രസികരഞ്ജിനി
'ഉപനിഷത്ത്' എന്ന് പറയപ്പെടുന്ന ഗ്രന്ഥങ്ങൾ നമ്മുടെ വേദങ്ങളിൽ ഉൾപ്പെട്ടവയാകുന്നു. അവയിൽ പ്രതിപാദിക്കപ്പെടുന്ന വിഷയം ആത്മതത്വമാകുന്നു. അതിനാൽ അവ ഏറ്റവും സാരമായിട്ടുള്ളവയാകുന്നു. ഉപനിഷത്തുക്കൾക്ക് വേദാന്തമെന്ന് പേർ പറയുന്നു. വേദാന്തമെന്നു വെച്ചാൽ വേദങ്ങളുടെ അന്തമെന്നർത്ഥം: അറിയപ്പെടുന്ന വിഷയങ്ങളുടെ അവസാനം. അതിനപ്പുറത്ത് അറിയപ്പെടേണ്ടതായിട്ടു യാതൊന്നുമില്ല എന്ന് താല്പര്യം. ഉപനിഷത്തുകൾക്കു 'രഹസ്യം' എന്നും പേരുണ്ട്. എന്തെന്നാൽ സാധനചതുഷ്ടയത്തെ സമ്പാദിച്ചു ആത്മോപദേശത്തിന്നധികാരിയായിരിക്കുന്നവന്നു മാത്രമേ വേദാന്തശാസ്ത്രത്തെ ഉപദേശിപ്പാൻ പാടുള്ളൂവെന്നാണ് വിധി. 'ശ്രുതിശിരസ്സ്' എന്ന് ഉപനിഷത്തുക്കള്ക്കു വേറൊരു പേരുണ്ട്. ദേഹത്തിന്നു ശിരസ്സ് എപ്രകാരം മുഖ്യമായിരിക്കുന്നുവോ അതുപോലെ സകലവേദങ്ങളുടെയും സാരം ഉപനിഷത്തുക്കളിൽ(വേദാന്തശാസ്ത്രത്തില്) അടങ്ങിയിരിക്കുന്നതിനാല് അവയ്ക്കു ശ്രുതിശിരസ്സ് എന്ന് പേർ പറയുന്നു.
ഉപനിഷത്തുകൾ നമ്മുടെ വേദങ്ങളിൽ ഉൾപ്പെട്ടവയാണെന്ന് ആദ്യം പറഞ്ഞുവല്ലോ. അതിനാൽ ഉപനിഷത്തുകളെപ്പറ്റിത്തന്നെ ഇനിയും വിസ്തരിക്കുന്നതിന്നു മുമ്പായി വേദമെന്നു വെച്ചാലെന്താണെന്നും, അതിൽ എന്തൊരു സ്ഥാനമാണ് ഉപനിഷത്തുക്കൾ വഹിക്കുന്നതെന്നും, താഴെ പറയുന്നു.
വേദം അനാദിയാകുന്നുവെന്നത് പുരാണപ്രസിദ്ധമാണല്ലോ. അതിന്ന കാലത്തുണ്ടായതെന്നു പറവാൻ ആർക്കും കഴിയുന്നതല്ല. ഹിന്ദുക്കളുടെ ചതുർവിധപുരുഷാർത്ഥങ്ങൾക്കു സാധനഭൂതമായും, പതിനാലു വിദ്യകൾക്കും അറുപത്തിനാലു കലകൾക്കും മൂലഭൂതമായിരിക്കുന്ന വേദങ്ങളെ ജഗൽകാരണനായും പരമാത്മാവായുമിരിക്കുന്ന ഭഗവാൻ ആദികവിയായിരിക്കുന്ന ബ്രഹ്മാവിന്നായിക്കൊണ്ടുപദേശിച്ചു. ബ്രഹ്മാവ് അവയെ സ്വപുത്രന്മാരായ മരീച്യാദികൾക്കുപദേശിച്ചു. അവരിൽനിന്നു ശിഷ്യപ്രശിഷ്യാദി പരമ്പരയാ വേദങ്ങൾ സർവത്ര പ്രചാരമായി ഭവിച്ചു. ദ്വാപരയുഗത്തിലാണ് വേദവിസ്താരകർത്താവായ വേദവ്യാസമഹർഷിയുടെ അവതാരം. അദ്ദേഹം വേദങ്ങളെ എല്ലാം ഋക്ക്, യജുസ്സ്, സാമം, അഥർവ്വം എന്നിങ്ങനെ നാല് സംഹിതകളായി വിഭാഗിച്ചു തന്റെ നാലു ശിഷ്യന്മാരെ പഠിപ്പിച്ചു. ഋക്ക് സംഹിത പൈലൻ എന്ന ശിഷ്യന്നും യജുഃസംഹിത വൈശമ്പായനൻ എന്ന ശിഷ്യന്നും സാമം എന്ന സംഹിത ജൈമിനി എന്ന ശിഷ്യന്നും അധർവ്വസംഹിത സുമന്തു എന്ന ശിഷ്യന്നും ഉപദേശിച്ചു. പൈലാദികള് അവരവരുടെ സംഹിതകളെ സ്വശിഷ്യന്മാർക്കുമുപദേശിച്ചു. മേൽപ്പറഞ്ഞ ഋക്ക്, യജുസ്സ്, സാമം, അഥർവ്വം എന്നീ നാല് വേദങ്ങളിലും മന്ത്രം, ബ്രാഹ്മണം, ആരണ്യകം എന്നിങ്ങനെ മൂന്ന് ഭാഗങ്ങളുണ്ട്; അവയിൽ മന്ത്രം, ബ്രാഹ്മണം എന്നീ ഭാഗങ്ങളില് യജ്ഞയാഗാദിനിത്യനൈമിത്തികകർമ്മങ്ങളെയും, അവയെ അനുഷ്ഠിക്കേണ്ട വിധങ്ങളേയും, അതിനുള്ള അധികാരിയേയും, ചെയ്യിപ്പിക്കുന്നവരുടെ യോഗ്യതയേയും, ആരാധിക്കപ്പെടേണ്ട ദേവന്മാരെയും, ആ ദേവന്മാരെ ഉദ്ദേശിച്ചുള്ള മന്ത്രങ്ങളേയും, അതാത് കർമ്മങ്ങളുടെ ഫലങ്ങളേയും, പിന്നേയും അനേകവിഷയങ്ങളേയും പറ്റി പ്രതിപാദിക്കുന്നു. അതിനാൽ ആ ഭാഗം കർമ്മകാണ്ഡം എന്ന് പറയപ്പെടുന്നു. ആരണ്യം എന്ന ഭാഗത്തിൽ വാനപ്രസ്ഥാശ്രമികള്ക്കു വേണ്ടുന്ന വിഷയങ്ങളെ പ്രതിപാദിക്കുന്നു: ഈശ്വരനെ ഉപാസിക്കുന്നതിനുള്ള മാർഗ്ഗമായ സാംഖ്യയോഗം, നിഷ്ക്കാമകർമ്മയോഗം, തപസ്സ്, സഗുണനിർഗുണബ്രഹ്മോപാസനാവിധി, ആത്മലക്ഷണം, കർമ്മന്യാസം, ഭക്തി, വൈരാഗ്യം മുതലായവയേയും, അവയ്ക്ക് അംഗങ്ങളായിട്ടുള്ള പലേ വിഷയങ്ങളേയും ഇതിൽ പ്രതിപാദിക്കുന്നു. അതിനാൽ ഇത് ജ്ഞാനകാണ്ഡമെന്ന് പറയപ്പെടുന്നു. മിക്ക ഉപനിഷത്തുക്കളും ആരണ്യകത്തിൽ ഉൾപ്പെട്ടവയാകുന്നു. കർമ്മകാണ്ഡത്തിൽ പറയപ്പെട്ടിട്ടുള്ള കർമ്മങ്ങളെ ഫലാപേക്ഷ കൂടാതെ ഈശ്വരാര്പ്പണമായി അനുഷ്ഠിക്കുന്നതായാല് ഒരുവന്റെ അന്തഃകരണം പരിശുദ്ധമായി ഭവിക്കുന്നതാണ്. ഉപാസനകളെ വേണ്ടവിധം ചെയ്യുന്നതായാല് അവന്റെ ചിത്തം വിക്ഷേപരഹിതമായും ഏകാഗ്രമായും ഭവിക്കുന്നു. ഇവ രണ്ടും ആത്മജ്ഞാനം സമ്പാദിക്കുന്നതിന്നു സാധനങ്ങൾ മാത്രമാകുന്നു. ജ്ഞാനകാണ്ഡത്തില് നിന്നാണ് ആത്മതത്ത്വത്തിന്റെ യഥാർത്ഥസ്വരൂപം മനസ്സിലാകുന്നത്. ആത്മാവിന്റെ യഥാർത്ഥമായ സ്വരൂപജ്ഞാനം മോക്ഷത്തിന്നു സാക്ഷാൽ സാധനമാകുന്നു. അതിനാൽ വേദത്തിൽ ജ്ഞാനകാണ്ഡമാണ് ഏറ്റവും ഉൽകൃഷ്ടമായി ഗണിക്കപ്പെടുന്ന ഭാഗം. അതുകൊണ്ട് ജ്ഞാനകാണ്ഡത്തിൽ അടങ്ങിയിരിക്കുന്ന ഉപനിഷത്തുക്കൾ സകല വേദങ്ങളുടെയും സാരമാണെന്നും, അതിനാൽ അവയ്ക്കു വേദാന്തമെന്നും, രഹസ്യമെന്നും, വേദശിരസ്സെന്നും പേരുകൾ പറയുന്നുവെന്നും, ആദ്യം പറഞ്ഞതു യുക്തംതന്നെയായിരിക്കുന്നു.
ജ്ഞാനകാണ്ഡമായ വേദങ്ങൾ, അതായത് ഉപനിഷത്തുകൾ, മുമ്പ് അസംഖ്യമുണ്ടായിരുന്നുവെങ്കിലും കാലംകൊണ്ട് അവയിൽ അനേകം നശിച്ചുപോയിരിക്കുന്നു. ഇപ്പോൾ നൂറ്റെട്ട് ഉപനിഷത്തുകളെ മാത്രം കണ്ടുപിടിച്ച് അച്ചടിച്ചിട്ടുണ്ട്. ഈ നൂറ്റെട്ടിൽവെച്ച് പത്തുപനിഷത്തുകൾ ഏറ്റവും പ്രധാനമായിട്ടുള്ളവയാകുന്നു. എന്തെന്നാൽ എല്ലാ ഉപനിഷത്തുകളുടെയും സാരം ആ പത്തിൽ അടങ്ങിയിരിക്കുന്നു. ശേഷമുള്ളവയെല്ലാം അവയുടെ വിസ്താരം മാത്രമാകുന്നു. അവ (1) ഈശാവാസ്യം (2) കേനം (3) കഠം (4) പ്രശ്നം (5) മുണ്ഡകം (6)മാണ്ഡൂക്യം (7) തൈത്തരീയം (8) ഐതരേയം (9) ഛാന്ദോഗ്യം (10) ബൃഹദാരണ്യകം എന്നിവയാകുന്നു. ഈ പത്തുപനിഷത്തുകള്ക്കും അദ്വൈതമതസ്ഥാപകനായ ശങ്കരാചാര്യസ്വാമികളും, വിശിഷ്ടാദ്വൈതം എന്ന മതത്തെ സ്ഥാപിച്ചിട്ടുള്ള രാമാനുജാചാര്യസ്വാമികളും, ദ്വൈതമതസ്ഥാപകനായ മധ്വാചാര്യസ്വാമികളും അവരവരുടെ മതത്തെ അനുസരിച്ച് ഭാഷ്യം ചെയ്തിട്ടുണ്ട്. മലയാളത്തിൽ ശങ്കരാചാര്യസ്വാമികളുടെ അദ്വൈതമതത്തിനാണ് അധികം പ്രചാരമുള്ളത്. മറ്റുള്ള രണ്ട് മതങ്ങളുടെയും ശരിയായ സ്വരൂപജ്ഞാനം നമ്മുടെ ഇടയിൽ കഷ്ടിയാകുന്നു.
മേൽപ്പറഞ്ഞ എല്ലാ ഉപനിഷത്തുകളും ഋഗ്വാദി നാല് വേദങ്ങളിൽ ഏതെങ്കിലും ഒന്നിനോട് ചേർന്നിരിക്കുന്നു. 'ഉപനിഷത്ത്' എന്ന പദം ഉപ-നി-സദ് എന്ന മൂന്നു ശബ്ദങ്ങൾകൂടി ചേർന്നതാകുന്നു. ഉപ= സമീപത്തിൽ; നി=താഴെ; സദ്=ഇരിക്കുക: ശിഷ്യൻ ഉപദേശം വാങ്ങുന്നതിനായി ഗുരുവിന്റെ സമീപത്തിൽ ചെന്നിരിക്കുക എന്നർത്ഥം. എന്നാൽ വ്യാഖ്യാതാക്കന്മാർ ഈ പദത്തിന്നു മറ്റൊരു വിധമാണ് അർത്ഥം കൊടുക്കുന്നത്. അതു പ്രകൃതത്തിലേക്ക് യോജിച്ചുമിരിക്കുന്നു. ഉപ; നി=ഏറ്റവും, സദ്(അവസാദനേ)= നശിപ്പിക്കുന്നു. സംസാരത്തിന്നു ഹേതുഭൂതമായിരിക്കുന്ന അവിദ്യയെ തീരെ നശിപ്പിക്കുന്നുവെന്നർത്ഥം. അല്ലെങ്കിൽ സദ് ധാതുവിന്നു ഗത്യർത്ഥമാവാം. അപ്പോൾ ബ്രഹ്മത്തെ പ്രാപിക്കുന്നുവെന്നർത്ഥമായി. മോക്ഷേഛുവായവൻ ബാഹ്യവിഷയങ്ങളിലുള്ള ഇച്ഛയെ നിവർത്തിപ്പിച്ച് ആചാര്യന്റെ സമീപെ ചെന്ന് അദ്ദേഹത്തിൽനിന്നു ഗ്രഹിക്കുന്ന വിദ്യ, ജീവാത്മാവിനെ പരമാത്മാവിന്റെ സമീപത്തിൽ കൊണ്ടുപോയി ചേർത്തു്, അവിദ്യാബീജത്തിൽ നിന്നുണ്ടായിട്ടുള്ള സംസാരവൃക്ഷത്തെ വേരോടുകൂടി ഛേദിച്ച്, ജനനമരണരൂപമായ സംസാരദുഃഖത്തിന്നു കാരണമായ അവിദ്യയെ നശിപ്പിക്കുന്നതിന്നു സാധനമായിരിക്കുന്നതിനാൽ ആ വിദ്യ ഉപനിഷത്ത് എന്ന് പറയപ്പെടുന്നു. അതിനാൽ ബ്രഹ്മവിദ്യയ്ക്ക് ഉപനിഷത്ത് എന്ന പേര് സിദ്ധിച്ചു. ബ്രഹ്മവിദ്യയെ പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങളും ഉപചാരമായി ഉപനിഷത്തുകൾ എന്ന് പറയപ്പെടുന്നു.
മുമ്പറഞ്ഞ പത്തുപനിഷത്തുകൾക്കും ഒരു ക്രമം കൊടുത്തിട്ടുണ്ട്. അതിൽ ഒന്നാമതായി വരുന്നത് ഈശാവാസ്യോപനിഷത്താകുന്നു. ഈ ഉപനിഷത്ത് ശുക്ലയജുഃസംഹിതയിൽ ചേർന്നതാകുന്നു. ശുക്ലയജുഃസംഹിതയെപ്പറ്റി പരമ്പരയായി ഒരിതിഹാസം പറഞ്ഞുവരുന്നുണ്ട്. യജു:സംഹിതയുടെ ഈ അംശത്തെപ്പറ്റി ഈ ഉപന്യാസത്തിൽ ഇതിനുമുമ്പ് പ്രസ്താവിച്ചിട്ടില്ലാത്തതിനാൽ അതിനെ സംബന്ധിച്ച് കുറച്ചൊന്നു പറയുന്നത് അപ്രകൃതമായിരിക്കയില്ലെന്ന് വിശ്വസിക്കുന്നു. വേദവ്യാസമഹർഷി വേദങ്ങളെ എല്ലാം ഋക്ക്, യജുസ്സ്. സാമം, അഥർവം എന്നിങ്ങനെ നാലായി വിഭാഗിച്ച് സ്വശിഷ്യന്മാരായ പൈലൻ, വൈശാമ്പായനൻ, ജൈമിനി, സുമന്തു എന്നിവർക്കുപദേശിച്ചുവെന്നും, അവർ അവരവരുടെ സംഹിതകളെ സ്വസ്വശിഷ്യന്മാർക്കുമുപ്പദേശിച്ചുവെന്നും മുമ്പ് പറഞ്ഞിട്ടുണ്ടല്ലോ. യജുർവേദധരനായിരിക്കുന്ന വൈശമ്പായനന്ന് യാജ്ഞവല്ക്യൻ മുതലായി അനേകം ശിഷ്യന്മാരുണ്ടായിരുന്നു. അങ്ങിനെയിരിക്കുന്ന കാലത്ത് ഒരിക്കൽ വൈശമ്പായനന് ബ്രഹ്മഹത്തി, ബാലഹത്തി എന്നിങ്ങനെയുള്ള മഹാപാപങ്ങളെ ചെയ്യുന്നതിനിടയായി. എങ്ങിനെയെന്നാൽ, പണ്ട് മേരുപർവത്തിൽ വെച്ച് ഋഷിമാരുടെ ഒരു സമാജമുണ്ടായി. അതിന്ന് യാതൊരു ഋഷിയാണ് വരാതിരിക്കുന്നത് ആ ഋഷിക്ക് ഏഴു രാത്രിക്കുള്ളിൽ ബ്രഹ്മഹത്യാപാപം സംഭവിക്കുന്നതാണ് എന്നു മുനിമാരെല്ലാവരും കൂടി ഒരു നിശ്ചയം ചെയ്തിട്ടുണ്ടായിരുന്നു. വൈശമ്പായനൻ മാത്രം ആ നിശ്ചയത്തെ ലംഘിച്ചു. അതു ഹേതുവായിട്ടു ലേശം വിചാരിക്കാതെയുള്ള ബ്രഹ്മഹത്തിയും, കാലുകൊണ്ടു തൊടുക നിമിത്തം തന്റെ മരുമകനായ ഒരു ബാലൻ മരിച്ചുപോകയാൽ സ്വസ്രീയഹത്തിയും അതിനാൽ ബാലഹത്തിലും, ദൈവഗത്യാ ചെയ്വാൻ സംഗതി വന്ന വൈശമ്പായനന്റെ ശിഷ്യന്മാർ ഗുരുവിന്റെ നിർദ്ദേശപ്രകാരം അദ്ദേഹത്തിന്റെ പാപശാന്തിക്കായിക്കൊണ്ട് ഉഗ്രമായ തപസ്സു ചെയ്തു. അതു നിമിത്തം ചരകൻ, അധ്വര്യ മുതലായ അദ്ദേഹത്തിന്റെ ശിഷ്യന്മാർ പ്രഖ്യാതന്മാരായി ഭവിച്ചു. എന്നാൽ സഹപാഠികളായ വേറേയും ചിലർ തപസ്സു ചെയ്യുന്നതു കണ്ടിട്ട് യാജ്ഞവല്ക്യൻ "ഹേ ഭഗവൻ! ഇവരുടെ തപസ്സുകൊണ്ടെന്തു പ്രയോജനമാണുണ്ടാകുന്നത്? ഞാൻ അത്യുഗ്രമായ തപസ്സു ചെയ്യുന്നതാണ്" എന്ന് സ്വഗുരുവായ വൈശമ്പായനനോടു പറഞ്ഞു. സഹപാഠികളായവരെ ഇങ്ങിനെ അധിക്ഷേപിക്കുന്നത് കേട്ടു ഗുരു വളരെ ക്രോധത്തോടുകൂടി യാജ്ഞവല്ക്യനോട് ഇങ്ങിനെ പറഞ്ഞു: 'നീ ബ്രാഹ്മണരെ അവമാനിക്കുന്നു. അങ്ങിനെയുള്ള ഒരു ശിഷ്യനെക്കൊണ്ട് എനിക്ക് ഒരു പ്രയോജനവുമില്ല. അതിനാൽ എന്നിൽനിന്നു പഠിച്ചിട്ടുള്ള വേദത്തെ ത്യജിച്ചുപൊയ്ക്കൊൾക!'. യാജ്ഞവല്ക്യൻ മഹാഗംഭീരപുരുഷനായിരുന്നതിനാൽ തന്റെ ഗുരുവായ വൈശമ്പായനനിൽനിന്നു ഗ്രഹിച്ചിട്ടുള്ള യജുർവേദത്തെ ഛർദ്ദിച്ച് അദ്ദേഹത്തിന്റെ സമീപത്തിൽനിന്നുപോയി. യാജ്ഞവല്ക്യൻ ഛർദ്ദിച്ചിട്ടുള്ള ആ യജുർഗുണങ്ങളെ നോക്കീട്ട് വേദലോലുപന്മാരായ ഋഷികൾ ഛർദ്ദിക്കപ്പെട്ടിട്ടുള്ളതിനെ വിപ്രരൂപേണ സ്വീകരിക്കുന്നത് അനുചിതമാണെന്നു വിചാരിച്ച് തിത്തിരി എന്ന പക്ഷി രൂപേണ ചെന്നു യാജ്ഞവല്ക്യനാൽ ത്യക്തമായിട്ടുള്ള യജുർഗുണങ്ങളെ സ്വീകരിച്ചു. അന്നു മുതല്ക്ക് അത് തൈത്തരീയശാഖ എന്നു പ്രസിദ്ധമായി ഭവിച്ചു. അതിന്റെ ശേഷം യാജ്ഞവല്ക്യൻ തന്റെ ഗുരുവിങ്കൽനിന്നു മുമ്പു സിദ്ധിച്ചിട്ടുണ്ടായിരുന്നതിലധികം യജുർഗുണങ്ങളെ സമ്പാദിക്കണമെന്ന ഉദ്ദേശത്തോടുകൂടി നാലുവേദങ്ങൾക്കുമീശ്വരനായ ആദിത്യഭഗവാന്റെ അടുക്കൽചെന്ന് അദ്ദേഹത്തെ സേവിച്ചു. യാജ്ഞവല്ക്യന്റെ ഭക്തികൊണ്ട് സന്തുഷ്ടനായിട്ട് ആദിത്യഭഗവാൻ ഒരു കുതിരയുടെ രൂപം ധരിച്ചുകൊണ്ട് പുതിയതായ യജുർഗുണങ്ങളെ അദ്ദേഹത്തിന്നു ദാനം ചെയ്തു. ഇങ്ങിനെ സൂര്യനിൽ നിന്നു സിദ്ധിച്ചിട്ടുള്ള വേദത്തെ യാജ്ഞവല്ക്യൻ കണ്വമദ്ധ്യന്ദിനപ്രഭൃതികളായ സ്വശിഷ്യന്മാർക്കുപദേശിച്ചു. അശ്വരൂപത്തെ ധരിച്ചിരിക്കുന്ന സൂര്യനാൽ തന്റെ വാജങ്ങളിൽനിന്ന്, അല്ലെങ്കിൽ കേസരങ്ങളിൽനിന്ന്, നൽകപ്പെട്ടതാകയാൽ ആ ശാഖകൾക്ക് 'വാജസനി' എന്നു പേർ സിദ്ധിച്ചു. അവയെ ഗ്രഹിച്ചിട്ടുള്ളവർ 'വാജസനേയികൾ' എന്നു വിളിക്കപ്പെടുന്നു. ഇങ്ങിനെ യജുർവേദം രണ്ടു വകയായിട്ടുണ്ട്. ഒന്നു വേദവ്യാസനിൽനിന്നു വൈശമ്പായനനു സിദ്ധിച്ച് അദ്ദേഹം സ്വശിഷ്യന്മാരായ ചരകാധ്വര്യവാദികൾക്കുപദേശിച്ച സംഹിത. അത് കൃഷ്ണയജു:സംഹിത എന്നു പറയപ്പെടുന്നു. രണ്ടാമത്തേതു യാജ്ഞവല്ക്യന്നു സൂര്യനിൽ നിന്നു സിദ്ധിച്ച് അദ്ദേഹം സ്വശിഷ്യന്മാരായ കണ്വമദ്ധ്യന്ദിനാദികളെ പഠിച്ചിട്ടുള്ള സംഹിത. അത് ശുക്ലയജു:സംഹിത എന്നു പറയപ്പെടുന്നു. ശുക്ലയജു:സംഹിത, അല്ലെങ്കിൽ വാജസനേയിസംഹിത, രണ്ടു കാണ്ഡമായിട്ടാകുന്നു. അതിൽ ആകെ 40 അദ്ധ്യായമുണ്ട്. ഒന്നാമദ്ധ്യായം മൂന്നാം മന്ത്രം മുതൽ 39- ആമദ്ധ്യായത്തിന്റെ അവസാനംവരെ ദശപൂർണ്ണമാസാദൃശ്വമേധാന്തം കർമ്മകാണ്ഡം പ്രതിപാദിക്കപ്പെട്ടിരിക്കുന്നു. ഒടുക്കത്തേതായ 40 ആമദ്ധ്യായത്തിൽ 18 മന്ത്രങ്ങളെക്കൊണ്ടു ജ്ഞാനകാണ്ഡം പ്രതിപാദിക്കപ്പെട്ടിരിക്കുന്നു. ഈ അധ്യായം ജ്ഞാനകാണ്ഡപ്രതിപാദകമാകയാലും, ബ്രഹ്മവിദ്യാപരന്മാരായിട്ടുള്ളവരുടെ സംസാരത്തെ സകാരണം നശിപ്പിക്കുന്നതിനാലും ഇതിന്നു ബ്രഹ്മവിദ്യോപനിഷത്ത് എന്നു പേര് പറയുന്നു. ഇതിലെ ആദ്യത്തെമന്ത്രം 'ഈശാവാസ്യം' എന്നിങ്ങനെ ആരംഭിക്കുന്നതിനാൽ ഇതിന്ന് ഈശാവാസ്യോപനിഷത്ത്, അല്ലെങ്കിൽ ഈശോപനിഷത്ത് എന്നാണ് സാധാരണയായി ഒരു പേർ പറഞ്ഞു വരുന്നത്.
ഇങ്ങിനെ ഓരോ ഉപനിഷത്തും മുമ്പറഞ്ഞപ്രകാരം ഋഗാദിവേദങ്ങളിൽ ഏതെങ്കിലും ഒന്നിനെ സംബന്ധിച്ചാണിരിക്കുന്നത്. ഈ ഉപന്യാസം ഇപ്പോൾ തന്നെ സാമാന്യത്തിലധികം ദീർഘമായി ഭവിച്ചിരിക്കുന്നതിനാൽ ഇനി അവയെ പറ്റി പ്രത്യേകം വിസ്തരിക്കുവാനായി തല്ക്കാലം ശ്രമിക്കുന്നില്ല.