇറങ്ങി വരുമായിരുന്നു. സമയം ഇത്രയായിട്ടും അവൾ വരാതിരിക്കുന്നത് നോക്കുമ്പോൾ അവൾക്ക് എന്തോ ആപത്തു സംഭവിച്ചിരിക്കും എന്നൂഹിക്കേണ്ടിയിരിക്കുന്നു. ഇന്നലെ ഞങ്ങൾ തമ്മിലുണ്ടായ സമാഗമത്തെപ്പറ്റി വല്ലവർക്കും അറിവു കിട്ടിയോ? അഥവാ ആ കാമപാലൻ തന്നെ അവളുടെ വ്രതാവസാനകാലം വന്നതിനാൽ അവളെ മാറ്റിപ്പാർപ്പിച്ചുവോ? അങ്ങനെയാണെങ്കിൽ ഇവിടെ ഈ പാശം കാണ്മാൻ ഇടയില്ലല്ലോ. ഏതായാലും വിധി സമർത്ഥൻതന്നെ. സംശയമില്ല. അല്ലയോ വിശ്വംഭരാ! (ഗീതം 46. ആനന്ദഭൈരവി- ചായ്പ്.)

അയ്യോ ഇനി ഞാനെവിടേക്കു പോകേണ്ടു?
മെയ്യോ തളർന്നീടുന്നു
വയ്യോതുവാനാർത്തി - പൊയ്യോ നീയഹോ! കൃപ
ചെയ്‌വോനെന്നുള്ള മൊഴി?-വിഭോ! കൃപ
ചെയ്‌വോനെന്നുള്ള മൊഴി.- അയ്യോ
ഉണ്ടായൊരാർത്തിയെ വീണ്ടും വളർത്തുവാ -
നുണ്ടായോ യോഗമേവം
വണ്ടാർകുഴലിയെ കണ്ടാശ്വസിപ്പാനായ്
തിണ്ടാടുമാറായിതോ?—ഇനിയും ഞാൻ
തിണ്ടാടുമാറായിതോ? -അയ്യോ
(കയററിനെ നോക്കീട്ട്) അല്ലയോ പാശമേ!
കരസംഗമംകൊണ്ടു പുരുസൗഖ്യമേകിയ
സരസീരുഹാക്ഷിയവൾ
കരുണാലവംപോലും കരുതാതെ നിന്നെയും
തരസാ വെടിഞ്ഞുപോയോ?-എന്നെയെന്നപോൽ
തരസാ വെടിഞ്ഞുപോയോ? -അയ്യോ


എന്റെപ്രിയതമയെ കൂടാതെ ശൂന്യമായ ഈ സ്ഥലത്തു ഞാൻ എങ്ങനെ നിൽക്കുന്നു? അഥവാ എന്റെ പ്രിയതമയെ കണ്ടാശ്വസിക്കുന്നതിന് ഇടയായ ഈ സ്ഥലത്തെ എങ്ങനെയാണ് ഞാൻ വിട്ടുപോകുന്നത്?കഷ്ടം! ഇപ്രകാരം ഇതികർത്തവ്യതാമൂഢനായി ഈ രാത്രിയിൽ തനിയെ ഈ തെരുവിൽ അലയുന്നതിന് എനിക്കു സംഗതിയായല്ലോ ഈശ്വരാ! (കുറെ ആലോചിച്ചിട്ടു ഗൗരവത്തോടുകൂടി) ഇല്ല. എനിക്കു വ്യസനം ഇല്ല. എന്റെ പതിവ്രതാരത്നത്തെ തൊടുന്നതിനു അന്യൻ ശക്തനാകയില്ലെന്ന് എനിക്ക് നല്ല നിശ്ചയമുണ്ട്. പിന്നെ ഞാൻ എന്തിനിങ്ങനെ വ്യസനിക്കുന്നു? വിധിമതം ആർക്കറിയാം. ഏതായാലും ഞാൻ ഇനിയും നിരാശനാകുന്നില്ല. എന്റെ പ്രിയതമയെ അന്വേഷിച്ചു വീണ്ടും സഞ്ചരിക്കുകതന്നെ. (മറയുന്നു.)

 

നാലാമങ്കം (പേജ് 45 - 50)

 

-45-

നാലാം അങ്കം - ഒന്നാം രംഗം


[കുന്തളരാജ്യത്തിലെ ഒരു വനപ്രദേശം. കള്ളനും സദാരാമയും കുതിരപ്പുറത്തു യാത്രയായി പ്രവേശിക്കുന്നു.] സദാരാമ:- പ്രാണേശാ! നാം മായാപുരിരാജ്യം വിട്ട് വളരെദൂരം പോന്നുകഴിഞ്ഞല്ലോ. ഇതാ കിഴക്ക് അരുണോദയമാകാറായിരിക്കുന്നു. ഇനി നമുക്ക് ഇവിടെ ഇരുന്നു കുറേ വിശ്രമിക്കയല്ലേ? കള്ളൻ:- ഉം. സദാരാമ:- എന്നാൽ നമുക്ക് ഇറങ്ങാം. കള്ളൻ:- ഉം. (രണ്ടുപേരും കുതിരകളിൽ നിന്നിറങ്ങി ഇരിക്കുന്നു.) സദാരാമ:- ആവൂ! ഈശ്വരകൃപനിമിത്തം ആ മഹാദുഷ്ടന്റെ കൈയിൽനിന്നും തെററി രക്ഷപ്പെടുന്നതിനിടയായല്ലോ. ഇനി എന്തായാലും തരക്കേടില്ല. കള്ളൻ:- ഉം സദാരാമ:- എന്താണ് പ്രിയതമൻ ഒന്നും മിണ്ടാത്തത്? ക്ഷീണതയാലോ, വ്യസനത്താലോ? കള്ളൻ:- (ആത്മഗതം) ഇവിടെ ക്ഷീണവും ഇല്ലാ, വ്യസനവും ഇല്ല. തന്തോഴമേ ഉള്ളു. ഞാൻ തൂശിമേൽ തപസ്സുനിന്നാൽ ഇങ്ങനെ ഒരുത്തിയെ കിട്ടുമോ? ഇങ്ങനെ മൂളിയാൽ എത്രനേരം മൂളും? നേരം വെട്ടം വീണുതുടങ്ങിയല്ലൊ. ഇനി പറഞ്ഞുതുടങ്ങാം. അല്ലാതെ എന്തു ചെയ്യും? (പ്രകാശം) എൻെറ ഓമനപ്പെണ്ണേ! എനിക്കു വളരെ ക്ഷീണവും വെസനവും ഉണ്ട് . സദാരാമ:- (ഞെട്ടീട്ട് ആത്മഗതം) അയ്യോ! ഞാൻ ഈ കേൾക്കുന്നത് ആരുടെ ശബ്ദം? ഞാൻ സ്വപ്നംകാണുന്നുവോ? ഇതെന്ത്? (മുഖത്തിൽ സൂക്ഷിച്ചുനോക്കീട്ട്) ചതിക്കാൻ ഭാവിച്ച എനിക്കുതന്നെ ചതിപററിയോ? ഓ! ഇതങ്ങനെതന്നെ. കഷ്ടം കഷ്ടം! കള്ളൻ:- (നേരെ നോക്കീട്ട്) എന്തിനു വെറുതേ സൂക്ഷിക്കുന്നു? ഇതു പുള്ളി വേറെ! സദാരാമ:- (ആത്മഗതം) അയ്യയ്യോ! ഈ കരിങ്കള്ളനാണോ എന്റെ പ്രിയതമൻ? (ഗീതം 47 അഠാണകാനട-ആദിതാളം.)

അയ്യോ! എനിക്കേവം ആർത്തിവരുവാനെന്തേ?
മെയ്യോ കുഴഞ്ഞീടുന്നു മാധവ ദൈവമേ!
ഒരുകൗശലംതേടി വരനോടുചേർന്നുകൂടി
മരുവിടാൻ കൊതിയോടിപ്പെരുവഴിതന്നിലോടി, -അയ്യോ


കള്ളൻ:- കരയീം വിളിക്കീം ഒന്നും വേണ്ട. ഞാനുണ്ടല്ലോ പാർപ്പിച്ചുകൊള്ളാൻ. സദാരാമ:-

വകതിരിവേയില്ലാ-ത്തിവനോടെന്തോന്നു ചൊല്ലാം?
വരുവതു പാർക്കിലെല്ലാം വൻപിണിയല്ലാതില്ലാ. -അയ്യോ


കള്ളൻ:- ഏ ഓമനെ! എന്തിനു കരയുന്നു?

-46-
(ഗീതം 48. കാപി-ആദിതാളം 'തില്ലേലക്കടി' മട്ട്.)

വേണ്ടാ സങ്കടം വേണ്ടാ നീ കര
യേണ്ടാ തെല്ലുമെൻ പെൺമണിയേ!
വേണ്ടാ സങ്കടം വേണ്ടാ നീ കര-
യേണ്ടാ തെല്ലുമെൻ കൺമണിയേ!
നല്ലൊരു ദേശം തിരക്കിയിവിടെ ഞാൻ
നല്ല ഗൃഹമൊന്നു വാങ്ങീടുവൻ
നല്ലസുഖമായ് നമുക്കതിൽ പാർത്തിടാ-
മല്ലോ നിനയ്ക്കു നീ മങ്കയാളേ!
പട്ടിണിയിലകപ്പെട്ടുപോമെന്നു നീ -
യൊട്ടും നിനച്ചഴൽപ്പെട്ടിടേണ്ടാ
മുട്ടാതെ വേണ്ടവ കട്ടുകൊണ്ടന്നു ഞാ-
നൂട്ടീടുവൻ നിന്നെ വാട്ടമെന്ന്യേ.


സദാരാമ:- (മന്ദഹാസത്തോടുകൂടി) എന്നും കക്കാൻ തരം കിട്ടിയില്ലെങ്കിലോ? കള്ളൻ:- അതൊന്നും നീ കൂട്ടാക്കണ്ടാ, ഉണ്ടു കൗശലം. സദാരാമ:- കുറേനാൾ കഴിയുമ്പോൾ കെട്ടിയവളെ ത്തിരക്കിപ്പോകുമോ എന്തോ? കള്ളൻ:- ഞാനോ! കൊള്ളാം! അതൊരുനാളുമില്ല. സദാരാമ:- എന്നാൽ മതി. ഇപ്പോൾ ഒരു കാര്യം വേണ്ടിയിരിക്കുന്നു. എനിക്കു ദാഹം സഹിച്ചുകൂട. കുറേ വെള്ളം പോയിക്കൊണ്ടുവരണം. എനിക്കൊരടി നടക്കാൻ പാടില്ല. കള്ളൻ:- ഇവിടെ അടുക്കലെങ്ങും വെള്ളം കിട്ടുമെന്നു തോന്നുന്നില്ലല്ലോ. സദാരാമ:- അയ്യോ! അതൊന്നും പറഞ്ഞാൽ പോരാ. വെള്ളം കുടിച്ചില്ലെങ്കിൽ ഇപ്പോൾ എന്റെ പ്രാണൻ പോകും. എവിടെയെങ്കിലും പോയി വെള്ളം കൊണ്ടു വന്നേകഴിയൂ. കള്ളൻ:- ഞാൻ വരുമ്പോഴേക്കുനീ കടന്നുകളഞ്ഞെങ്കിലോ? സദാരാമ:- കൊള്ളാം. നല്ലകാര്യം! അല്ലെങ്കിൽ, തീരെ നടക്കാൻപാടില്ലെങ്കിലും, ഞാൻകൂടെ വന്നുകളയാം. പിന്നെ സംശയമില്ലല്ലോ. കള്ളൻ:- അത്ര ബുദ്ധിമുട്ടണമെന്നില്ല. സദാരാമ:- ഞാൻ താങ്കളെ വിട്ട് ഈ കാട്ടിൽ എവിടെ പോകുന്നു? എന്നെ വല്ല രാക്ഷസന്മാരും പിടിച്ചു ഭക്ഷിച്ചുകളഞ്ഞെങ്കിലോ? അത്ര ബുദ്ധിയില്ലാത്തവളാ ണോ ഞാൻ? ഭർത്താവു പോയി, സ്വദേശവും പോയി, ഇനി ഈ ഒരാളെ ദൈവം തന്നിട്ടുണ്ട്, ഈയാളെയും വിട്ടു ഞാൻ തനിച്ചു പോകയോ? കള്ളൻ:- എന്നാൽ ഇതാ! ഞാൻ വെള്ളവുംകൊണ്ടു വന്നു കഴിഞ്ഞു. (ഓടിപ്പോയി) സദാരാമ:- ഹാ ഹാ! ഹതവിധേ! നീ ഇനിയും എന്നെ പരീക്ഷിക്കയാണോ? ആകട്ടെ, ഞാൻ നിന്നെയും ഒന്നു പരീക്ഷിക്കാതെ വിടുകയില്ല. കള്ളൻ വരുന്നതിനുമുൻപേ ഇവിടെനിന്നു കടക്കണം. ഇവൻ വന്നാലും അതിവേഗത്തിൽ എന്നെ അനുഗമിക്കാതിരിപ്പാനായി ഒരു കുതിരയുടെ കടിഞ്ഞാൺ മുതലായവ എടുത്തു ഈ കാട്ടിൽ കളയുന്നതു നന്നായിരിക്കും. (അപ്രകാരം ചെയ്തിട്ട് കുതിരപ്പുറത്തു കയറി പായുന്നു.)

-47-

നാലാം അങ്കം - രണ്ടാം രംഗം


[കുന്തളരാജധാനിയുടെ ഒരു മുറി. പ്രതാപവർമ്മചക്രവത്തി ഇരിക്കുന്നു.]
പ്രതാപവർമ്മ:- ഞാൻ പുത്രലാഭം ഉണ്ടാകുന്നതിനായി പരമശിവനെ സേവിച്ചതിൽ എനിക്കു ലഭിച്ചത് ഒരു പുത്രിയാണ്. പുത്രഭാഗ്യം എനിക്കില്ലെന്നും, എന്നാൽ പുത്രിക്കു സകലഗുണസമ്പന്നനായ ഒരു ഭർത്താവുണ്ടാകുമെന്നും, അയാൾ എന്റെ പില്ക്കാലം നാടുവാഴുമെന്നും പരമശിവൻ അരുളിച്ചെയ്തിട്ടുണ്ട്. പുത്രിയെ ഒന്നിലധികം രാജകുമാരന്മാരെക്കൊണ്ടു വിവാഹം ചെയ്യിച്ചു. ഹാ! കഷ്ടം! വിവാഹം ചെയ്തവരെല്ലാം പത്മാവതിയോടു കൂടി ചേരുന്ന രാത്രിയിൽതന്നെ മൃതന്മാരായിത്തീരുകയാണു ചെയ്തിട്ടുള്ളത്. വേണ്ട അന്വേഷണങ്ങൾ എല്ലാം ചെയ്തിട്ടും ഈ മരണത്തിന്റെ കാരണം എന്താണെന്നു ഇതേവരെ അറിവാൻ ഇടയായിട്ടില്ല. ഇനി എന്താണിവിടെ കർത്തവ്യമായിട്ടുള്ളത്? ഏതായാലും മന്ത്രിയുടെ അഭിപ്രായം കൂടി അറിയുകതന്നെ. ആരവിടെ? (പ്രവേശിച്ച ഭൃത്യനോട്) മന്ത്രിയെ വേഗം കൂട്ടിക്കൊണ്ടു വരൂ. (ഭൃത്യൻ പോയി.) (ഗീതം 49. സുരുട്ടി രൂപകം. 'പരദേവി' എന്ന മട്ട്)

പരമേശ! നിൻപാദയുഗം ശരണം മമ-പരമേശാ!
വരമേകിയീവിധമഴൽ ഹന്ത! ചേർപ്പതെന്തു? ദേവ! -പര
ദുരിതമിതൊഴിവാ-നിഹ-കരുണചെയ്ക നീ
ദുരിതനിജഭക്തഖേദ! ദീനലോകപാരിജാത! - പര


(മന്ത്രി പ്രവേശിക്കുന്നു.) പ്രതാപവർമ്മ:- പത്മാവതിയുടെ വിവാഹത്തെപ്പറ്റി ഇനി മന്ത്രിയുടെ അഭിപ്രായം എന്താണെന്നറിയേണ്ടിയിരിക്കുന്നു. മന്ത്രി:- പത്മാവതിയുടെ ഭർത്താവാണ് അനന്തരചക്രവർത്തിയെന്നു സാക്ഷാൽ പരമശിവൻ അരുളിച്ചെയ്തിട്ടുള്ളതു മറിച്ചുവരാൻ ഇടയില്ല. അതിനാൽ വീണ്ടും വിവാഹം നടത്തണമെന്നാണ് എന്റെ പക്ഷം. പ്രതാപവർമ്മ:- വിവാഹം ചെയ്യുന്നവരെല്ലാം അന്നന്നുമരിക്കുന്ന സ്ഥിതിക്കു ഇനി അതിലേക്കായി ആരാണു ധൈര്യപ്പെടുന്നത് ? മന്ത്രി:- അതു വാസ്തവം തന്നെ. എങ്കിലും നമുക്കിതിൽ ഒട്ടും അധൈര്യം ഉണ്ടാവാൻ പാടില്ല. പത്മാവതിയുടെ ഭർത്താവും അനന്തരചക്രവത്തിയുമായി ഈശ്വരനാൽ നിർദ്ദേശിക്കപ്പെട്ട ഒരു പുണ്യപുരുഷൻ നിശ്ചയമായി ഉണ്ടായിരിക്കണം. അയാൾ വരുന്നതുവരെ ഈ വിവാഹത്തെ നാം തുടർച്ചയായി നടത്തിക്കൊണ്ടിരിക്കതന്നെ വേണ്ടിയിരിക്കുന്നു. പ്രതാപവർമ്മ:- അതിനെന്താ മാർഗ്ഗം? മന്ത്രി:- നമ്മുടെ ഈ ഗ്രാമങ്ങളിൽ യോഗ്യന്മാരായ ദ്വിജന്മാർ ധാരാളം ഉണ്ട്. അവരുടെ പേരുകൾ തുണ്ടുകളിൽ എഴുതിയിട്ട് എടുത്താൽ ആരുടെ പേരു വരുന്നുവോ അയാളെ പത്മാവതിയുടെ വരനായി നിശ്ചയിക്കണം. ആഡംബരങ്ങളോടുകൂടി പ്രകടമായി വിവാഹം നടത്തുന്നത് ആ ഒരു രാത്രി കഴിഞ്ഞിട്ടു മതിയാകും! പ്രതാപവർമ്മ:- അപ്രകാരം ചെയ്യുന്നതു സാഹസമല്ലയോ? ഇനിയും ആളുകളെ ഇങ്ങനെ വധിക്കുന്നത് എത്രയോ മഹാകഷ്ടമാണ്.

-48-
(ശ്ലോകം 15)

എല്ലാലോകരെയും വിപത്തുകളൊഴി-
ച്ചൻപോടുപാലിച്ചുകൊ
ണ്ടുല്ലാസത്തൊടു മേവിടേണ്ട നൃവരൻ
കാരുണ്യലേശോദയം
ഇല്ലാതാത്മജനങ്ങളെ പ്രതിദിനം
കൊല്ലാനിരിക്കുന്നുവെ-
ന്നല്ലാതീ നിയമം നടപ്പിൽ വരികിൽ
ചൊല്ലീടുകില്ലാരുമേ.


ആ ദുഷ്കീർത്തിയെ നാം എങ്ങനെ സഹിക്കും? മന്ത്രി:- തിരുമേനി! അങ്ങനെ വിചാരിക്കാനില്ല. രണ്ടോ മൂന്നോ പുരുഷന്മാർ വിവാഹം ചെയ്തു എന്നും മരിച്ചു എന്നും ഉള്ളതുകൊണ്ട് ഇനി വിവാഹം ചെയ്യുന്നവരെല്ലാം അപ്രകാരംതന്നെ മരിക്കണമെന്നുണ്ടോ? മരിച്ചവർ അവരുടെ വിധിയെ കഷ്ടത കൂടാതെ അനുഭവിച്ചു എന്നേ വിചാരിക്കാനുള്ളു. ഈശ്വരവിലാസം ആർക്കറിയാം. അതിനാൽ, (ശ്ലോകം 16)

രാജ്യത്തിന്നൊരരാജകത്വമുളവാ-
യാലുള്ള ദോഷത്തെയും
പൂജ്യശ്രീപുരവൈരി മുന്നമരുളി-
ച്ചെയ്തുള്ള വാക്യത്തെയും
ആജ്യന്തോജ്ജ്വലവീര്യകീർത്തിവസതേ!
നന്നായ് നിനച്ചിന്നു നാം
പ്രാജ്യസ്ഥൈര്യവിലാസമോടിഹ മുദാ
കൃത്യം നടത്തീടണം.


പ്രതാപവർമ്മ:- എന്നാൽ മന്ത്രിയുടെ അഭിപ്രായം പോലെ നടക്കട്ടെ. എനിക്ക് എല്ലാംകൊണ്ടും മനസ്സിനു തീരെ സ്വാസ്ഥ്യം ഇല്ല. ഈ ഭൂഭരണമാകുന്ന മഹാഭാരം എത്രയും വേഗത്തിൽ ഒരാളുടെ ശിരസ്സിൽ സമർപ്പിക്കാൻ സംഗതിയായാൽ കൊള്ളാമെന്നേ എനിക്കാഗ്രഹമുള്ളു. മന്ത്രി:- തിരുമനസ്സിലെ അഭിലാഷം അചിരേണ സഫലമാകാൻ ഈശ്വരൻ കടാക്ഷിക്കട്ടെ. വിവാഹകാര്യമെല്ലാം ഞാൻ വേണ്ടപോലെ അന്വേഷിച്ചുകൊള്ളാം. (മറയുന്നു)

നാലാം അങ്കം - മൂന്നാം രംഗം


[കുന്തളത്തിലെ ഒരു ബ്രാഹ്മണാഗാരം. മാറത്തടിച്ചു നിലവിളിച്ചുകൊണ്ട് ഒരു ബ്രാഹ്മണ വിധവ പുത്രസമേതം പ്രത്യക്ഷീഭവിക്കുന്നു.] വിധവ:- അയ്യയ്യോ! എന്റെ പൊന്നുമകനേ! നിന്നോടു കൂടാതെ ഞാൻ എങ്ങനെ ജീവിച്ചിരിക്കും? നിന്നെ കണ്ടുംകൊണ്ടു മരിക്കണമെന്നല്ലയോ ഞാൻ വിചാരി ച്ചിരുന്നത്? പുത്രൻ:- അമ്മേ! ഇതെന്തൊരു വ്യസനമാണ്? അടങ്ങിയിരിക്കിൻ. വിധവ:- ഞാൻ എങ്ങനെ അടങ്ങിയിരിക്കും? അവിടെ പോയവർ വല്ലവരും ജീവനോടെ തിരിച്ചുവന്നിട്ടുണ്ടോ? അയ്യോ! ഞാനിപ്പോൾത്തന്നെ പ്രാണൻ കളയുന്നുണ്ട്. (താഴെ വീണുരുണ്ടു മുർച്ഛിക്കുന്നു.)

-49-
പുത്രൻ:- കഷ്ടം! ഇതു വലിയ ആപത്തായല്ലോ. അമ്മേ! അമ്മേ! എണീക്കണേ. എണീക്കണേ. വിധവ:- (ബോധത്തോടുകൂടി) എനിക്ക് രണ്ടുമൂന്നു കുട്ടികളെങ്കിലും ഉണ്ടായിരുന്നെങ്കിൽ കുറേ സമാധാനപ്പെടാമായിരുന്നു. ഇതെന്റെ ഏകപുത്രനാണല്ലോ ദൈവമേ! മഹാരാജാവ് വളരെ ദയാലുവാണെന്നത്രേ എല്ലാവരും വിചാരിച്ചിരുന്നത്. ഇപ്പോൾ അവിടുന്ന് ഇങ്ങനെ നിശ്ചയിച്ചതു പ്രജകളുടെ ഭാഗ്യദോഷംതന്നെ ആയിരിക്കാം. പുത്രൻ:- അമ്മേ! വ്യസനിക്കാതിരിപ്പിൻ. ജനിച്ചാൽ ഒരിക്കൽ മരിക്കുമെന്നു തീർച്ചയാണല്ലോ. ആയവസ്ഥയ്ക്കു മുൻകൂട്ടി മരിക്കുന്നതു നല്ലതാണ്. ഇതു വിശേഷിച്ചും സുഖമായ മരണമാകുന്നു. ഒരു രാത്രികൊണ്ടു കഥയെല്ലാം കഴിയും. രോഗം വല്ലതും പിടിപെട്ടു ബുദ്ധിമുട്ടുകയും ഔഷധങ്ങൾ സേവിച്ചു കഷ്ടപ്പെടുകയും ഒന്നും വേണ്ടല്ലോ. വിധവ:- അയ്യോ! നിന്നെ കൊല്ലാൻ ഞാൻ സമ്മതിക്കയില്ല. മഹാരാജാവിന്റെ അടുക്കൽ ഞാൻകൂടി വരാം; എന്നെ കൊന്നുംവച്ച് അവിടുന്നു നിന്നെ എടുത്തു കൊള്ളട്ടെ. (പിന്നെയും മാറത്തടിച്ചു നിലവിളിക്കുന്നു.) (പുരുഷവേഷധാരിണിയായ സദാരാമ പ്രവേശിക്കുന്നു.) സദാരാമ:- ഹേ അമ്മേ! എന്തിനു നിലവിളിക്കുന്നു? പറയണം. എന്താപത്തുണ്ടായി? കരയാതെ പറയണം. വിധവ:- അയ്യോ! എന്റെ പൊന്നപ്പനേ! എന്റെ മകൻ മരിക്കാൻ പോകുന്നു. സദാരാമ:- വിസ്തരിച്ചു പറയണം; ഞാൻ രക്ഷിക്കാം. വിധവ:- ഇവിടത്തെ രാജാവിന്റെ മകളെ വിവാഹം ചെയ്‌വാൻ ഇന്നു പോകേണ്ടവൻ എന്റെ മകനാണ് . വിവാഹം ചെയ്യുന്ന ആൾ അന്നേദിവസം രാത്രി തന്നെ മരിക്കുന്നത് ഇവിടത്തെ പതിവാകുന്നു. സദാരാമ:- അതിനു കാരണം എന്ത്? വിധവ:- കാരണം ആർക്കും അറിഞ്ഞുകൂടാ. എന്റെ ഈ മകനെ ഇന്നേദിവസം അയയ്ക്കണമെന്ന് ഇപ്പോൾ കല്പന വന്നിരിക്കുന്നു. കല്പനയെ ലംഘിക്കാൻ നിവൃത്തിയില്ല. അയച്ചാൽ ഇവൻ മരിച്ചുപോകുന്നതു നിശ്ചയമാണ്. എനിക്കു പിന്നെ പുത്രനും ഇല്ല; ആരും ഇല്ല. അതിനാൽ ഞാനും കൂടി ഇപ്പോൾത്തന്നെ ഏതു വിധവും പ്രാണഹാനി വരുത്തുവാൻ തീർച്ചയാക്കിയിരിക്കയാണ്. എന്റെ പൊന്നപ്പനേ! നീ ഇവിടെ വിചാരിച്ചാൽ ഒന്നും ചെയ്‌വാൻ കഴികയില്ല. സദാരാമ:- ഞാൻ നിങ്ങളെ രക്ഷിക്കാം. നിങ്ങൾ കരയാതിരിക്കിൻ. വിധവ:- അതെങ്ങനെയാണ്? സദാരാമ:- നിങ്ങളുടെ പുത്രനു പകരം ഞാൻ പോയേക്കാം. അതു പോരയോ? വിധവ:- അയ്യോ! എന്റപ്പൻ മരിക്കാൻപോകുന്നതിനു ഞാൻ എങ്ങനെ സമ്മതിക്കും. സദാരാമ:- ഞാൻ പോയാൽ മരിക്കയില്ല. നിങ്ങൾ ആശ്വസിപ്പിൻ.

-50-
വിധവ:- എന്റെ പൊന്നപ്പനെ! പോയവരൊക്കെ മരിച്ച സ്ഥിതിക്കു നീ മാത്രം രക്ഷപ്പെടുന്നതെങ്ങനെ? സദാരാമ:- അക്കാര്യം അമ്മ എന്തിനറിയുന്നു? അമ്മയും മകനും ഇവിടെ വ്യസനിക്കാതെ സന്തോഷമായി പാർക്കുമോ? എങ്കിൽ ഞാൻ അക്കാര്യം സാധിച്ചുകൊള്ളാം സംശയമില്ല. വിധവ:- (ആത്മഗതം) ഈ വന്നിരിക്കുന്നതു ദൈവംതന്നെ ആയിരിക്കുമോ? എന്റെ ഈ ദുഃഖം തീർപ്പാൻ ദൈവം ഇങ്ങനെ വേഷം മാറി വന്നതായിരിക്കാം. ഈ അപ്പനെ കണ്ടതിൽ എത്ര കോമളനായിരിക്കുന്നു! എന്തു തേജസ്സാണ്! (പ്രകാശം) അപ്പനേ! നീ എന്തു പറയുന്നു? സദാരാമ:- ഞാൻ നിങ്ങളുടെ പുത്രനായിട്ട് ഇപ്പോൾത്തന്നെ രാജധാനിയിലേക്കു പൊയ്കൊള്ളാം. പുത്രൻ:- എനിക്കുവേണ്ടി മറ്റൊരാളെ മരിക്കാൻ അയയ്ക്കുന്നതു നീതിയാണോ? സദാരാമ:- എടോ, ഞാൻ അമ്മയെ ഒരുവിധം സമാധാനപ്പെടുത്തിയിരിക്കുന്നു. താൻ ഇനി ശാഠ്യം ഒന്നും പറഞ്ഞേക്കരുത്. ഈശ്വരകൃപയാൽ ഞാൻ ആപത്തൊന്നും വരാതെ നോക്കിക്കൊള്ളാം. നിങ്ങൾ ഒട്ടും വ്യസനിക്കാതിരുന്നാൽ മതി. മരിക്കാതിരിക്കാൻ വേണ്ട കൗശലങ്ങൾ ഞാൻ ചെയ്തുകൊള്ളാം. അമ്മേ! നിങ്ങൾ ഇക്കാര്യത്തിൽ ഇനി എന്നോടൊന്നും മറുത്തു പറഞ്ഞേക്കരുത് വിധവ:- അയ്യയ്യോ! എന്നെപ്പോലെ ഒരു സ്ത്രീയാണല്ലോ അപ്പനേയും പ്രസവിച്ചത്! അപ്പൻ എന്തൊക്കെപ്പറഞ്ഞിട്ടും പോകാൻ പറയുന്നതിന് എനിക്കു മനസ്സു വരുന്നില്ല. സദാരാമ:- വ്യസനിക്കേണ്ട; ഈശ്വരൻ രക്ഷിക്കും. ഞാൻ ഇതാ രാജധാനിയിലേക്കു പോകുന്നു. നിങ്ങൾക്കു മംഗളം ഭവിക്കട്ടെ. (വിധവയും പുത്രനും മറയുന്നു.) (ചുറ്റി നടന്നിട്ട്) എന്റെ ആഗ്രഹം സഫലമായതിൽ എനിക്കു വളരെ സന്തോഷം ഉണ്ട്. ഞാൻ പാതിവ്രത്യഭംഗം വരാതിരിക്കുന്നതിനായി കാമപാലൻ, കള്ളൻ ഇവരെ ചതിച്ചു. ഇതേവരെ എന്റെ പ്രിയതമനെ കാണ്മാൻ ഇടയായതുമില്ല. ഇനി കാണുന്നതും അത്ര എളുപ്പമാണെന്നു തോന്നുന്നില്ല. കഷ്ടം! ആ മാളികയുടെ ചുവട്ടിൽ ആ രാത്രിയിൽ വന്നു നോക്കീട്ട് എന്നെ കാണാതെയാകുമ്പോൾ അദ്ദേഹത്തിന്റെ അവസ്ഥ എന്തായിരിക്കും? ഈശ്വര! അതു വിചാരിക്കാൻകൂടി മനസ്സുവരുന്നില്ല. ഏതായാലും എനിക്കിനി ഭർത്താവോടുകൂടാതെയുള്ള ഈ ജീവിതം നിസ്സാരവും നിന്ദ്യവും ആണ്.അതിനാൽ എങ്ങനെയെങ്കിലും പ്രാണത്യാഗം ചെയ്യണം. ഇപ്പോൾ അതിലേക്ക് നല്ല ഒരു സൗകര്യവും വന്നുചേർന്നു. (സ്വദേഹം നോക്കീട്ട്) എന്നെ കണ്ടാൽ സ്ത്രീയാണെന്നാരും വിചാരിക്കയില്ല. തൽക്കാലത്തേക്ക് എന്റെ പേർ സദാരാമൻ എന്നായിരിക്കട്ടെ. ആർത്തസംരക്ഷണത്തേക്കാൾ ശ്രേഷ്ഠമായ ധർമ്മം മറ്റൊന്നുമില്ലെന്നാണല്ലോ സകല ശാസ്ത്രങ്ങളും ഘോഷിക്കുന്നത്,അതിനാൽ, (ശ്ലോകം 17 )

കേണീവണ്ണം മൃതിയണവതിന്നായ് തുടർന്നോരു സാധു-
ക്ഷോണീസത്രാശനവിധവയുംസൂനുവും സാനുമോദം
വാണീടാനായിഹ സപദി മൽകായമക്കാലദൂത-
ശ്രേണീപാശത്തിനു വിഷയമാകുന്നതാനന്ദമത്രേ.


(മറയുന്നു.)

 

നാലാമങ്കം (പേജ് 51 - 55)

 

-51-

നാലാം അങ്കം - നാലാം രംഗം


(കുന്തള രാജധാനിയിൽ അന്തഃപുരത്തിലുള്ള ഒരു ശയനമുറി. ഒരു സ്വർണ്ണപല്യങ്കത്തിൽ പത്മാവതി ഇരിക്കുന്നു) പത്മാവതി:- ഹാ! ഹാ! ദൈവമേ! നീ എന്തിനായിട്ടാണ് എന്നെ ഈ കുന്തളരാജ്യചക്രവർത്തിയുടെ പുത്രിയായി ജനിപ്പിച്ചത്? എന്റെ ഭർത്താവായി വരുന്ന പുരുഷനോട് അല്പകാലമുള്ള സംഭാഷണസുഖമെങ്കിലും ഞാൻ അനുഭവിക്കുന്നതിനെ നീ സഹിക്കുന്നില്ലല്ലോ. ആ പുരുഷന്റെ ആഗമനക്ഷണത്തിൽതന്നെ നീ എനിക്കു ഗാഢനിദ്രയെ തരുന്നതിന്റെ ഉദ്ദേശ്യം എന്തായിരിക്കും? അഥവാ ഞാൻ ഇങ്ങനെ എന്തിനു ദൈവോപാലംഭം ചെയ്യുന്നു? ഭവിതവ്യം അലംഘനീയമാണല്ലൊ. സാക്ഷാൽ പരമശിവൻതന്നെ എന്നെ രക്ഷിക്കട്ടെ. (സദാരാമൻ ഖഡ്ഗപാണിയായി പ്രവേശിക്കുന്നു. പത്മാവതി മെത്തയിൽ വീണു ഗാഢനിദ്രയെ പ്രാപിക്കുന്നു.) സദാരാമൻ:- (സാശ്ചര്യം) ഇതെന്തു ജാലമാണ്! ഇതാ!ഞാൻ വന്ന ഉടൻതന്നെ ഈ സാദ്ധ്വിയായ യുവതി മൂർച്ഛിതയായിരിക്കുന്നു. ഒന്നു വിളിച്ചാലോ? അയേ പത്മാവതി! അല്ലയോ സുമുഖി! ഉണർന്നാലും. ഹാ ഹാ! കഷ്ടം! ഇവൾക്കു ലേശംപോലും ബോധമില്ല. എത്ര സൗന്ദര്യശാലിനിയായ പെൺകുട്ടി! ഇവൾക്ക് ഇങ്ങനെ ഒരു ദുർഭാഗ്യം നേരിട്ടുവല്ലൊ. (ഗീതം 50-അഠാണ ആദിതാളം)

കണ്ടാലാരും കൗതുകമോടെ കൊണ്ടാടേണ്ടവളാം
വണ്ടാർകുഴലിയിവൾക്കീ- യവശതയുണ്ടാതുപാർത്താൽ
ചിത്രമഹോ! പാരം-ദൈവചേഷ്ടിതമെല്ലാമേ.


എനിക്കു മരണത്തിൽ ഒട്ടും തന്നെ കൂസൽ ഇല്ല. എന്നാൽ ഇതിൽ എന്തോ ഒരു മായാപ്രയോഗം ഉണ്ടെന്നുള്ളത് നിസ്തർക്കമാണ്. അതിനാൽ ഇവളോടു സഹശയനം ചെയ്‌വാൻ പാടില്ല. ഇതിന്റെ കാരണം കണ്ടുപിടിച്ചാൽ പക്ഷേ, ഇനി മേലിലെങ്കിലും ഇവിടെ ഈ ആപത്തുണ്ടാകാതിരുന്നേക്കാം. ആകയാൽ,

ആർത്തിയിവണ്ണം വരുവാൻ ബന്ധം
പൂർത്തിയൊടേയറിവാൻ
പാർത്തിടുവൻ ഞാനതിശിതമാം മിഴി-
ചേർത്തിഹ നിശമുഴുവൻ. - ചിത്ര


(നാലുവശവും നോക്കീട്ട് സൂക്ഷ്മദൃഷ്ടിയോടെ നില്ക്കുന്നു.) (ഒരു ഗന്ധർവ്വൻ വിമാനമാർഗ്ഗേണ പ്രവേശിക്കുന്നു.) ഗന്ധർവ്വൻ:-
(ഗീതം 51. ഖമാജ്-ആദിതാളം 'വനജാക്ഷി നീ' എന്ന മട്ട്.)

വിലസുന്നിതാ! മുന്നിലായ്-വിധുമുഖിയുടെ മാളിക
വിലസുന്നിതാ മുന്നിലായ്
വിമലതപെരുകിന വിധുകിരണാവലീ
വിപുലകാന്തിവിഭവേന കലർന്നിഹ -വില
മേദിനിയാകിയ മധുമൊഴി തന്നുടെ
മേദുരാഭതിലകായിതമായിഹ -വില
കുന്ദമുഖകുസുമവൃന്ദകൃതനടന-
മന്ദമാരുതനിഷേവിതമായിഹ. -വില



-52-
ഇനി വിമാനത്തിൽനിന്നും ഇറങ്ങി എന്റെ ഹൃദയ മോഹിനിയുടെ സമീപത്തിൽ പ്രവേശിക്കതന്നെ. (ഇറങ്ങി നടന്നു നോക്കീട്ട്) ഇന്നത്തെ ഭാവം അസാധാരണമായിരിക്കുന്നല്ലോ. ഇതിനു കാരണമെന്ത് ? ഭർത്താവാകുന്ന ആൾ ഇവിടെ വന്ന് ഇവളോടുകൂടി ശയിക്കയും അനന്തരം എന്റെ ശക്തിവിശേഷത്താൽ മരിക്കയും ചെയ്കയായിരുന്നു പതിവ്. ഇന്നിവൻ ജാഗരൂകനായിട്ട് സൂക്ഷിച്ചുനില്ക്കുന്നുവല്ലോ.(കുറേക്കൂടി അടുത്തുചെന്നു നോക്കീട്ട്) ഇത് പുരുഷവേഷധാരിണിയായ ഒരു സ്ത്രീയാണല്ലോ! ഇതെന്താശ്ചര്യം! അല്ലാ ഞാൻ കാണുന്നത്.ആരെയാണ്? ഇതു സ്വാമിനിയായ രംഭതന്നെയല്ലയോ? എനിക്ക്എന്റെ കണ്ണുകളെ വിശ്വസിക്കാൻ പാടില്ലാതെ ആയിരിക്കുന്നു. (ശ്ലോകം18)

അവ്യാജമാധുരിയെഴുന്ന മനോജ്ഞമാമി-
ദ്ദിവ്യാഭ മാനുഷിയിലെങ്ങനെ സംഭവിപ്പു?
സുവ്യക്തമായരിയ വൈരമതിൽ തിളങ്ങും
നവ്യപ്രഭാപടലിയസ്ഫടികത്തിലുണ്ടോ?


(സൂക്ഷിച്ചുനോക്കീട്ട്) ഇവളുടെ ലോചനങ്ങൾ സനിമേഷങ്ങളായിരിക്കുന്നതിനാൽ ഇവൾ മാനുഷിതന്നെ ആയിരിക്കണം. സംശയമില്ല. ഏതായാലും ഇവളോട് ഒന്നു സംസാരിക്കാതെ പോകുന്നതു ഭംഗിയല്ല. (പ്രത്യക്ഷനാകുന്നു.) സദാരാമൻ:- (ഗന്ധർവ്വനെക്കണ്ടിട്ട് സഗൗരവം) താങ്കൾ ആരാണ്? ഗന്ധർവ്വൻ:- ചോദിക്കുന്നതാരാണ്? സദാരാമൻ:- അക്കാര്യം പിന്നെപ്പറയാം. ഈ അസമയത്തിൽ ഈ ചക്രവർത്തിയുടെ രാജധാനിയിൽ വന്ന താങ്കൾ ആരെന്നു പറയൂ? ഗന്ധർവ്വൻ:- ഞാൻ ഒരു ഗന്ധർവ്വനാണ്. സദാരാമൻ:- ശരി, മനസ്സിലായി. ഈ സ്ത്രീക്കുവേണ്ടി എതാനും പുരുഷന്മാരെ കൊന്ന ഗന്ധർവ്വനാണ്. അല്ലയോ? ഗന്ധർവ്വൻ:- എന്നാലെന്ത്? ഞാൻ ഒരു ഗന്ധർവ്വനാണെന്നും നീ ഒരു മനുഷ്യസ്ത്രീയാണെന്നും കരുതി വേണം സംസാരിക്കേണ്ടത്. സദാരാമൻ:- ഗന്ധർവ്വനല്ല; ആരായാലെന്ത്? അനീതി ചെയ്യുന്നവൻ ആരായാലും അധമനും അതിഗർഹണീയനുമാണെന്നുള്ളതിൽ സംശയമുണ്ടോ? ഗന്ധർവ്വൻ:- (ആത്മഗതം) ഇവൾ ഒരു സാധാരണസ്ത്രീയല്ല; നിശ്ചയം. ഇവളുടെ മുമ്പിൽ എനിക്കുതന്നെ എന്നേക്കുറിച്ചു ലജ്ജ തോന്നുന്നു. ആകട്ടെ. (പ്രകാശം) ഭവതി എന്തിനാണിവിടെ വന്നത്? സദാരാമൻ:- അതിരിക്കട്ടെ.സുകൃതവിശേഷത്താൽ ഗന്ധർവ്വത്വം ലഭിച്ച അങ്ങ് ഈ നീചമായ അഭിലാഷത്താൽ ആകൃഷ്ടനാവാൻ കാരണമെന്ത്? ഗന്ധർവ്വൻ:- ഇതു ഞങ്ങളുടെ പതിവാണ്. ഭൂമിയിലുള്ള ചില യുവതികളിൽ ഞങ്ങളിൽ ചിലർ അനുരക്തന്മാരാകയും അവരെ പ്രാപിക്കയും ചെയ്യാറുണ്ട്. സദാരാമൻ:- ശരിയായിരിക്കാം. എന്നാൽ ഇതു നീതിയോ അനീതിയോ എന്ന് അങ്ങു വിചാരിച്ചിട്ടുണ്ടോ?

-53-
ഗന്ധർവ്വൻ:- ഭവതി നീതിയെന്നും അനീതിയെന്നും പറയുന്നത് എന്താണെന്ന് എനിക്കു മനസ്സിലാകുന്നില്ല. ഒരുവൻ നീതിയെന്നു പ്രശംസിക്കുന്നതിനെത്തന്നെ അന്യൻ അനീതിയെന്നു ദുഷിക്കുന്നു. ഒരു ദിക്കിൽ സദാചാരമായി സ്വീകരിക്കപ്പെടുന്ന ഒരു കൃത്യം മറ്റൊരു ദിക്കിൽ ദുരാചാരമായി ത്യജിക്കപ്പെടുന്നു. ഇതെല്ലാം ഓരോ അഭിപ്രായഭേദങ്ങൾ എന്നല്ലാതെ മറ്റൊന്നും വിചാരിപ്പാനില്ല. സദാരാമൻ:- കൊള്ളാം. അപ്പോൾ കൃത്യങ്ങളുടെ നന്മതിന്മകൾ അവരവരുടെ ഇച്ഛാധീനം ഭേദപ്പെടുത്താമെന്നാണോ അങ്ങേടെ പക്ഷം? ഗന്ധർവ്വൻ:- അതേ, അങ്ങനെതന്നെ. സദാരാമൻ:- ഞാൻ ഇതിനെ സമ്മതിക്കാം. എന്നാൽ ഇങ്ങനെ ഭേദപ്പെടുത്താനുള്ള അധികാരം അതിനു തക്കതായ പരിശുദ്ധിയുള്ള മഹാന്മാർക്കേ ഉള്ളു എന്നുകൂടി അങ്ങു മനസ്സിലാക്കണം. ഗന്ധർവ്വൻ:- നിങ്ങൾ മനുഷ്യർ; ഞങ്ങളോ ദിവ്യന്മാർ; ഞങ്ങളെ അപേക്ഷിച്ചു നിങ്ങൾ തുലോം നിസ്സാരന്മാരാണ്. അതിനാൽ ഞങ്ങളുടെ ഗുണദോഷവിവേചനശക്തി നിങ്ങളുടേതിൽനിന്നു സഹസ്രഗുണം ഉൽകൃഷ്ടമായിരിക്കുമെന്ന് ഭവതി ധരിച്ചുകൊള്ളണം. സദാരാമൻ:- ഹേ മഹാത്മാവേ! അതും ഞാൻ സമ്മതിക്കുന്നു. നിങ്ങളുടെ രാജാവ് ആരാണ്? ഗന്ധർവ്വൻ:- സാക്ഷാൽ പുലോമജാപതിയായ സഹസ്രാക്ഷൻതന്നെ. സദാരാമൻ:- കൊള്ളാം! എന്തുകൊണ്ടാണ് അദ്ദേഹം സഹസ്രാക്ഷനായത്? ഗന്ധർവ്വൻ:- അതിനേക്കുറിച്ചു ചോദിപ്പാൻ ഭവതിക്ക് അവകാശമില്ല. സദാരാമൻ:- ഈ വാക്കിൽത്തന്നെ അങ്ങ് കുറ്റം സമ്മതിച്ചുകഴിഞ്ഞിരിക്കുന്നു. ഞാൻ കേവലം ഭീഷണികൾ കൊണ്ടു ഭയപ്പെടുന്ന ഒരു സ്ത്രീയാണെന്നോ, ഈ നിന്ദ്യമായ കർമ്മത്തെ മേലും ഇതുപോലെതന്നെ അനുഷ്ഠിച്ചു കൊണ്ടിരിക്കാമെന്നോ അങ്ങു വിചാരിക്കുന്നുണ്ടെങ്കിൽ അതു വലിയ മൗഢ്യമാണ്. ഗന്ധർവ്വൻ:- ഭവതിയുടെ ധർമ്മനിഷ്ഠയേയും ധൈര്യത്തേയും കുറിച്ച് ഞാൻ വളരെ ശ്ലാഘിക്കയും വിസ്മയിക്കയും ചെയ്യുന്നു. എന്നാൽ എന്റെ പ്രവൃത്തിയെ നിരോധിക്കാൻ ഭവതി ശക്തയാകുന്നത് എങ്ങനെയെന്ന് ഞാൻ അറിയുന്നില്ല. സദാരാമൻ:- മനുഷ്യരായ ഞങ്ങളേക്കാൾ നിങ്ങൾക്കു ചില ശക്തിവിശേഷങ്ങൾ ഉണ്ടെന്നുള്ളതിൽ എനിക്കു വിസംവാദം ഇല്ല; എങ്കിലും നിങ്ങളും ഞങ്ങളെപ്പോലെ അസ്വതന്ത്രന്മാരാണെന്നും, ഞങ്ങൾക്കും നിങ്ങൾക്കും നിർവ്വിശേഷം നിയന്ത്രിയായും സർവ്വത്ര പരിപൂർണ്ണയായും ഒരു മഹാശക്തിയുണ്ടെന്നും ആ ശക്തി ആരുടേയും ദുഷ്കൃത്യത്തെ സഹിക്കുന്നതല്ലെന്നുംകൂടി ഞാൻ ധരിച്ചിട്ടുണ്ടു്. ആ ശക്തി തന്നെയാണു് അങ്ങേടെ ഈ ദുഷ്പ്രവർത്തിയെ ധ്വംസിക്കുന്നതിനായി ഇന്നേ ദിവസം എന്നെ പ്രേരിപ്പിച്ചതെന്നു വിചാരിച്ചു കൊള്ളണം. ഗന്ധർവ്വൻ:- (ആത്മഗതം) ഇവളുടെ വചനാസ്ത്രങ്ങൾ എനിക്കു് മർമ്മസ്പൃക്കുകളായിരിക്കുന്നു. ഇനി ഇവളോടു നല്ലവാക്കു പറഞ്ഞു് ഇവിടെനിന്നു പോകുന്നതാണു യുക്തം. (പ്രകാശം) ഭദ്രേ! ഭവതിയുടെ യുക്തിയെ ഞാൻ ബഹുമാനപുരസ്സരം സ്വീകരിച്ചിരിക്കുന്നു. സമയം അതിക്രമിക്കുന്നതിനാൽ ഞാൻ ഇനി അധികം സംസാരിക്കുന്നില്ല. എന്താണ് ഭവതിയുടെ അഭിലാഷം എന്നാൽ അപ്രകാരം ഞാൻ ചെയ്തുകൊള്ളാം.

-54-
സദാരാമൻ:- മറ്റൊന്നും ഞാൻ പറയുന്നില്ല. അങ്ങ് ഇതേവരെ അനുഷ്ഠിച്ചുവന്ന ഈ ദുഷ്കർമ്മത്തെക്കുറിച്ചു പശ്ചാത്താപത്തോടുകൂടി മേലിൽ ഏതാദൃശങ്ങളായ ദുരാഗ്രഹങ്ങൾക്കു വശംവദനാകാതെ സ്വധർമ്മത്തെ ആചരിക്കണം. അത്രേ ഉള്ളു എന്റെ അപേക്ഷ. ഗന്ധർവ്വൻ:- അങ്ങനെതന്നെ.
(ഗീതം 52. കാപി-ചായ്പു . 'നീരജഭുവര' എന്ന മട്ട് )

വന്നിടുകില്ല ഞാനിന്നു തുടങ്ങിയീ
മന്നിലയേ ബഹുമാന്യതമേ! സതി - വന്നി
മന്നവനന്ദന തന്നൊടുകൂടി നീ
മന്നിലനേകനാൾ മേവുക സൗഖ്യമായ് - വന്നി
ഉന്നതമാകിയ നിന്നുടെ വൈഭവം
ഉന്നതിമോദമേകുന്നിതു മേ ഹൃദി - വന്നി
എന്നുടെ ദുർന്നയമെന്നതശേഷവും
നിന്നുടെ വാക്കിനാൽ ഭിന്നതയാർന്നുകേൾ. -വന്നി


ആയതിനാൽ സന്തുഷ്ടനായ ഞാൻ ഇപ്പോൾ ഭവതിയോടു യാത്ര പറഞ്ഞുകൊള്ളുന്നു. (വിമാനമാർഗ്ഗേണ മറയുന്നു.) സദാരാമൻ:- ആവൂ! ആശ്വാസമായി. ഈശ്വരകൃപയാൽ എന്റെ പ്രയത്നം സഫലമായിത്തന്നെ പരിണമിച്ചു. (ഗീതം 53. ശഹന-ആദിതാളം.)

പലരെയും കൊന്നൊരു പാപിയാം ഗന്ധർവ്വൻ
ചലമിഴിയാളെ വിട്ടു ചാലവേ പോയല്ലോ.
ഗുണവതിയാമിവൾ ഇനി വിധിയാൽ വരും
കണവനുമായ് ബഹുനാൾ കാമം സുഖിക്കട്ടേ.
ഇവളുടെ സൽഗതിയീവിധമിഹ കണ്ടു
നവസുഖമാർന്നു പാരം നരപതി മോദിക്കട്ടേ.
പത്മാവതി:- (ഉണർന്നു് സസന്തോഷം എഴുനേറ്റിരുന്നിട്ടു്.)
(ഗീതം 54. തോടി-ആദിതാളം. 'ഈ രഥവാഹങ്ങൾ'എന്ന മട്ട്)
അനുപമമായൊരു സുഖമിന്നു
തനുവതിൽ മേ വിലസീടുന്നു
ഘനതരമായോരിരുൾ തീർന്നു
മനമതുമതികൗതുകമാർന്നു
വല്ലഭ ഹേ സുമധുരശീല!
ദുർല്ലഭ! ശരണാഗതപാല!
ചൊല്ലുകയിതിനെന്തൊരു മൂലം!
വെല്ലുകയോ നീയരിജാലം?



-55-
സദാരാമൻ:-
(ഗീതം 55. യമുനാകല്യാണി-ആദിതാളം. 'വേഗമൊടടവിയിൽ' എന്ന മട്ട്)

പത്മാവതി! കേൾ നീയിതെല്ലാം
പത്മവിലോചനകാരുണ്യം താൻ -പത്മാ
ഛത്മം സകലം സമ്പ്രതി വിശദം
സത്മമിതും മേൽ സൗഭാഗ്യദമാം -പത്മാ
അന്ധതയെല്ലാമത്ര വരുത്തിയ
ഗന്ധർവനെ ഞാൻ കണ്ടു മനോജ്ഞേ !
ഇന്നുമുതൽക്കിഹ വന്നീടാ ഞാ-
നെന്നവനെന്നൊടു സത്യം ചെയ്താൻ - പത്മാ


പത്മാവതി:- അല്ലയോ മഹാനുഭാവ! അവിടുത്തെ മഹിമസുതരാം വിസ്മയാർഹമായിരിക്കുന്നു. ഞങ്ങളുടെ ഈ ആപത്തിൽ കനിവു തോന്നി സാക്ഷാൽ ഈശ്വരൻ തന്നെ അയച്ച ആളാണു് അവിടുന്നെന്നു ഞാൻ വിചാരിക്കുന്നു. സദാരാമൻ:- ആര്യേ! അങ്ങനെ പറയേണ്ട. സത്തുക്കൾക്കു വരുന്ന ആപത്തുകൾ ദീർഘമായി നിലനില്ക്കയില്ലല്ലോ. പത്മാവതി:- ഈ അതിസന്തോഷകരമായ വർത്തമാനം അച്ഛനെ അറിയിക്കാൻ എന്റെ മനസ്സു വളരെ ബദ്ധപ്പെടുന്നു. സദാരാമ:- എന്നാൽ ഇപ്പോൾത്തന്നെ ആളയച്ചു പറയിക്കാമല്ലോ. നേരം പ്രഭാതമായിരിക്കുന്നു. ഇതാ! (ശ്ലോകം 19)

മേലുണ്ടാകും സുഖത്തിന്നനുപമിതമൊരാ-
സ്വാദ്യഭാവം വരുത്താൻ
മാലുണ്ടാമേറ്റമെന്നീ മനുജരെയറിയി-
ക്കുന്നതിന്നെന്നവണ്ണം
കാലം, കണ്ടാലുമാര്യേ! കഠിനതമതമോ-
ജാലമൊട്ടൊട്ടകറ്റി
ശ്രീലംബിക്കുന്ന സൂര്യപ്രഭ സുഷമയൊടേ
ഹന്ത! കാണിച്ചിടുന്നു.


(മറയുന്നു)

 

അഞ്ചാമങ്കം (പേജ് 56 - 60)

 

-56-

അഞ്ചാം അങ്കം - ഒന്നാം രംഗം


[കുന്തളരാജധാനി.പ്രതാപവർമ്മാ, മന്ത്രി, സദാരാമൻ ഇവർ പ്രത്യക്ഷീഭവിക്കുന്നു.] പ്രതാപവർമ്മ:- ഈ സംഭവം വളരെ ആശ്ചര്യകരമായിരിക്കുന്നു. എപ്പോളാണു് ഗന്ധർവൻ വന്നതു്? സദാരാമൻ:- തൃതീയയാമത്തിന്റെ മദ്ധ്യത്തിലാണു്. ഞാൻ അങ്ങനെ ജാഗരൂകനായി സൂക്ഷിച്ചുകൊണ്ടു നില്ക്കുമ്പോൾ അസാധാരണമായ ഒരു ജ്യോതിസ്സു കണ്ടു. ആ മാർഗ്ഗത്തിൽ വീണ്ടും നോക്കിയപ്പോൾ ആ ജ്യോതിസ്സിന്റെ മദ്ധ്യത്തിൽ ഒരു ദിവ്യനായ പുരുഷൻ അതി കാന്തിയോടുകൂടി നിൽക്കുന്നു. മന്ത്രി:- ഈ ദിവ്യനായ പുരുഷനെ ദർശിപ്പാൻ ഭാഗ്യമുണ്ടായ അങ്ങും ഒരു ദിവ്യനാണെന്നു തീർച്ചതന്നെ. സദാരാമൻ:- അതെല്ലാം ഈശ്വരവിലാസമാണു്. ഏതായാലും ഇവിടെ നടന്നിരുന്ന ദുരിതങ്ങൾക്കെല്ലാറ്റിനും കാരണഭൂതൻ മറ്റാരുമല്ലെന്നുള്ള ദൃഢവിശ്വാസത്തോടുകൂടി ഞാൻ ആ പുരുഷനോടു് അദ്ദേഹത്തിന്റെ ദുഷ്ടതയെക്കുറിച്ചു സധൈര്യം കുറേ പ്രസ്താവിച്ചു. പ്രതാപവർമ്മ:- എന്നിട്ട് എന്തായിരുന്നു മറുപടി? സദാരാമൻ:- ആദ്യം കുറെയൊക്കെ ഭീഷണികൾ പ്രയോഗിച്ചു; എങ്കിലും അവയാൽ ഞാൻ ഭയപ്പെടുകയില്ലെന്നു കണ്ടപ്പോൾ അപരാധം ഏറ്റുപറകയും, ഇനിമേൽ ഇവിടെ വന്നു ബാധിക്കയില്ലെന്നു സത്യം ചെയ്തു ഉടൻതന്നെ മറയുകയും ചെയ്തു. പ്രതാപവർമ്മ:- അത്ഭുതം! ശ്രീപരമേശ്വരന്റെ അനുഗ്രഹം അന്യഥാ വരുന്നതാണോ? (ശ്ലോകം 20)

സന്താപമാം വലയിൽ വീണു വലഞ്ഞുപാരം
ചിന്താലസം മരുവിയോരു നമുക്കിവണ്ണം
ഹന്താതിമോദരസമേകിയതിന്നു നിങ്ങൾ-
ക്കെന്താണു നൽകുവതു ഞാനതിമാനകീർത്തേ!

മന്ത്രി:- ഈ ആപത്തുകൾക്കു് ഹേതുവെന്തെന്നറിവാൻ നാം എന്തെല്ലാം പ്രയത്നങ്ങൾ ചെയ്തു! എന്നിട്ട് വല്ലതും ഒരു പ്രയോജനം ഉണ്ടായോ? ആ സ്ഥിതിക്കു് നാം എന്തെല്ലാം സംഭാവനകൾതന്നെ ചെയ്താലും അവയൊന്നും ഇദ്ദേഹത്തിനു മതിയായ ഒരു പ്രത്യഭിനന്ദനമായിത്തീരുകയില്ലെന്നാണു് എന്റെ പക്ഷം. സദാരാമൻ:- ഈ വാക്കുകൾ നിങ്ങളുടെ അന്യാദൃശമായ മഹാമനസ്‌കതയെ പ്രത്യക്ഷീകരിക്കുന്നു. എന്നാൽ എന്റെ ആഗ്രഹം എന്നെക്കൂടി ഇവിടുത്തെ ആശ്രിതകോടിയിൽ ഒരാളാണെന്നു കരുതുന്നതിനു ദയയുണ്ടാക ണമെന്നുമാത്രമേയുള്ളു. പ്രതാപവർമ്മ:- അധികം പറഞ്ഞിട്ടാവശ്യമില്ല.

-57-
(ശ്ലോകം 21)

എനിക്കെഴും നന്ദനയായ പത്മാ-
വതിക്കുമിസ്സാഗരകാഞ്ചിയാകും
മഹിക്കുമിന്നാൾമുതൽ കാന്തനായ് നീ
വസിക്ക ഹേ വത്സ! മഹോത്സവാഭം.


മന്ത്രി:- തിരുമനസ്സിലെ ഈ കല്പനയ്ക്ക് അവിടുന്ന് ഒരു വിരോധവും പറയരുത്. സാക്ഷാൽ പരമശിവൻ ഇവിടുത്തേ തപസ്സിനാൽ സന്തുഷ്ടനായിട്ട് ഒരു പുത്രിയുണ്ടാകും എന്നനുഗ്രഹിച്ച സമയത്തിൽത്തന്നെ ആ പുത്രിയുടെ ഭർത്താവാണു് ഭാവിയായ ചക്രവർത്തിയെന്നും അരുളിച്ചെയ്തിട്ടുണ്ടു്. സദാരാമൻ:- അങ്ങനെയാണെങ്കിൽ അവിടുത്തെ ആജ്ഞയെ ഞാൻ സവിനയം അനുസരിച്ചുകൊള്ളുന്നു. എന്നാൽ എനിക്കു് ഒരപേക്ഷകൂടി ഉള്ളതു് സാധിപ്പിക്കാൻ ദയയുണ്ടാകണം. പ്രതാപവർമ്മ:- നിങ്ങളുടെ ഏതാഗ്രഹത്തേയും സാധിപ്പിക്കാൻ ഞാൻ സന്നദ്ധനായിരിക്കുന്നു. സദാരാമൻ:- എനിക്ക് ഒരിഷ്ടദേവതയുടെ ഉപാസനയുണ്ടു്. അതു് ഇനി ഏതാനും ദിവസംകൂടി നടത്തേണ്ടിയിരിക്കുന്നു. വിവാഹമോ രാജസ്വീകാരമോ അതിനു മുമ്പായി ചെയ്‌വാൻ പാടില്ല. അതിനാൽ അത്രയും കാലം ക്ഷമിപ്പാറാകണം. അതേവരെ എനിക്കു് ഏകാന്തമായി പാർക്കുന്നതിനു വേണ്ട സൗകര്യങ്ങളും തരുവിക്കണം. ഇതുകൂടാതെ ഒന്നുകൂടി അറിയിച്ചുകൊള്ളുന്നു. എന്റെ കൈവശം ഒരു സ്ത്രീയുടെ ഛായാപടം ഉണ്ടു്. ആ പടംനോക്കി അതിനു തുല്യമായി ഏതാനും പടങ്ങൾ ഉടൻതന്നെ എഴുതിച്ചു് ഈ രാജ്യത്തിലും ഇതിന്റെ സമാന്തരരാജ്യങ്ങളിലും പ്രധാനസ്ഥലങ്ങളിൽ വയ്പിക്കുന്നതിനും, ആ പടം കണ്ടു് അസാമാന്യമായ പാരവശ്യമോ സംഭ്രമമോ കാണിക്കുന്നവരെയെല്ലാം ഉടൻ ഇവിടെ അയപ്പിക്കുന്നതിനുംകൂടി കല്പനയുണ്ടാകണം. വ്രതാവസാനത്തോടുകൂടി ഇതിന്റെ പ്രയോജനം സ്പഷ്ടമാകും. പ്രതാപവർമ്മ:- ആയതിനു യാതൊരു വിരോധവും ഇല്ല. മന്ത്രി! ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം താങ്കൾ കേട്ടുവല്ലോ. അപ്രകാരം ചെയ്യുന്നതിനു വേണ്ടതെല്ലാം ഉടൻ ചട്ടംകെട്ടിക്കൊള്ളണം. മന്ത്രി:- കൽപ്പനപോലെ. (മറയുന്നു.)

അഞ്ചാം അങ്കം - രണ്ടാം രംഗം


[ഒരു പോലീസ് സ്റ്റേഷൻ. രണ്ടു ശിപായിമാർ നിൽക്കുന്നു.] ഒന്നാംശിപായി:- എടോ ഇതെന്തൊരു ശട്ടമാണു്? പടം കണ്ടു വ്യസനിക്കുന്നവരെയൊക്കെ പിടിക്കണംപോലും! ഇങ്ങനെ ഒരു ശട്ടം ഞാൻ ഇതിനു മുമ്പിലെങ്ങും കേട്ടിട്ടില്ല. രണ്ടാംശിപായി:- കല്പനയല്ലേ? "കല്പന കല്ലെപ്പിളർക്കും" എന്നു് താൻ കേട്ടിട്ടില്യോ. നമുക്കതു ഞായമല്ലെന്നു വിചാരിക്കാമോ? ഒന്നാംശിപായി :- എന്താണു വിചാരിച്ചാൽ? ഇതെന്തൊരു മര്യാദയാണു് ! ഇതുകൊണ്ടന്തു ഫലം? രണ്ടാംശിപായി:- ഫലം ഒന്നുമില്ലെന്നു് എങ്ങനെ തീർച്ചയാക്കാം? ഒന്നാംശിപായി:- ഓ ഫലം! ഒരുവസ്തു കാണൂല്ല. വെറുതെ ആളുകളെ ഉപദ്രവിക്കാനുള്ള വേല! രണ്ടാംശിപായി:- ഛേ! അങ്ങനെ പറയരുതു്! അവർ അതിനേതെങ്കിലും കാര്യം കണ്ടിരിക്കും. അതൊന്നും ഓർക്കാതെ ചീത്ത പറയുന്നതു കൊള്ളാമോ? ഒന്നാം ശിപായി:- ആട്ടെ, എത്രപേർ വന്നു കൂവ്വാ ഇവിടെ? രണ്ടാംശിപായി:- ഒരാൾ മാത്രമേ വന്നിട്ടൊള്ളു

-58-
ഒന്നാംശിപായി:- അയാൾ എവിടെ ഇരിക്കുന്നു? രണ്ടാംശിപായി:- അയാൾ ഒരു സന്ന്യാസിയാണു്. അയാളെ ഇവിടെ ഒരു മഠത്തിൽ താമസിപ്പിച്ചിരിക്കുന്നു. ഒന്നാംശിപായി:- ഹെ സന്ന്യാസിയോ? അവന്റെ കൈയിൽ ഒന്നും കാണൂല്ല. വല്ലതും മയമുണ്ടെങ്കിൽ കടത്തിക്കളയാമായിരുന്നു. രണ്ടാംശിപായി:- ഛീ! അതു ശരിയല്ല.മുതല്പേരങ്ങറിഞ്ഞാൽ നമ്മുടെ വായിൽ മണ്ണടിക്കും. ഒന്നാംശിപായി:- മണ്ണുമില്ലാ പിണ്ണാക്കുമില്ല. കിട്ടുന്നതിനെ പിടുങ്ങണം. അതുതന്നെ ചൊണ. എന്തിനു പറയുന്നു? ഈ സന്ന്യാസിയുടെ കൈയിൽ ഒരു കൂറപ്പേനും കാണൂല്ല. രണ്ടാംശിപായി:- ഹേ മിണ്ടാതിരിക്കു; ഇതാ! അങ്ങുന്നു വരുന്നു. ഒന്നാം ശിപായി:- സന്യാസിയെ നമുക്കു നന്നായി സൂക്ഷിക്കണം. (മുതേല്പേർ പ്രവേശിക്കുന്നു.) മുതല്പേർ:- ഇന്നു് ആരെങ്കിലും വന്നു് ഈ പടം നോക്കിയോ? ഒന്നാംശിപായി:- ഇല്ല, അങ്ങുന്നേ! ആരും വന്നില്ല. മുതല്പേർ:- ആട്ടെ, ആരാണോ വന്നു് പടം നോക്കി വ്യസനിക്കുന്നതു് അവനെ വിട്ടുകൂടാ. കേട്ടൊ? ഭദ്രം! രണ്ടുപേരും:- ഉത്തരവു്. (വേറൊരു ശിപായിയും ഒരു വഴിയാത്രക്കാരനും പ്രവേശിക്കുന്നു) ശിപായി:- നടക്കുവെടോ! അങ്ങോട്ട്. വഴിയാത്രക്കാരൻ:- എങ്ങോട്ടു നടക്കണം? ശിപായി:- തനിക്കു് കണ്ണുകണ്ടുകൂടെ? ഇതാ! ഈ സ്റ്റേഷനിലേക്കു നടക്കൂ. വഴിയാത്രക്കാരൻ:- എന്തിനാണെന്നു പറയൂ. ശിപായി:- (കൈക്കുപിടിച്ചു വലിച്ചുകൊണ്ടു്) എന്തിനോ? ബോധിച്ചതിനു്. നടക്കൂ വേഗം ഇടികൊള്ളേണ്ടങ്കിൽ. വഴിയാത്രക്കാരൻ:- ഹേ ഹേ ഉപദ്രവിക്കേണ്ട. ഞാൻ നടക്കാം. മുതല്പേർ:- എടോ! അയാളെ ഉപദ്രവിക്കരുതു്. (യാത്രക്കാരനോടു്) താങ്കൾ എവിടത്തുകാരൻ? വഴിയാത്രക്കാരൻ:- ഞാൻ ഒരു പരദേശിയാണു്. ഈ രാജ്യത്തിൽ ഇങ്ങനെ വഴിയെ പോകുന്നവരെ ഉപദ്രവിക്കാൻ നിയമമുണ്ടോ? ശിപായിമാർ:- ഓ ഇയ്യാൾ ഒരു രസികനാണെന്നു തോന്നുന്നു. ലായും ചട്ടവും ഒക്കെ എടുക്കുന്നല്ലൊ. പുള്ളി കേമൻതന്നെ! മുതല്പേർ:- ഞങ്ങൾ നിങ്ങളെ ഉപദ്രവിക്കുന്നില്ല. നിങ്ങൾ മഹാരാജാവു തിരുമനസ്സിലെ ഒന്നു കണ്ടുംവച്ചുവേണം പോകേണ്ടതു്. അത്രേ ഉള്ളു കാര്യം. വഴിയാത്രക്കാരൻ :- അതിനു വിരോധമില്ല.

-59-
മുതല്പേർ :- അതിലേക്കു കുറേ ഇവിടെ താമസിക്കണം. എടോ! ഇദ്ദേഹത്തെ കൊണ്ടുപോയി ഒരിടത്തു താമസിപ്പിക്കു. (ശിപായി കൊണ്ടുപോയി) കള്ളൻ:- (പ്രവേശിച്ചു നടന്നുപോകുന്നവഴി പടം കണ്ടിട്ട്) അയ്യോ! ഇതാ! നില്ക്കുന്നു എന്റെ ഓമനപ്പെണ്ണു്. അബ്ബബ്ബാ! കള്ളി! നീ എന്നെയും ചതിച്ചേച്ചു പോയില്യോടി (നെഞ്ചിലടിച്ചു കരയുന്നു.) മുതല്പേർ:- പിടിച്ചോ അവനെ. (കള്ളൻ മുൻപേയും ഒന്നാം ശിപായി പിറകേയും ഓടിമറയുന്നു.) മുതല്പേർ:- ആഹാ! അവൻ കടന്നുകളഞ്ഞോ? ഓടെടോ! താൻ കൂടി. (രണ്ടാം ശിപായി ഓടുന്നു.) കൊണ്ടാ അവനെപ്പിടിച്ച്. വിടല്ലേ അവനെ. നിങ്ങടെ ജോലി തൊലഞ്ഞുപോവുമെ! (അണിയറയിൽ)
(പിടിക്കയും അടിക്കയും ചെയ്യുന്ന ശബ്ദത്തോടുകൂടി തൊണ്ടയിടറിക്കൊണ്ട് ) നിന്നെപ്പിടിച്ചില്ലെങ്കിൽ ഞങ്ങൾ ആണുങ്ങളോടാ? നട മുന്തിയറുക്കുന്നവനേ! (കള്ളനെ പിൻകഴുത്തിൽ പിടിച്ചു തള്ളിക്കൊണ്ടു ശിപായിമാർ പ്രവേശിക്കുന്നു.) ശിപായിമാർ:- പൊന്നങ്ങുന്നേ! ഇവൻ വല്യ ഇന്ദ്രജാലക്കാരനാണെ. കണ്ണുതപ്പിയാൽ ഇവനെ കാണൂല്ല. മുതല്പേർ:- അവനു കഴുത്തിലല്ലേ തല. അവൻ ഇനി എവിടെ പോകും? നിങ്ങൾ അവനെ വിട്ടേക്കിൻ. എടാ! പേടിക്കേണ്ട; നിന്നെ ഒന്നും ചെയ്യുകയില്ല. കള്ളൻ:- എന്റെ പൊന്നെജമാനെ! ഞാൻ ഒരു കുറ്റവും ചെയ്തിട്ടില്ലേ; എന്നെ വിട്ടേക്കണേ! മുതല്പേർ:- ഛീ! നിലവിളിക്കാതിരി. കള്ളൻ:- (വിറച്ചുകൊണ്ടു) ഞാൻ പാവമാണേ യജമാനേ! മുതല്പേർ:- മിണ്ടാതിരിക്കാനല്ലേ പറഞ്ഞത് ? കേൾക്കില്ലയോ? എടോ! കൊടുക്കൂ അവന്റെ ചെകിട്ടത്തു. (ശിപായി കൈ ഓങ്ങുന്നു.) കള്ളൻ:- പൊന്നേമാനേ! ഞാൻ ഇനി ഒന്നും മിണ്ടൂല്ലേ. മുതല്പേർ:- എടാ! നീ ആ പടം കണ്ടു നിലവിളിച്ചതെന്തിനു? കള്ളൻ:- ഏതു പടം? ഞാൻ ഒരു പടവും കണ്ടില്ല; നിലവിളിച്ചുമില്ല. അയ്യോ എന്നെ വിട്ടേക്കണേ ഏമാനേ! മുതല്പേർ:- ഇവൻ വല്യ കള്ളനാണ്.ഇവനെക്കൊണ്ടുപോയി പാറാവിൽ വയ്പിൻ. (ശിപായിമാർ കള്ളനെ തള്ളിക്കൊണ്ടുപോകുന്നു.) ഏതെങ്കിലും മൂന്നുപേരായി. ഇക്കാര്യം ഇനി മേലാവിൽ ബോധിപ്പിക്കണമല്ലോ. അതിലേക്കായി പോകതന്നെ. (മറയുന്നു)

-60-

അഞ്ചാം അങ്കം - മൂന്നാം രംഗം


[കുന്തളരാജധാനി. പ്രതാപവർമ്മാവും, മന്ത്രിയും പ്രത്യക്ഷീഭവിക്കുന്നു.] പ്രതാപവർമ്മ:- നമ്മുടെ സദാരാമൻ സുഖമായിത്തന്നെ പാർക്കുന്നുണ്ടല്ലോ? മന്ത്രി:- അതെ. അദ്ദേഹത്തിനു യാതൊരു സുഖക്കേടും ഇല്ല. പ്രതാപവർമ്മ:- വ്രതാവസാനത്തെപ്പററി വല്ലതും പറഞ്ഞുവോ? മന്ത്രി:- ഇല്ലാ. ചിത്രപടം കണ്ടു വന്നവർ ആരെല്ലാമെന്നറിയണമെന്നും അവരെ ഇന്നേദ്ദിവസം വരുത്തിക്കാണണമെന്നും ഇന്നലെ വൈകുന്നേരം എന്നോടു പറഞ്ഞിരുന്നു. പ്രതാപവർമ്മ:- ഇതുവരെ എത്രപേർ വന്നിട്ടുണ്ട്? മന്ത്രി:- മൂന്നുപേർ വന്നിട്ടുണ്ട്. അവരിൽ ഒരാൾ ഒരു സുഭഗനായ സന്ന്യാസിയും ഒരാൾ ഒരു വഴിയാത്രക്കാരനായ സാധാരണ പുരുഷനും മൂന്നാമത്തെആൾ ഒരു മറവനും ആണ് . പ്രതാപവർമ്മ:- ഇവരെ ഇങ്ങനെ വരുത്തിയതിൽ സദാരാമന്റെ ഉദ്ദേശ്യം എന്തായിരിക്കും? മന്ത്രി:- അതെനിക്കും ഇതുവരെ മനസ്സിലായിട്ടില്ല. വ്രതാവസാനത്തോടുകൂടി ഇതിന്റെ പ്രയോജനം സ്പഷ്ടമാകുമെന്ന് അദ്ദേഹം പറഞ്ഞിട്ടുള്ള സ്ഥിതിക്ക് അതിനു മുമ്പിൽ ഇതിനെപ്പറ്റി പ്രസംഗിക്കുന്നത് അവിവേകമാണല്ലോ. പ്രതാപവർമ്മ:- അത് അവിവേകം തന്നെ. ആകപ്പാടെ നോക്കിയതിൽ സദാരാമൻ ഒരു അമാനുഷനാണെന്നു ഞാൻ പലപ്പോഴും വിചാരിക്കാറുണ്ട് . മന്ത്രി:- അതെ. തിരുമനസ്സിലെ വിചാരം ഒട്ടും അസ്ഥാനത്തിലല്ല. പ്രതാപവർമ്മ:- ഇതേവരെ മൂന്നുപേർ ഇവിടെ വന്നിട്ടുെണ്ടെന്നു സദാരാമനെ അറിയിച്ചുവോ? മന്ത്രി:- ഇല്ല. അറിയിച്ചിട്ടില്ല. പ്രതാപവർമ്മ:- എന്നാൽ അവരെ മൂന്നുപേരെയും ഇവിടെ വരുത്തുകയും വിവരം സദാരാമനെ അറിയിക്കുകയും ചെയ്കയല്ലേ വേണ്ടത്? മന്ത്രി:- അതിനു വിരോധമില്ല. പ്രതാപവർമ്മ:- ആരവിടെ?
(പ്രവേശിച്ച ഭൃത്യനോട്)
ഇയ്യിടെ ഇവിടെ പ്രത്യേകം താമസിപ്പിച്ചിട്ടുള്ള സന്ന്യാസി മുതലായ മൂന്നുപേരേയും പോയി കൂട്ടിച്ചുകൊണ്ടുവരിക. (ഭൃത്യൻ പോയി.) ഈ വിവരം മന്ത്രിതന്നെ പോയി സദാരാമനെ അറിയിക്കണം. “അവരെ അങ്ങോട്ടയയ്ക്കണമെങ്കിൽ അങ്ങനെ ചെയ്യാം; അതല്ല ഇവിടെ വന്നു കാണ്മാൻ വിരോധമില്ലെങ്കിൽ ഉടനേ വരണം. സൗകര്യമുള്ളപക്ഷം പത്മാവതിയെക്കൂടി കൊണ്ടുവന്നാൽ കൊള്ളാം എന്നു പറയണം." മന്ത്രി:- അങ്ങനെതന്നെ. (പോയി.) (സന്ന്യാസിയും വഴിയാത്രക്കാരനും കുള്ളനും പ്രവേശിക്കുന്നു.) പ്രതാപവർമ്മ:-
(സന്ന്യാസിയെ ബഹുമാനിച്ചിരുത്തീട്ട്)

 

അഞ്ചാമങ്കം (പേജ് 61 - 65)

 

-61-
(ഗീതം 56- കല്യാണി-രൂപകം)

പ്രാജ്യവിഭവ ഹേ യതീന്ദ്ര സുമതേ! തവാഗമേന
പൂജ്യനായി ഞാനിഹൈവ രാജ്യവും പവിത്രമിന്നു -പ്രാജ്യ
സംഗരഹിതരായിടുന്ന നിങ്ങളുടയ മഹിതമായ
സംഗമം സമസ്തലോകമംഗളം മഹാനുഭാവ! -പ്രാജ്യ
സുന്ദരയൗവനദശ തന്നിലീ യതീന്ദ്രഭാവം
ഉന്നതഗുണ! ഹന്ത! ചേർന്നതിന്നു ഹേതുവെന്തു ചൊല്ക -പ്രാജ്യ


സന്ന്യാസി:- അല്ലയോ മഹാമനസ്‌കനായ മഹാരാജാവേ! അവിടുത്തെ ഈ പ്രശംസയ്ക്കു വിഷയമാകത്തക്ക യോഗ്യത എനിക്കില്ല. ഞാൻ ആദ്യകാലമേതന്നെ ലോകവ്യാപാരങ്ങളിൽ വിരക്തനായിരുന്നു. അനന്തരം ദൈവേച്ഛയാ ഒരു സ്ത്രീയെ പരിഗ്രഹിക്കാൻ ഇട യായി. അതിന്റെ ശേഷവും അധികം താമസം കൂടാതെ ഈ ഭിക്ഷുരൂപം അവലംബിക്കേണ്ടിവന്നു എന്നു പറഞ്ഞാൽ മതിയല്ലൊ. പ്രതാപവർമ്മ:- എന്നാൽ അവിടുത്തെ മുഖത്തിൽ കേവലം സാത്വികനായിരിക്കു ന്ന ഒരു സന്ന്യാസിയുടെ ബ്രഹ്മവർച്ചസമോ വീരരസപ്രധാനനായ ഒരു രാജാവിന്റെ ക്ഷാത്രതേജസ്സോ ഏതാണ് അധികമായി പ്രകാശിക്കുന്നതെന്ന് വ്യാവർത്തിച്ചറിവാൻ ഞാൻ ശക്തനാകുന്നില്ല. സന്ന്യാസി:-
(ഗീതം 57 ബ്യാഗ് രൂപകം 'ഈ വിരഹമെടുലൊ' എന്ന മട്ട്)

ദൈവഗതിയോർത്തു കാണ്മതിനെളുതോ?
കൈവരുമേയമൃതമെന്നു കരുതിടും നരൻ
കാളകൂടപാനമാർന്നു കേണിടും സഹസാ -ദൈവ
ചാരുമണിസൗധമേറി മേവിടും നരൻ
ഘോരമായീടുന്ന കാട്ടിൽ മേവിടും സഹസാ -ദൈവ
ധർമ്മസരണി കൈവിടാതെ വാണിടും നരൻ
മർമ്മഭേദകാർത്തിപാത്രമായിടും സഹസാ -ദൈവ


പ്രതാപവർമ്മ:- ഇരിക്കട്ടെ; ഇവിടെനിന്നു പ്രസിദ്ധമാക്കിയ ചിത്രപടം അവിടുത്തേ ശ്രദ്ധയ്ക്കു വിഷയീഭവിപ്പാൻ കാരണം എന്തായിരിക്കാം? സന്ന്യാസി:- ആ സംഗതി ഒട്ടുവളരെ പറവാനുണ്ട്. അതു പിറകേ അറിയിച്ചുകൊള്ളാം. ഇവിടെ ആ പടം എങ്ങനെ കിട്ടി എന്നറിവാൻ ഇച്ഛയുണ്ട്. പ്രതാപവർമ്മ :- അതിനെപ്പററി എനിക്കൊന്നും അറിഞ്ഞുകൂടാ. എൻറെ ജാമാതാവായി നിശ്ചയിക്കപ്പെട്ടിരിക്കുന്ന സദാരാമൻ ഇപ്പോൾ പക്ഷേ, ഇവിടെ വരും. അയാളോടു ചോദിച്ചു വിവരങ്ങൾ മനസ്സിലാക്കാം. സന്ന്യാസി:- (സാശ്ചര്യം ആത്മഗതം) എന്ത്? സദാരാമനോ? ജാമാതാവോ? ഇതെന്തത്ഭുതം! ( ശ്ലോകം 22)

സദാരാമാരാമേത്യമിതജപമോടേഷ മധുരം
സദാരാമാരൂപാമൃതമിഹ തിരഞ്ഞീടുമളവിൽ
സദാരാമൻ പുത്രീവരനിതി മഹാപുണ്യസുമന
സ്സദാരാമാകാരൻ നൃപനരുളുവാനെന്തയി വിധേ!


(സദാരാമനും പത്മാവതിയും മന്ത്രിയോടുകൂടി പ്രവേശിച്ചു ആചാരം ചെയ്തു യഥോചിതം സ്ഥിതിചെയ്യുന്നു.)

-62-
പ്രതാപവർമ്മ :- അല്ലയോ പ്രിയനായ കുമാര! ആ ചിത്രപടം കണ്ടു വ്യസനിച്ചു വന്നവരാണ് ഇവരെല്ലാം. സദാരാമൻ:- (സന്ന്യാസിയെ നോക്കി ദീർഘശ്വാസത്തോടുകൂടി ആത്മഗതം) ഹൃദയമേ! സമാശ്വസിച്ചാലും. നിനക്കു ഈ അവസരത്തിൽ ഉണ്ടാകാവുന്ന വികാരങ്ങളെ ഒട്ടും വെളിപ്പെടുത്താതെ നീ ധൈര്യത്തെ അവലംബിച്ചു സ്വസ്ഥമായിരിക്കണേ. (പ്രകാശം) (വഴി യാത്രക്കാരനോട്) താങ്കൾ ആ ചിത്രപടം കണ്ടു വ്യസനിപ്പാൻ കാരണമെന്ത്? വഴിയാത്രക്കാരൻ:- ഞാൻ ഒരു സ്ത്രീയെ വിവാഹം ചെയ്തു സുഖമായി പാർക്കുമ്പോൾ ഒരു ദിവസം രാത്രിയിൽ ആ സ്ത്രീയെ കണ്ടില്ല. പിറേറദ്ദിവസം മുതൽ അവളെ അന്വേഷിച്ച് നടക്കുകയായിരുന്നു. അങ്ങനെ നടക്കുമ്പോൾ ആ ചിത്രപടം കണ്ടു. അത് ആ സ്ത്രീയുടെ പ്രതിച്ഛായയാണ് . അതിനാലത്രേ ഞാൻ വ്യസനിച്ചത് . സദാരാമൻ:- ശരിതന്നെ! (ഭൃത്യൻ പ്രവേശിക്കുന്നു.) ഭൃത്യൻ:- ചിത്രപടംകണ്ടു വ്യസനിച്ചവരായി രണ്ടുപേർ നടയിൽ വന്നിരിക്കുന്നു. പ്രതാപവർമ്മ:- എന്നാൽ അവരെ വേഗം കൂട്ടിച്ചുകൊണ്ടു വരൂ. (ഭൃത്യൻ പോയി.) (സാർത്ഥവാഹനും സാനുമതിയും പ്രവേശിച്ചു രാജാവിനെ വന്ദിക്കുന്നു.) നിങ്ങൾ ആരാണ്? സാർത്ഥവാഹൻ:- ഞങ്ങൾ അവന്തിരാജ്യത്തിൽ ഇയ്യിടെ നാടുവാണിരുന്ന വജ്രാശയരാജാവിന്റെ മാതാപിതാക്കന്മാരാണ്. പ്രതാപവർമ്മ:- എന്നാൽ ഇരിക്കാമല്ലൊ. (രണ്ടുപേരും ഇരിക്കുന്നു) നിങ്ങൾ ഇപ്പോൾ എന്തിനായിട്ടിവിടെ വന്നു? വജ്രാശയരാജാവ് ഇയ്യിടെ ചരമഗതിയെ പ്രാപിച്ചു എന്നു കേട്ടുവല്ലോ. മന്ത്രി:- അതെ, മുമ്പിൽ ശാർങ്‌ഗഹസ്തൻ എന്ന രാജാവു നാടുവാണിരുന്നു. അവിടുന്നു രാജ്യത്തെ വജ്രാശയനിൽ സമർപ്പിച്ചിട്ടു തപസ്സിനു പോയി. ഇയ്യിടെ ആ രാജാവ് തീപ്പെട്ടുപോയി എന്നും ഇനി ആരെയാണു പട്ടംകെട്ടിക്കേണ്ടതെന്നു ഇവിടെനിന്നും നിശ്ചയിച്ചു എഴുതി അയയ്ക്കണമെന്നും അവിടുത്തെ മന്ത്രി ഇവിടെ എഴുതി അയച്ചിട്ടുണ്ട് . അതിനു മറുപടി അയച്ചിട്ടില്ല. സാർത്ഥവാഹൻ:- ശാർങ്‌ഗഹസ്തരാജാവിന്റെ മകനും രാജ്യാവകാശിയുമായി പുഷ്പാംഗദൻ എന്നൊരു രാജകുമാരൻ ഉണ്ടായിരുന്നു. ആ കുമാരനെക്കൊണ്ടു ഞങ്ങളുടെ പുത്രിയായ ഒരു സ്ത്രീയെ വിവാഹം ചെയ്യിക്കണമെന്നു അവിടുന്നു നിശ്ചയിച്ചു. ആ സമയം ഞങ്ങളുടെ പുത്രനായ വജ്രാശയൻ സോദരിയുടെ വിവാഹം കഴിഞ്ഞാൽ തന്നെ പുത്രനിർവ്വിശേഷം കരുതണമെന്ന് അവിടുത്തെ അടുക്കൽ അപേക്ഷിച്ച് അനുവദിപ്പിക്കയും, ഒടുവിൽ ആയനുവാദത്തെ ആസ്പദമാക്കി രാജ്യം വേണമെന്നു വാദിക്കയും ചെയ്കയുണ്ടായി. അതിനാൽ സത്യസന്ധനായ അവിടുന്നു ഗത്യന്തരമില്ലായ്കനിമിത്തം വജ്രാശയനിൽ രാജ്യം സമർപ്പിച്ചിട്ട് തപസ്സിനായി വനത്തിലേക്കു പോയി.

-63-
പ്രതാപവർമ്മ:- കൊള്ളാം! ഇതു കേൾപ്പാൻ കൗതുകമുണ്ട് . പിന്നെ? സാർത്ഥവാഹൻ:- വജ്രാശയൻ ഞങ്ങളുടെ പുത്രനാണെങ്കിലും വലിയ ദുഷ്ടനാണെന്നു ഞങ്ങൾതന്നെ സമ്മതിക്കുന്നു. അവന്റ ദുർന്നയത്തിന്നു അനുരൂപമായി ദൈവം തന്നെ അവനെ ശിക്ഷിച്ചു. പ്രതാപവർമ്മ:- അതെങ്ങനെ? സാർത്ഥവാഹൻ:- രാജ്യഭാരം കിട്ടിയ നാൾമുതൽ അവൻ പ്രജകളെ പലപ്രകാരം ഉപദ്രവിച്ചുതുടങ്ങി. എന്തിനു വിസ്തരിക്കുന്നു? പ്രജകളുടെ സന്താപാഗ്നിയോ എന്നു തോന്നും വണ്ണം അതികഠിനമായി പിടിപെട്ട രോഗത്താൽ അവൻ അകാലമൃത്യുഗ്രസ്തനായെന്നു പറഞ്ഞാൽ കഴിഞ്ഞല്ലോ. പ്രതാപവർമ്മ:- ഈശ്വരമഹിമ! പിന്നെ? സാർത്ഥവാഹൻ:- എന്നാൽ ഞങ്ങൾക്ക് ഈ കാര്യത്തിലല്ലാ വലുതായ സന്താപം ജനിച്ചിരിക്കുന്നത് . പ്രതാപവർമ്മ:- പിന്നെയോ? സാർത്ഥവാഹൻ:- വജ്രാശയൻ രാജാവായ ഇടയ്ക്കുതന്നെ അവന്റെ ദുർന്നയങ്ങൾ സഹിക്കാൻ പാടില്ലാതെ ആകയാൽ അതികോമളന്മാരായ ആ അഭിനവദമ്പതിമാർ നാടുവിട്ടു പൊയ്ക്കളഞ്ഞു! അതിൽ പിന്നെ അവരുടെ കഥയൊന്നും അറിഞ്ഞിട്ടില്ല. അതിനാൽ ഞങ്ങൾ വ്യസനിച്ചുകൊണ്ടിരിക്കുമ്പോൾ ഇവിടെനിന്നയച്ച ചിത്രപടം അവിടെ വന്നെത്തി. അതു കണ്ടപ്പോൾ ഞങ്ങൾക്കുണ്ടായ വികാരം പറയാവതല്ല. അത് ഞങ്ങളുടെ പുത്രിയുടെ പ്രതിച്ഛായയാണ് . അതുകൊണ്ടു പുത്രി ഇവിടെ ഉണ്ടോ എന്നറിയാം എന്നു വിചാരിച്ചു ഞങ്ങൾ ഇങ്ങോട്ടേക്കു പുറപ്പെട്ടു. പ്രതാപവർമ്മ:- നിങ്ങളുടെ പുത്രി ഇവിടെ വന്നിട്ടില്ല. സാർത്ഥവാഹൻ:- അയ്യോ കഷ്ടം! ഞങ്ങളുടെ മോഹം നിഷ്ഫലമായല്ലൊ! പിന്നെ ആ ചിത്രപടം ഇവിടെ അകപ്പെട്ടതെങ്ങനെ? പ്രതാപവർമ്മ:- എന്റെ മകൾ പത്മാവതിയുടേയും ഈ കുന്തളഭൂമിയുടേയും ഭാവിയായ ഭർത്താവായി നിശ്ചയിക്കപ്പെട്ട ഈ കുമാരന്റെ അപേക്ഷയാലാണ് ആ ചിത്രപടം പ്രസിദ്ധീകരിച്ചത് . ശേഷം വിവരങ്ങൾ കുമാരൻതന്നെ പറയും. സദാരാമൻ:- (സാർത്ഥവാഹനോടും സാനുമതിയോടും) നിങ്ങൾ സ്വല്പനേരത്തേക്കു ക്ഷമിക്കണമെന്നപേക്ഷിക്കുന്നു. (കള്ളനോട്) നീ ആര് ? കള്ളൻ:- ഞാൻ ഒരു പാവപ്പെട്ടവനാണ്. സദാരാമൻ:- ആ പടത്തിലെ സ്ത്രീരൂപം ആരുടേതാണെന്ന് നിനക്കറിയാമോ? കള്ളൻ:- അറിഞ്ഞുകൂടാ. സദാരാമൻ:- ആട്ടെ. ഈ നില്ക്കുന്ന ആളെ നീ അറിയുമോ?

-64-
കള്ളൻ :- ഞാൻ അറിയുല്ല. സദാരാമൻ :- സൂക്ഷിച്ചുനോക്കിപ്പറ. നേരു പറഞ്ഞില്ലെങ്കിൽ എന്തുചെയ്യുമെന്നറിയാമോ? നോക്ക്,സൂക്ഷിച്ചു നോക്ക്. കള്ളൻ :- (സൂക്ഷിച്ചുനോക്കി ഞെട്ടി പിറകോട്ടു മാറീട്ട്) അയ്യോ! ഇതെന്റെ തമ്പുരാനാണല്ലൊ. സദാരാമൻ:- ശരി. അങ്ങനെ നേരുപറ. നീ ഏതു രാജ്യത്തുള്ളവൻ? ഇദ്ദേഹം ആര് ? കള്ളൻ:- ഞാൻ മായാപുരിരാജ്യത്തുള്ളവനാണ്.ഇതു ഞങ്ങടെ തമ്പുരാനാകുന്നു. സദാരാമൻ:- (കൈവശം ഇരുന്ന ഒരു ചിത്രപടം എടുത്തു കാണിച്ചിട്ട്) ഈ ചിത്രപടത്തിൽ കാണുന്ന സ്ത്രീയെപ്പററി നിനക്കറിയാവുന്നതെല്ലാം പറ. മടിക്കേണ്ട നേരുപറഞ്ഞാൽ മാപ്പുതരാം. കള്ളൻ:- ഈ തമ്പുരാൻ സദാറാം എന്ന സ്ത്രീയെ ഭര്യയാക്കാനായി മാളികയിൽ പാർപ്പിച്ചിരുന്നു. ഒരുദിവസം രാത്രി അവരുടെ ഭർത്താവ് വന്ന് രണ്ടുപേർക്കും കൂടി അടുത്ത ദിവസം അവിടെനിന്നും ഒളിച്ചുപോകുന്നതിനുള്ള വഴി ആലോചിക്കുന്നതു ഞാൻ പതുങ്ങിനിന്നു കേട്ടു. പ്രതാപവർമ്മ:- ഈ കഥ നല്ല നേരംപോക്കായിരിക്കുന്നു. പിന്നെ? കള്ളൻ:- പിറ്റേന്നാൾ രാത്രി ഞാൻ അവരുടെ ഭർത്താവായിട്ട് ആയിരുട്ടത്ത അവിടെ എത്തി അവരേയും കൊണ്ടു മണ്ടി . വഴിയിൽവച്ച് അവര് എന്നെയും ചതിച്ചേച്ചു കടന്നുകളഞ്ഞു. ഞാൻ പിന്നെ അങ്ങനെ അവരെ തേടിനടക്കുമ്പോൾ ഇവിടെയും വന്നുചേർന്നു. സദാരാമൻ:- (വഴിയാത്രക്കാരനോട്) തിലോത്തമ എന്ന ദാസിയെ അയച്ച് സദാരാമയെ വരുത്തി അവളുടെ പാതിവ്രത്യഭംഗം ചെയ്‌വാൻ ശ്രമിക്കയും, അവളുടെ പ്രീതിക്കായി ഈ പ്രതിച്ഛായ എഴുതിക്കയും ഒടുവിൽ അവളെ ലഭിക്കാതെ പരിതപിക്കയും ചെയ്ത മായാപുരിരാജാവായ കാമപാലൻ അങ്ങുതന്നെയല്ലേ? വഴിയാത്രക്കാരൻ:- (ലജ്ജാവ്യസനസമേതം) അതെ. എന്റെ ദുഷ്പ്രവൃത്തികളെ ഓർത്ത് ഞാനിപ്പോൾ വേണ്ടതിലധികം പശ്ചാത്തപിക്കുന്നു. സദാരാമൻ:- ഹേ കാമപാലരാജാവേ! ഈ സദസ്സിൽവച്ചുണ്ടായ ഈ പശ്ചാത്താപവും ലജ്ജയും തന്നെ അങ്ങേയ്ക്ക് തക്കതായ ശിക്ഷയായിരിക്കുന്നു. എടോ കള്ളൻ! നീ ഇനിമേൽ ഇങ്ങനെയുള്ള അക്രമങ്ങൾ ഒന്നും ചെയ്യാതെ ഏതെങ്കിലും ന്യായമായ തൊഴിലിൽ പ്രവേശിച്ച് കാലക്ഷേപം ചെയ്തുകൊള്ളണം. നിങ്ങളെ ഈ അവസരത്തിൽ ശിക്ഷിക്കുന്നത് ഒട്ടും യുക്തമല്ലായ്കയാൽ നിങ്ങൾക്കു പോകാൻ സ്വാതന്ത്ര്യം തന്നിരിക്കുന്നു. പ്രതാപവർമ്മ ചക്രവർത്തി തിരുമനസ്സിലേക്കു തന്റെ പുത്രിയുടെ ഭർത്താവും അനന്തരാവകാശിയും ആകുന്നതിനു സർവ്വഥാ യോഗ്യനായ ഒരു പുരുഷനെ ലഭിക്കുന്നതിനും ഏകാകിനിയായി പല കഷ്ടതകൾ അനുഭവിച്ചെങ്കിലും തന്റെ പാതിവ്രത്യത്തെ നിർമ്മലമായിത്തന്നെ പരിപാലിച്ച സദാരാമയ്ക്കു തന്റെ പ്രിയതമനോട് വീണ്ടും ചേരുന്നതിനും, ഇതേവരെ ഭർത്ത്യസുഖം എന്നതു ലേശംപോലും അനുഭവിക്കാൻ ഇടയാകാത്ത ഈ മനസ്വിനിയായ പത്മാവതിക്ക് അനുരൂപനായ ഒരു ഭർത്താവുണ്ടാകുന്നതിനും, തന്റെ പ്രേമത്തിന് ആസ്പദമായ ഒരു സ്ത്രീയെ വിവാഹം ചെയ്കനിമിത്തം രാജ്യത്തെപ്പോലും ഉപേക്ഷിക്കേണ്ടിവന്ന ഒരു മഹാന് ദൈവഗത്യാ തന്നിൽനിന്നും വേർപെട്ടുപോയ പ്രിയതമയെ വീണ്ടും ലഭിക്കുന്നതിനോടുകൂടി

-65-
അവൾക്ക് എത്രയും സ്നേഹബഹുമാനങ്ങൾ ഉള്ള ഒരു ചക്രവർത്തിയുടെ പുത്രിയേക്കൂടി പരിഗ്രഹിക്കയും, തന്റെ രാജ്യത്തിന്റെയും അതുപോലുള്ള മറ്റു പല രാജ്യങ്ങളുടേയും ആധിപത്യമുള്ള മഹത്തരമായ ഒരു രാജ്യത്തിന്റെ ചക്രവർത്തിസ്ഥാനം ലഭിക്കയും ചെയ്യുന്നതിനും, ഈ ഇരിക്കുന്ന ദമ്പതിമാർക്ക് വളരെനാളായി പിരിഞ്ഞുപോയ തങ്ങളുടെ പ്രിയപുത്രിയെ സഭർത്തൃകയായി വീണ്ടും ദർശിച്ചാനന്ദിക്കുന്നതിനും ഇപ്പോൾ ഇടയാകത്തക്കവണ്ണം ദൈവപ്രേരണയാൽ ഇവിടെവന്നു ഗന്ധർവ്വോപദ്രവത്തെ തീർത്ത് ഇഷ്ടദേവതയെ ധ്യാനിച്ചുകൊണ്ടു സദാരാമനായി ഇതേവരെ പാർത്തിരുന്ന ഞാൻതന്നെയാണ്‌ സാക്ഷാൽ സദാരാമയെന്ന് മഹാജനങ്ങൾ അറിവാൻ ഇതാ അപേക്ഷിക്കുന്നു. (തന്റെ ഉഷ്ണീഷത്തെ എടുത്ത് ഭർത്താവിന്റെ തലയിൽ വച്ചതിന്റെ ശേഷം സ്ത്രീരൂപത്തെ പ്രത്യക്ഷമാക്കി മാതാപിതാക്കന്മാരുടെ അടുക്കൽ ചെന്നിട്ട്) അല്ലയോ മഹാത്മാക്കളേ! നിങ്ങളുടെ വാത്സല്യഭാജനമായ പുത്രി ഇതാ! ഭക്തിപൂർവ്വം നിങ്ങളെ നമസ്കരിക്കുന്നു. സാർത്ഥവാഹൻ:- (തലയിൽ തലോടീട്ട്) ഞങ്ങൾക്ക് ഈ സമയത്തിൽ ഉണ്ടായ ആനന്ദം അനിർവ്വാച്യമായിരിക്കുന്നു. കുഞ്ഞേ! നീ നിത്യകല്യാണിയായി ഭർത്താവോടുകൂടി ചിരകാലം സുഖിച്ചാലും. സാനുമതി:- (ആലിംഗനംചെയ്തിട്ട്) ഓമനെ! നിന്റെയും നിന്റെ ഭർത്താവിന്റെയും കഥകൾ കേട്ടതിൽ എനിക്കുണ്ടായ മനോവികാരങ്ങൾ എന്തെല്ലാമെന്നു പറവാൻ പ്രയാസമായിരിക്കുന്നു. നീ വളരെക്കാലം ഭർത്താവോട് കൂടി സുഖിക്കുമാറാകട്ടെ. (കള്ളനും കാമപാലനും പോകുന്നു.) സദാരാമ:- നിങ്ങളുടെ ഈ അനുഗ്രഹത്തെ ഞാൻ ശിരസാവഹിച്ചുകൊള്ളുന്നു. (പുഷ്പാംഗദന്റെ സന്യാസചിഹ്നങ്ങളെ മാറ്റുന്നു) പത്മാവതി:- (ആത്മഗതം)
(ഗീതം 58 നാഥനാമക്രിയ ആദിതാളം 'നിക്കുമാരി' എന്നമട്ട്)

പാർത്തുകണ്ടാൽ-അത്ഭുതം ഹൃദി-പാർത്തുകണ്ടാൽ
പേർത്തുമിന്നീ വാർത്തയെല്ലാം - പാർത്തു
നാരിമാരണിഹീരമാമീ സാരവേദിനിയാളഹോ!
പുരുഷനെന്നീ നേരത്തോളം
ഭൂരിജനങ്ങൾ വിചാരമിയന്നതു -പാർത്തു
സന്ന്യാസീശ്വരനായി മേവിയൊരുന്നതാത്മാവീമഹാൻ
കുന്ദസായകസുന്ദരൻ നൃപ-
നന്ദനനെന്നായ് വന്നതുമിന്നിഹ -പാർത്തു


സദാരാമ:-
(ഗീതം 59 കാപി രൂപകം 'കാനനത്തിൽ നാനലൈന്തു'എന്ന മട്ട്)

എൻകണവാ പുണ്യരാശേ! ഈ വിധമോ വിധിമഹിമാ
സങ്കടമായിടുന്ന വൻകടൽ നാം കടന്നു
പങ്കജവിലോചനൻ തൻകൃപാവൈഭവത്താൽ - എൻ
ക്രൂരനാം കാമപാലൻ പാരമയ്യോ വലച്ചു!
ഘോരൻ കടന്നു പിന്നെ ചോരനഹോ! ചതിച്ചു - എൻ


കള്ളൻ മഹാസമർത്ഥനാണ്‌. അന്നു പ്രഭാതമാകുന്നത് വരെയും ഞാൻ അവനെ പ്രിയതമൻ എന്നുതന്നെയാണ്‌ വിശ്വസിച്ചിരുന്നത്. പ്രഭാതത്തിൽ ഒരിടത്തു വിശ്രമിക്കാനായി കുതിരയിൽ നിന്നിറങ്ങിയ ഉടൻ ഞാൻ ഉത്സാഹത്തോടുകൂടി ഭർത്താവേ! പ്രിയതമ! എന്നെല്ലാം അവനെ അഭിസംബോധനം ചെയ്തു. അവന്റെ ഒച്ച കേട്ട മാത്രയിലാണ്‌ എനിക്ക് ആൾ മനസ്സിലായത്.

പിന്നെയുണ്ടായ ഖേദം ചൊന്നീടാനാവതല്ലേ
ഇന്നേവമാശ്വസിപ്പാൻ വന്നുതേ ദൈവയോഗം-എൻ



 

അഞ്ചാമങ്കം (പേജ് 66 - 67)

 

-66-
പുഷ്പാംഗദൻ:-
(ഗീതം 60 കാപി ചായ്പ് 'നിന്നടബാസി' എന്ന മട്ട്)

മാനിനിമൗലേ! മാലുളവായതീമംഗലം വന്നീടാ-
നാണോമലേ മാനിനിമൗലേ
ദീനദയാലുത ദിവ്യതയോടെയ-
നൂനമായേന്തുന്ന ജഗദീശന്റെ
മാനസമെങ്ങനെയെന്നതറിവാനീ
മാനുഷനാളാകയില്ലേതുമേ - മാനിനി


മന്ത്രി:- അവിടുന്ന് ഈ അരുളിച്ചെയ്തത് എത്രയോ ഉൽകൃഷ്ടമായ ഒരു തത്വമാണ്. (ശ്ലോകം 23)

ചിലകുറി ചിലകൃത്യം കണ്ടീടുന്നേരമീശ-
ന്നലിവകമതിലില്ലെന്നോർത്തുപോകും നരന്മാർ.


പ്രതാപവർമ്മ:- സംശയമില്ല. അങ്ങനെ തോന്നുന്നതു സഹജമാകുന്നു. മന്ത്രി:- എന്നാൽ വാസ്തവത്തിൽ,

ഉലകമഖിലമാളുന്നീശനുള്ളാശയത്തിൻ
നിലയതികൃശനാകും മർത്ത്യനെന്തോന്നു കാൺമൂ?


പ്രതാപവർമ്മ:- മന്ത്രി പറഞ്ഞതു ശരിതന്നെയാണ്‌.ഇവിടെ ഉണ്ടായ ഈ സംഭവങ്ങൾ എല്ലാം ആലോചിച്ചതിൽ ഇന്നത്തെ ദിവസം നമ്മുടെ സുദിനങ്ങളിൽ വെച്ച് അതിശ്രേഷ്ഠമാണെന്നു നിർവ്വിവാദംതന്നെ. സദാരാമ:- അല്ലയോ പ്രഭോ! അവിടുത്തെ അടുക്കൽ എനിക്കൊരഭിലാഷം അറിയിപ്പാനുണ്ട്. പ്രതാപവർമ്മ:- ഈ അഭിലാഷം എന്താണെന്നു ഭവതി സ്വല്പം മുൻപേ പ്രസംഗിച്ചതിൽനിന്നുതന്നെ ഞാൻ ഗ്രഹിച്ചിരിക്കുന്നു. മണ്ണിനു വേണ്ടി ഭൂമി കുഴിച്ചപ്പോൾ സ്വർണ്ണം മാത്രമല്ല, വിലയേറിയ രത്നങ്ങളും കൂടി അടങ്ങിയിരിക്കുന്നതായ നിധി ലഭിച്ചാൽ ആയതിനെ സന്തോഷപൂർവ്വം സ്വീകരിക്കാത്തവരുണ്ടോ? മന്ത്രി:- സാക്ഷാൽ ശ്രീകൃഷ്ണഭഗവാൻ രുഗ്മിണിയോടും സത്യഭാമയോടുംകൂടി ദ്വാരകാധീശനായിരിക്കുന്നതിൽ ആരാണ്‌ അനുമോദിക്കാത്തത്? പുഷ്പാംഗദൻ:- ഭവതിയുടെ അഭിലാഷം യാതൊന്നും അസ്ഥാനത്തിലായിപ്പോകയില്ലെന്നു ഞാൻ മുൻപേ തന്നെ തീർച്ചയാക്കീട്ടുള്ളതാണ്‌. സദാരാമ:- ഇപ്പോൾ ഞാൻ കൃതാർത്ഥയായിരിക്കുന്നു. ദൈവമേ! നീ എന്നെ എങ്ങനെയെല്ലാം പരീക്ഷിച്ചു! എന്നാൽ ഈ പര്യവസാനത്തിന്റെ മംഗളം ആലോചിച്ചാൽ കഴിഞ്ഞതെല്ലാം നിസ്സാരമാണ്‌. പ്രതാപവർമ്മ:- പലരുടേയും മനസ്സിൽ ഒരുപോലെ ആനന്ദത്തേയും ആശ്ചര്യത്തേയും ജനിപ്പിച്ചതായ ഈ മുഹൂർത്തം അത്യന്തം മംഗളകരമാകയാൽ ഈ അവസരത്തിൽത്തന്നെ ശ്രീമാനായ പുഷ്പാംഗദൻ സദാരാമയോടുകൂടി പത്മാവതിയേയും പത്നിയാക്കി സ്വീകരിക്കയും നമ്മുടെ രാജകീയമായ കിരീടത്തെ ശിരസ്സിൽ അണിയുകയും ചെയ്യണമെന്നാണ്‌ എന്റെ അഭിലാഷം. മന്ത്രി:- ഇത് എല്ലാവർക്കും സന്തോഷപ്രദംതന്നെ ആയിരിക്കും. പ്രതാപവർമ്മ:- ആരവിടെ? കല്ല്യാണമാല കൊണ്ടുവരട്ടെ. (ഭൃത്യൻ മാലയും കൊണ്ടു പ്രവേശിക്കുന്നു.)

-67-
(മാല വാങ്ങീട്ടു സദാരാമയോട്) അല്ലയോ സാധ്വീരത്നമേ! ഈ മാലയെ ഞാൻ ഭവതിയുടെ കൈയിൽ സമർപ്പിക്കുന്നു. സദാരാമ:- (മാല വാങ്ങീട്ട് ) ഇവിടുത്തെ ഔദാര്യം ഞങ്ങൾക്ക് അനുഗ്രഹമാകുന്നു. (പത്മാവതിയോട്) (ശ്ലോകം 24)

കല്യാണിനീതിലകമേ! കളവാണി നീയി-
ക്കല്യാണമാല കലിതോത്സവമത്രവാഴും
കല്യാഭനായ കമനന്റെ കഴുത്തിലിപ്പോ-
ളുല്ലാസപൂർവ്വമണിയിക്ക മനോജ്ഞശീലേ!
(പത്മാവതി മാല വാങ്ങി പുഷ്പാംഗദന്റെ കഴുത്തിൽ ഇടുന്നു.)


പ്രതാപവർമ്മ:- അല്ലയോ ജാമാതാവേ! ഇതാ! ഈ സാമ്രാജ്യകിരീടത്തെ വഹിച്ചാലും. (കിരീടം ശിരസ്സിൽ സമർപ്പിച്ചിട്ട്) (ശ്ലോകം 25)

മത്സാമ്രാജ്യകിരീടമിന്നു മഹിത-
സ്ഥാനത്തിലർപ്പിക്കയാൽ
സത്സാരജ്ഞ! കൃതാർത്ഥഭാവമധി-
കാനന്ദം വഹിക്കുന്നു ഞാൻ
ഉത്സാഹത്തൊടുരുപ്രതാപമതിദു-
രോത്സാരിതാരാതിയായ്
വത്സാ! നീ സുചിരം വഹിക്കയിവരോ-
ടിസ്സാർവ്വഭൗമാസ്പദം.


പുഷ്പാംഗദൻ:-
(ശ്ലോകം-26)

മുന്നം വൈരാഗ്യമാർഗ്ഗം തദനു മതിമുഖി-
ത്തയ്യലാൾ തൻ വിവാഹം
മന്നിൻനാശം പ്രയാണം മധുമൊഴിവിരഹം
ഘോരകാരാനിവാസം
പിന്നെസ്സന്ന്യാസിവേഷം പുനരിഹ ദയിതാ-
യുഗ്മയോഗം പ്രതാപം
ചിന്നും സാമ്രാജ്യമെന്നീയനുഭവമഖിലം
ഹന്ത ദൈവപ്രഭാവം.


അതിനാൽ നാം ഈ ശുഭാവസരത്തിൽ സാക്ഷാൽ ഈശ്വരനോടു മംഗളം പ്രാർത്ഥിക്കയത്രേ ഉചിതമായിട്ടുള്ളത്. (ഭരതവാക്യം) (ഗീതം 61. സൗരാഷ്ട്രം-ആദിതാളം. 'നീ നാമരൂപമുലകു'മട്ട്)

ശ്രീപത്മനാഭ ദേവാ ദേഹി ജയമംഗളം
പാപങ്ങളാലുളവാം താപങ്ങളണയാതെ -ശ്രീപ
ചിത്സാരമേ വിഭോ ശ്രീവത്സാഭിരാമവത്സ!
സത്സാഹിതിയിൽ ജനമുത്സാഹമാർന്നീടേണം -ശ്രീപ
സാരസ്വതസാരസ്യബോധഹീനന്മാർ കവി-
ഗീരിൻ ഗുണദോഷങ്ങളാരായിയായ്കവേണം. -ശ്രീപ
ശർമ്മം വളർത്തീടുന്ന ധർമ്മമാർഗം വിടാതെ
നിർമ്മലമായ് നിഖിലകർമ്മവും വിളങ്ങേണം -ശ്രീപ
കേശിമഥന ശൗരേ! കേശവാ തവകൃപാ-
വേശേന സകലർക്കുമേശീടവേണം സുഖം -ശ്രീപ

(മറയുന്നു)

ശുഭം.



 

അവശിഷ്ടം (പേജ് 68 - 69)

 

-68-

അവശിഷ്ടം
സഭാവന്ദനം

('ഹന്തസുന്ദരി' എന്ന മട്ട്)


വന്ദനം മുദാ... ചെയ്തി-ടുന്നിതാ! വയം
വന്ദനീയമായ മഹിമയാർന്നിട്ടും സദസ്യരെ!
ന-ന്ദി-യോ-ടേ-
നിങ്ങളിൽ-തിങ്ങിടും-വിനയമോടു വേണ്ടപോൽ. -വന്ദ
കേരളോക്തിയിൽ കെ.സി.കേശവാഹ്വയൻ
കേടൊഴിച്ചു തീർത്തതായ നാടകത്തെയിഹ വയം
ആ-ടീ-ടു-ന്നു.
കാണുവിൻ കരുണയാ-ബാലരായ ഞങ്ങളിൽ. -വന്ദ
അറിവിലുള്ളതാ-യൊരു-കുറവു മൂലമായ്
അഭിനയാന്തരത്തിലിങ്ങു സംഭവച്ചിടുന്നതാം
ദോ-ഷാ-വേ-ശം.
അകമതിൽ-കനിവൊടെ-സമുചിതം സഹിക്കുവാൻ. -വന്ദ



3-ാമങ്കം 1-ാം രംഗം
തിലോത്തമ-നൃത്തഗാനം കഴികെ

മംഗളഗാനം
(ഝംഝംടി-ഏകതാളം. 'നീസ്സസരിരി' എന്ന മട്ട്)

മംഗലരൂപാ! ഭൂപതേ! തവ
മംഗലം മംഗലം.
ശൃംഗാരമോ ശ്രീവീരമോ
നിൻ മേനിയിൽ
തെളിവൊടു കളിയാടുന്നതു? സുമതേ! തവ മംഗലം,



അവശിഷ്ടം
3-ാമങ്കം 3-ാം രംഗം
(ഭൃത്യനാൽ കാരാഗൃഹത്തിൽനിന്നും ആനയിക്കപ്പെടുമ്പോൾ പുഷ്പാംഗദന്റെ ആത്മഗതം.)

(മുഖാരി-ആദിതാളം. 'ബാലാ വനം തന്നിൽ' എന്ന മട്ട്)

കാരാഗൃഹം തന്നിൽ കാലഗതിയാലേ
കാമമുഴന്നീടുമാറായ് വന്നിതു കഷ്ടമയ്യോ!
ഘോരാശയനായ ഭൂപനിതു ചെയ്‌വാൻ
ധീരതയുണ്ടായതിന്നു കാരണമെന്തായ് വരാം?
നാരീശിരോമണി-യാകുമെൻ പ്രേയസി
ക്രൂരനിവൻ തന്റെ കൈയിൽ ചേരുമാറായിവന്നോ?
ലോകാധിനായക! ഹേ കമലേക്ഷണ!
ശോകമിതു നീങ്ങീടുവാൻ നീ താൻ തുണച്ചീടുക.



3-ാമങ്കം 6-ാം രംഗം
(കള്ളൻ പ്രവേശിക്കുമ്പോൾ)

(ഝംഝുടി-ചായ്പ്. 'ചുളമരക്കാടുകളിൽ' എന്ന മട്ട്)

വേലയതു ചെയ്തുതന്നെ കാലം കഴിച്ചിടണം
മാലൊഴിയും മട്ടിലൊരു മങ്കയേയും വച്ചിടണം
ഇണ്ടലൊടു ചെന്നരികിൽ തെണ്ടുന്നവർക്കുലകിൽ
രണ്ടുകാശും പണക്കാരുണ്ടോ കൊടുത്തിടുന്നു?
അക്കൊതിയർ തൊട്ടിടാതെ വയ്ക്കുന്നതായ മുതൽ
കക്കുന്നതിന്നു ദോഷം ചേർക്കുന്നതില്ല ദൈവം.
നല്ലിരുട്ടുവന്നീടണം നല്ലമഴക്കാറും വേണം
നല്ലമുതലുള്ള വീട്ടിൽ ചെല്ലേണമെങ്കിലോണം,



-69-

4-ാമങ്കം 1-ാംരംഗം കഴികെ
(കള്ളൻ വെള്ളവും കൊണ്ടു പ്രവേശിച്ചിട്ട്)

('തല്ലരുതെന്നെ' രീതി)

മയ്യേലും കണ്ണിയവൾ- എന്നെ
അയ്യോ! ചതിച്ചുവെന്നോ?
ഈയുള്ളവനെ വിട്ടു- അവൾ
പോയെന്നു വന്നീടുമോ?
വെള്ളം കുടിയായ്കയാ-ലേറ്റ-
മുള്ള തളർച്ചയാലെ
പുള്ളിമാനേലുംമിഴി-കാട്ടി-
നുള്ളിൽ കിടക്കുകയോ?
വണ്ടാർകുഴലിയവൾ-വേഗം-
പൂണ്ട കുതിരയേറി
മണ്ടിയെന്നുള്ളതിങ്കൽ—ഇനി
വേണ്ട വിചാരമേതും.
വിട്ടിടുകില്ലവളെ- ഇനി
കിട്ടുന്നതുവരെ ഞാൻ
കാട്ടിൽ നടന്നീടുവൻ-മടി-
വിട്ടു തിരഞ്ഞീടുവൻ.



 

 

 


തയ്യാറാക്കിയത്
എം. എ. മലയാളം
വിദ്യാര്‍ത്ഥികള്‍:


ഷിഫ്ന കെ. കെ.


സ്നേഹ. സി.


ബൽക്കിസ് ബി. പി.


അർച്ചന ടി. എസ്.


ഗീതു കെ. എസ്.


അശ്വതി സി.


അഞ്‌ജലി കെ.യു.


അഭിഷ എസ്.


സുഹാന എം. എം.


നന്ദന എം. എസ്.


രേഷ്മ കെ.ആർ.


രഹന എം.എ.


ദിവ്യ എം.


അപർണ പി.


സഫീല നസറിൻ കെ.


ഫാത്തിമ ഫിദ കെ.

ഗവേഷണ
വിദ്യാര്‍ത്ഥികള്‍:


സൗമ്യ മോഹനൻ


ദിൽന പി.


ഹീര ടി.എം.


പഞ്ചമി ബി.പി.


സംശോധനം:


ഡോ. മുഹമ്മദ് ബഷീർ കെ.കെ.
അസോ.പ്രൊഫസർ