രസികരഞ്ജിനി
'രഞ്ജിനി'യുടെ തുലാം ലക്കത്തിൽ 'ചില മലയാള വർണ്ണങ്ങൾ' എന്ന ലേഖനത്തിൽ അരയുകാരസംബന്ധമായും ചിലതെല്ലാം എഴുതിയിരിക്കുന്നത് കണ്ടു. സെപ്തംബർമാസം തലശ്ശേരിയിൽ വെച്ച് കഴിഞ്ഞ ഭാഷാപോഷിണിസഭക്ക് ഞാൻ അയച്ചു കൊടുത്ത ഒരു ദീർഘലേഖനത്തിൽ അരയുകാരസംബന്ധമായി ഞാൻ എഴുതിയിരുന്ന ഒരു ലേഖനൈകദേശത്തില് ഉണ്ടായിരുന്ന അഭിപ്രായങ്ങളെ എന്റെ ശിഷ്യനായ രാഘവപ്പുതുവാൾ ആദ്യം പറഞ്ഞ ഉപന്യാസമുഖേന പ്രകടീകരിച്ചുവെങ്കിലും അത് സമ്പൂർണ്ണമല്ലായ്കയാൽ ആ ദീര്ഘലേഖനത്തിൽ ഞാൻ അരയുകാരസംബന്ധമായി എഴുതിയിരുന്ന ഭാഗത്തെ ഭാഷാഭിമാനികളുടെ ദൃഷ്ടി എത്താൻവേണ്ടി താഴെ പ്രസിദ്ധപ്പെടുത്തുന്നു.
'തമിഴ് ഭാഷയിൽ കുറ്റിയലുകരം' അതായത് അരയുകാരം അല്ലെങ്കിൽ സംവൃതോകാരം എന്നും മുറ്റിയലുകരം അതായത് മുറ്റുകാരം അല്ലെങ്കിൽ വിവൃതോകാരം എന്നും ഉകാരം രണ്ടുണ്ട്. എന്നാൽ കുറ്റിയലുകാരത്തെ കുറിക്കുന്നതിനു തമിഴിൽ പ്രത്യേകമായി യാതൊരു ചിഹ്നവും ഇല്ല. മലയാളത്തിൽമാത്രം ആധുനിക പണ്ഡിതന്മാർ ഒരു അടയാളം ഉണ്ടാക്കിയിരിക്കുന്നു. മലയാളത്തിൽ 'ചക്കു്' എന്നതിനും 'ചക്കു' എന്നതിനുമുള്ള വ്യത്യാസത്തെ കാണിക്കാൻ വേണ്ടി ചന്ദ്രക്കല അടയാളം അത്യാവശ്യകമാണെന്നാകുന്നു ആധുനിക പണ്ഡിതന്മാരുടെ അഭിപ്രായം. എന്നാൽ ഈ അടയാളം തമിഴിൽ ആവശ്യമില്ലാതെ വരാൻ കാരണം എന്താണ്? വല്ലിനം അതായത് ക,ച,ട,ത,പ,റ ഈ ആറ അക്ഷരങ്ങളോടു മാത്രമേ കുറ്റിയലുകരം അല്ലെങ്കിൽ അരയുകാരം ചേരുകയുള്ളൂ. അതുതന്നെയും വല്ലിനത്തിൽ അവസാനിക്കുന്ന പദത്തിൽ ഈ അരയുകാരം ഉള്ള വ്യഞ്ജനാക്ഷരത്തിനുമുമ്പ് ഒന്നിലധികം അക്ഷരങ്ങളോ അല്ലെങ്കിൽ ദീർഘസ്വരമോ ഇരുന്നാൽ മാത്രമാണ. ഉദാഹരണം കാടു്, വീടു് ഇത്യാദികളിലും തകിടു്, അകിടു് ഇത്യാദികളിലും ആണ് അരയുകാരം.
പ്രത്യുദാഹരണം നടു, അതു മുതലായവയില് മുറ്റുകാരം തന്നെയാണ്. ഇങ്ങനെയാകുന്നു നിയമം തമിഴ് വ്യാകരണത്തിൽ കാണുന്നത്. ആകയാൽ അവർക്ക് മുറ്റുകാരത്തിനും അരയുകാരത്തിനും വ്യത്യാസം പ്രയോഗത്തിൽ മേൽപ്പറഞ്ഞ നിയമാനുസാരേണ സ്പഷ്ടമായി ഗ്രഹിക്കാൻ കഴിയുന്നതുകൊണ്ട് തമിഴിൽ അരയുകാരത്തിന് പ്രത്യേകമായ ഒരു സംകേതം ഉണ്ടാക്കിയിട്ടില്ല. മലയാളഭാഷയിൽ ആകട്ടെ വ്യഞ്ജനത്തിൽ അവസാനിക്കുന്ന എല്ലാ പദങ്ങൾക്കും പ്രായേണ അവസാനത്തിൽ അരയുകാരാപേക്ഷ നിയതയായിരിക്കുന്നതുകൊണ്ടു് അതിനെക്കുറിക്കുന്നതിന് പ്രത്യേകം ഒരു ചിഹ്നം ആവശ്യകം തന്നെയാണ്. അരയുകാരത്തിൽ അവസാനിക്കുന്ന ശബ്ദങ്ങൾ ബഹുവചനത്തിൽ മുറ്റുകാരാന്തങ്ങളായി കാണുന്നതുകൊണ്ടും കുറ്റിയലുകരം എന്നു തമിഴിൽ ഒരു സംകേതം ഇരിക്കുന്നതുകൊണ്ടും വിവാദഗ്രസ്തമായ ഈ ലിപി സംവൃതോകാരമാണെന്നും സംവൃതാകാരമല്ലെന്നും സിദ്ധിക്കുന്നു. എന്നാൽ പാണിനീയത്തിൽ പറഞ്ഞിരിക്കുന്നതുപോലെ പോലെ മുറ്റുകാരരൂപം എഴുതീട്ട് മാത്രമേ മീത്തല് വെക്കാൻ പാടുള്ളൂ എന്നുള്ള നിയമം സ്വീകരിക്കുവാൻ യാതൊരു കാരണവും ഞാൻ കാണുന്നില്ല. 'വാക്കു് കേട്ടു് നടന്നുടൻ' എന്നൊരു ശ്ലോകപാദമായി പ്രയോഗിക്കുമ്പോൾ 'ക്കു്' വിനെ ഒരു സ്വരമായി ഗ്രഹിക്കേണ്ടത് ആവശ്യമെന്ന് തീരുമാനപ്പെടുന്നവസ്ഥക്കു്, ക്+അ-ക,ക്+ഇ-കി എന്ന സ്ഥലങ്ങളിൽ എന്നപോലെ അരയുകാരത്തെക്കുറിക്കുന്ന ' ് ' ചന്ദ്രക്കലയേയും ഒരു സ്വരസൂചകലിപിയായി നാം ഗ്രഹിച്ചു് 'ക്കു്' എന്നതില് വിവൃതോകാര ചിഹനമല്ലാതെ കേവലം സംവൃതോകാര ചിഹ്നത്തെ മാത്രം വയ്ക്കുന്നതിൽ എന്താണ് ബാധകം? 'സ്വരവ്യതിരിക്തമായ (പദമധ്യസ്ഥ) വ്യഞ്ജനത്തെക്കുറിക്കുന്ന സങ്കേതവും ഇതും അന്യോന്യം തെറ്റിപ്പോകാതിരിക്കുന്നതിനും പ്രസ്തുത ലിപി 'ഉ'കാരസംബന്ധമാണെന്നു ഓർമ്മിക്കുന്നതിനും ഉതകുന്നതാകുന്നു. തമ്പുരാൻ അവർകളുടെ സംകേതം എന്ന് ഒന്നു പറയാനുണ്ടെന്നേയുള്ളൂ.' എന്ന് മിസ്റ്റർ ഒ. എം. ചെരിയൻ അഭിപ്രായപ്പെടുന്നുണ്ട്. വാസ്തവത്തിൽ ഇതിന്നുവേണ്ടിയും 'വാക്കു്' ഇത്യാദി സ്ഥലങ്ങളിൽ ഉകാരദ്വയചിഹ്നം ആവശ്യമില്ലെന്നാണ് എന്റെ അഭിപ്രായം. കാരണം സ്വരവ്യതിരിക്തമായ വ്യഞ്ജനത്തെക്കുറിക്കുന്നതിനു ' ം ' അനുസ്വാരത്തെ കുറിക്കുന്ന ഒരു പൂർണ്ണഗോളത്തെ ആ അക്ഷരത്തിന്റെ തലയ്ക്കൽ വെയ്ക്കുകയല്ലാതെ ജിഹ്വാമൂലീയ സാദൃശ്യവും അരയുകാരലിപിയുമായ് ' ് ' ഈ ചന്ദ്രക്കലയെ അല്ല തമിഴ് പുസ്തകങ്ങളിലും തദനുഗാമിനിയായ മലയാളമനോരമാപംക്തിയിലും ഭാഷാപോഷിണി പത്രികയിലും കണ്ടുവരാറുള്ളത്. മറ്റു ഭാഷകളിൽ യാതൊന്നിലും കാണാത്തതായ ഈ അരയുകാര ചന്ദ്രക്കലയെ നോം സ്വീകരിക്കുമ്പോൾതന്നെ അരയുകാര ലിപിയായി സ്വീകരിച്ചിരിക്കേ 'പ്രസ്തുത ലിപി ഉകാരസംബന്ധമാണെന്ന്' ഓർമിക്കുന്നതിനുവേണ്ടി വിവൃതോകാര ചിഹ്നവും ആവശ്യമാണെന്ന് പറയുന്നത് പരസ്പരം യോജിപ്പില്ലാത്തതാണെന്ന് സ്പഷ്ടമാണല്ലോ. ആകയാൽ പാണിനീയത്തിൽ പറഞ്ഞിരിക്കുന്നകാരണംകൊണ്ട് അത് അരയുകാരമാണെന്നും അതിനെ കുറിക്കുന്നതിന് ഒരു പ്രത്യേകലിപിവേണ്ടതുതന്നെയാണെന്നും എനിക്കും അഭിപ്രായമുണ്ടെങ്കിലും ഉകാരദ്വയചിഹ്നം ഏകത്രസമാവേശംചെയ്യണമെന്നുള്ള പാണിനീയാഭിപ്രായത്തോട് ഞാൻ യോജിക്കുന്നില്ല.
അകാരം എഴുതിയാലും ശരി, ഉകാരം എഴുതിയാലും ശരി, അതുതന്നെമതി; അർത്ഥം, സന്ദർഭാദ്യനുസാരേണ നമുക്ക് നിശ്ചയിക്കുവാൻ കഴിയുന്നതുകൊണ്ട് തൊടുകുറി ആവശ്യമില്ലെന്നുള്ള അഭിപ്രായം എനിക്ക് ലേശംപോലും ബോധിക്കുന്നില്ല. ഇങ്ങനെ വിവാദഗ്രസ്തമായ അക്ഷരത്തെ സംവൃതാകാരമെന്ന് ചിലർ പറയുന്നതിന്നു എന്താണ് കാരണമെന്ന് ഇനി ആലോചിക്കുക. ഒരു സംസ്കൃതപദത്തിന്റെ അവസാനത്തിലുള്ള ഹ്രസ്വാകാരം ആ പദത്തെ പ്രയോഗിക്കുമ്പോൾ സംവൃതമാണെന്ന് പാണിനീയശിക്ഷയിൽ പറഞ്ഞിരിക്കുന്നു.ഹ്രസ്വസ്യാവര്ണ്ണസ്യപ്രയോഗേ സംവൃതം ഈവിധം ഉച്ചാരണം ഇപ്പോഴും കാശിമുതലായ വടക്കൻപ്രദേശങ്ങളിലുള്ള പണ്ഡിതൻമാരുടെ ഇടയിൽ കാണാവുന്നതാണ്. ആ വിധത്തിൽ അകാരത്തെ സംവൃതമായി ഉച്ചരിക്കുന്നതായാൽ നമ്മുടെ വിവാദഗ്രസ്തമായ അരയുകാരം അല്ലെങ്കിൽ സംവൃതോകാരത്തോട് ആ അകാരത്തിന് ശ്രുതിസാമ്യമുണ്ടെന്നത് അനുഭവംകൊണ്ടുതന്നെ അറിയാവുന്നതാണല്ലോ. ഉച്ചാരണം മാത്രം ആ വിധത്തിൽതന്നെ ചെയ്തുവന്നവരും കേവലം ആര്യന്മാർക്കും അവരുടെ ഭാഷക്കും കീഴടങ്ങിയവരും തമിഴ്ഭാഷയിൽ ഇതിനെ ഒരു കുറ്റിയലുകരം ഉള്ള കഥപോലും അറിയാത്തവരുമായ മധ്യകാലിക മലയാളികൾ അത, വീട ഇത്യാദി സ്ഥലങ്ങളിലെ ആര്യന്മാരുടെ സംവൃതാകാരശ്രുതിസാമ്യംനിമിത്തം സംവൃതാകാരം തന്നെയാണ് ഈ സ്ഥലങ്ങളിലുമുള്ളതെന്നു നിർണ്ണയിക്കുകയും അതുതന്നെ പരമ്പരാപ്രാപ്തമായി വന്നുപോവുകയും ചെയ്തത്കൊണ്ട് ആധുനികന്മാരിലും ചിലർ ആ അഭിപ്രായത്തെ അനുസരിച്ചു വാദിക്കുന്നതിൽ വിശേഷിച്ച് അത്ഭുതപ്പെടുവാനൊന്നുമില്ല. വാസ്തവത്തിൽ അത് ഉകാരസംബന്ധിയാണെന്നുള്ളതിലേക്ക് കേരളപാണിനി പറഞ്ഞിരിക്കുന്ന കാരണങ്ങൾക്ക് പുറമേ 'ഗീരുകൊണ്ടു' 'പ്രീതിയും പാണ്ഡുസുതങ്കലുനിർണ്ണയം' ഇത്യാദി ഭാരതാദിപ്രയോഗങ്ങളും മേലെ പറഞ്ഞ അഭിപ്രായത്തെ പിന്താങ്ങീട്ടാണ് കാണുന്നത്. തെലുങ്കു്രാജ്യത്തിൽ സംസ്കൃതപണ്ഡിതന്മാർ അർദ്ധാക്ഷരങ്ങള് എല്ലാം ഉച്ചരിക്കുമ്പോൾ ഒരു മുറ്റുകാരത്തോടുകൂടിത്തന്നെയാണ് ഇപ്പോഴും ഉച്ചരിച്ചുവരുന്നത് (ആസീത് = ആസീതു)എന്നു കൂടി ഈ സന്ദർഭത്തിൽ പ്രസ്താവിച്ചുകൊള്ളുന്നു.