കെ കെ ടി എം ഗവ. കോളേജ്, കൊടുങ്ങല്ലൂര്‍ മലയാള ഗവേഷണ വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയതു്
ഒന്നാമങ്കം (പേജ് 01 - 05)
ഒന്നാമങ്കം
എന്തിന്നീവൃദ്ധനായീടിന തുഹിനകരൻ
വേണ്ടവേണ്ടെന്നുപേക്ഷി-
ച്ചന്തർമ്മോദാൽപരശ്രീതടവിനതരുണൈ-
ണാങ്കനെശ്ശങ്കയെന്ന്യെ
ചന്തത്തിൽസ്വീകരിച്ചേറ്റവുമഴകിലെഴും
ഗൌരിതൻചാരുവേണി-
യ്ക്കന്തംകൂടാതെഭക്ത്യാമനമിളകിമറി-
ഞ്ഞെപ്പൊഴുംകൂപ്പിടുന്നേ൯. (1)
(നാന്ദ്യന്തത്തിൽ സൂത്രധാരൻ പ്രവേശിയ്ക്കുന്നു)
സൂത്രധാരൻ:-
ചേണാർന്നശൃംഗപുരനാഥമഹോത്സവത്തെ-
ക്കാണുന്നതിന്നഴകിൽവന്നബുധേന്ദ്രജാലം
ക്ഷീണംവെടിഞ്ഞമരുമീസ്സഭനല്ലകേമ-
മാണിങ്ങെനിയ്ക്കു ചിലവിദ്യയെടുത്തിടേണം. (2)
(അണിയറയിലേയ്ക്കു നോക്കീട്ട്) വേഗത്തിലിവിടെ വരൂ!
നടി:- (വന്നിട്ട്) എന്തിനാണെന്നെ വിളിച്ചത് ?
സൂത്ര:- ഈ സഭയിലൊരു നാടകമാടണം, അതിന്നാട്ടക്കാരോടു പറഞ്ഞയപ്പാനാണ്.
നടി:- അതുവേണോ? എങ്ങിനെയായാലും ചിലർ ശകാരിയ്ക്കും. എത്രനല്ല വിദ്യയായാലും വേണ്ടില്ല. ആരും ശകാരിയ്ക്കാതെ കണ്ടു ഞാൻ കണ്ടിട്ടില്ല.
സൂത്ര:- ഇതു ശരിയാണ്.
വാനോർവരൻതൻ ഗുരുനായകൻത-
ന്നൂനംവെടിഞ്ഞീടിനവിദ്യയേയും
മാനിച്ചിടാസമ്പ്രതിലോകരെല്ലാം
നൂനംപല൪ക്കുപലപക്ഷമല്ലേ? (3)
എന്നാലും വിദ്യാപ്രയോഗം നല്ലതെന്നുതന്നെയാണെന്റെ പക്ഷം എന്താണന്നല്ലേ, ഇപ്പോൾതന്നെ ചിലർ സ്‌തുതിയ്ക്കും; മരിച്ചാൽപിന്നെ ക്രമേണ ശകാരം കുറകയും ചെയ്യും.
നടി:- എന്നാലാരുണ്ടാക്കിയതാണ്, ഏതുനാടകമാണ് ആടുവാൻ നല്ലത്?
സൂത്ര:-
ആടുവാനിന്നുകൊച്ചുണ്ണികോടിലിംഗേശനിർമ്മിതം
കേടകന്നൊരുകല്യാണിനാടകംനല്ലുവല്ലഭേ! (4)
നടി:- എന്നാലീവിവരം ആട്ടക്കാരോടു പറവാൻ പോട്ടേ.
സൂത്ര:- അങ്ങിനെയാട്ടെ. (നടി പോയി)
പാരംമാലിന്യമേറുംജലധരനികരം
നീങ്ങിയപ്പോളിദാനീം
ചാരുശ്രീരാജഹംസംനളിനിയൊടണവാ-
നായിവന്നെത്തിടുന്നു
കോരപ്പൻനായർ പോയീടിനതരമതിലീ-
രാമമേനോൻതഹശ്ശീൽ-
ദാരാക്കല്യാണിതന്നെപ്പുണരുവതിനിതാ
വന്നിടും പോലതന്നേ. ( 5 )
ഞാനുമിനി വേണ്ട കാര്യം നടത്താൻ പോകുന്നു.
പ്രസ്താവന.
(അനന്തരം രാമമേനോൻ പ്രവേശിയ്ക്കുന്നു.)
രാമമേനോൻ:- (തന്നെ നോക്കീട്ട്)
തെല്ലുംമനസ്സിലിഹമോടിയതിന്നുമോഹ-
മില്ലാത്തഞാനുമധുനാരസമോടണിഞ്ഞേൻ
കല്യാണിതന്നരികിലമ്പൊടുമോടിയൊന്നു-
മില്ലാതെചെല്ലുവതിനുണ്ടൊരുകൂസലുള്ളിൽ. (6)
കാന്തനില്ലവിടെയെന്നിരിയ്ക്കിലും
റാന്തൽവേണ്ടതിനുദോഷമുണ്ടഹോ!
സ്വാന്തമായതിൽവിചാരമെന്നിയേ
ഞാൻതനിച്ചിഹകുതിച്ചുപായുവൻ. (7)
ബൂട്ടുസ്സുവേണമിരുളിൽ കോട്ടമില്ലാതിരിയ്ക്കുവാൻ
കട്ടിയാംവടിയില്ലെങ്കിൽ കഷ്ടമുണ്ടാം ചിലപ്പൊഴ്. (8)
(ബുട്ടുസ്സിട്ടു വടി എടത്തു കുറച്ചു നടന്നു മുൻപുറത്തു നോക്കീട്ട്)
വെളിച്ചമുണ്ടൊന്നു വരുന്നുവേഗ-
മൊളിച്ചുനിൽക്കായ്കിലനർത്ഥമാകും
ഒളിച്ചുഞാൻചെയ്യുമിതാശുപെട്ട
പൊളിച്ചിടുംസമ്പ്രതിലോകരെല്ലാം. (9)
ഒ! ചൂട്ടുകാരനടുർത്തു. (കുറച്ചു പിന്നോക്കംതന്നെ ഓടിട്ട്) ഈ വിഷക്കാട്ടിലൊളിയ്ക്കതന്നെ -(അതു ചെയ്തിട്ട്)
എള്ളോളവും പടുതയില്ലിഹചൂട്ടുകയ്യി-
ലുള്ളോരിവന്നു പുനരെങ്കിലുമിദ്ദശായാം
ഉള്ളത്തിലിപ്പുരുഷനിൽഭയമുണ്ടെനിയ്ക്കു
കള്ളത്തമുള്ളവനു പേടിയതാരെയില്ല? (10)
ചൂട്ടുകാരൻപോയി, (തെല്ലുനടന്നിട്ട് )
പട്ടിപാഞ്ഞിഹവരുന്നതുണ്ടുനേ-
രിട്ടുകൊണ്ടുകടിപററുമോമമ?
കേട്ടിടുന്നുജവമോടടുത്തിതാ
പൂട്ടുമത്തുടൽകിലുങ്ങിടുംരവം. (11)
ഇരുട്ടുകൊണ്ടൊരുവസ്‌തു കാണ്മാനില്ല. ദുർഘടമായിത്തീർന്നു. എന്താണുവേണ്ടത്?
കടിപറ്റാതിരുപ്പാനായിവടിയാഞ്ഞാശുവീശുവൻ
(വടിവീശുന്നു)
അടിപററിക്കുരച്ചുംകൊണ്ടുടൻപട്ടിതിരിച്ചുതേ. (12)
ഒ! ഈപട്ടിയുടെകുരകേട്ട് എന്താണെന്നു നോക്കാൻ ആളുകൾവരും. അതിനുമുമ്പേ വേഗത്തിൽ നടക്കുകതന്നെ (പരിഭ്രമിച്ചു നടന്നിട്ട്) ആവു! പടിവാതിലടച്ചിട്ടില്ലാ. ഭാഗ്യം തന്നെ! (മതിൽക്കെട്ടിന്നകത്തുകടന്നു കോലായിൽ കേറി ജനാലയിൽ കൂടി അകത്തേയ്ക്കുനോക്കീട്ട്)
സ്വർല്ലോകംതോറ്റുമണ്ടുംവിധമഴകൊഴുകു-
ന്നിയ്യകംതന്നിലിപ്പോൾ
പുല്ലാൽനിർമ്മിച്ചനൽപ്പായയിൽനിജസഖിയാം
കൊച്ചൊടൊന്നിച്ചുകൊണ്ട്
മെല്ലെക്കല്യാണിമേവുന്നിതുമദനജയ-
ശ്രീയശോമാലപോലി-
ന്നുല്ലാസത്താൽ തണുക്കുന്നിതുപരമിവളെ-
ക്കാൺകയാൽ കണ്ണുരണ്ടും. (13)
(അനന്തരം കല്യാണിയും കൊച്ചും പ്രവേശിയ്ക്കുന്നു)
കൊച്ച്:- (വിചാരം)
പാരാതന്യോന്യരാഗംപെരുകിടുമവളും
രാമമേനോൻതഹശ്ശീൽ-
ദാരുംഭാര്യാപതിത്വത്തൊടുപരിചൊടുചേ-
൪ന്നാകിൽനന്നായിരുന്നു
കോരപ്പച്ചാ൪ക്കുകൂടുംചിലവിതുകുറയും
ലോക ഹാസംശമിയ്ക്കും
പാരംസൌഖ്യംഭവിയ്ക്കുംതരമൊടുതഹശീൽ-
ദാ൪ക്കുമിത്തന്ന്വിയാൾക്കും (14)
(സ്‌പഷ്ടമായിട്ട്)
പാരാതെനിന്റെപതിയായിടുമാവയസ്സൻ
കോരപ്പനില്ല, വരുമിന്നിഹരാമമേനോൻ
സ്വൈരംരമിപ്പതിനുനല്ലൊരുലാക്കുവന്ന
നേരത്തിലെന്തിതുവൃഥാവ്യസനിപ്പതുംനീ? (15)
നവരസഭംഗികൾതിങ്ങു-
ന്നിവരുടെസല്ലാപമൊക്കയുംകേൾപ്പാൻ
ഇവിടമതിൽനിന്നിടുന്നേൻ
ചെവികൾകൊടുത്തല്പമാത്രനേരംഞാൻ (16)
കല്യാണി:- ഒഴിയ്ക്കാതെകണ്ടെല്ലായ്പോഴും ആവലാധി പറഞ്ഞുപദ്രവിയ്ക്കുന്ന ആ വയസ്സനില്ലാതെ ഇന്നുമാത്രം ഭാഗ്യംകൊണ്ട് ഒരുതരംകിട്ടി. ഇന്നെങ്ങാനുമദ്ദേഹം വന്നില്ലെങ്കിലോ? നേരംകുറെ ആയല്ലോ എന്നു വിചാരിച്ചിട്ടാണ്.
രാമമേ:- കഷ്‌ടം! എന്റെ ബുദ്ധി ഇവളിത്ര അറിഞ്ഞിട്ടില്ലേ?
കൊച്ച്:-
നിന്നിൽപെരുത്തൊരനുരാഗമെഴുന്നമേനോ-
നിന്നിത്തരത്തിലണയാതമരുന്നതാണോ?
ചെന്നാലനർത്ഥമണയുംദൃഢമെന്നറിഞ്ഞു
തന്നേയുമത്തലൊടുകാമികളെത്തുമല്ലോ. (17)
രാമമേ:- കൊച്ച് പറഞ്ഞതു ശരി.
കല്യാ:-
നന്ദ്യാമേലധികാരികൾക്കുമഴലേ-
ന്തീടുന്നലോകത്തിനും
നന്നായിട്ടുസദായ്പോഴുംപണയമാം
സർക്കാർപണിക്കാരഹോ!
തോന്നുന്നേരമുറക്കമൂണിവലഭി-
യ്ക്കാതാടൽതേടുന്നുകേ-
ളന്യാധീനനുസാദ്ധ്യമായിവരുമോ
സ്വാച്ഛന്ദ്യമിഛിക്കിലും? (18)
അതുകൊണ്ടാണു വിചാരം
രാമമേ:- ഇവളും ഒരു വഴിപിടിച്ചാണ് പറയുന്നത്.
കൊച്ച്:- എന്താണ് നിണക്കിത്ര പരിഭ്രമം? അദ്ദേഹം വരില്ലെന്നുവിചാരിപ്പാൻ മാത്രം നേരമായില്ലല്ലോ. മണി ഒമ്പതല്ലേ ആയുള്ളൂ?
കല്യാണി :- ആവു! അത്രേ ആയുള്ളു? രണ്ടുമണിയായി എന്നാണ് ഞാൻ വിചാരിച്ചത്.
സന്മോദപ്രിയമായകാലമഖിലം
ദുഃഖിക്കുദുഃഖത്തിനായ്
ചെമ്മേനൽകുമനന്തഭൂരികരുണാ-
വാനായിനിൽക്കുംഭവാൻ
കർമ്മത്തിൻതലയിൽചുമത്തുമതിന-
ങ്ങുള്ളോരുകുറ്റങ്ങളെ
ബ്രഹ്മാവേ! തവനന്നുതഞ്ചമിതുമ-
ററാർക്കുള്ളുപാർക്കുംവിധൌ? (19)
(ആകാശത്തിൽ- ഉറക്കെ) എടി കൊച്ചെ! നിന്റെ നമ്പൂരിവന്നു എന്നു്.
കൊച്ച്:- ഓ! മുത്തശ്ശിയാണിപ്പറഞ്ഞതു്.ഞാൻപോട്ടെ .
കല്യാണി:- അയ്യോ! എനിയ്ക്കിനി നേരം ഒട്ടും പോവില്ലല്ലോ.
കൊ:-
നത്സുഖത്തെനിനക്കേകാനുത്സാഹിച്ചിന്നുകൊച്ചുഞാൻ
നിസ്സംശയംഗമിയ്ക്കുന്നേൻ വത്സരംഞൊടിയാംതവ. (20)
(പിന്നെയും ആകാശത്തിൽ) എന്താണ്ടി! നിയ്യ് പിന്നെയും അവിടെയിരുന്നു കുശുകുശുക്കണേ? എന്ന്.
കൊച്ച്:- ഇനി താമസിച്ചാൽ ദുർഘടമാണ്. (വാതിൽ തുറന്നു പോയി.)
കല്യാണി:- ഇപ്പൊഴേ വ്യസനം മുഴുവനായുള്ളു.
രാമമേ:- ഇനി ഇവളെ വ്യസനിപ്പിക്കയല്ല വിളിയ്ക്ക തന്നെ. (ഒരടിവെച്ചിട്ട്) ഒ! ഇപ്പോൾ വിളിച്ചാലോ? ആ മുതുക്കി കേൾക്കുമല്ലോ.
(കല്യാണിയെ നോക്കീട്ട്)
ആർത്തിപൂണ്ടുനെടുവീർപ്പിടുന്നിതാ
വേർത്തിടുന്നുതളരുന്നുതന്വിയാൾ
മർത്ത്യനേറ്റമവിഷഹ്യമായതി-
ന്നോർത്തുകാൺകിൽ വിഷമോവിഷാദമോ? (21)
ചോരന്മാർകക്കുവാൻവന്നറയിലഥകുടു-
ങ്ങുന്നനേരത്തുഗേഹം
പാരാതേതീപ്പിടിക്കുംപൊഴുതതിനുടമ-
സ്ഥന്നുപോലിന്നെനിയ്ക്കും
പാരംഞാൻവന്നിടാഞ്ഞിട്ടിവളിതപരിശോ-
ചിച്ചിടുന്നേരമിപ്പോൾ
പാരംവിട്ടുത്ഭവിയ്ക്കുന്നിതുഹൃദിസുഖവും
ദുഃഖവുംരണ്ടുമൊപ്പം. (22)
ഒന്നാമങ്കം (പേജ് 06 - 10)
(പിന്നെ ഒരാൾ അകത്തേക്കു കടക്കുന്നു)
കല്യാണി:- (കണ്ടിട്ടു പരിഭ്രമിച്ച് എണീറ്റിട്ടു വിചാരം)
പാളത്താറുംപകിട്ടുള്ളരിയ കസുകര-
വ്വേഷ്ടിയുംകാന്തികത്തി-
ക്കാളുംജോടുള്ളകാതുംകരമതിലൊരുനൽ-
സ്സഞ്ചിയുംപിൻപുറത്തു
‘ നീളംവിട്ടോരുവട്ടക്കുടുമയുമൊരുമേൽ
മീശയുംചേർന്നിടുന്നി-
യ്യാളാരാണിപ്പുമാൻതൻ മുഖപരിചയമു-
ണ്ടെന്നുതോന്നുന്നു ചിത്തേ. (23)
എവിടുന്നാണ് കണ്ടിട്ടുള്ളത്? തോന്നുന്നില്ല.
രാമമേനോൻ:- പള്ളിവായനക്കാരൻ വെങ്കപ്പരായരല്ലേ ഇത്? എന്തിനാണാവോ ഇദ്ദേഹം ഇപ്പോളിവിടെ ചാടിവന്നത്? ആട്ടെ! സാവധാനത്തിലറിയാം.
വെങ്കപ്പ:- (വിചാരം) അമ്പാ! ഇവളുടെ ഒരു സൗന്ദര്യം
അടുത്തുകണ്ടപ്പോൾ അധികം വിശേഷം തന്നെ.
അന്തിച്ചോപ്പുകവർന്നനല്ലചൊടിയും
ചന്ദ്രൻതൊഴുന്നാസ്യവും
പന്തൊക്കും മുലയുംകറുത്തതലയും
സ്വർണ്ണാഭമാംവർണ്ണവും
ചന്തത്തോടെഴുമിക്കുരംഗമിഴിയെ-
ക്കണ്ടാൽ മനോജാഗ്നിയാൽ
വെന്തിട്ടാശുപിശുക്കനാംധനദനും
ധാരാളിയായ്‌ത്തോറ്റുപോം. (24)
ഉല്ലാസമോടുത്തമഗാത്രിയാമി -
ക്കല്യാണിയെ ക്കണ്ടതുകാരണത്താൽ
വല്ലാതെകാമാഗ്നി പിടിച്ചുനീറി-
നില്ലാതെയായ്നമ്മുടെ ചിത്തമയ്യോ! (25)
(സ്പഷ്ടമായിട്ട്)
നിൻമെയ്പണ്ടുത്സവേ കണ്ടതുമുതൽമദനൻ
തൂകിടും ബാണമേററി-
ട്ടെൻമെയ് വാടുന്നുകാന്തേ!വിരസമുരുസലെ-
ന്നെന്നെനീതള്ളിടൊല്ലേ
എമ്മെപ്പാസ്സായവൻഞാൻ നരപതിഗുരുവാ -
ണെന്റെമാഹാത്മ്യമോതാം
നമ്മെക്കണ്ടാൽ ദിവാനുംകസകരിതരുമെ-
ന്നല്ലചൊല്ലില്ലനിഷ്ടം. (26)
കല്യാണി:- (വിചാരം) ഈ വിദ്വാനെ വേഗമിവടുന്ന് ഓടിയ്ക്കാനെന്താ വഴി?
വെങ്ക:-
മാരൻചൊടിച്ചുകുലവില്ലു വലിച്ചുതൂകും
കൂരമ്പിനാൽ മറുപുറംതുളയുന്നു കാന്തേ!
പാരം പ്രസാദമൊടുനിന്നധരാമൃതത്തെ -
സ്സാരസ്യസാരനിലയേ!തരികാശുബാലേ! (27)
(വിചാരം) എന്താണിവളൊന്നും മിണ്ടാത്തത്? പരദേശിപ്പുഛങ്കൊണ്ടായിരിയ്ക്കും. ആട്ടെ.
(സ്പഷ്ടം)
വങ്കത്തമുണ്ടുപരദേശിജനത്തിനെന്ന -
തെങ്കൽപ്പെടില്ലിളകിടേണ്ടിളമാഞ്ചലാക്ഷി!
തിങ്കൾപ്രസന്നമുഖി! കേരളവാസിയാമീ
വെങ്കപ്പരായർ മതിയാൽ മലയാളിയത്രേ. (28)
ശ്രവിച്ചതില്ലേതമിഴിന്നുലേശം
ചുവച്ചിതോനമ്മുടെഭാഷിതത്തിൽ
രവിയ്ക്കെഴുംവാജിജയിയ്ക്കുമുച്ചൈ -
ശ്രവസ്സിനെക്രീഡകൾ ചെയ്യ്കവേഗം. (29)
കല്യാണി:- മുത്തശ്ശി അങ്ങേപ്പുറത്തു കിടക്കുന്നുണ്ട്. ഇതെങ്ങാനും കേട്ടാലെന്റെ കഥ കഴിയ്ക്കും. അതുകൊണ്ടിന്നു തരമില്ല. ഇനിയൊരുദിവസമാവാം. ഇപ്പോൾ വേഗം പൊയ്ക്കോളൂ.
രാമ:- ഉരുട്ടാനുള്ളവഴി നന്നായി.
വെങ്ക:- (വിചാരം) അങ്ങിനെ. വ്യാധിയറിഞ്ഞു ചികിത്സിച്ചാലെ ദണ്ഡം മാറുള്ളു. ഇപ്പോൾ ഇവൾ വിശേഷം പറഞ്ഞു തുടങ്ങിയല്ലൊ. വളരെ വിരോധവുമില്ല. (സ്പഷ്ടം)
മുത്തശ്ശിയ്ക്കു വിരോധമില്ലിതനുകൂ -
ലംതന്നെയാണേറ്റവും
സത്യംപേടിയതെന്തിനോ?പവനവൾ -
ക്കൊന്നിന്നുനൽകീടിനേൻ (30)
കല്യാ:- (വിചാരം)അയ്യോ! ഇന്നും ബുദ്ധിമുട്ടായല്ലോ.
നൽപ്പീയൂഷംലഭിയ്ക്കും ഗദമിതമരുമെ-
ന്നാതുരൻപാർത്തിടുമ്പോൾ
കയ്പേറീടുംകഷായംജ്വരമതുയരുവാൻ
വായിൽ വീഴ്ത്തുന്നപോലേ
ഇപ്പോഴെത്തുംവരൻ താനഴലിതകലുമെ-
ന്നോർക്കുമെന്നന്തികത്തിൽ -
കെൽപോടീരായരേവിട്ടതുകഠിനമഹോ!
ഹന്ത!ഞാനെന്തു ചെയ് വൂ (31)
രാമ:- അയ്യോ! ഇന്നും ഊർദ്ധ്വമായല്ലോ.
പരംവിചാരിച്ചീടാതെ വരുംദുഃഖങ്ങളാണഹോ!
നരന്മാർക്കു സഹിച്ചീടാനരുതാതെവരുന്നത്. (32)
വെങ്ക:-
നൽത്തേൻവാണി!നിനക്കുമാഭരണമി -
ന്നമ്പോടുനൽകീടുവൻ
ചിത്തത്തിൽ ചിതമോടതൊക്കെയണിവാ-
നായ്നിയ്യിരുന്നീടണം.
(കല്യാണിയുടെ കയ്യു പിടിയ്ക്കുന്നു)
രാമ:-
തണ്ടാരമ്പന്റെപോരിന്നതികൊതിയൊടുഞാൻ
നാണവും മാനവുംവി -
ട്ടിണ്ടൽപ്പെട്ടിയ്യിരുട്ടത്തധികവിവശനാ -
യിട്ടുവന്നിട്ടിവണ്ണം
കണ്ടുങ്കൊണ്ടിങ്ങുനില്ക്കുമ്പൊഴുതിവളുടെനൽ-
ത്താമരക്കയ്യിവൻകൈ-
കൊണ്ടയ്യയ്യോ!പിടിയ്ക്കുന്നിതുശിവശിവനേ!
കണ്ടുനില്പാൻ പ്രയാസം. (33)
കല്യാ:- (വിചാരം) ഇപ്പോൾ വിരോധം കാണിച്ചാൽ ദുർഘടമാണ്. സമ്മതമാണെന്നു നടിയ്ക്കുകതന്നെയാണു തരം.
രാമ:-
കഷ്ടം!കൈകുതറുന്നതില്ലനുസരി-
ച്ചീടുന്നിതിത്തന്വിയാൾ
കിട്ടുംവിത്തമതെങ്കിലാർക്കിളകയി-
ല്ലുൾക്കാമ്പതോർക്കും വിധൌ
ഒട്ടേറെപ്രിയയാമിവൾക്കപരനിൽ-
പ്രേമംജനിയ്ക്കുന്നതും
ദൃഷ്ടാന്തത്തിലറിഞ്ഞുഞാനഴൽവള -
ർന്നുൾത്താരുകത്തുന്നുമേ. (34)
പെണ്ണുങ്ങളെ വിശ്വസിയ്ക്കരുതെന്നുള്ളതിനെയായിരുന്നു ഞാൻ വിശ്വസിയ്ക്കാതിരുന്നതു. ഇപ്പോൾ നല്ലനുഭവം വന്നു.
(ആലോചിച്ചിട്ടു)
ഉൾക്കാമ്പിലന്യനിലിവൾക്കനുരാഗമുണ്ടെ-
ന്നിക്കാരണാലഹമുറച്ചതുതെറ്റുതന്നേ
മുക്കാലുമാളുകൾപരന്റെമനസ്സുമാറി
ച്ചിക്കന്നുറച്ചപകടം തുടരുന്നുവല്ലോ. (35)
വെങ്ക:- (കല്യാണിയെ ഇരുത്തുവാൻ കയ്യുപിടിച്ചു വലിയ്ക്കുന്നു)
കല്യാ:- ആഭരണം കെട്ടുന്നതു ഇരുന്നു സാവധാനത്തിലല്ലേ വേണ്ടതു? ഞാനൊന്നു പുറത്തേയ്ക്കുപോയി വന്നിട്ടാവാം.
(വാതൽ തുറന്നു പുറത്തേയ്ക്കിറങ്ങുന്നു)
വെങ്ക:- ഓ! നീ തന്നെപോവെണ്ട. ഞാനും വരാം.
കല്യാ:- ഇനിയ്ക്കു തന്നെപോവാൻ പേടിയില്ല. എന്താ നല്ല പരിചയമുള്ള ദിയ്ക്കല്ലേ?
വെങ്ക:- (വിചാരം) കുളത്തിലിറങ്ങുമ്പോൾ പുരുഷന്മാരുണ്ടെങ്കിൽ ഈ വകക്കാർക്കു നാണമുണ്ടായിരിയ്ക്കും പോവെണ്ട.
രാമ:- ഇപ്പോളെങ്ങിനെ എങ്കിലും ഇവളുടെ പിന്നാലെ പോവണം.
(അതു ചെയ്യുന്നു)
കല്യാ:- (വിചാരം) ആവൂ! മരിയ്ക്കാനുള്ള വിരോധം തീർന്നു ഇനി വേഗം കഴിയ്ക്കതന്നെ. കയറു തപ്പി എടുക്കട്ടെ. (തമ്മിൽ കൂട്ടിമുട്ടീട്ടു) ആരാണതു?
രാമ:- (വിചാരം) മിണ്ടാൻ വരട്ടെ.
കല്യാ:- എന്താ മിണ്ടരുതേ? (വിചാരം) ഇതു ഭൂതമായിരിയ്ക്കുമെന്നുണ്ടോ? (സ്പഷ്ടം) അല്ലേ ഭൂതം!
ചാവാനൊരുങ്ങിടുന്നെന്നെ നീവേഗാൽ തിന്നിടേണമേ
വേവുന്നു ചിത്തം ദുഃഖത്താൽ ജീവനിൽകൊതിയില്ലമേ. (36)
രാമ:- (ഒച്ചമാറീട്ടു) എന്താണു അത്ര ദുഃഖം ?
കല്യാ:-
മനസ്സിണങ്ങുന്നൊരുരാമമേന്നെ -
യെനിയ്ക്കുകാണ്മാൻ വളരെ പ്രയാസം
അനിഷ്ടരായുള്ളവർപോകയില്ലെ-
ന്നകത്തുനിന്നോർക്കിലിതാണുദുഃഖം. (37)
രാമ:- (വിചാരം) ഇവൾക്കു എന്റെ നേരെ നന്നെ നിഷ്ടയുണ്ടെന്നു ഇപ്പോൾ നല്ല നിശ്ചയം വന്നു. മറ്റാരുടെ നേരെയുമില്ലെന്നും. (സ്പഷ്ടം)
എണീവിലോലനയനേതവസൌഖ്യമാകും,
കേണീടവേണ്ട,രുതുസാഹസ,മുള്ളിൽനിന്നെ
പ്രാണങ്ങൾപോലെകരുതുന്നൊരുരാമമേനോ-
നാണിപ്പുമാനറികചേതസി,ഭൂതമല്ല . (38)
കല്യാ:- വിചാരിയ്ക്കാത്ത ദുഃഖത്തിന്നു വിചാരിയ്ക്കാത്ത സുഖവും വരുന്നുണ്ടല്ലോ. ക്ഷണം തെറ്റിയാൽ ദുർഘടമായേനെ. ഒക്കേനും ഈശ്വരൻതന്നെ സഹായം.
രാമ:-
ഈവണ്ണമുള്ളേടുകൾ കാർന്നവന്മാർ
ജീവിച്ചിരിയ്ക്കുമ്പൊളനന്ത്രവന്മാർ
ചാവാതിരിയ്ക്കുന്നതുഹന്ത! ചിന്തി-
ച്ചാവോളമിങ്ങത്ഭുതമായിടുന്നു. (39)
പൊണ്ണൻരായർ പിടിച്ചുനന്നെവഷളാ-
ക്കിത്തീർത്തൊരീമൽക്കരം
പുണ്യം പൂണ്ട ഭവാൻപിടിയ്ക്കുകനിവോ-
ടൊന്നാശുനന്നാക്കുവാൻ
ചണ്ഡാംശുദ്യുതിതപ്തമായി വിലസും
വല്ലിയ്ക്കെഴുംപല്ലവം
തിണ്ണംനന്മഴയേറ്റുവെങ്കിലുടനേ
നന്നായ് വരും നിർണ്ണയം (40)
(രാമമേനോന്റെ കയ്യിന്മേൽ കയ്യുവെയ്ക്കുന്നു)
വെങ്ക:- അവൾ വരേണ്ട നേരമായല്ലോ എന്താ വരാത്തത്?
അനക്കമെന്തെങ്കിലുമൊന്നുകേട്ടാൽ
നിനയ്ക്കുമേഞാനവൾ വന്നുവെന്ന
മനസ്സുഴന്നീവിധമെത്രയായി -
തെനിയ്ക്കു കഷ്ടം! ചതിപറ്റിടുന്നൂ. (41)
ഇനി പുറത്തിറങ്ങി നോക്കുകതന്നെ (തിരി കുളത്തി പുറത്തിറങ്ങി നോക്കീട്ട) ഇവിടെ എങ്ങും കാണാനില്ലല്ലോ അവളെവിടെപ്പോയി?
കല്യാ:- ഓ! രായർ പുറത്തിറങ്ങി നോക്കിത്തുടങ്ങി.
വെങ്ക:- അവളെന്നെ ചതിച്ചു എന്നാണു തോന്നുന്നത്. ഈ മലയാളസ്ത്രീകൾ കണ്ടാൽ നന്നെങ്കിലും കള്ളികളാണ്. ആട്ടേ ഇതൊക്കെ ഇവളുടെ മുത്തശ്ശിയോടു പറയട്ടെ.
(വെങ്കപ്പരായർ പോയി)
കല്യാ:- ഓ! ഈ വിദ്വാൻ മുത്തശ്ശിയോടു പറഞ്ഞ് ഇപ്പോൾ വ്യവഹാരമാക്കും
രാമ:-
വങ്കത്തമേറിടുമിവൻമൊഴികേട്ടുമുത്തി
തങ്കുംരുഷാലഹളയാക്കുമതിന്നുമുമ്പിൽ
പങ്കേരുഹാസൂരണമാടുവതിന്നുനോക്കീ-
പ്പൂങ്കാവിലേയ്ക്കു പുതുതേന്മൊഴി!പോകയല്ലീ? (42)
കല്യാ:- അങ്ങിനെതന്നെ (രണ്ടാളുമൊപ്പം) നോക്കു കയ്യു കോർത്തുപിടിച്ചു പോവാ.
(അതു ചെയ്തിട്ടു എല്ലാവരും പോയി)
ഒന്നാമങ്കം കഴിഞ്ഞു.
രണ്ടാമങ്കം (പേജ് 11 - 15)
രണ്ടാമങ്കം
(അനന്തരം കുടം ചുമന്നുംകൊണ്ടു ചങ്കുനായർ പ്രവേശിയ്ക്കുന്നു. )
ചങ്കു:- കഷ്ടം എന്റെ തലയിലെഴുത്ത് ഇങ്ങിനെയായല്ലോ.
കൊണ്ടാപോയിലതൈരടയ്ക്കയരിയു-
പ്പെന്നെപ്പൊഴും കെല്പിനോ -
ടുണ്ടാകുംയജമാനകല്പനകളെ -
ക്കേൾക്കുന്നിനിയ്ക്കൊയൊട്ടുമേ
മിണ്ടാതിങ്ങു വസിയ്ക്കുവാനിടയുമി -
ല്ലയ്യോ! ക്ഷണംപോലുമീ
വണ്ടിക്കാളയതിങ്കൽനിന്നുമധികം
ദുഃഖംനമുക്കാണഹോ! (43)
വണ്ടിക്കാളകൾ ചത്തോ
വണ്ടിക്കാരായുടൻ ജനിയ്ക്കുന്നൂ
വണ്ടിക്കാരുമരിച്ചോ
വണ്ടിക്കാളകളുമായിപിറക്കുന്നൂ (44)
രണ്ടുവകക്കാരുടേയും ജീവനൊന്നാണു നിശ്ചയം തന്നെ ആട്ടെ ഇങ്ങിനെ ബുദ്ധിമുട്ടി വേലയെടുത്താൽ എജമാനന്നു സന്തോഷമുണ്ടോ. ലേശമില്ലാ. എല്ലായ്പോഴും തെറിപറെയുള്ളു. ബുദ്ധിയില്ലാ. പകരം ശുണ്ഠിയുണ്ട്. വിചാരിച്ചാലപ്പോൾ നടക്കണം. വിചാരിച്ചതു മുഴുവനും പറകയില്ല. വിചാരിച്ചതുപോലെയൊക്കെ ഇവൻ പ്രവർത്തിയ്ക്കണം. എങ്ങിനെയാണ് ഈ യജമാനന്റെ പാകം നോക്ക? ആർ വിചാരിച്ചാലും കഴിയില്ല. ഇന്നലെ ഒരുദ്ദ്യോഗസ്ഥയജമാനൻ വന്നതുകൊണ്ട് അദ്ദേഹത്തിനെ ശുശ്രൂഷിപ്പാൻ അങ്ങോട്ടോടീട്ടും ഇങ്ങോട്ടോടീട്ടും രാത്രി കണ്ണി ന്റെപോള കൂട്ടാൻ കഴിഞ്ഞില്ല. അച്ചിവീട്ടിലേയ്ക്കു പോയില്ല. അതുമിരിയ്ക്കട്ടെ. ഇനി അവളെന്തല്ലാമാണാവോ എന്റെ നേരെ ദുശ്ശങ്ക വിചാരിയ്ക്കുന്നത്? അതാണു വിചാരം. ഇന്നുമവളോടു സമാധാനം പറവാൻ തരംകിട്ടില്ല എന്നാണു തോന്നുന്നത്. ആ വന്ന യജമാനൻ ഇന്നു പോവില്ലെന്നാണു കേട്ടത്. ഇപ്പോളവളെ ഇവിടെ എങ്ങാനും വെച്ചുകണ്ടാൽ കുറച്ചു പറയായിരുന്നു. ഐ! ഇതാ വിചാരിച്ചപ്പോഴയ്ക്കും
ചേറുപിരണ്ടുമുഷിഞ്ഞൊരു
കീറത്തുണിയും പുതച്ചുചൂലേന്തി
ഈറപെരുത്തിടുമെന്നുടെ
പാറുവതാമച്ചിയുണ്ടിഹവരുന്നൂ. (45)
(അനന്തരം പാറു പ്രവേശിയ്ക്കുന്നു)
പാറു:- ഈ തെണ്ടിക്കഴുവേറികളെ വിശ്വസിച്ചിട്ടുള്ളതു മതി.
ചങ്കു:- ഞാനെങ്ങും തെണ്ടാൻപോയില്ലേ. പിന്നെ എന്താണ്ടി! നീ കാണുമ്പൊഴയ്ക്കും ചാടിക്കടിയ്ക്കണത്?
പാറു:- എന്നാലിന്നലെ നിങ്ങളെവിടെയായിരുന്നു? നിങ്ങൾ വരുമെന്നു വിചാരിച്ചു ഞാൻ വാതിലടയ്ക്കാതെ കിടന്നിട്ടു കള്ളന്മാർ വന്നു കേറാഞ്ഞത് എന്റെ ഭാഗ്യമല്ലേ?
ചങ്കു:- എനിയ്ക്കിന്നലെ കണ്ണിന്റെ പോള കൂട്ടാൻ കഴിഞ്ഞില്ല.
ചങ്കു:- എന്താണ്ടി നീ വായിൽക്കേറി പറയണത്? ഞാൻ മുഴുവൻ പാഞ്ഞോട്ടെ.
പാറു:- എന്നാൽ കേൾക്കട്ടെ.
ചങ്കു:- യജമാനന്റെ അവിടെ ഇന്നലെ ഒരു ഉദ്യോഗസ്ഥ യജമാനൻ വന്നിരുന്നു. അപ്പോഴയ്ക്കും അദ്ദേഹത്തിന്നു കാപ്പി വേണം, പാൽ വേണം, കാഞ്ഞവെള്ളം വേണം; ഒരു പത്താളുകൾ കൂടിയാലും പാകം നോക്കാൻ കഴികയില്ല. യജമാനന്റെ തെറി കേട്ടും അങ്ങോട്ടും ഇങ്ങോട്ടും ഓടിട്ടും ഉറക്കമൊഴിച്ചിട്ടും ഇന്നലെ ഞാൻ കുഴങ്ങി. അതാണു വരാഞ്ഞത്.
പാറു:- എന്തിനാണിങ്ങിനെ വെറുതെ യജമാനൻ നിങ്ങളെ തെറി പറയുന്നതു?
ചങ്കു:- എന്നെ തെറി പറഞ്ഞിട്ടു വേണം, ആ ഉദ്യോഗസ്ഥയ ജമാനന്നു ബഹുമാനമാക്കാനെന്നു തോന്നും.
പാറു:- യജമാനൻ വിശേഷിച്ചൊന്നും തരികയില്ലന്നല്ലേ നിങ്ങൾ പറയാറ്? എന്നാലിത്ര ബുദ്ധിമുട്ടുള്ള ദിക്കിൽ എന്തിനാണു ശേവിയ്ക്കുന്നത്? തൂമ്പയെടുത്തു കിളച്ചാലും തന്റെ ഇടം കഴികയില്ലേ?
ചങ്കു:-
അറിഞ്ഞുനൽകില്ലപിശുക്കനാകയാൽ
കുറച്ചുമിങ്ങീയജമാനനെങ്കിലും
ധരിയ്ക്കസത്തൊന്നിതുവിഡ്ഢിയാകയാൽ
മറഞ്ഞുനിന്നെന്തുമെടുത്തിടാംപ്രിയേ! (46)
പാറു:- ആട്ടെ നിങ്ങൾ ഇന്നു വരുമോ?
ചങ്കു:- പിന്നെയോ?
പാറു:- എന്നാൽ ഞാൻ പോട്ടെ. നേരം കുറെ ആയി അടിയ്ക്കാനൊരുപാടു മിറ്റമുണ്ട്.
ചങ്കു:- വരട്ടെ നിക്ക. ചോദിയ്ക്കട്ടെ. യജമാനന്റെ അച്ചിയുടെ കാലിൻമേലൊരു വിഷഭയമുണ്ടായതൊക്കെ മാറിയോ?
പാറു:- (കനപ്പിച്ച്) ഉവ്വ്. (പിന്നെ ചിരിക്കുന്നു)
ചങ്കു:- ഇതിലെന്തോ ഒന്നുണ്ടെന്നു തോന്നുന്നുവല്ലോ. എന്താണു നീ ചിരിയ്ക്കുന്നത്?പരമാർത്ഥം പറ.
പാറു:- (നാലു പുറത്തും നോക്കീട്ടു പതുക്കെ) വിഷഭയം തന്നെ ഉണ്ടായിട്ടില്ല.
ചങ്കു:- എന്നാലെന്താണീ സംസാരം വരാൻ? ഇങ്ങിനെയൊക്കെ ഭോഷ്കുണ്ടാക്കീട്ടാളുകൾക്കെന്താണു കാര്യം?
ചങ്കു:- അ് ഹാ അങ്ങിനെയാണ്?
പെണ്ണുങ്ങൾതൻ വ്യാജമറിഞ്ഞിടാനീ-
പ്പെണ്ണുങ്ങൾ തന്നേ മതിയാകയുള്ളൂ
സർപ്പങ്ങൾതൻകാലറിവാൻ നിനച്ചാൽ
സർപ്പങ്ങളല്ലാതെയൊരുത്തരുണ്ടോ? (47)
പാറു:- ഞാൻ വേഗം പോട്ടെ.
ചങ്കു:- ഒ.
പാറു:- (പോയി)
ചങ്കു:- ഇനി പോവുകതന്നെ. (കുറച്ചു നടന്നിട്ടു ചെവിടോർത്തിട്ടു) യജമാനന്റെ ഒച്ചയല്ലേ ഈ കേൾക്കുന്നത് ? അതേ. യജമാനനിപ്പോളീ വീട്ടിൽ വരാൻ സംഗതില്ലല്ലോ. നോക്കട്ടെ.പടിവാതലടച്ചിരിയ്ക്കുന്നുവല്ലോ.
(അണിയറയിൽ) 'ഇപ്പോഴത്തെ നിശ്ചയം മുമ്പിലത്തേപ്പോലെ ഒന്നുമല്ല. ഇനി എത്ര ആശ്രയിച്ചാലും നാം പോവില്ല'. എന്ന്.
ചങ്കു:- യജമാനനെന്താണിപ്പോളിവിടെ വരാൻ (ആകാശത്തിൽ കളകളം) ഇത്രാളുകൾ കൂടി ചിരിയ്ക്കുന്നതെന്താണു? അ് അ് മനസ്സിലായി. നാണുമാരാർ യജമാനന്റെ നാട്യം കാട്ടുകയാണ്.
(പിന്നെയും അണിയറയിൽ ) 'ഇവിടുന്നു കണ്ടിട്ടില്ലല്ലോ. പിന്നെ എങ്ങിനെയാണിവിടേയ്ക്കിതിന്റെ അറിവു കിട്ടിയത്'? എന്ന്.
ചങ്കു:- ഇപ്പോൾ രാമുണ്ണിമേനോന്റെ നാട്യം കാട്ടുകയാണു'. മാരാർ കേമനാണ്'. നല്ല ഛായ വരുന്നുണ്ട്.അകത്തേയ്ക്കു കടന്നിത്തിരി കാണുകതന്നെ. (വാതലുന്തി തുറന്നകത്തേയ്ക്കു കടന്നു കുടമിറക്കി നോക്കീട്ട്) ആളുകളിത്ര കൂടിയതു കുറ്റമല്ല നല്ല നേരംപോക്കുണ്ട്.
ഗോഷ്ഠിത്തമോടുതലയിട്ടു കുലുക്കലുംകൈ-
കാട്ടുന്നതുംഖരമഹാസ്വനവും നടപ്പും
ധാർഷ്ട്യം പെരുത്തയജമാനനുടേയുമിങ്ങീ
നാട്യം നടിച്ചിടുമിവന്റെയുമൊന്നുതന്നെ. (48)
(നാണുമാരാർ പ്രവേശിച്ചിട്ട്) എന്താണു പറയുന്നത്? കള്ളപ്പോരും മറ്റും നമുക്കുള്ളപോലെ ഇവർക്കാർക്കാനുമുണ്ടോ? ഇവരെന്തു കള്ളത്തൊഴിൽ കാട്ടിയാലും ആ നാഴികയ്ക്കതു നാം ആറിയും. (രാവുണ്ണിമേനോനായിട്ട്) ഇവിടുന്ന് അറിയില്ലെന്നു വിചാരിച്ചിട്ടല്ല. എങ്ങിനെയാണറിവു കിട്ടിയതെന്നറിവാൻ ചോദിയ്ക്കേ.
ചങ്കു:- രണ്ടാളുടേയും ഛായ എങ്ങിനെ വരുന്നുണ്ടെന്നാണ്! അമ്പട മാരാരേ!
നാണു:- (കോരപ്പനായിട്ട്) ആ കൊച്ചിന്റെ സംബന്ധക്കാരൻ തുപ്പൻനമ്പൂരി പറഞ്ഞിട്ടാണു നമുക്കറിവുകിട്ടിയത്.
രാവുണ്ണി:- ഈ നമ്പൂരിപ്പാടൻമാർ പറഞ്ഞതു മുഴുവനും വിശ്വസിക്കവയ്യ. അവർ മാറിദ്ധരിച്ചു പറവാൻ നല്ല മിടുക്കൻമാരാണ്.
കോര:- ഛി! ഛി! ഇദ്ദേഹമിങ്ങിനെയല്ല. നല്ല സൂക്ഷ്മഗ്രാഹിയാണ്
രാവുണ്ണി:- ഇവിടുന്നിത്ര ധാരാളമായിട്ടു കൊടുക്കുമ്പോളവൾക്കു തഹശീൽദാരെ വരുത്തീട്ട് എന്താണു കാര്യം?
കോര:- അതല്ലേ നമുക്കിത്ര ദേഷ്യം?
കോര:- ഒരിയ്ക്കലേ നാം ക്ഷമിച്ചിട്ടുള്ളു? ഇനി കുറച്ചുപറയാതേ കണ്ടു കഴികയില്ല. സഹിയ്ക്കുന്നില്ല നമുക്ക്. അവളുപകാരസ്മരണ ലേശമില്ലാത്ത വകയാണ്. ചേട്ടയാണ്.
പണ്ടങ്ങൾനാം പലതുമങ്ങുകൊടുത്തുവെന്നാൽ
വേണ്ടായവൾക്കതണിയില്ലതൊടില്ലകഷ്ടം
കുണ്ഠത്വമററു ബഹുലൌകികമുള്ളമുത്തി -
യുണ്ടാകകൊണ്ടുടനെടുത്തതുവെച്ചിടുന്നൂ. (49)
കേൾക്കാക്കുഡുംബമതശേഷവുമാശുവേണ്ട-
തൊക്കെക്കൊടുത്തുപരിചോടുപുലർത്തിയാലും
ഭോഷ്കല്ലകാന്തലവലേശവുമെന്റെപാകം
നോക്കില്ലവൾക്കുപകൃതിസ്മൃതിതെല്ലുമില്ല (50)
നിത്യംവിവേകമിയലുന്നൊരുമുത്തിചെന്നു
യുദ്ധംകൊടുക്കുമതുമൂലമകത്തുവന്നാൽ
ബുദ്ധിക്ഷയംമമവരുംപടിചത്തപോലേ
ശുദ്ധാനിലത്തവൾകമഴ്ന്നുകിടന്നുറങ്ങും (51)
കല്യാണി!തെല്ലുമിവനിൽകനിയാത്തതെന്തേ?
കല്ലാണിതെന്നുവരുമോതവചിത്തമയ്യോ!
ഇല്ലാനമുക്കുശരണംകരുണാലയേ!നി-
യ്യല്ലാതെയൊന്നിനിമലർന്നുകിടന്നിടേണം. (52)
ചാരത്തിരുന്നുപലതിങ്ങിനെചൊല്ലിയാലും
പാരംമുഷിച്ചിലൊടുമിട്ടുകുലുക്കിയാലും
പാരാതെനാംകരകിലുംകഠിനാനിനച്ചാൽ
ചേരില്ലലേശവുമവൾക്കൊരുഭാവഭേദം (53)
രാവുണ്ണി:- ഇത്ര ചേട്ടയാണവൾ?
കോര:- കഴിഞ്ഞില്ല. കേൾക്കു! ദേഷ്യവും വ്യസനവുമിപ്പോഴും നമുക്കു സഹിയ്ക്കാൻവയ്യ (പല്ലുകടിച്ചു കരഞ്ഞുംകൊണ്ട്) അവളിതൊക്കെ ഈ കള്ളത്തഹശീൽദാരോടു പറഞ്ഞയച്ചു സംസാരമാക്കും.
രാവുണ്ണി :- ഇവിടുന്നാവുകകൊണ്ടാണിത്രനാളും ക്ഷമിച്ചതു തന്നെ അടിയങ്ങളോ മറ്റോ ആണെങ്കിൽ ഇത്ര എങ്ങും ക്ഷമിക്കില്ല.
കോര:- അങ്ങിനെ പറയൂ.
രാവുണ്ണി:- ഇനിയുമവരാശ്രയിച്ചാലിവിടെയ്ക്കു ദയവരുമോ എന്നു സംശയമുണ്ട്.
കോര:- രാവുണ്ണി ഇനി അതു വിചാരിക്കേണ്ട. ഉറച്ചുകൊള്ളു. ആയിരം പവൻ തിരുമുൽക്കാഴ്ച വെച്ചാലും നമ്മുടെ ഈ തിരുവുള്ളക്കേട് തീർക്കാൻ കഴിയില്ല..
രാവുണ്ണി:- കുറച്ചു ദിവസം കഴിഞ്ഞാൽത്തന്നേ ഇതുറച്ചുകൂടൂ.
കോര:- നാമാണെന്നു വിചാരിക്കാഞ്ഞിട്ടല്ലേ നിയ്യ് ഇങ്ങിനെ പറയുന്നത്?
(ആകാശത്തിൽ)
‘ഇനി ആ കുഞ്ചുക്കുറുപ്പം കോരപ്പൻനായരുമായിട്ടുള്ളതുകൂടി കേൾക്കട്ടെ’എന്നു്.
നാണു:- (കഞ്ചുക്കുറുപ്പാകുന്നു)
ചങ്കു:- (ചിരിച്ചുംകൊണ്ട് ) എടത്തുകാലിന്റെ ഞൊണ്ടലും, ചി റികോടലും, എളിയ്ക്കുള്ള വളവുമൊക്കയുമതുതന്നെ.
കുഞ്ചു:- (രണ്ടുമൂന്നു ചുമയ്ക്കുന്നു)
കോര:- ആരാണവിടെ?
കുഞ്ചു:- അടിയൻ തന്നെ.
കോര:- ആര് കുഞ്ചുവോ?
കുഞ്ചു:- എറാൻ.
കോര:- അകത്തേയ്ക്കു കടക്കു.
കുഞ്ചു:- (അകത്തേയ്ക്കു കടക്കുന്നു)
കോര:- എവിടുന്നാണ് നീ വരുന്നതു്?
കുഞ്ചു:- ഈ പിച്ചകപ്പറമ്പിൽ നിന്നാണ്.
കോര:- ആ കള്ളികളുടെവീട്ടിൽ നീ എന്തിനാണ് പോയത്.
കുഞ്ചു:- വെറുതേതന്നെ.
കോര:- എന്താണവിടെ വിശേഷം?
കുഞ്ചു:- ഒന്നുമില്ല.
കോര:- എങ്കിലും?
കുഞ്ചു:-
കല്യൻമജിസ്ട്രേട്ടിഹരാമമേനോൻ
കല്യാണിയമ്മയ്ക്കുടനിന്നുതന്നെ
നല്ലോരുമോദാൽമുറിനൽകുമെന്ന-
ങ്ങുല്ലാസമോടുണ്ടൊരുവർത്തമാനം. (54)
കോര:- അ ഹാ! അതുവ്വോ? എന്നാലതൊന്നു പോക്കണം. അതിന്നെന്താണ് വേണ്ടതു? നിയ്യുതന്നെ ഉത്സാഹിക്കൂ.
കുഞ്ചു:- അയ്യോ! അടിയെനെന്തുത്സാഹിക്കുന്നതു ? കൂനൻ മതി ച്ചാൽ ഗോപുരം കത്തുമോ? വേണമെങ്കിലിവിടുന്നുതന്നെ ഉത്സാഹിയ്ക്കണം.
കോര:- എന്നാലോ?
രണ്ടാമങ്കം (പേജ് 16 - 20)
കോര:- നാമിന്നിലെ രാത്രിയിലവിടെ പോയിരുന്നു.
കുഞ്ചു:- എ. അതുവ്വോ ?
കോര:- അങ്ങൊട്ടല്ലാപോയത്; അതിന്റെ അങ്ങേവീട്ടിലേയ്ക്കാ പോയത്. ആ മിറ്റത്തൂടേയാണെന്നേയുള്ളു.
കുഞ്ചു:- അപ്പഴോ?
കോര:-
കെല്പിനൊടവളെക്കാണ്മാ
നല്പമകത്തേക്കുനോക്കിനിന്നേൻനാം
ക്ഷിപ്രംവാതിലടച്ചാ
ളപ്പോൾനമ്മുടെമുഖത്തുതന്നെയവൾ. (55)
കുഞ്ചു:- ഇതൊന്നും കൂട്ടേണ്ട. അവൾക്കു കഥയുണ്ടോ? സ്വാത ന്ത്ര്യമുണ്ടോ? ആ മുത്തി നിശ്ചയിച്ചതല്ലാതെ അവിടെ വല്ലതും നടക്കുമോ? അവർക്കിവിടുത്തെ വലിയ ഭക്തിയാണ് താനും.
കോര:- അതുമാത്രമേ അവിടെ സാമാന്യംപോലെയുള്ളു. നാം മുമ്പിലനവധിയാളുകളോട് ഇനി അങ്ങോട്ടു പോവില്ലെന്നു തികച്ചു പറഞ്ഞിട്ടുണ്ടല്ലോ. ഇനി അവർ ചോദിച്ചാൽ എന്താണ് പറയേണ്ടത്?
കുഞ്ചു:- ഇവിടുന്ന് എല്ലാവരോടും കനംവിട്ടു കളിയ്ക്കാൻ പോയിട്ടല്ലേ അവരിങ്ങിനെ ചോദിയ്ക്കുന്നത്? ഒന്നു കനപ്പിച്ചാലാരാ പിന്നെ ഇവിടുത്തോടീവക കാര്യം നേരിട്ടു ചോദിയ്ക്കാൻ?
കോര:- അവൾക്കു മനസ്സില്ലാത്തതിനോ?
കുഞ്ചു:- അവളീ കുറുമ്പുകാട്ടുന്നതൊക്കെ തഹശീൽദാരുടെ വിദ്യ കൊണ്ടല്ലേ? ഇവിടുന്നു വിചാരിച്ചാൽ ഈ തഹശീൽദാരെ ഒന്നു പറ്റിയ്ക്കാൻ കഴിയില്ലെ?
കോര:- അതാവാം. മേൽവടി ഉദ്യോഗസ്ഥന്മാരൊക്കെ ഇന്നു നമുക്കു സ്വാധീനമാണു്.
നാണു:- കോരപ്പൻനായർതമ്പുരാൻയജമാനനവർകളുടെ ശിഷ്യൻ ചങ്കുനായരിതാ നിൽക്കുന്നു. കാര്യമൊക്കെ തെറ്റി. ഞാനിതാ പോകുന്നു.
(നാണു വേഗം പോയി)
ചങ്കു:-
തന്നിൽപ്രേമമൊഴിഞ്ഞപെണ്ണിനനുരാ
ഗംപൂണ്ടുസംബന്ധമായ്
പിന്നെത്താനതൊഴിച്ചുവേഗമൊടതും.
ഘോഷിച്ചുരോഷാകുലം
മന്ദംപിന്നെയുമായവൾക്കുസരസം
സംബന്ധമായെത്രയും
നന്നല്ലോയജമാനചേഷ്ടകൾനിന.
യ്ക്കുമ്പോൾ ചിരിയ്ക്കുംജനം. (56)
കുറ്റമാണാളുകളിങ്ങിനെ നാട്ട്യംകാട്ടി പരിഹസിയ്ക്കുന്നതു്? ഓ!നേരം കുറേ ആയല്ലോ കൂട്ടാൻ വയ്പാൻ തൈരു കൊണ്ടു ചെല്ലാൻ നേരം വൈകിയാൽ പട്ടർ തെറിപറയും. വേഗം പോവുകതന്നെ. (കുടം എടുത്തു കുറച്ചു നടന്നു മുകളിലേയ്ക്കു നോക്കീട്ട്) ഇതാ എന്റെ യജമാനനും മറ്റേ യജമാനനും കൂടി വ്രാന്തയിൽ കസാലയിട്ടിരിയ്ക്കുന്നു.
പരമീവഴിയെപ്പോയാൽ
തെറിയതുയജമാനനിങ്ങുവർഷിയ്ക്കും
പരിചിനൊടായതുമൂലം
തരമൊടുമറ്റേവഴിയ്ക്കുപോകുന്നേൻ. (57)
(ചങ്കുനായർ പോയി)
പ്രവേശകം കഴിഞ്ഞു.
അനന്തരം കോരപ്പൻ നായരും പത്മനാഭപണിയ്ക്കരും പ്രവേശിയ്ക്കുന്നു.
കോര:- ഇന്നു പോവേണ്ടാ, രണ്ടു ദിവസം കഴിഞ്ഞിട്ടാവാം.
പത്മ:- അയ്യോ! അതുപോര ഇന്നുതന്നെ പോവണം.
കോര.:- എന്താണിവിടെ താമസിപ്പാൻ സൌഖ്യമില്ലെന്നുണ്ടോ ?
പത്മ:-
തിണ്ണംകുളിപ്പാനുമുറങ്ങുവാനു
മുണ്ണാനുമെന്നല്ലഖിലത്തിനുകേൾ
കണ്ണാണിതിങ്ങുള്ളതുപോലെസൌഖ്യം
വിണ്ണോർപുരത്തിങ്കലുമില്ലനൂനം. (58)
കോര:- എന്നാലെന്തിനാണിന്നുതന്നെ പോവുന്നതു്?
പത്മ:- നാളെ ഒരഞ്ഞൂറുരൂപയുണ്ടാക്കണം; അങ്ങിനെയൊ രു ബദ്ധപ്പാടുണ്ട്
കോര:- അത്രേയുള്ളു? അതിവിടെയുണ്ടാക്കാം.
പത്മ:- ഇവിടേയ്ക്ക് അതൊക്കെ ബുദ്ധിമുട്ടാവില്ലേ?
കോര:- ഐ, അതൊന്നുമില്ലാ എല്ലായ്പോഴും ഇവിടെ ചുരുങ്ങിയ പക്ഷം ഒരായിരം രൂപയുണ്ടായിരിയ്ക്കും. അല്ലെങ്കിൽ നമുക്കു സുഖമാവില്ലാ.
പത്മ:- ഇവിടെയൊക്കെ അങ്ങിനെ കഴിയും. അതു വേണ്ടതുമാണ്.
കോര:- എടാ കൃഷ്ണാ! (അണിയറയിൽ) "എറാൻ” എന്ന്.
(അന്തരം കൃഷ്ണൻ പ്രവേശിയ്ക്കുന്നു).
കോര:- ഒരഞ്ഞൂറ് രൂപ ഇതിൽ നിന്നെടുത്തിവിടെ നിരത്ത്.
കൃഷ്ണ:- എറാൻ
(അലമാരി തുറന്നു രൂപ എടുത്തു നിരത്തുന്നു.)
പത്മ:- നാണു! (നാണു പ്രവേശിച്ചിട്ട്) എന്ത്?
നാണു:- (രൂപമേടിച്ചു പോയി)
പത്മ:- ഒ (കൃഷ്ണനോടു പതുക്കെ)ഒരോലയുമെഴുത്താണിയും കൊണ്ടു വരണം.
കോര:- എന്താണ് പറഞ്ഞത്?
പത്മ:- ശീട്ടെഴുതാനോലയുമെഴുത്താണിയും കൊണ്ടുവരാനാണ്.
കോര:- കൃഷ്ണാ! നീ പോ, ഒന്നും കൊണ്ടുവരേണ്ടാ, പോ, പോ, നിൽക്കേണ്ടാ.
(കൃഷ്ണൻ പോയി)
പത്മ:- അങ്ങിനെയായാലോ?
കോര:- അതൊക്കെ നാമല്ലെ നിശ്ചയിയ്ക്കാൻ?
പത്മ:- അതെ, എന്നാലുമൊന്നെഴുതി തന്നാലെന്താണു ദോഷം?
കോര:- അതുണ്ട്. നമുക്കൊരു സ്വകാര്യമാലോചിപ്പാനുണ്ട്. അതിനു താമസമാവും.
പത്മ:- എന്നാലത്രെവേണ്ട്.കാര്യമെന്താണ് കേൾക്കട്ടേ.
കോര:- ഈ തഹശീൽദാരെകൊണ്ടു നമുക്കിരിയ്ക്കുപ്പൊറുതിയി ല്ലാതായിത്തീർന്നു.
പത്മ:- എന്താണത്?
കോര:- ഈ കള്ളൻ നമ്മുടെ നേശ്യാരുടെ അടുക്കൽ ചെന്നു ചില ഏഷണികൂട്ടി ദുർഘടമാക്കിത്തീർക്കുന്നു.ഇനിമേലിലിതൊന്നുമരുതെന്നു തഹശീൽദാരോടൊന്നു ഗുണദോഷം പറഞ്ഞാൽ ഭേദം വരുമൊ എന്നു ശങ്കിയ്ക്കുയാണു്.
പത്മ:- ശിവ ശിവ! നന്നായി ഇവിടുത്തെ ആലോചന ഈ ബി. എ. ക്കാരോടു ഗുണദോഷം പറയാൻ ലോകത്തിലാരെങ്കി ലുമുണ്ടോ? ഇവരല്ലേ ഇപ്പോൾ സർവ്വജ്ഞന്മാർ! യജമാനനെ ക്കൊണ്ടുതന്നെ കടലാസ്സുകളിലെന്തെല്ലാമിവരടിപ്പിയ്ക്കുന്നു.
കോര:- അഹാ.
പത്മ:- ഇവിടുന്നിവരെ നല്ലവണ്ണമറിയില്ലാ എന്നാണ് തോന്നുന്നതു്. കുറച്ചു പറയാം
ന്യായംഞങ്ങൾക്കതെന്നുംശിതതരമതിയു
ണ്ടെന്നുമുള്ളോരുഭള്ളും
പ്രായംചെന്നോർകളേയുംഗുരുവിനെയുമഹോ
നിന്ദയുംനന്ദികേടും
മായംവിട്ടോരധർമ്മങ്ങളിൽ വിമുഖതയും
ചേർന്നിടുന്നിപ്പൊഴത്തെ
ബ്ബീ. യേ. കാരെനിനച്ചാലിനിയൊരുവനുമീ
ഭാഷവേണ്ടെന്നുതോന്നും. (59)
നല്ലൊരുശരിയിതുശരിയിതു
കല്യമതേകേൾക്കപാർക്കിലിതുപോരാ
ചൊല്ലാംവിദ്യാഭ്യാസമ
തെല്ലാംപരപുഛമായതിന്നാണ്. (60)
പത്മ:- ആലോചിച്ചു നോക്കുമ്പോൾ ഇവിടുത്തെ പക്ഷം പോലെ തന്നെയാണു്. അധികം ഒരു വിദ്യ പഠിച്ചാലവന്ന് അ ഹമ്മതിയും പരപുഛവുമേറീട്ടുതന്നെയാണ് കാണുന്നത്.
കോര:- കുറച്ചു പഠിച്ചാൽ കുറച്ച് അഹമ്മതിയും പരപുഛവുമുണ്ടാവും.
പത്മ:- (ചിരിയ്ക്കുന്നു)
കോര:- ആട്ടേ, ആലോചിച്ച കാര്യയ്യത്തിന്നു നിവൃത്തിയുണ്ടാവുമോ?
പത്മ:- (ആലോചിച്ചിട്ട്) ഉവ്വ്, കോഴ വാങ്ങി നേരുകേടായി വിധിയ്ക്കുന്നു എന്നുംമറ്റും ദോഷമായിട്ട് ഈ തഹശീൽദാരുടെ പേരിലൊരു ഹരജി ആരെക്കൊണ്ടെങ്കിലും കൊടുപ്പിയ്ക്കൂ. എന്നാലതു യജമാനന്റെ മുമ്പാകെ വായിയ്ക്കുമ്പോൾ ‘ഇതിൽ പാറയുന്നതൊക്കെ സത്യമാണ്'. തഹശീൽദാര് മഹാ അക്രമിയാണ്. ഞാനിങ്ങോട്ടു പോരുമ്പോളവിടെ കേറിയിരുന്നു. അപ്പോളീ തഹശീൽദാരുടെ ദോഷംകൊണ്ട് അനേകജനം സങ്കടപ്പെടുന്നതുകണ്ടു ' എന്നു വല്ലവരെക്കൊണ്ടും പറയി ച്ചിട്ടോ ഞാൻതന്നെ പറഞ്ഞിട്ടോ ഇവിടുത്തെ അഭിപ്രായം സാധിപ്പിയ്ക്കാം.
കോര:- നാംതന്നെ വേണമെങ്കിൽ തിരുവെഴുത്തയയ്ക്കാം.
പത്മ:- ഇവിടന്നൊരു സ്ഥാനത്തിലുള്ളാളല്ലേ. ഇങ്ങിനെയുള്ള കാര്യത്തിലൊന്നും പ്രത്യക്ഷത്തിൽ പ്രവേശിക്കരുത്. ഉപായത്തിൽ കാര്യം നടത്തിയാൽ പോരെ?
കോര:-
എങ്ങിനെയെല്ലാംവിരവൊടു
നിങ്ങളതൊക്കെപ്പറഞ്ഞിടുന്നതഹോ
അങ്ങിനെതന്നെയതെന്നേ
ഭംഗിയതല്ലേസഖേ!നമുക്കുള്ളു. (61)
കൃഷ്ണൻ:- (വന്നിട്ട്) ആ കവിതക്കാരൻ നാരായണൻ നായര് വന്നിട്ടുണ്ടു്.
കോര:- ഉവ്വോ എന്നാൽ കൂട്ടിക്കൊണ്ടുവാ.
കൃഷ്ണൻ:- (പോയി നാരായണൻനായരൊരുമിച്ചു വരുന്നു.)
കോര:- കൃഷ്ണാ നീ അമൃതെത്ത് കാലായോ എന്നു കട്ടിപ്പട്ടരോടു ചോതിയ്ക്ക്.
കൃഷ്ണ:- എറാൻ (പോയി)
പത്മ:- ഇയ്യിടയിലത്തെ കവിതകളെന്തെല്ലാമാണ്?
നാരായണൻ:- ഇവിടുത്തെ നേശ്യാരുടെ കേശാദിപാദമുണ്ടാക്കീട്ടുണ്ട്.
കോര:- നാം പറഞ്ഞിട്ടുതന്നെയാണു്.
പത്മ:- എന്നാൽ കേൾക്കട്ടെ.
കന്നൽക്കണ്ണികളാകവേകഴൽതൊഴും
കല്യാണിതൻനൽകചം
തന്നെപ്പേടിയതുണ്ടിയട്ടിനുനമു
ക്കില്ലിങ്ങുകില്ലൊട്ടുമേ
മന്ദിച്ചായതുമൂലമാണിതുവെളി
ച്ചത്തെയ്ക്കുചത്താൽവരാ
തിന്നേരംപലഗഹ്വരാദിയിൽമനം
മങ്ങിപ്പതുങ്ങുന്നതും. (62)
നാളികായതനേത്രതൻകചഭരം
കണ്ടിട്ടുതൻപുത്രിയാം
കാളിന്ദീനദിയാണിതെന്നുഹൃദയേ
മാർത്താണ്ഡാനോർത്താദരാൽ
ആളുംപ്രേമമിയന്നിതിന്റരിപുവാം
ദ്ധ്വാന്തവ്രജത്തെപ്പരം
കാളുന്നൊരുകരങ്ങൾ കൊണ്ടിഹമുടി
ച്ചീടുന്നു പാടേജവാൽ. (63)
പെണ്ണുങ്ങൾക്കൊരുരത്നമാകുമിവൾതൻ
പൂവേണിയോടെപ്പൊഴും
തിണ്ണംശണ്ഠയിടുന്നചാമരമതിൻ
ദുഃഖംസഹിയ്ക്കാവതോ?
ദണ്ഡംചേർത്തിതിനെസ്സദാനൃപതിമാർ
തുള്ളിച്ചുതുള്ളിച്ചുകൊ
ണ്ടെണ്ണംവിട്ടജനങ്ങൾകാണ്കവെനട
ന്നിടുന്നുനാടൊക്കയും, (64)
കോരപ്പപ്രഭുതന്റെകാമിനിയതാം
കല്യാണിതൻ വേണിയിൽ
പാരംഭീതികലർന്നതിൻപ്രണയമു
ണ്ടായീടുവാനായുടൻ
പാരാതായതണഞ്ഞിടും സുമഗണം
വർദ്ധിയ്ക്കുവാൻവാലിയ
ക്കാരെപ്പോലെനിനച്ചിടുന്നുധരയെ
ദ്ധാരാധരംസാദരം. (65)
കല്യാണീകചകാന്തികണ്ടുനിതരാം
നന്ദിച്ചുവിദ്വജ്ജനം
മെല്ലെച്ചണ്ടിയതെന്നുനിന്ദപെരുകി
പ്പേരിട്ടോരശ്ശൈവലം
അല്ലൽപ്പെട്ടുജളവ്രജങ്ങളറിയി
ല്ലിത്താരതമ്മ്യത്തെയെ
ന്നുല്ലാസത്തൊടുറച്ചതിന്റെനടുവിൽ
പാർക്കുന്നുഭോഷ്കല്ലമേ. (66)
രണ്ടാമങ്കം (പേജ് 21 - 22)
പുത്തൻതേന്മൊഴിതന്റെപൂമുടിയടി
ച്ചോടിച്ചപിഞ്ഛങ്ങളോ,
ടൊത്തീടുംമയിൽ ദുഃഖിയായ് വിഷമെഴും
സർപ്പങ്ങളെച്ചാകുവാൻ
കൊത്തിക്കെൽപാടുതിന്നിടുന്നിതിടിവെ
ട്ടുമ്പോഴിതേറ്റിപ്പൊൾ ഞാൻ
ചത്തീടുംദൃഢമെന്നുറച്ചുനടനം
ചെയ്യുന്നുപെയ്യുംമുദാ. (67)
വല്ലാതേമധുപാനമായതുവശാ
ലാണീദ്വിരേഫവ്രജം
കല്യാണിചികുരത്തെയിങ്ങുബഹുമാ-
നിയ്ക്കാത്തതോർക്കുംവിധൌ
മെല്ലെക്കുള്ളുകുടിച്ചിടുന്നൊരുജനം
ദേവേന്ദ്രനെത്തന്നെയും
പുല്ലോളംബഹുമാനിയാത്തതറിവു
ണ്ടെല്ലാർക്കുമല്ലോഭുവി. (68)
മദ്ധ്യത്തിൽതപ്തഹേമപ്രതിമസുഷുമസീ
മന്തപീതാംബരത്തോ
ടൊത്തുംപുഷ്പേഷുതന്നെപ്പരിചിനൊടുജനി
പ്പിച്ചുമിങ്ങിച്ഛപ്പോലെ
പുത്തൻകാർകപ്പേമേകുംരുചിരരുചികല
ർന്നുംനിതാന്താവിളങ്ങു
ന്നിത്തന്ന്വീകേശകൃഷ്ണന്തിരുവടിയെനമി
ക്കുന്നുവായ്ക്കുന്നഭക്ത്യാ. (69)
പത്മ:- കേശവർണ്ണനമിനിയെത്രയുണ്ട് ?
നാരാ:- കുറച്ചു കൂടിയുണ്ട്. കല്യാണീസഹസ്രമാണുണ്ടാക്കിയിരിയ്ക്കുന്നത്. ആയിരം ശ്ലോകം തികയണ്ടെ?
പത്മ:- ഹോ! ഹോ! മഹാവിസ്താരംതന്നെ ഒക്കെകേമമായിട്ടുണ്ട്. (സ്വകാര്യം) ഇയ്യാൾക്കിതിന്റെ വല്ല ഗന്ധമുണ്ടൊ?
നാരാ:- കണ്ടില്ലേ ഇങ്ങിനെ ഉറക്കം തൂങ്ങിക്കൊണ്ടിരിയ്ക്കുന്നത്
പത്മ:- കോരപ്പപ്രഭു എന്നു കേട്ടപ്പോൾ കുറച്ചു ചിരിച്ചു. അതുമനസ്സിലായി എന്നാണ് തോന്നുന്നത്.
കോര:- ഒക്കെ വിശേഷമായി ഇല്ലെ?
പത്മ:- ഉവ്വ് അസ്സലായി. ഇന്നലെ ഇവിടെത്തെ കിടപ്പ് സുഖമായില്ലന്നുണ്ടോ?
കോര:- ഉവ്വ്, നല്ല സുഖമായി. എന്താണിതു ചോതിയ്ക്കാൻ കാരണം?
പത്മ:- ഇവിടന്നിപ്പോൾ കുറച്ചു കണ്ണടയ്ക്കുന്നതു കണ്ടിട്ടാണ് ചോദിച്ചത്.
കോര:- പാട്ടുകേട്ടാലത്തെപ്പോലെ കവിതകേട്ടപ്പോളത്തെ സുഖലയം കൊണ്ടാണ് കണ്ണടച്ചത്.
നാരാ:- (സ്വകാര്യമായിട്ട്) നല്ല സുഖലയം! കുറച്ചു കൂർക്കം തന്നെ കേട്ടു.
പത്മ:- (പൊട്ടി ചിരിയ്ക്കുന്നു)
കോം:- എന്താണു ചിരിച്ചത്?
പത്മ:- ഇവന്റെ ദുരാഗ്രഹത്തിന്റെ ശക്തി കണ്ടിട്ടു തന്നെ
കോര:- എന്താണത് ?
പത്മ:- രൂപ തരിയിയ്ക്കണമെന്നിവൻ കയ്യുകൊണ്ടു കാട്ടുകയാണ്.
നാരായാ:- ആ കവിതാപുസ്തകമെവിടേ താ (ബുക്ക് മേടിച്ച അലമാരി തുറന്ന് അതിൽ വെച്ചിട്ടു അതിൽനിന്നു ഒരു നൂറു രൂപയും ഒരു പട്ടക്കര മുണ്ടും ഒരുമോതിരവും എടുത്തു കൊടുക്കുന്നു.)
നാരാ:- മേടിച്ചിട്ടു (വിചാരം)
കല്യാണിപ്പെങ്കിടാവേ ശൃണുമമകവിതേ!
നിങ്ങളിക്കാലമൊക്കും
ചൊല്ലാംകോരപ്പനേവംപരമിരുവരെയും
ഹന്തലാളിച്ചമൂലം
തെല്ലല്ലല്ലോകടുപ്പംപരമവികൃതിയാം
മുത്തിയെപ്പോലെയായ്ഞാൻ
മെല്ലെന്നിയ്യാളുനൽകുന്നതുമുഴുവനെമ-
ങ്ങാതെവാങ്ങുന്നമൂലം. (70)
ആട്ടെ പകരം, രാമമേനോൻ തഹശീൽദാരെക്കൊണ്ടും ബഹുമാനിപ്പിയ്ക്കണം (സ്പഷ്ടം) എന്നാലങ്ങിനെയാട്ടെ.
കോര:- ഒ! നാരായണൻ പൊയ്ക്കോളൂ.
(നാരായണൻ പോയി).
പത്മ:- എന്തിനാണിത്ര ചിലവറുത്തിങ്ങിനെ കവിതയുണ്ടാക്കിയ്ക്കുന്നതു്?
കോര:- അവൾക്കിതിനൊക്കെ വളരെ ഭ്രമമാണത്രെ.
പത്മ:- (വിചാരം) ഈ വിദ്വാൻ നല്ല ദിപാളിതന്നെ.
പെട്ടന്നൊരായിരം തന്നേ ചട്ടറ്റീടുമുറുപ്പിക
പൊട്ടനാമിവനോടിപ്പോൾ കഷ്ടംവാങ്ങായിരുന്നുമേ. (71)
ആട്ടെ ഇനി ഒരിയ്ക്കലാവാം (കൃഷ്ണൻ വന്നിട്ടു) പഴയരി കാലായി (എന്നു പാതിപറഞ്ഞപ്പോൾ) ഒ! അല്ല അമറേത്തു കാലായി.
കോര:- ശപ്പക്കയ്യന്മാർക്കൊരു വകതിരിവില്ല. എന്താണട! നീയാദ്യം പറഞ്ഞത്?
കൃഷ്ണ:- മുമ്പിലത്തെ ശീലംകൊണ്ടങ്ങിനെ പുറപ്പെട്ടതാ.
കോര:- തർക്കുത്തരം പറയുന്നോ? ഇവന്റെ ചെപ്പിയ്ക്കു രണ്ടുകൊടുക്കട്ടെ ( എന്നിട്ട് ഒന്ന് അടിയ്ക്കുന്നു)
കൃഷ്ണ:- (തടുത്തിട്ട് ഓടിപ്പോയി)
കോര:- ഞാനടിച്ചത് തടുക്കുമാറായൊ നിണക്ക്? (ആകാശത്തിൽനിന്നു) ‘അടിച്ചാലെല്ലാവർക്കും വേദന ഒരുപോലെയാണ് പിന്നെ എങ്ങിനെയാണ് തടുക്കാതിരിയ്ക്കുന്നത്?' എന്ന്.
കോര:- (വിറച്ചുകൊണ്ട്) ഇപ്പോൾ നിന്നെ കഴിച്ചുകളയാം. നോക്കിക്കൊ എന്നു പോയി
പത്മ:-
മല്ലൊടുമിങ്ങിവർതമ്മിൽ
തല്ലിടുമോശങ്കയുണ്ടിനിക്കേറ്റം
നല്ലൊരുനേരംപോക്കിതു
മെല്ലെക്കാണ്മാൻഗമിച്ചിടുന്നേർഞാൻ. (72)
(എല്ലാവരും പോയി)
രണ്ടാമങ്കം കഴിഞ്ഞു.
മൂന്നാമങ്കം (പേജ് 23 - 25)
മൂന്നാമങ്കം
(അനന്തരം തുപ്പൻനമ്പൂരിപ്പാട് പ്രവേശിക്കുന്നു)
തുപ്പൻ:-
ചാരുശ്രീകീർത്തിവിത്തംസുഖമരിജയമി-
ത്യാദിസാധിച്ചിടുംധീ
ചേരുന്നോരുണ്ടനേകംധരണിയിലതുകൊ-
ണ്ടിപ്പൊളില്ലത്ഭുതംമേ
നേരെല്ലാംദിവ്യദൃക്കുള്ളവനുസദൃശമൂ-
ഹിച്ചെടുക്കുംതഹശ്ശീൽ-
ദ്ദാരാമീരാമമേനോൻമമഹൃദിപരമാ-
ശ്ചര്യമുണ്ടാക്കിടുന്നു. (73)
(അണിയറയിൽ)
‘നാരായണൻതാനുമഹോ!നമിയ്ക്കു-
ന്നോരീമഹാബ്രാഹ്മണർതന്റെനേരേ
കാരുഷ്യമേറുംഖലനാംതഹശ്ശീൽ-
ദാരെസ്തുതിയ്ക്കുന്നവനാരിദാനീം?’ എന്ന്. (74)
ഓ! പട്ടപ്പിള്ളി ചോമാതിരിയുടെ ഒച്ചയാണിത്, (നോക്കീട്ട്) ഇദ്ദേഹം ഇങ്ങോട്ടുതന്നെയാണ് വരുന്നത്.
(അനന്തരം ചോമാതിരി പ്രവേശിക്കുന്നു)
ചോമാതിരി:- (നാരായണൻ താനുമെന്ന് ഒന്നുകൂടിപ്പറഞ്ഞുനോക്കീട്ട് ) െഐ! തുപ്പൻ! താനാണീക്കള്ളത്തഹശ്ശീൽദാരെ സ്തുതിച്ചത്?
തുപ്പ:- (വിചാരം) ഒ! അതേ എന്നു പറഞ്ഞാലിദ്ദേഹത്തിനെന്നോടൊട്ടും രസമാവില്ല. രസമായില്ലെങ്കിലെന്താണ്? എന്റെ ഓതിയ്ക്കോനും മറ്റുമല്ലല്ലോ. പറയുകതന്നെ. (സ്പഷ്ടം) അതെ.
ചോ:- താൻ കുറച്ചു ഭേദമാണെന്നായിരുന്നു എന്റെ വിചാരം. താനും ഈ ബ്രഹ്മദ്വേഷികളുടെ പക്ഷമായിട്ട് അവരെ ഇങ്ങിനെ സ്തുതിച്ചുതുടങ്ങിയല്ലോ. കഷ്ടം! കഷ്ടം! കഷ്ടം! അ കലിയുഗമല്ലെ കാലം? അതിന്റെ ശക്തിയാണെന്നേ പറവാനുള്ളു. ഇക്കാലത്തിനി എന്തെല്ലാമാണാവൊ വന്നുകൂടുന്നത്. അതൊന്നും അനുഭവിയ്ക്കാതെകണ്ടിനി വേഗം മരിയ്ക്കതന്നെയാണു നല്ലത്
തുപ്പൻ:-
‘ഭോഷ്കോതിടും ചിലരതങ്ങറിയാതെവേദ-
വാക്കെന്നുറച്ചവെറുതേവ്യസനിച്ചിടൊല്ലേ
കേൾക്കേണമിന്നുബഹുസൂക്ഷ്മതീത്തഹശ്ശീൽ
ദ്ദാർക്കില്ലദോഷമധികഗുണമുണ്ടുതാനും. (75)
ചോ:-ഈ കളളത്തഹശ്ശീൽദാർക്കു ദോഷമില്ലേ? ഈ കള്ളനല്ലേ പോത്തമ്പിള്ളിയെ ചങ്ങലവെപ്പിച്ചത് വെറുതെ?
താപത്താൽബ്രാഹ്മണേന്ദ്രന്മാർ
കോപംപൂണ്ടുനിദാനവും
ശാപമേകുന്നിവന്നേറ്റ-
മാപത്തുണ്ടാമസംശയം. (76)
തുപ്പൻ:- വെറുതേയാണോ ചങ്ങലവെപ്പിച്ചത്?
ചോ:- ശിവ! ശിവ! ഇത്ര കഠിനം ഈ പോത്തമ്പിള്ളി ചെയ്യുമെന്നു തനിയ്ക്കു തോന്നീട്ടുണ്ടോ? ഇനിയ്ക്കു തോന്നുന്നില്ല നിശ്ചയംതന്നെ.
തുപ്പൻ:- എനിയ്ക്കൊന്നും തോന്നുന്നില്ല. അദ്ദേഹത്തിന്റെ പേരിൽ തെളിവുണ്ടെന്നാണ് കേട്ടത്.
ചോ:- തെളിവുണ്ടാക്കാനെന്താണ് പ്രയാസം? നല്ല തട്ടു കൊള്ളുമ്പോളാളുകൾ ഇതല്ല, ഇതിലധികവും വേണമെങ്കിൽ സമ്മതിയ്ക്കില്ലേ?
തുപ്പൻ:- ദണ്ണിപ്പിച്ചിട്ടാണ് സമ്മതിച്ചതെന്ന് എന്താണ് നിശ്ചയം. ചോമാതിരി കണ്ടുവോ?
തുപ്പൻ:- ഉവ്വ്, അതുതന്നെയാണെനിയ്ക്കു ജനസംസാരത്തിൽ വിശ്വാസമില്ലാത്തത്. ഇദ്ദേഹമിപ്പോൾ മരിച്ചിട്ടില്ലെന്നു നിശ്ചയമല്ലേ?
ചോ:- എന്നാലും ബ്രാഹ്മണരെ ഇങ്ങിനെ ചെയ്യോ?
തുപ്പൻ:- ആ മര്യാദയൊക്കെ പണ്ടായിരുന്നു.
ചോ:- ആട്ടെ, ഈ തഹശീൽദാർക്കു ഗുണമുണ്ടെന്നു പറഞ്ഞില്ലേ താൻ? എന്താണ് ഒരു ഗുണം? പറയൂ, കേൾക്കട്ടെ.
തുപ്പൻ:-
ചൊല്ലാർന്നശാസ്ത്രങ്ങൾപഠിച്ചമൂല-
മല്‌പേതരംസൽഗുണമോടിണങ്ങി
കെല്പോടുകാണാത്തതുമേറ്റമൂഹി-
ച്ചൊപ്പിച്ചെഴുംബുദ്ധിയതുണ്ടവന്ന്. (77)
ചോ:- ഇങ്ങിനെയുള്ള ബുദ്ധിയുണ്ടെന്നു നിശ്ചയിപ്പാൻ ഈ തഹശീൽദാർ എന്താണൊന്നു പ്രവൃത്തിച്ചിരിയ്ക്കുന്നത്?
തുപ്പൻ:- അതു പറയാം. അയിനിക്കാട് എന്നൊരു വീട്; ആ വീട്ടിൽ കാർന്നവരായിട്ടു ചങ്കു എന്നൊരുത്തനും അവന്റെ മരുമകനായിട്ടു ശേഖരനെന്നൊരുത്തനും അവന്റെ ഉടപ്പിറന്നവളായിട്ടു ലക്ഷ്മിയെന്നൊരുത്തിയും ഉണ്ടായിരുന്നു. എന്നാലവർക്കു നല്ല സുഖമാണ്; ആറേഴായിരപ്പറ നെല്ലു പാട്ടം വരും. അറുപതിനായിരത്തോളം ഉറുപ്പിക കൊടുത്തുവാങ്ങലുണ്ട്.
പോരോരോന്നു നിനച്ചു നമ്മുടെ പന-
ശ്ശേരിപ്രമത്തൻഗുണം
ചേരുംനാരികൾ മൌലിയായ് വിലസുമീ
ലക്ഷ്മിയ്ക്കുസംബന്ധമായ്
സ്വൈര്യംരൂപയതായിരംപലിശകൂ-
ടാതേകടംവാങ്ങിനാൻ
പാരംബന്ധുവതായ ചങ്കുവൊടുതാ-
നില്ലംപണിയ്ക്കിച്ഛയാ. (78)
ഇച്ഛാനുകൂലം തറവാടുനോക്കും
മെച്ചംപണംകൊണ്ടുടനാണ്ടുതോറും
അച്ചിയ്ക്കഹോവസ്തുപിടിച്ചുനൽകു
മച്ചങ്കുമേനോനതിനില്ലഭേദം. (79)
കള്ളസ്സാക്ഷികഥിയ്ക്കും
കള്ളാധാരംചമയ്ക്കുമടികൂട്ടും
കള്ളുകുടിയ്ക്കും ശേഖര-
നെള്ളാളംപേടിയില്ലകാർന്നവരെ. (80)
മുട്ടാളനാകിയൊരുശേഖരനങ്ങുശേക്കും
ശീട്ടുംകളിച്ചഥപണംവളരെക്കളഞ്ഞു
പെട്ടന്നുശങ്കുവതുനന്നെവിലക്കിയെന്നി-
ട്ടൊട്ടുംകുറഞ്ഞതുമതില്ലൊരുമാറ്റുകൂടി. (81)
ചിക്കെന്നുതാൻ ചൊന്നതുപോലെയൊന്നും
കേൾക്കായ്കയാൽ ചങ്കുമുഷിച്ചിലോടേ
കാക്കാശുമേകാചിലവിന്നുപോലു-
മാക്കള്ളനാംശേഖരനേവമായി. (82)
നിത്യമച്ചിയ്ക്കുനൽകീടാൻ
വിത്തമില്ലായ്മകാരണം
മത്തനാംശേഖരന്നപ്പോൾ
ബുദ്ധിമുട്ടായിവന്നുതേ. (83)
പാരാതെമാതുലനിലുള്ളൊരു വൈരമൊന്ന-
ങ്ങേറീമനസ്സിലവനീമൊഴികേട്ടനേരം
പാരംസ്വഭാവമതുകൊണ്ടുജവേനതാനേ
കേറുംകുരങ്ങതിനൊരേണികിടച്ചപോലെ. (84)
എന്നിട്ടു ശേഖരൻ ‘വീട്ടിലിന്നു പകലെ സദ്യയ്ക്കു വെയ്ക്കുന്നതൊക്കെപ്പകർന്നു കൊണ്ടുവന്നു നിങ്ങളെയൊക്കെ സുഖമായിട്ടൂട്ടിയേയ്ക്കാം ഞാൻ; കാർന്നവര് എന്റെ നേരെ എന്തെടുക്കും? ഒന്നു കാണട്ടെ. ഇന്നു പൊല്ലീസ്സെങ്കിൽ പൊല്ലീസ്സ്' എന്നു പറഞ്ഞ് അപ്പോൾതന്നെ പോയി.വെപ്പൊക്കെക്കഴിഞ്ഞപ്പോൾ നമ്മുടെ പനശ്ശേരി പരിഗ്രഹത്തിന്നു വിഷുക്കേട്ടം കൊടുത്തു കുറച്ചു കിടന്നുറങ്ങി മാളികയുടെ മുകളിൽ നിന്നു താഴത്തേയ്ക്കിറങ്ങി വന്നു. അപ്പോൾ കാർന്നവര് ചങ്കു നാലകത്തേയ്ക്കു കടന്നുചെന്നു. അവിടെവെച്ച് അവർ തമ്മിൽ കണ്ടു വിശേഷം പറയുന്ന കൂട്ടത്തിൽ ചങ്കു പറഞ്ഞു. 'ആ' ആയിരം രൂപ തരുവാനുള്ളതു വിഷുവിന്നു മുമ്പിൽ തരാമെന്നല്ലേ ഇവിടുന്നരുളിച്ചെയ്തിട്ടുള്ളത്. അതു തെയ്യാറായൊ ആവൊ? പനശ്ശേരി: ഇല്ല. ഉടനെ തെയ്യാറാക്കാം. ഒ! വലിയ നേരുകേടായിത്തീർന്നു. ചങ്കു:ഐ- അതൊന്നുമില്ല അടിയനു പരിഭ്രമമില്ല. രൂപ ഉണ്ടാവുമ്പോൾ മതി. അതിന്നായിട്ടിവിടുന്നു ബുദ്ധിമുട്ടേണ്ട.' എന്നും മററും തമ്മിൽ പറഞ്ഞുങ്കൊണ്ടു നില്ക്കുമ്പോൾ ശേഖരൻ സദ്യയുടെ വട്ടങ്ങളൊക്കെപ്പകർന്നു തലയിലേറ്റിക്കൊണ്ടു നാലുകെട്ടിലേയ്ക്കു കടന്നു അതു കണ്ടപ്പോൾ ചങ്കു ദേഷ്യപ്പെട്ട് 'എടാ തെമ്മാടിക്കഴുവേറി! എങ്ങോട്ടാണ്ട! നിയ്യിതൊക്കെ കൊണ്ടുപോകുന്നത്’എന്നു പറഞ്ഞു കയ്യോങ്ങിക്കൊണ്ട് അടുത്തുചെന്നു. അപ്പോൾ ശേഖരൻ തലയിൽനിന്നു സാമാനങ്ങളൊക്കെ ഇറക്കി താഴത്തു വെച്ചിട്ട്
തൊട്ടാലർനത്ഥമാംകയ്യിൽവെട്ടുകത്തിയതാണുമേ
വെട്ടുംകാർന്നവരാണെന്നിന്നൊട്ടും വെയ്ക്കുകയില്ല ഞാൻ.
അപ്പോൾ പനശ്ശേരി ചങ്കുവിന്റെ പിമ്പുറത്തു ചെന്നിട്ട്
മൂന്നാമങ്കം (പേജ് 26- 30)
‘ശങ്കകൂടാതടുക്കൊല്ലേചങ്കു!ചെയ്യൊല്ലസാഹസം
ചങ്കും പുങ്കുമതില്ലാത്ത വങ്കൻ തെമ്മാടിയാണിവൻ.’ (85)
എന്നു പറഞ്ഞു ചങ്കുവിന്റെ കയ്യു പിടിച്ചു. ചങ്കു കൈ കുതറി ശേഖരന്റെ ചെപ്പിയ്ക്കൊന്നടിച്ചു. അപ്പോൾ ശേഖരൻ ചങ്കുവിന്റെ കഴുത്തിലായിട്ടു കൊടുത്തു ഒരു വെട്ട്. വെട്ടുകൊണ്ടപ്പോൾ ചങ്കു അയ്യോ! എന്നു നിലവിളിച്ചു വീണു. വീണപ്പോൾ രണ്ടു മൂന്നു കൂടി വെട്ടി കൊന്നു കത്തി പനശ്ശേരിയുടെ അടുക്കലേയ്ക്കിട്ട് 'അയ്യോ! എന്റെ അമ്മാമനെ ഈ നമ്പൂരി വെട്ടിക്കൊന്നേ!' എന്നൊരഞ്ചെട്ടു പ്രാവശ്യം ഉറക്കെ നിലവിളിച്ചു.
ചോ:- തുപ്പാ! ഇതിവൻ വലിയ നേരുകേടല്ലേ ചെയ്തത്.ഇങ്ങിനെ ചെയ്യോ?
തുപ്പൻ:- (ചിരിച്ചുങ്കൊണ്ട്) ആവോ കേൾക്കു! ഇതൊക്കെക്കണ്ടിട്ടു പറശ്ശേരിയ്ക്ക് എന്താണ് വേണ്ടതെന്നു രൂപമില്ലാതെ കണ്ടായി. ഈ നിലവിളികേട്ടു ലക്ഷ്മി ഓടിവന്നു. വാലിയക്കാരനോടിവന്നു. അപ്പോഴെയ്ക്കും അയിലന്തരത്തുകാരോടിവന്നു. ക്ഷണങ്കൊണ്ടൊരു പത്തുനൂറാളുകൂടി. അപ്പോൾ പനശ്ശേരിയുടേയും ശേഖരൻ്റേയും മുണ്ടിന്മേലും മറ്റുമൊക്കെ ചോര തെറിച്ചു പറ്റീട്ടുണ്ട്. നിലത്തൊക്കെ ചോരപ്രളയമായിരിയ്ക്കുന്നു. കുടൽമാല പുറത്തേയ്ക്കു ചാടി ചങ്കു അങ്ങിനെചത്തു കിടക്കുന്നു. ഇതൊക്കെക്കണ്ടിട്ട് ആളുകളൊക്കെ വല്ലാതെകണ്ടായി. ശേഖരൻ മാറത്തടിയ്ക്കുന്നുണ്ട്. തലയിൽ തല്ലുന്നുണ്ട്.ഉറക്കെ നിലവിളിച്ചു കലശൽ കൂട്ടുന്നുണ്ട്.അപ്പോഴെയ്ക്കും പൊല്ലീസുകാർ വന്നു. ഒരു ഹേഡും നാലു കനിഷ്ടേപ്രും അവർ രണ്ടാളോടും ചോദിച്ചപ്പോൾ പനശ്ശേരി ഈ പരമാർത്ഥമൊക്കെപ്പറഞ്ഞു.
ശേഖരൻ:- (ദുഃഖിച്ചുംകൊണ്ട്)എജമാന്നേ! രക്ഷിയ്ക്കണേ! എജമാന്നേ എന്റെ അമ്മമനെ വെട്ടിക്കൊന്നത് ഈ കള്ളനമ്പൂരിയാണ് എജമാന്നേ! (അപ്പോൾ)
ഹേഡ്:- എന്താണു കാരണം?
ശേഖ:- അമ്മമന് ഒരായിരം രൂപ കൊടുപ്പാനുണ്ട് ഈ നമ്പൂരി. അതു കൊടുക്കാതെകണ്ടു കഴിപ്പാനാണ് എജമാന്നേ!
ഹേഡ്: - തനിയ്ക്കെന്താണ് നിശ്ചയം താൻ കണ്ടുവോ?
ശേഖ:- ഉവ്വ് എജമാന്നേ! അമ്മാമൻ പറഞ്ഞിട്ട് അമ്മായിയ്ക്കു സദ്ദ്യയുടെ വട്ടമൊക്കെ പകർന്നുകൊണ്ടു കൊടുക്കാൻ അടുക്കളയിൽ വെച്ചു ഞാൻ പകരുമ്പോൾ അമ്മാമനും നമ്പൂരിയുമായി ഈ രൂപയുടെ കാര്യംകൊണ്ടു തർക്കിയ്ക്കുന്നതു കേട്ടു. പിന്നെയിതൊക്കെ തലയിലേറ്റിക്കൊണ്ടിങ്ങോട്ടു പുറപ്പെട്ടപ്പോൾ അയ്യോ! എന്ന് അമ്മാമന്റെ ഒരു നിലവിളികേട്ട് എന്താണെന്നു നോക്കാനായിട്ടു ഞാൻ പരിഭ്രമിച്ചു വന്നു നോക്കിയപ്പോൾ കഴുത്തിലൊരു വെട്ടുകൊണ്ട് അമ്മാമൻ വീണു കിടക്കുന്നതും ഈ നമ്പൂരി പിന്നെയും വെട്ടാൻ കയ്യോങ്ങുന്നതും കണ്ടു.നമ്പൂരിയുടെ കയ്യു പിടിയ്ക്കാൻ ഞാനോടിച്ചെന്നപ്പോഴെയ്ക്കും നമ്പൂരി വൈറ്റത്തു രണ്ടു വെട്ടുവെട്ടി. ചോര തെറിച്ച് എന്റെ മുണ്ടിന്മേലും മറ്റും പറ്റി.എജമാന്നേ! ഇങ്ങിനെയാണ് സത്യം എജമാന്നെ! ഇതിൽ ലേശം ഭോഷ്കില്ല എജമാന്നേ! എങ്ങിനെയായാലും എന്റെ അമ്മാമനെ ഞാൻ വെട്ടിക്കൊല്ലുമോ എജമാന്നേ! അമ്മാമൻ മരിച്ചിട്ടെനിയ്ക്കു വളരെ സങ്കടമുണ്ട് എജമാന്നേ! എന്നും മററും വളരെയൊക്കെ പറഞ്ഞു. ഇവരുടെ പ്രകൃതിയെ അന്വേഷിച്ചതിൽ ശേഖരൻ തന്നെയാണിതു ചെയ്തത് എന്ന് ഹേഡിന്നു തോന്നീട്ടു ശേഖരനെ കുറച്ചു ദണ്ഡിപ്പിച്ചു.
അണ്ഡംഞെക്കിയുടച്ചുനൽച്ചവണകൊ-
ണ്ടത്യുഗ്രഭാവംകല-
ർന്നെണ്ണിക്കൊണ്ടുപറിച്ചുമീശകഠിനം
നൽക്കെട്ടുകെട്ടീടിനാർ
കണ്ണിൽ തേച്ചിതരച്ചുകപ്പൽ മുളകെ-
ന്നിത്യാദിയായേറ്റവും
ദണ്ഡിപ്പിച്ചിതുദണ്ഡപാണിഭടരേ
വെല്ലുന്ന പൊല്ലീസ്സുകാർ. (86)
കഠിനംകഠിനംസഖേ!നഖത്തി-
ന്നിടയിൽ തൂശികൾകേറ്റിപത്തിലുംകേൾ
തടിയൻഗദകൊണ്ടുചോരകക്കും-
പടിയാഞേറ്റമുടൻമുതുക്കിടിച്ചു. (87)
കടുക്കുന്നകോപേനപൊലീസ്സുകാര-
ങ്ങൊടുക്കംമടിയ്ക്കാതെതാഡിച്ചുപാരം
കടുപ്പംകൊഴുപ്പിച്ചുകാടുംകലക്കി-
ക്കുടിപ്പിച്ചുപോൽകുമ്പവീർക്കും വരെയ്ക്കും. (88)
ചോ:- അയ്യോ! ഇതൊക്കെക്കേട്ടിട്ടെനിക്കു വല്ലാതെ കണ്ടാവുന്നു.
തുപ്പൻ:- ഇങ്ങിനെയൊക്കെ ചെയ്തിട്ടും അവൻ ലേശം സമ്മതിച്ചില്ല. അവന്റെ ഒരു നെഞൊറപ്പു നോക്കു.
ചോ:- ഹോ!ഹോ! കേമൻതന്നെ.
തുപ്പൻ:- ദണ്ഡിപ്പിക്കുമ്പോളവൻ ‘അയ്യോ! എന്നെ കൊല്ലല്ലെ എജമാന്നേ! ഈ അയിലന്തരത്തുകാരുടെ വാക്കുകേട്ട് എന്നെ തെമ്മാടിയെന്നു വിചാരിക്കല്ലെ എജമാന്നേ! നാരായണ! നേരു ഞാനാരോടു പറയേണ്ടു ഈശ്വരാ! നാരായണ! ഞാൻ ചാവാറായല്ലൊ ഈശ്വര!നേരറിവാനാരുള്ളു ഈശ്വര! നാരയണ!’ എന്നൊക്കെ മഹാദീനസ്വരത്തിൽ വിളിച്ചു നിലവിളിയ്ക്കുന്നതു കൂടാതെ സമ്മതിച്ചില്ല. ശേഖരന്റെ ഈ നാട്യമൊക്കെ കണ്ടു കുറച്ചു കഴിഞ്ഞപ്പോൾ ഹേഡിനു നമ്പൂരി യോടുമൊന്നു ചോദിയ്ക്കാം എന്നായി. പനശ്ശേരി ഇതൊക്കെ കണ്ടിട്ടുതന്നെ വല്ലാതെകണ്ടു പേടിച്ചു വശായിട്ടുണ്ട്.അപ്പോൾ ഹേഡും രണ്ടു കനിഷ്ടേപ്രന്മാരും കൂടി അദ്ദേഹത്തിന്റെ അടുക്കൽ ചെന്നു കുറച്ചു ഭീഷണി കാട്ടിയപ്പൊഴെയ്ക്കും അദ്ദേഹം പേടിച്ചിതൊക്കെ സമ്മതിച്ചു.
ഹേഡ് :- എന്നാലിതൊന്നും പറയാതെ നിരപരാധിയായ ഈ ശേഖരമേനവനാണിതു ചെയ്തതെന്നു പറയാനെന്താണ് കാരണം?
പനശ്ശേരി:- ഈ ശേഖരൻ സ്വതേതന്നെ കുറച്ചു തെമ്മാടിയാകകൊണ്ടിവനെ പറഞാലാളുകൾക്കുള്ളതാണെന്നു ബോദ്ധ്യം വരുമെന്നു വിചാരിച്ചിട്ടാണ്.
ഹേഡ്:- ‘എടാ! കള്ളത്തേവേലിവർക്കി നമ്പൂരി!’ എന്നു പറഞ്ഞു ചെകിടത്തൊന്നടിച്ചു.
ഹേഡ്:- എന്തിനാണന്നോ? നോക്കിക്കോ! നിനക്കൊക്കെ വെച്ചിട്ടേയുള്ളൂ. ഇതിനിയൊരിക്കൽ മാറിപ്പറ അപ്പോളായിക്കോളാമൊക്കെ’യെന്നു പറഞ്ഞു യാദാസ്തെഴുതി കുറ്റംസമ്മതമെടുപ്പിച്ച് ഉടനെ ചാർജ്ജാക്കി. ഈ പനശ്ശേരിയുടെ അഫന്റെ മഹൻ ഗോവിന്ദമേനോൻ തഹശീൽദാരാണ് ചാർജേററ്റു വാങ്ങിയത്. തഹശീൽദാർ നന്ന വ്യസനിച്ചു. എന്താണു സാദ്ധ്യം? തെളിവു കേമമായിട്ടുണ്ടാകകൊണ്ടു പനശ്ശേരിയെ കമ്മിറ്റാക്കി. കുറ്റം നടന്നതിന്റെ പന്ത്രണ്ടാം ദിവസം നമ്പ്ര കോടതിയിൽ വിചാരണയ്ക്കെടുത്തു.ശേഖരനാണിതിൽ സാക്ഷി. പനശ്ശേരിയുടെ പേരിൽ കുലക്കുററം നല്ലവണ്ണം തെളിഞ്ഞു. അപ്പോൾ പനശ്ശേരിയുടെ ഉള്ളിലുള്ള വ്യസനം ആർ സഹിയ്ക്കും?
ചോ:- ഈ അവസ്ഥ വലിയ അവസ്ഥ തന്നെ. ഇങ്ങിനെയുള്ള വ്യസനം ആർക്കും വരുത്തല്ലേ ഈശ്വരാ!
തുപ്പൻ:- അങ്ങിനെയുള്ള വ്യസനത്തോടുകൂടി അദ്ദേഹമവിടെ ജീവച്ഛവമായിട്ടുനിന്നു. അന്ന് ഈ രാമമേനോൻ അവിടുത്തെ ഒന്നാം ഗുമസ്തനായിരുന്നു. ജഡ്‌ജി വിധിയ്ക്കുമെന്നു നിശ്ചയം വന്നപ്പോൾ രാമമേനോൻ എജമാന്നേ! ഈ നമ്പൂരിയല്ല. ഈ നമ്പ്രിൽ കുറ്റക്കാരൻ. ഈ ശേഖരമേന്നാണന്നാണിനിയ്ക്കു തോന്നുന്നത് എന്നു പറഞ്ഞു.
ജഡ്‌ജി:- എന്താണതിനൊരു തെളിവ്?
രാമമേനോൻ:- ആ കത്തി നല്ലവണ്ണം പരിശോധിച്ചാലറിയാം. അതിന്മേലെരൂളിയുടേയും മറ്റുമൊണങ്ങി പറ്റീട്ടുണ്ട്.അതു സദ്യയുടെ വട്ടം പകർന്നുകൊണ്ടു പോവുന്ന ശേഖരമേനോൻ പിടിച്ചിട്ടു വരുവാനാണ് സംഗതി. ഉറക്കമുണർന്നു വരുന്ന നമ്പൂരി പിടിച്ചിട്ടു വരാനല്ലാ.
ജഡ്‌ജി:- അപ്പോൾ തന്നെ പനശ്ശേരിയെ സമാധാനപ്പെടത്തി ചോദിച്ചപ്പോൾ അദ്ദേഹം കരഞ്ഞുംകൊണ്ട് ഉള്ളതൊക്കെ പറഞ്ഞു. ഉടനെ ശേഖരനെ വരുത്തി എന്താണെടോ ഈ കത്തിയിന്മേലെരൂളിയുടെ പാടു കാണാൻ കാരണം. ഉറക്കമുണർന്നു വരുന്ന നമ്പൂരി പിടിച്ചാലിതു വരുമോ? എന്നു ചോദിച്ചു. ഈ ചോദ്യം കേട്ടപ്പോൾ തന്നെ ശേഖരൻ കുടുകുടെ വിയർത്തു മോഹാലസ്യപ്പെട്ടു വീണു. എന്തിനു വളരെ പറയുന്നു. ഉടനെ കാര്യം നേരുപോലെ തെളിഞ്ഞു.
ഇപ്പോൾ ചൊന്നൊരുകഥയാൽ
ചൊല്പൊങ്ങീടുന്നൊരീത്തഹശീൽദാർ
അല്പേതരമതിയെന്നും
വിപ്രകുലാദ്രോഹിയെന്നുമായില്ലേ? (89)
ചോ:- ഈ കഥ സത്യമാണെന്നു തനിയ്ക്ക് എന്താണ് നിശ്ചയം?
തുപ്പൻ:- ജനസംസാരം തന്നെ.
ചോ:- (ചിരിച്ചുംകൊണ്ടു)ജനസംസാരത്തിൽ വിശ്വാസമില്ലെന്നു താനിപ്പോൾ തന്നെയല്ലേ പറഞ്ഞത്?
തുപ്പൻ:- എന്നാലെൻറ സ്വാനുഭവം പറയാം.കേൾക്കു. ഈ പിച്ചകപ്പറമ്പിൽ കല്യാണിയ്ക്ക് ഈ രാമമേനവനെക്കൊണ്ടു വാന്ധാ തുടങ്ങിയ്ക്കേണമെന്നുള്ള വിചാരംകൊണ്ട് ഇവളുടെ വാന്ധക്കാരൻ കോരപ്പൻ നായരെക്കൊണ്ടു മതിയാക്കിയ്ക്കാൻ ആ വിദ്വാനോടു ഞാൻ പറഞ്ഞു.
‘ഒന്നുംകഥിയ്ക്കരുതുബാന്ധവലോകദോഷ-
മെന്നാലുമൊന്നിതുകടന്നുപറഞ്ഞിടുന്നേൻ
നന്നായ്‌ധരാവിബുധപാലകനാംഭവാനിൽ
കുന്നിച്ചിടുംപ്രണയമാണിതിനുള്ളമൂലം. (90)
ദുർമ്മാനിരാമനഴകുള്ളിവിടുത്തെനേശ്യാ-
രമ്മയ്ക്കുസമ്പ്രതിമുഴുത്തരഹസ്യമാണ്
സന്മാഗ്ഗിയായൊരുഭവാനിനിയോഗ്യമല്ലി-
ത്തെമ്മാടിയാകുമിവളൊത്തൊരു കൂടിയാട്ടം.’ (91)
എന്നിട്ട് എന്റെ മനോരാജ്യം പോലെയൊന്നും പറ്റീലയെന്നല്ല കോരപ്പൻ രാമമേനവന്റെ നേരെ ദേഷ്യപ്പെട്ടു മേൽവടി ഉദ്യോഗസ്ഥന്മാർക്കു വളരെ രൂപകൊടുത്ത് ഈ വിദ്വാന്റെ തഹശീൽപ്പണി കളഞ്ഞു.
ചോ:- നന്നായി ഈ കള്ളന്റെ പണി പോയത്. ബ്രാഹ്മണശാപംകൊണ്ടിനിയുമാപത്തുവരും. കോരപ്പന്നു നല്ല ലൌകികമുണ്ട്. നല്ല ശിക്ഷയാണ്. കോരപ്പനെ അനുഗ്രഹിപ്പാൻ ഞാൻ പോവട്ടേ.
ചോമാതിരി (പോയി.)
തുപ്പൻ:- ഐ, മുഴുവൻ പറയുംമുമ്പിലോടിക്കഴിഞ്ഞു വിദ്വാ ൻ. എന്നാൽ പോട്ടേ. ഈ വിദ്വാനോടു കാര്യം പറവാൻ ഞാൻ പുറപ്പെട്ടുവല്ലോ. ആട്ടേ, ഇനി രാമമേനവനെ കാണ്മാൻ പോവുക തന്നെ. (നടന്നു നോക്കീട്ട്)
കല്യാണിതൻജനകനാകിയരാമനൊത്തു
കല്യാണശീലഗുണവാരിധിരാമമേനോൻ
സല്ലാപമങ്ങുപലതങ്ങിനെചെയ്തുകൊണ്ടു-
മുല്ലാസമോടുമരുവുന്നിതുപൂമുഖത്ത്. (92)
മൂത്രശ്ശങ്ക കഴിച്ചിട്ടകത്തേയ്ക്കു കടക്കാം. അതാണു നല്ലതു്. ഈ കൊളത്തിലേയ്ക്കു പോവുക തന്നെ (തുപ്പൻ നമ്പൂതിരി പോയി)
വിഷ്കംഭം.
(അനന്തരം രാമമേനവനും രാമൻനായരും പ്രവേശിയ്ക്കുന്നു.)
രാമമേനോൻ:- തുപ്പൻ നമ്പൂരിപ്പാട്ടീന്ന് എഴുന്നള്ളിയില്ലല്ലോ. എന്താണിത്ര താമസം?
രാമൻനായർ:- വേഗം എന്താണാവോ? വരാമെന്നാണവിടുന്നരുളിച്ചെയ്തത്.
(അണിയറയിൽ) ഇതാ ഞാൻവന്നു എന്നു്. (അനന്തരം തുപ്പൻ നമ്പൂതിരി പ്രവേശിയ്ക്കുന്നു.)
രാമമേനോൻ:- ( എണീറ്റിട്ട്) ഇവിടന്നീക്കസാലയിലിരിയ്ക്കൂ
തുപ്പൻ:- ( ഇരുന്നിട്ട്) രാമമേനവനുമിരിയ്ക്കൂ
(രാമമേനോൻ ഇരിയ്ക്കുന്നു)
മാനം ചേർന്നധികാരമുള്ളപണിപോ-
യമ്പോടുതൻപ്രാണനാം,
മാനഞ്ചുംമിഴിയോടഹോവിരഹമാ
യിന്നേരമെന്നാകിലും,
ഊനംചെറ്റണയാതെഴുന്നഴൽപുറ
ത്താക്കുന്നതില്ലിന്നിവൻ
നൂനംചേതസിധൈര്യമുള്ളവർവിഷ -
ത്തെയും സഹിയ്ക്കും സദാ. (93)
രാമമേനോൻ:- അച്ഛനാകകൊണ്ടു രാമൻനായരോടീവക കാര്യമൊന്നും കല്യാണി പറയില്ലത്രേ. ഇവിടുത്തോടു ചോദി ച്ചാൽ വിവരം മുഴുവനുമറിയാമല്ലോ. എന്റെ ഉദ്ദ്യോഗം പോയ വിവരം അവളറിഞ്ഞുവോ?
തുപ്പൻ:- ഉവ്വ്
രാമമേ:- എങ്ങിനെയാണറിഞ്ഞതു് ? അവളുടെ പിന്നത്തെ വിചാരമെന്തെല്ലാമാണു ?
തുപ്പൻ:- പറയാം.
ത്വദ്യോഗത്തിന്നുവേണ്ടിക്കപടമൊടുനട
ക്കുന്നരാമന്റെനല്ലോ -
രുദ്യോഗം പോക്കിവിട്ടേൻ ധനപതിസമനാ
യോരു ഞാൻ ചാരുശീലേ!
മദ്യോഗംതന്നെനല്ലൂഗുണമതിനുനിന
ക്കിനിയും, നിയ്യു വേണ്ടാ -
ത്തുദ്യോഗത്തന്നുപോയാലഹമധികമന
ർത്ഥം പിണയ്ക്കും നിണയ്ക്കും.(94)
ഇങ്ങിനെ കോരപ്പൻനായർ വീരവാദം പറഞ്ഞിട്ടാണവളീവിവരം കേട്ടത്.
രാമമേ:- എന്നിട്ടോ?
തുപ്പൻ :-
മുത്തശ്ശിയെക്കഠിനമായൊരുപേടികൊണ്ടാ-
മുത്തൻ പറഞ്ഞളവിലൊന്നുമുരച്ചിടാതെ
ചിത്തംദഹിച്ചുമുഖചന്ദ്രനുവാട്ടമേകി -
ക്കത്തുന്നൊരത്തൽ സഹിയാഞ്ഞവളേറ്റുപോയാൾ. (95)
പിന്നെ കൊച്ചിന്റെ അടുക്കൽ ചെന്നു. അപ്പോൾ കൊച്ച് ‘എന്താണ് കല്യാണി! നിൻെറ മുഖം വല്ലാതെ കണ്ടിരിയ്ക്കുന്നത്' എന്നു ചോദിച്ചു.
കല്യാ:- (കരഞ്ഞും കൊണ്ട് )
നാരീമണേ!ദുർഭഗയാമെനിയ്ക്കു
പാരാതനർത്ഥങ്ങൾ വരുന്നുമേന്മേൽ
കോരപ്പനെൻപ്രാണസമന്റെമാനം
ചേരരുംതഹശ്ശീൽപ്പണിപോക്കിപോലും (96)
മൂന്നാമങ്കം (പേജ് 31 - 35)
ക്ഷീണംവെടിഞ്ഞുദൂരയുള്ളൊരുമുത്തിമൂലം
പ്രാണേശനെപ്പുണരുവാൻതരമില്ലതാട്ടേ,
ചേണാർന്നമോദമൊടിനിപ്രിയനേനമുക്കു
കാണാനുമില്ലതരമിങ്ങിനെയായിയല്ലോ. (97)
ചട്ടറ്റസൽ ഗുണഗണാംബുധികാന്തനായ് വേർ-
പെട്ടിട്ടെനിയ്ക്കിനിയിരിപ്പതിനില്ലമോഹം
ഇഷ്ടാർത്ഥജാലമതുമിങ്ങഴലേറ്റമേകാ
കഷ്ടം!നിനയ്ക്കിലിതിലേറ്റമ സഹ്യമുണ്ടോ? (98)
പാരംദുർഭഗയാമെനിയ്ക്കുസുഖമു
ണ്ടാവില്ലതാട്ടേ മഹാ
ധീരശ്രീമതിമന്ത്രിമാന്യമണിയ.
ദ്ദേഹത്തിനാഹന്ത!ഞാൻ
പാരാതിത്ഥമകീർത്തിചേർത്തൊരുവളായ്.
ത്തീർന്നിട്ടിനിക്കാൽക്ഷണം
നേരംപോലുമിരിപ്പതെങ്ങിനെശുചാ
കത്തുന്നു ചിത്തംമമ.’ (99)
എന്തിനു വളരെ പറയുന്നു?
നീങ്ങാതൊരീനിരുപമാർത്തിസഖേ! സഹിപ്പാൻ
പാങ്ങില്ലവൾക്കതുവശാലിടവിട്ടിട്ടാതെ
തേങ്ങിക്കരഞ്ഞവൾചടച്ചുചടച്ചുടൻ
നല്ലേങ്ങിപ്പിശാചിനെതിരായതിനെന്തുവേണ്ടു? (100)
രാമ:- (ദീർഘശ്വാസമിട്ടിട്ട് വിചാരം) സ്ത്രീയ്ക്കനുരാഗമുണ്ടെങ്കിൽ പുരുഷനില്ല. പുരുഷന്നനുരാഗമുണ്ടെങ്കിൽ സ്ത്രീയ്ക്കില്ല. ദൈവഗത്യാ രണ്ടു പേർക്കും തമ്മിൽ അനുരാഗമുണ്ടെങ്കിൽ കാരണവർക്കോ ബന്ധുക്കൾക്കോ സമ്മതമില്ല. "താള വരുമ്പോ ൾ സോരവരാ, സോര വരുമ്പോൾ താളവരാ,താളസോര കൂടി വരുമ്പോൾ നായയ്ക്കുവസരവരാ " എന്നപോലെത്തന്നെയാണു്. ഇതൊക്കപ്പാടെ ചേർന്നു വരാൻ പ്രയാസം. ഞാനിപ്പോൾ എന്താണ് ചെയ്യേണ്ടതു്? (ആലോചിച്ചിട്ട്) അവൾക്കൊരു എഴുത്തയയ്ക്കുകതന്നെ. (കടലാസും മഷിയും തുവ്വലുമെടുത്തു വെച്ചിട്ട്) എന്താണെഴുതേണ്ടത്? അവൾക്കു സമാധാനം വരാൻ കുറച്ചാത്മപ്രശംസയും കൂടി എഴുതാതെ കണ്ടു കഴിയില്ല. (എഴുതുന്നു)
അയിപ്രിയേ!ത്വൽപദപത്മയുഗ്മ -
സംസ്പർശധന്യംഭുവനൈകമാന്യം
ഹാതുംനശക്നോമ്യമുമദ്യദേശം
നഷ്ടാധികാരോ - പ്യനുരാഗബദ്ധ: (101)
തഥാപി ത്വത്സംയോഗവിഘ്നവൃദ്ധാവശീകരണപരമൌഷധം ധനം സമ്പാദയിതും സമസ്തവസ്തുസാരഭൂതത്വേന മധുരാശി സാമ്യാൽ കൈശ്ചിൽ കൃതത സംജ്ഞാം ദേശം യാമി. പരമ്പരയാ ത്വന്നിമിത്തോയം മമാധികാരനാശ ഇദാനീമയശസ്ക രോപി നചിരാദേവ ജളജനവിരഹവിദ്വജ്ജനസഹവാസബഹുതരധനാഗമവിമലവിതതയശാംസ്യുൽ പാദയിഷ്യതീതി ശുഭോദർക്ക ഏവ.
സന്ത്യക്തംഭയശങ്കിതൈർജ്ജളജനെ
രേതൈരസൂയാകുലൈർ
വിദ്വാംസോ ഗുണവേദിനോതിവിമലാ
സമ്മാനയിഷ്യന്തിമാം
തത്തജ്ഞാനസമുദ്രമദ്യദിവസം
ചോരാന്ധകാരാദിഭി
സ്ത്യക്തം കിംബഹുമാനയന്തിനജനാ
ഭാസ്വൽപ്രഭാഭാസുരം?(102)
വിശേഷതശ്‌ചേദം വദാമി.
പുര്യാമസ്യാം പ്രിയവിരഹിതാ
ദുർഭഗൈ കൈവഹാഹം
കിംമേപ്രാണൈരിതിതവശുചാ
മാരുചിസ്സാഹസേഭൂൽ
നാനോപാ യൈർമ്മമമനസിജോ
ദുഃഖദസ്സൌഖ്യദസ്തേ
ഷണ്മാസൈഃസ്യോദതിമതിമതാം
മാദൃശാം കിന്ന്വശക്യം ? (103)
(എഴുത്തു തുപ്പൻനമ്പൂരിപ്പാട്ടിലെ കയ്യിൽ കൊടുക്കുന്നു)
തുപ്പൻ:- (മേടിച്ചുനോക്കീട്ടു വിചാരം) കോരപ്പന്ന് എഴുത്തുതന്നെ രൂപമില്ല. പിന്നെ എന്തിനാണാവോ സംസ്കൃതത്തിലാക്കിയത്? ചെമ്പെന്നു കരുതീട്ടായിരിയ്ക്കും. (സ്പഷ്ടം) ഇതിലെഴുതീട്ടുള്ളതു ശരിയാണ്.
വിദ്വന്മണീഅപ്യഫലൌസമ്പ്രാപ്തൗചെജ്ജളാശയം
അജ്ഞാനപങ്കമഗ്നൌതാ വൃദ്ധർത്തും കോപിനക്ഷമഃ (104)
അതുകൊണ്ടൊരു പക്ഷത്തിലിവിടുന്നു പോവുന്നതു മേനവന്നു നന്ന് .
രാമൻനായർ:- ഈ എഴുത്തിന്റെ അർത്ഥം ഇവിടുന്ന് അരുളിച്ചെയ്യണം. എന്നാലേ അടിയന്നു പിഴ മനസ്സിലാവുള്ളു.
തുപ്പൻ:- (അത്ഥം പറയുന്നു)
രാമൻനായർ:- ശരി. മൂഢന്മാരുടെ കൂട്ടത്തിൽപ്പെട്ടാൽവിദ്വാന്മാർക്കു ദുർഘടംതന്നെ. ഇവിടെ ഒരു കഥകേട്ടിട്ടുണ്ട്. ജടായു ചത്ത ദിവസം ആഴ്ച, എന്ത് ? ശ്രീപരമേശ്വരൻ വിഷം കുടിച്ചപ്പോൾ കൂടെ ആര്? ഗോപസ്ത്രീകളെത്ര ഹവിസ്സുണ്ടാണ് പണ്ടു ഭഗവതിയെ ഭജിച്ചത്? എന്നും മററും ചോദിച്ച ഒരാശാനൊരു ശാസ്ത്രികളെ മടക്കിയോടിച്ചു എന്ന്.
രാമമേ:-
രാകേന്ദുതുല്യമുഖിയാൾക്കകതാരിലുള്ള
ശോകംനശിപ്പതിനുമേനിയുമുണ്ടെഴുത്തിൽ,
ലോകോത്തരോക്തിപടുവായിടുമങ്ങുവേണ്ട
പാകത്തിലൊക്കെയവളോടിനിയോതിടേണം (105)
തുപ്പൻ:- ഞാൻ പറഞ്ഞുനോക്കാം. കൂടക്കൂടെ എഴുത്തയയ്ക്കണം. എനിയ്ക്കു മേൽവിലാസം വെച്ചയച്ചാൽ മതി.
(അണിയറയിൽ കോലാഹലം എല്ലാവരും കേൾക്കുന്നു)
രാമൻനാ:- (നോക്കീട്ട്)
ചെല്‌പൊങ്ങും ശീമയിൽ തീർത്തൊരുസുരുചിരമാം
മോതിരംജോടുവെള്ള
ക്കുപ്പായം, തൊപ്പി പാപ്പാസ്സൊരുവടി ചെറുതാ -
യുള്ളൊരീവെള്ളലേസ്സ്
കെല്പേറും കട്ടിമുണ്ടെന്നിവവിരവിലണി-
ഞ്ഞിപ്പൊളഞ്ചാറുപേരു-
ണ്ടൊപ്പം തമ്മിൽ തകർത്തങ്ങിനെകിസുപിസുവെ -
ന്നോതിവന്നെത്തിടുന്നു. (106)
രാമമേ:- എന്നാൽ താനീയെഴുത്തും കൊണ്ടു പൊയ്ക്കൊള്ളൂ.
രാമൻനാ:- ഓ. (എഴുത്തുമേടിച്ചു പോയി)
(അനന്തരം ശങ്കരമേനോൻ തുടങ്ങിയ ഇംഗ്ലീഷുകാർ പ്രവേശിയ്ക്കുന്നു)
ശങ്കര:- ഐ! നമ്പൂരിപ്പാട് ഇവിടെ എഴുന്നെള്ളിയിരിയ്ക്കുന്നുണ്ടോ?
തുപ്പൻ:- ഉവ്വ്. ഇനി വേഗം പൊവ്വായി.
ശങ്കര:- എന്താണടിയങ്ങളോടിവടയ്ക്കു വിരോധമാണെന്നു ണ്ടോ?
തുപ്പൻ:- ഐ! അതൊന്നുമല്ല. നിങ്ങൾതമ്മിൽ കിസുപിസു കിസു പിസുവെന്നു പക്ഷികരയുന്നപോലെ പറഞ്ഞുതുടങ്ങായി. ഇനിയ്ക്കതൊരുവസ്തു മനസ്സിലാവില്ലാ. അപ്പോൾനന്നെ മുഷിയുമെന്നു വിചാരിച്ചിട്ടാണ്.
ശങ്കര:- അടിയങ്ങൾ മലയാളത്തിലേ പറയുന്നുള്ളു. എന്നാലോ?
തുപ്പൻ:- എന്നാൽ ഞാൻ പോവുന്നില്ലാ.
രാമ:- നിങ്ങളെല്ലാവരും കോടതി തുറക്കപ്പടുകകൊണ്ട് അവരവരുടെ കോടതികളിലേയ്ക്കായിട്ടു പോവുന്നു അല്ലെ?
ശങ്കര:- യെസ്
തുപ്പൻ:- ഞാൻ പോവ്വായി.
ശങ്കര:- ഓ! ഇനി പറയില്ല. പോവേണ്ട.
രാമ:- ഞാനും നിങ്ങളൊരുമിച്ചുതന്നെ വരാം.
ശങ്കര:- വർത്തമാനം ഞങ്ങളും കേട്ടു. എന്താണിങ്ങിനെ വരാൻ കാരണം?
തുപ്പൻ:- നിങ്ങളെല്ലാവരുമിങ്ങിനെ നിന്നാൽ പന്തിയാവില്ല. (എല്ലാവരും കസാലകളിലിരിയ്ക്കുന്നു.)
കുറുപ്പ്:- എന്താണിങ്ങിനെ വരാൻ കാരണമെന്നു ചോദിപ്പാനുണ്ടോ? അങ്ങിനെയല്ലേ ഈ നാട്ടിലെ സ്വഭാവം?
മാരാർ:- പണിയ്ക്കർക്കത്ര വിവരമില്ലായിരിയ്ക്കും.
കുറുപ്പ്:- ഞാൻ പറയാം.
മാരാർ:- (ഉപായത്തിൽ പൊതുവാളെ ചൂണ്ടിക്കാട്ടുന്നു.)
കുറുപ്പ്:- ഞാൻ തെറി പറയുന്നുണ്ടെങ്കിൽ പൊതുവാള് പറഞ്ഞോട്ടെ.
ഭാവം ഗ്രഹിച്ചുപലഭോഷ്കുകളും പറഞ്ഞു
സേവയ്ക്കു നില്പവനുനല്ലവനെന്നുപേര് ,
നേരെന്നുതന്നെ കരുതിഗുണദോഷമെല്ലാം
നേരിട്ടുരപ്പവനുനിന്ദകനെന്നുപേര്. (107)
ഭോഷ്ക്കും,തരത്തിലുടനേഷണിയുംപറഞ്ഞു
നിൽക്കുന്നസേവ നെജമാനനുകണ്ണുതന്നെ,
ചിക്കെന്നുസേവകർമദത്തോടുചെയ്തകുറ്റ -
മൊക്കെക്ഷമിയ്ക്കു,മതുമിങ്ങതിമാനമത്രേ. (108)
ആവോളം ജനമാത്മപക്ഷമതിലാ
യീടാൻപരപ്രീതിയെ
ബ്ഭാവിച്ചീടിനവാക്പ്രവൃത്തിവിനയം.
ദാനങ്ങൾസത്യംനയം
ദേവബ്രാഹ്മണഭക്തികേവലപുരാ
ണാചാരതാൽപര്യമെ
ന്നേവം.ഹാ!ബഹുവേഷമോടുമിവിടെ
ത്തുള്ളുന്നതീർഷ്യാനടി. (109)
ഇദ്ദിക്കിൽചേർന്നുവാഴുന്നൊരുജളനികരം
സർവ്വവുംതാനുപായാൽ
വിദ്വാനായീടുവാനും,ബഹുതരഗുണവാ
നായ്ബ്ഭവിച്ചീടുവാനും
വിദ്യാഭ്യാസംമുടക്കുംപരനുടെഗുണമ
ങ്ങൊക്കെയുംദോഷമാക്കാ
നുദ്ദ്യോഗിയ്ക്കു മത്തരത്തിൽ ശിവ! ശിവ! പറവാൻ
വയ്യദുർന്ന്യായമെല്ലാം. (110)
യുക്തിയ്ക്കുതർക്കുത്തരമെന്നുപേര്,
ബുദ്ധിയ്ക്കഹംഭാവമതെന്നുപേര്
നരയ്ക്കുകാര്യസ്ഥതയെന്നു പേര്,
ധരിയ്ക്കു കോഴയ്ക്കിഹശിക്ഷയെന്നും. (111)
ഉത്തമംകോഴകാര്യങ്ങൾ സിദ്ധിപ്പാൻസേവയും,തഥാ
ശുദ്ധംവൃഥാഫലംതന്നെ ബുദ്ധിസത്യാദിസർവ്വവും. (112)
മടവാർ വഴിയായിട്ടു,മടവാകാതെസാമ്പ്രതം
നടക്കുംകാര്യമീനാട്ടിലടക്കം പൊളിയല്ലമേ. (113)
ശങ്കര:- (സ്പഷ്ടം) കുറുപ്പേ! പണിയ്ക്കരോടിത്ര പറഞ്ഞാൽ മതി.
പണിയ്ക്കര്:- ഇപ്പോളേണ്ടൊന്നായി.
പൊതുവാൾ:-
കൈലാസനാഥനയനാനലതുല്യമായ
വെയിലാറിനല്ലസുഖമായിപുറത്തിറങ്ങാൻ
ലീലാരസത്തൊടിനിനോക്കുകുറച്ചലാത്താൻ
കോലാഹലത്തൊടിവിടന്നു നടക്കയല്ലി. (114)
രാമ:- ഓ ഹോ! (തുപ്പൻനമ്പൂരിയോട്) ഇവിടുന്നെങ്ങോട്ടാണ്?
തുപ്പൻ:- ഞാനും നിങ്ങളൊരുമിച്ചുതന്നെ വരാം.
(എല്ലാവരും പോയി.)
മൂന്നാമങ്കം കഴിഞ്ഞു.
നാലാമങ്കം (പേജ് 36 - 40)
നാലാമങ്കം
(അനന്തരം ദാമോദരനും മാധവനും പ്രവേശിയ്ക്കുന്നു.)
ദാമോദരൻ:- ഇതു വലിയ ബുദ്ധിമുട്ടായിത്തീർന്നു. മദിരാശിയി ലായിരിയ്ക്കുമെന്നു വിചാരിച്ചു രാമമേനവനെക്കാണ്മാനാദ്യം തന്നെ അങ്ങോട്ടേയ്ക്കു പോയി. അവിടെച്ചെന്നപ്പോൾ അവിടുന്നു വീട്ടിലേയ്ക്കു പോന്നു എന്നു കേട്ടിട്ട് ആ വിദ്വാൻ വീട്ടിൽച്ചെന്നു. അപ്പോളവിടേയുള്ളാളുകൾ പറഞ്ഞു: "ഇവിടേയില്ല, പിച്ചകമ്പറമ്പിലേയ്ക്കു പോയി എന്നാണു കേട്ടത്” എന്ന്. എന്നിട്ടിപ്പോളിവിടെ എത്തി. ഇനി എങ്ങോട്ടെല്ലാമാണാവോ പോവേണ്ടിവരുന്നത്.
മാധവൻ:-
ചിത്തേമടിമുഴുത്തിന് ന്നി
മദ്ധ്യേപിൻവാങ്ങിടൊല്ലതാൻ
ബുദ്ധിമുട്ടാതെകാര്യങ്ങൾ
സിദ്ധിപ്പാൻ കഴിയില്ലെടോ. (115)
ദാമോ:- വേണ്ടദിക്കിൽ ബുദ്ധിമുട്ടിയാൽപോരെ?
മാധ:- നമ്മളിപ്പോൾ വേണ്ടാത്തദിക്കിൽ ബുദ്ധിമുട്ടുന്നുണ്ടോ?
ദാമോ:- മദിരാശിയിൽനിന്ന് അങ്ങോട്ടു പോരേണ്ടിയിരുന്നില്ലാ. അവിടെയിനിയും നല്ല വക്കീലന്മാരില്ലേ? അതിൽ നന്നായിട്ടൊരാളെ ആക്കായിരുന്നു എന്നാണെന്റെ പക്ഷം.
രാധ:-
ആരാദിത്യനതെന്നപോലെ,മിതതേ -
ജസ്സുള്ളവൻ പാർക്കുകിൽ ,
സൌരഭ്യംപരമെന്തിനു മൃഗനാ-
ഭിയ്ക്കുള്ളപോലൂഴിയിൽ?
. പാരം നൽസ്വാദുകൊണ്ടെന്തഹോ
പാരാതേമതിരാമമേനവനെഴും
പോലോർക്കുകോലുന്നതും? (116)
ദാമോ:- ഇതുപോലെ ബുദ്ധിയുള്ളാളില്ലെങ്കിലും നൊമ്മടെ കാര്യത്തിന്നു മതിയായിട്ടുള്ളാളുണ്ടാവില്ലെ?
മാധ:- ഉവ്വായിരിയ്ക്കും. എന്നാലുമൊന്നാണെന്റെ പക്ഷം. കാര്യം നടത്തുന്നത് ആവുന്നേടത്തോളം നിഷ്ക്കർഷിച്ച് ഉത്തമപക്ഷത്തിൽ വേണം. അല്ലെങ്കിൽ ഒരു സമയം തോററാൽ അങ്ങിനെ ചെയ്യാഞ്ഞിട്ടാണ് ഞാൻ തോറ്റതെന്നു ബുദ്ധി ക്ഷയത്തിന്നിടയാവും
ദാമോ:- അതു ശരിയാണ്.
മാധ:- ഇനി തന്നോട് ഒന്നുകൂടി പറയാം. ഈ കാര്യത്തിലിനി തനിയ്ക്കു ബുദ്ധിമുട്ടേണ്ടിവരില്ലാ.
ദാമോ:- ഉം.
ദാമോ:- കലയുടെ സ്വഭാവമെന്താണ് ?
മാധ:- കോരപ്പൻനായർ ആ വിദ്വാന്റെ ഭാര്യ കല്യാണിയുടെ അച്ഛനെ കുത്തിക്കൊന്നു.
ദാമോ:- സാക്ഷാൽ കോരപ്പൻ നായരോ?
മാധ:- ഓ
ദാമോ:- എന്താണ് കാരണം?
മാധ:- ഈ രാമമേനവനാണെന്നു വിചാരിച്ചിട്ടാണത്രേ.
ദാമോ:- തനിയ്ക്കെങ്ങനെയാണ് മനസ്സിലായത്?
മാധ:- ഞാനങ്ങാടിയിലേയ്ക്കു കാശുമാറാൻ പോയപ്പോൾ അവിടെ സംസാരിയ്ക്കുന്നതു കേട്ടതാണ്.
ദാമോ:- ഇതാ ഇതു പിച്ചകപ്പറമ്പായി.
മാധ:- (നോക്കീട്ട്) രാമമേനവന്റെ ശിഷ്യൻ കിട്ടുണ്ണിനായരിതാവരുന്നു (അനന്തരം കിട്ടുണ്ണിനായർ പ്രവേശിച്ചിട്ട്)
കിട്ടുണ്ണി:- നിങ്ങളെങ്ങോട്ടാണു പോവുന്നത്?
മാധ:- ഇങ്ങോട്ടുതന്നെ.
കിട്ടുണ്ണി:- എന്തിനാണ് ?
മാധ:- രാമാമനവനെ കാണാൻ. താനോ?
കിട്ടുണ്ണി:- ഞാനങ്ങാടിയ്ക്ക്. അവിടെ രണ്ടു നാഴിക കഴിഞ്ഞിട്ടാണ് കാണാൻ നല്ലത്.
മാധ:- ഉം.
കിട്ടുണ്ണി:-
മെച്ചപ്പെടുംനിജമനോഹരജായയോടും
കൊച്ചമ്മയോടുമൊരുമിച്ചിതരാമമേനോൻ
മച്ചിന്നകത്തിവിടെവാണൊരുഗൂഢകാര്യ-
മിച്ഛാനുകൂലമുരചെയ്യുകയാണിദാനീം. (117)
അതാണ് ഞാൻ പറഞ്ഞത്.
മാധ:- (ദാമോദരനോട്) എന്നാൽ നോക്കു കുളിച്ചുവന്നിട്ടു കാണാം അല്ലേ?
ദാമോ:- അതെ.
കിട്ടുണ്ണി:- ഞാൻ പോണു. (കിട്ടുണ്ണി പോയി)
മാധ:- നോക്കും പോവ്വ (എല്ലാവരും പോയി)
വിഷ്കംഭം.
കൊച്ചു:- ഇവിടുത്തെ നേരെ ഇവൾ കുറച്ചു ദേഷ്യപ്പെട്ടു.
രാമ:- എന്താണത്?
കല്യാ:- (കൊച്ചിന്റെ നേരെ നോക്കി നെററി ചുളിയ്ക്കുന്നു)
കൊച്ചു:-
വരൻവരേണ്യാകൃതിരാമമേനോൻ
വരാതിരിയ്ക്കുന്നതിനെന്തുബന്ധം?
പരാംഗനാസംഗരസംനിമിത്തം
മറന്നുപോയോമമവൃത്തമെല്ലാം? ( 118)
എന്നുംമറ്റും പരിഭവം പറഞ്ഞുംകൊണ്ടിരിയ്ക്കുകയായിരുന്നു
രാമ:- എന്താണിവൾക്ക് ഇങ്ങിനെ തോന്നാൻ കാരണം? എഴുത്തു കിട്ടിയപ്പോൾ തന്നെ ഞാൻ പുറപ്പെട്ടുവല്ലോ. ഒട്ടും താമസിച്ചില്ലല്ലോ.
കൊച്ചു:- ഇവളുടെ പരിഭ്രമം തന്നെ. എനിക്കിവിടെ നിക്കാനിടയില്ല. പയ്യിനെ കറന്നിട്ടില്ല; കുട്ടി ഇതാ നിലവിളിയ്ക്കുന്നു; ഞാൻപോണു. (കൊച്ചുപോയി)
രാമ:- ചിലപ്പോൾ ചില കാര്യങ്ങളെക്കൊണ്ടിവിടെ വരാൻ താമസം വന്നു എന്നുതന്നെ വന്നേയ്ക്കാം. എന്നാലും നിയ്യിങ്ങിനെയൊന്നും വിചാരിയ്ക്കരുത്. നിന്റെ ഓരോരോ കഥ ഞാൻ മറക്കില്ല.
ചന്ദ്രശ്രീമുഖി! ചന്ദ്രപുഷ്ക്കരണയിൽ
ചന്തംവരുത്തീടുവാൻ
മന്ദoമന്ദമണഞ്ഞുതത്രകളിയാ-
ടിക്കൊണ്ടുനിന്നങ്ങിനെ
മുന്നംനിയ്യുനിദാനവുാനിരുപമാ
നന്ദേനഹർമ്മ്യസ്ഥനാ-
മെന്നിൽചേർത്തകടാക്ഷമാലമറിമാൻ-
നേത്രേ!മറക്കില്ലഞാൻ. (119)
ഏണാക്ഷീമണി!മുന്നമേണപുരമാം
ക്ഷേത്രത്തിൽവെച്ചേറ്റവും
ചേണാർന്നീടിനനിന്മുഃഖന്ദുരുചിഞാൻ
ലാക്കോടുനോക്കുംവിധൌ
കോണോടൊത്തൊരുനോട്ടവുാതവമുദാ
കൊഞ്ചിക്കുഴഞ്ഞാട്ടവും
നാണംപൂണ്ടൊരുനാട്യവുംഹൃദിമരി-
ച്ചാലും മറക്കില്ല ഞാൻ (120)
വാട്ടംവിട്ടൊരുലജ്ജകൊണ്ടുകരളിൽ
കത്തുന്നകാമാഗ്നിയെ -
ക്കാട്ടീടാതെകടുത്തതാപമൊടുനോം
മങ്ങിക്കുഴങ്ങുംവിധൌ
നാട്യംകൊണ്ടഖിലംഗ്രഹിച്ചഥനയോ -
പായാലുടൻ നൊമ്മളെ -
ക്കൂട്ടിച്ചേർത്തൊരുനിന്റെതോഴിയെമറി -
ച്ചല്ലേമറക്കില്ലഞാ൯ (121)
(ഒന്നുംകൂടി പതുക്കെ)
ഭാവംചേർന്നുകിടന്നുതേൻചൊടിനുകർ -
ന്നാലിംഗനംചെയ്തുടൻ
പൂവില്ലപ്പുതുമാൽമുതിർന്നുധൃതിയും
വിട്ടങ്ങുപെട്ടന്നഹോ!
വാവേകാദശിഷഷ്ഠിയെന്നു മുതലാം
പക്കത്തിലുംപണ്ടുനീ-
യാവോളംബതചെയ്തകേളിമഹതാം
മാന്യേ!മറക്കില്ലഞാൻ. (122)
സല്ലാപംതവരൂപകാന്തിരതിചാ-
തുര്യാദിയെന്നല്ലഹോ!
കല്യേ!നിൽപ്പുനടപ്പുടുപ്പിവകളും
രോഷപ്രഹർഷാദിയും
എല്ലാംമോഹനമാകയാലയി!നിന-
ക്കിങ്ങുള്ളതോരോന്നുമൽ-
ക്കല്യാണീമണിമാന്യമഞ്ജുളമുടി-
ക്കല്ലേ!മറക്കില്ലഞാൻ. (123)
വേണമെന്നുവരുമോസദാപരം
കേണിടുംമമപരാംഗനാരതം?
പ്രാണവേദനയതിങ്കലെന്തെടോ!
വീണവായനവിനോദമാകുമോ? (124)
എനിയ്ക്കുണ്ടായ വ്യസനങ്ങളെ ഞാൻ കുറച്ചു പറയാം.
ഇഷ്ടാർത്ഥംമമകിട്ടിടുംപൊഴുതിലും
കീർത്ത്യാദിയാംസൽഗുണം
പെട്ടന്നിങ്ങണയുമ്പൊഴും സുഖമതൊ-
ട്ടില്ലെന്നുമല്ലെൻപ്രിയേ!
കഷ്ടേ! പാർശ്വമതിങ്കലെൻദയിതയി-
ല്ലല്ലോവൃഥാസർവ്വമെ-
ന്നൊട്ടേറത്തപിയാതരക്ഷണമിരു-
ന്നിട്ടില്ലപിട്ടല്ലഞാൻ. (125)
പീയൂഷാധരിമാർമണേ! കുടിലയാ-
മീമുത്തിയുംമുത്തനും
ചെയ്യുംനല്ലൊരുപദ്രവങ്ങൾമുഴുവൻ
ഹാ!! ഹാ!സഹിച്ചീടുവാൻ
വയ്യാഞ്ഞിട്ടുമനംമറന്നുസഹസാ
പ്രാണൻത്യജിച്ചീടുമോ
നിയ്യെന്നുംപലതോർത്തുകത്തിഹൃദയം
കാളാത്തനാളില്ലമേ. (126)
കല്യാ:- ഞാനങ്ങിനെ പറഞ്ഞതുകൊണ്ടൊന്നും തോന്നരുത്. അച്ഛൻ മരിച്ച സങ്കടംകൊണ്ടും ഇനി ഇവർ ഞങ്ങളെ എന്തല്ലാമാണാവോചെയ്യുന്നതെന്ന ഭയംകൊണ്ടും രക്ഷിപ്പാനൊരാളെ കാണായ്കകൊണ്ടും ഒക്കപ്പാടെ നന്ന വ്യസനിച്ചു പറഞ്ഞതാണ്.
രാമ:- ശരിയാണതിങ്ങിനെവരും. ആട്ടെ എങ്ങിനെയെല്ലാമാണിവർ രാമനെ കൊന്നത് ?
കല്യാ:- ശിവ! ശിവ! അതു വിചാരിയ്ക്കാൻ വയ്യ. അത്ര കഠിനമായിട്ടാണ്. (കരയുന്നു)
കല്യാ:- എങ്ങിനേയാണ് കരയാതേകണ്ടിരിയ്ക്കുന്നത്. കട്ടിയിലമ്മ മരിച്ചതിന്റെ ശേഷം - അച്ഛനായിട്ടും അമ്മയായിട്ടും അച്ഛൻതന്നെയായിരുന്നു. ചിലതൊക്കെ വിചാരിച്ചിട്ടു മനസ്സു വല്ലാതേകണ്ടു കത്തുന്നു.
(അച്ഛനോടു നേരിട്ടു പറയുംപോലെ)
താൻതോന്നിത്തൊഴിൽകൊണ്ടുബാല്യമതിൽ ഞാ-
നങ്ങയ്ക്കെഴും മേനിമേൽ
മാന്തുംപിച്ചുമടിയ്ക്കുമിങ്ങരിശമാ-
കുന്നേരമെന്നാകിലും
സന്തോഷിച്ചുചിരിയ്ക്കുയെന്നിയെഭവാൻ
ചെയ്തിട്ടതില്ലപ്രിയം
ചിന്തുംപ്രേമമിവണ്ണമില്ലകളവി
ല്ലാതെന്റെതാതാർക്കുമേ. (127)
കൂത്തിന്നുപോണമിഹകാണണമുത്സവംമേ
കൂത്താടണംപലതുമീവിധമെൻറകാമം
ചേർത്തീടുവാനയി!പുരാതവബുദ്ധിമുട്ടി
ന്നോർത്തോർത്തെനിയ്ക്കുശിവനേ!തളരുന്നുചിത്തം. (128)
ഞാൻ ദുഃഖിയ്ക്കുമ്പോളിത്ര ദുഃഖിയ്ക്കാനും സുഖിയ്ക്കുമ്പോളിങ്ങിനെ സുഖിയ്ക്കാനും ഇനി ആരാണ്? (എന്ന് ഒറക്കേ കരയുന്നു.)
രാമ:- (വിചാരം) ഇവൾക്കു സ്നേഹത്തിന്നു നല്ല ഉറപ്പുണ്ട്, നിശ്ചയം തന്നെ. അതു പല സംഗതികൊണ്ടും സ്പഷ്ടമാവുന്നുണ്ട്.
ധൈര്യംപിടിയ്ക്കേണമൊരുത്തനുണ്ടോ
സ്ഥൈര്യംധരാവാസമതിന്നുപാർത്താൽ?
ആര്യേ!കഥിയ്ക്കെന്തുഫലംകഴിഞ്ഞ-
കാര്യംവിചാരിച്ചുകരഞ്ഞുവെന്നാൽ? (129)
കഴിയുമെങ്കിൽ ഇതു ചെയ്താളോടിതിന്റെ പകരം ചോദിയ്ക്കണം അതാണ് വേണ്ടത്.
കല്യാ:- ഞാൻ വിചാരിച്ചാലെന്തു കഴിയും ?
രാമ:- ഉണ്ടായ വിവരം കേൾക്കട്ടെ, പിന്നെയൊക്കെ ഞാൻ നേരെയാക്കിക്കൊള്ളാം.
കല്യാ:- മുത്തശ്ശി ഒരു ദിവസം സന്ധ്യസമയത്തിലെന്നെ ഒരു പാടു തല്ലി.
രാമ:- എന്താണ് കാരണം?
കല്യാ:- കോരപ്പന്നു സ്വാധീനമാവാഞ്ഞിട്ട്. ഞാനപ്പോൾതന്നെ ഈ അകത്തു വന്നു വാതിലടച്ച് സാക്ഷയിട്ടു കിടന്നു. ഞാനുണ്ണാതേകണ്ടു
ദ്വേഷ്യപ്പെട്ടു കിടക്കുന്ന വിവരം അച്ഛൻ കേട്ടിട്ടു നാലഞ്ചപ്പവും കൊണ്ടുവന്നീ വാതുക്കൽ വിളിച്ചു. അച്ഛന്റെ ഒച്ച കേട്ടപ്പോൾ ഞാൻ വാതിൽ തുറന്നു. അച്ഛനകത്തുകടന്നു സമാധാനം പറഞ്ഞു തുടങ്ങുമ്പോഴേയ്ക്കും അച്ഛനോടു ഞാൻ വളരെ ആവലാതി പറഞ്ഞു. അച്ഛനതൊക്കെ കേട്ടു വിചാരപ്പെട്ട് ഒന്നും മിണ്ടാതേകണ്ടങ്ങിനെ ഇവിടെയിരിയ്ക്കുമ്പോൾ കോരപ്പൻ വന്നു വേഗമകത്തേയ്ക്കു കടന്നു. കുഞ്ചു! കിട്ടി കള്ളനെ എന്നുപറഞ്ഞ് ഒരു മുനയുള്ള പിശ്ശാങ്കത്തികൊണ്ട് അച്ഛന്റെ കഴുത്തിലൊരു കുത്തു കുത്തി. അപ്പോൾ അച്ഛൻ അയ്യോ കല്യാണീ! എന്നു നിലവിളിച്ചുംകൊണ്ടു വീണു. ഞാൻ പരിഭ്രമിച്ചു തീപ്പെട്ടി ഉരച്ചു വിളക്കു കുളത്തി. അപ്പോളച്ഛനങ്ങിനെ നിലത്തുകിടന്നു പരചക്രംകൊള്ളുന്നുണ്ട്. പിശ്ശാംകത്തി മുഴുവനും കഴുത്തിൽ കേറ്റീട്ടുണ്ട്. അച്ഛനാണെന്നറിഞ്ഞപ്പോൾ കോരപ്പൻ വല്ലാതെകണ്ടായി.
നാലാമങ്കം (പേജ് 41 - 45)
ഭംഗമകന്നുഭടന്മാർ
മങ്ങാതെന്നെപ്പിടിച്ചുബന്ധിച്ചു
അങ്ങൊരുകോണിൽക്കൊണ്ടി-
ട്ടിങ്ങിനെയിവിടെക്കിടക്കനിയ്യെന്നാർ. (130)
പിന്നെ ഒന്നും ഞാൻ കണ്ടിട്ടില്ലാ. കൊച്ച് ആ അകത്തിരുന്ന് ഈ കിളിവാതലിൽകൂടിയൊക്കെ കണ്ടിട്ടുണ്ട്.
(കൊച്ചു പ്രവേശിയ്ക്കുന്നു.)
രാമ:- (കൊച്ചിനോട്) കല്യാണിയെക്കെട്ടിക്കൊണ്ടു പോയി ഒരു മുക്കിലിട്ടതിന്റെ ശേഷം അവരെന്തെല്ലാമാണ് ചെയ്തത്?
കൊച്ചു:-
അയ്യയ്യോ!ശിവശിവ!രാമ!രാമ!ശംഭോ!
വയ്യിന്നിക്കഥപറവാൻനമുക്കുതെല്ലും
പൊയ്യല്ലിക്കഠിനമതായകാര്യമോർത്താൽ
തിയ്യാളുംദൃഢതരമേവനും മനസ്സിൽ (131)
രാമ:- വെറുതെയല്ല ചോദിയ്ക്കുന്നത്? കേട്ടിട്ടു കാര്യമുണ്ട്.
കൊച്ചു:- എന്നാൽ പറയാതേകണ്ടു കഴിയില്ലല്ലോ; പറയാം. കല്യാണിയെ കൊണ്ടുപോയതിന്റെ ശേഷം രാമൻ നായർ 'കഴുത്തിൽനിന്നീ പിശാങ്കത്തി വേഗത്തിലൂരിയെടുത്താൽ കൊള്ളാം. വല്ലാതേകണ്ടു വേദനയാവുന്നു. ഇതൂരിയെടുത്താലസാരം ഭേദമുണ്ടാവുമെന്നാണ് തോന്നുന്നത്' എന്നു പറഞ്ഞു. അപ്പോൾ മുത്തശ്ശി കോരപ്പനോട് 'ഇപ്പോളിവനെ കൊല്ലണം. ഈ വിദ്വാനാണീക്കല്യാണിയെ വഷളാക്കിത്തീർക്കുന്നത്' എന്നു പറഞ്ഞു. അപ്പോൾ രാമൻനായർ പ്രാണ ഭയത്തോടുകൂടിട്ട് 'അയ്യോ! നിങ്ങളെന്നെക്കൊല്ലല്ലേ! ഞാൻ നിങ്ങൾ പറഞ്ഞതൊക്കെ കേൾക്കാം. പിന്നെ എന്തിനാണെന്നെ കൊല്ലുന്നത' എന്നും മററും വളരെ ആശ്രയിച്ചുപ റഞ്ഞും കൊണ്ടു തൊഴതു തുടങ്ങി. അപ്പോൾ മുത്തി വെട്ടുകത്തികൊണ്ടു തൊഴുന്ന കയ്യിന്മേൽതന്നെവെട്ടി.
രാമ:- എടി ദുഷ്ടേ!
അഴകൊടുവിധിദയയെല്ലാം
കഴുകിക്കഴുകിക്കളഞ്ഞുതീർത്തവളേ!
കഴുവറി!മുത്തി!നിന്നെ-
ക്കഴുവേററീടുന്നതുണ്ടകണ്ടോനീ. (132)
കൊച്ചു:- പിന്നെ ഇനിയ്ക്കു അങ്ങോട്ടു നോക്കാൻ വയ്യാതെകണ്ടായി
പേടിച്ചുഞാൻകിടുകിടന്നുവിറച്ചുകൊണ്ടു
മൂടിപ്പുതച്ചഥകമഴ്ന്നിവിടെക്കിടന്നേൻ
കേടറ്റകുന്തമതിനാൽകുടൽമാലകുത്തി-
ച്ചാടിച്ചിടുന്നതിഹപാക്കുകിലാർക്കുകാണാം? (133)
തുപ്പൻനമ്പൂതിരിപ്പാടുമപ്പോൾത്തന്നേഭയാകുലം
ക്ഷിപ്രംവാതിൽതുറന്നിട്ടങ്ങപ്പാതിരയിലോടിനാൻ. (134)
കല്യാ:- ഇപ്പൊഴുമതൊക്കെ വിചാരിച്ചിട്ടിനിയ്ക്കു വല്ലാതേകണ്ടാവുന്നു.
കൊച്ചു:- കല്യാണിയുടെ കാലിന്മേലും മററും കയറുകൊണ്ടു കെട്ടിയ പാടുണ്ട് .
രാമ:- (നോക്കീട്ട്')
നെന്മേനിവാകയുടെപൂവ്വുവണങ്ങിടുന്ന
നിന്മേനിയിങ്ങിനെമുറുക്കിവരിഞ്ഞുകെട്ടാൻ
ചെമ്മേനിനയ്ക്കിലിഹതോന്നുകയില്ലൊരാൾക്കും
വന്മേനികേററുകയതല്ലരികൾക്കുപോലും. (135)
കങ്കണോചിതഗുണങ്ങളുള്ളൊരീ
നിൻകരത്തളിർവരിഞ്ഞവങ്കരെ
ശൃംഖലാങ്കിതശരീരരാക്കുവൻ
ശങ്കയില്ലിഹശശാങ്കനേർമുഖി! (136)
(അണിയറയിൽ)
ചുറ്റുംവളഞ്ഞുപുരതന്റെപുറത്തുനില്പിൻ
മുറ്റത്തുനിങ്ങൾവഴിപോലെമനസ്സിരുത്തി
അററംവെടിഞ്ഞചതിയുള്ളൊരുമുത്തിതന്നെ-
ത്തെറ്റന്നകത്തിഹകടന്നുതിരഞ്ഞിടാംഞാൻ. (137)
കൊച്ചു:- (നോക്കീട്ട്)
കറപ്പുടുപ്പിട്ടൊരുകൂറ്റനിങ്ങു
പരിഭ്രമത്തോടിഹവന്നിടുന്നു
ധരിയ്ക്കണംഭീതിവശാൽജനങ്ങൾ
വിറയ്ക്കുമിയ്യാളുടെമട്ടുകണ്ടാൽ. (138)
രാമ:- (നോക്കീട്ട്) ഇൻസ്പെക്ടർ ഗോപാലമേനവനാണിത്.
(അനന്തരം ഇൻസ്പെക്ടർ പ്രവേശിയ്ക്കുന്നു.
രാമ:- എന്താണിത്ര പരിഭ്രമം?
ഗോപാ:- ആ കള്ളിമുത്തിയെ കാണാനില്ലാ.
രാമ:- എങ്ങിനെയാണതു നിങ്ങടേ കയ്യു വിട്ടുപോയത് ?
ഗോപ::- അവളെ കുളിപ്പിയ്ക്കുമ്പോൾ ആ കൺസ്റ്റേബൾ കുറച്ചുനേരമൊരാളോടു വിശേഷം പറഞ്ഞുകൊണ്ടുനിന്നു. പിന്നെ നോക്കിയപ്പോഴേയ്ക്കും കാണാനില്ലാതെകണ്ടായി.
രാമ:- അതു കണ്ണുതെറ്റിയാൽ ചതിയ്ക്കുന്നവകയാണ്. ആട്ടേ, നിങ്ങൾ പിന്നെ എന്തു ചെയ്തു?
കഠിനയാമിവൾവേഗമൊളിച്ചുപോ-
യുടനെയക്കരപററുമതോർത്തുഞാൻ
കടവുവാരമതിങ്കലശേഷവും
തടവുചെയ്തിതുതാമസമെന്നിയേ. (139)
രാമ:- ഇവൾക്ക് ഓടിപ്പോവാൻ മാത്രം കായബലമുണ്ടോ?
ഗോപാ:- ചെമ്പെന്നു കരുതിയാൽ തരക്കേടില്ലല്ലൊ.
രാമ:- ആട്ടെ! പിന്നെ.
ഗോപ:-
പരിചോടുടനങ്ങെല്ലാം പരിശോധിച്ചുനിഷ്ഫലം
ഉരുശോകമൊടിക്കാലമരിശംവളരുന്നുമേ. (140)
അവൾ ഈ വീട്ടിൽ വന്ന് ഒളിച്ചിരിയ്ക്കുന്നുണ്ടെന്നാണെന്റെ പക്ഷം.
കല്യാണിയും കൊച്ചും:- (ഭയപ്പെട്ടുംകൊണ്ടു) അയ്യോ! മുത്തശ്ശി ഇവിടെയുണ്ടോ?
രാമ:- (ചിരിച്ചും കൊണ്ടു)
വല്ലാത്തദുഷ്ടതയെഴുന്നൊരുമുത്തിയിപ്പോൾ
പൊല്ലീസ്സുകാരുടെറിമേണ്ടതിലാകമൂലം
തല്ലില്ലകാണ്കിലതുമല്ലറികൊന്നുമേചെ
യ്യില്ലെന്നുറച്ചിടുകനിങ്ങൾ ഭയപ്പെടേണ്ടാ. (141)
ഗോപ:-
നല്ലബാല്യത്തിലെപ്പേടി
യില്ലാതാവില്ലൊരിയ്ക്കലും
രാമ:-
അല്ലേസഖേ!പേടിമാത്ര-
മല്ലേസർവ്വസ്വഭാവവും. (142)
ഗോപാ:- ആട്ടെ. ഞാനിവിടെയൊക്കെ നോക്കട്ടെ. (നോക്കീട്ടു) എങ്ങും കാണാനില്ലല്ലൊ. എന്താണു വേണ്ടത്?
രാമ:- ആ കുളത്തിന്റെ വക്കത്തൊക്കെ നല്ലവണ്ണം ഒന്നുകൂടി നോക്കണമെന്നാണെന്റെ പക്ഷം. പക്ഷേ ഞാനും കൂടെ വരാം.
ഗോപാ:- അവിടുത്തെ നോക്കലും മതിയാക്കീട്ടില്ല.നോക്കും പോവ.
രാമ:- (കൊച്ചിനോടു) നിങ്ങളിനി എന്താണ് ഭാവിയ്ക്കുന്നത്?
കൊച്ച്:- കുളിച്ച് അമ്പലത്തിലേയ്ക്കു പോവാൻ.
(കൊച്ചും കല്യാണിയും പോയി. രാമമേനവനും ഗോപാലമേനവനും കുറച്ചു നടക്കുന്നു)
ഗോപാ:- എന്തൊരാർപ്പാണ് ഈ കേൾക്കുന്നത്?
രാമ:- മുത്തിയെ കണ്ടുകിട്ടി എന്നുണ്ടോ?
ഗോപാ:- ഇതാ ഒരു കൺസ്റ്റേബൾ ഓടിവരുന്നു.
(അവൻ പ്രവേശിക്കുന്നു)
ഗോപാ:- ഇതാ ഈ വിദ്വാനൊന്നു പറവാൻ ഭാവിക്കുന്നുണ്ട്. ഒരക്ഷരം പുറപ്പെടുന്നില്ല. നന്നെ കഷ്ണിക്കുന്നുണ്ട്.
രാമ:- കെതപ്പു മാറീട്ടു സാവധാനത്തിൽ പറഞ്ഞാൽ മതി.
കൺ:- (ഞെരുങ്ങിക്കൊണ്ടു) മുത്തിയെ കിട്ടി.
ഗോപാ:- ഒരു കണക്കിൽ പറഞ്ഞു.
കൺ:- ഞാൻ തന്നെയാണ് കണ്ടെത്തിയത്.
രാമ:- അവൾ ഈ വിദ്വാന്റെ കയ്യിൽ നിന്നാണെന്നുണ്ടോ പോയത്?
ഗോപാ:- അതെ.
രാമ:- അതാണ് ഇതു പറയാൻ ഇത്ര രസം. താൻ നല്ല മിടുക്കൻ
കൺ:- ഇങ്ങോട്ടു കൊണ്ടുവരാൻ പറയട്ടെ?
ഗോപാ:- ഓ. (കൺസ്റ്റേബൾ പോയി)
രാമ:- ഇതാ മുത്തിയെ കൊണ്ടുവന്നു തുടങ്ങി.
(ആകാശത്തിൽ) ഇവൾ ആ വിഷക്കാട്ടിൽ ചെന്നിരുന്നുവല്ലോ. അവിടെ ഒരാളും കാലെടുത്തു വെയ്ക്കാറില്ല. പാമ്പിന്റെ കൂടാണ്. ഇവൾക്കൊരു പേടിയില്ലേ പാമ്പിനെ. പാമ്പു വേണമെങ്കിൽ ഇവളെ പേടിയ്ക്കണം. പാമ്പിനേക്കാൾ എത്ര രൂക്ഷയാണിവൾ. എന്ന്.
രാമ:-
പത്തുനൂറായിരംലോകരൊത്തുനിന്ദിച്ചിടുമ്പൊഴും
ബുദ്ധിക്ഷയംലേശമില്ലീമുത്തിയ്ക്ത്യന്തവിസ്മയം. (143)
ഗോപാ:- അയ്യോ! ഇവൾ വലിയ മറേറ വകയാണ് ഞങ്ങൾ വിചാരിച്ചിട്ട് ഇവളെക്കൊണ്ടുമാത്രമൊന്നും പറയിക്കാൻ കഴിഞ്ഞിട്ടില്ല. (അനന്തരം കൈകൾ പിടിക്കുന്ന രണ്ടു കൺസ്റ്റേബൾമാരോടുകൂടി മുത്തിയും പിന്നിലൊരു കൺസ്റ്റേബളും പ്രവേശിക്കുന്നു)
പിന്നിൽനില്ക്കുന്നവൻ:- ഇവളുടെ കൂനൊന്നു തീർക്കട്ടെ ഞാൻ (ഗദയുടെ തലകൊണ്ടു മുതുക്കൊന്നിടിയ്ക്കുന്നു)
മുത്തി:- അയ്യോ!
പിന്നിൽ:- ഇപ്പോഴും നല്ലവണ്ണം തീർന്നില്ല (ഒന്നുകൂടി ഇടിക്കുന്നു)
വല:- എടോ! വളരെ ആയാലിവൾ ചത്തുപോവും
ഇട:- ഇവൾ ചാവില്ല. ഇവളെ കാലനുകൂടി പേടിയാണ്
പിന്നിൽ:- ഇവളെ കൊന്നിട്ടെനിയ്ക്ക് എന്തു ശിക്ഷവന്നാലും വേണ്ടില്ല (ഒന്നുകൂടി ഇടിക്കുന്നു, മുത്തി വീഴുന്നു)
ഗോപാ:- വെറുതെ ഉപദ്രവിയ്ക്കരുത്
രാമ:- ഏയ് ഇവളെ കൊണ്ടുപോട്ടെ കാണാൻ ലേശം രസമില്ല ചേട്ട പോട്ടെ
ഗോപാ:- നിങ്ങളതിനെ കൊണ്ടുപോവു.
കൺ:- എണീക്ക്, ഉം എണീക്ക് കൂട്ടാക്കില്ലെ? വേണോ?
ഗോപാ:- അതിനെ വലിച്ചിഴച്ചു കൊണ്ടുപോവൂ (കൺസ്റ്റേബൾമാർ മുത്തിയെ വലിച്ചിഴച്ചു കൊണ്ടുപോയി)
രാമ:- ആവൂ! ആ ഏടു പോയല്ലോ.
(ആകാശത്തിൽ)
മേരുകൂടനതെന്നുള്ള കോരപ്പൻതൻമഹാഗജം
സ്വൈരംമദിച്ചുപാന്നയുന്നു .പാരം വഴിയിലൊക്കെയും (144)
ഗോപാ:- നോക്കു വേഗമങ്ങോട്ടു പോവാ
രാമ:- അങ്ങിനെതന്നെ. (പിന്നെയുമാകാശത്തിൽ)
കച്ചോടസ്ഥലവുംകളാഭകലരും
കാപ്പികൃഷിത്തോട്ടവും
മുച്ചൂടും പൊടിഭസ്‌മമാക്കിരവമോ
ടെത്തുന്നുമത്തദ്വിപം
ഉൾച്ചൂടോടെതിരിട്ടുകാണുമവരെ-
കുത്തിത്തകർത്തീടുവാൻ,
കൊച്ചോടിബത! കല്ലുതട്ടി വഴിയിൽ
കല്യാണിവീണാളഹോ (145)
രാമ:- (പരിഭ്രമിച്ചു) അയ്യോ! അബദ്ധം പിണയുമെന്നുണ്ടോ?
ഗോപാ:- കോരപ്പൻനായർ കല്യാണിയുടെ അച്ഛനെക്കുത്തിക്കൊന്നു അവന്റെ ആന കല്യാണിയേയും കുത്തിക്കൊല്ലുമെന്നുണ്ടോ?
രാമ:- ഫലിതമൊക്കെ പിന്നെയാവാം നോക്കങ്ങോട്ടു വേഗമോടിപ്പോവ.
(രണ്ടാളും ഓടുന്നു)
രാമ:- (വിചാരം)
ഇഷ്ടപ്പെടുംദയിതയെ തടവങ്ങുനീങ്ങി
കഷ്ടിച്ചുകിട്ടിയിതുനാളുടനപ്പൊഴെയ്ക്കും
ദുഷ്ടപ്പെടും വിധിയതെന്നുടെ കയ്യിൽനിന്നു
തട്ടിപ്പറിച്ചുകളവാൻ തുടരുന്നുവെന്നോ? (146)
(സ്പഷ്ടം) തോക്കു നിറച്ചിട്ടില്ലേ?
നാലാമങ്കം (പേജ് 46 - 48)
രാമ:- (വിചാരം) ഓടീട്ടും ഓടീട്ടും അങ്ങോട്ടെത്തുന്നില്ല.
(നേരെ നോക്കീട്ട്)
ആവൂ!ജയിച്ചു സുഖമായുടനുള്ളിൽ വീണു
ജീവൻ നമുക്കുമനമൊന്നുതണുത്തിതിപ്പോൾ
ഈ വാരനാരിമണികൊച്ചിനൊടൊത്തു ചാവാ-
താവുന്നവേഗമൊടുമോടിവരുന്നു നേരേ (147)
(അനന്തരം കൊച്ചും കല്യാണിയും പ്രവേശിയ്ക്കുന്നു)
കൊച്ച്:- കല്യാണി! നിണക്കു വീണിട്ടു വല്ലതും പറ്റിയോ?
കല്യാ:-
കല്ലുകൊണ്ടിവിടംപൊട്ടി തെല്ലിതാകീറിവസ്ത്രവും
അല്ലാതൊന്നും ഭവിച്ചില്ല നല്ലകാലമതാകയാൽ. (148)
രാമ:- (കേട്ടിട്ട്) എന്റെ മനസ്സുരുകാനിവൾക്കിത്രയെങ്ങും വരണ്ട; പക്ഷേ ഇപ്പോൾ ഇതുകൊണ്ടു സന്തോഷം തന്നെയാണ്, ഇത്രേ പറ്റിയുള്ളുവല്ലോ. ഇതിലും വളരെയധികം വിചാരിച്ചു.
ഗോപാ:- (കല്യാണിയെ നോക്കിട്ടു വിചാരം) ഇവളുടെ ബ്രഹ്മസൃഷ്ടി വിശേഷം തന്നെ
തലയും മുലയുംവിശേഷമബ്ജം
വലയും വക്തമതും മഹാമനോജ്ഞം
നിലയുള്ളൊരു ധീരലോകമെല്ലാ-
മലിയുംപുഞ്ചിരിയുംമനോഭിരാമം (149)
കലയോടിടയുന്ന കണ്ണുചന്ദ്ര
ക്കലയോടീർഷ്യയെഴുംലലാടദേശം
വലിയോരുനിതംബമെന്നിവറ്റിൻ
വിലയോതാനരുതാർക്കുമോർത്തുകണ്ടാൽ (150)
കുറവറെറാരു തങ്കമത്തൽ തങ്കും
നിറവും, നിർമ്മലമായ വെളുത്തപല്ലും
അറിവുള്ളവരും തെളിഞ്ഞുകണ്ടാൽ
തറവാടപ്പടിതന്നെതീറുകുത്തും (151)
ഉടയുംമദമോടുപട്ടു കൂപ്പു
ന്നടിയും നൽ കളഹംസനായകന്റെ
പിടയുംപരമത്തലൊത്തു തത്തി-
പ്പിടയുന്നീ നടയും ത്രിലോകരമ്യം (152)
രാമ:- (അടുത്തുചെന്നിട്ട്) പിന്നെയെങ്ങിനെയാണ് കല്യാണിയെ ആന കുത്താതെ കണ്ടു കഴിഞ്ഞത് ?
കൊച്ചു:- അപ്പോഴെയ്ക്കും അനവധി ആളുകൾകൂടി പിന്നാമ്പുറത്തെറിഞ്ഞു. അപ്പോളാന അങ്ങോട്ടോടി.
ഗോപാ:- (രാമമേനവനേയും കല്യാണിയേയും ഒരുമിച്ചു നോക്കീട്ടു വിചാരം) ഇവർക്കു രണ്ടാൾക്കും തമ്മിൽ നല്ല ചേർച്ചയുണ്ട്. ഇങ്ങിനെ തന്നെയാണ് വേണ്ടതെന്നു തോന്നും.
ഗോപാ:- (വിചാരം) കള്ളനപ്പോഴെയ്ക്കും മനസ്സിലായി.
(സ്പഷ്ടം)
ചേരേണ്ടതുപോലെ ചേർന്നതുതന്നെ.
കല്യാ:- (തലതാഴ്ത്തുന്നു)
രാമ:- (വിചാരം)
മാനൊട്ടോടുന്നകൺകൊണ്ടുടനുടനഴകോ -
ടെൻമുഖംനോക്കിവെള്ള
ശ്രീനട്ടുണ്ടായ നൽപ്പുഞ്ചിരിയൊടുവദനം
താഴ്ത്തുമിത്തന്ന്വിതന്റെ
ഈ നാട്യം കാൺകയാലെന്നുടെ മിഴികൾ തണു
ക്കുന്നുവല്ലാതകണ്ടാ-
വൈനാട്ടിൽ പെട്ടുമഞ്ഞേല്ക്കിലുമിതിനെതിരാ-
കില്ലെനിക്കില്ല വാദം. (153)
(ആകാശത്തിൽ)
പെയ്യും മദാംബുവൊടു പേയുപിടിച്ചുപായു
ന്നിയ്യാനരോഷമൊടുചെയ്യുമുപദ്രവത്തെ
അയ്യോ!സഹിപ്പതിനു വയ്യിവനാഞ്ഞുകുത്തി -
ക്കയ്യിൽ കിടച്ചതഖിലം തവിടാക്കിടുന്നു. (154)
ഗോപാ:- ഓ അവിടെ കലശലായി; നോക്കു വേഗമങ്ങോട്ടു പോവ.
രാമ:- ഇവർക്കു സഹായമാരുമില്ലല്ലോ.
ഗോപാ:- ശിഷ്യൻ കേശവനെ അയയ്ക്കാം കേശവാ!
(കേശവൻ പ്രവേശിച്ചട്ട്) എന്താ?
ഗോപാ:- ഇവരെ ഇവരുടെ വീട്ടിൽ കൊണ്ടാക്കു.
കൊച്ചു:- (രാമമേനവനോട് ) വേഗം വരില്ലെ?
രാമ :- സംശയമോ?
(കേശവനൊരുമിച്ചു കല്യാണിയും കൊച്ചും പോയി)
രാമ:- (വിചാരം)
കുറച്ചുനൽ ചില്ലിവളച്ചുകണ്ഠം
ചെരിച്ചിവണ്ണം രസമോടുമെന്നെ
ചിരിച്ചുപായത്തൊടുനോക്കിനോക്കി..
ത്തിരിച്ചുപോകുന്നിവളെത്രസന്നം ! (155)
ഗോപാ:- പോവ്വ.
(രണ്ടാളും കുറച്ചു നടക്കുന്നു)
അമ്പാ!മഹാരസികനാനതടിച്ചുനീണ്ട
തുമ്പിക്കരംതുടുതുടെപ്പൊരമുമ്പിലെല്ലാം
വമ്പിച്ചുയർന്നുതലനല്ലവളഞ്ഞകന്ന
കൊമ്പേറെനീണ്ട ചെവികേമമിതൊക്കെയേററം (156)
രാമ:- ഇയ്യാനെ മുമ്പിൽ കണ്ടിട്ടില്ലെ?
ഗോപാ:- ഇല്ല, കേട്ടിട്ടുണ്ട് കോരപ്പന്റെ മേരുകൂടനെന്ന്. കണ്ടപ്പോൾ ഇതിനെ വെടിവെയ്ക്കാൻ തോന്നുന്നില്ല.
രാമ:- ശരിയാണ് അത്ര നന്ന് ആന. ഇതിനെ വെടിവെയ്ക്കാതേകണ്ടു പിടിച്ചുകെട്ടിയ്ക്കാനുത്സാഹിയ്ക്കു. നോക്കു പോവ.
(എല്ലാവരും പോയി)
നാലാമങ്കം കഴിഞ്ഞു.
അഞ്ചാമങ്കം (പേജ് 49 - 50)
അഞ്ചാമങ്കം
(അണിയറയിൽ )
ഇക്കാലംനാവുപോയീടിനമണികൾകണ
ക്കൊന്നുമോതാതെ കണ്ടായ്
വക്കീലന്മാരശേഷം ജഡിജിയവർകളും
സ്വസ്ഥനായി പാർത്തിടുന്നു
നോക്കി ചൊല്ലുന്നുനന്നായ്നിജ മൊഴിമുഴുവൻ
കെൽപ്പോടൊപ്പിട്ടു നൽകാ
നൂക്കൻ പോലീസു സേനാധിപമഹിത മഹാ
മൗലി ഗോപാല മേനോൻ. (157)
ഈ സാക്ഷി വിസ്താരം'കഴിഞ്ഞു എന്നാണ് തോന്നുന്നത് അതുകൊണ്ട് കല്യാണിയമ്മയെ കൊണ്ടുവരാൻ പോവുക തന്നെ എന്നു്.
(അനന്തരം ജഡ്ജിയും വക്കീലന്മാരും ഗോപാലമേനോനും പ്രവേശിക്കുന്നു.)
അച്ചുതമേനോൻ വക്കിൽ:- (എണീറ്റിട്ട്) സാക്ഷിക്കാരനോട് ഒരു ചോദ്യവും കൂടി ചോദിപ്പാനുണ്ട്..
ജഡിജി:- ആട്ടെ ചോദിക്കാം.
അച്ചുത:- ഒന്നാം സാക്ഷിയുടേയും രണ്ടാം സാക്ഷിയുടേയും മൊഴികൊണ്ട് ഈ കുററം നടക്കുമ്പോളവിടെ കല്യാണിയമ്മയുണ്ടെന്നു വന്നിട്ടുണ്ട്. എന്നാല് ഈ കല്യാണിയമ്മയെ ഇതിലന്ന്യായഭാഗം സാക്ഷിയായി ചേർക്കാതിരിപ്പാൻ കാരണമെന്ത് ?
ജഡിജി:- ഒരു കുററം നടക്കുന്നതു പത്താളുകൾ കണ്ടിട്ടുണ്ടെങ്കിലവരെയൊക്കെ സാക്ഷികളാക്കി ചേർക്കണമെന്നു നിയമമുണ്ടോ? ഛി! ഈ ചോദ്യം സാരമില്ല.
അച്ചുത:- ഈ ചോദ്യം പൊതുവിൽ നിസ്സാരമാണെന്നു തോന്നുമായിരിക്കും, എങ്കിലും ഒരു ഗുണം സിദ്ധിപ്പാൻ വഴിയാകുന്നതാകയാൽ കോടതി അനുവദിയ്ക്കാത്തപക്ഷം വളരെ സങ്കടമുണ്ട്
ജഡിജി:- ഉം ആട്ടെ ഉത്തരം പറയു?
ഗോപാ:- ഈ കല്യാണി എന്ന സ്ത്രീ ഒന്നാം പ്രതിയുടെ ഭാര്യയും രണ്ടാം പ്രതിയുടെ മകളുടെ മകളുമാകയാൽ നേരു പറയുമെന്നു വിശ്വാസമില്ലാഞ്ഞിട്ടാണ്.
അച്ചുത:- (ഇരിക്കുന്നു)
ഗോപാ:- (മുഴുവൻ വായിച്ച് ഒപ്പിട്ടുകൊടുക്കുന്നു. നീങ്ങിനിന്നു നോക്കീട്ടു വിചാരം)
വെക്കം പൊന്നും മടങ്ങുംരുചിരരു ചിവിലാ
സങ്ങൾകൊണ്ടിങ്ങുവന്നി
നില്ക്കും പോർക്കൊക്കെവല്ലാതലർശരശിഖിതൻ -
ചൂടിനാലാടലോടേ
ഉൾക്കമ്പം ചേർത്തുകൊണ്ടിയ്യുഡുരമണമുഖി -
ത്തയ്യലാൾ വെയിൽമറയ്ക്കാൻ
മുക്കമ്പിക്കാലിണങ്ങുന്നരിയ കുടപിടി
ച്ചിന്നിതാ വന്നിടുന്നു (158)
നാനാജാതികളും നിറഞ്ഞുവിലസു.
ന്നിക്കോടതിയ്ക്കുള്ളതിൽ
താനേചെന്നണയുന്നതിന്നതിഭയം
തിങ്ങിപ്പരുങ്ങിദ്രുതം
ഞാനെങ്ങുന്നതുമങ്ങുമിങ്ങുമധുനാ
നോക്കിപ്പതുക്കെപ്പരം
മാനേലുംമിഴിമൌലിയാമിവളണ
ഞ്ഞീടുന്നു കൂടുംശുചാ (159)
ജഡി:- (വിചാരം)
ആരെല്ലാമെന്നെനോക്കുന്നതുകുതുകമൊടെ-
അങ്ങുമിങ്ങും തരത്തിൽ
പാരെല്ലാംനോക്കിനോക്കിപ്പരിഹസിതരസം
തഞ്ചിമന്ദം ചിരിച്ച്
നേരില്ലാരും നമുക്കെന്നൊരുഞെളിവൊടഹം
ഭാവമുൾക്കൊണ്ടുശുദ്ധം
നേരില്ലാത്തോരുനൽത്തേൻമൊഴിയിവൾ വിരവോ-
ടത്രവന്നെത്തിടുന്നു. (160)
(അനന്തരം കല്യാണി പ്രവേശിയ്ക്കുന്നു)
അച്ചുത:- (നോക്കീട്ടു വിചാരം)
ഇവൾതന്നംഗഭംഗിയ്ക്കില്ലവസാനം മനോഹരം
ഇവൾ കാരണമായിട്ടീ വ്യവഹാരമതും വരാം. (161)
കല്യാ:- (ജഡിജിയെ കണ്ടിട്ടു വിചാരം) കാ! ആ വെങ്കിട്ടരായരാണ് ജഡിജി. ഇദ്ദേഹം ഇനിയെന്തെല്ലാമാണാവോ ദുർഘടം ഉണ്ടാക്കിത്തീർക്കുന്നത്?
രാമ:- (വിചാരം) ഇവളിതാ ഇപ്പോൾ ജഡിജിയെ കണ്ടിട്ടു പേടിച്ചു വല്ലാതെകണ്ടു പരിഭ്രമിക്കുന്നു
മടവാർ കുലമൌലിയാമിവൾക്കി
വടിവേറും പുതുമേനിവേർത്തിടുന്നു
ഇടറുന്നിതുകാൽ നടന്നിടുമ്പോൾ
തുടരുന്നെന്തിനിയെന്നസംഭ്രമത്താൽ (162)
ജഡി:- (വിചാരം)
ഭോഷ്കോതിപ്പലപലലോകരെച്ചതിയ്ക്കാൻ
ലാക്കേറുംതവമദമൊന്നുവെച്ചുകെട്ടാം
ഊക്കേറുമേതിബലമുള്ളഞാനിദാനീം-
നോക്കിക്കോതവകണവന്റെ മുമ്പിൽ വെച്ച് (163)
കോര:- (കല്യാണിയെക്കണ്ടിട്ടു വിചാരം)
കൊല്ലം നിനയ്ക്കിലൊരുപത്തുകഴിഞ്ഞുനാമി -
ക്കല്യാണിതന്നുടെയ കാന്തനായ ശേഷം
എല്ലാദിനത്തിലുമെനിയ്ക്കിതു കുന്തമാണു
വല്ലാതെകണ്ടതുനിനച്ചുരുകുന്നു ചിത്തം (164)
അഞ്ചാമങ്കം (പേജ് 51 - 55)
മുത്തി:- (കല്യാണിയെ നോക്കിക്കൊണ്ട്) നോക്കിക്കോ നിയ്യ്. എനിയ്ക്കിവിടുന്നു പുറത്തിറങ്ങാൻ തരം കിട്ടട്ടെ.
കല്യാ:- (മുത്തിയെക്കണ്ടു പേടിയ്ക്കുന്നു)
ജഡി:- ശാസ്ത്രികളേ! കുട്ടിൽകേറി സത്യം ചെയ്യിയ്ക്കു
ശാസ്ത്രി:- ഉം കൂട്ടിൽകേറു.
കല്യാ:- (കൂട്ടിൽ കേറി നില്ക്കുന്നു)
ശാസ്ത്രി:- കോടതിയിൽനിന്നും ഉം പറയു .
കല്യാ:- കോടതിയിൽനിന്നും
ശാസ്ത്രി:- കല്പിച്ചു ചോദിയ്ക്കുന്ന
കല്യാ:- കല്പിച്ചു ചോദിയ്ക്കുന്ന
ശാസ്ത്രി:- സാക്ഷിസംഗതിയെപ്പററി
കല്യാ:- സാക്ഷിസംഗതിയെപ്പറ്റി
ശാസ്ത്രി:- ഒക്കെയും
കല്യാ:- ഒക്കെയും
ശാസ്ത്രി:- സത്യമായി ബോധിപ്പിച്ചുകൊള്ളാം
കല്യാ:- സത്യമായി ബോധിപ്പിച്ചുകൊള്ളാം
ശാസ്ത്രി:- അസത്യം യാതൊന്നും ബോധിപ്പിയ്ക്കില്ല
കല്യാ:- അസത്യം യാതൊന്നും ബോധിപ്പിയ്ക്കില്ല
ശാസ്ത്രി:- ഇതിന്നീശ്വരൻ സാക്ഷി
കല്യാ:- ഇതിന്നീശ്വരൻ സാക്ഷി
അച്ചുത:- (എണീറ്റിട്ട്) ഒന്നാംപ്രതി കേക്കിരിയേടത്തു കോരപ്പൻനായരെ അറിയോ?
കല്യാ:- ഉവ്വ്.
അച്ചുത:- രണ്ടാം പ്രതി പിച്ചകപ്പറമ്പിൽ ചെരേക്കി എന്ന സ്ത്രീയെ അറിയോ?
കല്യാ:- ഉവ്വ്
അച്ചുത:- മൂന്നാം പ്രതി കോങ്ങാട്ടു കുഞ്ചുക്കുറുപ്പിനെ അറിയോ?
കല്യാ:- ഉവ്വ്.
അച്ചുത:- നാലാം പ്രതി ചക്കാമ്പറമ്പിൽ ചങ്കുനായരെ അറിയോ?
അച്ചുത:- തെങ്ങുങ്കാട്ടിൽ രാമൻനായരെ അറിയോ?
കല്യാ:- ഉവ്വ്.
അച്ചുത:- ഈ രാമൻനായരും ശേഷംപേരും തമ്മിൽ വല്ല കലശലുമുണ്ടായവിവരം സാക്ഷിക്കാരത്തിയ്ക്കറിവുണ്ടോ?
കല്യാ:- ഉവ്വ്,
അച്ചുത:- അതെന്നാണ്?
കല്യാ:- കഴിഞ്ഞ കർക്കടകം അഞ്ചിന്
അച്ചുത:- എങ്ങിനെയുള്ള കലശലാണുണ്ടായത്?
കല്യാ:- (ഒന്നും മിണ്ടുന്നില്ല)
ജഡി:- ചോദ്യത്തിന്റെ അർത്ഥം മനസ്സിലായില്ലെന്നുണ്ടോ?
കല്യാ:- മനസ്സിലായില്ല.
ജഡി:- അന്നത്തെ ദിവസം ഇവരെന്താണൊരു ലഹള ചെയ്തത്?
കല്യാ:- രാമൻനായരെ മറ്റേവർ കൊന്നു.
ജഡി:- എവിടെ വെച്ച്?
കല്യാ:- എന്റെ അകത്തുവെച്ചു.
ജഡി:- ഏതു സമയത്തിൽ ?
കല്യാ:- അസ്തമിച്ചെട്ടുമണി സമയത്തിൽ.
ജഡി:- രാമൻനായർ അപ്പോൾ അവിടെ വരാൻ എന്തു സംഗതി?
കല്യാ:- ഞാൻ വ്യസനിച്ചു കിടക്കുന്നു എന്നു കേട്ടിട്ടു സമാധാനം പറഞ്ഞ് എന്റെ വ്യസനം തീർക്കേണമെന്നു വിചാരിച്ചിട്ടാണ് അപ്പോൾ അവിടെ വന്നത്.
ജഡി:- നിന്റെ വ്യസനം തീർക്കേണമെന്നു തോന്നാൻ രാമൻ നായർ നിന്റെ ആരാണ്?
കല്യാ:- അച്ഛൻ.
ജഡി:- (വിചാരം) രാമൻനായർ ഇവളുടെ അച്ഛനാണത്രെ. ഈ വകക്കാർക്കച്ഛനുണ്ടോ? (ചിരിയ്ക്കുന്നു. സ്പഷ്ടം) കോരപ്പർ നായർ അപ്പോളവിടെ വരാൻ കാരണമെന്ത് ?
കല്യാ:- ദിവസവും ആ നേരത്തിവിടെ വരാറുണ്ടു.
ജഡി:- ദിവസവും വരാൻ കോരപ്പൻ നിന്റെ ആരാണ്.
കല്യാ:- (ഒന്നും മിണ്ടുന്നില്ലാ)
കല്യാ:- (പിന്നെയുമൊന്നും മിണ്ടുന്നില്ലാ)
ജഡി:- ഛീ, കോടതിയ്ക്കവസരക്കേടാവുന്നു (മേശയിലടിച്ചിട്ട്) ഉടനെ പറയണം.
കല്യാ:- എന്റെ ആരുമല്ലാ.
കോര:- (വ്യസനിച്ചുംകൊണ്ട്) ഇവളിപ്പോൾ പറഞ്ഞതു ശുദ്ധ നേരുകേടാണു . നാം ഇവളുടെ ഭർത്താവായിട്ടു പത്തുകൊല്ലമായി ഇവളെക്കൊണ്ടതിന്റെ സത്യം പറയിപ്പിയ്ക്കണം
(എല്ലാവരും ചിരിയ്ക്കുന്നു.)
ജഡി:- എന്നാൽ കോരപ്പൻ ദിവസവും വരാനെന്തു സംഗതി.?
കല്യാ:- അതിനിയ്ക്കു രൂപമില്ലാ.
ഗോപാ:- ഉത്തരം നന്നായി.
അച്ചുത:- ഇവൾക്കു ബുദ്ധിയുണ്ടു.
ജഡി:- കോരപ്പനവിടെ വന്നിട്ടെന്തു ചെയ്തു?
കല്യാ:- പിശ്ശാങ്കത്തികൊണ്ടച്ഛനെക്കുത്തി.
ജഡി:- നിന്റെ അച്ഛനെ കോരപ്പൻ കുത്താനെന്തു സംഗതി?
കല്യാ:- (മിണ്ടുന്നില്ലാ.)
ജഡി:- ഉടനെ പറയണം. (മേശപ്പുറത്തു തല്ലിട്ട്) ഛി, കോടതിയ്ക്കവസരം പോണു നേരായകാര്യം വേഗം പറയാൻ ഞെരുക്കമില്ലല്ലോ. പിന്നെ എന്താണാലോചിയ്ക്കുന്നത്? കള്ളസാക്ഷി പറഞ്ഞാൽ ചങ്ങലവയ്ക്കും. നല്ല ഓർമ്മ ഇരുന്നോട്ടേ. കോടതിയ്ക്കു വളരെ അവസരക്കേടാവുന്നു, ഉടനെ പറയണം.
കല്യാ:- (പരിഭ്രമിച്ചിട്ട്) രാമമെനവനാണെന്നു വിചാരിച്ചിട്ടാണെന്നാണ് തോന്നുന്നത്.
ജഡി:- ഏത് രാമമേനവൻ?
കല്യാ:- (ലജ്ജിയ്ക്കുന്നു )
ജഡി:- (ദ്വേഷ്യപ്പെട്ട്) നിന്റെ മന്ദസ്മിതവും കടാക്ഷവുമൊക്കെ പിന്നെയാവാം. കോടതിക്കവസരം പോണു. വേഗത്തിലുത്തരം പറയണം.
കല്യാ:- (പേടിച്ചു) ഈ താമരക്കാട്ടിലെ രാമമേനവൻ.
ജഡി:- താമരക്കാട്ടിൽ രാമമേന്നെ കുത്തേണമെന്നു കോരപ്പന്നു തോന്നാനെന്തു സംഗതി?
ജഡി:- (ഒറക്കെ) കേട്ടില്ലെന്നുണ്ടോ? താമരക്കാട്ടിൽ രാമമേന്നെ കുത്തേണമെന്നു കോരപ്പന്നു തോന്നാനെന്ത് സംഗതി? പത്ത് പ്രാവശ്യം ചോദിച്ചാലെ ഇവളുത്തരം പറയുള്ളു; അങ്ങനെയാണ് തുടങ്ങിരിയ്ക്കുന്നത്. കോടതികളിലെ മട്ടുകളൊന്നുമിവൾക്കറിവില്ലായിരിക്കും. (എന്നുപറഞ്ഞു പല ഭീഷണികളും കാട്ടുന്നു.)
കല്യാ:- (കരയുന്നു) (എല്ലാവരും വല്ലാതകണ്ടാവുന്നു.)
ജഡി:- എടീ! നിങ്ങളുടെ മര്യാദയൊക്കെ ഞാനറിയില്ലേ? നിങ്ങളച്ഛനില്ലാത്തവകക്കാരല്ലേ? നിങ്ങൾക്കെന്താണവിടെയാ പറവാൻ വയ്യാത്തത്? (എന്നുംമറ്റും ശകാരിച്ചു തുടങ്ങി)
രാമ:- (വിചാരം) എന്തു കോടതിയാണിത്! ആട്ടേ മേൽക്കോടതിയുണ്ടോ എന്നു നോക്കട്ടേ. (രാമമേനവൻ പോയി )
അച്ചുത:- (വിചാരം) ഇൻസ്പെക്ടരേയും മറ്റും സാക്ഷിയായിട്ടു വിളിയ്ക്കേണമെന്നു ഞാൻ നിശ്ചയിച്ച് പട്ടിക എഴുതുമ്പൊളീ ജഡിജിയുടെ സേവൻ കൃഷ്ണരായരുടെ നിബ്ബന്ധംകൊണ്ടാണിക്കല്യാണിയേയും ചേർത്തത്. ഇപ്പോളിവളോടുള്ള ഇദ്ദേഹത്തിന്റെ സിദ്ധാന്തവും മാതിരികളും കാണുമ്പോൾ കൃഷ്ണരായരെന്നോടു പറഞ്ഞത് തന്നെ ഇദ്ദേഹത്തിന്റെ ഉപദേശവഴിയ്ക്കാണെന്ന് ഊഹിയ്ക്കാം.
(അണിയറയിൽ)
ദീനയാകുമിവൾക്കേറ്റം
ഹാനിചേർക്കുന്നതോർക്കുകിൽ
നൂനമീക്കോടതിയ്ക്കൊട്ടും
മാനമാവില്ലൊരിയ്ക്കലും. (165)
ആരുംസഹായമിങ്ങില്ലാ-
ത്തൊരീപ്പെണ്ണിനെയിങ്ങിനെ
പരമത്തൽപ്പെടുത്തീടു-
മീരായർ കഠിനാശയൻ. (166)
ഇദ്ദേഹം ജഡ്ജിയാവുംമുമ്പെ ഒരു ദിവസമിക്കല്യാണിയമ്മയുടെ അകത്ത്ചെന്നു പൊങ്ങിപ്പോന്നിട്ടുണ്ട്. അതാണിവളോടിത്ര സിദ്ധാന്തം. ഇനിക്കതിന്റെ നല്ല ഊടുണ്ട്.
ജഡി:- ശിപായി! ആരാണവിടെ ഇരുന്നു കോടതിക്കമാപനമായ വാക്കുകൾ പറയുന്നത്?
ശിപാ:- (നോക്കീട്ട്) ആവോ! അവിടെ ഒരു പത്ത്പതിനഞ്ചാളുകളിരിപ്പുണ്ടു്. ആരാണെന്നു തിരിച്ചറിവാൻ വയ്യാ.
ജഡി:- എന്നാലെല്ലാവരേയുമിങ്ങോട്ടു വിളിയ്ക്കു.
(ശിപായി പോയിട്ടു പതിനഞ്ചാളുകളൊരുമിച്ചു പ്രവേശിയ്ക്കുന്നു.)
ജഡി:- ചെട്ടി തട്ടാൻ പട്ടാണി നസ്രാണി ജോനകൻ എമ്പ്രാന്തിരി കൊങ്ങണി തുടങ്ങിയ നാനാജാതിക്കാരാണിവർ. ആരാണീക്കോടതിയ്ക്കപമാനമായ വാക്കു പറഞ്ഞത്? (എല്ലാവരുമവരവരുടെ സ്വരത്തോടുമക്ഷരത്തോടുംകൂടി ഇനിക്കു രൂപമില്ലന്നു പറയുന്നു.)
(അവർ പലവിധത്തിലും സങ്കടം പറയുന്നു.)
(രാമമേനവൻ പ്രവേശിച്ചിട്ട് യഥാസ്ഥാനം ഇരിയ്ക്കുന്നു.)
(ഒരു ശിപായി പ്രവേശിച്ചിട്ട്) മേൽക്കോടതിയിൽ നിന്നൊരു കല്പനയുണ്ട്.
ജഡി:- ഗുമസ്തൻ! അതിങ്ങോട്ടു മേടിയ്ക്കു.
ഗുമ:- (മേടിച്ചു കൊണ്ടുകൊടുക്കുന്നു.)
ജഡി:- (മന്ത്രിച്ച്, വായിച്ചിട്ട്, വിചാരം) മേൽക്കോടതിയിൽനിന്നിങ്ങനെയൊക്കെ തോന്നിയപോലെ കല്പന അയച്ചു തുടങ്ങിയാൽ ഞെരുക്കമാണ്, എന്തുകാട്ടാം? നിവൃത്തിയില്ലല്ലോ. എനിക്കിനി ഈ കേസ്സിൽ പ്രവേശിയ്ക്കാൻ വയ്യല്ലോ. അത്കൊണ്ട് ഇപ്പോൾ തന്നെ പോവുകതന്നെ.( ജഡ്ജിയോടു സ്വകാര്യമായിട്ട്) ഈ നമ്പ്രിൽ ശേഷം വിസ്താരവും വിധിയും താങ്കൾ തന്നെ കഴിയ്ക്കണം.
രണ്ടാം ജഡ്ജി:- എന്താണങ്ങനെ?
ഒന്നാം ജഡ്ജി:- അങ്ങനെയാണ് മേൽക്കോടതിയിൽ നിന്നു കല്പന വന്നിരിയ്ക്കുന്നത്. (വെങ്കപ്പരായർ ജഡ്ജി എണീയ്ക്കുന്നു)
(ആകാശത്തിൽ)
എടോ! ഒന്നാം ജഡ്ജിയവർകൾ എന്താണിപ്പോൾ പോകുന്നത്? അതോ മേൽക്കോടതിയിൽനിന്നൊരു കല്പന വന്നുവത്രേ. ഈ കൊലക്കേസ്സിൽ പ്രവേശിയ്ക്ക വയ്യെന്ന്. (അത്കേട്ടെല്ലാവരും വാക്കൈപൊത്തിച്ചിരിയ്ക്കുന്നു)
വെങ്ക:- (ദേഷ്യത്തോടും ലജ്ജയോടും തലതാഴ്ത്തിപ്പോയി.)
രണ്ടാം ജഡ്ജി:- വക്കീലിന്നിനി സാക്ഷിയോടു ചോദിപ്പാനുണ്ടോ?
അച്ചുത:- ഇല്ലാ. (എന്നുപറഞ്ഞ് ഇരിയ്ക്കുന്നു.)
രണ്ടാം ജഡിജി:- സാക്ഷിയെ ഇതു വായിച്ചു കേൾപ്പിച്ച് ഒപ്പിടുവിയ്ക്കൂ (ഗുമസ്തൻ വായിയ്ക്കുന്നു)
ജഡി:- ഒക്കെ ശരിയല്ലേ?
കല്യാ:- അതേ.
ജഡി:- എന്നാലൊപ്പിടണം.
കല്യാ:- (ഒപ്പിടുന്നു.)
ജഡി:- ഇനി പോവാം.
കല്യാ:- ആവൂ. (കൂട്ടിൽ നിന്നിറങ്ങി നീങ്ങിനില്ക്കുന്നു)
അഞ്ചാമങ്കം (പേജ് 56 - 58)
(രാമമേന്നും കല്യാണിയുമൊഴിച്ചെല്ലാവരും പോയി)
രാമ:- ഇനി നമ്മൾക്ക് പോവാം. (രണ്ടാളും നടക്കുന്നു)
കല്യാ:- ഇവരെ ഇങ്ങനെയൊക്കെ ശിക്ഷിപ്പാൻ വിധിച്ചിട്ട് അത് ജഡ്ജി ഉച്ചരിച്ചപ്പോൾ ഞാൻ വല്ലാതെയായി.
രാമ:- ഇവർ മുമ്പിൽ ചെയ്ത കുറ്റം വിചാരിയ്ക്കു.
കല്യാ:- അത് വിചാരിയ്ക്കുമ്പോൾ ഇത് പോരായെന്നു തോന്നുന്നുണ്ട്.
രാമ:- എനിയ്ക്ക് ഇത്ര വേണ്ടായെന്നും തോന്നുന്നില്ല. ഇതു പോരായെന്നും തോന്നുന്നില്ല. ഇത് നല്ല പാകമാണെന്നാണു തോന്നുന്നത്.
കല്യാ:- അങ്ങനെതന്നെ ആയിരിയ്ക്കും.
രാമ:- ആറു മണിയ്ക്കാണവിടെ വണ്ടിയുടെ വരവു ശട്ടം. (ഗടിയാളിടുത്തുനോക്കീട്ടു) അതിന് ഇനി 40 മിനിറ്റ് താമസമുണ്ട്. അത്രത്തോളം നോക്ക് ഈ പുഴവക്കത്തു കാറ്റുകൊണ്ടു കൊണ്ടുലാത്തുകയല്ലെ.
കല്യാ:- അങ്ങനെതന്നെ. (രണ്ടാളും ഉലാത്തുന്നു)
കല്യാ:- നല്ല കാറ്റുണ്ടിവിടെ.
കോടതിയ്ക്കുള്ളിൽനിന്നിട്ടി
ങ്ങാടലുണ്ടായതോർക്കയും
ഓടിപ്പോയി തണുപ്പേറ്റം
തേടുമിക്കാറ്റുകൊൾകയാൽ. (167)
രാമ:-
അങ്ങേക്കരയ്ക്കലിടതിങ്ങിനിരന്നുനില്ക്കും
തെങ്ങിൻമടൽത്തലകുറച്ചുകുറച്ചിളക്കി
ശൃംഗാരമോടുപുഴയിൽ തിരമാലചാർത്തി
ട്ടിങ്ങീവരും ചെറിയ വായുമഹാവിശേഷം, (168)
(പടിഞ്ഞാട്ടു നോക്കീട്ടു )
കോരപ്പൻബത! മുത്തിയൊത്തുതരസാ
നിൻ താതനെക്കൊന്നപോ
ലാരാത്സന്ധ്യയൊടൊത്തു കാലമിതഹോ!
കൊല്ലുന്നുമാർത്താണ്ഡനെ
പാരംചോരകൾകൊണ്ടുനിന്മണിയകം
പോലീനഭോമണ്ഡലം
പാരാതാശുചുവന്നിടുന്നു കരിമീൻ
കണ്ണാൾമണേ!കണ്ടിതോ? (169)
അപ്പോളുദിച്ചഭയശോകഭരങ്ങൾകൊണ്ടെ
ന്നുൾപ്പൂവിലേറിയൊരുമോഹമതെന്നപോല
ഇപ്പാരത്തിൽ സകലവും സഹസാമറച്ചു
കെൽപ്പോടുകൂരിരുളിതാവളരുന്നു പാരം. (170)
രാമ:-
ലക്ഷം സൽഗുണമൊപ്പമിങ്ങണകിലും
നിന്നോടുവേറിട്ടുഞാൻ
നക്ഷത്രേശസമാനനെ!ബത!തെളി
ഞ്ഞീടാത്തവണ്ണം പരം
നക്ഷത്രപ്രകരങ്ങൾ തിങ്ങുകിലുമി-
ന്നിക്കാലമർക്കന്റെന-
ല്ലക്ഷീണപ്രഭപോകകൊണ്ടുതെളിയു
ന്നീലെന്റെനീലേക്ഷണേ! (171)
കല്യാ:-
മുമ്പിൽ ത്വദീയവിരഹത്തിലിനിയ്ക്കു ചിത്തേ
ജ്രംഭിച്ചശോകമതശേഷവുമാശുതീപ്പാൻ
നമ്പൂരിചേരുമതുപോലെവിയത്തിലേറ്റം
വമ്പിച്ചിരുട്ടുകളവാനുയരുന്നു ചന്ദ്രൻ. (172)
(അനന്തരം തുപ്പൻനമ്പൂരിപ്പാടു പ്രവേശിയ്ക്കുന്നു)
രാമ:- ഇവിടുത്തെ പുഷ്പാഞ്ജലി ശിക്ഷയിൽ ഫലിച്ചു.
തുപ്പ:- ഞാനിനി നിങ്ങൾക്കു വേണ്ടീട്ട് എന്താണു ചെയ്യേണ്ടത്?
രാമ:-
അങ്ങുന്നാണിവൾ തന്റെ നല്ലസഖിയെ-
ക്കൊണ്ടാദരാൽ ഞങ്ങളെ-
ബ്ഭംഗ്യാചേർത്തതുമെൻവിയോഗസമയ-
ത്തിൽപിന്നെയോരോവിധം
മങ്ങീടുന്നിവൾ ചത്തിടാതെസതതം
സൂക്ഷിച്ചതും ലേഖകൊ-
ണ്ടിങ്ങെന്നെത്തരസാവരുത്തിവിരവോ.
ടിത്തന്വിയെത്തന്നതും. (173)
ഭരതവാക്യം.
മാനംവിട്ടൊരസൂയയും ദുരയുമി-
ആൾച്ചേർച്ചയില്ലാതെഴും
മാനേലുംമിഴിയിൽ കനത്തകൊതിയും
ലോകങ്ങൾ വിട്ടീടണം
ശ്രീനാരായണനുംസദാശിവനുമാ
ശ്രീലക്ഷ്മിയുംഗൌരിയും
നാനാദുഃഖമെഴുന്നിനിയ്ക്കു തരണം
സൽഭക്തിയുംമുക്തിയും. (174)
(എല്ലാവരും പോയി)
ഞങ്ങൾക്കുള്ളോരു വിദ്യാവിജയധനയശോ
ബന്ധുജീവാദിയെല്ലാ-
മങ്ങയ്ക്കായിട്ടു പണ്ടുള്ളവർപരമരസം
തന്നിരിയ്ക്കുന്നുവല്ലോ
ഭംഗ്യാഞാൻതീർത്തൊരീനാടകമതിഹവിശേ-
ഷിച്ചുനൽകുന്നതെന്തി-
ന്നംഗാരാക്ഷന്റെമിന്നുംതിരുമടിയിൽ വിള-
ങ്ങുന്നവിഷൈകനാഥേ! (175)
അഞ്ചാമങ്കം കഴിഞ്ഞു.
കല്യാണിനാടകം സമാപ്തം.
മലയാളം
പി. എച്ച്. ഡി.
വിദ്യാര്‍ത്ഥികള്‍:
ഫെൽബിൻ ആന്റണി
അപർണ എം.ബി
കൃഷ്ണൻ പി.സി
ഷിബിൻ ബി
ഷൈസ പി
നിഷ പി.എച്ച്
അഞ്ജലി മോഹൻ എം.ആർ
സഫിയ ബി എം
സ്വാലിഹ പി.എ
ഡോ. മുഹമ്മദ് ബഷീർ കെ.കെ.
അസോ.പ്രൊഫസർ