രസികരഞ്ജിനി
കാളിദാസകൃതികളെ ഞാൻ മനസ്സിരുത്തി പല ആവർത്തി വായിച്ചതിൽ കാവ്യഗുണങ്ങൾകൊണ്ട് അവ സാമാന്യത്തിലധികം എന്റെ മനസ്സിനെ ഹരിച്ചിട്ടുണ്ട്. എന്നാൽ പലസ്ഥലങ്ങളിലും എനിക്ക് ചില ദോഷങ്ങളും തോന്നിയിട്ടില്ലെന്നില്ല. സരസ്വതിയുടെ പുരുഷാവതാരമായ ശ്രീകാളിദാസരുടെ കൃതിയിൽ എനിക്ക് തോന്നിയിട്ടുള്ള ദോഷം സത്യാവസ്ഥയിൽ ഉള്ളതായിരിക്കുമെന്ന് ഞാൻ വിചാരിക്കുന്നില്ല. സീതാദേവിക്ക് സന്തോഷമുണ്ടെന്നു പറഞ്ഞ ജനത്തേയും കാളിദാസകൃതിക്കു ദോഷം ഉണ്ടെന്ന് പറയുന്ന എന്നെയും ഒരുപോലെ ഗണിക്കേണ്ടതായിരിക്കാം. അങ്ങനെയാണെങ്കിൽ പണ്ട് വാത്മീകിമഹർഷി മുതലായവർ സീതദേവിയുടെ ശുദ്ധിയെ തെളിയിച്ചു കൊടുത്തതുപോലെ മഹാജനങ്ങൾ കാളിദാസകൃതികളുടെ ശുദ്ധിയെ എനിക്കും കാണിച്ചുതന്നാൽ കൊള്ളാമെന്ന പ്രാർത്ഥനയോടുകൂടി ഒരു സ്ഥലത്തുള്ള ദോഷങ്ങളെ കുറഞ്ഞൊന്നു പറയാം.
വിക്രമോർവശീയം ഒന്നാം അങ്കത്തിൽ പുരൂരുവസ്സുമഹാരാജാവ് ഉർവശിയുടെ രൂപലാവണ്യത്തെക്കുറിച്ച് അതിശയിക്കുന്ന ഘട്ടത്തിൽ അഥവാ ഇവളൊരു തപസ്വി സൃഷ്ടിച്ചവളാവാന് പാടില്ലെന്നും തോന്നുന്നുണ്ട്.
ഭംഗ്യാഭാസുരഗാത്രയാകുമിവളെസൃഷ്ടിച്ചതാരായ്വരാം
ശൃംഗാരിസ്മരനോസിതാംശുഭഗവന്താനോവസന്താഖ്യനോ
മങ്ങാതൊത്തുമുഷിഞ്ഞിരുന്നുരു കഴിച്ചാഗന്ധമില്ലാത്തൊരാ
ച്ചങ്ങാതിക്കിഴവന്മുനിക്കഴകിലീരൂപം രചിക്കാവതോ?
എന്ന ശങ്കിക്കുന്നു. ഇതിൽനിന്നും തപസ്സിന്റേയും തപസിയുടേയും പ്രഭാവം രാജാവിന്നു ഒട്ടും അറിവില്ലെന്നാണ് വിചാരിക്കേണ്ടത്. സകല രാജാക്കന്മാർക്കും സകല വസ്തുക്കളുടെയും ഗുണദോഷസൂക്ഷ്മജ്ഞാനം അത്യാവശ്യമാകയാൽ തപഃപ്രഭാവത്തെക്കുറിച്ചും വഴിപോലെ അറിഞ്ഞിരിക്കേണ്ടതാണല്ലോ. ശുക്രനീതി ഒന്നാം അധ്യായത്തിൽ
തപസാതേജആദത്തെശാസ്താപാതാചരഞ്ജകഃ
നൃപസ്വപ്രാക്താനാര്ദ്ധത്തെതപസാചമഹീമിമാം.
എന്നും ഭാഗവതം ദ്വിതീയസ്കന്ധത്തിൽ
യദുഷ്ക്കരംയദൂരാപംയദുര്ഗ്ഗംയശ്ചദുസ്തരം
തത്സര്വ്വംതപസാപ്രാപ്യംതപോഹിദുരതിക്രമം
എന്നും മറ്റും തപസ്സിന്റെ പ്രഭാവത്തെക്കുറിച്ച് ഘോഷിച്ചിട്ടിട്ടുണ്ട്. ഹിരണ്യകശിപു മുതലായ അസുരന്മാരുടേയും രാവണൻ മുതലായ രാക്ഷസന്മാരുടേയും വിശ്വാമിത്രൻ മുതലായ മഹർഷിമാരുടേയും ഭഗീരഥന് മുതലായ രാജാക്കന്മാരുടേയും അത്ഭുതചരിത്രങ്ങൾകൊണ്ടും തപസ്സിന്റെ പ്രഭാവം പ്രത്യക്ഷപ്പെടുന്നതുമാണ്. ഇങ്ങനെ സർവാർത്ഥസംസാധകമായ തപസ്സിന്റെ പ്രഭാവം രാജാവിന്ന് അറിവുണ്ടായിരുന്നുവെങ്കിൽ ഉർവശിയെ കണ്ട സമയം ഇവളൊരു തപസ്വി സൃഷ്ടിച്ചവളകാന് പാടില്ലെന്നു തോന്നുന്നുണ്ട് എന്നു കാമതന്ത്രങ്ങളെ മാത്രം അറിയുന്ന അല്പജ്ഞന്മാരായ വവിടന്മാരെപ്പോലെ അദ്ദേഹം വിചാരിക്കുകയില്ലായിരുന്നു എന്നും നിശ്ചയമാണ്.
ആലോലാമളകാവലീംവിലളിതാംബിഭ്രചല്കുണ്ഡലം
കിഞ്ചിന്മൃഷ്ടവിശേഷകംതനുതരൈസ്വേദാംഭസാംജാലകൈഃ
തന്വ്യായല്സരരതാന്തതാന്തനയനംവക്ത്രംരതിവ്യത്യയേ
തത്വാംപാതുചിരായകിംഹരിഹരബ്രഹ്മാദിഭിദ്ദൈവതൈ
എന്നിങ്ങനെ ഒരു സുന്ദരിമുഖവിശേഷത്തെ വർണിക്കുമ്പോൾ സകല തപഃഫലദാതാക്കന്മാരായ ത്രിമൂർത്തികൾ മുതലായ ദേവന്മാരെക്കൊണ്ട് യാതൊരു ഫലവുമില്ലെന്ന് സാക്ഷാൽ ഭഗവാൻ ശ്രീശങ്കരാചാര്യസ്വാമികൾതന്നെ അരുളിച്ചെയ്തിരിക്കുന്നു എന്ന സമാധാനം പറയുന്നുവെങ്കിൽ അത് സാധുവല്ല. എന്തെന്നാൽ ഒന്നാമത്, ശ്രീ കാളിദാസരാകട്ടെ പുരൂരുവസ്സ് മഹാരാജാവാകട്ടെ പ്രമാണികനല്ലെന്നുള്ള വിചാരംകൊണ്ടല്ല ദോഷമുണ്ടെന്നു പറഞ്ഞത്. മുൻപറഞ്ഞ ചില കാരണങ്ങൾ മാത്രമാകുന്നു. ആ കാരണങ്ങൾ നശിപ്പിച്ചല്ലാതെ വേറെയൊരു പ്രാമാണികന്റേയും ഇതുപോലെതന്നെയുള്ള വാക്കുകൊണ്ടോ വിചാരംകൊണ്ടോ മാത്രം സമാധാനമാകുന്നതല്ല. രണ്ടാമത് ആചാര്യസ്വാമികൾ ഒരവസരത്തിൽ പരകായപ്രവേശം ചെയ്ത് ആ സരസപുരുഷനെ അനുകരിച്ച് തനിക്ക് കാമശാസ്ത്രത്തിലുള്ള സാമർത്ഥ്യത്തെ പ്രകാശിപ്പാൻ വേണ്ടിമാത്രം ഉണ്ടാക്കിയ ശ്ലോകമാണത്. വിശേഷിച്ച് കാമശാസ്ത്രസിദ്ധാന്തപ്രകാരം നല്ല സ്ത്രീകള്‍ ഉത്തമകാമക്രീഡയിൽ മോക്ഷാനന്ദത്തെത്തരുന്നതാണെന്നുള്ള സംഗതി ആലോചിക്കുമ്പോൾ തന്‍വിയുടെ മുഖം രക്ഷിക്കട്ടെ ഹരിഹരബ്രഹ്മാദിദേവന്മാരെക്കൊണ്ട് എന്തു കാര്യം എന്നു പറഞ്ഞത് ഒരു ദോഷമായിട്ട് വിചാരിച്ചു കൂടാ. മൂന്നാമത് ആ ശ്ലോകത്തിൽ ബ്രഹ്മാദിദേവന്മാർക്ക് മോക്ഷദാനശക്തിയില്ലെന്ന് പറഞ്ഞിട്ടില്ല. പ്രകൃതസുന്ദരിമുഖത്തിന് ആ ശക്തി ഉണ്ടെന്നു മാത്രമേ പറഞ്ഞിട്ടുള്ളൂ. പ്രകൃതനാടകപ്രകരണത്തിലാകട്ടെ നാരായണമഹർഷിക്ക് ഉര്വ്വശീരൂപം സൃഷ്ടിക്കുവാനുള്ള ശക്തിയില്ലെന്നുതന്നെയാണ് പറഞ്ഞിരിക്കുന്നത്. അതുകൊണ്ട് തപസ്വീപ്രഭാവസൂക്ഷ്മജ്ഞാനഭാവം എന്ന ദോഷം ആചാര്യസ്വാമികൾക്കില്ലെന്നും പുരൂരുവസ്സ് മഹാരാജാവിനുണ്ടെന്നും സ്പഷ്ടമാണല്ലോ.
അതിബുദ്ധിമാനും അതിഗംഭീരമായ പുരൂരുവസ്സ് മഹാരാജാവ്കൂടി മനോഹരമായ ഉർവശീരൂപം കണ്ടപ്പോൾ തന്റെ സഹജങ്ങളായ സ്വഭാവങ്ങൾ ഇല്ലാതാകയാൽ ശുദ്ധമേ വിടപ്രായനായിപ്പോയിയെന്നും ഉർവശീരൂപഗുണം അത്രമാത്രമുണ്ടെന്ന് സിദ്ധാന്തിപ്പാനാണ് കവി ഇപ്രകാരം വർണിച്ചത് എന്നും പറയുന്നുവെങ്കിൽ ഞാൻ പറഞ്ഞിട്ടുള്ള ദോഷം ഏതാനും ഇവർ സമ്മതിക്കുകയാണല്ലോ ചെയ്യുന്നത്.
എന്നാൽ തപസ്വികൾക്ക് വാസ്തവത്തിലുള്ള പ്രഭാവത്തെ ഇല്ലാതാക്കിക്കൊണ്ടും രാജാക്കന്മാർക്ക് അത്യാവശ്യമായ ഗുണം തൽക്കാലം പോയ്പോയിയെന്ന് സൂചിപ്പിച്ചുകൊണ്ടുമല്ല ഗ്രന്ഥം നിർമ്മിച്ചിട്ടുള്ളതെങ്കിൽ ഉർവശീരൂപഗുണോത്ക്കര്ഷം ഇത്ര നല്ലവണ്ണം സിദ്ധിക്കുന്നതല്ലെന്ന ഈ പക്ഷക്കാരുടെ അഭിപ്രായത്തോട് ഞാൻ യോജിക്കുന്നില്ല. എന്തെന്നാൽ,
ഇങ്ങാരോതുകയാല്പ്പെരുത്തുതപമാണ്ടുണ്ടാക്കിയോപൂമകന്
ശൃംഗാരംപെരുകുന്നതെന്നല്മതിപൂമാസാംഗജന്മാദിയെ
അങ്ങാവിശ്വവിചിത്രരമ്യവിഭവന്നാരായണന്തീര്ത്തതി
ശൃംഗാരാകൃതി, പൊന്നുപിച്ചളവിളക്കുണ്ടെങ്കിലുണ്ടാകുമൊ
എന്നോ അല്ലെങ്കിൽ ഇവള് ഭഗവാനായ നാരായണന്റെ സൃഷ്ടിയാണെന്നുള്ളതു സത്യം തന്നെ.എന്തുകൊണ്ടെന്നാല്‍
ഇങ്ങാരോതുകയാല്പ്പെരുത്തുതപമാണ്ടുണ്ടാക്കിയോപൂമകന്
* * *
നാരായണമഹർഷിയുടെ തപസ്സിളക്കുന്ന അപ്സരസ്ത്രീകളെല്ലാവരും അദ്ദേഹത്തിന്റെ സമീപത്തിൽ നിൽക്കുന്ന ഇവളെ കണ്ടിട്ട് ലജ്ജിച്ചുവെന്നത് ശരി തന്നെ എന്നോ മറ്റോ ഒരു വാക്യവും ശ്ലോകവും ചേർത്താൽ മേൽപ്പറഞ്ഞ രാജദോഷംതീരുകയും ഉര്വ്വശീരൂപഗുണോല്ക്കര്ഷം അധികം നന്നായിത്തോന്നുകയും ചെയ്യുന്നതാണ്.
ഇനി ഭംദ്യാഭാസുരഗാത്രി... എന്ന ശ്ലോകം കൊണ്ട് സിദ്ധിച്ചിട്ടുള്ള ഗുണങ്ങൾ ധാരാളമായി ഇങ്ങാരോതുകയാല്... എന്ന ശ്ലോകം കൊണ്ട് ഉർവശിക്കു സിദ്ധിച്ചിട്ടുണ്ട് എന്ന് കാണിക്കാൻ വേണ്ടി ഈ ശ്ലോകത്തെ വ്യാഖ്യാനിക്കുന്നു.
യാതൊരു ആളുടെ ഉപദേശപ്രകാരം ആകുന്നുവോ ബ്രഹ്മാവ് വളരെ കാലം തപസ്സുചെയ്തു, മലയാനിലന്, വസന്തം, ചന്ദ്രൻ, കാമദേവൻ മുതലായ ലോകൈകശൃംഗാരികളെ സൃഷ്ടിച്ചത് ആ ആളാണ് അത്ഭുതങ്ങളായും മനോഹരങ്ങളായും ഉള്ള എല്ലാ പദാർഥങ്ങളുടെയും സ്ഥാനമായ നാരായണമഹർഷി. അദ്ദേഹത്തിൽ നിന്നാണ് ഈ ഉർവശി രൂപം ജനിച്ചത്, പിച്ചള വിളയുന്ന സ്ഥലത്തുനിന്ന് പൊന്നുണ്ടാകുന്നതെങ്ങനെ എന്നാകുന്നു ഇതിന്റെ വാക്യാർത്ഥം. അർത്ഥം കൊണ്ട് ചന്ദ്രാദികള്‍ പിച്ചളപോലെയാണെന്നും ഉർവശി പൊന്നുപോലെയാണെന്നും ഇവർ തമ്മിൽ അന്തരത്തിന്നുള്ള കാരണം ഇവരുടെ ഈ സൃഷ്ടികർത്താക്കന്മാരുടെ മാഹത്മ്യത്തിന്റെ അന്തരമാണെന്നും ആ അന്തരം കൽപ്പനകേൾക്കുന്നവനും കൽപ്പിക്കുന്നവനും തമ്മിൽ എത്രയുണ്ടോ അത്രയുണ്ടെന്നും സൂചിപ്പിക്കുന്നു.
ഭംഗ്യാഭാസുരഗാത്രി എന്ന ശ്ലോകത്തിൽ ചന്ദ്രാദികള്ക്കുള്ളതുപോലെ കാന്ത്യാദിഗുണങ്ങൾ ഉർവശിക്കുണ്ടെന്നു മാത്രമേ സൂചിപ്പിച്ചിട്ടുള്ളൂ. അതുകൊണ്ട് ഈ ശ്ലോകത്തേക്കാൾ ഇങ്ങാരോതുകയാല്... എന്ന ശ്ലോകം കൊണ്ട് ഉർവശീഗുണോല്ക്കര്ഷം അധികം സിദ്ധിക്കുന്നതാണെന്നു തെളിയുന്നുണ്ടല്ലോ. ഇങ്ങനെ ഭേദഗതി വരുത്തുന്നതുകൊണ്ട് തപപ്രഭാവജ്ഞാനഭാവം എന്ന രാജദോഷം നശിക്കുകയും ചെയ്യുന്നു.
ബ്രഹ്മാവിന്ന് പ്രപഞ്ചസൃഷ്ടിശക്തി ഉണ്ടായത് തപസ്സു ചെയ്തിട്ടാണെന്നും അങ്ങനെ തപസ്സുചെയ്തതു നാരായണമഹർഷിയുടെ ഉപദേശപ്രകാരമാണെന്നും ഉള്ളതിന് സോയംവിശ്വവിസര്ഗ്ഗദത്തഹൃദയഃ, മൂര്ത്തിഹിധര്മ്മഗൃഹണീ... എന്നു മുതലായി പല പ്രമാണങ്ങളും ഉണ്ട്.
മഹാന്മാരായുള്ളവർക്ക് ചെറുതായൊരു ദോഷം ഒരു ദോഷത്തിന്റെ കൂട്ടത്തിൽ ഗണിക്കത്തക്കതല്ലെന്ന് പറയുന്നതും ശരിയല്ല. അല്പമായ ധർമ്മസ്ഖലിതം വരുന്ന ഘട്ടങ്ങളിൽ ലക്ഷ്മണൻ, ഭീമസേനൻ മുതലായവരേയും ബാലിവധം, ദ്രോണവധം എന്നീ ഘട്ടങ്ങളിൽ ധർമ്മത്തിൽ തന്നെ ഉറച്ചിരിക്കാൻമാത്രം സ്വഭാവസിദ്ധഗുണപ്രഭാവമുള്ള ശ്രീരാമയുധിഷ്ടിരാദികളെയും ദുഷിച്ചു പോരുന്ന അവസ്ഥയ്ക്ക് പുരൂരുവസ്സ് മഹാരാജാവു ചെയ്ത ഈ തപസ്വിനിന്ദനം അദ്ദേഹത്തിന്റെ ഒരു ദോഷമാണെന്ന് സമ്മതിക്കാതെ തരമില്ലല്ലോ.
ഉർവശി തപസ്വിയുടെ സൃഷ്ടിയല്ലെന്നുള്ള പുരൂരുവസ്സിന്റെ വിചാരം നേരമ്പോക്കിന്റെ കൂട്ടത്തിൽ ഗണിക്കുവാനും തരമില്ല. നേരമ്പോക്കിന്റെ മുഖ്യ ഫലം അന്യചിത്താദിവികാസമാകയാല് ജനങ്ങളതിനെ സാധാരണ വാക്കു മുതലായവകൊണ്ട് പുറത്ത് കാണിക്കുന്നതല്ലാതെ വിചാരം കൊണ്ട് മാത്രം ഉള്ളിലൊതുക്കി വയ്ക്കുക പതിവില്ല. വിശേഷിച്ച് മഹാന്മാര് നേരമ്പോക്കായിട്ടുകൂടി അന്യനിന്ദാപരിഹാസനൃതാദി ദോഷങ്ങളെ ചെയ്യുമാറില്ല. പുരൂരവസ്സ് മഹാരാജാവിന്ന് ഈ ദോഷം വരരുതെന്നാണ് കവിയുടെ ഉദ്ദേശമെന്നുള്ളതിന് ഇതാ ഖണ്ഡമോദകംപോലെയുള്ള ചന്ദ്രനുച്ചുകഴിഞ്ഞു എന്നു മുതൽ അതിഭാനുസതാം എന്ന ശ്ലോകംവരെയുള്ള രാജവിദൂഷകസംവാദം തന്നെ ദൃഷ്ടാന്തമാണ്.
ഉർവശി കണ്ടപ്പോളുണ്ടായ അനുരാഗാതിശയംകൊണ്ട് രാജാവിന്നുണ്ടായ തപഃപ്രഭാവജ്ഞാനഭാവമോ തപസ്വിനിന്ദനമോ താല്ക്കാലികമാകയാല് ഈ ദോഷം രാജാവിന്റെ സല്പുരുഷത്വത്തെ നശിപ്പിക്കുന്നില്ലെന്ന് ചിലർ പറയുമായിരിക്കാം. ഈ വാദത്തോട് ഞാൻ മുക്കാലും യോജിക്കുന്നുണ്ട്. എന്നാല്‍
രക്തഭാവമപഹായചന്ദ്രമാ-
ജാതഏഷപരിശുദ്ധമണ്ഡലഃ
വിക്രിയാനഖലുകാലദോഷജാ-
നിര്മ്മലപ്രകൃതിഷുസ്ഥിരോദയാ
എന്നും മറ്റുമുള്ള കാവ്യങ്ങൾകൊണ്ട് കാളിദാസാദികൾ നല്ലവരുടെ ദോഷങ്ങൾക്കുള്ള അസ്ഥൈര്യത്തെ സ്പഷ്ടമാക്കിയിട്ടുള്ളതുപോലെ രാജാവിന്നുള്ള ഈ ദോഷത്തിന്റെ അസ്ഥൈര്യത്തെയും ഉടന്‍ പ്രകാശിപ്പിച്ചിരുന്നുവെങ്കിൽ അധികം നന്നാകുമായിരുന്നു. രാജാവിന്ന് ഉർവശിയെക്കുറിച്ച് ബഹുമാനാദികള്‍ ഉണ്ടായപോലെ ഉർവശീസൃഷ്ടികർത്താവായ നാരായണമഹർഷിയെക്കുറിച്ചും ബഹുമാനാദികള്‍ ഉണ്ടായിരിക്കുന്നതായിരിക്കും ശൃംഗാരരസത്തിന് അധികം യോജിക്കുന്നത്. അല്ലെങ്കിൽ ഉര്വശീജനകനില് ബഹുമാനമില്ലായ്കകൊണ്ട് രാജാവിന്നും അതിനെ അറിയുമ്പോളുണ്ടാകുന്ന വൈമനസ്യംനിമിത്തം ഉര്‍വശിക്കും ശൃംഗാരരസത്തിന് കുറവ് സംഭവിപ്പാനിടയുള്ളതാകുന്നു. ഈ സംഗതി ഭാഗവതത്തിൽ ദക്ഷയാഗഘട്ടത്തിൽ ഗോത്രംത്വദീയം ഇത്യാദിശ്ലോകവും അതിന്റെ ശ്രീധരീയവ്യാഖ്യാനവും നോക്കിയാൽ സ്പഷ്ടമാകും.
എന്തിനിങ്ങനെ അധികം പറയുന്നു. രാജാവിന്റെ ഈ ദോഷവും തന്നിമിത്തം കാവ്യത്തിനും കവിക്കും ഉണ്ടായിട്ടുള്ള ദോഷവും ലഘുവാണെങ്കിലും നല്ലവണ്ണം പരിഹരിക്കത്തക്കവണ്ണമുള്ള സമാധാനം എത്രതന്നെ ആലോചിച്ചിട്ടും എനിക്ക് തോന്നുന്നില്ല. ഇനിയും ഇതുപോലെ രാജാവിന്റെ വിചാരമായ ഭംഗ്യാഭാസുരഗാത്രി എന്നതിന്റെ മൂലമായ അസ്യാസ്സര്ഗ്ഗവിധൗെ എന്ന ശ്ലോകത്തില്‍ വേദാഭ്യാസജഡഃ വിഷയവ്യാവൃത്തകൗെതൂഹല എന്ന വിശേഷണങ്ങള്‍കൊണ്ടു വേദപ്രഭാവജ്ഞാനഭാവമോ വേദവിന്ദിന്ദനമോ ആയ ദോഷവും ഇന്ദ്രിയനിഗ്രഹജ്ഞാനഭാവമോ ജിതേന്ദ്രിയനിന്ദനമോ ആയ ദോഷവും രാജാവിനുണ്ടെന്നു തോന്നുന്നു. ഇവിടെയും വളരെ ആക്ഷേപസമാധാനങ്ങളുണ്ട്. അവയെ അതി വിസ്താരഭയത്താൽ ഇവിടെ ചേർക്കുന്നില്ല. തപസ്സിന്റെ സ്ഥാനത്ത് വേദത്തേയും ഇന്ദ്രിയനിഗ്രഹത്തേയും തപസ്വിയുടെ സ്ഥാനത്ത് വേദവിത്തിനേയും ജിതേന്ദ്രയനേയും സങ്കൽപ്പിച്ച് മുൻപറഞ്ഞ യുക്തികളെ അനുസരിച്ചാലോചിക്കുന്നതായാല് രാജാവിന്നുള്ള ഈ ദോഷങ്ങളുടെ സ്വഭാവത്തേയും അറിയാവുന്നതാകുന്നു
ദോഷജ്ഞരാസകലമാദരവോടുകൂപ്പും
ദോഷാകരാഭരണനന്ദിനിദേവികാളി
ഭോഷത്വമേറുമടിയന്തവദാസകാവ്യ-
ദോഷംകഥിച്ചതുപൊറുത്തരുളേണമമ്മേ!